ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വികസനത്തിന്‍റെ ഭാഗമായി വിമാനത്താവള പരിസരത്തെ 32 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് പകരം ശാസ്ത്രീയമായി മാറ്റി നടാൻ വനംവകുപ്പ് അനുമതി നൽകി.
വിമാനത്താവളത്തിലെ ഏപ്രൺ മെയിന്‍റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ മേഖലകളുടെ വികസനത്തിനായാണ് ഈ നടപടി. ഡൽഹി പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് (1994) പ്രകാരമാണ് ഈ അനുമതി നൽകിയിരിക്കുന്നത്.
34 മരങ്ങൾ മുറിക്കാനോ മാറ്റി നടാനോ ആയിരുന്നു അപേക്ഷ നൽകിയിരുന്നതെങ്കിലും പരിശോധനയ്ക്ക് ശേഷം 32 മരങ്ങൾ മാറ്റി നടനാണ് അനുമതി ലഭിച്ചത്. മാറ്റി നടുന്ന ഓരോ മരത്തിന് പകരമായി 10 പുതിയ തൈകൾ വീതം നടണം. ഇതുപ്രകാരം 320 തൈകൾ നടാൻ ഉത്തരവിട്ടു.
നടുന്ന ഓരോ മരവും തൈയും ജിയോ ടാഗ് ചെയ്യും. കൂടാതെ എല്ലാ മരങ്ങളുടെയും തൈകളുടെയും വിശദാംശങ്ങൾ വനം വകുപ്പിന്‍റെ പോർട്ടലിൽ ഉൾപ്പെടുത്തും. മരങ്ങൾ മാറ്റി നടുന്നതിനും അവയുടെ പരിപാലനത്തിനുമായി അപേക്ഷകർ 18.24 ലക്ഷം രൂപ വനംവകുപ്പിൽ കെട്ടിവച്ചു.
Tags : Delhi forest transplantation trees IGI Airport