Leader Page
ഇടതു-വലതുമുന്നണികളുടെ തെരഞ്ഞെടുപ്പുജാഥകള് പൂരപ്പറന്പിനെ ഉഴുതുമറിച്ചു കടന്നുപോയതിനുപിന്നാലെ തൃശൂര്‍ തെരഞ്ഞെടുപ്പുചൂടിലേക്ക്. നേട്ടങ്ങളുടെ പട്ടിക നിരത്തി ബിനോയ് വിശ്വം നയിച്ച എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാജാഥയും വിമര്‍ശനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴയുമായി വി.ഡി. സതീശന് നയിക്കുന്ന പുതുയുഗയാത്രയും തെരഞ്ഞെടുപ്പിന്റെ വിളംബരമായി. ലോക്സഭയില്‍ സുരേഷ് ഗോപിയിലൂടെ താമര വിരിയിച്ചു ഞെട്ടിച്ച ബിജെപിയും തന്ത്രങ്ങളുമായി കളത്തിലുണ്ട്. പറഞ്ഞതിന്റെയും ചെയ്തതിന്റെയും കണക്കുനോക്കി അളന്നുകുറിച്ച് വോട്ടുകുത്തുന്ന തൃശൂര്‍ മൂന്നു മുന്നണിക്കും നിര്‍ണായകം.
അടിമുടി തകര്‍ച്ചയില്‍നിന്ന് നിരവധി പഞ്ചായത്തുകളും പത്തുവര്‍ഷം എല്‍ഡിഎഫ് ഭരിച്ച തൃശൂര്‍ കോര്‍പറേഷനും ഏതാനും ബ്ലോക്കുകളും പിടിച്ചെടുത്തു യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണ്. മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്നു കോണ്‍ഗ്രസ് ഭരണം പിടിച്ചതും ബിജെപി പിന്തുണച്ച വൈസ് പ്രസിഡന്റിന്റെ രാജിയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രനു കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ആരോപണങ്ങളുമെല്ലാം സംസ്ഥാനത്തും കോളിളക്കമുണ്ടാക്കി.
തദ്ദേശതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ കോര്‍പറേഷനും 86 പഞ്ചായത്തില്‍ 35 എണ്ണവും യുഡിഎഫ് നേടി. 2021ല്‍ 16 പഞ്ചായത്തുകളില്‍ മാത്രമായിരുന്നു ഭരണം. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 എണ്ണം എല്‍ഡിഎഫും അഞ്ചെണ്ണം യുഡിഎഫും നേടി.
രാഷ്ട്രീയവോട്ടെടുപ്പു നടക്കുന്ന ജില്ലാ പഞ്ചായത്തില്‍ ഇടതിനാണു നേട്ടം. 2021നെ അപേക്ഷിച്ച് 24 പഞ്ചായത്തുകള്‍ നഷ്ടമായെങ്കിലും അടിത്തറ ഭദ്രമാണെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക്. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലാണ് പിന്നാക്കംപോയതെന്നും വിലയിരുത്തുന്നു. ‘സുരേഷ് ഗോപി ഫാക്ടറി’ല്‍ പ്രതീക്ഷയര്‍പ്പിച്ച ബിജെപിക്കു തദ്ദേശത്തില്‍ കാര്യമായ നേട്ടമുണ്ടായില്ല. ലോക്സഭയില്‍ ഗുരുവായൂര്‍ ഒഴികെ ആറു നിയമസഭാമണ്ഡലങ്ങളിലും ഒന്നാമത് എത്തിയതിന്റെ കണക്കില്‍ മനപ്പായസമുണ്ടെങ്കിലും അടിതെറ്റി. നറുക്കെടുപ്പിലൂടെ കിട്ടിയ ഒരു സീറ്റ് അടക്കം കോര്‍പറേഷനില്‍ രണ്ടു സീറ്റ് മാത്രമാണ് കൂടിയത്.
ഭരിക്കാന്‍ തൃശൂര്‍ നിര്‍ണായകം
ജില്ലയിലെ 13ല്‍ 12 സീറ്റിലും 2016, 2021 വര്‍ഷങ്ങളില്‍ ഇടതുപക്ഷം വന്പന്വിജയമാണു നേടിയത്. 2016ല്‍ നഷ്ടമായ വടക്കാഞ്ചേരി 2021ൽ എല്‍ഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍ ചാലക്കുടിയില്‍ തോറ്റു. ഗുരുവായൂര്‍, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, നാട്ടിക, മണലൂര്‍, കയ്പമംഗലം മണ്ഡലങ്ങളിലാണ് 2021ല്‍ വിജയിച്ചത്. മന്ത്രിയായ കെ. രാജന് അരലക്ഷം ഭൂരിപക്ഷംനേടി ഞെട്ടിച്ചു.
രണ്ടു സീറ്റിന്റെ കുറവില്‍ 2011ല്‍ ഭരണം നഷ്ടമായപ്പോള്‍ എല്‍ഡിഎഫിനു തിരിച്ചടിയായതു മണലൂരിലെ തോല്‍വിയായിരുന്നു. മുരളി പെരുനെല്ലിയെ അവസാനനിമിഷം മാറ്റി ബേബി ജോണിനെ സ്ഥാനാര്‍ഥിയാക്കിയതാണ് തോല്‍വിക്കു കാരണമെന്ന വിമര്‍ശനം ഇപ്പോഴുമുണ്ട്. മണലൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ അന്നു യുഡിഎഫിനൊപ്പം നിന്നു.
2011നുശേഷം പൊതുവേ കോണ്‍ഗ്രസ് അനുകൂലമെന്നു വിശേഷിപ്പിച്ചിരുന്ന തൃശൂരിന്റെ സ്വഭാവം അടിമുടി മാറി. എല്ലായിടത്തും എല്‍ഡിഎഫ് സ്ഥാനാർഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2020ല്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫ് വമ്പന്‍ വിജയം നേടി. ജില്ലാ പഞ്ചായത്തും കോര്‍പറേഷനുമടക്കം എല്‍ഡിഎഫിന്റെ കൈയിലായി.
2024ല്‍ ഇടതു-വലതു മുന്നണികളെ ഞെട്ടിച്ച് മുക്കാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിക്കായി സുരേഷ് ഗോപി പാര്‍ലമെന്റ് മണ്ഡലം പിടിച്ചതു മറ്റൊരു വഴിത്തിരിവായി. കെ. മുരളീധരനെ ഇറക്കി യുഡിഎഫും വി.എസ്. സുനില്‍ കുമാറിനെ ഇറക്കി എല്‍ഡിഎഫും തീപാറുംപോരാട്ടമാണ് കാഴ്ചവച്ചത്. എന്നാല്‍, ചിട്ടയായ പ്രവര്‍ത്തനങ്ങളും വോട്ടുചേര്ക്കുന്നതിലെ കാര്യക്ഷമതയും ബിജെപിക്കു തുണയായി. ചിട്ടയായ പ്രവര്‍ത്തനവും മികച്ച സ്ഥാനാര്ഥിയുമുണ്ടെങ്കില് ഏതു മണ്ഡലവും പിടിക്കാമെന്ന കണക്കുകൂട്ടലിലേക്കു ബിജെപി മാറി.
തിരിച്ചുവരവിന് യുഡിഎഫ്
ഒരു പതിറ്റാണ്ടായി തൃശൂരില്‍ അധികാരമില്ല എന്നതാണ് യുഡിഎഫിന്റെ പ്രതിസന്ധി. ശബരിമല യുവതീപ്രവേശനവിവാദവും സ്വര്ണക്കടത്തുവിവാദങ്ങളും വടക്കാഞ്ചേരി ലൈഫ്മിഷന് അഴിമതിയാരോപണങ്ങളും അടക്കിവാണപ്പോഴും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വടക്കാഞ്ചേരി ലൈഫ്മിഷന് ഫ്ലാറ്റ് നിര്‍മാണത്തിലെ അഴിമതി ഉയര്‍ത്തിക്കൊണ്ടുവന്ന അഡ്വ. അനില്‍ അക്കര അതേ ഫ്ലാറ്റ് സമുച്ചയം ഇരിക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തില്‍ 2021ല്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. സ്വന്തം പഞ്ചായത്തിലും അനില്‍ പിന്നിലേക്കു പോയി. ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിക്കുന്നതിലേക്കു കാര്യങ്ങളെത്തി. ഇരിങ്ങാലക്കുട, തൃശൂര്‍ ഒഴികെ എല്ലാ സീറ്റിലും പതിനായിരത്തിനും ഇരുപതിനായിരത്തിനും മുകളിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം.
ചാലക്കുടിയില്‍ പുതുമുഖമായി എത്തിയ സനീഷ് കുമാര്‍ ജോസഫ് 1057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നേടിയ വിജയംമാത്രമായിരുന്നു യുഡിഎഫിന്റെ ആശ്വാസം. 2016ല്‍ സിപിഎമ്മിന്റെ ബി.ഡി. ദേവസി 26,648 വോട്ടിനു ജയിച്ച സീറ്റാണ് സനീഷ് പിടിച്ചത്. ഇക്കുറി ചാലക്കുടി ഏറ്റെടുത്ത് ഇരിങ്ങാലക്കുട കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കിയാല്‍ പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലുണ്ട്.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലമാണ് ചാലക്കുടി. അതിരപ്പിള്ളി, വാഴച്ചാല്‍ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളും ഇതേ മണ്ഡലത്തിലാണ്. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലം. കാര്‍ഷികമേഖലയില്‍ വന്യജീവികളുണ്ടാക്കുന്ന ദുരിതവും പ്രകൃതിക്ഷോഭങ്ങളോടുള്ള നിലപാടുകളും വോട്ടിംഗില്‍ നിഴലിക്കും.
അഞ്ചുവര്‍ഷം ജനപ്രതിനിധിയായി ഇരുന്നതിന്റെ സ്വീകാര്യത സനീഷ് കുമാറിന് ഇതുവരെ നഷ്ടമായില്ല എന്നത് യുഡിഎഫിന് ആത്മവിശ്വാസം നല്കുന്നു. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് കഴിഞ്ഞവട്ടം ചാലക്കുടി നല്‍കിയത്. 2011ല്‍ ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ അഞ്ചിരട്ടി വോട്ട് 2016ല്‍ ബിഡിജെഎസിന്റെ കെ.എസ്. ഉണ്ണികൃഷ്ണന് നേടി. എന്നാല്‍, 2021ല്‍ ഉണ്ണികൃഷ്ണനു വോട്ടും വോട്ടുവിഹിതവും കുറഞ്ഞു.
‘തൃശൂര്‍ തൂക്കാൻ’ എളുപ്പമല്ല
വി.ഡി. സതീശന് നയിച്ച പുതുയുഗയാത്ര “തൃശൂര്‍ നിങ്ങള്‍ തൂക്കണം” എന്ന് ആഹ്വാനം ചെയ്താണു കടന്നുപോയത്. ഇവിടെ കുറഞ്ഞത് ഏഴു സീറ്റെങ്കിലും നേടണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. 2011ല്‍ നേടിയതിനേക്കാള്‍ ഒരു സീറ്റ് കൂടുതല്‍. എന്നാല്‍, ഇടതിന്റെ പൊന്നാപുരം കോട്ടകള്‍ ഇളക്കുകയെന്നതു സംഘടനാശേഷി പൊതുവേ ദുര്‍ബലമായ കോണ്‍ഗ്രസിന് എളുപ്പമല്ല. മികച്ച സ്ഥാനാര്‍ഥികളാണ് പ്രതിവിധി. ടി.എന്‍. പ്രതാപന് മാത്രമാണ് നിലവിലെ പട്ടികയില്‍നിന്ന് പോരാട്ടം നടത്താന്‍ ശേഷിയുള്ളയാള്‍. കെ. മുരളീധരന് ഗുരുവായൂരില്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ ആവേശമുയര്‍ത്തിയെങ്കിലും ഇപ്പോള്‍ അങ്ങനെയൊന്നില്ല. കൊടുങ്ങല്ലൂരില്‍ മത്സരത്തിനിറങ്ങുന്ന ഒ.ജെ. ജനീഷ് വാര്ത്താതാരമെന്ന നിലയില്‍ വോട്ടുകള്‍ നേടുമെന്നു പ്രതീക്ഷിക്കുന്നു. ചേലക്കര, കൊടുങ്ങല്ലൂര്‍, പുതുക്കാട്, ഒല്ലൂര്‍, കയ്പമംഗലം, മണലൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫില്‍നിന്നു പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഏറെ വിയര്‍ക്കേണ്ടിവരും.
കാര്‍ഷികഗ്രാമമായ ചേലക്കര പിടിക്കാന്‍ കോണ്‍ഗ്രസ് കൈമെയ് മറന്ന് ഉത്സാഹിച്ചതു 2024ലെ ഉപതെരഞ്ഞെടുപ്പിലാണ്. ആലത്തൂരില്‍ കെ. രാധാകൃഷ്ണനോടു പരാജയപ്പെട്ടശേഷം, ചേലക്കരയില്‍ ഇറങ്ങിയ രമ്യ ഹരിദാസില്‍ വന്‍പ്രതീക്ഷയാണ് നേതൃത്വം വച്ചുപുലര്‍ത്തിയത്. യുഡിഎഫിന്റെ ജില്ലയിലെ സംഘടനാസംവിധാനങ്ങളെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. എതിര്‍സ്ഥാനാര്‍ഥി യു.ആര്. പ്രദീപിന്റെ ഭൂരിപക്ഷം കുറയ്ക്കാനായെന്നുമാത്രം. നിലവില്‍ വി.കെ. ശ്രീകണ്ഠന് എംപിയുടെ ഭാര്യക്കു കോങ്ങാടു മത്സരിക്കാന്‍ ലീഗുമായി ചേലക്കര വച്ചുമാറുമെന്നാണു സംസാരം. അങ്ങനെയെങ്കില്‍ ചേലക്കരയില്‍ യുഡിഎഫിനു മത്സരംപോലും കാഴ്ചവയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗംതന്നെ സമ്മതിക്കുന്നു. ലോക്സഭാ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കരുത്തു കാട്ടിയിട്ടുണ്ട്.
2001നുശേഷം ഒരിക്കല്‍പോലും ഗുരുവായൂര്‍, കുന്നംകുളം മണ്ഡലങ്ങള്‍ യുഡിഎഫിനെ തുണച്ചിട്ടില്ല. മികച്ച ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചുകയറിയത്. ഗുരുവായൂരില്‍ എന്‍.കെ. അക്ബറും കുന്നംകുളത്ത് എ.സി. മൊയ്തീനുമാണ് കഴിഞ്ഞവട്ടം ജയിച്ചത്. നാമനിര്‍ദേശപത്രിക തള്ളിപ്പോയതിനാല്‍ എന്‍ഡിഎയ്ക്ക് 2021ല്‍ ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. 2016ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നിവേദിത സുബ്രഹ്മണ്യത്തിനു കാല്‍ലക്ഷം വോട്ടുകള്‍ ലഭിച്ചിരുന്നു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായിരുന്ന കെ.കെ. അനീഷ് കുമാര്‍ കുന്നംകുളത്ത് 2021ല്‍ 27,833 വോട്ടുകള്‍ നേടി.
തൃശൂര്‍, ഒല്ലൂര്‍ മണ്ഡലങ്ങള്‍ സിപിഐയാണ് കൈയില്‍ വച്ചിട്ടുള്ളത്. തൃശൂര്‍ ഇക്കുറി പിടിച്ചെടുക്കാമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ഒല്ലൂരില്‍ കെ. രാജനെയും പുതുക്കാട് കെ.കെ. രാമചന്ദ്രനെയും പരാജയപ്പെടുത്തുക അത്ര എളുപ്പമാകില്ല. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, മണലൂര്‍ മണ്ഡലങ്ങള്‍ 2011നുശേഷം ഇടതിനൊപ്പമാണ്. മന്ത്രി ബിന്ദുവാണ് ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞവട്ടം ജയിച്ചത്. നാട്ടികയും കയ്പമംഗലവും സിപിഐ ഉറച്ച സീറ്റായിട്ടുതന്നെയാണു പരിഗണിക്കുന്നത്. മണലൂരില്‍ ബിജെപിക്കു വോട്ടുവിഹിതം കുറഞ്ഞു. കയ്പമംഗലത്ത് ബിഡിജെഎസിനെ മത്സരിപ്പിച്ചപ്പോള്‍ എന്‍ഡിഎയുടെ വോട്ട് 9066 ആയതു വന്‍തിരിച്ചടിയായിരുന്നു.
വിവാദങ്ങള്‍ തുണയ്ക്കുമോ?
കരുവന്നൂര്‍ ബാങ്ക് സഹകരണമേഖലയിലെ അഴിമതിയും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതലുള്ള പൂരംകലക്കല്‍ വിവാദങ്ങളുമാണ് ഇടതിന് ഇപ്പോഴും തലവേദന. കെ. മുരളീധരന്റെ പരാജയത്തിനുശേഷമുണ്ടായ പൊട്ടിത്തെറികളും ഗ്രൂപ്പ് സമവാക്യങ്ങളില്‍ കുരുങ്ങി സംഘടനാസംവിധാനങ്ങള്‍ സജീവമാകാത്തതും സ്ഥാനമോഹികളുടെ കരുനീക്കങ്ങളും കോണ്‍ഗ്രസിനു വെല്ലുവിളിയാണ്. വനവും കടലും അതിര്‍ത്തി പങ്കിടുന്ന തൃശൂരില്‍ വന്യജീവിആക്രമണങ്ങളും കൃഷിനാശവും സജീവചര്‍ച്ചയാണ്. പൂരംകലക്കല്‍ വിവാദം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനുകൂലമായെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പുകാലമായതിനാല്‍ മന്ത്രിമാര്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥരാണു പൂരം നടത്തിയതെന്നുമാണ് എല്‍ഡിഎഫ് വിശദീകരണം. മന്ത്രി കെ. രാജനെ പരോക്ഷമായി ഉന്നമിട്ട് വി.എസ്. സുനില്‍കുമാര്‍ രംഗത്തുവന്നതും ഇല്ലാത്ത റിപ്പോര്‍ട്ടിലാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്ന മന്ത്രിയുടെ പ്രതികരണവും പാര്‍ട്ടയിലെ ഭിന്നത വിളിച്ചോതുന്നു. സാഹിത്യഅക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് ഭരണമാറ്റം ജനാധിപത്യത്തിന് ആവശ്യമെന്നു പറഞ്ഞതും മറ്റ് അക്കാദമികളുടെ തലവന്മാര് അദ്ദേഹത്തിനെതിരേ രംഗത്തുവന്നതും തൃശൂരിലാണ്.
Leader Page
കഴിഞ്ഞദിവസം അന്തരിച്ച പ്രഗത്ഭനായ മാനേജ്മെന്റ് ഗുരു പ്രഫ. ജെ. ഫിലിപ്പിന്റെ സംസ്കാരം ഇന്ന്
ആ ദീപം പൊലിഞ്ഞപ്പോൾ, നമ്മുടെ പ്രഫ. ജെ. ഫിലിപ്പ്, ഒരു മാനേജ്മെന്റ് അധ്യാപകൻ എന്ന നിലയിൽ 65 കൊല്ലത്തെ ശ്രേഷ്ഠ സേവനം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. ആദ്യം മാനേജ്മെന്റ് രംഗത്ത് ശാസ്ത്രീയ അടിസ്ഥാനത്തിൽ വിദ്യാഭ്യാസം നേടി, പിന്നീട് കാൽ നൂറ്റാണ്ടുകാലം മാനേജ്മെന്റ് വിദ്യാലയങ്ങളിൽ പഠിപ്പിച്ച്, അതിനിടയ്ക്ക് പഠിച്ച ശാസ്ത്രീയ രീതികൾ പ്രായോഗികതലത്തിൽ നടപ്പിലാക്കി. ഒരു ഐഐഎമ്മിന്റെ ഡയറക്ടർ പദവി അലങ്കരിച്ച്, അവസാനം ഇതേ മേഖലയിൽ ഒരു സംരംഭകനായി സൈം (XIME), എന്ന സ്ഥാപനം കെട്ടിപ്പടുത്ത്, അങ്ങനെ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ച് ലോകത്തെ മുഴുവൻ അന്പരിപ്പിച്ച ഒരു പ്രതിഭാധനന്റെ ഇഹലോക ജീവിതം അവസാനിച്ചിരിക്കുന്നു.
1960കളിൽ ജംഷഡ്പുരിൽ ഈശോസഭാ വൈദികർ ആരംഭിച്ച സേവ്യർ ലേബർ റിലേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ജോസഫ് ഫിലിപ്പ് എന്ന ചെറുപ്പക്കാരൻ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരുന്നു. യാത്രപറയാൻ ഡയറക്ടറച്ചനെ കാണാൻ ചെന്ന നമ്മുടെ കഥാനായകനോട് അദ്ദേഹം പറഞ്ഞു: “നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യുക, അമേരിക്കയിലേക്കു പോകാൻ തയാറാവുക, നിന്നെ ഞങ്ങൾ ഹാർവർഡ് ബിസിനസ് സ്കൂളിലേക്കു പരിശീലനത്തിന് അയയ്ക്കുന്നു.”
ബിസിനസ് മാനേജ്മെന്റിന്റെ പരിശീലനം പൂർത്തിയാക്കിയെത്തിയ ജെ. ഫിലിപ്പിനെ, പ്രഫ. ഫിലിപ്പായി നിയമിച്ച്, സ്ഥാപനത്തിൽ ബിസിനസ് മാനേജ്മെന്റ് കോഴ്സുകൾ അദ്ദേഹത്തിന്റെതന്നെ നേതൃത്വത്തിൽ തുടങ്ങുകയായിരുന്നു. അവിടെ 15 കൊല്ലത്തെ അധ്യാപനവൃത്തി കഴിഞ്ഞപ്പോൾ, താൻ പഠിച്ചതും പഠിപ്പിച്ചതുമായ പാഠങ്ങൾ പ്രായോഗികതലത്തിൽ നടപ്പാക്കി, തന്റെ ധിഷണാശക്തിയുടെ മാറ്റുരയ്ക്കാൻ അദ്ദേഹത്തിനൊരാഗ്രഹം. ഇന്ത്യയിൽ അക്കാലത്തെ മികച്ച ലക്ഷ്വറി ഹോട്ടൽ ചെയിൻ, ഒബ്റോയ് ഹോട്ടൽക്കന്പനിയായിരുന്നു, മാനേജ്മെന്റ് തത്വങ്ങളുടെ പ്രായോഗിക പരീക്ഷണത്തിന് അദ്ദേഹം തെരഞ്ഞെടുത്തത്. അവിടെയും ഒന്നാംകിട റിസൽട്ടുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുകഴിഞ്ഞ് ഇന്ത്യയിലെ വലിയ ഇരുന്പുരുക്ക് ശാലകളെ നിയന്ത്രിക്കുന്ന പൊതുമേഖലാ സ്ഥാപനം, സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയിൽ ട്രെയിനിംഗ് മാനേജരായി പ്രവർത്തനം. അവിടെയും വൻ വിജയം.
അപ്പോഴാണ് ഒരു പുതിയ വെല്ലുവിളി. ഇന്ത്യയിലെ പ്രശസ്തമായ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മുൻനിരയിൽനിന്നിരുന്ന ഐഐഎം ബാംഗളൂരിനു ശനിദശ. കുത്തഴിഞ്ഞുകിടന്ന സ്ഥാപനത്തെ മികച്ച സ്ഥാപനമായി മാറ്റിയെടുക്കാൻ നിയോഗം കിട്ടിയത് പ്രഫ. ഫിലിപ്പിന്. ജീവനക്കാരുടെ അച്ചടക്കമില്ലാത്ത യൂണിയൻ പ്രവർത്തനത്തെ അദ്ദേഹം ശക്തമായി ഇടപെട്ട് നിയന്ത്രിച്ചു. ന്യായമായ അവകാശങ്ങൾ ഉടനുടൻ സാധിച്ചുകൊടുത്തു. അച്ചടക്കത്തിന്റെ കാര്യത്തിൽ പക്ഷേ, കടുംപിടുത്തം!! 1991ൽ അദ്ദേഹത്തിന്റെ ആറു വർഷക്കാലം പൂർത്തിയായപ്പോഴേക്കും ഐഐഎം ബാംഗളൂർ പഴയ പ്രശസ്തി വീണ്ടെടുത്തുകഴിഞ്ഞിരുന്നു!
ഈ സമയത്ത് മറ്റ് പല ഐഐഎമ്മുകളിൽനിന്നും അദ്ദേഹത്തിന് ക്ഷണം. പക്ഷേ, അപ്പോൾ പ്രഫ. ഫിലിപ്പിന്റെ ജീവിതത്തിൽ വലിയ ആഘാതമേല്പിച്ച, തന്റെ മൂത്തമകൾ ഒരു റെയിൽവേ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ സംഭവം. ചെന്നൈയിൽ വിദ്യാർഥിനിയായിരുന്ന മരിയാ ഫിലിപ്പ് മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് പ്രിയ ഡാഡിയോട് പറഞ്ഞിരുന്നു, “ഇനി ഡാഡി, ഒരു മാനേജ്മെന്റ് വിദ്യാലയം തുടങ്ങണം!” മകളുടെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ആ പ്രിയ പിതാവ് തീരുമാനിച്ചു. സാഹസികമായ ഒരു തീരുമാനം. ഇതുവരെ അധ്യാപകനും മാനേജരുമായി ജോലിചെയ്തുകഴിഞ്ഞ താൻ ഒരു സംരംഭകനായിത്തീരണം. കൈവശമുള്ളത് 60,000 രൂപ മാത്രം! എടുത്ത തീരുമാനം നടപ്പാക്കിയേ തീരൂ. ചില വൈദിക മേലധ്യക്ഷന്മാരും വിശ്വസ്ത സുഹൃത്തുക്കളായ പലരും ഈ ആശയംകേട്ട് അദ്ദേഹത്തിനു പ്രോത്സാഹനമരുളി. അങ്ങനെയാണ് സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് (XIME-സൈം) എന്ന മാനേജ്മെന്റ് വിദ്യാലയത്തിന്റെ പിറവി.
ബംഗളൂരുവിലായിരുന്നു ആദ്യ കാമ്പസ്. രണ്ടാമത്തെ കാന്പസ് കൊച്ചിക്കു സമീപം കളമേശേരിയിൽ, കിൻഫ്രയുടെ വ്യവസായ പാർക്കിൽ എച്ച്എംടി ഫാക്ടറിക്കടുത്ത് 2012ൽ സ്ഥാപിതമായി. ചെന്നൈയിൽ മൂന്നാമത്തെ കാന്പസ് 2018ൽ പ്രവർത്തനക്ഷമമാക്കി. ഈ മൂന്നു കാന്പസുകളിലായി ആണ്ടുതോറും 640 വിദ്യാർഥികൾക്ക് രണ്ടുവർഷത്തെ പിജിഡിഎം കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നു. വിവിധ കന്പനികളിൽ ജോലിചെയ്യുന്ന നിരവധി മാനേജർമാർക്ക് അതതു കന്പനികളുടെ ആവശ്യാനുസരണം, തയാറാക്കിയ പ്രത്യേക കോഴ്സുകൾ നനടത്തുന്നു. ഇവിടെ കോഴ്സ് പൂർത്തിയാക്കുന്നമുറയ്ക്ക് പ്ലേസ്മെന്റ് ഇന്റർവ്യൂകൾക്കായി പ്രത്യേക പരിശീലന പരിപാടികളും നടത്തുന്നു.
മൂന്നു കാന്പസുകളും ഊർജസ്വലതയോടെ പ്രവർത്തിച്ച് വ്യവസായങ്ങൾക്ക് ആവശ്യമായ കഴിവുകൾ മുഴുവൻ പകർന്നുകൊടുത്ത്, ബിസിനസ് - വ്യവസായ മേഖലകളിലേക്ക് കഴിവുറ്റ ചെറുപ്പക്കാരെ ലഭ്യമാക്കിക്കഴിയുന്പോളും തന്റെ ഇഹലോക ജീവിതത്തിന്റെ സായാഹ്നത്തിലെത്തിക്കഴിഞ്ഞെന്ന് മനസിലായിട്ടും കഠിനാധ്വാനിയായ പ്രഫ. ഫിലിപ്പിന് വീണ്ടും സ്വപ്നങ്ങളുണ്ടായിരുന്നു. തനിക്ക് എന്തെങ്കിലും നേടിയെടുക്കാനല്ല, സമൂഹത്തിന്, രാജ്യത്തിന് തന്നെക്കൊണ്ട് ഇനിയും സേവനം നൽകാനുണ്ട്, “അന്യജീവനുതകി സ്വജീവിതം ധന്യമാക്കണമെന്ന ആഗ്രഹം മാത്രം.”
പ്രൈവറ്റ് യൂണിവേഴ്സിറ്റി സ്ഥാപിക്കണം, ഹൈദരാബാദിൽ നാലാമത് കാന്പസ് കെട്ടിപ്പടുക്കണം, പശ്ചിമേഷ്യയിൽ ദുബായിലോ സൗദി അറേബ്യയിലോ പുതിയ കാന്പസ് തുറക്കണം! തുടങ്ങിയ ആഗ്രഹങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. നിസാരമല്ലാത്ത ഈ വെല്ലുവിളികൾ ഏറ്റെടുത്തു മുന്നോട്ടുപോകാൻ സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്, ഇച്ഛാശക്തിയുള്ള അനിൽ ഫിലിപ്പിന് കഴിയട്ടെ എന്നു പ്രാർഥിക്കുന്നു.
ഒരു മാനേജ്മെന്റ് വിദ്യാലയം നടത്തി, താൻ ഒരു മികച്ച മാനേജ്മെന്റ് ഗുരു എന്നതിനപ്പുറം ഒരു പരിശ്രമശാലിയായ സംരംഭകൻകൂടിയാണ് എന്ന് തെളിയിച്ചുകഴിഞ്ഞെങ്കിലും, അദ്ദേഹം കടന്നുവന്ന പാത കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഓരോ ഘട്ടത്തിലും നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. പ്രതിബന്ധങ്ങളെ ശാന്തമായും ശക്തമായും നേരിട്ട്, തന്റെ അടിസ്ഥാന വിശ്വാസങ്ങൾ ബലി കഴിക്കാതെ, വിജയശ്രീലാളിതനായി പുറത്തുവരാൻ പ്രഫ. ഫിലിപ്പിന് കഴിഞ്ഞിട്ടുണ്ട്.
ഫിലിപ്പിന്റെ നേതൃത്വ പാടവം പ്രകടമായ രണ്ടു സന്ദർഭങ്ങളെപ്പറ്റി പറയേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ മാനേജ്മെന്റ് വിദ്യാലയങ്ങളുടെ ഒരു സംഘടന രൂപീകരിച്ച് എല്ലാ മാനേജ്മെന്റ് വിദ്യാലയങ്ങളിലെയും പഠന രീതികൾ, സിലിബസ് മുതലായവ ആധുനികീകരിക്കാനും അവർ പൊതുവായി നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാനുമുള്ള പരിശ്രമങ്ങൾക്ക് സംഘടനയുടെ ആദ്യ പ്രസിഡന്റായ പ്രഫ. ഫിലിപ്പ് തന്നെ മുൻകൈ എടുക്കുകയും ചെയ്തു.
മറ്റൊരു പുതിയ നീക്കം പ്രഫ. ഫിലിപ്പ് നടത്തിയത് അന്താരാഷ്ട്ര മേഖലയിലായിരുന്നു. 21-ാം നൂറ്റാണ്ടിൽ ശാക്തികച്ചേരികളിലുണ്ടായ മാറ്റങ്ങൾ അദ്ദേഹം നിരീക്ഷിച്ചു. ഇരുപതാം നൂറ്റാണ്ട് ഏഷ്യയിലും ആഫ്രിക്കയിലും തെക്കെ അമേരിക്കയിലുമുള്ള ഉയിർത്തെഴുന്നേറ്റ രാജ്യങ്ങൾക്കും സന്പദ്വ്യവസ്ഥകൾക്കായിരിക്കും മുൻതൂക്കം ലഭിക്കുക എന്ന് കണ്ടറിഞ്ഞ അദ്ദേഹം ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ ‘ബ്രിക്സ്’ രാജ്യങ്ങളിലുള്ള മാനേജ്മെന്റ് വിദ്യാലയങ്ങളുടെ ഒരു സംഘടന രൂപീകരിച്ചു. സംഘടനയുടെ ആദ്യ അധ്യക്ഷനും അദ്ദേഹമായിരുന്നു.
തന്റെ സ്വപ്നപദ്ധതിയായ മാനേജ്മെന്റ് വിദ്യാലയം സ്ഥാപിച്ച് നടത്തി, കാര്യക്ഷമമായി സമൂഹത്തിന് സേവനം നൽകുക മാത്രമായിരുന്നില്ല, പ്രഫ. ഫിലിപ്പിന്റെ ലക്ഷ്യം. താൻ ജനിച്ചുവളർന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് വഴിതെളിക്കുന്ന ചില നീക്കങ്ങളും അദ്ദേഹം നടത്തി. അങ്ങനെയാണ് ഏറ്റുമാനൂരിന് സമീപം പള്ളിക്കുന്നിൽ ചങ്ങനാശേരി അതിരൂപതയുടെ എട്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് അവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു കിന്റർ ഗാർട്ടൻ മുതൽ പ്ലസ്ടു വരെയുള്ള ഒരു ഇന്റർനാഷണൽ സ്കൂൾ എന്ന 30 കോടി രൂപയുടെ പദ്ധതിക്ക് രൂപംനൽകിയത്. ഇതുവരെ 25 കോടി രൂപയോളം അവിടെ മുടക്കി, എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ഒരു സ്കൂൾ കെട്ടിടം ഉയർന്നുകഴിഞ്ഞു. നഴ്സറി, എൽകെജി, യുകെജി, ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഏഴു ക്ലാസുകളിലുമായി 150 ഓളം കുരുന്നുകൾ അവിടെ പഠിക്കുന്നുണ്ട്.
(ലേഖകൻ സൈം ചെന്നൈ കാന്പസിന്റെ ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ചെയർമാനാണ്).
Leader Page
ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണത്തിലൂടെ ലക്ഷ്യമിടുന്ന ആത്യന്തിക ഫലം ‘ആഗോളതലത്തിൽ സജ്ജരായ’ ബിരുദധാരികളെ സൃഷ്ടിക്കുക എന്നതാണ്. അന്താരാഷ്ട്ര കാഴ്ചപ്പാടുകൾ, വിവിധ സംസ്കാരങ്ങളുമായി ഇടപഴകാനുള്ള കഴിവുകൾ, ഡിജിറ്റൽ വൈദഗ്ധ്യം, അതിരുകൾക്കപ്പുറം ജോലി ചെയ്യാനുള്ള പ്രാപ്തി എന്നിവയുള്ള വിദ്യാർഥികളെയാണ് ഇതിലൂടെ വാർത്തെടുക്കുന്നത്. ഇത്തരം പരിഷ്കാരങ്ങൾ വിദ്യാഭ്യാസപരമായ കുടിയേറ്റത്തിനുള്ള നിർബന്ധിത സാഹചര്യങ്ങളെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീർത്തി വർധിപ്പിക്കൽ, ഗവേഷണഫലങ്ങളിലും നവീനതകളിലും വർധനയുണ്ടാക്കൽ, അറിവിന്റെ ഉത്പാദനം, ധനസഹായത്തിനുള്ള അവസരങ്ങൾ, ലാഭവിഹിതം, ദീർഘകാലാടിസ്ഥാനത്തിലുള്ള ശേഷി വർധിപ്പിക്കൽ എന്നിവയാണ് ഇതിന്റെ മറ്റ് നേട്ടങ്ങൾ.
ഏതൊരു വിദ്യാർഥിക്കും താൻ ഈ വ്യവസ്ഥിതിയുടെ ഭാഗമാണെന്ന ബോധം ഉണ്ടാവുകയും തുല്യമായ അക്കാദമിക്, തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കാൻ ആവശ്യമായ പിന്തുണ ലഭിക്കുകയും ചെയ്യുന്ന, നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു വിദ്യാഭ്യാസരീതി സ്ഥാപിക്കുക എന്നതാണ് ഇതിന്റെ വലിയ ലക്ഷ്യം. ഈ കാഴ്ചപ്പാടിനെ പ്രായോഗികതലത്തിൽ എത്തിക്കുന്നതിന് ചിട്ടയായ ആഗോള ഇടപെടൽ സംവിധാനങ്ങൾ ആവശ്യമാണ്.
ഉന്നതവിദ്യാഭ്യാസ അന്താരാഷ്ട്രവത്കരണ നടപ്പിലാക്കൽ തന്ത്രങ്ങൾ
ആഗോളതലത്തിൽ വിവിധ തരത്തിലുള്ള സർവകലാശാലാ പങ്കാളിത്ത കരാറുകൾ നിലവിലുണ്ട്. ധാരണാപത്രങ്ങൾ, വിദ്യാർഥി വിനിമയ കരാറുകൾ, സർവകലാശാലാതല കരാറുകൾ അഥവാ തന്ത്രപ്രധാന പങ്കാളിത്തങ്ങൾ, ട്രാൻസ് നാഷണൽ എഡ്യുക്കേഷൻ ആർട്ടിക്കുലേഷൻ, ബ്ലെൻഡഡ് ഇന്റൻസീവ് പ്രോഗ്രാമുകൾ, ജിഡിപിആർ വിവര കൈമാറ്റ കരാറുകൾ, വിദേശ കാമ്പസുകൾ, കൺസോർഷ്യങ്ങൾ അല്ലെങ്കിൽ ശൃംഖലകൾ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.
ഇവയിൽ, തന്ത്രപ്രധാന പങ്കാളിത്തങ്ങൾ എന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനവും മറ്റൊരു സംഘടനയും തമ്മിലുള്ള ദീർഘകാലവും പരസ്പര പ്രയോജനകരവുമായ സഹകരണമാണ്. ഇതിലൂടെ ഓരോ സ്ഥാപനത്തിനും തനിയെ കൈവരിക്കാൻ കഴിയാത്ത ലക്ഷ്യങ്ങളും വിഭവങ്ങളും വൈദഗ്ധ്യവും ഒന്നിപ്പിച്ചുകൊണ്ട് കൂടുതൽ ഫലപ്രദമായി നേടാൻ സാധിക്കുന്നു.
ട്രാൻസ് നാഷണൽ എഡ്യുക്കേഷൻ എന്നാൽ ഒരു രാജ്യത്തെ വിദ്യാഭ്യാസ പരിപാടി മറ്റൊരു രാജ്യത്തുള്ള വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന രീതിയാണ്. ഇതിൽ വിദ്യാഭ്യാസം അതിരുകൾ കടന്നു വിദ്യാർഥിയിലേക്ക് എത്തുന്നുണ്ടെങ്കിലും ബിരുദം നൽകുന്ന രാജ്യത്തേക്ക് വിദ്യാർഥി നേരിട്ട് പോകേണ്ടി വരുന്നില്ല. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട മാതൃകകൾ താഴെ പറയുന്നവയാണ്:
എ) ടൈനിംഗ് പ്രോഗ്രാം: ഇതിൽ പാഠ്യപദ്ധതിയും മൂല്യനിർണയവും മാതൃസർവകലാശാല രൂപകൽപ്പന ചെയ്യുകയും മാതൃസ്ഥാപനവും ആതിഥേയ സ്ഥാപനവും സംയുക്തമായി അത് നടപ്പിലാക്കുകയും ചെയ്യുന്നു.
ബി) രണ്ട് സ്ഥാപനങ്ങൾ, ഒരു ബിരുദം: ഇതിൽ വിദ്യാർഥിക്ക് സാധാരണയായി വിദേശ പങ്കാളിത്ത സർവകലാശാലയിൽനിന്നുള്ള ബിരുദമാണ് ലഭിക്കുന്നത്.
സി) ജോയിന്റ് ഡിഗ്രി പ്രോഗ്രാം: രണ്ടോ അതിലധികമോ സർവകലാശാലകൾ സംയുക്തമായി നൽകുന്ന ഒരൊറ്റ ബിരുദത്തിലേക്ക് ഇത് നയിക്കുന്നു.
ഡി) ഡ്യുവൽ/ഡബിൾ ഡിഗ്രികൾ: ഒരു ഏകീകൃത പഠനപദ്ധതിയിലൂടെ വിദ്യാർഥി ഒരേസമയം രണ്ട് വ്യത്യസ്ത ബിരുദങ്ങൾക്കായി പഠിക്കുന്നു. ഒന്ന് മാതൃ സ്ഥാപനത്തിൽനിന്നും മറ്റൊന്ന് ആതിഥേയ സ്ഥാപനത്തിൽനിന്നും.
അക്കാദമികവ്യവസായ ബന്ധം: ആഗോള മാതൃകകളിൽനിന്നുള്ള പാഠങ്ങൾ
വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു പ്രായോഗിക മാർഗമാണ് അക്കാദമികവ്യവസായ ബന്ധങ്ങൾ. വികസിത രാജ്യങ്ങളിൽ ഇത് വ്യാപകമായി നടപ്പിലാക്കിവരുന്നുണ്ട്. ‘നവീനതകളുടെ നാട്’ എന്നറിയപ്പെടുന്ന സ്വീഡൻ തുടങ്ങിയ ആഗോള രാജ്യങ്ങൾ അക്കാദമിക് മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. ഉന്നത നിലവാരമുള്ള സർവകലാശാലകളുമായി സംയോജിപ്പിച്ച് സയൻസ് പാർക്കുകളും ഹെൽത്ത് പാർക്കുകളും സ്ഥാപിക്കുന്നതിലൂടെയാണ് ഇത് പലപ്പോഴും സാധ്യമാകുന്നത്. ഈ രീതിയിൽ, സർവകലാശാലയ്ക്കുള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന അറിവ് തൊട്ടടുത്തുള്ള ഈ പാർക്കുകളിൽവച്ച് പരിഷ്കരിക്കപ്പെടുകയും, അതിന്റെ അന്തിമ ഉത്പന്നമോ പ്രായോഗിക രൂപമോ സമീപത്തുള്ള വ്യവസായ കേന്ദ്രങ്ങളിലേക്കോ ടെക്നോപാർക്കുകളിലേക്കോ തടസങ്ങളില്ലാതെ കൈമാറുകയും ചെയ്യുന്നു. സ്വീഡനിലെ ഗോഥൻബർഗിലുള്ള ലിൻഡ്ഹോൾമെൻ സയൻസ് പാർക്കും സാൽഗ്രെൻസ്ക സയൻസ് പാർക്കും ഇത്തരത്തിലുള്ള സംയോജിത സമീപനത്തിന് മികച്ച ആഗോള മാതൃകകളാണ്.
ഇനി മുന്നോട്ടുള്ള പാത
മേൽപ്പറഞ്ഞ ആറ് പ്രധാന മേഖലകളിലൂടെ ഇന്ത്യ തങ്ങളുടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പരിവർത്തനം കൊണ്ടുവരേണ്ടതുണ്ട്. സർവകലാശാലയുടെ എല്ലാ ഘടകങ്ങളും ഈ മാറ്റത്തിന് വിധേയമാകണം. ഇതിൽ പാഠ്യപദ്ധതിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമാണ് പ്രാഥമിക പരിഗണന നൽകേണ്ടത്.
പാഠ്യപദ്ധതിയിലെ പരിഷ്കാരങ്ങൾ:
ഔദ്യോഗിക പാഠ്യപദ്ധതിയിൽ ക്രെഡിറ്റ് ലഭിക്കുന്ന മൊഡ്യൂളുകളിലും കോഴ്സുകളിലും അന്താരാഷ്ട്ര പഠന അവസരങ്ങൾ ഉൾപ്പെടുത്തണം. ക്ലാസ്മുറികളിലെ വൈവിധ്യം പ്രയോജനപ്പെടുത്തുക, ആഗോളതലത്തിലുള്ള വായനാ പട്ടികകൾ തയാറാക്കുക, വിദേശ വിദഗ്ധരുടെ പ്രഭാഷണങ്ങൾ ഉൾപ്പെടുത്തുക, ആഗോളതലത്തിൽ ജോലി ചെയ്യാനുള്ള വൈദഗ്ധ്യം, സാംസ്കാരിക വിനിമയ ശേഷി, ഡിജിറ്റൽ കഴിവുകൾ, കൊളാബറേറ്റീവ് ഓൺലൈൻ ഇന്റർനാഷണൽ ലേണിംഗ് എന്നിവയ്ക്ക് മുൻഗണന നൽകണം. പഠനവിഷയങ്ങളെ ആഗോള സാഹചര്യത്തിൽ മനസിലാക്കാനും സാംസ്കാരിക സ്വാധീനങ്ങൾ തിരിച്ചറിയാനും അന്താരാഷ്ട്ര അവബോധം പ്രകടിപ്പിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാകണം ഇതിന്റെ ലക്ഷ്യം.
അനുബന്ധ പ്രവർത്തനങ്ങൾ:
വിവിധ സംസ്കാരങ്ങളെക്കുറിച്ചുള്ള പഠന അവസരങ്ങൾ ഇത്തരം പരിപാടികൾ നൽകണം. ആതിഥേയ സർവകലാശാലയും വിദേശ വിദ്യാർഥികളും തമ്മിലുള്ള സമ്പർക്കം വർധിപ്പിക്കുക, അന്താരാഷ്ട്ര പ്രമേയങ്ങളിലുള്ള പരിപാടികളും ഉത്സവങ്ങളും സംഘടിപ്പിക്കുക, വെർച്വൽ അന്താരാഷ്ട്ര അനുഭവങ്ങളും ഇന്റേൺഷിപ്പുകളും ലഭ്യമാക്കുക, ക്രെഡിറ്റ് ഇല്ലാത്ത ഭാഷാപഠന കോഴ്സുകൾ തുടങ്ങുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര പങ്കാളിത്തം:
ഇന്ത്യൻ സർവകലാശാലകൾ ആഗോള സർവകലാശാലകളുമായും സംഘടനകളുമായും ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കണം. ഓരോ സർവകലാശാലയിലെയും അന്താരാഷ്ട്ര ഓഫീസ് വഴി ടൈനിംഗ്, ജോയിന്റ് ഡിഗ്രി, ഡ്യുവൽ ഡിഗ്രി തുടങ്ങിയ ട്രാൻസ് നാഷണൽ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾക്ക് ശ്രമിക്കണം. കൂടാതെ, ഐസിസിആർ വഴിയുള്ള സർക്കാർ സ്പോൺസേർഡ് വിദ്യാർഥികളെയും സ്വയം സാമ്പത്തിക സഹായം കണ്ടെത്തുന്ന വിദേശ വിദ്യാർഥികളെയും ആകർഷിക്കണം. ഓരോ സർവകലാശാലയിലും ‘ഇറാസ്മസ് സെന്റർ’ സ്ഥാപിച്ച്, വിനിമയ പരിപാടികൾക്കും അത്യാധുനിക ഗവേഷണങ്ങൾക്കുമായി യൂറോപ്യൻ ഫണ്ടിംഗ് ലഭ്യമാക്കാൻ ശ്രമിക്കണം.
അക്കാദമികവ്യവസായ സംയോജനം
സ്റ്റാർട്ടപ്പുകൾ അടിസ്ഥാനമാക്കിയുള്ള നവീനമായ ഒരു ആവാസവ്യവസ്ഥയും സർവകലാശാലകളോട് ചേർന്ന് സയൻസ് പാർക്കുകളും മെഡിക്കൽ പാർക്കുകളും സ്ഥാപിക്കുന്നതിലൂടെ അക്കാദമികവ്യവസായ ബന്ധം ആഴത്തിലുള്ളതാക്കാം. ഇത് അക്കാദമിക് ഗവേഷണവ്യവസായ മേഖലകൾ ഒത്തുചേരുന്ന ശക്തവും ചലനാത്മകവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. അക്കാദമിക - വ്യവസായ- ഗവൺമെന്റ് ചേർന്നുള്ള ‘ട്രിപ്പിൾ ഹെലിക്സ് മാതൃക’ ഇതിന് വലിയ പിന്തുണ നൽകുന്നു. ഇത് കൂടുതൽ സ്റ്റാർട്ടപ്പുകൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുകയും വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുകയും ചെയ്യും.
(അവസാനിച്ചു)
Leader Page
ഉന്നതവിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കുമായി ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികൾ രാജ്യം വിടുന്നതോടെ, ഇന്ത്യയിൽ ‘ബ്രെയിൻ ഡ്രെയിൻ’ എന്ന് വിളിക്കപ്പെടുന്ന വിദ്യാഭ്യാസപരമായ കുടിയേറ്റം ആശങ്കാജനകമായ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി പരിഷ്കാരങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ, ഈ പ്രവണത രാജ്യത്തിന്റെ അക്കാദമിക് നവീനത ആവശ്യമായ മേഖലകളെ സാരമായി ദുർബലപ്പെടുത്തുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മൂന്ന് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റത്തിൽ വലിയ വർധനയുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ ഏകദേശം 13.2 ലക്ഷം വിദ്യാർഥികളും 2024ൽ 13.3 ലക്ഷം പേരും 2025ൽ 13.8 ലക്ഷം പേരുമാണ് വിദേശത്ത് പഠനം നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള ആകെ വിദ്യാർഥി കുടിയേറ്റത്തിന്റെ ഏകദേശം 11 ശതമാനവും കേരളത്തിൽനിന്നാണ് എന്നത് പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
ഇന്ത്യൻ വിദ്യാർഥികളിൽ ഏകദേശം 40 ശതമാനവും ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്നത് അമേരിക്കയെയും കാനഡയെയും ആണ്. തൊട്ടുപിന്നാലെ യുകെ, ഓസ്ട്രേലിയ, ജർമനി എന്നീ രാജ്യങ്ങളാണ്. വിദ്യാഭ്യാസം, പ്രത്യേകിച്ച് എൻജിനിയറിംഗ്, നഴ്സിംഗ് തുടങ്ങിയ പ്രഫഷണൽ കോഴ്സുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായതിനാൽ സമീപകാലത്ത് ജർമനി ഒരു പ്രിയപ്പെട്ട പഠനകേന്ദ്രമായി മാറിയിട്ടുണ്ട്. കോവിഡിനുശേഷം ചില ജർമൻ പബ്ലിക് യൂണിവേഴ്സിറ്റികൾ സെമസ്റ്റർ ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്ന പല രാജ്യങ്ങളെയും അപേക്ഷിച്ച് അവിടെ പഠനച്ചെലവ് ഇപ്പോഴും വളരെ കുറവാണ്.
ഉയർന്ന ചെലവും അനിശ്ചിതമായ ഫലങ്ങളും
വിദേശത്തേക്കു കുടിയേറുന്ന ഇന്ത്യൻ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. വസ്തുവകകളും പുരയിടവും പണയപ്പെടുത്തി 30 മുതൽ 50 ലക്ഷം രൂപ വരെയുള്ള വലിയ ബാങ്ക് വായ്പകൾ എടുത്താണ് പലരും പഠനത്തിന് പണം കണ്ടെത്തുന്നത്. ചില വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച ജോലിയും ലഭിക്കുന്നുണ്ടെങ്കിലും മറ്റു പലരും രണ്ടാംനിരയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് എത്തുന്നത്. അവിടെ ശരിയായ തൊഴിൽ നൈപുണ്യം ലഭിക്കാതെ വരികയും പാർട്ട് ടൈം ജോലികളിലോ അവിദഗ്ധ ജോലികളിലോ ഏർപ്പെടേണ്ടി വരികയും ചെയ്യുന്നു. ഒടുവിൽ വലിയ കടബാധ്യതയോടും പരിമിതമായ തൊഴിൽസാധ്യതകളോടുംകൂടി ഇവർക്ക് ഇന്ത്യയിലേക്കുതന്നെ മടങ്ങേണ്ടി വരുന്നു.
അതേസമയം, ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും സീറ്റുകൾ ഒഴിയുന്നതിനും പ്രതിഭാശാലികളായ വിദ്യാർഥികളുടെ പ്രവേശനം കുറയുന്നതിനും നാം സാക്ഷ്യംവഹിക്കുന്നു. ഇത് പ്രത്യേകിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണങ്ങൾ എന്നിവയിലൂന്നിയുള്ള വിഷയങ്ങളിൽ അക്കാദമിക് ഗുണനിലവാരം ക്രമേണ കുറയാൻ കാരണമാകുന്നു. അന്തിമമായി, ഇത് രാജ്യത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ദോഷകരമായി ബാധിക്കുന്നു.
അന്താരാഷ്ട്രവത്കരണം: ഒരു സുസ്ഥിര പരിഹാരം
സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും അക്കാദമികവും സാമ്പത്തികവുമായ ആവശ്യകതകൾ മുൻനിർത്തി, ’ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണം’ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒരു മാർഗമാണ്. ഇത് ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം വർധിപ്പിക്കുകയും സമൂഹത്തിന് അർഥവത്തായ സംഭാവനകൾ നൽകുകയും ചെയ്യും. ബഹുമുഖമായ ഫലങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്: ‘ആഗോളതലത്തിൽ സജ്ജരായ’ ബിരുദധാരികളെ വാർത്തെടുക്കുക, വിവിധ പഠനശാഖകളിലെ അത്യാധുനിക മേഖലകളിൽ നൂതനമായ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുക, അറിവിന്റെ ഉത്പാദനം വേഗത്തിലാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കുക എന്നിവയാണവ.
അമേരിക്കൻ കൗൺസിൽ ഓൺ എഡ്യുക്കേഷൻ (എസിഇ), ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്്രവത്കരണത്തിന് സമഗ്രമായ ഒരു നിർവചനം നൽകുന്നുണ്ട്. കോളജുകളെയും സർവകലാശാലകളെയും ആഗോളതലത്തിൽ കൂടുതൽ സജീവമാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ ബന്ധിപ്പിക്കുന്നതിനുമായി നയങ്ങൾ, പരിപാടികൾ, പദ്ധതികൾ, വ്യക്തികൾ എന്നിവയെ സംയോജിപ്പിക്കുന്ന ഒരു തന്ത്രപരമായ പ്രവർത്തന ചട്ടക്കൂടായാണ് ഇതിനെ നിർവചിച്ചിരിക്കുന്നത്.
സുസ്ഥിരവും നീതിയുക്തവുമായ ആഗോള ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, എസിഇ മാതൃക ഒരു സ്ഥാപനപരമായ വളർച്ചാ മനോഭാവത്തെ സ്വീകരിക്കുന്നു. അന്താരാഷ്ട്രവൽക്കരണത്തെ മാറ്റമില്ലാത്ത ഒന്നായല്ല, മറിച്ച് നിരന്തരമായ ഒരു പ്രക്രിയയായാണ് ഇത് കാണുന്നത്. ഒരു കോളജിലോ സർവകലാശാലയിലോ ഉള്ള എല്ലാ ഘടകങ്ങളും -വിദ്യാർഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ- പഠിതാക്കളാണെന്നും സ്ഥാപനത്തിന്റെ സാംസ്കാരികമായ പരിവർത്തനത്തിൽ അവർക്ക് പ്രധാന പങ്കുണ്ടെന്നും ഇത് തിരിച്ചറിയുന്നു. അതായത്, ഫലപ്രദമായ അന്താരാഷ്ട്രവത്കരണം ഏതാനും ഒറ്റപ്പെട്ട ഓഫീസുകളിലോ ചില പ്രത്യേക പഠനവിഷയങ്ങളിലോ കുറച്ചു വിദ്യാർഥികളിലോ മാത്രമായി ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല; മറിച്ച് സ്ഥാപനത്തിന്റെ എല്ലാ ഘടകങ്ങളും ഇതിലൂടെ പരിവർത്തനപ്പെടേണ്ടതുണ്ട്.
അന്താരാഷ്ട്രവത്കരണത്തിന്റെ പ്രധാന തൂണുകൾ
കോളജുകളിലും സർവകലാശാലകളിലും ഫലപ്രദമായ അന്താരാഷ്ട്രവത്കരണം നടപ്പിലാക്കുന്നതിനായി, എസിഇ മാതൃക മൂന്ന് പ്രധാന കാഴ്ചപ്പാടുകളും ആറ് ശ്രദ്ധാകേന്ദ്രങ്ങളും ഊന്നിപ്പറയുന്നു.
വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ: വംശീയവും സാമ്പത്തികവും സാമൂഹികവുമായ നീതി പ്രോത്സാഹിപ്പിക്കുന്നതിൽ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള ഉത്തരവാദിത്വത്തെ ഇത് എടുത്തുകാണിക്കുന്നു.
ചടുലതയും പരിവർത്തനവും: ആഗോളതലത്തിലും സാങ്കേതികമായും സാമൂഹികമായും ഉണ്ടാകുന്ന വിനാശകരമായ മാറ്റങ്ങൾക്ക് അനുസൃതമായി സ്വന്തം ഘടനയിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്താനുള്ള ഒരു സ്ഥാപനത്തിന്റെ സന്നദ്ധതയെയും ശേഷിയെയും ഇത് പ്രതിഫലിപ്പിക്കുന്നു.
വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കൽ: അന്താരാഷ്ട്രവത്കരണ ലക്ഷ്യങ്ങൾ, പുരോഗതി, ഫലങ്ങൾ എന്നിവ വ്യവസ്ഥാപിതമായ സ്വയം പഠനത്തിലൂടെയും അളക്കാവുന്ന സൂചകങ്ങളിലൂടെയും ഉറപ്പുവരുത്തുന്നു. തുടർച്ചയായ വിലയിരുത്തലിലൂടെ ഇതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ, ഫലപ്രദമായ അന്താരാഷ്ട്രവത്കരണത്തിന്അത്യാവശ്യമായ ആറ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങളെ എസിഇ മാതൃക തിരിച്ചറിയുന്നു:
എ) സ്ഥാപനപരമായ തന്ത്രപ്രധാന ആസൂത്രണം : അന്താരാഷ്ട്രവത്കരണ ലക്ഷ്യങ്ങളെ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള തന്ത്രപ്രധാനമായ പ്രവർത്തന ചട്ടക്കൂടുമായി സംയോജിപ്പിക്കുക.
ബി) നേതൃത്വവും ഭരണവും: അന്താരാഷ്ട്രവത്കരണത്തിന് ആവശ്യമായ ഭരണപരമായ സംവിധാനങ്ങളുടെയും റിപ്പോർട്ടിംഗ് ഘടനകളുടെയും പിന്തുണയോടെ ഉന്നത നേതൃത്വത്തിന്റെ സജീവമായ ഇടപെടൽ ഉറപ്പാക്കുക.
സി) പാഠ്യപദ്ധതിയും അനുബന്ധ പ്രവർത്തനങ്ങളും: പശ്ചാത്തലം, ലക്ഷ്യങ്ങൾ, കഴിവുകൾ അല്ലെങ്കിൽ സ്ഥാപനത്തിന്റെ തരം എന്നിവ കണക്കിലെടുക്കാതെ എല്ലാ വിദ്യാർഥികൾക്കും അറിവ് പകർന്നുനൽകുന്ന പ്രധാന മാർഗമായി പാഠ്യപദ്ധതി വർത്തിക്കുന്നു.
ഡി) സ്ഥിരം അധ്യാപകജീവനക്കാരുടെ പിന്തുണ: അന്താരാഷ്ട്ര സംരംഭങ്ങൾക്കായി സുസ്ഥിരമായ മനുഷ്യവിഭവശേഷിയും സ്ഥാപനപരമായ ശേഷിയും ഉറപ്പാക്കുക.
ഇ) അധ്യാപകവിദ്യാർഥി വിനിമയം: അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ അന്താരാഷ്ട്ര എക്സ്പോഷർ നൽകുന്നതിനായി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ പ്രോത്സാഹിപ്പിക്കുക.
എഫ്) പങ്കാളിത്തങ്ങളും ശൃംഖലകളും: പ്രാദേശികമോ അന്താരാഷ്ട്രമോ ആയ ആഭ്യന്തര-ബാഹ്യ സഹകരണങ്ങൾ. ഇവ കേവലം ഇടപാടുകൾ എന്നതിലുപരി നവീനതയ്ക്കും അറിവിന്റെ ഉത്പാദനത്തിനും ആഗോള വെല്ലുവിളികൾക്കെതിരേയുള്ള കൂട്ടായ പ്രവർത്തനങ്ങൾക്കുമുള്ള വേദികളായി വികസിപ്പിക്കുക.
(തുടരും)
(കേരള യൂണിവേഴ്സിറ്റി സെന്റർ ഫോർ ഗ്ലോബൽഅക്കാദമിക്സ് ഡയറക്ടറാണ് ലേഖകന്‍)
Leader Page
കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്തൻപുഴ-വലിയകാവ് വനഭൂമിയുടെ ഉടമസ്ഥാവകാശത്തിലും അവിടെ താമസിക്കുന്നവരുടെ പട്ടയ വിഷയത്തിലും ശാശ്വതമായ പരിഹാരം കാണാതെ സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. വനമേഖലയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന രണ്ടായിരത്തോളം കർഷകരും ഭൂരഹിതരും അടങ്ങുന്ന കുടുംബങ്ങൾ പട്ടയത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. എന്നാൽ പ്രതിഷേധങ്ങളോട് തികഞ്ഞ നിസംഗതയും അവഗണനയുമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
സർക്കാർ തോറ്റുകൊടുത്ത കോടതിവിധി
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലും പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുമായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയും ചരിത്ര-ഐതിഹ്യ ങ്ങള്‍ക്കൊണ്ട് പ്രശസ്തവുമായ വനഭൂമിയില്‍ സര്‍ക്കാരിനുള്ള അവകാശം 2018 ജനുവരി പത്തിലെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയോടെ നഷ്ടപ്പെട്ടതോടെയാണ് വിഷയം സങ്കീർണമായത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ വനഭൂമി 283 സ്വകാര്യ വ്യക്തികളുടേതാണ്. ഇതോടെയാണ് വനത്തിന്റെയും വനാതിര്‍ത്തിയില്‍ കഴിയുന്ന രണ്ടായിരത്തോളം കുടുംബങ്ങളുടെയും നിലനില്‍പ്പുതന്നെ അപകടത്തിലായത്. സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ വനം വകുപ്പ് അഭിഭാഷകന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി ഹാജരാക്കാതെ ചില വ്യക്തികള്‍ക്ക് അനുകൂലമായി കേസ് അട്ടിമറിക്കുകയാണ് ഉണ്ടായത്.
സർക്കാർ അഭിഭാഷകൻ വനം സർക്കാർ ഭൂമിയാണെന്നു സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കിയില്ല. ചെമ്പ് പട്ടയത്തിന്റെ ആധികാരികത കോടതിയിൽ ചോദ്യം ചെയ്യാൻപോലും തയാറായില്ല. ചെമ്പ് പട്ടയത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യാജരേഖകള്‍ ചമച്ച് നിയമവ്യവസ്ഥിതിയെ കബളിപ്പിക്കുകയാണ് ഹര്‍ജിക്കാര്‍ ചെയ്യുന്നതെന്ന നിര്‍ണായക വിധി മുൻപ് കോടതി പ്രസ്താവിച്ചിരുന്നു.
മലയാളം ലിപി ഉപയോഗിക്കാറില്ലാത്ത അക്കാലത്ത് വട്ടെഴുത്തില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന രേഖയുടെ ലിപി മാറ്റം വരുത്തിയ പകര്‍പ്പ് മാത്രമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇതും അനുബന്ധരേഖകളും വ്യാജമാണെന്ന് 1991 മാര്‍ച്ച് 18ലെ ഹൈക്കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ വിധി സർക്കാർ അഭിഭാഷകൻ മറച്ചുവച്ചു. മുൻ യുഡിഎഫ് സർക്കാർ നിയോഗിച്ച സുശീല ഭട്ടിനെ ഒഴിവാക്കി പകരം നിയോഗിച്ച അഭിഭാഷകൻ പൊന്തൻപുഴ വനം കുറ്റിക്കാടാണെന്നാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
അട്ടിമറിക്കപ്പെട്ട നിയമവഴികൾ
1980ലെ കേന്ദ്ര വനസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് 1996 ഡിസംബർ 12ന് വന്ന ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസിലെ സുപ്രീംകോടതി വിധിയും 2003ലെ ഇഎഫ്എല്‍ ആക്ടും 1971ലെ കേരള ഫോറസ്റ്റ് വെസ്റ്റിംഗ് ആന്‍ഡ് അസൈന്മെന്റ് ആക്ടും പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന് അനുകൂലമായ 1991ലെ ഹൈക്കോടതിവിധിയും യഥാസമയം കോടതിയില്‍ ഹാജരാക്കാതെ കേസിൽ സര്‍ക്കാര്‍ അഭിഭാഷകന് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. സര്‍ക്കാരിന് അനുകൂലമാകുമായിരുന്ന ഈ നിയമങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാതിരുന്നത് ഹൈക്കോടതിയുടെ വിധിന്യായത്തില്‍തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2003ലെ ഇഎഫ്എൽ ആക്ട് പ്രകാരം ഏതു വനപ്രദേശം വേണമെങ്കിലും പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് വിജ്ഞാപനം ചെയ്ത് സർക്കാരിന് ഏറ്റെടുക്കാം. ഹൈക്കോടതി വിധിയിൽത്തന്നെ ജസ്റ്റീസ് ചിദംബരേഷ് ചൂണ്ടിക്കാണിക്കുന്നതുപോലെ 1971ലെ കേരള സ്വകാര്യ വനം നിഷിപ്തമാക്കൽ നിയമം (കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട്) പ്രകാരം ഒരു ട്രൈബ്യൂണൽ രൂപീകരിച്ച് അതിൽ സർക്കാരിന്റെ അവകാശവാദം അംഗീകരിപ്പിച്ച് ട്രൈബ്യൂണൽ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നൽകി വനഭൂമി ഏറ്റെടുക്കാവുന്നതാണ്.
ട്രൈബ്യൂണൽ പ്രവർത്തിക്കുന്ന സമയപരിധിക്കുള്ളിൽ മറ്റു നിയമനടപടികൾ പാടില്ല എന്ന് വ്യവസ്ഥചെയ്യുന്നതിനാൽ ഇതിന് അധികം കാലതാമസവുമുണ്ടാകില്ല. എന്നാൽ, ഇതിനൊന്നും ശ്രമിക്കാതെ വിധിക്കെതിരേ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. നിലവിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി തൽസ്ഥിതി നിലനിർത്താൻ ഉത്തരവിട്ടിരിക്കുകയാണ്.
കർഷക ദുരിതങ്ങളുടെ ചരിത്രം
1753ല്‍ തിരുവിതാംകൂര്‍ രാജാവിനെ യുദ്ധത്തില്‍ സഹായിച്ചതിന് പ്രത്യുപകാരമായി എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കൈപ്പുഴ കോവിലകത്തിന് നല്‍കിയതാണ് പൊന്തന്‍പുഴ വനം എന്നാണ് പറയപ്പെടുന്നത്.
മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് ചെമ്പ് പട്ടയത്തില്‍ നീട്ട് നല്കി എന്നാണ് കോവിലകത്തിന്റെ അവകാശവാദം. എന്നാൽ, 1891ലെ തിരുവിതാംകൂർ വന നിയമ പ്രകാരം തിരുവല്ല, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട ആറേ മുക്കാല്‍ ചതുരശ്ര മൈല്‍ സ്ഥലം വലിയകാവ് റിസര്‍വ് വനമായി ഏറ്റെടുക്കാന്‍ വിജ്ഞാപനമുണ്ടായി. പൊന്തൻപുഴയുടെ വിവിധ ഭാഗങ്ങളായ കരിക്കാട്ടൂർ, വലിയകാവ് , ആലപ്ര പ്രദേശങ്ങൾ സർക്കാർ റിസർവ് ആയി പ്രഖ്യാപിച്ചത് 1904,1906,1908 വർഷങ്ങളിൽ പുറത്തിറക്കിയ വിജ്ഞാപനങ്ങൾ പ്രകാരമാണ്. അന്നത്തെ തിരുവിതാംകൂർ ദിവാൻ ആയിരുന്ന മാധവറാവു ആണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഈ പ്രദേശങ്ങൾ സർക്കാർ റിസർവ് വനമായി പ്രഖ്യാപിച്ചത്.
കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1959ൽ കേരള സർക്കാരിന്റെ വിജ്ഞാപനവും ഉണ്ടായി.എന്നാൽ, തങ്ങൾ ഈ ഭൂമി എഴുമറ്റൂർ കോവിലകത്തുനിന്ന് 1930കളിൽ വാങ്ങിയതാണെന്ന് അവകാശപ്പെട്ട് 283 സ്വകാര്യ വ്യക്തികൾ രംഗത്തെത്തി. മാർത്താണ്ഡവർമയുടെ കാലത്തുതന്നെ ചെമ്പുപട്ടയത്തിലൂടെ ഈ പ്രദേശങ്ങൾ കരമൊഴിവായി തങ്ങൾക്കു ലഭിച്ചു എന്നാണ് സ്ഥലത്തിന്റെ ഉടമസ്ഥത അവകാശപ്പെടുന്ന എഴുമറ്റൂർ കോവിലകത്തിന്റെ വാദം. കോവിലകത്തിന്റെ ഈ വാദത്തെ അക്കാലത്തുതന്നെ സെറ്റിൽമെന്റ് ഓഫീസർമാരും വിവിധ കോടതികളും തള്ളിക്കളഞ്ഞിരുന്നു. ഈ വനഭൂമി സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തേതന്നെ വിധിച്ചിരുന്നു.
ഈ വിധികൾക്കെതിരേ പരാതിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും തുടർന്ന് ഹൈക്കോടതിയോട് വീണ്ടും കേസ് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിക്കുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് ഭൂമിയിൽ സർക്കാരിന് അവകാശമില്ല എന്ന ഡിവിഷൻ ബെഞ്ച് വിധി ഉണ്ടാകുന്നത്. കരിക്കാട്ടൂരുമായി ബന്ധപ്പെട്ട വിജ്ഞാപനത്തെക്കുറിച്ചു നിലവിൽ കേസുകൾ ഇല്ലാത്തതിനാലും നേരത്തേതന്നെ സർക്കാരിന് അനുകൂലമായി തീർപ്പു കൽപ്പിച്ചതിനാലും കോടതി ഇടപെടുന്നില്ല എന്നാണ് 2018 ജനുവരി പത്തിലെ വിധിയിലൂടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. കരിക്കാട്ടൂരുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം ശരിവച്ച കോടതി വലിയകാവ്, ആലപ്ര പ്രദേശങ്ങളിൽ സർക്കാരിന് അവകാശമില്ല എന്ന് വിധിച്ചത് കേസ് നടത്തിപ്പിലെ വീഴ്ച മൂലമാണ് എന്ന് പകൽപോലെ വ്യക്തമാണ്.
പൊന്തന്‍പുഴയിലെ സംരക്ഷിതവനഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ക്ക് ഉടമസ്ഥാവകാശം നല്കിയ ഹൈക്കോടതിവിധി ഒരു നൂറ്റാണ്ട് പഴക്കമുള്ള അവകാശത്തര്‍ക്കങ്ങളുടെ അന്തിമതീര്പ്പായിരുന്നു. എന്നാൽ, രാജാവിന്റെ കാലത്തെ ചെമ്പുപട്ടയം ഉണ്ടെന്ന് പറയപ്പെടുന്ന 283 പേർക്ക് അവകാശപ്പെട്ടതാണ് പൊന്തൻപുഴ വനം എന്നും കേരള സർക്കാരിന് റിസർവ് വനമായി പ്രഖ്യാപിക്കാൻ അവകാശമില്ല എന്നുമുള്ള 2018 ജനുവരി 10ലെ ഹൈക്കോടതിവിധി കനത്ത തിരിച്ചടിയാണ് വനാതിർത്തിക്ക് ചുറ്റും നൂറ്റാണ്ടിലേറെയായി താമസിക്കുന്ന സാധാരണക്കാർക്ക് നൽകിയത്.
വനം, റവന്യു വകുപ്പുകളുടെ അനാസ്ഥകാരണം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ഇന്നും പട്ടയം കിട്ടാക്കനിയായി തുടരുകയാണ്. അതിൽതന്നെ അഞ്ഞൂറില്പരം ഭൂരഹിത ദളിത് കുടുംബങ്ങളാണ് പൊന്തന്‍പുഴ വനമേഖലയില്‍ താമസിക്കുന്നത്.
1906ല്‍ ദിവാന് മാധവറാവു പൊന്തന്‍പുഴയെ വനമായി പ്രഖ്യാപിച്ചപ്പോഴും വനാതിര്‍ത്തിയില്‍ കൈവശക്കാരുണ്ടായിരുന്നുവെന്നത് സർക്കാർ രേഖകളിൽ വ്യക്തമാണ്. കൂടാതെ, 1940കളിലെ ഗ്രോ മോര് ഫുഡ് പദ്ധതിപ്രകാരം കുത്തകപ്പാട്ട വ്യവസ്ഥയില്‍ കുറെ കുടുംബങ്ങളെ ഈ ചതുപ്പുകളില്‍ സര്‍ക്കാര്‍ താമസിപ്പിച്ചിരുന്നു. ഇവരെല്ലാം 1977 മുമ്പുള്ള കൈവശക്കാരാണ്. അതു റവന്യു, വനം വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷനിലൂടെ ബോധ്യപ്പെട്ടതുമാണ്. പട്ടയം നല്കുന്നതിനു മുന്നോടിയായി ഇവര്‍ക്ക് 2005ലെ യുഡിഎഫ് സര്‍ക്കാര്‍ കൈവശരേഖ നല്‍കിയിരുന്നു. കോടതിവിധി എതിരായതോടുകൂടി ഇവരെല്ലാം കുടിയിറക്കല്‍ ഭീഷണിയിലാണ്.
ഉയരുന്ന കർഷക പ്രതിഷേധങ്ങൾ
സുപ്രീംകോടതിയുടെ ഉത്തരവ് വനഭൂമിക്ക് മാത്രമാണ് ബാധകമെന്നും അതിനു പുറത്തുള്ള റവന്യു ഭൂമി അളന്ന് തിട്ടപ്പെടുത്തി അർഹരായവർക്ക് പട്ടയം നൽകുന്നതിനു തടസമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് വനം-റവന്യു ഭൂമികൾ വേർതിരിക്കുന്നതിനായി സർക്കാർ ‘എന്റെ ഭൂമി’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഡിജിറ്റൽ സർവേ ഇപ്പോൾ കാര്യങ്ങൾ സങ്കീർണമാക്കുകയാണ്.
1977ന് മുൻപ് വനഭൂമി കൈവശം വച്ചിരുന്നവർക്ക് കേന്ദ്രാനുമതിയോടെ പട്ടയം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, വനഭൂമിയുടെയും വനാതിര്‍ത്തിയില്‍ കഴിയുന്ന കൈവശക്കാരുടെയും ഭൂമിയുടെ സര്‍വേ നമ്പര്‍ ഒന്നു തന്നെയാണെന്നതാണ് പ്രധാന പ്രശ്നം. മണിമല വില്ലേജിലെ ആലപ്ര - പൊന്തൻപുഴ മേഖലകളിൽ നടത്തിയ ഡിജിറ്റൽ സർവേയിൽ കർഷകരുടെ കൈവശഭൂമി വനഭൂമിയായി രേഖപ്പെടുത്തിയതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വനവിജ്ഞാപനം പ്രകാരം അതിർത്തി നിശ്ചയിക്കാതെ പഴയ റി-സർവേ രേഖകൾ മാത്രം അടിസ്ഥാനമാക്കിയാണ് സർവേ നടത്തുന്നതെന്നാണ് കർഷകരുടെ പരാതി.1959ൽ വനം വകുപ്പ് ഇറക്കിയ നോട്ടിഫിക്കേഷൻ അനുസരിച്ച് 1,592.5 ഏക്കറിൽ 1,223.7 ഏക്കർ വരുന്ന സിംഹഭാഗം മാത്രമാണ് റിസർവ് ഫോറസ്റ്റ് എന്ന് നോട്ടിഫൈ ചെയ്തത്. എന്നാൽ, ബാക്കി വരുന്ന ഭൂമി ഡീനോട്ടിഫൈ ചെയ്തു റവന്യു വകുപ്പിന് കൈമാറുന്ന നടപടികൾ കൈക്കൊണ്ടില്ല. ഇവിടത്തെ ഭൂമിയുടെ യഥാര്‍ഥ സര്‍വേ നമ്പര്‍ 283/1 ആയിരുന്നു.
പിന്നെ കാലക്രമത്തിലെപ്പെഴോ രണ്ടു സര്‍വേ നമ്പരുകളായി, 283/1 ഉം 283/1A യും. ഗസറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് 283/1A യുടെ ഭൂരിഭാഗവും വനമാണ്. പുതിയ സര്‍വേ അനുസരിച്ച് 193/1 ആണ് വനം. 174/1-192/19 വരെയും 194/1 മുതല്‍ 211/4 വരെയുമാണ് കൈവശക്കാരുടെ ഭൂമി. വനം 1265 ഏക്കര്‍ വരുമ്പോള്‍ കൈവശക്കാരുടെ ഭൂമി 325 ഏക്കറാണ്.
പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഗണിച്ച് വനവിജ്ഞാപനം അനുസരിച്ച് ഭൂമിയിൽ അതിർത്തി പരിശോധിക്കണം എന്ന് രണ്ടു വർഷം മുൻപ് ലാൻഡ് റവന്യു കമ്മീഷണർ കോട്ടയം, പത്തനംതിട്ട കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. ഇത് നടപ്പിലാക്കാതെ റീ-സർവേ രേഖകളെ മാത്രം ആശയിച്ചു ഡിജിറ്റൽ സർവേ നടത്തി കർഷകരുടെ ഭൂമി വനം എന്ന് രേഖപ്പെടുത്തി ഹെഡ് സർവേയർ നോട്ടീസ് പ്രസിദ്ധീകരിച്ചതിനെതിരേയാണ് ഇപ്പോൾ പ്രതിഷേധം. 1907ലെ വനവിജ്ഞാപന പ്രകാരം പുളിക്കൻപാറ തോട്, പൊന്തൻപുഴ തോട് എന്നിവ അതിർത്തിയായി നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വനഭൂമി സംരക്ഷിച്ചുകൊണ്ട് വനപരിധിക്ക് പുറത്ത് വസിക്കുന്ന കർഷകർക്ക് പട്ടയം നൽകണം എന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ഡിജിറ്റൽ സർവേയിൽ കർഷകരുടെ ഭൂമി വനം ആണെന്ന് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ച നോട്ടീസ് പിൻവലിക്കണം, വനത്തിന്റെ വിജ്ഞാപനം അനുസരിച്ചുള്ള അതിർത്തി ഫീൽഡിൽ പരിശോധിക്കണം എന്ന ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കി പട്ടയം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് പ്രദേശത്ത് കനത്ത പ്രതിഷേധം ഉയരുകയാണ്.
ആലപ്ര, പുളിക്കൻപാറ, വഞ്ചിയപ്പാറ, വെച്ചൂക്കുന്ന്, രാമനാനി, നെടുമ്പുറം ചതുപ്പ്, പൊന്തൻപുഴ വളകോടിച്ചതുപ്പ് പ്രദേശങ്ങളിലെ കർഷക ദളിത് കുടുംബങ്ങളാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. പ്രദേശത്ത് പ്രവർത്തിക്കുന്ന ലക്ഷ്മി വിലാസം എൽപി സ്കൂൾ 1926ലാണ് സ്ഥാപിച്ചത്. ശതാബ്ദി ആഘോഷിക്കുന്ന ഈ സ്കൂൾ ഇരിക്കുന്ന സ്ഥലംപോലും വനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിന്റെ നിസംഗത തുടരുമ്പോൾ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്.
Leader Page
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലാണ്. ആര്‍ച്ച് ഡാം ഉള്‍പ്പെടെ നിരവധി അണക്കെട്ടുകള്‍, സഞ്ചാരികളുടെ മനം കവരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മണ്ഡലമാണിത്.
മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കാഹളമുയരുമ്പോള്‍ ഇടുക്കി ജില്ല ഇടത്തേക്കോ വലത്തേക്കോ എന്ന കാര്യം പ്രവചനാതീതമായി മാറുകയാണ്. മലയോര ജില്ലയായ ഇവിടുത്തെ അഞ്ചു മണ്ഡലങ്ങളില്‍ നാലിടത്തും കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു വിജയം. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് വ്യക്തമായ മേല്‍ക്കോയ്മ. നിയമസഭയിലേക്കാകുമ്പോൾ ചിത്രം വ്യത്യസ്തമാണ്. അഞ്ചിടത്തും മത്സരം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജില്ലയിലെ സങ്കീര്‍ണമായ ഭൂ വിഷയങ്ങള്‍, പട്ടയപ്രശ്നങ്ങള്‍, വന്യമൃഗശല്യം, നിര്‍മാണനിരോധനം ഉള്‍പ്പെടെയുള്ളവയാണ് യുഡിഎഫിന്റെ പ്രചാരണായുധങ്ങള്‍. അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ബിജെപിയാകട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലും.
മന്ത്രി റോഷി അഗസ്റ്റിന്, മുന്‍ മന്ത്രിമാരായ പി.ജെ. ജോസഫ്, എം.എം. മണി എന്നീ പ്രമുഖരുടെ മണ്ഡലങ്ങളുള്ളതിനാൽ ഏറെ ശ്രദ്ധേയമാകും പോരാട്ടം. പി.ജെ. ജോസഫ് തൊടുപുഴയില്‍നിന്നും മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കി മണ്ഡലത്തില്‍നിന്നും ജനവിധി തേടുമെന്ന കാര്യം ഉറപ്പാണ്. ഉടുമ്പന്‍ചോലയില്‍ എം.എം.മണി മത്സരിക്കുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.
കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലായിരുന്ന 2016ല്‍ ഇടുക്കിയും തൊടുപുഴയും യുഡിഎഫിനൊപ്പം നിന്നെങ്കില്‍ ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. ഭരണവിരുദ്ധ വികാരം എല്ലാ മണ്ഡലത്തിലും ഇത്തവണ വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. നിലവിലുള്ളതിനു പുറമെ തൊടുപുഴകൂടി പിടിച്ചെടുക്കാനുള്ള തന്ത്രമാണ് എല്‍ഡിഎഫ് നോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ്-മൂന്ന്, കേരള കോണ്‍ഗ്രസ്-രണ്ട്, എല്‍ഡിഎഫില്‍ സിപിഎം-രണ്ട്, കേരള കോണ്‍ഗ്രസ് എം-രണ്ട്, സിപിഐ-ഒന്ന് എന്നിങ്ങനെയായിരുന്നു മത്സരിച്ചത്.
തൊടുപുഴയില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ യുഡിഎഫ്
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996ലും 2006ലും മാത്രമാണ് തൊടുപുഴ നിയോജകമണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രമുള്ളത്. മറ്റു തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനായിരുന്നു തിളക്കമാര്‍ന്ന വിജയം. പി.ജെ. ജോസഫ് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയതോടെ ഈ മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയായി മാറി. ജോസഫ് വിഭാഗം യുഡിഎഫിലെത്തിയ 2011ല്‍ പി.ജെ.ജോസഫിന്റെ ഭൂരിപക്ഷം 22,868 വോട്ടായിരുന്നു. 2016-ല്‍ 45,823 വോട്ടുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. കോവിഡ് ഭീഷണി നിലനിന്ന 2021ല്‍ ഭൂരിപക്ഷം നേര്‍പകുതിയായെങ്കിലും പി.ജെ. ജോസഫ് വീണ്ടും മിന്നുന്ന വിജയവുമായി നിയമസഭയിലെത്തി. നിരവധി ബൈപാസുകൾ ഉള്‍പ്പെടെ തുറന്ന് വികസനരംഗത്ത് തൊടുപുഴയുടെ മുഖച്ഛായ മാറ്റിയ ജനപ്രതിനിധിയെന്ന ഖ്യാതിയാണ് പിജെയുടെ വിജയരഹസ്യം.
കഴിഞ്ഞ പത്തുവര്‍ഷമായി മണ്ഡലത്തില്‍ വികസനമുരടിപ്പാണെന്നു ചൂണ്ടിക്കാട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഒരുകൈ പയറ്റാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. എന്നാല്‍, എന്‍ഡിഎ ആകട്ടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭയിലും മണ്ഡലപരിധിയിലുള്ള രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലും 12 പഞ്ചായത്തുകളില്‍ 10 ഇടങ്ങളിലും യുഡിഎഫിനായിരുന്നു വിജയം.
ജില്ലാ ആസ്ഥാനം ആരു പിടിക്കും?
ജില്ലാ ആസ്ഥാനവും മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകവുമായ ഇടുക്കിയില്‍ ഇത്തവണ ശക്തമായ പോരാട്ടമാവും. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫ് പാളയത്തിലെത്തിയശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ചകോട്ടയായിരുന്ന ഇടുക്കിയില്‍ കുത്തക തകര്‍ത്ത് റോഷി വിജയിച്ചുകയറുകയായിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള അടുപ്പവും മന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുക. മികച്ച സ്ഥാനാര്‍ഥി വന്നാൽ ജയിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ഭൂ ചട്ടഭേദഗതി അനുകൂലമാകുമെന്ന് എല്‍ഡിഎഫ് കരുതുന്പോൾ പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്കരിക്കണമെന്ന നിര്‍ദേശത്തിനെതിരേ യുഡിഎഫ് വലിയ പ്രചാരണമാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും യുഡിഎഫിനൊപ്പമായിരുന്നു. ഇതും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു.
തോട്ടം മേഖലയുടെ മനസ്
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് പീരുമേട്. പച്ചപ്പട്ടണിഞ്ഞ തേയിലത്തോട്ടങ്ങള്‍. തോട്ടം തൊഴിലാളികളും കര്‍ഷകരുമാണ് കൂടുതൽ. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഏറ്റവും കുറഞ്ഞ വോട്ടിന് യുഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലം. 2016ല്‍ 314 വോട്ടുകള്‍ക്കും 2021ല്‍ 1,835 വോട്ടുകള്‍ക്കുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. എംഎൽഎ ആയിരുന്ന സിപിഐയിലെ വാഴൂര്‍ സോമന്റെ വിയോഗത്തോടെ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്നതിൽ ചിത്രം തെളിഞ്ഞിട്ടില്ല. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിന്റെ പേരാണ് നിലവില്‍ ഉയര്‍ന്നുവരുന്നത്. വാഴൂര്‍ സോമന് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാകും എല്‍ഡിഎഫിന്റെ പ്രചാരണം. അതേസമയം, ഇനിയും അടഞ്ഞുകിടക്കുന്ന തോട്ടങ്ങളും തൊഴിലാളികളുടെ ദുരിതവുമെല്ലാം അക്കമിട്ട് നിരത്തിയാകും യുഡിഎഫ് ജനങ്ങളെ സമീപിക്കുക. മണ്ഡലത്തിലെ സിഎച്ച്ആറില്‍ ഉള്‍പ്പെടുന്ന ചക്കുപള്ളം, ആനവിലാസം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ പട്ടയപ്രശ്നങ്ങളും ഏലം കുത്തകപ്പാട്ടം പുതുക്കിനല്‍കല്‍, ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, വണ്ടിപ്പെരിയാര്‍ മേഖലയിലെ വന്യമൃഗശല്യം, സത്രം എയര്‍സ്ട്രിപ്പ് ഉള്‍പ്പെടുന്ന പ്രദേശം റിസര്‍വ് വനഭൂമിയാക്കല് തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. എന്‍ഡിഎ കാര്യമായ സ്വാധീനം ഇവിടെയില്ലെങ്കിലും ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ഉടുമ്പന്‍ചോലയില്‍ പോര് കടുക്കും
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണിയുടെ സാന്നിധ്യമാണ് വീറും വാശിയും കൂട്ടുന്നത്. കര്‍ഷകരും തോട്ടംതൊഴിലാളികളും തമിഴ് വംശജരും ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് എം.എം. മണി വിജയിച്ചത്. മണ്ഡലത്തില്‍ നടപ്പാക്കിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് എല്‍ഡിഎഫിന്റെ പ്രചാരണായുധം. എന്നാല്‍, മണ്ഡലത്തിലെ ഭൂരിഭാഗം വില്ലേജുകളും സിഎച്ച്ആര്‍ പരിധിയിലായതിനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ടില്ല.
കുത്തകപാട്ടം പുതുക്കി നല്കാത്തതിനാല് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും പുറമെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, മതികെട്ടാനിലെ ബഫര്‍സോണ്‍ എന്നിവയെല്ലാം കരുക്കളാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്‍ഡിഎ സ്ഥാനാര്‍ഥിയാരെന്ന് തീരുമാനമായില്ല.
Leader Page
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് എട്ടിന് നടക്കും എന്നാണു സൂചന. കേരളത്തിലെ മൂന്നു മുന്നണികളും തയാറെടുപ്പിലാണ്. ഭരണം പിടിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് ജനാധിപത്യമുന്നണി എല്ലാ കരുക്കളും നീക്കുന്നത്. പോരാട്ടം കടുത്തതാവും എന്നതൊഴിച്ചാൽ മൂന്നാമൂഴം തന്നെ എന്ന ഉറപ്പിലാണ് ഇടതുമുന്നണി. കേരളത്തിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാവും എന്ന പ്രതീക്ഷയിൽ ബിജെപി മുന്നണിയും. പല തിരിച്ചടികളും നീർച്ചുഴികളും രൂപംകൊണ്ടിരിക്കുന്നു എന്നത് മൂന്നു മുന്നണികളെയും അസ്വസ്ഥമാക്കുന്നുണ്ട്.
2021 ൽ ഇടതുമുന്നണിയിൽ 86 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 75 ഔദ്യോഗിക സ്ഥാനാർഥികളും 11 സ്വതന്ത്രരും. 67 പേർ ജയിച്ചു. സിപിഐ 25 സീറ്റിൽ മത്സരിച്ചു 17 സീറ്റിൽ വിജയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റ് കൊടുത്തു. 12 ഇടത്ത് മത്സരിച്ചു. അഞ്ചു സീറ്റ് നേടി. ജനതാദൾ നാല്, എൻസിപി മൂന്ന്, ആർജെഡി മൂന്ന് ഐഎൻഎൽ മൂന്ന്, ജനാധിപത്യകേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ആർഎസ്പി ലെനിനിസ്റ്റ് എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസ് 92 സീറ്റിലും ലീഗ് 27 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് 10 സീറ്റിലും ആർഎസ്പി അഞ്ചു സീറ്റിലും കേരള കോണ്‍ഗ്രസ് ജേക്കബും എൻസിപി കാപ്പനും രണ്ടു സീറ്റിൽ വീതവും മത്സരിച്ചു. ഇടതുമുന്നണിക്കും എൻഡിഎയ്ക്കും സീറ്റ് വിഭജനം വലിയ വിഷയമാകില്ല. യുഡിഎഫിൽ അത്ര സുഗമമല്ല ഇപ്പോൾ കാര്യങ്ങൾ.
ഭരണവിരുദ്ധ വികാരം
പിണറായി സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ടു. അതിനൊപ്പമാണ് കോടതികളിൽ നിന്ന് അടുത്തകാലത്ത് സർക്കാരിനുണ്ടാകുന്ന തിരിച്ചടികൾ. തിരുവനന്തപുരം കോർപറേഷന് സവിശേഷമായി കേന്ദ്രത്തിൽനിന്ന് ഒന്നും കിട്ടിയില്ല എന്നതും കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടു എന്നതും ബിജെപിയെ വെട്ടിലാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടാവും കോണ്‍ഗ്രസ് മുന്നണിയുടെ നീർച്ചുഴികളിൽ ഏറ്റവും ഭയപ്പെടേണ്ടത്.
വന്യജീവി ആക്രമണം പെരുകുന്നതും സർക്കാർ അവാർഡ് നേടിയ കർഷകൻ ആത്മഹത്യ ചെയ്യേണ്ടിവന്നതും ആരോഗ്യമേഖലയെക്കുറിച്ച് ഉയരുന്ന പരാതികളും സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നുണ്ട്.സഖാക്കളുടെ ഭരണ വിരുദ്ധ വികാരംകൊണ്ടല്ല പിണറായിയുടെ മുസ്ലിം പ്രീണന സമീപനങ്ങൾകൊണ്ടാണ് ഈ തിരിച്ചടികൾ എന്നാണ് ഒരു വിലയിരുത്തൽ. അതുകൊണ്ടാണ് ഭരണവിരുദ്ധ വികാരം ഇല്ല എന്ന നിലപാട് ഇടതുമുന്നണി എടുക്കുന്നത്. പിണറായിയുടെ മുസ്ലിം പ്രീണന സമീപനത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റം മുതലാക്കി മുസ്ലിം വോട്ടുകളാകെ സമാഹരിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ച് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ കർണാടകത്തിലെപ്പോലെ മുസ്ലിം താത്പര്യങ്ങൾക്കനുസരിച്ചാവും ഭരണമുണ്ടാകാൻ പോകുന്നത് എന്ന സംശയം മറ്റു സമുദായങ്ങളിൽ ശക്തമാക്കപ്പെടുന്നുണ്ട്. ഇതെല്ലാം വലിയ നീർച്ചുഴികളായി രുപാന്തരപ്പെടുമോ എന്നാണ് അറിയേണ്ടത്.
കോടതികളിൽനിന്നു തിരിച്ചടികൾ
കോടതികളിൽനിന്ന് ശക്തമായ തിരിച്ചടികൾ ഏൽക്കേണ്ടിവന്നിട്ടും ഇടതുമുന്നണി പതറാതെ മുന്നോട്ടു പോവുകയാണ്. കോടതിയിൽ നിയമയുദ്ധം തുടരുന്നു. നവകേരള സർവേ റദ്ദാക്കിയതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസ് 2017ൽ നടന്ന കൊടിമര നിർമാണത്തിലെ തട്ടിപ്പുകളിലേക്ക് എത്തിച്ച് കോണ്‍ഗ്രസുകാരെയും സംശയനിഴലിലാക്കി. ശബരിമലയുടെ ഭരണത്തിൽ ഒരു കാര്യവും ഇല്ലാത്ത തന്ത്രിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇക്കാരണം പറഞ്ഞു കോടതി ജാമ്യം അനുവദിച്ചതും അന്വേഷണസംഘത്തിനു മാത്രമല്ല, സർക്കാരിനും വലിയ തിരിച്ചടിയായി. ശബരിമലയിൽ സ്ത്രീകൾ എത്തിയപ്പോൾ നട അടച്ചതിനുള്ള പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് എന്ന ആരോപണമുയർത്തി എൻഡിഎ കൃത്യമായ ഗെയിം പ്ലാനോടെ മുന്നേറുകയാണ്. ഇതുണ്ടാക്കാവുന്ന നീർച്ചുഴികൾ കൃത്യമായി വരുന്നതേയുള്ളൂ.
ജനാധിപത്യമുന്നണി
കോണ്‍ഗ്രസിന്റെ പുതുയുഗ ജാഥയിൽ വിസ്മയങ്ങൾ ഉണ്ടാകുന്നുണ്ട്. പതിവുപോലെ വേദിയിൽ ഇടം നേടാനും പ്രസംഗിക്കാൻ മൈക്കിനുമെല്ലാംവേണ്ടി നേതാക്കൾ തമ്മിലുള്ള സ്നേഹത്തള്ളൽ ഉണ്ടാകുന്നുണ്ടെങ്കിലും വേറെ നല്ലതു പലതും സംഭവിക്കുന്നുണ്ട്. മലന്പുഴയിൽ വി.എസിന്റെ മാനസപുത്രനായിരുന്ന വി.എ. സുരേഷ് ജാഥയിൽ ചേർന്നു. സഖാവ് അയിഷ പോറ്റി നേരത്തേ ചേർന്നു. സിനിമാ നടൻ പ്രേംകുമാർ സമ്മേളനത്തിലെത്തി. പാലക്കാട്ടെ പി.കെ. ശശി സിപിഎം വിട്ടു. പയ്യന്നൂരിലെ വി. കുഞ്ഞിക്കൃഷ്ണനും കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാനാണിട. ഇവരിൽ കുപ്രസിദ്ധനായ ശശി കോണ്‍ഗ്രസ് സ്ഥാനാർഥിയായി വന്നാൽ തലവേദനയാകും. മലന്പുഴയിൽ വി.എസിന്റെ സുരേഷും മകൻ വി.എ. അരുണ്‍കുമാറും തമ്മിൽ മത്സരിക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം. നൂറുതവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതോടെ വേറെ വഴി തേടുകയാണ് സുരേഷ്. അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള പകയുടെ ഇരയാണ് ഞാൻ- സുരേഷ് വിലപിക്കുന്നു. വി.എസിനുവേണ്ടി മലന്പുഴയിൽ വോട്ടു തേടിയ സുരേഷ് ഇനി തനിക്കുവേണ്ടി വോട്ടു ചോദിക്കുന്പോൾ പഴയ സഖാക്കൾ എന്തു ചെയ്യും?
കോണ്‍ഗ്രസിൽ സ്ഥാനാർഥികളാകാൻ വലിയ ഇടിയുണ്ട്. അതു കുറയ്ക്കാൻ ദേശീയ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരു കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പുതിയ സർക്കാർ വന്നാൽ പദവികളുണ്ടാവില്ല. മാറിനിന്നവരെ പരിഗണിക്കും.
ഇടതുമുന്നണി
സർക്കാർ സംവിധാനങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് തിളങ്ങുന്നു. ഹൈക്കോടതി നവകേരള സർവേ റദ്ദാക്കിയെങ്കിലും ജനുവരി ഒന്നിന് ആരംഭിച്ച സർവേ ഏതാണ്ട് പൂർത്തിയായി. വിഷൻ 2031 അന്താരാഷ്ട്ര ശില്പശാലയും കഴിഞ്ഞു. നവകേരള സർവേയ്ക്കുവേണ്ടി സർക്കാർ നേട്ടങ്ങളുടെ എട്ടുപേജ് ലഘുലേഖയുടെ 80 ലക്ഷം കോപ്പികൾ ഉണ്ടാക്കി വിതരണം ചെയ്തതായാണ് കണക്ക്. ഇതിന് 6.7 കോടി രൂപ ചെലവായി. സംസ്ഥാനത്ത് ഒട്ടാകെ സർക്കാർ നേട്ടങ്ങളുടെ 627 ഹോർഡിംഗ് വച്ചു. ഇവയുടെ ജനുവരിയിലെ മാത്രം വാടക 3.7 കോടി രൂപയാണ്. കെഎസ്ആർടിസി പരസ്യത്തിന് ജനുവരി വാടക 1.7 കോടി വരും.
നവകേരളം പുതിയ വഴിയിലൂടെ എന്നു വാഗ്ദാനം ചെയ്തും, തുടരും ഈ മുന്നേറ്റം എന്ന് അവകാശപ്പെട്ടുമാണ് അവർ നടത്തുന്ന പ്രചാരണം. ബാറുകളുടെ സമയം വർധിപ്പിച്ചുകൊടുത്ത തീരുമാനം സർക്കാരിനു വരുമാനം കൂട്ടുന്നതുപോലെ ഭരണകക്ഷിക്കാർക്ക് തെരഞ്ഞെടുപ്പുഫണ്ടും ഉണ്ടാക്കും.
ഇതിന് പുറമെയാണ് കിഫ്ബിയുടെ പരസ്യങ്ങൾ. സർക്കാർ ഫണ്ട് ഉപയോഗിച്ചു പിണറായി സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു തെളിവാണ് കിഫ്ബി പരസ്യങ്ങൾ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സാന്പത്തികവർഷം മാത്രം 150 കോടി രൂപ പ്രചാരണത്തിന് ചെലവാക്കി. മസാല ബോണ്ട് വഴി 9.5 ശതമാനം പലിശയ്ക്കെടുത്ത പണമാണ് ഇങ്ങനെ ദുർവിനിയോഗിക്കുന്നത്. ധനകാര്യ വിപണിയിൽ വിശ്വാസ്യത ഉണ്ടാക്കാനും നിലനിർത്താനും മികച്ച രീതിയിൽ ബ്രാൻഡിംഗ് ചെയ്യണമെന്ന് 2018 മുതൽ തീരുമാനമുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിന് അനുപാതികമായി പരസ്യം ചെയ്യുന്നു -കിഫ്ബി വിശദീകരിച്ചു. തുടർഭരണം കിട്ടിയില്ലെങ്കിൽ ഇടതു സർക്കാർ തുടങ്ങിയതെല്ലാം നിലയ്ക്കും എന്നും അവർ പറയുന്നുണ്ട്.
മണിശങ്കർ അയ്യരും കെ.വി. തോമസും
പിണറായി മൂന്നാമതും വരും എന്നു പറഞ്ഞ രണ്ടു മുൻ കോണ്‍ഗ്രസുകാർ മാധ്യമശ്രദ്ധയിൽ വന്നു. മണിശങ്കർ അയ്യരും കെ.വി. തോമസും. രണ്ടു പേരും മുൻ കേന്ദ്രമന്ത്രിമാരാണ്. ഇപ്പോൾ അനഭിമതർ. പിണറായിയുടെ സ്വന്തക്കാരാണ് രണ്ടുപേരുമിപ്പോൾ. പിണറായിക്കു മൂന്നാമൂഴം കിട്ടുമെന്ന് പറയുന്നത് അവരുടെ കടമ.
ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതർ
ലോകത്ത് മുസ്ലിംകൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൾ ഹക്കിം അസ്ഹരി ഈ മാസം 18ന് ദുബായിൽ പറഞ്ഞത് മുസ്ലിംകളിൽ വരുന്ന മനംമാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 17ന് കാന്തപുരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം മതരാഷ്ട്രത്തെ എതിർക്കുന്ന മതനേതാവാണ് കാന്തപുരം. ഭാരതത്തിൽ മുസ്ലിം മതരാഷ്ട്രം ഉണ്ടാക്കാൻ വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് ആപത്താണെന്ന് മുന്നറിയിപ്പു നൽകിയ മുസ്ലിം നേതാവും. മലപ്പുറത്ത് നടക്കുന്ന സമസ്തയുടെ ശതാബ്ദി ആഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാന്തപുരം ക്ഷണിച്ചു. മോദി അനുകൂല സമീപനം സ്വീകരിച്ചതായും വാർത്തയുണ്ട്. കേരളത്തിലെ സുന്നികൾ എല്ലാം ഒന്നിക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. ജനാധിപത്യമുന്നണിയേക്കാൾ ദേശീയ മുന്നണിയാണ് നല്ലതെന്ന് മുസ്ലിം ലീഗിന് തോന്നുന്നതിലേക്ക് ഈ അടുപ്പം എത്തും എന്നുവരെ പറയുന്നവരുണ്ട്.
വിവാഹപൂർവ ബന്ധം അപകടം
വിവാഹത്തിനു മുന്‍പ് ആരെയും വിശ്വസിക്കരുതെന്ന് സുപ്രീംകോടതി ജഡ്ജിമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂ
Leader Page
വയനാട് യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണെങ്കിലും മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം യുഡിഎഫിനൊപ്പവും ഒന്ന് എൽഡിഎഫിനൊപ്പവുമാണ്. കൽപ്പറ്റ ജനറലും മാനന്തവാടിയും സുൽത്താൻ ബത്തേരിയും സംവരണ മണ്ഡലങ്ങളാണ്. മാനന്തവാടി കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫിനൊപ്പമാണ്. എന്നാൽ, 2011ൽ യുഡിഎഫിനൊപ്പമായിരുന്നു. പി.കെ. ജയലക്ഷ്മി ആയിരുന്നു എംഎൽഎ. ഇത് 2016ലാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഒ.ആർ. കേളുവാണ് എംഎൽഎ ആയത്. പിന്നീട് 2021ലും ഒ.ആർ. കേളു എംഎൽഎ ആയി. ഇപ്പോൾ അദ്ദേഹം മന്ത്രിയുമാണ്.
രണ്ടുതവണ മാത്രമാണ് സുൽത്താൻ ബത്തേരി മണ്ഡലം യുഡിഎഫിനു നഷ്ടമായത്. കൽപ്പറ്റയിൽ യുഡിഎഫും ജനതാദളുമാണ് കൂടുതൽ കാലം വിജയിച്ചത്. ഒരു പ്രാവശ്യം മാത്രം സിപിഎമ്മിനൊപ്പം. മാനന്തവാടിയാകട്ടെ മണ്ഡല രൂപീകരണത്തിനുശേഷം നാല് തവണ എൽഡിഎഫിനൊപ്പവും ഒമ്പത് തവണ യുഡിഎഫിനൊപ്പവുമായിരുന്നു.
വാനോളം പ്രതീക്ഷയിൽ യുഡിഎഫ്
അനുകൂലമാണ് വയനാട് എന്ന ചിന്തയിലാണ് യുഡിഎഫ് ജില്ലാ നേതൃത്വവും അണികളും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം സാംപിൾ മാത്രമാണെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. ശബരിമല സ്വർണത്തട്ടിപ്പും ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പും പിണറായി സർക്കാരിന്റെ വീഴ്ചകളുമാണ് യുഡിഎഫ് എണ്ണിപ്പറയുക. അയൽ ജില്ലയായ കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണവും വയനാട്ടിലെത്തും.
സിപിഎമ്മിൽ ജില്ലാ നേതാക്കൾ വെട്ടിനിരത്തിയ പൂതാടി പഞ്ചായത്തിലെ എ.വി. ജയൻ അടക്കമുള്ളവരുടെ നിലപാടുകളും യുഡിഎഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ ലഭിച്ചെങ്കിലും മാനന്തവാടി കൂടി ഇത്തവണ പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. അതിനായി മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കുമെന്നും നേതാക്കൾ പറഞ്ഞു. ബത്തേരിയിലും കൽപ്പറ്റയിലും ഭരണവിരുദ്ധ വികാരം മുതലെടുത്ത് ഭൂരിപക്ഷം വർധിപ്പിക്കാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. പ്രചാരണത്തിന് വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെത്തിയേക്കും.
മണ്ഡലം വർധിപ്പിക്കാൻ എൽഡിഎഫ്
2011ൽ മൂന്ന് മണ്ഡലവും നഷ്ടപ്പെട്ട സ്ഥിതിയിൽനിന്നാണ് 2016ൽ മാനന്തവാടിയും കൽപ്പറ്റയും തിരിച്ചുപിടിച്ച് എൽഡിഎഫ് മുന്നേറ്റം നടത്തിയത്. 2021ൽ മാനന്തവാടി നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു. എന്നാൽ കൽപ്പറ്റ കൈവിട്ടു. മാനന്തവാടി നഷ്ടപ്പെടാതെ സുൽത്താൻ ബത്തേരിയും കൽപ്പറ്റയും എന്നതാണ് എൽഡിഎഫ് ലക്ഷ്യം. മാനന്തവാടിയിൽ ഒ.ആർ. കേളുവിനുതന്നെയാണ് സാധ്യത. സുൽത്താൻ ബത്തേരിയിൽ എം.എസ്. വിശ്വനാഥനായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് സിപിഎമ്മിനൊപ്പം ചേർന്ന വിശ്വനാഥനിലൂടെ യുഡിഎഫ് വോട്ടുകളിലും കണ്ണുണ്ട്. കൽപ്പറ്റയിൽ എൽഡിഎഫിനൊപ്പമുള്ള ജനതാദളിനായിരിക്കും സീറ്റ്.
മാനന്തവാടിയിൽ എന്തും സംഭവിക്കാം
മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുന്ന പതിവ് ഇത്തവണയും മാറില്ല. രണ്ട് തവണ കൈവിട്ട മാനന്തവാടിയാണ് യുഡിഎഫിന് വെല്ലുവിളി. ഇത്തവണ മാനന്തവാടി കൈവിടാൻ യുഡിഎഫ് ഒരുക്കമല്ല. എഐസിസി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയുടെ മണ്ഡലംകൂടിയാണ് മാനന്തവാടി. 2011നു ശേഷം രണ്ട് തവണ തോറ്റു. എന്നാൽ, സ്ഥാനാർഥിയുടെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.
2016ലും 2021ലും വിജയിച്ച ഒ.ആർ. കേളുവാണ് എൽഡിഎഫിന്റെ മാനന്തവാടിയിലെ തുറുപ്പുചീട്ട്. രണ്ട് പ്രാവശ്യം തുടർച്ചയായി മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം നിലപാട് മാറ്റിവച്ചേക്കും. ഒ.ആർ. കേളു മണ്ഡലത്തിലെ പ്രിയപ്പെട്ട വ്യക്തിത്വമാണ്. എങ്കിലും സ്വന്തം മണ്ഡലത്തിൽ സംഭവിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ശുചിമുറിയുടെ അഭാവവും വനത്തിൽ താമസിച്ചിരുന്ന ആദിവാസികളുടെ കുടിൽ പൊളിച്ചുനീക്കിയതും വെല്ലുവിളിയാകും. എന്നാൽ വയനാട് ഗവ. മെഡിക്കൽ കോളജ് മാനന്തവാടിയിൽ ആരംഭിച്ചതും ഇതിനായി സ്ഥലം കണ്ടെത്തിയതും എൽഡിഎഫിന് അനുകൂല ഘടകമാണ്. എൻഡിഎ തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മണ്ഡലത്തിലെ വോട്ടുകൾ ചോരാതിരിക്കാനും ശക്തി വെളിപ്പെടുത്താനുമാണ് എൽഡിഎ ശ്രമിക്കുന്നത്.
സുൽത്താന്റെ കോട്ട പിടിക്കാൻ ആര്?
സംവരണ മണ്ഡലമായ ബത്തേരിയിൽ വോട്ടിന്റെ എണ്ണം വർധിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. അവസാന മൂന്ന് വട്ടവും ഇവിടെ വിജയിച്ച ഐ.സി. ബാലകൃഷ്ണൻ തന്നെയാകും യുഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. നിരവധി ആരോപണങ്ങളും കാലുമാറ്റങ്ങളും ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയും യുഡിഎഫിന് വെല്ലുവിളിയാണ്. ബത്തേരി അർബൻ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പണമിടപാടുകളും യുഡിഎഫിന് ക്ഷീണം ചെയ്തിരുന്നു. എൻ.എം. വിജയന്റെ ബാധ്യതകൾ ഏറെ വിവാദത്തിനു ശേഷമാണ് യുഡിഎഫ് തീർത്തത്. ഇതു മുതലെടുക്കാൻ എൽഡിഎഫ് നിരവധി ശ്രമങ്ങൾ നടത്തി. സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ വരെ വിജയന്റെ വീട് സന്ദർശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ അടക്കമുള്ള നിരവധി നേതാക്കളും സംശയനിഴലിലായിരുന്നു. ഇതെല്ലാം മുതലെടുത്ത് മുൻ കോൺഗ്രസ് അംഗത്തെത്തന്നെ പോരിനിറക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് അറിയുന്നത്.
Leader Page
പ്രശസ്തനായ വില്യം ബട്ലർ യേറ്റ്സ് എന്ന ഐറിഷ് കവി മരിച്ചപ്പോൾ ഇംഗ്ലീഷ് കവിയായിരുന്ന ഡബ്ല്യു.എച്ച്. ഓഡൻ എഴുതിയ ‘യേറ്റ്സിന്റെ ഓർമയ്ക്ക്’ എന്ന കവിത പ്രശസ്തമാണ്. മരണത്തിലൂടെ യേറ്റ്സ് തന്റെ അനുഭാവികളിലേക്കു പടർന്നുവെന്നും അവരായി പരിണമിച്ചുവെന്നും മൃതന്റെ വാക്കുകൾ ജീവിച്ചിരിക്കുന്നവരുടെ ഉള്ളിൽ രൂപാന്തരപ്പെടുന്നു എന്നും അദ്ദേഹമെഴുതി. മനുഷ്യരുടെ ഉള്ളിൽ നടക്കുന്ന ദഹനപ്രക്രിയയെ സൂചിപ്പിക്കുക വഴി ഈ രൂപാന്തരത്തിന്റെ സങ്കീർണതയും വ്യക്തിപരതയും കവി വ്യക്തമാക്കി.
അങ്ങനെ പ്രശസ്തരും പ്രമുഖരുമായവരുടെ ജീവിതത്തിനും ആശയങ്ങൾക്കും അവരുടെ മരണശേഷം, അനുഭാവികളുടെയോ അല്ലാത്തവരുടെയോ ഒക്കെ മുൻവിധികളാലോ അഭിപ്രായവ്യത്യാസങ്ങളാലോ ഒക്കെ സംഭവിക്കുന്ന/സംഭവിക്കാവുന്ന വികലീകരണവും വളച്ചൊടിക്കലുമൊക്കെയാണ് ഇതുവഴി കവി സൂചിപ്പിച്ചത്. അവർ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് മനസിലാക്കുന്നതോ അവർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സമഗ്രതയിൽ മനസിലാക്കാൻ കഴിയാത്തതോ പിന്നീടു വരുന്ന കാലഘട്ടത്തിന്റെ മാറ്റങ്ങളോ ഒക്കെ ഈ വികലീകരണത്തിനു കാരണമാകാറുണ്ട്. മാർ ജോസഫ് പവ്വത്തിലിന്റെ ജീവിതവും ആശയങ്ങളും ഇതിന് അപവാദമല്ല.
അദ്ദേഹം ദിവംഗതനായിട്ട് മൂന്നു വർഷം തികയാൻ പോകുന്ന അവസരത്തിൽ, അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനും ജീവിതവും കാഴ്ചപ്പാടും ചിന്തകളും മുൻ സൂചിപ്പിച്ച രീതിയിൽ വികലമാക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അവയ്ക്കു കുറച്ചെങ്കിലും വ്യക്തത വരുത്താനുള്ള ഇടപെടലുകൾ സാധ്യമാക്കുന്നതിനും, അവയുടെ പരിപാലനത്തിനും പ്രചാരണത്തിനും കൂടാതെ വിദ്യാഭ്യാസ, മത, സഭാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലുള്ള സംവാദത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ രൂപീകരിക്കപ്പെടുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം ഇന്നു നടക്കുകയാണ്. ഈ അവസരത്തിൽ പിതാവിന്റെ വ്യക്തിത്വത്തിന്റെയും നിലപാടുകളുടെയും ചില സവിശേഷതകൾ ശ്രദ്ധാപൂർവമായ പര്യാലോചനയ്ക്കു വിഷയമാക്കുന്നത് മേൽ സൂചിപ്പിച്ച വികലീകരണങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമായേക്കാം.
തോമസ് അക്വിനാസ് സൗന്ദര്യത്തിന്റെ സവിശേഷതകളായി പറഞ്ഞത് സമഗ്രത, സമന്വയം, സ്പഷ്ടത എന്നിവയാണ്. അദ്ദേഹം സൗന്ദര്യത്തെ മനസിലാക്കിയത് നന്മ, സത്യം, ദൈവം, ധാർമികത എന്നീ ആശയങ്ങളോടു ബന്ധപ്പെടുത്തിയാണ്. പിതാവിന്റെ വ്യക്തിത്വവും ആശയങ്ങളും ഈ മൂല്യങ്ങളോട് എന്നും പ്രതിബദ്ധമായിരുന്നു, ആ അർഥത്തിൽ സൗന്ദര്യമുള്ളവയുമായിരുന്നു. അത്തരം ചില സുന്ദര മുഹൂർത്തങ്ങളെ ഓർത്തെടുക്കുന്നത് ഈ അവസരത്തിൽ ഉചിതമാണ്.
ആദ്യത്തേത് ഇന്ത്യയിലെ അടിയന്തരാവസ്ഥയോടുള്ള പിതാവിന്റെ പ്രതികരണമാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്കും, പ്രത്യേകിച്ച്, അഭിപ്രായസ്വാതന്ത്ര്യ നിയന്ത്രണത്തിനും മാധ്യമ നിയന്ത്രണങ്ങൾക്കുമെതിരേ പിതാവ് അക്കാലത്ത് ശക്തമായി പ്രതികരിച്ചു. ഇത്തരം ശുദ്ധമായ രാഷ്ട്രീയ, ജനാധിപത്യ നിലപാടുകൾ പിതാവ് എന്നും സ്വീകരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീടുണ്ടായ രാഷ്ട്രീയമാറ്റങ്ങളെ സർവാധിപത്യമെന്നും മതാധിപത്യമെന്നും കൃത്യമായി അദ്ദേഹം നിർവചിച്ചു; വിശദീകരിച്ചു. ഇന്ത്യൻ ഭരണഘടനയ്ക്കൊപ്പം, Black Marxism: Making of the Black Radical Tradition എന്ന Cedric Robinsonന്റെ പുസ്തകവും ഗോൾവൾക്കറുടെ ‘വിചാരധാര’യും പിതാവിന്റെ വായനമേശയിൽ സ്ഥിരം ഇടംപിടിച്ചു. അടിവരകളും കുറിപ്പുകളും നിറഞ്ഞ ഈ പുസ്തകങ്ങൾ പിതാവിന്റെ രാഷ്ട്രീയ നിലപാടിന്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിച്ചു. ഭിന്ന രാഷ്ട്രീയവീക്ഷണങ്ങളോടു കലഹിക്കുമ്പോഴും അവരുമായി തുറന്ന സംഭാഷണത്തിൽ ഏർപ്പെടാനും സൗഹൃദം സൂക്ഷിക്കാനും ബഹുമാനം നേടാനും ഈ ആശയവ്യക്തത അദ്ദേഹത്തിന് ഉപകരിച്ചു.
മറ്റൊരവസരം, 1972ലെ വിദ്യാഭ്യാസ പ്രക്ഷോഭമായിരുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശ സംരക്ഷണത്തിനായി ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് പിതാവ് ഈ പ്രക്ഷോഭത്തെ നയിച്ചത്. 2006ലെ കേരള സ്വാശ്രയ വിദ്യാഭ്യാസ ബില്ലിലെ ന്യൂനപക്ഷ അവകാശ വിഷയത്തിലും പിതാവ് ശക്തമായ നിലപാടെടുത്തു. Bishop Joseph Powathil & Ors. v. State of Kerala & Ors. (2003) 6 SCC 465 എന്നറിയപ്പെടുന്ന ന്യൂനപക്ഷ അവകാശ സംബന്ധിയായ ഒരു സുപ്രീംകോടതി വിധി തന്നെ പിതാവിന്റെ ഇടപെടലുകളുടെ ദൃഷ്ടാന്തമായി നിലകൊള്ളുന്നു. സുപ്രീംകോടതിയുടെ പ്രധാന ന്യൂനപക്ഷ അനുകൂല വിധികളായ ടി.എം.എ. പൈ vs കർണാടക കേസും, സെന്റ് സേവിയേഴ്സ് vs ഗുജറാത്ത് കേസും, കേശവാനന്ദ vs കേരള കേസും ഒക്കെത്തന്നെ പിതാവിനു മനഃപാഠമായിരുന്നു. ഇന്റർ ചർച്ച് കൗൺസിൽ സ്ഥാപിച്ച് സഭകളുടെ എക്യുമെനിക്കൽ കൂട്ടായ്മയിലൂടെ എല്ലാ സർക്കാരുകളുടെയും ന്യൂനപക്ഷ നിലപാടുകൾ നിരീക്ഷിക്കാനും പ്രതികരിക്കാനുമുള്ള സ്ഥിരം സംവിധാനം പിതാവ് രൂപപ്പെടുത്തി.
പിതാവിന്റെ മറ്റൊരു സുന്ദരമായ നിലപാടായിരുന്നു നിലയ്ക്കൽ പ്രശ്നത്തിലേത്. 1983ലെ ഈ പ്രശ്നത്തെ വെറുമൊരു ദേവാലയം പണിയുന്ന പ്രശ്നമായോ മതങ്ങൾ തമ്മിലുള്ള വഴക്കായോ അല്ല അദ്ദേഹം വീക്ഷിച്ചത്; മറിച്ച്, ഒരു ന്യൂനപക്ഷാവകാശ പ്രശ്നമായിട്ടാണ്. മതേതര ദർശനങ്ങളുയർത്തുന്ന ഒരു രാജ്യത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങൾ അവരുടെ സാന്നിധ്യവും അവകാശങ്ങളും പരസ്പരം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പിതാവ് ശ്രദ്ധ തിരിച്ചത്. ഈ പരസ്പര അംഗീകാരവും ആദരവും രണ്ടു കൂട്ടരുടെയും സമാധാനപൂർണമായ അതിജീവനത്തിനും പുരോഗതിക്കും രാജ്യത്തിന്റെതന്നെ ഐക്യത്തിനും നിലനിൽപ്പിനും പ്രധാനമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ന്യൂനപക്ഷ അവകാശങ്ങൾ, ഭൂരിപക്ഷ അവകാശങ്ങളെ ഒഴിവാക്കിയല്ല മനസിലാക്കേണ്ടത്. അതുപോലെ മറിച്ചും.
പിതാവിന്റെ നിലപാടുകളിൽ സമഗ്രതയോടെ മനസിലാക്കേണ്ട ഒരു പ്രധാന മേഖലയാണ് സഭാ വിജ്ഞാനീയത്തിന്റേത്. ഒരുപക്ഷേ പിന്നീട് ഏറെ വികലമായി ചിത്രീകരിക്കപ്പെട്ട ഒരു നിലപാടുകൂടിയാണിത്. ന്യൂനപക്ഷ, ഭൂരിപക്ഷ ബന്ധത്തിൽ പിതാവെടുത്ത നിലപാടിനു സമാനമാണ് ഇവിടെയും അദ്ദേഹത്തിന്റെ ദർശനം. ഇരുകൂട്ടരും തങ്ങളുടെ സ്വത്വങ്ങളും അവകാശങ്ങളും തിരിച്ചറിയുകയും ഉറപ്പിക്കുകയും, അവ പരസ്പരം ആദരിക്കുകയും ചെയ്യുമ്പോഴാണ് അവരുൾപ്പെടുന്ന രാജ്യം ശക്തമാകുന്നത്. ഈ സന്തുലിതാവസ്ഥയാണ് രണ്ടു കൂട്ടരെയും പരസ്പരം അംഗീകരിച്ചു വളരാൻ അനുവദിക്കുന്നത്. അല്ലാത്തിടത്താണ് ഒന്നിനെ ഉന്മൂലനം ചെയ്താലേ മറ്റേതിനു ജീവിക്കാൻ സാധിക്കൂ എന്ന ചിന്തയുണരുന്നത്. ന്യൂനപക്ഷങ്ങൾ തങ്ങളെ സ്വയം ദൃശ്യരാക്കുന്ന നടപടികൾ എടുത്താൽ മാത്രമേ ഭൂരിപക്ഷ ഹിംസയിൽനിന്നു സ്വയം രക്ഷിക്കാൻ സാധിക്കൂ. ന്യൂനപക്ഷങ്ങൾ എപ്പോഴും ദുർബലരാണ്, അംഗസംഖ്യകൊണ്ട് പ്രത്യേകിച്ചും. പ്രസിദ്ധ സോഷ്യോളജിസ്റ്റ് അർജുൻ അപ്പദുരയുടെ ‘ഫിയർ ഓഫ് സ്മാൾ നമ്പേഴ്സ്: ആൻ എസേ ഓൺ ദി ജോഗ്രഫി ഓഫ് ആംഗർ’ എന്ന ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പുസ്തകം ഇത് വിശദമാക്കുന്നു. ഇതേ രീതിയിൽ പല വ്യക്തിസഭകൾ ഉൾപ്പെടുന്ന വിശാലമായ ആഗോള കത്തോലിക്കാ സഭയിൽ, താനുൾപ്പെടുന്ന സീറോമലബാർ സഭ അതിന്റെ സ്വത്വവും ചരിത്രവും പാരമ്പര്യങ്ങളും വീണ്ടെടുത്താൽ മാത്രമേ അത് തന്റെ സഭയെയും ആഗോളസഭയെയും പൂർണമാക്കൂ എന്നു പിതാവിനു ബോധ്യപ്പെട്ടിരുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങളെയായിരുന്നു പിതാവ് ഇക്കാര്യത്തിൽ ആശ്രയിച്ചത്. ഇങ്ങനെ സഭകളുടെ പരസ്പരമുള്ള ആശ്രിതത്വത്തിന്റെയും പൂർണമാക്കലിന്റെയും അടിസ്ഥാനത്തിലാണ് സീറോമലബാർ സഭയുടെ ആരാധനാക്രമ വീണ്ടെടുക്കലിലും പ്രവർത്തന സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും ആചാരക്രമാനുഷ്ഠാനങ്ങളുടെ ചില പുനഃക്രമീകരണത്തിലുമൊക്കെ ശക്തമായ നിലപാടുകൾ അദ്ദേഹത്തിനു കൈക്കൊള്ളേണ്ടി വന്നത്. ഈ നിലപാടുകൾ ആഗോളസഭയ്ക്ക് മൊത്തമായും സീറോമലബാർ സഭയ്ക്ക് പ്രത്യേകമായും, വലിയ വളർച്ചയ്ക്കു കാരണമായെങ്കിലും ചില വികലീകരണങ്ങളിലൂടെ പിതാവിന്റെ ദർശനങ്ങളെ അവമതിക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നതും സത്യമാണ്. അദ്ദേഹത്തിന്റെ നിലപാടുകൾ സഹോദരസഭയായ ലത്തീൻ സഭയ്ക്കെതിരായ നീക്കമായുമൊക്കെ തെറ്റിദ്ധരി(പ്പി)ക്കപ്പെട്ടു. ആദ്യം സൂചിപ്പിച്ചതുപോലെ, സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തു മനസിലാക്കാൻ ശ്രമിച്ചിടത്ത് പിതാവിന്റെ നിലപാടുകളെ മനസിലാക്കുന്നതിൽ പലരും പരാജയപ്പെട്ടു. ഈ പരാജയമാണ് പിതാവിനെ മതമൗലികവാദിയും വിഭജനവാദിയുമൊക്കെയായി ചിത്രീകരിക്കുന്നിടംവരെ എത്തിയത്.
Leader Page
തെരഞ്ഞെടുപ്പുകാലമാകുമ്പോള്‍ വിദ്വേഷപ്രസംഗങ്ങളും പ്രചാരണങ്ങളും കൂടുകയാണ്. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഓര്‍മിപ്പിച്ചു. വിഷയം പ്രധാനമാണെന്നും രാജ്യത്തു സാഹോദര്യം വളര്‍ത്താനും ഭരണഘടനാ ധാര്‍മികത പിന്തുടരാനും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ശ്രമിക്കണമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ജോയ്മല്യ ബാഗ്ചി എന്നിവര്‍ നിരീക്ഷിച്ചു.
മുഖ്യമന്ത്രിമാരായ ഹിമന്ത ബിശ്വ ശര്‍മ, യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, പുഷ്കര്‍ സിംഗ് ധാമി, മുന്‍ കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെ, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് എന്നീ ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ 12 പ്രമുഖര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണു പരമോന്നത കോടതിയുടെ പരാമര്‍ശം. ഏതാനും ചിലരെ മാത്രം ലക്ഷ്യംവച്ചും മറ്റു പലരെയും ഒഴിവാക്കിയുമുള്ള ഹര്‍ജിയാണിതെന്നും, തിരുത്തി പുതിയ ഹര്‍ജി നല്കിയാല് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതിയെ രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയാക്കാന്‍ ശ്രമമുണ്ടെന്ന് ഇന്നലെ മറ്റൊരു കേസ് പരിഗണിക്കുമ്പോഴും ചീഫ് ജസ്റ്റീസ് പറഞ്ഞു.
വിഷലിപ്ത അന്തരീക്ഷം
രാജ്യത്തെ അന്തരീക്ഷം വിഷലിപ്തമായെന്നും സുപ്രീംകോടതിക്കു മാത്രമേ പ്രശ്നത്തിനു പരിഹാരം കാണാനാകൂ എന്നുമാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി വാദിച്ച മുതിര്‍ന്ന നിയമജ്ഞന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയത്. ആത്യന്തികമായി, എല്ലാവരും പ്രസംഗങ്ങളില്‍ സംയമനം പാലിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ഏതൊരു മാര്‍ഗനിര്‍ദേശവും എല്ലാവര്ക്കും ബാധകമായിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടാഴ്ചയ്ക്കുശേഷം സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. ഉന്നയിച്ച ഭരണഘടനാ വിഷയങ്ങള്‍ വിശാലമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വിദ്വേഷം നിയന്ത്രിക്കണം
വിവേചനപരവും വര്‍ഗീയവുമായി ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങള്‍ എല്ലാ വശങ്ങളില്‍നിന്നും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ജസ്റ്റീസ് നാഗരത്ന ചൂണ്ടിക്കാട്ടി. എങ്കിലും സംസാരത്തിന്റെ ഉത്ഭവം ചിന്തയാണെന്നും അതു നിയന്ത്രിക്കാന്‍ കോടതിക്കെങ്ങനെ സാധിക്കുമെന്നും അവര്‍ ചോദിച്ചു.
“രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സാഹോദര്യം വളര്‍ത്തിയെടുക്കണം. കോടതികള്‍ക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയും. പക്ഷേ, അതിനുള്ള പ്രതിവിധി ഭരണഘടനാ മൂല്യങ്ങളും ധാര്‍മികതയും പാലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലും ജനാധിപത്യ സ്ഥാപനങ്ങളിലുമാണ്” - ജസ്റ്റീസ് നാഗരത്ന ഓര്‍മപ്പെടുത്തി.
എഴുപത്തഞ്ചു വര്‍ഷത്തെ പക്വമായ ജനാധിപത്യ പാരമ്പര്യം രാജ്യത്തിനുണ്ട്. ആളുകള്‍ ഇങ്ങനെ പെരുമാറുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. വിദ്വേഷപ്രസംഗങ്ങള്‍ നിയന്ത്രിക്കേണ്ട തിന്റെ ആവശ്യകതയെക്കുറിച്ചു പാര്‍ട്ടികളുടെ ഭരണഘടനയിലൊന്നും രേഖപ്പെടുത്തിയിട്ടില്ലേയെന്നും കോടതി ചോദിച്ചു. ഹര്‍ഷ് മന്ദര്‍, നജീബ് ജംഗ്, ജോണ്‍ ദയാല്‍, രൂപ് രേഖ വര്‍മ, മുഹമ്മദ് അദീപ് തുടങ്ങിയവരാണു ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയിലെ ഹര്‍ജിക്കാര്‍ ഏകപക്ഷീയമായി ബിജെപിക്കാരെ മാത്രം കുറ്റപ്പെടുത്തുന്നുവെന്നതു മനസിലാക്കുമ്പോഴും ബിജെപിക്കു സംശയാസ്പദമായ ധ്രുവീകരണ റിക്കാര്ഡുണ്ടെന്നതു ഒരു വസ്തുതയാണെന്ന് ദി ടെലിഗ്രാഫ് ദിനപത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വേട്ടയാടല്‍
ഇന്ത്യയില്‍ വിദ്വേഷപ്രസംഗം വളരുന്ന ആശങ്കയാണ്. സാമൂഹിക, സാമുദായിക സൗഹാര്‍ദത്തിനും സമാധാനത്തിനും ഭീഷണിയാകുന്നതാണിത്. രാജ്യത്ത് മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള 1,318 വിദ്വേഷപരാമര്‍ശങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രം ഉണ്ടായെന്ന് ഇന്ത്യ ഹേറ്റ് ലാബിന്റെ പഠനം രേഖപ്പെടുത്തി. സ്ഥിരീകരിക്കപ്പെട്ടതും നേരിട്ടുള്ളതുമായവ മാത്രമാണിത്. കേരളവും ഡല്‍ഹിയുമടക്കം 22 സംസ്ഥാനങ്ങളിലാണിത്. 88 ശതമാനം വിദ്വേഷപ്രസംഗങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നു റിപ്പോര്‍ട്ടിലുണ്ട്.
2023ൽ 668 വിദ്വേഷപ്രസംഗങ്ങളാണു കണ്ടെത്തിയത്. 2025ല്‍ ഇത് 1,318 ആയി. 97 ശതമാനം വര്‍ധന. ലോക്സഭാ തെരഞ്ഞെടുപ്പു നടന്ന 2024ല്‍ വിദ്വേഷപ്രസംഗങ്ങള്‍ പെട്ടെന്നു കൂടിയെന്ന് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റിന്റെ മറ്റൊരു റിപ്പോര്‍ട്ട് കണ്ടെത്തി. പലപ്പോഴും മനുഷ്യത്വരഹിതമായ ഭാഷയിലാണു വിദ്വേഷപ്രചാരണം. പ്രധാനമായും മുസ്ലിംകളെയും (98 ശതമാനം കേസുകള്‍) ക്രിസ്ത്യാനികളെയും (12 ശതമാനം) ലക്ഷ്യം വച്ചുള്ളതാണിത്.
വിദ്വേഷവും തത്സമയം!
ക്രൈസ്തവര്‍ക്കും മുസ്ലിംകള്ക്കും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളും കലാപങ്ങളും വിദ്വേഷ പ്രചാരണത്തിന്റെ തുടര്‍ച്ചയാണ്.
മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വിദ്വേഷപ്രസംഗകരില് മുന്നിലുണ്ട്. മിക്ക പാര്‍ട്ടികളുടെയും നേതാക്കള്‍ പൊതുവേദികള്പോലും വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നു. 2025ല്‍ 98 ശതമാനം രാഷ്ട്രീയ റാലികളും പരിപാടികളും ഓണ്‍ലൈനില്‍ പങ്കിടുകയോ തത്സമയം സംപ്രേഷണം ചെയ്യുകയോ ചെയ്തു.
സമൂഹമാധ്യമ ഭീഷണി
2024ല്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള 1,165 വ്യക്തിവിദ്വേഷ പ്രസംഗ പരിപാടികളില്‍ 995 വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലെ യഥാര്‍ഥ ഉറവിടങ്ങളില്നിന്നാണു കണ്ടെത്തിയത്. ഫേസ്ബുക്കില്‍ മാത്രം 495 വിദ്വേഷപ്രസംഗ വീഡിയോകള്‍ ഉണ്ടായിരുന്നു. 211 വീഡിയോകള്‍ യുട്യൂബില്‍ പങ്കിട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് മുതിര്‍ന്ന നേതാക്കള്‍ നടത്തിയ 266 ന്യൂനപക്ഷ വിരുദ്ധ വിദ്വേഷപ്രസംഗങ്ങള്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി യുട്യൂബ്, ഫേസ്ബുക്ക്, എക്സ് എന്നിവയില്‍ തത്സമയം സംപ്രേഷണം ചെയ്തെന്നാണു കണ്ടെത്തല്‍.
മലയാളിക്ക് ബീഫ് പ്രിയം
രാഷ്ട്രീയ പാര്‍ട്ടികളുടെയും ചില മത ഗ്രൂപ്പുകളുടെയും സൈബര്‍ ഗുണ്ടകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരത്തുന്ന വിദ്വേഷവും വലിയ വിപത്താണ്. ഫേസ്ബുക്ക് (942 സംഭവങ്ങള്‍), വാട്ട്സ്ആപ്പ്, യുട്യൂബ്, ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളാണു പ്രാഥമിക ചാലകശക്തികള്‍.
കേരള സ്റ്റോറി എന്ന വിവാദ സിനിമയ്ക്കു പിന്നാലെ തെരഞ്ഞെടുപ്പിനു മുമ്പായി കേരള സ്റ്റോറി-2 പുറത്തിറക്കുന്നതിനു പിന്നിലെ ലക്ഷ്യം വ്യക്തം. ഒരു സ്ത്രീയെ ബലമായി ബീഫ് തീറ്റിക്കുന്ന ട്രെയിലര്‍ പുറത്തിറക്കിയതോടെ, ലോകമെങ്ങുമുള്ള മലയാളികള്‍ ഇറക്കുന്ന ട്രോളുകളാണു മതനിരപേക്ഷ കേരളത്തിന്റെ കരുത്ത്. ആരെന്തു കഴിക്കണമെന്നത് ഓരോ പൗരന്റെയും ഇഷ്ടവും അവകാശവുമാണ്. ബീഫും പന്നിയും കോഴിയും മുതല്‍ ആട്ടിറച്ചിയും മത്സ്യവുമെല്ലാം മലയാളിയുടെ ഇഷ്ടവിഭവങ്ങളാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയുമാണു യഥാര്‍ഥ കേരള സ്റ്റോറി.
സുപ്രീംകോടതിയിൽ പ്രതീക്ഷ
വിദ്വേഷപ്രചാരണത്തിനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമായി ലക്ഷക്കണക്കിനു വ്യാജ അക്കൗണ്ടുകളാണ് സോഷ്യല്‍ മീഡിയയിലുള്ളത്. ഇവയ്ക്കെതിരേ സർക്കാരും മെറ്റയും നടപടിയെടുക്കാറില്ല. കിട്ടിയ പരാതികളില്‍പോലും തെരഞ്ഞെടുപ്പു കമ്മീഷനും പോലീസും വിദ്വേഷ പ്രചാരകരെ രക്ഷപ്പെടുത്തുന്ന ദയനീയതയും രാജ്യത്തുണ്ട്.
Leader Page
അക്ഷരങ്ങളുടെയും റബറിന്റെയും കായലുകളുടെയും നാടായ കോട്ടയം എക്കാലത്തും ഐക്യജനാധിപത്യമുന്നണിക്കൊപ്പമായിരുന്നു. കരുത്തരായ ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും വര്‍ഷങ്ങളായി ഐക്യമുന്നണിയെ നയിച്ചത് ചരിത്രമാണ്. എല്‍ഡിഎഫ് തരംഗത്തിൽപ്പോലും പതറാതിരുന്ന കോട്ടയത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിനെ കൂട്ടുപിടിച്ച് ഇടതുമുന്നണി നേട്ടമുണ്ടാക്കി. എങ്കിലും പാലായിൽ ജോസ് കെ. മാണിയുടെ പരാജയം ക്ഷീണമായി.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും ക്രൈസ്തവ സഭകളുടെ നിലപാടും എന്‍എസ്എസ് ആസ്ഥാനവുമൊക്കെയായി എല്ലാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ ചർച്ചകളിൽ കോട്ടയമുണ്ടായിരുന്നു. ഇത്തവണ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിയില്‍ ഉറച്ചുനില്ക്കാന് തീരുമാനിച്ചതോടെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനും പാലായും കടുത്തുരുത്തിയും കൂടി പിടിച്ചെടുക്കാനുമുള്ള തയാറെടുപ്പിലാണ് ഇടതുമുന്നണി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെന്നപോലെ മാണി ഗ്രൂപ്പിനെ നിയമസഭയിലേക്കും ചേര്‍ത്തുപിടിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും. ജില്ലയിൽ എ ക്ലാസ് മണ്ഡലങ്ങളൊന്നുമില്ലെങ്കിലും പല മണ്ഡലത്തിലും ബിജെപിക്ക് ശക്തിയുണ്ട്. നിലവില്‍ ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും നാലെണ്ണം യുഡിഎഫിനുമാണ്.
»സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും
യുഡിഎഫില്‍ സിറ്റിംഗ് എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), മോന്‍സ് ജോസഫ് (കടുത്തുരുത്തി), മാണി സി. കാപ്പന് (പാലാ) എന്നിവര്‍ വീണ്ടും മത്സരിക്കുമെന്നുറപ്പായി. എല്‍ഡിഎഫില്‍ മന്ത്രി വി.എന്‍. വാസവന് (ഏറ്റുമാനൂര്‍), ഡോ. എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), ജോബ് മൈക്കിള്‍ (ചങ്ങനാശേരി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍) എന്നിവരും മത്സരരംഗത്തുണ്ടാകും. സി.കെ. ആശ(വൈക്കം)യുടെ കാര്യത്തില്‍ മാത്രമാണു തീരുമാനമാകാനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടികള്‍. യുഡിഎഫില്‍ കോണ്‍ഗ്രസ്-അഞ്ച്, കേരള കോണ്‍ഗ്രസ്-മൂന്ന്, മാണി സി. കാപ്പന് (സ്വത) ഒന്ന് എന്നിങ്ങനെയും എല്‍ഡിഎഫില്‍ സിപിഎം-മൂന്ന്, സിപിഐ-ഒന്ന്, കേരള കോണ്‍ഗ്രസ് എം-അഞ്ച് എന്നിങ്ങനെയുമായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റു വിഭജനം.
» പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന് അനുകൂലം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നേടിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യുഡിഎഫിന്റെ തിരിച്ചുവരവ് തുടങ്ങുന്നത്. പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജും ജില്ലയിലെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും നേടിയ തകര്‍പ്പന്‍ വിജയവും യുഡിഎഫിനു വലിയ ആത്മവിശ്വാസം നൽകി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ വലിയ ആധിപത്യം വേറെയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നേരിയ ലീഡ് മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ബാക്കി മണ്ഡലങ്ങളില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്.
» എല്‍ഡിഎഫിന്റെ പ്രതീക്ഷ കേരള കോണ്‍ഗ്രസ് എമ്മില്‍
ത്രിതല പഞ്ചായത്തിൽ എല്‍ഡിഎഫിനേറ്റ തിരിച്ചടിയോടെ കേരള കോണ്‍ഗ്രസ്- എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചതാണ്. മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച ജോസ് കെ. മാണിയുടെ പ്രതീക്ഷ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ 1,500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിലാണ്.
» കേരള കോണ്‍ഗ്രസ് സീറ്റുകളില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്
യുഡിഎഫില്‍ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീ മൂന്നു സീറ്റുകളിലാണു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത്. ഇതില്‍ കടുത്തുരുത്തിയില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ഇത്തവണ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ വേണമെന്ന നിലപാടിലാണു കോണ്‍ഗ്രസ്. ഇതിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പലവട്ടം നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. രണ്ടു സീറ്റും വിട്ടു നല്‍കില്ലെന്നും ഇത്തവണ രണ്ടിടത്തും വിജയിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥികളുണ്ടെന്നുമാണ് ജോസഫ് വിഭാഗം പറയുന്നത്. എന്നാല്‍, ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുത്തിട്ട് പൂഞ്ഞാര്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇനി പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫാണു തീരുമാനമെടുക്കേണ്ടത്. കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ മത്സരിപ്പിക്കാനാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
» ജോസ് കെ. മാണി പാലായിലോ കടുത്തുരുത്തിയിലോ?
ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. ജോസ് കെ. മാണി ഇത്തവണ മത്സരിക്കുമോ മത്സരിച്ചാല്‍ പാലായിലാണോ കടുത്തുരുത്തിയിലാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാലായില്‍ നിഷ ജോസ് കെ. മാണിയുടെ പേരും കേട്ടിരുന്നെങ്കിലും ജോസ് കെ. മാണി തന്നെ ഇതു നിഷേധിച്ചു. എതിരാളി ആരായാലും യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രനായിട്ടാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ സ്വന്തം പാര്‍ട്ടിയായ കെഡിപിയുടെ ബാനറിലായിരിക്കും മത്സരം.
» കോണ്‍ഗ്രസില്‍ സീറ്റിനായി ഒരുപിടി നേതാക്കള്‍
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സീറ്റുറപ്പിച്ചു പ്രവര്‍ത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ സജീവമാണ്. പൂഞ്ഞാര്‍ സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി സെക്രട്ടറി ടോമി കല്ലാനിയുടെ പേരിനാണു മുന്‍തൂക്കം. കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വാഴയ്ക്കന്റെ പേരിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍, റോണി കെ. ബേബി, ജിജി അഞ്ചാനി, ജില്ലാ പഞ്ചായത്തംഗം ആന്മരിയ എന്നിവരുടെ പേരുകളാണുള്ളത്. ചങ്ങനാശേരി കേരള കോണ്‍ഗ്രസില്‍നിന്നു വിട്ടുകിട്ടിയാല്‍ മത്സരിക്കാന്‍ ഒരുപിടി നേതാക്കളാണു രംഗത്ത്. സംവരണ മണ്ഡലമായ വൈക്കത്ത് ദളിത് നേതാവ് സണ്ണി എം. കപിക്കാടിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ആലോചന.
» കോട്ടയവും പുതുപ്പള്ളിയും സിപിഎമ്മിനു കഠിനം
കോട്ടയത്തു തുടര്‍ച്ചയായ നാലാം അങ്കത്തിൽ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണു തിരുവഞ്ചൂര്‍. കഴിഞ്ഞ തവണ 18,743 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തവണ മത്സരിച്ച കെ. അനില്‍കുമാറാണ് ഇടതുപക്ഷത്ത് പ്രഥമ പരിഗണനയില്‍. ഇദ്ദേഹം മണ്ഡലത്തില്‍ സജീവമാണ്. സുരേഷ് കുറുപ്പിന്റെ പേരും കേൾക്കുന്നുണ്ട്.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജെയ്ക് സി. തോമസിനെ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്. മൂന്നു തവണ തോറ്റ ജെയ്ക് സി. തോമസ് ഇനി പുതുപ്പള്ളിയില്‍ നിൽക്കില്ല. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ റെജി സഖറിയ, കെ.എം. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് എന്നിവരാണ് പട്ടികയിലുള്ളത്. ബാലികേറാമലയായതിനാല്‍ പൊതു സ്വതന്ത്രനെ പരീക്ഷിക്കാനും നീക്കമുണ്ട്.
» ടേം മാനദണ്ഡം ഒഴിവായാല്‍ ആശയ്ക്ക് മൂന്നാമൂഴം
ഒരാള്‍ക്ക് തുടരെ രണ്ടു ടേം എന്ന പാര്‍ട്ടി മാനദണ്ഡം മാറിയാല്‍ വൈക്കത്ത് സിറ്റിംഗ് എംഎല്‍എ ആശ വീണ്ടും മത്സരിക്കും. ആശയ്ക്കു തന്നെയാണ് സിപിഐയുടെ പ്രഥമ പരിഗണന. മണ്ഡല രൂപീകരണം മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് വൈക്കം. സിപിഐയുടെ പ്രാദേശിക നേതൃത്വത്തിലെ ഭിന്നതകളും ജാതി സമവാക്യങ്ങളുമാണ് യുഡിഎഫിന്റെ നോട്ടം.
Leader Page
ജനാധിപത്യത്തിന്റെ നൈതിക ശക്തി ജീവിക്കുന്ന പൗരന്മാരെ അത് എങ്ങനെ സംരക്ഷിക്കുന്നു എന്നതിലൊതുങ്ങുന്നില്ല; മരിച്ചവരോടുള്ള സമീപനത്തിലൂടെയും അത് വിലയിരുത്തപ്പെടുന്നു. കുറച്ച് വര്‍ഷങ്ങളായി ചില സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് പൊതുശ്മശാനങ്ങളില്‍ മൃതദേഹസംസ്കാരം നടത്താന്‍ പ്രാദേശിക എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മതംമാറ്റത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക സംഘര്‍ഷങ്ങള്‍, സമൂഹത്തിലെ ഭൂരിപക്ഷ-ന്യൂനപക്ഷ ബന്ധത്തിലെ അവിശ്വാസം, ഗ്രാമീണതലത്തിലുള്ള അനൗപചാരിക സാമൂഹിക നിയന്ത്രണങ്ങള്‍ തുടങ്ങിയ പശ്ചാത്തലങ്ങളിലാണ് ഈ തര്‍ക്കങ്ങള്‍ കൂടുതലായി രൂപപ്പെട്ടത്.
മനുഷ്യന്റെ മരണാനന്തര മാന്യതയും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ വ്യാപ്തിയും സംബന്ധിച്ച അടിസ്ഥാനചോദ്യങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്കു മാത്രമാണോ? അല്ലെങ്കില്‍ മനുഷ്യന്റെ മാന്യത മരണത്തിനപ്പുറം പോലും നിയമസംരക്ഷണം ആവശ്യപ്പെടുന്ന മൂല്യമാണോ? ഈ സംഘര്‍ഷങ്ങള്‍ ഭരണഘടനാപരമായ പ്രതിബദ്ധതകളെ പുതുക്കി പരിശോധിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു.
സമീപകാല സംഭവങ്ങള്‍
ഈ മാസം, ഒഡീഷയിലെ നബരംഗ്പുര്‍ ജില്ലയില്‍ കപേന ഗ്രാമത്തില്‍ 13 വയസുള്ള ഒരു ക്രൈസ്തവ ബാലന്റെ മൃതദേഹസംസ്കാരം ഗ്രാമത്തിലെ പൊതു ശ്മശാനത്തില്‍ നടത്തുന്നതില്‍ തടസം നേരിട്ടതായി വാര്‍ത്തകള്‍ പുറത്തു വന്നു. ഗ്രാമത്തിലെ ചില വിഭാഗങ്ങളുടെ എതിര്‍പ്പിനെ ത്തുടര്‍ന്ന്, ഏറെ വൈകി സ്വകാര്യഭൂമിയില്‍ സംസ്കാരം നടത്തുകയായിരുന്നു. ശവകുടീരത്തില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന വ്യവസ്ഥകള്‍ വച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിനു മുമ്പ്, 2026 ജനുവരിയില്‍, ബാലസോര്‍ ജില്ലയില്‍ വയോധിക ക്രൈസ്തവന്റെ സംസ്കാരം ദിവസങ്ങളോളം തടസപ്പെട്ടിരുന്നു. ഗ്രാമത്തിലെ ചിലര്‍ ക്രൈസ്തവ ശവസംസ്കാര രീതിക്കു പകരം പ്രാദേശിക പരമ്പരാഗത രീതികള്‍ പിന്തുടരണമെന്ന് ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.
2024 ഒക്ടോബര്‍ മുതല്‍ 2025 ഏപ്രില്‍ വരെ, കൊറാപുട്, മല്‍ക്കാന്‍ഗിരി തുടങ്ങിയ ജില്ലകളില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് പൊതുശ്മശാനങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തി. 2025ല്‍ ചില പ്രദേശങ്ങളില്‍ ശവകുടീരങ്ങള്‍ തുറന്ന് ശവങ്ങള് പുറത്തെടുത്തുവെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നു. ഇത്തരം പ്രവൃത്തികള്‍ മൃതദേഹത്തെ അപമാനിക്കല്‍, ശവസംസ്കാരത്തിന് തടസം സൃഷ്ടിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ തന്നെയാണ്.
ഛത്തീസ്ഗഡില്‍ നടന്ന സമാന സംഭവങ്ങളില്‍ ഈ മാസം 18ന് സുപ്രീംകോടതി ഇടപെട്ടു. ‘ഛത്തീസ്ഗഡ് അസോസിയേഷന് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് ഇക്വാലിറ്റി’യും മറ്റുള്ളവരും നല്കിയ ഹര്‍ജിയില്‍, ഗ്രാമങ്ങളില്‍ സംസ്കരിച്ച ക്രൈസ്തവ ആദിവാസികളുടെ മൃതദേഹങ്ങള്‍ കുടുംബത്തിന്റെ സമ്മതമില്ലാതെ പുറത്തെടുത്ത് ദൂരെയുള്ള ‘നിര്‍ദിഷ്ട’ ശ്മശാനങ്ങളിലേക്ക് മാറ്റുന്നതിനെതിരേ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ 14 (സമത്വാവകാശം), 15 (മതാധിഷ്ഠിത വിവേചന നിരോധനം), 21 (ജീവിതവും മാന്യതയും), 25 (മതാചരണ സ്വാതന്ത്ര്യം) എന്നിവ ലംഘിക്കപ്പെടുന്നുവെന്ന വാദം പരിഗണിച്ചുകൊണ്ടാണ് കോടതി സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് നല്‍കുകയും, ബലപ്രയോഗത്തിലൂടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്പിക്കുകയും ചെയ്തത്.
മരണശേഷമുള്ള മാന്യതയും സംസ്കാരാവകാശവും ഭരണഘടനാ സംരക്ഷണത്തിന്റെ പരിധിക്കുള്ളിലാണെന്ന നിലപാട് 2002ല്‍ സുപ്രീംകോടതി ആശ്രയ അധികാര്‍ അഭിയാന് വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ കേസില്‍ വ്യക്തമാക്കിയിരുന്നു. തെരുവ് നിവാസികളുടെ മൃതദേഹങ്ങള്‍ മാന്യതയോടെ സംസ്കരിക്കപ്പെടണം എന്നു കോടതി വിധിച്ചു; മരിച്ചവരോടുള്ള മാന്യത ഭരണഘടനയുടെ അനുച്ഛേദം 21-ന്റെ വ്യാപ്തിയില്പ്പെടുന്നതാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. അനുച്ഛേദം 21 ‘ജീവനും വ്യക്തിസ്വാതന്ത്ര്യവും’ സംരക്ഷിക്കുന്നു. എന്നാല്‍, സുപ്രീംകോടതി ഈ വകുപ്പിനെ ‘മാന്യതയോടെ ജീവിക്കുക’ എന്ന ആശയത്തിലേക്കു വിപുലീകരിച്ചിരിക്കുന്നു. മരണശേഷവും മാന്യത സംരക്ഷിക്കപ്പെടണം എന്ന നിലപാട് കോടതി വിവിധ കേസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
►മതസ്വാതന്ത്ര്യം: അനുച്ഛേദം 25ന്റെ പരിധിയും പ്രയോഗവും
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 25 ഓരോ വ്യക്തിക്കും ‘മതം സ്വതന്ത്രമായി ആചരിക്കാനും പ്രചരിപ്പിക്കാനും’ അവകാശം ഉറപ്പുനല്‍കുന്നു. സുപ്രീംകോടതി വ്യാഖ്യാനങ്ങളില്‍, മതാചാരങ്ങള്‍ വിശ്വാസത്തിന്റെ സ്വകാര്യ മേഖലയിലൊതുങ്ങുന്നതല്ല; അവയ്ക്ക് വ്യക്തമായ സാമൂഹികചടങ്ങ് സ്വഭാവവുമുണ്ട്. ശവസംസ്കാരം ഒരു മതചടങ്ങ് മാത്രമല്ല; അത് വ്യക്തിയുടെ ജീവിതവും വിശ്വാസവും പ്രതിഫലിപ്പിക്കുന്ന അവസാന പൊതുസാക്ഷ്യമാണ്.
ഒരു വ്യക്തിയുടെ മതപരമായ സംസ്കാരരീതി അനുഷ്ഠിക്കാന്‍ തടസം സൃഷ്ടിക്കുന്നത് അനുച്ഛേദം 25 ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുന്നതായിരിക്കും. ഭരണഘടന ഈ അവകാശത്തിന് ‘പൊതുക്രമം, നൈതികത, പൊതു ആരോഗ്യം’ എന്നീ നിയന്ത്രണങ്ങള്‍ അനുവദിക്കുന്നുവെങ്കിലും, മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പൊതുശ്മശാന പ്രവേശനം നിഷേധിക്കുന്നത് ഈ നിയന്ത്രണങ്ങളുടെ പരിധിക്കുള്ളില്‍ ന്യായീകരിക്കാന്‍ പ്രയാസമാണ്.
►സമത്വവും വിവേചന നിരോധനവും
അനുച്ഛേദം 14 നിയമത്തിനു മുമ്പിലുള്ള സമത്വവും നിയമസംരക്ഷണത്തിലെ സമാനതയും ഉറപ്പുനല്‍കുന്നു. അനുച്ഛേദം 15 മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം വ്യക്തമായി നിരോധിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രിതമോ പൊതുപയോഗത്തിനായോ നിലനില്‍ക്കുന്ന ശ്മശാനങ്ങള്‍ ഒരു മതവിഭാഗത്തിനു മാത്രം നിഷേധിക്കപ്പെടുന്നുവെങ്കില്‍, അത് ഭരണഘടനാപരമായ പരിശോധനയില്‍ നിലനില്ക്കാന് പ്രയാസമാണ്.
►ഭാരതീയ ന്യായ സംഹിത, 2023
ഇന്ത്യന്‍ ശിക്ഷാനിയമത്തിനു പകരമായി പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിത, 2023 മൃതശരീരങ്ങളെ അപമാനിക്കുന്നതും ശവസംസ്കാരച്ചടങ്ങുകള്‍ തടസപ്പെടുത്തുന്നതുമായ പ്രവൃത്തികള്‍ക്കെതിരേ വ്യക്തമായ ശിക്ഷാനിയമ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നു.
ബിഎൻഎസ് വകുപ്പ് 301 (ഐപിസി 297): ശ്മശാനങ്ങളില്‍ അനധികൃത പ്രവേശനം, മൃതദേഹത്തെ അപമാനിക്കല്‍, ശവസംസ്കാരച്ചടങ്ങുകള്‍ തടസപ്പെടുത്തല്‍ എന്നിവ കുറ്റകരമാണ്.
ബിഎൻഎസ് വകുപ്പ് 299 (ഐപിസി 295 എ): മതാഭിമാനത്തെ ഉദ്ദേശ്യപൂര്‍വം വ്രണപ്പെടുത്തുന്ന പ്രവൃത്തികള്‍ക്ക് ശിക്ഷ.
ബിഎൻഎസ് വകുപ്പ് 196 (ഐപിസി 153 എ): മതവിദ്വേഷം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി.
►സംസ്ഥാനത്തിന്റെ ഭരണബാധ്യത
മരണശേഷവും മനുഷ്യന്റെ മാന്യത സംരക്ഷിക്കപ്പെടണം എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ മാനവിക തത്വചിന്തയുടെ അടിസ്ഥാനമാണ്. മതത്തിന്റെ പേരില്‍ സംസ്കാരാവകാശം ചോദ്യം ചെയ്യപ്പെടുന്നത് ഒരു കുടുംബത്തിന്റെ മാത്രം പ്രശ്നമല്ല; അതിനൊരു സാമൂഹികമാനവുമുണ്ട്.
അതിനാല്‍ സംസ്ഥാനങ്ങള്‍ ശവസംസ്കാരച്ചടങ്ങുകള്‍ സമാധാനപരമായി നടത്താന്‍ നിയമസംരക്ഷണം ഉറപ്പാക്കണം. പൊതുശ്മശാനങ്ങള്‍ ഒരു മതവിഭാഗത്തിനും വിവേചനാത്മകമായി നിഷേധിക്കാതിരിക്കണം.
മൃതശരീരത്തെ അപമാനിക്കല്‍, ശവസംസ്കാരത്തില്‍ തടസം, മതവിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരേ ഭാരതീയ ന്യായസംഹിത പ്രകാരം നടപടികള്‍ സ്വീകരിക്കണം.
►സാമൂഹിക യാഥാര്‍ഥ്യവും ഭരണഘടനാപരമായ പരമാധികാരവും
ഒഡീഷയിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള ആദിവാസി പ്രദേശങ്ങളില്‍ ഭൂമിയുടമസ്ഥാവകാശങ്ങളും ശ്മശാനങ്ങളുടെ ഉപയോഗരീതികളും പാരമ്പര്യ ഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശരിതന്നെ. മതപരമായ മാറ്റങ്ങള്‍ ചിലപ്പോള്‍ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. എന്നിരുന്നാലും, ഭരണഘടനയുടെ തത്വചിന്തയില്‍ ‘സാമൂഹിക പതിവ്’ നിയമത്തിനുമീതെയുള്ള മേല്ക്കോയ്മയ്ക്ക് അര്‍ഹത നല്‍കുന്നില്ല.
മതനിരപേക്ഷത ഭരണഘടനയുടെ അന്തര്‍ഗതമായ ഭാഗമാണെന്ന് സുപ്രീംകോടതി പല വിധികളിലും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷത മതവിരുദ്ധതയല്ല; എല്ലാ മതങ്ങള്‍ക്കും സമാനമായ അംഗീകാരം നല്കുന്ന ഭരണപരമായ നിഷ്പക്ഷതയാണ്. ഒരു മതവിഭാഗത്തിന് പൊതു സൗകര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഈ അടിസ്ഥാനഘടനാ സിദ്ധാന്തത്തിനു വിരുദ്ധമാകും.
►‘സമവായ പരിഹാരം’ മതിയാകുമോ?
ചില സംഭവങ്ങളില്‍ ഭരണകൂടം ‘സമവായപരമായ’ പരിഹാരങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, സമവായം സമത്വത്തെ ബലികഴിക്കുന്ന രീതിയിലായാല്‍ അത് ഭരണഘടനാപരമായ പരിഹാരമാകില്ല. ഒരു വിഭാഗത്തിന് അവരുടെ മതചിഹ്നങ്ങള്‍ ഒഴിവാക്കുകയോ സ്വകാര്യ ഭൂമിയില്‍ സംസ്കാരം നടത്തുകയോ ചെയ്യേണ്ടിവരുന്നുവെങ്കില്‍, അത് യഥാര്‍ഥ പരിഹാരമെന്നതിലുപരി അവകാശപരിമിതിയുടെ അംഗീകാരമാകും. ഭരണഘടനാപരമായ അവകാശങ്ങള്‍ പരസ്പര ചര്‍ച്ചയ്ക്കോ ഇളവുകൾക്കോ വിധേയമല്ല; അവ പ്രാബല്യത്തിലുള്ള നിയമാവകാശങ്ങളാണ്.
►ഉപസംഹാരം
മരണാനന്തര മാന്യത ഒരു സമൂഹത്തിന്റെ മാനസികവും നിയമപരവുമായ പക്വതയുടെ സൂചികയാണ്. ഒരാളുടെ ജീവിതകാലത്തെ മതപരമായ വിശ്വാസവും തെരഞ്ഞെടുപ്പും മരണത്തോടെ മായുന്നില്ല. ഒഡീഷയിലെയും മറ്റു സംസ്ഥാനങ്ങളിലെയും സംഭവങ്ങള്‍ ഒരു പ്രാദേശിക സാമൂഹിക പ്രശ്നമെന്നതിലുപരി ഭരണഘടനയുടെ ആത്മാവിന് നേരിടുന്ന വെല്ലുവിളിയാണ്.
Leader Page
ബംഗ്ലാദേശ് ജനതയിൽ ഭൂരിഭാഗവും ജനാധിപത്യ ചേരിയിലാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. കഴിഞ്ഞ 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് രാജ്യത്തെ ജനാധിപത്യകക്ഷിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലേറിയത്. അധികാരത്തിലേറാൻ തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാ അത്തെ ഇസ്ലാമി നടത്തിയ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തിയാണ് ബിഎൻപിയുടെ വിജയം. ഇന്ത്യാ അനുകൂലിയായ ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ നടത്തിയ വിദ്യാർഥിപ്രക്ഷോഭത്തിനു പിന്നിൽ പാക്കിസ്ഥാന്റെ പ്രോക്സിയായി അറിയപ്പെടുന്ന ജമാ അത്തെ ഇസ്ലാമിക്കും പങ്കുണ്ടായിരുന്നു.
മതവികാരം ഇളക്കിവിട്ട് അധികാരത്തിലേറാമെന്ന് അവർ വ്യാമോഹിച്ചു. അഭിപ്രായസർവേകളിൽ ജമാ അത്തെ ഇസ്ലാമിക്കായിരുന്നു മുൻതൂക്കം. എന്നാൽ, സാധാരണ വോട്ടർമാർ ജനാധിപത്യത്തെ പിന്തുണച്ചു. വനിതാ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് വോട്ട് ചെയ്തിരുന്ന നിഷ്പക്ഷ വോട്ടർമാരുമെല്ലാം ബിഎൻപിയെയാണു പിന്തുണച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായി അധികാരം പങ്കിട്ട ചരിത്രം ബിഎൻപിക്കുണ്ടെങ്കിലും താരിഖ് റഹ്മാനു കീഴിൽ പാർട്ടി മാറുമെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.
നീണ്ട 17 വർഷത്തെ പ്രവാസജീവിതത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി ആദ്യമായി പാർലമെന്റിലേക്കു മത്സരിച്ച് ആദ്യവട്ടംതന്നെ പ്രധാനമന്ത്രിപദവിയിലെത്തിയെന്ന വലിയ നേട്ടമാണു താരിഖിനുള്ളത്. 300 അംഗ പാർലമെന്റിൽ 209 സീറ്റോടെ പാർട്ടിയെ അതിശക്തമായി തിരിച്ചെത്തിക്കാനും അദ്ദേഹത്തിനായി. 30 വർഷത്തിനുശേഷം താരിഖിലൂടെ രാജ്യത്തിന് ഒരു പുരുഷ പ്രധാനമന്ത്രിയെ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
വെല്ലുവിളികൾ
അടിമുടി തകർന്ന രാജ്യത്തെ സന്പദ്വ്യവസ്ഥയെ കരകയറ്റുകയെന്നതാണ് താരിഖ് റഹ്മാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ തിരികെപ്പിടിക്കുകയെന്നത് ഏറെ ദുഷ്കരമാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായിരുന്ന ബംഗ്ലാദേശിനെ 2009ൽ ഷെയ്ഖ് ഹസീന കൊണ്ടുവന്ന സാന്പത്തികപരിഷ്കാരങ്ങൾ പിന്നീട് വികസനപാതയിലേക്ക് നയിച്ചു. ഹസീനയുടെ 20 വർഷത്തെ ഭരണത്തിൽ 2.5 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കരകയറ്റാനായതായി ലോകബാങ്ക് തന്നെ സമ്മതിക്കുന്നുണ്ട്. ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് ചൈനയ്ക്കു പിന്നാലെ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്രകയറ്റുമതി രാജ്യമായി.
രാജ്യത്തെ തകർന്ന ക്രമസമാധാനനില പുനഃസ്ഥാപിക്കുകയെന്നതും താരിഖിനു വെല്ലുവിളിയാണ്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിന്റെ 18 മാസം നീണ്ട ഭരണകാലയളവിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു നേരേ വ്യാപക ആക്രമണങ്ങളാണുണ്ടായത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മുഹമ്മദ് യൂനുസ് ഭരണകൂടം വിലക്കിയെങ്കിലും രാജ്യത്തു ശക്തമായി വേരുകളുള്ള അവാമി ലീഗിനെയും മുഖ്യ പ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി സഖ്യത്തെയുമെല്ലാം വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുകയെന്നതും വെല്ലുവിളിയാണ്.
ജൂലൈ ചാർട്ടറും ജമാ അത്തെ ഇസ്ലാമിയുടെ ഭീഷണിയും
മുഖ്യപ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന സഖ്യം താരിഖ് റഹ്മാൻ സർക്കാരുമായി യോജിച്ചുപോകാൻ സാധ്യതയില്ലെന്ന സൂചനകളാണ് സത്യപ്രതിജ്ഞാദിവസത്തെ കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12നു നടന്ന പൊതുതെരഞ്ഞെടുപ്പിനൊപ്പം ‘ജൂലൈ ചാർട്ടർ’ എന്നറിയപ്പെടുന്ന ഭരണഘടനാ പരിഷ്കരണത്തിൽ ഹിതപരിശോധനയും നടന്നിരുന്നു. ഒരാൾ പ്രധാനമന്ത്രിയാകുന്നത് പരമാവധി രണ്ടു തവണയായി നിജപ്പെടുത്തുക തുടങ്ങിയ 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന ഹിതപരിശോധനയിൽ 68.1 ശതമാനം വോട്ടർമാരും അനുകൂലമായി വോട്ട് ചെയ്തു.
വിദ്യാർഥി പ്രക്ഷോഭങ്ങളെത്തുടർന്ന് രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജൂലൈ ചാർട്ടർ എന്ന ആശയം മുന്നോട്ടു വയ്ക്കപ്പെട്ടത്. രാജ്യത്തിന്റെ ഭരണം സുതാര്യമാക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനും ഈ ചാർട്ടർ ലക്ഷ്യമിടുന്നു. ജൂലൈ ചാർട്ടർ നടപ്പിലാകുന്നതോടെ സൈന്യത്തിന്റെ ഇടപെടലുകൾ കുറയുമെന്നും സിവിൽ ഭരണകൂടത്തിന് കൂടുതൽ അധികാരം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർഥമാണ് ഈ രേഖയ്ക്ക് ജൂലൈ ചാർട്ടർ എന്നു പേര് നൽകിയത്.
പരിഷ്കരണപ്രകാരം ഭരണഘടന മാറ്റിയെഴുതാനുള്ള ‘ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ’ അംഗങ്ങളായി എംപിമാർ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ബിഎൻപി എംപിമാർ അതിനു തയാറായില്ല. ഭരണഘടനയിൽ ഇത്തരമൊരു കൗൺസിലിന് നിലവിൽ നിയമസാധുതയില്ലെന്നാണ് ബിഎൻപി നേതാവ് സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ച് താരിഖ് റഹ്മാൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ജമാ അത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ബഹിഷ്കരിച്ചു. സർക്കാരിനെതിരേ തെരുവിലിറങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് കേവലമൊരു അയൽരാജ്യം മാത്രമല്ല തന്ത്രപ്രധാന പങ്കാളിയും അടുത്ത സഖ്യകക്ഷിയുമാണ്. പാക്കിസ്ഥാനുമായി നടന്ന ഒന്‍പതു മാസം നീണ്ട യുദ്ധത്തിൽ ബംഗ്ലാദേശിലെ ബംഗാളി റസിസ്റ്റൻസ് ഫോഴ്സിന് പിന്തുണയുമായി 1971ൽ ഇന്ത്യ സൈന്യത്തെ അയച്ചത് ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള നിർണായക ചുവടുവയ്പായെന്നതു ചരിത്രം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയിൽ നിർണായക പങ്കാണ് ബംഗ്ലാദേശിനുള്ളത്. അതിനാൽത്തന്നെ ബംഗ്ലാദേശ് ഭരിക്കുന്നത് സുഹൃത്തുക്കളായിരിക്കണമെന്ന് ഇന്ത്യക്ക് നിർബന്ധമുണ്ട്. ഭൂമിശാസ്ത്രപരമായ കാരണംകൊണ്ടും ഇന്ത്യ ബംഗ്ലാദേശിന് ഒഴിച്ചുകൂടാനാകാത്ത അയൽപക്കമാണ്. 4,000 കിലോമീറ്റർ അതിർത്തിയാണ് ഇരുവരും തമ്മിൽ പങ്കിടുന്നത്. വ്യാപാരം, വൈദ്യുതി, ഗതാഗതം എന്നിവയിലൂടെ ദശാബ്ദങ്ങളായി ബന്ധപ്പെട്ടു കിടക്കുന്നവരാണ് ഇരുരാജ്യങ്ങളും.
ബിഎൻപിയുടെ വിജയത്തിൽ താരിഖിനെ അഭിനന്ദിച്ച ആദ്യത്തെ ലോകനേതാക്കളിലൊരാളായിരുന്നു പ്രധാനമന്ത്രി മോദി. നമ്മുടെ വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ നിങ്ങളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്ത ലോക്സഭാ സ്പീക്കർ ഓം ബിർള താരിഖിനെയും ഭാര്യയെയും ഇന്ത്യയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ കത്ത് കൈമാറുകയും ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആകാംക്ഷയാണ് ഇതു വ്യക്തമാക്കുന്നത്. ബിഎൻപിയുമായുള്ള ഇരുണ്ട ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഉപേക്ഷിച്ചുകൊണ്ട് ശക്തമായ സൗഹൃദകാലം കെട്ടിപ്പടുക്കാനുള്ള സാധ്യതകളാണ് ഇന്ത്യ തേടുന്നത്. 2024ൽ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതു മുതൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. 17 വർഷത്തെ പ്രവാസത്തിനുശേഷം ലണ്ടനിൽനിന്ന് 2025 ഡിസംബറിൽ തിരിച്ചെത്തി പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനിടയിലെല്ലാം ഇന്ത്യക്ക് അനുകൂല നിലപാടുകളായിരുന്നു താരിഖ് റഹ്മാൻ സ്വീകരിച്ചിരുന്നത്. ഇതു ശുഭസൂചന നൽകുന്നു.
മധുരതരമല്ലാത്ത ഭൂതകാലം
ബിഎൻപിയും താരിഖ് റഹ്മാനും ഇന്ത്യക്കെതിരേ പ്രവർത്തിച്ച ഭൂതകാലവുമുണ്ട്. ഇന്ത്യയിൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്താണ് ബംഗ്ലാദേശിൽ അവസാനമായി ബിഎൻപി അധികാരത്തിലെത്തിയത്. 2001നും 2006നും ഇടയിലുള്ള ആ ബിഎൻപി ഭരണകാലം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. മാത്രമല്ല, പാക്കിസ്ഥാൻ പ്രോക്സിയായി കണക്കാക്കപ്പെടുന്ന ജമാ അത്തെ ഇസ്ലാമി അന്ന് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു.
2004ലെ ചിറ്റഗോംഗ് ആയുധവേട്ടയ്ക്കു പിന്നിൽ താരിഖാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്ന് 4,930 തോക്കുകളും 27,000ലേറെ ഗ്രനേഡുകളും 840 റോക്കറ്റ് ലോഞ്ചറുകളുമാണ് കണ്ടെടുത്തത്. ആസാമിലെ വിമതസംഘടനയായ ഉൾഫയുമായി ചേർന്ന് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്. അതിന്റെ ബുദ്ധികേന്ദ്രം താരിഖും ബിഎൻപിയുമാണെന്ന് ഇന്ത്യ വിശ്വസിച്ചു.
Leader Page
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത്തേക്കും ലോക്സഭയില്‍ വലത്തേക്കും തദ്ദേശത്തില്‍ വീണ്ടും ഇടത്തേക്കും ചായുന്ന ചരിത്രമാണു കോഴിക്കോടിന്.
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി കേരള നിയമസഭയില്‍ കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല എന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് പി. ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. സുജനപാലും ജയിച്ചുകയറിയതിനു ശേഷം ഇന്നുവരെ ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും പ്രതിനിധികൾ മാത്രമാണ് നേരിയ ആശ്വാസം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും ഇടതുപക്ഷം നേടി.
ഹോട്ട് സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ഏറെ ശ്രദ്ധാകേന്ദ്രം കുറ്റ്യാടി മണ്ഡലമാണ്. 2011 മുതലുള്ള കുറ്റ്യാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇരുമുന്നണികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്. 2011ല്‍ ഇടതുമുന്നണി തരക്കേടില്ലാത്ത വിജയം നേടിയ മണ്ഡലം 2016ല്‍ മുസ്ലിം ലീഗ് തിരിച്ചുപിടിക്കുന്നതാണു കണ്ടത്. 2011 ല്‍ കെ.കെ. ലതിക നേടിയത് 6,972 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ പാറക്കല്‍ അബ്ദുള്ളയെ ഇറക്കി കുറ്റ്യാടി പിടിച്ച യുഡിഎഫ് നേടിയത് 1,157 വോട്ടിന്റെ ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 333 വോട്ട് ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുള്ളയില്‍നിന്ന് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 2,437 വോട്ടിന്റെ ഭൂരിപക്ഷം 333 വോട്ടിലേക്കു ചുരുങ്ങിയെങ്കിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കുറ്റ്യാടി മണ്ഡല പരിധിയില്‍ ലീഡ് യുഡിഎഫിനായിരുന്നു. ഏതാണ്ട് 4,558 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്നത്.
നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു മണ്ഡലം നാദാപുരമാണ്. എല്‍ഡിഎഫിന്റെ കുത്തകയാണെങ്കിലും നാദാപുരത്തെ നേര്‍ത്തുവരുന്ന ഭൂരിപക്ഷം യുഡിഎഫിനും പ്രതീക്ഷ പകരുന്നു. സി.എച്ച്. കണാരനും കാന്തലോട്ട് കുഞ്ഞമ്പുവും സത്യന് മൊകേരിയും ബിനോയ് വിശ്വവുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നിരന്തരമായി ജയിച്ചുപോന്ന നാദാപുരത്ത് 2011 മുതല്‍ മൂന്നു തവണയും സിപിഐയിലെ ഇ.കെ. വിജയനാണ് എംഎല്‍എ. 2011 ല്‍ 7,546, 2016ല്‍ 4,759, 2021ല്‍ 4,036 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5,365 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് യുഡിഎഫ് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
പേരാമ്പ്ര സീറ്റില്‍ 2020ലെയും 2025ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരേ കീഴ്മേല്‍ മറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2020ല്‍ മണ്ഡലത്തില്‍ 10,072 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് 22,592 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. 2016ല്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങിയിരുന്നു. 2011ല്‍ 15,260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ഡിഎഫിന്. 1980 മുതല്‍ നിരന്തരം ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരാറുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലപരിധിയില്‍ യുഡിഎഫ് നേടിയത് 10,233 വോട്ടിന്റെ ഭൂരിപക്ഷം. 2026ലെ തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,071 വോട്ടിനു കൊയിലാണ്ടിയില്‍ മുന്നിലായിരുന്ന എല്‍ഡിഎഫ് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പിടിച്ചത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,924 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലപരിധിയില്‍ നേടിയിരിക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളും നേര്‍ത്ത ഭൂരിപക്ഷംകൊണ്ട് മുന്നണികളെ കുഴക്കുന്ന സീറ്റുകളാണ്.
2011 ല്‍ 3,833 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച തിരുവമ്പാടി സീറ്റ് 2016ലും 2021ലും ഇടതുമുന്നണിക്കൊപ്പമാണു നിന്നത്. 2016ല്‍ 3,008 വോട്ടിന്റെയും 2021ല്‍ 4,643 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് തിരുവമ്പാടിയില്‍ നടത്തിയത്. മണ്ഡലപരിധിയില്‍ യുഡിഎഫിനിപ്പോള്‍ 24,197 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 5,246 വോട്ട് ഭൂരിപക്ഷം മറികടന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 4,643 വോട്ടിന് ഇടതുമുന്നണി ജയിച്ച തിരുവമ്പാടി ഇക്കുറി എങ്ങനെ ചിന്തിക്കും എന്നതാണ് അറിയേണ്ടത്.
കൊടുവള്ളിയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 7,931 വോട്ട് ലീഡുണ്ടായിരുന്നു. തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീര്‍ വിജയിച്ചത്. 2016ല്‍ 573 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ ജയിപ്പിച്ച ചരിത്രവുമുണ്ട് കൊടുവള്ളിക്ക്. മുമ്പ് 2006ല്‍ പി.ടി.എ. റഹീം കൊടുവള്ളിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി 7,506 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണ കൊടുവള്ളി ശ്രദ്ധാകേന്ദ്രമാകുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 20,417 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ പേരിലാണ്.
എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ജയിച്ചുകയറിയ കെ.കെ. രമ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ആര്‍എംപിഐ യുഡിഎഫിന്റെ അസോസിയേറ്റ് പാര്ട്ടിയായതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. എല്ലാക്കാലവും ഇടതുപക്ഷത്തിന്റെ കുത്തകസീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരേ 7,014 വോട്ടിനാണു രമ കഴിഞ്ഞതവണ ജയിച്ചുകയറിയത്.
പ്രഖ്യാപനമായില്ലെങ്കിലും പി.വി. അന്‍വര്‍ തുടങ്ങി
‘മരുമോനിസം’ എന്ന പ്രയോഗവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി മുഖ്യമന്ത്രി പിണറായിയെയും ലക്ഷ്യമാക്കി മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബേപ്പൂര്‍ മണ്ഡലത്തിലെ പൗരപ്രമുഖരെ അടക്കം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പക്ഷേ, ബേപ്പൂരിലെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് അടുത്തിടെ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. പക്ഷേ, അന്‍വര്‍ പ്രചാരണരംഗത്തുനിന്നു പിന്‍വലിഞ്ഞിട്ടില്ല. യുഡിഎഫ് പിന്തുണയോടെ അന്‍വര്‍ മത്സര രംഗത്ത് എത്തിയാല്‍ മത്സരം കടുത്തതാകും. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന അന്‍വറിനോടു തോറ്റാല്‍ കനത്ത ക്ഷീണമാകുമെന്നതിനാല്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു നീങ്ങുന്നത്.
1982നു ശേഷം സിപിഎമ്മല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ച ചരിത്രമില്ലാത്ത ബേപ്പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നല്‍കുന്നത് അപായസൂചനയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.എ. മുഹമ്മദ് റിയാസ് ജയിച്ച മണ്ഡലത്തില്‍ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിന്റേതായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,087 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 ലേക്ക് ഉയര്‍ത്തിയത്.
Leader Page
കവിതകളിൽനിന്നാണ് ഞാൻ ഭാഷ പഠിച്ചത്; അതുകൊണ്ടാണ് ഇടയ്ക്കിടെ ഞാൻ നിശബ്ദനായിപ്പോകുന്നത് എന്നെഴുതി ഒരു കൂട്ടുകാരിക്ക് കൊടുത്തപ്പോൾ അവൾ കാതോളം അരികിലെത്തി പറഞ്ഞു, “ഓർക്കാപ്പുറത്ത് ഒരു ചുംബനം കിട്ടിയാൽ നിന്റെ നിശബ്ദത തകർന്നുവീഴില്ലേ?” എന്ന്. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. നിശബ്ദതയ്ക്ക് സൂക്ഷ്മമായ അടരുകളുണ്ട്. അത് മനസും ശരീരവും ചേർന്ന ഒരു ലയമാണ്. അതിനെ യുക്തിപരമായോ ശാസ്ത്രീയമായോ നിർവചിക്കാനാകുമെന്ന് എനിക്കു തോന്നുന്നില്ല. ഒരുതരം ബോധോദയംതന്നെയാണ് നിശബ്ദതയെന്ന് ഓഷോ പറയുന്നുണ്ട്. ഒരാൾ നിശബ്ദനാകുന്പോൾ അനന്തകോടി പ്രകാശവൃത്തങ്ങൾ അയാൾക്കു ചുറ്റും ചുഴിയായിത്തീരുകയാണ്. ഇമവെട്ടാത്ത കണ്ണിണകളിൽ വായു നിശ്ചലമായി നിൽക്കുന്നതു കാണാം. ഉള്ളിലെ ജടാഭാരം ഒന്നിറക്കിവയ്ക്കാനാകുന്നു. ഗാഢനിദ്രയിൽ നാം അനുഭവിക്കുന്ന സഹജമായ അസ്തിത്വം നിശബ്ദതയിലും നമുക്ക് അനുഭവിക്കാനാകുന്നു. ആ അർഥത്തിൽ നിശബ്ദത ഒരു പ്രാണശക്തികൂടിയാണ്. അതൊരു ചുംബനത്താൽ ഉലഞ്ഞുപോകുന്ന ഒന്നല്ല.
ഒരു ചുവടിൽനിന്നാണ് ആയിരം നാഴികയുടെ തീർഥാടനം ആരംഭിക്കുന്നതെന്നു പറയാറുണ്ട്. നിശബ്ദതയും അതുപോലെതന്നെയാണ്. ഒരു ചുവട് ഒരു നിമിഷത്തെ മൗനമാണ്. അതു സാധകം ചെയ്യേണ്ടതില്ല. അതിന് നിത്യതപം ചെയ്യേണ്ടതില്ല. നമ്മുടെയുള്ളിൽതന്നെയുള്ള സവിശേഷ ശക്തിയാണത്. അതു തിരിച്ചറിയുന്നിടത്തുനിന്നാണ് അനുഭൂതിയുടെ ഒരു സരണി സമാരംഭിക്കുന്നത്. ഉള്ളിൽ നിത്യശൈത്യത്തിൽ അമർന്നുകിടക്കുന്ന നിശബ്ദതയെ പൊള്ളിക്കാൻ ഒരു പുസ്തകം വായിച്ചാൽ മതി. എല്ലാ പുസ്തകവും എന്ന് ഇതിനർഥമില്ല. എന്നെ നിശബ്ദനാക്കാൻ അകമേ പരിശീലിപ്പിച്ച ഒരു പുസ്തകമുണ്ട്. ആ ഒരൊറ്റ പുസ്തകത്തിനൊപ്പം ചേർത്തുവയ്ക്കാൻ മറ്റൊരു പുസ്തകവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് എന്നെ ഇപ്പോഴും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിൽനിന്നാണ് ഞാൻ ‘സാവിത്രി’ വാങ്ങിയത്. ആശ്രമത്തിനു മുന്നിലെ മരച്ചുവട്ടിലിരുന്ന് ‘സാവിത്രി’ വെറുതേ മറിച്ചുനോക്കി. കടലിരന്പുന്ന ശംഖ് പോലെ ‘സാവിത്രി’ ഉള്ളംകൈയിലിരുന്ന് തുടിക്കാൻ തുടങ്ങി. പതിയെ ഞാനതിലേക്ക് ഇറങ്ങിനിന്നു. നല്ല ഒഴുക്കുണ്ട്. സപ്തസാഗരങ്ങളിലേക്ക് കുതികൊള്ളും ഉയിർപ്പ്. ഇടയ്ക്കെപ്പോഴോ ഇടയന്റെ പുല്ലാങ്കുഴൽപോലൊരു നിനദം. ചിലപ്പോഴത് ത്രിപുടയാകും. ചിലപ്പോഴത് ആഴിതൻ നിത്യമാം തേങ്ങലാകും.
എത്ര വേഗത്തിലാണ് ‘സാവിത്രി’ എന്നെ നിശബ്ദതയിലേക്കു കൊണ്ടുപോയത്. ആ ശോകനാശിനിയിൽ ഇറങ്ങിനിൽക്കുന്പോൾ ഹൃദയനാരിയായ എന്തോ ഒന്ന് ചേതനയിൽ നിറയുന്നു. അതു ബൃഹത്തായ പ്രപഞ്ചംതന്നെയാകാം. അതുമല്ലെങ്കിൽ ധ്യാനോന്മുഖമായ ചിദാകാശമാകാം. ഗന്ധമായോ രുചിയായോ സ്പർശമായോ കാഴ്ചയായോ അതു ശുഭനാളമായ് ഉള്ളിലേക്കു കടക്കുന്നു. കടന്നുകഴിഞ്ഞാൽ നിശബ്ദതയുടേതായ ഒരരങ്ങാണ്. അതിൽ ലയിക്കാം. എന്നാലിത് പരമാനന്ദത്തിലേക്കു കടക്കാനുള്ള കുറുക്കുവഴിയല്ല. കാൽത്തളകളും കേശഭാരവും ഛത്രചാമരങ്ങളും അഴിച്ചുവച്ച് പച്ചമണ്ണിൽ ചവിട്ടിനിൽക്കുന്പോഴുള്ള സുഖം. ആ സുഖം നിശബ്ദതയുടെ ആദ്യ അടയാളമാണ്. അതിലെത്തപ്പെട്ടാൽ അപാരമായ സൗമ്യത സുഖകരമായ സൂര്യപ്രകാശംപോലെ നമുക്ക് അനുഭവിക്കാനാവും.
പുസ്തകങ്ങൾ മാത്രമല്ല, ചില രാഗമാലികകൾ കേൾക്കുന്പോൾപോലും നമുക്ക് നിശബ്ദതയിലെത്താനാകും. ഒരു കച്ചേരി കേൾക്കുന്പോൾ സദസ് മുഴുവൻ നിശബ്ദമാണ്. ചിലർ അവരുടെ ശബ്ദത്തിൽ ഉള്ളിലെ മണ്ഡപത്തിലിരുന്ന് അതിനൊപ്പം പാടുന്നുണ്ടാകും. എന്നാൽ, അധികം പേരും നിശബ്ദരായിരിക്കും. തിരുവനന്തപുരത്തെ പഠനകാലത്ത് നവരാത്രി സംഗീതോത്സവങ്ങൾ കേട്ടുനടന്ന കാലം ഓർമവരുന്നു. ഒരെഴുത്തുകാരനാകണമെങ്കിൽ ക്ലാസിക്കൽ സംഗീതവുമായി നല്ല ബന്ധമുണ്ടാകണമെന്നു പറഞ്ഞ് എന്നെ അവിടേക്കയച്ചത് വിഷ്ണുനാരായണൻ നന്പൂതിരി സാറാണ്.
അദ്ദേഹമാണെനിക്ക് മനോധർമ സംഗീതത്തെക്കുറിച്ചും നവരാത്രി മണ്ഡപ കൃതികളെക്കുറിച്ചും പറഞ്ഞുതന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ സംഗീതംപോലെ ശ്രവണസുഖമുള്ള ഒന്നായിരുന്നു. കേട്ട കീർത്തനങ്ങളിൽ ‘അലർശരപരിതാല’വും ‘പന്നഗേന്ദ്ര ശയന’വുമൊക്കെ ഓർമയിലുണ്ട്. ആ രാഗവിസ്താരങ്ങൾക്ക് അകമേ ആളുന്നൊരു ഋതുപ്പകർച്ചയുണ്ട്. അതു കേട്ടിരിക്കുന്പോൾ ഉള്ളിലെ പാതി തുവർത്തിയ ജലാശയങ്ങൾ പോലും ആകെ വറ്റിപ്പോകുന്ന മട്ട്. ഒരു കാറ്റടിച്ചാൽപോലും പാടിപ്പോകാത്ത മുളങ്കാടുകൾക്കു നടുവിൽപ്പെട്ടപോലെ നിശബ്ദതയുടെ ലയം അതാണ്. ഉള്ളിലെ വാങ്മയമായ അഗ്നിയെ കെടുത്തി സ്വച്ഛാംഗിയായ നിശബ്ദതയിൽ ചേരുന്ന നിമിഷം.
കുമാരനാശാന്റെ ‘പ്രരോദനം’ വായിക്കുന്പോഴെല്ലാം നിശബ്ദതയുടെ ആഴം കൂടിവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ആശാനിലെ കവിയും കേരളക്കരയും തേങ്ങിത്തേങ്ങി ഒടുവിൽ വിയോഗവ്യഥയാം നിശബ്ദതയിൽ അലിയുകയാണ്. കവിയുടെ എരിഞ്ഞടങ്ങൽകൂടിയാണത്. അത്രമേൽ ആഴമേറിയ നിശബ്ദതകൊണ്ടാണ് ആശാൻ ആ ചരമകാവ്യം പണിതുവച്ചിരിക്കുന്നത്.
ഒടുവിൽ ആ നിശബ്ദത അഖണ്ഡവിശ്രമ സുഖത്തിലൂടൊഴുകി മോക്ഷാനന്ദത്തിൽ വിലയംകൊള്ളുകയാണ്. ഇവിടെ നിശബ്ദതയ്ക്ക് ക്ഷണിക ജീവിതധാരയുടെ പുനരാവൃത്തിരഹിതമായ മോക്ഷംകൂടിയുണ്ട്. പകലിനെ ജീവിതമായും രാവിനെ മൃതിയായും സങ്കല്പിക്കുന്ന കവി, ഇതിനു മധ്യേയുള്ള തമഃസ്ഥാനത്തെയാണ്, ശൂന്യാവസ്ഥയെയാണ് നിശബ്ദതകൊണ്ട് അളന്നെടുക്കുന്നത്. ‘പ്രരോദനം’ എന്റെ നിശബ്ദതയെ പല കാലങ്ങളിലായി പഠിപ്പിച്ച ഒരനുഭവമാണ്. മുകളിലേക്ക് കയറിവരാനാകാത്തവിധം അതു നിശബ്ദതയുടെ ആഴങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
ഇതെഴുതി നിർത്തുന്പോൾ നിണമുണ്ടീടുന്ന നരകപ്പിശാചുപോലെ രാവ് പുറത്തു കനത്തു നിൽക്കുകയാണ്. നിശബ്ദതയ്ക്കു മീതെ ഞാൻ ശബ്ദത്തിന്റെ ഒരു കരിന്പടമെടുത്തിട്ടു. പതിഞ്ഞ ശബ്ദത്തിൽ ഗുലാം അലി പാടുന്നു. “ചുപ് കെ ചുപ് കെ രാത് ദിൻ ആം സുബഹാനായാ ദ്ഹൈ...”
Leader Page
ഒരു മുന്നണിയെയും ഏറെക്കാലം കൂടെ നിര്‍ത്തിയ ചരിത്രമില്ല ആലപ്പുഴയ്ക്ക്. എന്നാല്‍, ഇടതു തരംഗം ആഞ്ഞുവീശിയ 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ എട്ടും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥിതി മാറുകയും ചെയ്തു.
മാറിമറിഞ്ഞ് അരൂര്‍
ഒരു മുന്നണിക്കും പിടികൊടുക്കാതെ ഇടത്തേക്കും വലത്തേക്കും ചാടുന്ന രീതിയാണ് അരൂര്‍ മണ്ഡലത്തിന്. തുടര്‍ച്ചയായി സിപിഎമ്മിലെ എ.എം. ആരിഫ് വിജയിച്ചിരുന്ന മണ്ഡലം. ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. ഒന്നരവര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദെലീമയിലൂടെ എല്‍ഡിഎഫ് അരൂര്‍ തിരിച്ചുപിടിച്ചു.
പത്ത് പഞ്ചായത്തുകളുള്ള അരൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ നേട്ടമുണ്ടായെങ്കിലും സ്ഥാനാര്‍ഥി ആരെന്നറിഞ്ഞാൽ മാത്രമേ വിജയസാധ്യത കണക്കാക്കാനാകൂ. നിലവില്‍ തീരമേഖലയില്‍ വോട്ട് കുറഞ്ഞത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 75,617 വോട്ടും യുഡിഎഫിന് 68,604 വോട്ടും, എന്‍ഡിഎയ്ക്ക് 17,479 വേട്ടുമാണ് ലഭിച്ചത്. 7,013 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദെലീമ വിജയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎിന് 49,962 വോട്ടും യുഡിഎഫിന് 60,978 വോട്ടും എന്‍ഡിഎയ്ക്ക് 37,491 വോട്ടുമാണ് ലഭിച്ചത്.
ഇടതു ചാഞ്ഞ് ചേര്‍ത്തല
വിപ്ലവഭൂമിയായ വയലാര്‍ ഉള്‍പ്പെടുന്ന ചേര്‍ത്തല എന്നും ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ്. മണ്ഡല പുനഃക്രമീകരണത്തോടെ സിപിഎം ശക്തികേന്ദ്രങ്ങളായ മുഹമ്മയും കഞ്ഞിക്കുഴിയും ചേര്ത്തലയിലേക്കെത്തിയതോടെ എല്‍ഡിഎഫ് ചായ്വ് കൂടി. എന്നാൽ ഇക്കുറി ശബരിമല വിവാദവും വിലക്കയറ്റവുമെല്ലാം അണികള്‍ക്കിടയില്‍തന്നെ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ജനകീയനായ മന്ത്രി പി. പ്രസാദിനെ വീണ്ടും ഇറക്കി കളംപിടിക്കാനാണ് എല്‍ഡിഎഫ് പദ്ധതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി. പ്രസാദ് 6,148 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എസ്. ശരത്തിനെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയത് എന്‍ഡിഎയിൽ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.എസ്. ജോതിസാണ്.
ആലപ്പുഴയില്‍ സമ്മിശ്ര വികാരം
യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ തുടര്‍ച്ചയായി പിന്തുണയ്ക്കാത്ത മണ്ഡലമാണ് ആലപ്പുഴ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി.പി. ചിത്തരഞ്ജന് 11,644 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ ഡോ. കെ.എസ്. മനോജിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലെ സന്ദീപ് വാചസ്പതിക്ക് 21,650 വോട്ട് കിട്ടി. മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക തലങ്ങളില്‍ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നു. ഇതിന്റെ പേരിൽ പാര്‍ട്ടി നടപടിയും എടുത്തിട്ടുണ്ട്. ഈ വിഭാഗീയത എങ്ങനെ മറനീക്കി പുറത്തുവരുമെന്ന് സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു ശേഷമേ അറിയാന്‍ സാധിക്കൂ. മത്സ്യത്തൊഴിലാളി മേഖലയിലുള്‍പ്പെടെ ഉണ്ടായിട്ടുള്ള ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
അമ്പലപ്പുഴയില്‍ കാറ്റ് വലത്തേക്കോ?
ശബരിമലയുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം അമ്പലപ്പുഴയിലുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലാണ് ഈ വികാരം മറനീക്കി പുറത്തുവന്നത്. എല്‍ഡിഎഫ് വര്‍ഷങ്ങളോളം ഭരിച്ചിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. ആലപ്പുഴ നഗരസഭയും യുഡിഎഫിനൊപ്പം നിന്നു. എല്‍ഡിഎഫ് ജനപ്രതിനിധിയുടെ ഏകാധിപത്യ സ്വഭാവം സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. സുധാകരനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുന്നത് സ്ഥാനാര്ഥിമാറ്റത്തിനുള്ള സൂചനകളും നല്‍കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എച്ച്. സലാം 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എം. ലിജുവിനെ പരാജയപ്പെടുത്തിയത്.
കുട്ടനാട്ടില്‍ എന്തും സംഭവിക്കാം
എല്‍ഡിഎഫിലെ എന്‍സിപി അംഗം തോമസ് കെ. തോമസാണ് നിലവിലെ എംഎല്‍എ. എന്നാല്‍, എങ്ങോട്ടു വേണമെങ്കിലും ചായാമെന്ന സ്ഥിതിയിലാണ് മണ്ഡലം. തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയാല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യാനാണ് സാധ്യത. ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന തലയെടുപ്പുള്ളൊരു നേതാവിനെ ഏറെ ആഗ്രഹിക്കുന്നൊരു മണ്ഡലം കൂടിയാണ് കുട്ടനാട്. നെല്‍കൃഷി സാമ്പത്തിക അടിത്തറയായ ഈ മേഖലയിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ എപ്പോഴും തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടിയാകാറുണ്ട്. കേരള കോണ്‍ഗ്രസ് ഇത്തവണയും യുഡിഎഫിന്റെ സീറ്റിലെത്തുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസും ഈ സീറ്റിനായി ചരടു വലിക്കുന്നുണ്ട്. സുസമ്മതനായ സ്ഥാനാര്ഥിയുണ്ടെങ്കിലേ കോണ്‍ഗ്രസിനും സീറ്റില്‍ വിജയിക്കാനാകൂ. 50 വര്‍ഷമായി സിപിഎം ഭരിച്ചിരുന്ന കൈനകരി, 25 വര്‍ഷമായി കൈയിലിരിക്കുന്ന രാമങ്കരി എന്നീ പഞ്ചായത്തുകള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ കൈവിട്ടതും രാമങ്കരി യുഡിഎഫ് തിരിച്ചുപിടിച്ചതും ചില്ലറ പ്രതീക്ഷയല്ല യുഡിഎഫ് ക്യാമ്പിനു നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ 5,516 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍സിപിയിലെ തോമസ് കെ. തോമസ് കേരള കോണ്‍ഗ്രസിലെ ജേക്കബ് ഏബ്രഹാമിനെ പരാജയപ്പെടുത്തിയത്. ബിഡിജെഎസിലെ തമ്പി മേട്ടുതറ 14,946 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ഹരിപ്പാട് കാറ്റ് വലത്തേക്ക്
2021ലെ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല 13,666 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഹരിപ്പാട് വലത്തേക്ക് തന്നെയെന്നാണ് പൊതുവിലെ വിലയിരുത്തല്‍. സിപിഎമ്മിലെ ആര്. സജിലാലിനെ പരാജയപ്പെടുത്തിയാണ് ചെന്നിത്തല മണ്ഡലം പിടിച്ചത്. ബിജെപിയിലെ കെ. സോമന് 17,890 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മണ്ഡലത്തില്‍ മേല്ക്കൈയെന്നതും യുഡിഎഫ് ക്യാമ്പിന് ആശ്വാസത്തിന് വകനല്കുന്നതാണ്.
കായംകുളത്ത് ചുവപ്പു മായുമോ
കായംകുളം സിപിഎമ്മിനെ കൈവെടിയുമോ എന്ന ആശങ്ക പരക്കെയുണ്ട്. കായംകുളത്തുകാരുടെ ആവശ്യമായ പില്ലര്‍ എലവേറ്റഡ് ഹൈവേ എന്ന ആശയത്തിന് നിലവിലെ എംഎല്‍എ യു. പ്രതിഭ ഒപ്പം നിന്നില്ലെന്ന പരാതി പരക്കെയുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ പത്തിയൂര്‍ ഉള്‍പ്പെടെ എ.എം. ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടതും എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്. കായംകുളം നഗരസഭ 15 വര്‍ഷത്തിനു ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. പത്തിയൂര്‍, കണ്ടെല്ലൂര് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ ബിജെപി നടത്തിയ മുന്നേറ്റം കണ്ടില്ലെന്നു നടിക്കാനാവില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തിയൂരില്‍ മുന്‍പന്തിയിലെത്തിയത് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാണ്. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിബിന്‍ സി. ബാബു ബിജെപിയില്‍ ചേര്‍ന്നതും ഇടതുകേന്ദ്രങ്ങളിലെ ബിജെപി വേരോട്ടത്തെ സൂചിപ്പിക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,298 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ യു. പ്രതിഭ കോണ്‍ഗ്രസിലെ അരിതാ ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. ബിജെഡിഎസിലെ പ്രദീപ് ലാല്‍ 11,413 വോട്ടുമായി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.
മാവേലിക്കര ഇടതു സഹയാത്രികനാകുമോ
1991ല്‍ സിപിഎമ്മിലെ എസ്. ഗോവിന്ദക്കുറുപ്പില്നിന്നു കോണ്‍ഗ്രസിലെ എം. മുരളിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്. നാലു തവണ യുഡിഎഫിനൊപ്പമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം സിപിഎമ്മിലെ ആര്. രാജേഷ് മണ്ഡലം തിരിച്ചുപിടിച്ച് രണ്ടു തവണ എംഎല്‍എ ആയി. 15 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് മാവേലിക്കര. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24,717 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്പിഎമ്മിലെ എം.എസ്. അരുണ്‍കുമാര്‍ കോണ്ഡഗ്രസിലെ കെ.കെ. ഷാജുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലെ കെ. സഞ്ജു 30,955 വോട്ടുനേടി മൂന്നാം സ്ഥാനത്തെത്തി.
ചെങ്ങന്നൂര്‍ വീണ്ടും സജി ചെറിയാനെ തുണയ്ക്കുമോ?
2021ലെ തെരഞ്ഞടുപ്പില്‍ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രികൂടിയായ സജി ചെറിയാന് കോണ്‍ഗ്രസിലെ എം. മുരളിയെ പരാജയപ്പെടുത്തിയത്. രാഷ്ട്രീയത്തിനതീതമായി സജി ചെറിയാനുള്ള സ്വീകാര്യത തുണയ്ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തിലെ ചെന്നിത്തല, മാന്നാര്‍ ഡിവിഷനുകളില്‍ വിജയിക്കാനായതും എല്‍ഡിഎഫിന് ശുഭപ്രതീക്ഷ നല്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ നാലെണ്ണം ബിജെപിയും രണ്ടു വീതം സിപിഎമ്മും കോണ്‍ഗ്രസും ഭരിക്കുന്നു. നഗരസഭാ ഭരണം കോണ്‍ഗ്രസിനു ലഭിച്ചു. ഈ അനുകൂല സാഹചര്യങ്ങള്‍ തുണയാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
Leader Page
പ്രശസ്ത ധനശാസ്ത്രജ്ഞൻ ഡോ. അരവിന്ദ് പനാഗരിയുടെ നേതൃത്വത്തിൽ തയാറാക്കി പാർലമെന്റിൽ സമർപ്പിച്ച പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലെ പുതിയ സമീപനങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2026-27 ലേക്കുള്ള കേന്ദ്രബജറ്റ് അവതരിപ്പിച്ചത്. മുൻ ധനകമ്മീഷനുകളിൽനിന്നു മാറി ഘടനാപരമായി സുപ്രധാന മാറ്റങ്ങൾ പതിനാറാം ധനകമ്മീഷൻ വരുത്തി. മുൻകാലങ്ങളിലെ കോംപൻസേറ്ററി ഫിസ്കൽ ഫെഡറലിസത്തിൽനിന്നു ധൈര്യപൂർവം വഴിമാറി ചിട്ടാധിഷ്ഠിത ദിശാബോധം ചേർത്തുപിടിക്കുന്ന ഫെഡറലിസ്റ്റ് സമീപനമാണ് പുതിയ റിപ്പോർട്ടിൽ.
പല തലങ്ങളിൽ കേരളത്തിന് ദൂരവ്യാപക സാന്പത്തിക പ്രതിഫലനങ്ങൾ ഉണ്ടാകും. വലിയതോതിൽ തനത് വിഭവസമാഹരണം ഉറപ്പാക്കേണ്ടതുണ്ട്. അതോടൊപ്പം, മുൻകാലങ്ങളിൽ ലഭ്യമായിരുന്ന സാന്പത്തിക ‘തലയണ-സംരക്ഷണം’ കുറയുകയും ചെയ്യും. ഈ മാറ്റം ഉൾക്കൊള്ളാതെയാണ് സംസ്ഥാന ധനമന്ത്രി കേരളത്തിന്റെ ബജറ്റ് തയാറാക്കിയിട്ടുള്ളത്.
ധനമന്ത്രി ബാലഗോപാലിന് കേന്ദ്രം സ്വീകരിക്കാൻ പോകുന്ന ധനനയ മാറ്റം മുൻകൂട്ടി അനുമാനിക്കാൻ കഴിയുമായിരുന്നില്ലേ? ഉടനെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിച്ചിട്ടുള്ള പല ധനവിനിയോഗങ്ങളും നടപ്പിലാക്കാൻ കഴിയാതെവരുന്ന പ്രത്യേക സാഹചര്യമാണിപ്പോഴുള്ളത്. എന്നുവച്ചാൽ, ഈ ബജറ്റിന് സമഗ്ര അഴിച്ചുപണി അനിവാര്യം.
പുതിയ ധനകമ്മീഷൻ നിർദേശങ്ങൾ പ്രകാരം കേരളത്തിന് ബാധകമായ വിഭവസ്രോതസുകളും അനുബന്ധ പണലഭ്യതകളും കണക്കാക്കേണ്ടതുണ്ട്. ഇവയെ മുൻ ധനകമ്മീഷൻ പ്രകാരം ലഭ്യമായിരുന്ന ധനവിഭവങ്ങളുമായി താരതമ്യം ചെയ്തു വിലയിരുത്തേണ്ടതുമുണ്ട്. കേരളം പതിനാറാം ധനകമ്മീഷൻ മുന്‍പാകെ സമർപ്പിച്ച മുഖ്യ നിർദേശങ്ങൾ ഏവ? ഇവയ്ക്കുമേൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെ? എപ്രകാരമാണ് കേന്ദ്ര ധന കമ്മീഷൻ ധനകാര്യ അച്ചടക്കം നിയമവിധേയമാക്കി പ്രവർത്തിക്കാൻ സംസ്ഥാനത്തെ നിഷ്കർഷിച്ചിരിക്കുന്നത്? അടുത്ത കേരള സർക്കാരിന് 2026-27ലേക്കുള്ള പുതുക്കിയ ബജറ്റ് തയാറാക്കുക വലിയ വെല്ലുവിളിയാകും.
മൂന്ന് പുതിയ മുഖ്യ ഇനങ്ങളിലാണ് മാറ്റം
1- സിജിപിയിലേക്ക് ലഭ്യമാക്കുന്ന വിഹിതത്തിന് 10 ശതമാനം തിരശ്ചീന വെയിറ്റേജ് നല്‍കും. അതായത്, സംസ്ഥാനം കൈവരിക്കുന്ന സാന്പത്തികവളർച്ചാ നിരക്ക്, ഉത്പാദനക്ഷമത എന്നിവയ്ക്ക് പ്രത്യേക പരിഗണന കണക്കാക്കും. ഇത് കേരളത്തിന് പൊതുവെ ഗുണകരം.
2- റവന്യു ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കി. ഇത് സംസ്ഥാനത്തിന്റെ ക്രമാതീതമായി വർധിച്ചുവരുന്ന നികുതി വരവ്-ചെലവ് വിടവിനെ നിരുത്സാഹപ്പെടുത്താൻ ഉപകരിക്കും. ശന്പളം, പെൻഷൻ, ഇതര സബ്സിഡികൾ എന്നിവ വലിയ തോതിൽ നിർലോപം നൽകണമെങ്കിൽ തനത് നികുതി, റവന്യു, പൊതുമേഖലയുടെ വരുമാനം, ലാഭം എന്നിവയെ ആശ്രയിക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.
3- ഗ്രാന്റുകൾ നിബന്ധനകൾക്ക് വിധേയമാക്കി. അവകാശമല്ല. പ്രത്യേക സെക്ടർ പ്രകാരവും സംസ്ഥാന അധിഷ്ഠിതവുമായിട്ടുള്ള ഗ്രാന്റുകൾ പിൻവലിച്ചു. എന്നാൽ, തദ്ദേശഭരണ സ്ഥാപനങ്ങൾക്കായുള്ള ഗ്രാന്റുകൾ മാത്രം തുടരും. പക്ഷേ പ്രവർത്തനമികവ് ആസ്പദമാക്കിയാവും ഇവയുടെ ഭാവി വിതരണം.
പതിനഞ്ചാം ധനകമ്മീഷന് ഭാഗിക തുടർച്ചയുണ്ട്. പുതിയ തത്വശാസ്ത്രപരമായ മാറ്റങ്ങൾ വരുത്താതെ പതിനാറാം ധന കമ്മീഷൻ തുടരാനുറച്ച നാല് മുൻകാല മുഖ്യതലങ്ങൾ പ്രത്യേക ശ്രദ്ധയർഹിക്കുന്നു.
1- വിഭവങ്ങളുടെ ലംബ വിഭജനം 41%.
2- 2011 സെൻസസ് ജനസംഖ്യ.
3- ദുരന്തനിവാരണ ധനസഹായം.
4- എഫ്ആർബിഎം ആക്ടുകൾ അനുസരിച്ച് ധനകമ്മിയുടെ പരിധികൾ നിശ്ചയിക്കൽ; ഇവയുടെ നിർബന്ധിത തുടർ നടപ്പാക്കലുകൾ നിർവഹണം കഠിനതരമാക്കും.
ധനസഹായ താരതമ്യം
പതിനഞ്ചാം ധന കമ്മീഷൻ പ്രകാരം ലഭ്യമാക്കിയ ധനസഹായം മുഖ്യ അഞ്ച് ഇനങ്ങളലായി ഏകദേശം 1.38 മുതൽ 1.45 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെട്ടിരിക്കുന്നു. എന്നാൽ, പതിനാറാം ധനകമ്മീഷൻ പ്രകാരം 1.33 മുതൽ 1.40 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പതിനഞ്ചാം ധന കമ്മീഷൻ പ്രകാരം സംസ്ഥാനത്തിന് ലഭിച്ച മൊത്ത നികുതി വിഹിതം 95000 കോടിയായിരുന്നത് പതിനാറാം കമ്മീഷൻ പ്രകാരം ഏകദേശം 1.12 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. റവന്യു ഡെഫിസിറ്റ് ഗ്രാന്റുകൾ 23,000 കോടി രൂപ ലഭിച്ചത് നിർത്തലാക്കി. അതുപോലെ സംസ്ഥാനങ്ങൾക്ക് പ്രത്യേകമായിട്ടുള്ള/സെക്ടറൽ ഗ്രാന്റുകൾ 60,00 കോടി രൂപയായിരുന്നതും നിർത്തലാക്കിയിരിക്കുന്നു. പ്രാദേശിക ഭരണസമിതികൾക്ക് ലഭിക്കുന്ന മൂന്ന് ഗ്രാന്റുകൾ 19,000 കോടിയിൽ നിന്ന് 22,000 കോടിയാക്കി. പ്രകൃതി ദുരന്ത/റിലീഫ് ഫണ്ടുകൾ 7,000 കോടിയിൽ നിന്ന് 10,000 കോടിയാക്കും.
അതായത്, കേരളത്തിന് ആകെ ലഭിച്ചുവന്നിരുന്ന ധനസഹായം പൊതുവെ കുറയും. ഇതോടെ കേരളത്തിന്റെ വിഭവലഭ്യത മൊത്തം അസ്ഥിരപ്പെടുകയും കുറയുകയും ചെയ്യും. ഇത് വലിയ തിരിച്ചടിയാണ്. സമഗ്ര അഴിച്ചുപണി വേണ്ടിവരും.
വിഭവലഭ്യത മന്ദീഭവിച്ചു
കേന്ദ്ര മൊത്തവിഭവങ്ങളുടെ സംസ്ഥാന വിഹിതം 1.92% നിന്നും 2.40% ആയി ഉയർത്തിയിരിക്കുന്നു. ഇത് സംസ്ഥാനത്തിന് ആശ്വാസകരമാണ്. എന്നാൽ, ഈ ഉയർന്ന നികുതി പങ്കുവയ്ക്കൽ നിരക്ക് ഫലത്തിൽ മൊത്തവിഭവ/തുക ലഭ്യതയെ സാരമായി ഉയർത്തുകയില്ല. കാരണം റവന്യു കമ്മി ഗ്രാന്റ് നിർത്തലാക്കിയതുതന്നെ. ഫലത്തിൽ മൊത്ത വിഭവ ലഭ്യത മന്ദീഭവിക്കുന്നതായി മനസിലാക്കാം. ഇത് മറികടക്കാൻ സംസ്ഥാനം ക്രിയാത്മക ധനസമാഹരണ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പുതിയ നികുതികൾ കടന്നുവരാതെ പ്രതിരോധിക്കേണ്ടതുണ്ട്. ഇത് സാധാരണക്കാരായ അധ്വാനവർഗത്തിന്റെ ദൈനംദിന ജീവിതഭാരം വർധിപ്പിക്കും.
കേരള ബജറ്റ് 2026-27ന് തിരുത്ത്
ധനമന്ത്രി ബജറ്റ് 2026-27 നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, പതിനാറാം കേന്ദ്ര ധന കമ്മീഷൻ റിപ്പോർട്ട് ലഭ്യമായിരുന്നില്ല. നിലവിലെ സാഹചര്യങ്ങൾ പ്രകാരം കടുത്ത ധനകാര്യ നിയന്ത്രണങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം ന്യായമായും പ്രതീക്ഷിച്ചിരിക്കാം. ബജറ്റിലെ വിഭവലഭ്യതയിലും പങ്കിടൽ മാനദണ്ഡങ്ങളിലും വലിയ മാറ്റങ്ങൾ കടന്നുവരുന്നത് സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിയെ അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും:
1- ആർഡിഎഫ് ഗ്രാന്റ് നിർത്തലാക്കിയത് പ്രതിവർഷം 5000 - 6000 കോടി രൂപയുടെ വിഭവലഭ്യതാ കുറവ് സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ റവന്യു വരുമാനത്തിന്റെ 60 മുതൽ 70 ശതമാനത്തിനുപരി തുക ശന്പളം, പെൻഷൻ, പലിശ, എന്നീ ഇനങ്ങൾക്കായി വകയിരുത്തപ്പെടുന്നത് വികസന പ്രതിസന്ധിയുണ്ടാക്കും. വർധിച്ച തോതിൽ പുതിയ വരുമാന സ്രോതസുകൾ ഏർപ്പാടാക്കുന്നത് സാധാരണക്കാരുടെമേൽ നികുതിഭാരം, വിലക്കയറ്റം, ജോലി നഷ്ടം എന്നിവ അടിച്ചേൽപ്പിക്കും. ഇത് നിലവിലെ കടുത്ത ധന സ്ഥിതിഗതി വഷളാക്കും.
2-സെക്ടറടിസ്ഥാനപ്പെടുത്തിയിട്ടുള്ള നിലവിലെ കേന്ദ്ര ഗ്രാന്റുകൾ, സംസ്ഥാനങ്ങൾക്കുള്ള സ്പോണ്‍സേഡ് സ്കീമുകൾ എന്നിവ പരിമിതപ്പെടുത്തുന്നത് ധനലഭ്യത, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെ പ്രതിസന്ധിയിലാഴ്ത്തി പാവപ്പെട്ടവരെയും ദുർബല വിഭാഗങ്ങളെയും ദുരിതത്തിലാക്കും.
3- പ്രാദേശിക ഭരണസമിതികൾക്കുള്ള ഗ്രാന്റുകൾ തുടരുമെങ്കിലും പ്രവർത്തനമികവ്, ടാർജറ്റുകൾ എന്നിവ നടപ്പാക്കുന്പോൾ ഈയിനം തുകയുടെ ലഭ്യത കുറയുമെന്നതിലുപരി പലതല/തര തിരിമറികൾ നടത്തുവാൻ ഭരണക്കാർക്ക് അവസരം നഷ്ടപ്പെടും. ഇത് വളരെ നല്ലതുതന്നെ. ചുരുക്കത്തിൽ, വലിയ മുന്നേറ്റങ്ങൾ അവകാശപ്പെടുന്ന കേരള ബജറ്റ് 2026-27ന്റെ നടത്തിപ്പ് തുടക്കത്തിലേ ക്രമം തെറ്റിയിരിക്കുന്നു. ബജറ്റിന്റെ അടിത്തറ ദുർബലപ്പെട്ടിരിക്കുന്നു. ഈ തകർച്ച ഘടനാപരമാണ്. ഈ പുതിയ ധന പ്രതിസന്ധികൾ ശക്തി പ്രാപിച്ച് സന്പദ്ഘടന താറുമാറാക്കും. നിയമസഭാ തെരഞ്ഞെടുപ്പിനെ മോടി പിടിപ്പിക്കാനുള്ള ധനമന്ത്രിയുടെ മോഹന വാഗ്ദാനങ്ങൾ പുതുതായി വരുന്ന ധനമന്ത്രിക്കാവും വെല്ലുവിളിയുയർത്തുക.
Leader Page
തിരുവനന്തപുരത്ത് ന്യൂസിലൻഡിനെതിരേ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനുവേണ്ടി സഞ്ജു സാംസൺ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. ആരാധകരുടെ പ്രതീക്ഷയും ആഗ്രഹവും നല്ലതുതന്നെ.
പക്ഷേ, എന്താണു സംഭവിച്ചത്? ഒരാഴ്ച മുമ്പുതന്നെ പത്രമാധ്യമങ്ങളിലെല്ലാംതന്നെ സഞ്ജു സാംസന്റെ കളി ഗംഭീരമാകുമെന്നും ബാറ്റിംഗ് വെടിക്കെട്ട് ഉണ്ടാകുമെന്നുമൊക്കെ വലിയവായിൽ പറയാൻ തുടങ്ങി. എന്തിന്; ഒരു പാർലമെന്റ് മെംബർ വരെ സഞ്ജുവിനുവേണ്ടി സംസാരിച്ചു. നമ്മൾ എഴുതുന്നതും പറയുന്നതുമൊക്കെ സഞ്ജു സാംസണും കാണുന്നുണ്ടാവുമല്ലോ! താങ്ങാൻ പറ്റാത്ത സമ്മർദമാണ് അതദ്ദേഹത്തിനു നല്കിയിട്ടുണ്ടാവുക. ഇത്രയും സമ്മർദത്തിലായ ഒരാൾ റണ്ണടിച്ചുകൂട്ടിയാൽ മാത്രമേ അദ്ഭുതമുള്ളൂ.
ഞാനും കളി കാണാനുണ്ടായിരുന്നു. പ്രാദേശിക കമന്റേറ്റർമാരും നാട്ടുകാരും സഞ്ജു സാംസണെ വാനോളം പുകഴ്ത്തുന്നത് അസഹ്യമായിരുന്നു. “ഇന്നു സഞ്ജു സാംസൺ കളിക്കും, സെഞ്ചുറിയടിക്കും!”, “കേരളത്തിന്റെ മാനം കാക്കും!”, “മലയാളിതാരം അഭിമാനം”, “മലയാളി ഇന്ത്യയുടെ മാനം കാക്കും!” ഇങ്ങനെ പ്രശംസകളും മുൻവിധികളുംകൊണ്ട് നിറയ്ക്കുകയായിരുന്നു.
ഒരു ബാറ്ററാകുമ്പോൾ ചിലപ്പോൾ റണ്ണെടുക്കാം, എടുക്കാതിരിക്കാം. എല്ലാ കളിയിലും ഒരുപോലെ ശോഭിക്കണമെന്നില്ലല്ലോ. അന്ന് അപ്രതീക്ഷിതമായി അദ്ദേഹം ഔട്ടായി കളം വിടുമ്പോൾ ഗ്രൗണ്ട് നിശബ്ദമാണ്. ഉടൻതന്നെ പത്രമാധ്യമങ്ങളും ചാനലുകളും സോഷ്യൽ മീഡിയയുമെല്ലാം അദ്ദേഹത്തെ കുറ്റപ്പെടുത്തിത്തുടങ്ങുന്നു. കുറേക്കാലമായി കളി മോശമാണ്, കളിയോട് താത്പര്യമില്ല, ഭയമാണ് ഇങ്ങനെ പോയാൽ ഔട്ടാകും!
എനിക്കു പറയാനുള്ളത്, നമ്മൾ ഒരു കളിക്കാരനുമേൽ ഇത്രയും പ്രതീക്ഷ വച്ചുപുലർത്തരുത്. 1971ൽ സുനിൽ ഗാവസ്കർ വെസ്റ്റിൻഡീസിൽ നന്നായി കളിച്ചതിനുശേഷം തിരിച്ചുവന്നു. ആദ്യമായിട്ടാണ് ഇന്ത്യ വെസ്റ്റിൻഡീസിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. പത്രത്തിലും ടെലിവിഷനിലും വാർത്തവന്നു. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല എന്നതു ശരിതന്നെ. എങ്കിലും പത്രവും ടെലിവിഷനുമൊന്നും വലിയ ആഘോഷമൊന്നുമാക്കിയില്ല എന്നോർക്കുക.
പതിനാറാമത്തെ വയസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കയറിയ കളിക്കാരനാണ് സച്ചിൻ തെണ്ടുൽക്കർ. പടിപടിയായി അദ്ദേഹം ഇന്ത്യയുടെയും ലോകത്തിന്റെയും അഭിമാനമായി മാറി. റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുമ്പ് 2008ൽ നാഗ്പുരിൽ ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ വളരെ ചെറിയ റണ്ണിൽ ഔട്ടാകുമ്പോൾ ജന്മനാട്ടുകാരായ ഭാരതീയർതന്നെ കൂക്കിവിളിക്കുന്നതും അദ്ദേഹം തലകുമ്പിട്ട് നടന്നുപോകുന്നതും നമ്മൾ കാണുകയുണ്ടായി.
വെസ്റ്റിൻഡീസിന്റെ വിവിയൻ റിച്ചാർഡ്സും ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും അലൻ ബോർഡറുമൊക്കെ എത്ര തവണ പൂജ്യത്തിൽ ഔട്ടായിട്ടുണ്ട്. അവർ പുറത്തേക്കു പോകുമ്പോൾ ആരും കളിയാക്കാറില്ല. പഴയ വീഡിയോ പരിശോധിച്ചാൽ അതു വ്യക്തമാവും. എന്നാൽ, ഇന്ത്യയിൽ അങ്ങനെയല്ല.
വൈഭവ് സൂര്യവംശിയുടെ കാര്യമെടുക്കുക. കഴിഞ്ഞ കളിയിൽ 16 സിക്സും 20 ഫോറും ഉൾപ്പെടെ 175 റണ്ണെടുക്കുന്നു. അണ്ടർ 19 ലോക കപ്പ് ഇന്ത്യ നേടുകയും ചെയ്തു. പത്രങ്ങളിൽ വലിയ തലക്കെട്ടും വന്നു. നല്ലകാര്യം തന്നെ! എന്നാൽ, ഇതേ സൂര്യവംശി ഡിസംബറിൽ അബുദാബിയിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ പാക്കിസ്ഥാനെതിരേ കൂടുതൽ റൺസെടുക്കാതെ പുറത്താവുമ്പോൾ അവിടെയുണ്ടായിരുന്ന ഇന്ത്യക്കാർ വൈഭവിനെ കൂക്കിവിളിച്ച് വളരെ മോശമായാണ് പെരുമാറിയതെന്നും നമ്മൾ കണ്ടു.
ഓസ്ട്രേലിയയിലെ പതിനെട്ടുകാരനായ സ്പ്രിന്റർ ഗൗട്ട് ഗൗട്ട് ഇപ്പോൾ ലോകത്ത് ചർച്ചാവിഷയമാണ്. ജന്മനാട് സുഡാനാണെങ്കിലും ഇപ്പോൾ ഓസ്ട്രേലിയയ്ക്കുവേണ്ടി മത്സരിക്കുന്നു. പതിനാലു വയസുള്ളപ്പോൾ 10.7 സെക്കൻഡുകൊണ്ട് നൂറു മീറ്റർ ഓടിയ താരമാണദ്ദേഹം. അണ്ടർ 18 മത്സരത്തിൽ ഉസൈൻ ബോൾട്ടിന്റെ റിക്കാർഡ് മറികടക്കുകയും ചെയ്തു.
ഇപ്പോഴും വിവിധ മത്സരങ്ങളിൽ വിജയിച്ചുകൊണ്ടിരിക്കുന്നു. 2025ൽ ജപ്പാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് കടക്കാനായില്ല. അതുകൊണ്ട് ഗൗട്ടിനെ ഓസ്ട്രേലിയക്കാർ കൂക്കിവിളിച്ചോ? ബ്രിസ്ബണിൽ നടന്ന അടുത്ത മത്സരത്തിൽ അദ്ദേഹം മികച്ച സമയം കണ്ടെത്തുകയും ചെയ്തു. ഭാവിയിൽ ഗൗട്ട് ഗൗട്ട് 100 മീറ്ററിൽ ഉസൈൻ ബോൾട്ടിന്റെ ലോക റിക്കാർഡ് തകർക്കുമെന്നാണ് കായികലോകം വിലയിരുത്തുന്നത്.
ക്രൊയേഷ്യൻ - സെർബിയൻ ദമ്പതിമാരുടെ മകളായി അമേരിക്കയിൽ ജനിച്ച് ഇപ്പോൾ പതിനെട്ടു വയസുള്ള ഐവ ജോവിച്ച് മികച്ച ടെന്നീസ് താരമാണ്. വിമൻസ് ടെന്നീസ് അസോസിയേഷനിൽ ആദ്യ ഇരുപതു റാങ്കിംഗിനുള്ളിലാണ് ഇന്ന് ഐവയുടെ സ്ഥാനം. അമേരിക്കക്കാരും ലോകവും ആ പെൺകുട്ടിയെ പ്രശംസിക്കുന്നുണ്ട്. പക്ഷേ, ചില കളികളിൽ ജോവിച്ച് പരാജയപ്പെടുന്നുമുണ്ട്. എന്നാൽ, അവിടെയാരും കൂക്കിവിളിക്കുന്നില്ല.
അതായത്, ഓസ്ട്രേലിയയും അമേരിക്കയും രണ്ടു ലോകോത്തര കായികതാരങ്ങൾക്കായി കാത്തിരിക്കുമ്പോഴും അമിതപ്രശംസകൊണ്ട് അവരെ മൂടുന്നില്ല. അവരുടെ പരാജയങ്ങളിൽ കളിയാക്കുകയോ അപമാനിക്കുകയോ ചെയ്യുന്നുമില്ല. അതുകൊണ്ട് ക്രിക്കറ്റോ ഫുട്ബോളോ അത്ലറ്റിക്സോ എന്തുമാകട്ടെ, ഇന്ത്യക്കാർ സ്വന്തം കായികതാരങ്ങളോട് മാന്യമായി പെരുമാറേണ്ടത് അനിവാര്യമാണ്. വിജയങ്ങളിലെ അമിതമായ പ്രശംസയും പരാജയങ്ങളിലെ കളിയാക്കലുകളും പൂർണമായും ഒഴിവാക്കണം.
സഞ്ജു സാംസണെപ്പോലെയുള്ള കളിക്കാരുടെമേലുള്ള അധികസമ്മർദംകൊണ്ടാകാം അവർ പരാജയപ്പെടുന്നതും പിന്നീട് വാർത്താസമ്മേളനം വിളിക്കുന്നതും നാട്ടുകാരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ കഴിയാത്തതിൽ ക്ഷമപറയുന്നതുമെല്ലാം. അധികമായ പുകഴ്ത്തലും ഇകഴ്ത്തലും അവസാനിപ്പിച്ചാൽ മാത്രമേ സമ്മർദമൊട്ടുമില്ലാതെ കളിക്കാർക്കു മികച്ച വിജയങ്ങൾ നേടാനാകൂ എന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയുക!
Leader Page
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ ജീവൻമരണപോരാട്ടം നടത്തിയ മത്സ്യത്തൊഴിലാളികളെ ‘രാജ്യവിരുദ്ധർ’ എന്ന് മുദ്രകുത്തുകയും അവർക്കെതിരേ വെടിവയ്പ് നടത്താൻ പോലീസ് സജ്ജമായിരുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത കേരളത്തിലെ ഒരു മന്ത്രിയുടെ നടപടി ജനാധിപത്യ കേരളത്തെ ഞെട്ടിക്കുന്നതാണ്. സ്വന്തം മണ്ണും തൊഴിലും നഷ്ടപ്പെടുമെന്ന ഭയത്താൽ തെരുവിലിറങ്ങിയ ഒരു ജനതയെ, അവരുടെ പ്രതിഷേധത്തെ, അടിച്ചമർത്താൻ വെടിയുണ്ടകൾ തയാറാക്കിയിരുന്നു എന്ന ഭരണകൂടത്തിന്റെ വെളിപ്പെടുത്തൽ ഫാസിസ്റ്റ് മനോഭാവത്തിന്റെ തെളിവാണ്.
വിഴിഞ്ഞം സമരം കേവലമൊരു പ്രാദേശിക തർക്കമായിരുന്നില്ല. മറിച്ച് നവകൊളോണിയൽ ശക്തികൾക്കെതിരേയുള്ള ഇന്ത്യയിലെ ‘രണ്ടാം സ്വാതന്ത്ര്യസമര’ത്തിന്റെ ഭാഗമായിവേണം കാണാൻ.
ഇരകളെ വില്ലന്മാരാക്കുന്ന തിരക്കഥ
വിഴിഞ്ഞം സമരത്തെ നേരിടാൻ ഭരണകൂടം സ്വീകരിച്ചത് ‘ഇര-നായകൻ-വില്ലൻ’ എന്ന കൃത്യമായ തിരക്കഥയാണ്. വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന യഥാർഥ ‘ഇരകളെ’ ഇവിടെ ‘വില്ലന്മാരായി’ ചിത്രീകരിക്കുന്നു. വികസനം മുടക്കുന്നവർ, വിദേശ ഫണ്ട് പറ്റുന്നവർ, രാജ്യവിരുദ്ധർ എന്നിങ്ങനെ അവരെ മുദ്രകുത്തുന്നു. മറുഭാഗത്ത്, പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാൻ വരുന്ന കോർപറേറ്റ് ശക്തികളെയും അവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടത്തെയും വികസനത്തിന്റെ ‘നായകരായി’ അവതരിപ്പിക്കുന്നു. തീരദേശ ജനതയുടെ ന്യായമായ ആവശ്യമായ ‘പരിസ്ഥിതി ആഘാത പഠനം’ പോലും നടത്താൻ തയാറാകാത്തവർ, നീതി ചോദിക്കുന്നവരെ വെടിവയ്ക്കാൻ മടിക്കില്ല എന്നു പറയുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്.
കോർപറേറ്റ്-ഭരണകൂട അവിശുദ്ധ കൂട്ടുകെട്ട്
വിഴിഞ്ഞം സമരം യഥാർഥത്തിൽ വെളിപ്പെടുത്തിയത് ഭരണകൂടവും കോർപറേറ്റ് ശക്തികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ്. ഈ സാമ്പത്തിക-രാഷ്ട്രീയ അച്ചുതണ്ട്, പൊതുസ്വത്തായ കടലിനെയും തീരത്തെയും സ്വകാര്യ ലാഭത്തിനായി തീറെഴുതുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ജനങ്ങളുടെ താത്പര്യത്തേക്കാൾ ഉപരിയായി കുത്തക മുതലാളിത്തത്തിന്റെ സംരക്ഷകരായി മാറുന്നു. ഇതിനെതിരേ ശബ്ദിക്കുന്നത് രാജ്യവിരുദ്ധതയല്ല, മറിച്ച് രാജ്യത്തിന്റെ വിഭവങ്ങളെ സംരക്ഷിക്കാനുള്ള ദേശസ്നേഹപരമായ നടപടിയാണ്.
വർഗീയ ധ്രുവീകരണം എന്ന ആയുധം
സമരത്തെ പരാജയപ്പെടുത്താൻ ഭരണകൂടം ഉപയോഗിച്ച മറ്റൊരു തന്ത്രം വർഗീയ ധ്രുവീകരണമാണ്. വിഴിഞ്ഞം സമരം ലത്തീൻ കത്തോലിക്കാ സഭയുടെ മാത്രം പ്രശ്നമാണെന്നും ഇത് വർഗീയമാണെന്നും വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമം നടന്നു. നായർ, ഈഴവ, മുസ്ലിം തുടങ്ങിയ ഇതര സമുദായങ്ങളെ മത്സ്യത്തൊഴിലാളികൾക്കെതിരേ തിരിക്കാനും വികസനത്തിന് എതിരുനിൽക്കുന്നവർ എന്ന പൊതുബോധം സൃഷ്ടിക്കാനും ഭരണകൂടത്തിന് സാധിച്ചു. എന്നാൽ യഥാർഥത്തിൽ, തീരദേശത്തെ മണ്ണും മനുഷ്യനും സംസ്കാരവും സംരക്ഷിക്കപ്പെടാനുള്ള ഈ പോരാട്ടം ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ മാത്രം വിഷയമല്ല, മറിച്ച് പരിസ്ഥിതി നീതിയുടെ പ്രശ്നമാണ്.
ഫാ. സ്റ്റാൻ സ്വാമിയുടെ മുന്നറിയിപ്പ്
ആദിവാസികളുടെ അവകാശങ്ങൾക്കായി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ വാക്കുകൾ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും പ്രസക്തമാണ്. “നിലവിലെ വ്യവസ്ഥിതിയിൽ നീതി എന്നത് പാവപ്പെട്ടവർക്ക് അപ്രാപ്യമാണ്. വ്യവസ്ഥാപിതമായ തെറ്റുകൾക്കെതിരേ യുവാക്കൾ ശബ്ദമുയർത്തുമ്പോൾ അവരെ ജയിലിലടയ്ക്കുന്നു.” വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങൾ ഒരു ‘തിരക്കഥ’ പോലെയായിരുന്നു എന്ന് സമരക്കാർ സംശയിക്കുന്നു. സമരത്തെ അക്രമാസക്തമാക്കി എന്ന് വരുത്തിത്തീർത്ത്, അതിനെ ചോരയിൽ മുക്കിക്കൊല്ലാനുള്ള നീക്കമായിരുന്നു അത്. “വെടിവയ്ക്കാൻ പോലീസ് തയാറായിരുന്നു” എന്ന മന്ത്രിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഈ സംശയത്തെ ബലപ്പെടുത്തുന്നു.
രണ്ടാം സ്വാതന്ത്ര്യസമരം
മന്ത്രിയുടെ പ്രസ്താവനയിലൂടെ തെളിയുന്നത്, വിഴിഞ്ഞം സമരം പരാജയപ്പെട്ട ഒന്നല്ല, മറിച്ച് അത് വരാനിരിക്കുന്ന വലിയ പോരാട്ടങ്ങളുടെ തുടക്കമാണെന്നാണ്. 1980കളിൽ ഫാ. തോമസ് കൊച്ചേരിയുടെയും മറ്റും നേതൃത്വത്തിൽ നടന്ന മത്സ്യത്തൊഴിലാളി പ്രക്ഷോഭങ്ങളുടെ തുടർച്ചയാണിത്. അന്ന് അത് ട്രോളിംഗിനും യന്ത്രവത്കരണത്തിനുമെതിരേയായിരുന്നെങ്കിൽ, ഇന്ന് അത് കോർപറേറ്റ് അധിനിവേശത്തിനെതിരേയാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഉറപ്പുനൽകുന്ന നീതിക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടമാണിത്. അതിനാൽ, വിഴിഞ്ഞത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളല്ല രാജ്യവിരുദ്ധർ; മറിച്ച്, ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിച്ച്, കോർപറേറ്റ് ലാഭത്തിനു വേണ്ടി സ്വന്തം ജനതയ്ക്കു നേരേ തോക്കുചൂണ്ടുന്ന ഭരണകൂട നയങ്ങളാണ് യഥാർഥത്തിൽ ‘രാജ്യവിരുദ്ധം’.
ഇഎംഎസ് ചൂണ്ടിക്കാണിച്ചതുപോലെ, തൊഴിലാളിവർഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത, കോർപറേറ്റുകൾക്ക് വഴങ്ങുന്ന ഒരു ഭരണകൂടം ചരിത്രത്തോട് നീതി പുലർത്തുന്നില്ല. അതുകൊണ്ട്, വിഴിഞ്ഞം സമരം അവസാനിച്ചിട്ടില്ല; അത് ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള ‘രണ്ടാം സ്വാതന്ത്ര്യസമര’മായി തുടരുകതന്നെ ചെയ്യും.
ഇഎംഎസിന്റെ വാക്കുകളുംഇന്നത്തെ ഇടതുപക്ഷവും
തൊഴിലാളിവർഗത്തിന്റെ വക്താക്കൾ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ, അദാനി ഗ്രൂപ്പിന്റെ കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാൻ പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചത് ചരിത്രപരമായ വൈരുദ്ധ്യമാണ്. കമ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പതിറ്റാണ്ടുകൾക്കു മുമ്പ് മറ്റ് ബൂർഷ്വാ പാർട്ടികളെക്കുറിച്ച് പറഞ്ഞ വാക്കുകൾ, ഇന്ന് സ്വന്തം പാർട്ടിയുടെ അവസ്ഥയെയും ചെയ്തികളെയും വെളിവാക്കുന്ന കണ്ണാടിയായി മാറുന്നു. 1984ൽ അദ്ദേഹം എഴുതിയ വരികൾ വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ അതീവ പ്രാധാന്യമർഹിക്കുന്നു:
“കേരളത്തിലെ ഇന്നത്തെ ഭരണസഖ്യം എന്നത് തൊഴിലാളിവർഗത്തോടും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടും ശത്രുത പുലർത്തുന്ന പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും ഒരു കൂട്ടായ്മയാണ്. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചുകൊണ്ട് അവർ സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ തുടരുന്നത്, അധ്വാനിക്കുന്ന ജനങ്ങൾക്കുനേരേ കൂടുതൽ ക്രൂരമായ ആക്രമണങ്ങൾക്കും ജാതി, മത സമൂഹങ്ങൾക്കിടയിൽ കൂടുതൽ കലഹങ്ങൾക്കും സംഘർഷങ്ങൾക്കും വഴിയൊരുക്കും.”
അന്നിത് ഇഎംഎസ് കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിനെതിരേയാണ് പറഞ്ഞതെങ്കിൽ, ഇന്ന് അതേ വിമർശനം, വിഴിഞ്ഞം സമരത്തെ അടിച്ചമർത്തുന്ന ഇടതുപക്ഷ സർക്കാരിന് ബാധകമാകുന്നു. അദാനി എന്ന കോർപറേറ്റ് ഭീമനു വേണ്ടി തൊഴിലാളിവർഗമായ മത്സ്യത്തൊഴിലാളികളെ ‘രാജ്യദ്രോഹികളാ’യി പ്രഖ്യാപിച്ചതും സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി സമരത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതും ഇഎംഎസ് ഭയപ്പെട്ട ആ ‘ശത്രുതയുടെ രാഷ്ട്രീയം’ തന്നെയാണ്.
Leader Page
യാന്ത്രികയുഗത്തിലെ മത്സരജീവിതത്തിൽ എത്ര കഷ്ട-നഷ്ടങ്ങളുണ്ടായാലും പെട്ടെന്ന് പണക്കാരനാകാനും പേരും പ്രശസ്തിയും നേടാനും അധികാരം സ്ഥാപിക്കാനുമുള്ള ആക്രാന്തത്തിൽ മനുഷ്യന് നഷ്ടമാകുന്നത് നിത്യജീവിതത്തിലെ കൊച്ചു സ്വർഗങ്ങളാണെന്നു തിരിച്ചറിയാനാകാത്തതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ ഏറ്റവും പുതിയ പഠനത്തിൽ, മുപ്പത്തഞ്ചു വയസിൽ താഴെയുള്ള യുവതലമുറയിലാണ് മാനസിക പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളതെന്ന കണ്ടെത്തൽ ഒട്ടും ശുഭപ്രതീക്ഷ നൽകുന്ന കാര്യമല്ല. ഇതിന്റെ ഫലമായി രാഷ്ട്രനിർമാണത്തിനാവശ്യമുള്ള, യുവാക്കളിലുള്ള മനുഷ്യ മൂലധനത്തിന്റെ അംശങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനു ബദലായും പുതിയ പദങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.
സ്ലോ വാക് (സാവധാന നടത്തം), സ്ലോ ലിവിംഗ് അഥവാ സാവധാന ജീവിതം എന്നൊക്കെയുള്ള വാക്കുകൾ പുറത്തുവന്നു. ഫാസ്റ്റ് ഫുഡിന്റെയും (അതിവേഗ ഭക്ഷണം) ഫാസ്റ്റ് വർക്കിന്റെയും (അതിവേഗ ജോലി) അതിവേഗ റെയിൽവേയുടെയും ഫാസ്റ്റ് ട്രാവലിന്റെയും (അതിവേഗ യാത്ര) ഒക്കെ കാലത്ത്, ഇത്ര വേഗത്തിൽ ഈ കാര്യങ്ങളെല്ലാം ചെയ്തിട്ട് എങ്ങോട്ടു പോകുന്നു എന്ന് മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമായി 1960കളിൽ ഉണ്ടായ പുതിയ വാക്കുകളാണ് സ്ലോ ഫുഡ്, സ്ലോ വർക്ക്, സ്ലോ ട്രാവൽ എന്നിവ.
മത്സരത്തിൽ ജയിക്കുക എന്നതല്ല, മറിച്ചു സന്തോഷത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം. അതിനു വേണ്ടത്, ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും പെട്ടെന്ന് കാര്യങ്ങൾ ചെയ്യുക എന്നതല്ല, അവനവന്റെ സമയമെടുത്തുകൊണ്ട്, അവനവനെക്കൊണ്ടാവും വിധം, സമാധാനത്തോടെ, സാവധാനത്തിൽ, മറ്റുള്ളവരെയുംകൂടി പരിഗണിച്ചുകൊണ്ട്, സംതൃപ്തിയോടെ കാര്യങ്ങൾ ചെയ്യുക എന്നതാണ്. ആരേയും തോൽപ്പിക്കുക എന്നതല്ല, എല്ലാവരും സമാധാനത്തോടെ ജീവിക്കുക എന്നതാണ് ഈ പുതിയ വാക്കുകളുടെ ഉദ്ദേശ്യം.
ഇങ്ങനെ സാവധാനത്തിലും സമാധാനത്തിലും കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമേ സഹജീവികളുടെ കഷ്ടപ്പാടുകളെക്കുറിച്ചും പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെ മനുഷ്യന് ചിന്തിക്കാൻ സമയം ലഭിക്കുകയുള്ളൂ. അപ്പോൾ മാത്രമേ നമ്മൾ ആരാണെന്നും ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്നും പ്രപഞ്ചത്തിന്റെ രഹസ്യമെന്താണെന്നും ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തിയെന്താണെന്നുമൊക്കെ ചിന്തിക്കുകയുള്ളൂ. എങ്കിൽ മാത്രമേ, ബുദ്ധിവികാസത്തിനൊപ്പം ഹൃദയ വിശാലതയും മൂല്യ സങ്കൽപ്പങ്ങളും വളർന്ന ഒരു പൂർണ മനുഷ്യനായി, പ്രകൃതിയുടെ ഭാഗമായി, മനുഷ്യ സമൂഹത്തിനു സർവനാശത്തിന്റെ വക്കിൽനിന്നു നിലനിൽപിന്റെ രാജവീഥിയിലൂടെ മുന്നോട്ടുപോകാൻ കഴിയൂ. വികസനത്തിന്റെ വിശാല വീഥികൾ കുത്തഴിഞ്ഞ കൂത്താട്ടക്കാർക്കുള്ളതല്ല, അത് അച്ചടക്കവും മൂല്യ ബോധവുമുള്ള യുവതലമുറയ്ക്കുള്ളതാണ്. ഇവയെ ഉൾക്കൊള്ളുന്ന അനേകം വാക്കുകൾ ഇനിയും നമ്മുടെ ഭാഷകൾ വഹിക്കട്ടെ.
കാര്യവും കാരണങ്ങളും
ഇന്ന് സംഭവിക്കുന്ന പല ദുരന്തങ്ങളുടെയും യഥാർഥ കാരണങ്ങളിലേക്കു മേൽപറഞ്ഞ പഠനങ്ങൾക്ക് വെളിച്ചം വീശാൻ കഴിയും. വിവരവും അറിവും ഇന്ന് താത്കാലിക നേട്ടങ്ങളുടെയും നീക്കുപോക്കുകളുടെയും ഇരട്ടത്താപ്പുകളുടെയും സ്വാർഥതാത്പര്യങ്ങളുടെയും മുഖസ്തുതികളുടെയും അധികാരം നിലനിർത്തുന്നതിന്റെയും ഉപകരണങ്ങളായി അധഃപതിച്ചിരിക്കുന്നു. അതുകൊണ്ടുംകൂടിയാണ് പരിഹാരം കാണാൻ എളുപ്പമായിരുന്ന പല പ്രശ്നങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രതിസന്ധികളായിത്തീർന്നത്.
റിച്ചാർഡ് പനക് എന്ന പ്രസിദ്ധനായ അമേരിക്കയിലെ ശാസ്ത്ര സാഹിത്യകാരൻ പറയുന്നത് മനുഷ്യന്റെ ഇത്രകാലമുള്ള അറിവ് മുഴുവൻ സമാഹരിച്ചിട്ടും പ്രപഞ്ചത്തിന്റെ വെറും നാല് ശതമാനം മാത്രമേ അറിയാൻ സാധിച്ചിട്ടുള്ളൂ എന്നാണ് (The Four Percent Universe, 2014). ഇതിന്റെ മറുവശം എന്തെന്നാൽ 96 ശതമാനം അറിവില്ലായ്മയിൽ അല്ലെങ്കിൽ മുറിയറിവുകൊണ്ടാണ് മനുഷ്യൻ മുഴുവൻ നിഗമനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
സാമ്പത്തിക ശാസ്ത്രജ്ഞന് എന്തുകൊണ്ടാണ് ഹിമാലയത്തിലെ മഞ്ഞുപാളികൾ ക്രമാതീതമായി ഉരുകുന്നതെന്നു പറയാൻ കഴിയില്ല, അതിനൊരു ഹിമപഠന ശാസ്ത്രജ്ഞൻ വേണം. ഹിമപഠന ശാസ്ത്രജ്ഞനാകട്ടെ, പണപ്പെരുപ്പത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആധികാരികമായി അറിയില്ല. കൂടുതൽ കൂടുതൽ അറിവ് കുറച്ചു വിഷയങ്ങളെ സംബന്ധിച്ച് നേടുന്നതാണ് സ്പെഷലൈസേഷൻ. അതായത് ഏതെങ്കിലും ഒരു വിഷയത്തിലെ പ്രാവീണ്യം പ്രപഞ്ചത്തെക്കുറിച്ചുള്ള സമഗ്രമായ അറിവല്ല. അപ്പോൾ സകലതിനെയും ഉൾക്കൊള്ളുന്ന സാകല്യദർശനത്തിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളുടെ സമാന്തരമായ പഠനംകൊണ്ടു മാത്രമേ ലോകം നേരിടുന്ന ബഹുതല സ്പർശികളായ പ്രശ്നങ്ങൾക്ക് സമാധാനം കണ്ടെത്താൻ കഴിയൂ.
അൻപതു വർഷത്തോളം മസ്തിഷ്കത്തെക്കുറിച്ചു ഗവേഷണ പഠനങ്ങൾ നടത്തിയ സെമിർ സെകി അദ്ദേഹത്തിന്റെ മസ്തിഷ്ക ദർശനമെന്ന ഗ്രന്ഥത്തിൽ പറയുന്നത്, “എന്താണ് ഞാൻ കാണുന്നതെന്നോ എന്തുകൊണ്ടാണ് ഞാൻ കാണുന്നതെന്നോ, കൃത്യമായി പറയാൻ കഴിയുന്നില്ല” എന്നാണ്. പ്രസിദ്ധ ന്യൂറോ സയന്റിസ്റ്റ് ഡോ. കെ. രാജശേഖരൻ നായർ പറയുന്നത്, സൗരയൂഥത്തെക്കുറിച്ച് പഠിക്കുന്നതിനേക്കാൾ സങ്കീർണമാണ് മനുഷ്യ മസ്തിഷ്കത്തെക്കുറിച്ചുള്ള പഠനമെന്നാണ്. ആന്തരികമായ സ്വന്തം മസ്തിഷ്കത്തെക്കുറിച്ചും ബാഹ്യമായ പ്രപഞ്ചത്തെക്കുറിച്ചും മനസിലാക്കണമെങ്കിൽ വെറും വിവരവും അറിവും മാത്രം പോരാ, അവയ്ക്കുപരി, വിവേകം കൂടിയുണ്ടായിരിക്കണമെന്ന്, മനുഷ്യബുദ്ധി സൃഷ്ടിച്ച ആധുനിക പ്രതിസന്ധികൾ പഠിപ്പിക്കുന്നു.
വിവരങ്ങളും ഭൗതികമായ അറിവും യാന്ത്രികചിന്തയും മനുഷ്യകേന്ദ്രീകൃത പ്രവർത്തനവുംകൊണ്ട് നേടിയത്, നമ്മൾ സൃഷ്ടിക്കാത്ത വിഭവങ്ങളുടെയും പരിസ്ഥിതിയുടെയും ശോഷണവും നാശവുമാണ്. മാത്രമല്ല, ഈ യാന്ത്രിക ചിന്തയുടെ ഫലമായി,1920കളിലെ സാനിറ്ററി നാപ്കിൻ തൊട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നിർമിത ബുദ്ധി വരെയുള്ള ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളിൽ ഭൂരിഭാഗവും നടത്തിയത്, യുദ്ധാവശ്യങ്ങൾക്കു വേണ്ടിയായിരുന്നു എന്നുള്ളതാണ് മറ്റൊരു വിരോധാഭാസം.
2025ലെ യുഎൻ ദുരന്തപഠന റിപ്പോർട്ട് അനുസരിച്ച് മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനംപോലെയുള്ള പ്രകൃതിദുരന്തങ്ങളുടെ സാമ്പത്തിക ആഘാതം ഓരോ വർഷവും ശരാശരി രണ്ടു ലക്ഷത്തി മുപ്പതിനായിരം കോടി ഡോളറാണ്. സ്റ്റോക്ക്ഹോം സമാധാന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച്, 2024ൽ കൂനിന്മേൽ കുരു എന്നപോലെ, മനുഷ്യന്റെ മാത്രം തിന്മയുടെ ഫലമായ യുദ്ധങ്ങൾക്കുവേണ്ടി രണ്ടു ലക്ഷത്തി എഴുപതിനായിരം കോടി ഡോളറാണ് ചെലവഴിച്ചത്. അതായത് അഞ്ചുലക്ഷത്തിൽപരം കോടി ഡോളർ മനുഷ്യ നിർമിത ദുരന്തങ്ങൾക്കുവേണ്ടി ചെലവഴിക്കേണ്ടി വരുമ്പോൾ അത് ലോക വരുമാനത്തിന്റെ (117.2 ട്രില്യൻ ഡോളർ) അഞ്ചു ശതമാനത്തോളം വരും.
പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തിന്റെ പല മടങ്ങു വരും ഈ തുക. ഒരു ഗ്ലാസ് പാലിൽ ഒരു തുള്ളി വിഷം ചേർത്താൽ ഗ്ലാസിലെ മുഴുവൻ പാലും ഉപയോഗശൂന്യമാകുന്നതുപോലെ, നമ്മൾ നേടുന്ന മുഴുവൻ പുരോഗതിയും ഈ അഞ്ചു ശതമാനം വരുന്ന, അഞ്ചു ലക്ഷം കോടി ഡോളറിന്റെ ചെലവിലൂടെ ഉപയോഗശൂന്യമാകുന്നു. മാത്രമല്ല, വർധിച്ചുവരുന്ന ഈ ദുരന്തച്ചെലവുകൾ ഒരിക്കലും കുറയാനുള്ള സാധ്യതയില്ല. അതുകൊണ്ടാണ് പ്രകൃതിധ്വംസനവും യുദ്ധങ്ങളും വികസനത്തിന്റെയും പുരോഗതിയുടെയും ബദ്ധശത്രുക്കളായി കണക്കാക്കപ്പെടുന്നത്.
വിവരം, അറിവ്, വിവേകം
വിദ്യയെന്നാൽ വിവരവും അറിവും മാത്രമല്ല, ഇവ രണ്ടിനേക്കാളും ഉയർന്ന വിവേകവുംകൂടി ഉൾപ്പെടുന്നുവെന്നു നേരത്തേതന്നെ സൂചിപ്പിച്ചുവല്ലോ. വിവരവും അറിവും വെറും യാന്ത്രികവും സാങ്കേതികവുമായ പദങ്ങളാണ്. എന്നാൽ, വിവേകത്തിലേക്കെത്തുമ്പോൾ ഇവ രണ്ടും കൂടുതൽ മാനുഷികവും പ്രകൃതിദത്തവുമാകുന്നു. ഉദാഹരണത്തിന് കംപ്യൂട്ടർ വളരെയധികം വിവരം സൂക്ഷിച്ചുവയ്ക്കാനും വിതരണം ചെയ്യാനും വിശകലനം ചെയ്യാനും കഴിവുള്ള യന്ത്രമാണ്. ഒപ്പംതന്നെ പലതിനെക്കുറിച്ചുമുള്ള താത്വികമായ അറിവ് പകർന്നുതരാനും അതിന്റെ പ്രയോഗത്തിനും സഹായിക്കുന്നു.
ന്യൂക്ലിയർ സാങ്കേതികവിദ്യയുടെ വിവരം തേടാനും നേടാനും അതിന്റെ പ്രയോഗത്തിനും കംപ്യൂട്ടർ മോഡൽസും സിമുലേഷനും സഹായിക്കുന്നുണ്ട്. അറിവ് താത്വികവും പ്രായോഗികവുമാണെങ്കിൽ, വിവരം അവ വെറും ഡാറ്റാ (എണ്ണ-ഗുണങ്ങളുടെ സംഖ്യാരൂപം) മാത്രമാണ്. എന്താണ് തത്ത്വമെന്നും അവയെ എങ്ങിനെ പ്രയോഗിക്കണമെന്നും കംപ്യൂട്ടറിനു പറഞ്ഞുതരാനാകും. പക്ഷേ, ആണവ ഊർജം സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണോ, അതോ യുദ്ധത്തിനു വേണ്ടിയാണോ പ്രയോഗിക്കേണ്ടത് എന്നതിൽ വിവേകപൂർണമായ തീരുമാനമെടുക്കാൻ മനുഷ്യനു മാത്രമേ സാധിക്കൂ.
യന്ത്ര പരിമിതികൾ
വിവേകം എന്ന ഗുണം മനുഷ്യ നിർമിതമായ യന്ത്രങ്ങളിലേക്കു ഫലപ്രദമായി സന്നിവേശിപ്പിക്കുന്നതിനു പരിമിതികളുണ്ട്. വിവേകം, ജഡ (വസ്തു) പരിണാമം, ജൈവഗുണങ്ങൾ, ബോധം എന്നീ ഘടകങ്ങളുടെ സംയുക്ത പ്രതിഫലനമാണ്. കോടാനുകോടി വർഷങ്ങളുടെ ജഡ-ജൈവ-ബോധ പരിണാമത്തിലൂടെ നിലനിൽപിനു വേണ്ടി രൂപപ്പെട്ട മനുഷ്യന്റെ മൂല്യബോധം മുഴുവനും, ഇ
Leader Page
ഇരുപത്തൊന്നാം നൂറ്റാണ്ടു പിറന്നിട്ട് ഇരുപത്തഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും മനുഷ്യജീവിതം എത്രമാത്രം സുരക്ഷിതമാണ് എന്ന് ആരുംതന്നെ ചിന്തിക്കുന്നില്ല. മനുഷ്യൻ സൃഷ്ടിക്കാത്ത, എന്നാൽ മനുഷ്യൻ നിലനിൽക്കുന്ന ഇടങ്ങൾ, ശ്വസിക്കുന്ന വായു, സൂര്യതാപം, വെളിച്ചം, ഊർജം, ജലം, മണ്ണ് എന്നിവയെല്ലാംതന്നെ ദുർവിനിയോഗം ചെയ്യപ്പെടുന്നു എന്നുള്ളതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം. ഈ ദുർവിനിയോഗമാണ് ഭീകരമായ വിഭവശോഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമായിക്കൊണ്ടിരിക്കുന്നത്. അനേകം ശാസ്ത്രീയ പഠനങ്ങൾ ഈ വിഷയത്തിൽ ലഭ്യമാണെങ്കിലും, പുതായി ഉരുത്തിരിഞ്ഞു വരുന്ന ഇംഗ്ലീഷ് ഭാഷയിലെ വാക്കുകൾ, മനുഷ്യൻ നേരിടാൻ പോകുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പായി മാറുന്നത് ഒരു പുതിയ രീതിയിലുള്ള പഠനത്തിന് തുടക്കം കുറിക്കുന്നു.
വാക്കുകൾ മുന്നറിയിപ്പാകുമ്പോൾ...
ബ്രിട്ടനിലെ ഡെർബി സർവകലാശാലയിലെ പ്രകൃതിബന്ധ പഠന വിഭാഗത്തിന്റെ പ്രഫസർ മിൽസ് റിച്ചാർഡ്സൺ 2020ൽ നടത്തിയ നിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. എഡി 1800നും 2020നുമിടയിൽ, രണ്ടു നൂറ്റാണ്ടുകൊണ്ടു മനുഷ്യന് പ്രകൃതിയുമായുള്ള ഇഴയടുപ്പം 60 ശതമാനം കുറഞ്ഞെന്ന് അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. മനുഷ്യർ വായിക്കുന്ന പുസ്തകങ്ങളിൽനിന്നും അവരുടെ ദൈനംദിന സംഭാഷണങ്ങളിൽനിന്നും ഈ കാലഘട്ടത്തിൽ പ്രകൃതി, നദി, പുല്ല്, പൂക്കൾ, പായൽ, കിളികൾ തുടങ്ങിയ പദങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും, 1990കളിൽ ഈ പ്രവണത കൂടുകയും ചെയ്തു. അതായത്, 1990കളിൽ തുടങ്ങിവച്ച ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും കാലഘട്ടത്തിലാണ് മനുഷ്യൻ പ്രകൃതിയിൽനിന്ന് കൂടുതൽ അകന്നത് എന്നു ചുരുക്കം.
ഈ കാലത്തു മനുഷ്യർ കൂടുതലായുപയോഗിച്ചത് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പദങ്ങളാണ്. ഉദാഹരണത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പല പ്രധാനപ്പെട്ട പദങ്ങൾ - ടിവോ, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ഓട്ടോസജ്ജെസ്ട് , സെൽഫി, വ്ളോഗ്, അൺഫ്രണ്ട്, പോഡ്കാസ്റ്റ്, പയ്വോൾ, യുട്യൂബർ, ഹാഷ്ടാഗ് മുതലായവയെല്ലാം സമൂഹത്തിലെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വാക്കുകളാണ്. കൂടാതെ ‘ഡീപ്സ്റ്റേറ്റ്’ എന്ന അമേരിക്കൻ രാഷ്ട്രീയ കുതന്ത്രത്തെ കുറിക്കുന്ന വാക്കും, ‘ബ്രോമാൻസ്’ എന്ന മനുഷ്യബന്ധത്തെ കുറിക്കുന്ന വാക്കും പുതുതായി ഉരുത്തിരിഞ്ഞു വന്നതാണ്.
ഭാഷയെന്നു പറയുന്നത് വാക്കുകളിലൂടെയുള്ള ജീവിതവൃത്തികളുടെ പ്രതിഫലനമാണ്. മനുഷ്യബുദ്ധിയൊരുക്കുന്ന നവീന ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു പുതിയ വാക്കുകളും ഭാഷാ ശൈലികളും പിറക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടൊരു ശാസ്ത്ര-സാങ്കേതിക-രാഷ്ട്രീയ-സാമ്പത്തിക യുഗമായതിനാൽ ആ രംഗങ്ങളുമായി ബന്ധപ്പെട്ട വാക്കുകൾ കൂടുതൽ ഉണ്ടാകുന്നു.
2024ൽ ‘ലേണിംഗ് ഇംഗ്ലീഷ് വിത്ത് ഓക്സ്ഫഡ്’ അനുസരിച്ചു പുതുതായുണ്ടായ വാക്കുകൾ വൈവിധ്യമാർന്ന രംഗങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഒന്നാമതായി കൊടുത്തിരിക്കുന്ന ‘പ്രോംപ്റ്റ്’ എഐ യുമായി ബന്ധപ്പെട്ടതാണ്. നിർമിതബുദ്ധിയെ നമ്മുടെ സഹായി ആക്കുന്നതിന്റെ ഭാഗമായിട്ടുള്ള ചോദ്യങ്ങൾ, നിർദേശങ്ങൾ, ഉത്തരവുകൾ, അഭിപ്രായങ്ങൾ എന്നിവയാണ് പ്രോംപ്റ്റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
രണ്ടാമത്തെ വാക്കായ ‘ഹീറ്റ് ഡോം’ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അനിശ്ചിത കാലത്തേക്ക് ഭൂമിയുടെ ഉപരിതലത്തിൽ ചൂട് നിലനിർത്തി ഉഷ്ണതരംഗങ്ങൾ സൃഷ്ടിക്കുന്ന പ്രതിഭാസമാണ് ഹീറ്റ് ഡോം. ‘ഫ്രീറേഞ്ച്’ എന്ന മറ്റൊരു വാക്ക് മൃഗസ്നേഹവും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും ക്ഷണികവും ആധുനികവുമായ മനുഷ്യബന്ധങ്ങളെ കുറിക്കുന്നതാണ് നാനോഷിപ്, ഫ്രീക് മാച്ചിങ്, മൈക്രോമാൻസ് ‘സിറ്റുവേഷൻഷിപ്’ മുതലായവ. മറ്റൊരു വാക്ക് എഐയുമായി ബന്ധപ്പെട്ട ‘ലാർജ് ലാംഗ്വേജ് മോഡൽ’ (LLM) ആണ്. എന്നാൽ മനുഷ്യന്റെ ശാശ്വതമായ നിലനിൽപുമായി ബന്ധപ്പെട്ട സത്യം, സ്നേഹം, നീതി, ദയ, വാത്സല്യം, സമാധാനം,സന്തോഷം, പുരോഗതി, ശാന്തി എന്നീ വാക്കുകൾ നിത്യജീവിതത്തിൽ കുറയുന്നു എന്നത് ഒരു പ്രതിസന്ധിയുടെ മുന്നറിയിപ്പാണ്.
‘വാമിംഗി’ൽനിന്ന് ‘ബോയിലിംഗി’ലേക്ക്
ഇപ്പോൾ ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പുതിയ പദങ്ങൾ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. ഭൂമി മന്ദോഷ്ണാവസ്ഥയിൽ (Warming) നിന്നും താപനത്തിലേക്കും (Heating) അവിടെ നിന്നും തിളയ്ക്കുന്ന (Boiling) അവസ്ഥയിലേക്കും മാറിക്കൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി അന്തോണിയോസ് ഗുട്ടെരസ് ആണ് 2023ൽ ഗ്ലോബൽ ബോയിലിംഗ് എന്ന പുതിയ പദം കൊണ്ടുവന്നത്.
ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ചൂട് കൂടിയ പത്തുവർഷങ്ങൾ 2014നും 2025നും ഇടയ്ക്കാണ് ഉണ്ടായിട്ടുള്ളത്. 1880 തൊട്ട് 1910 വരെ 13.7 ഡിഗ്രി സെൽഷസ് ആയിരുന്നു ശരാശരി ചൂട്. ഇതായിരുന്നു ഭൂമിയുടെ മന്ദോഷ്ണാവസ്ഥ. 1980കൾ വരെ ലോകത്തിലെ ശരാശരി താപനില 14 ഡിഗ്രി സെൽഷസ് ആയിരുന്നു. 1980 തൊട്ട് 2010 വരെയുള്ള കാലഘട്ടം വർധിച്ച താപനിലയുള്ളതായിരുന്നു. 2010നു ശേഷമാണ് ഭൂമി തിളയ്ക്കുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ വളരെ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. വരൾച്ചയും ജലക്ഷാമവും കൃഷിനാശവും ഭക്ഷ്യക്ഷാമവും ശാരീരിക മാനസിക രോഗാവസ്ഥകളും സംഘർഷങ്ങളും സാമ്പത്തിക നഷ്ടവുമൊക്കെയാണ് ഫലങ്ങൾ.
പരിസ്ഥിതി ഉത്കണ്ഠ
ഇക്കോ ആന്സയിറ്റി (Eco Anxiety) അഥവാ പരിസ്ഥിതി ഉത്കണ്ഠ എന്ന പുതിയ വാക്ക് വരുന്നത്, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയത്തിൽ നിന്നാണ്. പക്ഷിപ്പനി, കോളറ, പ്ലേഗ്, ക്ഷയം, ഹൃദയത്തെയും ശ്വാസകോശത്തെയും സംബന്ധിക്കുന്ന അസുഖങ്ങൾ, കൂടാതെ ഈവക ഭയങ്ങളിൽനിന്നുണ്ടാകുന്ന മാനസിക അസ്വസ്ഥതകളും സമ്മർദങ്ങളും (Solastalgia)) ഒക്കെ കൂടി വരുന്നത് ഭൂമിയുടെ അധിക താപനം നിമിത്തമാണെന്നു ഗവേഷകർ പറയുന്നു.
‘ഗ്രീൻ വാഷിംഗ്’എന്ന പുതിയ പദം കോർപറേറ്റുകളുമായി ബന്ധപ്പെട്ടതാണ്. പരിസ്ഥിതി സൗഹൃദ നയങ്ങളിലെ കാപട്യത്തെയാണീ പദം സൂചിപ്പിക്കുന്നത്. ഹരിതനയങ്ങൾ പ്രഖ്യാപനങ്ങളിൽ മാത്രമൊതുക്കി, പെരുമാറ്റങ്ങളിൽനിന്ന് ആരുമറിയാതെ മാറ്റിനിർത്തുന്നതാണ് ഗ്രീൻ വാഷിംഗ്. പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിസന്ധികളായി മൂർശച്ഛിക്കാനുള്ള ഒരു പ്രധാന കാരണം ഗ്രീൻ വാഷിംഗ് ആണ്. ഒരു തിരിച്ചുപോക്കിന് സാധ്യതയില്ലാത്ത സ്ഥിതിയിലേക്ക് അതിവേഗം എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന ഈ അവസ്ഥയുടെ പുതിയ ‘വാക്ക് ടിപ്പിംഗ് പോയിന്റ്’ (Tipping Point) എന്നാണ്. അതായത്, ലോകം പരിസ്ഥിതി നാശത്തിന്റെ മുനമ്പിൽ വന്നുനിൽക്കുന്നു. ഏതു നിമിഷം വേണമെങ്കിലും അഗാധമായ നാശത്തിന്റെ ഗർത്തത്തിലേക്ക് വീണുപോകാം.
ന്യൂ നോർമൽ (പുതിയ ക്രമം)
പകർച്ചവ്യാധിയോ സാമ്പത്തിക തകർച്ചയോ പോലുള്ള ഒരു വലിയ പ്രതിസന്ധിക്കുശേഷം നമ്മുടെ ജീവിതരീതികളിൽ വരുന്ന സ്ഥിരമായ മാറ്റങ്ങളെ സൂചിപ്പിക്കാനാണ് ന്യൂ നോർമൽ എന്ന പുതിയ പദം ഉപയോഗിക്കുന്നത്. പണ്ട് നമ്മൾ ‘സാധാരണ’ എന്ന് കരുതിയിരുന്ന കാര്യങ്ങൾക്ക് പകരം, പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് നമ്മൾ ശീലമാക്കിയ പുതിയ രീതികളെയാണ് ഇത് അർഥമാക്കുന്നത്. കോവിഡ് കാലമാണ് ഈ പദത്തെ വ്യാപകമാക്കിയത്. ജെൻ-ഇസെഡ്, ആൽഫ തലമുറകളെ സംബന്ധിച്ചിടത്തോളം ‘ന്യൂ നോർമൽ’ കേവലമൊരു ഒരു മാറ്റമല്ല, മറിച്ച് അവരുടെ സ്വാഭാവികമായ ജീവിതരീതി തന്നെയാണ്. മുൻതലമുറകൾക്ക് ‘മാറ്റം’ ആയി തോന്നിയ പല കാര്യങ്ങളും ഇവർക്ക് ജന്മനാ ലഭിച്ച അല്ലെങ്കിൽ വളർന്നുവന്ന സാഹചര്യങ്ങളാണ്.
അതേസമയം പുതിയ തലമുറയെ ദുരുപയോഗിക്കുന്ന അനധികൃത മയക്കുമരുന്ന് ലോബികളും മറ്റ് സ്ഥാപിത താത്പര്യക്കാരും അവരുടെ പ്രവൃത്തികളെ ‘ന്യൂ നോർമലാ’യി ചിത്രീകരിച്ച് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഉൾനാടൻ ഗ്രാമങ്ങളിലെ പ്രൈമറി വിദ്യാലയങ്ങൾ തൊട്ട് ലോകത്തിലെ വമ്പൻ നഗരങ്ങളിലെ സർവകലാശാലകളിലുള്ള കുട്ടികളിൽ വരെ പലതരം വിഷവിത്തുകൾ ആകർഷകങ്ങളായ പൊതികളിലാക്കി മധുരപലഹാരങ്ങളെന്ന വ്യാജേന വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്.
(തുടരും)
Leader Page
സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ ശബരിമല വിവാദം ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൈയെടുത്തു നടത്തിയ പരിപാടിയാണ് 2025 സെപ്റ്റംബർ 20ലെ ആഗോള അയ്യപ്പസംഗമം. പന്പയിലാണ് പരിപാടി നടന്നത്. മന്ത്രി വി.എൻ. വാസവൻ ഓഗസ്റ്റ് 16ന് സംഗമവിവരം മാലോകരെ അറിയിച്ചപ്പോൾതന്നെ വിവാദമായി. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഗമം സംഘടിപ്പിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ അറിയിപ്പ്. ആഗോള സംഗമം രാഷ്ട്രീയ പരിപാടിയാണെന്നും വിലക്കണമെന്നും ആവശ്യപ്പെട്ട് അജിഷ് കളത്തിൽ ഗോപി എന്ന അയ്യപ്പഭക്തൻ പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു.
2025 സെപ്റ്റംബർ മൂന്നിന് ഹൈക്കോടതി കേസ് പരിഗണിച്ചു. ആഗോള അയ്യപ്പസംഗമത്തിന് സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ പത്തുപൈസ ചെലവാക്കില്ലെന്ന് സംഘാടകർ ഹൈക്കോടതിയെ ധരിപ്പിച്ചു. സെപ്റ്റംബർ ഒന്‍പതിന് കേസിൽ തീർപ്പു കല്പിച്ച് ഹൈക്കോടതി സംഗമം നടത്താൻ ദേവസ്വം ബോർഡിന് സോപാധിക അനുമതി കൊടുത്തു. 1950ലെ തിരു-കൊച്ചി ഹിന്ദു മതസ്ഥാപന നിയമം അനുസരിച്ചേ എല്ലാം നടക്കാവൂ എന്നും പന്പയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. സംഗമം സംബന്ധിച്ച അക്കൗണ്ടുകൾ സുതാര്യമാവണം. സംഭാവനകൾ, സ്പോണ്‍സർമാർ എല്ലാവരുടെയും വിവരങ്ങൾ സുതാര്യമാക്കണം. 45 ദിവസത്തിനകം അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്ത കണക്ക് സമർപ്പിക്കണം- ഹൈക്കോടതി നിർദേശിച്ചു.
വിവാദങ്ങൾക്കിടയിൽ സംഗമം നടന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി തന്റെ കാറിൽ വെള്ളാപ്പള്ളി നടേശനെയും കയറ്റിയത് വലിയ ചർച്ചാവിഷയമായി. പക്ഷേ, സംഘാടകർ അവകാശപ്പെട്ടതുപോലെ ജനം വന്നില്ല. ഉദ്ഘാടനസമ്മേളനത്തിലൊഴികെ ഒരു സമ്മേളനത്തിലും ആളുണ്ടായില്ല. ആളില്ലാതെ കിടക്കുന്ന കസേരകളുടെ ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.
സർക്കാരിനും ദേവസ്വം ബോർഡിനും ഒരു പൈസ ചെലവില്ലെന്നു പറഞ്ഞ് നടത്തിയ സംഗമം സംബന്ധിച്ച് ആദ്യകണക്ക് വന്നപ്പോൾ തന്നെ പണി പാളി. സംഗമത്തിന് 8.22 കോടി രൂപ ചെലവാക്കിയതായാണ് അക്കാലത്ത് പുറത്തുവന്ന വിവരം. ദേവസ്വം ബോർഡ് മൂന്ന് കോടി ചെലവാക്കി. സർക്കാർ രണ്ടുകോടിയും. കണക്കുകൾ 45 ദിവസത്തിനകം ഹൈക്കോടതിക്കു നല്‍കണം എന്ന നിബന്ധനയടക്കം ലംഘിക്കപ്പെട്ടു. ഫെബ്രുവരിയിൽ സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ സത്യം ചൂണ്ടിക്കാട്ടുന്നത്.
ആഗോള സംഗമത്തിന്റെ കണക്കുകളിൽ വല്ലാത്ത പൊരുത്തക്കേടെന്ന് 2026 ഫെബ്രുവരി 11 ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സംഗമം നടത്തിയ വകയിൽ 3.4 കോടി കടമുണ്ട്. ദേവസ്വം ഫണ്ടിൽനിന്നു ചെലവാക്കിയ രണ്ടു കോടി തിരിച്ചുകിട്ടിയില്ല. സ്പോണ്‍സർഷിപ്പിലൂടെ നാലു കോടി ലഭിച്ചു. അതിൽ രണ്ടുകോടി ആരു നൽകി എന്നതടക്കം പലതും നിഗുഢ രഹസ്യമാണ്. ചെലവ് ഏഴു കോടിക്കു മുകളിൽ. ബില്ലുകൾ ഇനിയും തീർക്കാനുണ്ട്- കോടതിയിലെ റിപ്പോർട്ട് പറയുന്നു.
ഊരാളുങ്കൽ സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻസിന് ടെൻഡർ ഇല്ലാതെ ജോലി നല്കി. അതും നിരക്ക് പത്തു ശതമാനം കൂട്ടിവച്ച്. ഉപകരാറുകാരിൽനിന്നു ലഭിച്ച ഇൻവോയ്സുകൾ കൃത്യമായി തരം തിരിച്ചിട്ടില്ല. കിടക്കകൾ, കേബിളുകൾ, പാനൽ ബോർഡ് ജോലികൾ സംബന്ധിച്ച കണക്കിലും പൊരുത്തക്കേടുണ്ട്.
അതിഥികൾക്ക് നൽകാനായി 4100 വീതം പായ്ക്കറ്റ് അപ്പം, അരവണ, വിഭൂതി മഞ്ഞൾ, കുങ്കുമം, ആടിയ ശിഷ്ടം നെയ്യ്, ഒരു കിലോ ചന്ദനം എന്നിവ കരുതി. ഇവയുടെ തുക രേഖപ്പെടുത്തിയില്ല. ദേവസ്വം ബോർഡിനോടും സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും കോടതി വിശദീകരണം ചോദിച്ചു. ഫെബ്രുവരി 27നകം വിശദീകരണം നല്‍കണം.
► പോറ്റിയുടെ വെടി
സംഗമം സംബന്ധിച്ച വിവാദങ്ങൾ കത്തിനിൽക്കെ ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക വിഗ്രഹത്തിന്റെ പീഠങ്ങൾ കാണാനില്ലെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തൽ പുതിയ വിവാദമായി. പോറ്റി എന്ത് ഉദ്ദേശ്യത്തോടെയാണ് ദ്വാരപാലക വിഗ്രഹങ്ങളുടെ പീഠങ്ങൾ കാണാനില്ലെന്നു പറഞ്ഞത് എന്നത് ആർക്കുമറിയില്ല. ഏതായാലും ദേവസ്വം വിജിലൻസ് ഉണർന്നു. അന്വേഷണമായി. സെപ്റ്റംബർ 28ന് ദേവസ്വം വിജിലൻസ് ആ പീഠങ്ങൾ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്നു കണ്ടെടുത്തു. കോവിഡ് കാലത്ത് അറ്റകുറ്റപ്പണികൾക്കായി എടുത്തതാണ്. തിരിച്ചുവയ്ക്കാൻ മറന്നു. ദേവസ്വം ബോർഡ് തെരക്കിയതുമില്ല.
അയ്യപ്പസംഗമം കാരണമാണ് ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവന്നതെന്ന് അയ്യപ്പസംഗമ കണക്കുകളിലെ പൊരുത്തക്കേടിനെക്കുറിച്ചു ചോദിച്ചപ്പോൾ ദേവസ്വം മന്ത്രി എൻ. വാസവൻ പറഞ്ഞു. അതിൽ കുറെ സത്യവും ഉണ്ട്.
► സ്വർണക്കൊടിമര നിർമാണം
ശബരിമലയിലെ സ്വർണം കട്ടതു സംബന്ധിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പുറത്തുകൊണ്ടുവരുന്നത് ശബരിമലയിൽ എല്ലാവരും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളയുടെ അസ്വസ്ഥത ഉണ്ടാക്കുന്ന കണക്കുകളാണ്. കട്ടിളപ്പാളിയുടെയും ദ്വാരപാലക ശില്പത്തിന്റെയും കാര്യത്തിൽ മാത്രമല്ല, 2017ൽ പുതുക്കിപ്പണിത കൊടിമരത്തിന്റെ കാര്യത്തിലും സംശയം ഉണ്ടായിരിക്കുന്നു. അന്വേഷണത്തെ ഈ മാനത്തിൽ എത്തിച്ച് കട്ടതു സഖാക്കൾ മാത്രമല്ല എന്ന ചിന്തയിലേക്ക് ഭക്തരെ കൊണ്ടുവരുന്നു. ഇതിനായി സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് അയ്യപ്പ സംഗമ കണക്കുകൾ വീണ്ടും ശോഭ കെടുത്തുന്നു.
► മോഷ്ടിക്കാത്തവർ ഇല്ലേ!
ശബരിമലയിൽ മോഷ്ടിക്കാത്തവരില്ലേ എന്ന സംശയമാണ് ഈ അന്വേഷണം പുറത്തു കൊണ്ടുവരുന്നത്. പ്രതിപക്ഷം ഭരിച്ച കാലത്തും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല എന്ന നിലയിലേക്ക് ധാരണകൾ എത്തുന്നു. മറ്റുള്ളവരെ കുടുക്കാൻ നോക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെല്ലാം കുടുങ്ങുന്ന സത്യത്തിന്റെ നേർവിജയത്തിന്റെ കാഴ്ചയും പ്രതീക്ഷ പകരുന്നതാണ്. പുറത്തുവരാത്ത ഒരു രഹസ്യവും ഇല്ലെന്ന സത്യം ഒരിക്കൽകൂടി വിജയിക്കുന്നു. അഴിക്കുംതോറും പുതിയ കുരുക്കുകൾ ഉണ്ടാകുന്ന കൂനാങ്കുരുക്കാവുകയാണ് ശബരിമലയിലെ കൊള്ളകൾ.
► തെരഞ്ഞെടുപ്പു തീരുമാനങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു കിട്ടുന്നതിനുള്ള എത്ര തീരുമാനങ്ങളാണ് സർക്കാർ എടുക്കുന്നത്. മൂന്നാം ഊഴത്തിന് പ്രതീക്ഷയോടെ കരുക്കൾ നീക്കുകയാണ് പിണറായി. ബജറ്റിൽ മറന്നുപോയ പലതും പുതുതായി വരുന്നു. വോട്ടർമാരിൽ നല്ല ശതമാനം വരുന്ന മുതിർന്നവരെ കൈയിലെടുക്കണം എന്ന ചിന്ത പ്രകടമായി.
മുതിർന്ന പൗരന്മാർക്ക് ക്ഷേമത്തിന് പുതിയ നയം സർക്കാർ പ്രഖ്യാപിച്ചു. അതിലെ പ്രഖ്യാപനങ്ങൾ എല്ലാം നല്ലതാണ്. പക്ഷേ എങ്ങനെ നടപ്പാക്കും എന്ന ചോദ്യം ഉണ്ട്. സാമൂഹിക സുരക്ഷാ പെൻഷൻ 2500 രൂപയാക്കാൻ ഇതുവരെ സർക്കാരിനായിട്ടില്ല. പുതിയ വനിതാ നയവും വന്നു. അതും നല്ലതാണ്. വന്യജീവി ആക്രമണങ്ങളിൽ വിള നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾക്കായി മലയോര വികസന ഉന്നതാധികാര സമിതി രൂപീകരിക്കാനും തീരുമാനമായി. 60 വയസ് കഴിഞ്ഞ 1.94 ലക്ഷം കർഷകർക്ക് മാസം 1600 രൂപ വച്ച് സർക്കാർ ഇപ്പോൾ പെൻഷൻ കൊടുക്കുന്നുണ്ട്. ഇതുവരെ 2.79 ലക്ഷം കർഷകർ പദ്ധതിയിൽ അംഗങ്ങളായി.
ഇടതു സർക്കാർ നിയമിച്ച താത്കാലിക ജീവനക്കാരെ എല്ലാം സ്ഥിരപ്പെടുത്താൻ നടക്കുന്ന നീക്കവും തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. കണ്‍സ്യൂമർ ഫെഡിലെ 1084 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കംപോലെ പലതും നടക്കുന്നു. പഞ്ചദിന പ്രവൃത്തി വാരവും അതിൽ പെടുന്നു. കേരളത്തിലെ 10 ലക്ഷം സ്ത്രീകൾക്ക് 1000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ കൊടുക്കുകയാണ്. എല്ലാ അഴിമതിക്കഥകളുടെയും മുകളിൽ ഈ സഹായം വോട്ടാകുമെന്ന് കരുതപ്പെടുന്നു.
Leader Page
ഫ്രാൻസിസ് മാർപാപ്പയുമായി അങ്ങേയ്ക്കു ഗാഢമായ ബന്ധമായിരുന്നല്ലോ ഉണ്ടായിരുന്നത്. ലെയോ പാപ്പായുമായി അങ്ങയുടെ അടുപ്പം എങ്ങനെയാണ്?
ഫ്രാൻസിസ് മാർപാപ്പയോടൊത്തുള്ള യാത്രകൾ എന്നെ സംബന്ധിച്ച് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. ഞാൻ കർദിനാളായിട്ടും യാത്രയുടെ ചുമതലയിൽനിന്ന് എന്നെ മാറ്റിയില്ല. 2025ൽ ഒരു യാത്രയേ ഉള്ളൂ, അതുകൂടി ക്രമീകരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു. എന്നാൽ തുർക്കിയിലേക്കു നിശ്ചയിച്ചിരുന്ന ആ യാത്ര നടന്നില്ല. പിന്നെ പുതിയ പാപ്പാ വന്നു. അദ്ദേഹത്തിന്റെ ആദ്യകാല യാത്രകൾക്കുവേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം ഞാൻ ചെയ്തു. ഇപ്പോൾ പുതിയ ആളെ മാർപാപ്പ വച്ചിട്ടുണ്ട്. ഇപ്പോൾ മാർപാപ്പയുടെ യാത്രകളുടെ ഉത്തരവാദിത്വം എനിക്കില്ല.
പരിശുദ്ധ പിതാവിന്റെ യാത്രയിൽ ഒരു കർദിനാൾ സംഘമുണ്ട്. അത് ഓരോ യാത്രയുടെയും പ്രത്യേകതകൾ അനുസരിച്ചാണ്. എക്യുമെനിക്കൽ സ്വഭാവമുള്ള യാത്രയാണെങ്കിൽ എക്യുമെനിസവുമായി ബന്ധപ്പെട്ടും മതാന്തര സ്വഭാവമുള്ളതാണെങ്കിൽ ആ വിഷയവുമായി ബന്ധപ്പെട്ടുമായിരിക്കും. അതുപോലെ ഓരോ രാജ്യത്തിലേക്കും പോകുന്പോൾ ആ രാജ്യക്കാരായ കർദിനാൾമാർ ഉണ്ടെങ്കിൽ അവരെയും സംഘത്തിൽ ഉൾപ്പെടുത്തും. അങ്ങനെയുള്ള ചില വ്യവസ്ഥകളുണ്ട്.
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് ലെയോ പതിനാലാമൻ എന്ന പേരു സ്വീകരിച്ച കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ഫ്രാൻസിസ് പാപ്പായുടെ കാലത്ത് മെത്രാന്മാർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷനായിരുന്നു. സാധാരണഗതിയിൽ മാർപാപ്പയുടെ കൂടെ അദ്ദേഹം എങ്ങും വരേണ്ട കാര്യമില്ല. പ്രോട്ടോക്കോളിലും അതില്ല. പക്ഷേ, ഫ്രാൻസിസ് മാർപാപ്പ യൂറോപ്പിലുള്ള എല്ലാ യാത്രകളിലും കർദിനാൾ പ്രെവോസ്റ്റിനെ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഞാൻ എഴുതിച്ചേർത്തിരുന്നില്ല. പക്ഷേ, യാത്രകൾക്ക് ഏതാനും ദിവസം മുന്‍പ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ എഴുതിച്ചേർക്കുമായിരുന്നു. അത് എന്തുകൊണ്ടാണെന്ന് എല്ലാവരും ചോദിച്ചു. പക്ഷേ, അപ്രകാരം അദ്ദേഹം യാത്രകളിൽ ഉൾപ്പെട്ടിരുന്നതുകൊണ്ട് പിതാവുമായി എനിക്ക് അടുപ്പവും ബന്ധവും കൂടുതലായി ഉണ്ടായി. പിന്നീട് ഞാൻ കർദിനാളായി കഴിഞ്ഞപ്പോൾ അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാൻ സാധിച്ചിട്ടുണ്ട്. കൂടാതെ, വിവിധ കാര്യാലയങ്ങളിലും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കർദിനാൾ പ്രെവോസ്റ്റ് മാർപാപ്പയായി കഴിഞ്ഞപ്പോൾ എല്ലാ രണ്ടു മാസം കൂടുന്പോഴും കർദിനാൾമാരെ എല്ലാവരെയും വിളിച്ചുകൂട്ടാറുണ്ട്.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനകാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ?
ഇന്ത്യ സന്ദർശിക്കുക എന്നത് ഫ്രാൻസിസ് പാപ്പായുടെ വലിയ ഒരു സ്വപ്നമായിരുന്നു. അതിന് അനുകൂലമായ നീക്കങ്ങൾ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമുണ്ടായിരുന്നു. ഫ്രാൻസിസ് പാപ്പായ്ക്കു പോകാൻ സാധിക്കാത്ത സ്ഥലങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ശൈലിയാണ് ലെയോ പാപ്പായുടേത്. ഉദാഹരണത്തിന് അർജന്റീന. ഫ്രാൻസിസ് പാപ്പയുടെ സ്വന്തം നാടാണെങ്കിലും മാർപാപ്പയായിക്കഴിഞ്ഞ് അവിടേക്ക് ഒരിക്കലും അദ്ദേഹം പോയിട്ടില്ല. അവിടം സന്ദർശിക്കുക എന്നത് അദ്ദേഹത്തിന് താത്പര്യമുള്ള കാര്യമായിരുന്നു. എന്നാൽ കഴിഞ്ഞ ജൂണിൽ വത്തിക്കാനിലെത്തിയ അർജന്റൈൻ പ്രസിഡന്റ് ഹാവിയർ മിലൈ മാർപാപ്പയെ അർജന്റീനയിലേക്കു ക്ഷണിക്കുകയും ലെയോ പാപ്പാ ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ പാപ്പായുടെ ഇന്ത്യാ സന്ദർശനവും ഉണ്ടാകുമെന്നു കരുതാം.
ഫ്രാൻസിസ് പാപ്പായ്ക്കു വരാൻ സാധിക്കാതിരുന്നതുകൊണ്ട് ലെയോ പാപ്പായ്ക്ക് ഇന്ത്യ സന്ദർശിക്കാൻ പ്രത്യേക താത്പര്യമുണ്ട്. സഭയുടെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇതു കാണിക്കുന്നത്.
മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിന്റെ പദ്ധതികൾ വിശദമാക്കാമോ?
കാര്യാലയത്തിന്റെ നേതൃത്വത്തിൽ സ്ഥിരമായുള്ള മതാന്തര സംവാദങ്ങൾ നടക്കുന്നുണ്ട്. ജനുവരിയിൽ ഇറാക്കിൽവച്ച് ഒരു സംവാദം നടന്നിരുന്നു. രണ്ടു വർഷം കൂടുന്പോൾ ഒരിക്കൽ വത്തിക്കാനിൽവച്ചും പിന്നീട് ഇറാക്കിലുമായി സംവാദങ്ങൾ സ്ഥിരമായി നടക്കുന്നതാണ്. ലോകമെന്പാടുമുള്ള മെത്രാൻ സംഘങ്ങൾ വത്തിക്കാനിലേക്കു വരുന്പോൾ അവരുമായുള്ള സന്ദർശനമുണ്ട്. ഈ വർഷത്തെ പ്രത്യേക പരിപാടി വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ 1986ൽ അസീസിയിൽ വിളിച്ചുകൂട്ടിയ സർവമത സമ്മേളനത്തിന്റെ റൂബി ജൂബിലി ആഘോഷമാണ്. അതിന്റെ ഭാഗമായി ഒക്ടോബറിൽ അസീസിയിൽ സർവമത സമ്മേളനം വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നു.
ഇതരമത വിദ്വേഷവും മതസ്പർധയും ആഗോളതലത്തിൽ വ്യാപിച്ചതായി കാണാം. ഇതേക്കുറിച്ച് പിതാവിന്റെ കാഴ്ചപ്പാട് എന്താണ്?
ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ മാറ്റത്തിന്റെ ഒരു യുഗത്തിലല്ല, മറിച്ച് യുഗത്തിന്റെ മാറ്റത്തിലാണ് നാം ജീവിക്കുന്നത്. നമുക്കറിയാം യുദ്ധവും മറ്റുംമൂലം അഭയാർഥികളുടെ എണ്ണം കൂടിയ ഒരു കാലഘട്ടമാണിത്. അതുപോലെതന്നെ ശാസ്ത്രസാങ്കേതിക മേഖലകളിലും വാർത്താമാധ്യമരംഗത്തും ഒരുപാട് വളർച്ചയുണ്ടെങ്കിലും മനുഷ്യരിൽ സ്വാർഥതയുടെ അംശം വർധിച്ചുവെന്നുള്ളത് സത്യമാണ്. മതപരമായ കാര്യങ്ങൾ വളച്ചൊടിക്കുന്നതിലൂടെ സ്വാർഥത വളർത്തൽ എളുപ്പമാകുന്നു. സ്വന്തം കാര്യം എളുപ്പത്തിൽ നേടാൻ അതുവഴി സാധിക്കുന്നു. എല്ലാ മേഖലകളിലും അതിന്റെ പ്രതിഫലനം കാണുന്നുണ്ട്.
ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേയുള്ള ആക്രമണം വർധിച്ചുവരുന്നതായി സിബിസിഐ അടക്കം ചൂണ്ടിക്കാട്ടുന്നുണ്ട്. വത്തിക്കാന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യങ്ങൾ എത്തിയിട്ടുണ്ടോ?
ലെയോ പാപ്പാ ഈ വർഷമാദ്യം വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സംബോധന ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിൽ, മതസ്വാതന്ത്ര്യത്തിന്റെ പേരിൽ ലോകത്തിലെ 64 ശതമാനം ആൾക്കാർ വേദനിക്കുന്നുവെന്നു പറഞ്ഞിരുന്നു. അതിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങൾ വത്തിക്കാന്‍ അറിവുള്ളതാണ്. നയതന്ത്രതലത്തിൽ അക്കാര്യങ്ങളിൽ ഇടപെടുന്നുമുണ്ട്. ഇന്ത്യയുടെ പ്രതിനിധി വത്തിക്കാനിലും വത്തിക്കാന്റെ പ്രതിനിധി ന്യൂഡൽഹിയുമുണ്ട്. പറയാനുള്ള കാര്യങ്ങൾ ആദരവോടുകൂടി പറയാറുണ്ട്. നയതന്ത്രബന്ധങ്ങൾക്കു വലിയ ഔന്നത്യമുണ്ട്. അതിനാൽതന്നെ ഇക്കാര്യങ്ങളും അത്തരത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഇക്കാലത്തെ ഒരു പ്രത്യേകത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതു മാത്രമാണ് സത്യമെന്നു ധാരാളംപേർ ചിന്തിക്കുന്നു എന്നതാണ്. നയതന്ത്രബന്ധങ്ങൾ ഏറെയുള്ള രാജ്യമാണ് വത്തിക്കാൻ. മാർപാപ്പ നമ്മോടു പറയുന്ന കാര്യങ്ങൾ മാത്രമേ നമ്മൾ അറിയുന്നുള്ളൂ എന്നതാണ് കാര്യം. അതിനപ്പുറം നയതന്ത്രതലത്തിൽ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദത്തെയും ഐഎസ് അടക്കമുള്ള ഭീകരവാദത്തെയും എതിർക്കുന്നതിൽ വത്തിക്കാന്‍ തീവ്രത പോരെന്ന വിമർശനത്തെ എങ്ങനെ കാണുന്നു?
മതതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേയുള്ള വത്തിക്കാന്റെ ഉറച്ച സ്വരത്തിന് ഏറ്റവും വലിയ തെളിവാണ് ഫ്രാൻസിസ് പാപ്പാ അബുദാബിയിൽ ഒപ്പിട്ട മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള രേഖ. മതതീവ്രവാദത്തെ എതിർക്കുന്നതിൽ വത്തിക്കാന്റെ പങ്ക് അത് വെളിപ്പെടുത്തുന്നുണ്ട്. അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയ്യിബുമായി ചേർന്ന് ആദ്യമായാണ് ഒരു മാർപാപ്പ ഇപ്രകാരമുള്ള ഒരു രേഖയുണ്ടാക്കിയത്. അതുവഴി മതാന്തരസംവാദത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും അതുപോലെതന്നെ മതതീവ്രവാദത്തിനെതിരേയും മറ്റും ഔദ്യോഗികമായി നിലപാടുകളെടുക്കാൻ സാധിച്ചു.
വത്തിക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു നടത്തുന്ന സ്ഥിരമായ സംവാദങ്ങളുണ്ട്. രാജ്യങ്ങളുടെ ക്ഷണം സ്വീകരിച്ച് അവിടെ പോയി നടത്തുന്ന പ്രോഗ്രാമുകളുണ്ട്. അതിലൊക്കെ വ്യക്തമാകുന്നത് രാഷ്ട്രനേതാക്കൾക്കും യഥാർഥ മതനേതാക്കൾക്കും ഒരിക്കലും അക്രമങ്ങൾക്ക് അനുകൂലമായ തീവ്രനിലപാടെടുക്കാൻ സാധിക്കില്ല എന്നാണ്.
കഴിഞ്ഞ നവംബർ 21ന് അങ്ങ് ദീപികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ, എല്ലാ മതങ്ങളും ശരിയാണെന്നു വാദിച്ചാൽ ക്രിസ്തുമതത്തിന്റെ അനന്യത എങ്ങനെയാണ് ന്യായീകരിക്കുക?
മതാന്തര സംവാദത്തിന്റെ മേഖലയിൽ നമ്മുടെ പരിശ്രമമെന്നത് എല്ലാ മതങ്ങളെയും തുല്യമായി കണ്ട് ബഹുമാനിക്കുക എന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ അനന്യതയിൽ വിശ്വസിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്റെ മതമാണു ശരി എന്ന വിശ്വാസത്തിൽനിന്നാണ് നമ്മൾ അതിനു ജീവൻ കൊടുക്കാൻവരെ തയാറാകുന്നത്. ലെയോ മാർപാപ്പതന്നെ പറയുന്നതുപോലെ മതാന്തര സംവാദം എന്നത് കേവലമൊരു പരിപാടിയല്ല, നമുക്കുള്ള ബോധ്യമാണ്.
ബനഡിക്ട് പാപ്പാ പറഞ്ഞതുപോലെ നമ്മൾ വിശ്വാസം പ്രചരിപ്പിക്കുന്നത് നിർബന്ധിത മതപരിവർത്തനത്തിലൂടെയോ ഏതെങ്കിലും സ്വാധീനം ചെലുത്തിയോ അല്ല. നമ്മൾ ജീവിച്ചുകാണിച്ചുകൊണ്ടാണ് മതം പ്രചരിപ്പിക്കേണ്ടത്. ഇതൊരു മത്സരമാണ്. ഏറ്റവും നല്ലത് സമൂഹത്തിന്റെ മുന്നിലേക്ക് എടുത്തുവയ്ക്കാൻ നാം മത്സരിക്കണം. അല്ലാതെ തന്ത്രമോ കുതന്ത്രമോ അല്ല. എന്റെ വിശ്വാസത്തിന്റെ ശ്രേഷ്ഠത മറ്റു മതങ്ങൾക്കു മുമ്പിലേക്ക് എടുത്തുകാട്ടാനുള്ള അവസരമാണത്. അപ്പോൾ നിർബന്ധിത മതപരിവർത്തനത്തിന്റെ ആവശ്യമില്ല.
Leader Page
ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ മകന് താരിഖ് റഹ്മാന് പുതിയ പ്രധാനമന്ത്രിയാകുന്നത് ഇന്ത്യക്കും നിര്‍ണായകമാണ്. പതിമൂന്നാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താരിഖ് റഹ്മാന് (60) ചെയര്‍മാനായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) വന്വിജയമാണു സ്വന്തമാക്കിയത്. പ്രഖ്യാപിച്ച 299 സീറ്റുകളില്‍ 213 എണ്ണവും തൂത്തുവാരിയ ബിഎന്‍പി സഖ്യത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ട്. അവാമി ലീഗിനെ വിലക്കിയ തെരഞ്ഞെടുപ്പായതിനാല്‍ ഈ വിജയത്തിനു ശോഭയില്ല. അമ്മ ഖാലിദയോടുള്ള ആദരസൂചകമായി വിജയാഘോഷം വേണ്ടെന്നും പ്രാര്‍ഥിക്കാനുമാണ് അണികളോട് താരിഖ് നിര്‍ദേശിച്ചത്.
►►താരിഖിന് മധുരപ്രതികാരം
ലണ്ടനിലെ പ്രവാസം അവസാനിപ്പിച്ച് ധാക്കയിലെത്തി രണ്ടു മാസത്തിനുള്ളിലാണ് താരിഖ് രാജ്യഭരണത്തിന്റെ അമരക്കാരനാകുന്നത്. ധാക്കയിൽ വിമാനമിറങ്ങിയ ഉടനെ നഗ്നപാദനായി ജന്മനാടിന്റെ മണ്ണില്‍ ചവിട്ടിയുള്ള ആ തുടക്കം ഫലിച്ചു. 2006ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് താരിഖിനെ തടഞ്ഞവര്‍ക്കുള്ള മധുരപ്രതികാരം കൂടിയാകും ഇത്തവണ രണ്ടു മണ്ഡലങ്ങളില്‍നിന്നുള്ള ജയം.
ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു കൂപ്പുകുത്തിയ 2006ലായിരുന്നു കന്നിയങ്കത്തിനിറങ്ങാന്‍ താരിഖ് മോഹിച്ചത്. അന്നു നിഷേധിക്കപ്പെട്ട രാഷ്ട്രീയ അരങ്ങേറ്റം ഇപ്പോള്‍ ഉജ്വലമായി. രാഷ്ട്രീയ ശത്രുക്കളായ അവാമി ലീഗിനെതിരേ അതിരൂക്ഷ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിയാണ് താരിഖ് പ്രചാരണം തുടങ്ങിയത്. ജമാഅത്തെ ഇസ്ലാമിയും ഹസീനയെ പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ജെന്‍ സിയുടെ നാഷണല്‍ സിറ്റിസൺസ് പാര്‍ട്ടിയും ചേര്‍ന്ന സഖ്യം 77 സീറ്റുകളുമായി പ്രതിപക്ഷത്താകും.
►►ജമാ അത്തെ ഇസ്ലാമിയെ തള്ളേണ്ട
ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിക പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമി പ്രതിപക്ഷത്താണെങ്കിലും താരിഖിന്റെ പിന്നിലെ മറ്റൊരു ശക്തിയാകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിനോടൊപ്പം നടത്തിയ റഫറണ്ടത്തിനു കിട്ടിയ ജനങ്ങളുടെ അംഗീകാരം തീവ്രനിലപാടുകള്‍ മയപ്പെടുത്താനും തടസമായേക്കും. പാക്കിസ്ഥാന് അനുകൂല, ഇന്ത്യാ വിരുദ്ധ നിലപാടുകളുള്ള ജമാ അത്തെ മുമ്പ് ഖാലിദ സിയയുടെ സഖ്യകക്ഷിയായിരുന്നു. താരിഖിനെതിരേയുള്ള കേസുകള്‍ റദ്ദാക്കിയതിലും അദ്ദേഹത്തെ തിരികെയെത്തിക്കുന്നതിലും ജമാ അത്തെയുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍, ഖാലിദ സിയയുടെ ഭരണകാലത്തു പിന്നില്‍നിന്ന് അധികാരം നിയന്ത്രിച്ചിരുന്ന താരിഖ് റഹ്മാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ മറക്കാനാകില്ല.
►►വാജ്പേയി മുതല്‍ മോദി വരെ
ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിലെ പ്രമുഖനായ മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് മുമ്പു പദവികളില്ലാതെ അധികാരം അമ്മാനമാടിയിരുന്നയാളാണ്. 1981ല്‍ വധിക്കപ്പെടുന്നതുവരെ സിയാവുര്‍ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു. ഖാലിദ സിയ മൂന്നു തവണ പ്രധാനമന്ത്രിയായിരുന്നു. 1978ല്‍ സിയാവുര്‍ ആണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. മുന്‍ ബിഎന്‍പി സര്‍ക്കാരുകളുടെ കാലത്ത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഊഷ്മളമായിരുന്നില്ല.
ഖാലിദ സിയയുടെ കീഴില്‍ ബിഎന്‍പി അവസാനമായി അധികാരത്തിലിരുന്നത് അടല്‍ ബിഹാരി വാജ്പേയിയുടെ കീഴില്‍ ബിജെപിയുടെ ഭരണകാലത്തായിരുന്നു. 2001 മുതല്‍ 2006 വരെയുള്ള ബിഎന്‍പി ഭരണം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. അക്കാലത്ത് പാക്കിസ്ഥാന്റെ പ്രതിരൂപമായി കരുതാവുന്ന ജമാ അത്തെ ബിഎന്‍പിയുടെ സഖ്യകക്ഷിയായിരുന്നു.
►► ഭൂതകാലത്തെ ഡാര്‍ക്ക് പ്രിന്‍സ്
ഇരുണ്ട ഭൂതകാലമുള്ള രാജകുമാരന് (ദി ഡാര്‍ക്ക് പ്രിന്‍സ്) എന്നാണ് 2005ല്‍ അമേരിക്കന്‍ നയതന്ത്ര കേബിള്‍ താരിഖിനെ വിശേഷിപ്പിച്ചത്. ഖാലിദ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വിവാദങ്ങളുടെ തോഴനായിരുന്നു താരിഖ്. സര്‍ക്കാരില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിച്ചിരുന്നില്ലെങ്കിലും തിരശീലയ്ക്കു പിന്നിലെ ശക്തനായിരുന്നു അക്കാലത്ത് താരിഖ്. ബിഎന്‍പിയുടെ ആക്ടിംഗ് ചെയര്മാന്, സീനിയര്‍ വൈസ് ചെയര്മാന്, സീനിയര്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ താരിഖ് പ്രവര്‍ത്തിച്ചു.
ധാക്കയില്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്ന് ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള "ഹവാ ഭബാന്' (വായു മന്ദിരം) യഥാര്‍ഥ തീരുമാനങ്ങള്‍ എടുക്കുന്ന സമാന്തര അധികാരകേന്ദ്രമായിരുന്നു. 2017ല്‍ ധാക്ക സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രദേശങ്ങളിലൊക്കെ പോയതിന്റെ ഓര്‍മകള്‍ ലേഖകന്‍ ഇപ്പോഴും സജീവമാണ്.
►► ഇന്ത്യാ വിരുദ്ധത ഉപേക്ഷിക്കുമോ?
പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകള്‍ക്കു നേരേ അക്കാലത്തു കണ്ണടച്ചെന്നും വടക്കുകിഴക്കന്‍ കലാപകാരികള്‍ക്ക് ബംഗ്ലാദേശില്‍ അഭയം നല്‍കിയെന്നും ഇന്ത്യ ആരോപിച്ചിരുന്നു. 2004ലെ ചിറ്റഗോംഗ് ആയുധക്കടത്തിനു പിന്നില്‍ താരിഖാണെന്ന് ഇന്ത്യ കരുതുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആസാമിലെ ഉള്‍ഫയുമായി നടത്തിയ ഗൂഢാലോചനയാണിത്.
►► താരിഖ് സിയയ്ക്ക് വെല്ലുവിളി
ബംഗ്ലാദേശില്‍ താരിഖ് സിയ എന്നാണ് താരിഖ് റഹ്മാന് അറിയപ്പെടുന്നത്. ഇംഗ്ലണ്ടില്‍നിന്നു തിരിച്ചെത്തിയ ശേഷം പഴയ നിലപാടുകളിലും രീതികളിലും താരിഖ് വലിയ മാറ്റം വരുത്തിയെന്നതിലാണ് പ്രതീക്ഷ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ "അമേരിക്ക ഫസ്റ്റ്' ആഖ്യാനം മാതൃകയാക്കി "ബംഗ്ലാദേശ് ഫസ്റ്റ്' അജന്‍ഡ നടപ്പാക്കുമെന്നായിരുന്നു പ്രതിജ്ഞ. മേഖലയിലെ ഇന്ത്യ, ചൈന, പാക്കിസ്ഥാന് തുടങ്ങിയ ശക്തികളില്‍നിന്നു തുല്യ അകലം പാലിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
►► ടീസ്റ്റ നദീജലം അനിവാര്യത
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദിയും താരിഖ് റഹ്മാനും ഒരേപോലെ താത്പര്യമുണ്ട്. ഊര്‍ജം, വെള്ളം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയുടെ സഹകരണം അനിവാര്യവുമാണ്. ബിഎന്‍പിയുടെ പ്രകടനപത്രികയില്‍ ഇന്ത്യ എന്ന പരാമര്‍ശം പോലുമില്ലെങ്കിലും ടീസ്റ്റ, പത്മ നദികളില്‍നിന്നു ന്യായമായ ജലം ഉറപ്പാക്കുമെന്നു പറയുന്നുണ്ട്. ബംഗ്ലാദേശിന്റെ നിലനില്‍പ്പിന്റെ കാര്യമാണിവയെന്നു വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ഇന്ത്യക്കും എളുപ്പമാകില്ല.
►► മുള്ളാകുന്ന ഷെയ്ഖ് ഹസീന
ഭൂമിശാസ്ത്രപരമായി ഇന്ത്യ അനിവാര്യമായി തുടരുമെന്ന് താരിഖിന് നന്നായി അറിയാം. നാലായിരത്തിലേറെ കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം, വൈദ്യുതി, കണക്റ്റിവിറ്റി എന്നിവ മാത്രമല്ല, ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ അടുത്ത ബന്ധവും പെട്ടെന്നു മുറിച്ചെറിയാവുന്നതല്ല. കടുത്ത ഇന്ത്യാ വിരുദ്ധ മനോഭാവം തുടരുന്ന വിദ്യാര്‍ഥി നേതാക്കളെയും ജമാ അത്തെ ഇസ്ലാമിയെയും കൈകാര്യം ചെയ്യുക താരിഖിന് എളുപ്പമാകില്ല. ചൈനയുടെയും പാക്കിസ്ഥാന്റെയും സമ്മര്‍ദങ്ങളും നിലപാടുകളെ സ്വാധീനിക്കും.
എന്നാല്‍ ഇന്ത്യയിലുള്ള ഹസീനയെ വിട്ടുകൊടുക്കണമെന്ന സമ്മര്‍ദ്ദങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നതാണ് മോദിക്കും താരിഖിനുമുള്ള അടിയന്തര വെല്ലുവിളി. തെരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ ഇന്നലെയും ഹസീനയെ വിട്ടുതരണമെന്ന് ബിഎന്‍പി ആവശ്യപ്പെട്ടു.
►► ഒലിവിലയുമായി ആദ്യം മോദി
താരിഖ് റഹ്മാനെയും ബിഎന്‍പിയെയും അഭിനന്ദിക്കാനും നേരിട്ടു ടെലിഫോണില്‍ വിളിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിയില്ല. “നമ്മുടെ ബഹുമുഖ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതു വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു” എന്നാണ് മോദി ട്വീറ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉടനെ അഭിനന്ദിച്ചു. “ശുഭോനന്ദന്, താരിഖ് ഭായി” എന്നു പറഞ്ഞാണ് മമതയുടെ ട്വീറ്റ്.
താരിഖിന്റെ അമ്മയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയ മരിച്ചശേഷം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ധാക്കയില്‍ നേരിട്ടു ചെന്നതു നല്ല സന്ദേശമായി. പ്രധാനമന്ത്രി മോദിയുടെ സ്വകാര്യ കത്തും കൈമാറി. 2024ലെ കലാപത്തിനുശേഷം ധാക്ക സന്ദര്‍ശിച്ച ആദ്യ പ്രമുഖ നേതാവാണ് ജയശങ്കര്‍. തീവ്രവാദി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വേരൂന്നിയ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്താതിരിക്കാന്‍ അക്കാര്യങ്ങള്‍ താരിഖ് തന്റെ ആദ്യ പൊതുപ്രസംഗത്തില്‍ ഒഴിവാക്കിയതും ശുഭസൂചകമായി.
►► എല്ലാവരുടേതുമാകണം രാഷ്ട്രം
എല്ലാവര്ക്കും സുരക്ഷിതമായ ബംഗ്ലാദേശ് നിര്‍മിക്കുമെന്ന താരിഖ് റഹ്മാന്റെ പ്രഖ്യാപനം ആശാവഹവും സ്വാഗതാര്‍ഹവുമാണ്. “മതം വ്യക്തിപരമാണ്, പക്ഷേ രാഷ്ട്രം എല്ലാവരുടേതുമാണ്” എന്ന താരിഖിന്റെ പ്രസ്താവനയിലും വലിയ സന്ദേശമുണ്ട്. ബംഗ്ലാദേശിനു മാത്രമല്ല, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെല്ലാം ഇതൊരു പാഠമാകേണ്ടതുണ്ട്. അതിര്‍ത്തിയിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുമെന്നും ബിഎന്‍പി മേധാവി വാഗ്ദാനം ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ അടക്കം അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്നു.
ഇന്ത്യയോടും പാക്കിസ്ഥാനോടും ചൈനയോടും തുല്യ അകലവും തുല്യ സ്നേഹവുമെന്ന താരിഖിന്റെ പ്രസ്താവന നല്ല സൂചകമാണെങ്കിലും പ്രായോഗികമാകില്ല.
Leader Page
ഖാലിദ സിയയുടെ ഭരണകാലത്ത് "ഡാർക് പ്രിൻസ് 'എന്നാണ് മകൻ താരിഖ് റഹ്മാൻ അറിയപ്പെട്ടിരുന്നത്. ഡാർക് പ്രിൻസ് ഇനി ബംഗ്ലാദേശിന്റെ കിംഗ് ആകുകയാണ്.
17 വർഷം ലണ്ടനിൽ കഴിഞ്ഞശേഷമാണ് താരിഖ് 2025 ഡിസംബർ 25ന് ബംഗ്ലാദേശിൽ തിരിച്ചെത്തി ബിഎൻപിയുടെ കടിഞ്ഞാൺ ഏറ്റെടുത്തത്. താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തി അഞ്ചു ദിവസത്തികം ഖാലിദ സിയ അന്തരിച്ചു. ദീർഘകാലമായി രോഗബാധിതയായിരുന്നു അവർ.
രണ്ടു ദശകം അധികാരത്തിൽനിന്നു പുറത്തായ ബിഎൻപിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. താരിഖിന്റെ പിതാവ് സിയാവുർ റഹ്മാനാണ് ബിഎൻപിയുടെ സ്ഥാപകൻ. 1981ൽ സിയാവുർ റഹ്മാൻ കൊല്ലപ്പെട്ട സമയത്ത് താരിഖിനു 16 വയസു മാത്രമായിരുന്നു പ്രായം. തുടർന്ന് ഖാലിദ സിയ ബിഎൻപിയുടെ നേതൃത്വത്തിലെത്തി.
1965 നവംബർ 20ന് ധാക്കയിലാണ് സിയാവുർ റഹ്മാൻ-ഖാലിദ സിയ ദന്പതികളുടെ മൂത്ത മകനായി താരിഖ് ജനിച്ചത്. താരിഖിന്റെ ബാല്യകാലത്തായിരുന്നു ബംഗ്ലാദേശ് വിമോചനപ്രക്ഷോഭം. അമ്മയ്ക്കും സഹോദരനും ഒപ്പം താരിഖ് അറസ്റ്റിലായി.
പാക്കിസ്ഥാനിൽനിന്നു ബംഗ്ലാദേശ് സ്വാതന്ത്യം നേടിയ 1971 ഡിസംബർ 16ന് താരിഖ് അമ്മയും സഹോദരനും മോചിപ്പിക്കപ്പെട്ടു. 2009ൽ ബിഎൻപി സീനിയർ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഖാലിദ സിയ രണ്ടാമതു പ്രധാനമന്ത്രിയായ 2001-2006 കാലത്ത് ഭരണത്തിൽ താരിഖിനു വൻ സ്വാധീനമുണ്ടായിരുന്നു. സമാന്തര അധികാരകേന്ദ്രമെന്നായിരുന്നു താരിഖിനെ എതിരാളികൾ വിശേഷിപ്പിച്ചിരുന്നത്.
അവാമി ലീഗ് ഭരണകാലത്ത് നിരവധി അഴിമതിക്കേസുകളിൽ താരിഖിനെ പ്രതിചേർത്തു. 2007ൽ അറസ്റ്റിലായി. 18 മാസം ജയിലിൽ കഴിഞ്ഞു. 2008ൽ ഇദ്ദേഹം രാജ്യം വിട്ടു. വിദേശത്തായിരുന്നപ്പോഴും ബിഎൻപിയുടെ തന്ത്രങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നത് താരിഖായിരുന്നു. 2004ൽ ഷേഖ് ഹസീനയുടെ റാലിക്കിടെ ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ട കേസിൽ താരിഖിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എല്ലാ കേസുകളും രാഷ്ട്രീയപ്രേരിതമാണെന്ന് താരിഖ് പറയുന്നു.
മുഹമ്മദ് യൂനസിന്റെ ഇടക്കാല സർക്കാർ എല്ലാ കേസുകളിൽനിന്നും താരിഖിനെ കുറ്റവിമുക്തമാക്കി. 2018ൽ ഖാലിദ സിയ അഴിമതിക്കേസിൽ ജയിലിലായപ്പോൾ താരിഖിനെ ബിഎൻപിയുടെ ആക്ടിംഗ് ചെയർമാനായി. അമ്മയുടെ മരണശേഷം ചെയർമാൻസ്ഥാനം ഏറ്റെടുത്തു.
ബംഗ്ലാദേശിന്റെ മുൻ നാവികസേനാ തലവന്റെ മകൾ ഡോ. സുബൈദ റഹ്മാൻ ആണ് താരിഖിന്റെ ഭാര്യ. സൈന സർനാസ് റഹ്മാൻ മകളാണ്.