ഒരു മുന്നണിയെയും ഏറെക്കാലം കൂടെ നിര്‍ത്തിയ ചരിത്രമില്ല ആലപ്പുഴയ്ക്ക്. എന്നാല്‍, ഇടതു തരംഗം ആഞ്ഞുവീശിയ 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ എട്ടും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥിതി മാറുകയും ചെയ്തു.
മാറിമറിഞ്ഞ് അരൂര്‍
ഒരു മുന്നണിക്കും പിടികൊടുക്കാതെ ഇടത്തേക്കും വലത്തേക്കും ചാടുന്ന രീതിയാണ് അരൂര്‍ മണ്ഡലത്തിന്. തുടര്‍ച്ചയായി സിപിഎമ്മിലെ എ.എം. ആരിഫ് വിജയിച്ചിരുന്ന മണ്ഡലം. ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. ഒന്നരവര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദെലീമയിലൂടെ എല്‍ഡിഎഫ് അരൂര്‍ തിരിച്ചുപിടിച്ചു.
പത്ത് പഞ്ചായത്തുകളുള്ള അരൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ നേട്ടമുണ്ടായെങ്കിലും സ്ഥാനാര്‍ഥി ആരെന്നറിഞ്ഞാൽ മാത്രമേ വിജയസാധ്യത കണക്കാക്കാനാകൂ. നിലവില്‍ തീരമേഖലയില്‍ വോട്ട് കുറഞ്ഞത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 75,617 വോട്ടും യുഡിഎഫിന് 68,604 വോട്ടും, എന്‍ഡിഎയ്ക്ക് 17,479 വേട്ടുമാണ് ലഭിച്ചത്. 7,013 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദെലീമ വിജയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎിന് 49,962 വോട്ടും യുഡിഎഫിന് 60,978 വോട്ടും എന്‍ഡിഎയ്ക്ക് 37,491 വോട്ടുമാണ് ലഭിച്ചത്.
ഇടതു ചാഞ്ഞ് ചേര്‍ത്തല
വിപ്ലവഭൂമിയായ വയലാര്‍ ഉള്‍പ്പെടുന്ന ചേര്‍ത്തല എന്നും ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ്. മണ്ഡല പുനഃക്രമീകരണത്തോടെ സിപിഎം ശക്തികേന്ദ്രങ്ങളായ മുഹമ്മയും കഞ്ഞിക്കുഴിയും ചേര്ത്തലയിലേക്കെത്തിയതോടെ എല്‍ഡിഎഫ് ചായ്വ് കൂടി. എന്നാൽ ഇക്കുറി ശബരിമല വിവാദവും വിലക്കയറ്റവുമെല്ലാം അണികള്‍ക്കിടയില്‍തന്നെ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ജനകീയനായ മന്ത്രി പി. പ്രസാദിനെ വീണ്ടും ഇറക്കി കളംപിടിക്കാനാണ് എല്‍ഡിഎഫ് പദ്ധതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി. പ്രസാദ് 6,148 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എസ്. ശരത്തിനെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയത് എന്‍ഡിഎയിൽ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.എസ്. ജോതിസാണ്.
ആലപ്പുഴയില്‍ സമ്മിശ്ര വികാരം
യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ തുടര്‍ച്ചയായി പിന്തുണയ്ക്കാത്ത മണ്ഡലമാണ് ആലപ്പുഴ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി.പി. ചിത്തരഞ്ജന് 11,644 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ ഡോ. കെ.എസ്. മനോജിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലെ സന്ദീപ് വാചസ്പതിക്ക് 21,650 വോട്ട് കിട്ടി. മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക തലങ്ങളില്‍ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നു. ഇതിന്റെ പേരിൽ പാര്‍ട്ടി നടപടിയും എടുത്തിട്ടുണ്ട്. ഈ വിഭാഗീയത എങ്ങനെ മറനീക്കി പുറത്തുവരുമെന്ന് സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു ശേഷമേ അറിയാന്‍ സാധിക്കൂ. മത്സ്യത്തൊഴിലാളി മേഖലയിലുള്‍പ്പെടെ ഉണ്ടായിട്ടുള്ള ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
അമ്പലപ്പുഴയില്‍ കാറ്റ് വലത്തേക്കോ?
ശബരിമലയുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം അമ്പലപ്പുഴയിലുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലാണ് ഈ വികാരം മറനീക്കി പുറത്തുവന്നത്. എല്‍ഡിഎഫ് വര്‍ഷങ്ങളോളം ഭരിച്ചിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. ആലപ്പുഴ നഗരസഭയും യുഡിഎഫിനൊപ്പം നിന്നു. എല്‍ഡിഎഫ് ജനപ്രതിനിധിയുടെ ഏകാധിപത്യ സ്വഭാവം സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. സുധാകരനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുന്നത് സ്ഥാനാര്ഥിമാറ്റത്തിനുള്ള സൂചനകളും നല്‍കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എച്ച്. സലാം 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എം. ലിജുവിനെ പരാജയപ്പെടുത്തിയത്.
കുട്ടനാട്ടില്‍ എന്തും സംഭവിക്കാം
എല്‍ഡിഎഫിലെ എന്‍സിപി അംഗം തോമസ് കെ. തോമസാണ് നിലവിലെ എംഎല്‍എ. എന്നാല്‍, എങ്ങോട്ടു വേണമെങ്കിലും ചായാമെന്ന സ്ഥിതിയിലാണ് മണ്ഡലം. തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയാല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യാനാണ് സാധ്യത. ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന തലയെടുപ്പുള്ളൊരു നേതാവിനെ ഏറെ ആഗ്രഹിക്കുന്നൊരു മണ്ഡലം കൂടിയാണ് കുട്ടനാട്. നെല്‍കൃഷി സാമ്പത്തിക അടിത്തറയായ ഈ മേഖലയിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ എപ്പോഴും തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടിയാകാറുണ്ട്. കേരള കോണ്‍ഗ്രസ് ഇത്തവണയും യുഡിഎഫിന്റെ സീറ്റിലെത്തുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസും ഈ സീറ്റിനായി ചരടു വലിക്കുന്നുണ്ട്. സുസമ്മതനായ സ്ഥാനാര്ഥിയുണ്ടെങ്കിലേ കോണ്‍ഗ്രസിനും സീറ്റില്‍ വിജയിക്കാനാകൂ. 50 വര്‍ഷമായി സിപിഎം ഭരിച്ചിരുന്ന കൈനകരി, 25 വര്‍ഷമായി കൈയിലിരിക്കുന്ന രാമങ്കരി എന്നീ പഞ്ചായത്തുകള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ കൈവിട്ടതും രാമങ്കരി യുഡിഎഫ് തിരിച്ചുപിടിച്ചതും ചില്ലറ പ്രതീക്ഷയല്ല യുഡിഎഫ് ക്യാമ്പിനു നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ 5,516 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍സിപിയിലെ തോമസ് കെ. തോമസ് കേരള കോണ്‍ഗ്രസിലെ ജേക്കബ് ഏബ്രഹാമിനെ പരാജയപ്പെടുത്തിയത്. ബിഡിജെഎസിലെ തമ്പി മേട്ടുതറ 14,946 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ഹരിപ്പാട് കാറ്റ് വലത്തേക്ക്
2021ലെ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല 13,666 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഹരിപ്പാട് വലത്തേക്ക് തന്നെയെന്നാണ് പൊതുവിലെ വിലയിരുത്തല്‍. സിപിഎമ്മിലെ ആര്. സജിലാലിനെ പരാജയപ്പെടുത്തിയാണ് ചെന്നിത്തല മണ്ഡലം പിടിച്ചത്. ബിജെപിയിലെ കെ. സോമന് 17,890 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മണ്ഡലത്തില്‍ മേല്ക്കൈയെന്നതും യുഡിഎഫ് ക്യാമ്പിന് ആശ്വാസത്തിന് വകനല്കുന്നതാണ്.
കായംകുളത്ത് ചുവപ്പു മായുമോ
കായംകുളം സിപിഎമ്മിനെ കൈവെടിയുമോ എന്ന ആശങ്ക പരക്കെയുണ്ട്. കായംകുളത്തുകാരുടെ ആവശ്യമായ പില്ലര്‍ എലവേറ്റഡ് ഹൈവേ എന്ന ആശയത്തിന് നിലവിലെ എംഎല്‍എ യു. പ്രതിഭ ഒപ്പം നിന്നില്ലെന്ന പരാതി പരക്കെയുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ പത്തിയൂര്‍ ഉള്‍പ്പെടെ എ.എം. ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടതും എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്. കായംകുളം നഗരസഭ 15 വര്‍ഷത്തിനു ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. പത്തിയൂര്‍, കണ്ടെല്ലൂര് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ ബിജെപി നടത്തിയ മുന്നേറ്റം കണ്ടില്ലെന്നു നടിക്കാനാവില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തിയൂരില്‍ മുന്‍പന്തിയിലെത്തിയത് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാണ്. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിബിന്‍ സി. ബാബു ബിജെപിയില്‍ ചേര്‍ന്നതും ഇടതുകേന്ദ്രങ്ങളിലെ ബിജെപി വേരോട്ടത്തെ സൂചിപ്പിക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,298 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ യു. പ്രതിഭ കോണ്‍ഗ്രസിലെ അരിതാ ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. ബിജെഡിഎസിലെ പ്രദീപ് ലാല്‍ 11,413 വോട്ടുമായി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.
മാവേലിക്കര ഇടതു സഹയാത്രികനാകുമോ
1991ല്‍ സിപിഎമ്മിലെ എസ്. ഗോവിന്ദക്കുറുപ്പില്നിന്നു കോണ്‍ഗ്രസിലെ എം. മുരളിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്. നാലു തവണ യുഡിഎഫിനൊപ്പമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം സിപിഎമ്മിലെ ആര്. രാജേഷ് മണ്ഡലം തിരിച്ചുപിടിച്ച് രണ്ടു തവണ എംഎല്‍എ ആയി. 15 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് മാവേലിക്കര. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24,717 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്പിഎമ്മിലെ എം.എസ്. അരുണ്‍കുമാര്‍ കോണ്ഡഗ്രസിലെ കെ.കെ. ഷാജുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലെ കെ. സഞ്ജു 30,955 വോട്ടുനേടി മൂന്നാം സ്ഥാനത്തെത്തി.
ചെങ്ങന്നൂര്‍ വീണ്ടും സജി ചെറിയാനെ തുണയ്ക്കുമോ?
2021ലെ തെരഞ്ഞടുപ്പില്‍ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രികൂടിയായ സജി ചെറിയാന് കോണ്‍ഗ്രസിലെ എം. മുരളിയെ പരാജയപ്പെടുത്തിയത്. രാഷ്ട്രീയത്തിനതീതമായി സജി ചെറിയാനുള്ള സ്വീകാര്യത തുണയ്ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തിലെ ചെന്നിത്തല, മാന്നാര്‍ ഡിവിഷനുകളില്‍ വിജയിക്കാനായതും എല്‍ഡിഎഫിന് ശുഭപ്രതീക്ഷ നല്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ നാലെണ്ണം ബിജെപിയും രണ്ടു വീതം സിപിഎമ്മും കോണ്‍ഗ്രസും ഭരിക്കുന്നു. നഗരസഭാ ഭരണം കോണ്‍ഗ്രസിനു ലഭിച്ചു. ഈ അനുകൂല സാഹചര്യങ്ങള്‍ തുണയാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
1. അരൂര്‍
2. ചേര്‍ത്തല
3. ആലപ്പുഴ
4. അമ്പലപ്പുഴ
5. കുട്ടനാട്
6. ഹരിപ്പാട്
7. കായംകുളം
8. മാവേലിക്കര
9. ചെങ്ങന്നൂര്‍
നിയമസഭാ കക്ഷിനില
എല്‍ഡിഎഫ് - 8
യുഡിഎഫ് -1
തദ്ദേശ തെരഞ്ഞടുപ്പിലെ പ്രകടനം
ജില്ലാ പഞ്ചായത്ത്
എല്‍ഡിഎഫ്- 16,
യുഡിഎഫ്- 8
ഗ്രാമപഞ്ചായത്ത്
എല്‍ഡിഎഫ്- 36
യുഡിഎഫ്- 23
തൂക്ക് ഭരണം-8
ബിജെപി-5
ബ്ലോക്ക് പഞ്ചായത്ത്
എല്‍ഡിഎഫ്- 7
യുഡിഎഫ്- 4
തൂക്ക് ഭരണം-1
നഗരസഭ
എല്‍ഡിഎഫ്- 1
യുഡിഎഫ്- 5