ലാഹോർ: പാക്കിസ്ഥാനിലെ സിക്ക് തീർഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയ ഇന്ത്യൻ സംഘത്തിൽനിന്നു കാണാതായ വനിത മതംമാറി പാക് പൗരനെ വിവാഹം കഴിച്ചതിന്റെ രേഖകൾ പുറത്തുവന്നു.
പഞ്ചാബിലെ കപൂർത്തല സ്വദേശിനി സരബ്ജീത് കൗർ എന്ന അന്പത്തിരണ്ടുകാരി നൂർ എന്ന പേരു സ്വീകരിച്ച് ലാഹോറിനടുത്തുള്ള ഷെയ്ഖ്പുര സ്വദേശി നസീർ ഹുസൈനെ മുസ്ലിം ആചാരപ്രകാരം വിവാഹം കഴിച്ചതിന്റെ സർട്ടിഫിക്കറ്റാണ് പുറത്തുവന്നത്.
ഗുരുനാനാക് ജയന്തിയോടനുബന്ധിച്ച് ഈ മാസം നാലിന് ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലെ സിക്ക് തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയ 1992 അംഗ സംഘത്തിൽ അംഗമായിരുന്നു സരബ്ജീത് കൗർ. നവംബർ 13ന് തിരിച്ചുവന്ന ഇന്ത്യൻ സംഘത്തിൽ കൗർ ഉണ്ടായിരുന്നില്ല.
പഞ്ചാബ് പോലീസും പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയവും സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. വിവാഹമോചിതയായ കൗറിന്റെ മുൻ ഭർത്താവ് ഇംഗ്ലണ്ടിലാണു താമസിക്കുന്നത്.