കാർഷികരംഗത്ത് ഒരുകാലത്ത് സ്വയംപര്യാപ്തമായിരുന്ന മലയാളിയുടെ അടുക്കള ഇന്നു പൂർണമായും അന്യസംസ്ഥാനത്തെ കൃഷിത്തോട്ടങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യോപയോഗത്തിന്റെ അറുപതു ശതമാനത്തോളം ഇറക്കുമതിയാണ്.
അരി, പച്ചക്കറി, പഴം, ഗോതമ്പ്, ധാന്യങ്ങൾ എന്നിവ ലഭിക്കാൻ തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികൾ സംസ്ഥാനത്ത് എത്തണം. രാജ്യത്തിന്റെ മൊത്തം ഭൂമിയുടെ 1.2 ശതമാനം 38,860 ചതുരശ്ര കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ വിസ്തൃതി.
ഇതിൽ 19.7 ലക്ഷം ഹെക്ടറാണ് കൃഷിക്കു യോഗ്യമായ ഭൂമി. ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലെ പ്രതിശീർഷ ഭൂലഭ്യത 0.18 ഹെക്ടർ ആണ്. കൃഷി പ്രോത്സാഹിപ്പിക്കാനും വേണ്ടത്ര കൃഷി ഭൂമി ലഭ്യമാക്കാനും കേരള നവോധാൻ എന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
തരിശായി കിടക്കുന്ന ഭൂമിയെ വാണിജ്യകൃഷിക്ക് ഉപയോഗപ്പെടുത്തി, കർഷകർ, കർഷക കൂട്ടായ്മകൾ, സംരംഭകർ, കയറ്റുമതിക്കാർ, സ്റ്റാർട്ട്അപ്പുകൾ എന്നിവയ്ക്കു നൽകുകയാണ് പദ്ധതി. ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാതെ, പാട്ട വ്യവസ്ഥയിലാണ് ഭൂമി കൈമാറുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള തരിശുഭൂമിയാണ് കൈമാറ്റം ചെയ്യുന്നത്. കേരള അഗ്രോബിസിനസ് കമ്പനിയിലൂടെ നടപ്പിലാക്കുന്ന പദ്ധതിയിൽ സ്വകാര്യ ഭൂവുടമകൾക്കും പങ്കാളിയാകാം.
എന്നിരുന്നാലും, കാർഷിക മേഖലയിൽ നൂതനസാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന ഈ കാലത്ത് വേണ്ടത്ര കൃഷി ഭൂമി ലഭ്യമില്ലാത്തതു മാത്രമാണോ കൃഷി കുറയുന്നതിന് പിന്നിൽ.
കൃഷി ഭൂമിയുടെ വൻതോതിലുള്ള ഉപയോഗമാറ്റവും തൊഴിൽ ക്ഷാമവും ഉത്പാദനച്ചെലവ് ഉയരുന്നതും വിലസ്ഥിരതയുടെ അഭാവവും കാലാവസ്ഥ വ്യതിയാനവുമാണ് കൃഷി കുറയാൻ കാരണം.
കൃഷി ഭൂമിയും പാടശേഖരങ്ങളും വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ, ടൗണ്ഷിപ്പുകൾ, റിസോർട്ടുകൾ എന്നിവയായി മാറി. ഭൂമിയുടെ റിയൽ എസ്റ്റേറ്റ് മൂല്യം ഉയർന്നതും കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായി.
കാർഷിക വിളകളുടെ ഉത്പാദനച്ചെലവിലുള്ള വർധന, തൊഴിൽ ക്ഷാമം, കൃഷിയിലുള്ള യുവാക്കളുടെ താത്പര്യക്കുറവ്, രാസവളം, വിത്ത്, കീടനാശിനി തുടങ്ങിയവയുടെ ചെലവ് വർധന, നാശനഷ്ടങ്ങൾ എന്നിവ മറ്റുകാരണങ്ങളാണ്.
1970 ൽ 8.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 2.4 ലക്ഷം ഹെക്ടർ ആയി ചുരുങ്ങി. പാർപ്പിടങ്ങൾക്കും അടിസ്ഥാന സൗകര്യവികസനങ്ങൾക്കുമായി കൃഷി ഭൂമി തരംമാറ്റിയതാണ് ഇതിനു കാരണം. റോഡ്-റെയിൽ വികസനം, നഗരവത്കരണം, കൃഷി നിയമങ്ങളുടെ ലംഘനം എന്നിവയും കൃഷി ഭൂമി കുറയാൻ കാരണമായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർന്നത്, കൃഷി ഒരു മോശം തൊഴിലാണ് എന്ന ചിന്ത ഒരു വിഭാഗം യുവാക്കളുടെ ഇടയിൽ ഉയരാൻ കാരണമായി. ചേറിലും മണ്ണിലും അധ്വാനിക്കുന്നതിന് പകരം വെള്ളക്കോളർ ജോലിക്കാണ് യുവാക്കൾ ആദ്യപരിഗണന നൽകിയത്.
ഗൾഫ് നാടുകളിൽ തൊഴിലവസരങ്ങൾ ഉണ്ടായതും കേരളത്തിലെ കാർഷിക മേഖലയ്ക്കു തിരിച്ചടിക്കു കാരണമായി. കൃഷി അനുബന്ധ ജോലികളിൽ ഏർപ്പെട്ടിരുന്ന യുവാക്കളിൽ ഭൂരിഭാഗവുമാണ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയത്. തൊഴിലാളി ക്ഷാമം മൂലം നിരവധി പാടശേഖരങ്ങൾ തരിശിട്ടു.
പ്രകൃതിക്ഷോഭങ്ങളും വന്യജീവി ആക്രമണവുമാണ് കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള മറ്റൊരു കാരണം. കാർഷിക വിളകൾ വിളവെടുപ്പ് പ്രായമാകുന്പോഴാണ് വെള്ളപ്പൊക്കം, കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിക്കുന്നത്.
വിളനാശത്തിനു സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായം ലഭിക്കാത്തതും തിരിച്ചടിയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്ന കേരളത്തിലെ കാർഷിക മേഖലയ്ക്കു കനത്തവെല്ലുവിളിയാണ് വനം-വന്യജീവി സംരക്ഷണ നിയമം നൽകിയത്.
കൃഷിഭൂമിയിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം ഈ പ്രദേശത്തെ കർഷകർ പൂർണമായി കൃഷി ഉപേക്ഷിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചു.
രാസവളങ്ങളുടെ വിലവർധന, കൂലി വർധന, മേഖലയിൽ ദീർഘകാലത്തേക്കുള്ള സർക്കാർ നയങ്ങളുടെ അഭാവവും കൃഷി കുറയുന്നതിന് കാരണമായി.
Tags : Agriculture Land