Kerala
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മലയോരമേഖലയിൽ വന്യമൃഗശല്യം നേരിടാൻ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള നടപടികൾ സ്വീകരിക്കാൻ സന്നദ്ധമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
വന്യമൃഗ ആക്രമണങ്ങൾ മൂലം മരിച്ചവർക്കുള്ള നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ വേഗത്തിൽ നടപടികൾ സ്വീകരിക്കും.
കോൺഗ്രസിന്റെ പുതുയുഗ യാത്രയുടെ ഭാഗമായി “സംവദിക്കാം, പുതുയുഗത്തിനായി’’ എന്നപേരിൽ കൊച്ചിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായി നടത്തിയ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
Leader Page
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് എട്ടിന് നടക്കും എന്നാണു സൂചന. കേരളത്തിലെ മൂന്നു മുന്നണികളും തയാറെടുപ്പിലാണ്. ഭരണം പിടിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് ജനാധിപത്യമുന്നണി എല്ലാ കരുക്കളും നീക്കുന്നത്. പോരാട്ടം കടുത്തതാവും എന്നതൊഴിച്ചാൽ മൂന്നാമൂഴം തന്നെ എന്ന ഉറപ്പിലാണ് ഇടതുമുന്നണി. കേരളത്തിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാവും എന്ന പ്രതീക്ഷയിൽ ബിജെപി മുന്നണിയും. പല തിരിച്ചടികളും നീർച്ചുഴികളും രൂപംകൊണ്ടിരിക്കുന്നു എന്നത് മൂന്നു മുന്നണികളെയും അസ്വസ്ഥമാക്കുന്നുണ്ട്.
2021 ൽ ഇടതുമുന്നണിയിൽ 86 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 75 ഔദ്യോഗിക സ്ഥാനാർഥികളും 11 സ്വതന്ത്രരും. 67 പേർ ജയിച്ചു. സിപിഐ 25 സീറ്റിൽ മത്സരിച്ചു 17 സീറ്റിൽ വിജയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റ് കൊടുത്തു. 12 ഇടത്ത് മത്സരിച്ചു. അഞ്ചു സീറ്റ് നേടി. ജനതാദൾ നാല്, എൻസിപി മൂന്ന്, ആർജെഡി മൂന്ന് ഐഎൻഎൽ മൂന്ന്, ജനാധിപത്യകേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ആർഎസ്പി ലെനിനിസ്റ്റ് എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസ് 92 സീറ്റിലും ലീഗ് 27 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് 10 സീറ്റിലും ആർഎസ്പി അഞ്ചു സീറ്റിലും കേരള കോണ്‍ഗ്രസ് ജേക്കബും എൻസിപി കാപ്പനും രണ്ടു സീറ്റിൽ വീതവും മത്സരിച്ചു. ഇടതുമുന്നണിക്കും എൻഡിഎയ്ക്കും സീറ്റ് വിഭജനം വലിയ വിഷയമാകില്ല. യുഡിഎഫിൽ അത്ര സുഗമമല്ല ഇപ്പോൾ കാര്യങ്ങൾ.
ഭരണവിരുദ്ധ വികാരം
പിണറായി സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ടു. അതിനൊപ്പമാണ് കോടതികളിൽ നിന്ന് അടുത്തകാലത്ത് സർക്കാരിനുണ്ടാകുന്ന തിരിച്ചടികൾ. തിരുവനന്തപുരം കോർപറേഷന് സവിശേഷമായി കേന്ദ്രത്തിൽനിന്ന് ഒന്നും കിട്ടിയില്ല എന്നതും കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടു എന്നതും ബിജെപിയെ വെട്ടിലാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടാവും കോണ്‍ഗ്രസ് മുന്നണിയുടെ നീർച്ചുഴികളിൽ ഏറ്റവും ഭയപ്പെടേണ്ടത്.
വന്യജീവി ആക്രമണം പെരുകുന്നതും സർക്കാർ അവാർഡ് നേടിയ കർഷകൻ ആത്മഹത്യ ചെയ്യേണ്ടിവന്നതും ആരോഗ്യമേഖലയെക്കുറിച്ച് ഉയരുന്ന പരാതികളും സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നുണ്ട്.സഖാക്കളുടെ ഭരണ വിരുദ്ധ വികാരംകൊണ്ടല്ല പിണറായിയുടെ മുസ്ലിം പ്രീണന സമീപനങ്ങൾകൊണ്ടാണ് ഈ തിരിച്ചടികൾ എന്നാണ് ഒരു വിലയിരുത്തൽ. അതുകൊണ്ടാണ് ഭരണവിരുദ്ധ വികാരം ഇല്ല എന്ന നിലപാട് ഇടതുമുന്നണി എടുക്കുന്നത്. പിണറായിയുടെ മുസ്ലിം പ്രീണന സമീപനത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റം മുതലാക്കി മുസ്ലിം വോട്ടുകളാകെ സമാഹരിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ച് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ കർണാടകത്തിലെപ്പോലെ മുസ്ലിം താത്പര്യങ്ങൾക്കനുസരിച്ചാവും ഭരണമുണ്ടാകാൻ പോകുന്നത് എന്ന സംശയം മറ്റു സമുദായങ്ങളിൽ ശക്തമാക്കപ്പെടുന്നുണ്ട്. ഇതെല്ലാം വലിയ നീർച്ചുഴികളായി രുപാന്തരപ്പെടുമോ എന്നാണ് അറിയേണ്ടത്.
കോടതികളിൽനിന്നു തിരിച്ചടികൾ
കോടതികളിൽനിന്ന് ശക്തമായ തിരിച്ചടികൾ ഏൽക്കേണ്ടിവന്നിട്ടും ഇടതുമുന്നണി പതറാതെ മുന്നോട്ടു പോവുകയാണ്. കോടതിയിൽ നിയമയുദ്ധം തുടരുന്നു. നവകേരള സർവേ റദ്ദാക്കിയതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസ് 2017ൽ നടന്ന കൊടിമര നിർമാണത്തിലെ തട്ടിപ്പുകളിലേക്ക് എത്തിച്ച് കോണ്‍ഗ്രസുകാരെയും സംശയനിഴലിലാക്കി. ശബരിമലയുടെ ഭരണത്തിൽ ഒരു കാര്യവും ഇല്ലാത്ത തന്ത്രിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇക്കാരണം പറഞ്ഞു കോടതി ജാമ്യം അനുവദിച്ചതും അന്വേഷണസംഘത്തിനു മാത്രമല്ല, സർക്കാരിനും വലിയ തിരിച്ചടിയായി. ശബരിമലയിൽ സ്ത്രീകൾ എത്തിയപ്പോൾ നട അടച്ചതിനുള്ള പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് എന്ന ആരോപണമുയർത്തി എൻഡിഎ കൃത്യമായ ഗെയിം പ്ലാനോടെ മുന്നേറുകയാണ്. ഇതുണ്ടാക്കാവുന്ന നീർച്ചുഴികൾ കൃത്യമായി വരുന്നതേയുള്ളൂ.
ജനാധിപത്യമുന്നണി
കോണ്‍ഗ്രസിന്റെ പുതുയുഗ ജാഥയിൽ വിസ്മയങ്ങൾ ഉണ്ടാകുന്നുണ്ട്. പതിവുപോലെ വേദിയിൽ ഇടം നേടാനും പ്രസംഗിക്കാൻ മൈക്കിനുമെല്ലാംവേണ്ടി നേതാക്കൾ തമ്മിലുള്ള സ്നേഹത്തള്ളൽ ഉണ്ടാകുന്നുണ്ടെങ്കിലും വേറെ നല്ലതു പലതും സംഭവിക്കുന്നുണ്ട്. മലന്പുഴയിൽ വി.എസിന്റെ മാനസപുത്രനായിരുന്ന വി.എ. സുരേഷ് ജാഥയിൽ ചേർന്നു. സഖാവ് അയിഷ പോറ്റി നേരത്തേ ചേർന്നു. സിനിമാ നടൻ പ്രേംകുമാർ സമ്മേളനത്തിലെത്തി. പാലക്കാട്ടെ പി.കെ. ശശി സിപിഎം വിട്ടു. പയ്യന്നൂരിലെ വി. കുഞ്ഞിക്കൃഷ്ണനും കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാനാണിട. ഇവരിൽ കുപ്രസിദ്ധനായ ശശി കോണ്‍ഗ്രസ് സ്ഥാനാർഥിയായി വന്നാൽ തലവേദനയാകും. മലന്പുഴയിൽ വി.എസിന്റെ സുരേഷും മകൻ വി.എ. അരുണ്‍കുമാറും തമ്മിൽ മത്സരിക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം. നൂറുതവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതോടെ വേറെ വഴി തേടുകയാണ് സുരേഷ്. അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള പകയുടെ ഇരയാണ് ഞാൻ- സുരേഷ് വിലപിക്കുന്നു. വി.എസിനുവേണ്ടി മലന്പുഴയിൽ വോട്ടു തേടിയ സുരേഷ് ഇനി തനിക്കുവേണ്ടി വോട്ടു ചോദിക്കുന്പോൾ പഴയ സഖാക്കൾ എന്തു ചെയ്യും?
കോണ്‍ഗ്രസിൽ സ്ഥാനാർഥികളാകാൻ വലിയ ഇടിയുണ്ട്. അതു കുറയ്ക്കാൻ ദേശീയ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരു കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പുതിയ സർക്കാർ വന്നാൽ പദവികളുണ്ടാവില്ല. മാറിനിന്നവരെ പരിഗണിക്കും.
ഇടതുമുന്നണി
സർക്കാർ സംവിധാനങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് തിളങ്ങുന്നു. ഹൈക്കോടതി നവകേരള സർവേ റദ്ദാക്കിയെങ്കിലും ജനുവരി ഒന്നിന് ആരംഭിച്ച സർവേ ഏതാണ്ട് പൂർത്തിയായി. വിഷൻ 2031 അന്താരാഷ്ട്ര ശില്പശാലയും കഴിഞ്ഞു. നവകേരള സർവേയ്ക്കുവേണ്ടി സർക്കാർ നേട്ടങ്ങളുടെ എട്ടുപേജ് ലഘുലേഖയുടെ 80 ലക്ഷം കോപ്പികൾ ഉണ്ടാക്കി വിതരണം ചെയ്തതായാണ് കണക്ക്. ഇതിന് 6.7 കോടി രൂപ ചെലവായി. സംസ്ഥാനത്ത് ഒട്ടാകെ സർക്കാർ നേട്ടങ്ങളുടെ 627 ഹോർഡിംഗ് വച്ചു. ഇവയുടെ ജനുവരിയിലെ മാത്രം വാടക 3.7 കോടി രൂപയാണ്. കെഎസ്ആർടിസി പരസ്യത്തിന് ജനുവരി വാടക 1.7 കോടി വരും.
നവകേരളം പുതിയ വഴിയിലൂടെ എന്നു വാഗ്ദാനം ചെയ്തും, തുടരും ഈ മുന്നേറ്റം എന്ന് അവകാശപ്പെട്ടുമാണ് അവർ നടത്തുന്ന പ്രചാരണം. ബാറുകളുടെ സമയം വർധിപ്പിച്ചുകൊടുത്ത തീരുമാനം സർക്കാരിനു വരുമാനം കൂട്ടുന്നതുപോലെ ഭരണകക്ഷിക്കാർക്ക് തെരഞ്ഞെടുപ്പുഫണ്ടും ഉണ്ടാക്കും.
ഇതിന് പുറമെയാണ് കിഫ്ബിയുടെ പരസ്യങ്ങൾ. സർക്കാർ ഫണ്ട് ഉപയോഗിച്ചു പിണറായി സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു തെളിവാണ് കിഫ്ബി പരസ്യങ്ങൾ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സാന്പത്തികവർഷം മാത്രം 150 കോടി രൂപ പ്രചാരണത്തിന് ചെലവാക്കി. മസാല ബോണ്ട് വഴി 9.5 ശതമാനം പലിശയ്ക്കെടുത്ത പണമാണ് ഇങ്ങനെ ദുർവിനിയോഗിക്കുന്നത്. ധനകാര്യ വിപണിയിൽ വിശ്വാസ്യത ഉണ്ടാക്കാനും നിലനിർത്താനും മികച്ച രീതിയിൽ ബ്രാൻഡിംഗ് ചെയ്യണമെന്ന് 2018 മുതൽ തീരുമാനമുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിന് അനുപാതികമായി പരസ്യം ചെയ്യുന്നു -കിഫ്ബി വിശദീകരിച്ചു. തുടർഭരണം കിട്ടിയില്ലെങ്കിൽ ഇടതു സർക്കാർ തുടങ്ങിയതെല്ലാം നിലയ്ക്കും എന്നും അവർ പറയുന്നുണ്ട്.
മണിശങ്കർ അയ്യരും കെ.വി. തോമസും
പിണറായി മൂന്നാമതും വരും എന്നു പറഞ്ഞ രണ്ടു മുൻ കോണ്‍ഗ്രസുകാർ മാധ്യമശ്രദ്ധയിൽ വന്നു. മണിശങ്കർ അയ്യരും കെ.വി. തോമസും. രണ്ടു പേരും മുൻ കേന്ദ്രമന്ത്രിമാരാണ്. ഇപ്പോൾ അനഭിമതർ. പിണറായിയുടെ സ്വന്തക്കാരാണ് രണ്ടുപേരുമിപ്പോൾ. പിണറായിക്കു മൂന്നാമൂഴം കിട്ടുമെന്ന് പറയുന്നത് അവരുടെ കടമ.
ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതർ
ലോകത്ത് മുസ്ലിംകൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൾ ഹക്കിം അസ്ഹരി ഈ മാസം 18ന് ദുബായിൽ പറഞ്ഞത് മുസ്ലിംകളിൽ വരുന്ന മനംമാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 17ന് കാന്തപുരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം മതരാഷ്ട്രത്തെ എതിർക്കുന്ന മതനേതാവാണ് കാന്തപുരം. ഭാരതത്തിൽ മുസ്ലിം മതരാഷ്ട്രം ഉണ്ടാക്കാൻ വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് ആപത്താണെന്ന് മുന്നറിയിപ്പു നൽകിയ മുസ്ലിം നേതാവും. മലപ്പുറത്ത് നടക്കുന്ന സമസ്തയുടെ ശതാബ്ദി ആഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാന്തപുരം ക്ഷണിച്ചു. മോദി അനുകൂല സമീപനം സ്വീകരിച്ചതായും വാർത്തയുണ്ട്. കേരളത്തിലെ സുന്നികൾ എല്ലാം ഒന്നിക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. ജനാധിപത്യമുന്നണിയേക്കാൾ ദേശീയ മുന്നണിയാണ് നല്ലതെന്ന് മുസ്ലിം ലീഗിന് തോന്നുന്നതിലേക്ക് ഈ അടുപ്പം എത്തും എന്നുവരെ പറയുന്നവരുണ്ട്.
വിവാഹപൂർവ ബന്ധം അപകടം
വിവാഹത്തിനു മുന്‍പ് ആരെയും വിശ്വസിക്കരുതെന്ന് സുപ്രീംകോടതി ജഡ്ജിമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂ
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനപത്രിക തയാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടും.
ഇതിനായി വിവിധ മേഖലകളിൽ മാനിഫെസ്റ്റോ കമ്മിറ്റി യോഗങ്ങൾ സംഘടിപ്പിക്കും. 25ന് തിരുവനന്തപുരത്തും 28ന് എറണാകുളത്തും മാര്‍ച്ച് മൂന്നിന് കോഴിക്കോട്ടുമാണ് യോഗങ്ങൾ.
പൊതുജനങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും 9013997193 എന്ന വാട്സാപ് നമ്പറിലും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നു മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് ബെന്നി ബെഹനാന് എംപി അറിയിച്ചു.
മാനിഫെസ്റ്റോ കമ്മിറ്റിയുടെ ആദ്യയോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, സി.പി. ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന് എംപി തുടങ്ങിയവർ പങ്കെടുത്തു.
Leader Page
വയനാട് യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണെങ്കിലും മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം യുഡിഎഫിനൊപ്പവും ഒന്ന് എൽഡിഎഫിനൊപ്പവുമാണ്. കൽപ്പറ്റ ജനറലും മാനന്തവാടിയും സുൽത്താൻ ബത്തേരിയും സംവരണ മണ്ഡലങ്ങളാണ്. മാനന്തവാടി കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫിനൊപ്പമാണ്. എന്നാൽ, 2011ൽ യുഡിഎഫിനൊപ്പമായിരുന്നു. പി.കെ. ജയലക്ഷ്മി ആയിരുന്നു എംഎൽഎ. ഇത് 2016ലാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഒ.ആർ. കേളുവാണ് എംഎൽഎ ആയത്. പിന്നീട് 2021ലും ഒ.ആർ. കേളു എംഎൽഎ ആയി. ഇപ്പോൾ അദ്ദേഹം മന്ത്രിയുമാണ്.
രണ്ടുതവണ മാത്രമാണ് സുൽത്താൻ ബത്തേരി മണ്ഡലം യുഡിഎഫിനു നഷ്ടമായത്. കൽപ്പറ്റയിൽ യുഡിഎഫും ജനതാദളുമാണ് കൂടുതൽ കാലം വിജയിച്ചത്. ഒരു പ്രാവശ്യം മാത്രം സിപിഎമ്മിനൊപ്പം. മാനന്തവാടിയാകട്ടെ മണ്ഡല രൂപീകരണത്തിനുശേഷം നാല് തവണ എൽഡിഎഫിനൊപ്പവും ഒമ്പത് തവണ യുഡിഎഫിനൊപ്പവുമായിരുന്നു.
വാനോളം പ്രതീക്ഷയിൽ യുഡിഎഫ്
അനുകൂലമാണ് വയനാട് എന്ന ചിന്തയിലാണ് യുഡിഎഫ് ജില്ലാ നേതൃത്വവും അണികളും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം സാംപിൾ മാത്രമാണെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. ശബരിമല സ്വർണത്തട്ടിപ്പും ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പും പിണറായി സർക്കാരിന്റെ വീഴ്ചകളുമാണ് യുഡിഎഫ് എണ്ണിപ്പറയുക. അയൽ ജില്ലയായ കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണവും വയനാട്ടിലെത്തും.
സിപിഎമ്മിൽ ജില്ലാ നേതാക്കൾ വെട്ടിനിരത്തിയ പൂതാടി പഞ്ചായത്തിലെ എ.വി. ജയൻ അടക്കമുള്ളവരുടെ നിലപാടുകളും യുഡിഎഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ ലഭിച്ചെങ്കിലും മാനന്തവാടി കൂടി ഇത്തവണ പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. അതിനായി മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കുമെന്നും നേതാക്കൾ പറഞ്ഞു. ബത്തേരിയിലും കൽപ്പറ്റയിലും ഭരണവിരുദ്ധ വികാരം മുതലെടുത്ത് ഭൂരിപക്ഷം വർധിപ്പിക്കാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. പ്രചാരണത്തിന് വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെത്തിയേക്കും.
മണ്ഡലം വർധിപ്പിക്കാൻ എൽഡിഎഫ്
2011ൽ മൂന്ന് മണ്ഡലവും നഷ്ടപ്പെട്ട സ്ഥിതിയിൽനിന്നാണ് 2016ൽ മാനന്തവാടിയും കൽപ്പറ്റയും തിരിച്ചുപിടിച്ച് എൽഡിഎഫ് മുന്നേറ്റം നടത്തിയത്. 2021ൽ മാനന്തവാടി നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു. എന്നാൽ കൽപ്പറ്റ കൈവിട്ടു. മാനന്തവാടി നഷ്ടപ്പെടാതെ സുൽത്താൻ ബത്തേരിയും കൽപ്പറ്റയും എന്നതാണ് എൽഡിഎഫ് ലക്ഷ്യം. മാനന്തവാടിയിൽ ഒ.ആർ. കേളുവിനുതന്നെയാണ് സാധ്യത. സുൽത്താൻ ബത്തേരിയിൽ എം.എസ്. വിശ്വനാഥനായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് സിപിഎമ്മിനൊപ്പം ചേർന്ന വിശ്വനാഥനിലൂടെ യുഡിഎഫ് വോട്ടുകളിലും കണ്ണുണ്ട്. കൽപ്പറ്റയിൽ എൽഡിഎഫിനൊപ്പമുള്ള ജനതാദളിനായിരിക്കും സീറ്റ്.
മാനന്തവാടിയിൽ എന്തും സംഭവിക്കാം
മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുന്ന പതിവ് ഇത്തവണയും മാറില്ല. രണ്ട് തവണ കൈവിട്ട മാനന്തവാടിയാണ് യുഡിഎഫിന് വെല്ലുവിളി. ഇത്തവണ മാനന്തവാടി കൈവിടാൻ യുഡിഎഫ് ഒരുക്കമല്ല. എഐസിസി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയുടെ മണ്ഡലംകൂടിയാണ് മാനന്തവാടി. 2011നു ശേഷം രണ്ട് തവണ തോറ്റു. എന്നാൽ, സ്ഥാനാർഥിയുടെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.
2016ലും 2021ലും വിജയിച്ച ഒ.ആർ. കേളുവാണ് എൽഡിഎഫിന്റെ മാനന്തവാടിയിലെ തുറുപ്പുചീട്ട്. രണ്ട് പ്രാവശ്യം തുടർച്ചയായി മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം നിലപാട് മാറ്റിവച്ചേക്കും. ഒ.ആർ. കേളു മണ്ഡലത്തിലെ പ്രിയപ്പെട്ട വ്യക്തിത്വമാണ്. എങ്കിലും സ്വന്തം മണ്ഡലത്തിൽ സംഭവിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ശുചിമുറിയുടെ അഭാവവും വനത്തിൽ താമസിച്ചിരുന്ന ആദിവാസികളുടെ കുടിൽ പൊളിച്ചുനീക്കിയതും വെല്ലുവിളിയാകും. എന്നാൽ വയനാട് ഗവ. മെഡിക്കൽ കോളജ് മാനന്തവാടിയിൽ ആരംഭിച്ചതും ഇതിനായി സ്ഥലം കണ്ടെത്തിയതും എൽഡിഎഫിന് അനുകൂല ഘടകമാണ്. എൻഡിഎ തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മണ്ഡലത്തിലെ വോട്ടുകൾ ചോരാതിരിക്കാനും ശക്തി വെളിപ്പെടുത്താനുമാണ് എൽഡിഎ ശ്രമിക്കുന്നത്.
സുൽത്താന്റെ കോട്ട പിടിക്കാൻ ആര്?
സംവരണ മണ്ഡലമായ ബത്തേരിയിൽ വോട്ടിന്റെ എണ്ണം വർധിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. അവസാന മൂന്ന് വട്ടവും ഇവിടെ വിജയിച്ച ഐ.സി. ബാലകൃഷ്ണൻ തന്നെയാകും യുഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. നിരവധി ആരോപണങ്ങളും കാലുമാറ്റങ്ങളും ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയും യുഡിഎഫിന് വെല്ലുവിളിയാണ്. ബത്തേരി അർബൻ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പണമിടപാടുകളും യുഡിഎഫിന് ക്ഷീണം ചെയ്തിരുന്നു. എൻ.എം. വിജയന്റെ ബാധ്യതകൾ ഏറെ വിവാദത്തിനു ശേഷമാണ് യുഡിഎഫ് തീർത്തത്. ഇതു മുതലെടുക്കാൻ എൽഡിഎഫ് നിരവധി ശ്രമങ്ങൾ നടത്തി. സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ വരെ വിജയന്റെ വീട് സന്ദർശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ അടക്കമുള്ള നിരവധി നേതാക്കളും സംശയനിഴലിലായിരുന്നു. ഇതെല്ലാം മുതലെടുത്ത് മുൻ കോൺഗ്രസ് അംഗത്തെത്തന്നെ പോരിനിറക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് അറിയുന്നത്.
Kerala
തൃശൂർ: കോളജുകളിലെ റാഗിംഗ് ഇല്ലാതാക്കാൻ ‘സിദ്ധാർഥ് സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്’, രാഷ്ട്രീയ അതിപ്രസരമില്ലാതാക്കാൻ സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കറ്റ് എന്നിവ ആരംഭിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഡോ. അച്യുത് ശങ്കറിന്റെ നേതൃത്വത്തിൽ സർവകലാശാല അധ്യാപകരും വിദ്യഭ്യാസവിദഗ്ധരുമായി ചർച്ചചെയ്തു തയാറാക്കിയ ഉന്നതവിദ്യാഭ്യാസ നയരേഖ യുഡിഎഫ് പ്രകടനപത്രികാസമിതി അധ്യക്ഷൻ ബെന്നി ബഹനാനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളിൽ സ്വയംഭരണവും അക്കഡേമിക് നേതൃത്വവും ഉറപ്പാക്കും. ആഗോള തൊഴിൽവിപണി നിരീക്ഷിക്കാൻ ജോബ് വാച്ച് ടവർ ആരംഭിക്കും. സ്കില്ലിംഗിനും റീ സ്കില്ലിംഗിനും പ്രാധാന്യം നൽകും.
പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ റാഗിംഗിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർഥിന്റെ പേരിലാണ്, റാഗിംഗിനെതിരേ പരാതിപ്പെടാൻ ആപ്ലിക്കേഷൻ ആരംഭിക്കുന്നത്. സ്വതന്ത്ര സ്റ്റുഡന്റ് അക്കഡേമിക് ഇലക്ഷൻ കമ്മീഷൻ രൂപവത്കരിക്കും. മോഡൽ പാർലമെന്റ് പോലെ പ്രതിപക്ഷനേതൃസ്ഥാനം കൊണ്ടുവരും. സർവകലാശാലാ സമിതികളിൽ യൂണിയൻ ചെയർപേഴ്സണ്‍മാരെ റൊട്ടേഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തും. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കും.
അക്കഡേമിക് കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും. ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കാൻ ജവഹർലാൽ നെഹ്റു ശാസ്ത്രബോധകേന്ദ്രങ്ങൾ തുറക്കും. അധ്യാപകരുടെ ജോലിഭാരം പുനർനിർവചിക്കും. റിട്ട. അധ്യാപകരെയും എഐ സംവിധാനങ്ങളും മൂല്യനിർണയത്തിന് ഉപയോഗിക്കും. കോളജുകളിൽ എഐ വകുപ്പ് തുടങ്ങും. പഠനം കഴിഞ്ഞു കുട്ടികൾ എവിടേക്കു പോകുന്നെന്ന് അറിയാൻ ഗ്രാജ്വേറ്റ് എംപ്ലോയ്മെന്റ് ട്രാക്കിംഗ് ആരംഭിക്കും.
വിദേശവിദ്യാർഥികളെ ആകർഷിക്കാൻ അക്കഡേമിക് ടൂറിസം നടപ്പാക്കും. റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കും. പല കോഴ്സുകളും കാലഹരണപ്പെട്ടെന്നും വിദേശത്തു കുട്ടികൾ പഠിക്കുന്ന പ്രോഗ്രാമുകൾ കേരളത്തിലും ആരംഭിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Leader Page
അക്ഷരങ്ങളുടെയും റബറിന്റെയും കായലുകളുടെയും നാടായ കോട്ടയം എക്കാലത്തും ഐക്യജനാധിപത്യമുന്നണിക്കൊപ്പമായിരുന്നു. കരുത്തരായ ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും വര്‍ഷങ്ങളായി ഐക്യമുന്നണിയെ നയിച്ചത് ചരിത്രമാണ്. എല്‍ഡിഎഫ് തരംഗത്തിൽപ്പോലും പതറാതിരുന്ന കോട്ടയത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിനെ കൂട്ടുപിടിച്ച് ഇടതുമുന്നണി നേട്ടമുണ്ടാക്കി. എങ്കിലും പാലായിൽ ജോസ് കെ. മാണിയുടെ പരാജയം ക്ഷീണമായി.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും ക്രൈസ്തവ സഭകളുടെ നിലപാടും എന്‍എസ്എസ് ആസ്ഥാനവുമൊക്കെയായി എല്ലാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ ചർച്ചകളിൽ കോട്ടയമുണ്ടായിരുന്നു. ഇത്തവണ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിയില്‍ ഉറച്ചുനില്ക്കാന് തീരുമാനിച്ചതോടെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനും പാലായും കടുത്തുരുത്തിയും കൂടി പിടിച്ചെടുക്കാനുമുള്ള തയാറെടുപ്പിലാണ് ഇടതുമുന്നണി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെന്നപോലെ മാണി ഗ്രൂപ്പിനെ നിയമസഭയിലേക്കും ചേര്‍ത്തുപിടിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും. ജില്ലയിൽ എ ക്ലാസ് മണ്ഡലങ്ങളൊന്നുമില്ലെങ്കിലും പല മണ്ഡലത്തിലും ബിജെപിക്ക് ശക്തിയുണ്ട്. നിലവില്‍ ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും നാലെണ്ണം യുഡിഎഫിനുമാണ്.
»സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും
യുഡിഎഫില്‍ സിറ്റിംഗ് എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), മോന്‍സ് ജോസഫ് (കടുത്തുരുത്തി), മാണി സി. കാപ്പന് (പാലാ) എന്നിവര്‍ വീണ്ടും മത്സരിക്കുമെന്നുറപ്പായി. എല്‍ഡിഎഫില്‍ മന്ത്രി വി.എന്‍. വാസവന് (ഏറ്റുമാനൂര്‍), ഡോ. എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), ജോബ് മൈക്കിള്‍ (ചങ്ങനാശേരി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍) എന്നിവരും മത്സരരംഗത്തുണ്ടാകും. സി.കെ. ആശ(വൈക്കം)യുടെ കാര്യത്തില്‍ മാത്രമാണു തീരുമാനമാകാനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടികള്‍. യുഡിഎഫില്‍ കോണ്‍ഗ്രസ്-അഞ്ച്, കേരള കോണ്‍ഗ്രസ്-മൂന്ന്, മാണി സി. കാപ്പന് (സ്വത) ഒന്ന് എന്നിങ്ങനെയും എല്‍ഡിഎഫില്‍ സിപിഎം-മൂന്ന്, സിപിഐ-ഒന്ന്, കേരള കോണ്‍ഗ്രസ് എം-അഞ്ച് എന്നിങ്ങനെയുമായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റു വിഭജനം.
» പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന് അനുകൂലം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നേടിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യുഡിഎഫിന്റെ തിരിച്ചുവരവ് തുടങ്ങുന്നത്. പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജും ജില്ലയിലെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും നേടിയ തകര്‍പ്പന്‍ വിജയവും യുഡിഎഫിനു വലിയ ആത്മവിശ്വാസം നൽകി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ വലിയ ആധിപത്യം വേറെയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നേരിയ ലീഡ് മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ബാക്കി മണ്ഡലങ്ങളില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്.
» എല്‍ഡിഎഫിന്റെ പ്രതീക്ഷ കേരള കോണ്‍ഗ്രസ് എമ്മില്‍
ത്രിതല പഞ്ചായത്തിൽ എല്‍ഡിഎഫിനേറ്റ തിരിച്ചടിയോടെ കേരള കോണ്‍ഗ്രസ്- എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചതാണ്. മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച ജോസ് കെ. മാണിയുടെ പ്രതീക്ഷ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ 1,500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിലാണ്.
» കേരള കോണ്‍ഗ്രസ് സീറ്റുകളില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്
യുഡിഎഫില്‍ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീ മൂന്നു സീറ്റുകളിലാണു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത്. ഇതില്‍ കടുത്തുരുത്തിയില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ഇത്തവണ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ വേണമെന്ന നിലപാടിലാണു കോണ്‍ഗ്രസ്. ഇതിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പലവട്ടം നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. രണ്ടു സീറ്റും വിട്ടു നല്‍കില്ലെന്നും ഇത്തവണ രണ്ടിടത്തും വിജയിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥികളുണ്ടെന്നുമാണ് ജോസഫ് വിഭാഗം പറയുന്നത്. എന്നാല്‍, ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുത്തിട്ട് പൂഞ്ഞാര്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇനി പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫാണു തീരുമാനമെടുക്കേണ്ടത്. കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ മത്സരിപ്പിക്കാനാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
» ജോസ് കെ. മാണി പാലായിലോ കടുത്തുരുത്തിയിലോ?
ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. ജോസ് കെ. മാണി ഇത്തവണ മത്സരിക്കുമോ മത്സരിച്ചാല്‍ പാലായിലാണോ കടുത്തുരുത്തിയിലാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാലായില്‍ നിഷ ജോസ് കെ. മാണിയുടെ പേരും കേട്ടിരുന്നെങ്കിലും ജോസ് കെ. മാണി തന്നെ ഇതു നിഷേധിച്ചു. എതിരാളി ആരായാലും യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രനായിട്ടാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ സ്വന്തം പാര്‍ട്ടിയായ കെഡിപിയുടെ ബാനറിലായിരിക്കും മത്സരം.
» കോണ്‍ഗ്രസില്‍ സീറ്റിനായി ഒരുപിടി നേതാക്കള്‍
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സീറ്റുറപ്പിച്ചു പ്രവര്‍ത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ സജീവമാണ്. പൂഞ്ഞാര്‍ സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി സെക്രട്ടറി ടോമി കല്ലാനിയുടെ പേരിനാണു മുന്‍തൂക്കം. കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വാഴയ്ക്കന്റെ പേരിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍, റോണി കെ. ബേബി, ജിജി അഞ്ചാനി, ജില്ലാ പഞ്ചായത്തംഗം ആന്മരിയ എന്നിവരുടെ പേരുകളാണുള്ളത്. ചങ്ങനാശേരി കേരള കോണ്‍ഗ്രസില്‍നിന്നു വിട്ടുകിട്ടിയാല്‍ മത്സരിക്കാന്‍ ഒരുപിടി നേതാക്കളാണു രംഗത്ത്. സംവരണ മണ്ഡലമായ വൈക്കത്ത് ദളിത് നേതാവ് സണ്ണി എം. കപിക്കാടിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ആലോചന.
» കോട്ടയവും പുതുപ്പള്ളിയും സിപിഎമ്മിനു കഠിനം
കോട്ടയത്തു തുടര്‍ച്ചയായ നാലാം അങ്കത്തിൽ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണു തിരുവഞ്ചൂര്‍. കഴിഞ്ഞ തവണ 18,743 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തവണ മത്സരിച്ച കെ. അനില്‍കുമാറാണ് ഇടതുപക്ഷത്ത് പ്രഥമ പരിഗണനയില്‍. ഇദ്ദേഹം മണ്ഡലത്തില്‍ സജീവമാണ്. സുരേഷ് കുറുപ്പിന്റെ പേരും കേൾക്കുന്നുണ്ട്.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജെയ്ക് സി. തോമസിനെ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്. മൂന്നു തവണ തോറ്റ ജെയ്ക് സി. തോമസ് ഇനി പുതുപ്പള്ളിയില്‍ നിൽക്കില്ല. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ റെജി സഖറിയ, കെ.എം. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് എന്നിവരാണ് പട്ടികയിലുള്ളത്. ബാലികേറാമലയായതിനാല്‍ പൊതു സ്വതന്ത്രനെ പരീക്ഷിക്കാനും നീക്കമുണ്ട്.
» ടേം മാനദണ്ഡം ഒഴിവായാല്‍ ആശയ്ക്ക് മൂന്നാമൂഴം
ഒരാള്‍ക്ക് തുടരെ രണ്ടു ടേം എന്ന പാര്‍ട്ടി മാനദണ്ഡം മാറിയാല്‍ വൈക്കത്ത് സിറ്റിംഗ് എംഎല്‍എ ആശ വീണ്ടും മത്സരിക്കും. ആശയ്ക്കു തന്നെയാണ് സിപിഐയുടെ പ്രഥമ പരിഗണന. മണ്ഡല രൂപീകരണം മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് വൈക്കം. സിപിഐയുടെ പ്രാദേശിക നേതൃത്വത്തിലെ ഭിന്നതകളും ജാതി സമവാക്യങ്ങളുമാണ് യുഡിഎഫിന്റെ നോട്ടം.
Kerala
കൊച്ചി: സോഷ്യൽ മീഡിയ സെലിബ്രിറ്റി അഖിൽ മാരാർ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്റി 20യിൽ. ട്വന്റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഖിൽ മാരാർ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
താൻ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ഭരണം മാറണം എന്നതാണ് തന്റെ നിലപാടെന്നും അഖിൽ പറഞ്ഞു. അതിനാലാണ് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ കോൺഗ്രസിന് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് അവരാണ്. എന്നാൽ, അതുണ്ടായില്ല. സതീശനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും അഖിൽ മാരാർ അറിയിച്ചു.
ഒരു സ്ഥാനാർഥി ചർച്ചയും യുഡിഎഫുമായി നടത്തിയിട്ടില്ല. ക്രാന്ത ദർശിയായ നേതാക്കൾ മുന്നോട്ടു വരണം. അത്തരം നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ട്വന്റി 20. കിഴക്കമ്പലം വികസനത്തിന് മാതൃകയാണ്. ചേരാൻ ഏറ്റവും അനുയോജ്യമായ പാർട്ടിയാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.
ട്വന്റി 20യിലേക്ക് ഒരുപാട് പ്രഗത്ഭരായിട്ടുള്ളവര്‍ കടന്നുവരുകയാണെന്നും അഖിൽ മാരാര്‍ പാര്‍ട്ടിയുടെ ഭാഗമായെന്നും സാബു എം. ജേക്കബ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിൽ മത്സരിക്കുമെന്നും മണ്ഡലം എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
Kerala
പാലക്കാട്: യുഡിഎഫിലേക്ക് ഇല്ലെന്ന് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച സിപിഎം നേതാവും ഷൊർണൂർ മുൻ എംഎൽഎയുമായ പി.കെ.ശശി. കെടിഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഒഴിഞ്ഞതാണെന്ന് പി.കെ. ശശി പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാണ് പദവി ഒഴിയുന്നതിലേക്ക് നയിച്ചത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായോ മറ്റേതെങ്കിലും യുഡിഎഫ് നേതാവുമായോ ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും പി.കെ. ശശി വ്യക്തമാക്കി.
താൻ ഇപ്പോഴും സിപിഎം പ്രവർത്തകനാണെന്നും, മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയം മുറുകെ പിടിക്കുന്ന ആളാണെന്നും ശശി പറഞ്ഞു. തന്റെ പ്രവർത്തനം നിരീക്ഷിച്ചാൽ അത് വ്യക്തമാകുമെന്നും തന്നോട് യുഡിഎഫിലേക്ക് പോകുമോയെന്ന് ചോദിക്കുന്നത് ആഭാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ യുഡിഎഫ് പ്രവേശനം വി.ഡി.സതീശൻ ആഗ്രഹിക്കുന്നുണ്ടാകും. തനിക്കെതിരായി മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും ഉടലെടുത്ത പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ട യുഡിഎഫ് അത് മുതലെടുക്കാൻ ശ്രമിക്കുന്നതാണെന്നും ശശി ആരോപിച്ചു.
കഴിഞ്ഞ കുറച്ച് കാലമായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പി.കെ. ശശി യുഡിഎഫിലേക്ക് പോകുമെന്ന് പ്രചാരണങ്ങൾ ശക്തമായിരുന്നു. കെടിഡിസി ചെയർമാൻ പദവി രാജിവച്ചതിന് പിന്നാലെയാണ് യുഡിഎഫ് പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ശശി രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: യുഡിഎഫിൽ ചേരുമെന്ന് അഭ്യൂഹങ്ങൾക്കിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് പി.കെ.ശശി. സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ശശിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല.
കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎമ്മുമായി അകലം പാലിച്ചിരുന്ന പി.കെ.ശശി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നായിരുന്നു ശശിയുടെ മറുപടി.
എന്നാൽ നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തൽ. ഷൊർണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
സഹകരണ കോളജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങൾ ഉൾപ്പെടെ ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി.
Leader Page
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത്തേക്കും ലോക്സഭയില്‍ വലത്തേക്കും തദ്ദേശത്തില്‍ വീണ്ടും ഇടത്തേക്കും ചായുന്ന ചരിത്രമാണു കോഴിക്കോടിന്.
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി കേരള നിയമസഭയില്‍ കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല എന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് പി. ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. സുജനപാലും ജയിച്ചുകയറിയതിനു ശേഷം ഇന്നുവരെ ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും പ്രതിനിധികൾ മാത്രമാണ് നേരിയ ആശ്വാസം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും ഇടതുപക്ഷം നേടി.
ഹോട്ട് സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ഏറെ ശ്രദ്ധാകേന്ദ്രം കുറ്റ്യാടി മണ്ഡലമാണ്. 2011 മുതലുള്ള കുറ്റ്യാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇരുമുന്നണികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്. 2011ല്‍ ഇടതുമുന്നണി തരക്കേടില്ലാത്ത വിജയം നേടിയ മണ്ഡലം 2016ല്‍ മുസ്ലിം ലീഗ് തിരിച്ചുപിടിക്കുന്നതാണു കണ്ടത്. 2011 ല്‍ കെ.കെ. ലതിക നേടിയത് 6,972 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ പാറക്കല്‍ അബ്ദുള്ളയെ ഇറക്കി കുറ്റ്യാടി പിടിച്ച യുഡിഎഫ് നേടിയത് 1,157 വോട്ടിന്റെ ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 333 വോട്ട് ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുള്ളയില്‍നിന്ന് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 2,437 വോട്ടിന്റെ ഭൂരിപക്ഷം 333 വോട്ടിലേക്കു ചുരുങ്ങിയെങ്കിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കുറ്റ്യാടി മണ്ഡല പരിധിയില്‍ ലീഡ് യുഡിഎഫിനായിരുന്നു. ഏതാണ്ട് 4,558 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്നത്.
നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു മണ്ഡലം നാദാപുരമാണ്. എല്‍ഡിഎഫിന്റെ കുത്തകയാണെങ്കിലും നാദാപുരത്തെ നേര്‍ത്തുവരുന്ന ഭൂരിപക്ഷം യുഡിഎഫിനും പ്രതീക്ഷ പകരുന്നു. സി.എച്ച്. കണാരനും കാന്തലോട്ട് കുഞ്ഞമ്പുവും സത്യന് മൊകേരിയും ബിനോയ് വിശ്വവുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നിരന്തരമായി ജയിച്ചുപോന്ന നാദാപുരത്ത് 2011 മുതല്‍ മൂന്നു തവണയും സിപിഐയിലെ ഇ.കെ. വിജയനാണ് എംഎല്‍എ. 2011 ല്‍ 7,546, 2016ല്‍ 4,759, 2021ല്‍ 4,036 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5,365 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് യുഡിഎഫ് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
പേരാമ്പ്ര സീറ്റില്‍ 2020ലെയും 2025ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരേ കീഴ്മേല്‍ മറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2020ല്‍ മണ്ഡലത്തില്‍ 10,072 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് 22,592 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. 2016ല്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങിയിരുന്നു. 2011ല്‍ 15,260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ഡിഎഫിന്. 1980 മുതല്‍ നിരന്തരം ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരാറുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലപരിധിയില്‍ യുഡിഎഫ് നേടിയത് 10,233 വോട്ടിന്റെ ഭൂരിപക്ഷം. 2026ലെ തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,071 വോട്ടിനു കൊയിലാണ്ടിയില്‍ മുന്നിലായിരുന്ന എല്‍ഡിഎഫ് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പിടിച്ചത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,924 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലപരിധിയില്‍ നേടിയിരിക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളും നേര്‍ത്ത ഭൂരിപക്ഷംകൊണ്ട് മുന്നണികളെ കുഴക്കുന്ന സീറ്റുകളാണ്.
2011 ല്‍ 3,833 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച തിരുവമ്പാടി സീറ്റ് 2016ലും 2021ലും ഇടതുമുന്നണിക്കൊപ്പമാണു നിന്നത്. 2016ല്‍ 3,008 വോട്ടിന്റെയും 2021ല്‍ 4,643 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് തിരുവമ്പാടിയില്‍ നടത്തിയത്. മണ്ഡലപരിധിയില്‍ യുഡിഎഫിനിപ്പോള്‍ 24,197 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 5,246 വോട്ട് ഭൂരിപക്ഷം മറികടന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 4,643 വോട്ടിന് ഇടതുമുന്നണി ജയിച്ച തിരുവമ്പാടി ഇക്കുറി എങ്ങനെ ചിന്തിക്കും എന്നതാണ് അറിയേണ്ടത്.
കൊടുവള്ളിയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 7,931 വോട്ട് ലീഡുണ്ടായിരുന്നു. തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീര്‍ വിജയിച്ചത്. 2016ല്‍ 573 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ ജയിപ്പിച്ച ചരിത്രവുമുണ്ട് കൊടുവള്ളിക്ക്. മുമ്പ് 2006ല്‍ പി.ടി.എ. റഹീം കൊടുവള്ളിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി 7,506 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണ കൊടുവള്ളി ശ്രദ്ധാകേന്ദ്രമാകുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 20,417 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ പേരിലാണ്.
എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ജയിച്ചുകയറിയ കെ.കെ. രമ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ആര്‍എംപിഐ യുഡിഎഫിന്റെ അസോസിയേറ്റ് പാര്ട്ടിയായതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. എല്ലാക്കാലവും ഇടതുപക്ഷത്തിന്റെ കുത്തകസീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരേ 7,014 വോട്ടിനാണു രമ കഴിഞ്ഞതവണ ജയിച്ചുകയറിയത്.
പ്രഖ്യാപനമായില്ലെങ്കിലും പി.വി. അന്‍വര്‍ തുടങ്ങി
‘മരുമോനിസം’ എന്ന പ്രയോഗവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി മുഖ്യമന്ത്രി പിണറായിയെയും ലക്ഷ്യമാക്കി മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബേപ്പൂര്‍ മണ്ഡലത്തിലെ പൗരപ്രമുഖരെ അടക്കം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പക്ഷേ, ബേപ്പൂരിലെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് അടുത്തിടെ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. പക്ഷേ, അന്‍വര്‍ പ്രചാരണരംഗത്തുനിന്നു പിന്‍വലിഞ്ഞിട്ടില്ല. യുഡിഎഫ് പിന്തുണയോടെ അന്‍വര്‍ മത്സര രംഗത്ത് എത്തിയാല്‍ മത്സരം കടുത്തതാകും. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന അന്‍വറിനോടു തോറ്റാല്‍ കനത്ത ക്ഷീണമാകുമെന്നതിനാല്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു നീങ്ങുന്നത്.
1982നു ശേഷം സിപിഎമ്മല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ച ചരിത്രമില്ലാത്ത ബേപ്പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നല്‍കുന്നത് അപായസൂചനയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.എ. മുഹമ്മദ് റിയാസ് ജയിച്ച മണ്ഡലത്തില്‍ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിന്റേതായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,087 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 ലേക്ക് ഉയര്‍ത്തിയത്.
Kerala
തൃശൂർ: സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.
ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ഭാഗത്ത് നിന്നും നേരത്തെ തന്നെ ശ്രമം നടക്കുന്നതായി അറിയാമായിരുന്നു. ഇക്കാര്യത്തില്‍ ഒരു വര്‍ഷം മുന്‍പ് പിന്തുണ ആവശ്യപ്പെട്ട് ബാറുടമകള്‍ സമീപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സമയം നീട്ടി നല്കുന്നതില് പ്രതിപക്ഷത്തിന് ഒരു റോളുമില്ല. അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിന്റെ അഭിപ്രായം ബാര്‍ ഉടമകളല്ല സര്‍ക്കാരിനോട് പറയേണ്ടത്. പക്ഷെ സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുക്കുന്നതിനെ കുറിച്ച് പ്രതിപക്ഷത്തിന് അറിയില്ലായിരുന്നുവെന്നും സതീശൻ അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫ് കണ്‍വീനറോ നേതാക്കളോ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതിപക്ഷം അറിയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മന്ത്രിസഭയില്‍ വയ്ക്കാതെ, ആരുമായും ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എക്സൈസ് മന്ത്രി ഈ വിഷയം പ്രതിപക്ഷത്തെ ഒരാളുമായും ചര്‍ച്ച നടത്തിയിട്ടില്ല. അടുത്ത കാലത്തൊന്നും ഒരു ഫോണ്‍ കോളിലൂടെയോ നിയമസഭയില്‍ നേരിട്ടോ എക്സൈസ് മന്ത്രി സംസാരിച്ചിട്ടില്ലെന്നും വി.ഡി.സതീശൻ അറിയിച്ചു.
സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയണമെങ്കില്‍ പ്രതിപക്ഷത്തോട് നേരിട്ടാണ് സംസാരിക്കേണ്ടത്. അല്ലാതെ ബാര്‍ ഉടമകളോടല്ല. പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപെടാനുള്ള പിടിവള്ളിയാണ് മന്ത്രിയുടെ പ്രസ്താവനയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Leader Page
ഒരു മുന്നണിയെയും ഏറെക്കാലം കൂടെ നിര്‍ത്തിയ ചരിത്രമില്ല ആലപ്പുഴയ്ക്ക്. എന്നാല്‍, ഇടതു തരംഗം ആഞ്ഞുവീശിയ 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ എട്ടും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥിതി മാറുകയും ചെയ്തു.
മാറിമറിഞ്ഞ് അരൂര്‍
ഒരു മുന്നണിക്കും പിടികൊടുക്കാതെ ഇടത്തേക്കും വലത്തേക്കും ചാടുന്ന രീതിയാണ് അരൂര്‍ മണ്ഡലത്തിന്. തുടര്‍ച്ചയായി സിപിഎമ്മിലെ എ.എം. ആരിഫ് വിജയിച്ചിരുന്ന മണ്ഡലം. ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. ഒന്നരവര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദെലീമയിലൂടെ എല്‍ഡിഎഫ് അരൂര്‍ തിരിച്ചുപിടിച്ചു.
പത്ത് പഞ്ചായത്തുകളുള്ള അരൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ നേട്ടമുണ്ടായെങ്കിലും സ്ഥാനാര്‍ഥി ആരെന്നറിഞ്ഞാൽ മാത്രമേ വിജയസാധ്യത കണക്കാക്കാനാകൂ. നിലവില്‍ തീരമേഖലയില്‍ വോട്ട് കുറഞ്ഞത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 75,617 വോട്ടും യുഡിഎഫിന് 68,604 വോട്ടും, എന്‍ഡിഎയ്ക്ക് 17,479 വേട്ടുമാണ് ലഭിച്ചത്. 7,013 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദെലീമ വിജയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎിന് 49,962 വോട്ടും യുഡിഎഫിന് 60,978 വോട്ടും എന്‍ഡിഎയ്ക്ക് 37,491 വോട്ടുമാണ് ലഭിച്ചത്.
ഇടതു ചാഞ്ഞ് ചേര്‍ത്തല
വിപ്ലവഭൂമിയായ വയലാര്‍ ഉള്‍പ്പെടുന്ന ചേര്‍ത്തല എന്നും ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ്. മണ്ഡല പുനഃക്രമീകരണത്തോടെ സിപിഎം ശക്തികേന്ദ്രങ്ങളായ മുഹമ്മയും കഞ്ഞിക്കുഴിയും ചേര്ത്തലയിലേക്കെത്തിയതോടെ എല്‍ഡിഎഫ് ചായ്വ് കൂടി. എന്നാൽ ഇക്കുറി ശബരിമല വിവാദവും വിലക്കയറ്റവുമെല്ലാം അണികള്‍ക്കിടയില്‍തന്നെ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ജനകീയനായ മന്ത്രി പി. പ്രസാദിനെ വീണ്ടും ഇറക്കി കളംപിടിക്കാനാണ് എല്‍ഡിഎഫ് പദ്ധതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി. പ്രസാദ് 6,148 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എസ്. ശരത്തിനെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയത് എന്‍ഡിഎയിൽ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.എസ്. ജോതിസാണ്.
ആലപ്പുഴയില്‍ സമ്മിശ്ര വികാരം
യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ തുടര്‍ച്ചയായി പിന്തുണയ്ക്കാത്ത മണ്ഡലമാണ് ആലപ്പുഴ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി.പി. ചിത്തരഞ്ജന് 11,644 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ ഡോ. കെ.എസ്. മനോജിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലെ സന്ദീപ് വാചസ്പതിക്ക് 21,650 വോട്ട് കിട്ടി. മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക തലങ്ങളില്‍ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നു. ഇതിന്റെ പേരിൽ പാര്‍ട്ടി നടപടിയും എടുത്തിട്ടുണ്ട്. ഈ വിഭാഗീയത എങ്ങനെ മറനീക്കി പുറത്തുവരുമെന്ന് സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു ശേഷമേ അറിയാന്‍ സാധിക്കൂ. മത്സ്യത്തൊഴിലാളി മേഖലയിലുള്‍പ്പെടെ ഉണ്ടായിട്ടുള്ള ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
അമ്പലപ്പുഴയില്‍ കാറ്റ് വലത്തേക്കോ?
ശബരിമലയുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം അമ്പലപ്പുഴയിലുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലാണ് ഈ വികാരം മറനീക്കി പുറത്തുവന്നത്. എല്‍ഡിഎഫ് വര്‍ഷങ്ങളോളം ഭരിച്ചിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. ആലപ്പുഴ നഗരസഭയും യുഡിഎഫിനൊപ്പം നിന്നു. എല്‍ഡിഎഫ് ജനപ്രതിനിധിയുടെ ഏകാധിപത്യ സ്വഭാവം സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. സുധാകരനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുന്നത് സ്ഥാനാര്ഥിമാറ്റത്തിനുള്ള സൂചനകളും നല്‍കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എച്ച്. സലാം 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എം. ലിജുവിനെ പരാജയപ്പെടുത്തിയത്.
കുട്ടനാട്ടില്‍ എന്തും സംഭവിക്കാം
എല്‍ഡിഎഫിലെ എന്‍സിപി അംഗം തോമസ് കെ. തോമസാണ് നിലവിലെ എംഎല്‍എ. എന്നാല്‍, എങ്ങോട്ടു വേണമെങ്കിലും ചായാമെന്ന സ്ഥിതിയിലാണ് മണ്ഡലം. തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയാല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യാനാണ് സാധ്യത. ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന തലയെടുപ്പുള്ളൊരു നേതാവിനെ ഏറെ ആഗ്രഹിക്കുന്നൊരു മണ്ഡലം കൂടിയാണ് കുട്ടനാട്. നെല്‍കൃഷി സാമ്പത്തിക അടിത്തറയായ ഈ മേഖലയിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ എപ്പോഴും തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടിയാകാറുണ്ട്. കേരള കോണ്‍ഗ്രസ് ഇത്തവണയും യുഡിഎഫിന്റെ സീറ്റിലെത്തുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസും ഈ സീറ്റിനായി ചരടു വലിക്കുന്നുണ്ട്. സുസമ്മതനായ സ്ഥാനാര്ഥിയുണ്ടെങ്കിലേ കോണ്‍ഗ്രസിനും സീറ്റില്‍ വിജയിക്കാനാകൂ. 50 വര്‍ഷമായി സിപിഎം ഭരിച്ചിരുന്ന കൈനകരി, 25 വര്‍ഷമായി കൈയിലിരിക്കുന്ന രാമങ്കരി എന്നീ പഞ്ചായത്തുകള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ കൈവിട്ടതും രാമങ്കരി യുഡിഎഫ് തിരിച്ചുപിടിച്ചതും ചില്ലറ പ്രതീക്ഷയല്ല യുഡിഎഫ് ക്യാമ്പിനു നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ 5,516 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍സിപിയിലെ തോമസ് കെ. തോമസ് കേരള കോണ്‍ഗ്രസിലെ ജേക്കബ് ഏബ്രഹാമിനെ പരാജയപ്പെടുത്തിയത്. ബിഡിജെഎസിലെ തമ്പി മേട്ടുതറ 14,946 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ഹരിപ്പാട് കാറ്റ് വലത്തേക്ക്
2021ലെ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല 13,666 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഹരിപ്പാട് വലത്തേക്ക് തന്നെയെന്നാണ് പൊതുവിലെ വിലയിരുത്തല്‍. സിപിഎമ്മിലെ ആര്. സജിലാലിനെ പരാജയപ്പെടുത്തിയാണ് ചെന്നിത്തല മണ്ഡലം പിടിച്ചത്. ബിജെപിയിലെ കെ. സോമന് 17,890 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മണ്ഡലത്തില്‍ മേല്ക്കൈയെന്നതും യുഡിഎഫ് ക്യാമ്പിന് ആശ്വാസത്തിന് വകനല്കുന്നതാണ്.
കായംകുളത്ത് ചുവപ്പു മായുമോ
കായംകുളം സിപിഎമ്മിനെ കൈവെടിയുമോ എന്ന ആശങ്ക പരക്കെയുണ്ട്. കായംകുളത്തുകാരുടെ ആവശ്യമായ പില്ലര്‍ എലവേറ്റഡ് ഹൈവേ എന്ന ആശയത്തിന് നിലവിലെ എംഎല്‍എ യു. പ്രതിഭ ഒപ്പം നിന്നില്ലെന്ന പരാതി പരക്കെയുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ പത്തിയൂര്‍ ഉള്‍പ്പെടെ എ.എം. ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടതും എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്. കായംകുളം നഗരസഭ 15 വര്‍ഷത്തിനു ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. പത്തിയൂര്‍, കണ്ടെല്ലൂര് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ ബിജെപി നടത്തിയ മുന്നേറ്റം കണ്ടില്ലെന്നു നടിക്കാനാവില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തിയൂരില്‍ മുന്‍പന്തിയിലെത്തിയത് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാണ്. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിബിന്‍ സി. ബാബു ബിജെപിയില്‍ ചേര്‍ന്നതും ഇടതുകേന്ദ്രങ്ങളിലെ ബിജെപി വേരോട്ടത്തെ സൂചിപ്പിക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,298 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ യു. പ്രതിഭ കോണ്‍ഗ്രസിലെ അരിതാ ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. ബിജെഡിഎസിലെ പ്രദീപ് ലാല്‍ 11,413 വോട്ടുമായി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.
മാവേലിക്കര ഇടതു സഹയാത്രികനാകുമോ
1991ല്‍ സിപിഎമ്മിലെ എസ്. ഗോവിന്ദക്കുറുപ്പില്നിന്നു കോണ്‍ഗ്രസിലെ എം. മുരളിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്. നാലു തവണ യുഡിഎഫിനൊപ്പമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം സിപിഎമ്മിലെ ആര്. രാജേഷ് മണ്ഡലം തിരിച്ചുപിടിച്ച് രണ്ടു തവണ എംഎല്‍എ ആയി. 15 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് മാവേലിക്കര. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24,717 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്പിഎമ്മിലെ എം.എസ്. അരുണ്‍കുമാര്‍ കോണ്ഡഗ്രസിലെ കെ.കെ. ഷാജുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലെ കെ. സഞ്ജു 30,955 വോട്ടുനേടി മൂന്നാം സ്ഥാനത്തെത്തി.
ചെങ്ങന്നൂര്‍ വീണ്ടും സജി ചെറിയാനെ തുണയ്ക്കുമോ?
2021ലെ തെരഞ്ഞടുപ്പില്‍ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രികൂടിയായ സജി ചെറിയാന് കോണ്‍ഗ്രസിലെ എം. മുരളിയെ പരാജയപ്പെടുത്തിയത്. രാഷ്ട്രീയത്തിനതീതമായി സജി ചെറിയാനുള്ള സ്വീകാര്യത തുണയ്ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തിലെ ചെന്നിത്തല, മാന്നാര്‍ ഡിവിഷനുകളില്‍ വിജയിക്കാനായതും എല്‍ഡിഎഫിന് ശുഭപ്രതീക്ഷ നല്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ നാലെണ്ണം ബിജെപിയും രണ്ടു വീതം സിപിഎമ്മും കോണ്‍ഗ്രസും ഭരിക്കുന്നു. നഗരസഭാ ഭരണം കോണ്‍ഗ്രസിനു ലഭിച്ചു. ഈ അനുകൂല സാഹചര്യങ്ങള്‍ തുണയാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
Kerala
ഒറ്റപ്പാലം: പാർട്ടിയിൽ ഇടഞ്ഞുനിൽക്കുന്ന സിപിഎം നേതാവ് പി.കെ. ശശിയെ യുഡിഎഫിലേക്കു സ്വാഗതം ചെയ്ത് ഡീൻ കുര്യാക്കോസ് എംപി.
ഒറ്റപ്പാലത്തു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിന് എത്തിയതായിരുന്നു അദ്ദേഹം. പി.കെ. ശശി എംഎൽഎ ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഷൊർണൂരിൽ നടന്ന പ്രക്ഷോഭത്തിൽ വാഹനഗതാഗതം തടയുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തുവെന്ന കേസിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് എംപി നേരിട്ടു കോടതിയിൽ ജാമ്യമെടുക്കാൻ എത്തിയത്.
വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് അടക്കമുള്ളവർ കോൺഗ്രസിന്റെ ഭാഗമാകുന്നതു മാതൃകയാക്കി പി.കെ. ശശിയും യുഡിഎഫിലേക്കു വരണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റും സന്തതസഹചാരിയുമായിരുന്ന എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പുതുയുഗയാത്ര ഇന്നു പാലക്കാട്ടെത്തുമ്പോള് സുരേഷ് ജാഥയില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കെപിസിസി നേതാക്കള്‍ ചര്‍ച്ച നടത്തി. കെപിസിസി വക്താവ് സന്ദീപ് വാര്യരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ഇനി സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫാണെന്നും സുരേഷ് പറഞ്ഞു.
പുതുയുഗയാത്രയില്‍ പങ്കെടുക്കാന്‍ കെപിസിസി നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎമ്മില്‍ കടുത്ത അപമാനമാണ് നേരിട്ടതെന്നു സുരേഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. സുരേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
പുറത്താക്കിയാല്‍ പുറത്താക്കിയതുതന്നെയാണ്. ഇനി നൂറുതവണ അപ്പീല്‍ തന്നിട്ടും കാര്യമില്ല. സുരേഷിനെ തിരിച്ചെടുക്കണമെന്ന ആവശ്യം പാര്‍ട്ടി പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് വിട്ടുപോകുന്നതു മലമ്പുഴയിലെ സിപിഎം വോട്ടുകളെ ബാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇതിനിടെ സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സ്വാഗതം ചെയ്തു.
ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വി.എസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച് ഇന്നു വ്യക്തമായ തീരുമാനമുണ്ടാകും.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ചരിത്ര ഭൂരിപക്ഷം നേടിയായിരിക്കും യുഡിഎഫ് അധികാരത്തിലെത്തുകയെന്നും സച്ചിൻ പറഞ്ഞു.
"കേരളത്തിൽ യുഡിഎഫിന് അനുകൂലമാണ് സാഹചര്യം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വരാനാണ് ജനം ആഗ്രഹിക്കുന്നത്. പ്രതിപക്ഷം എന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തിൽ ജനങ്ങൽ തൃപ്തരാണ്.'-സച്ചിൻ അവകാശപ്പെട്ടു.
നിലവിൽ ഭരണത്തിലുള്ള എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ മടുത്തിരിക്കുകയാണ്. അവരെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണ്. അതിനാൽ തന്നെ എൽഡിഎഫ് തകർന്നടിയുമെന്ന കാര്യം ഉറപ്പാണ്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി കേരളത്തിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സച്ചിൻ. തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പൂർണമായി സജ്ജമായെന്നും സച്ചിൻ പറഞ്ഞു.
Kerala
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം വലത്തോട്ട് സഞ്ചരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനോപ്പം നിൽക്കുകയും ചെയ്യുന്ന ചരിത്രമാണു കണ്ണൂരിനുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രമാണു യുഡിഎഫിനൊപ്പമുള്ളത്. ബാക്കി ഒൻപതെണ്ണവും എൽഡിഎഫിനൊപ്പമാണ്. ഇതിൽ, ആറെണ്ണവും എൽഡിഎഫ് മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചുകൊണ്ടിരിക്കുന്നതാണ്. എംഎൽഎമാരുടെ ഭൂരിപക്ഷത്തിന്റെ റിക്കാർഡുകൾ പിറക്കുന്നതും എൽഡിഎഫിന്റെ ഈ കുത്തകമണ്ഡലങ്ങളിൽനിന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെയും തട്ടകമാണു കണ്ണൂർ ജില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞടുപ്പിലും എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ തങ്ങൾക്ക് മേൽക്കൈ നേടാൻ സാധിച്ചതിനാൽ ഇത്തവണ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ നഷ്ടപ്പെട്ട ഭൂരിപക്ഷ മേൽക്കോയ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് എൽഡിഎഫ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ബിജെപിയുടെ പാർട്ടിഗ്രാമങ്ങളുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനം ചെലുത്താൻ എൻഡിഎ മുന്നണിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലും ചില നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി നേടിയ വിജയം ഇരുമുന്നണികളുടെ ഭൂരിപക്ഷത്തെയും ഒരു പരിധിവരെ സ്വാധീനിച്ചേക്കാം.
ഇടതിന്റെ കരുത്ത് അടിയുറച്ച കോട്ടകളിൽ
ഭരണവിരുദ്ധ വികാരമോ യുഡിഎഫ് തരംഗമോ ഉണ്ടായാലും കണ്ണൂരിൽ എക്കാലവും ഇടതുപക്ഷത്തിന്റെ കോട്ടകൾ ഭദ്രമായിരിക്കും. ഈ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മണ്ഡലങ്ങളായ അഴീക്കോട്, കണ്ണൂർ, കൂത്തുപറന്പ്, തളിപ്പറന്പ് എന്നിവിടങ്ങളിൽ യുഡിഎഫിന്റെ മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും അഴീക്കോടും കണ്ണൂരും ഒഴികെ തദ്ദേശതെരഞ്ഞെടുപ്പിലെ കണക്കുകൾ സൂചിപ്പിക്കുന്നത് എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിലെ നില ഭദ്രമാണെന്നാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തലശേരി, കൂത്തുപറന്പ്, പയ്യന്നൂർ, കല്യാശേരി, ധർമടം എന്നിവിടങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ എൽഡിഎഫിന് സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തലശേരി മണ്ഡലത്തിൽ ബിജെപിയിലേക്കുള്ള വോട്ടിന്റെ ഒഴുക്ക് കുറയ്ക്കാനും സാധിച്ചു. തലശേരി മണ്ഡലത്തിലാണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ ലീഡുള്ളത്. അതിനാൽ, മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇടതിനു വലിയ പ്രതീക്ഷതന്നെയാണ് കണ്ണൂരിലെ മണ്ഡലങ്ങൾ.
കൂടുതൽ സീറ്റ് നേടാൻ യുഡിഎഫ്
കണ്ണൂർ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീതയതും ഭരണവിരുദ്ധ വികാരവും രണ്ട് സിറ്റിംഗ് സീറ്റുകൾക്കു പുറമേ അധികം രണ്ട് സീറ്റുകൾകൂടി നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇരിക്കൂറിനും പേരാവൂരിനും പുറമെ കണ്ണൂരും അഴീക്കോടും വിജയിക്കുമെന്നാണു പ്രതീക്ഷ. കണ്ണൂരിൽ കോൺഗ്രസും അഴീക്കോട് ലീഗുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച ഈ മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ. കണ്ണൂരിലും അഴീക്കോടും നേടിയ ലീഡ് പ്രതീക്ഷയുണർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടുതവണയായി യുഡിഎഫിനെ കൈവിട്ട കണ്ണൂരിൽ 10,459 വോട്ടിന്റെ ലീഡുണ്ട്. കഴിഞ്ഞ തവണ കൈവിട്ട അഴീക്കോട് 2489 വോട്ടിന്റെയും ലീഡ്. അതിനാൽ, ഈ രണ്ട് മണ്ഡലങ്ങളും തങ്ങളുടെ അക്കൗണ്ടിലാക്കാനുള്ള തയാറെടുപ്പിലാണു യുഡിഎഫ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിലാണു യുഡിഎഫ് ലീഡ് നേടിയത്.
തളിപ്പറന്പിൽ അട്ടിമറിവിജയമുണ്ടാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്റെ ലീഡ് നില കുറയുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നേടിയ ഭൂരിപക്ഷവുമാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.
മത്സരരംഗത്ത് കൂടുതലും സിറ്റിംഗ് എംഎൽഎമാർ
യുഡിഎഫ്-എൽഡിഎഫ് സിറ്റിംഗ് എംഎൽഎമാരെല്ലാം മത്സരിക്കാനാണ് സാധ്യത. യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎമാരായ സജീവ് ജോസഫ് ഇരിക്കൂറിലും പേരാവൂരിൽ സണ്ണി ജോസഫും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായി. എൽഡിഎഫിൽ ഇരിക്കൂർ നിലവിൽ കേരള കോൺഗ്രസ്-എമ്മിന്റെ സീറ്റാണ്. കഴിഞ്ഞ തവണ മത്സരിച്ച സജി കുറ്റിയാനിമറ്റം തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുക. പേരാവൂരിൽ സണ്ണി ജോസഫിനെ നേരിടാൻ എൽഡിഎഫ് കെ.കെ. ശൈലജയെ ഇറക്കുമെന്നു സൂചനയുണ്ട്. 2006 ൽ കെ.കെ. ശൈലജ വിജയിച്ച മണ്ഡലമാണ് പേരാവൂർ. അങ്ങനെയെങ്കിൽ, നിലവിൽ ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ സിപിഎം യുവസ്ഥാനാർഥിക്ക് അവസരം നല്‍കിയേക്കും.
കണ്ണൂരിൽ നിലവിൽ കെ. സുധാകരൻ മത്സരിക്കണമെന്നാണു കോൺഗ്രസ് തീരുമാനം. സുധാകരൻ മത്സരിച്ചില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, അമൃത രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി, സജീവ് മാറോളി എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂർ ഇത്തവണ പിടിക്കണമെന്ന നിലപാടിലാണു യുഡിഎഫ്. അതിനാൽ, സുധാകരനെ തന്നെ മത്സരിപ്പിക്കാനാണു സാധ്യത. കണ്ണൂരിൽ കോൺഗ്രസ്-എസ് സ്ഥാനാർഥിയായി കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും ജനവിധി തേടിയേക്കും. കടന്നപ്പള്ളി മത്സരിച്ചില്ലെങ്കിൽ കണ്ണൂർ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും.
മത്സരരംഗത്ത് രണ്ടു ടേം വ്യവസ്ഥ മാറ്റിയ സ്ഥിതിക്ക് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും തലശേരിയിൽ എ.എൻ. ഷംസീറും ഒരിക്കൽക്കൂടി ജനവിധി തേടിയേക്കും. കല്യാശേരിയിൽ എം. വിജിനും അഴീക്കോട് കെ.വി. സുമേഷും തുടരും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് തളിപ്പറന്പിൽ പി.കെ. ശ്യാമള, എൻ. സുകന്യ, ടി.കെ. ഗോവിന്ദൻ, എം.വി.ജയരാജൻ, എം.വി. നികേഷ്കുമാർ എന്നിവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.
രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന പയ്യന്നൂരിൽ ടി.ഐ. മധുസൂദനന് ഒരിക്കൽകൂടി മത്സരിക്കാൻ അവസരം കൊടുക്കുന്നതിനെക്കുറിച്ച് എൽഡിഎഫിൽ തീരുമാനമായില്ല.
മധുസൂദനൻ ഇല്ലെങ്കിൽ പി. ജയരാജനെ പയ്യന്നൂരിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. കൂത്തുപറന്പിൽ എൽഡിഎഫിൽ കെ.പി. മോഹനനൻതന്നെ മത്സരിക്കാനാണു സാധ്യത. അഴീക്കോട് മുസ്ലിം ലീഗിൽനിന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. അഴീക്കോടിനു പുറമേ കൂത്തുപറന്പിലും ലീഗാണു മത്സരിക്കുന്നത്. മട്ടന്നൂരിൽ നിലവിൽ, യുഡിഎഫിൽ ആർഎസ്പിയായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ, ഇക്കുറി കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും. എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ യുഡിഎഫ് സ്ഥാനാർഥികളെക്കുറിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. എങ്കിലും ധർമടത്തും തലശേരിയിലും മികച്ച സ്ഥാനാർഥികളെ നിർത്തണമെന്നാണു യുഡിഎഫ് തീരുമാനം.
രക്തസാക്ഷി ഫണ്ട് തട്ടിപ്പും വിഭാഗീയതയും
ഭരണവിരുദ്ധ വികാരത്തേക്കാൾ ജില്ലയിലെ സിപിഎമ്മിലുണ്ടായ വിഭാഗീയതയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. മുൻ ജില്ലാ കമ്മിറ്റിയംഗവും പയ്യന്നൂർ സ്വദേശിയുമായ വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലെ ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരേയും സിപിഎം നേതൃത്വത്തിനെതിരേയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി നടത്തിയ വെളിപ്പെടുത്തലുകൾ പയ്യന്നൂർ ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉറച്ച കോട്ടകളിൽ തിരിച്ചടിയായി.
കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്പോഴും വിശദീകരണം കൊടുക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. പയ്യന്നൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർഥിയുടെ വിജയവും സിപിഎമ്മിലെ വിഭാഗീതയത ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചാരണമാക്കുന്നതും രക്തസാക്ഷി ഫണ്ട് തട്ടിപ്പായിരിക്കും.
എന്നാൽ, പത്തുവർഷത്തെ ഭരണനേട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് എൽഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വികസനസദസുകൾ ആരംഭിച്ചു കഴിഞ്ഞു. പയ്യന്നൂർ, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ യുഡിഎഫിനും തലവേദനയായിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഹെൽത്ത് കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് ആരോഗ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ ചെയർമാൻ ഡോ. എസ്.എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
റിപ്പോർട്ട് സമഗ്രമായി പഠിക്കാതെയും അതിന്റെ ഉള്ളടക്കം വ്യക്തമായി മനസിലാക്കാതെയും നടത്തിയ പരാമർശങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യമന്ത്രിയുമായി ഒരു പരസ്യ സംവാദത്തിന് തയാറാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
Kerala
ചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഭിന്നശേഷി സംവരണ വിഷയം ഉള്‍പ്പെടെ അധ്യാപകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഭിന്നശേഷി സംവരണ വിഷയത്തില്‍ എന്‍എസ്എസ് സുപ്രീം കോടതിയില്‍നിന്നും ഉത്തരവ് സമ്പാദിച്ചു. ഏതെങ്കിലും പൊതുവായ വിഷയത്തില്‍ ഒരുവിധിയുണ്ടായാല്‍ ആ വിധി അതേ പ്രശ്നമുള്ള എല്ലാവര്ക്കും ബാധകമാണെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഈ വിധി നിലനില്‍ക്കേ അഡ്വേക്കേറ്റ് ജനറലിന്റെയും നിയമ പണ്ഡിതരുടെയും ഉപദേശം വാങ്ങി കോടതിയില്‍ സത്യവാംഗ്മൂലം നല്കി കാര്യങ്ങള്‍ മനപൂര്‍വം വൈകിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സതീശന് കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്ത് അധ്യാപകനിയമനം നടത്താതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു നിയമ തടസവുമില്ലാതെ ഈ അധ്യാപക നിയമനങ്ങള്‍ നടത്തുമെന്ന് ഉറപ്പു നല്‍കുന്നതായും സതീശന് കൂട്ടിച്ചേര്‍ത്തു. ഡിഎ അവകാശമല്ലെന്നു പറഞ്ഞ് കോടതിയില്‍ പോയ സര്‍ക്കാര്‍ ഇനി നാളെ എട്ടുമണിക്കൂര്‍ ജോലി അവകാശമല്ലന്നും പറഞ്ഞ് കോടതിയില്‍ പോകുമോ എന്നും സതീശൻ പരിഹസിച്ചു. അനാവശ്യമായ യോഗ്യതാ പരീക്ഷകള്‍ നടത്തി മനപൂര്‍വമായി അധ്യാപകരെ ദ്രോഹിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.
അടുത്തകാലത്തുണ്ടായ ചില ഉത്തരവുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. എയ്ഡഡ് വിദ്യഭ്യാസ മേഖലയോട് സര്‍ക്കാരിനു ശത്രുതാ മനോഭാവമാണുള്ളത്. കേരളത്തിലെ വിദ്യാഭ്യസ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയും വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയേയും എയ്ഡഡ് മേഖലയേയും രണ്ടായി കാണുന്ന സമീപനം യുഡിഎഫിനില്ല. എയ്ഡഡ് സ്കൂളുകള്‍ക്ക് എംഎല്‍എ ഫണ്ട് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി.
കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖ പ്രസംഗം നടത്തി. സഭയുടെ ഹൃദയത്തിലാണ് അധ്യാപകരുടെ കരുതലെന്ന് മാര്‍ തോമസ് തറയിൽ പറഞ്ഞു.
നീതിക്കുവേണ്ടിയാണ് അധ്യാപകര്‍ പ്രതികരിച്ചതെന്നും കത്തോലിക്ക വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗൂഡശ്രമം നടക്കുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സര്‍ക്കാരിന്റെ ഏറ്റവും വലിയ അഭ്യൂദയകാംഷികളാണ് എയ്ഡഡ് മാനേജ്മെന്റ്. വിവിധ ഉത്തരവുകളിലൂടെ എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതായി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സംസ്ഥാന ഡയറക്ടര്‍ ഫാ.ആന്റണി അറയ്ക്കല്‍ അവാര്‍ഡു പ്രഖ്യാപനം നടത്തി. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. സ്കറിയ കന്യാകോണില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്‍, ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി ഷൈനി കുര്യാക്കോസ്, ചങ്ങനാശേരി അതിരുപത പ്രസിഡന്റ് ഈശോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ജി.ബിജു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചങ്ങനാശേരി അതിരൂപത കോര്‍പററ്റ് മാനേജര്‍ ഫാ. ജബി ആന്റണി മൂലയില്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ റോബിന് മാത്യു നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നിന്നും എസ്ബി കോളജിലേക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലിയും നടന്നു. റാലി കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. റാലിയിലും സമ്മേളനത്തിലും കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്തു.
Kerala
കാസര്‍ഗോഡ്: രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥയ്ക്കു തുടക്കംകുറിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ എല്‍ഡിഎഫ്- 3, യുഡിഎഫ്- 2 എന്നതാണ് കുറെ കാലങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്കോര്‍ നില. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തത്സ്ഥിതി തുടരുന്നതുതന്നെ നേട്ടമാണ്. പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില്‍ ഇത്തവണയും വിജയഗാഥ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് യാതൊരു സന്ദേഹവുമില്ല. മറുവശത്ത് 1987നു ശേഷം ജില്ലയില്‍നിന്ന് ഒരു എംഎല്‍എയെപ്പോലും നിയമസഭയിലെത്തിക്കാന്‍ കഴിയാത്തതിന്റെ നാണക്കേടിലാണ് കോണ്‍ഗ്രസ്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങുമ്പോള്‍ ലീഡ് നേടി ചരിത്രം തിരുത്തിക്കുറിക്കുമെന്നാണു യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. മഞ്ചേശ്വരത്ത് അക്കൗണ്ട് തുറക്കാനായി ബിജെപിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. മൂന്നു മുന്നണികളും അടവുകളും ചുവടുകളും മിനുക്കി കളത്തിലിറങ്ങുമ്പോള്‍ തുളുനാടന്‍ കളരിയില്‍ പോരാട്ടം തീപാറുമെന്നുറപ്പ്.
പാര്‍ട്ടി കോട്ടകളുടെ കരുത്തില്‍ എല്‍ഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റെങ്കിലും സിറ്റിംഗ് സീറ്റുകളായ തൃക്കരിപ്പുര്‍, കാഞ്ഞങ്ങാട്, ഉദുമ എന്നിവിടങ്ങളില്‍ കഴിഞ്ഞതവണത്തേതുപോലെ മികച്ച വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഈ മണ്ഡലങ്ങളിലെ ഉറച്ച കമ്യൂണിസ്റ്റ് കോട്ടകളിലെ ഉയര്‍ന്ന പോളിംഗാണ് അവര്‍ക്കു തുണയാകുന്നത്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനവും അവര്‍ക്കുണ്ട്. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിഗ്രാമങ്ങളിലെ വോട്ട് വലിയതോതില്‍ ബിജെപിയിലേക്ക് ഒഴുകിയത് സിപിഎമ്മിനെ വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നുണ്ട്.
പാര്‍ട്ടിയോടുള്ള എതിര്‍പ്പുകൊണ്ടല്ല, മറിച്ച് സ്ഥാനാര്‍ഥിയോടുള്ള എതിര്‍പ്പുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നാണു സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. കൂടാതെ, തദ്ദേശതെരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലെയും ഭരണം നഷ്ടപ്പെടാന്‍ കാരണം പ്രാദേശികമായ കാരണങ്ങളാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ ഇതു ബാധിക്കില്ലെന്നുമാണ് അവരുടെ അവകാശവാദം.
വന്‍പ്രതീക്ഷയോടെ യുഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയവും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചുവരവും യുഡിഎഫിന്റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനു ലീഡ് നേടാന്‍ സാധിച്ചിരുന്നു. ഇതില്‍ത്തന്നെ ഉദുമ ഏറെ നാളുകളായി യുഡിഎഫിനെ മോഹിപ്പിക്കുന്നുണ്ട്. 2013ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടി. സിദ്ദിഖ് ഉദുമ മണ്ഡലത്തില്‍ ചെറിയ വോട്ടിന്റെ ലീഡ് നേടിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താൻ എത്തിയപ്പോള്‍ സീന്‍ മാറി. ലീഡ് 2019ല്‍ 8,937ഉം 2024ല്‍ 11,959ഉം ആയി കുതിച്ചുകയറി. കഠിനാധ്വാനം നടത്തിയാല്‍ ചെങ്കോട്ടകള്‍ എന്നറിയപ്പെടുന്ന കാഞ്ഞങ്ങാടും തൃക്കരിപ്പുരും വിജയം അസാധ്യമല്ലെന്ന് ഉണ്ണിത്താന്റെ പ്രകടനം കോണ്‍ഗ്രസ് നേതൃത്വത്തിനു കാട്ടിക്കൊടുത്തു.
എന്നാല്‍, മുന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം കോണ്‍ഗ്രസിന് സന്തോഷം പകരുന്നതല്ല എന്നതും യാഥാര്‍ഥ്യമാണ്. 2016ല്‍ സാക്ഷാല്‍ കെ. സുധാകരന് രംഗത്തിറങ്ങിയിട്ടും തോല്‍വിയായിരുന്നു ഫലം.
2021ലെ തെരഞ്ഞെടുപ്പില്‍ ഒന്നു പൊരുതിനോക്കുക പോലും ചെയ്യാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോല്‍വിയടഞ്ഞു. അതേസമയം, മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റുകളായ കാസര്‍ഗോഡും മഞ്ചേശ്വരവും ഇത്തവണയും സുരക്ഷിതമാണെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
അക്കൗണ്ട് തുറക്കാന്‍ ബിജെപി
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ മഞ്ചേശ്വരത്ത് ഇത്തവണയും അവര്‍ വിജയം സ്വപ്നംകാണുന്നു. 2016ല്‍ 89 വോട്ടിനു പരാജയമേറ്റുവാങ്ങേണ്ടിവന്നതിന്റെ വേദന ഇതുവരെയും മാറിയിട്ടില്ല. കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫിനു കടുത്ത എതിരാളിയാകാനും മറ്റു മണ്ഡലങ്ങളില്‍ ഇരു മുന്നണികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താനുമാണ് അവരുടെ ശ്രമം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായത് അവര്‍ക്ക് ആത്മവിശ്വാസമേകുന്നുണ്ട്. കന്നഡ ഭാഷാന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണയാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. കേന്ദ്രഭരണത്തിന്റെ ആനുകൂല്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യത്തിലും ക്ഷാമമില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വെല്ലുന്ന രീതിയിലായിരുന്നു അവരുടെ പ്രചാരണപരിപാടികള്‍. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുവഴക്കുകളും പടലപ്പിണക്കങ്ങളും അവര്‍ക്ക് തലവേദനയാകുന്നുണ്ട്.
സ്ഥാനാര്‍ഥി പട്ടികയില്‍ ആരൊക്കെ?
മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രന് സിറ്റിംഗ് എംഎല്‍എ എ.കെ.എം. അഷ്റഫിനെ നേരിടും. സുരേന്ദ്രന് നാലാം തവണയാണു മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട ലോറിഡ്രൈവര്‍ അര്‍ജുന്റെ തെരച്ചിലിനും കുമ്പളയിലെ അനധികൃത ടോള്‍വിരുദ്ധ സമരത്തിനും മുന്നിൽനിന്ന് നേതൃത്വം നല്കിയ അഷ്റഫ്, സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം മുൻവർഷത്തേക്കാൾ കരുത്തനായ എതിരാളിയായിരിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
കാസര്‍ഗോട്ട് എന്‍.എ. നെല്ലിക്കുന്ന് മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കെ.എം. ഷാജിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സംസ്ഥാനത്തെ മുസ്ലിം ലീഗിന്റെ ഏറ്റവും ഉറച്ച സീറ്റുകളില്‍ ഒന്നായ കാസര്‍ഗോട്ട് പുറത്തുനിന്നൊരാള്‍ മത്സരിക്കുന്നതില്‍ ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അടക്കമുള്ള ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പ്രധാന എതിരാളികളായ ബിജെപിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി തന്നെ കളത്തിലിറങ്ങിയേക്കും. എല്‍ഡിഎഫിനുവേണ്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മത്സരിക്കുമെന്നാണു സൂചന.
ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു ഒരിക്കല്‍ക്കൂടി ജനവിധി തേടും. യുഡിഎഫില്‍ ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ പേരിനാണു മുന്‍തൂക്കം. മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും പരിഗണനയിലുണ്ട്. കാഞ്ഞങ്ങാട്ട് മൂന്നു ടേം പൂര്‍ത്തിയാക്കിയ ഇ. ചന്ദ്രശേഖരന് മത്സരരംഗത്തു നിന്നൊഴിയുമ്പോള്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗോവിന്ദന് പള്ളിക്കാപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രാജു കട്ടക്കയം ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
തൃക്കരിപ്പുരില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയ സിപിഎമ്മിന്റെ എം. രാജഗോപാലന്‍ കളമൊഴിയുമ്പോള്‍ വി.പി.പി. മുസ്തഫയ്ക്കാണു സാധ്യത തെളിയുന്നത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇവിടെ കോണ്‍ഗ്രസ് ആണോ കേരള കോണ്‍ഗ്രസ് ആണോ മത്സരിക്കുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മത്സരിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കില്ലെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് അംഗീകരിക്കപ്പെട്ടാല്‍ എം.പി. ജോസഫ് രണ്ടാംതവണയും ജനവിധി തേടാനാണു സാധ്യത. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന് ജോസിനായിരിക്കും നറുക്ക് വീഴുക.
സ്വര്‍ണപ്പാളി മുതല്‍ എസ്ഐആര്‍ വരെ
ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ചയും ആഗോള അയ്യപ്പസംഗമം നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളുമെല്ലാം വിശ്വാസികളായ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. സര്‍ക്കാരിന്റെ ധൂര്‍ത്തും വിലക്കയറ്റവും മെഡിക്കല്‍ കോളജ് യാഥാര്ഥ്യമാകാത്തതും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമവുമെല്ലാം യുഡിഎഫിന്റെ തുറുപ്പുചീട്ടുകളാണ്. വെള്ളാപ്പള്ളി നടേശന് തുടര്‍ച്ചയായി നടത്തിയ വര്‍ഗീയചുവയുള്ള പ്രസ്താവനകള്‍ കേട്ടില്ലെന്ന് നടിച്ച സിപിഎം നേതൃത്വത്തിന്റെ നിലപാട് മുസ്ലിം വോട്ടര്‍മാരെ എല്‍ഡിഎഫില്‍നിന്നു വലിയതോതിൽ അകറ്റിയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിരുന്നു.
എന്നാൽ ക്ഷേമപെന്ഷന് വര്‍ധനയും ദേശീയപാത വികസനവും തങ്ങള്‍ക്ക് അനുകൂലമായി ജനവിധിയുണ്ടാകാന് സഹായിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വീടുകയറിയുള്ള പ്രചാരണവും തകൃതിയായി നടന്നിരുന്നു. എന്നാല്‍ ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നാണ് ബിജെപിയുടെ അവകാശവാദം. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മരിച്ചവരും ഇരട്ടവോട്ടുകളുമായി 56,911 വോട്ടുകളാണ് (5.8 ശതമാനം) ജില്ലയില്‍ എസ്ഐആര്‍ പരിശോധനയില്‍ തള്ളപ്പെട്ടത്. ഈ വോട്ടുകളുടെ കുറവ് പാര്‍ട്ടിഗ്രാമങ്ങളിലെ പോളിംഗില്‍ പ്രതിഫലിക്കുമെന്നാണു സൂചന.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് അതേ സ്ഥാനത്ത് തുടരുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
വർഗീയതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയും തന്റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത പറഞ്ഞ മന്ത്രി യുഡിഎഫിലാണെങ്കിൽ 24 മണിക്കൂർ പോലും ആ സ്ഥാനത്തുണ്ടാവില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.
പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ മുതലക്കുളം മൈതാനത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സജി ചെറിയാന്റെ മലപ്പുറം പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
പച്ചയ്ക്ക് വർഗീയത പറയുന്നവരെ പൊന്നാട അണിയിക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. നാല് വോട്ടിന് വേണ്ടി തങ്ങൾ വർഗീയത പറയില്ലെന്നും തുടർ ഭരണം വേണ്ടെന്ന് സാംസ്കാരിക കേരളം പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി പി.വി. അൻവർ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും 10 വർഷത്തെ വിസയെടുത്ത് അമേരിക്കയിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.
കേരളത്തിലെ ഭരണം അവസാനിക്കുന്നതോടെ അവർ നാടുവിടുമെന്നും അൻവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ പിണറായി വിജയൻ അധികാരത്തിൽ നിന്നും പുറത്താകുമെന്നും അൻവർ അഭിപ്രായപ്പെട്ടു. അതേസമയം പ്രതിപക്ഷ നേതാവിന് ഒരിക്കലും രാഷ്ട്രീയ വനവാസം ഉണ്ടാവില്ലെന്നും പി.വി. അൻവർ വ്യക്തമാക്കി.
പാവപ്പെട്ട തൊഴിലാളികളുടെ പേര് പറഞ്ഞ് കൊള്ള നടത്തുന്ന സ്ഥാപനമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കസേരയിൽ എത്തുമ്പോൾ സമഗ്രമായ അന്വേഷണം നടത്തണമെന്നും അൻവർ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണ വിഷയം പരിഹരിക്കുമെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
യോഗ്യതയുള്ള മുഴുവന്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കും നിയമനം നല്‍കുകയും നേരത്തെ നിയമിതരായ 22,000-ല്‍ അധികം വരുന്ന അധ്യാപകര്‍ക്ക് സ്ഥിരനിയമന അംഗീകാരം നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
ഭിന്നശേഷി സംവരണം ഭിന്നശേഷി ആക്ട്, റൂള്‍, ഭരണ ഘടന അനുശാസിക്കുന്നതുപോലെ നടപ്പിലാക്കുന്നതിനു പകരം സര്‍ക്കാര്‍ ബോധപൂര്‍വം പ്രതിസന്ധി ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇതുമൂലം യോഗ്യതയുള്ള ആയിരക്കണക്കിന് ഭിന്നശേഷി ഉദ്യോഗാര്‍ഥികളും 22,000-ല്‍ അധികം അധ്യാപകരുമാണ് പ്രയാസപ്പെടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Kerala
കോഴിക്കോട്: പുതുയുഗ യാത്ര സ്വീകരണത്തിനിടെ കുറ്റ്യാടിയിൽ ഷാഫി പറമ്പിലും ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും തമ്മിൽ തർക്കമുണ്ടായതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ജാഥയുടെ വൻ വിജയത്തിൽ അസൂയ പൂണ്ടവരാണ് ജാഥയുടെ ശോഭ കെടുത്താൻ ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ച് ഇത്തരം നെഗറ്റീവ് വാർത്തകൾ പടച്ചുവിടുന്നതെന്നും വീട്ടിൽ അല്ലെങ്കിൽ കുടുംബത്തിൽ നടക്കുന്ന സാധാരണകാര്യങ്ങളാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമയം വൈകിയതിനാൽ താൻ മാത്രം സംസാരിക്കാമെന്നും ഷാഫി പറമ്പിൽ സംസാരിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, ഷാഫി സംസാരിക്കണമെന്ന് പ്രമോദ് നിർബന്ധിച്ചപ്പോൾ അദ്ദേഹത്തെ മാറ്റി ഇരുത്തുകയാണ് ചെയ്തത്. ഒരു കുടുംബത്തിലുണ്ടാകുന്ന സാധാരണ കാര്യങ്ങൾ മാത്രമാണിതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണ്. താൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ അദ്ദേഹം തന്റെ സീറ്റിലേക്ക് ഇരിക്കുക മാത്രമാണ് ചെയ്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.
കാസർഗോഡ്, കണ്ണൂർ, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജാഥയ്ക്ക് ലഭിച്ച പ്രാധാന്യം കേരളം വിലയിരുത്തുന്നുണ്ട്. അതിന്റെ ശോഭ കെടുത്താൻ ഇല്ലാത്ത കാര്യങ്ങൾ ഊതി വീർപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
District News
മേപ്പയ്യൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് പേരാമ്പ്രയിൽ നൽകുന്ന സ്വീകരണത്തിന്റെ പ്രചാരണാർഥം യുഡിഎഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വിളംബര റാലി നടത്തി. പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, ഇ.കെ. മുഹമ്മദ് ബഷീർ, കെ.എം.എ. അസീസ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, മുജീബ് കോമത്ത്, സി.എം. ബാബു, വി.മുജീബ്, ഷബീർ ജന്നത്ത്, പ്രസന്നകുമാരി ചൂരപ്പറ്റ, ശ്രേയസ് ബാലകൃഷ്ണൻ, വി.പി.ജാഫർ, റിഞ്ചു രാജ്, ബിജു കുനിയിൽ, പി. അശോകൻ, കെ.എം ശ്യാമള, ആന്തേരി കമല എന്നിവർ നേതൃത്വം നൽകി.
മരുതോങ്കര: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കണമെന്നഭ്യർഥിച്ച് യുഡിഎഫ് മരുതോങ്കര പഞ്ചയാത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. കെപിസിസി മെംബർ കെ.ടി. ജെയിംസ് വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ കെ.കെ. പാർത്ഥൻ അധ്യക്ഷത വഹിച്ചു.
വി.കെ. കൂഞബ്ദുള്ള, തോമസ് കൈതക്കുളം , വി.ടി. ശ്രീധരൻ, കെ.കെ. സുകുമാരൻ, ടി.കെ. അഷ്റഫ് കോവുമ്മൽ, അമ്മദ് ബാബു മത്തത്ത്, ജംഷി അടുക്കത്ത്, പി.പി. നവാസ്, കെ. ഫിറോസ് കോരക്കോട്ട് , പി.സി. മനോജ് ആലപ്പാട്ട്, നജീബ് അബ്ദുള്ള കിളച്ചപറമ്പിൽ, ജോൺ പുതുപ്പള്ളി തകിടിയേൽ, പി.ടി. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന സൂചന പുറത്തുവന്നതോടെ പ്രചാരണം ശക്തമാക്കി മാണി സി. കാപ്പൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ പാലായ്ക്ക് മന്ത്രിയുണ്ടാകുമെന്ന് പറഞ്ഞാണ് കാപ്പൻ പ്രചാരണം നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നടത്തിയ മണ്ഡലമാണ് പാല. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് കാപ്പൻ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ജോസ് കെ.മാണിയും കൂട്ടരും എൽഡിഎഫിൽ എത്തിയതോടെ കാപ്പൻ മറുകണ്ഡം ചാടുകയായിരുന്നു.
2021ലെ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ ഷോൺ ജോർജ് എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി.വി. അൻവറിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അൻവർ എവിടെ മത്സരിച്ചാലും വിജയിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചതെന്നും പ്രസ്താവന ഔദ്യോഗികമല്ലെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
അതേസമയം വർഗീയതയുമായി ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത ആര് പറഞ്ഞാലും അതിനെ എതിർക്കുമെന്നും മതേതര മനസുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്നും സതീശൻ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസും തനിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ തന്റെ രാഷ്ട്രീയ നിലപാടുകൾ കാരണമാണെങ്കിൽ അതിൽ സന്തോഷമാണെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ വീണ്ടും എസ്ഐടി വീണ്ടും ചോദ്യം ചെയ്തേക്കും. ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തി അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തത്.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ വീട്ടിലും ബംഗുളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നെന്നും എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചതെന്ന് എംപി പറഞ്ഞു.
ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടുനിന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിലായിരുന്നു ചോദ്യം ചെയ്യൽ.
പോറ്റിക്കൊപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നപ്പോൾ തന്നെ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പോറ്റിയും കേസിലെ മറ്റൊരു പ്രതി ഗോവർധനനും ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കണ്ടപ്പോഴുള്ള ഫോട്ടോയിലും അടൂർ പ്രകാശും ആന്റോ ആന്റണിയുമുണ്ട്.
District News
കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുമ്പോൾ തന്നെ ടീം യുഡിഎഫിനെ ജനങ്ങൾ ഹൃദയത്തിലേറ്റെടുത്തതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേവലമൊരു തെരഞ്ഞെടുപ്പ് പ്രചാരണമെന്ന നിലയിലല്ല, സംസ്ഥാനത്തെ ഓരോ വിഷയങ്ങളിലും വ്യക്തമായ പദ്ധതികൾ മുന്നോട്ടുവച്ചാണ് യുഡിഎഫ് പുതുയുഗയാത്ര നടത്തുന്നതെന്നും യാത്രയ്ക്ക് കാഞ്ഞങ്ങാട്ട് ഒരുക്കിയ സ്വീകരണയോഗത്തിൽ സതീശൻ പറഞ്ഞു.
വരാനിരിക്കുന്ന തലമുറകൾക്കുപോലും നല്ല ഭാവി ഉറപ്പുവരുത്തുന്നതിനായുള്ള മാറ്റത്തിനു വേണ്ടിയാണ് യുഡിഎഫ് വോട്ടുചോദിക്കുന്നത്. നമ്മുടെ കുട്ടികൾ വിദേശത്തുപോയി പഠിക്കുന്ന മികച്ച കോഴ്സുകളും തൊഴിലവസരങ്ങളും ഇവിടെത്തന്നെ ഉറപ്പുവരുത്താൻ നമുക്കു കഴിയണം. കൊള്ളക്കാർക്കും ക്രിമിനലുകൾക്കും വേണ്ടിയല്ല, മറിച്ച് കർഷകർക്കും സാധാരണക്കാർക്കും വേണ്ടി സംസാരിക്കുന്ന ഒരു ഭരണസംവിധാനം ഇവിടെയുണ്ടാകണം.
ഇന്ന് കമ്യൂണിസ്റ്റുകാരെന്നു പറഞ്ഞ് കേരളം ഭരിക്കുന്നവർ യഥാർഥത്തിൽ തീവ്ര വലതുപക്ഷമായി മാറിക്കഴിഞ്ഞു. അവർ സകല വർഗീയതയോടും സന്ധി ചെയ്യുന്നവരാണ്. ഇതിനെതിരേ യഥാർഥ കമ്യൂണിസ്റ്റുകാർ പോലും ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് സതീശൻ പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾ മൂലം കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയേറുമ്പോഴും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും സംഭരണത്തിലെ അപാകതകളും മൂലം ജീവിതം വഴിമുട്ടുമ്പോഴും ഒന്നും ചെയ്യാതിരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യോഗത്തിൽ പ്രസംഗിച്ച കേരള കോൺഗ്രസ്-ജേക്കബ് ചെയർമാൻ അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.
കൊല്ലം ജില്ലയിൽ അരനൂറ്റാണ്ടിലധികമായി സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തുകളും ദശകങ്ങളായി ഭരിച്ചിരുന്ന കോർപറേഷനും പോലും യുഡിഎഫിന് പിടിച്ചെടുക്കാൻ കഴിഞ്ഞതുപോലെ കാഞ്ഞങ്ങാട് മണ്ഡലവും അപ്രാപ്യമല്ലെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, സിഎംപി നേതാവ് സി.പി. ജോൺ, ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള, കേരള കോൺഗ്രസ് നേതാവ് ജോസഫ് മുള്ളൻമട, കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, അബിൻ വർക്കി, ഒ.ജെ. ജനീഷ്, ആൻ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
തൃക്കരിപ്പൂർ: യുഡിഎഫ് പുതുയുഗ യാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ പൂർത്തീകരണം തൃക്കരിപ്പൂർ ടൗണിൽ നടന്നു. മുൻ മന്ത്രി എം.എം. ഹസൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, അനൂപ് ജേക്കബ് എംഎൽഎ, സി.പി. ജോൺ, ഷാനിമോൾ ഉസ്മാൻ, ഒ.ജെ. ജനീഷ്, ജെബി മേത്തർ, കല്ലട്ര മാഹിൻ ഹാജി, എ. ഗോവിന്ദൻ നായർ, സോണി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ പെരിയ, ഹക്കീം കുന്നിൽ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, എ.ജി.സി. ബഷീർ എന്നിവർ പ്രസംഗിച്ചു.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവച്ചിട്ടാണ് അടുത്ത മാസം കാലാവധി പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കണ്ണൂരിലെ പുതുയുഗ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ഗുണ്ടകളും അഴിഞ്ഞാടുകയാണെന്നും സമാധാനാന്തരീക്ഷം തകർന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളം പഴയ ബിഹാറായി മാറുകയാണോയെന്ന് ചോദിച്ച വി.ഡി. സതീശൻ തിരുവല്ലയിലെ സ്പാ പീഡനക്കേസിലും പ്രതികരിച്ചു. ഇത്തരം ക്രൂരകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുമ്പോൾ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും അദ്ദേഹം ആരാഞ്ഞു.
മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നും ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കൈയടക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ലീഗിനെതിരെ പറയുന്നത് ആർക്കെതിരെയെന്നത് സാമാന്യബുദ്ധികൊണ്ട് മനസിലാകുമെന്നും സതീശൻ വ്യക്തമാക്കി.
ലീഗ് നിലനിൽക്കേണ്ടത് മതേതര വിശ്വാസികളുടെ ആവശ്യമാണെന്നും വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യു ഡിഎഫിനെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂർ കോർപറേഷൻ കൗൺസിൽ കൂട്ടയടി. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പരിക്കേറ്റ മേയർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സതേടി.
ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി കൗൺസിലർമാർ ഒരുമിച്ചിരിക്കണമെന്ന് നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഇടതുപക്ഷ കൗൺസിലർമാരെ പോലീസ് പിന്നീട് വിട്ടയച്ചു. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറുകയായിരുന്നുവെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണിത്. വിളിച്ച ഉടൻ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല. ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു.
22 കൊല്ലം മുമ്പ് താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്ഐടി മുഖ്യമന്ത്രിയുടെ കൈയിൽ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കിൽ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെ.
മുഖ്യമന്ത്രിയെ ഓർത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂ. ജോലിയുമായി ബന്ധപ്പെട്ട് പോറ്റി ശബരിമലയിൽ കയറിയത് 2007ലെന്ന വിവരം എസ്ഐടിക്ക് മുന്നിലുണ്ട്. അന്നാരാണ് ദേവസ്വം മന്ത്രിയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
അതേസമയം, തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
കാസർഗോഡ്: പിണറായി വിജയൻ സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലായിടത്തും കൈയിട്ട് വാരിയ ഭരണമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. ശബരിമലയിലെ സ്വർണ്ണം വരെ കട്ടെടുത്തു. ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക് ദൈവ ശാപം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു.
പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചു. അയ്യപ്പന്റെ സ്വർണ്ണം കട്ടവരൊക്കെ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു. എല്ലാ കള്ളന്മാരും പുറത്തിറങ്ങിയാൽ കേസ് തെളിയുമെന്ന കോടതിയുടെ വാദം അംഗീകരിക്കാൻ കഴിയില്ല.'-മുരളീധരൻ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ഭഗവാന്റെ സ്വർണം കട്ടവരെ അകത്താക്കുമെന്നും മുരളീധരൻ പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ കുഞ്ഞികൃഷ്ണനെ ചീത്ത പറയാൻ അല്ലാതെ സിപിഎം കണക്ക് തുറന്ന് പറയാൻ വാർത്ത സമ്മേളനം വിളിക്കുന്നില്ലെന്നും മുരളീധരൻ വിമർശിച്ചു.
Kerala
കാസര്‍ഗോഡ്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ഇന്നു കാസര്‍ഗോഡ് കുമ്പളയില്‍ തുടക്കമാകും.
വൈകുന്നേരം നാലിന് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, ഷിബു ബേബി ജോണ്‍, പി.എം.എ. സലാം അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. രാത്രി ഏഴിനു കാസര്‍ഗോഡ് ജാഥയ്ക്ക് സ്വീകരണം നല്‍കും.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് കെ.സുധാകരൻ എംപി. പാർട്ടി മത്സരിക്കണമെന്ന് പറയുമെന്നാണ് പ്രതീക്ഷ. എംപിമാർ മത്സരിക്കുന്നതിൽ രണ്ട് മൂന്ന് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.
നാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം തന്നെയാണ്. അറസ്റ്റിലായവരിൽ പ്രധാനികൾ സിപിഎം നേതാക്കളാണ്.
സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണം നടന്നില്ല. കള്ളൻമാർക്കും കൊള്ളക്കാർക്കും സിപിഎം കൂട്ടുനിൽക്കുകയാണ്. കമ്യൂണിസ്റ്റിനെതിരെ പോരാടാൻ നാഷണൽ ജനതാദളിനെ ക്ഷണിക്കുകയാണ്. ഇത് അപേക്ഷയാണെന്നും സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫിൽ മുസ്ലിംലീഗ് 25 സീറ്റിൽ മത്സരിക്കാൻ ഉഭയകകക്ഷി ചർച്ചകളിൽ ധാരണ.
കഴിഞ്ഞ തവണ രണ്ടു സ്വതന്ത്രൻമാരെ മത്സരിപ്പിച്ച സീറ്റുകളിൽ ഇത്തവണയും പൊതു സ്വതന്ത്രൻമാരാകും മത്സരിക്കുക. എന്നാൽ, എറണാകുളം കളമശേരി കോണ്‍ഗ്രസിന് വിട്ടു നൽകി പകരം സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തിൽ ധാരണയായിട്ടില്ലെന്നാണ് വിവരം.
കൊല്ലത്തെ സീറ്റിലും ആർഎസ്പിയും കോണ്‍ഗ്രസുമായുള്ള ചർച്ചകൾക്കു ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക.
കേരള കോണ്‍ഗ്രസുമായുള്ള രണ്ടാംഘട്ട ചർച്ചകൾ ഇനിയും നടന്നിട്ടില്ല. ആദ്യഘട്ട ചർച്ചയിൽ വിജയസാധ്യതയുള്ള ആറു സീറ്റുകൾ നൽകാമെന്നായിരുന്നു കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന ആവശ്യമായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് ഉന്നയിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. ഭരണപക്ഷവും പ്രതിപക്ഷവും വാക്പോരുകളും ചിത്രങ്ങളുമായി രംഗത്തെത്തി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്നുരാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിഷേധം തുടങ്ങി. സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പ എന്നെഴുതിയ ബാനറുമായി പ്രതിപക്ഷം സഭയിലെത്തി. കൂടാതെ ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.
ഭരണപക്ഷം ഉണ്ണിക്കൃഷ്ണന് പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിരോധിച്ചു. ചൊവ്വാഴ്ച സഭയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തെറ്റായ കാര്യങ്ങള്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അവാസ്തവമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. വാച്ച് ആൻഡ് വാര്‍ഡിനെ പ്രതിപക്ഷം മര്‍ദിച്ചെന്നായിരുന്നു സ്പീക്കര്‍ വ്യക്തമാക്കിയത്. സ്വര്‍ണക്കൊള്ളക്കേസില്‍ സോണിയാഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് മന്ത്രിമാര്‍ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്തെത്തി. ഇരട്ടത്താപ്പിന്റെ നേതാവാണ് പ്രതിപക്ഷ നേതാവെന്നും ഞാന്‍ ഞാന്‍ എന്ന ഒറ്റവികാരമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. വി.ഡി. സതീശന് സമനില തെറ്റിയെന്നും ബിജെപിയുടെ നാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
നിയമസഭയില്‍ മുന്‍പ് സ്പീക്കറുടെ ഡയസില്‍ കയറി കസേര തള്ളിയിട്ടവരാണ് ഇരട്ടത്താപ്പുകാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാകവാടത്തില്‍ കുത്തിയിരിപ്പുസമരം നടത്തി.
Kerala
കാസര്‍ഗോഡ്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്രയ്ക്ക് ആറിനു കുമ്പളയില്‍ തുടക്കമാകും.
വൈകുന്നേരം നാലിന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും. യുഡിഎഫിന്റെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. അന്നേദിവസം രാത്രി ഏഴിന് കാസര്‍ഗോഡ് ജാഥയ്ക്ക് സ്വീകരണം നല്‍കും.
ഏഴിനു രാവിലെ 10ന് ഉദുമ ടൗണിലും 11ന് കാഞ്ഞങ്ങാടും 12ന് തൃക്കരിപ്പൂരിലും സ്വീകരണം നല്‍കും. തുടര്‍ന്ന് യാത്ര കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കും. യാത്ര മാര്‍ച്ച് ആറിനു വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.
പത്രസമ്മേളനത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി, യുഡിഎഫ് ജില്ലാ ചെയര്മാന് കല്ലട്ര മാഹിന്‍ ഹാജി, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, യുഡിഎഫ് കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍, യുഡിഎഫ് സെക്രട്ടറി എ. ഗോവിന്ദന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തലസ്ഥാനം സമരപൂരിതം. എസ്ഐടിയുടെ അന്വേഷണം വഴിതെറ്റുന്നതിൽ പ്രതിഷേധിച്ചു യുഡിഎഫ് നിയമസഭയ്ക്കുള്ളിൽ വൻ ബഹളവും പ്രതിഷേധവും നടത്തിയപ്പോൾ നിയമസഭയ്ക്കു പുറത്തു യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് വലിയ സംഘർഷത്തിൽ കലാശിച്ചു.
നിയമസഭയിൽ മന്ത്രി ശിവൻകുട്ടി സംസാരിക്കുന്നതിനിടയിൽ പ്രതിപക്ഷം ബഹളം തുടങ്ങി. ചില എംഎൽഎമാർ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു നീങ്ങിയതും പ്ലക്കാർഡുകൾ പിടിച്ചു സ്പീക്കറുടെ മുന്നിലെത്തിയതും വലിയ സംഘർഷം സൃഷ്ടിച്ചു. ഇതോടെ സഭ താത്കാലികമായി നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ പ്ലക്കാർഡുകൾ ഉയർത്തി തന്റെ കാഴ്ച മറക്കാൻ ശ്രമിച്ചതിൽ സ്പീക്കർ അമർഷം രേഖപ്പെടുത്തി. എന്നാൽ, തങ്ങളുടെ സമരം സാധാരണമായ ഒന്നാണെന്നു പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. പിന്നീട് സഭ ഒരിക്കൽകൂടി ബഹളം കാരണം നിർത്തിവയ്ക്കേണ്ടി വന്നു.
മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് പലതവണ ബലം പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ തുടർന്നും ബാരിക്കേഡുകൾക്കു മുകളിൽ കയറാനും പ്രതിഷേധം തുടരാനും ശ്രമിച്ചതാണ് സംഘർഷാവസ്ഥ നീളാൻ കാരണം. രണ്ടു വട്ടം ഗ്രനേഡും കണ്ണീർവാതക പ്രയോഗങ്ങളും നടത്തേണ്ടി വന്ന സംഘർഷം രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.
Kerala
തിരുവനന്തപുരം: ബഹളത്തെ തുടർന്ന് നിർത്തിവച്ച നിയമസഭാ നടപടികൾ വീണ്ടും ആരംഭിച്ചു. ഡയസിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷ അംഗങ്ങളുടെ നടപടി ശരിയായില്ലെന്ന് സ്പീക്കർ പ്രതികരിച്ചു.
സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചത് ശരിയല്ലെന്നും ജനാധിപത്യ അവകാശം പ്രതിപക്ഷത്തിന് മാത്രമല്ല സ്പീക്കർക്കും ഉണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
എന്നാൽ, നിയമസഭയിൽ പ്രതിപക്ഷം ബാനർ പിടിക്കുന്നത് ആദ്യമല്ലെന്നും സഭയിൽ ഇത്തരത്തിൽ സംഘർഷമുണ്ടാകുമ്പോൾ സഭാ നടപടികൾ നിർത്തിവച്ച് രണ്ടുകൂട്ടരുമായി സ്പീക്കർ സംസാരിക്കുന്നതാണ് പതിവ്. എന്നാൽ അങ്ങ് ഇതുവരെ അത് ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഞങ്ങളെയും ഞങ്ങളുടെ സമരത്തെയും വെല്ലുവിളിക്കുകയാണ് സ്പീക്കർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. എന്നാൽ അതിനുമാത്രം സംഘർഷം സഭയിൽ ഉണ്ടായില്ലെന്ന് സ്പീക്കർ മറുപടി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള പ്രതിഷേധത്തിൽ ഇന്ന് രണ്ടുതവണയാണ് സഭാ നടപടികൾ നിർത്തിവച്ചത്.
Kerala
കൽപ്പറ്റ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശേരി സീറ്റുകൾ യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജെആർപി നേതാവ് സി.കെ. ജാനു. പാർട്ടിയുടെ അഭിപ്രായം യുഡിഎഫിനെ അറിയിച്ചിട്ടുണ്ട് .
ചർച്ചകൾക്ക് ശേഷം നല്ല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാനു പറഞ്ഞു. ഗോത്ര മഹാസഭയും ജെആർപിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉള്ളതെന്നും ജാനു കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് ജാനു യുഡിഎഫിലെത്തിയത്. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് അസോസിയേറ്റ് അംഗത്വം നൽകിയാണ് യുഡിഎഫ് സ്വീകരിച്ചത്. 2025 ഓഗസ്റ്റ് 30നാണ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാനു എന്‍ഡിഎ വിട്ടത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് പി.വി. അൻവർ.
തനിക്ക് യുഡിഎഫിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ നിന്ന് വിവരമറിഞ്ഞു എന്നായിരുന്നു അൻവറിന്റെ ആദ്യപ്രതികരണം.
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ തൊഴിലാളികളെ മറന്നവരാണ്. പരസ്യമായ സംവാദത്തിന് മന്ത്രി മന്ത്രി മുഹമ്മദ് റിയാസിനെ വെല്ലുവിളിക്കുന്നു. ബേപ്പൂർ അങ്ങാടിയിൽ രണ്ട് മേശകൾ ഇട്ട് പരസ്പരം സംവദിക്കാം. താൻ ഒറ്റയ്ക്ക് വരുമെന്നും പി.വി. അൻവർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളത്തിലെ കർഷകർ നേരിടുന്ന ഗുരുതരമായ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയും അടിസ്ഥാന കർഷക പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുകയും ചെയ്യുന്ന കാർഷിക പഠനരേഖകൾ വിവിധ കർഷക സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തിൽ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിനു സമർപ്പിച്ചു.
കർഷകരുടെ പ്രധാന പ്രശ്നങ്ങളായ വന്യമൃഗശല്യം, ഭൂപതിവു ചട്ട ഭേദഗതിയിലെ ഭരണഘടനാവിരുദ്ധമായ ഭേദഗതികൾ, വിവിധ കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, വർധിപ്പിച്ച വിവിധ നികുതികൾ, ജീവിതനിലവാരത്തകർച്ച തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സ്വതന്ത്ര കർഷക സംഘടനാ പ്രതിനിധികൾ യുഡിഎഫ് നേതാക്കളുമായി നേരിൽ കണ്ടു ചർച്ച നടത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാർഷിക പഠനരേഖകൾ ഏറ്റുവാങ്ങി. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ, കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ, കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ, യുഡിഎഫ് കാർഷിക സബ് കമ്മിറ്റി ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, മുസ്ലിം ലീഗ് കർഷക സംഘടന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ തുടങ്ങിയ യുഡിഎഫ് നേതൃസംഘം കർഷക പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തു.
യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രധാനപ്പെട്ട കർഷക വിഷയങ്ങൾ ഉൾപ്പെടുത്തുമെന്നു നേതാക്കൾ ഉറപ്പു നൽകി.
Kerala
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യുവാക്കളെ നാട്ടില്‍ നില്ക്കാന് പ്രേരിപ്പിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കൊച്ചി ജെയിന് സര്‍വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനായും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. ഗള്‍ഫിലേക്ക് പോകുന്നതുപോലെയല്ല യൂറോപ്പിലേക്ക് പോകുന്നത്. ഗള്‍ഫില്‍ നിന്നും പണം നാട്ടിലേക്ക് വരുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിന്നും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പകരം കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേര്‍ന്ന ഭാവിസജ്ജമായ ഭരണകൂടം കേരളത്തിന് ആവശ്യമാണെന്നും വി.ഡി.സതീശന് പറഞ്ഞു.
തുടര്‍ന്ന് രാഷ്ട്രീയം അധികാരത്തിനപ്പുറം സേവനം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പങ്കെടുത്തു. രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എൽഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എൽഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോൺഗ്രസ് തകർത്തതു പോലെ കേരളത്തെ സിപിഎം തകർത്തു.'-രാജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും? യുപിഎ സർക്കാർ കാലത്തെക്കാൾ 460 ശതമാനം കേന്ദ്ര ഗ്രാൻഡ് എൻഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വർധിച്ചു. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ പാലിച്ചില്ല.
റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസിന് പകരം സ്കൂൾ നന്നാക്കാത്തത് എന്തുകൊണ്ടാണ്? 75 ശതമാനം സ്കൂൾ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇൻഷുറൻസ്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Kerala
പത്തനംതിട്ട: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. വിഷയത്തിൽ എൻഎസ്എസ് ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ചകൾ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ വാർത്തകൾ ചുരുക്കി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പങ്കുവച്ച് ആശങ്കയും എൻഎസ്എസിന്റെ പിന്മാറ്റത്തിന് കാരണമായെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്. സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. എല്ലാവരുമായും സംയമനത്തോടെയും യോജിപ്പിലും പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് എഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം തള്ളിയത്. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.
ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണെന്നും സുകുമാരൻ നായർ പറഞ്ഞു. തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലയേൽപ്പിച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
National
ന്യൂഡല്‍ഹി: ശശി തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിർണായക യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ടതിനാലാണ് തരൂര്‍ യോഗത്തിന് എത്താത്തതെന്ന് ചെന്നിത്തല പറഞ്ഞു. ഈ പരിപാടി മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും, അദ്ദേഹത്തിന് മറ്റ് തിരക്കുകളും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും ഉണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് ഡല്‍ഹിയിലെ തന്ത്രപ്രധാനമായ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്.
തരൂരിന്റെ അസാന്നിധ്യത്തില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, അദ്ദേഹം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി തുടരുമെന്നും ഓര്‍മ്മിപ്പിച്ചു. വയനാട്ടിലും കൊച്ചിയിലും നടന്ന പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത കാര്യവും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തരൂരിനെപ്പോലെയുള്ള ഒരു ആഗോള പൗരന് അദ്ദേഹത്തിന്റേതായ മറ്റ് തിരക്കുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നത്.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടത്തുന്ന കേരള യാത്ര ഫെബ്രുവരി ആറിന് ആരംഭിക്കും.
"പുതുയുഗ യാത്ര’ എന്നു പേരിട്ട യാത്രയിൽ എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികളും സ്വർണക്കൊള്ള അടക്കമുള്ള അഴിമതികളും തുറന്നുകാട്ടുന്നതിനു പുറമെ ഭാവികേരളത്തിന് യുഡിഎഫിന്റെ കർമപദ്ധതികളും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് സതീശൻ ദീപികയോട് പറഞ്ഞു.
രാഷ്ട്രീയം മാത്രം പറയുന്ന പതിവ് കേരള യാത്രകളിൽനിന്നു വ്യത്യസ്തമായ വിപുലമായ യാത്രയാണു നടത്തുക. കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾ, പോരായ്മകൾ, വെല്ലുവിളികൾ, ആശങ്കകൾ എന്നിവയ്ക്കു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ബദൽ അവതരിപ്പിക്കും. സതീശൻ വ്യക്തമാക്കി.
സാന്പത്തികവും സാമൂഹ്യവും വികസനപരവുമായ കേരളത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതോടൊപ്പം ഇതിനുള്ള പരിഹാരങ്ങളും കോണ്‍ഗ്രസ് നിർദേശിക്കും. കേരളത്തിന്റെ ഭാവിക്കായി പുതിയ സമീപനം സ്വീകരിക്കും. ജാതി സംഘടനാ നേതാക്കളുമായി ഏറ്റുമുട്ടിലിനില്ലെന്നും എന്നാൽ വർഗീയതയുമായ സമരസപ്പെടുന്ന പ്രശ്നമില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
കോണ്‍ഗ്രസും യുഡിഎഫും വർധിച്ച ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായാണു തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തർക്കങ്ങളില്ലാതെ വിജയം സുനിശ്ചിതമാക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദീപികയോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റമെന്റ് ഭരണമാണു നടക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
"എൽഡിഎഫും യുഡിഎഫും തമ്മിൽ പതാകയിലും ചിഹ്നത്തിലും മാത്രമേ വ്യത്യാസമുള്ളൂ. ഇവർ രണ്ടു കൂട്ടരുടെയും അജൻഡ ഒന്നുതന്നെയാണ്. ഇടതു-വലതു മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം. ഇരുകൂട്ടരും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. വികസിത കേരളത്തിനായി കൈകോർക്കാനുള്ള കൃത്യമായ സമയമാണിത്. ഇതിനായി ഉറച്ച തീരുമാനം ആവശ്യമാണ്. വികസിത കേരളത്തിനായി ബിജെപിക്കൊപ്പം ജനങ്ങൾ നില്‍ക്കണം''- പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
"ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ലഭിച്ച ഓരോ അവസരവും നടപ്പാക്കിയതാണ് ഇടതു സർക്കാർ. ബിജെപി സർക്കാർ വന്നാൽ, ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ആരോപണവിധേയരായവർ ജയിലിനുള്ളിലാകും. ഇതാണ് മോദിയുടെ ഗാരന്റി’’-പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപം കൊള്ളയടിക്കപ്പെട്ടു. ഇത്തരക്കാർക്ക് കനത്ത ശിക്ഷയാണു നല്‍കേണ്ടത്. ബിജെപിക്ക് സംസ്ഥാന ഭരണത്തിന് അവസരം ലഭിച്ചാൽ സഹകരണ ബാങ്കിലെ പണം മോഷ്ടിച്ചവരിൽനിന്നുതന്നെ ഈടാക്കി നഷ്ടപ്പെട്ടവർക്കു തിരിച്ചു നല്‍കും. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം വിമുഖത കാട്ടുന്നതായും പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനാൽ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കു ലഭിക്കേണ്ട സഹായം നഷ്ടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിനു വികസന പദ്ധതികളൊന്നുമില്ലെന്നും അവർ ഇപ്പോൾ മാവോ-മുസ്ലിം കോണ്‍ഗ്രസ് പാർട്ടിയായി മാറിയെന്നും വിഘടനവാദം വളർത്തുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആർ.വി. അർലേക്കർ എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി റോഡ് ഷോ ആയാണു പൊതുസമ്മേളനം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്തെത്തിയത്.
പൊതുസമ്മേളനവേദിക്കു സമീപത്തായി തയാറാക്കിയ മറ്റൊരു വേദിയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. തുടർന്നാണ് പ്രധാനമന്ത്രി വേദിയിലേക്കെത്തിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, എൻഡിഎ നേതാക്കൾ ബിജെപി സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും തെരഞ്ഞെടുപ്പ് അജൻഡ വർഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
പക്ഷേ, ഇതു മതേതര കേരളമാണെന്ന് മോദിക്കും ബിജെപിക്കും ഉടൻ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വർഗീയ വിഷപ്രചാരണവും കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല.
മോദിക്കു വികസനനേട്ടങ്ങൾ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ കേരളത്തിന്റെ മുൻഗണനാ ക്രമങ്ങളെക്കുറിച്ചോ പറയാൻ നാവനക്കിയില്ല. പകരം പറയുന്നത് വർഗീയത മാത്രം. മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രിക്കസേരയിൽ ഇരുന്ന് പച്ചയ്ക്കു വർഗീയത വിളിച്ചുപറയുന്നത് ആപത്കരമാണ്.
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും യുഡിഎഫിന്റെയും മുൻഗണനാപട്ടികയിൽ ആദ്യത്തേതു മതേതരത്വം സംരക്ഷിക്കുക എന്നതാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും സതീശൻ പറഞ്ഞു.
ലീഗുമായുള്ള സീറ്റ് മാറ്റത്തിൽ ചർച്ച തുടരും
ന്യൂഡൽഹി: മുസ്ലിം ലീഗും കോണ്‍ഗ്രസും സീറ്റ് വച്ചുമാറുന്നതു സംബന്ധിച്ച് ഒന്നാംഘട്ട ചർച്ച കഴിഞ്ഞുവെന്നും വീണ്ടും ചർച്ച തുടരുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സീറ്റ് മാറ്റ ചർച്ചയിൽ വാശിയോ തർക്കമോ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ചില സീറ്റുകൾ ലീഗിനും അവർ തോൽക്കുന്ന ചില സീറ്റുകൾ കോണ്‍ഗ്രസിനും നൽകുന്നതിലാണു ചർച്ചയെന്നും സതീശൻ പറഞ്ഞു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടത്, വലത്, എൻഡിഎ മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട് വ്യക്തമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അർധവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മദ്യനയത്തില്‍ മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ പ്രകടനപത്രികകള്‍ പ്രഹസന പത്രികകളായി മാറുകയാണ്. മദ്യത്തിനു പേരിടാനും ലോഗോ നിര്‍മിക്കാനും അപേക്ഷ ക്ഷണിച്ച സര്‍ക്കാരാണിത്. മദ്യം ഹോം ഡെലിവറി ചെയ്യാന്‍ പദ്ധതി ആസൂത്രണം ചെയ്തു പരാജയപ്പെട്ടു.
കള്ളുഷാപ്പുകള്‍ ഒന്നാകെ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളായി മാറി. നഗ്നമായ അബ്കാരി ലംഘനങ്ങള്‍ മദ്യവകുപ്പിനു കീഴില്‍ നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്നു. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നുകള്‍ വര്‍ധിക്കുന്നതിനു കാരണമെന്നു പ്രചരിപ്പിച്ചവര്‍ക്ക് യഥേഷ്ടം മദ്യം ലഭ്യമാക്കിയിട്ടും നാട് മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയതിനു മറുപടിയില്ല.
തെരഞ്ഞെടുപ്പില്‍ മദ്യനയവും രാസലഹരികളുടെ വ്യാപനവും പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്കി.
പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കാലാവധി പൂര്‍ത്തിയാക്കിയ മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന് യാത്രയയപ്പും പുതുതായി നിയമിതനായ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് വരവേല്പും നൽകി.
കമ്മീഷന് സെക്രട്ടറി ഫാ. തോമസ് ഷൈജു അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ആന്റണി ജേക്കബ്, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍, മേരി ദീപ്തി, കെ.പി. മാത്യു, തോമസ് കോശി, റോയി മുരിക്കോലില്‍, എ.ജെ. ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
ന്യൂഡൽഹി: കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് രാഹുൽ ഗാന്ധി നിർദേശം നൽകി. ന്യൂഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് രാഹുൽ നിർദേശം നൽകിയത്.
ജോസ് കെ. മാണി യുഡിഎഫിൽ എത്തുന്നതിലൂടെ മധ്യകേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് രാഹുൽ ഗാന്ധിയുടെ വിലയിരുത്തൽ. അദ്ദേഹത്തെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
യുഡിഎഫിലേക്കില്ലെന്നും ഇടത് മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ യുഡിഎഫിലേക്ക് മടങ്ങണമെന്ന ആവശ്യം ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ബിജെപി യുടെ വിജയം ഐതിഹാസികമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ നിന്നും തിരുവനന്തപുരത്തെ മോചിപ്പിച്ച് ബിജെപിക്ക് അവസരം നൽകിയ വോട്ടർമാർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംഘടിപ്പിച്ച വികസിത കേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ പാവപ്പെട്ടവർക്ക് നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ച് അദ്ദേഹം വിവരിച്ചു.
കേരളത്തിൽ മാറ്റം വന്നുകഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നു തുടങ്ങിക്കഴിഞ്ഞു. ഇനി കേരളം ബിജെപിയുടെ കൈയിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തെ ഏഴ് പതിറ്റാണ്ടായി ഇരുമുന്നണികളും അവഗണിച്ചു. ഇന്ത്യയിലെ വലിയ നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള കോർപറേഷൻ ഭരണസമിതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് അറിയിച്ച അദ്ദേഹം മാറാത്തത് ഇനി മാറുമെന്ന് മലയാളത്തിൽ പറഞ്ഞു.
ഇരുമുന്നണികളും ഇപ്പോൾ നടത്തുന്ന അഡ്ജസ്റ്റ്മെന്റ് ഭരണത്തിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ ബിജെപിയെ അധികാരത്തിൽ കൊണ്ടുവരണം. സാധാരണക്കാരുടെ ശത്രു ആയി മാറിയ എൽ ഡി എഫ് സർക്കാരിനെ പാഠം പഠിപ്പിക്കണം. കേരളത്തെ മാറ്റാനുള്ള സമയമാണ് ഇനി വരാൻ പോകുന്ന തെരഞ്ഞെടുപ്പ്. കേരളത്തിൽ നിന്നും എൽഡിഎഫിനേയും യുഡിഎഫിനേയും തൂത്തെറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നേരെത്തെ അറിയില്ലായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർപ്രകാശ്.
2019ൽ ആറ്റിങ്ങൽ എംപിയായതിന് ശേഷമാണ് ആദ്യമായി പോറ്റി എന്നെ വന്ന് കണ്ടത്. ശബരിമലയിലെ അന്നദാനത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ക്ഷണിച്ചു. അന്നദാനത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുവരെ പോറ്റി ആരാണെന്നോ, കൊള്ളക്കാരനോ ആണെന്ന് അന്ന് അറിയില്ലായിരുന്നു.
പോറ്റിയുടെ പിതാവ് മരിച്ച ശേഷം പാർട്ടി പ്രവർത്തകർ പറഞ്ഞതിനനുസരിച്ച് പോയിരുന്നു. വെഞ്ഞാറംമൂട്ടിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്. കെപിസിസിയുടെ ജനറൽ സെക്രട്ടറി രമണി.പി. നായർക്കൊപ്പമാണ് അന്ന് വീട്ടിൽ പോയത്.
പോറ്റി ബംഗളൂരൂവിൽ വച്ച് കവറിൽ തന്നത് ഈന്തപ്പഴം ആയിരുന്നു. അപ്പോൾ തന്നെ അവിടെയുള്ള ആളുകൾക്ക് കൊടുത്തു. ബംഗളൂരൂവിൽ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി കാണാനെത്തിയത്. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന്റെ ക്ഷണപത്രമാണ് അന്ന് കൈമാറിയതെന്നാണ് ഓർമ്മയെന്നും അടൂർ പ്രകാശ് പറഞ്ഞു.
പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ പോയിട്ടുണ്ട്. സോണിയ ഗാന്ധിയെ കാണാൻ അനുമതി കിട്ടിയെന്നും, എംപിയെന്ന നിലയിൽ വരണമെന്നും പോറ്റി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് പോയത്.
സ്വന്തം മണ്ഡലത്തിലെ ആളുകളുടെ കല്യാണത്തിനും മറ്റ് ചടങ്ങുകൾക്കും താൻ പങ്കെടുക്കാറുണ്ടെന്നും, അവിടെ ഇല്ലാത്തപക്ഷം പിന്നീട് പോകുകയാണ് പതിവെന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രധാന പ്രതി സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള സൗഹൃദ ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ ഇരുമുന്നണികളെയും വെട്ടിലാക്കി.
ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം രാജു ഏബ്രഹാം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് വ്യാഴാഴ്ച പുറത്തുവന്നതെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനൊപ്പമുള്ള ചിത്രങ്ങളാണ് ഇന്ന് യുഡിഎഫിനെ വെട്ടിലാക്കിയത്.
അടൂര്‍ പ്രകാശിനെ പോറ്റിയെ നേരത്തെ അറിയാമെന്നതും സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതില്‍ ഇടനിലക്കാരനായെന്നതും നേരത്തെ പുറത്തുവന്ന വിവരങ്ങളായിരുന്നു. എന്നാല്‍ പോറ്റിയെ വീട്ടില്‍ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ സ്വീകരിക്കുകയോ കൈമാറുകയോ ഒക്കെ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങളിലേക്ക് വഴിവച്ചിരിക്കുന്നത്.
വോട്ടറെന്ന നിലയില്‍ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് അടൂര്‍ പ്രകാശ് നേരത്തെ വിശദീകരിച്ചിരുന്നത്. അടൂര്‍ പ്രകാശ് പുളിമാത്തെ പോറ്റിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുള്ള വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം അയല്‍വാസി നടത്തുകയും ചെയ്തതാണ്.
സ്വര്‍ണക്കൊള്ളയില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പോറ്റിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്.
പോറ്റിയുടെ വീട്ടില്‍ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനൊപ്പം അന്ന് എംഎല്‍എയായിരുന്ന രാജു പോയത് അവിടെ ഒരു ചടങ്ങിനായിരുന്നുവെന്നു പറയുന്നു. എന്നാല്‍ ചിത്രങ്ങള്‍ സിപിഎമ്മിലെ കടുത്ത പ്രതിരോധത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രധാനഘടകമായെന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരേ പാര്‍ട്ടി നടപടിയുണ്ടാകാത്തത് തിരിച്ചടിയായെന്നും വിലയിരുത്തലുകളുണ്ടായി. സംസ്ഥാന നേതൃത്വം അനുമതി നല്കിയാല് പത്മകുമാറിനെതിരേ നടപടിയെടുക്കുമെന്ന രാജു ഏബ്രഹാമും പറഞ്ഞിരുന്നു.
ഇതിനിടെയാണ് കടംപള്ളി സുരേന്ദ്രനൊപ്പം എംഎല്‍എയായിരിക്കേ രാജു ഏബ്രഹാം പോറ്റിയുടെ വീട്ടില്‍ സന്ദര്‍ശനം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നല്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പോറ്റിയുടെ കുടുംബത്തിന ഒപ്പം ഇരുവരുംനില്‍ക്കുന്ന ദൃശ്യങ്ങളുമുണ്ട്.
അന്ന് കടകംപള്ളി ദേവസ്വം മന്ത്രിയും രാജു ഏബ്രഹാം റാന്നി എംഎല്‍എയുമായിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറി തന്നെ പോറ്റിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നത് പാര്‍ട്ടിയിലും ചര്‍ച്ചയാകുന്നുണ്ട്.
അതിനിടെ, രാജു ഏബ്രഹാം നല്കിയ വിശദീകരണത്തിലും അവ്യക്തതകളുണ്ട്. ചിത്രം പുറത്തു വന്നതു സംബന്ധിച്ച് അറിഞ്ഞെങ്കിലും സംഭവം ഓര്‍മയില്ലെന്നായിരുന്നു രാജു ഏബ്രഹാമിന്റെ വിശദീകരണം. ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ മുഖം ഓര്‍മയുണ്ടെങ്കിലും ചടങ്ങിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കണ്ടുപരിചയമുണ്ടെന്നും രാജു പറഞ്ഞു. അദ്ദേഹം ക്ഷണിച്ചതനുസരിച്ച് ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നുമായിരുന്നു മറ്റൊരു വിശദീകരണം.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭ സമ്മേളനം തുടരുന്നതിനിടെ ഇന്ന് സഭയിൽ ഭരണ-പ്രതിപക്ഷ പോരിന് സാധ്യത. ശബരിമല സ്വർണക്കൊള്ള വിഷയമാണ് നിയമസഭയെ പ്രക്ഷുബ്ധമാക്കുക.
സ്വർണക്കൊള്ള അടിയന്തര പ്രമേയ നോട്ടീസ് ആയി കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. കേസിൽ ജയിലിൽ തുടരുന്നവരുടെ സിപിഎം ബന്ധം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കും. ഇതുകൂടാതെ കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും സിപിഎമ്മിന് സഭയിൽ തിരിച്ചടിയാകും.
ഉണ്ണികൃഷ്ണൻ പോറ്റി-സോണിയ ഗാന്ധി കൂടിക്കാഴ്ചയുടെ ചിത്രവും വാജി വാഹന കൈമാറ്റവും ഭരണ പക്ഷം ഉന്നയിച്ചേക്കും. ഇന്ന് ചോദ്യോത്തര വേള ഇല്ലാത്തതിനാൽ സഭ ആരംഭിക്കുന്ന ഒൻപത് മണി മുതൽ ഭരണ-പ്രതിപക്ഷ പോരിനാണ് സാധ്യത.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയും ഇന്ന് ആരംഭിക്കും. അതേസമയം മുൻ ദേവസ്വം പ്രസിഡന്റും സിപിഎം നേതാവുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻ. വാസുവിന്റെ അപ്പീൽ.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് വാസു അപ്പീലിൽ ആവശ്യപ്പെടുന്നു. കേസ് അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവും ഉള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് എൻ. വാസുവിന്റെ അപ്പീല്‍ പരിഗണിക്കുക. അതേസമയം സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച ആരംഭിച്ചു. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗുമായുള്ള ചർച്ച പൂർത്തിയാക്കിയ ശേഷമാകും മറ്റ് ഘടകകക്ഷികളുമായി ചർച്ച നടത്തുക.
കഴിഞ്ഞ ദിവസം യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി സീറ്റു വിഭജനം സംബന്ധിച്ചു പ്രാഥമിക ചർച്ചകൾ നടത്തി. പനിയെത്തുടർന്ന് വി.ഡി. സതീശൻ വിശ്രമത്തിലായിരുന്ന സാഹചര്യത്തിൽ ലീഗുമായുള്ള കൂടുതൽ ചർച്ചകൾ ഇന്നലെ പുരോഗമിച്ചില്ല.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണ രണ്ടു സീറ്റുകൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. ഇതിനേക്കാൾ ജയസാധ്യത ലക്ഷ്യമിട്ട് അഞ്ചു സീറ്റുകളിൽ വച്ചുമാറ്റവും ആവശ്യമാണ്. സീറ്റ് വച്ചുമാറ്റവുമായി ബന്ധപ്പെട്ടാണ് പ്രധാനമായി ചർച്ചകൾ നടക്കുക.
മുസ്ലിം ലീഗ് മത്സരിക്കുന്ന എറണാകുളം കളമശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതും ചർച്ചകളിൽ എത്തിയിരുന്നു. പകരം സീറ്റിന്റെ കാര്യത്തിലും ധാരണയിലെത്തും. തെക്കൻ കേരളത്തിൽ ലീഗ് മത്സരിക്കുന്ന പുനലൂർ സീറ്റിലും വച്ചുമാറ്റ സാധ്യത പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ വീണ്ടും ചർച്ച തുടരും.
ഇതിനു ശേഷം പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോണ്‍ഗ്രസുമായി ചർച്ച നടത്തും. തുടർന്നാകും മറ്റു ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ നടക്കുക. ആർഎസ്പിയുമായും പ്രാഥമിക സീറ്റ് വിഭജന ചർച്ച നടത്തി. വിശദ ചർച്ച പിന്നീട് നടക്കും.
അതിനിടെ, കോണ്‍ഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടു മുതിർന്ന നേതാക്കൾ നാളെ ഡൽഹിക്കു പോകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് അടക്കമുള്ള മുതിർന്ന നേതാക്കൾ ഡൽഹിക്കു പോകുന്നുണ്ട്.
കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്റെ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി സംസ്ഥാനത്തെത്തി സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ 19നു കേരളത്തിലെ നേതാക്കൾ ഡൽഹിയിൽ എത്താൻ നിർദേശിച്ചെങ്കിലും കൊച്ചിയിൽ നടക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തുന്ന സാഹചര്യത്തിലും നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിലുമാണ് കൂടിക്കാഴ്ച 23ലേക്കു മാറ്റിയത്.
Kerala
ന്യൂഡൽഹി: കേരളത്തില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് എൻഡിടിവി സർവേ. വോട്ട്വൈബ് സര്‍വേയിൽ 51.9 ശതമാനം പേരാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്.
31 ശതമാനം പേര് വളരെ മോശം ഭരണമാണെന്നും 20.9 ശതമാനം പേര് മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8 ശതമാനം പേര് വളരെ മികച്ച ഭരണമാണെന്നും 10.7 ശതമാനം പേര് നല്ല ഭരണമെന്നും 11.8 ശതമാനം പേര് ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8 ശതമാനം അഭിപ്രായം രേഖപ്പെടുത്തിയില്ല.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിയാകണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 22.4 ശതമാനം പേര് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് 18 ശതമാനം പേരും കെ.കെ. ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകണമെന്ന് 14.7 ശതമാനം പേരും ശശി തരൂര്‍ എംപി മുഖ്യമന്ത്രിയാകണമെന്ന് 9.8 ശതമാനം പേരും അഭിപ്രായപ്പെട്ടു.
സർവേയിൽ യുഡിഎഫിനെ 32.7 ശതമാനം ആളുകൾ അനുകൂലിച്ചു. എല്‍ഡിഎഫിനെ 29.3 ശതമാനം പേരും എൻഡിഎയെ 19.8 ശതമാനം പേരും മറ്റുള്ളവരെ മൂന്ന് ശതമാനം പേരും അനുകൂലിച്ചു.
അതേസമയം എന്‍ഡിടിവി സര്‍വേയില്‍ തന്റെ പേരില്ലാത്തതില്‍ സന്തോഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പണിയുമില്ലാത്ത ചിലരാണ് സർവേ നടത്തുന്നതെന്നും പാര്‍ട്ടി സര്‍വേ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
District News
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് സ്വീകരണങ്ങളൊരുക്കാന് ഡിസിസി ഓഫിസില്‍ ചേര്‍ന്ന ജില്ലാ യുഡിഎഫ് യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു.
സ്വീകരണങ്ങള്‍ വിജയിപ്പിക്കുന്നതിനുവേണ്ടി 24ന് നാദാപുരം, കുറ്റ്യാടി, വടകര, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി നിയോജകമണ്ഡലങ്ങളിലും 25ന് തിരുവമ്പാടി, കുന്നമംഗലം, കൊടുവള്ളി, എലത്തൂര്‍ നിയോജകമണ്ഡലങ്ങളിലും വിപുലമായ സ്വാഗത സംഘം യോഗങ്ങള്‍ ചേരും.
ഫെബ്രുവരി 12 ന് വൈകുന്നേരം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമാപന യോഗം വിജയിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ സ്വാഗതസംഘം യോഗം 31ന് വൈകുന്നേരം ആറിന് ഡിസിസി ഓഫിസില്‍ ചേരും.
പഞ്ചായത്ത്, മുനിസിപ്പല്‍ മേഖലാതല സ്വാഗതസംഘം യോഗങ്ങള്‍ 30, 31 തീയതികളില്‍ നടക്കും. യോഗത്തില്‍ എം.എ. റസാഖ്, പാറക്കല്‍ അബ്ദുല്ല, യു.സി. രാമന്, പി.എം. ജോര്‍ജ്, സൂപ്പി നരിക്കാട്ടേരി, വി.എന്‍. ചന്ദ്രന്, സി.പി. അസീസ്, കെ.എ. കാദര്‍, ബാലഗംഗാധരന്‍, അഷ്റഫ് മണക്കടവ്, ടി. മനോജ്കുമാര്‍ , രാമചന്ദ്രന്, മനോളി ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വിമർശനത്തിന് താൻ അതീതനല്ലെന്നും സമുദായ നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും തന്നെ വിമർശിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പക്ഷേ വർഗീയത ആരു പറഞ്ഞാലും എതിർക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ അവരെക്കുറിച്ചു പറയുമ്പോൾ പ്രായവും ഇരിക്കുന്ന സ്ഥാനവുമൊക്കെ നോക്കി അവർ ഉപയോഗിച്ച വാചകങ്ങളൊന്നും ഉപയോഗിക്കില്ല. പക്ഷേ വർഗീയത പറഞ്ഞാൽ വർഗീയതയെ എതിർക്കുകതന്നെ ചെയ്യും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അത് യുഡിഎഫിന്റെ നിലപാടാണ്. ആര് വർഗീയത പറഞ്ഞാലും അതിനെ എതിർക്കും. അതിന് ജനങ്ങളുടെ പിന്തുണയുമുണ്ട്. ഈ സർക്കാർ പോകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അറിവോടെ സിപിഎം പ്ലാൻ ചെയ്ത് നടത്തുന്ന ഭൂരിപക്ഷ വർഗീയവാദത്തിന്റെ തുടർച്ചയാണ് സജി ചെറിയാന്റെ വർഗീയ പരാമർശം. ഇത് ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ആദ്യം പറഞ്ഞത്. അതിനു മുൻപ് മുഖ്യമന്ത്രിയുടെ പിആർ ഏജൻസി ഡൽഹിയിലെ മാധ്യമങ്ങൾക്ക് ലഘുവിവരണം നൽകി. അതേകാര്യം മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു. പിന്നീട് നിഷേധിച്ചു. അത് മുഖ്യമന്ത്രി നൽകിയതാണെന്ന് ആ പത്രവും വ്യക്തമാക്കിയിട്ടുണ്ട്. അതേകാര്യം കേരളത്തിൽവന്ന് ചില സമുദായ നേതാക്കളെക്കൊണ്ട് പറയിച്ചു. അതിനുശേഷം എ.കെ ബാലന്റെ ഞെട്ടിക്കുന്ന പ്രസ്താവന വന്നു.
അതിനും പിന്നാലെയാണ് സജി ചെറിയാന്റെ പരാമർശം. കേരളത്തിന്റെ ഭരണചരിത്രത്തിൽ ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ നടത്താത്ത ഞെട്ടിക്കുന്ന പരാമർശമാണ് മന്ത്രി സജി ചെറിയാൻ നടത്തിയത്. രണ്ട് ജില്ലകളിൽ നിന്നും ജയിച്ചു വന്നവരുടെ ജാതി നോക്കാൻ ഒരു മന്ത്രി ഇരിക്കുകയാണ്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് മന്ത്രി നടത്തിയത്. അദ്ദേഹത്തിന് അവിടെ ഇരിക്കാൻ യോഗ്യതയില്ല. ഒരു തവണ ഇറങ്ങിപ്പോയതാണ്. മന്ത്രിയെ തിരുത്തിക്കാനോ തെറ്റാണെന്ന് പറയാനോ മുഖ്യമന്ത്രി തയാറാകാത്തതും ഞെട്ടിക്കുന്നതാണ്.
മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിനെതിരെ നിയമസഭയിലും പുറത്തും അതിശക്തമായ പ്രതിഷേധം ഉയർത്തും. സിപിഎമ്മിന്റെ തനിനിറം തുറന്നു കാട്ടുന്നതാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ സിപിഎം തുടങ്ങിയ പ്ലാനിംഗാണ് ഇത്. മുഖ്യമന്ത്രി നടത്തിയ അഭിമുഖം മുതൽ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. സ്വയം പറയാൻ പറ്റാത്തത് മറ്റുള്ളവരെ കൊണ്ട് പറയിച്ചിട്ട്, പറഞ്ഞതിൽ എന്താ കുഴപ്പമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നതെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻഎസ്എസ് - എസ്എൻഡിപി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്ന് അസ്വ.സി.കെ. വിദ്യാസാഗർ. കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്റെ ഔദാര്യം തേടി നടക്കുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്എൻഡിപി മുൻ പ്രസിഡന്റുമായ അസ്വ.സി.കെ. വിദ്യാസാഗർ ആരോപിച്ചു.
സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. പലതും മുൻ ഭാരവാഹികൾ നൽകിയതാണ്. വെളളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്റും വഞ്ചിക്കുകയാണ്. സമുദായങ്ങളെ കച്ചവടം നടത്തുന്ന 'കങ്കാണിപണിക്കാരെ 'പൊതുജനം തിരിച്ചറിയണമെന്നും വിദ്യാസാഗർ പറഞ്ഞു. അഡ്വ മധുസൂദനൻ, സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ചന്ദ്രസേനൻ എന്നിവരും പത്രസേമ്മേളനത്തിൽ പങ്കെടുത്തു.