തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 'രണ്ട് ടേം' വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഎമ്മിൽ ധാരണ. ഇതോടെ പ്രമുഖ നേതാക്കളും ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും വീണ്ടും ജനവിധി തേടും. നിലവിലെ 62 എംഎൽഎമാരിൽ 50 പേരും ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
പാർട്ടി സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളിൽ 13 പേരും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, സജി ചെറിയാൻ തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ . കഴിഞ്ഞ തവണ മാറിനിന്ന മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് ഇക്കുറി വീണ്ടും സ്ഥാനാർത്ഥിയാകും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവർ മത്സരത്തിനുണ്ടാകില്ല. എം.എം. മണി, എം. മുകേഷ്, യു. പ്രതിഭ, ദലീമ ജോജോ, എ.സി. മൊയ്തീൻ, എം. രാജഗോപാൽ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഷൊർണൂരിൽ പി. മമ്മിക്കുട്ടിയെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കാനും പാർട്ടി ആലോചിക്കുന്നു.
ഈ ആഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥി പട്ടികയിൽ ഔദ്യോഗികമായ അന്തിമ തീരുമാനമുണ്ടാകും. സിറ്റിങ് എംഎൽഎമാർ മണ്ഡലങ്ങളിൽ സജീവമാകാൻ പാർട്ടി ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്
Tags : CPM Assembly Elections