x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള സ്‌റ്റോറി-2 ഹൈക്കോടതി കാണുന്നതില്‍ എതിര്‍പ്പ്; സത്യവാംഗ്‌മൂലം സമര്‍പ്പിച്ച് നിര്‍മാതാവ്


Published: February 25, 2026 03:30 PM IST | Updated: February 25, 2026 03:30 PM IST

കൊച്ചി: ദ കേരള സ്‌റ്റോറി-2 സിനിമ ഹൈക്കോടതി കാണുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിര്‍മാതാവ് വിപുല്‍ അമൃത്‌ലാലിന്‍റെ സത്യവാംഗ്‌മൂലം. കേസ് പരിഗണിക്കുന്നതിന് മുമ്പ് നല്‍കിയ മറുപടി സത്യവാംഗ്‌മൂലത്തിലാണ് നിര്‍മാതാവ് ഹൈക്കോടതി സിനിമ കാണുന്നതിനെ എതിര്‍ത്തത്.

സെന്‍സര്‍ ബോര്‍ഡിന് പകരമായി ഹൈക്കോടതി സിനിമയെ വിലയിരുത്തരുത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമ കണ്ടു ചട്ടങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പു വരുത്തിയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്നും നിര്‍മാതാവ് വാദിച്ചു.

രണ്ടു മിനിറ്റുള്ള ടീസര്‍ കണ്ട് സിനിമ കേരളത്തിന് എതിരാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. സാമുദായിക ഐക്യം ശക്തിപ്പെടുത്തി കൊണ്ടാണ് സിനിമ എടുത്തത്. തങ്ങളില്‍ നിന്നും പണം തട്ടാനായാണ് ഇങ്ങനൊരു ഹര്‍ജി നല്‍കിയതെന്നും സത്യവാംഗ്‌മൂലത്തില്‍ പറയുന്നുണ്ട്.

അല്പസമയത്തിനകം കേസ് ഹൈക്കോടതി പരിഗണിക്കും. ഈ വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യാനിരിക്കുന്നത്. സിനിമ ഇന്ന് കാണുമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. കേരളത്തെ വര്‍ഗീയതയുടെയും മതപരിവര്‍ത്തത്തിന്‍റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നത് എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

ചൊവ്വാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോള്‍, ഹര്‍ജിക്കാരുടെ ആശങ്കകള്‍ ന്യായമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ഇതിവൃത്തത്തിന് കേരളവുമായി യഥാർഥ ബന്ധമില്ലാതിരുന്നിട്ടും, സിനിമ യഥാർഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടത് എന്ന് അവകാശപ്പെടുന്നതും സിനിമയ്ക്ക് സംസ്ഥാനത്തിന്‍റെ പേര് ഉപയോഗിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി.

തുടര്‍ന്ന്, സിനിമ കോടതിക്കായി എപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്‍റെയും നിര്‍മാതാക്കളുടെയും അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിരുന്നു. പ്രദര്‍ശനം നടത്താമെന്ന് നിര്‍മാതാക്കളുടെ അഭിഭാഷകന്‍ അപ്പോള്‍ സമ്മതിച്ചിരുന്നു.

Tags : Kerala Story-2 producer affidavit High Court

Recent News

Up