Editorial Audio
യാത്രികനും കണ്ടന്റ് ക്രിയേറ്ററുമായ വിഷ്ണു എന്ന യുവാവിന്റെ ഒരു ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നു. ഇന്ത്യയുടെ ഏറ്റവും മനോഹരവും സ്വച്ഛവുമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലൂടെ യാത്ര ചെയ്യവേ അദ്ദേഹം കണ്ട കാഴ്ചയാണ് ദുഃഖവും ആശങ്കയുമുണ്ടാക്കിയിരിക്കുന്നത്. ഏതു കടൽത്തീരത്തേയും പതിവുകാഴ്ച.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നു. എന്നാൽ അവ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ആ തീരത്തുള്ള ഭൂരിഭാഗം മാലിന്യങ്ങളും തായ്ലൻഡ്, മ്യാൻമർ, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ രാജ്യങ്ങളിൽനിന്നുള്ളതാണെന്ന് വിഷ്ണുവിന് മനസിലായി.
ഇന്ത്യയേക്കാൾ കൂടുതൽ വൃത്തിയുള്ളവരാണെന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾ, തങ്ങളുടെ മാലിന്യങ്ങൾ വിവേചനരഹിതമായി കടലിൽ തള്ളുകയാണെന്ന് വിഷ്ണു വീഡിയോയിൽ പറഞ്ഞു. നമ്മളും ഇതിലേക്ക് സംഭാവന ചെയ്യുന്നുണ്ട് എന്ന കാര്യം കാണാതിരുന്നുകൂടാ എന്നും വിഷ്ണു കൂട്ടിച്ചേർക്കുന്നു.
നദികളിലൂടെയും അഴുക്കുചാലുകളിലൂടെയും നേരിട്ടുള്ള മാലിന്യം തള്ളലും കോടിക്കണക്കിന് കിലോ പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളും ഓരോ വർഷവും ലോകമെമ്പാടുമുള്ള സമുദ്രങ്ങളെ മലിനമാക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അതേസമയം, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തീരങ്ങളിൽ വിദേശ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് പരിസ്ഥിതി നാശഭീഷണിയുടെ പുതിയതും അത്യന്തം ആശങ്കയുണ്ടാക്കുന്നതുമായ ഒരു ഘട്ടത്തിന്റെ സൂചനയാണ്.
ഒരുകാലത്ത് പ്രാദേശികമായ ഒരു മാലിന്യപ്രശ്നം എന്ന രീതിയിൽ കൈകാര്യം ചെയ്തിരുന്ന ഇത് ഒരു ‘ആഗോള’ പ്രതിസന്ധിയായി മാറിയിരിക്കുന്നു. സമുദ്രപ്രവാഹങ്ങൾ രാജ്യാന്തര മാലിന്യങ്ങളുടെ വാഹകരായി.സമുദ്രപ്രവാഹങ്ങൾ, നദികൾ അല്ലെങ്കിൽ കാറ്റ് എന്നിവയിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദേശീയ അതിർത്തികൾ കടന്ന് സഞ്ചരിക്കുമ്പോഴാണ് ‘അതിർത്തി കടന്നുള്ള പ്ലാസ്റ്റിക് മലിനീകരണം’ ഉണ്ടാകുന്നത്. ആഗോള പ്രതിസന്ധിയാണിത്.
പരിഹാരത്തിന് രാജ്യാന്തര സഹകരണം അനിവാര്യവും. ഓരോ വർഷവും ഏകദേശം 11 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക്കാണ് ആഗോളതലത്തിൽ സമുദ്രങ്ങളിലെത്തുന്നത്. പ്രതിദിനം ഏകദേശം 25,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇതിൽ ഇന്ത്യയുടെ പങ്ക്. ഇന്ത്യയിലെ പ്ലാസ്റ്റിക്കിന്റെ 60% മാത്രമേ നിലവിൽ പുനരുപയോഗം ചെയ്യുന്നുള്ളൂ. ബാക്കി 40% പലപ്പോഴും പ്രകൃതിയിലെത്തുന്നു.
അഞ്ച് മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള ‘മൈക്രോപ്ലാസ്റ്റിക്’ ആൻഡമാൻ കടലിൽ വ്യാപകമായിട്ടുണ്ട്. ഇത് സമുദ്രഭക്ഷ്യശൃംഖലയ്ക്ക് വലിയ ഭീഷണിയാണ്. ഈ മാലിന്യങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും സാന്പത്തിക ആഘാതവും ആരോഗ്യപ്രശ്നങ്ങളും വിവരണാതീതമാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ മലാക്ക കടലിടുക്കിന് സമീപം ബംഗാൾ ഉൾക്കടലിലാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സ്ഥാനം. നോർത്ത് ഇക്വറ്റോറിയൽ കറന്റും മൺസൂൺ കാറ്റുകളും അയൽരാജ്യങ്ങളുടെ തീരങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളെ നേരിട്ട് ഈ ദ്വീപുകളിലേക്ക് എത്തിക്കുന്നു എന്നാണ് സമീപകാല റിപ്പോർട്ടുകൾ പറയുന്നത്.
2019ൽ നിലവിൽ വന്ന ഇറക്കുമതി നിയന്ത്രണങ്ങൾ, എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി, 2022ൽ ഭേദഗതി ചെയ്ത പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമം-2016, എന്നിവയൊക്കെ ഉണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലപ്രദമാകാത്ത അവസ്ഥയാണ്. ഇതിനു പുറമെയാണ് തീരദേശങ്ങൾ വൃത്തിയാക്കാനുള്ള ‘സ്വച്ഛ് സാഗർ, സുരക്ഷിത സാഗർ’ പോലുള്ള പദ്ധതികൾ.
ബദൽ സംവിധാനങ്ങളുടെ അഭാവവും നഗരസഭാതലത്തിലെ വീഴ്ചകളും കാരണം പ്ലാസ്റ്റിക് നിരോധനം പൂർണമായി വിജയിക്കുന്നില്ലെന്നതാണ് വസ്തുത. കൂടാതെ കടലിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് വേർതിരിക്കാനും സംസ്കരിക്കാനുമുള്ള പ്രത്യേക സൗകര്യങ്ങൾ തീരദേശ നഗരങ്ങളിൽ കുറവാണ്. അയൽരാജ്യങ്ങളിൽ നിന്നൊഴുകിവരുന്ന മാലിന്യങ്ങളെ തടയാൻ ദേശീയ നിയമങ്ങൾക്ക് കഴിയില്ലെന്നത് ഇതിന് അടിവരയിടുന്നു. നിലവിൽ ഇതുസംബന്ധിച്ച് ശക്തമായ രാജ്യാന്തര ഉടന്പടികളില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാൻ പൊതുവെ അംഗീകരിക്കപ്പെട്ട കാര്യങ്ങൾ കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക, വീണ്ടെടുക്കുക എന്നിവയാണ്. ഇതിന് തദ്ദേശീയ നടപടികളും പ്രാദേശിക, രാജ്യാന്തര ഉടന്പടികളും അനിവാര്യമാണ്.
പരിസ്ഥിതിക്ക് അതിർത്തികളില്ല എന്ന യാഥാർഥ്യത്തിലേക്കാണ് ആൻഡമാനിലെ പുതിയ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ബീച്ച് വൃത്തിയാക്കൽ എന്ന പതിവ് രീതിയിൽനിന്ന് ഉറവിടത്തിൽത്തന്നെ തടയുക എന്നതിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ‘പ്ലാസ്റ്റിക് മഹാമാരി’യാകും ഫലം.
Tags : EDITORIAL