Agriculture
കുട്ടികളിൽ കാർഷിക സംസ്കാരവും സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ മേപ്പാടി സെന്റ് ജോസഫ് യുപി സ്കൂളിൽ "നമ്മുടെ കൃഷിത്തോട്ടം’ എന്ന പദ്ധതിയിലൂടെ ജൈവകൃഷി മാതൃകാപരമായി നടപ്പിലാക്കുന്നു.
പഠനത്തിലെ നിഷ്ക്രിയത്വത്തിൽനിന്ന് പ്രായോഗികവും അനുഭവപരമായ വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ നയിക്കുന്ന ഈ പദ്ധതി ശ്രദ്ധേയമാകുകയാണ്. സ്കൂളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റിയും ചെടിച്ചട്ടികളിൽ മണ്ണ് നിറച്ചുമാണ് കൃഷി നടത്തുന്നത്.
വഴുതന, പയർ, ബീൻസ്, കാബേജ്, തക്കാളി, കോളിഫ്ളവർ, കക്കരി, വാഴ, ഇഞ്ചി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഓരോ വർഷവും ഓഗസ്റ്റ് മാസത്തിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിവരുന്നു.
കൃഷിഭവൻ, ആർ.എ.ആർ.എസ്. എന്നിവിടങ്ങളിൽനിന്നുള്ള ഗുണമേന്മയുള്ള വിത്തുകളും തൈകളുമാണ് ഉപയോഗിക്കുന്നത്. ജൈവവളങ്ങൾ മാത്രം പ്രയോഗിച്ച് രാവിലെയും വൈകിട്ടും ഇടവേള സമയങ്ങളിലും കുട്ടികളുടെ നേതൃത്വത്തിൽ കൃഷി പരിപാലനം നടത്തുന്നു.
പ്രധാനാധ്യാപിക സിസ്റ്റർ ഫിലോമിന ലീന, കോർഡിനേറ്റർ ശാരിക മങ്ങാട്ട് എന്നിവരാണ് ജൈവകൃഷിക്ക് നേതൃത്വം നൽകുന്നത്. സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, പിടിഎ അംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെ കാർഷിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ കൃഷിഭവൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു വിളവെടുപ്പ് ഫലപ്രദമാക്കുന്നു.
Agriculture
തൊടുപുഴയുടെ നെല്ലറയാണ് അഞ്ചിരി. ഇടുക്കിയിലെ പാടശേഖരങ്ങൾ പലതും വിസ്മൃതിയിലായെങ്കിലും അഞ്ചിരി പാടശേഖരവും കാർഷിക കൂട്ടായ്മയും ഇപ്പോഴും നിലനിന്നുപോകാൻ കാരണം ഇവിടത്തെ കർഷകരുടെ മണ്ണിനോടുള്ള സ്നേഹവും പരമ്പരാഗതമായി തുടർന്നു പോരുന്ന നെൽകൃഷിയോടുള്ള ആത്മബന്ധവുമാണ്.
നെൽകൃഷി ഇവിടത്തെ കർഷകർക്ക് നഷ്ടത്തിന്റെ കണക്കുകളാണ് സമ്മാനിക്കുന്നതെങ്കിലും ഇപ്പോഴും നിലമൊരുക്കി കൊയ്ത്തുപാട്ടിന്റെ ശീലുകൾ ഉരുവിട്ട് മുടങ്ങാതെ ഇവർ ഓരോ വർഷവും വിത്തെറിയുമ്പോൾ മനസിൽ നിറയുന്നത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. അഞ്ചിരി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് ഇവിടെ നെൽകൃഷി മുടക്കം കൂടാതെ നടത്തിവരുന്നത്.
കൃഷിയാരംഭിച്ചത് നൂറ്റാണ്ടിനു മുമ്പ്
ഒരു നൂറ്റാണ്ടു മുമ്പ് അഞ്ചിരി പാടശേഖരത്ത് കൃഷിയാരംഭിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. പതിറ്റാണ്ടുകൾക്കുമുന്പ് ഇവിടെ കുടിയേറി താമസിച്ച കർഷകർ പിന്നീടു നിലംനികത്തി പാടശേഖരമാക്കി മാറ്റുകയായിരുന്നു.
ഇടവെട്ടി പഞ്ചായത്തു മുതൽ ആലക്കോട് പഞ്ചായത്തിലെ തലയനാടു വരെ നീണ്ടു കിടക്കുന്ന പാടശേഖരമായിരുന്നു ഇത്. 120 ഏക്കറോളം സ്ഥലത്താണ് ആദ്യഘട്ടത്തിൽ നെൽകൃഷിയിറക്കിയിരുന്നത്. കാലക്രമേണ നെൽകൃഷി ചെയ്തിരുന്ന നിലത്തിന്റെ വിസ്തീർണം കുറഞ്ഞു.
കൂടുതൽ സ്ഥലത്തും തെങ്ങുൾപ്പെടെ മറ്റു വിളകൾ ഇടം പിടിച്ചു. എങ്കിലും 40 ഏക്കറോളം സ്ഥലത്ത് ഇപ്പോഴും കർഷകർ നെൽകൃഷി ചെയ്തു വരുന്നുണ്ട്.
വറ്റാത്ത ജലലഭ്യത
വർഷത്തിൽ ഒരിക്കൽപോലും വറ്റാത്ത കൈത്തോടുകളാണ് അഞ്ചിരി പാടശേഖരത്തെ ജലസമൃദ്ധമാക്കുന്നത്. വെള്ളം പാടത്തേക്കു കയറ്റാനായി തോട്ടിൽ ചെറു ചെക്കുഡാമുകളുമുണ്ട്. അതിനാൽ വേനൽക്കാലത്തുപോലും സമൃദ്ധമായി വെള്ളം ലഭിക്കും.
ഇറിഗേഷൻ വകുപ്പ് നിർമിച്ചിരിക്കുന്ന ചെക്ക് ഡാമും ഇവിടെയുണ്ട്. ഓരോ കർഷകരും പാടത്തേക്ക് ആവശ്യമായ വെള്ളം തിരിച്ചു വിട്ടാണ് കൃഷി ചെയ്യുന്നത്.
വർഷത്തിൽ രണ്ടു കൃഷി
വർഷത്തിൽ രണ്ട് കൃഷി ചെയ്യുന്ന ഇരുപ്പൂപാടമാണ് ഇവിടുത്തേത്. ജൂണിൽ വിതച്ച് 100 ദിവസത്തിനു ശേഷം ഓണത്തിന് വിളവെടുക്കുന്ന വിരിപ്പ് കൃഷിയും നവംബറിൽ വിതച്ച് വിഷുവിന് വിളവെടുക്കുന്ന മുണ്ടകൻ കൃഷിയും. മുണ്ടകൻ കൃഷി എല്ലാവരും ചെയ്യും.
ഉമ, കുഞ്ഞൂഞ്ഞ്, ഐആർഎസ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്ന ഇനങ്ങൾ. പ്രതിസന്ധി മൂലം ഈ വർഷം ഒരു കൃഷി മാത്രമാണ് ഇറക്കാനായത്. വിരിപ്പുകൃഷി സമയത്ത് കനത്ത മഴയായതിനാൽ വിളനാശം ഭയന്നാണ് കൃഷിയിറക്കാതിരുന്നത്.
ട്രാക്ടർ ഉപയോഗിച്ചാണ് നിലം ഒരുക്കൽ. തൊഴിലാളികളും കർഷകരും ചേർന്ന് ഞാറു നടും. വിളവെടുപ്പാകുന്പോൾ പാലക്കാടുനിന്നും യന്ത്രമെത്തിച്ച് കൊയ്ത്തു നടത്തുകയാണ് ചെയ്യുന്നത്.
വിൽപ്പന സപ്ലൈകോ വഴി
സപ്ലൈക്കോയ്ക്കാണ് നെല്ല് വിൽപ്പന നടത്തുന്നത്. കൃഷിയിറക്കി 40 ദിവസത്തിനുള്ളിൽ സപ്ലൈക്കോയിൽ ബുക്ക് ചെയ്യണം. കഴിഞ്ഞയാഴ്ച മുതൽ ഈ വർഷത്തെ ബുക്കിംഗ് ആരംഭിച്ചു. കഴിഞ്ഞ വർഷം 35 ടണ്‍ നെല്ലാണ് സപ്ലൈക്കോയ്ക്ക് കൈമാറിയത്.
സപ്ലൈക്കോ നിർദേശിക്കുന്ന മില്ലുടമകൾ വാഹനങ്ങളുമായി എത്തി നെല്ല് കൊണ്ടുപോകും. നെല്ല് തൂക്കി ചാക്കിലാക്കി വാഹനത്തിൽ കയറ്റിക്കൊടുക്കണം.
എന്നാൽ സപ്ലൈക്കോയിൽനിന്നു നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസം പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
സർക്കാർ സഹായം
നിലവിൽ നെൽകൃഷി ചെയ്യുന്ന കർഷകർക്ക് കൃഷിവകുപ്പിന്റെ സഹായം ലഭിക്കുന്നുണ്ട്. നെൽകൃഷി പ്രോത്സാഹന പദ്ധതി പ്രകാരം ഹെക്ടറിന് 4,500 രൂപ നിരക്കിലാണ് സബ്സിഡി ലഭിക്കുന്നത്.
ഇതിനു പുറമേ ത്രിതല പഞ്ചായത്തുകൾ നെൽകൃഷിയുടെ കൂലിച്ചെലവുകൾ എന്ന പേരിലും സഹായധനം നൽകാറുണ്ട്. എല്ലാ വർഷവും ഇളംദേശം ബ്ലോക്കും ആലക്കോട് പഞ്ചായത്തും ഇതിനായി ഫണ്ട് നീക്കിവയ്ക്കും.
ഈ സഹായത്താലാണ് കർഷകർ കൃഷി മുന്നോട്ടു കൊണ്ടു പോകുന്നത്.
പാടശേഖര സമിതി
സജീവമായി പ്രവർത്തിക്കുന്ന അഞ്ചിരി പാടശേഖര സമിതിയാണ് ഇവിടെ കർഷകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി ഒപ്പമുള്ളത്. മൂന്നു പതിറ്റാണ്ടിലേറെയായി പാടശേഖര സമിതി പ്രവർത്തിച്ചു വരുന്നുണ്ട്.
തങ്കച്ചൻ മാത്യു കളരിക്കത്തൊട്ടിയിൽ പ്രസിഡന്റും മാത്യു വള്ളോപ്പിള്ളിൽ സെക്രട്ടറിയുമായ ഏഴംഗ ഭരണസമിതിയാണ് ഇപ്പോൾ നേതൃത്വം നൽകുന്നത്.
പഞ്ചായത്തംഗവും സഹകരണബാങ്ക് പ്രസിഡന്റുമായ ടോമി കാവാലം വൈസ് പ്രസിഡന്റും കെ.ആർ. ശശി ഞാറക്കാട്ടിൽ ട്രഷററും ഏബ്രഹാം മുണ്ടയ്ക്കൽ, ഫിലിപ്പ് ജോർജ് പൂവന്തിക്കുന്നേൽ, എം.ജെ. മാത്യു മുണ്ടയ്ക്കൽ എന്നിവർ കമ്മിറ്റിയംഗങ്ങളുമാണ്. അഞ്ചിരിയിൽ സ്വന്തം കെട്ടിടവും ട്രാക്ടറും സമിതിക്ക് സ്വന്തമായുണ്ട്.
പ്രതിസന്ധികളേറെ
വിത്തിറക്കുന്നതു മുതൽ നെല്ല് വിൽപന നടത്തുന്നതുവരെ വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് കൃഷിയിറക്കുന്നതെന്നു കർഷകർ പറയുന്നു. പാടങ്ങളിൽ കൃഷിപ്പണികൾ ചെയ്യാൻ ഇപ്പോൾ തൊഴിലാളികളെ കിട്ടാനില്ലായെന്നതാണ് പ്രധാന പ്രതിസന്ധി.
വിരലിലെണ്ണാവുന്ന കർഷക തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഈ മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നത്. പ്രതികൂല കാലാവസ്ഥ പലപ്പോഴും കർഷകർക്ക് തിരിച്ചടിയായി മാറാറുണ്ട്. മഴ കൂടുതലായി ലഭിച്ചാൽ കൊയ്ത്തു നടക്കില്ല.
പലപ്പോഴും മഴക്കൂടുതൽമൂലം നെൽക്കതിരുകൾ നശിച്ച് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ കൃഷി വകുപ്പിൽനിന്ന് ഒരു രൂപ പോലും ലഭിക്കാറില്ലെന്നു കർഷകർ വ്യക്തമാക്കി.
വിള ഇൻഷുറൻസ് ചെയ്യാറുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരം ലഭിക്കാൻ കാലങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. വിതച്ച് 40 ദിവസത്തുള്ളിൽ ഇൻഷുറൻസ് ചെയ്താൽ മാത്രമേ ആനുകൂല്യം ലഭിക്കു.
സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പണം സമയബന്ധിതമായി ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. മുൻ വർഷങ്ങളിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് പലപ്പോഴും പിന്നീട് ലഭിക്കുന്നത്.
ഇതിനു പുറമെ കൊയ്ത്ത് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾക്കും പണച്ചെലവേറി. പാലക്കാടു നിന്നും എത്തിക്കുന്ന കൊയ്ത്തു യന്ത്രത്തിന് 3000 രൂപയാണ് മണിക്കൂറിന് വാടക.
ഇത്തരത്തിൽ പ്രതിസന്ധികളേറെയാണെങ്കിലും കൃഷി ഉപേക്ഷിക്കാൻ അഞ്ചിരിയിലെ കർഷകർ തയാറല്ല. കാരണം ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ പച്ച വിരിച്ച നെൽപ്പാടങ്ങൾ.
Agriculture
സർക്കാർ ജോലി ലഭിച്ചിട്ടും അതിനു പോകാതെ കൃഷിയിലേക്ക് ഇറങ്ങിയ നടുവിൽ വേങ്കുന്ന് സ്വദേശി കല്ലിടുക്കനാനിക്കൽ മനോജ് ജോസഫ് കാർഷികവൃത്തിയിൽ തികഞ്ഞ സംതൃപ്തനാണ്.
ബിരുദവും ഇലക്ട്രിക്കൽ ഡിപ്ലോമയും കഴിഞ്ഞ മനോജ് ജോസഫിന് 2006 ലാണ് കഐസ്ഇബിയിൽ ജോലി ലഭിക്കുന്നത്. എന്നാൽ, പാരന്പര്യമായി കിട്ടിയ കൃഷി ജീവിതം തുടരാൻ ആയിരുന്നു മനോജിന്റെ തീരുമാനം.
അന്ന് മനോജിന്റെ കൂടെ ജോലി ലഭിച്ചവർ ഇപ്പോൾ സീനിയർ സബ് എൻജിനിയർമാരാണ്. എന്നാൽ സ്വന്തമായുള്ള ആറ് ഏക്കറിലും പാട്ടത്തിനെടുത്ത ഒരേക്കറിലും സമ്മിശ്ര കൃഷി ചെയ്ത് നൂറുമേനി നേട്ടം കൊയ്യുകയാണ് ഈ 54കാരൻ. വേങ്കുന്നിലുള്ള മനോജിന്റെ പുരയിടത്തിൽ എത്തിയാൽ നമ്മൾക്ക് അത് മനസിലാകും.
40 ഇനം കുരുമുളക്, റബർ, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, വിവിധ ഇനം പച്ചക്കറികൾ, പശുവളർത്തൽ, തേൻ ഉല്പാദനം അങ്ങനെ സകല കാർഷിക മേഖലയിലും ഇദ്ദേഹം കൈവയ്ക്കുന്നു.
അതുകൊണ്ടുതന്നെ ഒരു ഇനത്തിൽ അല്പം ഇടിവു വന്നാൽ മറ്റുള്ളവയിൽനിന്ന് അതു തരണം ചെയ്യുന്നു. ഈ രീതി തുടരുന്നതുകൊണ്ടു ലാഭമല്ലാതെ നഷ്ടം ഉണ്ടായിട്ടില്ലെന്ന് മനോജ് സാക്ഷ്യപ്പെടുത്തുന്നു.
2013ൽ നടുവിൽ പഞ്ചായത്തിലെ മികച്ച യുവകർഷകൻ. 2018ൽ തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച യുവ കർഷകൻ, 2024ൽ നടുവിൽ പഞ്ചായത്തിലെ മികച്ച കർഷകൻ എന്നീ പുരസ്കാരങ്ങളും മനോജിനു ലഭിച്ചിട്ടുണ്ട്.
അഞ്ചു വർഷമായി നടുവിൽ പഞ്ചായത്തിലും പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലും കഴിഞ്ഞ വർഷം ചെങ്ങളായി പഞ്ചായത്തിലും കർഷകർക്ക് ആവശ്യമായ മഞ്ഞൾ വിത്തുകൾ ഉല്പാദിപ്പിച്ചു നൽകുന്നത് മനോജാണ്.
സ്വന്തമായി ഉല്പാദിപ്പിക്കുന്ന മണ്ണിര കന്പോസ്റ്റാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. കൂടെ മറ്റു രാസവളങ്ങളും പ്രയോഗിക്കുന്നു. നടുവിൽ കൃഷിഭവന്റെ എല്ലാ സാങ്കേതിക സഹായങ്ങളും ലഭിക്കുന്ന മനോജ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 40 ഇനം കുരുമുളകുകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും തൈകൾ ഉല്പാദിപ്പിച്ച് ആവശ്യക്കാർക്കു നൽകുകയും ചെയ്യുന്നു.
മണ്ണിര കന്പോസ്റ്റിനെക്കുറിച്ച് പഠിക്കാനെത്തുന്നവർക്ക് സാങ്കേതിക പരിജ്ഞാനം നൽകുകയും സൗജന്യമായി മണ്ണിരകളെ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി ആളുകളാണ് മനോജിന്റെ പക്കൽനിന്നു മണ്ണിരകളെ കൊണ്ടുപോകുന്നത്.
പൂർവികരിൽനിന്നു പകർന്നു കിട്ടിയ അനുഭവവും തന്റേതായ പരീക്ഷണങ്ങളുമായി ഓർമവച്ച കാലംതൊട്ട് മണ്ണിൽ പണിയെടുക്കുന്ന മനോജിന് കൃഷിതന്നെയാണു ജീവിതവും. രണ്ടു സ്ഥിരം തൊഴിലാളികൾക്കു പുറമെ ആവശ്യാനുസരണം മറ്റു തൊഴിലാളികളും മനോജിന്റെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്.
തന്റെ ലാഭത്തേക്കാൾ അവർക്ക് നൽകുന്ന വേതനത്തിലാണ് മനോജിന്റെ സംതൃപ്തി. പുലിക്കുരുമ്പ ക്ഷീര സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ മനോജിന് എല്ലാ പിന്തുണയും നൽകി ഭാര്യ ലിനിയും മക്കളായ മൗറിനും ഫ്ളവറിനും ജോഷയും ഒപ്പമുണ്ട്.
കുരുമുളക് തൈ ഉൾപ്പടെ തന്റെ കൃഷിക്ക് ആവശ്യമായ എല്ലാ വിത്തുകളും സ്വന്തമായി ഉല്പാദിപ്പിക്കുന്ന മനോജ് ആവശ്യക്കാർക്ക് അതു നൽകാനും തയാറാണ്.
Agriculture
തിരുവാതിര ജന്മക്ഷത്രത്തിൽപ്പെട്ടവരുടെ മരമാണ് കരിമരം. ആയുസു മുഴുവൻ സാവധാനം വളരുന്ന ഒരു വൃക്ഷമാണ് കരിമരം. കരിമരം തൈകളായിരിക്കുമ്പോൾ തണലിൽ വളരുവാൻ ഇഷ്ടപ്പെടുകയും എന്നാൽ, മരം വളരുന്നതനുസരിച്ച് സൂര്യപ്രകാശം ഇഷ്ടപ്പെടുന്നതുമായ ഒരു മരമാണ്.
കരിമരം വിത്ത് മൂലവും മുറിഞ്ഞ വേരിൽ നിന്നും പുനരുൽഭവം നടക്കുന്നു. നല്ല നീർവാർച്ചയുള്ള മണ്ണാണ് വളരുവാൻ നല്ലത്. എഴുപതു സെന്റിമീറ്റർവരെ വ്യാസമുള്ള തടി ലഭിക്കുവാൻ ഇരുനൂറോളം വർഷം വേണ്ടി വരും.
ആഫ്രിക്ക, മലേഷ്യ, മ്യാൻമാർ, ജപ്പാൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലും കേരളത്തിലെ അർധഹരിത വനങ്ങളിൽ അങ്ങിങ്ങു വളരുന്ന സാന്ദ്രമായ തലപ്പോടുകൂടിയ മരമാണ് കരിമരം. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ധാരളമായി കണ്ടുവരുന്നു.
വളരെയേറെ പ്രാധാന്യമുള്ള കരിമരത്തിന്റെ ഇലയ്ക്ക് അഞ്ചു മുതൽ പതിനഞ്ച് സെന്റീമീറ്റർ നീളവും മൂന്നു മുതൽ ആറു സെന്റീമീറ്റർ വീതിയും കാണും. ഇലകളിൽ ധാരാളം കറുത്ത കുത്തുകൾ കാണാറുണ്ട്.
ഏകലിംഗ പുഷ്പങ്ങളാണ്, പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ്. ആണ് പൂക്കൾ കൂട്ടമായി ഉണ്ടാകും. ആണ് പൂക്കളെക്കാൾ പെണ് പൂക്കൾക്ക് വലിപ്പം കൂടുതലാണ്. കായ്കൾക്ക് ഏകദേശം രണ്ടു സെന്റീമീറ്റർ വ്യസമുള്ളതാണ്. മരത്തിന് വ്യക്തമായ പൂക്കാലമില്ല എങ്കിലും ഫെബ്രുവരി മുതലാണ് മരം നല്ലതുപോലെ പൂത്തു കണ്ടുവരുന്നത്.
ഏബണേസി കുടുംബത്തിൽപ്പെട്ട കരിമരത്തിന്റെ ശാസ്ത്രീയനാമം ഡയോസ്പൈറോസ് എബണിയം എന്നാണ്. എബണി, മുസ്തന്പി, കരിന്താളി എന്നീ പേരുകളിലും സംസ്കൃതത്തിൽ കരവീര: വയസി, ഇംഗ്ലീഷിൽ സിലോണ്‍ എബണിട്രീ എന്നും അറിയപ്പെടുന്നു. കരിമരത്തിന്റെ തടി കൂടുതലായും സംഗീതോപകരണങ്ങൾക്കും കൗതുകവസ്തുക്കൾ നിർമ്മിക്കുവാനും ഉപയോഗിച്ചു വരുന്നു.
കരിമരത്തിന്റെ തൊലി കടും ചാരനിറത്തിലും തടിയുടെ പുറംഭാഗം വെള്ള ചേർന്ന ചാരനിറത്തിലും കാതൽ കടും കറുപ്പുനിറവുമാണ്. മറ്റു മരത്തിൽ നിന്നും വ്യത്യസ്ഥമായതിനാലാകാം ഇതിന് കരിമരം എന്ന് പേരു വന്നത്.
കരിമരത്തിന്റെ തൊലി വിവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. ഇലകൾ വയറിളക്കം, നേത്രരോഗങ്ങൾ, തീപ്പൊള്ളൽ, ഗ്രന്ഥികളെ ബാധിക്കുന്ന ക്ഷയം, ചൊറിചിരങ്ങുകൾ എന്നിങ്ങനെ വിവിധ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിച്ചുവരുന്നു. കേരളത്തിൽ മറ്റു മരങ്ങളെയപേക്ഷിച്ച് വളരെക്കുറച്ചു മാത്രം കണ്ടുവരുന്ന ഈ മരത്തെ സംരക്ഷിക്കേണ്ടതുണ്ട്.
വളരെ സാവധാനം വളരുന്ന വൃക്ഷമായതിനാൽ കുറച്ചു സ്ഥലമുള്ളവർക്കും നട്ടുപിടിപ്പിക്കാവുന്നതാണ്. പുതിയ തലമുറകൾക്കും നഗരങ്ങളിൽ വസിക്കുന്നവർക്കും കരിമരം എന്താണെന്ന് അറിയുന്നതിനു വേണ്ടിയും പ്രത്യേകിച്ച് തിരുവാതിര നക്ഷത്രത്തിൽപ്പെട്ടവർ കരിമരം നട്ടുപിടിപ്പിക്കുന്നത് നന്നായിരിക്കും.
സ്ഥല പരിമിതിയുള്ളവർ കുറച്ചു വലുപ്പമുള്ള ചട്ടികളിൽ വളർത്താവുന്നതാണ്. മണ്ണിൽ നടുന്നവർ രണ്ടടി ചതുരത്തിലും അഴത്തിലും കുഴിയെടുത്ത് ആവശ്യത്തിനു ചാണകപ്പൊടിയും മറ്റു ജൈവ വളങ്ങളും ചേർത്ത് നടാവുന്നതാണ്.
മറ്റു കീടാക്രമണങ്ങൾ ഒന്നുംതന്നെ കരിമരത്തെ ബാധിക്കാത്തതിനാൽ തരിശുകിടക്കുന്ന പൊതു സ്ഥലങ്ങളിലും സ്കൂൾ മൈതാനങ്ങളുടെ വശങ്ങളിലും നട്ടുപിടിപ്പിക്കുന്നത് ഈ മരം പ്രചരിപ്പിക്കാനും കണ്ടുപഠിക്കാനും ഉതകും.
Agriculture
നെല്ല്
മുണ്ടകൻ കൊയ്ത്തിന് സമയമായി. കൊയ്യാറായ പാടങ്ങളിൽ കൊയ്ത്തിനു ഒരാഴ്ച മുന്‍പുതന്നെ പാടത്തെ വെള്ളം വാർത്തുകളയണം. വിത്തെടുക്കാൻ ഉദ്ദേശിക്കുന്ന പാടങ്ങളിൽനിന്നും കൊയ്ത്തിന് രണ്ടാഴ്ച മുമ്പെങ്കിലും കള്ളക്കതിരുകൾ നീക്കം ചെയ്യണം.
കൊയ്ത്ത് കഴിഞ്ഞാൽ നിലം ഉഴുതിടണം. ഈർപ്പമുണ്ടെങ്കിൽ എള്ള്, പയർ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യാം. കൊയ്ത്തിനുശേഷം നിലം ഉഴുത് കുറച്ചു ദിവസം തരിശിടുന്നത് തണ്ടുതുരപ്പന്റെ ഉപദ്രവം പുഞ്ചയിലേക്ക് വ്യാപിക്കാതിരിക്കാൻ സഹായിക്കും.
നേരിട്ട് വിത്ത് വിതച്ച് കൃഷി ചെയ്യാനുദ്ദേശിക്കുന്ന പാടങ്ങൾ നല്ലപോലെ ഉഴുതു നിരപ്പാക്കണം. ഞാറ് പറിച്ച് നടുന്ന പാടങ്ങളിൽ ഞാറ്റടി തയാറാക്കാം. കുട്ടനാടൻ പുഞ്ചയിൽ മേൽവളപ്രയോഗവും സസ്യസംരക്ഷണവും തുടരാം.
തെങ്ങ്
ജലസേചനം തുടരണം. ആഴ്ചയിൽ ഒന്നോ രണ്ടോ നന നൽകാം. നനയുടെ തോത് കുറയ്ക്കാൻ തെങ്ങിൻതടത്തിൽ പുതയിട്ടു കൊടുക്കാം. മണൽ പ്രദേശങ്ങളിൽ 3-4 ദിവസത്തിലൊരിക്കൽ നനയ്ക്കണം. വിത്ത് തേങ്ങാസംഭരണത്തിന് മാതൃവൃക്ഷം തെരഞ്ഞെടുക്കാം.
സ്ഥിരമായി കായ്ക്കുന്നതും വർഷത്തിൽ 80 തേങ്ങ കുറയാതെ കായ്ഫലമുള്ള തെങ്ങുകൾ തെരഞ്ഞെടുക്കണം. വിടർന്ന 30ൽ കൂടുതൽ ഓലകൾ, ബലമുള്ള മടലുകൾ, കരുത്തുള്ള കുലഞ്ഞെട്ടുകളോടുകൂടിയ 12 കുലകളിൽ കൂടുതൽ, ഇടത്തരം വലുപ്പമുള്ള തേങ്ങകൾ തുടങ്ങിയ ഗുണങ്ങൾ മാതൃവൃക്ഷത്തിനുണ്ടാകണം.
വിത്തുതേങ്ങ കയറിൽ കെട്ടിയിറക്കണം. വിത്തുതേങ്ങ മുളപ്പിക്കുന്നതിനുമുമ്പ് 60 ദിവസമെങ്കിലും തണലിൽ സൂക്ഷിക്കണം. 3 ഇഞ്ച് കനത്തിൽ മണൽ വിരിച്ച് അതിൽ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവുംവിധം നിരത്തി മണലിട്ട് മൂടിയിടണം.
തേങ്ങയിലെ വെള്ളം വറ്റിപ്പോകാതിരിക്കാനാണിത്. ഒന്നിന് മുകളിൽ ഒന്ന് എന്ന ക്രമത്തിൽ 5 അടുക്ക് വിത്തു തേങ്ങ ഇങ്ങനെ സംഭരിക്കാം. മണൽ മണ്ണും തണലുമുള്ള പ്രദേശങ്ങളിൽ വിത്തുതേങ്ങ കൃഷിസ്ഥലങ്ങളിൽതന്നെ സൂക്ഷിക്കാം.
തണലിൽ കൂട്ടിയിട്ട തേങ്ങകൾ തൊണ്ട് ഉണങ്ങിയതിനുശേഷം പാകി മുളപ്പിക്കാം. തീരപ്രദേശങ്ങളിൽ ഇലകൾ കാർന്നു തിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുണ്ടെങ്കിൽ എതിർ പ്രാണികളെ തെങ്ങിൻതോപ്പുകളിലേക്ക് വിടണം.
ഓലതീനിപ്പുഴുവിന്റെ ആക്രമണം കൂടാൻ സാധ്യതയുണ്ട്. ഇവ നിയന്ത്രിക്കാൻ കേടായ ഓലകൾ വെട്ടിമാറ്റി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വേപ്പധിഷ്ഠിത കീടനാശിനികൾ തളിക്കുക.
കമുക്
ജലസേചനം തുടരുക. അടയ്ക്കാ മരങ്ങളെ ചൂടിൽനിന്നു സംരക്ഷിക്കാൻ തടിയിൽ കുമ്മായം പൂശുകയോ ഉണക്ക ഓലകൾ പൊതിഞ്ഞുകെട്ടുകയോ ചെയ്യാം.
വാഴ
നന തുടരണം. വാഴത്തടത്തിൽ പുതയിട്ട് ഈർപ്പം നിലനിർത്താൻ സഹായിക്കും. നേന്ത്രവാഴ നട്ട് മൂന്നാമത്തെയും നാലാമത്തെയും മാസം 60 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ചേർക്കുക. മണ്ണു പരിശോധന നടത്തിയാൽ കൃത്യമായ വളത്തിന്റെ തോത് അറിയാൻ കഴിയും.
ഏലം
പ്രാഥമിക തവാരണകളിൽ ജലസേചനം തുടരാം. പന്തലിട്ടു കൊടുക്കണം. രണ്ടാം തവാരണയിലും കളയെടുപ്പും ദൈനംദിന ജലസേചനവും നടത്തണം. ഏലത്തിന്റെ വിളവെടുപ്പ് തുടരാം. പറിച്ചെടുത്ത കായ്കൾ തരംതിരിച്ച് സൂക്ഷിക്കാം.
തണൽമരങ്ങൾ കുറഞ്ഞ സ്ഥലങ്ങളിൽ ഇളം ചെടികൾക്ക് ആവശ്യമായ തണൽ നൽകാൻ ചെടികളുടെ മുകളിൽ ചെറിയ പന്തൽ ഇട്ട് കൊടുക്കാം. ഉണക്കിൽ നിന്ന് ചെടിയെ സംരക്ഷിക്കാൻ പുതയിട്ടു കൊടുക്കണം.
കുരുമുളക്
മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനായി വള്ളിയുടെ ചുവട്ടിൽ പുതയിട്ടു കൊടുക്കണം. നട്ട് ഒന്ന് രണ്ട് വർഷം മാത്രം പ്രായമെത്തിയ വള്ളികളെ പൊതിഞ്ഞു കെട്ടി വേനൽച്ചൂടിൽ നിന്നും സംരക്ഷിക്കണം. തോട്ടങ്ങളിൽ വിളവെടുപ്പ് തുടരാം.
പറിച്ചെടുത്ത കുരുമുളക് ഏറ്റവും ശുചിയായ രീതിയിൽ ഉണക്കി സൂക്ഷിക്കണം. യാതൊരുവിധ മാലിന്യങ്ങളും കുരുമുളകിൽ കലരാൻ ഇടയാകരുത്. കൊടിത്തലകൾ ശേഖരിക്കുവാനുള്ള മാതൃകൊടികളുടെ തെരഞ്ഞെടുപ്പ് തുടരാം. തെരഞ്ഞെടുത്ത ചെന്തലകൾ മണ്ണിൽ പടരാതെ ചെറിയ താങ്ങുകാലുകളിൽ ചുറ്റിവയ്ക്കണം.
ഇഞ്ചി, മഞ്ഞൾ
ഇഞ്ചിയുടെ വിളവെടുപ്പും വിത്തിഞ്ചി സംസ്കരണവും സൂക്ഷിപ്പും തുടരാം. വിത്തിന് സൂക്ഷിക്കുന്ന ഇഞ്ചി മൃദുചീയൽ രോഗം ഉണ്ടാകാതിരിക്കാൻ വിത്തുപചാരം നടത്തി തണലിൽ ഉണക്കണം.
മഞ്ഞളിന്റെ ഇലയും തണ്ടും വാടിത്തുടങ്ങുന്പോൾ വിളവെടുപ്പ് ആരംഭിക്കാം.
Agriculture
മറയൂർ കാന്തല്ലൂർ മേഖലയിൽനിന്ന് ഓർക്കിഡ് വിഭാഗത്തിൽപ്പെടുന്ന പുതിയ സസ്യം കണ്ടെത്തി. തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഡിപ്ലോസെൻറം എന്ന ദേശജാതി വിഭാഗത്തിൽ പെടുന്ന ചെടിക്ക് പൂവിന്റെ ഘടനാസ്വഭാവം അടിസ്ഥാനപ്പെടുത്തി ഡിപ്ലോസെന്ററം പാപ്പില്ലോസം എന്ന ശാസ്ത്രനാമം നൽകി.
പാറകൾക്ക് മുകളിലും മരത്തിന്റെ ശാഖകളിലും പറ്റിപ്പിടിച്ചു വളരുന്ന ഇവയ്ക്ക് മേഖലയിലെ ശക്തമായ കാറ്റിനെ പ്രതിരോധിച്ചു നിൽക്കാൻ കഴിയുന്ന വേരുകളുണ്ട്. ശാഖകളായി പിരിയാത്ത പൂങ്കുല, വെള്ളയും പിങ്കും കലർന്ന പൂക്കൾ, ദളങ്ങളുടെ ആകൃതി എന്നിവകൊണ്ടെല്ലാം ഈ ഗണത്തിലെ മറ്റു ചെടികളിൽ നിന്ന് ഇവ വ്യത്യാസപ്പെടുന്നു. സുഗന്ധമേറിയതും മനോഹരങ്ങളുമാണ് ഇവയുടെ പൂക്കൾ.
ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് പൂവിട്ട് കായകൾ വിളയുന്നത്. ആലപ്പുഴ സനാതന ധർമ കോളജിലെ അധ്യാപകനായ ഡോ. ജോസ് മാത്യു, പാലാ രാമപുരം സ്വദേശി എ.കെ. പ്രദീപ്, വണ്ടിപ്പെരിയാറിലെ ജോനാസ് ഓർക്കിഡേറിയത്തിന്റെ ഉടമയായ മാത്യു ജോസ് മാത്യു, കല്പറ്റ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സലിം പിച്ചൻ എന്നിവരടങ്ങുന്ന ഗവേഷണസംഘമാണ് കണ്ടെത്തലിനു പിന്നിൽ.
സ്പീഷിസ് എന്ന ശാസ്ത്ര ജേർണലിന്റെ പുതിയ പതിപ്പിൽ മുഖലേഖനമായി കണ്ടെത്തൽ സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു.
Agriculture
കൊല്ലത്തിന്റെ പ്രസിദ്ധി ലോകമെങ്ങും അറിയുന്നത് കശുവണ്ടിയുടെ പേരിലാണ്. ലോകത്തിന്റെ ഏതു കോണിൽനിന്നും ആളുകൾ കൊല്ലത്തെത്തിയാൽ കശുവണ്ടിപ്പരിപ്പ് വാങ്ങലും രുചിയറിയലും പ്രധാനമാണ്. കശുവണ്ടിയുടെ ഉപയോഗം അനുദിനം വർധിക്കുകയാണ്.
സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവർ കൊറിച്ചിരുന്ന കശുവണ്ടി ഇപ്പോൾ സാധാരണക്കാരും കഴിക്കുന്നു. ബിരിയാണിയിലും ബിസ്കറ്റിലും പുഡ്ഡിങ്ങിലും കറികളിൽപോലും കശുവണ്ടി ചേർക്കുന്നത് സാധാരണമായി. മുളപ്പിച്ച കശുവണ്ടിപോലും അടുക്കളയിലേക്കു വരികയാണ്.
അതുകൊണ്ടുതന്നെ കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കൊല്ലം ജില്ലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കശുവണ്ടി ബിസിനസിലൂടെ സ്വന്തം മേൽവിലാസം സൃഷ്ടിച്ച കന്പനിയാണ് ഞക്കാടൻ കാഷ്യു എക്സ്പോർട്ട്സ് ആൻഡ് ഇംപോർട്ട്സ്.
അവരുടെ സാരഥി അസ്ഗർ ബഷീർ എന്ന യുവാവ് പയറ്റിത്തെളിഞ്ഞതു വിജയത്തിലേക്കുള്ള വഴിയാണ്. പണ്ടത്തെപ്പോലെ കശുവണ്ടിയുടെ ഈറ്റില്ലമെന്നു കൊല്ലത്തെ വിളിക്കാൻ കഴിയില്ലെങ്കിലും പല ഫാക്ടറികളും പൂട്ടികിടക്കുന്പോഴും ഈ യുവാവ് നേടിയ വിജയം ചെറുതല്ല.
സ്വന്തം മേൽവിലാസം ഈ വ്യവസായത്തിൽ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചിരിക്കുന്നു. കമ്പനി സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ വേളമാനൂർ എന്ന സ്ഥലത്താണ്. പല ഡിപ്പാർട്ട്മെന്റുകളിലുമായി മുന്നൂറോളം സ്ത്രീകൾ തൊഴിൽ ചെയ്യുന്നുണ്ട്.
ഇക്കൂട്ടത്തിൽ അന്യ സംസ്ഥാന തൊഴിലാളികളുമുണ്ട്. പ്രധാനമായും കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ഡൽഹി അടക്കമുള്ള അന്യസംസ്ഥാനങ്ങളിലേക്കും പരിപ്പ് കയറ്റി അയക്കുന്നുണ്ട്. കൂടാതെ കോസ്റ്റ് ഗാനഗ്രി എന്ന ആഫ്രിക്കൻ രാജ്യത്തിൽനിന്നു കശുവണ്ടി ഇറക്കുമതി ചെയ്തും കച്ചവടം നടത്തുന്നുണ്ട്.
കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ അസ്ഗർ പത്ത് വർഷമായി സ്വന്തമായി ബിസിനസ് ചെയ്യുന്നു. അസ്ഗറിന്റെ കുടുംബം അന്പതുവർഷമായി കശുവണ്ടി ബിസിനസിൽ ഉണ്ട്.
പഴയതുപോലെയില്ല
പഴയ പോലെയുള്ള ഉത്പാദനം ഇന്നു കൊല്ലത്ത് നടക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഇല്ലെന്നാണ് അസ്ഗർ ബഷീർ വെളിപ്പെടുത്തുന്നത്. പലരും വ്യവസായം നിർത്തി മറ്റു മേഖലകളിലേക്കു തിരിഞ്ഞു.
മുന്പുണ്ടായിരുന്നതിന്റെ 50 ശതമാനം പോലും ഫാക്ടറികൾ ഇപ്പോൾ കൊല്ലത്തില്ല. കുടിൽ വ്യവസായമായിപ്പോലും ഉത്പാദനം നടന്നിരുന്ന കൊല്ലത്ത് ഇപ്പോൾ ആയിരത്തിലേറെ ഫാക്ടറികൾ കാടുപിടിച്ച് അടഞ്ഞ് കിടപ്പുണ്ട്.
ഇവിടെ ക്ഷീണം സംഭവിച്ചപ്പേൾ അയൽസംസ്ഥാനങ്ങളിൽ വ്യവസായം വർധിച്ചു. അതോടെ പരിപ്പ് തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും വരുന്ന അവസ്ഥയുണ്ട്. കൂലിയും തൊഴിൽ പ്രശ്നങ്ങളും അതിനെ ബാധിച്ചിട്ടുണ്ട്.
പ്രതിസന്ധി
സംസ്ഥാനത്തെ ഉയർന്ന ഉത്പാദനച്ചെലവ് തിരിച്ചടിയാണ്. ഉയർന്ന കൂലിനിരക്കും കുറഞ്ഞ ഉത്പാദനക്ഷമതയും പ്രതിസന്ധിയുണ്ടാക്കുന്നു.
Agriculture
ഔദ്യോഗിക ജീവിതത്തിനിടയിലെ തിരക്കുകൾക്കിടയിലും കാർഷിക വൃത്തിയിൽ ആത്മസംതൃപ്തി കണ്ടെത്തുകയാണ് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ആസാദ് തോമസ്.
സ്റ്റേഷനിലെ ജോലിസമയം കഴിഞ്ഞാൽ ഉടൻ വീട്ടിലെത്തി കാർഷിക ജോലിയിൽ ഏർപ്പെടുന്നതാണ് ആസാദിന്റെ രീതി. പുരയിടത്തിൽ എല്ലാത്തരം കൃഷികളും ഉണ്ടെങ്കിലും ജാതിക്കൃഷിയിലാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ നേരം ഇരുട്ടുവോളം കൃഷിപ്പണികളിലേർപ്പെടും.
കുരുമുളകും ഏലവും ജാതിയും ഉൾപ്പെടെ എല്ലാത്തരം കൃഷികളും ആസാദിന്റെ കൃഷിയിടത്തെ ഫലസമൃദ്ധമാക്കുന്നു. ജാതികൃഷിയിൽ പുതുമ തേടുന്ന ഈ പോലീസ് ഉദ്യോഗസ്ഥൻ മുപ്പത്തിയഞ്ചോളം ഇനത്തിൽപ്പെട്ട ജാതി മരങ്ങളാണ് നട്ടുവളർത്തിയിരിക്കുന്നത്.
റൗണ്ട് ലീഫ്, ഇന്തോനേഷ്യൻ, പാലത്തിങ്കൽ ഗോൾഡ്, നിലമ്പൂർ ജാതി, ആലപ്പുഴ ജാതി ഇങ്ങനെയുള്ള ഓരോ ഇനവും വ്യത്യസ്തവും ഏറെ കായ്ഫലമുള്ളവയുമാണ്. ഇവയുടെ എല്ലാത്തിന്റെയും തൈകൾ ഉത്പാദിപ്പിച്ച് ആവശ്യക്കാർക്ക് നൽകുന്നുണ്ട്.
കൃഷിച്ചെലവ് കുറവും പരിപാലിക്കാൻ എളുപ്പവും എന്നതാണ് ജാതികൃഷിയോട് താത്പര്യമുണ്ടാകാൻ കാരണമെന്ന് ആസാദ് പറയുന്നു. ജാതിക്കൃഷി വീട്ടമ്മമാർക്കുപോലും നോക്കിനടത്താൻ കഴിയുന്നതാണെന്നും കർഷകർക്ക് കഴിയുന്നത്ര പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യമെന്നും ആസാദ് പറയുന്നു.
ഹൈറേഞ്ചിലെ മാതൃകാ കൃഷിത്തോട്ടം എന്ന നിലയിൽ ആസാദ് തോമസിന്റെ കാർഷിക പ്രവർത്തനങ്ങൾ മനസിലാക്കാൻ കൃഷിയിൽ താത്പര്യമുള്ള പുറം നാടുകളിൽ നിന്നുള്ളവർ പോലും കഞ്ഞിക്കുഴിയിൽ എത്തുന്നുണ്ട്.
Agriculture
കേരളത്തിൽ കുടംപുളി മാത്രം കൃഷി ചെയ്യുന്ന ഒരു ഗ്രാമമുണ്ട്. അതിന്റെ പേരാണ് പുളിക്കത്തടം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടുക്കി ജില്ലയിലെ മലയോര ഗ്രാമം.
തൊടുപുഴ-മൂലമറ്റം-വാഗമണ്‍ റോഡിൽ ഇടാടുനിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പുളിക്കത്തടം ഗ്രാമമായി. മൂലമറ്റത്തു നിന്ന് 13.5 കിലോമീറ്റർ മാത്രം.
ഇവിടെ എല്ലാവരും കൂടി ഒരു വർഷം വിളവെടുക്കുന്നത് 35 ടണ്‍ കുടംപുളി.
ഉപജീവനമാർഗം
ഈ ഗ്രാമത്തിലെ നാൽപതോളം കുടുംബങ്ങളെ അന്നമൂട്ടുന്നത് കുടംപുളിയാണ്. 50 ഏക്കറോളം സ്ഥലത്താണ് കുടംപുളി തഴച്ചു വളർന്നു നിൽക്കുന്നത്. പ്രതിവർഷം 7075 ലക്ഷം രൂപയുടെ വരുമാനമാണ് പുളിക്കത്തടം നിവാസികൾക്ക് കുടംപുളി സമ്മാനിക്കുന്നത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹാരിത ആവോളമുണ്ട് ഈ ഗ്രാമത്തിന്. പച്ചപ്പട്ടണിഞ്ഞ് തണൽ വിരിച്ചു നിൽക്കുന്ന നൂറു കണക്കിന് പുളിമരങ്ങൾ. ഇതിനു സമീപം കളകളാരവം മുഴക്കി പാലരുവിയായി ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ.
മഞ്ഞിൽ നനയുന്ന പ്രഭാതങ്ങൾ. ചെന്നെത്തിയാൽ പിന്നെ മടങ്ങാൻ തോന്നാത്തത്ര വശ്യ സൗന്ദര്യമുള്ള ഇടം.
പുളി വന്ന വഴി
പുളിക്കത്തടംകാരുടെ പുളിപ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 125 വർഷം മുന്‍പേ അവർ ഇതിന്റെ രുചിയും രസവും ഗുണവും തിരിച്ചറിഞ്ഞിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.
പണ്ടെങ്ങോ പക്ഷികൾ കൊത്തിക്കൊണ്ടുവന്ന കായ്കൾ വീണാണ് പുളിക്കത്തടത്ത് പുളിമരങ്ങൾ കിളിർത്തു തുടങ്ങിയത്. നല്ല വിളവും വരുമാനവും ലഭിച്ചതോടെ ഇവിടത്തുകാർ കൂടുതൽ പുളിമരങ്ങൾ നട്ടുപിടിപ്പിക്കുകയായിരുന്നു.
ബഡ് ചെയ്ത ഒരു പുളി പോലും ഇവിടെയില്ല. ബഡ്പുളി മൂന്നാം വർഷം കായ്ഫലം നൽകുമെങ്കിലും തൂക്കക്കുറവും കേടു വരാനുള്ള സാധ്യതയും കൂടുതലാണെന്ന് കർഷകർ പറയുന്നു.
ജനുവരി, മാർച്ച് മാസങ്ങളിലാണ് പൂവിടുന്നത്. മറ്റ് സ്ഥലങ്ങളിൽ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് വിളവെടുപ്പെങ്കിൽ ഇവിടെ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സീസണ്. കടുത്ത വേനലിൽപ്പോലും ഇവിടുത്തെ പുളിമരങ്ങളുടെ ഇലകൾ പൊഴിയാറില്ല.
Agriculture
വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം സ്കൂൾ അങ്കണത്തിൽ വിപുലമായ കാർഷിക പ്രവർത്തനങ്ങൾ നടത്തി നൂറുമേനി വിളവെടുക്കുകയാണ് വേനപ്പാറ ലിറ്റിൽ ഫ്ളവർ യുപി സ്കൂൾ.
വിദ്യാർഥികളും അധ്യാപകരും ചേർന്ന് കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെയും പിടിഎയുടെയും മാനേജ്മെന്റിന്റെയും പിന്തുണയോടെയാണ് കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനും വിദ്യാർഥികൾക്ക് കാർഷിക പ്രവർത്തനങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനും വിഷമില്ലാത്ത ധാരാളം പച്ചക്കറികൾ ഉല്‍പ്പാദിപ്പിക്കുന്നതിനും സ്കൂൾ കൃഷി കാരണമായിട്ടുണ്ട്.
പയർ, പച്ചമുളക്, വെണ്ട, വഴുതന, തക്കാളി, ചുരക്ക, കോവൽ, പാവൽ, പടവലം, മത്തൻ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നു. വിളവെടുക്കുന്നവ സ്കൂൾ ഉച്ചഭക്ഷണ പാചകത്തിനായി ഉപയോഗിക്കുന്നു.
മികച്ച രീതിയിൽ വീടുകളിൽ കൃഷി ചെയ്യുന്ന കുട്ടിക്കർഷകരെ കണ്ടെത്തി ആദരിച്ചു വരുന്നു. പച്ചക്കറി കൃഷിക്കു പുറമെ വിദ്യാലയ അങ്കണത്തിൽ കരനെല്ലും ചോളവും എള്ളും കാരറ്റുമൊക്കെ കൃഷി ചെയ്തു വരുന്നു.
വിളവെടുത്ത കരനെല്ല് പായസമായും ചോളം ചോളപ്പൊരിയാക്കിയും കാരറ്റ് ജ്യൂസാക്കിയും വിദ്യാർഥികൾക്ക് നൽകി ചരിത്രം കുറിക്കുകയാണ് ഈ വിദ്യാലയം.
Agriculture
ധനുമാസക്കുളിര് മകരത്തിലേക്കും നീണ്ടതോടെ നാട്ടുമാവുകള്‍ ഇലമൂടുംവിധം പൂവിട്ടു. ഇക്കൊല്ലം നാടന്‍ മാങ്ങയും മാമ്പഴവും സുലഭമായിരിക്കുമെന്നാണ് പ്രതീക്ഷ. ഒന്നര മാസം വൈകിയാണ് മാവുകള്‍ പൂവിട്ടതെങ്കിലും മഴ പെയ്യാത്തതിനാല്‍ പൂക്കളും തിരിയും പൊടിമാങ്ങകളും അധികം കൊഴിയുന്നുമില്ല.
നാടന്‍മാവുകളില്‍ പലയിടങ്ങളിലും കണ്ണിമാങ്ങ വിരിഞ്ഞുതുടങ്ങി. പടിഞ്ഞാറന്‍ തോടുകള്‍ക്കും പാടങ്ങള്‍ക്കും ചേര്‍ന്ന് നേരത്തെ പൂത്ത മാവുകളില്‍ മാങ്ങ പാകമായി തുടങ്ങി. സാധാരണ നിലയില്‍ മാവും പ്ലാവും പൂക്കണമെങ്കില്‍ തണുപ്പും മഞ്ഞുവീഴ്ചയും വേണം.
ഇക്കൊല്ലം മിക്ക മാവുകളിലും കൊമ്പില്‍ മാത്രമല്ല തടിയില്‍ വരെ കായപിടിത്തമുണ്ട്. മഞ്ഞുവീഴ്ച കുറഞ്ഞെങ്കിലും രാവിലെ മോശമല്ലാത്ത തണുപ്പ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന മാമ്പഴങ്ങളേക്കാള്‍ രുചിയും ഗുണമേന്മയുമുള്ളതാണ് നാടന്‍ മാമ്പഴങ്ങള്‍. പഴയ ചക്കരമാവിന്റെയും തനി നാടന്‍ ഇനങ്ങളുടെയും കണ്ണിമാങ്ങയാണ് അച്ചാറിനു കേമം.
Agriculture
കാസർഗോഡ് ജില്ലയുടെ കിഴക്കേയറ്റത്ത് കർണാടക അതിർത്തിമേഖലയിൽ കേരള കൃഷിവകുപ്പിനു കീഴിൽ അര നൂറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്ന ഫാമാണ് ആദൂർ ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡ്. മികച്ചയിനം കശുമാവിൻതൈകൾ ഉല്പാദിപ്പിക്കുകയാണ് ഫാമിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞവർഷം മാത്രം ഒരു കോടിയിലേറെ രൂപയുടെ വിറ്റുവരവാണ് ഈ സ്ഥാപനം നേടിയത്. സർക്കാർ മേഖലയിലുള്ള ഒരു ഫാം ഇത്രയും ഉയർന്ന വരുമാനം നേടുന്നത് അത്യപൂർവമാണ്.
ഈ സാമ്പത്തിക വർഷം മാത്രം വിവിധ ഇനങ്ങളിൽപ്പെട്ട 1.17 ലക്ഷം കശുമാവിൻ തൈകളാണ് ഇവിടെനിന്നും കശുമാവ് വികസന ഏജൻസി മുഖേന സംസ്ഥാനത്തുടനീളം വിതരണം ചെയ്യപ്പെട്ടത്.
ഒരു ലക്ഷത്തോളം തൈകൾ ഇപ്പോൾ വില്പനയ്ക്ക് തയാറായി നിൽക്കുന്നു. കർണാടകയിലെ വിവിധയിടങ്ങളിലേക്കും മഹാരാഷ്ട്രയിലേക്കുമെല്ലാം ഇവിടെനിന്നും കശുമാവിൻതൈകൾ വിതരണം ചെയ്യപ്പെടുന്നുണ്ട്.
വടക്കൻ കേരളത്തിലും കർണാടകയിലും റബർകൃഷി വ്യാപിച്ച കാലത്ത് തീർത്തും കുറഞ്ഞുപോയ കശുമാവ് കൃഷി ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നതിന്റെ സൂചനകളാണ് എങ്ങും കാണുന്നതെന്ന് ഫാമിന്റെ ഭരണചുമതല വഹിക്കുന്ന കശുവണ്ടി വികസന ഓഫീസർ മനു നരേന്ദ്രനും ഫാം ഓഫീസർ എൻ. സൂരജും പറയുന്നു.
ഇവിടെനിന്നുള്ള മികച്ചയിനം കശുമാവിൻതൈകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇപ്പോൾ കൊണ്ടുപോകുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് എത്തിപ്പെടാൻ പോലും പ്രയാസമായ ഈ സ്ഥലത്തേക്ക് മേൽത്തരം കശുമാവിൻ തൈകൾ അന്വേഷിച്ചുമാത്രം എത്തുന്നവർ ഏറെയാണ്.
250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഫാമിൽ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ധന, ധരശ്രീ, പ്രിയങ്ക എന്നിവയും കർണാടകയിൽ നിന്നുള്ള ഭാസ്കരയുമടക്കം അത്യുല്പാദന ശേഷിയുള്ള ഇനങ്ങളും ഇവയുടെ മാതൃ സസ്യങ്ങളും സംരക്ഷിച്ചുവരുന്നുണ്ട്.
കശുമാവിന് പുറമേ ഒട്ടുമാവിൻ തൈകൾ, കുറിയ ഇനം തെങ്ങിൻ തൈകൾ, ഒട്ടുപ്ലാവ്, വിയറ്റ്നാം ഏർലി പ്ലാവ്, പേര, കുരുമുളക്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയവയും ശാസ്ത്രീയവും ജൈവവുമായ രീതിയിൽ ഇവിടെ വളർത്തിയെടുക്കുന്നുണ്ട്.
ഫാമിനും നഴ്സറിക്കും കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആൻഡ് കൊക്കോ ഡെവലപ്മെന്റിന്റെ അക്രഡിറ്റേഷൻ ലഭിച്ചത് അടുത്തിടെയാണ്.
കേരളത്തിൽ ആദ്യമായാണ് സർക്കാർ-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഫാമിന് ഈ അംഗീകാരം ലഭിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ഫാം ഓഫീസർക്കുള്ള പുരസ്കാരം നേരത്തേ സൂരജിനെ തേടിയെത്തിയിരുന്നു.
ഇവിടെനിന്ന് അധികം അകലെയല്ലാതെ കർണാടകയിലെ പുത്തൂരിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിനു കീഴിൽ ഒരു കശുമാവ് ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
അവിടെ പുതുതായി വികസിപ്പിച്ചെടുത്ത മികച്ച ഉല്പാദനശേഷിയും വലിപ്പവും മറ്റു ഗുണങ്ങളുമുള്ള നേത്ര ജംബോ, നേത്രഗംഗ, ഉദയ തുടങ്ങിയ സവിശേഷ ഇനങ്ങളുടെ തൈകൾ ആദൂരിൽ ഉല്പാദിപ്പിക്കുന്നുണ്ട്.
മാടക്കത്തറ, പൂർണിമ, അക്ഷയ, നിഹാര തുടങ്ങി കേരളത്തിൽ നിന്നുതന്നെയുള്ള സങ്കരയിനങ്ങളും ഇവിടെ പിറവികൊള്ളുന്നു. ഇവയിലേറെയും ചുരുങ്ങിയ കാലംകൊണ്ട് വിളവെടുക്കാൻ പ്രാപ്തമായവയാണ്.
സങ്കരയിനം തൈകൾ ബഡ് ചെയ്ത് തയാറാക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്നതിനായി വിശാലമായ പോളി ഹൗസുകൾ ഇവിടെയുണ്ട്. രാസകീടനാശിനികൾ പൂർണമായും രാസവളങ്ങൾ പരമാവധിയും ഒഴിവാക്കി ജൈവമാർഗങ്ങൾ മാത്രം സ്വീകരിച്ചാണ് ഇവിടെ കശുമാവിൻതൈകൾ വളർത്തിയെടുക്കുന്നത്.
സമ്മിശ്ര കൃഷിയുടെ വർത്തമാനകാലത്തും ഭാവിയിലും നമ്മുടെ കൃഷിയിടങ്ങളിൽ കശുമാവിനും നല്ലൊരു സ്ഥാനമുണ്ടെന്ന കാര്യത്തിന് അടിവരയിടുകയാണ് ആദൂർ ഫാമിന്റെ പ്രവർത്തനനേട്ടങ്ങൾ.
Agriculture
നാട്ടിൽനിന്നും ഏറെക്കുറെ അപ്രത്യക്ഷമായ എള്ളുകൃഷി തിരികെ കൊണ്ടുവന്നു വിപ്ലവം സൃഷ്ടിക്കുകയാണ് രണ്ടു യുവകർഷകർ. കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശിയായ പറയിടത്തിൽ അഡ്വ. ഷിബു ജോസഫും ഇദ്ദേഹത്തിന്റെ സുഹൃത്ത് റോയി കൊടുവേലിയുമാണ് എള്ളുകൃഷിയിലൂടെ പുതുചരിത്രമെഴുതുന്നത്.
പഴയകാലത്ത് നിരവധി കർഷക കുടുംബങ്ങളിൽ എള്ളുകൃഷി സർവ്വസാധാരണമായിരുന്നു. നെൽകൃഷി സമൃദ്ധമായിരുന്ന വേളയിൽ മകരക്കൊയ്ത്തിനുശേഷം തരിശുപാടങ്ങളിലാണ് സാധാരണയായി എള്ളുകൃഷി നടത്തിവന്നിരുന്നത്. എന്നാൽ, നെൽകൃഷി അന്യംനിന്നുപോയതോടെ ഏക്കർകണക്കിനു പാടങ്ങൾ ഇന്നു വൻനിർമിതികളായി മാറി.
ഇതിനുപുറമെ തെങ്ങും കമുകും പൈനാപ്പിളും റംബുട്ടാനും ഉൾപ്പെടെയുള്ളവ ഇടംനേടുകയും ചെയ്തു. മികച്ച സൂര്യപ്രകാശവും ഏറെ വളക്കൂറുമുള്ള മണ്ണിലാണ് സാധാരണ എള്ള് സമൃദ്ധമായി വിളയുന്നത്. ഇതിനുപറ്റിയ സാഹചര്യമില്ലാത്തതിനാൽ ഭൂരിപക്ഷം കർഷകരുടേയും കൃഷിയിടങ്ങളിൽനിന്ന് ഈ കൃഷി അന്യംനിന്നു പോകാൻ കാരണമായി.
ഇതിനിടെയാണ് ഷിബുവും റോയിയും എള്ളുകൃഷിയിൽ ഒരു കൈ പയറ്റാൻ തയാറെടുത്ത് മുന്നോട്ടുവന്നിരിക്കുന്നത്.
ഒരേക്കർ തരിശ് ഭൂമിയിൽ
റബർതോട്ടം വെട്ടി ഹൗസ് പ്ലോട്ട് തിരിച്ച് വിൽപനയ്ക്കായിട്ടിരുന്ന ഒരേക്കർ സ്ഥലത്താണ് ഇരുവരും ചേർന്ന് കാരെള്ള് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ഷിബുവിന്റെ ബന്ധുവിന്റെ സ്ഥലമായിരുന്നതിനാൽ തങ്ങളുടെ ആഗ്രഹം അറിയിച്ചതോടെ സ്ഥലം വിട്ടുനൽകാൻ തയാറായി.
സ്ഥലത്തെ കാടുംപടലും നീക്കി മണ്ണ് ഉഴുതെടുക്കുകയായിരുന്നു ആദ്യ ജോലി. തൊഴിലാളികളെ നിയോഗിച്ചാൽ തങ്ങളുടെ പോക്കറ്റ് കാലിയാകുമെന്ന തിരിച്ചറിവിൽ ഭൂരിഭാഗം ജോലികളും സ്വന്തം നിലയ്ക്കു ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം.
മറ്റു കൃഷികളും വീട്ടിലെ അസൗകര്യങ്ങളും മൂലം കൂടുതൽസമയം ചെലവഴിക്കാനും പരിമിതിയുണ്ടായിരുന്നു. അതിനാൽ യന്ത്രവത്കരണം പ്രയോജനപ്പെടുത്തുകയെന്ന രീതിയാണ് ഇവർ സ്വീകരിച്ചത്. ഒരേക്കറിൽ 600 ഗ്രാം വിത്താണ് വിതച്ചത്.
ശാസ്ത്രീയ വളപ്രയോഗം
ശാസ്ത്രീയമായ വളപ്രയോഗമാണ് കൃഷിയിടത്തിൽ സ്വീകരിച്ചത്. ആറു തവണ വളം നൽകിയെങ്കിലും ഒരു തവണ പോലും ചെടികളുടെ ചുവട്ടിൽ നേരിട്ട് നൽകിയില്ല. മിസ്റ്റ് ബ്ലോവർ ഉപയോഗിച്ച് ഇലവളം (ഫോളിയാർ ഫെർട്ടിലൈസേഷൻ) സ്പ്രേ ചെയ്യുകയായിരുന്നു.
ഇതിലൂടെ വളംഅൽപം പോലും നഷ്ടപ്പെടാതെ കൃത്യമായി ഓരോ ചെടിക്കും ലഭ്യമാക്കാൻ കഴിഞ്ഞു. കള പറിക്കാൻമാത്രമാണ് മനുഷ്യാധ്വാനം ഉപയോഗിക്കേണ്ടിവന്നത്. ഇതും ഇരുവരും സ്വന്തമായി ചെയ്തു. ഒരു ചെടിയിൽ 100 മുതൽ 150 വരെ കായകളാണുള്ളത്.
ഒരുകായയിൽ കുറഞ്ഞത് 40-50 വരെ വിത്തുകളുണ്ട്. എള്ളിൽ ഇരുന്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പോഷകസമൃദ്ധമാണിത്. നവജാത ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്കെല്ലാം ഏറെ ഉത്തമം.
അതിനാൽ വൻ ഡിമാന്റാണ് എള്ളിനുള്ളത്. ഇതോടൊപ്പം പലഹാരനിർമാണത്തിനും മിഠായികൾ തയാറാക്കുന്നതിനും എള്ള് ഉപയോഗിച്ചുവരുന്നുണ്ട്. നിലവിൽ കിലോയ്ക്ക് 500550 രൂപ വരെയാണ് വിപണി വില. കൃഷിയെക്കുറിച്ചറിഞ്ഞ് തമിഴ്നാട്ടിൽ നിന്നടക്കം ആവശ്യക്കാർ എത്തുന്നുണ്ട്.
കുട്ടികൾ മുതൽ കൃഷി വിദഗ്ധർ വരെ
വിജയകരമായി നടപ്പാക്കിയ യുവകർഷകരുടെ എള്ളുകൃഷി കാണാനും പഠിക്കാനുമായി സ്കൂളുകളിൽനിന്നു വിദ്യാർഥികളടക്കം നിരവധിപ്പേരാണ് കൃഷിയിടത്തിൽ എത്തുന്നത്. തൊടുപുഴ കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കലിന്റെ നേതൃത്വത്തിൽ എള്ളുകൃഷി സംബന്ധിച്ച് പഠിക്കുന്നതിനായി നിരവധി കർഷകരെ പങ്കെടുപ്പിച്ച് ഇവിടേക്കു പഠന യാത്രയും നടത്തിയിരുന്നു.
ജില്ലയ്ക്കകത്തും പുറത്തുനിന്നും നിരവധികർഷകർ ഇവിടെ എത്തുന്നുണ്ട്. കരിമണ്ണൂർ കൃഷിഭവനിൽ നിന്നുള്ള മികച്ച പിന്തുണ തങ്ങൾക്ക് ഏറെ സഹായകരമായതായി ഷിബുവും റോയിയും പറഞ്ഞു.
സ്ഥലം ലഭ്യമായാൽ അടുത്ത സീസണിൽ വിപുലമായ രീതിയിൽ കൃഷി നടത്താനാണ് ഇവരുടെ തീരുമാനം. ജനുവരി ആദ്യവാരത്തോടെ വിളവെടുപ്പ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
ഈ വർഷം മഴമാറാൻ താമസിച്ചതിനാലാണ് വിളവെടുപ്പ് വൈകിയതെന്നും സാധാരണ 90 മുതൽ 100 ദിവസം വരെയാണ് വിളവെടുപ്പിന് വേണ്ടതെന്നും ഇവർ പറഞ്ഞു.
Agriculture
എംഎസ്ഡബ്ല്യു റാങ്കോടെ പാസായ മരിയയോടും മരീനയോടും ഇനി എന്താണു ഭാവി പരിപാടിയെന്ന് ചോദിച്ചവരോട് അവർ പറഞ്ഞു ഞങ്ങൾ കൃഷിയിലേക്കു തിരിയുകയാണെന്ന്. ഇതു കേട്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. എന്തിനാണ് കൃഷിയിലേക്ക് എന്നു ചോദിച്ചവരുണ്ട്.
പക്ഷേ, ഇതൊക്കെ മുന്നോട്ടുള്ള കുതിപ്പിനുള്ള ഊർജമാണെന്ന് അവർ മനസിലാക്കി. ഇന്ന് അഞ്ചേക്കറോളം വരുന്ന സ്വന്തം പുരയിടത്തിൽ കൃഷി ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇടുക്കി ചേറ്റുകുഴി കുഴിക്കണ്ടം സ്വദേശികളും ഇരട്ട സഹോദരിമാരുമായ മരിയയും മരീനയും.
കൃഷി ചെയ്താൽപ്പോരാ മാർക്കറ്റിംഗും നല്ല രീതിയിൽ ചെയ്താൽ മാത്രമേ മികച്ചനേട്ടം കൊയ്യാൻ കഴിയൂ. അതിനു വ്യത്യസ്തമായ ഒരു രീതി ഈ മിടുക്കികൾ കണ്ടെത്തി. "തനി ഇടുക്കിക്കാരി’ എന്ന ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത് അങ്ങനെയാണ്.
തുടർന്ന് സ്വന്തം ഉത്പന്നങ്ങളായ ഏലവും കുരുമുളകും ഗ്രാന്പൂവും സ്വന്തം ബ്രാൻഡിൽ ഇറക്കാൻ ഇരുവരും തീരുമാനിച്ചു. ഇതിനായി ഇൻസ്റ്റഗ്രാം പേജിനൊപ്പം ഹെവൻലി സ്പൈസസ് എന്ന വെബ്സൈറ്റും ആരംഭിച്ചു.
കളിച്ചു നടക്കുന്ന പ്രായത്തിൽ കൃഷിയിടത്തിലിറങ്ങി
കൃഷി ഞങ്ങളുടെ കുടുംബകാര്യമാണ്. അത് ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് ഇവർ പറയുന്നു. ചെറു പ്രായത്തിൽ മാതാപിതാക്കളുടെ കൈയുംപിടിച്ച് പറമ്പിൽ ഇറങ്ങിയ ഇവർക്ക് കൃഷിയുടെ എ ടു സെഡ് കാര്യം കാണാപ്പാഠമാണ്.
ഏലത്തിനു പുറമെ കുരുമുളക്, ഗ്രാന്പൂ, പുളി, കൊക്കോ, പച്ചക്കറികൾ, തേൻ കൃഷി തുടങ്ങിയവയും ഇവർക്കുണ്ട്. ഏലത്തിനു ചിന്പുപൊട്ടുന്നതു മുതൽ വിളവെടുക്കുന്നതുവരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇവർക്കറിയാം. ഏലയ്ക്കാ വിളവെടുത്തു കഴിഞ്ഞാൽ അത് സ്റ്റോറിൽ എത്തിക്കുന്നതും വിൽപന നടത്തുന്നതും ഇവർ തന്നെയാണ്.
ഇൻസ്റ്റഗ്രാം പേജിലൂടെയും ഹെവൻലി സ്പൈസസ് എന്ന വെബ് സൈറ്റിലൂടെയും ഉത്പന്നങ്ങളെക്കുറിച്ച് അറിഞ്ഞ് ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ബന്ധപ്പെടാറുണ്ട്. ദൂരെയുള്ള ആളുകൾക്ക് കൊറിയർ വഴി ഉത്പന്നങ്ങൾ എത്തിച്ചു നൽകും.
ഇതു കൂടാതെ എക്സ്പോർട്ടിംഗ് ലൈസൻസ് നേടാനുള്ള ശ്രമങ്ങളും ഇവർ ആരംഭിച്ചു. ഫാം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ചും പഠനം ആരംഭിച്ചു.
ഫാം ടൂറിസത്തിന് അനന്തസാധ്യത
ഫാം ടൂറിസത്തിന് അനന്തസാധ്യതയുണ്ട്. ഇതു പ്രയോജനപ്പെടുത്താനുള്ള ആലോചനയിലാണ് ഇവർ. ഇൻസ്റ്റഗ്രാം പേജ് കണ്ട് നിരവധിപേർ കൃഷി സ്ഥലം കാണാൻ സാധിക്കുമോയെന്നു ചോദിച്ച് വിളിക്കാറുണ്ട്.
ഇത് പ്രയോജനപ്പെടുത്താനാണ് ഇവരുടെ തീരുമാനം. അവധിക്കാലത്ത് കൃഷിയിടങ്ങളിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരിൽ കൂടുതലും. ഇത്തരം ആളുകളെ ആകർഷിക്കാനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണിവർ.
ബ്രാൻഡായി തനി ഇടുക്കിക്കാരി
തനി ഇടുക്കികാരി എന്ന ബ്രാൻഡിലാണ് ഏലക്കയും കാപ്പിപ്പൊടിയും കുരുമുളകും തേനും ഗ്രാന്പൂവും ഒക്കെ വിപണിയിലെത്തിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയെ നേരിൽകണ്ട് ബ്രാൻഡ് പരിചയപ്പെടുത്താനും ഇവർക്ക് കഴിഞ്ഞു.
ഉത്പന്നങ്ങൾ വാങ്ങിയവരിൽനിന്നു ലഭിച്ച പ്രതികരണങ്ങളും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായെന്നും ഇവർ പറയുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കൃഷി ആരംഭിക്കാം എന്നുവിചാരിച്ചാൽ വിജയിക്കണമെന്നില്ല. കൃഷി പരീക്ഷണമാണ്.
ആദ്യം ചെറിയരീതിയിൽ ചെയ്ത് ആത്മവിശ്വാസം നേടിയതിനുശേഷം മാത്രമേ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാവൂ.
തോട്ടത്തിൽനിന്ന് അധിക വരുമാനം
ഏലത്തോട്ടങ്ങളിൽനിന്ന് കർഷകന് അധിക വരുമാനം നേടാൻ കഴിക്കുമെന്ന് മരീനയും മരിയയും പറയുന്നു. ഏലത്തിന് തണൽ ആവശ്യമുള്ളതിനാൽ തോട്ടങ്ങളിൽ കർഷകർ മരങ്ങൾ വച്ചുപിടിപ്പിക്കാറുണ്ട്.
ഈ മരങ്ങളിൽ കുരുമുളക് കയറ്റിയാൽ മികച്ച വിളവു ലഭിക്കും. ഇതിലൂടെ അധിക വരുമാനം നേടാം. തോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതുകൊണ്ട് രണ്ടു ഗുണങ്ങളുണ്ട്.
പരാഗണം എളുപ്പമാക്കാൻ തേനീച്ചകൾ സഹായിക്കും. ഇതിനു പുറമെ തേൻ വിൽപ്പനയിലൂടെ അധിക വരുമാനം നേടാനും കഴിയും.
ഫോണ്‍: 8137050948
Agriculture
പുറ്റടി, കുമളി, ആനവിലാസം തോട്ടങ്ങളിലെ ഏലപ്പെരുമ ഹൈറേഞ്ചിലെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഏലത്തിനു മികച്ച വില ലഭിക്കുന്നതിനാൽ, പരന്പരാഗത കാപ്പിത്തോട്ടങ്ങൾ പലതും ഏലത്തോട്ടങ്ങളായി മാറി.
തോപ്രാംകുടി ഉദയഗിരിയിലെ കാറ്റിനുപോലും ഇപ്പോൾ ഏലത്തിന്റെ സുഗന്ധമാണ്. പച്ച ഏലയ്ക്കാ സംഭരണ കേന്ദ്രങ്ങൾ ധാരാളമുണ്ടായിരുന്ന ഉദയഗിരിയിൽ ഇപ്പോൾ കായ ഉണക്കുന്നതിനുള്ള ഡ്രയറുകളും സോർട്ടിംഗ് കേന്ദ്രങ്ങളും സുലഭമാണ്. ഉദയഗിരിയിലെ ഏലസുഗന്ധത്തിലൂടെ ഒരു യാത്ര.
കാപ്പിയിൽനിന്ന് ഏലത്തിലേക്ക്
ഉദയഗിരി, മേരിഗിരി സ്വദേശിയായ നിഖിൽ കെ. ജോയി എന്ന ചെറുപ്പക്കാരൻ ആറു വർഷമായി ഏലക്കൃഷി ചെയ്തുവരുന്നു. നേരത്തേ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നിഖിൽ, ഏലത്തിനു മികച്ച വില ലഭിക്കാൻ തുടങ്ങിയതോടെയാണ് ഈ കൃഷിയിലേക്കു തിരിഞ്ഞത്.
നിലവിൽ 16 ഏക്കർ സ്ഥലത്ത് ഏലക്കൃഷി നടത്തുന്നുണ്ട്. കണിപറന്പൻ, ഞള്ളാനി, 9 ബോൾട്ട് ഏലം വെറൈറ്റിയാണ് തോട്ടത്തിൽ കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ കണിപറന്പനാണ് കൂടുതലായി കൃഷി ചെയ്തിരിക്കുന്നത്.
ഉദയഗിരിയിലെ കാലാവസ്ഥയിൽ കണിപറന്പൻ വെറൈറ്റിക്ക് ഉത്പാദനക്ഷമത കൂടുതലുള്ളതിനാലാണ് ഇത്. 15 വർഷം മുന്‍പ് മറ്റൊരു കർഷകനിൽനിന്നു ശേഖരിച്ച ചിന്പിൽനിന്നാണ് ഇപ്പോൾ കൃഷിക്കുള്ള ചിന്പ് ഉപയോഗിക്കുന്നത്.
കണിപറന്പന്റെ ഒന്നിൽ കൂടുതൽ വെറൈറ്റികൾ നിലവിൽ തോട്ടത്തിൽ ഉണ്ട്. ഞള്ളാനിയുടെ പല കാലാവസ്ഥയിൽ വളരുന്ന വെറൈറ്റികളുണ്ട്. നമ്മുടെ തോട്ടത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഏലം ഏതെന്നു തിരിച്ചറിഞ്ഞാണ് കൃഷിക്കായി തെരഞ്ഞെടുക്കുന്നതെന്ന് നിഖിൽ പറഞ്ഞു.
തോട്ടത്തിൽ കാപ്പിയും കുരുമുളകുമാണ് ആദ്യകൃഷി ചെയ്തിരുന്നത്. കാപ്പി, കുരുമുളക് കൃഷിയിൽനിന്ന് വർഷത്തിൽ ഒരു തവണ മാത്രമാണ് വിളവ് ലഭിക്കുന്നത്. കാപ്പിക്കുരുവിന് വില കുറഞ്ഞതും കുരുമുളക് ചെടിയിൽ രോഗം വന്നതുമാണ് ഏലത്തിലേക്കു തിരിയാൻ കാരണം.
ജൂണിൽ തൈ നടും
ജൂണ്‍ മാസത്തിലാണ് ഏലം നടുന്നത്. രണ്ടടി ആഴത്തിൽ ഒരു അടി വലുപ്പത്തിൽ കുഴിയെടുത്ത് തടം എടുക്കണം. ചാണകപ്പൊടിയും ജൈവവളവും ഇട്ട് ചിന്പ് വയ്ക്കും. മൂത്തുപാകമായ രണ്ടു മുളയുള്ള ചിന്പാണ് നടുന്നത്. പത്തടി അകലത്തിലാണ് തടം എടുക്കുന്നത്.
ചിന്‍പിന്റെ വേരുമാത്രമാണ് മൂടുന്നത്. ഇതിനു മുകളിൽ കരികിലയും ചപ്പും ഇട്ടുകൊടുക്കും. ചിമ്പ് താങ്ങുകാലിൽ കെട്ടിവയ്ക്കും. 15 ദിവസം കഴിയുന്പോൾ ഫംഗിസൈഡ് കലക്കി ഒഴിക്കും. ഇതിനുശേഷം വളപ്രയോഗം ആരംഭിക്കും. കാത്സ്യം പോലെയുള്ള സൂക്ഷ്മമൂലകങ്ങൾ നൽകും.
ചെടിയുടെ വളർച്ച നിരീക്ഷിച്ചാണ് സൂക്ഷ്മമൂലകങ്ങളുടെ കുറവ് കണ്ടെത്തുന്നത്. നട്ട ചിന്പിൽനിന്ന് പുതിയ ചിന്പ് ഒരടി ഉയരത്തിൽ എത്തുന്പോൾ, ആദ്യത്തെ രാസവള പ്രയോഗം നടത്തും. ജൈവവളവും ധാന്യങ്ങളുടെ പൊടിയും കുമിക്കും ചേർത്താണ് രാസവളങ്ങൾ ചെടിക്ക് നൽകുന്നത്.
ചെടി ആറുമാസം പ്രായമാകുമ്പോൾ, ചെടിക്കുണ്ടാകുന്ന ബാക്ടീരിയ, ഫംഗസ്, പ്രാണികളുടെ ആക്രമണം എന്നിവ തടയുന്നതിനായി മരുന്നു സ്പ്രേ ചെയ്തു കൊടുക്കും. വേനൽക്കാലമാകുന്പോൾ ജനുവരി മുതൽ മാർച്ച് വരെ തോട്ടം നനയ്ക്കും.
സ്പ്രിംഗളറും മിസ്റ്റും വച്ചാണ് നനയ്ക്കുന്നത്. ഇതിനുള്ള കിണറുകളും കുളങ്ങളും തോട്ടത്തിൽ രണ്ട്.
ആറുതവണ കായ എടുക്കും
ഏലച്ചെടിക്ക് രണ്ടു വർഷം പ്രായമാകുമ്പോൾ കായ ഉണ്ടാകുന്നതിനുള്ള ശരം പെട്ടാൻ തുടങ്ങും. അന്തരീക്ഷ ഊഷ്മാവ് 21 ഡിഗ്രി സെൽഷസിലേക്ക് എത്തുന്പോഴാണ് ചെടിയിൽ കായ പിടിക്കാൻ തുടങ്ങുന്നത്. ഈ സമയത്ത് ചെടി കവാത്ത് ചെയ്ത് (ഉണങ്ങിയ ഇലകൾ വെട്ടിമാറ്റി) ഒരുക്കി നിർത്തും.
ആറു തവണയാണു ചെടിയിൽനിന്ന് കാ എടുക്കുന്നത്. ജൂണ്‍ മാസത്തിലാണ് ആദ്യ കായ എടുക്കുന്നത്. ഓരോ കായ എടുപ്പിനുശേഷവും ഫംഗിസൈഡുകളും ബോർഡോ മിശ്രിതവും പ്രയോഗിക്കും. എൻപികെ വളങ്ങളും ജൈവവളവും ചെടിക്കു നൽകും. സൂക്ഷ്മമൂലകങ്ങൾ ഫോളിയാർ രീതിയിൽ ചെടിക്ക് നൽകും.
ഒരു ചിന്പിൽനിന്നു രണ്ടു ശരമാണ് ഉണ്ടാകുന്നത്. നല്ലതുപോലെ പരിപാലിക്കുന്ന ചെടിയിൽ നൂറു മുതൽ നൂറ്റന്പതു ചിന്പുകൾവരെ ഉണ്ടായിരിക്കും. ഒരു ശരത്തിൽ 20 മുതൽ 28 വരെ കൊത്ത് കാണും. ഒരു കൊത്തിൽ 24 മുതൽ 30 വരെ കായ് പിടിക്കും.
കൃത്യമായ പരാഗണവും പരിചരണവുമുണ്ടെങ്കിൽ കൊത്തിൽനിന്ന് ഭൂരിഭാഗം കായും ലഭിക്കും. ഒരു ചെടിയിൽനിന്ന് ആറുകിലോ പച്ചക്കായ വരെ ലഭിക്കും. വിളവെടുക്കുന്ന കായ സ്റ്റോറിൽ കൊടുത്ത് ഉണക്കി സൂക്ഷിക്കും. മാർക്കറ്റിലെ വില നോക്കി ലേല സെന്ററിൽ എത്തിച്ചാണ് ഏലക്ക വില്‍ക്കുന്നത്.
ഏലത്തോട്ടത്തിൽ 40 ശതമാനം ഷെയ്ഡ് വേണം. പ്ലാവാണ് തോട്ടത്തിൽ തണൽ മരമായി ഉള്ളത്. ഏലത്തോട്ടത്തിൽ ഇടവിളയായി കുരുമുളക് കൃഷിയുണ്ട്. രണ്ടേക്കർ സ്ഥലത്തു കാപ്പി കൃഷി ചെയ്യുന്നു. നിഖിലിനൊപ്പം അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരമായി പണിക്കുണ്ട്.
രോഗങ്ങൾ
രണ്ടു വർഷംകൊണ്ട് ആദായം ലഭിക്കുന്ന വിളയാണ് ഏലച്ചെടി. അതിനാൽതന്നെ രോഗബാധ ഇതിനു കൂടുതലാണ്. ഫംഗസ് രോഗമാണ് ചെടിക്ക് കൂടുതലായി ഉണ്ടാകുന്നത്. ഫംഗിസൈഡുകളും കീടനാശിനികളുമാണ് പ്രതിവിധിയായി പ്രയോഗിക്കുന്നത്.
വായുവിലൂടെ പകരുന്ന മൊസൈക്ക് രോഗത്തിനു മരുന്നില്ല. മൂലകങ്ങൾ വലിച്ചെടുക്കാനുള്ള ചെടിയുടെ ശേഷി നഷ്ടപ്പെടുകയും നശിച്ചു പോവുകയും ചെയ്യും. ഫിസേറിയം എന്ന ഫംഗസ് രോഗം പൂർണമായി നിയന്ത്രിക്കുന്നതിനുള്ള മരുന്നു കണ്ടുപിടിച്ചിട്ടില്ല.
കീടങ്ങളുടെ ആക്രമണവും ചെടിക്ക് ഉണ്ടാകാറുണ്ട്.
സ്പൈസസ് ബോർഡിന്റെ സഹായം
പട്ടയമുള്ള സ്ഥലത്തെ ഏലം കർഷകർക്ക് സ്പൈസസ് ബോർഡിൽനിന്നു ജലസേചനത്തിനുള്ള സൗകര്യവും പുതിയ ചെടി നടുന്നതിനുള്ള സഹായവും കാലാവസ്ഥ മൂലമുള്ള കൃഷി നാശത്തിനുള്ള സഹായവും ലഭിക്കുന്നുണ്ട്. കൃഷി വകുപ്പിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
പട്ടയമില്ലാത്ത സ്ഥലത്തു കൃഷി നടത്തുന്നവർക്ക് ഒരു സഹായവും സർക്കാർ ഭാഗത്തുനിന്നു ലഭിക്കുന്നില്ല. ഏലക്കർഷകർ വാങ്ങുന്ന ഫംഗിസൈഡുകൾക്കും പെസ്റ്റിസൈഡുകൾക്കും ഉയർന്ന ജിഎസ്ടിയാണ് ഉള്ളത്.
ഇതു കുറയ്ക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. നിലവിൽ ഏലത്തിനു മികച്ച വിലയാണു ലഭിക്കുന്നത്. കിലോയ്ക്കു രണ്ടായിരം രൂപയ്ക്കു മുകളിൽ ലഭിക്കുന്പോൾ കൃഷി ലാഭമാണ്. കിലോയ്ക്കു രണ്ടായിരം രൂപ താങ്ങുവില നൽകുകയാണെങ്കിൽ കൂടുതൽ കർഷകർ ഈ മേഖലയിലേക്ക് വരുമെന്നും നിഖിൽ പറഞ്ഞു.
അഞ്ചര കിലോയ്ക്ക് ഒരു കിലോ
750 കിലോഗ്രാം പച്ചക്കായ ഉണങ്ങാൻ ശേഷിയുള്ള രണ്ട് ഡ്രയറുകളാണ് നിലവിൽ സ്റ്റോറിൽ ഉള്ളത്. 1,500 കിലോ ഉണക്കാൻ സാധിക്കും. ചില ദിവസങ്ങളിൽ മൂവായിരം കിലോയോളം പച്ചക്കായ സ്റ്റോറിൽ എത്തിയിരുന്നു. ഇത്തരം സാഹചര്യത്തിൽ രണ്ടു ദിവസം കൊണ്ടാണ് ഉണക്കിയത്.
17 മണിക്കൂർ ആണ് കായ ഉണങ്ങുന്നതിനു വേണ്ട സമയം. നല്ല കായാണെങ്കിൽ 15 മണിക്കൂർകൊണ്ട് ഉണങ്ങും. മൂക്കാത്ത കായാണെങ്കിൽ 17 മണിക്കൂറിൽ കൂടുതൽ സമയം വേണ്ടിവരുമെന്നു ബെന്നി പറഞ്ഞു. അഞ്ചു മുതൽ ആറു കിലോ പച്ചക്കായ ഉണങ്ങിയാലേ ഒരു കിലോ ഉണക്ക ഏലയ്ക്കാ ലഭിക്കുകയുള്ളൂ. മഴ മാറിയാൽ അഞ്ചരക്കിലോ പച്ചക്കായ്ക്ക് ഒരു കിലോ ഉണക്കക്കായ ലഭിക്കും.
ആദ്യം കുറഞ്ഞ ചൂടിലാണ് (48 ഡിഗ്രി സെൽഷ്യസ്) കായ് ഉണക്കാൻ ഇടുന്നത്. വെള്ളം വലിഞ്ഞശേഷം രണ്ടു മണിക്കൂർ കൂടുന്പോൾ താപനില കൂട്ടി 70 ഡിഗ്രി സെൽഷ്യസ് വരെ എത്തിച്ച് ഉണക്കും.
ഇത്തരത്തിൽ ഉണങ്ങുമ്പോഴാണ് കായ്ക്ക് മികച്ച കളർ ലഭിക്കുന്നത്. ഉണങ്ങിയശേഷം കാ പോളിഷ് ചെയ്താണ് കർഷകർക്ക് തിരിച്ചു നൽകുന്നത്. ഒരു കിലോ കായ്ക്ക് 11 രൂപയാണ് ഉണങ്ങുന്നതിന് കർഷകരിൽനിന്ന് ഈടാക്കുന്നത്.
ഇലക്ട്രിക്കൽ ഡ്രയറുകൾ വരുന്നതിനു മുന്‍പ് വിറകിൽ പ്രവർത്തിക്കുന്ന ഡ്രയറുകളാണ് ഉണ്ടായിരുന്നത്. തീ കൂടിപ്പോയാൽ കായ്കൾ കരിഞ്ഞുപോകുന്നതിനുള്ള സാധ്യത ഇത്തരം ഡ്രയറുകളിൽ ഉണ്ടായിരുന്നു. ഇലക്ട്രിക് ഡ്രയറുകൾ ഹീറ്റ് പമ്പ് ഡ്രയറുകളാണ്.
മോയിസ്റ്റർ കണ്ട്രോളർ സംവിധാനവും ഡ്രയറിൽ ഉണ്ട്. വൈദ്യുതി പോകുന്പോൾ ഡ്രയറുകൾ പ്രവർത്തിപ്പിക്കാൻ ജനറേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നേരത്തെ കർഷകർ പച്ചക്കായ ആയിത്തന്നെ വില്പന നടത്തിയിരുന്നു.
ഉണക്കക്കായ്ക്ക് കൂടുതൽ വില ലഭിക്കുന്നതിനാൽ ഇപ്പോൾ കർഷകർ കാ സ്റ്റോറിൽ എത്തിച്ച് ഉണക്കിയാണ് വില്‍ക്കുന്നത്.
ഏലയ്ക്ക ആദ്യമെത്തുന്നത് സ്റ്റോറിൽ
തോട്ടത്തിൽനിന്നു പറിക്കുന്ന ഏലയ്ക്കാ ആദ്യം സ്റ്റോറുകളിലാണ് എത്തുന്നത്. പച്ച ഏലയ്ക്കാ ഉണക്കി ഗുണനിലവാരമുള്ള കായാക്കി മാറ്റുന്നത് സ്റ്റോറുകളിലാണ്. സ്റ്റോറുകളിൽ ഏലക്കാ കഴുകി വൃത്തിയാക്കി ഉണക്കുന്നു. ദീർഘനാളത്തേക്കു കേടുകൂടാതെ സൂക്ഷിക്കുന്നതിനാണ് ഉണക്കുന്നത്.
ഉദയഗിരിയിൽ ഏലക്ക സ്റ്റോർ നടത്തുന്ന ബെന്നി പുതുപ്പറന്പിൽ സ്റ്റോറിലെ പ്രവർത്തനത്തെക്കുറിച്ച് കർഷകനോട് വിശദീകരിക്കുന്നു. സ്റ്റോറിൽ കൃഷിക്കാരൻ എത്തിക്കുന്ന പച്ച ഏലക്കായ തൂക്കി സ്ലിപ്പ് അവർക്കു കൊടുത്തുവിടുന്നു.
പല കൃഷിക്കാരുടെയും പല ഗുണനിലവാരത്തിലുള്ള കായ് ആണ് വരുന്നത്. അതിനാൽ, തൂക്കുന്നതും ഉണക്കുന്നതും പ്രത്യേകമായാണ്. ആദ്യം കൊണ്ടുവരുന്ന കായ് കഴുകി വൃത്തിയാക്കും. തോട്ടത്തിൽനിന്നു കൊണ്ടുവരുന്ന കായിൽ ചെളിയും മണ്ണും കാണും.
സോഡിയം കാർബണേറ്റ് (സോഡാക്കാരം) ഉപയോഗിച്ചാണ് കായ് കഴുകുന്നത്. ഏലയ്ക്കായ ഗുണനിലവാരത്തിൽ മാർക്കറ്റ് വില അനുസരിച്ച് വിൽക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനുംവേണ്ടിയാണു സ്റ്റോറുകളിൽ കൊണ്ടുവന്ന് ഉണക്കി സൂക്ഷിക്കുന്നത്.
Agriculture
കേന്ദ്ര വാണിജ്യ വ്യാവസായ മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോർഡിന് ഏലം, പേരേലം എന്നിവയുടെ കൃഷികാര്യങ്ങളിൽ മാത്രമേ നേരിട്ട് ഇടപെടാനാകൂ. 53 ഇനം സുഗന്ധവ്യജ്ഞനങ്ങൾ സ്പൈസസ് ബോർഡിന്റെ പരിധിയിൽ ഉണ്ടെങ്കിലും ഇവയുടെ കയറ്റുമതി പ്രോത്സാഹനപദ്ധതികളിലേ ബോർഡിനു പങ്കുള്ളൂ.
കൃഷി കാര്യങ്ങൾ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളുടെ ഭാഗമാണ്. ഇതു മനസിലാക്കാതെ വിലയിടിവ് വരുന്പോൾ കർഷകർ ബോർഡിനെയാണ് കുറ്റപ്പെടുത്തുക. വിലയിടിവ് ഒരു ചാക്രിക പ്രവർത്തനമാണ്. ഒരു രൂപയ്ക്കു വാങ്ങിയ തേങ്ങ ഇന്ന് 81 രൂപ നൽകിയാണ് വാങ്ങുന്നത്.
പത്തുഗ്രാമിന് അഞ്ച് രൂപയ്ക്കു വാങ്ങിയ ഏലക്കായ്ക്ക് 36 രൂപ മാർക്കറ്റ് വിലയുണ്ട്. ഉത്പാദന വർധനവിനനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന സാന്പത്തിക ശാസ്ത്രമാണിതിനു പിന്നിൽ. കാർഷിക കുടുംബാംഗമെന്ന നിലയിൽ കർഷകക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന് ഇഷ്ടമാണ്. കൂർക്കഞ്ചേരി കോൾപ്പടവ് പാടശേഖരസമിതി സെക്രട്ടറിയുമാണ്.
ഏലക്കൃഷി പ്രധാനമായും ഇന്ത്യയിൽ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്, പേരേലക്കൃഷി വടക്കേ ഇന്ത്യയിലും. സുസ്ഥിര കൃഷിയിലൂടെയും വിഷരഹിത കൃഷി സമ്പ്രദായങ്ങളിലൂടെയും ഏലം ഉദ്പാദിപ്പിച്ചെങ്കിലേ ആഗോള വിപണി കൈപ്പിടിയിലാക്കുവാൻ കഴിയൂ. ഇതിനായി ചെറുകിട ഏലം കർഷകർ സംഘടിച്ച് കാർഷികോത്പാദന സംഘങ്ങൾ (എഫ്പിഒ) ഉണ്ടാക്കി മുന്നോട്ടുവരേണ്ടതുണ്ട്.
ജൈവകാർഷിക രീതികളിൽ ഉത്പാദിപ്പിച്ച ഏലത്തിനാണ് ആഗോളവിപണിയിൽ സമീപഭാവിയിൽ ഡിമാൻഡ് ഏറുക. നിലവിലെ കൃഷി രീതികളിൽനിന്ന് സാക്ഷ്യപത്രമുള്ള ജൈവ ഏലത്തോട്ടമായി മാറണമെങ്കിൽ അഞ്ചു വർഷമെങ്കിലും തുടർ പരിശോധനകൾക്കു വിധേയമാകേണ്ടിയിരിക്കുന്നു. ഇതിനാണ് ബോർഡ് മുൻഗണന നൽകുക.
ഏലം 2024-25ൽ 70,410 ഹെക്ടറിൽ നിന്ന് 20,696 മെട്രിക് ടണ്‍ ഉത്പാദിപ്പിക്കുകയും 6,728 മെട്രിക് ടണ്‍ കയറ്റുമതി ചെയ്ത് ഇന്ത്യയ്ക്ക് 1,56,682 ലക്ഷം രൂപ നേടിക്കൊടുക്കയും ചെയ്തു. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദന വർധനവില്ലെങ്കിലും വിലയിടിവ് ഒരുപരിധിവരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.
മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്കായി വിപണിയും കംപ്ലയൻസ് ഹബ്ബുകളും സ്ഥാപിക്കണമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ നേരിൽകണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുവാൻ ഉത്പാദനകേന്ദ്രങ്ങളിൽ അക്രഡിറ്റഡ് ലാബ് സൗകര്യം ഏർപ്പെടുത്തുവാനായി ബോർഡ് നടപടികൾ കൈക്കൊള്ളും. ചൈനയാണ് നമ്മുടെ പ്രധാന ഇറക്കുമതിക്കാർ.
രണ്ടാംസ്ഥാനമേ അമേരിക്കയ്ക്കുള്ളൂ. പിന്നീട് മധ്യപൂർവേഷ്യൻ രാജ്യങ്ങളാണ്. 58 രാജ്യങ്ങളിലേക്ക് സുസ്ഥിരമായി ഇന്ത്യൻ സുഗന്ധവ്യജ്ഞനങ്ങൾ കയറ്റുമതി ചെയ്യുന്നു. വിദേശ വിപണികളിലേക്ക് ഇടിച്ച് കയറിയെങ്കിലേ കയറ്റുമതിയിൽ ഇന്ത്യക്ക് പിടിച്ചു നിൽക്കാനാകൂ.
അഡ്വ. സംഗീതാ വിശ്വനാഥൻ
ചെയർപേഴ്സണ്‍, സ്പൈസസ് ബോർഡ്
Agriculture
പാചക ആവശ്യത്തിനുള്ള വെളുത്തുള്ളി ഒരുക്കി കൊടുക്കുന്ന യുവ സംരംഭകനു നൂറുമേനി വിളവ്. സ്വന്തം ആവശ്യത്തിന് പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ സംരംഭം മറ്റുള്ളവർക്ക് മാതൃകയായി ഇപ്പോൾ ചെറുകിട വ്യവസായത്തിന്റെ അനന്ത സാധ്യതകളിലേക്കു വഴിതുറന്നു.
സുൽത്താൻ ബത്തേരി ഓലപ്പുരക്കൽ സജിയാണ് പാചകാവശ്യത്തിന് വെളുത്തുള്ളി ഒരുക്കി കൊടുക്കുന്ന വേറിട്ട യന്ത്രവുമായി നേട്ടങ്ങൾ കൊയ്യുന്നത്. മണിക്കൂറിൽ 100 കിലോ വെളുത്തുള്ളി വരെ സജിയുടെ യന്ത്രത്തിൽ തൊലികളഞ്ഞ് പാചകത്തിന് അനുയോജ്യമായ രീതിയിലാക്കും.
അച്ചാർ നിർമാണ യൂണിറ്റുകൾ, കാറ്ററിംഗ് സർവീസുകൾ, പലഹാര നിർമാണ യൂണിറ്റുകൾ തുടങ്ങിയവയാണ് പ്രധാന ഉപഭോക്താക്കൾ. ദിവസം നൂറ് കിലോ വെളുത്തുള്ളി വരെ വിറ്റു പോകുന്നതായി സജി പറഞ്ഞു. ന്ധസമയ ലാഭമാണ് പ്രധാന മെച്ചം.
മനുഷ്യാധ്വാനത്തിന്റെ മിനക്കേട് ഉണ്ടാകുന്നുമില്ല. ദിവസം വെളുത്തുള്ളിക്ക് ഇവിടെ ആവശ്യക്കാരുണ്ട്’. എന്നും വേറിട്ട രീതിയിലുള്ള കച്ചവടത്തെ കുറിച്ചാണ് സജി ചിന്തിച്ചിരുന്നത്. അങ്ങനെ ഏതാനും വർഷം മുന്‍പ് ന്ധപിടിയും കോഴിക്കറിയും’ എന്ന സംരംഭം തുടങ്ങി.
ഇതിലേക്ക് വെളുത്തുള്ളി കൂടുതലായി ആവശ്യമായി വന്നു. വെളുത്തുള്ളി വൃത്തിയായി ഒരുക്കിയെടുക്കാനുള്ള മിനക്കേടിനെ കുറിച്ച് ബോധ്യമുണ്ടാവുന്നത് അങ്ങനെയാണ്. വെളുത്തുള്ളി പെട്ടെന്ന് ഒരുക്കിയെടുക്കാനുള്ള ടെക്നോളജി എന്തെങ്കിലുമുണ്ടോ എന്ന ചിന്തയായി പിന്നീട്.
ഗുജറാത്തിൽ മെഷീൻ ഉണ്ടെന്നറിഞ്ഞതോടെ അവിടെ പോയി. വില അല്പം കൂടുതലാണെങ്കിലും മെഷീൻ വാങ്ങി. വെളുത്തുള്ളിയുടെ മാർക്കറ്റ് വില കുത്തനെ കൂടുന്നത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.
ആറുമാസം മുന്‍പ് വെളുത്തുള്ളിയുടെ വില 300 രൂപയ്ക്കും മുകളിലെത്തിയപ്പോൾ ഏതാനും ദിവസങ്ങൾ സംരംഭം താൽക്കാലികമായി അടച്ചിടേണ്ടി വന്നു. രാജസ്ഥാനിൽ പോയി നേരിട്ട് വെളുത്തുള്ളി എടുക്കുന്ന രീതിയാണ് സജിക്കുള്ളത്. നല്ല ഗുണമേന്മയുള്ള വെളുത്തുള്ളി അവിടെ കിട്ടും.
വിലയും താരതമ്യേന കുറവായിരിക്കും. വെളുത്തുള്ളി യന്ത്രത്തിലിട്ട് തൊലി കളയുന്പോൾ 30 ശതമാനത്തോളമാണ് തൂക്കത്തിൽ കുറവ് വരുന്നത്. അതനുസരിച്ച് വില അല്പം കൂട്ടിയെ ആവശ്യക്കാർക്ക് കൊടുക്കാനാവു.
തൊണ്ട് കളഞ്ഞ വെളുത്തുള്ളി 250 ഗ്രാം, അര കിലോ എന്നിങ്ങനെ ചെറിയ അളവിൽ പാക്കറ്റുകളിലാക്കി വിൽക്കുന്നുണ്ട്. ഇതിനും പുറമെ വെളുത്തുള്ളി ഹോൾസെയിൽ ആയി റീട്ടെയിൽ ആയി വിൽപന നടത്തുന്നുണ്ട്. ഇതിനും വയനാടൻ വിപണിയിൽ ഡിമാന്റ് ഏറെയുള്ളതായി സജി പറയുന്നു.
വെളുത്തുള്ളി സംരംഭത്തിൽ ഭാര്യ സജി പോളും മക്കളായ ജിഷ, ജോസ്ന, സാം, ജാനറ്റ് എന്നിവരും സജിക്കു പിന്തുണ നൽകുന്നു.
Agriculture
തോട്ടത്തില്‍ വിളഞ്ഞു കിടക്കുന്ന പൈനാപ്പിള്‍ പൊട്ടിച്ചെടുത്ത് മുള്ളു കളഞ്ഞ് കഷണങ്ങളാക്കി നല്കിയപ്പോള് അമേരിക്കന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ മുഖത്ത് ചിരി പടര്‍ന്നു. രുചിച്ചു നോക്കി അവര്‍ ഒന്നടങ്കം പറഞ്ഞു - ' വൗ സൂപ്പര്‍ '.
പൈനാപ്പിള്‍ കൃഷിയെ അടുത്തറിയാനായി അമേരിക്കയിലെ അല്‍വ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കാര്‍ഷിക വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പൈനാപ്പിള്‍ ഗ്രാമമായ എറണാകുളം വാഴക്കുളത്ത് എത്തിയത്.
പൈനാപ്പിള്‍ കൃഷി പഠിക്കാനായി യൂണിവേഴ്സിറ്റി അധ്യാപകരായ അജയ് നായര്‍, കാതറീന് സുവോട എന്നിവരുടെ നേതൃത്വത്തിലാണ് പത്തോളം വിദ്യാര്‍ഥികള്‍ കൃഷിയിടം സന്ദര്‍ശിച്ചത്.
മുള്ളുകൊണ്ടാലും മധുരം ഓര്‍ക്കും
കേരളത്തിലെ പരമ്പരാഗതമായ കൃഷി മുറകള്‍ മനസിലാക്കുക എന്ന ലക്ഷ്യമായിരുന്നു സംഘത്തിന്റേത്. ഭൗമ സൂചികാ പദവി ലഭിച്ച് തങ്ങളുടെ നാട്ടില്‍ പോലും പേരും പെരുമയുമുള്ള പൈനാപ്പിള്‍ പഴത്തെ അവ വിളയുന്ന മണ്ണില്‍ നേരിട്ടു കണ്ട വിദ്യാര്‍ഥികളുടെ മുഖത്ത് ശിശുസഹജമായ കൗതുകവും ആനന്ദവും നിറഞ്ഞു.
പൈനാപ്പിള്‍ ചെടി നടുന്നതു മുതല്‍ വളപ്രയോഗം, കള നീക്കം ചെയ്യല്‍, ജലസേചന സംവിധാനം, വളര്‍ച്ചാ ഘട്ടങ്ങള്‍ തുടങ്ങി വിളവെടുപ്പു വരെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ നേരില്‍ കണ്ട് പരിശീലനം നേടി.
വാഴക്കുളത്തെ ഓള് കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജയിംസ് തോട്ടുമാരിയുമായി ബന്ധപ്പെട്ടാണ് യൂണിവേഴ്സിറ്റി അധികൃതര്‍ തോട്ട സന്ദര്‍ശനം തീരുമാനിച്ചത്. പഴുത്തു പാകമായി വിളവെടുപ്പിനു തയാറായ തോട്ടം കാണുകയായിരുന്നു ലക്ഷ്യം.
അസോസിയേഷനില്‍ നിന്ന് അറിയിച്ചതനുസരിച്ച് വാഴക്കുളം മന്ന പൈനാപ്പിളിന്റെ ഉടമസ്ഥതയില്‍ കല്ലൂര്‍ക്കാട് കാവക്കാടുള്ള നാല് ഏക്കര്‍ വരുന്ന കൃഷിയിടത്തിലേക്കാണ് ഇവര്‍ പഠനയാത്ര നടത്തിയത്. കൃഷി പ്രോല്‍സാഹനത്തിനുള്ള സര്‍ക്കാര്‍ പിന്തുണ സംബന്ധിച്ചും അവര്‍ അന്വേഷിച്ചറിഞ്ഞു.
വിവിധ പ്രായത്തിലുള്ള തോട്ടങ്ങളുടെ വിശദാംശങ്ങളും കര്‍ഷകരില്‍ നിന്ന് സംഘം മനസിലാക്കി. കല്ലൂര്‍ക്കാട് പഞ്ചായത്തംഗം ഷിവാഗോ തോമസ്, കൃഷിത്തോട്ടം ഉടമകളായ സിബി ജോര്‍ജ്, ഗ്രീന്‍ വിന്‍സെന്റ്, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ബിന്‍സി ജോണ്‍ എന്നിവര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് പൈനാപ്പിള്‍ കൃഷിപാഠം പകര്‍ന്നു നല്കി.
Agriculture
കായലോളങ്ങളിൽ നീന്തിനടക്കുന്ന കരിമീനിനെ കൂട്ടിലാക്കിയാൽ നൂറുമേനി കൊയ്യാമെന്നു തെളിയിക്കുകയാണ് കൊല്ലം നെല്ലിമുക്കം പടപ്പക്കര പ്ലാവിളകിഴക്കതിൽ എ.പി. സെബാസ്റ്റ്യൻ.
തെങ്ങും കവുങ്ങും മുളയും ഉപയോഗിച്ചു കരയിൽനിന്ന് നടപ്പാതയും തട്ടുമൊരുക്കി കായലിന്റെ അടിഭാഗത്തും വശങ്ങളിലും നെറ്റ് സ്ഥാപിച്ചാണ് കൃഷിയിടമൊരുക്കി മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. നിസാര മീനൊന്നുമല്ല ഇവിടെ വളർത്തുന്നത്. കരിമീനാണ്! കേരളത്തിൽ ലഭിക്കുന്ന ഏറ്റവും സ്വാദിഷ്ടമായ കരിമീൻ.
ഏകദേശം അഞ്ച് സെന്റ് ഭൂമിയുടെ വലിപ്പമുള്ള കായലിലാണ് കൃഷി. രണ്ടു മീറ്റർ പിവിസി പൈപ്പിൽ പത്ത് കൂടുകൾ, നാലുമീറ്റർ നീളവും വീതിയുമുള്ള ഒരെണ്ണം, നാലുമീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ള രണ്ടെണ്ണം, തെങ്ങിൻകുറ്റിയിൽ നാലുമീറ്ററിന്റെ രണ്ടെണ്ണം ഇങ്ങനെ തരംതിരിച്ചാണ് കരിമീൻ കൃഷി നടത്തുന്നത്.
രണ്ടിഞ്ചിന്റെ പിവിസി പൈപ്പുകൾ നീളത്തിലും വീതിയിലും സമചതുരമാക്കി കോണോടു കോണ്‍ ബന്ധിപ്പിക്കും. ഇരട്ട വലകൾ ഉപയോഗിച്ച് കൂടിനെ പൊതിയും.
കായലിൽ ഒന്നര മീറ്ററോളം ആഴമുള്ളതും ഒഴുക്കുള്ളതുമായ സ്ഥലത്തിറങ്ങി കാറ്റാടിക്കഴകളോ തെങ്ങിൻകുറ്റികളോ മുളങ്കന്പുകളോകൊണ്ടുള്ള താങ്ങുകാലുകൾ ഉറപ്പിച്ച് നിർത്തുന്നതോടെ മീൻ കൂട് റെഡി. സർക്കാർ സബ്സിഡി ലഭിക്കുന്നുണ്ട്.
വിവിധ പ്രായത്തിലുള്ള പതിനായിരത്തോളം കരിമീനുകൾ ഇവിടെ നീന്തിത്തുടിക്കുന്നു. ആവശ്യക്കാരെ തേടി പോകേണ്ടിവരുന്നില്ല. ചില്ലറ- മൊത്തക്കച്ചവടക്കാരും ഫാമിലെത്തും. മത്സ്യങ്ങളെ ഓരോ കളത്തിലും തരംതിരിച്ചിട്ടിരിക്കുകയാണ്. ഫിഷറീസ് വകുപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നൽകാറുണ്ട്. പത്തു രൂപയാണ് ഒരു കുഞ്ഞിനു വില.
പടപ്പക്കര കായലിലെ കരിമീൻ വാങ്ങിയാൽ അത്ര സ്വാദിഷ്ടമായിരിക്കും. അതുകൊണ്ടുതന്നെ ഡിമാൻഡ് അനുസരിച്ചു കൊടുക്കാൻ മത്സ്യമില്ല. കരിമീനൊടൊപ്പം 300 കൊമ്പാടി ഇനത്തിലുള്ള മത്സ്യവുമുണ്ട്.
മത്സ്യത്തീറ്റ
മത്സ്യക്കൃഷിയിലും മുതൽമുടക്കിന്റെ ഏതാണ്ട് 60 ശതമാനവും ചെലവാകുന്നത് തീറ്റയ്ക്കാണ്. 20 കിലോ ന്യൂട്രലാ തീറ്റയ്ക്ക് 2,500 രൂപയാണ് വില. ഗ്രോവൽ 20 കിലോയ്ക്ക് 1,500 രൂപയും. ഒന്നര ദിവസം കൊണ്ടു തീറ്റ തീരും. നമ്മൾ കൊടുക്കുന്ന തീറ്റയും രുചിയെ ബാധിക്കുന്നുണ്ട്.
വെറും അവശിഷ്ടങ്ങളൊന്നും കൊടുക്കാറില്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ കരിമീനിനു മനുഷ്യരെ അകറ്റിനിർത്തുന്ന മണമില്ല. കൈത്തീറ്റകൊടുത്താൽ രുചി കുറയുമെന്നു സെബാസ്റ്റ്യൻ പറയുന്നു.
ഇവിടുത്തെ കായലിലെ ചേറിനു ദുർഗന്ധപൂർണമായ മണമില്ല. ചേറ് നല്ലതാണ്. കൂടാതെ, നല്ല തീറ്റ തന്നെയാണ് കൊടുക്കുന്നത്. കടലിൽനിന്നുള്ള കടൽവിഷം അടിച്ചുകയറുന്നില്ല. ശുദ്ധമായ വെള്ളമാണ് ഇവിടെയുള്ളത്. അതുകൊണ്ട് കാഞ്ഞിരംകോട്, പടപ്പക്കര കായലിലെ മത്സ്യത്തിനാണ് രുചി കൂടുതലുള്ളത്.
ആന്ധ്രയിലെ കരിമീൻ നമ്മുടെ മാർക്കറ്റുകളിൽ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. പെട്ടെന്നു വളരാൻ വേണ്ടി അവിശിഷ്ടം കൊടുത്താണ് ഇതിനെ വളർത്തുന്നത്. ഇവയ്ക്കു ദുർഗന്ധമായിരിക്കും. നമ്മുടെ മാർക്കറ്റുകളിലെ കരിമീനുകളെ ശ്രദ്ധിച്ചാൽ മനസിലാകുമെന്നും സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.
Agriculture
ഇഞ്ചിക്കും കുരുമുളകിനും റബറിനുമൊപ്പം കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മലയോര കർഷകർ കരുതലോടെ പരിപാലിപ്പിക്കുന്ന തലനാട് ഗ്രാമ്പുവിന് ഭൈമസൂചികാ പദവി സ്വന്തമായി.
സമുദ്രനിരപ്പിന് മൂവായിരം അടി ഉയരത്തിലുള്ള കുന്നിൻചെരുവിലെ വളക്കൂറുള്ള മണ്ണിൽ പന്തലിച്ച വളരുന്ന തനതു ഗ്രാന്പുവിന് ലഭിച്ച ബഹുമതിയിൽ അഭിമാനിക്കുകയാണ് മലയോര കർഷകർ.
തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, തെക്കേക്കര, തലപ്പലം, മൂന്നിലവ് പഞ്ചായത്തുകളിലെ നാനൂറോളം കർഷകരാണ് ഈ വിശേഷാൽ ഇനം കൃഷി ചെയ്യുന്നത്. ഒരു ഗ്രാമ്പു മരം മുറ്റത്തോ പറമ്പിലോ ഇല്ലാത്ത വീടുകൾ വിരളം. ഒരു മരം മുതൽ അഞ്ച് ഏക്കറിൽ വരെ കൃഷിയുള്ള കർഷകരുണ്ട്.
അനുകൂല കാലാവസ്ഥയും മണ്ണും കൃഷി രീതികളുമാണ് തലനാടൻ ഗ്രാമ്പുവിനെ വ്യത്യസ്തമാക്കുന്നത്. സുഗന്ധം, രുചി, നിറം, ഔഷധഗുണം എന്നിവയിൽ തലനാടൻ ഗ്രാമ്പുമൊട്ട് ഏറെ മുന്നിലാണ്. മേയ് മാസത്തിൽ മൊട്ടിട്ടാൽ ആറേഴു മാസംകൊണ്ടു പാകമായിനവംബർ പകുതി മുതൽ ഫെബ്രുവരി വരെയാണ് വിളവെടുപ്പ്.
കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാട് ക്ലോവ് ഗ്രോവേഴ്സ് സൊസൈറ്റി എന്നിവയുടെ ശ്രമഫലമായാണ് സവിശേഷ വിളകൾക്കുള്ള ദേശീയ പദവി തലനാട് ഗ്രാന്പുവിന് ലഭിച്ചത്.
സുഗന്ധവിളകളിൽ പെരുമയും മസാലക്കൂട്ടുകളിൽ അവശ്യ ഇനവുമായ കരയാന്പൂ ഒന്നേ കാൽ നൂറ്റാണ്ട് മുൻപ് അതിഥിയായി മലയോര കുടിയേറ്റ ഗ്രാമങ്ങളിൽ എത്തിയതാണ്. 40 വർഷമായി ഈ ഇനം വാണിജ്യ ആവശ്യത്തിനായി കൃഷിയിടങ്ങളിൽ വളർത്തിവരുന്നു.
കാലാവസ്ഥ അനുകൂലമായതിനാൽ ഇവിടെ നന്നായി വിളവ് തരും. കീടബാധയും കേടും തീരെയില്ലതാനും. തലനാടൻ ക്ലോവ് ഗ്രോവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം എന്നിവ ഏകോപിപ്പിക്കുന്നത്.
വിളവെടുക്കുന്ന ഗ്രാന്പു മൊട്ടിന്റെ ആകർഷക നിറവും ഗുണത്തിലെയും വലിപ്പത്തിലെയും സവിശേഷതയുമാണ് തലനാടൻ ഗ്രാമ്പുവിനെ വ്യത്യസ്തമാക്കുന്നത്. ഗ്രാമ്പുവിന്റെ വിപണി വില നിർണയിക്കുന്നതിലെ ഓയിൽ ഘടകങ്ങളായ യൂജിനോൾ, കാരിയോഫിലിൽ എന്നിവയുടെ അളവ് മറ്റു പ്രദേശങ്ങളിലെ ഗ്രാമ്പുവിനെക്കാൾ ഉയർന്ന തോതിലാണ്.
ഭൗമസൂചിക പദവി ലഭിച്ചതോടെ തലനാടൻ ഗ്രാമ്പു എന്ന ബ്രാൻഡിൽ ഉണക്ക ഗ്രാന്പു വിപണിയിൽ എത്തിക്കാൻ നടപടികൾ ആരംഭിച്ചതായി തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസിംഗ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.എസ്. ബാബു പറഞ്ഞു.
രാജ്യാന്തര വിപണിയിൽ തലനാടൻ ഗ്രാമ്പുവിന് ഉയർന്ന വിലയും ഗുണമേന്മ ഉറപ്പാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങക്കുള്ള ശ്രമം ആരംഭിച്ചു. മൂല്യവർധനവിനുള്ള സാധ്യതയും ആരായുന്നു.
ഗ്രാമ്പുവിന് വലിയ വിപണസാധ്യതയുള്ളതിനാൽ കൃഷി കൂടുതൽ പ്രദേശത്തുകൂടി തുടങ്ങാനുള്ള തീരുമാനത്തിലാണ് കർഷകർ. പച്ചനിറം മാറി ഇളംപിങ്കു നിറമാകുന്ന പരുവത്തിലുള്ള മൊട്ടുകളാണ് മരത്തിൽ ഗ്രാന്പു കയറി പറിച്ചെടുക്കുക.
മൊട്ടുകൾ വിരിഞ്ഞുപോയാൽ വിലകുറയും. ഗ്രാന്പു മൊട്ടുകൾ കൈകൊണ്ടു ഞെട്ട് വേർപെടുത്തിയശേഷം മൂന്നു ദിവസം വെയിൽ കൊള്ളിച്ച് ഉണക്കും. നന്നായി ഉണങ്ങുന്പോൾ തവിട്ടു നിറമാകും.
വളർച്ചയെത്തിയ മരത്തിൽനിന്ന് 25 കിലോ ഉണങ്ങിയ മൊട്ടുകൾ ലഭിക്കും. ഗ്രാമ്പു മരത്തിന് നൂറ് ആയുസാണ്. ഈ പ്രദേശത്ത് ഒരു നൂറ്റാണ്ട് പഴക്കമുള്ള മരങ്ങൾ പലതുണ്ട്. തലനാട് ഗ്രാമപഞ്ചായത്തിൽ മാത്രം 110 ഏക്കറിൽ ഗ്രാമ്പു കൃഷിയുണ്ട്. ഗ്രാമ്പു വിത്ത് പാകിയാണ് തൈ മുളപ്പിക്കുന്നത്.
രണ്ട ടി ആഴത്തിൽ സമചതുരം കുഴിയിൽ ജൈവവളം നിറച്ച് ഒരു വർഷം തടത്തിൽ പാകി വളർത്തിയ തൈ നടും. നന്നായി പ്രകാശം കിട്ടുന്ന സ്ഥലത്ത് 20 അടി അകലത്തിലാണ് കൃഷി.
മരങ്ങൾ കൂട്ടിമുട്ടാൻ പാടില്ല. വേനലിനെ പ്രതിരോധിക്കുന്ന സസ്യമായതിനാൽ ആദ്യ രണ്ടു വർഷം മാത്രം വേനൽക്കാലത്ത് അൽപം നന കൊടുത്താൽ മതിയാകും. വർഷത്തിലൊരിക്കൽ ബോർഡോ മിശ്രിതം തളിക്കണം.
ചുവട്ടിൽ ആണ്ടിലൊരിക്കൽ ചാണകപ്പൊടി ചുറ്റും കൊടുത്താൽ വളം ധാരാളമായി. തൈ നട്ടാൽ നാലാം വർഷം പൂഷ്പിച്ചുതുടങ്ങും. ഒൻപതാം വർഷത്തോടെയാണ് ഏറ്റവും ഫലം ലഭിക്കുക. ഭദ്രമായി അടച്ചു സൂക്ഷിച്ചാൽ ഉണങ്ങിയ ഗ്രാന്പു മൂന്നു വർഷം വരെ കേടാകില്ല.
നന്നായി വളർന്ന മരത്തിൽ നിന്നും 20 കിലോ വരെ ഉണക്ക ഗ്രാന്പു വിൽക്കാൻ കിട്ടും.മറ്റിടങ്ങളിലെ ഗ്രാമ്പുവിനെക്കാൾ തലനാട് ഗ്രാന്പുവിന് 200 രൂപയോളം അധികം വില ലഭിക്കുന്നുണ്ടെന്ന് പി.എസ്. ബാബു സാബു പറഞ്ഞു.
ഇല്ലിക്കൽ കല്ലും വാഗമണും ഉൾപ്പെടുന്ന ഈ ടൂറിസംമേഖലയിലെ ഗ്രാമ്പു കൃഷി ഫാം ടൂറിസത്തിന്റെ ഭാഗമായി വികസിപ്പിക്കാനും കർഷകർ ആലോചിക്കുന്നു.
രാജ്യത്ത് ഗ്രാന്പു ഉപഭോഗം കൂടുതലാണെങ്കിലും ആവശ്യം നിറവേറ്റാൻ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. 1,500 ടണ്ണാണ് രാജ്യത്തെ ഗ്രാമ്പു ഉത്പാദനം. 28,000 ടണ്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം. ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിൽനിന്നാണ് 75 ശതമാനവും ഇറക്കുമതി.
ടാൻസാനിയ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ. സൗന്ദര്യവർധക വസ്തുക്കൾ, കറിമസാലകൾ, മരുന്നുകൾ, പേസ്റ്റ്, സിഗരറ്റ് എന്നിവ നിർമിക്കാൻ ഗ്രാമ്പു ആവശ്യമാണ്. കൂടാതെ ഗ്രാന്പു ഓയിലിനും ആവശ്യക്കാരുണ്ട്.
100 മില്ലിക്ക് 1,000 രൂപയ്ക്കു മുകളിലുണ്ട് വില. കേരളത്തിൽ കോട്ടയം, കൊല്ലം, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ഗ്രാന്പുകൃഷി കൂടുതലുള്ളത്. നിലവിൽ ആയിരം രൂപയാണ് തലനാടൻ ഗ്രാന്പുവിന്റെ വില.
Agriculture
രാമപുരം സേക്രട്ട് ഹാർട്ട് എൽപി സ്കൂളിന്റെ മുറ്റത്തെത്തിയാൽ നമ്മെ ആദ്യം സ്വാഗതം ചെയ്യുന്നതു കുട്ടികളും അധ്യാപകരുമല്ല. വിളഞ്ഞു പാകമായി നിൽക്കുന്ന വള്ളിപ്പയറും വെണ്ടയും ചുവന്നു തുടുത്തു നിൽക്കുന്ന തക്കാളിപ്പഴവും കോവലും കപ്പയും ഇഞ്ചിയും മഞ്ഞളും ചീരയുമെല്ലാമാണ്.
രാമപുരത്തു വാര്യരുടെ വഞ്ചിപ്പാട്ടിന്റെ ഈണത്തിനൊപ്പവും ലളിതാംബിക അന്തർജനത്തിന്റെ കഥകൾക്കൊപ്പവും സഞ്ചരിക്കുന്ന ഇവിടുത്തെ വിദ്യാർഥികളുടെ മറ്റൊരു പാഠശാല കൃഷിയിടവുമാണ്.
ക്ലാസ് മുറിയും കളിക്കളവും കഴിഞ്ഞാൽ സ്കൂളിലെ കുട്ടികൾക്ക് കൃഷിയിടമാണ് ഇഷ്ടം. ഇവിടുത്തെ കുട്ടിക്കർഷകർക്കു പരിപാലിക്കാൻ വിഷരഹിത പച്ചക്കറികളും ഔഷധസസ്യങ്ങളും മാത്രമല്ല കുളത്തിൽ നിറയെ മീനുകളുമുണ്ട്.
ഒന്നും രണ്ടുമല്ല 58 ഇനം പച്ചക്കറികളാണ് രാമപുരം സ്കൂളിന്റെ അങ്കണത്തിൽ കൃഷി ചെയ്യുന്നത്. പാകമായ പയറും പാവലും തക്കാളിയും വെണ്ടയും കോവലും മാത്രമല്ല കണ്ണിനു കുളിർമയേകുന്നത്. നെല്ല്, കപ്പ, ചോളം, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെയൊക്കെ നൂറുമേനി വിളവും ആരെയും ആകർഷിക്കും.
വെട്ടുകത്തിപ്പയർ, നിത്യവഴുതന, വഴുതന, കുമ്പളം, മത്തൻ, തുവരപ്പയർ, വെള്ളരി, പടവലം, ചീനി, കോവൽ, ബീൻസ്, പാവൽ, കാപ്സിക്കം, ഉജ്ജ്വല മുളക്, ചൊരയ്ക്ക, മുരിങ്ങ, കാബേജ്, ബ്രൊക്കാളി, കോളിഫ്ളവർ, പീച്ചിൽ തുടങ്ങിയ പച്ചക്കറികളും ചീരയിനങ്ങളായ ചുവന്ന ചീര, പച്ചച്ചീര, ഓസ്ട്രേലിയൻ ചീര, പൊന്നാങ്കണ്ണി ചീര, ശ്രീലങ്കൻ മല്ലി, അഗത്തി ചീര, ലെത്യൂസ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.
പച്ചക്കറികളിൽ മാത്രമൊതുങ്ങുന്നതല്ല ഇവിടുത്തെ കൃഷി. സുഗന്ധവ്യജ്ഞനങ്ങളും കിഴങ്ങുവർഗങ്ങളും പഴവർഗങ്ങളുമുണ്ട്. കുരുമുളുക്, വാനില, ഏലം, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കൊപ്പം കപ്പ, ചേന, ചേന്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, കാരറ്റ്, ബീറ്റ്റൂട്ട്, ചെറുകിഴങ്ങ് എന്നിവയും ഇവിടെ നൂറുമേനി വിളവാണ് നൽകുന്നത്.
പപ്പായ, ഡ്രാഗണ്‍ ഫ്രൂട്ട്, റന്പുട്ടാൻ, റോബസ്റ്റ, ഏത്തവാഴ, ഞാലിപ്പൂവൻ, ചുണ്ടില്ലാൻ, കൈതച്ചക്ക, ആകാശ വെള്ളരി, ഫാഷൻ ഫ്രൂട്ട്, മുന്തിരി, മാവ്, നെല്ലി, ഞാവൽ, ചെറുനാരകം, മങ്കോസ്റ്റിൻ, പേര എന്നിവയിൽ നിറയെ പഴങ്ങളാണുള്ളത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നതിനായി നെൽകൃഷിയുമുണ്ട്. ചോളവും കരിന്പും തൊട്ടടുത്ത് കണ്ടത്തിൽ വിളയുന്നു.
ഒൗഷധ സസ്യങ്ങൾ പരിചയപ്പെടാനും അതു പരിപാലിക്കുന്നതിനും വേണ്ടിയാണ് പച്ചക്കറിത്തോട്ടത്തോടൊപ്പം ഔഷധസസ്യ തോട്ടവും ഉണ്ടാക്കിയത്. റോസ്മേരി, വിഷപ്പച്ച, രാമതുളസി, കിലുക്കി, പുതിന, കീരീയാത്ത്, മഞ്ഞറൊട്ടി, മൂവില, കാട്ടുപിച്ചകം, വയമ്പ്, ബ്രഹ്മി, നാഗവെറ്റില, ചതുരമുല്ല, കരിങ്കുറിഞ്ഞി, മധുര തുളസി, അണലിവേഗൻ റെഡ്, ചക്കരകൊല്ലി, കായാന്പു, ഗരുഡകൊടി, സർപ്പഗന്ധി, നീലാംബരി, ചുട്ടിതിരുതാളി തുടങ്ങി മുപ്പതോളം ഔഷധസസ്യങ്ങളാണ് ഇവിടെ കുട്ടികൾ പരിപാലിക്കുന്നത്.
കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറി നൽകാൻ ആരംഭിച്ച ചെറിയ കൃഷി ഓരോ വർഷവും മികച്ചതാക്കാൻ അധ്യാപകരും രക്ഷകർത്താക്കളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി, പഴവർഗ വിളവ് സ്കൂളിലെ ഉച്ചഭക്ഷണത്തിനാണ് പ്രധാനമായി ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ വിൽക്കും.
ചെറുപ്രായത്തിൽ തന്നെ കൃഷി വിജ്ഞാനം കുട്ടികളിൽ ഉണ്ടാക്കാനും കാർഷിക സംസ്കാരം വളർത്താനുമാണ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ പദ്ധതി തയറാക്കിയത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാ മാത്യു, അധ്യാപകരായ ജിബിൻ ജിജി, ജോബി ജോസഫ്, സാനിയ ജയിംസ് എന്നിവരാണ് സ്കൂളിലെ ഹരിതപാഠശാലയ്ക്കു നേതൃത്വം നൽകുന്നത്.
പിടിഎ പ്രസിഡന്റ് ദീപു സുരേന്ദ്രന്റെ നേതൃത്വത്തിൽ പിടിഎ കമ്മിറ്റിയംഗങ്ങളും കുട്ടികൾക്കു പ്രോത്സഹാനം നൽകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കഴിഞ്ഞ ദിവസം സ്കൂളിലെത്തി കൃഷി വിലയിരുത്തുകയും കാർഷിക സംസ്കാരം വളർത്തുന്നതിന് ഇത്തരം സംരംഭങ്ങൾ അനിവാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
എംപിമാരായ ജോസ് കെ. മാണിയും ഫ്രാൻസിസ് ജോർജും മാണി. സി. കാപ്പൻ എംഎൽഎയും ഇവിടം സന്ദർശിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
ചിത്രം: അനൂപ് ടോം
Agriculture
കരിണ്ണൂർ സ്വദേശി ജെഫിൻ കെ. അഗസ്റ്റിന് കൃഷി ഒരു പാഷനാണ്. കൃഷിയെ സ്നേഹിച്ചാൽ കൃഷി ലാഭകരമാകുമെന്ന അഭിപ്രായക്കാരനാണ് ഈ യുവാവ്. എട്ടേക്കറോളം സ്ഥലത്തു നേന്ത്രവാഴയും കപ്പയും കൃഷി ചെയ്യുന്നു.
ഇലക്ട്രിക്കൽ-കണ്‍സ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജെഫിൻ ഇപ്പോൾ മുഴുവൻസമയ കർഷകനാണ്. കൃഷിയിൽനിന്ന് മനസംതൃപ്തി ലഭിക്കുമെന്ന പക്ഷക്കാരനാണിയാൾ. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലുമായാണ് കൃഷി.
കപ്പയും വാഴയും ലാഭം
നാലേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ജെഫിൻ നേന്ത്രവാഴക്കൃഷി ചെയ്യുന്നത്. കണ്ടത്തിൽ കാന കീറിയാണ് വാഴ നട്ടിരിക്കുന്നത്. വാഴക്കുലകളുടെ വിളവെടുപ്പ് നടന്നുവരുന്നു. വാഴയും കപ്പയും കൂടാതെ ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ, ചെറുകിഴങ്ങ്, വെള്ളരി, കുക്കുംബർ, പയർ എന്നിവ കൃഷി ചെയ്യുന്നു.
ചേനക്കൂമ്പലിനു മുകളിലും പത്തു സെന്റ് സ്ഥലത്തു മാത്രമായും ചെറുകിഴങ്ങ് കൃഷിയുണ്ട്. ഒരേക്കറിൽ എഴുനൂറു വാഴ കൃഷി ചെയ്യാം. ശരാശരി പതിമൂന്നു കിലോ തൂക്കമുള്ള കുല ലഭിച്ചാൽ വിലയുള്ള സമയത്ത് 580 രൂപ ലഭിക്കും. ചെലവ് 180 രൂപയാണ് വരുന്നത്. ഒരു വാഴയ്ക്കു 30 രൂപയാണ് പാട്ടം.
രണ്ടാം വർഷം ഒരു ചുവടിൽ രണ്ട് വാഴക്കുഞ്ഞ് നിലനിർത്തും. ശരാശരി ഒമ്പതു കിലോയുള്ള കുലകൾ ഇതിൽനിന്നും ലഭിക്കും. രണ്ടാം വർഷത്തെ വാഴക്കൃഷി ലാഭകരമാണെന്നും ജെഫിൻ പറഞ്ഞു. മൂന്നേക്കറോളം സ്ഥലത്താണ് കപ്പക്കൃഷി നടത്തുന്നത്. കപ്പക്കൃഷിയിൽ ഒരേക്കറിന് 6,000 രൂപയാണ് ചെലവ്.
ഒരു ഏക്കറിൽ എണ്ണൂറു മുതൽ തൊള്ളായിരം മൂടു വരെ കപ്പ നടാം. ഒരു ഏക്കറിൽനിന്ന് മൂന്നു ടണ്‍ കപ്പ ലഭിക്കും. ഒരേക്കറിൽനിന്ന് ചെലവ് കഴിഞ്ഞ് 80,000 രൂപ ലഭിക്കും. കൃഷിയിൽ ഏറ്റവും ലാഭം കപ്പക്കൃഷിയാണെന്ന് ജെഫിൻ പറഞ്ഞു.
വീട്ടിൽ ജാതി, കമുക്, തെങ്ങ്, റബർ എന്നിവയുണ്ട്. പാലക്കാട് എട്ടേക്കറോളം സ്ഥലമുണ്ട്. റബർ, തെങ്ങ് എന്നിവയാണ് ഇവിടെ കൃഷി. 300 തെങ്ങും 550 റബറും ഇതിലുണ്ട്.
പാട്ടക്കൃഷിയും കൂട്ടുകൃഷിയും
കരിമണ്ണൂർ പഞ്ചായത്തിൽ സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ 11 ഇടങ്ങളാണ് കൃഷി നടത്തുന്നത്. കർഷക കൂട്ടായ്മ രൂപീകരിച്ചും കപ്പയും വാഴയും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കൂട്ടം വഴി കൃഷി നടത്തിയാൽ കേന്ദ്ര-സംസ്ഥാന സർക്കാരുടെ കൂടുതൽ സഹായം ലഭിക്കുമെന്നും ജെഫിൻ പറഞ്ഞു.
ഇടുക്കി കുളമാവിൽ വാഴക്കൃഷി നടത്തിയപ്പോൾ കാറ്റുപിടിച്ച് വാഴ നശിച്ചിരുന്നു. കൃഷിവകുപ്പിൽനിന്ന് ദുരിതാശ്വാസം ലഭിച്ചതിനാൽ അധികം ബാധ്യത വരാതെ രക്ഷപ്പെട്ടു. ഒരുവിള മാത്രം കൃഷി ചെയ്യുന്പോഴാണ് കൃഷി നഷ്ടമാകുന്നത്. സമ്മിശ്ര കൃഷി നടത്തിയാൽ കൃഷി ഒരിക്കലും നഷ്ടമാകില്ല.
കൃഷി ചെയ്ത വിളകൾ വളരുന്പോഴും വിളവെടുക്കുന്പോഴും മനസിന് നല്ല സംതൃപ്തിയാണ് ലഭിക്കുന്നതെന്ന് ജെഫിൻ പറഞ്ഞു. അന്യനാട്ടിൽനിന്നുവരുന്ന വിഷമുള്ള പച്ചക്കറികൾക്കു പകരം സ്വന്തമായി ഉത്പാദിപ്പിക്കാമെന്ന ചിന്തയിൽനിന്നാണ് ഇദ്ദേഹം കൃഷിക്ക് ഇറങ്ങിയത്.
ജെഫിന്റെ കാർഷികരംഗത്തെ പ്രവർത്തനങ്ങളിൽ ഭാര്യ റീനും മക്കളായ അന്ന റോസും ആഗ്നസ് മരിയയും ഒപ്പമുണ്ട്.
ഫോണ്‍: 9947865115
Agriculture
പതിനഞ്ച് വർഷം മുമ്പ് നടന്ന അലങ്കാര മത്സ്യവളർത്തൽ പരിശീലന ക്ലാസ് വാഴക്കുളം നടുക്കര തൈയിൽ മനോജിന്റെ കരിയർതന്നെ മാറ്റിമറിച്ചു.
ഐടിസി അധ്യാപകനിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങളുടെ ബ്രീഡറിലേക്കുള്ള മനോജിന്റെ യാത്ര തുടങ്ങാൻ കാരണമായത് ഇൻഫാമിന്റെ നേതൃത്വത്തിൽ വാഴക്കുളത്തു നടന്ന എംപിഇഡിഎ പരിശീലനമാണ്.
ഒരു ദിവസത്തെ പരിശീലന ക്ലാസിൽനിന്നു ലഭിച്ച അറിവുമായി ചെറിയ തോതിൽ അലങ്കാര മത്സ്യവളർത്തൽ ആരംഭിച്ചു. നിരവധി ഫാമുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
2010ൽ മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ (എംപിഇഡിഎ) സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ അന്‍പതു ശതമാനം സബ്സിഡിയോടെ 15,000 ലിറ്റർ ശേഷിയുള്ള കുളത്തിൽ മത്സ്യക്കൃഷി ആരംഭിച്ചു.
ഏഞ്ചൽ, ഗപ്പി മീനുകളെയാണ് ആദ്യം വളർത്തിയത്. മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് വില്‍ക്കുന്നതിലൂടെ ചെറിയ വരുമാനം ലഭിച്ചുതുടങ്ങി. വിപണി കണ്ടെത്തുന്നതിനാണ് ആദ്യകാലത്ത് ബുദ്ധിമുട്ടിയതെന്ന് മനോജ് പറഞ്ഞു.
വരുമാനത്തിന്റെ ഇരുപത് ശതമാനം ഫാം വിപുലീകരണത്തിന് മാറ്റിവച്ചു. പിന്നീട്, ഓസ്കാർ, ഡിസ്കസ് തുടങ്ങിയ മീനുകളുടെ ബ്രീഡിംഗും റെയറിംഗും ആരംഭിച്ചു.
മത്സ്യക്കൃഷി മേഖലയിൽ വിവിധ ബന്ധങ്ങളും വളർത്തിയെടുക്കാൻ ശ്രമിച്ചു. വിപണി കണ്ടെത്തുന്നതിന് ബന്ധങ്ങൾ സഹായിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി.
നിലവിൽ ആൽബിനോ, പിങ്ക്, ബ്ലാക്ക് ജെയിന്റ് ഗൗരാമി, അലങ്കാര മത്സ്യങ്ങളായ റെഡ് സ്പോർട്ട് സെവറം, പ്ലാറ്റി, പത്തിനം ഗപ്പികൾ, രണ്ടിനം സോൾ ടെയിൽ, നാലിനം ഷ്രിംബ്സ് എന്നിവയെ ബ്രീഡ് ചെയ്യുകയും വളർത്തി വില്പനയ്ക്കു യോഗ്യമാക്കുകയും ചെയ്യുന്നു.
വിപണിയുടെ ആവശ്യമനുസരിച്ചാണ് ബ്രീഡ് ചെയിക്കുന്നതും വളർത്തുന്നതും. വിപണിയിൽ കുറച്ചുമാത്രം എത്തുന്ന ബ്രീഡുകൾക്കാണ് മികച്ച വില ലഭിക്കുന്നത്. ഇതു നോക്കിയാണ് ഫാമിൽ ബ്രീഡിംഗ് നടത്തുന്നത്. കോവിഡ് കാലത്തിനു മുമ്പുതന്നെ സെവറം മീനുകളെ ബ്രീഡ് ചെയ്യിപ്പിച്ചിരുന്നു.
കോവിഡ് ലോക്ക്ഡൗണിന്റെ സമയത്ത് സെവറം നല്ല രീതിയിൽ വില്പന നടത്താൻ സാധിച്ചു. വാഴക്കുളത്തെ പൈനാപ്പിൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനൊപ്പം സെവറം മീനുകളെ പാഴ്സൽ അയയ്ക്കാൻ സാധിച്ചു.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അന്നു കൂടുതൽ മീൻ കുഞ്ഞുങ്ങൾ കയറിപ്പോയത്. എല്ലാ ആഴ്ചയിലും മീൻകുഞ്ഞുങ്ങളുടെ വില്പന നടത്തുന്നതിനാൽ ഓവർ സ്റ്റോക്കായി മീനുകൾ കെട്ടിക്കിടക്കുന്നില്ല.
ഗ്ലാസ്, ഫൈബർ, സിമന്റ്, പടുതാക്കുളങ്ങൾ, കുളങ്ങൾ എന്നിവയിലാണ് മീൻ വളത്തുന്നത്. സ്വാഭാവിക രീതിയിലും കൃത്രിമ രീതിയിലും ഫാമിൽ ബ്രീഡിംഗും റെയറിംഗും നടത്തുന്ന മനോജിന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
Agriculture
നാല്പതു വർഷമായി പഴച്ചെടികളുടെ കൃഷിയും പരീക്ഷണവുമായി മുന്നേറുകയാണ് ഇടുക്കി ജില്ലയിൽ മേലേചിന്നാർ വാത്തുക്കുടി പഞ്ചായത്തിൽ ഉപ്പൻമാക്കൽ വീട്ടിൽ ജോസഫ് ജോസഫ് എന്ന കർഷകൻ.
തന്റെ അഞ്ചരയേക്കർ വസ്തുവിൽ പഴവർഗവിളകളുടെ ഒരു വലിയ ശേഖരമാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. കൂടുതലായി കൃഷി ചെയ്തിരിക്കുന്നത് അവക്കാഡോ ആണ്. പൊള്ളാക്ക്, ഹാസ് എന്നയിനങ്ങളാണു നട്ടിരിക്കുന്നത്.
പൊള്ളോക്ക് ഇനത്തിന്റെ ഒരു കായ്ക്ക് എഴുന്നൂറ് ഗ്രാം തൂക്കം ഉണ്ടാകും. ഹാസിന് മുന്നൂറു മുതൽ നാനൂറു ഗ്രാംവരെ തൂക്കം വരും. ഹാസ് ഇനത്തിന് രുചിയും ഓയിലിൽ അളവ് കൂടുതലുമുണ്ട്. കായുടെ പുറംതോടിന് കട്ടി കൂടുതലായതിനാൽ കൂടുതൽ നാളുകൾ സൂക്ഷിക്കുവാൻ സാധിക്കുന്നതിനാൽ മാർക്കറ്റിൽ ഡിമാന്റും കൂടുതലാണ്.
മറ്റിനങ്ങൾ പെട്ടെന്നു പഴുത്തുപോകുമെന്നാണ് ജോസഫിന്റെ അഭിപ്രായം. നൂറു ശതമാനവും ജൈവ കൃഷി രീതി പിന്തുടരുന്ന തോട്ടത്തിൽ നാനൂറ് അവക്കാഡോ മരമുണ്ട്. നിലവിൽ അഞ്ഞൂറ് കിലോ മുതൽ എഴുനൂറ്റി അമ്പതു കിലോവരെ വിളവ് ലഭിക്കുന്നുണ്ട്. മരമൊന്നിന കുറഞ്ഞത് അന്‍പതു കിലോഗ്രാം എന്ന തോതിൽ വിളവെടുക്കാൻ കഴിയുമെന്നും ഇദ്ദേഹം പറയുന്നു.
നല്ല നീർവാർച്ചയുള്ള സ്ഥലമായിരിക്കണം അവക്കാഡോ നടുവാൻ തെരഞ്ഞെടുക്കേണ്ടത്. പതിനെട്ടടി അകലത്തിൽ വേണം മരങ്ങൾ നടുവാൻ. രണ്ടടി വലുപ്പത്തിൽ കുഴിയെടുത്ത് ആവശ്യത്തിന് ജൈവവളങ്ങൾ ഇട്ട് കുഴി ഒരുക്കി വേണം തൈകൾ നടാൻ.
തൈകളുടെ ചുവട്ടിൽ ഒരു കാരണവശാലും വെള്ളം കെട്ടി നിൽക്കരുത്. വേനൽക്കാലത്ത് ജലസേചനം നടത്തുന്നത് വിളവ് വർധിപ്പിക്കുവാൻ സഹായിക്കും. വിളവെടുപ്പ് കൃത്യമായും സൂക്ഷ്മതയോടും വേണമെന്ന് ജോസഫ് പറഞ്ഞു.
എഴുപതു മുതൽ എണ്പതു ശതമാനം വിളവാകുമ്പോൾ കായ്കൾ പറിച്ചെടുക്കണം. കൂടുതൽ മൂത്തുപോയാൽ കായ്കൾ വിണ്ടുകീറുകയും വില്പനക്കു പറ്റാതാകുകയും ചെയ്യും.
അവക്കാഡോയിൽ വെസ്റ്റ് ഇന്ത്യൻ, മെക്സിക്കൻ, ഗ്വാട്ടിമാല എന്നീ മൂന്നു വർഗങ്ങളാണ് കാണുന്നത്. ഒട്ടേറെയിനങ്ങൾ അവക്കാഡോയിൽ കണ്ടുവരുന്നുണ്ട്. അതാതു പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് നടുന്നതാണ് ഉത്തമം.
ദീർഘകാലത്തെ കൃഷി ജീവിതത്തിൽനിന്ന് പഠിച്ച് നല്ലയിനവും ഗുണമേ·യുള്ളതുമായ വിവിധയിനം നടിൽ വസ്തുക്കൾ വിപണനം നടത്തുവാനായി ഉപ്പൻമാക്കൽ എന്ന പേരിൽ ഒരു നഴ്സറിയും ജോസഫ് നടത്തിവരുന്നു.
വിവിധയിനം അവക്കാഡോ, കുരുമുളകിന്റെ വിവിധയിനം, ജാതി, റംബൂട്ടാൻ തുടങ്ങി മറ്റെല്ലായിനങ്ങളും, കുരുമുളകിന് താങ്ങുകാലായി ഉപയോഗിക്കുന്ന താങ്ങുമരങ്ങളുടെ തൈകളും വിറ്റുവരുന്നു.
ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂട്ടായി ന്ധഭാര്യ മിനിയും മക്കളായ ഡോണിയ, ആഗ്നസ്, ആഷിൽ എന്നിവരുമുണ്ട്. അടിമാലിയിൽനിന്നു മുപ്പതു കിലോമീറ്ററും കട്ടപ്പനയിൽ നിന്നും ഇരുപത് കിലോമീറ്ററും നെടുങ്കണ്ടത്തുനിന്ന് പന്ത്രണ്ട് കിലോമീറ്ററും സഞ്ചരിച്ചാൽ ഉപ്പൻമാക്കൽ വീട്ടിലെത്താം.
ജോസഫ് ജോസഫ്
ഫോണ്‍: 8590347709
Agriculture
കാർഷികരംഗത്ത് ഒരുകാലത്ത് സ്വയംപര്യാപ്തമായിരുന്ന മലയാളിയുടെ അടുക്കള ഇന്നു പൂർണമായും അന്യസംസ്ഥാനത്തെ കൃഷിത്തോട്ടങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യോപയോഗത്തിന്റെ അറുപതു ശതമാനത്തോളം ഇറക്കുമതിയാണ്.
അരി, പച്ചക്കറി, പഴം, ഗോതമ്പ്, ധാന്യങ്ങൾ എന്നിവ ലഭിക്കാൻ തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികൾ സംസ്ഥാനത്ത് എത്തണം. രാജ്യത്തിന്റെ മൊത്തം ഭൂമിയുടെ 1.2 ശതമാനം 38,860 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ വിസ്തൃതി.
ഇതിൽ 19.7 ലക്ഷം ഹെക്ടറാണ് കൃഷിക്കു യോഗ്യമായ ഭൂമി. ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലെ പ്രതിശീർഷ ഭൂലഭ്യത 0.18 ഹെക്ടർ ആണ്. കൃഷി പ്രോത്സാഹിപ്പിക്കാനും വേണ്ടത്ര കൃഷി ഭൂമി ലഭ്യമാക്കാനും കേരള നവോധാൻ എന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
തരിശായി കിടക്കുന്ന ഭൂമിയെ വാണിജ്യകൃഷിക്ക് ഉപയോഗപ്പെടുത്തി, കർഷകർ, കർഷക കൂട്ടായ്മകൾ, സംരംഭകർ, കയറ്റുമതിക്കാർ, സ്റ്റാർട്ട്അപ്പുകൾ എന്നിവയ്ക്കു നൽകുകയാണ് പദ്ധതി. ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാതെ, പാട്ട വ്യവസ്ഥയിലാണ് ഭൂമി കൈമാറുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള തരിശുഭൂമിയാണ് കൈമാറ്റം ചെയ്യുന്നത്. കേരള അഗ്രോബിസിനസ് കമ്പനിയിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിൽ സ്വകാര്യ ഭൂവുടമകൾക്കും പങ്കാളിയാകാം.
എന്നിരുന്നാലും, കാർഷിക മേഖലയിൽ നൂതനസാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന ഈ കാലത്ത് വേണ്ടത്ര കൃഷി ഭൂമി ലഭ്യമില്ലാത്തതു മാത്രമാണോ കൃഷി കുറയുന്നതിന് പിന്നിൽ.
കൃഷി ഭൂമിയുടെ വൻതോതിലുള്ള ഉപയോഗമാറ്റവും തൊഴിൽ ക്ഷാമവും ഉത്പാദനച്ചെലവ് ഉയരുന്നതും വിലസ്ഥിരതയുടെ അഭാവവും കാലാവസ്ഥ വ്യതിയാനവുമാണ് കൃഷി കുറയാൻ കാരണം.
കൃഷി ഭൂമിയും പാടശേഖരങ്ങളും വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ, ടൗണ്‍ഷിപ്പുകൾ, റിസോർട്ടുകൾ എന്നിവയായി മാറി. ഭൂമിയുടെ റിയൽ എസ്റ്റേറ്റ് മൂല്യം ഉയർന്നതും കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായി.
കാർഷിക വിളകളുടെ ഉത്പാദനച്ചെലവിലുള്ള വർധന, തൊഴിൽ ക്ഷാമം, കൃഷിയിലുള്ള യുവാക്കളുടെ താത്പര്യക്കുറവ്, രാസവളം, വിത്ത്, കീടനാശിനി തുടങ്ങിയവയുടെ ചെലവ് വർധന, നാശനഷ്ടങ്ങൾ എന്നിവ മറ്റുകാരണങ്ങളാണ്.
1970 ൽ 8.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 2.4 ലക്ഷം ഹെക്ടർ ആയി ചുരുങ്ങി. പാർപ്പിടങ്ങൾക്കും അടിസ്ഥാന സൗകര്യവികസനങ്ങൾക്കുമായി കൃഷി ഭൂമി തരംമാറ്റിയതാണ് ഇതിനു കാരണം. റോഡ്-റെയിൽ വികസനം, നഗരവത്കരണം, കൃഷി നിയമങ്ങളുടെ ലംഘനം എന്നിവയും കൃഷി ഭൂമി കുറയാൻ കാരണമായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർന്നത്, കൃഷി ഒരു മോശം തൊഴിലാണ് എന്ന ചിന്ത ഒരു വിഭാഗം യുവാക്കളുടെ ഇടയിൽ ഉയരാൻ കാരണമായി. ചേറിലും മണ്ണിലും അധ്വാനിക്കുന്നതിന് പകരം വെള്ളക്കോളർ ജോലിക്കാണ് യുവാക്കൾ ആദ്യപരിഗണന നൽകിയത്.
ഗൾഫ് നാടുകളിൽ തൊഴിലവസരങ്ങൾ ഉണ്ടായതും കേരളത്തിലെ കാർഷിക മേഖലയ്ക്കു തിരിച്ചടിക്കു കാരണമായി. കൃഷി അനുബന്ധ ജോലികളിൽ ഏർപ്പെട്ടിരുന്ന യുവാക്കളിൽ ഭൂരിഭാഗവുമാണ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയത്. തൊഴിലാളി ക്ഷാമം മൂലം നിരവധി പാടശേഖരങ്ങൾ തരിശിട്ടു.
പ്രകൃതിക്ഷോഭങ്ങളും വന്യജീവി ആക്രമണവുമാണ് കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള മറ്റൊരു കാരണം. കാർഷിക വിളകൾ വിളവെടുപ്പ് പ്രായമാകുന്പോഴാണ് വെള്ളപ്പൊക്കം, കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിക്കുന്നത്.
വിളനാശത്തിനു സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായം ലഭിക്കാത്തതും തിരിച്ചടിയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്ന കേരളത്തിലെ കാർഷിക മേഖലയ്ക്കു കനത്തവെല്ലുവിളിയാണ് വനം-വന്യജീവി സംരക്ഷണ നിയമം നൽകിയത്.
കൃഷിഭൂമിയിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം ഈ പ്രദേശത്തെ കർഷകർ പൂർണമായി കൃഷി ഉപേക്ഷിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചു.
രാസവളങ്ങളുടെ വിലവർധന, കൂലി വർധന, മേഖലയിൽ ദീർഘകാലത്തേക്കുള്ള സർക്കാർ നയങ്ങളുടെ അഭാവവും കൃഷി കുറയുന്നതിന് കാരണമായി.