25-02-2026
തൊടുപുഴ മുതലക്കോടത്തെ കുപ്രസിദ്ധമായ കലുങ്കിന്റെ പണി പൊതുമരാമത്തു വകുപ്പ് തുടങ്ങി കേട്ടോ. 10 ദിവസം മുന്പായിരുന്നെങ്കിൽ ജെയിസ് എന്ന ബൈക്ക് യാത്രികൻ ആ കുഴിയിൽ വീണു മരിക്കില്ലായിരുന്നു.15 കൊല്ലം നിരവധി അപകടങ്ങളുണ്ടായിട്ടും സാങ്കേതികത്വത്തിനുമുകളിൽ അടയിരുന്നവരാണ് അപകടം നടന്ന് 24 മണിക്കൂറിനകം പണി തുടങ്ങിയത്.
തിങ്കളാഴ്ച കോഴിക്കോട് വലിയങ്ങാടിയിൽ നാലു പേരെ കൊലയ്ക്കു കൊടുത്തതിന്റെ പിറ്റേന്ന്, ആ കെട്ടിടം അപകടാവസ്ഥയിലാണെന്നും വ്യാപാരികൾ ഒഴിയണമെന്നും കോർപറേഷൻ നോട്ടീസ് പതിച്ചിരിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ കോട്ടയം മെഡിക്കൽ കോളജിൽ ഉപയോഗശൂന്യമായ കെട്ടിടം വീണു സ്ത്രീ മരിച്ച സംഭവത്തിലുൾപ്പെടെ ഇതേ നാടകങ്ങളാണു കേരളം കണ്ടത്.
ഇനിയുമുണ്ട് ബലിയാടുകൾക്കു കാത്തിരിക്കുന്ന നൂറുകണക്കിനു പ്രേതനിലയങ്ങളും മരണക്കെണികളും. പക്ഷേ, സർക്കാർ കാര്യം മുറപോലെയാണ്. ഒരാളെയെങ്കിലും കൊലയ്ക്കു കൊടുക്കുന്ന മുറയ്ക്കേ നടപടിയുണ്ടാകൂ. എന്നാണ് ഈ ഉദ്യോഗസ്ഥരെക്കൊണ്ടു പണിയെടുപ്പിക്കാൻ ശേഷിയുള്ള ഭരണകർത്താക്കളുണ്ടാകുന്നത്? കോഴിക്കോട്ട് മരിച്ച മനുഷ്യർ സർക്കാരിന് നാലു മൃതദേഹങ്ങളാണ്. പക്ഷേ, നട്ടെല്ലൊടിഞ്ഞ നാലു കുടുംബങ്ങളുടെ കാര്യം അങ്ങനെയല്ല.
ആ വീടുകൾ ഇനിയൊരിക്കലും പഴയതുപോലെയാകില്ല. അഷ്റഫ്, ബഷീര്, അബ്ദുള് ജബ്ബാര്, വിനോദന് എന്നിവരാണു മരിച്ചത്. കടയിലേക്കുള്ള ചരക്ക് ഇറക്കിയശേഷം ഷട്ടറിനോടു ചേര്ന്നുള്ള തറയിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർക്കു മുകളിലേക്കാണ് കോണ്ക്രീറ്റ് സ്ലാബ് അടര്ന്നുവീണത്. ശബ്ദം കേട്ട് ഓടിമാറിയ രണ്ടു തൊഴിലാളികള് രക്ഷപ്പെട്ടു.
ഒരാൾക്കു പരിക്കേറ്റു. ആരാണ് ഉത്തരവാദികൾ? അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്നും കച്ചവടം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കോര്പറേഷന് എന്ജിനിയറിംഗ് വിഭാഗം 2024ൽ നല്കിയ റിപ്പോര്ട്ട് ചവറ്റുകുട്ടയിലെറിഞ്ഞ് നാലു മനുഷ്യരെ കൊലയ്ക്കു കൊടുത്തവർ മറുപടി പറയണം. എൻജിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് ധനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റിയും കൗണ്സില് യോഗവും അംഗീകരിച്ചില്ലെന്ന വാർത്തകൾ ശരിയാണെങ്കിൽ കേസെടുക്കണം.
പക്ഷേ, അതു സംഭവിക്കാറില്ല. കോട്ടയം മെഡിക്കൽ കോളജ്, തൊടുപുഴ, വലിയങ്ങാടി... ആംബുലൻസുകൾ ഇനിയും ഓടേണ്ടിവരും; മോർച്ചറികളിലേക്ക്. പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധ വഴിപാടിലാണ്. കോർപറേഷൻ അംഗങ്ങളാണെങ്കിലും തങ്ങൾക്ക് ഇതിലൊന്നും പങ്കില്ലെന്നു നാട്ടുകാരെ ബോധിപ്പിക്കാനുള്ള വേഷംകെട്ടൽ! വലിയങ്ങാടിയിലെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്നും കോർപറേഷൻ നടപടിയെടുത്തില്ലെന്നതും നാലു മനുഷ്യജീവനുകളെ വെള്ള പുതപ്പിക്കുവോളം അറിഞ്ഞില്ലെങ്കിൽ ജനപ്രതിനിധികളെന്ന നിലയിൽ നിങ്ങൾ അയോഗ്യരാണ്.
വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കല് കോളജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെ 16 കെട്ടിടങ്ങൾ അപകടഭീഷണിയിലാണെന്ന എൻജിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് നിലവിലുണ്ട്. പ്രതിഷേധപ്രഹസനം കഴിഞ്ഞെങ്കിൽ പോയി ആ 16 കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ തങ്ങളുടെ സ്ഥാനമാനങ്ങൾ ഉപയോഗിക്കൂ. തൊടുപുഴയിൽ യുഡിഎഫാണു ഭരിക്കുന്നത്. ജെയിസിന്റെ മരണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നോ? അവിടെയും പ്രതിപക്ഷത്തിന്റെ നാടകമുണ്ടായിരുന്നു.
തൊടുപുഴയിലെ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരായാലും നഗരസഭയായാലും കോഴിക്കോട് കോർപറേഷൻ ഭരണസമിതിയായാലും അവരുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരായാലും കണ്ണിൽ പൊടിയിടുന്ന റിപ്പോർട്ടുകളിൽ ഇവരൊക്കെ നിരപരാധികളാകും. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക വച്ചു മറന്ന ഡോക്ടറെ ‘വിദഗ്ധ സമിതി’ കുറ്റവിമുക്തയാക്കിയത് നൊടിയിടയിലാണ്.
ആരു ഭരിച്ചാലും ഈ സംസ്ഥാനത്തു ചില കീഴ്വഴക്കങ്ങളുണ്ട്. അത് ഉദ്യോഗസ്ഥ-രാഷ്ട്രീയ അന്തർധാരയാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെങ്കിൽ ഭരിക്കുന്നവർ വിചാരിക്കണം. തൊടുപുഴയിൽ അപകടമുണ്ടായതിന്റെ പിറ്റേന്നു മുതൽ ആപത്കരമായ സ്ഥലങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് മാധ്യമങ്ങൾ. പലയിടങ്ങളിലേക്കും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
തൊടുപുഴയിലും കോഴിക്കോട്ടും മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം മനുഷ്യജീവനുവേണ്ടി വായപൊളിച്ചിരിക്കുന്ന കുണ്ടും കുഴിയും പഴഞ്ചൻ കെട്ടിടങ്ങളുമൊക്കെയുണ്ട്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിചാരിച്ചാൽ അതു പരിഹരിക്കാനാകും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ആഘോഷകാലം കഴിഞ്ഞെങ്കിൽ, വാർഡുകളിലേക്ക് ഇറങ്ങിയാൽ കണ്ടെത്താനാകാത്ത ഒരു അപകടസാധ്യതയുമില്ല.
പാർട്ടികൾ തങ്ങളുടെ തദ്ദേശ സ്ഥാപന അംഗങ്ങളോടു പറഞ്ഞുകൊടുക്കട്ടെ, എങ്ങനെയാണ് പണിയെടുക്കേണ്ടതെന്ന്; എങ്ങനെയാണ് ഉദ്യോഗസ്ഥരെക്കൊണ്ടു പണിയെടുപ്പിക്കേണ്ടതെന്ന്.
24-02-2026
ഇസ്ലാമിക തീവ്രവാദത്തെ നട്ടുവളർത്തി ലോകമെങ്ങും കയറ്റുമതി ചെയ്യുന്ന രണ്ടു രാഷ്ട്രങ്ങൾ തീവ്രവാദ ആക്രമണങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടുകയും അപലപിക്കുകയുമൊക്കെ ചെയ്യുന്ന കാഴ്ചയ്ക്കാണ് ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് തങ്ങൾക്കെതിരേയുള്ള തീവ്രവാദ ആക്രമണത്തിന്റെ തിരിച്ചടിയായി അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചെന്നു പാകിസ്ഥാൻ അറിയിച്ചത്.
പക്ഷേ, അതു തീവ്രവാദത്തിനെതിരേയുള്ള തിരിച്ചറിവല്ല, രണ്ടു തീവ്രവാദ കൃഷിക്കാർ തമ്മിലുള്ള തർക്കമാണ്. എന്തായാലും മതഭ്രാന്തർ ഒന്നിക്കുന്പോഴുള്ളത്ര നാശം തമ്മിലടിക്കുന്പോൾ മറ്റുള്ളവർക്കില്ല. മതഭ്രാന്തിനെ രാഷ്ട്രീയ വളർച്ചയ്ക്കുവേണ്ടിയോ മതബോധത്താലോ ആരു വളർത്തിയാലും അതു താത്കാലിക നേട്ടങ്ങൾക്കപ്പുറം സമാധാനത്തെയും വികസനത്തെയും രാജ്യത്തിന്റെ കെട്ടുറപ്പിനെയും അപകടത്തിലാക്കുമെന്നത് ചരിത്രമാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ തീവ്രവാദം വളർത്തുന്ന ഒരു രാജ്യവും രക്ഷപ്പെട്ടിട്ടില്ല.
നംഗാർഹർ, പക്തിക എന്നീ അതിർത്തി പ്രവിശ്യകളിൽ ശനിയാഴ്ച രാത്രിയായിരുന്നു പാക്കിസ്ഥാന്റെ വ്യോമാക്രമണം. പാക്കിസ്ഥാനിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ട സംഭവത്തിന്റെ തുടർച്ചയാണ് ആക്രമണം. 70 തീവ്രവാദികളെ വധിച്ചെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ, സ്ത്രീകളും കുട്ടികളും അടക്കമുള്ള പൗരരാണു കൊല്ലപ്പെട്ടതെന്ന് താലിബാൻ അറിയിച്ചു.
പാക്കിസ്ഥാനെ ആക്രമിക്കുന്ന ഭീകരസംഘടനകൾക്ക് അഫ്ഗാനിസ്ഥാൻ അഭയം നല്കുന്നതിനുള്ള മറുപടിയാണിതെന്ന് പാക് വൃത്തങ്ങൾ പറഞ്ഞു. പഹൽഗാം ആക്രമണത്തിനു പാകിസ്ഥാനിൽ കയറി തിരിച്ചടിച്ച ഇന്ത്യ പറഞ്ഞ അതേ മറുപടി. സമാന ആരോപണത്തിൽ കഴിഞ്ഞ ഒക്ടോബറിലും പാക് സേന അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും അഫ്ഗാൻ പ്രത്യാക്രമണം നടത്തുകയും ചെയ്തിരുന്നു. 2021ൽ അമേരിക്കൻ സേന പിൻവാങ്ങിയതുമുതൽ ഈ തീവ്രവാദ കൊടുക്കൽ വാങ്ങലുകൾ സജീവമാണ്.
പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക്-ഇ-താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്-ഖുറാസാൻ പ്രവിശ്യ ഭീകരരുടെ ഏഴു താവളങ്ങളാണ് ആക്രമിച്ചത്. പാക്കിസ്ഥാൻ തീറ്റിപ്പോറ്റുന്നതും ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ചതുമായ ലഷ്കർ-ഇ-തോയിബയും അതിന്റെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ടുമാണ് (ടിആർഎഫ്) 2025 ഏപ്രിലിൽ കാഷ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയത്. ഇന്ത്യ അതിർത്തിക്കപ്പുറത്തെത്തി തിരിച്ചടിക്കുകയും ചെയ്തു. അതിനെതിരേ ലോകവേദികളിലെല്ലാം പരാതിയുമായി അലഞ്ഞുനടന്ന പാക്കിസ്ഥാൻ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ കടന്നുകയറി ആക്രമണം നടത്തിയിരിക്കുന്നു.
തിരിച്ചടിയുണ്ടാകുമെന്ന് അഫ്ഗാനിസ്ഥാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയും സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളോടുള്ള സഹാനുഭൂതിയല്ല, അടുത്തയിടെ അവരുമായി സ്ഥാപിച്ച നയതന്ത്ര ബന്ധവും ഇന്ത്യക്കെതിരേ ഭീകരരെ വളർത്തുന്ന ശത്രുവിന്റെ ശത്രുവിനോടുള്ള മൈത്രിയും മാത്രമാണെന്നേ കരുതാനാകൂ. പാക്കിസ്ഥാൻ ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി പറയുന്നതു കേൾക്കണം: “അഫ്ഗാനിസ്ഥാൻ ഏറെക്കാലമായി തീവ്രവാദം കയറ്റുമതി ചെയ്യുകയാണ്. തങ്ങളുടെ പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്.” പക്ഷേ, തങ്ങൾ തീവ്രവാദം കയറ്റി അയയ്ക്കുന്ന ഇന്ത്യക്ക് അത്തരം അവകാശങ്ങളുള്ളതായി അവർക്കു തോന്നുന്നില്ല.
തീവ്രവാദസംഘടനകളെ പണവും ആയുധവും നൽകി വളർത്തി ഇന്ത്യക്കെതിരേ ഉപയോഗിക്കുകയും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ, ആഗോളതീവ്രവാദത്തിന്റെ ഏഷ്യൻ ഫാക്ടറിയും സ്ത്രീകളുടെ തടവറയും ഇസ്ലാമിക മതമൗലികവാദത്തിന്റെ വിസ്മയവുമായ അഫ്ഗാനെ ആക്രമിക്കുന്പോൾ ജനാധിപത്യ-മതേതര ലോകത്തിന് കാര്യമായൊന്നും ചെയ്യാനില്ല. രണ്ടും തീവ്രവാദ സാഹോദര്യം പങ്കുവയ്ക്കുന്നവരാണ്. ലോകസമാധാനം കെടുത്തുക മാത്രമല്ല, സ്വന്തം ജനങ്ങളെ അത് അപരിഷ്കൃത ലോകത്ത് തളച്ചിടുകയും ചെയ്യുന്നു.
പാക്കിസ്ഥാനിലെ താലിബാൻ കേന്ദ്രമായിരുന്ന സ്വാത് താഴ്വരയിൽ സ്കൂളിൽ പോയതിനും താലിബാനെ വിമർശിച്ചതിനും വെടിയേറ്റുവീഴുകയും പിന്നീട് അതിജീവിച്ച് ലണ്ടനിൽ താമസമാക്കുകയും ചെയ്ത മലാല യൂസഫ് സായിയുടെ വാക്യം വിലപ്പെട്ടതാണ്. “തീവ്രവാദിയെ തോക്കുകൾകൊണ്ടു കൊല്ലാനാകും. പക്ഷേ, തീവ്രവാദത്തെ കൊല്ലാൻ വിദ്യാഭ്യാസത്തിനേ കഴിയൂ.” തീവ്രവാദത്തിനുള്ള മരുന്ന് അതിലും ലളിതമായി മറ്റാരും കുറിച്ചിട്ടില്ല. മലാല പറഞ്ഞത്, മതവിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കില്ല.
23-02-2026
ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വർഗീയതയുടെ രണ്ടാം ഭാഗം, അവരുടെ മൃതദേഹങ്ങളെയും വെറുതെ വിടില്ല എന്നതാണ്. ക്രൈസ്തവരായതിനാൽ മൃതദേഹം പൊതുശ്മശാനത്തിലോ ഗ്രാമത്തിലോ സ്വന്തം ഭൂമിയിലോപോലും സംസ്കരിക്കാൻ അനുവദിക്കില്ല. മൃതദേഹങ്ങൾ കുഴിമാന്തിയെടുത്ത് തീവ്രഹിന്ദുത്വവാദികൾ കൊണ്ടുപോകുന്നു.
ചിലത് ഹിന്ദു ആചാരപ്രകാരം സംസ്കരിക്കുന്നു. പോലീസ് കാവൽനിൽക്കുന്നു. ബിജെപി സർക്കാരുകൾ കണ്ണടച്ച് ഇരുട്ടാക്കുന്നു. ചില ഗ്രാമങ്ങളിൽ ക്രൈസ്തവർക്കു പ്രവേശനമില്ലെന്നുള്ള ബോർഡുകൾ സ്ഥാപിച്ച് തീവ്രഹിന്ദുത്വയ്ക്കു പുത്തൻ വ്യാഖ്യാനമെഴുതിയ ഛത്തീസ്ഗഡിൽനിന്നാണ് രണ്ടാം ഭാഗമായി ഛത്തീസ്ഗഡിലും അതിനപ്പുറവും സജീവമായ കൊടുംവർഗീയതയുടെ പുതിയ പതിപ്പ്.
പ്രചാരണവേലയല്ല, ആവർത്തിക്കരുതെന്ന ഇടക്കാല വിധിയോടെ കഴിഞ്ഞദിവസം സുപ്രീംകോടതി ഛത്തീ സ്ഗഡ് സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ട കേസാണിത്. ഒരിടത്ത് നിർമിതബുദ്ധി ഉച്ചകോടി, മറ്റിടങ്ങളിൽ വർഗീയ ഉച്ചകോടി! ഈ രാജ്യം എവിടേക്കാണ്? ഇക്കഴിഞ്ഞ ക്രിസ്മസിനു തൊട്ടുപിന്നാലെ, ഛത്തീസ്ഗഡ് ധംതാരി ജില്ലയിലെ ബോറായ് ഗ്രാമത്തിൽ പുനിയ ബായി സാഹു എന്ന സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ ഒരുക്കം നടത്തുന്നതിനിടെയാണ് തീവ്രഹിന്ദുത്വർ എത്തിയത്.
ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് അവർ ശവക്കൂഴി മൂടി. ഒന്നര ദിവസമായിട്ടും മൃതദേഹം സംസ്കരിക്കാനാവാതെ വന്നതോടെ, ഖർവാപ്പസി നടത്താമെന്ന് എഴുതിക്കൊടുക്കാനും ഹൈന്ദവ ആചാരപ്രകാരം സംസ്കാരം നടത്താനും ആ ക്രൈസ്തവകുടുംബം നിർബന്ധിതരായി.
ജില്ലാ ഭരണകൂടവും പോലീസും ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിച്ചെന്നാണ് ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോടു പറഞ്ഞത്. ഇങ്ങനെയാണ് പുതിയ ഇന്ത്യയിൽ ഹിന്ദുത്വരും ബിജെപി സർക്കാരുകളും ചേർന്നു ന്യൂനപക്ഷങ്ങളെ രമ്യതയിലെത്തിക്കുന്നത്. ആറു മാസം മുന്പാണ്, സോംലാൽ റാത്തോഡിന്റെ മൃതദേഹം കുഴിമാന്തി പുറത്തെടുത്തത്.
അവർ മൃതദേഹം എവിടേക്കാണ് കൊണ്ടുപോയതെന്നുപോലും തങ്ങൾക്ക് അറിയില്ലെന്നാണ് അന്ന് കുടുംബാംഗങ്ങൾ മാധ്യമങ്ങളോടു പറഞ്ഞത്. 2025 ജനുവരിയിൽ ബസ്തർ ജില്ലയിലെ ചിന്ദ്വാഡ ഗ്രാമത്തിൽ മരിച്ച പാസ്റ്റർ സുഭാഷ് ഭാഗേലിന്റെ മൃതദേഹം പൊതുശ്മശാനത്തിലോ സ്വന്തം കൃഷിയിടത്തിലോപോലും സംസ്കരിക്കാൻ സംഘപരിവാറും പോലീസും വിസമ്മതിച്ചതിനെത്തുടർന്ന് മകൻ രമേശ് ഭാഗലിനു സുപ്രീംകോടതിവരെ കയറേണ്ടിവന്നു.
സ്വന്തം ഭൂമിയിൽ സംസ്കരിക്കുന്നത് തടയാനാവില്ലെന്നു ജസ്റ്റീസ് ബി.വി. നാഗരത്ന വിധിച്ചപ്പോൾ, 25 കിലോമീറ്റർ അകലെയുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കാൻ ജസ്റ്റീസ് സതീഷ് ചന്ദ്ര ഭിന്നവിധിയെഴുതി. ഭരണകൂട താത്പര്യങ്ങൾക്കൊപ്പം ഭരണഘടനാസ്ഥാപനങ്ങൾ പൂർണമായി മാറിയിട്ടില്ലെങ്കിലും ആശങ്കകൾ ഏറുകയാണ്.
ബിജെപി ഭരിക്കുന്നിടത്തൊക്കെ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ക്രൈസ്തവരെ വേട്ടയാടുന്നവർ, ഘർവാപ്പസി നിർബാധം നടത്തുകയാണ്. ഇത് ഒറ്റപ്പെട്ട തീരുമാനമൊന്നുമല്ല. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞദിവസം ലക്നൗവിൽ പറഞ്ഞത്, ഭിന്നിപ്പിക്കലല്ല, ഒന്നിപ്പിക്കലാണ് കാലത്തിന്റെ ആവശ്യം എന്നാണ്. ഒപ്പം മറ്റൊന്നുകൂടി ഓർമിപ്പിച്ചു.
“മുസ്ലിംകൾ അറബിനാടുകളിൽനിന്നു വന്നവരല്ല. അവരുടെ ഘർവാപസി എടുത്തുചാടി നടത്തേണ്ടതല്ല, സംഭാഷണങ്ങളിലൂടെയും ധാരണകളിലൂടെയും നടത്തേണ്ടതാണ്.” ഇതാണ്, ന്യൂനപക്ഷങ്ങളെ രണ്ടാംതരക്കാരായി ചവിട്ടിത്താഴ്ത്തുന്ന വിചാരധാരയുടെ ഒളിച്ചുകളി അഥവാ ദീർഘകാല പദ്ധതി. സമൂഹമാധ്യമങ്ങളിലെ സർക്കാർ വിമർശനങ്ങളും നിർമിതബുദ്ധി ഉള്ളടക്കങ്ങളും നിയന്ത്രിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്രസർക്കാർ, വർഗീയ-ന്യൂനപക്ഷവിരുദ്ധ വിദ്വേഷ പ്രചാരണങ്ങളെ തടയാത്തത് ഇതിന്റെ മറുവശമാണ്.
മുസ്ലിം വേഷധാരികൾക്കു നേരേ തോക്കുചൂണ്ടുന്ന ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ‘പോയിന്റ് ബ്ലാങ്ക്’ ചിത്രം ബിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നാണു പുറത്തുവന്നത്. ബിജെപി-സംഘപരിവാറുകാർ പൗരന്മാരെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിനുത്തരം ഒരു വംശീയ പ്രത്യയശാസ്ത്രവും ഭരണകൂട പിന്തുണയും അവർക്കുണ്ട് എന്നതാണ്.
ഛത്തീസ്ഗഡ് അസോസിയേഷൻ ഫോർ ജസ്റ്റീസ് ആൻഡ് ഇക്വാലിറ്റിയുടെ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ പുറത്തെടുക്കുന്ന സംഭവം ആവർത്തിക്കരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ച് ഛത്തീസ്ഗഡ് സർക്കാരിനു നോട്ടീസും അയച്ചു.
ഇത്തരം 350 സംഭവങ്ങളാണ് രണ്ടു വർഷത്തിനിടെ സംസ്ഥാനത്തുണ്ടായത്. നമുക്കു വേണമെങ്കിൽ ഇതൊന്നും വലിയ സംഭവമല്ല, അത് ഉത്തരേന്ത്യയിലല്ലേ, ക്രിസ്ത്യാനികളാണെങ്കിലും നമ്മുടെ വിഭാഗത്തിൽ പെട്ടവരല്ലല്ലോ, ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്, ക്രിസ്ത്യാനികൾ മുസ്ലിം രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്നില്ലേ തുടങ്ങിയ വർഗീയദുർഗന്ധം വമിക്കുന്ന ന്യായീകരണങ്ങളിൽ നമ്മുടെ രാഷ്ട്രീയം ഒളിച്ചുവയ്ക്കാം.
പക്ഷേ, വിലയ്ക്ക് എടുക്കപ്പെട്ടവരുടെയും കെണിയിലകപ്പെട്ടവരുടെയും ഇതരമത-അപരവിദ്വേഷികളുടെയും ആ മനുഷ്യവിരുദ്ധത എല്ലാവർക്കും സാധ്യമല്ല. ഹിന്ദുത്വ-മുസ്ലിം-ക്രിസ്ത്യൻ വർഗീയതകളെ എതിർക്കുന്നവരുടെ അഭാവം ഇന്ത്യക്കില്ല. പക്ഷേ, എല്ലാത്തിനെയും ഒന്നിച്ചെതിർക്കുന്നതിനു പകരം, ഒന്നിനെയെങ്കിലും പ്രീണിപ്പിക്കുന്ന രാഷ്ട്രീയം ശക്തമാണ്.
ആ വ്യാജ മതേതരത്വം, രാഷ്ട്രീയ ഹിന്ദുത്വയെയും വളർത്തി. അതുപോലെ, വർഗീയവാദികൾക്കു മത ധ്രുവീകരണം സാധ്യമായിട്ടും മതേതര രാഷ്ട്രീയ-മതനേതാക്കൾക്ക് മതേതര ധ്രുവീകരണം സാധ്യമായില്ല. വർഗീയതയ്ക്കെതിരേയുള്ള പോരാട്ടം, മതവിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തിയും പ്രകോപിപ്പിച്ചുമല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരേ ഉയർത്തുന്ന സമൂഹമാധ്യമ വാളുകൾ യഥാർഥ വിശ്വാസികളെ പരിക്കേൽപ്പിക്കുന്നത് വർഗീയതയ്ക്ക് ആളെക്കൂട്ടുന്ന പരിപാടിയാണ്. ബിജെപി ഉൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയിലെയും എല്ലാ അംഗങ്ങളും അനുഭാവികളും വർഗീയവാദികളല്ല. പക്ഷേ, അവരെ നിശബ്ദരാക്കാൻ പ്രത്യയശാസ്ത്ര ‘വിശുദ്ധ’ ഗ്രന്ഥങ്ങൾക്കും അതിന്റെ കാവൽക്കാർക്കും കഴിയും.
അത്തരം വർഗീയധാരകൾ ഉത്തരേന്ത്യക്കുവേണ്ടി മാത്രമുള്ളതല്ലെന്നു മറക്കരുത്. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായെന്നും അതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമുള്ള അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോർട്ടും കൂട്ടക്കൊലകൾക്കു സാധ്യതയുള്ള 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്ന യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ടും അടുത്തയിടെയാണ് പുറത്തുവന്നത്.
നിർവികാരത പാടില്ല. പുറമേയുള്ള വൈവിധ്യങ്ങളല്ലാതെ അകമേ ഒരൊറ്റ വംശമാണ് നാം. അതല്ലെന്നു ചിന്തിപ്പിക്കാനുള്ള മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി വർഗീയമേശയിൽ കിടന്നുകൊടുക്കരുത്. സഹപൗരനെ വെറുക്കുന്നതിന്റെ കൂടുതൽ വിഷലിപ്തമായ രണ്ടാം ഭാഗത്തിലാണ് അവന്റെ മൃതദേഹത്തെയും വെറുക്കുന്ന ദൃശ്യങ്ങളുള്ളത്. അതു മറ്റിടങ്ങളിലും വ്യാപിക്കരുത്. നമുക്കതിനെ തോൽപ്പിച്ചേ തീരൂ. ഇന്ത്യ നമ്മുടേതുമാണ്.
21-02-2026
“ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ കുടുങ്ങിയതുകൊണ്ടു മാത്രം രോഗിക്കു പ്രത്യാഘാതങ്ങളൊന്നുമുണ്ടാകില്ല. 50 കൊല്ലം അതവിടെ ഇരുന്നാലും കുഴപ്പമില്ല.” ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക ഇന്നലെ നിസാരമായി പറഞ്ഞ വാക്കുകളാണ്.
ഏതെങ്കിലും പ്രമുഖരുടെയോ സ്വന്തം കുടുംബാംഗങ്ങളുടെയോ കാര്യത്തിൽ അവർ ഇതുതന്നെ പറയുമോ? പാവപ്പെട്ട രോഗികളോടുള്ള ഈ ഉദാസീനത നമ്മുടെ ആരോഗ്യമേഖലയുടെ മുഖമുദ്രയെന്നു പറയുന്നില്ല. പക്ഷേ, ശസ്ത്രക്രിയാ പിഴവിനെ നിസാരവത്കരിക്കാനുള്ള ആ അഭ്യാസം, ഡോക്ടർമാർ പ്രതിസ്ഥാനത്തു വരുന്ന കേസുകളിൽ രോഗിക്കു നീതി കിട്ടില്ലെന്ന, കഴന്പുള്ള പൊതുബോധത്തെ ഊട്ടിയുറപ്പിക്കും. ഇപ്പോൾ സമരം ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടർമാരോടുള്ള ജനങ്ങളുടെ സമീപനത്തെയും അതു ബാധിക്കും. അവകാശങ്ങൾ രോഗികൾക്കുമുണ്ടെന്ന് മറക്കരുത്.
ഡോക്ടർമാരുടെ സമരവും രോഗികളുടെ യാതനയും മനുഷ്യത്വപരമായി പരിഹരിക്കേണ്ടതാണ്. പക്ഷേ, ഡോക്ടർമാരുടേതു ജീവിതവും രോഗികളുടേതു ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് രോഗികളുടെ യാതനയ്ക്കാണു മുൻഗണന നൽകേണ്ടത്. അതിൽ ഏറ്റവും പുതിയത്, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ അഞ്ചു വർഷം മുന്പ് ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീയുടെ വയറ്റിൽ 10 സെന്റിമീറ്റർ വലുപ്പമുള്ള കത്രിക മറന്നുവച്ചതാണ്.
വയറ്റിൽ മുഴ കണ്ടെത്തിയതിനെ തുടർന്നാണ് 2021 മേയിൽ ശസ്ത്രക്രിയ നടത്തിയത്. അന്നുമുതൽ വേദന തുടങ്ങിയെങ്കിലും കാരണം കണ്ടുപിടിച്ചില്ല. കഴിഞ്ഞദിവസങ്ങളിൽ മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് കത്രിക കണ്ടുപിടിച്ചത്. ഇതു വാർത്തയായപ്പോഴാണ് ശസ്ത്രക്രിയ നടന്ന സമയത്തെ വകുപ്പു മേധാവിയായിരുന്ന ഡോക്ടർ ഇതത്ര ഗൗരവമുള്ള കാര്യമല്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചത്. മാത്രമല്ല, അതിനു മുന്പെന്നോ നടത്തിയ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവാകാമെന്ന സൂചനയും നൽകി.
പക്ഷേ, ആ വാദം നിലനിൽക്കില്ലെന്നു കണ്ടാണോ എന്നറിയില്ല, മെഡിക്കൽ കോളജ് അധികൃതർതന്നെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ രജിസ്റ്ററിൽനിന്നു കണ്ടെത്തി വാർത്താസമ്മേളനം നടത്തി. ഡോക്ടർമാർക്കു കൈക്കൂലി നൽകിയെന്നും രോഗിയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ ഡോക്ടർമാരിൽ പലരും ശസ്ത്രക്രിയയ്ക്കു മുന്പ് കൈക്കൂലി വാങ്ങുന്നവരാണെന്നത് രഹസ്യമൊന്നുമല്ല.
കഴിഞ്ഞദിവസം, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ഡോ. ബിന്ദു സുന്ദറിനു സ്ഥലംമാറ്റം നൽകി പ്രശ്നം ഒതുക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം കനത്തതോടെയാണ് സസ്പെൻഷൻ ഉണ്ടായത്. അവർക്കും കൈക്കൂലി കൊടുത്തെന്നാണ് ആരോപണം. ഇതേ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി ജനനേന്ദ്രിയത്തിലൂടെ വിസർജ്യം പുറത്തേക്ക് പോകുന്നവിധം ദുരിതത്തിലായ വാർത്ത പുറത്തുവന്നതും ദിവസങ്ങൾക്കു മുന്പാണ്.
തുടർന്നു പല ശസ്ത്രക്രിയകൾക്കു യുവതി വിധേയയായിട്ടും പ്രശ്നം പരിഹരിച്ചില്ല. അന്വേഷണവും റിപ്പോർട്ടുകളും മുറയ്ക്കു നടക്കുമെന്നല്ലാതെ ഡോക്ടർമാർ ശിക്ഷിക്കപ്പെടുന്ന കേസുകൾ രാജ്യത്തുതന്നെ അത്യപൂർവമാണ്. എത്ര വലിയ ചികിത്സാപ്പിഴവുകളുണ്ടായാലും രോഗിയുടെ ജീവൻ നഷ്ടപ്പെട്ടാലും അന്വേഷണം നടത്തുന്ന സമിതി ഡോക്ടർമാരുടേതായിരിക്കും. അവരുടെ വെളുപ്പിക്കൽ റിപ്പോർട്ട് മിക്കവാറും ഡോക്ടർമാർക്ക് അനുകൂലമായിരിക്കുമെന്നതാണ് ചരിത്രം.
നിസ്വാർഥമതികളും കഠിനാധ്വാനികളുമായ ഡോക്ടർമാർ ഉൾപ്പെടെയുള്ള കുറെ ജീവനക്കാരുടെ ത്യാഗങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്തെ ശ്രേഷ്ഠമാക്കുന്നുണ്ട്. പക്ഷേ, അവരുടെ പേരിൽ വെളുപ്പിക്കാവുന്ന സ്ഥിതിയിലല്ല ഈ മേഖല. ‘സിസ്റ്റത്തിന്റെ പരാജയ’ത്തെ വ്യക്തികളുടെ വിജയങ്ങൾകൊണ്ടു പരിഹരിക്കാനാകില്ല. രോഗികൾക്കു മുൻഗണന കൊടുക്കുന്നതിന്റെ ഭാഗമാണ്, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അമിതജോലി കുറയ്ക്കുകയും സേവന-വേതന വ്യവസ്ഥകൾ പരിഹരിക്കുകയും ചെയ്യേണ്ടത്.
അതും നടക്കുന്നില്ലെന്നതിന്റെ സൂചനയാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ ഇപ്പോൾ നടത്തുന്ന സമരം. ഡോക്ടർമാരുടെ പല ആവശ്യങ്ങളും ന്യായമാണെന്നും ആറാം ദിവസവും രോഗികൾ വലയുകയാണെന്നും സർക്കാർ തിരിച്ചറിയണം. പിജി വിദ്യാർഥികളെയും ഹൗസ് സർജന്മാരെയും വച്ച് ഇതു നീട്ടിക്കൊണ്ടുപോകാനാവില്ല.
ഡയസ്നോൺ പ്രഖ്യാപിക്കുന്നതിനു പകരം, സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും ന്യായമല്ലാത്തവയിൽ വിശദീകരണം നടത്തുകയും വേണം. കേന്ദ്രസർക്കാരിനെതിരേ ഹർത്താൽ നടത്തുന്ന ഭരണകക്ഷി, കേന്ദ്രമൊഴിച്ച് മറ്റെല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്നതുപോലെ, തങ്ങളുടെ സമരവും സർക്കാരിനെയല്ല, പാവപ്പെട്ട രോഗികളെയാണു വലയ്ക്കുന്നതെന്ന് ഡോക്ടർമാരും തിരിച്ചറിയണം.
ആരോഗ്യരംഗത്ത് നമ്മുടെ സംസ്ഥാനം ഒന്നാമതെന്നു വീന്പിളക്കാൻ പറ്റുന്നത്, ഇതര സംസ്ഥാനങ്ങളിൽ മിക്കതിന്റെയും സ്ഥിതി പരിതാപകരമായതുകൊണ്ടാണെന്നു തിരിച്ചറയണം. മരുന്നില്ല, ഡോക്ടർമാരില്ല, ശസ്ത്രക്രിയാ ഉപകരണങ്ങളില്ല, ശുചിത്വമില്ല, ശസ്ത്രക്രിയകൾ നീട്ടിവയ്ക്കുന്നു, ഗുരുതരമായ ചികിത്സാപ്പിഴവുകൾ ആവർത്തിക്കുന്നു, കൈക്കൂലി, അഴിമതി, പിൻവാതിൽ നിയമനങ്ങൾ... തുടങ്ങിയവ ആരോപണങ്ങൾ മാത്രമാണോ? താരതമ്യംകൊണ്ട് ഒന്നാമതാകാം, മികച്ചതാകണമെന്നില്ല.
ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച കത്രികയുടെ വേദനയുമായി നടക്കുന്ന രോഗിയും, ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി ഡോക്ടർമാർ നടത്തിക്കൊണ്ടിരിക്കുന്ന സമരവും ഈ മികവില്ലായ്മയുടെ ഈയാഴ്ചയിലെ മാത്രം കാഴ്ചയാണ്. പരസ്യത്തിൽ ഒന്നാമതെന്നു പറയുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. പക്ഷേ, രഹസ്യത്തിൽപോലും മികച്ചതെന്നു പറയുന്നത് നമ്മെ അലസരാക്കുകയും പാവപ്പെട്ട രോഗികളുടെ ആരോഗ്യത്തിനു ഹാനികരമാകുകയും ചെയ്യും.
20-02-2026
സുപ്രീംകോടതിവിധി ഉണ്ടായിട്ടും, ഭിന്നശേഷി സംവരണത്തിന്റെ പേരിൽ രണ്ടു വർഷത്തോളം 20,000 അധ്യാപകരുടെ നിയമനം മുടക്കിയ സർക്കാർ ഒരു ചർച്ചയുമില്ലാതെ നിന്ന നിൽപ്പിൽ ബാറുകളുടെ സമയം നീട്ടിയിരിക്കുന്നു. ഈ സർക്കാരിന്റെ മുൻഗണനാ ക്രമങ്ങൾ ജനവിരുദ്ധമാണെന്നു തോന്നിക്കുന്ന നടപടി. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുന്പോൾ 29 ബാറുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് 884. മുക്കിനും മൂലയിലും അനുവദിച്ച ബാറുകളിൽ ഇനി നേരത്തേ കുടി തുടങ്ങാമെന്നു മാത്രമല്ല, വീട്ടിൽ പോകാതെ വെളുക്കുവോളം കുടിച്ചു മദിക്കുകയുമാവാം. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ബാറുകളുടെ സമയമനുസരിച്ച് മറ്റുള്ളവയുടേതും ഏകീകരിച്ചതാണെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. അങ്ങനെയാണെങ്കിൽ പഞ്ചനക്ഷത്ര ബാറുകളിൽ ഇപ്പോൾ വെളുപ്പിനു മൂന്നുവരെയാക്കിയിരിക്കുന്ന സമയവും കുറച്ചുകഴിയുന്പോൾ ഏകീകരിക്കാമല്ലോ. കോടതിവിധിയുണ്ടായിട്ടും 20,000 അധ്യാപകരുടെ കാര്യത്തിൽ നടത്തില്ലെന്ന് ഇന്നലെവരെ വാശിപിടിച്ച ഏകീകരണമാണിത്. മദ്യപർക്കല്ല, ഈ സർക്കാരിന്റെ മദ്യാസക്തിക്കാണ് ആദ്യം ചികിത്സ വേണ്ടത്.
പുതിയ വിജ്ഞാപനം അനുസരിച്ച്, ബാറുകൾക്ക് രാവിലെയും രാത്രിയും ഓരോ മണിക്കൂർ അധികം പ്രവർത്തിക്കാം. രാവിലെ 11 മുതൽ രാത്രി 11 വരെ ആയിരുന്ന പ്രവർത്തനസമയമാണ് രാവിലെ 10 മുതൽ രാത്രി 12 വരെയായി നീട്ടിയത്. മുന്പ്, ടൂറിസം മേഖലകളിൽ മാത്രമായിരുന്നു ബാറുകൾ രാത്രി 12 വരെ പ്രവർത്തിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപ അധികം നൽകിയാൽ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകൾക്ക് ഇനി പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാം. 2025 സെപ്റ്റംബറിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നൽകിയ അപേക്ഷയിലാണ് അഞ്ചു മാസത്തിനകം മുഖ്യമന്ത്രിയുടെ അനുമതിയോടെ നികുതിവകുപ്പ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഫയൽ നീക്കം വൈകിയില്ലായിരുന്നെങ്കിൽ ഒക്ടോബറിൽ തന്നെ വിജ്ഞാപനം പുറത്തുവരുമായിരുന്നുവെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. കഴിഞ്ഞദിവസം വീണ്ടും പരിഗണനയ്ക്കെടുത്ത സമയംനീട്ടലിൽ വെറും 50 മണിക്കൂറിനകം തീരുമാനമെടുത്തു. ഭിന്നശേഷി സംവരണസീറ്റുകൾ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന എൻഎസ്എസ് കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഒന്നര വർഷത്തിനുശേഷം ക്രൈസ്തവ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടപ്പോൾ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്, മതവും ജാതിയും നോക്കി വിരട്ടാന് നോക്കേണ്ടെന്നാണ്. സുപ്രീംകോടതി പറഞ്ഞിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താതിരുന്ന ഏകീകരണമാണ് നൊടിയിടയിൽ മദ്യശാലകളിൽ നടത്തിയിരിക്കുന്നത്.
മദ്യനിരോധനമല്ല, വർജനമാണ് ലക്ഷ്യമെന്നു പറഞ്ഞവർ ഇപ്പോൾ നടത്തുന്നത് മദ്യവ്യാപനമാണ്. മാനദണ്ഡങ്ങള് പാലിച്ചാൽ അപേക്ഷിക്കുന്നവര്ക്കെല്ലാം ബാര് അനുവദിക്കും. മദ്യശാലകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൂർ അനുമതി വേണ്ടെന്ന് 2017ൽ തീരുമാനിച്ചതിലൂടെ മദ്യമൊഴുക്കിയെന്നു മാത്രമല്ല, അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുകയും ചെയ്തു. തീരുമാനം എക്സൈസ് വകുപ്പിന്റേതാക്കി. അങ്ങനെ ബാറുകളുടെ എണ്ണം പെരുകി. എലപ്പുള്ളി മദ്യനിർമാണ പദ്ധതിയിൽനിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് മന്ത്രി എം.ബി. രാജേഷ് ആണയിട്ടിരിക്കുന്നത്. പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ കൂട്ടായ തീരുമാനമാണ് എടുത്തതെന്നും മറ്റു സംസ്ഥാനങ്ങളിലെ സമയദൈർഘ്യം കേരളത്തിലേക്കാൾ കൂടുതലാണെന്നുമാണ് മന്ത്രിയുടെ വാദം. മദ്യത്തിലും മയക്കുമരുന്നിലും ജനസംഖ്യാനുപാതികമായി നോക്കിയാൽ രാജ്യത്തെ ഇതര സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലുള്ള കേരളത്തിന്റെ മന്ത്രിയാണ് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഇത്തരം താരതമ്യം നടത്തുന്നത്. മയക്കുമരുന്നിന്റെ നിരോധനം നീക്കി എല്ലായിടത്തും ലഭ്യമാക്കിയാൽ പിന്നെയാർക്കും മയക്കുമരുന്നിനോടു താത്പര്യമുണ്ടാകില്ലെന്ന്, ആരോടും ഉത്തരവാദിത്വമില്ലാത്ത സമൂഹമാധ്യമ വായാടികൾ പറയാറുണ്ട്. പണമുണ്ടാക്കാൻവേണ്ടിയുള്ള മദ്യക്കച്ചവടം ഇടതു സർക്കാരിനെ അത്തരം വികല മാനസികാവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്.
മൂന്നോ നാലോ ദിവസം മുന്പാണ്, കണ്ണൂരിൽ മദ്യലഹരിയിൽ മകൻ കസേരയോടെ എടുത്തു മുറ്റത്തെറിഞ്ഞ അമ്മ മരിച്ചത്. അതേസമയത്താണ്, പത്തനംതിട്ട കൂടലിൽ അഞ്ചു വയസുള്ള മകളെ മദ്യപിച്ചെത്തിയ പിതാവ് കനാലിലെറിഞ്ഞത്. കഴിഞ്ഞ ജൂലൈയിലാണ് അമ്പലപ്പുഴയില് മദ്യപിച്ചെത്തിയ മകൻ അമ്മയെ ക്രൂരമായി മർദിച്ചു കൊന്നത്. ഓഗസ്റ്റിൽ, എറണാകുളം അത്താണിയിൽ മദ്യപിച്ചെത്തിയ യുവാവ് പെട്രോൾ പന്പിൽവച്ചു ഫോൺ കാണാതായതിനു സ്വന്തം ബൈക്കിനു തീയിട്ടു. താമരശേരിയിൽ റോഡിന്റെ മധ്യത്തിലിരുന്നു മദ്യപിച്ച രണ്ടുപേർ, ഹോൺ മുഴക്കിയ ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തിയിട്ടു മൂന്നു ദിവസമേ ആയിട്ടുള്ളൂ. ഇത്തരം നിരവധി സംഭവങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇനിയതു പുലരുവോളം തുടരും. മിക്ക സ്റ്റാർ ഹോട്ടലുകൾക്കും പുറത്ത് വിലക്കുറവിന്റെ വിൽപനകേന്ദ്രങ്ങളുണ്ട്. വെളുക്കുവോളം മദ്യപിക്കാനാഗ്രഹിക്കുന്നവർ അതും കാത്തിരിക്കുകയാണ്. സംസ്ഥാനത്തു പലയിടത്തും രാത്രി 10നുശേഷം മദ്യപാനികളുടെയും ക്രമസമാധാന പ്രശ്നത്തിന്റെയും പേരിൽ തട്ടുകടകൾ അനുവദിക്കാത്ത നാട്ടിലാണ് 12 വരെ മദ്യശാലകൾ അനുവദിച്ചിരിക്കുന്നത്.
കേരളത്തെ മദ്യത്തിലും മയക്കുമരുന്നിലും മുക്കിയ സർക്കാർ പുതിയ വിജ്ഞാപനം പിൻവലിക്കണം. തകർന്ന ക്രമസമാധാനത്തിന്റെ പ്രധാന കാരണം വ്യാപകമായ ലഹരിയാണ്. മാരകമായ ആരോഗ്യപ്രശ്നങ്ങളും കുടുംബത്തകർച്ചയും അക്രമങ്ങളും പതിവായി. കൂടുതൽ ലാഭം കാത്തിരിക്കുന്ന മദ്യക്കച്ചവടക്കാരും മദ്യനികുതിയെ സാന്പത്തികസ്ഥിതിയുടെ നട്ടെല്ലാക്കിയ സർക്കാരും ഇനിയുമിനിയും മദ്യപിക്കണമെന്നാഗ്രഹിക്കുന്ന ലഹരിയടിമകളും മാത്രം കൊതിക്കുന്ന സൗഭാഗ്യമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്. ഇതു ജനദ്രോഹമാണ്. കേരളത്തെ മയക്കിക്കിടത്തി കൊള്ളയടിക്കാനുള്ള ഔദ്യോഗിക ശ്രമം.
19-02-2026
പതിനഞ്ച് വർഷം തുറന്നുകിടന്ന ഒരു കുഴിയിൽ വീണ് നിരവധിപ്പേർക്കു പരിക്കേറ്റിട്ടും അനങ്ങാതിരുന്നവർ, ഒടുവിലൊരു യുവാവിന്റെ മരണത്തിൽ പൊറാട്ടുനാടകത്തിനിറങ്ങിയിരിക്കുന്നു. പ്രതിസ്ഥാനത്തുനിന്നു രക്ഷപ്പെടാനുള്ള പൊതുമരാമത്തു വകുപ്പിന്റെ തൊടുന്യായങ്ങൾ, നഗരസഭയുടെ ഉത്തരവാദിത്വമൊഴിയൽ, ജനപ്രതിനിധികളുടെ പ്രതിഷേധനാടകം, സംരക്ഷിക്കപ്പെടുമെന്ന ഉദ്യോഗസ്ഥരുടെ സംഘടിത ധൈര്യം, ഉത്തരവാദികൾ തയാറാക്കുന്ന റിപ്പോർട്ടിനു കാത്തിരിക്കുന്ന പൊതുമരാമത്തുവകുപ്പ് മന്ത്രി... ഈ നാടകങ്ങൾക്കു തിരശീലയിടണം.
ഇത് അപകടമല്ല, 15 കൊല്ലം കെണിവച്ചു വീഴ്ത്തിയതാണ്, കൊലപാതകമാണ്. ഉത്തരവാദികൾക്കെതിരേ മനഃപൂർവമുള്ള നരഹത്യക്കു കേസെടുത്താൽ അന്നു തീരും ഈ കെടുകാര്യസ്ഥത. തൊടുപുഴയിൽ നരഹത്യക്കു കേസെടുത്ത് മുന്നറിയിപ്പു കൊടുത്താൽ, കേരളമൊട്ടാകെ തുറന്നിരിക്കുന്ന ഇത്തരം മരണക്കെണികൾ 24 മണിക്കൂറിനുള്ളിൽ മൂടിയിരിക്കും. തുടർഭരണത്തിനുള്ള വളഞ്ഞ സർവേകളിലല്ല, കൺമുന്നിലെ പരാജയങ്ങളിലാണ് പാഠങ്ങൾ.
തിങ്കളാഴ്ച രാത്രി തൊടുപുഴയില്നിന്നു മുതലക്കോടത്തെ വീട്ടിലേക്കു പോകവേ, തുറന്നുകിടന്നിരുന്ന കുഴിയിൽ വീണാണ് മുതലക്കോടം സ്വദേശി ജെയിസ് മരിച്ചത്. വിദേശത്തു ജോലിയിലായിരുന്ന 27 വയസുകാരൻ അടുത്ത ദിവസം മടങ്ങാനിരിക്കുകയായിരുന്നു. ഒരു സർവേയുമില്ലാതെ മിനിട്ടുകൾക്കുള്ളിൽ തെളിഞ്ഞ യാഥാർഥ്യങ്ങളുണ്ട്.
ഒന്നാമത്, 15 വർഷമായി ഈ മരണക്കുഴി മുതലക്കോടം മാവിൻകുഴിയിൽ ഉണ്ടായിരുന്നു. 15 കൊല്ലം മുൻപ് ബസിടിച്ചു തകർന്ന കലുങ്കായിരുന്നു ഇത്. പലരും അപകടത്തിൽ പെട്ടെന്ന വിവരം പൊതുമരാമത്ത് വകുപ്പിനും നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും അറിവുള്ളതുമാണ്. ഏകദേശം രണ്ടു വർഷം മുൻപ്, വെള്ളക്കെട്ട് ഉണ്ടായപ്പോൾ നഗരസഭ ജെസിബി ഉപയോഗിച്ച് തടസം നീക്കി. പിന്നെ പൊതുമരാമത്തുവകുപ്പിന്റെ തടസങ്ങൾ അതിന്റെ പേരിലായെന്നാണ് അറിയുന്നത്.
എട്ടു മാസം മുൻപ്, ഇതിനടുത്തുള്ള കടമുറികളുടെ ഉടമ പി.എ. കൃഷ്ണകുമാർ സ്വന്തം ചെലവിൽ ഇതു പണിതു മൂടിയും സ്ഥാപിക്കാമെന്ന് നഗരസഭയെയും തുടർന്നു പൊതുമരാമത്തു വകുപ്പിനെയും അറിയിച്ചിരുന്നു. കരിങ്കല്ലുകൊണ്ട് കെട്ടരുത് തുടങ്ങി പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ചട്ടപ്പടി നിബന്ധനകളും കടുംപിടിത്തവും മുറുകിയതോടെ സൗജന്യമായി ചെയ്യാമെന്നേറ്റയാൾ ‘വയ്യാവേലി’ വേണ്ടെന്നുവച്ചു. പൊതുമരാമത്തുവകുപ്പ് പണിതുമില്ല.
ഇതേ വകുപ്പിന്റെ വിജിലന്സ് ഡെപ്യൂട്ടി എൻജിനിയറില് നിന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ റിപ്പോര്ട്ട് തേടിയിട്ടുള്ളത്. വീഴ്ച സംഭവിച്ചെങ്കില് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ ഉത്തരവാദികളായേക്കാവുന്നവർ കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘നടപടി’ സ്വീകരിച്ചാണ് നമ്മുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ഏതു തെറ്റു ചെയ്താലും സുരക്ഷിതരായി തുടരുന്നത്. നിരവധി അപകടങ്ങളുണ്ടായിട്ടും 15 വർഷമെങ്കിലും ഈ കുഴി ഉദ്യോഗസ്ഥർ നിലനിർത്തിയെങ്കിൽ ഇപ്പോഴത്തേത് അപകടമരണമാണോ കൊലപാതകമാണോ?
പൊതുമരാമത്തു വകുപ്പിന്റെ ഉദ്യോഗസ്ഥരല്ല, വിവിധ തലത്തിലുള്ള കരാറുകാരും പൊതുജനവുമാണ് ഇവരുടെ അഴിമതി മുതൽ കെടുകാര്യസ്ഥത വരെയുള്ള റിപ്പോർട്ട് തയാറാക്കേണ്ടത്. നഗരസഭാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ്. ഒന്നര പതിറ്റാണ്ടായി ഈ കെണി നിങ്ങളുടെ കൺമുന്നിലുണ്ടായിരുന്നു.
പൊതുമരാമത്ത് ചെയ്തില്ല എന്നു പറഞ്ഞൊഴിയാനല്ല ജനം വോട്ട് തന്നത്. സർക്കാർ വകുപ്പുകളുടെ ജനസേവനം ഇങ്ങനെയൊക്കെയാണെന്ന് അറിയാവുന്ന മാധ്യമങ്ങൾ ഇത്തരം ആപത്തുകൾ ഒന്നോ രണ്ടോ തവണയല്ല നിരന്തരം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കെടുകാര്യസ്ഥതയുടെ ഭരണരഥത്തിൽ വിനോദയാത്ര നടത്തുന്ന ഉദ്യോഗസ്ഥവൃന്ദം അത്ര സുഖിമാന്മാരും ഉദാസീനരുമായെന്നത് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന ബോധ്യമാകണം.
ഇനിയൊരു നാട്ടുനടപ്പ് ആചാരപ്രകാരം നടന്നേക്കും. 15 കൊല്ലം മുടന്തൻന്യായം എഴുന്നള്ളിച്ചവർ ഉടനെ കലുങ്കുപണി തുടങ്ങും. ബഹളം തീരുന്ന മുറയ്ക്ക് ഉത്തരവാദികളില്ലാത്ത ഒരു റിപ്പോർട്ട് പൊതുമരാമത്തുവകുപ്പ് ‘ബഹു.’ മന്ത്രിക്കു സമർപ്പിക്കും. അപകടക്കെണി ഒഴിവാകുന്നതോടെ ജനങ്ങളും അതു മറക്കും. പരിക്കേറ്റവരുടെയും കൊല്ലപ്പെട്ട ജെയിസിന്റെ കുടുംബാംഗങ്ങളുടെയും നഷ്ടങ്ങൾ സ്വകാര്യ വിഷയങ്ങളായി മാറും.
മൂടിയില്ലാത്ത ഓടകൾ, നിർമാണബാക്കികൾ, മുന്നറിയിപ്പില്ലാത്ത അപകടക്കെണികൾ, തകർന്ന മുന്നറിയിപ്പു ബോർഡുകൾ, വെള്ളക്കെട്ടുകൾ, പുതിയ റോഡിലെ അപ്രതീക്ഷിത കുഴികൾ, പുത്തൻ റോഡിലെ ജല അഥോറിറ്റിയുടെ വെട്ടിപ്പൊളിക്കലുകൾ, തകർന്ന റിഫ്ലക്ടറുകൾ, റോഡ് സുരക്ഷാ കണ്ണാടികൾ (Convex Mirrors)... നൂറുകണക്കിന് അപകടക്കെണികളാണ് സംസ്ഥാനത്ത് ഉടനീളമുള്ളത്. ഈ ചെറിയ കാര്യങ്ങളെങ്കിലും ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ മാസത്തെ ശന്പളം കൊടുക്കില്ലെന്നു പറയാനുള്ള ആർജവം സർക്കാരിനുണ്ടായാൽ പരിഹരിക്കാൻ മണിക്കൂറുകൾ മതി. പക്ഷേ, ഇച്ഛാശക്തി വേണം.
17-02-2026
പടയപ്പ എന്ന കാട്ടാന മൂന്നാറിൽ കൊലവിളി നടത്തുകയാണ്. ശനിയാഴ്ച ടൂറിസ്റ്റ് ബസിന്റെ ചില്ലുകൾ തകർത്തു. കാറ് നാമാവശേഷമാക്കി. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി കടലാര് എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനില് കറുപ്പുസ്വാമിയുടെ ഓട്ടോ തകര്ത്തു. ഭാഗ്യത്തിനു കൊല്ലപ്പെട്ടില്ല. ആന മടങ്ങിക്കഴിയുന്പോൾ വനംവകുപ്പുകാരെത്തും. കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. മൂന്നാറിലെ കാര്യമെടുത്താൽ കഴിഞ്ഞ മൂന്നു വർഷമായി പടയപ്പയെന്ന കാട്ടാന നാട്ടുകാരുടെയും ലോകമെങ്ങുനിന്നുമുള്ള സഞ്ചാരികളുടെയും ജീവനു ഭീഷണിയായി നൂറുകണക്കിന് ആക്രമണങ്ങൾ നടത്തി. സർക്കാരും അതിന്റെ ഭാഗമായൊരു വനംവകുപ്പുമുണ്ട്. സത്യത്തിൽ ഈ വിധി നാം തെരഞ്ഞെടുത്തതല്ലേ?
കഴിഞ്ഞ മൂന്നു വര്ഷത്തിനിടെ പടയപ്പ നാല്പതു വാഹനങ്ങളെങ്കിലും ആക്രമിച്ചു. നിർത്തിയിട്ടിരുന്നവയാണ് ആദ്യമൊക്കെ ആക്രമിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളെയും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്ടിസി ബസും ലോറിയും മുതല് ടൂറിസ്റ്റ് ബസുകള് വരെ ആക്രമണത്തിനിരയായി. ബസിനുള്ളിലേക്കു തുമ്പിക്കൈ ഇട്ട് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളുണ്ടായി. മുന്പൊക്കെ വലിയ വാഹനങ്ങൾ ഹോൺ മുഴക്കിയാൽ ആന ഭയന്നു പിന്മാറുമായിരുന്നു. ഇപ്പോൾ അതും ഫലിക്കുന്നില്ല. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിൽ 60 കടകൾ പലപ്പോഴായി തകർത്തു. ഭക്ഷണവസ്തുക്കള് എടുക്കാനാണ് കടകൾ തകർക്കുന്നത്. റേഷന്കടകള് തകര്ക്കുന്നതും പതിവായി. ലോക്കാടിലെ റേഷന്കട പടയപ്പ രണ്ടുതവണ തകർത്തു. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കട ഇടയ്ക്കിടെ തകർക്കുന്നതിലുള്ളതാണ്. രാത്രിയിൽ ആശുപത്രിയിലേക്കു പോകാനിറങ്ങിയ മൂന്നാര് കന്നിമല സ്വദേശികളായ ഭാരതിയും അമ്മയും ഭർത്താവും സുഹൃത്തും രക്ഷപ്പെട്ടത് അവർക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. 40 കുട്ടികളുമായെത്തിയ സ്കൂൾബസ് ആക്രമിച്ചത് 2024 നവംബര് 28നാണ്. ജനവാസ മേഖലകളില് ചുറ്റിത്തിരിയുന്ന പടയപ്പയും ഒറ്റക്കൊമ്പനും കൊമ്പുകോര്ത്ത് പോരടിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. മൂന്നാറിനെ കാത്തിരിക്കുന്നത് ദുരന്തമാണ്.
കേരളത്തിന്റെ പരന്പരാഗത ശൈലിയനുസരിച്ച് ഇത്തരം നൂറ് ആക്രമണങ്ങളുണ്ടായാലും സർക്കാരിനെ ബാധിക്കില്ല. വൻദുരന്തമുണ്ടായാൽ ഒന്നനങ്ങും. അതുവരെ ജനങ്ങൾ മരണമുനന്പിൽ കഴിയേണ്ടിവരും. വനംവകുപ്പിൽ ആർക്കുമില്ല വിശ്വാസം. നിരീക്ഷണം നടത്തുന്നുണ്ടെന്ന മറുപടിയിലൊതുങ്ങും ഉത്തരവാദിത്വം. പടയപ്പയെ നിരീക്ഷിക്കാൻ തന്നെ രണ്ടു ദ്രുതകർമ സംഘങ്ങളുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. ദിവസവും പടയപ്പ സഞ്ചരിക്കുന്നത് മുപ്പതു മുതല് അറുപതു വരെ കിലോമീറ്ററാണ്. ഉദ്യോഗസ്ഥർ ഒപ്പമെത്തില്ല. എത്തിയിട്ടും വലിയ കാര്യമൊന്നുമില്ല. മുന്നറിയിപ്പു നൽകി ആനയെ കാടു കയറ്റിയേക്കാം. പക്ഷേ, മിക്കവാറും ആന ജനത്തെ ആക്രമിച്ചപ്പോഴൊന്നും മുന്നറിയിപ്പുമില്ല, ആനയെ ഓടിക്കാനാളുമില്ല, വനംവകുപ്പുമില്ല, സർക്കാരുമില്ല.
വന്യജീവികൾ ജനത്തെ കൊന്നൊടുക്കുന്പോൾ മനുഷ്യ-വന്യജീവി സംഘർഷത്തിൽ മനുഷ്യർ കൊല്ലപ്പെട്ടെന്നാകും വിശേഷണം. എന്തു സംഘർഷം? ആരും വെല്ലുവിളിക്കാതെ ഏകപക്ഷീയമായി ആക്രമിക്കുന്ന വന്യജീവി മനുഷ്യരെ കൊന്നൊടുക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ മാത്രം തിരിച്ചു വെടിവയ്ക്കും. നിസഹായരായ സാധാരണക്കാർ എന്തു ചെയ്യും? കേന്ദ്രത്തിനായാലും സംസ്ഥാനത്തിനായാലും ഒരുത്തരവുമില്ല. ഉന്നതങ്ങളിൽ വാഴുന്ന മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മൃഗസ്നേഹവ്യാപാരികൾക്കും കവിതയെഴുത്തുകാർക്കും വന്യജീവികളെ പേടിക്കാനുമില്ല. ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 1,508 പേരാണ്. 394 പേർ കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിലും 1,114 പേർ പാമ്പുകടിയേറ്റുമാണ് കൊല്ലപ്പെട്ടത്. ഏതു സർക്കാർ വന്നാലും ഒരു കാര്യവുമില്ലെന്ന നിരാശ ജനങ്ങളെ ബാധിച്ചു. ഏതാനും മൃഗസ്നേഹി തീവ്രവാദികളും പ്രതിബദ്ധതയില്ലാത്ത ജനപ്രതിനിധികളും കാലഹരണപ്പെട്ട നിയമങ്ങളും ഒരു രാജ്യത്തെ ഇതുപോലെ നശിപ്പിക്കുന്ന കാട്ടുനീതി ലോകത്ത് മറ്റൊരു രാജ്യത്തുമില്ല. ജനവാസകേന്ദ്രങ്ങളിൽ ആനയിറങ്ങിയെന്നു പറഞ്ഞാൽ, മൃഗസ്നേഹി വയറ്റിപ്പിഴപ്പുകാർ പറയും അതു പണ്ട് ആനത്താരയായിരുന്നു, കാടായിരുന്നു എന്നൊക്കെ. ഒരിക്കൽ കാടായിരുന്നിടത്താണ് അവരുൾപ്പെടെ സുഖിച്ചുവാഴുന്നതെന്ന് ആരോടു പറയാൻ!
ഭീഷണിയായാൽ ദേശീയ മൃഗങ്ങളെപ്പോലും കൊന്നൊടുക്കുന്ന ലോകത്ത്, ദരിദ്രരും ദളിതരും കർഷകരുമായ ഇന്ത്യക്കാർ മാത്രം വന്യജീവികളുടെ ഇരകളായി ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. 1972ലെ വനം-വന്യജീവി നിയമം എന്ന ലൈസൻസ് അറബിക്കടലിൽ എറിയുവോളം ഈ രാജ്യം രക്ഷപ്പെടില്ല. മനുഷ്യർക്കുള്ള ആ മരണവാറണ്ടു പടച്ചവരുടെ കൊച്ചുമക്കൾക്കും അതു ദിവ്യപ്രമാണമാണ്. ഒരു പ്രതിപക്ഷവും ജനപക്ഷത്തല്ല. മൂന്നാറിലെയും അവിടെയെത്തുന്നവരുടെയും ജീവൻ അവരുടെ മാത്രം ഉത്തരവാദിത്വമാണെന്നു തിരിച്ചറിയുക. ജാഗ്രതൈ! മൂന്നാറിൽ പടയപ്പയുണ്ട്, സർക്കാരും.
17-02-2026
മികച്ച കർഷകനുപോലും പിടിച്ചുനിൽക്കാനാകുന്നില്ല. സംസ്ഥാന ഹോർട്ടികോർപിന്റെ ഹൈബ്രിഡ് കൃഷിക്കുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങിയ പച്ചക്കറി കർഷകൻ ഏലിയാസ് ജീവനൊടുക്കി. വിഷം കഴിച്ച് ആശുപത്രിയിലായതിനു പിന്നാലെ പച്ചക്കറി കൃഷിക്കുള്ള സബ്സിഡി തുകയിൽനിന്ന് 1,03,000 രൂപ അനുവദിക്കാൻ തീരുമാനിച്ചത്രേ. ഈ തുക നേരത്തേ അനുവദിച്ചിരുന്നെങ്കില് ഏലിയാസ് ഒരു പക്ഷേ ആത്മഹത്യ ചെയ്യില്ലായിരുന്നെന്നാണ് ബന്ധുക്കള് പറഞ്ഞത്. അതു ശരിയാണെങ്കിൽ, ചെറിയൊരു ആശ്വാസമാകേണ്ടിയിരുന്ന ആ തുക റീത്താക്കി മാറ്റിയതാരാണ്? ഉദ്യോഗസ്ഥരാണോ? സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തണലിൽ, വനം വകുപ്പിലേത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥപ്രഭുക്കൾ ഏതാണ്ട് അസാധ്യമാക്കിത്തീർത്ത, കാർഷികവൃത്തി കർഷകർക്കു തിരിച്ചുകൊടുക്കണം. ഇന്ത്യ-യുഎസ് കരാറിലെ കർഷകവിരുദ്ധ ഘടകങ്ങൾക്കെതിരേ സമരം നടത്തുന്നതിനൊപ്പം നാട്ടിലെ കാര്യംകൂടി പരിഗണിക്കണം.
കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനായിരുന്ന അമ്പാട്ട് ഏലിയാസിന്റെ കഥ കേരളത്തിലെ ആയിരക്കണക്കിനു കർഷകരുടെ ജീവിതത്തിന്റെ നേർചിത്രമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു കാരണമെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകളായി പച്ചക്കറി ഉത്പാദിപ്പിച്ചുപോന്ന കർഷകനായിരുന്നെങ്കിലും കാർഷികമേഖലയിലെ വെല്ലുവിളികളും സാന്പത്തിക പ്രതിസന്ധികളും കാരണം മനോവിഷമത്തിലായിരുന്നെന്ന് ഏലിയാസിനു ഭൂമി പാട്ടത്തിന് നൽകിയ ജേക്കബ് എന്നയാൾ പറഞ്ഞു. കൃഷിക്കെടുത്ത വായ്പകളുടെ തിരിച്ചടവു മുടങ്ങി. മുൻകാല നഷ്ടങ്ങൾ പരിഹരിക്കാൻ കൂടുതൽ സ്ഥലത്ത് പണമിറക്കി കൃഷി ചെയ്തെങ്കിലും കൃഷി ലാഭകരമല്ലാതായി, കടം കുമിഞ്ഞുകൂടി. സംസ്ഥാന-ജില്ലാ-പ്രാദേശിക തലത്തിൽ നിരവധി അവാർഡുകൾ നേടിയ ഏലിയാസ് നിലവിൽ വാഴയും പച്ചക്കറിയും കൃഷി ചെയ്തു വരികയായിരുന്നു. നേന്ത്രക്കായയുടെ വില ഇപ്പോൾ കുത്തനെ ഇടിഞ്ഞതും ഏലിയാസിനു തിരിച്ചടിയായി. സർക്കാർ പിന്തുണയില്ലാതായതോടെ ലോട്ടറിയെടുക്കുന്നവരുടെ പ്രതീക്ഷപോലും കർഷകർക്കില്ലാതായി.
കർഷകർ നിലനിൽപ്പിനായി ഉന്നയിക്കുന്ന ആവശ്യങ്ങളെ സർക്കാരും രാഷ്ട്രീയ നേതാക്കളും എത്രമാത്രം അവഗണിക്കുന്നുവെന്നതിന് മറ്റൊരു ഉദാഹരണമാണ് കർഷക സ്വരാജ് സത്യഗ്രഹസമരത്തോടുള്ള സമീപനം. കഴിഞ്ഞ ഓഗസ്റ്റ് 15ന് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നു. ഈ റിപ്പബ്ലിക് ദിനം മുതൽ ഈരാറ്റുപേട്ടയിലും സത്യഗ്രഹസമരം നടക്കുന്നു. കർഷക സ്വരാജ് സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട ഈരാറ്റുപേട്ടയിൽ അനുഷ്ഠിക്കുന്ന നിരാഹാര സത്യഗ്രഹം പന്ത്രണ്ട് ദിനം പിന്നിട്ടുകഴിഞ്ഞു. ഒരു ചർച്ചയ്ക്കുപോലും സർക്കാർ തയാറായിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും വേണ്ട പരിഗണന നൽകുന്നില്ല.
പന്നിയും ആനയുമുൾപ്പെടെയുള്ള വന്യജീവികൾ ഏതു നിമിഷവുമെത്തി കൃഷി നശിപ്പിക്കും, മനുഷ്യജീവനെടുക്കും. ഇന്നലെയും കാട്ടുപന്നി ഒരാളെ കൊന്നിരിക്കുന്നു. കഴിഞ്ഞദിവസം പുനലൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് നാടിനു ശല്യമായ പന്നിയെ വെടിവയ്ക്കാനുള്ള അനുമതി, കായികവിനോദത്തിനുള്ള തോക്ക് ലൈസൻസുകാരിൽനിന്നു പിൻവലിച്ച് വനംവകുപ്പ് ഉത്തരവിറക്കിയത്. ഏതാനും ഉദ്യോഗസ്ഥരുടെ യാഥാർഥ്യബോധമില്ലാത്ത തീരുമാനം വനം മന്ത്രി മരവിപ്പിച്ചതല്ലാതെ പിൻവലിച്ചിട്ടില്ല. വർഷങ്ങളായി നെൽകർഷകർ സമാധാനമറിഞ്ഞിട്ടില്ല. അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ചും വായ്പയെടുത്തും ഉത്പാദിപ്പിക്കുന്ന നെല്ലു സംഭരിച്ചതിന്റെ വില ഈ സർക്കാരിൽനിന്നു വാങ്ങിയെടുക്കുന്നത് കൃഷി നടത്തുന്നതിലും ശ്രമകരമായി. പ്രഖ്യാപനങ്ങളൊന്നും നടപ്പാകുന്നില്ല. വന്യജീവികളേക്കാൾ ശല്യമായി വനംവകുപ്പിന്റെ ശത്രുതാപരമായ ഇടപെടൽ. കേരളത്തിലെ പ്രധാന റോഡുകൾപോലും കൈയടക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ പലയിടത്തും കർഷകരുടെ മണ്ണിലും കൈവച്ചുതുടങ്ങി. നാളികേരം കരിക്കാകും മുന്പേ കുരങ്ങുകൾ നശിപ്പിക്കും. വളത്തിനും കീടനാശിനികൾക്കും വിലയേറി. പണിക്കൂലി വർധിച്ചു. കാലിത്തീറ്റയ്ക്കു വില വർധിച്ചതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. കർഷകരുടെ അധ്വാനത്തിനു കൂലി കണക്കാക്കിയാൽ കൃഷിയിൽനിന്ന് ഒന്നും ലഭിക്കില്ലെന്നായി. അപ്രതീക്ഷിത വെള്ളപ്പൊക്കവും വരൾച്ചയും വിലയിടിവും ഉണ്ടാകുന്പോൾ കൈത്താങ്ങായി സർക്കാരില്ല. റബർ ഇറക്കുമതിയെക്കുറിച്ച് കേന്ദ്രവും താങ്ങുവിലയെക്കുറിച്ചു സംസ്ഥാനവും നുണ പറയുന്നതിനിടെ റബർകൃഷി ഏതാണ്ട് കടുംവെട്ടിലെത്തി. സർക്കാരിന്റെ കർഷക അവാർഡുകൾ കൃഷിക്കല്ല, ഞാണിന്മേൽ കളിക്കുള്ളതാണ്. ഭാഗ്യ-നിർഭാഗ്യങ്ങൾക്കിടയിലെ ആ മരണക്കളിയിൽ ഒടുവിൽ ഇടറിവീണ കർഷകനാണ് ഏലിയാസ്.
പറഞ്ഞുവരുന്പോൾ, ലോകത്തെ നാലാമത്തെ സാന്പത്തികശക്തിയാണ് ഇന്ത്യ. പക്ഷേ, നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഓരോ മണിക്കൂറിലും ഒരു കർഷകനോ കർഷകത്തൊഴിലാളിയോ ജീവനൊടുക്കുകയാണ്. 1995നും 2023നും ഇടയിൽ, ഇന്ത്യയിൽ കുറഞ്ഞത് 3,94,206 കർഷകരും കർഷകത്തൊഴിലാളികളും ജീവനൊടുക്കി. വർഷം ശരാശരി 13,600 മരണം. ഏലിയാസിനെപ്പോലെ എല്ലുമുറിയെ പണിയെടുക്കുകയും അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്യുന്നവർക്കുപോലും പിടിച്ചുനിൽക്കാനാകുന്നില്ല. അധികാരത്തിലെത്തിയാൽ ഇക്കാര്യത്തിലൊക്കെ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് പ്രതിപക്ഷത്തിനുമില്ല പഠനവും പദ്ധതിയും. ഇന്ത്യ-യുഎസ് കരാറിലെ കർഷകവിരുദ്ധതകളെക്കുറിച്ച് ട്രംപ് പറഞ്ഞുള്ള അറിവല്ലാതെ മറ്റൊന്നും കൃത്യതയോടെ വിശദീകരിക്കാൻ കഴിയാത്ത കേന്ദ്രത്തിൽനിന്നു ഭിന്നമല്ല സംസ്ഥാനത്തെ സ്ഥിതിയും.
കാർഷികമേഖലയെ മുടിപ്പിച്ച കെടുകാര്യസ്ഥതയുടെ മധ്യത്തിലും എങ്ങനെയാണ് കർഷകർ അതിജീവിക്കുന്നത്? നാട്ടിലോ വിദേശത്തോ ജോലിയുള്ള കുടുംബാംഗങ്ങളുടെ വരുമാനംകൊണ്ട്. മറ്റൊരു വരുമാനമാർഗവുമില്ലാത്ത പലരും ആത്മഹത്യാമുനന്പിലാണ്. സർക്കാർ കൊടുക്കേണ്ടത് അവാർഡല്ല; സംഭരിച്ച നെല്ലിന്റെ വില, വളത്തിനും കീടനാശിനിക്കുമുള്ള സബ്സിഡി, കൃഷിച്ചെലവും പണിക്കൂലിയുമെങ്കിലും ഉറപ്പാക്കുന്ന താങ്ങുവില, വിളനാശത്തിനു നഷ്ടപരിഹാരം തുടങ്ങിയവയാണ്. കർഷകരുടെ നികുതിപ്പണംകൊണ്ട് കുറെ വെള്ളാനകളെ തീറ്റിപ്പോറ്റിയതല്ലാതെ, ഈ കൃഷിവകുപ്പിനെക്കൊണ്ട് കൃഷിക്കാർക്കെന്തു കിട്ടിയെന്നാണ്. ജീവനൊടുക്കുന്ന കർഷകരുടെ മൃതദേഹങ്ങൾ സംസ്കരിക്കേണ്ടത് സെക്രട്ടേറിയറ്റ് വളപ്പിലാണ്. ഗതികെട്ട കർഷകരുടെ വോട്ട് വാങ്ങിയിട്ട് പ്രസ്താവനകളല്ലാതെ അവരുടെ നീറ്റലുകൾ പരിഹരിക്കാത്ത ഓരോ ജനപ്രതിനിധിയുടെയും പേരിൽ ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണം. എത്രകാലമാണ് കർഷകരെ ഇങ്ങനെ വിഷക്കുപ്പിയും കയറുമായി നിർത്തുന്നത്!
16-02-2026
ഇലപൊഴിയും കാലമാണ്. പക്ഷേ, നമ്മുടെയാരുടെയും മനസിൽനിന്നു സ്നേഹത്തിന്റെ ഒടുവിലത്തെ ഇലയും വീണിട്ടില്ല. കാരണം, വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്നു നാലു പേർക്കായി അവയവങ്ങൾ പങ്കുവച്ച ആലിൻ ഷെറിൻ ഏബ്രഹാം എന്ന 10 മാസം തികയാത്ത കുഞ്ഞിനെയോർത്ത് മിഴി നനയാത്തവരില്ല. സ്നേഹ-സാഹോദര്യത്തിന്റെ ഒരൊറ്റ ചിറകടിക്കുമുന്നിൽ തികച്ചും വ്യത്യസ്തരായിരുന്ന നാം അലിഞ്ഞുപോയി. ക്രൈസ്തവർ ഇന്നു വലിയനോന്പിലേക്കു പ്രവേശിക്കുകയാണ്. ആലിൻ തുറന്നിട്ട സ്നേഹസംസ്കാരത്തിന്റെ കിളിവാതിൽക്കൽനിന്നാകട്ടെ തുടക്കം. ജാതി-മത-രാഷ്ട്രീയങ്ങളുടെ പേരിലൊന്നും സഹജീവികളെ വെറുക്കാത്ത മനുഷ്യരാകാൻ ആലിൻസ്മരണ സ്നേഹവിഭൂതിയാകട്ടെ.
ഫെബ്രുവരി അഞ്ചിന്, അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കാറിൽ പോകവേ കോട്ടയം പള്ളം എംസി റോഡിൽ എതിരേവന്ന കാറിടിച്ചാണ് മല്ലപ്പള്ളി കോഴഞ്ചേരി അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിനു പരിക്കേറ്റത്. ചികിത്സയിലിരിക്കേ 13ന് ഉച്ചയോടെ മസ്തിഷ്കമരണം സംഭവിച്ചു. ഇതേത്തുടർന്നാണ് മാതാപിതാക്കളായ അരുണും ഷെറിനും ഏകമകളുടെ അവയവദാനത്തിനു തീരുമാനിച്ചത്. കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തതു.
10 വയസുകാരി ശ്രേയ വൃക്കകളും മൂന്നു മാസം പ്രായമുള്ള ധ്രിയ കരളും സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിനിന്റെ സംസ്കാരം ഇന്നലെ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഏകമകളുടെ നിശ്ചലമായ ദേഹത്തിനടുത്തുനിന്ന് അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളാണ് അരുണും ഷെറിനും. അവർ കേരളത്തിനു കൊടുത്തിരിക്കുന്നത് തങ്ങളുടെ പൊന്നോമനയുടെ അവയവങ്ങൾ മാത്രമല്ല, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്പന്ദിക്കുന്ന സുവിശേഷമാണ്. മനുഷ്യത്വത്തിന്റെ മസ്തിഷ്കമരണം ഉറപ്പാക്കുന്ന വിദ്വേഷത്തിന്റെ അപകടകാലത്ത് ഇതിൽപ്പരമൊരു സ്നേഹശസ്ത്രക്രിയയുമില്ല. സുഖം പ്രാപിക്കാൻ നമുക്ക് ഒരവസരംകൂടി ലഭിച്ചിരിക്കുന്നു.
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ വിടപറഞ്ഞതെന്നാണ് മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. അവളുടെ മാതാപിതാക്കൾ മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണെന്നു പറഞ്ഞ അദ്ദേഹം ഈ ലോകം മനോഹരമായി നിലനിൽക്കുന്നതുതന്നെ ഇതുപോലെയുള്ള നിസ്വാർഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണെന്നും കൂട്ടിച്ചേർത്തു. അടുത്തയിടെപോലും മരണത്തെ വെളിച്ചമാക്കി പറന്നകന്നവർ പലരുണ്ട്.
സ്വിമ്മിംഗ്പൂളിൽ കാൽ തെറ്റിവീണ് ഇക്കഴിഞ്ഞ ഡിസംബറിന്റെ നഷ്ടമായി വിടപറഞ്ഞ കോഴിക്കോട്ടെ ഡോ. അശ്വിൻ താത്പര്യപ്പെട്ടിരുന്നതുപോലെ അദ്ദേഹത്തിന്റെ അവയവങ്ങൾ നാലുപേർക്കു പുതുജീവനേകി. അതിനു തൊട്ടുമുന്പ് നവംബറിലാണ് വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശി റോസമ്മയുടെ അവയവങ്ങൾ അഞ്ചുപേർക്കു പുനർജന്മമായത്. ഒക്ടോബറിൽ, കോട്ടയം മെഡിക്കല് കോളജില് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ജയിൽ ഓഫീസർ എ.ആര്. അനീഷിന്റെ അവയവങ്ങൾ എട്ടു പേർക്കു പുതുജീവനായി.
നിരവധി മനുഷ്യരും അവരുടെ ബന്ധുക്കളും മറ്റുള്ളവർക്കു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഒരുപറ്റം മനുഷ്യർ, മറ്റുള്ളവരുടെ ജീവനെടുത്തും വിദ്വേഷം പ്രചരിപ്പിച്ചും കലാപത്തീ പടർത്തിയും സമൂഹമാധ്യമങ്ങളിൽ വിഷം വിതച്ചും നാടുനിരങ്ങുകയാണ്. അവരോടാണ്, അനേകർക്കു ജീവൻ പങ്കുവച്ച് അകാലത്തിൽ ഭൂമിവിട്ട ആലിൻ എന്ന കുഞ്ഞുമാലാഖ മുതൽ നിരവധിപ്പേർ, മനുഷ്യർ ഒരൊറ്റ കുലമാണേ എന്നോർമിപ്പിക്കുന്നത്. മത്സ്യ-മാംസാദികളുടെ സംയമനപട്ടികയിലൊതുങ്ങുന്നതല്ല നോന്പിന്റെ ആത്മാവെന്നുകൂടിയാണ് അതിന്റെ ഉള്ളടക്കം.
“ഇതാ നിങ്ങൾക്കായി മുറിക്കപ്പെട്ട എന്റെ ശരീരം” എന്ന ദൈവസ്നേഹത്തിന്റെ മാഗ്നകാർട്ടയിൽ സ്വന്തം ശരീരംകൊണ്ട് ഒപ്പുവച്ചവരിലെ മാലാഖക്കുഞ്ഞാണ് ആലിൻ ഷെറിൻ. അവളുടെ മരണം സഹജീവികൾക്ക് ഉയിർപ്പായി. കുഞ്ഞേ... വിദ്വേഷത്തിന്റെയീ ഗ്രീഷ്മകാലത്ത്, നിന്റെയോർമയൊന്നുമതി വിഭൂതിയാൽ മുദ്രവയ്ക്കപ്പെട്ട ഈ നോന്പുകാലം ഉത്ഥാനത്തിന്റെ ചിറകിലുയരാൻ.
14-02-2026
വന്ദേമാതരം എന്നാൽ, മാതൃഭൂമിയെ വന്ദിക്കുന്നു എന്നാണ് (അമ്മേ, വന്ദനം). നമ്മുടെ ദേശീയഗീതത്തിന്റെ ശീർഷകവും ആദ്യവാക്കും അതാണ്. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം എല്ലാവർക്കും സ്വീകാര്യമാകുന്ന തരത്തിൽ, മതപരാമർശമുള്ള ഭാഗം ഒഴിവാക്കിയതിനെ മഹാകവിയായ രബീന്ദ്രനാഥ ടാഗോർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിപോലും വിയോജിച്ചിട്ടില്ല. 1950 ജനുവരി 24ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിക്കുകയും ചെയ്തു.
മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാശിൽപികളും ഒഴിവാക്കിയത് ഇന്ന് എൻഡിഎ സർക്കാർ കൂട്ടിച്ചേർക്കുകയാണ്. ഒരു ബഹുസ്വര രാജ്യത്തെ ഉൾക്കൊള്ളാത്ത തീരുമാനം. ദേശീയഗാനത്തിനു തുല്യമായ പദവി ദേശീയഗീതത്തിനുമുണ്ടെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിട്ടുള്ളതാണ്. പക്ഷേ, കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ പുതിയ ഉത്തരവനുസരിച്ച്, ദേശീയനേതാക്കൾ ഒഴിവാക്കിയ നാലു ഖണ്ഡങ്ങളും ഉൾപ്പെടുത്തി വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ആറു ഖണ്ഡങ്ങളും ഇനി ആലപിക്കണം.
മുന്പിത് ഒരു മിനിറ്റും ഒന്പതു സെക്കൻഡുമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും രാഷ്ട്രപതിയോ ഗവർണർമാരോ ലെഫ്റ്റനൻഡ് ഗവർണർമാരോ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിലും ഉൾപ്പെടെ വിവിധ സന്ദർഭങ്ങളിൽ ഗീതം ആലപിക്കണമെന്നാണ് ഉത്തരവ്. ദേശീയഗാനവും പാടേണ്ടതുള്ളപ്പോൾ വന്ദേമാതരം ആദ്യം പാടുകയും എഴുന്നേറ്റു നിൽക്കുകയും വേണം. വന്ദേമാതരത്തിന് ദേശീയഗാനത്തിന്റേതിനു തുല്യമായ പദവി നൽകുന്നതിലല്ല, എല്ലാവരും ഒന്നിച്ചു പാടേണ്ട ആ രാഷ്ട്രവന്ദനത്തിലേക്ക് ഒരു മതത്തിന്റെ മാത്രം ഈശ്വരവന്ദനം ഉൾപ്പെടുത്തിയതിലാണ് വിയോജിപ്പ്.
അത് ഇന്ത്യയുടെ മതേതരത്വ ചട്ടക്കൂടിനെ ദുർബലമാക്കുമെന്നും മറ്റെല്ലാ മതസ്ഥരെയും ഉൾക്കൊള്ളാത്തതാണെന്നും മനസിലാക്കിയിട്ടായിരിക്കുമല്ലോ ഈ പിന്നോട്ടുള്ള ചുവട്. ബ്രിട്ടീഷ് ഇന്ത്യയിൽ ദേശഭക്തരുടെ ധ്രുവീകരണത്തിനുതകിയ "വന്ദേമാതരം' സ്വതന്ത്ര ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ഉതകാതിരുന്നെങ്കിൽ! മതപരാമർശങ്ങളുള്ള നാലു ഖണ്ഡങ്ങൾ കൂട്ടിച്ചേർത്താൽ മതേതര രാഷ്ട്രത്തിനാണോ മതരാഷ്ട്രീയത്തിനാണോ ഗുണം? വന്ദേമാതരത്തിന്റേത്, ആവേശോജ്വലമായൊരു ഗീതത്തിന്റെയും സ്വാതന്ത്ര്യസമര നേതാക്കളുടെ പക്വമായ ഇടപെടലുകളുടെയും ചരിത്രമാണ്.
1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി തന്റെ ബംഗാള് മാസികയായ ബംഗദര്ശനില് കവിത പ്രസിദ്ധീകരിച്ചെന്നാണ് ചില രേഖകളിൽ കാണുന്നത്. അന്ന്, അതിൽ രണ്ടു ഖണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ. 1870കളിൽ, "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ' എന്ന ഗാനം ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമാക്കിയതിൽ പ്രതിഷേധിച്ചാണ് ചാറ്റർജി വന്ദേമാതരം രചിച്ചതെന്നു പറയപ്പെടുന്നു. പിന്നീട്, 1882ൽ ചാറ്റർജി ആനന്ദമഠമെന്ന നോവൽ എഴുതിയപ്പോൾ ഹിന്ദുദേവതകളെ പ്രകീർത്തിക്കുന്ന കൂടുതൽ ഖണ്ഡങ്ങളോടെ ഗാനം അതിൽ ഉൾപ്പെടുത്തി.
1770ലെ ബംഗാൾ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷുകാർക്കെതിരേ നടന്ന സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലായതുകൊണ്ടാവാം അത്തരം കൂട്ടിച്ചേർക്കലുകൾ. 1885ലും 1896ലെ കോൺഗ്രസ് സമ്മേളനത്തിലും രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയമാകുകയും സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്ന ദേശഗീതമാകുകയും ചെയ്തത്. 1937 ഡിസംബറിൽ കോൺഗ്രസ് പ്രവർത്തകസമിതിയോഗത്തിലാണ് വന്ദേമാതരം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആലപിക്കാൻ തീരുമാനിച്ചത്.
"ആനന്ദമഠ'ത്തിലെ പൂർണ വന്ദേമാതരത്തിൽ ഹിന്ദുദേവതകളെ പ്രകീർത്തിക്കുന്ന ഭാഗമുള്ളതിനാൽ മുസ്ലിം നേതാക്കളിൽനിന്ന് വിയോജിപ്പുണ്ടായി. ദേശീയനേതാക്കൾക്ക് അതു ബോധ്യപ്പെട്ടതിനാൽ ഒഴിവാക്കുകയും ചെയ്തു. ഈ ഒഴിവാക്കലിനെയാണ് ബിജെപി 150-ാം വാർഷികത്തിൽ ദുർവ്യാഖ്യാനങ്ങളിലേക്കു വലിച്ചിഴച്ചത്. 1937ല് വന്ദേമാതരത്തിന്റെ പ്രധാന ശ്ലോകങ്ങളെ, ജിന്നയുടെ എതിർപ്പുമൂലം മുസ്ലിംകള്ക്ക് അനിഷ്ടമാണെന്നു കണ്ട് നെഹ്റു എതിർത്തെന്നു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയാണ് 2025 നവംബറിൽ വിവാദത്തിനു തുടക്കമിട്ടത്.
വന്ദേമാതരത്തിന്റെ വിഭജനം ഇന്ത്യയിൽ വിഭജനത്തിന്റെ വിത്തുകള് വിതച്ചെന്നും ഈ വിഭജന മനോഭാവം രാജ്യത്ത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്നും മോദി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നാമത്, ദേശീയപ്രസ്ഥാനത്തിന്റെ ആ ഒഴിവാക്കൽ തീരുമാനം വിഭജനത്തിനല്ല, ഐക്യത്തിനാണ് കാരണമായത്. രണ്ടാമത്, വന്ദേമാതരത്തിലെ മത ഖണ്ഡങ്ങൾ ഒഴിവാക്കിയതിന്റെ പേരിൽ ഒരു വിഭജനവെല്ലുവിളിയും ഇപ്പോഴുള്ളതായി ആർക്കുമറിയില്ല.
മൂന്ന്, അതിന്റെ ഉത്തരവാദിത്വം നെഹ്റുവിനു മാത്രമല്ല. മഹാത്മാഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുൾ കലാം ആസാദ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ മഹാരഥന്മാർ എടുത്ത തീരുമാനം നെഹ്റുവിന്റെയും മുഹമ്മദാലി ജിന്നയുടെയും പേരിലേക്ക് ഒതുക്കുന്നതിൽ ചരിത്രവിരുദ്ധവും ഇടുങ്ങിയതുമായ രാഷ്ട്രീയം തെളിഞ്ഞുനിൽപ്പുണ്ട്. ഈ രാഷ്ട്രീയം പ്രത്യക്ഷത്തിൽ നെഹ്റുവിനെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കാണെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജി ഉൾപ്പെടെ അതിന്റെ മഹാന്മാരായ നേതാക്കളെയും അപകീർത്തിപ്പെടുത്തുന്നതാണ്.
ആനന്ദമഠം എന്ന നോവലിന്റെ പ്രമേയമായ 1770ലെ സന്യാസി കലാപം, ചരിത്രത്തിൽ സന്യാസി-ഫക്കീർ കലാപം എന്നുകൂടിയാണ് അറിയപ്പെടുന്നതെന്നു മറക്കരുത്. അതിൽ ഹിന്ദു-മുസ്ലിം പങ്കാളിത്തമുണ്ടായിരുന്നു. പ്രധാന നേതാക്കളുടെ പേരുകളും സൂചിപ്പിക്കാം. പണ്ഡിറ്റ് ഭബാനി ചരൺ പഥക്, സൂഫി ശ്രേഷ്ഠനായ മജ്നു ഷാ, ഇദ്ദേഹം പരിക്കേറ്റു പിൻവാങ്ങിയതോടെ ചുമതല ഏറ്റെടുത്ത അനന്തരവൻ മൂസാ ഷാ, ചിരാഗ് അലി ഷാ, ദുർഗാദേവീ ചൗധരി റാണി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ മതം ഘടകമായിരുന്നു.
സ്വാതന്ത്ര്യസമരത്തേക്കാൾ അത്തരം വിഭാഗീയതകളെ പ്രോത്സാഹിപ്പിച്ച സംഘടനകളും വ്യക്തികളും ചരിത്രത്തിലുണ്ട്. എങ്കിലും എല്ലാ മതങ്ങളും അവരുടെ ജനസംഖ്യാനുപാതത്തിനനുസരിച്ച് ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ആ ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വന്ദേമാതരത്തിലെ മത ഖണ്ഡങ്ങൾ വിശാലവീക്ഷണമുള്ള നേതാക്കൾ ഒഴിവാക്കിയത്. അതൊക്കെയും ദേശീയ പ്രസ്ഥാനത്തിന്റെ കൂട്ടുത്തരവാദിത്വത്തിലാണ് നടപ്പായിട്ടുള്ളത്. മാത്രമല്ല, തങ്ങളുടേതല്ലാത്ത ആരാധനാമൂർത്തികളെ വന്ദിക്കാൻ മറ്റുള്ളവരെ ബാധ്യസ്ഥരാക്കുന്നത് നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതുമല്ല.
തെരഞ്ഞെടുപ്പുകളിൽ വോട്ടു ധ്രുവീകരണത്തിനു സഹായിച്ചേക്കാമെന്നല്ലാതെ, രാജ്യത്തിനോ ജനാധിപത്യത്തിനോ മതേതരത്വത്തിനോ ഒരു ഗുണവും ഇതുകൊണ്ട് ലഭിക്കില്ല. ഈ രാജ്യത്തെ പൗരന്മാരെ ഒന്നിപ്പിച്ച്, സ്വാതന്ത്ര്യസമരത്തിന്റെ നടുനായകത്വം വഹിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന ചരിത്രം നമുക്കിനി മാറ്റാനാകില്ല. ഹിന്ദുത്വയുടെ അക്കാലത്തെ പങ്ക് അത്ര അഭിമാനാർഹമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. ഹിന്ദുത്വയുടെ ആ വിചാരധാരകളിൽനിന്നകന്ന്, ദേശീയോദ്ഗ്രഥനത്തിന്റെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്ന പുരോഗതി ലക്ഷ്യമാക്കുകയുമാണു വേണ്ടത്.
വന്ദേമാതരം, വന്ദേ മതേതരത്വം!
13-02-2026
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയിൽനിന്നു കായികവിനോദ ലൈസൻസുള്ള ഷൂട്ടർമാരെ ഒഴിവാക്കിക്കൊണ്ട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഉത്തരവിറക്കിയിട്ടുണ്ട്. വിള സംരക്ഷണത്തിനോ സ്വയരക്ഷയ്ക്കോ ഉള്ള തോക്ക് ലൈസൻസുകാർ കുറവായതിനാലാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ മറ്റു ഷൂട്ടർമാരെ അനുവദിച്ചിരുന്നത്.
അതുകൊണ്ട് ചെറിയ തോതിലെങ്കിലും കാട്ടുപന്നിശല്യം കുറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായത്. സ്വാഭാവികമായും കാട്ടുപന്നികൾ പെരുകുകയും, സ്വയരക്ഷാമാർഗങ്ങളുള്ള വനം ഉദ്യോഗസ്ഥർ ഒഴികെയുള്ളവരുടെ ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയാകുകയും ചെയ്യും. വനംവകുപ്പിനെ നിലയ്ക്കു നിർത്താൻ ഈ സർക്കാരിനു ശേഷിയില്ലെന്നറിയാം. അതുകൊണ്ട്, തോക്കോ അന്പോ വില്ലോ ബീഡിപ്പടക്കമോ എന്തുപയോഗിച്ചാലും വേണ്ടില്ല മനുഷ്യരെ കൊലയ്ക്കു കൊടുക്കരുത്.
2020ലാണ് കാർഷികവിളകൾക്ക് കേടുപാടുകൾ വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ വനം വകുപ്പിന് അധികാരം നൽകിയത്. ഒരു ഗുണവുമുണ്ടായില്ല. 2022 മേയിൽ പന്നികളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ മേധാവികൾക്കും നൽകി പുതിയ ഉത്തരവിറക്കി. വനംവകുപ്പിന്റെ കഴിവില്ലായ്മയ്ക്ക് അതോടെ നേരിയതോതിലെങ്കിലും പരിഹാരമായി.
2020 മുതൽ വനം വകുപ്പ് ഏകദേശം 2,500 കാട്ടുപന്നികളെയാണു കൊന്നൊടുക്കിയതെങ്കിൽ 2022 മേയ് മാസത്തിനും 2025 ഡിസംബറിനും ഇടയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 5,000ത്തിലധികം കാട്ടുപന്നികളെ കൊന്നൊടുക്കി. യാഥാർഥ്യം ഇതായിരിക്കേയാണ് പുതിയ നീക്കങ്ങളുണ്ടാകുന്നത്. ഇടുക്കി കളക്ടറുടെ ഒരുപദേശമാണ് വനംവകുപ്പിന്റെ പുതിയ ഉത്തരവിനു കാരണമെന്നാണ് സൂചന.
കായകവിനോദത്തിന് അനുവദിച്ചിട്ടുള്ള തോക്ക് ലൈസൻസുള്ളവർക്ക് കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുവാദംനൽകുന്നുണ്ടെന്ന കണ്ടുപിടിത്തം നടത്തിയ കളക്ടർ വനംവകുപ്പിന് കത്തുനൽകിയത്രേ. ലൈസൻസിംഗ് അഥോറിറ്റിയിൽനിന്ന് അനുവാദം വാങ്ങി മാത്രമേ ഇത് അനുവദിക്കാവൂ എന്നും സർക്കാർ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം. വന്യജീവി ആക്രമണങ്ങളിൽനിന്നു മനുഷ്യരെ രക്ഷിക്കാൻ തോറ്റന്പിയ വനം വകുപ്പ് ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിച്ചു.
ഫെബ്രുവരി അഞ്ചിന് ഉത്തരവിറങ്ങി. ഇതനുസരിച്ച്, ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി പരിഗണിച്ചിട്ടുള്ള തദ്ദേശസ്ഥാപന മേധാവികൾ വെടിവയ്ക്കാൻ അനുമതിനൽകുന്നതിനുമുൻപ്, ലൈസൻസിന്റെ വിഭാഗവും സ്വഭാവവും സംബന്ധിച്ച് ജില്ലാ ലൈസൻസിംഗ് അഥോറിറ്റിയിൽനിന്ന് അനുമതി വാങ്ങണം. ചുരുക്കത്തിൽ തെല്ല് ആശ്വാസമായിരുന്ന ഉത്തരവ് അട്ടിമറിച്ചിരിക്കുന്നു. പാവം വനം മന്ത്രിയെ പഴിക്കുന്നില്ല. അദ്ദേഹം ഇതൊന്നും അറിഞ്ഞിരിക്കാൻ ഇടയില്ല!
ഏകദേശം 250 പേർക്കാണ് നിലവിൽ സംസ്ഥാനത്ത് കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയുള്ളത്. ഇതിൽ നൂറിലേറെയും കായികവിനോദ ആവശ്യത്തിനു ലൈസൻസെടുത്തവരാണ്. വിളസംരക്ഷണത്തിനോ സ്വയരക്ഷയ്ക്കോ തോക്ക് ലൈസൻസുള്ള ബാക്കിയുള്ളവരിലേറെയും വയോധികരുമാണ്. അതുകൊണ്ട് കായികാവശ്യത്തിനുള്ള ലൈസൻസുകാരെ ഒഴിവാക്കിയാൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ ആളുണ്ടാകില്ല.
തങ്ങളെയും കുടുംബാംഗങ്ങളെയുമൊന്നും വന്യജീവികൾ ആക്രമിക്കില്ലെന്ന വെണ്ണപ്പാളി സുരക്ഷിതബോധമാണ് ഈ ഉദ്യോഗസ്ഥ-ജനപ്രതിനിധി പ്രഭുവർഗത്തെ ജനവിരുദ്ധരാക്കിയത്. പരിശീലനം ലഭിച്ച ഷൂട്ടർമാരെ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോൾതന്നെ പെടാപ്പാടു പെടുന്പോൾ ഉള്ളവരെ തന്നെ ഒഴിവാക്കുന്നത് സ്ഥിതി ഗുരുതരമാക്കും. ആരോടു പറയാനാണ്!
കേരളത്തിന്റെ വനാതിർത്തികളിൽ മാത്രമല്ല നഗരങ്ങളിലേക്കുവരെ വന്യജീവികൾ കടന്നുകയറി. മനുഷ്യർ വോട്ടുകൊടുത്തു ജയിപ്പിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രതിപക്ഷവുമൊക്കെ ഒറ്റക്കെട്ടായി മൃഗപക്ഷത്താണ്. 1972ൽ കോൺഗ്രസ് കൊണ്ടുവന്ന ഒരു കാടൻ നിയമവും, പരിസ്ഥിതിയും മൃഗസ്നേഹവും ഉപജീവനമാർഗമോ ഫാഷനോ ആക്കിയവരും ചേർന്നാണ് കാർഷികമേഖലയെ മുടിപ്പിച്ചത്.
വന്യജീവി ആക്രമണങ്ങളിൽ ഇരകളാകുന്ന പാവങ്ങൾക്ക് ഇത്തരം നിയമനിർമാണങ്ങളിലും നടത്തിപ്പിലും പങ്കില്ല. തങ്ങൾക്കൊപ്പം നിൽക്കുമെന്നു കരുതി തെരഞ്ഞെടുത്ത ജനപ്രതിനിധികൾ ചതിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായെങ്കിലും സർക്കാർ പ്രതികരിക്കണം. അല്ലെങ്കിൽ വോട്ട് തോക്കാകും. അക്രമകാരികളായ പന്നികളിൽനിന്നു മാറ്റി പാവപ്പെട്ട മനുഷ്യർക്കുനേരേ വനംവകുപ്പ് ചൂണ്ടിയിരിക്കുന്ന തോക്ക് പിൻവലിച്ചേ തീരൂ. വനാതിർത്തികളിലെ മനുഷ്യരെയും കർഷകരെയും ഒരുവിധത്തിലും ജീവിക്കാൻ അനുവദിക്കില്ലെന്നു വാശിപിടിക്കരുത്.
12-02-2026
ജനാധിപത്യത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള യോഗ്യതകളിൽ ഒന്നുകൂടി ഭരണകൂടം കൈയൊഴിയുകയാണെന്ന് ഓർമപ്പെടുത്തട്ടെ. പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള് ലോക്സഭയില് അനുവദിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനു നൽകിയ നിർദേശമാണ് ആശങ്കയ്ക്കു പ്രധാന കാരണം.
വിവരാവകാശ നിയമത്തിനു കൂച്ചുവിലങ്ങിടാനുള്ള നിർദേശം സാന്പത്തിക സർവേയിലൂടെ ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത് മറ്റൊരു കാരണമാണ്. പാർലമെന്റും ജനങ്ങളും അറിയാതെ പല കാര്യങ്ങളും ചെയ്യാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നു എന്നർഥം. സുതാര്യതയില്ലാത്ത ഭരണമെന്നത് ഇതിലെ ചെറിയ അപകടം മാത്രമാണ്. പ്രധാനം, പാർലമെന്റിനെയും ജനങ്ങളെയും മാറ്റിനിർത്തുന്ന ഭരണത്തിനു ജനാധിപത്യത്തോടല്ല, ഏകാധിപത്യ-മത ഭരണസംവിധാനങ്ങളോടാണ് സാമ്യം എന്നതാണ്. ഈ രാജ്യത്തിന്റെ പ്രൗഢഗംഭീരമായ ജനാധിപത്യത്തിൽ കാലുറപ്പിക്കുന്നതിനു പകരം, ഭരിക്കുന്നവരുടെ കാലുകൾക്കും പാതകൾക്കുമൊപ്പിച്ച് അതിനെ മുറിച്ചു വികൃതമാക്കരുത്.
കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങള്ക്കു പണം സ്വരൂപിക്കുന്നതിനായുള്ള ജീവകാരുണ്യ നിധിയാണ് പിഎം കെയേഴ്സ്. പ്രകൃതിദുരന്തം, അപകടം, കലാപം എന്നിവ ബാധിച്ചവര്ക്കുവേണ്ടിയാണ് ദുരിതാശ്വാസനിധി. സൈനിക, അര്ധസൈനിക അംഗങ്ങളുടെ ക്ഷേമത്തിനും കുടുംബങ്ങളെ സഹായിക്കുന്നതിനുമാണ് ദേശീയ പ്രതിരോധ നിധി. പൗരന്മാരും വ്യവസായികളും സ്ഥാപനങ്ങളുമൊക്കെ കോടിക്കണക്കിനു രൂപ നൽകുന്ന ഇവയുടെ കണക്ക് ജനങ്ങളെയോ പാർലമെന്റിനെയോ ബോധിപ്പിക്കാതിരിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിലക്കുമായെത്തിയത്.
പൊതുജനങ്ങളില്നിന്നു നേരിട്ടാണ് ഈ ഫണ്ടുകളിലേക്ക് തുക സമാഹരിക്കുന്നതെന്നും അതു സര്ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലല്ലാത്തതിനാൽ, ലോക്സഭാ ചട്ടങ്ങളിലെ 41(2) (viii), 41(2)(xvii) എന്നീ വകുപ്പുകൾ പ്രകാരം മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാര്യങ്ങളും അനുവദനീയമല്ലെന്നുമാണ് നിലപാട്. 2022-23 വര്ഷത്തെ വരവുചെലവ് കണക്കു മാത്രമാണ് പിഎം കെയേഴ്സ് ഫണ്ടിന്റെ വെബ്സൈറ്റിലുള്ളത്. ഇതനുസരിച്ച്, 2023 മാര്ച്ചില് 6,283.7 കോടി രൂപയുണ്ടായിരുന്നു. ആരു തന്നു? ആർക്കു കൊടുത്തു? എന്ന് ബിജെപി സർക്കാരല്ലാതെ മറ്റാരെയും അറിയിക്കാതിരിക്കാനാണ് നീക്കം.
ഒന്നാം മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിലും ഏതാണ്ട് സമാനമായ ഒളിച്ചുകളിയായിരുന്നു. പക്ഷേ, സുപ്രീംകോടതിയുടെ കർശനമായ ഇടപെടലിൽ അതു പുറത്തുവിടേണ്ടിവന്നു. വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ എസ്ബിഐ അന്നു കോടതിയെ സമീപിച്ചത് സുതാര്യമല്ലാത്ത വിധേയത്വത്തിന്റെ സൂചനയായി. സംഭാവനകളിൽ സിംഹഭാഗവും ലഭിച്ചത് ബിജെപിക്കായിരുന്നു. വിവരങ്ങൾ പുറത്തുവന്നപ്പോഴാണ്, ഇലക്ടറൽ ബോണ്ട് വാങ്ങിയവർക്ക് വന്പൻ കരാറുകൾ ലഭിക്കുന്നതും അവരുടെ പേരിലുള്ള അഴിമതി മാഞ്ഞുപോകുന്നതുമായ നീക്കുപോക്കുകൾ കണ്ട് രാജ്യം നടുങ്ങിയത്. പണിതീരുംമുന്പേ തകരുന്ന ദേശീയപാതകൾ, പാലങ്ങൾ, വാട്ടർ ടാങ്കുകൾ, അതിസന്പന്നരുടെ തട്ടിക്കൂട്ട് കന്പനികൾ, ഓഹരിവിപണിയിലെ അട്ടിമറികൾ... ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം. അവരുടെ ഭരണകൂടബന്ധങ്ങൾ സുതാര്യമായിരിക്കണം.
കേന്ദ്രത്തിന്റെ സ്വകാര്യതാ സംരക്ഷണവും സംശയനിഴലിലാണ്. വ്യക്തിഗത വിവരങ്ങളുടെ ശേഖരിക്കൽ, സൂക്ഷിക്കൽ, സംരക്ഷിക്കൽ എന്നിവ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ (ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട്- ഡിപിഡിപി) നിയമത്തിലെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തത് കഴിഞ്ഞ നവംബറിലാണ്. വ്യവസ്ഥ ലംഘിക്കുന്ന കന്പനികൾക്ക് പിഴ ചുമത്തും. പക്ഷേ, സർക്കാർ സ്ഥാപനങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. തകർന്നില്ലേ സ്വകാര്യതാ സംരക്ഷണത്തിന്റെ അടിത്തറ! സഞ്ചാർ സാഥി ആപ്പിന്റെ കഥയും മറ്റൊന്നല്ല.
നഷ്ടപ്പെട്ട ഫോൺ വീണ്ടെടുക്കാം, തട്ടിപ്പ് നന്പറുകൾ ബ്ലോക് ചെയ്യാം തുടങ്ങിയ പരസ്യങ്ങളുമായിട്ടാണ് സ്മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർമാണഘട്ടത്തിൽതന്നെ സ്ഥാപിക്കാനുള്ള ഉത്തരവ് നവംബറിൽ ഇറക്കിയത്. പക്ഷേ, എല്ലാ വ്യക്തിഗതവിവരങ്ങളും ആപ്പിന്റെ ഉടമയായ സർക്കാരിനറിയാം. പ്രതിപക്ഷ നേതാക്കളെയും വിമർശകരെയും ലക്ഷ്യമിട്ട പെഗാസസ് ചാര സോഫ്റ്റ്വേറിന്റെ വിപുലമായ പതിപ്പാണിതെന്ന ആരോപണമുയർന്നു. ഉപയോക്താക്കളെ നിരീക്ഷിക്കാനുള്ള നീക്കത്തിനെതിരേ ഫോൺ കന്പനികളും നിയമയുദ്ധത്തിനിറങ്ങുമെന്നായതോടെ പിൻവലിച്ചു. ഇത്തരം ജനാധിപത്യ ധ്വംസനങ്ങളുടെ തുടർച്ചയായേ ഫണ്ടുകളുടെ കണക്ക് ഒളിപ്പിക്കാനും വിവരാവകാശ നിയമത്തിൽനിന്ന് സർക്കാരിനെ രക്ഷിക്കാനുമുള്ള നീക്കങ്ങൾ കാണാൻ കഴിയൂ.
വിവരാവകാശ, പാർലമെന്റ് വിലക്കുകളിലൂടെ ജനങ്ങളെയും ജനപ്രതിനിധികളെയും ഒഴിവാക്കിയാൽ പിന്നെ ജനാധിപത്യമില്ല. ജനങ്ങളോടും പാർലമെന്റിനോടും മറച്ചുവയ്ക്കുന്ന വിവരങ്ങൾ, സന്പത്ത്, സാന്പത്തിക സ്രോതസുകൾ, പ്രതിപക്ഷനേതാക്കളുടെയും വിമർശകരുടെയും കാര്യത്തിൽ മാത്രം റെയ്ഡിനിറങ്ങുന്ന അന്വേഷണ ഏജൻസികൾ, ചോദ്യങ്ങൾ ചോദിക്കുന്നതിൽനിന്നു പ്രതിപക്ഷത്തിനു പാർലമെന്റിൽ ഏർപ്പെടുത്തുന്ന വിലക്ക്, വിവരാവകാശ നിയമത്തിനു കൂച്ചുവിലങ്ങിടാനുള്ള നീക്കം, ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കാനുള്ള കുറുക്കുവഴികൾ, പാർലമെന്റിൽപോലും വിശദീകരിക്കാത്ത അന്തർദേശീയ കരാറുകൾ തുടങ്ങിയവ സാധാരണ കാര്യമായി മാറുകയാണ്. ഇത്തരം സുതാര്യതയില്ലായ്മയും അഴിമതികളും അന്തിമമായി ജനാധിപത്യത്തിന്റെ കുതികാൽ വെട്ടുന്നതാണ്.
‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്’ എന്ന് ഇടയ്ക്കിടെ ഉരുവിട്ടാൽ മറച്ചുവയ്ക്കാവുന്നതല്ല യാഥാർഥ്യങ്ങൾ. ജനാധിപത്യ പാദുകവും പാതയും കൈമോശം വരാതിരിക്കാൻ, തങ്ങൾക്കു രഹസ്യ അജൻഡകളില്ലെന്ന് ഭരിക്കുന്നവർ ഉറപ്പാക്കണം. പ്രതിപക്ഷമുക്ത രാജ്യമെന്നാൽ ജനാധിപത്യവിരുദ്ധ രാജ്യമാണെന്ന് തിരിച്ചറിയണം. ഏകാധിപത്യ-അഴിമതി പ്രവണതകൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടണം. അപ്പോൾ ന്യായാധിപരുടെ വിശ്വാസ്യതയിലല്ല, ഭരണഘടനയിലും കോടതികളിലുമാണ് ധൈര്യപ്പെടേണ്ടത്. പ്രതിപക്ഷം അതിന്റെ ഉത്തരവാദിത്വം നിർവഹിക്കുകയും ജനം ഉദാസീനത കൈവെടിയുകയും വേണം. ജനാധിപത്യം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല.
11-02-2026
മതിയായ ചികിത്സയിലൂടെ ഭേദപ്പെടാത്ത മുറിവ്, ദേഹമാസകലം പുഴുവരിക്കുന്നത്ര വ്രണമായ സ്ഥിതിയാണ് ഇപ്പോൾ മണിപ്പുരിന്റേത്. മെയ്തെയ്-കുക്കി കലാപം തുടങ്ങി മൂന്നു വർഷത്തോടടുത്തിട്ടും സമാധാനം വീണ്ടെടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജിതരായി നിൽക്കുന്നതിനിടെ അക്രമം കുക്കി-നാഗ ഏറ്റുമുട്ടലിലേക്കു കടന്നിരിക്കുകയാണ്.
വംശീയ ശത്രുത, പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം, പ്രധാനമന്ത്രിയുടെ ഏറെനാൾ നീണ്ടുനിന്ന മൗനം, മെയ്തെയ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിരേൻസിംഗിന്റെ പക്ഷപാത നിലപാടുകൾ തുടങ്ങിയവയൊക്കെ പ്രശ്നം വഷളാക്കി. വൈ. ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ നിലവിൽ വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
അദ്ദേഹത്തിന്റെ ഇടപെടലുകൾ നിഷ്പക്ഷമാകുകയും മുൻവിധികളില്ലാതെ കേന്ദ്രം പിന്തുണ കൊടുക്കുകയും ചെയ്താൽ മണിപ്പുരിനെ വീണ്ടെടുക്കാനാകും. വംശീയപകയെന്ന യാഥാർഥ്യത്തിനുമേൽ വർഗീയ രാഷ്ട്രീയത്തിന്റെ ഇന്ധനമൊഴിച്ചെന്ന ആരോപണംപോലും ഇനിയുണ്ടാകാതിരിക്കട്ടെ.
നാഗ വിഭാഗത്തിൽപ്പെട്ട യുവാവിനെ കഴിഞ്ഞദിവസം ഒരുകൂട്ടം കുക്കി വംശജർ ആക്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തതെന്നു റിപ്പോർട്ടുണ്ട്. തുടർന്നുണ്ടായ അക്രമങ്ങളിൽ 25 വീടുകൾക്കു പരസ്പരം തീയിട്ടു. നിരവധി കുടുംബങ്ങൾ പലായനം ചെയ്തു. വെടിവയ്പും കല്ലേറുമുണ്ടായി. പ്രശ്നപരിഹാരത്തിനു സർക്കാർ ഇടപെട്ടിട്ടുണ്ട്.
പരിക്കേറ്റവരെ മുഖ്യമന്ത്രി ഖേംചന്ദ് സന്ദർശിക്കുകയും കൂടുതൽ സുരക്ഷാസേനയെ വിന്യസിക്കുകയും സംഘർഷബാധിതമായ ഉഖ്രൂലിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മെയ്തെയ്-കുക്കി സംഘർഷത്തിൽ ഉലഞ്ഞ സംസ്ഥാനത്തിന് കൂടുതൽ ബാധ്യതയായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ അക്രമങ്ങൾ.
കഴിഞ്ഞ ദിവസം ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്ഡാം ഗ്രാമത്തിനു സമീപമുള്ള കുന്നിന്പ്രദേശമായ ചെങ്ജെലില് നടത്തിയ തെരച്ചിലിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തിരുന്നു. മെയ്തെയ്-കുക്കി സംഘർഷം രൂക്ഷമായതിനു പിന്നിൽ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ആയുധങ്ങൾ കലാപകാരികൾ തട്ടിയെടുത്തതും അതു പൂർണമായി തിരിച്ചുപിടിക്കാതിരുന്നതും കാരണമായിരുന്നെന്നു മറക്കരുത്.
ഇത്തരം ഉത്തരവാദിത്വരഹിത ഭരണകൂടങ്ങൾ എങ്ങനെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നം പരിഹരിക്കുന്നതെന്ന ചോദ്യമുണ്ട്. ദീർഘകാലമായി കുക്കികളും മെയ്തെയ്കളും തമ്മിൽ മാത്രമല്ല, പിന്നീട് രാജ്യം സ്വാതന്ത്ര്യം നേടിയതു മുതൽ കുക്കികളും നാഗന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും ചരിത്രത്തിലുണ്ട്. കുന്നുകളുടെ അവകാശങ്ങളുടെ പേരിലാണ് പ്രധാനമായും കുക്കി-നാഗ ശത്രുത ഉടലെടുത്തത്.
ബ്രിട്ടീഷ് ഭരണകാലത്താണ് ഇതു സജീവമായതെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. പക്ഷേ, ശത്രുതയുടെ ചരിത്രത്തിൽനിന്നു മോചനം നേടിയിട്ടില്ലെന്നു മാത്രമല്ല, സഹവർത്തിത്വത്തിന്റെ ക്രിയാത്മക ശ്രമങ്ങളും മാറിമാറി വന്ന സർക്കാരുകൾ നടത്തിയിട്ടില്ല. താത്കാലിക വെടിനിർത്തലുകൾ സമാധാനശ്രമങ്ങൾ സജീവമാക്കാനുള്ള ഇടവേളകളാണെന്നു തിരിച്ചറിയാത്ത രാഷ്ട്രീയ പാർട്ടികൾ ശാശ്വത സമാധാനത്തിന്റെ വഴികൾ തുറന്നില്ല.
ഇതിനൊക്കെ പുറമേയാണ് ഗോത്രസംഘർഷങ്ങളിലേക്കു വർഗീയതയും കടന്നുവന്നത്. 2023 മേയിലെ കലാപത്തിന്റെ തുടക്കത്തിൽതന്നെ മെയ്തെയ്-കുക്കി വംശജരുടെ നിരവധി പള്ളികൾ ആക്രമിക്കപ്പെട്ടത് ആരോപണങ്ങളെ ദൃഢമാക്കി. എൻ. ബിരേൻ സിംഗിന്റെ ഭരണകാലത്തുണ്ടായ വർഗീയ രാഷ്ട്രീയത്തിന്റെ കുത്തിത്തിരിപ്പുകളും വിദ്വേഷ പരാമർശങ്ങളും കോടതിയിലുമെത്തി.
വൈ. ഖേംചന്ദ് സിംഗിന്റെ സർക്കാരിനു പ്രവർത്തിക്കാനുള്ള സമയം ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇടപെടലുകൾക്കായി രാജ്യം കാത്തിരിക്കെയാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നെങ്കിലും മെയ്തെയ് പക്ഷപാതം ആരോപിക്കപ്പെട്ടതിന്റെ തുടർച്ചയായിട്ടാണ് എൻ. ബിരേൻസിംഗിനെ മാറ്റി രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും അതു പിൻവലിച്ച് ഇപ്പോൾ ബിജെപി പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തത്.
മെയ്തെയ്-കുക്കി പ്രശ്നം നിലനിൽക്കെ കുക്കി-നാഗാ ഏറ്റുമുട്ടലും തുടങ്ങിയത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സ്വയംഭരണ പ്രദേശമെന്ന തങ്ങളുടെ ആവശ്യം തള്ളി പുതിയ സർക്കാർ സ്ഥാപിച്ചതിലും അതിൽ തങ്ങളുടെ എംഎൽഎമാർ പങ്കാളികളായതും കുക്കികളെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്. കലാപം തുടങ്ങി രണ്ടേകാൽ വർഷത്തിനുശേഷം പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചെങ്കിലും പ്രശ്നപരിഹാരത്തിനുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്ന് മെയ്തെയ്കളും കുക്കികളും ആരോപിക്കുന്നു.
മണിപ്പുരിന് ഇങ്ങനെ തുടരാനാകില്ല. മെയ്തെയ്കളോ കുക്കികളോ നാഗന്മാരോ ആരുമാകട്ടെ, ഇങ്ങനെ പോയാൽ കലാപത്തിന്റെ പിന്നിലുള്ളവർക്കും വരാനിരിക്കുന്ന തലമുറകൾക്കും സമാധാനത്തോടെ ജീവിക്കാനാകില്ലെന്നു തിരിച്ചറിയണം. സർക്കാരുകൾ തങ്ങളുടെ രാഷ്ട്രീയം മാറ്റിവച്ച് ജനങ്ങളെ തുല്യരായി കാണണം.
സ്വയംഭരണ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും അതിന്റെ ഗുണദോഷങ്ങൾ ബന്ധപ്പെട്ട ജനവിഭാഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യണം. സ്വാതന്ത്ര്യം ലഭിച്ച് എട്ടു പതിറ്റാണ്ടെടുത്തിട്ടും രാഷ്ട്രീയക്കാർ പരിഹരിക്കാത്ത മണിപ്പുർ വിഷയം, നിഷ്പക്ഷരും ബന്ധപ്പെട്ട വിഭാഗങ്ങൾക്കു സമ്മതരുമായ വിദഗ്ധരെ ഉൾപ്പെടുത്തി തീർക്കണം.
കോടതിയുടെ മേൽനോട്ടം ഉറപ്പാക്കണം. മണിപ്പുരിലേതു വംശീയ വിഷയമാണ്, മുൻ സർക്കാരുകളുടെ കാലത്തും ഇതു സംഭവിച്ചിട്ടുണ്ട്, നുഴഞ്ഞുകയറ്റക്കാരും അയൽരാജ്യവുമാണ് പ്രശ്നം സൃഷ്ടിച്ചത് തുടങ്ങിയ വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും കലാപം പൊട്ടിപ്പുറപ്പെട്ട 2023 മേയ് മൂന്നുമുതൽ കേട്ടുകൊണ്ടിരിക്കുന്നതാണ്.
ഇനിയുമെത്ര കാലം? പഴയ പരാജയങ്ങളെക്കുറിച്ചു പ്രസംഗിക്കുന്നതിനേക്കാൾ കൂടുതൽ സമയം പുതിയ പരിശ്രമങ്ങൾക്കായി നീക്കിവയ്ക്കുകയാണു വേണ്ടത്. അടുത്തവർഷം മണിപ്പുരിൽ നിയമസഭാ തെരഞ്ഞെടുപ്പാണ്. രാഷ്ട്രീയ പാർട്ടികൾ അധികാരത്തേക്കാൾ വില മനുഷ്യർക്കു കൽപ്പിക്കുമോ?
10-02-2026
ഉറക്കം നടിക്കുന്നവരെ ഉണർത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കേരളത്തിലെ നെൽകർഷകർ. അതവരുടെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു. കേന്ദ്രത്തെ പഴി പറയുന്ന സംസ്ഥാന സർക്കാർ. നെല്ലുത്പാദനം കൂടുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് കേന്ദ്രസർക്കാർ. അതുകൊണ്ട് സംഭരണവിലയ്ക്ക് സംസ്ഥാന വിഹിതം നല്കേണ്ടപോലും! അതിനിടയിൽ പരസ്പരം കുത്തുന്ന കൃഷിവകുപ്പും ഭക്ഷ്യവകുപ്പും.
സർക്കാർ ഉദ്യോഗസ്ഥരും മില്ലുടമകളും ഇടനിലക്കാരുമെല്ലാമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധങ്ങൾ. ഇതിൽനിന്നെല്ലാം നേട്ടം കൊയ്ത് ഗൂഢമായി ചിരിക്കുന്ന മില്ലുടമകൾക്കും ഇടനിലക്കാർക്കും മുന്നിൽ പകച്ചുനിൽക്കുന്ന കർഷകരുടെ ദയനീയ മുഖങ്ങൾ... കേരളത്തിലെ നെല്ലറകൾ നെൽകൃഷിയുടെ ശവക്കല്ലറകളാകാൻ അധിക കാലം വേണ്ടിവരില്ല.
നെല്ലുസംഭരണത്തിൽ കേന്ദ്രം നിശ്ചയിച്ച താങ്ങുവിലയ്ക്കു പുറമെ സംസ്ഥാനം നല്കുന്ന പ്രോത്സാഹനവിഹിതം നിർത്തലാക്കണമെന്ന കേന്ദ്രസർക്കാരിന്റെ തിട്ടൂരമാണ് നെൽകർഷകനു കിട്ടിയ ഏറ്റവും ഒടുവിലത്തെ ഇരുട്ടടി. നിർദേശം അംഗീകരിക്കില്ലെന്ന് സംസ്ഥാന മന്ത്രിമാരായ പി. പ്രസാദും ജി.ആർ. അനിലും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കർഷകരുടെ നെഞ്ചിടിപ്പ് കുറയുന്നില്ല. കാരണം, അവർക്ക് കൃഷി രാഷ്ട്രീയക്കളിയുടെ ഭാഗമല്ല; അവരുടെ ജീവനും ജീവിതവുമാണ്.
ഇത്തവണത്തെ പുഞ്ചകൃഷി മുതലാണ് സംഭരണ താങ്ങുവില 28.20 രൂപയിൽനിന്ന് 30 ആക്കി ഉയർത്തിയത്. കേന്ദ്രം നല്കുന്ന 23.69 രൂപയുട കൂടെ സംസ്ഥാന വിഹിതമായി 6.31 രൂപകൂടി ചേർത്താണിതു നല്കുന്നത്. ഈ സംസ്ഥാന വിഹിതത്തിനു നേരേയാണിപ്പോൾ കേന്ദ്രം വാളോങ്ങിയിരിക്കുന്നത്. കേവലം 23.69 രൂപയാണ് കിട്ടുന്നതെങ്കിൽ കൃഷി ഉപേക്ഷിക്കുക മാത്രമാണ് മുന്നിലുള്ള വഴിയെന്ന് കർഷകർ തൊഴുകൈകളോടെ പറയുന്നു.
2009ൽ കേന്ദ്രവിഹിതം 9.50 രൂപയും സംസ്ഥാന വിഹിതം 2.50 രൂപയുമായിരുന്നു. തുടർന്ന് കേന്ദ്രവിഹിതം ആനുപാതികമായി വർധിപ്പിച്ചുവന്നു. എന്നാൽ, 2019-20 മുതൽ കേന്ദ്രം കൂട്ടുന്നതിന് ആനുപാതികമായി സംസ്ഥാന വിഹിതം കുറച്ചുകൊണ്ടുവന്നു. കേന്ദ്രം വർധിപ്പിച്ചതിനൊപ്പം സംസ്ഥാന വിഹിതവും വർധിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ ഒരു കിലോയ്ക്ക് 14.34 രൂപ കിട്ടേണ്ടതായിരുന്നു. മൊത്തം 38.03 രൂപയെങ്കിലും കിട്ടുമായിരുന്നു എന്നു ചുരുക്കം. ഇപ്പോഴിതാ ഉള്ളതുപോലും നല്കേണ്ടെന്നു പറയുമ്പോൾ നെൽകർഷകർ ആത്മഹത്യാമുനമ്പിലാണ്.
ഒരേക്കറിൽ 20 ക്വിന്റൽ നെല്ല് ലഭിച്ചാൽ കർഷകർക്ക് ഇപ്പോഴത്തെ കണക്കിൽ കിട്ടുന്നത് 60,000 രൂപയാണ്. ഒരേക്കറിലെ കൃഷിക്ക് ഉണ്ടാകാവുന്ന ചെലവ് 35,000 മുതൽ 45,000രൂപ വരെയും. ഫലത്തിൽ അവർക്കു കിട്ടുന്നത് 15,000 രൂപ മുതൽ 25,000 രൂപ വരെ. ആറുമാസത്തെ അധ്വാനത്തിന്റെയും പലവിധത്തിലുള്ള ആധിയുടെയും പ്രതിഫലമാണിതെന്നോർക്കണം. ഈ സമൂഹത്തിനുവേണ്ടിയാണ് അവരുടെ കഷ്ടപ്പാടെന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിൽ കൃഷിനാശം നേരിട്ടാൽ ഈ കഷ്ടപ്പാടെല്ലാം വെറുതെയാവുകയും ചെയ്യും. പാട്ടക്കർഷകരാണെങ്കിൽ ദുരിതം പിന്നെയും കൂടും.
സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പല തടസങ്ങളും കർഷകർ നേരിടുന്നുണ്ട്. പാടശേഖരത്തിലെ വെള്ളം വറ്റിക്കൽ തൊട്ട് ഇതു തുടങ്ങുന്നു. പല വിചിത്ര നിയമങ്ങളും കർഷകർക്കു നേരേ ഇളിച്ചുകാട്ടുന്നുണ്ട്. വേണ്ടസമയത്ത് വളം കിട്ടില്ല, കൊയ്ത്തുയന്ത്രം കിട്ടില്ല, കൊയ്തുകഴിഞ്ഞാൽ സംഭരിക്കാൻ കാലതാമസം, സംഭരിക്കുന്ന നെല്ലിന്റെ വില സമയത്ത് കിട്ടില്ല എന്നൊക്കെയുള്ള കാര്യങ്ങൾ പറഞ്ഞുപറഞ്ഞ് പഴകിയതാണ്.
ഈ മാസം 25ഓടെ കൊയ്ത്തു നടക്കേണ്ട കുട്ടനാട്ടിലെ പല പാടങ്ങളിലും സർക്കാർ തലത്തിലുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുപോലുമില്ലെന്നാണ് കർഷകർ പറയുന്നത്. കൊയ്ത്തുയന്ത്രങ്ങളുടെ വാടകക്കാര്യത്തിലാണെങ്കിൽ ഇടനിലക്കാരുടെ ചൂഷണം തടയാൻ നടപടിയൊന്നുമില്ല. മില്ലുകാരുടെ കിഴിവാണെങ്കിൽ ഇപ്പോൾ അവകാശംപോലെയാണ്. നെല്ലിന്റെ ചുമട്ടുകൂലി മറ്റൊന്നിനുമില്ലാത്തവിധം കൂടുതലാണ്. വാരുകൂലിയുമായി ബന്ധപ്പെട്ട് തലവേദനയൊഴിഞ്ഞ നേരമില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് ‘സഹായിച്ചതു മൂലം’ കഴിഞ്ഞ നവംബർ വരെ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു കിട്ടി. പക്ഷേ, അതിനുശേഷം കൊടുത്തതിന്റെ തുക പലർക്കും ഇതുവരെ ലഭിച്ചിട്ടില്ല. അവരുടെ പണം ഒരു രൂപപോലും പലിശ കിട്ടാതെ ബാങ്കിൽ കിടക്കുമ്പോൾ, കൃഷി നടത്താൻ പണയം വച്ച സ്വർണം പുതുക്കിവയ്ക്കാൻ നെട്ടോട്ടമോടുന്ന അവസ്ഥ ഗീർവാണം വിളമ്പുന്ന ഭരണാധികാരികൾ കാണുന്നില്ല. ഇതെല്ലാം കാണുമ്പോൾ ഉറക്കം നടിക്കുന്നവർ എന്നല്ലാതെ ഭരണാധികാരികളെ എന്തു വിശേഷിപ്പിക്കാൻ?
വിളവിനനുസരിച്ചുള്ള സബ്സിഡി എന്ന രീതി വേണമെന്നാണ് കർഷകരുടെ ആവശ്യം. വിളവു കുറഞ്ഞാൽ കൂടുതൽ സഹായം കിട്ടണം. അതുപോലെ എല്ലാ കർഷകർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുകയും വേണം. മില്ലുടമകളുടെ കർഷകവിരുദ്ധമായ നിലപാടിനു മുന്നിൽ മുട്ടുകുത്തുന്ന സർക്കാർ നയം മാറിയേ തീരൂ. നെല്ല് സംഭരിക്കാനുള്ള ഗോഡൗണുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾപോലുമില്ലെന്നു കാണുമ്പോൾ കൃഷിയെന്ന തൊഴിലിനോടുള്ള മനോഭാവം വ്യക്തമാണ്. പരസ്പരം പഴിചാരി കർഷകരെ ത്രിശങ്കുവിലാക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ആരുടെ പക്ഷത്താണ് എന്ന സംശയം ബാക്കി.
നിയമസഭാ തെരഞ്ഞെടുപ്പാണു വരുന്നത്. കർഷകസ്നേഹവുമായി തൊഴുകൈകളും മുഖംനിറയെ ചിരിയുമായി ഭൈമീകാമുകരെത്തും. നെല്ലുത്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം എന്നൊക്കെയുള്ള ഹാസ്യ കഥാപ്രസംഗങ്ങൾ ഏറെ കേൾക്കേണ്ടിവരും. അവരോട് കണക്കു ചോദിക്കാൻ ആരുണ്ട് എന്നതാണ് കാലം കാത്തിരിക്കുന്ന ചോദ്യം.
09-02-2026
യാത്രികനും കണ്ടന്റ് ക്രിയേറ്ററുമായ വിഷ്ണു എന്ന യുവാവിന്റെ ഒരു ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നു. ഇന്ത്യയുടെ ഏറ്റവും മനോഹരവും സ്വച്ഛവുമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലൂടെ യാത്ര ചെയ്യവേ അദ്ദേഹം കണ്ട കാഴ്ചയാണ് ദുഃഖവും ആശങ്കയുമുണ്ടാക്കിയിരിക്കുന്നത്. ഏതു കടൽത്തീരത്തേയും പതിവുകാഴ്ച.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നു. എന്നാൽ അവ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ആ തീരത്തുള്ള ഭൂരിഭാഗം മാലിന്യങ്ങളും തായ്ലൻഡ്, മ്യാൻമർ, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ രാജ്യങ്ങളിൽനിന്നുള്ളതാണെന്ന് വിഷ്ണുവിന് മനസിലായി.
ഇന്ത്യയേക്കാൾ കൂടുതൽ വൃത്തിയുള്ളവരാണെന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾ, തങ്ങളുടെ മാലിന്യങ്ങൾ വിവേചനരഹിതമായി കടലിൽ തള്ളുകയാണെന്ന് വിഷ്ണു വീഡിയോയിൽ പറഞ്ഞു. നമ്മളും ഇതിലേക്ക് സംഭാവന ചെയ്യുന്നുണ്ട് എന്ന കാര്യം കാണാതിരുന്നുകൂടാ എന്നും വിഷ്ണു കൂട്ടിച്ചേർക്കുന്നു.
നദികളിലൂടെയും അഴുക്കുചാലുകളിലൂടെയും നേരിട്ടുള്ള മാലിന്യം തള്ളലും കോടിക്കണക്കിന് കിലോ പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളും ഓരോ വർഷവും ലോകമെമ്പാടുമുള്ള സമുദ്രങ്ങളെ മലിനമാക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അതേസമയം, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തീരങ്ങളിൽ വിദേശ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് പരിസ്ഥിതി നാശഭീഷണിയുടെ പുതിയതും അത്യന്തം ആശങ്കയുണ്ടാക്കുന്നതുമായ ഒരു ഘട്ടത്തിന്റെ സൂചനയാണ്.
ഒരുകാലത്ത് പ്രാദേശികമായ ഒരു മാലിന്യപ്രശ്നം എന്ന രീതിയിൽ കൈകാര്യം ചെയ്തിരുന്ന ഇത് ഒരു ‘ആഗോള’ പ്രതിസന്ധിയായി മാറിയിരിക്കുന്നു. സമുദ്രപ്രവാഹങ്ങൾ രാജ്യാന്തര മാലിന്യങ്ങളുടെ വാഹകരായി.സമുദ്രപ്രവാഹങ്ങൾ, നദികൾ അല്ലെങ്കിൽ കാറ്റ് എന്നിവയിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദേശീയ അതിർത്തികൾ കടന്ന് സഞ്ചരിക്കുമ്പോഴാണ് ‘അതിർത്തി കടന്നുള്ള പ്ലാസ്റ്റിക് മലിനീകരണം’ ഉണ്ടാകുന്നത്. ആഗോള പ്രതിസന്ധിയാണിത്.
പരിഹാരത്തിന് രാജ്യാന്തര സഹകരണം അനിവാര്യവും. ഓരോ വർഷവും ഏകദേശം 11 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക്കാണ് ആഗോളതലത്തിൽ സമുദ്രങ്ങളിലെത്തുന്നത്. പ്രതിദിനം ഏകദേശം 25,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇതിൽ ഇന്ത്യയുടെ പങ്ക്. ഇന്ത്യയിലെ പ്ലാസ്റ്റിക്കിന്റെ 60% മാത്രമേ നിലവിൽ പുനരുപയോഗം ചെയ്യുന്നുള്ളൂ. ബാക്കി 40% പലപ്പോഴും പ്രകൃതിയിലെത്തുന്നു.
അഞ്ച് മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള ‘മൈക്രോപ്ലാസ്റ്റിക്’ ആൻഡമാൻ കടലിൽ വ്യാപകമായിട്ടുണ്ട്. ഇത് സമുദ്രഭക്ഷ്യശൃംഖലയ്ക്ക് വലിയ ഭീഷണിയാണ്. ഈ മാലിന്യങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും സാന്പത്തിക ആഘാതവും ആരോഗ്യപ്രശ്നങ്ങളും വിവരണാതീതമാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ മലാക്ക കടലിടുക്കിന് സമീപം ബംഗാൾ ഉൾക്കടലിലാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സ്ഥാനം. നോർത്ത് ഇക്വറ്റോറിയൽ കറന്റും മൺസൂൺ കാറ്റുകളും അയൽരാജ്യങ്ങളുടെ തീരങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളെ നേരിട്ട് ഈ ദ്വീപുകളിലേക്ക് എത്തിക്കുന്നു എന്നാണ് സമീപകാല റിപ്പോർട്ടുകൾ പറയുന്നത്.
2019ൽ നിലവിൽ വന്ന ഇറക്കുമതി നിയന്ത്രണങ്ങൾ, എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി, 2022ൽ ഭേദഗതി ചെയ്ത പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമം-2016, എന്നിവയൊക്കെ ഉണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലപ്രദമാകാത്ത അവസ്ഥയാണ്. ഇതിനു പുറമെയാണ് തീരദേശങ്ങൾ വൃത്തിയാക്കാനുള്ള ‘സ്വച്ഛ് സാഗർ, സുരക്ഷിത സാഗർ’ പോലുള്ള പദ്ധതികൾ.
ബദൽ സംവിധാനങ്ങളുടെ അഭാവവും നഗരസഭാതലത്തിലെ വീഴ്ചകളും കാരണം പ്ലാസ്റ്റിക് നിരോധനം പൂർണമായി വിജയിക്കുന്നില്ലെന്നതാണ് വസ്തുത. കൂടാതെ കടലിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് വേർതിരിക്കാനും സംസ്കരിക്കാനുമുള്ള പ്രത്യേക സൗകര്യങ്ങൾ തീരദേശ നഗരങ്ങളിൽ കുറവാണ്. അയൽരാജ്യങ്ങളിൽ നിന്നൊഴുകിവരുന്ന മാലിന്യങ്ങളെ തടയാൻ ദേശീയ നിയമങ്ങൾക്ക് കഴിയില്ലെന്നത് ഇതിന് അടിവരയിടുന്നു. നിലവിൽ ഇതുസംബന്ധിച്ച് ശക്തമായ രാജ്യാന്തര ഉടന്പടികളില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാൻ പൊതുവെ അംഗീകരിക്കപ്പെട്ട കാര്യങ്ങൾ കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക, വീണ്ടെടുക്കുക എന്നിവയാണ്. ഇതിന് തദ്ദേശീയ നടപടികളും പ്രാദേശിക, രാജ്യാന്തര ഉടന്പടികളും അനിവാര്യമാണ്.
പരിസ്ഥിതിക്ക് അതിർത്തികളില്ല എന്ന യാഥാർഥ്യത്തിലേക്കാണ് ആൻഡമാനിലെ പുതിയ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ബീച്ച് വൃത്തിയാക്കൽ എന്ന പതിവ് രീതിയിൽനിന്ന് ഉറവിടത്തിൽത്തന്നെ തടയുക എന്നതിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ‘പ്ലാസ്റ്റിക് മഹാമാരി’യാകും ഫലം.
07-02-2026
റിപ്പബ്ലിക് ദിനത്തിൽ രാജ്യം ഒരു ഹീറോയെ കണ്ടു. പേര് ദീപക് കുമാർ എന്നാണെങ്കിലും വയോധികനായ ഒരു മുസ്ലിം വ്യാപാരിയെ മതത്തിന്റെ പേരിൽ ദ്രോഹിക്കാൻ ശ്രമിച്ച വർഗീയ കോമരങ്ങൾക്കു മുന്നിൽ നെഞ്ചു വിരിച്ചുനിന്ന് അദ്ദേഹം പറഞ്ഞത്, “ഞാൻ മുഹമ്മദ് ദീപക്” (മേരാ നാം മുഹമ്മദ് ദീപക്) എന്നാ
സത്യത്തിൽ, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെയായ നാം ഏറ്റുചൊല്ലിയുപേക്ഷിച്ച ആ പ്രതിജ്ഞ ദീപക് ഒരഗ്നിപരീക്ഷമധ്യേ പുറത്തെടുക്കുകയായിരുന്നു: “എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.”
ഭരണകൂട പിന്തുണയോടെ വർഗീയസംഘങ്ങൾ തട്ടിയെടുക്കുന്ന അവകാശങ്ങൾക്കു മുന്നിൽ നിസഹായനും നിശബ്ദനുമായിപ്പോയ ഒരു വയോധികനെ ചേർത്തുനിർത്തിയ ദീപക്കിനോട് മതേതര ഇന്ത്യ പറയുന്നു, “ഞങ്ങളും ദീപക് ആണ് (ഹമാരാ നാം ഭീ ദീപക് ഹൈ).” അതേ, ഒരു ശിഥില രാഷ്ട്രമല്ല ഇന്ത്യ.
ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് സംഭവം. 70കാരനായ വക്കീൽ അഹമ്മദിന്റെ ‘ബാബാ സ്കൂൾ ഡ്രസ്’ എന്ന കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്രംഗ്ദൾ പ്രവർത്തകർ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
കോട്ദ്വാറിലെ സിദ്ധബലി ബാബ ഹനുമാൻ ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണ് ബാബ എന്നും അതിനാൽ കടയുടെ പേരു മാറ്റണമെന്നുമായിരുന്നു ആവശ്യം. ഒരാളുടെ കടയുടെ പേര് മാറ്റാൻ പറയാൻ ആൾക്കൂട്ടത്തിന് അവകാശമുണ്ടോയെന്നൊന്നും ചോദിച്ചിട്ടു കാര്യമില്ല. അതാണു സ്ഥിതി. ഈ ആവശ്യം ഇവർ മുന്പും ഉന്നയിച്ചിരുന്നു.
രാജ്യത്ത് മതേതര-ജനാധിപത്യ ഭരണഘടന സ്ഥാപിതമായ റിപ്പബ്ലിക് ദിനത്തിലും ബജ്രംഗ്ദളുകാരെത്തി വക്കീലിനെ ഭീഷണിപ്പെടുത്തിയതോടെ സമീപത്തെ കടയിലുണ്ടായിരുന്ന ദീപക് കുമാർ വിവരമന്വേഷിച്ചു. ദീപക്കിനെയും അവർ ഭീഷണിപ്പെടുത്തിയെങ്കിലും സമീപത്ത് ജിംനേഷ്യം നടത്തുന്ന അദ്ദേഹം പിന്മാറിയില്ല.
മറ്റുള്ളവർക്കു ബാബ എന്നു കടയ്ക്കു പേരിടാമെങ്കിൽ വക്കീൽ അഹമ്മദിന് എന്താ കുഴപ്പമെന്നു ചോദിച്ചു. മറ്റുള്ളവർ ഹിന്ദുക്കളാണെന്നായിരുന്നു മറുപടി. തുടർന്ന് ബജ്രംഗ്ദളുകാർ ദീപക്കിനോടു പേരു ചോദിച്ചു. അപ്പോഴാണ് അയാൾ തന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, എന്താണു കുഴപ്പമെന്നു ചോദിച്ചത്.
ഇന്ത്യക്കാരെല്ലാം നിയമത്തിനു മുന്നിൽ ഒന്നാണെന്നു പറഞ്ഞുകൊണ്ട് അയാൾ ചെറുക്കാനിറങ്ങിയതോടെ പിൻവാങ്ങിയവർ പിന്നീട് കൂടുതൽ ആളുകളുമായെത്തി ദീപക്കിനെയും കുടുംബത്തെയും അധിക്ഷേപിക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തു.
ബജ്രംഗ്ദളുകാർക്കെതിരേ മാത്രമല്ല, ദീപക്കിനെതിരേയും പോലീസ് കേസെടുത്തു. പക്ഷേ, സർക്കാരുകളുടെ തിരസ്കാരത്തിന് ബദലായി അദ്ദേഹം മതേതര ഇന്ത്യയുടെ സ്നേഹപുരസ്കാരം ഏറ്റുവാങ്ങിയിരിക്കുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരേ ഹിന്ദുത്വയുടെ ആക്രമണങ്ങൾ രാജ്യത്ത് പതിവാണെങ്കിലും ഒരു പാർട്ടിയുടെയും മതത്തിന്റെയും പിന്തുണയില്ലാതെ ഒറ്റയ്ക്കൊരാൾ ഇത്തരമൊരു ചെറുത്തുനിൽപ്പു നടത്തുന്നത് ആദ്യമായാണ്.
ദീപക്കിനെതിരേ സമൂഹമാധ്യമങ്ങളിൽ വർഗീയവാദികൾ ഉറഞ്ഞുതുള്ളുന്നുണ്ടെങ്കിലും അദ്ദേഹത്തിനു പിന്തുണയുമായി വലിയൊരു വിഭാഗം മനുഷ്യരും ജാതി-മതഭേദമില്ലാതെ രംഗത്തു വന്നിട്ടുണ്ട്. ദീപക്കിനെ രാജ്യത്തിന്റെ ഹീറോ എന്നാണ് രാഹുൽ ഗാന്ധി വിളിച്ചത്.
പക്ഷേ, ബിജെപി നേതാക്കളാരും അദ്ദേഹത്തെ അഭിനന്ദിച്ചതായി കണ്ടില്ല. സർക്കാർ പിന്തുണ കൊടുക്കുകയോ അക്രമികളോട് അരുതെന്നു പറയുകയോ ചെയ്തില്ല. എങ്ങനെയാണ് രാജ്യത്ത് വർഗീയത വളരുന്നതെന്നറിയാൻ ഇതൊക്കെ നിരീക്ഷിച്ചാൽ മാത്രം മതി.
കോട്ദ്വാറിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷിയോഗം വിളിക്കേണ്ടിവന്നു. ബാബ എന്ന പേരിലുള്ള കടയുടെ പേരിൽ മൂന്നു പതിറ്റാണ്ടായി ആർക്കുമൊരു പരാതിയുമില്ലായിരുന്നു. എത്ര അപകടകരമയ സ്ഥിതിയിലേക്കാണ് രാജ്യം കൂപ്പുകുത്തുന്നത്!
പർവതങ്ങൾ, മരുഭൂമികൾ, കടൽ, കായലുകൾ, നദികൾ, ഹരിതവനങ്ങൾ, ചരിത്രമുറങ്ങുന്ന ആരാധനാലയങ്ങൾ, നിരവധി മതങ്ങളിലും ജാതികളിലുമായി സഹവർത്തിത്വത്തോടെ കഴിയുന്ന 140 കോടി മനുഷ്യർ. ഇന്ത്യപോലെ മറ്റൊരു രാജ്യവുമില്ല. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യഭൂമിയിലേക്കു നുഴഞ്ഞുകയറുന്ന തീവ്രവാദികളും ഇഴഞ്ഞുകയറുന്ന വർഗീയവാദികളും നമ്മോട് ആവർത്തിച്ചു പറയുകയാണ് നമ്മൾ ഒന്നല്ല എന്ന്.
പക്ഷേ, ദീപക്കിനെപ്പോലെയുള്ളവർ തിരിച്ചുപറയുന്നു, നമ്മളൊന്നാണെന്ന്. ഇതു വായിക്കുന്നവരും ഏതു പക്ഷത്താണെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. യഥാർഥ രാജ്യസ്നേഹികൾക്കൊപ്പം നിൽക്കാൻ നമുക്കു ബാധ്യതയുണ്ട്.
ഇഷ്ടമുള്ള മതത്തിലും മതേതര രാഷ്ട്രീയത്തിലും വിശ്വസിക്കാനും രാജ്യത്തെവിടെയും ഭയരഹിതരായി സഞ്ചരിക്കാനും പ്രാർഥിക്കാനും ഇഷ്ടമുള്ളതു ഭക്ഷിക്കാനും ചട്ടവിരുദ്ധമല്ലാത്ത വസ്ത്രം ധരിക്കാനുമൊക്കെ സ്വാതന്ത്ര്യമുള്ള നമ്മുടെ ഇന്ത്യ ഒരു ഗൃഹാതുരത്വമായി മാറരുത്, യാഥാർഥ്യമായി നിലനിൽക്കണം.
ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും അഗ്നിബാധയുടെയും മഹാമാരിയുടെയും കാലത്ത് നാം നിർലോപം പുറത്തെടുത്ത സാഹോദര്യത്തിന്റെ സ്വർണനാണയങ്ങൾ എന്തിനാണിപ്പോൾ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്നത്? ദീപക്കിനെപ്പോലെ നമുക്കും അതു നെഞ്ചിലണിയാനാകില്ലേ? അദ്ദേഹത്തിന് എന്തുകൊണ്ടാകും വർഗീയതയെ എതിർക്കാൻ സാധിച്ചത്? ഉറപ്പാണ്, വിചാരത്താലോ വാക്കാലോ പ്രവൃത്തിയാലോ ദീപക് അതിൽ പങ്കെടുക്കുന്നില്ല. രാജ്യസ്നേഹിയാണ് ആ മനുഷ്യൻ; തനിച്ചാക്കരുത്.
06-02-2026
ഗെയിം ഇല്ലാതെ ജീവിക്കാനാകില്ലെന്നു പറഞ്ഞ് ഗാസിയാബാദിൽ മൂന്നു പെൺകുട്ടികളും ഭോപ്പാലിൽ ഒരു ആൺകുട്ടിയും ജീവനൊടുക്കിയെന്ന റിപ്പോർട്ട് തെറ്റാകട്ടെ. കാരണം, ഇത്തരം കളികളിൽ സ്വയംമറന്നിരിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളിൽ ഒരാൾ നമ്മുടെ പരിസരത്തോ വീട്ടിൽതന്നെയോ ഉണ്ടാകാം. അവരെ വിഷാദത്തിലേക്കും മതിഭ്രമങ്ങളിലേക്കും ലാസ്റ്റ് ടാസ്ക് അഥവാ അന്ത്യദൗത്യമായ മരണത്തിലേക്കും തള്ളിവിടുന്ന കൊലപാതകശ്രമങ്ങളെ ഓൺലൈൻ ഗെയിമെന്നു വിളിക്കരുത്. കളിയുടെ മറുവശത്ത് അധോലോകമുണ്ട്. കുട്ടികൾക്കു സമൂഹമാധ്യമനിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. മരണത്തിൽനിന്നു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ക്രിയാത്മകതകളിൽനിന്നും വലിച്ചകറ്റുന്ന സമൂഹമാധ്യമ-മൊബൈൽഫോൺ ആസക്തികളിൽനിന്നു കുട്ടികളെ മോചിപ്പിക്കണം. വേണ്ടിവന്നാൽ, മാതാപിതാക്കളും സമൂഹവും സർക്കാരും ഒരു മിന്നലാക്രമണത്തിനുപോലും വൈകരുത്.
ദുരൂഹതകളുണ്ടെങ്കിലും, ഓൺലൈൻ ഗെയിം മാതാപിതാക്കൾ നിഷേധിച്ചതിന്റെ പ്രതികരണമായിട്ടാണ് ഉത്തർപ്രദേശ് ഗാസിയാബാദിലെ പെൺകുട്ടികൾ ഫ്ലാറ്റിൽനിന്നു ചാടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറഞ്ഞത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പൂജാമുറിയിൽ കയറി വാതിൽ പൂട്ടിയശേഷം ജനാലയ്ക്കരികെ കസേരയിട്ട് ഓരോരുത്തരായി ഒമ്പതാംനിലയിൽനിന്നു ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവരുടേതെന്നു കരുതുന്ന ഡയറിക്കുറിപ്പിൽ ഇങ്ങനെയുണ്ട്: “സോറി മമ്മി, പപ്പ... നിങ്ങൾ ഞങ്ങളോട് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഗെയിമിനെ ഞങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നെന്നതിന്റെ തെളിവ് നിങ്ങൾക്ക് ഇപ്പോൾ കിട്ടിക്കാണുമല്ലോ. കൊറിയൻ നായകരെയും കെ-പോപ്പിനെയും (കൊറിയൻ യുവാക്കളുടെ ജനപ്രിയ സംഗീതം) പോലെ വീട്ടിലുള്ളവരെപോലും ഞങ്ങൾ സ്നേഹിച്ചിരുന്നില്ല”. ‘കൊറിയൻ ലവ് ഗെയി’മിന്റെ അവസാനത്തെ ദൗത്യമായിട്ടാണ് കുട്ടികൾ ജീവനൊടുക്കിയതെന്നാണ് പോലീസ് പറഞ്ഞത്.
അതേസമയം, രണ്ടു വർഷമായി സഹോദരിമാരായ പെൺകുട്ടികൾ സ്കൂളിൽ പോയിരുന്നില്ലെന്നതും പിതാവിനു വൻ കടബാധ്യത ഉണ്ടായിരുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്. കുട്ടികളുടെ ഡയറി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ഭോപ്പാലിൽ അധ്യാപക ദമ്പതികളുടെ ഏകമകൻ ജീവനൊടുക്കിയതും ഓൺലൈൻ ഗെയിം വിജയിക്കാനാകാത്തതിന്റെ സമ്മർദത്തിലാണെന്നാണ് വിവരം. മാതാപിതാക്കൾ മൊബൈൽ ഉപയോഗം വിലക്കുകയും ചെയ്തിരുന്നു.
ജീവനൊടുക്കുമ്പോൾ മാത്രം വാർത്തയാകേണ്ടുന്ന വിഷയമല്ല, ഗെയിമുകളിലും സമൂഹമാധ്യമങ്ങളിലുമുള്ള ആളുകളുടെ, പ്രത്യേകിച്ചു കുട്ടികളുടെ ആസക്തി. നിരവധി കുട്ടികൾ ജീവിതത്തിൽനിന്നുള്ള മരണതുല്യമായ പിൻവാങ്ങലിലാണ്. പഠിക്കാനോ ഭക്ഷിക്കാനോ ഉറങ്ങാനോ സ്നേഹിക്കാനോ ഒന്നും അവർക്കു കഴിയുന്നില്ല. 16 വയസിനു താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽ നിരോധിച്ച് ഓസ്ട്രേലിയ ഉത്തരവിറക്കിയത് കഴിഞ്ഞ നവംബറിലാണ്. തൊട്ടു പിന്നാലെ, 15 വയസിൽ താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽനിന്നു വിലക്കാൻ ഫ്രാൻസും ഒരുങ്ങുകയാണ്. സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്ന ബിൽ സെപ്റ്റംബറിൽ നിയമമായേക്കും. കുട്ടികൾക്ക് പഠിക്കാനും അനുദിന ജോലികൾ ചെയ്യാനുള്ള വിമുഖത, അക്രമാസക്തി, വിഷാദം, മാതാപിതാക്കളിൽനിന്നു കുടുംബത്തിൽനിന്നുമുള്ള അകൽച്ച, ആത്മഹത്യാ പ്രവണത... തുടങ്ങിയവ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപരിധി ഓരോ രാജ്യങ്ങൾക്കും തീരുമാനിക്കാം. ബ്രിട്ടൻ, ഡെൻമാർക്ക്, സ്പെയിൻ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഇതിനുള്ള നീക്കമാരംഭിച്ചു. നിരോധനത്തിൽ എതിർപ്പുയർത്തുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം സമൂഹമാധ്യമ ആപ്പുകളുടെ ഉടമകളാണ്. ഓസ്ട്രേലിയൻ മാതൃകയിൽ തങ്ങളും കുട്ടികളെ സമൂഹമാധ്യമങ്ങളിൽനിന്നു രക്ഷിക്കുമെന്നു കഴിഞ്ഞദിവസം പറഞ്ഞ സ്പെയ്ൻ പ്രധാനമന്ത്രി പെട്രോ സാഞ്ചസിനെ എക്സ് ഉടമ ഇലോൺ മസ്ക് വിളിച്ചത് ഫാസിസ്റ്റ് എന്നാണ്.
ഇന്ത്യയിൽ 13 വയസിന് താഴെയുള്ള കുട്ടികള് സമൂഹമാധ്യങ്ങള് ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് 2025 ഏപ്രിലിൽ സന്നദ്ധ സംഘടനയായ സെപ് ഫൗണ്ടേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, സ്വയം ഉപദ്രവിക്കൽ, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കു സമൂഹമാധ്യമങ്ങൾ കാരണമാകുമെന്നായിരുന്നു വാദം. എന്നാൽ, നിയമനിർമാണം ആവശ്യമുള്ളതിനാൽ സർക്കാരാണ് നയപരമായ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മസിഹ് എന്നിവരുടെ ബെഞ്ച് മറുപടി നൽകിയത്. പുതിയൊരു ആപത്തുകൂടി ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട്. അത്, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണമാണ്. വർഗീയതയുടെയും തീവ്രവാദത്തിന്റെയും വിളനിലമായി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. കുഞ്ഞുങ്ങളെയെങ്കിലും ഇതിൽനിന്നു രക്ഷിച്ചേ മതിയാകൂ.
കേരളത്തിലെ കുട്ടികളുടെ സുരക്ഷിത ഭാവി ഉറപ്പാക്കാൻ ഇക്കാര്യത്തിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കുമെന്നാണ് കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. പ്രാണനെടുക്കുന്ന കടശിക്കളിക്കുമുമ്പ് നടപ്പാക്കൂ എന്നേ പറയാനുള്ളു. ഏകാന്തതയുടെ ക്രിയാത്മക തീരങ്ങളിൽ തനിച്ചിരിക്കുന്നവരായി നാം കുട്ടികളെ കാണുന്നു. പക്ഷേ, അവരുടെ കൈയിലെ ഉപകരണത്തിനും മസ്തിഷ്കത്തിനുമിടയിൽ ഒരു യുദ്ധഭൂമി സജീവമാണ്. ‘കൊലപാതകമോ വീരമൃത്യുവോ’ വിജയമാനദണ്ഡങ്ങളാകാത്ത ബാല്യ- കൗമാരങ്ങൾ അവർക്കു തിരിച്ചുകൊടുക്കണം.
05-02-2026
കേന്ദ്രസർക്കാരിന്റെ പ്രവൃത്തികളും നയപരമായ തീരുമാനങ്ങളും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ് അറിയേണ്ടിവരികയും അതു സ്ഥിരീകരിക്കാൻ നിവൃത്തിയില്ലാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന് അഭിമാനകരമല്ല. ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ, 140 കോടി ഇന്ത്യക്കാർക്കു ഗുണകരമാണെന്ന വിശേഷണംകൊണ്ടല്ല സ്ഥിരീകരിക്കേണ്ടത്.
വർധിപ്പിച്ച തീരുവയുടെ ഒരു ഭാഗം മാത്രം കുറച്ചിരിക്കുന്ന കരാർ നമ്മുടെ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നറിയില്ല. റഷ്യൻ എണ്ണ ഇനി ഇന്ത്യ വാങ്ങില്ലെന്നതും ട്രംപ് പറഞ്ഞുള്ള അറിവേയുള്ളൂ. വിശദാംശങ്ങളറിയാൻ ഇന്ത്യക്കാർ ട്രംപിന്റെ ട്രൂത്ത് സോഷ്യൽ കുറിപ്പു കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതൊക്കെ ഇന്ത്യയെന്ന പരമാധികാര രാജ്യത്തിനു സ്വാതന്ത്ര്യാനന്തരം പരിചിതമല്ലാത്ത വിധേയത്വമാണ്. പുത്തൻ അധിനിവേശങ്ങൾ കുതിരപ്പുറത്ത് തോക്കേന്തിയാകില്ല വന്നുകയറുന്നത്; അനുവദിക്കരുത്.
ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്നും അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങുമെന്നും മോദി സമ്മതിച്ചെന്നുള്ളതാണ് കരാറിന്റെ അടിസ്ഥാനമായി ട്രംപ് പറയുന്നത്. അതുകൊണ്ട് ഇന്ത്യന് ഉത്പന്നങ്ങള്ക്ക് അമേരിക്ക ഏര്പ്പെടുത്തിയിരുന്ന അധികതീരുവ 25 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറയ്ക്കുമത്രേ. റഷ്യൻ എണ്ണ വാങ്ങിയതിന്റെ ശിക്ഷയായി ചുമത്തിയ 25 ശതമാനം പിഴത്തീരുവയും പിന്വലിച്ചേക്കും. ഇതിനു പകരമായി അമേരിക്കന് ഉത്പന്നങ്ങള്ക്ക് ഇന്ത്യ ഏര്പ്പെടുത്തിയിരിക്കുന്ന നികുതികളും മറ്റു തടസങ്ങളും "പൂജ്യം' ആക്കി കുറയ്ക്കാന് ഇന്ത്യ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിൽ വിട്ടുപോകാൻ പാടില്ലാത്ത കാര്യം, 50ൽനിന്നു (25+25) 18 ശതമാനമായി തീരുവ കുറച്ചത് ആഘോഷിക്കുന്പോൾ, പകരം തീരുവയും പിഴത്തീരുവയും ഏർപ്പെടുത്തുന്നതിനുമുന്പ് ഇതു വെറും 2.5 ശതമാനം ആയിരുന്നെന്നു മറക്കരുത്. അതായത് തർക്കത്തിനു മുന്പുണ്ടായിരുന്നതിന്റെ എഴിരട്ടിയിലധികം. ട്രംപിന്റെ അവകാശവാദങ്ങൾ മുഖവിലയ്ക്കെടുത്താൽ അമേരിക്ക വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നു. കരാറുകളുടെ പിതാവെന്നും 140 കോടി ജനങ്ങൾക്കു ഗുണകരമെന്നുമൊക്കെയുള്ള സർക്കാർ വിശേഷണങ്ങൾ യാഥാർഥ്യമാണെങ്കിൽ ഈ കരാർ പാർലമെന്റിൽ ചർച്ച ചെയ്യാൻ എന്താണ് തടസം?
ഇതു കയറ്റിറക്കുമതിക്കാരെ മാത്രം ബാധിക്കുന്ന കാര്യമല്ല. അന്തരീക്ഷ മലിനീകരണത്തിന്റെ വിഷപ്പുക ഡൽഹിയെ മൂടിയെങ്കിൽ, ഇന്ത്യ-യുഎസ് കരാറിലെ പുകമറ രാജ്യത്തെയാകെ മൂടുന്നുണ്ട്. അമേരിക്കൻ കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസിന്റെ വെളിപ്പെടുത്തലുകൾ അതിജീവനപ്പോരാട്ടത്തിലുള്ള ഇന്ത്യൻ കർഷകരെ അസ്വസ്ഥരാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ കാർഷികവിപണി തുറന്നുകൊടുക്കാൻ അമേരിക്കയെ അനുവദിച്ചിട്ടുണ്ടെന്നാണ് റോളിൻസ് പറഞ്ഞത്.
ഇതു ശരിയാണെങ്കിൽ ആപ്പിൾ, വാൽനട്ട്, ബദാം, ക്ഷീരോത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ഇന്ത്യൻ വിപണിയിലെത്തും. ഇപ്പോൾതന്നെ ഈ മേഖലയിലെ കൃഷിക്കാർ വലിയ പ്രതിസന്ധിയിലാണ്. സബ്സിഡിയുടെ പിൻബലമുള്ള അമേരിക്കൻ കർഷകരോടു മത്സരിക്കാൻ ഇന്ത്യക്കാർക്കു കഴിയില്ല. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിന്റെ വിശദാംശങ്ങളും വരാനിരിക്കുന്നതേയുള്ളൂ. പൊതുവായ ചില ധാരണകൾ നൽകുന്നതിനപ്പുറം പാർലമെന്റിൽ വിശദാംശങ്ങൾ നൽകുകയും ഓരോ മേഖലയും ചർച്ച ചെയ്യപ്പെടുകയും വേണം.
കരാർ ബാധിക്കുന്ന മേഖലകളിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവർക്കല്ലാതെ മാധ്യമങ്ങൾക്കും രാഷ്ട്രീയനേതാക്കൾക്കുമൊന്നും സമസ്തമേഖലയിലെയും ലാഭനഷ്ടങ്ങൾ വിലയിരുത്താനാകില്ല. അതുകൊണ്ട്, ഈ പുകമറ മാറ്റാൻ വൈകുവോളം ശ്വാസംമുട്ടൽ വർധിക്കുമെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയണം. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിൽ ഈ ഒളിച്ചുകളിയൊന്നും ഉണ്ടായിരുന്നില്ല.
കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിൽ കഴന്പില്ലെന്നാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. പകരം തീരുവ ഏർപ്പെടുത്തിയത് അമേരിക്കയാണെന്നും അതു പിൻവലിക്കുന്ന പ്രഖ്യാപനവും അവരാണു നടത്തേണ്ടതെന്നുമാണ് ഗോയലിന്റെ ന്യായീകരണം.
പക്ഷേ, വർധിപ്പിച്ച അധികത്തീരുവയിൽനിന്നു അല്പം മാത്രം കുറവ് വരുത്തി മുന്പുണ്ടായിരുന്നതിനേക്കാൾ തീരുവ അമേരിക്ക സ്ഥാപിച്ചെന്നും നമ്മുടെ കാർഷികമേഖലയും വിദേശവിപണിക്കു തുറക്കപ്പെട്ടെന്നും ട്രംപിന്റെ ഏകപക്ഷീയ പ്രഖ്യാപനം ഇന്ത്യയെ ഒരു വിധേയരാജ്യത്തിന്റെ പരിവേഷത്തിലാക്കിയെന്നുള്ളത് അദ്ദേഹം മറന്നതല്ല, മറച്ചതാണ്. ഇന്ത്യ-പാക് യുദ്ധമുൾപ്പെടെ താനാണ് നിയന്ത്രിച്ചത് എന്നതുൾപ്പെടെയുള്ള അവകാശവാദങ്ങൾക്കു പിന്നാലെ കരാറിലും ആവർത്തിച്ച അമേരിക്കൻ ഏകപക്ഷീയതയും ഇന്ത്യയുടെ മറുപടിയില്ലായ്മയും ഇന്ത്യൻ ജനാധിപത്യത്തിന് അപരിചിതമാണ്.
റഷ്യൻ എണ്ണ ഇനി ഇറക്കുമതി ചെയ്യില്ലേ, 2.5 ശതമാനത്തിനു പകരം 18 ശതമാനം തീരുവ അംഗീകരിച്ചോ, അമേരിക്കയിൽനിന്നുള്ള ഇറക്കുമതി തീരുവ പൂജ്യം ശതമാനമാണോ, ഇന്ത്യൻ കാർഷികവിപണി തുറന്നുകൊടുക്കാൻ സമ്മതിച്ചോ, എന്തുകൊണ്ടാണ് സംയുക്ത പ്രസ്താവന നടത്താതെ വിധേയപ്പെട്ടത്, കരാർ പാർലമെന്റിൽ ചർച്ച ചെയ്യാനുള്ള തടസം എന്താണ്... തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തയുണ്ട്. കരാർ ഇന്ത്യക്കു ഗുണകരമോ ദോഷകരമോ എന്ന് അറിയാനുള്ള ആഗ്രഹത്തിനൊപ്പം സുതാര്യത നഷ്ടപ്പെട്ടെന്നു കരുതുന്ന ഒരു ജനാധിപത്യസമൂഹത്തിന്റെ ആശങ്കകളും രാജ്യത്തു പ്രകടമാണ്.
04-02-2026
വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെ വേട്ടയാടാൻ വർഗീയവാദികൾ ഈ നിയമത്തെ ആയുധമാക്കുന്പോഴൊക്കെ കേന്ദ്ര അധികാരികൾ വനവാസത്തിലാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അന്തർധാര മതേതര ഭരണഘടനയെ നോക്കുകുത്തിയാക്കിയതോടെ, നാഷണൽ കൗണ്സിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മതപരിവർത്തന കേസുകൾ പരാജയപ്പെടുകയാണ്. ഉത്തരാഖണ്ഡിൽ ഈ നിയമപ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടെ എടുത്ത കേസുകളിൽ വിധിയായതിലെല്ലാം കുറ്റാരോപിതരെ കോടതി വെറുതെ വിട്ടു.
ഈ രാജ്യത്ത് ഒരവകാശവും കൂടുതലില്ലാത്തവർ, അധികാരത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ബലത്തിൽ കൈവരിക്കാൻ ശ്രമിക്കുന്ന പൗരത്വ മേൽക്കോയ്മ ഭരണഘടനാവിരുദ്ധമാണ്. ഫാസിസത്തോടു സദൃശവുമാണ്. പ്രശ്നം ന്യൂനപക്ഷങ്ങളുടേതു മാത്രമല്ല, യഥാർഥ രാജ്യസ്നേഹികളുടേതാണ്.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാൻ ഉത്തരവിട്ടത്. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഉൾപ്പെടെ മുന്പു നൽകിയിട്ടുള്ള സമാന ഹർജികൾക്കൊപ്പം എൻസിസിഐയുടേതും ഉൾപ്പെടുത്തുകയായിരുന്നു.
ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ സെപ്റ്റംബറിൽ നിർദേശം നൽകിയിരുന്നു. ബന്ധപ്പെട്ട കക്ഷികൾ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേന്ദ്രത്തിന്റെ മറുപടി തയാറായതായും ഉടൻ സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾക്കും മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിനുമെതിരേ ക്രൈസ്തവ സഭകൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉൾപ്പെടെ പലതവണ പരാതി നൽകിയിരുന്നു. ഒരു പ്രയോജനവും ഉണ്ടായില്ല. ന്യൂനപക്ഷങ്ങളുടെ അവസാന പ്രതീക്ഷയായി സുപ്രീംകോടതി മാറിയിരിക്കുകയാണ്; പ്രത്യേകിച്ച് പ്രതിപക്ഷം ദുർബലമായ അവസ്ഥയിൽ. മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള കേസുകൾ കോടതികളിൽ തള്ളിപ്പോകുന്നത് പതിവായി.
ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വിധി പറഞ്ഞതിലെല്ലാം കുറ്റാരോപിതരെ കോടതി വെറുതെവിട്ടതായി കഴിഞ്ഞദിവസം, ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കോടതി രേഖകൾ പ്രകാരം, 2018ൽ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇതുവരെ 62 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഞ്ചെണ്ണം മാത്രമാണ് ഇതുവരെ വിചാരണ പൂർത്തിയാക്കിയത്. അഞ്ചിലും പ്രതികൾ കുറ്റവിമുക്തരായി. ഏഴു കേസുകൾ വിചാരണയ്ക്കിടെത്തന്നെ തള്ളിപ്പോയി. 2022ലെ ഭേദഗതിയിലൂടെ നിയമം കൂടുതൽ കർശനമാക്കിയിട്ടും ശിക്ഷാനിരക്ക് പൂജ്യമായി തുടരുകയാണ്. പക്ഷേ, വർഗീയവാദികളുടെ ലക്ഷ്യം കുറ്റാരോപിതർ ശിക്ഷിക്കപ്പെടുകയല്ല, ന്യൂനപക്ഷവിരുദ്ധത ആളിക്കത്തിക്കുകയാണ്. നിലവിൽ രാജ്യത്തെ 12 സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്.
എല്ലായിടത്തും ഘർവാപ്പസി നിർബാധം നടക്കുന്നുമുണ്ട്. കേരളം താരതമ്യേന സുരക്ഷിതമാണെങ്കിലും സമൂഹമാധ്യമങ്ങളിലെ വിഷവ്യാപാരം, അസത്യങ്ങളും അർധസത്യങ്ങളും നിറച്ച വിദ്വേഷത്തിന്റെ പ്രസംഗകലകൾ, ഹിന്ദുത്വയുടെ ക്രൈസ്തവ ശുശ്രൂഷികൾ, എല്ലാ മതങ്ങളിലെയും പക്വതയില്ലാത്ത നേതാക്കൾ, മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് അലമുറയിടുന്നവർ, അവലും മലരും കുന്തിരിക്കവും വാങ്ങിപ്പിക്കാൻ ഓർമിപ്പിക്കുന്നവർ... ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്.
വർഗീയസംഘങ്ങൾക്കു ലഭിക്കുന്ന ഭരണകൂട പിന്തുണയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നെന്നും ഇതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമുള്ള, അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്.
മറ്റൊരു റിപ്പോർട്ട്, യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റേതാണ്. ഇന്ത്യയിൽ രണ്ടു വർഷങ്ങൾക്കകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാപട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യയാണെന്നുമായിരുന്നു ആ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന നിർമാർജന സമിതി (സിഇആർഡി) ഇന്ത്യക്കു മുന്നറിയിപ്പു നൽകിയെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.
മുസ്ലിം, ആദിവാസി, വനാശ്രയ സമുദായങ്ങൾക്കെതിരേ അവകാശലംഘനങ്ങൾ നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര കൺവൻഷൻ (ഐസിഇആർഡി) അനുസരിച്ചു സംരക്ഷിക്കപ്പെടേണ്ട അവകാശങ്ങളെ ഇന്ത്യ ലംഘിക്കുകയാണെന്നും കമ്മിറ്റി വിലയിരുത്തി. സിഇആർഡി, ജനീവയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധിക്കയച്ച ഔദ്യോഗിക കുറിപ്പുകളിലാണ് മുന്നറിയിപ്പ്.
2024ൽ രാജ്യത്ത് ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം നവംബർ വരെ 706 ആക്രമണങ്ങളുണ്ടായി. ഇതിലേറെയും മതപരിവർത്തനം ആരോപിച്ചാണെന്നു സംഘടന ഡിസംബറിൽ ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കു നൽകിയ കത്തിൽ സൂചിപ്പിച്ചു.
പാക്കിസ്ഥാനിലെ മതമൗലികവാദികൾ നടപ്പാക്കിയ മതനിന്ദാ നിയമങ്ങളുടെ ഇന്ത്യൻ പതിപ്പാകുകയാണ് ബിജെപിയുടെ മതപരിവർത്തന നിരോധന നിയമങ്ങൾ. രണ്ടിലും നിയമവും നീതിയുമില്ല, മതഭ്രാന്തേയുള്ളൂ. ഒരു തെളിവുമില്ലാതെ ഏതൊരു വർഗീയവാദിക്കും മതപരിവർത്തനം നടത്തിയെന്നോ നടത്താൻ ശ്രമിച്ചെന്നോ ആരോപിച്ച് ക്രൈസ്തവരുടെ വീടുകളിലോ ആരാധനാലയങ്ങളിലോ കടന്നുകയറി അക്രമം അഴിച്ചുവിടാമെന്നായി.
പ്രത്യേകിച്ചും, ക്രൈസ്തവർ അക്രമവഴി സ്വീകരിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ. വർഗീയവത്കരിക്കപ്പെട്ട പോലീസും ഇരകളെ സംരക്ഷിക്കില്ല. ബജ്രംഗ്ദൾ പോലുള്ള ഹിന്ദുത്വ സംഘടനകൾ ന്യൂനപക്ഷ വിരുദ്ധതയെ കലാപസാധ്യതകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ആഘോഷം മുതൽ മരിച്ചവരെ സംസ്കരിക്കുന്നതുപോലും തടയാൻ വർഗീയ സംഘടനകൾ ധൈര്യപ്പെട്ടു.
ഗുണഭോക്താക്കളായതിനാലാകാം, അരുതെന്നു പറയാനുള്ള ജനാധിപത്യധർമംപോലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പാലിച്ചിട്ടില്ല. നിർബന്ധിത മതപരിവർത്തനത്തെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, ഘർവാപ്പസിക്കാരുടെ മതപരിവർത്തന നിരോധന നിയമങ്ങൾ തുല്യതയ്ക്കുമേലുള്ള അധിനിവേശമാണ്.
ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കുന്ന ഫാസിസ്റ്റ് വിചാരധാരയ്ക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചനയാണുള്ളത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ബിജെപിക്ക് കൃത്യമായ പദ്ധതിയുണ്ടാകാം. പക്ഷേ, അതിനെ ചെറുക്കാൻ പ്രതിപക്ഷത്തിനൊരു പദ്ധതിയുമുള്ളതായി തോന്നുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് സഭകൾ കോടതിയെ അഭയം പ്രാപിച്ചത്. ഫാസിസം കോടതിവരാന്ത കടക്കില്ലെന്നു കരുതാം.
03-02-2026
അടുത്ത വർഷം മുതൽ പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറച്ച് പഠനഭാരം ലഘൂകരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിൽ വ്യക്തത കുറവാണ്. ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ ഇതു സാധ്യമാക്കുമെന്നാണ് അവകാശവാദം. പുസ്തകഭാരമാണ് പ്രതിസന്ധിയെങ്കിൽ, അതിൽ കുറെയൊക്കെ സ്കൂളിൽ വയ്ക്കാനുള്ള സംവിധാനം ചില സ്കൂളുകൾ നടപ്പാക്കിയിട്ടുള്ളത് അനുകരിക്കാം.
പഠനഭാരമാണ് പ്രശ്നമെങ്കിൽ യഥാർഥ കാരണങ്ങൾ പരിശോധിക്കണം. ഇപ്പോൾതന്നെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുമായി താരതമ്യപ്പെടുത്തുന്പോൾ സംസ്ഥാന സിലബസ് ലഘുവാണ്. അതുകൊണ്ടുതന്നെ മത്സരപ്പരീക്ഷകളിലും ഉന്നതവിദ്യാഭ്യാസരംഗത്തും അവർ പിന്നിലാകുന്നുമുണ്ട്. 25 ശതമാനത്തിന്റെ കുറവ് വിദ്യാർഥികളെ വീണ്ടും ദുർബലരാക്കിയേക്കാം. യഥാർഥ പഠനഭാരത്തിന്റെ കാരണം തിരക്കാതെ പുസ്തകം കീറരുത്. പ്രൈമറി ക്ലാസുകളിലേതിൽനിന്നു വിഭിന്നമാണ് ഹൈസ്കൂൾ പഠനം.
കംഫർട്ട് സോണിൽ അടയിരിക്കുന്നതിനുപകരം മുതിരുന്നതിനനുസരിച്ചു വെല്ലുവിളികൾ നേരിടാൻ കുട്ടികളെ പഠിപ്പിക്കുകയാണു വേണ്ടത്. ചെറിയ സമ്മർദംപോലും താങ്ങാൻ കഴിവില്ലാത്തവരായി കുട്ടികളെ മാറ്റരുത്. ബാലാവകാശ നിയമത്തിന്റെ പേരിൽ കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്നതിനും അധ്യാപകർക്കടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമെതിരേ കോടതികൾവരെ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വിദ്യാഭ്യാസവകുപ്പും മന്ത്രിയും ശ്രദ്ധിക്കുന്നതായി അനുഭവപ്പെടുന്നില്ല.
കൊല്ലം തേവലക്കരയില് വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്ഥിയുടെ കുടുംബത്തിന് സ്കൗട്ട്സ് & ഗൈഡ്സ് നിര്മിച്ച വീടിന്റെ താക്കോല്ദാനം നിർവഹിക്കാനെത്തിയപ്പോഴാണ് മൂന്നു പെൺകുട്ടികൾ പഠനഭാരം കുറയ്ക്കണമെന്ന് മന്ത്രിക്കു നിവേദനം നൽകിയത്. ഉള്ളടക്കത്തിൽ വ്യത്യാസം വരുത്താതെ 25 ശതമാനം സിലബസ് കുറയ്ക്കാൻ കരിക്കുലം കമ്മിറ്റിയുടെ അംഗീകരമുണ്ടെന്നും അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. പഠനഭാരമെന്നാൽ പുസ്തകഭാരം മാത്രമാണെന്ന അശാസ്ത്രീയമായ കാഴ്ചപ്പാട് ഈ തീരുമാനത്തിൽ ദൃശ്യമാണ്. കുട്ടികളുടെ പരാതി പരിഗണിക്കേണ്ടതാണ്. പക്ഷേ, അതു ശാസ്ത്രീയ പഠനത്തിനുശേഷമാകണം.
പഠനഭാരത്തെക്കുറിച്ചു പറയുന്പോൾ, വർഷങ്ങളായി നാം ചർച്ച ചെയ്യുന്ന ചില കീറാമുട്ടികളെയും അഭിസംബോധന ചെയ്യണം. അതിൽ പ്രധാനം, വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചു പഠിക്കാനുള്ള അവസരം വർഷങ്ങളോളം നിഷേധിക്കുന്നതാണ്. ഗണിതശാസ്ത്രം ഇഷ്ടമില്ലാത്ത വിദ്യാർഥികൾ 10 വർഷമെങ്കിലും അതിന്റെ ഭാരം പേറേണ്ടിവരുന്നുണ്ട്. ജീവിതത്തിൽ പിന്നീടൊരിക്കലും ആവശ്യമില്ലാത്ത ഫോർമുലകളും നിർദ്ധാരണക്രിയകളും അവരുടെ ബുദ്ധിയെയും മനസിനെയും തളർത്തുകയാണ്.
ഇത് പഠനത്തോടുതന്നെ വിരക്തിയുണ്ടാക്കുക മാത്രമല്ല, അവർക്കിഷ്ടമുള്ള വിഷയങ്ങൾ പഠിക്കാനുള്ള സമയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ ഗണിതശാസ്ത്രത്തോടു താത്പര്യമുള്ള വിദ്യാർഥികളെ അതിൽ മുന്നേറാൻ പ്രോത്സാഹിപ്പിക്കുന്നതിനു പകരം മറ്റു വിഷയങ്ങളുടെ അമിതഭാരം ചുമലിൽ വച്ചുകൊടുക്കുകയാണ്.
ചരിത്രവും പൗരബോധവും ഉൾപ്പെടെയുള്ള അടിസ്ഥാന പാഠങ്ങളൊഴിച്ച് മറ്റ് വിഷയങ്ങളൊക്കെ ഹൈസ്കൂൾതലം മുതലെങ്കിലും അഭിരുചിക്കനുസരിച്ച് പഠിക്കാൻ അനുവദിക്കണം. ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും ജീവശാസ്ത്രവും രസതന്ത്രവുമൊക്കെ വർഷങ്ങളോളം പഠിച്ചവരെപ്പോലും കോവിഡ് കാലത്ത് വൃത്തിയായി കൈ കഴുകാൻ പഠിപ്പിക്കേണ്ടിവന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്.
മറ്റൊരു ഭാരം, നമ്മുടെ വിദ്യാർഥികളുടെ കഴിവുകളെ 10-12 വർഷം അളക്കുന്നത് ഒരു സ്കെയിലുകൊണ്ടാണ് എന്ന യാഥാർഥ്യമാണ്. എല്ലാവരും കണക്കിനും സയൻസിനും സാമൂഹ്യപാഠത്തിനും മികച്ച മാർക്കു വാങ്ങണമെന്ന ശാഠ്യവും അശാസ്ത്രീയമാണ്. ലക്ഷക്കണക്കിനു മനുഷ്യരെ ഇഷ്ടമില്ലാത്തതു പഠിപ്പിച്ച് ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ നിർബന്ധിതരാക്കി അവരുടെ പഠനകാലവും പഠനാനന്തരകാലവും ഭാരമാക്കി മാറ്റിയ ചരിത്രം നമ്മുടെ ‘വിദ്യാഭ്യാസ വിചക്ഷണർ’ എന്ന ആസ്ഥാന വിദ്വാന്മാർ രചിച്ചതാണ്. ഇന്നുമില്ല മാറ്റം. ശുചിത്വമില്ല, മാലിന്യം എവിടെ ഇടണമെന്നറിയില്ല, ഗതാഗതനിയമങ്ങൾ പാലിക്കില്ല, മയക്കുമരുന്ന് ആപത്താണെന്നറിയില്ല, സ്ത്രീകളോടു മാന്യമായി പെരുമാറാനറിയില്ല, വർഗീയത ലജ്ജാകരമായ ചിന്തയാണെന്നറിയില്ല... എന്താണു പഠിപ്പിച്ചത്? സ്കൂൾ ബാഗാണോ വിദ്യാഭ്യാസ വകുപ്പാണോ ബാധ്യത?
കഴിഞ്ഞ അധ്യയനവർഷം, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ലഹരിവിരുദ്ധത മുതൽ റോഡ് നിയമങ്ങൾ വരെ പഠിപ്പിക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കി. വിരലിലെണ്ണാവുന്ന മണിക്കൂറുകളായിരുന്നു പരിശീലനം. എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തണം. ഇത്തരം വഴിപാട് പരിഷ്കാരങ്ങൾ പരാജയപ്പെടുകയാണ്. മത്സരപ്പരീക്ഷകളിലേക്കു നോക്കാം. പലപ്പോഴും സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാർഥികളുടെ പിന്നിലാണ് സംസ്ഥാന സിലബസിലെ കുട്ടികൾ. അവർ ദേശീയ-അന്തർദേശീയ തലത്തിൽ അപകർഷതാബോധത്തോടെ നിൽക്കുന്നുണ്ടെങ്കിൽ വിദ്യാഭ്യാസവകുപ്പിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ഹ്രസ്വദൃഷ്ടിയുമാണ് കാരണം.
പുസ്തകഭാരത്തിന്റെ പ്രധാന കാരണം, ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ പുസ്തകങ്ങളും നോട്ട് ബുക്കുകളും എന്നും വിദ്യാലയങ്ങളിലേക്കും തിരിച്ചും ചുമക്കുന്നതാണ്. അതിൽ കുറെയൊക്കെ സ്കൂളിൽതന്നെ സൂക്ഷിക്കാൻ അനുവദിക്കുന്നതും ഗൃഹപാഠത്തിനു പരിധി നിശ്ചയിക്കുന്നതും ഉപകാരപ്രദമാണ്. കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനം മാത്രമായിരിക്കണം സ്കൂൾ ബാഗിന്റെ ഭാരമെന്നു ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുണ്ട്.
അതിന്റെ നാലിരട്ടിയോളം ചുമക്കേണ്ടിവരുന്നുണ്ട് പത്താം ക്ലാസിലെ വിദ്യാർഥികൾക്ക്. 25 ശതമാനം പാഠങ്ങൾ വെട്ടുകയല്ല, 50 ശതമാനമെങ്കിലും പുസ്തകങ്ങൾ ബാഗിൽനിന്നു നീക്കാൻ അവസരമുണ്ടാക്കുകയാണു വേണ്ടത്. മഴക്കാലത്തു നനഞ്ഞ ഷൂസും സോക്സുമിട്ടു വൈകുന്നേരം വരെ ക്ലാസിലിരുത്തുന്നതും വേനൽക്കാലത്ത് സ്വസ്ഥതയുള്ള വേഷം ധരിക്കാൻ അനുവദിക്കാത്ത പ്രാകൃതശൈലിയുമൊക്കയാണ് യഥാർഥ ഭാരം. സ്കൂൾബാഗിന്റെ മാത്രമല്ല, വിദ്യാഭ്യാസ സന്പ്രദായത്തിന്റെ അധികഭാരവും എടുത്തുമാറ്റണം.
02-02-2026
കേരളത്തിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷ ബിജെപിക്ക് ഇല്ലെന്നു തോന്നിപ്പിക്കുന്ന ബജറ്റാണ് ഇന്നലെ കേന്ദ്രം അവതരിപ്പിച്ചത്. നേരിയ പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നെങ്കിൽ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങളെങ്കിലും ഉണ്ടാകുമായിരുന്നു. കാലങ്ങളായി ആവശ്യപ്പെടുന്നതും ഇപ്പം ശരിയാക്കുമെന്ന് ബിജെപി സംസ്ഥാനനേതാക്കൾ ആവർത്തിച്ചുകൊണ്ടിരുന്നതുമായ എയിംസ്പോലും അനുവദിച്ചില്ല.
കോർപറേഷൻ കൊടുത്ത തിരുവനന്തപുരത്തിനും ഒന്നുമില്ല. കേന്ദ്ര അവഗണന ആരോപണമാണെന്ന് സമർഥിക്കാനുള്ള കോപ്പുകളൊന്നും ഇനി ബിജെപിക്കില്ല. രണ്ടു കാര്യങ്ങൾ നിരീക്ഷിക്കാതെ വയ്യ. ഒന്ന്, തങ്ങൾക്കു ഭരണമില്ലാത്ത സംസ്ഥാനങ്ങളെ അവഗണിക്കുന്ന ബിജെപിയുടെ ഇടുങ്ങിയ രാഷ്ട്രീയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയർത്തുന്നു.
രണ്ട്, കോർപ്പറേറ്റുകളെയും വിദേശനിക്ഷേപകരെയും ശക്തീകരിച്ച് രാജ്യത്തെ നാലാം സാന്പത്തികശക്തിയാക്കുന്ന യത്നം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ആഘോഷത്തിനപ്പുറം ആളോഹരി വരുമാനത്തിന്റെ യാഥാർഥ്യങ്ങളിലേക്കു കടക്കുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ ഉദ്ദേശിച്ച ഗുണമൊന്നും മലയാളികൾക്കും രാജ്യത്തെ പാവങ്ങൾക്കും ബോധ്യപ്പെടുന്നില്ല.
രാജ്യത്തെ മൊത്തത്തിൽ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളുടെ നേട്ടം ലഭിക്കുമെന്നല്ലാതെ സംസ്ഥാനങ്ങളെ കൈപിടിച്ചുയർത്തുന്ന പരിഗണന തെരഞ്ഞെടുപ്പ് സമയമായിട്ടും കേരളത്തിനു ലഭിച്ചിട്ടില്ല. അതിവേഗപാതയും എയിംസുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. അതുപോലെ കഴിഞ്ഞ ദിവസം സംസ്ഥാനം അവതരിപ്പിച്ച ബജറ്റും കേന്ദ്രവിഹിതത്തിന്റെ അഭാവത്തിൽ പ്രതിസന്ധി നേരിടും.
പലതും നടപ്പാക്കാനാകില്ല. 16-ാം ധനകാര്യ കമ്മീഷന്റെ ശിപാർശപ്രകാരം 41 ശതമാനം വിഹിതമാണ് സംസ്ഥാനങ്ങൾക്കു നൽകാനിരിക്കുന്നത്. കേരളം ആവശ്യപ്പെട്ട 50 ശതമാനമെന്ന ആവശ്യം തള്ളിക്കളഞ്ഞു. ഇതനുസരിച്ചുള്ള 1.4 ലക്ഷം കോടി രൂപയിൽ കേരളത്തിന് എത്രയുണ്ടാകുമെന്നതിൽ അമിത പ്രതീക്ഷ വേണ്ട.
കേവലം ഒന്നോ രണ്ടോ പ്രഖ്യാപനങ്ങളല്ല സംസ്ഥാനത്തിന്റെ ദീർഘകാല പുരോഗതിയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നത് പൊള്ളയായ ന്യായമാണ്. കഴിഞ്ഞ ബജറ്റിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വാരിക്കോരി കൊടുത്തപ്പോൾ ഇതായിരുന്നില്ല ന്യായം. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ നേതൃത്വത്തിന് അമിത പ്രതീക്ഷയില്ലെന്നു വായിച്ചെടുക്കാവുന്നതാണ്.
രാസവളം നിർമാണത്തിന് ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവയുടെ താരിഫുമായി ബന്ധപ്പെട്ട ഇളവ് ഒഴിവാക്കിയതോടെ വളങ്ങളുടെ വില വർധിക്കുമെന്നത് കേരളത്തിലെ കർഷകർക്കും തിരിച്ചടിയാകും. വളം സബ്സിഡിക്കുള്ള വിഹിതത്തിലും കുറവുണ്ട്.
ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സൗരോർജ പാനൽ എന്നിവയുടെ നികുതി കുറച്ചത് നേട്ടമാകും. പ്രമേഹത്തിനും അർബുദത്തിനും ഉൾപ്പെടെ 17 രോഗങ്ങൾക്കുള്ള മരുന്നുകൾക്കു വില കുറച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്ലറ്റുകൾ എന്നിവയ്ക്കും വില കുറയുന്പോൾ ഇറക്കുമതി ചെയ്യുന്നവയ്ക്ക് വില കൂടുന്നത് ഈ മേഖലയിലെ സംരംഭകർക്കു ഗുണകരമാകുന്നതാണ്.
വിദേശ നിക്ഷേപ പരിധി 10 ശതമാനത്തിൽനിന്ന് 24 ശതമാനമായി ഉയർത്തി. അതേസമയം, ഓഹരി അവധി വ്യാപാര ഇടപാടുകൾക്കുള്ള നികുതി നിലവിലുള്ള 0.02 ശതമാനത്തിൽനിന്ന് 0.05 ശതമാനം (50 ശതമാനത്തിലേറെ) ആക്കി ഉയർത്തിയപ്പോൾ ഓഹരിവിപണി ഇടിയുകയും ചെയ്തു. ഊഹക്കച്ചവടസാധ്യത കുറയ്ക്കാനാണെന്നാണ് സർക്കാർ വിശദീകരണം.
എയിംസിന്റെ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കാര്യം എടുത്തുപറയേണ്ടതാണ്. അതു വരുമോ ഇല്ലയോ എന്നതല്ല എവിടെ സ്ഥാപിക്കും എന്നതിനേക്കുറിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കുറച്ചുകാലമായി പറഞ്ഞുകൊണ്ടിരുന്നത്. എയിംസ് വന്നാൽ കേരളത്തിന് എല്ലാം ആകുമെന്നല്ല, പക്ഷേ അതുപോലും തടയുന്നു എന്നത് കേന്ദ്രത്തിന്റെ ശത്രുതാപരമായ നിലപാടായി വിലയിരുത്തപ്പെടും.
ആസൂത്രണത്തിൽ കേരളം സ്വന്തം വഴി തെളിച്ച് വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. ധാതു ഇടനാഴി മുതൽ ഹൈടെക് അഗ്രിക്കൾച്ചറും ടൂറിസവും വരെ ബജറ്റിൽ പരാമർശിച്ചിരിക്കുന്നത് കേരളത്തിനും ഗുണകരമാക്കാനുള്ള കഠിനപരിശ്രമം ഉണ്ടാകണം. അതുപോലെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്തോ-യൂറോപ്യൻ വ്യാപാര ഉടന്പടിയുടെ നേട്ടങ്ങൾ എങ്ങനെ സ്വന്തമാക്കാമെന്നതിൽ ഗൃഹപാഠം വൈകരുത്.
സംസ്ഥാന വികസന ആസൂത്രണങ്ങൾ യാഥാർഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആകേണ്ടതുണ്ട്. കേന്ദ്രവിഹിതത്തെയും പരിഗണനയെയും അമിതമായി ആശ്രയിക്കാനാകില്ല. തനതുവരുമാനം വർധിപ്പിക്കാനുള്ള പുതുവഴികൾ തേടുന്നതിനൊപ്പം കേന്ദ്ര പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലും റിപ്പോർട്ട് സമർപ്പിക്കുന്നതിലും സംസ്ഥാനം വരുത്തിയ വീഴ്ചകൾ ആവർത്തിക്കരുത്.
അമേരിക്ക അധികതീരുവയിലൂടെ ഇന്ത്യയെ വെട്ടിലാക്കിയപ്പോൾ, യൂറോപ്പുമായുള്ള ചർച്ചകൾ ദ്രുതഗതിയിലാക്കി പുതിയ കരാറിലെത്തിയ കേന്ദ്രസർക്കാരിന്റെ കൂർമബുദ്ധി കേരളത്തിനും മാതൃകയാക്കാവുന്നതാണ്. കേന്ദ്രം അവഗണിക്കുന്നു എന്നു പറയാൻ തുടങ്ങിയിട്ടു വർഷങ്ങളായി. പക്ഷേ, ആ യാഥാർഥ്യം ഉൾക്കൊണ്ടുള്ള ആസൂത്രണം ഫലപ്രദമായി നടക്കുന്നു എന്നതിന്റെ സൂചനയൊന്നുമില്ല.
ബജറ്റ്, പാർട്ടിവക ആസ്തി-വരുമാന വിതരണമല്ലെന്നും രാജ്യത്തിന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ജനാധിപത്യധർമം പാലിക്കണമെന്നും ബിജെപി തിരിച്ചറിയേണ്ടതുണ്ട്. സന്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ബ്രിട്ടീഷ് ഭരണകാലത്തേക്കാളും വർധിച്ചെന്ന യാഥാർഥ്യം ആഗോള സാന്പത്തിക ശക്തിപ്രകടനത്തിലെ നാലാം സ്ഥാനത്തിന്റെ സർട്ടിഫിക്കറ്റുകൊണ്ട് മറയ്ക്കാനാകില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്തിന്റെ വാർഷിക വരുമാനത്തിന്റെ 21 ശതമാനം മുകൾതട്ടിലെ ഒരു ശതമാനത്തിന്റെ കൈയിലായിരുന്നു. ഇന്ന് ആ ഒരു ശതമാനത്തിന്റെ കൈയിൽ 22.6 ശതമാനം വരുമാനമെത്തി. ആകെ ധനത്തിന്റെ 58 ശതമാനവും ആ ഒരു ശതമാനത്തിന്റെ കൈയിലായി. ആഭ്യന്തര വരുമാനത്തിൽ (ജിഡിപി) ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്ത് നാലാം സ്ഥാനത്തെത്താൻ ശ്രമിക്കുന്പോഴും ആളോഹരി വരുമാനത്തിൽ വീണുകിടക്കുന്ന ദയനീയ കാഴ്ചയുണ്ട്.
ഐഎംഎഫ് കഴിഞ്ഞ മേയിൽ പുറത്തുവിട്ട കണക്കനുസരിച്ച്, 197 രാജ്യങ്ങളിൽ 141-ാം സ്ഥാനത്താണ് ഇന്ത്യ. ജിഡിപിയിൽ നാം പിന്നിലാക്കിയ ജപ്പാന്റെ ആളോഹരി വരുമാനം 28.8 ലക്ഷം രൂപ. ഇന്ത്യയുടേത് 2.45 ലക്ഷം. കൗശലംകൊണ്ടും പ്രസംഗം കൊണ്ടും വോട്ടു നേടാം. പക്ഷേ, പുരോഗതി തെളിയിക്കാൻ കണക്കുകളെ മാത്രമേ ആശ്രയിക്കാനാകൂ.
ബജറ്റിൽ കേരളത്തോടു കാണിച്ചത് വിലകുറഞ്ഞ രാഷ്ട്രീയമല്ലെന്ന് കേന്ദ്രം കണക്കുനിരത്തി പറയേണ്ടതാണ്. അല്ലെങ്കിൽ ഈ കറുത്ത ഞായർ കേരളത്തിലെ ബിജെപി നേതാക്കളെയും വിഷമവൃത്തത്തിലാക്കും.
31-01-2026
മനുഷ്യവംശത്തെ ആറാം നൂറ്റാണ്ടിലേക്കു തിരിച്ചെത്തിക്കാൻ പ്രതിജ്ഞാബദ്ധരായവർ അഫ്ഗാനിസ്ഥാനിൽ ചാതുർവർണ്യ വ്യവസ്ഥയും അടിമത്തവും പുനഃസ്ഥാപിച്ചിരിക്കുന്നു. യഥാർഥ മതേതര വിശ്വാസികൾ അപകടം തിരിച്ചറിയണം. താലിബാൻ മുട്ടകൾ ഇന്ത്യയിൽ വിരിയരുത്. മോശപ്പെട്ട മതരാഷ്ട്രമല്ല, മഹത്തായ ഇസ്ലാമിക രാഷ്ട്രമാണ് തങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതെന്ന് ജമാ അത്തെ ഇസ്ലാമിയുടെ ആചാര്യൻ പറഞ്ഞത് മധുരത്തിൽ പൊതിഞ്ഞ വിഷമാണ്.
അവരുടെയൊക്കെ വിസ്മയമായ താലിബാന്റെ അഫ്ഗാനിൽനിന്നുള്ള തത്സമയ സംപ്രേക്ഷണമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രീണനരാഷ്ട്രീയക്കാർ ഇത്തരക്കാരുമായുള്ള അവിഹിതബന്ധം ഉപേക്ഷിക്കുവോളം മതേതര സമൂഹം കാത്തിരിക്കരുത്. ഇത്തരം ഒളിച്ചുകടത്തലുകളുടെ കാലത്ത് പത്രമെന്ന നിലയിൽ നിങ്ങളുടെ നിലപാടും പ്രതിരോധവും എന്തായിരുന്നെന്ന ഭാവിതലമുറയുടെ ചോദ്യത്തിനു മറുപടിയായി ഈ മുഖപ്രസംഗവും ചരിത്രത്തിലിരിക്കട്ടെ.
ക്രൈസ്തവ-ഹിന്ദു-മുസ്ലിം മതഭ്രാന്തുകളിൽ ഒന്നിനെയെങ്കിലും കണ്ടില്ലെന്നു നടിക്കുന്ന മതേതരത്വം വ്യാജമാണ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട 10 അധ്യായങ്ങളും 119 അനുഛേദങ്ങളുമുള്ള ക്രിമിനൽ നടപടിക്രമത്തിലെ "ഇസ്ലാമികരാഷ്ട്ര പരിഷ്കാരങ്ങളി'ൽ ചിലത് ഇങ്ങനെയാണ്. അടിമത്തം നിയമവിധേയമാക്കി. അതിന്റെ അടിസ്ഥാനം ചാതുർവർണ്യമാണ്. ആർട്ടിക്കിൾ-9, സമൂഹത്തെ മതപണ്ഡിതർ (ഉലമ അല്ലെങ്കിൽ മുല്ല), വരേണ്യവർഗം (ഗോത്രത്തലവന്മാരും കമാൻഡർമാരും), മധ്യവർഗം, താഴ്ന്നവർഗം എന്നിങ്ങനെ നാലു വിഭാഗങ്ങളായി വിഭജിച്ചു.
ശിക്ഷ, കുറ്റമനുസരിച്ചല്ല, പ്രതിയുടെ സാമൂഹികപദവി അനുസരിച്ചാകും. ഇന്ത്യയിൽ കുറ്റങ്ങളെയും ശിക്ഷയെയും ചാതുർവർണ്യം വിവേചിച്ചിരുന്ന കാലത്തിന്റെ ഓർമയുണർത്തുന്നതാണ് ഈ പ്രാകൃത നിയമം. അഫ്ഗാനിസ്ഥാനിൽ ഇതിനായി പൗരന്മാരെ സ്വതന്ത്രരെന്നും അടിമകളെന്നും കോഡ് ഉപയോഗിച്ച് വേർതിരിക്കും. ഇസ്ലാമിക പണ്ഡിതൻ ഒരു കുറ്റകൃത്യം ചെയ്താൽ ശിക്ഷ "ഉപദേശ'ത്തിലൊതുങ്ങും. വരേണ്യവർഗത്തിൽപ്പെട്ടയാളാണെങ്കിൽ കോടതിയിലേക്ക് വിളിപ്പിച്ച് ഉപദേശിക്കും.
മധ്യവർഗക്കാർക്ക് തടവ് ശിക്ഷ. എന്നാൽ, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് തടവും ചാട്ടവാറടിയും തുടങ്ങി മുകളിലേക്കുള്ള ശിക്ഷകൾ..! താലിബാൻ വീണ്ടും അധികാരത്തിലെത്തി നാലര വർഷം പിന്നിട്ടപ്പോഴാണ് "ഇസ്ലാമിക ഭരണ മൂല്യങ്ങൾ' തിരിച്ചുപിടിക്കാനുള്ള നീക്കം. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്കും മനുഷ്യരെന്ന പദവിപോലും ഇല്ല. കുറ്റം ആരോപിക്കപ്പെടുന്നവർക്ക് അഭിഭാഷകനെ വയ്ക്കാന് അവകാശമില്ല. തെറ്റായ ശിക്ഷാനടപടികൾക്ക് നഷ്ടപരിഹാരവുമില്ല.
തെളിവുകളേക്കാൾ കുറ്റസമ്മത മൊഴികൾക്കും സാക്ഷിമൊഴികൾക്കുമാണ് കോടതി പ്രാധാന്യം നൽകുന്നത്. പീഡിപ്പിച്ചു കുറ്റം സമ്മതിപ്പിച്ചാലും മതനേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പേടിക്കാനില്ല. ഭർത്താവിന്റെ അനുവാദമില്ലാതെ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളും സ്വന്തം വീട്ടുകാരെ സന്ദർശിക്കുന്ന ഭാര്യമാരും ജയിൽശിക്ഷ അനുഭവിക്കണം. ഭാര്യയെ ക്രൂരമായി മർദിക്കുന്പോൾ ഗുരുതരമായ പരിക്കുണ്ടായാലും ഭർത്താവിനു വെറും 15 ദിവസത്തെ തടവ്.
ഇസ്ലാം മതം ഉപേക്ഷിക്കുന്നവർ പിന്നെ വെളിച്ചം കാണില്ല. ആജീവനാന്ത തടവുശിക്ഷ കൂടാതെ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും പരസ്യമായ ചാട്ടവാറടിയുമുണ്ട്. ലോകത്തെ മനുഷ്യാവകാശ സംഘടനകൾ പലതും നടുക്കവും പ്രതിഷേധവുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫലവും ഉണ്ടാകാൻ സാധ്യതയില്ല. നമുക്കു ചെയ്യാവുന്ന ഒരു കാര്യം, അഫ്ഗാനിലെ സ്ഥിതഗതികളെ അപലപിക്കുന്നതിനപ്പുറം ഇന്ത്യയിലെ താലിബാൻ നുഴഞ്ഞുകയറ്റത്തെ തടയുകയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിനു പരിമിതിയുണ്ട്. തീവ്രവാദത്തെ എതിർത്താൽ മുസ്ലിം വോട്ട് നഷ്ടപ്പെടുമോയെന്ന, ആ സമുദായത്തെ വിലകുറച്ചു കാണുന്ന വികല രാഷ്ട്രീയമാണ് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികളെ പിന്തിരിപ്പിക്കുന്നത്. മറ്റു ചിലർക്ക് തങ്ങൾ തള്ളിപ്പറഞ്ഞിട്ടില്ലാത്ത ചാതുർവർണ്യമല്ലേ താലിബാൻ ഏറ്റെടുത്തത് എന്ന വർണ്യത്തിലാശങ്ക. പ്രത്യേകിച്ച്, കേന്ദ്രസർക്കാർ താലിബാനുമായി കരാറുകളിലേർപ്പെടാൻ നിർബന്ധിതമാകുകയും ചെയ്ത സാഹചര്യത്തിൽ.
മറ്റൊരു കറുത്ത ഫലിതംകൂടി പറയാതെ വയ്യ. മതരാഷ്ട്രവാദം അവർ ഉപേക്ഷിച്ചു എന്നവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാക്കൾ ജമാ ഇത്തെ ഇസ്ലാമിയെയും അതിന്റെ രാഷ്ട്രീയദളമായ വെൽഫെയർ പാർട്ടിയെയും ചേർത്തുനിർത്തി തെറ്റിദ്ധാരണ പരത്തുന്പോഴാണ്, ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാവില്ലെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ലത്രേ. മുന്പ് മറ്റൊരു വീഡിയോയിൽ അദ്ദേഹം പറഞ്ഞതു കേട്ടാൽ സംശയം തീരും. ജമാ അത്തെ ഇസ്ലാമി ഒരിക്കലും മതരാഷ്ട്രവാദം അംഗീകരിക്കുന്നില്ല, സ്ഥാപിക്കുകയെന്ന ലക്ഷ്യവുമില്ല. മതരാഷ്ട്രമെന്നതു പാശ്ചാത്യ ടെർമിനോളജിയാണ്. ഞങ്ങളുടേത് ഇസ്ലാമിക രാഷ്ട്രമാണ്.
ഇസ്ലാമിക രാഷ്ട്രം മതരാഷ്ട്രമല്ല, അതൊരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമാണ്! അതായത്, ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റും വിസ്മയ താലിബാനും ബൊക്കോ ഹറാമും ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും അസംഖ്യം ഇതരമത ഘാതകസംഘങ്ങളും നെഞ്ചേറ്റുന്ന മുസ്ലിം ബ്രദർഹുഡ് ലോകമെങ്ങും നടപ്പാക്കാനുദ്ദേശിക്കുന്ന ഇസ്ലാമിക രാഷ്ട്രത്തെ ജമാ അത്തെ ഇസ്ലാമി തള്ളിക്കളയുന്നില്ല.
ഈ ആശയത്തെയാണ് സിപിഎം തോളിൽനിന്നിറക്കി വച്ചപ്പോഴേ കോൺഗ്രസ് ചാടിയെടുത്തിരിക്കുന്നത്. എസ്ഡിപിഐ പോലുള്ള സംഘടനകളെ സിപിഎമ്മും വളർത്തുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തെയും അതുവഴി ഹിന്ദുത്വ വർഗീയതയെയും പോഷിപ്പിച്ചതിൽ, ഇന്ത്യയിലെ മതേതര പാരന്പര്യം അവകാശപ്പെടുന്ന ഇടതു-വലതു മുന്നണികളുടെ പങ്ക് പഠിക്കുന്നവർക്ക് ഈ യാഥാർഥ്യങ്ങളെക്കൂടി ചരിത്രം റഫറൻസായി നൽകും.
സത്യത്തിൽ ഇസ്ലാമിക തീവ്രവാദം ഇന്ത്യൻ ജനാധിപത്യത്തിൽ, പ്രത്യേകിച്ച് ബിജെപി ഭരണത്തിൽ, പത്തിയൊതുക്കി കഴിയുകയാണ്. തീവ്രവാദ പ്രസ്ഥാനങ്ങൾ സ്വന്തമായി ഒപ്പിട്ട സ്വഭാവ സർട്ടിഫിക്കറ്റും സാക്ഷ്യപത്രങ്ങളും വായിച്ചുനോക്കിയിട്ട്, രഹസ്യമോ പരസ്യമോ ആയിട്ടുള്ള നീക്കുപോക്കുകൾ നടത്തുന്നവരുടെയൊക്കെ കൈകളിൽ മതേതരത്വം എത്രകാലം ഭദ്രമായിരിക്കുമെന്ന് മതേതര സമൂഹം സ്വന്തം മക്കളെയോർത്തെങ്കിലും ചിന്തിക്കണം.
ഇന്ത്യയിലെ യഥാർഥ മതേതര വിശ്വാസികൾ ഇതുപോലെ ആശയക്കുഴപ്പത്തിലായ കാലമില്ല. ഭരണഘടനയെക്കുറിച്ചു പ്രസംഗിക്കുന്നതിലും അതുകൊണ്ടു പ്രദക്ഷിണം നടത്തുന്നതിലും ഒതുങ്ങുന്നതല്ല മതേതരത്വ സംരക്ഷണം. ചില പാർട്ടികൾ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും മറ്റു ചിലർ വോട്ടിനുവേണ്ടി മതഭ്രാന്തുകളോടൊത്തു ശയിക്കുകയും ചെയ്യുന്ന കാലത്ത്, മതരാഷ്ട്രം പിറക്കാതിരിക്കാൻ ആസൂത്രണം ആവശ്യമാണ്.
നാം ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമൊക്കെ വർഗീയതയിൽ കക്ഷിചേരാത്ത രാഷ്ട്രീയം പുറത്തെടുക്കണം. രാഷ്ട്രീയ പാർട്ടികളോടുള്ള ചോദ്യങ്ങൾ ആവർത്തിക്കണം. അഫ്ഗാനിസ്ഥാൻ ഒരു തമോഗർത്തമാകുന്പോൾ ഇന്ത്യ അതിന്റെ മതേതര ഭ്രമണപഥത്തിൽനിന്ന് ഒരിഞ്ചും മാറരുത്.
30-01-2026
ഇതുവരെ എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ചെയ്തിട്ടുള്ളതേ ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാലും ചെയ്തിട്ടുള്ളു. കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുന്പുള്ള ബജറ്റ് ഇദ്ദേഹവും വോട്ട് അഭ്യർഥിക്കുന്നതാക്കി.
ദരിദ്രരെ പരിഗണിച്ച്, നികുതിഭാരം വർധിപ്പിക്കാതെ, ശന്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ച്, ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി, വികസനപദ്ധതികൾ പ്രഖ്യാപിച്ച്, നേരിയതെങ്കിലും ആശാ വർക്കർമാർക്കുപോലും പ്രതിഫലം വർധിപ്പിച്ച് ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്, തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ മുന്നൊരുക്കമായി.
അതുകൊണ്ട്, നടപ്പാക്കിയാൽ സംസ്ഥാനത്തിനു ഗുണകരമായ ബജറ്റാണിതെന്നു പറയാം. കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ തികച്ചും സംയമനത്തോടെ ബജറ്റ് അവതരിപ്പിക്കാൻ മന്ത്രിക്കു കഴിഞ്ഞിട്ടുമുണ്ട്. കെ -റെയിലിനു പകരമായുള്ള ആര്ആര്ടിഎസ് അതിവേഗ റെയിൽ പാതയാണ് ബജറ്റിലെ വികസനപ്രഖ്യാപനത്തിൽ പ്രധാനം. പ്രാരംഭ പ്രവര്ത്തനങ്ങള്ക്കായി 100 കോടി വകയിരുത്തുകയും ചെയ്തു.
കെ-റെയിൽ വരുത്തിവച്ച ക്ഷീണം ഈ പ്രഖ്യാപനംകൊണ്ടു മറികടക്കാനാകുമോയെന്നറിയില്ല. ഇ. ശ്രീധരന്റെ മുൻകൈയിൽ കേന്ദ്ര സർക്കാർ ഡിപിആർ തയാറാക്കാൻ പച്ചക്കൊടി കാണിച്ച തിരുവനന്തപുരം-കണ്ണൂർ വേഗപാത പരിഗണനയിലിരിക്കെയാണ് സംസ്ഥാനത്തിന്റെ പുതിയ പ്രഖ്യാപനം. "ശ്രീധരൻ വേഗപാത'യ്ക്ക് പൊന്നാനിയിൽ ഡിഎംആർസി ഓഫീസും തുറന്നിട്ടുണ്ട്. ആർആർടിഎസ് കേരളത്തിൽ പ്രായോഗികമല്ലന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.
അതായത്, കെ-റെയിൽ മുതൽ ആർആർടിഎസ് വരെയുള്ള പ്രഖ്യാപനങ്ങളിലൂടെ ഈ സർക്കാരിന്റെ കാലാവധി തീരുകയാണ്; ഒന്നും നടന്നിട്ടില്ല. അപകടത്തിൽപ്പെട്ടവര്ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ നൽകുമെന്ന പ്രഖ്യാപനം ജനങ്ങളെ സ്പർശിക്കുന്നതാണ്. ജീവനക്കാരെ പരിഗണിച്ചെങ്കിലും വൈകിപ്പോയെന്ന അഭിപ്രായം അവർക്കിടയിലുണ്ട്. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷനൊപ്പം ഡിഎ കുടിശിക ഉള്പ്പെടെ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സര്ക്കാര് ജീവനക്കാര്ക്കുള്ള മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കും. വരുന്ന സർക്കാരിന്റെ സാന്പത്തിക ബാധ്യത വർധിപ്പിക്കുന്നതാണിത്. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചു.
മൂന്നു മാസം മുന്പ് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതുകൊണ്ട് ബജറ്റിൽ അധികവർധനയില്ല. ക്ഷേമ പെൻഷനുകൾ നവംബർ മുതൽ കൊടുത്തുതുടങ്ങിയിട്ടുണ്ട്. സ്ത്രീസുരക്ഷാ പെൻഷന് 3,820 കോടി രൂപ വകയിരുത്തിയതും ശ്രദ്ധേയമായി. ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
കാരണം, ആശമാരുടെ സമരത്തെ സിപിഎമ്മും സർക്കാരും ഒരുപോലെ അവഹേളിച്ചതു കേരളം കണ്ടതാണ്. സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന് ഒരു വർഷത്തോളം ആവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടു തവണയായി 2000 രൂപ വർധിപ്പിച്ചു. ബജറ്റിൽ ആശമാർക്കും അങ്കണവാടി വർക്കേഴ്സിനും വേതനം 1000 രൂപ വീതം വർധിപ്പിച്ചു.
പുതിയ തീരുമാനപ്രകാരം സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് ഈ ആനുകൂല്യം ലഭിക്കും. ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടി രൂപയാണ് വകയിരുത്തിയത്. കേരളത്തിൽ പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രയോജനപ്പെടും.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചത്. 10 വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്നാണു പറഞ്ഞിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടത്തിയ വർഷത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പക്ഷേ, കേന്ദ്രസർക്കാരിന്റെ അവഗണനയെ മറികടന്ന് സംസ്ഥാനം വിജയകരമായ ബജറ്റ് പ്രഖ്യാപിച്ചെന്നും ബജറ്റിൽ വിശദാംശങ്ങളും ഡോക്യുമെന്റുകളും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ധനസ്ഥിതിയെക്കുറിച്ച് ഒരു ധവളപത്രത്തിന്റെപോലും ആവശ്യമില്ലെന്നുമാണ് ധനമന്ത്രി പ്രതികരിച്ചത്.
ഏതായാലും അവസാന നാളുകളിലുള്ള പ്രഖ്യാപനങ്ങൾ വോട്ടായി മാറുമോയെന്നും ആര്ആര്ടിഎസ് അതിവേഗ റെയിൽ പാത ഉൾപ്പെടെ ബജറ്റിലെ പല വികസന പദ്ധതികളും നടപ്പാകുമോയെന്നും ഒരുറപ്പുമില്ല. സർക്കാരിന്റെ ബജറ്റിൽ ആക്ഷേപമുണ്ടെങ്കിൽ പ്രതിപക്ഷമാണ് ഇതേക്കുറിച്ചു പഠിച്ച് വിശദമായ റിപ്പോർട്ടും അതിനെ അടിസ്ഥാനമാക്കി അവരുടെ പ്രകടനപത്രികയും തയാറാക്കേണ്ടത്. രണ്ടും വിലയിരുത്തി തീരുമാനമെടുക്കാൻ രാഷ്ട്രീയബോധമുള്ള കേരളത്തിലെ ജനങ്ങൾക്കറിയാം.
29-01-2026
തങ്ങൾക്കു മാത്രം ലാഭവും പങ്കാളികൾക്കു നഷ്ടവുമുണ്ടാകുന്ന വിചിത്ര വ്യാപാരക്കരാറുകൾക്കു കാത്തിരിക്കുന്നവർക്കൊഴിച്ചാൽ പൊതുവെ രാജ്യത്തിനു ഗുണകരമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ. യൂറോപ്യൻ യൂണിയന്റെ താത്പര്യങ്ങൾക്ക് ഇന്ത്യ കീഴടങ്ങിയെന്നു പറഞ്ഞ് സിപിഎം ഇതിനെ എതിർത്തിട്ടുണ്ട്. ചൈനയ്ക്കും റഷ്യക്കും എതിർപ്പുണ്ട്.
ഇന്ത്യയും യൂറോപ്പുമായുള്ള ബന്ധം വഷളാക്കരുതെന്നു മുന്നറിയിപ്പു നൽകിയ അമേരിക്കക്കാർക്ക് ആശങ്കയും തന്നിഷ്ടക്കാരനായ ട്രംപിന് രോഷവും ഉണ്ടായേക്കാം. അത് അവരുടെ കാര്യം. കരാറനുസരിച്ച്, ഇന്ത്യയിൽനിന്നു യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന 99.5 ശതമാനം ഉത്പന്നങ്ങൾക്കും നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. അതുപോലെ, ഇറക്കുമതി ചെയ്യുന്ന 97.5 ശതമാനത്തിന് ഇന്ത്യയും ആനുപാതികമായ നികുതിയിളവു നൽകും. കയറ്റുമതി-പിഴ തീരുവകൾ വർധിപ്പിച്ച് മറ്റുള്ളവരുടെ വഴിമുടക്കാനിറങ്ങിയ ട്രംപിനോടു തർക്കിച്ചു സമയം കളയാതെ മോദിയും യൂറോപ്യൻ യൂണിയൻ നേതാക്കളും ബൈപാസ് തുറന്നിരിക്കുന്നു.
എല്ലാ വ്യാപാരക്കരാറുകളുടെയും മാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതിയ കരാർ, യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുടെയും യൂറോപ്യൻ പാർലമെന്റിന്റെയും അംഗീകാരംകൂടി ലഭിച്ചാൽ ഇക്കൊല്ലം അവസാനമോ അടുത്ത വർഷം ആദ്യമോ നിലവിൽ വരും. യൂറോപ്യൻ കൗണ്സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ് ദെർ ലെയ്നുമായി പ്രധാനമന്ത്രി മോദി ഡൽഹിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് വ്യാപാരക്കരാർ ഒപ്പുവച്ചത്.
ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ്, അമേരിക്കൻ തീരുവയിൽ കുടുങ്ങിയ തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് യൂറോപ്പിൽ വിപണിയുണ്ടാകും. ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ തൊഴിലുകാരുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും.
സോളാർ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും വീസ നിയന്ത്രണങ്ങളിൽ വഴിമുട്ടിയ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ അവസരങ്ങൾ വർധിക്കും. വിദ്യാർഥികൾക്ക് പഠനച്ചെലവിൽ ഗണ്യമായ കുറവുമുണ്ടാകും. മറുവശത്ത്, യൂറോപ്യൻ സർവകലാശാലകൾ ഇന്ത്യയിൽ കാന്പസുകൾ തുടങ്ങുന്നതോടെ ഉന്നതവിദ്യാഭ്യാസ നിലവാരം ഉയരുകയും കുടിയേറ്റ ലക്ഷ്യമില്ലാത്ത വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടരാനാകുകയും ചെയ്യും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, മദ്യം, വൈനുകൾ, പാനീയങ്ങൾ, കെമിക്കൽസ്, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ യൂറോപ്പ് ഇന്ത്യയിലെത്തിക്കും. യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ടിരിക്കുന്ന കരാർ എല്ലാംകൊണ്ടും തികഞ്ഞതാണെന്നല്ല, അത് നമ്മുടെ ആവശ്യമായിരുന്നു എന്നതാണ് പ്രധാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ കൃത്യമായി നിർവചിച്ചിട്ടുണ്ട്. അരക്ഷിതലോകത്ത് സുരക്ഷിതത്വം നൽകുന്ന ഉടന്പടികൂടിയാണ് യൂറോപ്യൻ യൂണിയനുമായുള്ള തന്ത്രപരമായ ബന്ധമെന്ന് അദ്ദേഹം വിശേഷിപ്പിച്ചതിൽ കരാറും അതിന്റെ അടിയന്തര സാഹചര്യവും സാധ്യതയും വ്യക്തമാണ്.
അതേസമയം, കാർഷികോത്പന്നങ്ങളെ കരാറിൽ ഉൾപ്പെടുത്തിയേക്കില്ല എന്നു പറയുന്പോൾ, ഇന്ത്യയുടെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല ഈ ഉടന്പടി എന്നു കരുതിയാൽ മതി. മറ്റു മേഖലകൾക്ക് കരാറിലൂടെ വഴി തുറക്കുന്പോൾ, കർഷകരോടുള്ള പ്രതിബദ്ധത സർക്കാർ ആഭ്യന്തരമായി പ്രകടിപ്പിച്ചാൽ രാജ്യത്ത് സമഗ്ര മാറ്റമുണ്ടാകും. തങ്ങൾക്കു പങ്കില്ലാത്ത ഏതൊരു കരാറിനെയും എതിർക്കുന്നത് സിപിഎമ്മിന്റെ തനത് രാഷ്ട്രീയമെന്നു നിരീക്ഷിക്കാമെങ്കിലും, പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കരാർ അവതരിപ്പിക്കുകയും ചർച്ചയ്ക്ക് തയാറാവുകയും വേണമെന്ന ആവശ്യം ജനാധിപത്യപരമായി അംഗീകരിക്കേണ്ടതാണ്.
വ്യാപാരത്തിനുവേണ്ടി തുടങ്ങിയ ചർച്ചയ്ക്ക് 18 വർഷത്തിനുശേഷം രാഷ്ട്രീയംകൊണ്ട് ഒപ്പിടേണ്ടിവന്ന ചരിത്രമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റേത്. 2007ൽ ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ യൂറോപ്പുമായി തുടങ്ങിവച്ച ചർച്ചകളാണ് 18 വർഷങ്ങൾക്കുശേഷം ഫലമണിഞ്ഞിരിക്കുന്നത്. 2013ൽ സ്തംഭിച്ചതിനുശേഷം, 2022 ജൂണിലാണു ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത്. ട്രംപിന്റെ അധിക തീരുവകളുടെ അനിശ്ചിതാവസ്ഥ ഇന്ത്യയുടെയും യൂറോപ്പിന്റെയും സാന്പത്തികരംഗത്തെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇത് ഇത്രവേഗം നടപ്പാകില്ലായിരുന്നു.
അമേരിക്കയുടെ പരന്പരാഗത ജനാധിപത്യ പ്രതിബദ്ധത മാറ്റിവച്ച്, എല്ലാ ബന്ധങ്ങൾക്കും ലാഭ-നഷ്ടങ്ങൾകൊണ്ട് മാർക്കിട്ട, വ്യാപാരികൂടിയായ ട്രംപാണ് ഈ കരാറിനെ രാഷ്ട്രീയ ആയുധമാക്കാൻ ഇന്ത്യയെയും യൂറോപ്പിനെയും നിർബന്ധിതരാക്കിയത്. എല്ലാവരും ഒന്നിച്ചു വളരുക എന്ന നയത്തിൽനിന്നു മാറി അപരിഷ്കൃത ശൈലിയിൽ അമേരിക്ക ഒന്നാമത് എന്ന പൊങ്ങച്ചം ഇതര രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമായിരുന്നു. ആ വെല്ലുവിളി, ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഉൾപ്പെടുന്ന കരാറിൽ ഒപ്പിട്ടുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും ഏറ്റെടുത്തിരിക്കുന്നു.
ഇതു സാധ്യമാക്കുന്നതിനായി വർഷങ്ങളായി പ്രതിബദ്ധതയോടെ പ്രവർത്തിച്ച യൂറോപ്പിലെ എല്ലാ നേതാക്കൾക്കും നന്ദി പറയുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഒപ്പം, ചർച്ചകൾ തുടങ്ങിവച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവരെയും, ചരിത്രപരമായ ഈ മുഹൂർത്തത്തിൽ രാജ്യത്തിനു മറക്കാനാകില്ല.
28-01-2026
കൽപ്പറ്റയിൽ 16കാരനെ വളഞ്ഞിട്ടു മർദിച്ച ഗുണ്ടകൾക്കു കുട്ടികളുടെ എന്തെങ്കിലും ലക്ഷണമുണ്ടോ? ആ ഭയാനകദൃശ്യം മുഴുവൻ കാണാൻ മുതിർന്നവർക്കുപോലും, പ്രത്യേകിച്ച്, മക്കളുള്ളവർക്കു സാധ്യമല്ല. ഈ അക്രമിസംഘത്തിനു നാളെ കൊലയാളിസംഘമാകാനുള്ള ലക്ഷണങ്ങളെല്ലാമുണ്ട്. പക്ഷേ, കൽപ്പറ്റ കുറ്റവാളികളിൽ ഒരാളൊഴികെ ആർക്കും പ്രായപൂർത്തിയായിട്ടില്ല. ശിക്ഷ ഉപദേശത്തിലും നല്ലനടപ്പിലും തീരും. അതായത്, പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്. പക്ഷേ, പ്രായപൂർത്തിയാകാത്ത ഇരകൾക്ക് ആരുമില്ല. അവരിനിയും തല്ലു കൊള്ളും, ചിലപ്പോൾ കൊല്ലപ്പെടും.
കൽപ്പറ്റ മാത്രമല്ല, കേരളത്തിന്റെ മുക്കും മൂലയും ഇത്തരം കുട്ടിക്കുറ്റവാളികളും മയക്കുമരുന്നടിമകളും ഭരിച്ചുതുടങ്ങിയത് സർക്കാരോ നിയമസംവിധാനങ്ങളോ അറിഞ്ഞിട്ടില്ല. കൊടുംക്രൂരരായ ‘പൊന്നുമക്കളെ’യും അവരെ ഇവ്വിധമാക്കി അഴിച്ചുവിട്ട മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെയും വിട്ടയയ്ക്കുന്പോൾ, ഇരകൾ അനീതിക്കിരയാകുകയാണ്. ഈ ഏർപ്പാട് പുനഃപരിശോധിക്കണം. കുറ്റകൃത്യമുണ്ട്, കുറ്റവാളിയില്ല എന്ന ദുരവസ്ഥ മാറണം.
കഴിഞ്ഞ 21നു വൈകുന്നേരം മൂന്നിനാണ് സംഭവം. ഇരട്ടപ്പേരു വിളിച്ചതിനാണ് ഫോണിലൂടെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി 16കാരനെ ഇടിച്ചും ചവിട്ടിയും വടിയൊടിയുവോളം തല്ലിയും വീഴ്ത്തിയത്. ക്രൂരത അതിരുകടന്നപ്പോൾ ദൃശ്യം പകർത്തിക്കൊണ്ടിരുന്നയാൾ മതിയെന്നു പറയുന്നുണ്ട്. പക്ഷേ, അക്രമികൾക്കു മതിയായില്ല. ഷൂസിട്ടു മുഖത്തു ചവിട്ടുന്നതും മർദിക്കുന്നവരുടെ ഓരോരുത്തരുടെയും കാലു പിടിപ്പിച്ചു മാപ്പു പറയിക്കുന്നതും ദൃശ്യത്തിലുണ്ട്. മാപ്പു പറയുമ്പോഴും മർദിക്കുകയാണ്. കുറ്റവാളികൾതന്നെ ദൃശ്യം പ്രചരിപ്പിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. അറസ്റ്റിലായ കൽപ്പറ്റ സ്വദേശി മുഹമ്മദ് നാഫി ഒഴികെയുള്ള മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. ജുവനൈൽ നിയമപ്രകാരം നടപടിയെടുക്കും. സംഭവം ചർച്ചയായതോടെ മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സ തേടി രക്ഷപ്പെടാൻ ശ്രമിച്ച നാഫിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ പത്താം ക്ലാസുകാരനെ മർദിക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
മർദിക്കുന്നവർ മാപ്പു പറയിക്കുന്നതിനൊപ്പം ഹല്ലേലുയ്യയും യേശുക്രിസ്തുവിന്റെ നാമവുമൊക്കെ ഏറ്റു ചൊല്ലിക്കുന്നതും പോലീസ് അന്വേഷിക്കേണ്ടതാണ്. കുറ്റവാളികൾക്കു മതപരമായ ദുരുദ്ദേശ്യമുണ്ടെങ്കിൽ അതു കൂടുതൽ ഗൗരവമുള്ളതാണ്. ഇല്ലെങ്കിൽ മതസ്പർധ പരത്താൻ തക്കം പാർത്തിരിക്കുന്നവർക്കു ദുർവ്യാഖ്യാനത്തിന് അവസരമുണ്ടാകും.
ദിവസങ്ങൾക്കു മുന്പാണ് എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരിൽ ഒന്പതാം ക്ലാസുകാരനെ സഹപാഠികൾ പോലീസ് എയ്ഡ് പോസ്റ്റിലിട്ടു മർദിക്കുന്ന ദൃശ്യം പുറത്തുവന്നത്. രാവിലെ സ്കൂളിലേക്കു പോകാനായി പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ വിദ്യാർഥിയെ സഹപാഠികളും മറ്റൊരു സ്കൂളിലെ രണ്ടു വിദ്യാർഥികളും, ഉപയോഗിക്കാതെ കിടന്ന എയ്ഡ്പോസ്റ്റിലേക്കു കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ചോരയൊലിപ്പിച്ചു ക്ലാസിലെത്തിയ വിദ്യാർഥിയെ, മാതാപിതാക്കളെ വിളിച്ചുവരുത്തി അധികൃതർ ആശുപത്രിയിലേക്കു വിട്ടു. തുടർന്നു പോലീസെത്തി കേസെടുത്തെങ്കിലും ഇരുകൂട്ടരുടെയും മാതാപിതാക്കൾ ഒത്തുതീർപ്പിലെത്തി. പക്ഷേ, അക്രമികൾതന്നെ ദൃശ്യം പുറത്തുവിട്ടതോടെ കുട്ടിയുടെ മാതാപിതാക്കൾ ക്രൂരത തിരിച്ചറിഞ്ഞ് വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതുകൊണ്ടു മാത്രം ചിലതു ശ്രദ്ധിക്കപ്പെടുന്നുവെന്നേയുള്ളൂ. സ്കൂളുകളിൽ ഉൾപ്പെടെ നാടാകെ കുട്ടിക്കുറ്റവാളി സംഘങ്ങൾ പെരുകുകയാണ്. ഉത്തരവാദിത്വമില്ലാത്തവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായ മാതാപിതാക്കളാണ് പ്രധാന ഉത്തരവാദികൾ. പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിയാതെ, കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും വെന്പൽകൊള്ളുന്ന പക്വതയില്ലാത്ത അധ്യാപകരും ഉത്തരവാദികളാണ്. ഇവരാരും മർദനത്തിനിരയാകുന്ന കുട്ടികളുടെ മാനസികാഘാതങ്ങൾ തിരിച്ചറിയുന്നില്ല.
കേരളം അതിഗുരുതരമായൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ഇവിടത്തെ ചില രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും നടത്തിയിരുന്ന ഗുണ്ടായിസം മയക്കുമരുന്നടിക്കുന്ന പ്രായപൂർത്തിയാകാത്തവർ ഏറ്റെടുത്തിരിക്കുന്നു. സഹജീവിയെ ആക്രമിക്കാൻ ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ആവശ്യമില്ല. മദ്യവും മയക്കുമരുന്നും വിതരണം ചെയ്യുന്നവർ വിദ്യാലയങ്ങളെ വലയം ചെയ്തിരിക്കുകയാണ്. അധ്യാപകർ ഭീതിയിലും നിസഹായതയിലുമായി. നാട്ടിൻപുറങ്ങളിൽപോലും ഈ കുട്ടിക്കുറ്റവാളികളെ നേരിടാൻ മുതിർന്നവർക്കും ഭയമാണ്. ഇത്തരക്കാരെ പേടിച്ച് ഉത്സവങ്ങളും പെരുന്നാളുകളും നടത്താനാകാത്ത സ്ഥിതിയായി. ചോദ്യംചെയ്താൽ സംഘം ചേർന്ന് ആക്രമിക്കും. മക്കളുടെ തോന്ന്യാസങ്ങളെ നിസാരമായി കണ്ട് അവഗണിച്ചിരുന്ന മാതാപിതാക്കൾക്കും നിയന്ത്രണം നഷ്ടമായി.
അധോലോകങ്ങളെ ലജ്ജിപ്പിക്കും വിധമുള്ള ക്രൂരതകൾക്കു മടിക്കാത്തവരെ പ്രായപൂർത്തിയായില്ലെന്ന പേരിൽ സംരക്ഷിക്കുന്ന നിയമങ്ങൾ അഴിച്ചുപണിയേണ്ടതാണ്. രാജ്യത്തെ നടുക്കിയ ‘നിർഭയ’ കൂട്ടമാനഭംഗ-കൊലപാതക കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കരുതെന്ന ഹർജിയുമായി 2015ൽ, ഡൽഹി വനിതാ കമ്മീഷൻ സമീപിച്ചപ്പോൾ സുപ്രീംകോടതി പറഞ്ഞത്, അയാളെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക പങ്കുവയ്ക്കുന്നെന്നും പക്ഷേ, നിലവിലുള്ള നിയമത്തിനപ്പുറത്തേക്കു പോകാൻ തങ്ങൾക്കാകില്ലെന്നുമാണ്. വനിതാ കമ്മീഷന്റെ ഹർജിയെ പിന്തുണയ്ക്കുന്നുവെന്നു ബോധിപ്പിച്ച സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്, ആദ്യം നിയമം ഉണ്ടാക്കൂ എന്നാണ്.
വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വിദ്യാർഥിസംഘടനാ ഗുണ്ടായിസ ന്യായീകരണവും അക്രമം കുത്തിനിറച്ച പുതുതലമുറ സിനിമകളും പക്വതയുള്ളതും അച്ചടക്കത്തിൽ വളർന്നതുമായ കുട്ടികളെപ്പോലും എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കണം. മനുഷ്യർ ചോരയൊലിച്ചും പേവിഷബാധയേറ്റും നരകിക്കുന്പോൾ, അവരെ കടിച്ചുകുടഞ്ഞ നായ്ക്കൾക്കുവേണ്ടി കണ്ണീരൊലിപ്പിക്കുന്നവർ, കേരളത്തെ മുൾമുനയിൽ നിർത്തുന്നതിനു തുല്യമാണ് സ്ഥിതി. പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്.
അവർ ചവിട്ടിക്കൂട്ടുന്ന പ്രായപൂർത്തിയാകാത്തവരും അല്ലാത്തവരുമായ ഇരകൾക്കു നീതിയില്ല. അനീതിയുടെ നൈയാമിക സംരക്ഷണമാണിത്. കാലഹരണപ്പെട്ട നിയമങ്ങളാണ് കോടതികളെയും നിസഹായരാക്കുന്നത്. കുട്ടികളുടെ ചെറിയ കുറ്റങ്ങൾക്ക് കഠിനശിക്ഷ നൽകണമെന്നല്ല, അവരുടെ സംഘടിതമായ കൊടുംക്രൂരതകൾക്ക് പ്രായക്കുറവിന്റെ ഇളവു നൽകി ഇരകളെ വീണ്ടും ശിക്ഷിക്കരുതെന്നാണ് പറയാനുള്ളത്. കൊടുംകുറ്റവാളികൾക്ക് പ്രായപൂർത്തിയാകാത്തതിനു നാട്ടുകാരെന്തു പിഴച്ചു?
26-01-2026
ദേശീയഗാനത്തിനു തുല്യമായ ബഹുമാനവും നിയമസംരക്ഷണവും വന്ദേമാതരത്തിനും കൊടുക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ഗൗരവത്തിൽ പരിഗണിക്കുകയാണെന്നു റിപ്പോർട്ടുകളുണ്ട്. പക്ഷേ, ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ മനുഷ്യർക്കും തുല്യനീതിയും വർഗീയ-സവർണ കുറ്റവാളികളിൽനിന്നു സംരക്ഷണവും നൽകുന്നതിനെക്കുറിച്ച് ഒരു ചർച്ചയുമില്ല.
ലോകത്തെ മൂന്നാമത്തെ സാന്പത്തികശക്തിയാകാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്ന രാജ്യം പുറന്പോക്കുകളിൽ നരകിക്കുന്ന ലക്ഷക്കണക്കിനു ദരിദ്രർ എന്തുകൊണ്ടാണ് അവിടെത്തന്നെ തുടരുന്നതെന്നു ചിന്തിക്കുന്നില്ല. വന്ദേഭാരതുകൾ അഭിമാനമാണ്. പക്ഷേ, പാളങ്ങളോടു ചേർന്നൊഴുകുന്ന പുഴുവരിക്കുന്ന കരിന്പുഴകൾ, ഓടകൾ, മാലിന്യക്കുന്നുകൾ, ചേരികൾ, കരിപുരണ്ട ജീവിതങ്ങൾ, വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടിരിക്കുന്ന ദക്ഷിണേന്ത്യയിലേക്കുള്ള തീവണ്ടികളിലെ ലക്ഷക്കണക്കിനു തൊഴിലഭയാർഥികൾ... ഒന്നും അഭിമാനമല്ല. ഇന്ന് 77-ാമതു റിപ്പബ്ലിക് ദിനമാണ്. മതം, ജാതി, ദേശഭക്തി, ദേശദ്രോഹ മാനദണ്ഡങ്ങൾ... പരിക്കേറ്റ റിപ്പബ്ലിക്കിനെ പരിഗണിക്കുന്നില്ല.
റിപ്പബ്ലിക് ദിനം എന്നാൽ, ഭരണഘടന നിലവിൽ വന്ന ദിവസം എന്നാണ് അർഥം. 1948ലാണ് ഭരണഘടനാ നിർമാണസഭ ഭരണഘടനയുടെ കരട് അവതരിപ്പിച്ചത്. ചർച്ചകൾക്കൊടുവിൽ 1949 നവംബർ 26ന് അന്തിമ അംഗീകാരമായി. 1950 ജനുവരി 24ന് ഭരണഘടനാ നിർമാണസഭ ഒപ്പുവയ്ക്കുകയും 26ന് പ്രാബല്യത്തിൽ വരികയും ചെയ്തു. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയുടെ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എഴുതിയ ആമുഖത്തിൽ അതിന്റെ ആത്മാവുണ്ട്.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും വീടുകളിലുംപോലും വീണ്ടും പ്രദർശിപ്പിക്കേണ്ടിയിരിക്കുന്ന ആ ദേശീയോദ്ഗ്രഥന വാക്യങ്ങൾ ഈ മുഖപ്രസംഗത്തിന്റെ ലക്ഷ്യത്തെയും ശക്തിപ്പെടുത്തട്ടെ. വഴി പിഴച്ചെങ്കിൽ, തിരുത്താൻ പ്രേരകമാകട്ടെ. “ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കാനും; അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്താനും; സഗൗരവം തീരുമാനിച്ചിരിക്കയാൽ; നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”
ഇന്ത്യയിലെ ജനങ്ങളായ നാം ഒന്നിച്ചായിരുന്നു ഈ രാജ്യത്തെ നിർവചിക്കേണ്ടിയിരുന്നത്. ഒന്നിച്ചു ചിന്തിക്കുകയും കഠിനാധ്വാനം ചെയ്യുകയും ഒന്നിച്ചാനന്ദിക്കുകയും ചെയ്യണമായിരുന്നു. അതിപ്പോൾ സംഭവിക്കുന്നില്ല. കുറെ മനുഷ്യർ വർഗീയതയുടെയും അമിത ദേശീയതയുടെയും ഉന്മാദികളായി മാറുന്പോൾ മറ്റൊരു വിഭാഗം, അനുദിനം കൂടുതൽ നിരാശയിലേക്കും ഭയത്തിലേക്കും കൂപ്പുകുത്തുകയാണ്. വർഗീയവത്കരിക്കപ്പെട്ട പോലീസ് വർഗീയവാദികളേക്കാൾ അപകടകാരികളായി. ഇതിന്റെ പേരിൽ ഉന്നതതല യോഗങ്ങളൊന്നും സർക്കാരുകൾ വിളിച്ചുചേർത്തിട്ടില്ല.
പക്ഷേ, ജനുവരി ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതല യോഗം, വന്ദേമാതരം പാടുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങളും നിർദേശങ്ങളും ആവിഷ്കരിക്കുന്ന കാര്യം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തടയുന്ന 1971ലെ നിയമം അനുസരിച്ച്, ദേശീയഗാനത്തെ അപമാനിക്കുന്നവർക്കു നൽകുന്ന ശിക്ഷകൾ വന്ദേമാതരത്തിന്റെ കാര്യത്തിലും നടപ്പാക്കാനാണത്രേ തീരുമാനം. മാനദണ്ഡങ്ങൾ പാലിച്ച് അച്ചടക്കത്തോടെ നിശ്ചലരായിനിന്ന്, ബാല്യം മുതൽ ആയിരക്കണക്കിനു ദേശീയഗാനമാലപിച്ചവരെ ഭിന്നിപ്പിക്കാൻ കഴിയുമെങ്കിൽ, ദേശീയതയുടെ ആത്മാവ് പരാജയപ്പെട്ടെന്നല്ല, വിദ്വേഷത്തിന്റെ ദുരാത്മാവ് വാതിൽക്കലോളം എത്തിയെന്നാണ് സൂചന. അതു ചരിത്രത്തെയും വർത്തമാനത്തെയും വക്രീകരിക്കുന്നു.
സാന്പത്തിക അസമത്വം, പട്ടിണി, തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഹിംസ തുടങ്ങിയവയെ തമസ്കരിക്കുന്നു. ഭക്ഷണശീലത്തിൽ കൈകടത്തുന്നു. ഒഡീഷയിലെ കോരാപുട് ജില്ലയിൽ റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണം വിലക്കിക്കൊണ്ട് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് നടുക്കമുളവാക്കുന്നതാണ്. അച്ചടക്കത്തിന്റെ പേരു പറഞ്ഞാണ് മാംസഭക്ഷണം വിലക്കിയിരിക്കുന്നത്. ഇന്ന് ജില്ലയിൽ മാംസം, ചിക്കൻ, മത്സ്യം, മുട്ട തുടങ്ങിവയൊന്നും വിൽക്കാൻ പാടില്ലെന്നാണ് ജില്ലാ കളക്ടർ മനോജ് സത്യവാൻ മഹാജൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്കും എക്സിക്യൂട്ടീവ് ഓഫീസർമാർക്കും അദ്ദേഹം നിർദേശം നൽകിയിട്ടുമുണ്ട്.
ബഹിരാകാശസഞ്ചാരിയായ ഇന്ത്യൻ വംശജ സുനിത വില്യംസ് കഴിഞ്ഞദിവസം, കേരള സാഹിത്യോത്സവത്തിൽ പങ്കെടുത്ത് കോഴിക്കോട്ട് പറഞ്ഞ വാക്കുകൾ പുതിയതല്ല. പക്ഷേ, ഈ റിപ്പബ്ലിക് ദിനത്തിൽ പ്രസക്തമാണ്. “ബഹിരാകാശത്തുനിന്നു നോക്കുമ്പോൾ നാം രാജ്യങ്ങളെ കാണില്ല; മറിച്ച് നമ്മൾ താമസിക്കുന്ന ഒരൊറ്റ ഇടമേ കാണൂ. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും സമുദ്രത്തിലെ മത്സ്യങ്ങളും എല്ലാം ഉള്ള ഇടം. നമ്മൾ ശ്വസിക്കുന്ന വായു ഒന്നാണ്, കുടിക്കുന്ന വെള്ളവും ഒന്നാണ്. ഒരൊറ്റ ഗ്രഹത്തിൽ ഒരുമിച്ചാണു കഴിയുന്നത്.
എന്നിട്ടും എന്തിനാണ് കലഹിക്കുന്നതെന്നും പരസ്പരം എതിർക്കുന്നതെന്നും ആലോചിക്കുമ്പോൾ പ്രയാസമാണ്. നാം സഹവർത്തിത്വത്തോടെ കഴിയേണ്ടവരാണ്.” എന്തിനാണു കലഹിക്കുന്നതെന്ന സുനിതയെ പ്രയാസപ്പെടുത്തുന്ന ചോദ്യത്തിന് ഒരുത്തരമുണ്ട്; അധികാര രാഷ്ട്രീയം. അത് ഒരു ഗ്രഹത്തിലെ മാത്രമല്ല, ഒരു രാജ്യത്തിലെയും പഞ്ചായത്തിലെയും മനുഷ്യരെ ഭിന്നിപ്പിക്കും. അപരൻ നമ്മുടെ വെള്ളം കുടിക്കുകയും നമ്മുടെ വായു ശ്വസിക്കുകയും ചെയ്യുന്നുവെന്ന് അതു നുണ പറയും. കൃത്രിമ ശത്രുക്കളെയും ദേശബോധത്തെയും ഉണ്ടാക്കും. തിരിച്ചറിവിനുള്ള റിപ്പബ്ലിക് ദിനമാണിന്ന്.
അതിവേഗം മാറുന്ന റിപ്പബ്ലിക്കിൽ പരന്പരാഗത ദൗത്യങ്ങളല്ല പ്രതിപക്ഷത്തിനുണ്ടാകേണ്ടത്. പ്രക്ഷോഭങ്ങളിൽനിന്നു നിയമപോരാട്ടങ്ങളിലേക്കു മാറേണ്ട കാലത്ത് രണ്ടുമല്ലാത്ത പ്രസ്താവനാ രാഷ്ട്രീയം പ്രയോജനപ്പെടില്ല. തെരഞ്ഞെടുപ്പ് വിദഗ്ധരേക്കാൾ, സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ജ്ഞാനികളെ ആവശ്യമായ കാലമാണിത്. ദേശീയത, മതം, ജാതി, വംശം, വർണം തുടങ്ങിയവയുടെ തീവ്ര പതിപ്പുകളുമായെത്തുന്നവരോട് അനുസരണക്കേടു കാണിക്കണം. അതിനുള്ള ഊർജം നിറച്ച ഭരണഘടനയെ ഇന്നു വായിച്ചടയ്ക്കരുത്. നാളെയുടെ ആയുധമാക്കണം. ഭൂമിയിൽനിന്നു ബഹിരാകാശത്തേക്കു നോക്കൂ; നക്ഷത്രങ്ങൾക്കൊപ്പം മനുഷ്യനിർമിത ബഹിരാകാശനിലയവും ശാന്തമായിരിക്കുന്നു; വെറുപ്പിന്റെ ഒരു തരിയുമില്ല കാണാൻ.
24-01-2026
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പാത്രം കഴുകിയത് പിആർ വർക്കാണോ തെരഞ്ഞെടുപ്പ് അഭ്യാസമാണോ എന്നതൊക്കെ രാഷ്ട്രീയക്കാർ ചർച്ചചെയ്തുകൊള്ളട്ടെ. പക്ഷേ കേരളം, പ്രത്യേകിച്ചും പുരുഷന്മാർ ഇനിയും കൈവരിച്ചിട്ടില്ലാത്ത ഒരു അടിസ്ഥാനമാന്യതയെ അതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അവനവന്റെ ഉച്ഛിഷ്ടമുള്ള പാത്രം മറ്റുള്ളവരെക്കൊണ്ടു കഴുകിക്കുന്നവർക്ക് അസമത്വത്തിന്റെ കറ കഴുകിക്കളയാൻ ഇതൊരു ഓർമപ്പെടുത്തലാക്കാവുന്നതാണ്. ബേബി പാത്രം കഴുകിയതിന്റെ പേരിൽ എൽഡിഎഫിനു വോട്ടു കിട്ടുമോയെന്നതാണ് മറ്റു പാർട്ടികളുടെ ആശങ്കയെങ്കിൽ, മലയാളിയുടെ നന്പർ വൺ വീരവാദങ്ങൾക്കപ്പുറത്ത് ഇങ്ങനെ മറഞ്ഞിരിക്കുന്ന അസംഖ്യം മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ മുന്നിട്ടിറങ്ങി അവർക്കും വോട്ടു പിടിക്കാവുന്നതാണ്. പാത്രം കഴുകുന്നതിലും രാഷ്ട്രീയമുണ്ട്; ഉണ്ടാകണം.
സിപിഎം ഭവനസന്ദര്ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊടുങ്ങല്ലൂരിലെത്തിയ ബേബിക്ക് നൗഷാദ് എന്നയാളുടെ അഴീക്കോട്ടെ വീട്ടിലായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച് പാത്രവുമായി എഴുന്നേറ്റപ്പോള് വീട്ടുകാർ തടഞ്ഞെങ്കിലും പാത്രം സ്വന്തമായി കഴുകുന്നതാണ് തന്റെ ശീലമെന്നുപറഞ്ഞ് അദ്ദേഹം തനിയെ ചെയ്തു.
അതുകേട്ടപ്പോള് എതിര്ത്തില്ലെന്നും ബഹുമാനം തോന്നിയെന്നുമാണ് വീട്ടുകാർ പറഞ്ഞത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, അദ്ദേഹം പാത്രം കഴുകിയതോടെ പിന്നാലെ എഴുന്നേറ്റ മറ്റുള്ളവരും അതുതന്നെ ചെയ്തു എന്നതാണ്. പ്രധാന വ്യക്തികളുടെ ചെയ്തികളെ മറ്റുള്ളവർ കൂടുതൽ ശ്രദ്ധിക്കും. സ്ത്രീകൾ പാത്രം കഴുകുന്നത് മക്കൾ ഉൾപ്പെടെ ആരും ശ്രദ്ധിക്കുകയോ അതിലെന്തെങ്കിലും പ്രത്യേകത ഉള്ളതായി കരുതുകയോ ഇല്ല.
പക്ഷേ, കുടുംബനാഥൻ അതു ചെയ്യുന്പോൾ മക്കൾ അതു ശ്രദ്ധിക്കുക മാത്രമല്ല, അനുകരിക്കാൻ നിർബന്ധിതരാകുകയും ചെയ്യും. ഭക്ഷണബാക്കിയുള്ള പാത്രങ്ങൾ വീട്ടിലെ സ്ത്രീകൾക്കുവേണ്ടി ഉപേക്ഷിച്ചുപോകുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴുമുള്ളതിനാലാണ് കേരളത്തിൽ ഇതൊരു വാർത്തയായത്.
വീട്ടിലായാലും പാര്ട്ടി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്ന എത്ര നേതാക്കളുണ്ടാകും? എത്ര പാർട്ടിക്കാരെക്കുറിച്ച് ഇങ്ങനെ പറയാനാകും? ഇതേക്കുറിച്ചുള്ള സമൂഹമാധ്യമ കമന്റുകളിലൊന്ന്, “അച്ഛന് മുറ്റമടിച്ചാലും അമ്മ മുറ്റമടിച്ചാലും ഏട്ടന് മുറ്റമടിച്ചാലും ചൂല് പിണങ്ങില്ലാ’’ എന്ന ഒന്നാം ക്ലാസ് പാഠത്തിലെ വരികളാണ്. സമത്വത്തിന്റെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ ഈ ചർച്ച നിമിത്തമാക്കാവുന്നതാണ്.
പാത്രം കഴുകുന്നിടത്ത്, ശൗചാലയം വൃത്തിയാക്കുന്നിടത്ത്, മുറ്റമടിക്കുന്നിടത്ത്, തുണി അലക്കുന്നിടത്ത്, പാചകം ചെയ്യുന്നിടത്ത്... കാണാതായ കുടുംബാംഗങ്ങൾ എത്രയുംവേഗം ഹാജരാകേണ്ടതാണ്. ശുചിത്വം, മാലിന്യനിർമാർജനം, തുല്യത, യഥാർഥ സ്ത്രീശക്തീകരണം, പരസ്പരബഹുമാനം തുടങ്ങിയ കാര്യങ്ങൾ വീടുകളിൽനിന്നും വിദ്യാലയങ്ങളിൽനിന്നുമാണ് പഠിക്കേണ്ടത്.
ഉച്ചഭക്ഷണ പാത്രങ്ങൾ മുന്പ് കുട്ടികൾതന്നെ സ്കൂളുകളിൽ കഴുകുന്ന സന്പ്രദായമുണ്ടായിരുന്നു. പക്ഷേ, അന്നു വീട്ടിൽ കുട്ടികളെക്കൊണ്ട് അതു ചെയ്യിക്കാതിരുന്നതുകൊണ്ട് അതൊരു ശീലമായില്ല. ഇപ്പോൾ ജലക്ഷാമം ചൂണ്ടിക്കാട്ടി പല സ്കൂളുകളും അത് അനുവദിക്കുന്നില്ല. പക്ഷേ, വീട്ടിലെത്തിയാലുടൻ കുട്ടികളെക്കൊണ്ട് അതു കഴുകിക്കുന്നതിൽ ചില മാതാപിതാക്കളെങ്കിലും പരാജയപ്പെട്ടിട്ടുണ്ട്. അവർ, നാളെ അതു ചെയ്യില്ല.
നമ്മുടെ സമഗ്രഗുണമേന്മാവിദ്യാഭ്യാസം പാഠങ്ങളിലും പ്രസംഗങ്ങളിലും ഒതുങ്ങിപ്പോയി. ജപ്പാനിൽ രാവിലെ സ്കൂളിലെത്തിയാൽ ഉപയോഗിക്കുന്ന ചെരിപ്പ്, പുറത്ത് വിദ്യാർഥിയുടെ പേരെഴുതിയ ബോക്സിൽ വയ്ക്കണം. ക്ലാസിൽ വേറെ ചെരിപ്പാണ് ഉപയോഗിക്കുന്നത്. ആഴ്ചയിലൊരിക്കൽ ചെരിപ്പ് സൂക്ഷിക്കുന്ന പെട്ടി വീട്ടിൽ കൊണ്ടുപോയി ശുചിയാക്കണം.
ഓരോ ദിവസവും ക്ലാസ് മുറി വൃത്തിയാക്കിയശേഷമാണ് ചെറിയ ക്ലാസിലെ കുട്ടികളും വീട്ടിലേക്കു പോകുന്നത്. വീട്ടിലും ഇതിനു തുടർച്ചയുണ്ട്. ആരു കണ്ടാലും ഇല്ലെങ്കിലും അവർ മാലിന്യം വലിച്ചെറിയില്ല. ലോകകപ്പിൽ ഉൾപ്പെടെ തങ്ങളുടെ ടീം വിജയിച്ചാലും ഇല്ലെങ്കിലും സ്റ്റേഡിയത്തിൽനിന്നു മടങ്ങുന്നതിനുമുന്പ് ജപ്പാൻകാർ പരിസരമെല്ലാം വൃത്തിയാക്കുന്ന കാഴ്ച നിരവധിതവണ ലോകം കണ്ടു.
അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും യാത്രചെയ്യുന്ന നാം മാലിന്യമുക്തമായ തെരുവുകളും ജലാശയങ്ങളുമൊക്കെ കണ്ട് കോരിത്തരിക്കാറുണ്ട്. പക്ഷേ, ഒന്നും അനുകരിക്കാറില്ല. വിദ്യാലയങ്ങളിലും വീടുകളിലും ഒരുപോലെ പരിശീലിപ്പിച്ചാലേ പുതിയ തലമുറ പൗരസമത്വബോധമുള്ളവരായി വളർന്നുവരൂ.
പാത്രംകഴുകലിലേക്കു തിരിച്ചുവന്നാൽ, വീടുകളിൽ മാത്രമല്ല, ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ അവനവന്റെ പാത്രങ്ങൾ മറ്റുള്ളവരെക്കൊണ്ട് കഴുകിക്കുന്ന സന്പ്രദായം അവസാനിപ്പിച്ചേ പറ്റൂ. കുട്ടികളെയും പ്രായമായവരെയും മാത്രമേ ഒഴിവാക്കേണ്ടതുള്ളു. വീട്ടിൽപോലും പാത്രം കഴുകാത്തവർക്കു പൊതുഇടങ്ങളിൽ അതു ചിന്തിക്കാനായെന്നുവരില്ല.
അതു നമ്മുടെ പൊതുബോധ വൈകല്യമാണ്. തിരുത്താവുന്നതേയുള്ളു. സ്വന്തം ഉച്ഛിഷ്ടം നിറഞ്ഞ പാത്രം നാം വൃത്തിയാക്കാത്തിടത്തൊക്കെ സാന്പത്തികബുദ്ധിമുട്ടുള്ള ജോലിക്കാർ അല്ലെങ്കിൽ നിർബന്ധിതരാകുന്ന ഏതോ ഒരാൾ നമുക്കുവേണ്ടി അതു ചെയ്യുന്നുണ്ട്. വീട്ടിലും പൊതുസ്ഥലത്തുമൊക്കെ അവർ കരിപുരണ്ടുനിൽക്കുന്നു. അവരോടാണ് നാം നവോത്ഥാനത്തെക്കുറിച്ചു പ്രസംഗിക്കുന്നത്.
ആരു കഴുകിയാലും പാത്രം പിണങ്ങില്ലെങ്കിൽ, ആരു മുറ്റമടിച്ചാലും ചൂലു പിണങ്ങില്ലെങ്കിൽ, ആരു വൃത്തിയാക്കിയാലും ശൗചാലയം പിണങ്ങില്ലെങ്കിൽ, ആരു പാചകം ചെയ്താലും ഭക്ഷണം പിണങ്ങില്ലെങ്കിൽ നമ്മളെന്തിനാണ് എല്ലായിടത്തും അതു ചിലരെമാത്രം ഏൽപ്പിച്ചത്? ആ ചിലരെ നാം തുല്യരായി കാണാതിരുന്നതുകൊണ്ട്.
തിരിച്ചറിയാതെപോയ അനീതിയാണെങ്കിൽ ഇന്നുതന്നെ തിരുത്താം. പാത്രത്തിലെ അഴുക്കിനൊപ്പം നമ്മുടെ ദുഃശീലങ്ങൾകൊണ്ടു ക്ലാവ് പിടിച്ച ബോധവും ശുദ്ധിയാകട്ടെ.
23-01-2026
മനുഷ്യരെ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന വന്യജീവികളും തെരുവുനായ്ക്കളും പെറ്റുപെരുകുന്പോൾ ദയാവധം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വികസിത രാജ്യങ്ങളിലുൾപ്പെടെ ഇപ്പോഴും അതിനു മാറ്റമില്ല. പക്ഷേ, ഇന്ത്യയിലെ ഫൈവ് സ്റ്റാർ മൃഗസ്നേഹികളും അവയുടെ നാടൻ പതിപ്പുകളും ഇപ്പോൾ സമ്മതിക്കില്ല. പക്ഷേ, നിരുപദ്രവകാരികളായ ആടിനെയും കോഴിയെയുമൊക്കെ കൊന്ന് രുചിയോടെ അകത്താക്കുന്നുമുണ്ട്. ഈ കാപട്യത്തിനു വാലാട്ടി നിൽക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. നായവന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയും പരാജയമായി.
വിഷയം സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. വിധിയെക്കുറിച്ച് പ്രവചിക്കാനാകില്ലെങ്കിലും ശക്തമായ നിരീക്ഷണങ്ങൾ ഉണ്ടായിരിക്കുന്നു. കോടതിയുടെ പരാമർശങ്ങൾക്കെതിരേ ചാടിവീണ മേനക ഗാന്ധിയോട്, കോടതിയലക്ഷ്യത്തിനു കേസെടുക്കാത്തത് മഹാമനസ്കതകൊണ്ടാണെന്നു മുന്നറിയിപ്പും നൽകി. തെരുവുനായ്ക്കളെ സ്നേഹിക്കുന്നവർ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തണമെന്നും നിരീക്ഷിച്ചു. ഇനി 28നാണ് കേസ് പരിഗണിക്കുന്നത്. രാജ്യം കാത്തിരിക്കുകയാണ്, ശാപമായി മാറിയ ഈ ഭരണപരാജയത്തെ കൂട്ടിലടച്ചിരുന്നെങ്കിൽ!
തെലുങ്കാനയിലെ റംദറെഡ്ഡിയിൽ നൂറു തെരുവുനായ്ക്കളെ കൊന്നെന്നാരോപിച്ച് പഞ്ചായത്ത് അധികൃതർക്കെതിരേ മൃഗസംരക്ഷണ പ്രവർത്തകർ കേസ് കൊടുത്തിരിക്കുകയാണ്. കടിയേറ്റു മരിക്കുന്നവർക്കുവേണ്ടി ഇത്തരക്കാർ ചെറുവിരലനക്കില്ല. 25 വർഷമായി നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി തുടങ്ങിയിട്ട്. കോടികൾ മുടിപ്പിച്ചതും വാക്സിൻ കന്പനികൾ കോടാനുകോടി രൂപ കൊയ്തതുമല്ലാതെ പൗരന്മാർക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. എബിസി നിയമത്തിന്റെ ചുവടു പിടിച്ചാണ് കോടതിവിധികളും വന്നുകൊണ്ടിരുന്നത്. നിയമം കാര്യക്ഷമമാക്കാനുള്ള ഉപദേശത്തിൽ വിധികൾ ഒതുങ്ങി. ഇതിലും ദുരന്തമാണ് 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം.
ആയിരക്കണക്കിനു മനുഷ്യർ ദാരുണമായി കൊല്ലപ്പെടുകയും പതിനായിരങ്ങൾക്കു പരിക്കേൽക്കുകയും കാർഷികമേഖല തകരുകയും ചെയ്തിട്ടും, 55 വർഷമായി ഈ നിയമം പരിഷ്കരിച്ചിട്ടില്ല. ഉള്ളതു പറഞ്ഞാൽ, ജാഥയും പ്രകടനങ്ങളുമല്ലാതെ ജനങ്ങളുമായി വലിയ ബന്ധമില്ലാത്ത ഭരണ-പ്രതിപക്ഷ നേതാക്കൾക്കറിയില്ല ജനങ്ങളുടെ ദുരിതം. നേതാക്കളോടു കാര്യം പറയാൻ പ്രാദേശിക നേതാക്കൾക്കും അണികൾക്കും കഴിവുമില്ല.
അമേരിക്കയില് പ്രതിവർഷം ഏകദേശം 27 ലക്ഷം നായ്ക്കളെയും പൂച്ചകളെയും ദയാവധം നടത്തുന്നുണ്ട്.
പേവിഷബാധമുക്തമായ ജപ്പാനിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ ഷെല്ട്ടറുകളിലുമായി ഏകദേശം 50,000 നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 2023ൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അനുമതി കൊടുത്തു; ദയാവധം തന്നെ. പാക്കിസ്ഥാനിൽ സംരക്ഷണനിയമം അപ്രായോഗികമെന്നു കണ്ട് 2021 മുതൽ കൂട്ട ദയാവധം നടത്തുന്നുണ്ട്. തെരുവുകളിലെ 40 ലക്ഷം നായ്ക്കളെ സംരക്ഷിക്കാവുന്നവർ സംരക്ഷിക്കുക അല്ലെങ്കിൽ ദയാവധം നടത്താൻ 2024ൽ തുർക്കിയും തീരുമാനിച്ചു. ബ്രിട്ടനിൽ സംരക്ഷിക്കുന്നുമുണ്ട്, ചിലയിടത്ത് പിടികൂടി എട്ടുദിവസത്തിനകം ഉടമ വന്നില്ലെങ്കിൽ കൊല്ലുകയും ചെയ്യും.
സ്പെയിനിനും പോർച്ചുഗലിനുമൊപ്പം 2030ൽ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൊറോക്കോയും മറ്റെല്ലാ പരീക്ഷണങ്ങളും പരാജയപ്പെട്ടതോടെ 30 ലക്ഷം തെരുവുനായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടിരിക്കുകയാണ്. മൃഗസ്നേഹികളെ സർക്കാർ നിലയ്ക്കു നിർത്തി. അസർബൈജാൻ വെടിവച്ചു കൊന്നാണ് തെരുവുനായ ശല്യം പരിഹരിച്ചത്. സ്പെയിൻ, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങി ചില രാജ്യങ്ങൾ തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനാൽ തെരുവിൽ അലയുന്നില്ല.
ഇന്ത്യക്ക് സംരക്ഷിക്കാനുള്ള ശേഷിയില്ല, കൊല്ലാനൊട്ടു സമ്മതിക്കുകയുമില്ല; ജനം അനുഭവിച്ചുകൊള്ളണം. നായ്ക്കള് അനിയന്ത്രിതമായി പെരുകിയതിനാല് എബിസി പ്രായോഗികമല്ലെന്നും പെട്ടെന്നു കൂട്ടിലടയ്ക്കുകയോ നശിപ്പിക്കുകയോ വേണമെന്നുമാണ് വെറ്ററിനറി ഡോക്ടര്മാരുടെ പ്രഫഷണല് സംഘടനയായ ഇന്ത്യന് വെറ്ററിനറി അസോസിയേഷന് കേരള കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടത്. പക്ഷേ, വിദഗ്ധരല്ല, ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് വകതിരിവില്ലാത്ത രാഷ്ട്രീയക്കാരും മൃഗസ്നേഹികളുമായിപ്പോയി.
കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം 118 പേർ മരിച്ചെന്നാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ കണക്ക്. പരിക്കേറ്റവർ ഇതിന്റെ പതിന്മടങ്ങാണ്. ആറു കോടിയോളം തെരുവുനായ്ക്കളാണ് രാജ്യത്തുള്ളത്. ദിവസവും ആയിരങ്ങൾക്കു കടിയേൽക്കുന്നു. നായ്ക്കൾ പെരുകുന്നതിനനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾ ഉന്മൂലനം ചെയ്തിരുന്ന കാലത്ത് ജനങ്ങൾക്കു മരണഭീതിയില്ലായിരുന്നു.
ഒന്നാം മോദി സര്ക്കാരില് മേനകാ ഗാന്ധി മൃഗസംരക്ഷണത്തിന്റെ ചുമതലകൂടിയുള്ള മന്ത്രിയായ ശേഷമാണ് പ്രതിസന്ധി രൂക്ഷമായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷത്തെയും വരച്ചവരയിൽ നിർത്താൻ അവർക്കു കഴിഞ്ഞു. ആദ്യമായാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നെങ്കിലും തിരിച്ചടി കിട്ടിയത്. ആടിനെയും കോഴിയെയും പാചകം ചെയ്തു രുചിയോടെ ശാപ്പിടുന്ന വീഡിയോ ഇട്ടിട്ട്, തെരുവുനായ്ക്കൾക്കുവേണ്ടി കരയുന്ന പ്രതിപക്ഷ നേതാക്കളെയും കണ്ടു. ഇന്ത്യൻ രാഷ്ട്രീയം പ്രഹസനമായിരിക്കുകയാണ്.
പേവിഷബാധയേറ്റ് സെല്ലുകളിൽ ഒരു തുള്ളി വെള്ളം കുടിക്കാൻപോലും ആകാതെ നരകിച്ചു മരിക്കുന്ന മനുഷ്യരെയും അവരുടെ കുടുംബാംഗങ്ങളെയും കാണാതെ, തെരുവുനായ്ക്കൾക്കുവേണ്ടി കണ്ണീരൊഴുക്കുകയും കവിതയെഴുതുകയും ചെയ്യുന്നവർക്കും അവരെ പേടിച്ചു വാലാട്ടുന്ന ഭരണാധികാരിൾക്കും ചികിത്സയാണ് ആവശ്യം. സുപ്രീംകോടതി മരുന്നു കൊടുക്കുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്.
22-01-2026
ജനാധിപത്യത്തെ അപകടത്തിലാക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്ന് പ്രഹരതുല്യമായ രണ്ടു പ്രതികരണങ്ങൾ ഉണ്ടായിരിക്കുന്നു. ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണമെന്നാണ് മൂന്നു കർദിനാൾമാർ പുറപ്പെടുവിച്ച പ്രസ്താവന. രണ്ടാമത്തേത്, അമേരിക്കൻ സൈനിക സേവനത്തിനുള്ള അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോയുടേതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള മനഃസാക്ഷിക്കു നിരക്കാത്ത ഉത്തരവുകളെ സൈനികർക്കു ധിക്കരിക്കാമെന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ട്രംപോ മറ്റു ക്രൈസ്തവ വിഭാഗങ്ങളോ ഇതിനെ അംഗീകരിക്കുമോ എന്നതല്ല, സത്യം വിളിച്ചുപറയാനും ആളുണ്ടായി എന്നതാണ് പ്രസക്തം.
അങ്ങനെ, അകത്തും പുറത്തും വിമർശകരോട് അക്രമാസക്തനാകുന്ന ട്രംപിനെതിരേയാണ് അമേരിക്കയിലെ കർദിനാൾമാർ ആഞ്ഞടിച്ചിരിക്കുന്നത്; “ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണം.” ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെസ് ജെ. കുപിക്, വാഷിംഗ്ടൺ ആർച്ച്ബിഷപ് കർദിനാൾ റോബർട്ട് മക്എൽറോയ്, നെവാർക്ക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ഡബ്ല്യു. ടോബിൻ എന്നിവരുടേതാണ് സംയുക്ത പ്രസ്താവന.
“ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണത്തിലും മനുഷ്യാന്തസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിദേശനയത്തിലേക്ക് അമേരിക്ക മടങ്ങണം. ഗ്രീൻലാൻഡിനോടും വെനസ്വേലയോടുമുള്ള ഭീഷണി അവസാനിപ്പിക്കണം. ഇടുങ്ങിയ താത്പര്യസംരക്ഷണത്തിനായി യുദ്ധം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. അമേരിക്ക ലോകത്തിന്റെ ധാർമിക സ്വരമാകണം; ഭീഷണിയാകരുത്. ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇതാദ്യമായി അമേരിക്കയുടെ പ്രവർത്തനങ്ങളുടെ ധാർമികത ചോദ്യംചെയ്യപ്പെടുകയാണ്.
അടിയന്തര സാഹചര്യത്തിൽ അവസാന ആശ്രയമായി മാത്രമേ സൈനികനടപടി പാടുള്ളൂവെന്നത് ദേശീയ നയമാക്കണം. വർധിച്ചുവരുന്ന ഭീഷണികളും സായുധ സംഘട്ടനങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുകയും ലോകത്തെ എണ്ണമറ്റ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ലെയോ പതിനാലാമൻ മാർപാപ്പയുടെ കാഴ്ചപ്പാടുപോലെ ധാർമികതയിലൂന്നിയ വിദേശനയമാണു നമ്മുടെ രാജ്യത്തിനു വേണ്ടത്.”
ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോ ഞായറാഴ്ച ബിബിസിക്കു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ കൂടുതൽ പ്രഹരശേഷിയുള്ളതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള അധാർമിക ഉത്തരവിനെ, സ്വന്തം മനഃസാക്ഷിയുടെ മണ്ഡലത്തിൽനിന്ന് ധിക്കരിക്കാൻ പട്ടാളക്കാർക്കു കഴിയും എന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ഇത്, ആ വ്യക്തിയെ ദുഷ്കരമായ സാഹചര്യത്തിൽ എത്തിക്കുമെന്നത് തന്റെ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാർമികമായി അംഗീകരിക്കാനാകാത്ത ഉത്തരവുകൾ ഉണ്ടാകുന്പോൾ ചില സൈനികരുടെ അവസ്ഥ തന്നെ ആകുലപ്പെടുത്തുന്നുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത്, 1930ലെ ദണ്ഡി യാത്രയോടെ ആരംഭിച്ച നിയമലംഘന പ്രസ്ഥാനത്തോടു ചേർന്നുനിൽക്കുന്നതാണിത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്നുണ്ടായ പ്രഹരതുല്യമായ രണ്ടു പ്രസ്താവനകളെയും പുതുയുഗപ്പിറവിയെന്നാണ് ദേശീയ ദിനപത്രമായ ‘നാഷണൽ കാത്തലിക് റിപ്പോർട്ടർ’ വിശേഷിപ്പിച്ചത്. അമിത ദേശീയതയും ജനാധിപത്യത്തിലെ ഏകാധിപത്യപ്രവണതയും മാനവികതയെ അപകടത്തിലാക്കുന്പോൾ ലോകം ഇതു ചർച്ച ചെയ്യേണ്ടതാണ്.
ചില സൈനിക ഇടപെടലുകൾ കഠിന വിമർശങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ ജനാധിപത്യ പ്രതിബദ്ധത, കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെയും ഇസ്ലാമിക തീവ്രവാദത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുത്തിട്ടുണ്ട്. യൂറോപ്പും മറ്റു ജനാധിപത്യരാജ്യങ്ങളും മൗലികവാദത്തിനു മുകളിൽ വികസനത്തെ പ്രതിഷ്ഠിച്ച മുസ്ലിം രാജ്യങ്ങളും ഒരു പരിധിവരെ അതിനെ പിന്തുണച്ചിട്ടുമുണ്ട്. അങ്ങനെ ചരിത്രത്തിലൂടെ കൈവരിച്ച ജനാധിപത്യ നായകസ്ഥാനം ട്രംപിന്റെ രണ്ടാം വരവിന്റെ ഒരു വർഷത്തിനിടെ പ്രതിനായക പരിവേഷത്തിലായി.
ഈയവസരത്തിലാണ് വകതിരിവില്ലാത്ത അധിനിവേശങ്ങൾക്കു തങ്ങളുടെ പിന്തുണയില്ലെന്ന സൂചന കത്തോലിക്ക സഭയിൽനിന്നുണ്ടായിരിക്കുന്നത്. വെനസ്വേലയുടെ കമ്യൂണിസ്റ്റ് ഏകാധിപത്യവും അടിച്ചമർത്തലും മാനവികതയ്ക്കു വിരുദ്ധമാണെന്നതിൽ പരിഷ്കൃതലോകത്തിനു സംശയമില്ല. പക്ഷേ, പാർലമെന്റിനെ മറികടന്ന് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്ന, കാനഡയെയും ഗ്രീൻലാൻഡിനെയും താനിങ്ങെടുക്കുകയാണെന്നു പ്രഖ്യാപിക്കുന്ന ഭരണാധികാരി എങ്ങനെയാണ് ഏകാധിപതിയല്ലാതാകുന്നത്?
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വാൾ അതിന്റെ ഉറയിലിടാനാണ് അമേരിക്കയിലെ കത്തോലിക്ക സഭാ നേതൃത്വം തങ്ങളുടെ ഭരണാധികാരിയോടു പറഞ്ഞിരിക്കുന്നത്. തീവ്രദേശീയത, മതരാഷ്ട്ര ഭ്രാന്തുകൾ, ഏകാധിപതികളുടെ ജനാധിപത്യ ദുരുപയോഗം തുടങ്ങിയവയുടെ കാലത്ത് മതങ്ങൾ അവയുടെ ഉത്തരവാദിത്വങ്ങൾ മറക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന സന്ദേശം ചെറുതല്ല. പ്രത്യേകിച്ച്, അമേരിക്കയിൽ ഉൾപ്പെടെ, കഠിനകാലത്ത് പ്രതിപക്ഷം മൂടിപ്പുതച്ചു കിടന്നുറങ്ങുന്പോൾ മതങ്ങളും മാധ്യമങ്ങളും പൊതുജനവും ഉറക്കമിളയ്ക്കേണ്ടതുണ്ട്.
21-01-2026
ബിജെപി സർക്കാരുകളുടെ മൗനമുദ്രിത സമ്മതപത്രവുമായി അഴിഞ്ഞാടുന്ന രാജ്യവിരുദ്ധർ ഒഡീഷയിലെ ഒരു ക്രൈസ്തവനെ ചാണകം തീറ്റിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ മടങ്ങിയിരിക്കുന്നു. പതിവുപോലെ ഇന്ദ്രപ്രസ്ഥം അതിശൈത്യത്തിലാണ്; ശിശിരത്തിന്റെയല്ല, വർഗീയ നിഷ്ക്രിയതയുടെ.
24 മണിക്കൂർപോലും വേണ്ട, ഭരണകർത്താക്കൾക്ക് ഈ വർഗീയവാദികളെ നിലയ്ക്കു നിർത്താൻ. പക്ഷേ, ചെയ്യില്ല. അതാണു ധ്രുവീകരണ രാഷ്ട്രീയം! ഇതര മതസ്ഥരെ വിസർജ്യം തീറ്റിക്കുന്നതിനോളം അധഃപതിച്ചിരിക്കുന്ന ഈ വർഗീയ മഹാമാരി കേരളത്തെയും തിന്നരുത്; ജാഗ്രതയുണ്ടാകണം. ഒഡീഷയിലെ ധെൻകനാൽ ജില്ലയിലെ പാർജാംഗ് ഗ്രാമത്തിൽ കഴിഞ്ഞ നാലിനു നടന്ന സംഭവം തിങ്കളാഴ്ചയാണു പുറംലോകമറിയുന്നത്.
വീട്ടിൽ പ്രാർഥനായോഗം നടക്കുന്നതിനിടെയാണ് മതപരിവർത്തനം ആരോപിച്ച് പാസ്റ്റർ ബിപിൻ ബിഹാരി നായികിനെ അവർ ആക്രമിച്ചത്. ജയ് ശ്രീറാം വിളികളുമായി എത്തിയ നാൽപ്പതംഗ ബജ്രംഗ്ദൾ സംഘമാണ് അതിക്രമം നടത്തിയതെന്നാണ് പാസ്റ്ററുടെ ഭാര്യ വന്ദന പറഞ്ഞത്. അക്രമികൾ അദ്ദേഹത്തെയും ഗ്രാമത്തിൽ ആകെയുള്ള ഏഴു ക്രൈസ്തവ കുടുംബങ്ങളിലെ അംഗങ്ങളെയും തല്ലിച്ചതച്ചു.
പാസ്റ്ററെ ക്രൂരമായി മർദിക്കുകയും ചെരുപ്പുമാല അണിയിച്ച് രണ്ടു മണിക്കൂറോളം നടത്തിക്കുകയും ചെയ്തു. ഭാര്യയും മക്കളും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി. കേണപേക്ഷിച്ചിട്ടും പോലീസ് സഹായത്തിനു തയാറായത് രണ്ടു മണിക്കൂർ കഴിഞ്ഞാണ്. പോലീസുമായി ഭാര്യ എത്തിയപ്പോൾ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ പാസ്റ്ററെ കൈകൾ പിന്നിൽ കെട്ടി ഇരുന്പുകന്പികൊണ്ട് ബന്ധിച്ചിരുന്നു.
മുറിവുകളിൽനിന്നു രക്തം വാർന്നുകൊണ്ടിരിക്കെ അദ്ദേഹത്തെ ചാണകം തീറ്റിക്കുകയും മർദിക്കുകയും ചെയ്തവർ ‘ജയ് ശ്രീറാം’ ഏറ്റുചൊല്ലാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഏറെ സമ്മർദത്തിനൊടുവിലാണ് കേസുപോലും എടുത്തത്. അതേസമയം, മതപരിവർത്തനം ഉന്നയിച്ച് പാസ്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കുകയും ചെയ്തു.
ഏതു ഹിന്ദുത്വ സംഘടനയ്ക്കും ആൾക്കൂട്ട ആക്രമണത്തിന് ഉപയോഗിക്കാൻ ബിജെപി സർക്കാരുകളുടെ ആലയിൽനിന്നു വിതരണം ചെയ്ത മതപരിവർത്തന നിരോധന നിയമമാണ് പാസ്റ്ററെ ചാണകം തീറ്റിക്കാൻ ബജ്രംഗദൾ എന്ന ന്യൂനപക്ഷവിരുദ്ധ പ്രസ്ഥാനത്തിനു ധൈര്യം പകർന്നത്. ഗ്രാമത്തിലുള്ള ചിലരും ഇതിൽ പങ്കെടുത്തു.
വർഗീയഭ്രാന്ത് മനുഷ്യരെ എത്ര വേഗമാണ് മനുഷ്യത്വമില്ലാത്തവരാക്കുന്നത്! ഒരു മുദ്രാവാക്യംകൊണ്ട് എത്ര ക്രൂരമായാണ് അത് അയൽക്കാരെയും അന്യരാക്കുന്നത്! വെറുതെ സംഭവിക്കുന്നതല്ല. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായെന്നും അതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമായിരുന്ന ഇന്ത്യ ഹെയ്റ്റ് ലാബ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
ആ പ്രസംഗകർക്ക് എങ്ങനെയാണ് തങ്ങൾ വളർത്തിയ വർഗീയവാദികളോട് ‘മാ നിഷാദ’ എന്നു പറയാനാകുന്നത്! യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ടിൽ, ഇന്ത്യയിൽ രണ്ടു വർഷങ്ങൾക്കകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നും പറയുന്നു. ആരെങ്കിലും നടുങ്ങിയോ ഈ മതേതര രാജ്യത്ത്? നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ അറിഞ്ഞിട്ടുണ്ടെന്നുപോലും തോന്നുന്നില്ല.
വർഗീയമനസുകളെ ഒരുക്കുന്നത് വിഷം വമിപ്പിക്കുന്ന പ്രസംഗകലകളാണ്. അവ തടയാൻപോലും ശേഷിയില്ലാത്തവരാണ് കേരളത്തിൽ വർഗീയത അനുവദിക്കില്ലെന്നു വീരവാദം പറയുന്നത്. പാസ്റ്ററെ ക്രൂരമായി മർദിച്ചു ചാണകം തീറ്റിച്ച ഗ്രാമത്തിൽ ആകെ ഏഴു ക്രിസ്ത്യൻ കുടുംബങ്ങളാണുള്ളത്. വീടുകൾ കത്തിക്കുമെന്ന ബജ്രംഗ്ദൾ ഭീഷണിയെത്തുടർന്ന് അവരെല്ലാം മറ്റു ഗ്രാമങ്ങളിലെ ബന്ധുവീടുകളിലാണ് ജീവിക്കുന്നത്.
ആരുടേതാണ് ഈ ഇന്ത്യ? ഒരുത്തരമേയുള്ളു; നമ്മുടേതാണ്. മതേതര സമൂഹം ഉറങ്ങുന്പോഴാണ് വർഗീയത കള്ളപ്രമാണമുണ്ടാക്കി രാജ്യത്തെ തട്ടിയെടുക്കുന്നത്. ന്യൂനപക്ഷങ്ങളെ ഇത്ര അരക്ഷിതാവസ്ഥയിലാക്കിയതിൽ ഭരിക്കുന്നവർക്കൊപ്പം തങ്ങളുടെ അലസതയ്ക്കും പങ്കുണ്ടെന്നു പ്രതിപക്ഷം തിരിച്ചറിയണം. കോടതികളെ ഭരണഘടനകൊണ്ട് വിളിച്ചുണർത്തണം.
ചാണകം വെറും വിസർജ്യമാണ്; അതുപയോഗിച്ച് ഒരു സംസ്കാരത്തെ ദുർഗന്ധപൂരിതമാക്കാൻ മതരാഷ്ട്രീയത്തിന്റെ രോഗാണുവാഹകരെ അനുവദിക്കരുത്. കേരളം മുന്നിലിറങ്ങണം.