കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ട് അതേ സ്ഥാനത്ത് തുടരുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
വർഗീയതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയും തന്റെ ഭാഗത്ത് നിന്ന് ഒരിക്കലുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വർഗീയത പറഞ്ഞ മന്ത്രി യുഡിഎഫിലാണെങ്കിൽ 24 മണിക്കൂർ പോലും ആ സ്ഥാനത്തുണ്ടാവില്ലെന്നും സതീശൻ അഭിപ്രായപ്പെട്ടു.
പുതുയുഗ യാത്രയുടെ കോഴിക്കോട്ടെ സമാപന സമ്മേളനത്തിൽ മുതലക്കുളം മൈതാനത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സജി ചെറിയാന്റെ മലപ്പുറം പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
പച്ചയ്ക്ക് വർഗീയത പറയുന്നവരെ പൊന്നാട അണിയിക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. നാല് വോട്ടിന് വേണ്ടി തങ്ങൾ വർഗീയത പറയില്ലെന്നും തുടർ ഭരണം വേണ്ടെന്ന് സാംസ്കാരിക കേരളം പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Tags : vd satheesan congress udf pinarayi vijayan cpm