ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർഥികൾ കനത്ത തയാറെടുപ്പിലാണ്.
പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. ഈ സമയത്ത് പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാം എന്ന് നമുക്ക് നോക്കാം.
പരീക്ഷയെ സമ്മർദത്തോടെ കാണരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ പഠനത്തിന് ഗൗരവം നൽകും, പക്ഷേ അതിരുകവിഞ്ഞാൽ അത് തിരിച്ചടിയാകും.
അതിനാൽ, പരീക്ഷയുടെ ഫലത്തെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിനു പകരം, സ്വന്തം അറിവും കഴിവും വർധിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമമായി കാണുക.
ഈ മനോഭാവം പരീക്ഷാസമയത്ത് മാനസിക ശക്തി നൽകും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആരായാലും ഇപ്പോൾ അത് ഒഴിവാക്കണം.
"നിന്റെ സുഹൃത്ത് ഇത്രയും പഠിച്ചു' തുടങ്ങിയ കമന്റുകൾ മുഖവിലയ്ക്കെടുക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വഴിയും സമയവും ഉണ്ട്. മറ്റുള്ളവരെ അനുകരിക്കാതെ, സ്വന്തം ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്തരം താരതമ്യങ്ങൾ പ്രചോദനമല്ല, മറിച്ച് സമ്മർദമാണ്.
ഒരു കൃത്യമായ ദിനചര്യ വളരെ പ്രധാനമാണ്. ഉറക്കം, ഭക്ഷണം, പഠനം, വ്യായാമം എന്നിവ ദിവസവും ഒരേ സമയത്ത് ചെയ്യാൻ ശ്രമിക്കുക. ഇത് പഠനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കും.
ധാരാളം വെള്ളം കുടിക്കുകയും വേണം - ശരീരഭാരത്തിന്റെ 25 കിലോയ്ക്ക് ഏകദേശം ഒരു ലിറ്റർ വെള്ളം (ഉദാ: 50 കിലോ ഉള്ളവർക്ക് ദിവസവും രണ്ട് ലിറ്റർ എങ്കിലും).
ആവർത്തനമാണ് ഓർമശക്തി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. എല്ലാവരുടെയും പഠനവേഗത വ്യത്യസ്തമാണ് എന്നത് ഓർക്കുക. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരമാവധി പരിഹരിക്കുക - ഇത് പരീക്ഷാസമയത്ത് വലിയ ആത്മവിശ്വാസം നൽകും. ഷോർട്ട് നോട്ടുകളോ സംഗ്രഹങ്ങളോ തയാറാക്കി വയ്ക്കുക; അവസാന നിമിഷ റിവിഷന്‍ വളരെ ഉപകാരപ്രദമാകും.
കണക്ക്, ഫിസിക്സ് തുടങ്ങിയ പ്രശ്നപരിഹാര വിഷയങ്ങൾ പഠിക്കുമ്പോൾ, ആദ്യം ചോദ്യം മാത്രം എഴുതിയെടുത്ത് സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കുക. ബുക്ക് നോക്കി പഠിക്കാതെ, സ്വയം ചെയ്ത ശേഷം സംശയങ്ങൾ മാത്രം ക്ലിയർ ചെയ്യുക.
ഇഷ്ടവിഷയങ്ങൾ ആദ്യം ചെറിയ സമയത്തിന് എടുത്ത് പഠിച്ച്, പ്രയാസമുള്ളവയ്ക്ക് കൂടുതൽ സമയം നൽകി സന്തുലിതമായി മുന്നോട്ടുപോകുക. ഈ പരീക്ഷകളെ നിങ്ങളുടെ ജീവിതലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കാണുക.
പരീക്ഷയല്ല, നിങ്ങളുടെ വളർച്ചയാണ് പ്രധാനം. എല്ലാവർക്കും ശാന്തമായും ആത്മവിശ്വാസത്തോടെയും നിറഞ്ഞ ഒരു പരീക്ഷാക്കാലം ആശംസിക്കുന്നു!
വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email: [email protected], www.nithinaf.blogspot.com.
Todays Story
സെലിബ്രല്‍ പാഴ്സിയെന്ന രോഗത്തിന്റെ എല്ലു നുറുങ്ങുന്ന വേദനയെ അവഗണിച്ചും ചികിത്സയുടെ ഭാഗമായി തുടയെല്ല് പോലും നീക്കം ചെയ്തിട്ടും തെല്ലും പതറാതെ എന്നുവരെ നീളുമെന്ന് ഉറപ്പില്ലാത്ത തന്റെ ജീവിതത്തെ വെല്ലുവിളിച്ച് മുന്നേറുന്ന പിലാത്തറ ചുമടുതാങ്ങിയിലെ ശ്രീനിധിയില്നിന്നു സമൂഹത്തിന് പഠിക്കാനുണ്ടേറെ.
കേരളത്തിലങ്ങോളമുള്ള ഭിന്നശേഷിക്കാരായ കൂട്ടികളെ നിരാശയ്ക്ക് വിട്ടുകൊടുക്കാതെ സ്വയം പര്യാപ്തരാക്കുന്നതിലൂടെ ശുഭാപ്തി വിശ്വാസികളാക്കുവാന്‍ ജീവിതലക്ഷ്യം ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ് രോഗശയ്യയിലും ശ്രീനിധിയെന്ന ഇരുപത്തൊന്നുകാരന്.
പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകന് ടി.വി. മാധവന്റെയും ലളിതാംബികയുടെയും മകനാണ് ജന്മനാ രോഗബാധിതനായ ശ്രീനിധി. രോഗാവസ്ഥയെ അതിജീവിച്ചുള്ള പഠനത്തിലൂടെ എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും മികച്ച വിജയം കൈപ്പിടയിലൊതുക്കിയ ശ്രീനിധി ഇപ്പോള്‍ പയ്യന്നൂര്‍ കോളജിലെ ബിഎ ഇംഗ്ലീഷ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികൂടിയാണ്.
അമ്മയാണ് ശ്രീനിധിയെ കോളജിലേക്കും തിരിച്ചുമെത്തിച്ചിരുന്നത്. ഇരുപതോളം ശസ്ത്രക്രിയകള്‍ ചെയ്തിട്ടും ഫലമില്ലാത്തതിനാല്‍ ഒടുവില്‍ തുടയെല്ലും നീക്കം ചെയ്യേണ്ടിവന്നു.
ഇതോടെ കോളജില്‍ പോകാനാകാതെ പൂര്‍ണമായും കിടപ്പിലായിട്ടും വിധിക്ക് സെറിബ്രല്‍ പാഴ്സി ക്വാഡ്രാ പ്ലീജിക്ക് സിവിയറായ ശ്രീനിധിയെ തോല്‍പ്പിക്കാനായില്ല.
വേദനകള്‍ക്കിടയിലും സ്വപ്നസാഫല്യം
വേദനകൊണ്ട് ഞെളിപിരി കൊള്ളുമ്പോഴും വേദന സംഹാരിയില്‍ വേദനയൊതുക്കി മറ്റുള്ളവരെ സ്വന്തം കാലില്‍ നില്ക്കാന് പ്രേരിപ്പിക്കുന്ന ശ്രീനിധിയുടെ ചിരി നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.
തന്നേപ്പോലെ കേരളത്തിലുടനീളമുള്ള ഭിന്നശേഷിക്കാരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വയം പര്യാപ്തരാക്കുകയെന്ന സ്വപ്നമായിരുന്നു ശ്രീനിധിയുടേത്.
ഇതിനായി സാങ്കേതിക പരിജ്ഞാന പദ്ധതിയായ സ്ക്രീന്‍ റീഡര്‍ ടോക്സ് (എസ്ആർ ടോക്സ്) തയാറാക്കി ഇതിലൂടെ ക്യാമ്പ് സംഘടിപ്പിച്ചു.
പിന്നീട് ഭിന്നശേഷിക്കാര്‍ക്കായി നിരവധി ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു. പിന്നീടത് സുമനസുകളുടെ സഹകരണത്തോടെ ഓഫ്ലൈന് ക്യാമ്പാക്കി മാറ്റി.
ഓണ്‍ലൈനിലൂടെ കംപ്യൂട്ടര്‍ പരിശീലനം നല്കി വന്നതിനൊടുവില്‍ കേരളത്തിലെ മുപ്പത്തിരണ്ട് ഭിന്നശേഷിക്കാര്‍ക്കായി അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പാണ് പയ്യന്നൂരില്‍ സംഘടിപ്പിച്ചത്.
വീല്‍ചെയറിലിരുന്ന് ക്യാമ്പിന് നേതൃത്വം നല്കിയ ശ്രീനിധിക്ക് സ്വപ്നസാഫല്യത്തിന്റെ ദിവസങ്ങളായിരുന്നു അത്.
Todays Story
‘പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ് നീ ഒരു
മലയാളിപ്പെണ്ണാണ് നീ....'
വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ അന്വര്‍ഥമാക്കുന്ന രീതിയില്‍ അതിമനോഹരിയാണ് പെരിയാര്‍. പെരിയാറിന്റെ ഓളങ്ങളില്‍ കുളിരണിഞ്ഞ് ആധുനിക സൗകര്യങ്ങളോടു കൂടിയ സോളാര്‍ വിന്‍ഡ് ബോട്ടില്‍ ഒരു യാത്രയായാലോ...
പെരിയാറിന്റെ സൗന്ദര്യം ആവോളം നുകര്‍ന്ന് അത്തരത്തിലുള്ള ഒരു യാത്രയ്ക്ക് അവസരമൊരുക്കുകയണ് ആലുവ മുപ്പത്തടം സ്വദേശി കെ.എ. രാജേഷ്.
രാജകീയം ഈ രാജ് ബോട്ട്
രാജേഷിന്റെ നാലു വര്‍ഷം നീണ്ട കഠിന പ്രയത്നമാണ് രാജ് ബോട്ട് എന്ന പേരില്‍ ഈ മാസം ആറിന് നീരണിയുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സോളാര്‍ വിന്‍ഡ് യാത്രാബോട്ടായ രാജ്ബോട്ടില് ഒരു ആധുനിക വീടിന്റെ എല്ലാ സൗകര്യങ്ങളുമുണ്ട്.
ബോട്ട് സൂര്യപ്രകാശത്തിലും കാറ്റിലും പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രവര്‍ത്തന ചെലവ് ഇല്ലായെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബോട്ടിലെ ബാറ്ററി ചാര്‍ജ് ചെയ്യുന്നത് സൂര്യപ്രകാശത്തിലാണ്. രാത്രികാലത്ത് സോളാര്‍ ഇല്ലെങ്കിലും കാറ്റില്‍ ചാര്‍ജ് ചെയ്യപ്പെടും.
ഫൈബര്‍ ബോട്ട് നിശബ്ദമായി പോകുന്നത് മറ്റൊരു അനുഭവമാണ്. നിലവിലെ മോഡലില്‍ 20 പേര്‍ക്ക് യാത്ര ചെയ്യാം. അടുക്കള, ഡൈനിംഗ് റൂം, കുളിമുറി, ഗസ്റ്റ് റൂം തുടങ്ങിയവയെല്ലാം ബോട്ടിലുണ്ട്. ടൂറിസം സാധ്യത മുന്നില്‍കണ്ട് ബോട്ടിനു ചുറ്റും കൃത്രിമ മഴ പെയ്യിക്കുന്ന സംവിധാനവും തയാറാക്കിയിട്ടുണ്ട്.
എടയാര്‍ വ്യവസായ മേഖലയിലെ രാജ് ഇലക്ട്രോ പ്രോഡക്ട്സ് എന്ന സ്ഥാപനമാണ് യാത്രാ ബോട്ട് ഒരുക്കിയിരിക്കുന്നത്. ഒരു ബോട്ടിന് 65 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.
Todays Story
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബൈസന്റൈന്‍ സാമ്രാജ്യത്തെ വിറപ്പിച്ച ജസ്റ്റിനിയന്‍ പ്ലേഗ് എന്ന മഹാമാരിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
ജോര്‍ദാനിലെ പുരാതന നഗരമായ ജെറാഷില് കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ നിന്നുള്ള ഡിഎന്‍എ പരിശോധനയിലൂടെയാണ് ശാസ്ത്രലോകം ചരിത്രത്തിലെ ആദ്യ വലിയ മഹാമാരിയുടെ വ്യാപ്തി തിരിച്ചറിയുന്നത്.
ജസ്റ്റിനിയന്‍ പ്ലേഗ്: ഒരു ചരിത്ര ദുരന്തം
എഡി 541 മുതല്‍ 750 വരെ മെഡിറ്ററേനിയന്‍ മേഖലയില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത രോഗമാണിത്. പ്ലേഗിന് കാരണമാകുന്ന യെര്‍സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് ഈ കൂട്ടമരണങ്ങള്‍ക്കു പിന്നിലെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.
സൗത്ത് ഫ്ളോറിഡ സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് പഠനം നടത്തിയത്. മരിച്ചവരുടെ പല്ലുകളില്‍നിന്നു വേര്‍തിരിച്ചെടുത്ത ഡിഎന്‍എ ആണ് നിര്‍ണായക വിവരങ്ങള്‍ക്ക് അടിസ്ഥാനമായത്.
ഇതൊരു സാധാരണ സെമിത്തേരിയല്ല, മറിച്ച് ചുരുങ്ങിയ കാലയളവില്‍ മരിച്ച നൂറുകണക്കിന് ആളുകളെ ഒന്നിച്ച് അടക്കം ചെയ്ത കൂട്ടക്കുഴിമാടമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
വിവിധ പ്രായത്തിലുള്ളവരും പല ദേശങ്ങളില്‍നിന്ന് എത്തിയവരും ഈ കുഴിമാടത്തിലുണ്ട്. ആ കാലഘട്ടത്തിലെ പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ജെറാഷ് എന്നത് ഇതിനു കാരണമായി.
കോവിഡ് കാലത്തെ ലോക്ക്ഡൗണിന് സമാനമായി, പ്ലേഗ് പടര്‍ന്നപ്പോള്‍ പലയിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ജെറാഷ് നഗരത്തില്‍ കുടുങ്ങിപ്പോയതായി പഠനം സൂചിപ്പിക്കുന്നു. നിരന്തരം സഞ്ചരിച്ചിരുന്ന ജനത ഒരിടത്ത് ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതരായത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
ബാക്ടീരിയയെ കണ്ടെത്തുക എന്നതിലുപരി, ആ കാലഘട്ടത്തിലെ മനുഷ്യരുടെ ദുരിതവും അതിജീവനവും ഈ കണ്ടെത്തലിലൂടെ മനസിലാക്കാന്‍ സാധിച്ചു. പുരാവസ്തു ഗവേഷകര്‍, ചരിത്രകാരന്മാര്, ജനിതകശാസ്ത്രജ്ര് എന്നിവര്‍ ഒത്തുചേര്‍ന്നാണ് ഈ ദൗത്യം പൂര്‍ത്തിയാക്കിയത്.
സിഡ്നി സര്‍വകലാശാലയിലെയും ഫ്ളോറിഡ അറ്റ്ലാന്റിക് സര്‍വകലാശാലയിലെയും വിദഗ്ധര്‍ ഇതില്‍ പങ്കാളികളായി. പുരാതന ലിഖിതങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ മഹാമാരിയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്കരിക്കാന്‍ പഠനത്തിലൂടെ സാധിച്ചു.
ജെറാഷിലെ ഈ കൂട്ടക്കുഴിമാടം കേവലം മരണത്തിന്റെ അടയാളമല്ല, മറിച്ച് ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രതിസന്ധിയെ ഒരു നഗരം എങ്ങനെ നേരിട്ടു എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണെന്ന് ഗവേഷകര്‍ പറയുന്നു.
Todays Story
യുദ്ധസിനിമകള്‍ ആവേശത്തോടെ കണ്ടിരിക്കാറുണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍. രാജ്യസ്നേഹവും ശത്രുരാജ്യത്തെ സ്വന്തം രാജ്യം ജയിക്കുന്നതില്‍ ആവേശവുമെല്ലാം നിറഞ്ഞ എത്രയോ യുദ്ധസിനിമകള്‍ ലോകത്തുണ്ടായിട്ടുണ്ട്.
യുദ്ധത്തിന്റെ ദുരന്തമുഖങ്ങള്‍ കാണിച്ചുതന്ന സിനിമകളും പ്രേക്ഷകരെ രസിപ്പിക്കാതെ വേദനിപ്പിച്ചിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഡോക്യു-സിനിമയാണ് അമേരിക്കന്‍ ഡോക്ടര്‍. യുദ്ധമാണ് അമേരിക്കന്‍ ഡോക്ടറുടെ പശ്ചാത്തലം. അതും ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഗാസ യുദ്ധം.
പ്രേക്ഷകരെ അപ്പാടെ പിടിച്ചുലയ്ക്കുന്ന കാഴ്ചകളാല്‍ സമ്പന്നമാണ് അമേരിക്കന്‍ ഡോക്ടര്‍. യുദ്ധം ബാക്കിവയ്ക്കുന്നതെന്ത് എന്ന കാലങ്ങളായുള്ള ചോദ്യവും അന്വേഷണവും തന്നെയാണ് അമേരിക്കന്‍ ഡോക്ടറും പ്രേക്ഷകര്‍ക്ക് മുന്നില്‍ വെക്കുന്നത്.
ഗാസ യുദ്ധ ദുരന്തം അമേരിക്കന്‍ ഡോക്ടര്‍മാരുടെ കണ്ണകളിലൂടെ പറയുന്ന ഈ സിനിമ ഗാസയിലെ ദുരന്തക്കാഴ്ചകള്‍ പറയാന്‍ ഡോക്ടര്‍മാരുടെ വീക്ഷണകോണുകള്‍ ഉപയോഗപ്പെടുത്തിയെന്നതിലാണ് പുതുമ.
യുദ്ധസമയത്ത് ഗാസയിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ ഡോക്ടര്‍മാരുടെ സാക്ഷ്യപത്രങ്ങളാണ് അമേരിക്കന്‍ ഡോക്ടര്‍ എന്ന ഡോക്യു-സിനിമയുടെ ഓരോ ഫ്രെയ്മുകളും.
Todays Story
കാർ വീടാക്കിയൊരുക്കി ലോകംചുറ്റുന്ന വിദേശ യുവദമ്പതികൾ കേരളീയരുടെയും മനം കവരുന്നു. ഓസ്ട്രേലിയൻ സ്വദേശി 36 വയസുകാരനായ മാറ്റിഫെർനോണും 31 വയസുകാരി ബ്രസീലിയൻ സ്വദേശിനി നിക്കോലിയുമാണ് കാറിൽ ലോകം ചുറ്റി വൈക്കത്ത് എത്തിയത്.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മാറ്റിക്ക് ലണ്ടനിൽ റസ്റ്ററന്റുണ്ട്. 40 രാജ്യങ്ങൾ ഇതിനകം ചുറ്റിക്കണ്ടു. ഒരു യാത്രയ്ക്കിടയിലാണ് മാർക്കറ്റിംഗിൽ ബിരുദധാരിയായ നിക്കോലിയെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്കു വഴിമാറിയതോടെ 2024 ഒക്ടോബറിൽ ഇരുവരും ലോകം ചുറ്റാൻ കാറിലേറി.
മാറ്റി ഇതിനായി തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ 78 സീരിയസിൽ ആവശ്യമായ ക്രമീകരണം വരുത്തി. ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും ഉറങ്ങാനുമൊക്കെ സൗകര്യമൊരുക്കി. മുകളിൽ സോളാർ പാനൽ സ്ഥാപിച്ചു.
ഓസ്ട്രേലിയയിലെ മെൽബൺ തുറമുഖത്തുനിന്നു കപ്പലിലാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയ ശേഷം കണ്ണൂരും വയനാടും ചുറ്റിക്കറങ്ങി. വയനാട്ടിലെ വട്ടക്കര ഗ്രാമത്തിലെത്തിയപ്പോൾ പ്രദേശവാസികളായ ദിയാൻ, രാഹുൽ എന്നിവരെ പരിചയപ്പെട്ടു.
Todays Story
തൃശൂർ പൂരത്തെക്കുറിച്ചോ കൂർക്കഞ്ചേരി തൈപ്പുയത്തെക്കുറിച്ചോ പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യാതൊരു പിടിയും ഉണ്ടാവില്ല.
എന്നാൽ ഇത്തവണ ഫെബ്രുവരി ഒന്നിന് നടക്കാൻ പോകുന്ന കൂർക്കഞ്ചേരി തൈപ്പൂയ മഹോത്സവത്തിൽ ഈ പോർച്ചുഗീസ് രാജാവുണ്ടാകും. പൂക്കാവടികളുടെ അമരത്തിരുന്ന് ഫുട്ബോളിലെ ഈ രാജാവ് പൂയക്കാഴ്ചകളെല്ലാം രാപ്പകൽ കാണും.
തൃശൂരിന്റെ ആഘോഷക്കാഴ്ചകളിൽ ഒന്നായ കൂർക്കഞ്ചേരി പൂയത്തിന്റെ കാവടിയാട്ടത്തിന് ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടാകും.
എന്നുവച്ചാൽ കൂർക്കഞ്ചേരി പൂയത്തിന് കാവടിയാട്ടത്തിൽ എന്നും പുതുമകൾ മാത്രം സമ്മാനിച്ചിട്ടുള്ള ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്എൻ നഗർ ദേശത്തിന്റെ ഇത്തവണത്തെ വിസ്മയ കാഴ്ച റൊണാൾഡോ കാവടി ആണ്.
നാലടി ഉയരമുള്ള ജീവൻ തുടിക്കുന്ന റൊണാൾഡോയുടെ പടുകൂറ്റൻ ശില്പം. 16 അടി ഉയരം വരുന്ന കാവടിക്കുമേൽ ഉണ്ടാകും. കൂർക്കഞ്ചേരി പൂയം മുഴുവൻ വീക്ഷിച്ച് റൊണാൾഡോ അങ്ങനെ തല ഉയർത്തി നിൽക്കും.
കളിക്കളത്തിൽ എതിരാളിയുടെ ഗോൾമുഖം കുലുക്കുമ്പോൾ നിൽക്കുന്ന അതേ ആവേശത്തോടെ... മികച്ച ഫിനിഷിംഗിലാണ് റൊണാൾഡോയുടെ രൂപം വാർത്തെടുത്തിരിക്കുന്നത്.
മാസങ്ങൾ നീണ്ട പണികൾക്കൊടുവിലാണ് ശില്പം പൂർത്തിയാകുന്നത്. ഫെബ്രുവരി ഒന്നിന് കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രാങ്കണത്തിലേക്ക് കൂർക്കഞ്ചേരിയുടെ വിവിധ തട്ടകങ്ങളിൽ നിന്ന് കാവടികൾ എത്തുമ്പോൾ വടൂക്കരക്കാർക്കൊപ്പം റൊണാൾഡോയുടെ ആരാധകരും ചുവടുവെച്ചെത്തും.
കൂർക്കഞ്ചേരി പൂയത്തിന്റെ ചരിത്രത്തിൽ ഒരുപക്ഷേ ആരുംതന്നെ ഇത്തരം ഒരു കാവടി ഒരുക്കി ഇറക്കിയിട്ടുണ്ടാവില്ല എന്ന് വടൂക്കരക്കാർ തറപ്പിച്ചു പറയുന്നു. റൊണാൾഡോയുടെ ആരാധകരായ മൂവർ സംഘമാണ് സി ആർ സെവൻ എന്ന ഈ കാവടിയുടെ ഈ ആശയത്തിന്റെ ക്യാപ്റ്റന്മാർ.
പോർചുഗലിലെ മദീറയിൽ ഫുൻചാലിലാണ് സാക്ഷാൽ റൊണാൾഡോ ജനിച്ചതെങ്കിൽ പൂയത്തിൽ എത്തുന്ന റൊണാൾഡോയുടെ ജനനം വടൂക്കരയിൽ തന്നെയായിരുന്നു. ആറടി രണ്ട് ഇഞ്ച് ആണ് യഥാർഥ റൊണാൾഡോയുടെ ഉയരമെങ്കിൽ നാലടിയിലേറെ ഉയരമുണ്ട് വടൂക്കരയുടെ സ്വന്തം റൊണാൾഡോക്ക്.
തൃശൂർ പൂരത്തിന് സ്പെഷ്യൽ കുടകൾ ഒരുക്കുന്ന രഹസ്യ സ്വഭാവത്തോടെയാണ് മുവർ സംഘമായ അഖിൽ മുരളീധരനും, ഇസ്മയിൽ ഇബ്രാഹിമും, ജെറി ജോർജും മുൻകൈയെടുത്ത് റൊണാൾഡോയെ ഒരുക്കിയത്.
റൊണാൾഡോയുടെ കടുത്ത ആരാധകരായ ഈ മൂവർ സംഘം ഇത്തരമൊരു ശില്പം നിർമിച്ച് കാവടി ഒരുക്കാനായി പല പ്രമുഖ ശില്പികളെയും ആർട്ടിസ്റ്റ്മാരെയും സമീപിച്ചപ്പോൾ വലിയ തുകയാണ് അവരെല്ലാം ഇതിനുവേണ്ട ചെലവായും പ്രതിഫലമായും എല്ലാം ആവശ്യപ്പെട്ടത്.
അതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ട് ഇവർ തന്നെ മുൻകൈയെടുത്ത് ഈ രംഗത്തെ പ്രൊഫഷണലുകളെയും അല്ലാത്തവരെയുമൊക്കെ ചേർത്തുനിർത്തി സി ആർ സെവൻ എന്ന പേരിലുള്ള റൊണാൾഡോ കാവടിയുടെ പണി തുടങ്ങി.
കളിക്കളത്തിൽ റൊണാൾഡോ കാണിക്കുന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും വിജയതൃഷ്ണയും തങ്ങൾക്ക് പ്രചോദനമായെന്നും റൊണാൾഡോയുടെ ആ ആറ്റിറ്റ്യൂഡ് ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങൾക്ക് തുണയായെന്നും ഇവർ പറയുന്നു.
ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറി വടൂക്കര എസ്.എൻ. നഗർ ദേശത്തെ സകലരും ഈ കാവടി ഒരുക്കുന്നതിൽ തങ്ങളുടെതായ പങ്കുവഹിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾ വരെ അവരാൽ കഴിയും വിധം ഈ കാവടി അണിയിച്ചൊരുക്കുന്നതിൽ പങ്കാളികളായി.
ഇതിലും ഏറെ കൗതുകമായ മറ്റൊരു കാര്യം റൊണാൾഡോ കാവടി എന്ന ആശയം അല്ലെങ്കിൽ സി ആർ സെവൻ എന്ന കാവടി റൊണാൾഡോയുടെ ആരാധകരുടെ ഐഡിയ ആയിരുന്നെങ്കിലും കാവടി പണിയുടെ എല്ലാ ഘട്ടങ്ങളിലും സജീവമായി നിന്നത് ലയണൽ മെസിയുടെയും നെയ്മറിന്റേയും കടുത്ത ആരാധകരായിരുന്നു.
അഖിൽ -ഇസ്മായിൽ- ജെറി എന്ന മൂവർ സംഘത്തിന്റെ ഏറ്റവും വലിയ സ്വപ്നമായ റൊണാൾഡോ കാവടി യാഥാർത്ഥ്യമാക്കാൻ മെസിയും നെയ്മറും കളത്തിലിറങ്ങി എന്ന് വേണമെങ്കിൽ കാവ്യാത്മകമായി പറയാം. കാവടി നിർമാണ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ഒരു സംഘം തന്നെ ഈ കാവടിയുടെ പിന്നിലുണ്ട്.
ഈ മൂവർ സംഘത്തിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ ഇവരുടെ സുഹൃത്തുക്കളും ഉറ്റവരും ഉടയോരും ഇതേക്കുറിച്ച് കേട്ടറിഞ്ഞവരും പറഞ്ഞറിഞ്ഞവരും പരിചയമുള്ളവരും ഇല്ലാത്തവരും എല്ലാം കട്ടക്ക് കട്ടയായി ഒപ്പം നിന്നപ്പോൾ പ്രതിസന്ധികളുടെ ചുവപ്പു കാർഡുകൾ ഇല്ലാതാവുകയും സി ആർ സെവൻ എന്ന കാവടി സ്വപ്നത്തിലേക്ക് എതിരാളിയുടെ ഗോൾ വല ലക്ഷ്യമാക്കി റൊണാൾഡോ പാഞ്ഞടുക്കും പോലെ എല്ലാവരും ഒത്തൊരുമിച്ച് മുന്നേറുകയും ചെയ്തു.
വരാൻ പോകുന്ന ലോകകപ്പ് ഫുട്ബോൾ മിക്കവാറും റൊണാൾഡോയുടെ അവസാനത്തെ ലോകകപ്പ് മത്സരം ആയിരിക്കുമെന്നും ആ ലോകകപ്പിന് ഇറങ്ങുന്ന റൊണാൾഡോയ്ക്ക് ഇന്ത്യയെന്ന മഹാരാജ്യത്തെ കേരളമെന്ന സംസ്ഥാനത്തെ തൃശൂർ എന്ന നഗരത്തിലെ കൂർക്കഞ്ചേരി എന്ന പ്രദേശത്തെ വടൂക്കരക്കാർ നൽകുന്ന ഒരു സമ്മാനം എന്നാണ് ഈ കാവടിയെ മൂവർ സംഘവും വടൂക്കരക്കാരും വിശേഷിപ്പിക്കുന്നത്.
കവടിയുടെ ഏറ്റവും മുകളിലുള്ള റൊണാൾഡോയുടെ ഐക്കോണിക് സെലിബ്രേഷൻ മൂഡിലും പോസിലുമുള്ള ശില്പത്തിന് പുറമേ ആറ് വ്യത്യസ്ത റൊണാൾഡോ ശില്പങ്ങൾ കൂടി ഈ കാവടിയിൽ ഉണ്ടാകും. ലക്ഷങ്ങൾ ചെലവിട്ടാണ് ഇവർ റൊണാൾഡോ കാവടി തയാക്കുന്നത്.
Todays Story
എനിക്കു രക്തം തരൂ, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം തരാം എന്നു രാജ്യത്തോടു വിളിച്ചു പറഞ്ഞ സ്വാതന്ത്ര്യ സമരസേനാനി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിവസമാണ് ജനുവരി 23. അദേഹത്തിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജനുവരി 23ന് പരാക്രം ദിവസ്, ആയി ആഘോഷിക്കാന്‍ 2021 ജനുവരി 19 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനമാണ്. നേതാജിയുടെ അജയ്യമായ ചൈതന്യത്തെയും രാഷ്ട്രത്തിനായുള്ള നിസ്വാര്‍ഥ സേവനത്തെയും ബഹുമാനിക്കുന്നതിനും സ്മരിക്കുന്നതിനുമായാണ് പരാക്രം ദിവസ് ആഘോഷിക്കുന്നത്. പരാക്രം ദിവസ് -ധീരതയുടെ ദിനം, വീരദിനം എന്നൊക്കെയാണ് അർഥമാക്കുന്നത് .
നേതാജി ജയന്തി അല്ലെങ്കിൽ സുഭാഷ് ചന്ദ്ര ബോസ് ജയന്തി എന്നും ഈ ദിവസത്തെ വിളിക്കാറുണ്ട്. ദേശ സ്നേഹികളുടെ രാജകുമാരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തെരഞ്ഞടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്, റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ നേതാവ് എന്നീ വിശേഷണങ്ങളൊക്കെ അദേഹത്തിനു സ്വന്തമാണ്.
സിവിൽ സർവീസ് വെടിഞ്ഞ്
1897 ജനുവരി 23ൽ ജാനകിനാഥ് ബോസ്, പ്രഭാവതി ദത്ത് ബോസ് ദന്പതികൾക്ക് ഒന്‍പതാമത്തെ മകനായി ഒഡീഷയിലെ കട്ടക്കിൽ ജനനം. പ്രൊട്ടസ്റ്റന്റ് മിഷനറിമാർ നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. തുടർന്നു കോൽക്കത്തയിലെ പ്രസിഡൻസി കോളജിൽ പഠനം. കേംബ്രിഡ്ജ് സർവകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസം. 1920 ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി. എങ്കിലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനായി സിവിൽ സർവീസ് ഉപേക്ഷിച്ചു.
തുടർന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി പാര്‍ട്ടിയിലേക്ക് എത്തിയ നേതാജി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കും എത്തിയിരുന്നു. 1938 ൽ ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എങ്കിലും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോട് അദ്ദേഹത്തിനു യോജിപ്പ് ഇല്ലായിരുന്നു.
1939 മേയ് മൂന്നിന് ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചു. 1943ൽ ഐഎൻഎ ഇന്ത്യൻ നാഷണൽ ആർമി പ്രസ്ഥാനം രൂപീകരിച്ചു രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനായി പോരാട്ടം തുടങ്ങി.
നേതാജി എന്നു വിളിച്ചത്
സുഭാഷ് ചന്ദ്ര ബോസിനെ നേതാജി എന്ന് രബീന്ദ്ര നാഥ ടാഗോറാണ് ആദ്യമായി വിളിച്ചത്. നേതാജിയ്ക്കു രാജ്യത്തോടുണ്ടായിരുന്ന ആത്മാര്‍പ്പണവും സേവന സന്നദ്ധതയും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള മനക്കരുത്തും ഇന്നും ദേശസ്നേഹികൾക്കു പ്രചോദനമാണ്. സ്വാതന്ത്ര്യ സമരകാലത്ത് അദേഹം നടത്തിയ ധീരമായ പോരാട്ടങ്ങളെയും രാജ്യത്തോടുള്ള നിസ്വാർഥ സേവനത്തെയും സ്മരിക്കാനും യുവാക്കളിൽ ദേശസ്നേഹം വളർത്താനും ലക്ഷ്യമാക്കിയാണ് പരാക്രം ദിവസ് ആചരിക്കുന്നത്.
അതേസമയം, ബോസിന്റെ ജന്മദിനം തൃണമൂൽ കോൺഗ്രസ് ദേശ് നായക് ദിവസ് ആയും ആഘോഷിക്കുന്നു. ജയ്ഹിന്ദ്, ദില്ലിചലോ, എന്നീ പ്രശസ്ത മുദ്രാവാക്യങ്ങൾക്ക് ഉടമയും ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് ആദ്യം വിശേഷിപ്പിച്ച വ്യക്തിയും അദേഹമാണ്. ലേറ്റേഴ്സ് ടു എമിലി ഷെങ്കൽ, ദി ഇന്ത്യൻ സ്ട്രഗിൾ എന്നിവയാണ് അദേഹത്തിന്റെ പ്രശസ്തമായ രചനകൾ. ആൻ ഇന്ത്യൻ പിൽഗ്രിമേജ് എന്ന ആത്മകഥ പൂർത്തീകരിക്കാൻ അദ്ദേഹത്തിനായില്ല. 1945 ഓഗസ്റ്റ് 18ന് ബോസ് തായ്വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ, ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.
ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലാണ് നേതാജിയുടേതെന്നു കരുതുന്ന ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്.
Todays Story
നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തിന് അറിയാം, സസ്യങ്ങൾ ശ്വസിക്കുന്നുണ്ടെന്ന സത്യം. എന്നാൽ, ഒരു സസ്യം കാർബൺ ഡയോക്സൈഡ് ഉള്ളിലേക്കെടുക്കുന്നതും ഓക്സിജൻ പുറത്തുവിടുന്നതും തത്സമയം കാണാൻ കഴിഞ്ഞാലോ? ആധുനിക ശാസ്ത്രം ആ അത്ഭുതവും ഇപ്പോൾ സാധ്യമാക്കി.
ഇല്ലിനോയി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത സ്റ്റൊമാറ്റ ഇൻ-സൈറ്റ് എന്ന പുതിയ സാങ്കേതികവിദ്യ സസ്യങ്ങളുടെ ആന്തരികലോകത്തേക്കു പുതിയ ജാലകം തുറന്നിടുന്നു. സസ്യങ്ങൾ അവയുടെ ഇലകളിലുള്ള സ്റ്റൊമാറ്റ എന്ന സൂക്ഷ്മ സുഷിരങ്ങളിലൂടെയാണ് വാതകവിനിമയം നടത്തുന്നത്. സസ്യങ്ങളുടെ - വായ - എന്നും ഇവയെ വിളിക്കാം.
പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ കാർബൺ ഡയോക്സൈഡ് അകത്തേക്ക് എടുക്കുന്നതും അധികമുള്ള വെള്ളം നീരാവിയായി പുറന്തള്ളുന്നതും ഈ സുഷിരങ്ങൾ വഴിയാണ്. എന്നാൽ ഇവയുടെ പ്രവർത്തനം നേരിട്ടു നിരീക്ഷിക്കുക എന്നത് ഇതുവരെ അസാധ്യമായിരുന്നു.
അഞ്ച് വർഷത്തെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് സ്റ്റൊമാറ്റ ഇൻ-സൈറ്റ് എന്ന ഉപകരണം ഗവേഷകർ പൂർത്തിയാക്കിയത്. അതിസൂക്ഷ്മ ദൃശ്യങ്ങൾ പകർത്തുന്ന ഹൈ-റെസല്യൂഷൻ കോൺഫോക്കൽ മൈക്രോസ്കോപ്പ്, വാതകങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന സിസ്റ്റം, ദൃശ്യങ്ങൾ വിശകലനം ചെയ്യുന്ന മെഷീൻ ലേണിംഗ് സോഫ്റ്റ്വെയർ എന്നിവ ചേർന്നതാണ് ഈ അത്ഭുത ഉപകരണം.
താപനിലയും ഈർപ്പവും വെളിച്ചവും കൃത്യമായി നിയന്ത്രിച്ചുകൊണ്ട് ഇലകളുടെ ശ്വസനം നിരീക്ഷിച്ചപ്പോൾ വിസ്മയകരമായ വിവരങ്ങളാണ് ഗവേഷകർക്കു ലഭിച്ചത്. പ്രകാശസംശ്ലേഷണത്തിനായി സുഷിരങ്ങൾ തുറക്കുകയും രാത്രിയിൽ ജലനഷ്ടം ഒഴിവാക്കാൻ അവ അടയുകയും ചെയ്യുന്നു.
വെള്ളം കുറവുള്ളപ്പോഴോ ചൂട് കൂടുമ്പോഴോ സസ്യങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് ഈ ഉപകരണത്തിലൂടെ തത്സമയം കാണാൻ സാധിച്ചു.
വെള്ളം ലഭിക്കാതെ വരുമ്പോഴോ കാലാവസ്ഥ ചൂടുള്ളതാകുമ്പോഴോ സസ്യങ്ങൾ ഉണങ്ങിപ്പോകുന്നത് ഈ സുഷിരങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റം കൊണ്ടാണെന്ന് ഗവേഷകർ പറയുന്നു.
കാർഷികമേഖലയിൽ വരാനിരിക്കുന്നത് വൻ മാറ്റം
ഈ കണ്ടെത്തൽ കേവലം ശാസ്ത്രീയ കൗതുകം മാത്രമല്ല, വരുംകാലത്തെ കൃഷിരീതികളെത്തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള ഒന്നാണ്. കുറഞ്ഞ വെള്ളത്തിൽ മികച്ച വിളവു തരുന്ന സസ്യങ്ങളെ തിരിച്ചറിയാൻ സാങ്കേതികവിദ്യ സഹായിക്കും.
ആഗോളതാപനം വർധിക്കുന്ന സാഹചര്യത്തിൽ, ഉയർന്ന ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിക്കാൻ ഈ പഠനം അടിത്തറയാകും. സസ്യങ്ങളിലെ ജലവിനിയോഗം മെച്ചപ്പെടുത്തുന്ന ജനിതക ഘടകങളെ തിരിച്ചറിയുന്നതിലൂടെ കൃഷിയിൽ വലിയ മുന്നേറ്റങ്ങൾ നടത്താൻ സാധിക്കും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവയ്പ്പായിട്ടാണു കണ്ടെത്തലുകളെ ശാസ്ത്രലോകം വിലയിരുത്തുന്നത്.
Todays Story
ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് പർവതാരോഹണ രംഗത്ത് പുതിയ ലോക റിക്കാർഡ് കുറിച്ച് ചോൻസിൻ ആംഗ്മോ.
ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് (ഏഷ്യ), എൽബ്രസ് (യൂറോപ്പ്), കിളിമഞ്ചാരോ (ആഫ്രിക്ക) എന്നിവ കീഴടക്കുന്ന ലോകത്തിലെ ഏക കാഴ്ചപരിമിതിയുള്ള വനിത എന്ന അപൂർവ നേട്ടമാണ് ഹിമാചൽ സ്വദേശിനി സ്വന്തമാക്കിയത്.
2025 ജനുവരി ആദ്യവാരം ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ (5,895 മീറ്റർ) കീഴടക്കിയതോടെയാണ് ആംഗ്മോ ഈ ചരിത്രനേട്ടത്തിൽ എത്തിയത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥയായ ആംഗ്മോയ്ക്ക് ബാങ്ക് അധികൃതർ പൂർണ സാമ്പത്തിക സഹായം നൽകിയിരുന്നു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കിളിമഞ്ചാരോയിലെ ലെമോഷോ റൂട്ട് വഴിയായിരുന്നു ആംഗ്മോയുടെ യാത്ര. അതിശൈത്യം, ശക്തമായ മഞ്ഞുവീഴ്ച, കാഴ്ച മറയ്ക്കുന്ന മൂടൽമഞ്ഞ് തുടങ്ങിയ കടുത്ത വെല്ലുവിളികളെ മറികടന്നാണ് അവർ ലക്ഷ്യസ്ഥാനത്തെത്തിയത്.
പർവതാരോഹണ ഏജൻസിയായ ബൂട്ട്സ് ആൻഡ് ക്രാംപൺസ് ദൗത്യത്തിന് സാങ്കേതിക സഹായം നൽകി. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ ധീരവനിത.
Todays Story
കോട്ടയം രാമപുരത്ത് ജനിച്ച് കുടിയേറ്റത്തിന്റെ ഭാഗമായി കുടുംബത്തോടൊപ്പം 1970കളില്‍ പുളിങ്ങോത്തെത്തുകയും പിന്നീട് മാതമംഗലത്തിനടുത്തുള്ള പെരുവാമ്പയിലേക്ക് താമസം മുറ്റുകയും ചെയ്ത ചെരിയമ്പറത്ത് തോമസ് എന്ന എഴുപത്തിരണ്ടുകാരന് ഇന്ന് നാട്ടുകാര്‍ക്ക് അദ്ഭുതമായി മാറിയിരിക്കുകയാണ്. വീടിനു സമീപത്ത് ഒറ്റയാള്‍ പോരാട്ടത്തിലൂടെ നൂറ്റിയിരുപത് മീറ്ററോളം നീളത്തിലുള്ള തുരങ്കം നിര്‍മിച്ചതാണ് തോമസ് ചേട്ടനെ അദ്ഭുതമായി മാറ്റിയത്.
25 മീറ്റര്‍ നീളത്തിലുള്ള തുരങ്കം നിര്‍മിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പിന്നീടത് അന്‍പതായി. ആവേശം ലക്ഷ്യത്തെ മറികടന്നപ്പോള്‍ തുരങ്കത്തിന്റെ നീളം 75 ആയി. ഇപ്പോഴത് നൂറ്റിയിരുപത് മീറ്റര്‍ നീളമുള്ള തുരങ്കമായി മാറി.
ഒരുവര്‍ഷത്തിനുള്ളില്‍ നൂറ്റിയന്പത് മീറ്റര്‍ നീളമുള്ള തുരങ്കമാക്കി മാറ്റി ഈ ദൗത്യം നിര്‍ത്തണമെന്നതാണ് തോമസ് ചേട്ടന്റെ ഇപ്പോഴത്തെ ആഗ്രഹം. അതിനപ്പുറത്തേക്ക് നീണ്ടുപോയാല്‍ വായു കിട്ടാതാകുമോയെന്ന സന്ദേഹവും ഇദ്ദേഹത്തിനുണ്ട്. തുരക്കലും കിളക്കലും മണ്ണ് പുറത്തേക്ക് മാറ്റലും എല്ലാം തോമസ് ചേട്ടന് ഒറ്റക്കാണ് ചെയ്യുന്നത്.
Todays Story
കൊച്ചിയിലെ ജൂത സമൂഹത്തിന്റെ ഓര്‍മകള്‍ ഇന്നും ബാക്കിയാണ്. 825 വര്‍ഷം പഴക്കമുള്ള, എറണാകുളം ബ്രോഡ്വേ മാര്‍ക്കറ്റിനുള്ളിലെ സിനഗോഗ് ഇന്നും പ്രൗഢിയോടെ സംരക്ഷിക്കുകയാണ് കൊച്ചിയിലെ ജൂത സമൂഹത്തിലെ അംഗമായ ഏലിയാസ് ജോസഫ്. കൊച്ചിയിലെ ഏഴു സിനഗോഗുകളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാത്ത ഒന്നാണ് എറണാകുളം മാര്‍ക്കറ്റിലെ ജ്യൂ സ്ട്രീറ്റിലെ ഈ പള്ളി.
1972ലാണ് ഈ സിനഗോഗ് അടച്ചുപൂട്ടിയത്. 1977ല്‍ ഇത് നശിപ്പിക്കപ്പെട്ടു. അതിന് ശേഷമാണ് ഏലിയാസ് ജോസഫ് ഇത് ഏറ്റെടുക്കുന്നത്. ലോകത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും തുടങ്ങി എല്ലാ മതവിഭാഗങ്ങളും ചേര്‍ന്ന് പുതുക്കി പണിത ഒരേയൊരു സിനഗോഗ് ഇത് മാത്രമായിരിക്കും എന്നാണ് സിനഗോഗിനെ കുറിച്ച് ഏലിയാസ് ജോസഫ് ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചത്.
2003ല്‍ ആരംഭിച്ച പുനരുദ്ധാരണ നടപടികള്‍ വര്‍ഷങ്ങളോളം തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മുഴുവനായും പൂര്‍ത്തിയായത്. മുന്നിലൊരു പൂന്തോട്ടം, ചെടികള്‍ വില്‍പ്പനയ്ക്കുണ്ട്. അകത്തേക്ക് പ്രവേശിക്കുംതോറും കൗതുകം വര്‍ധിക്കും.
ആദ്യം കണ്ണില്‍പ്പെടുക അക്വേറിയങ്ങളും അതില്‍ പല വര്‍ണങ്ങളിലും രൂപത്തിലുമായി കാണുന്ന അലങ്കാര മത്സ്യങ്ങളാണ്. ഒന്നുകൂടി ഉള്ളിലേക്ക് ചെല്ലുമ്പോള്‍ കാഴ്ചയുടെ മറ്റൊരു വിസ്മയമാണ്. വര്‍ണാഭമായ സിനഗോഗിന്റെ ഉള്‍വശം.
സിനഗോഗിന്റെ ഒരു ഭാഗം ഹിസ്റ്ററി മ്യൂസിയം ആക്കി മാറ്റണമെന്നാണ് ഏലിയാസിന്റെ ആഗ്രഹം. ഞാന്‍ ഒറ്റയ്ക്കാണ് ഇവിടെ പ്രാര്‍ഥന നടത്തുന്നത്. വേറെ ആരും വരാറില്ല. ഇസ്രായേല്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നൊക്കെയുള്ള ആളുകള്‍ കാണാന്‍ വരാറുണ്ട്.
ഞാന്‍ ഇരിക്കുന്ന ഈ മുറി 1948 വരെ ഹീബ്രൂ മീഡിയം സ്കൂള്‍ ആയിരുന്നു. ഇത് ഹിസ്റ്ററി മ്യൂസിയം ആക്കണമെന്നാണ് എന്റെ ആഗ്രഹം. ബംഗളൂരുവിലുള്ള ഒരാള്‍ രണ്ടു വിളക്കുകള്‍ ഇവിടെ സ്പോണ്സര് ചെയ്യുന്നുണ്ട്. പൊട്ടിപ്പോയ ഷാന്‍ഡ്ലിയര്‍ മാറ്റി പുതിയത് തരും. പഴയത് ഇവിടെ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിക്കും.
1200ല്‍ എറണാകുളം കൂടുതലും തോടുകള്‍ ആയിരുന്നു. അന്ന് റോഡുകളില്ല, തോടുകള്‍ മാത്രമായിരുന്നു, അതാണ് ഗതാഗതത്തിനും ഉപയോഗിച്ചിരുന്നത്. ഇവിടെ വികസനം കൊണ്ടുവന്നത് ജൂതന്മാരാണ്.
ഈ ബ്രോഡ്വേ മാര്‍ക്കറ്റ് പോലും ഞങ്ങളുടേതാണ്. ഇത് പള്ളിയുടെ മാര്‍ക്കറ്റ് ആണ്. പക്ഷെ ആരും ഇതൊന്നും ഓര്‍ക്കുന്നത് പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം. മാര്‍ക്കറ്റില്‍ ഇപ്പോഴും കോഡ് ഭാഷയായി ഹീബ്രൂ ഭാഷ ഉപയോഗിക്കുന്നുണ്ട്. ഇത് കടവുംഭാഗ പള്ളിയാണ്. അപ്പുറത്ത് തെക്കുംഭാഗം പള്ളിയുണ്ട്. മുസിരിസില്‍ തകര്‍ത്ത പള്ളിയുടെ പകര്‍പ്പാണ് ഇവിടെ പണിതത്.
സിനഗോഗ് ഇപ്പോഴും ഇങ്ങനെ സൂക്ഷിക്കുന്നത് എന്റെ പ്രയത്നം കൊണ്ട് മാത്രമല്ല, പലരും ഇതിന്റെ പുരുദ്ധാരണത്തിനായി സഹായിച്ചിട്ടുണ്ട്. പ്രാര്‍ഥിച്ചപ്പോള്‍ തമ്പുരാന് മനുഷ്യരൂപത്തില്‍ വന്നതാണ്. അതില്‍ ഇവിടെയുള്ളവരും പുറത്തു നിന്നുള്ളവരുമുണ്ട്. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കില്ല.
ഇവിടെ കാണാനായി ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രവേശന തുകയൊന്നും വാങ്ങുന്നില്ല. ആഗ്രഹമുള്ള ആളുകള്‍ വന്നാല്‍ മാത്രമാണ് പള്ളി തുറന്നു കാണിച്ചു കൊടുക്കുന്നത്. പള്ളി കാണണമെന്ന് പറഞ്ഞ് അധികാരഭാവത്തില്‍ വന്നാല്‍ ഞാന്‍ ഓടിച്ചുവിടും - എന്നാണ് ഏലിയാസ് ജോസഫിന്റെ വാക്കുകള്‍.
താന്‍ മരിക്കുന്നതിന് മുമ്പ് സിനഗോഗ് വിശ്വസ്തനായ മറ്റൊരാളെ ഏല്‍പ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഏലിയാസ് വ്യക്തമാക്കി. ഞാന്‍ ചിരഞ്ജീവിയൊന്നുമല്ല, ഒരു ദിവസം മണ്ണിലേക്ക് പോകും. അതിന് മുമ്പ് ഇത് മറ്റൊരാളെ ഏല്‍പ്പിക്കണമെന്ന് ആഗ്രഹമുണ്ട്.
എന്റെ മക്കള്‍ക്ക് അതില്‍ താത്പര്യമില്ല. എനിക്ക് ഈ പള്ളിയോടുള്ള വൈകാരികത എന്റെ മക്കള്‍ക്കോ അനിയന്മാര്ക്കോ ഇല്ല. ഇത് നടത്തിക്കൊണ്ടു പോകാന്‍ പ്രാപ്തിയുള്ള ആരെങ്കിലും വരും. തമ്പുരാന് ആരെയെങ്കിലും കൊണ്ടുവരും എന്നാണ് പ്രതീക്ഷ.
ഞാന്‍ ഇസ്രായേലിലേക്ക് തിരിച്ചു പോകില്ല. അവിടെ പോയിട്ട് എന്ത് ചെയ്യാനാണ്. എന്റെ മക്കള്‍ ഇസ്രായേലില്‍ നിന്നും അമേരിക്കയ്ക്ക് പോയി. ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം ഇവിടെ തന്നെയാണ്. അതിനിടെയില്‍ മുംബെെയില്‍ പഠിക്കാന്‍ പോയ മൂന്നു വര്‍ഷം മാത്രമാണ് ഞാന്‍ ഇവിടെ ഇല്ലാതിരുന്നത്.
ഞാന്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുമെന്ന് നേരത്തെ അറിയാമായിരുന്നു. കാരണം ഇവിടെ നമ്മുടെ ജൂതസമൂഹമില്ല. 40 വര്‍ഷമായി അക്വേറിയവും ചെടികളും നാലു ജോലിക്കാരുമായി ഇവിടെ ഇങ്ങനെ നടത്തിക്കൊണ്ടു പോവുന്നു - എന്ന് ജോസഫ് ഏലിയാസ് വ്യക്തമാക്കി.
Todays Story
ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഓരുജല ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് നൂതനമായ കാര്‍ഷിക രീതികള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മത്സ്യകര്‍ഷകനായ പയ്യന്നൂരിലെ ടി. പുരുഷോത്തമന് പറയാനുള്ളത് കേരളത്തിന്റെ അമൂല്യമായ ജലസമ്പത്ത് അധികൃതര്‍ കാണാതെ പോകരുതെന്നാണ്.
മൂന്നു പതിറ്റാണ്ടിലേറെയായി മത്സ്യക്കൃഷി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പുരുഷോത്തമന് ശാസ്ത്രീയ അടിത്തറയുടെയും മൂന്നു പതിറ്റാണ്ടിലേറയുള്ള തന്റെ അനുഭവസമ്പത്തിന്റെയും വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്.
ശാസ്ത്രീയ രീതി വിജയത്തിനാധാരം
തികച്ചും ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലുള്ള കൃഷി രീതിയിലൂടെ മത്സ്യക്കൃഷി ലാഭകരമാക്കാം. വിത്തിറക്കുന്നതു മുതല്‍ മാര്‍ക്കറ്റിംഗ് വരെ ശാസ്ത്രീയ രീതി സ്വീകരിക്കുന്നവര്‍ക്ക് പരാജയമുണ്ടായിട്ടില്ല. നല്ല വിത്ത് തെരഞ്ഞെടുക്കുക, നല്ല ആസുത്രണമുണ്ടാകുക.
ആവശ്യത്തിന് മാത്രം തീറ്റ കൊടുക്കുക എന്നത് പ്രധാന ഘടകങ്ങളാണ്. ആവശ്യത്തില്‍ കൂടുതല്‍ തീറ്റ കൊടുത്താല്‍ പണം നഷ്ടമാകുന്നതിന് പുറമെ കുളത്തിലെ വെള്ളം മോശമാകുന്നതിനും ഇതിലൂടെ കൃഷിനാശത്തിനുമിടയാക്കും.
ചെമ്മീന്‍ പാടത്തുള്ള വൈറസ് വ്യാപനം തടയുന്നതിന് മൂന്നുദിവസം മുമ്പ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനായി അനുകൂല ബാക്ടീരിയകളെ നിക്ഷേപിക്കും. കൃഷിയാരംഭിച്ച് കഴിഞ്ഞാല്‍ ചെമ്മീന്പാടത്തെ വെള്ളം മാറ്റുന്നതിലൂടെയും പക്ഷി, ഞണ്ടുകള്‍ എന്നിവയിലൂടെയും വൈറസുകളുണ്ടാകാം. ശാസ്ത്രീയ പരിശോധനകളിലൂടെ ഇത് കണ്ടെത്താനാകും.
എങ്കിലും ഒരേ കൃഷിയുടെ ആവര്ത്തനങ്ങളിലൂടെയുണ്ടാകുന്ന വൈറസിന്റെ സാന്നിധ്യവും ഒഴിവാക്കേണ്ടതുണ്ട്. ഇതിനായാണ് ചെമ്മീന്‍ പാടങ്ങളില്‍ കരിമീന്‍, പൂമിന്‍, കാളാഞ്ചി, തിരിത, ചെമ്പല്ലി എന്നിവ കൃഷി ചെയ്യുന്നത്. ഇത് വൈറസുകളെ ഒഴിവാക്കുന്നതിനുള്ള പ്രകൃതിദത്തമായ മാര്‍ഗമാണ്.
ചെമ്മീന്‍ പാടത്തെ അധിക വരുമാനം
ചുറ്റും ഉപ്പുവെള്ളമാണെങ്കിലും മഴക്കാലത്ത് ചെമ്മീന്‍ പാടങ്ങളുടെ ബണ്ടിന് മുകളില്‍ ഉപ്പുണ്ടാകുകയില്ല. ഈ സമയത്താണ് ബണ്ടിന് മുകളില്‍ പച്ചക്കറികൃഷി ചെയ്യേണ്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ടണ്‍കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത പച്ചക്കറി ഒഴിവാക്കുന്നതിനും ചെമ്മീന്‍ പാടത്ത് അധിക വരുമാനമുണ്ടാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നത് പുരുഷോത്തമന് അനുഭവത്തിലൂടെ തെളിയിച്ചിട്ടുണ്ട്.
ചെമ്മീന്‍ പാടത്തെ വിളവെടുപ്പിന് ശേഷം പാടങ്ങള്‍ വൃത്തിയാക്കുമ്പോള്‍ കോരി മാറ്റുന്ന സ്ലറി മാത്രം മതി നല്ല പച്ചക്കറി വിളവിനുള്ള വളമാക്കാന്‍. രാസവളങ്ങളുടെ ആവശ്യമേയില്ല എന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും ഇതിന് സര്‍ക്കാരിന്റെ പിന്തുണകൂടി ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
150 ഗ്രാം മുതല്‍ 200 ഗ്രാം വരെയുള്ള കരിമീന്‍ 500 മുതല്‍ 2,000 വരെ കുഞ്ഞുങ്ങളെ വിരിയിക്കും. മുട്ടയിട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ വിരിയുമെന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ ആലപ്പുഴയില്‍ മാത്രമായിരുന്നു കരിമീന്‍ വിത്തുത്പാദനം നടന്നിരുന്നത്. ആലപ്പുഴയില്‍ 18 രൂപയ്ക്ക് കൊടുക്കുന്ന കരിമീന്‍ വിത്ത് 10 രൂപയ്ക്കാണ് പുരുഷോത്തമന് നല്‍കിയത്.
ഉപ്പുവെള്ളത്തിന് പുറമെ ശുദ്ധജലത്തില്‍ അല്പം ഉപ്പിട്ടുകൊടുത്തും നല്ല വിളവുണ്ടാക്കാന്‍ ഈ കരിമീന്‍ വിത്തുകള്ക്കാകുമെന്ന പ്രത്യേകതയുമുണ്ട്. ചെമ്മീന്‍ പാടത്ത് കരിമീന്‍ കൃഷി നടത്തി ജലകര്ഷകര്ക്ക് ഭീഷണിയായി മാറുന്ന വൈറസ് ബാധ ഒഴിവാക്കാമെന്നും അധിക വരുമാനം നേടാമെന്നും ഇദ്ദേഹം തെളിയിച്ചിരുന്നു.
Todays Story
വന്യജീവിശല്യം മൂലമുള്ള കൃഷിനാശത്തിന് തുച്ഛമായ തുക നഷ്ടപരിഹാരം നല്കുന്ന വനംവകുപ്പിനെ മുട്ടുകുത്തിച്ച് കര്‍ഷകന്റെ ഒറ്റയാള്‍ നിയമപോരാട്ടം.
വയനാട് പനമരം പഞ്ചായത്തിലെ നീര്‍വാരം ഈസ്റ്റ് പരിയാരത്തെ പി.ടി. വേലായുധന് ഹൈക്കോടതിയില്‍ വനംവകുപ്പിന്റെ നടപടികള്‍ തുറന്നു കാട്ടിയതിനെത്തുടര്‍ന്ന് കൃഷികളുടെ ആയുസ് കണക്കിലെടുത്ത് നഷ്ടപരിഹാര നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനായി വിശദമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്കി.
വേലായുധന് ഉന്നയിച്ച ആവശ്യങ്ങളേറെയും ന്യായമാണെന്നു കണ്ട് വിഷയത്തില്‍ ഇടപെട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി വനംവകുപ്പിനു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരം വേലായുധനുമായി ഹിയറിംഗ് നടത്തിയ ശേഷമാണ് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
2014 മുതല്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും കൃഷിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും ആധികാരികമായ രേഖകള്‍ ശേഖരിച്ച് 2020ലാണ് വേലായുധന് ഹൈക്കോടതിയെ സമീപിച്ചത്.
ഒരു ലക്ഷത്തോളം രൂപ സ്വന്തം പോക്കറ്റില്‍നിന്നു ചെലവഴിച്ചു വേലായുധന് നടത്തിയ പോരാട്ടം കേരളത്തിലെ കര്‍ഷകര്‍ക്കെല്ലാം ഗുണകരമാകും. പക്ഷെ അതുകൊണ്ടു മാത്രം വേലായുധന് തൃപ്തനല്ല. തനിക്കു ഉചിതമായ തുക നഷ്ടപരിഹാരം ലഭിക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹംപറഞ്ഞു.
പൊളിച്ചടുക്കിയത് വനംവകുപ്പിന്റെ വാദങ്ങള്‍
വന്യജീവിശല്യം രൂക്ഷമായ പ്രദേശമാണ് പരിയാരം. കഷ്ടപ്പെട്ടു നട്ടുനനച്ചുവളര്‍ത്തുന്ന വിളകള്‍ ഒറ്റരാത്രികൊണ്ടു കാട്ടാനകള്‍ ചവിട്ടിയരയ്ക്കുന്നതിനു ലഭിക്കുന്ന തുച്ഛമായ തുക കൊണ്ട് എങ്ങനെ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന ചിന്തയില്‍നിന്നാണ് വേലായുധന് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
2008 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വേലായുധന്റെ 375ലധികം തെങ്ങുകള്‍ കാട്ടാന നശിപ്പിച്ചിരുന്നു. ഇക്കാര്യം ഹര്‍ജിയില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.
1980ലെ വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര നിയമപ്രകാരം പുറപ്പെടുവിച്ച 08.01.2015ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണെന്ന് വേലായുധന് കോടതിയെ ധരിപ്പിച്ചു.
വനംവകുപ്പില്‍നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം യഥാര്‍ഥ നഷ്ടത്തെ അപേക്ഷിച്ച് വളരെ കുറവാണെന്നായിരുന്നു അദ്ദേഹം സമർഥിച്ചത്. എന്നാല്‍ പരമാവധി നഷ്ടപരിഹാരത്തുക 50,000 രൂപയില്‍നിന്ന് യഥാക്രമം 2012ലും 2018ലും 75,000 രൂപയായും 1,00,000 രൂപയായും വര്‍ധിപ്പിച്ചതിനാല്‍ ഹര്‍ജിക്കാരന്റെ പരാതി പരിഹരിക്കപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പക്ഷെ ഒരു തെങ്ങിന് 770 രൂപ എന്ന കണക്കില്‍ നഷ്ടപരിഹാരം നിശ്ചയിച്ചതിനെയാണ് ഹര്ജിക്കാരന് പ്രധാനമായും ചോദ്യം ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് നല്കിയ വിവരങ്ങള്‍ പ്രകാരം ഒരു തെങ്ങിന്റെ ആയുസ് 80 മുതല്‍ 90 വര്‍ഷം വരെയാണെന്നും ഇത് പരിഗണിക്കാതെയാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
ഇതു കണക്കിലെടുത്ത കോടതി ഒരു തെങ്ങിന് 770 രൂപ എന്നത് ശരിയല്ലെന്നും മറ്റൊരു സര്‍ക്കാര്‍ ഏജന്‍സി മരം ഏറ്റെടുക്കുമ്പോള്‍ ഒരു തെങ്ങിന് 12,000 രൂപയിലധികം നല്‍കുന്നുണ്ടെന്നും നിരീക്ഷിച്ചു. അതിനാല്‍ തെങ്ങിന്റെ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
നഷ്ടപരിഹാരത്തിന്റെ ഉയര്‍ന്ന പരിധി നിശ്ചയിച്ചതിനെയും ഹര്ജിക്കാരന് ചോദ്യം ചെയ്തു. വേലായുധന് ഇതിനകം നഷ്ടപരിഹാരം കൈപ്പറ്റിയതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് കോടതി തള്ളി.
കൂടാതെ നഷ്ടപരിഹാരം നിശ്ചയിച്ചതിലെ യുക്തിരഹിതമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് നിയമപോരാട്ടം തുടരാമെന്നും കോടതി വ്യക്തമാക്കി.
ഹിയറിംഗിനൊടുവില്‍ അനുകൂല തീരുമാനം
കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വേലായുധന് വനംവകുപ്പിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 2025 സെപ്റ്റംബര്‍ മൂന്നിന് ഹിയറിംഗ് നടത്തി. വനം വകുപ്പ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അണ്ടര്‍ സെക്രട്ടറി നടത്തിയ ഹിയറിംഗില്‍ ഹര്ജിക്കാരന് വേണ്ടി മകന് പി.ടി.വികാസാണ് ഹാജരായത്.
വന്യജീവി ആക്രമണം മൂലമുണ്ടായ യഥാര്‍ഥ നഷ്ടവും വനംവകുപ്പില്‍നിന്ന് ലഭിച്ച കുറഞ്ഞ നഷ്ടപരിഹാരവും അദ്ദേഹം വിശദീകരിച്ചു. തെങ്ങിന്റെ ആയുസ് പരിഗണിക്കാതെയാണ് വനംവകുപ്പ് നിരക്ക് നിശ്ചയിക്കുന്നതെന്നും പവര്‍ ഗ്രിഡ് പോലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ തുക നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹര്ജിക്കാരന് അര്‍ഹമായ തുക നല്‍കിയിട്ടുണ്ടെന്നും അതിലധികം തുക നല്കാന് നിലവിലെ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ലെന്നും വനംവകുപ്പ് അറിയിച്ചു.
എങ്കിലും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഉന്നത വനപാലകര്‍ ഹിയറിംഗില്‍ വ്യക്തമാക്കി.
വേലായുധന്റെ നിയമയുദ്ധത്തെത്തുടര്ന്ന് നഷ്ടപരിഹാര തുക വര്‍ധനവ് പരിഗണിക്കുന്നതിനു പുറമെ, ഹര്‍ജിക്കാരന്റെയും മറ്റ് കര്‍ഷകരുടെയും കൃഷിയിടങ്ങള്‍ വന്യജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ നടപടിയെടുക്കാനും ഹര്ജിക്കാരന് ലഭിക്കാന്‍ ബാക്കിയുള്ള തുക ഉണ്ടെങ്കില്‍ അത് ഉടന്‍ നല്‍കാനും വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച ഉത്തരവ് അഞ്ചു ദിവസം മുമ്പാണ് ഇറക്കിയത്.
Todays Story
“പാരഡി എന്നാല്‍ പാരിന് നടുവില്‍
കേവലമൊരു ചെറു പാട്ടല്ല
ജനകോടികള്‍ നമുക്ക്
ചിരിക്കുവാനായ്
ഉണ്ടാക്കിയതല്ലോ...”
പാരഡി പാട്ടുകളുടെ പൊന്നുതമ്പുരാന് സാക്ഷാല്‍ വി ഡി രാജപ്പന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ പാരഡി വിവാദത്തെ പറ്റി ഇങ്ങനെ പാടുമായിരുന്നു. ഒരു സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ അതേ ട്യൂണില്‍ നിര്‍ദോഷ ഹാസ്യത്തിലൂടെ സാമൂഹിക വിമര്‍ശനം ഉന്നയിക്കുന്നതാണ് പൊതുവേ പാരഡി ഗാനങ്ങള്‍.
എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന പല കാര്യങ്ങളും പാരഡിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചതോടെ പാരഡി ട്രാജഡി ആകുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെയാണ് വി.ഡി. രാജപ്പന് എന്ന ജീനിയസ് കാലത്തിന്റെ ചുരം കടന്നു പോയിട്ടും മരിക്കാതെ ജീവിക്കുന്നത്.
സിനിമയില്‍ ഹാസ്യ വേഷങ്ങള്‍ ചെയ്ത് ചിരിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ വി.ഡി. രാജപ്പൻ കേരളീയരെ ചിരിപ്പിച്ചത് തന്റെ പാരഡി ഗാനങ്ങളിലൂടെയാണ്.
ഒരു കവിയോ ഗാനരചയിതാവോ ഏറെ പാടുപെട്ട് സൃഷ്ടിച്ച എടുക്കുന്ന ഒരു പാട്ടിന് സംഗീതസംവിധായകര്‍ ദിവസങ്ങളോളം പാടുപെട്ട് ഉണ്ടാക്കിയെടുക്കുന്ന ഈണം അതേപടി നിലനിര്‍ത്തി വരികള്‍ മാറ്റിയെഴുതി സൃഷ്ടിക്കുന്ന പാരഡി ഗാനങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ടെങ്കിലും വി.ഡി.രാജപ്പന്റെ പാരഡി ഗാനങ്ങള്‍ പ്രമുഖരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും വരെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിട്ടുണ്ട്.
ജനകീയനായിരുന്നു പാരഡി ഗാനങ്ങളുടെ തമ്പുരാനായ വി.ഡി.രാജപ്പന്. പാട്ട് ഏതായാലും അതില്‍ എല്ലാം പാരഡി കണ്ടെത്തുന്ന ബ്രില്ല്യന്റ് ആയിരുന്നു വി.ഡി. രാജപ്പന്. അതൊട്ടും എളുപ്പമുള്ള ഒരു പണി ആയിരുന്നില്ല എന്നതുകൊണ്ട് തന്നെയാണ് അതിനെ ബ്രില്ല്യന്‍സ് എന്ന് വിശേഷിപ്പിക്കുന്നത്.
ഈണത്തിലേക്ക് ആവശ്യമായ വരികള്‍ ചേര്‍ക്കുക ഒരുപക്ഷേ എളുപ്പമാണെങ്കിലും താന്‍ ആ വരികളിലൂടെ ഉദ്ദേശിക്കുന്ന സാമൂഹിക വിമര്‍ശനമോ സാമൂഹികമായ തിരുത്തോ സാധ്യമാകണമെങ്കില്‍ പണി കുറച്ചെടുക്കണം. എന്നാല്‍ വി.ഡി.രാജപ്പന് അത് വളരെ ലാഘവത്തോടെ ലളിതമായി അനായാസം ചെയ്തു.
കടുംകട്ടി വാക്കുകള്‍ അദ്ദേഹം തന്റെ പാരഡി ഗാനങ്ങളില്‍ ഉപയോഗിച്ചില്ല. അഥവാ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നമ്മെ ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരല്പം അതിശയോക്തി കലര്‍ത്തി പറഞ്ഞാല്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം തന്റെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ വിമര്‍ശനാത്മകമായ കാഴ്ചപ്പാടോടെ നോക്കി കണ്ട് അത് ഒരു കലാരൂപത്തിലേക്ക് പറിച്ചു നട്ട് ഏറ്റവും ഭംഗിയായി ജനപ്രിയമായി അവതരിപ്പിക്കാന്‍ രാജപ്പന് സാധിച്ചു.
ഇന്നും വി.ഡി. രാജപ്പന്റെ പാരഡി ഗാനങ്ങള്‍ കേള്‍ക്കുന്ന മലയാളികള്‍ കേരളത്തിലും കേരളത്തിലും പുറത്തും ഉണ്ട് എന്നതാണ് സത്യം. ഓഡിയോ കാസറ്റുകള്‍ കേരളത്തില്‍ ഒരു തരംഗമായി മാറിയ കാലത്ത് ഏതു വീട്ടിലും ഒരു വി.ഡി. രാജപ്പന്റെ പാരഡി ഗാനത്തിന്റെ ഒരു കാസറ്റ് എങ്കിലും ഉണ്ടാവാറുണ്ട്.
ചെറുപ്പക്കാരും പ്രായമായവരും സ്ത്രീകളും കുട്ടികളുമൊക്കെ രാജപ്പന്റെ പാരഡി ഗാനങ്ങള്‍ ആസ്വദിച്ചു. അതിനൊരു കാരണം ആ ഗാനങ്ങളില്‍ അവര്‍ കേട്ടത് തങ്ങള്‍ക്ക് അറിയുന്ന നാടിന്റേയും നാട്ടാരുടെയും കഥകളാണ് അവരുടെ വേവലാതികളാണ്, സങ്കടപെയ്തുകളാണ്, ഒരു നാട്ടിട വഴിയിലെ വേലിക്ക് അപ്പുറവും ഇപ്പുറവും നിന്ന് പറഞ്ഞ കാര്യങ്ങളാണ്... അവരത് കണ്ണടച്ച് കേട്ട് ആസ്വദിച്ചു.. പരസ്പരം മൂളിപ്പാടി..
വെള്ളിക്കുഴിയില്‍ ദേവദാസന് രാജപ്പന് എന്ന വി.ഡി.രാജപ്പന് ഹാസ്യകഥാപ്രസംഗത്തിലൂടെ പാരഡി ഗാനങ്ങള്‍ ആസ്വാദക ഹൃദയങ്ങളില്‍ വീണ്ടും വീണ്ടും പാടാന്‍ കഴിയും വിധം നിറച്ചു. കോട്ടയത്തായിരുന്നു വി.ഡി.രാജപ്പന്റെ ജനനമെങ്കിലും കേരളം മുഴുവന്‍ രാജപ്പനെയും ഈണങ്ങളേയും ഇടനെഞ്ചിലേറ്റി.
തന്റെ പാരഡികളിലും ഹാസ്യ കഥാപ്രസംഗത്തിലും കഥാപാത്രങ്ങളായി അദ്ദേഹം കൂടുതലും കൊണ്ടുവന്നത മൃഗങ്ങള്‍, വാഹനങ്ങള്‍, നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് എന്നിവയൊക്കെയായിരുന്നു. ഒറ്റത്തവണ കേള്‍ക്കുമ്പോള്‍ തന്നെ ആസ്വാദകരുടെ മനസില്‍ കുരുങ്ങിക്കിടക്കുന്ന ടൈറ്റിലുകളിടാന് വി.ഡി.രാജപ്പന് പ്രത്യേക കഴിവായിരുന്നു.
പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ ഹാസ്യ കഥാപ്രസംഗങ്ങള്‍ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ സദസ് ചിരിച്ചാര്മാദിച്ചിളകി മറിയുമായിരുന്നു.
കേരളത്തിലും വിദേശത്തുമായി എത്രയോ വേദികളില്‍ വി.ഡി.രാജപ്പന് നിറഞ്ഞാടിയിരിക്കുന്നു. കാസറ്റുകളിലൂടെയാണ് രാജപ്പന് കൂടുതല്‍ പ്രശസ്തനായത്. അന്നത്തെ ബസുകളിലും കല്യാണ വീടുകളിലും ഉത്സവപ്പറമ്പുകളിലുമൊക്കെ അലയടിച്ചിരുന്നത് വി.ഡി.രാജപ്പന്റെ പാരഡികളുടേയും ഹാസ്യ കഥാപ്രസംഗങ്ങളുടെ യും ഓഡിയോ കാസറ്റുകളില്‍ നിന്നുള്ള സൂപ്പര്പാരഡികളായിരുന്നു.
അന്നൊക്കെ ഗള്‍ഫില്‍ നിന്നും വരുന്നവര്‍ കൊണ്ടുവന്നിരുന്ന ഓഡിയോ കാസറ്റുകളില്‍ വി.ഡി.രാജപ്പന്റെ കാസറ്റുകള്ക്കേറെ ഡിമാൻഡായിരുന്നു. പ്രത്യേക ശബ്ദമായിരുന്നു രാജപ്പന്റേത്. ശ്രുതിമധുരമോ സംഗതിയും ടെമ്പോയുമൊക്കെ ഒത്തു ചേര്‍ന്നതോ അല്ല, മറിച്ച് ചിരിപ്പിക്കാന്‍ കഴിവുള്ള ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ചെറിയമൂളലോ ചിരിയോ ധാരാളമായിരുന്നു മലയാളികളെ ചിരിപ്പിക്കാന്‍.
Todays Story
തോട്ടുമീനുകളെപ്പറ്റിയും അവയെ പിടിക്കുന്ന പരമ്പരാഗത രീതികളെപ്പറ്റിയും നാമവശേഷമായ മത്സ്യവംശങ്ങളെപ്പറ്റിയും കേരളത്തിലാദ്യമായൊരു പഠനം നടക്കുന്നു.
തോടരിക് വാട്സാപ്പ് ഗ്രൂപ്പ് പരിസ്ഥിതി സംഘടനയായ സീക്കുമായി സഹകരിച്ചാണ് പയ്യന്നൂരും പരിസരങ്ങളിലുമായി സര്‍വേ നടത്തുന്നത്. നാടന്‍ മത്സ്യങ്ങളുടെ വംശനാശം എങ്ങിനെ തടയാമെന്നും മത്സ്യ ഉദ്പാദനം എങ്ങിനെ വര്ധിപ്പിക്കാമെന്നതിനെപ്പറ്റിയും ഇവര്‍ പഠനം നടത്തി.
അതിഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികളാണ് പുഴകളും തോടുകളും നേരിടുന്നത്. പുഴയെന്നത് കേവലം ജലപ്രവാഹമല്ലെന്നും അനേകം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണെന്നും ഓര്‍മിക്കേണ്ടതുണ്ട്.
മത്സ്യ ഉദ്പാദനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പലതും വിപരീതഫലമാണ് നല്‍കുന്നത്. ഉള്നടന് മത്സ്യത്തൊഴിലാളികളുടെ വീടുകളിലെ അടുപ്പുകള്‍ പലദിവസങ്ങളിലും പുകയാത്ത അവസ്ഥയിലാണുള്ളത്.
തോടുകളില്‍ മത്സ്യങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പഠനം നടത്തിയതെന്ന് തോടരിക് ഗ്രൂപ് കണ്‍വീനര്‍ സി. ദിവാകരന് പറയുന്നു.
പലവിധ കാരണങ്ങളാല്‍ നമുക്ക് നഷ്ടപ്പെട്ട നാടന്‍ മത്സ്യ ഇനങ്ങളെയും അവ നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങളും ഇവയുടെ സ്ഥാനത്തേക്ക് കുടിയേറിയ വിദേശ മത്സ്യഇനങ്ങളെയും തോട്ടുമീനുകളുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയുമുള്ള പഠനമാണ് സീക്കുമായി സഹകരിച്ച് മുപ്പതോളം പേര് നടത്തിയത്.
ബെന്റുകളും ജോയിന്റുകളുമിട്ട് വെള്ളം കയറാതാക്കിയ പിവിസി പൈപ്പുകളും കാറിന്റെയും ലോറിയുടെയും കാറ്റുനിറച്ച ട്യൂബുകളുമുപയോഗിച്ചുണ്ടാക്കിയ നാലുപേര്‍ക്ക് കയറാവുന്ന തോണിയുണ്ടാക്കിയായിരുന്നു വെള്ളത്തിലെ പഠനം.
മൂന്നുമാസത്തെ മത്സ്യ നിരീക്ഷണത്തിനും സര്‍വേയ്ക്കും ശേഷം പുഴയറിവുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.
കവ്വായിപ്പുഴയുടെ പ്രധാന കൈവഴിയായ വെള്ളൂര്പ്പുഴയിലെ നാടന്‍ മീനുകളെക്കുറിച്ചും അവയെ വെറും കൈകൊണ്ട് പിടിച്ചെടുക്കുന്ന പരമ്പരാഗത രീതികളെക്കുറിച്ചും അരനൂറ്റാണ്ടിലേറെക്കാലത്തെ പുഴയറിവുകളുള്ളവരാണ് അനുഭവങ്ങള്‍ പങ്കുവച്ചത്.
നാടന്‍ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുന്നു
കരിങ്കുഴി പാലത്തിന് കീഴില്‍ നടത്തിയ പുഴയറിവ് പങ്കുവയ്ക്കല്‍ പരിപാടിയില്‍ മീനുകളുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയുള്ള നാട്ടറിവുകളാണ് പ്രധാനമായും പങ്കുവയ്ക്കപ്പെട്ടത്.
വെള്ളൂര്‍ പുഴയില്‍ ഒരു കാലത്ത് സുലഭമായിരുന്ന മണക്കൊട്ടന്, കരിങ്കുരുടന് എന്നീ മീനുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായതായും നാടന്‍ മുഷുവും കാടനും പുല്ലനും(കുറുവ) അത്യപൂര്‍വ മത്സ്യങ്ങളായി മാറിയതായും പഠനത്തില്‍ കണ്ടെത്തി.
ആഫ്രിക്കന്‍ മുഷുവാണ് നാടന്‍ മുഷുവിനെ ഇല്ലാതാക്കിയത്. അതേസമയം തിലോപ്പിയ, ആഫ്രിക്കന്‍ മുഷു, വിയറ്റ്നാം കയ്ചല്, അനാബസ് എന്നീ അധിനിവേശ മത്സ്യങ്ങള്‍ കൂടിവരുന്നതായും ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു.
മുന്‍കാലങ്ങളില്‍ സുലഭവും ഇന്ന് അസുലഭവുമായിക്കൊണ്ടിരിക്കുന്ന നാടന്‍ കയ്ചലും (വരാല്) വിയറ്റ്നാം കയ്ചലുമായി ക്രോസിംഗ് നടക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി.
മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിക്ഷേപിക്കപ്പെടുന്ന വിദേശയിനങ്ങള് നാടന്‍ കയ്ചലിന്റെ വംശശുദ്ധിയും നിലനില്‍പ്പുതന്നെയും അപകടത്തിലാക്കിയിരിക്കുകയാണെന്ന ആശങ്കയാണ് ചര്‍ച്ചയിലുയര്‍ന്നത്.
മുപ്പതോളം ശുദ്ധജലമത്സ്യങ്ങള്‍ സുലഭമായിരുന്നിടത്ത് പതിനഞ്ചോളം മത്സ്യങ്ങളേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ എന്നും കേരളത്തിലെ തനതുമത്സ്യമായ മഞ്ഞളേട്ടയുടെ(മഞ്ഞക്കൂരി) എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും പഠനത്തിന് നേതൃത്വം നല്കുന്ന ദിവാകരന് പറഞ്ഞു.
അത്യപൂര്‍വമായിക്കൊണ്ടിരിക്കുന്ന 23 ഇനം നാടന്‍ മത്സ്യങ്ങളുടെ ഫോട്ടോയെടുക്കാനായെന്നും അദ്ദേഹം പറഞ്ഞു.
Todays Story
കേരളം ക്ലീനാക്കുന്ന വനിതാ ഹരിതകര്‍മ സേനയുടെ അംഗബലം 36,000 പിന്നിടുന്നു. അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 86 ലക്ഷം പാര്‍പ്പിടങ്ങളിലും 2.57 ലക്ഷം സ്ഥാപനങ്ങളിലുംനിന്ന് പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മാലിന്യം സംഭരിച്ച് സംസ്കരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശുചീകരണ സേനയാണ് ഇവിടത്തെ ഹരിതകര്‍മസേന.
കുടുംബശ്രീ മിഷനു കീഴില്‍ 2017ല്‍ ആരംഭിച്ച ഹരിതകര്‍മസേന ഇപ്പോള്‍ ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിലൂടെ മറ്റൊരു മുന്നേറ്റംകൂടി കുറിച്ചിരിക്കുന്നു. ഇക്കൊല്ലം അര ലക്ഷം ടണ്‍ ഇ വേസ്റ്റ് സേന സംഭരിച്ചുകഴിഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ വില നല്‍കിയാണ് ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യ സംഭരണം. അപകടകരമല്ലാത്ത 44 ഇനം ഇലക്ട്രോണിക്-ഇലക്ട്രിക്കല്‍ മാലിന്യങ്ങളാണ് സേന വില നല്കി ശേഖരിക്കുന്നത്. ഇ- മാലിന്യത്തിന് വിലയായി മൂന്നര ലക്ഷം രൂപയാണ് ഇതുവരെ ഉടമസ്ഥര്‍ക്കു നല്‍കിയത്.
ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, മൈക്രോവേവ് ഓവന്, മിക്സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്ടോപ്, കമ്പ്യൂട്ടര്‍, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, എല്‍സിഡി മോണിറ്റര്‍, എല്‍സിഡി/എല്‍ഇഡി ടെലിവിഷന്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്, തേപ്പുപെട്ടി, മോട്ടോര്‍, മൊബൈല്‍ ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വെര്‍ട്ടര്‍, യുപിഎസ്, സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ്എംപിഎസ്, ഹാര്‍ഡ് ഡിസ്ക്, സിഡി ഡ്രൈവ്, പിസിബി ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്ഫോണുകള്, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഹരിതകര്‍മസേന ഏറ്റെടുക്കും.
പഴയ റഫ്രിജറേറ്ററിനു കിലോയ്ക്ക് 16 രൂപയും ലാപ്ടോപ്പിന് 104 രൂപയും വില നല്‍കും. എല്‍സിഡി/ എഇഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിംഗ് മെഷീന്- 16 രൂപ , ഫ്രണ്ട് ലോഡ്- 9, സീലിംഗ് ഫാന്‍- 41, മൊബൈല്‍ ഫോണ്‍- 115, സ്വിച്ച് ബോര്‍ഡ്-17, എയര്‍ കണ്ടീഷനര്‍- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള വില നിരക്ക്.
Todays Story
ഓരോ സഞ്ചാരികളും റൈഡുകള്‍ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ കരുതുന്നവരാണ്. കാണാത്ത സ്ഥലങ്ങള്‍ തേടിപ്പോകുന്ന യാത്രകളില്‍ മിക്കപ്പോഴും കൂട്ട് സ്വന്തം വണ്ടി തന്നെയായിരിക്കും. ഒരു തോന്നലില്‍ പെട്ടെന്നു പുറപ്പെടുന്ന യാത്രകളുണ്ടാകാം.
അതിനാല്‍ തന്നെ ഇത്തരം യാത്രകള്‍ക്ക് വേണ്ടത്ര മുന്നൊരുക്കങ്ങളും കുറവായിരിക്കും. യാത്ര എവിടേക്ക് ആയാലും ഓടിക്കുന്ന വാഹനം ഏതായാലും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല എന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ കണ്മുന്പിലുണ്ട്.
ഒരു ജീവന് പൊലിയുമ്പോള്‍ മാത്രം അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നതും പിന്നീട് എല്ലാം മറന്നു പഴയ താളത്തിലെത്തുന്നതും മാറ്റി നിര്‍ത്തേണ്ട കാര്യങ്ങള്‍ തന്നെയാണ്. സുരക്ഷിതയാത്രയ്ക്കായി ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്.
ഹെൽമെറ്റിനോട് നോ കോംപ്രോമൈസ്
ഏതു തരത്തിലുള്ള യാത്രയാണെങ്കിലും ഇരുചക്രവാഹനങ്ങളില്‍ പോകുമ്പോള്‍ സുരക്ഷ തന്നെയാണ് മുഖ്യം. അതിനായി ആദ്യം ചെയ്യേണ്ടത് യാത്രകളില്‍ ഹെല്‍മെറ്റ് ധരിക്കുക എന്നത് തന്നെയാണ്. എത്ര ചെറിയ ദൂരത്തേക്കാണ് പോകുന്നതെങ്കിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണം.
വണ്ടി ഓടിക്കുന്ന ആള് മാത്രമല്ല, പുറകിലിരിക്കുന്ന ആളും ഹെല്‍മെറ്റ് ധരിക്കണം. എന്നാല്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നതു കൊണ്ട് എല്ലായ്പ്പോഴും അപകടങ്ങളില്‍നിന്നു രക്ഷപ്പെടണമെന്നില്ല.
ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ തലയ്ക്കുണ്ടാകുന്ന ആഘാതങ്ങളെ ഒരുപരിധി വരെ ചെറുത്തുനിര്ത്താനേ ഹെല്‍മെറ്റിന് സാധിക്കൂ.
റൈഡിംഗ് ഗിയര്‍ ഉപയോഗിക്കാം
ഹെല്‍മെറ്റ് മാത്രം ഉപയോഗിച്ചാല്‍ നമ്മുടെ ഭാഗം ക്ലിയറായി എന്നു വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ നമ്മുടെ സുരക്ഷ പൂര്‍ണമാകണമെങ്കില്‍ റൈഡിംഗ് ഗിയറുകളും ഉപയോഗിക്കണം.
റൈഡിംഗ് ജാക്കറ്റ്, പാന്റ്സ്, നീ ഗാര്‍ഡ്, റൈഡിംഗ് ഷൂ, പ്രൊട്ടക്ടിവ് ഗ്ലൗസ് തുടങ്ങിയവയെല്ലാം യാത്രകളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘ ദൂര യാത്രകളാണെങ്കില്‍ ഇവ ഒരു കാരണവശാലും ഒഴിവാക്കരുത്.
വണ്ടി സര്‍വീസ് ചെയ്യുക
ദീര്‍ഘദൂര റൈഡുകളില്‍ സുരക്ഷിതത്വം നമ്മുടെ ഭാഗത്തു മാത്രമല്ല, വണ്ടിയുടെ ഭാഗത്തും ഉണ്ട് . വണ്ടിയുടെ മികച്ച പെര്‍ഫോമന്‍സിനായി സമയാസമയങ്ങളില്‍ സര്‍വീസ് ചെയ്യണം.
സ്പാര്‍ക്ക് പ്ലഗ്, ആക്സിലറേറ്റര്‍, ബ്രേക്ക് കേബിള്‍, ടയര്‍, ഓയില്‍ ലെവല്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.
ഓവര്‍ സ്പീഡ് വേണ്ട
അമിത വേഗത്തില്‍ പോകാതെ യാത്രകളില്‍ കൃത്യമായ സ്പീഡില്‍ പോവുക. അമിത വേഗം ആപത്ത് വിളിച്ചുവരുത്തും. യാത്ര ചെയ്യുമ്പോള്‍ വണ്ടിയില്‍ പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കണം. ഓരോ ദിവസത്തെയും യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യുക.
ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന യാത്ര പോകുമ്പോള്‍ ഓരോ ദിവസവും സഞ്ചരിക്കേണ്ട ദൂരവും സമയവും മുന്‍കൂട്ടി നിശ്ചയിക്കണം.
സീബ്രാ ക്രോസിംഗില്‍
* സീബ്രാ ക്രോസ് സൂചിപ്പിക്കുന്ന റോഡ് സിഗ്നല്‍ കണ്ടാല്‍ വേഗം കുറച്ച് സീബ്രാ ക്രോസിന് മുമ്പായി വാഹനം നിര്‍ത്താനുള്ള റോഡ് മാര്‍ക്കിംഗില്‍ റോഡിന് ഇടതുശം ചേര്‍ത്ത് നിര്‍ത്തണം.
* പെഡസ്ട്രിയന്‍ ക്രോസിംഗിലൂടെ റോഡ് ക്രോസ് ചെയ്യാന്‍ കാല്‍നടക്കാരെയും വീല്‍ ചെയറില്‍ പോവുന്നവരെയും മറ്റും അനുവദിക്കുക.
* ക്രോസിംഗില്‍ ആരും തന്നെ ഇല്ലെങ്കില്‍ മാത്രം വാഹനം മുന്നോട്ട് എടുക്കുക.
* ട്രാഫിക് കണ്ട്രോള് സിഗ്നല്‍ ഉള്ള ഇടങ്ങളില്‍ സ്റ്റോപ്പ് ലൈനിനു പുറകിലായി മാത്രമേ വാഹനം നിര്‍ത്താവൂ. സ്റ്റോപ്പ് ലൈന്‍ മാര്‍ക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയന്‍ ക്രോസിംഗിനു പുറകിലായി മാത്രം വാഹനം നിര്‍ത്തുക.
പെഡസ്ട്രിയന്‍ ക്രോസിംഗ് അടയാളപ്പെടുത്തിയിട്ടില്ല എങ്കില്‍ വാഹനം പ്രൈമറി ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിടണം.
ഗ്രീന്‍ സിഗ്നല്‍ ഓണ്‍ ആയാലും പെഡസ്ട്രിയന്‍ ക്രോസിംഗില്‍ ആരും ഇല്ലെങ്കില്‍ മാത്രമേ വാഹനം മുന്നോട്ട് എടുക്കാന്‍ പാടുള്ളൂ.
* ‘Give Way' അടയാളത്തിന് മുമ്പായി പെഡസ്ട്രിയന്‍ ക്രോസിംഗ് ഇല്ലെങ്കില്‍ പോലും അവിടെ കാല് നടയാത്രക്കാര്‍ക്കാണ് മുന്‍ഗണന.
* വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡില്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസിംഗില്‍ വാഹനം നിര്‍ത്തിയിടരുത്.
പോലീസിനെ അറിയിക്കാം
നിങ്ങളുടെ സന്ദേശം ഒരപകടം ഒഴിവാക്കിയേക്കാം. ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങള്‍ 9747001099 എന്ന വാട്സ്ആപ്പ് നമ്പറില്‍ ചിത്രം, വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്: കേരള പോലീസ്
Todays Story
ഇന്ത്യയിൽ സ്വതന്ത്ര നാട്ടുരാജ്യമായി കൊച്ചിയും തിരുവിതാംകൂറും നിൽക്കുന്നകാലത്തെ തെരഞ്ഞെടുപ്പ് ചരിത്രം കൗതുകപരമാണ്. കോഴിക്കോട് തലസ്ഥാനമായ മലബാർ പ്രദേശം അക്കാലത്ത് ബ്രിട്ടീഷ് ഭരണത്തിലായിരുന്നു.
അക്കാലത്തെ തെരഞ്ഞെടുപ്പ് രേഖകൾ പുരാരേഖാ വകുപ്പിനു കീഴിലുള്ള റീജനൽ ആർക്കൈവ്സിലുണ്ട്. സംസ്ഥാനത്ത് മലബാർ മേഖലയിലാണ് ഒരു നൂറ്റാണ്ടിനു മുൻപ് തദ്ദേശ തിരഞ്ഞെടുപ്പുകൾ നടന്നത്.
1882 മേയ് 18ന് അന്നത്തെ വൈസ്രോയ് റിപ്പൺ പ്രഭു കൊണ്ടുവന്ന തീരുമാനപ്രകാരമാണ് ഇന്ത്യയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം ലഭിച്ചത്.
‘റിപ്പൺ പ്രമേയ’ത്തിന്റെ ഭാഗമായാണ് 1884ൽ മദ്രാസ് പ്രവിശ്യയിൽ മദ്രാസ് ലോക്കൽബോർഡ് നിലവിൽവന്നത്. ജില്ലാ ബോർഡുകൾ, താലൂക്ക് ബോർഡുകൾ, വില്ലേജ് യൂണിയനുകൾ (പഞ്ചായത്ത്) എന്നിവയ്ക്ക് തുടക്കം കുറിച്ചു.
ഭരണ സംവിധാനം
മദ്രാസ് പ്രവിശ്യയിൽ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളോടു കൂടിയ ജില്ലാ ബോർഡുകൾ ഉണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകൾ ഈ ജില്ലാ ബോർഡുകളുടെ കീഴിലായിരുന്നുവെന്ന് അക്കാലത്തെ പുരാരേഖകളിൽ കാണാം.
എന്നാൽ, നിയമം, നീതിന്യായം, നികുതി എന്നിവ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. 1954 വരെ മലബാർ ബോർഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. 1956ൽ സംസ്ഥാന രൂപീകരണത്തോടെയാണ് ലോക്കൽ ബോർഡുകൾ പിരിച്ചുവിട്ടതെന്നും രേഖകളിൽ കാണാം.
ത്രിതല സംവിധാനം
മലബാർ ജില്ലയുടെ ഭരണതലസ്ഥാനം കോഴിക്കോട്ടായിരുന്നു. ജില്ലാ ബോർഡുകൾക്കു കീഴിലായിരുന്നു താലൂക്ക് ബോർഡുകളുടെ പ്രവർത്തനം. മലപ്പുറം, തലശേരി, പാലക്കാട്, മാനന്തവാടി എന്നിവിടങ്ങളിൽ താലൂക്ക് ബോർഡുകളുണ്ടായിരുന്നു.
ജില്ലാ തലസ്ഥാനമായ കോഴിക്കോട് കേന്ദ്രീകരിച്ചും താലൂക്ക് ബോർഡുണ്ടായിരുന്നു. 1920നു മുൻപ് അഞ്ച് താലൂക്ക് ബോർഡുകളാണുള്ളതെന്ന് ഗസറ്റിൽ പറയുന്നു. 1920നു ശേഷം 7 താലൂക്ക് ബോർഡുകളായി.
വോട്ടർമാരും പോളിംഗ് സ്റ്റേഷനും
1913ൽ ഗസറ്റിൽ ഉൾപ്പെട്ട പട്ടിക പ്രകാരം വളയനാട് ദേശക്കാരനായ സാമൂതിരി രാജാവിന് കോഴിക്കോട് താലൂക്കിലാണ് വോട്ടവകാശം. അന്ന് സാമൂതിരി രാജാവിന് 67 വയസായിരുന്നു.
കാരന്നൂർ ദേശത്തെ കാരമ്പള്ളി ഉണ്ണിക്കുറുപ്പെന്ന ജന്മിക്കും ചേവായൂരിലെ പാലക്കുന്നത്ത് കോളായി ഗോവിന്ദൻ നായർക്കും കസബ ദേശത്തെ കല്ലിങ്ങൽ രാരിച്ചൻമൂപ്പനും കച്ചേരി ദേശത്തെ നമ്പന്നൂർ കോന്തൻനായർക്കും വള്ളുവനാട്ടിലെ തമ്മെമൂത്ത പണിക്കർക്കും കോഴിക്കോട്ടായിരുന്നു വോട്ട്.
കുറമ്പ്രനാട്ടിലെ പനങ്ങാട് ദേശക്കാരനായ കിഴക്കേടത്ത് കോവിലകത്ത് രാമവർമ്മ രാജയ്ക്ക് താമരശേരി താലൂക്കിലായിരുന്നു വോട്ടവകാശം. അക്കാലത്ത് ആറു വിഭാഗത്തിലുള്ളവർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നതെന്നും ഇംപീരിയൽ ഗസറ്റിലുണ്ട്. അവരെല്ലാവരും ജന്മികളായിരുന്നു.
സാമൂതിരി രാജാവിനു പുറമേ പട്ടയദാർമാർ, കാണംദാർമാർ, ആദായനികുതി അടയ്ക്കുന്നവർ, സ്ഥിരം അംശം അധികാരികൾ, യൂണിയൻ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരല്ലാത്ത അംഗങ്ങൾ, ബിരുദധാരികൾ എന്നിവരാണ് അവര്‍.
Todays Story
ഇളം കാറ്റേറ്റ് മഴത്തുള്ളികളുടെ തണുപ്പ് ആസ്വദിച്ച് മഴയത്തുള്ള വണ്ടിയോടിക്കല് വളരെ ഹൃദ്യമായ അനുഭവമാണ്. ഡ്രൈവിംഗ് അപകടകരവും ദുഷ്ക്കരവുമാകുന്ന സമയമാണ് മഴക്കാലം. മഴക്കാലം മനോഹരമാണെങ്കിലും ഈ സമയത്തെ വാഹനയാത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അപകട യാത്രയായേക്കാം.
മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...
വേഗം പരമാവധി കുറയ്ക്കുക
റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള് മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കല്‍ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം.
സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്സിലറേറ്ററില്‍ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിംഗിന് ഉത്തമം.
ഹെഡ് ലൈറ്റ് ലോ ബീമില്‍ ആക്കാം
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്ലൈറ്റുകള് ലോ ബീമില്‍ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്ലൈറ്റ് സഹായിക്കും.
വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.
ടയറുകളുടെ കാര്യത്തിലും ശ്രദ്ധ വേണം
മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാകും. തേയ്മാനം കൂടുമ്പോള്‍ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക.
അലൈന്മെനന്റും വീല്‍ ബാലന്‍സിംഗും കൃത്യമാക്കുകയും ടയറിലെ വായുമര്‍ദം നിശ്ചിത അളവില്‍ നിലനിര്‍ത്തുകയും വേണം.
മുന്‍കരുതല്‍ നല്ലതാണ്
* ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.
* വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ട. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്.
ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക.
* റോഡില്‍ വെള്ളക്കെട്ട് ചെറിയ അളവില്‍ ആണെങ്കില്‍ പോലും അതിനു മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.
* വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്.
* മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയോ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.
* വെള്ളത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏസി ഓഫ് ചെയ്യുക
* മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക
ശക്തമായ മഴക്കാലത്ത് യാത്ര ഒഴിവാക്കുക
മഴ അതിശക്തമാണെങ്കില് വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം.
വിവരങ്ങള്‍ക്ക് കടപ്പാട് : കേരള പോലീസ്
Todays Story
സംസ്ഥാനമാകെ കാത്തിരിക്കുന്ന വയനാട് ചുരം തുരങ്കപാതയ്ക്കായി ഓസ്ട്രേലയന്‍ സാങ്കേതിക വിദ്യ. കട്ട് ആൻഡ് കവർ രീതിയിലാകും നിർമാണം. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിലാണ് തുരക്കൽ.
പാറയുടെ കാഠിന്യം അനുസരിച്ച് മാർഗം തെരഞ്ഞെടുക്കും. കാഠിന്യം കുറഞ്ഞ പാറയാണെങ്കിൽ സോഫ്റ്റ് ഡ്രില്ലിംഗാകും. കാഠിന്യം കൂടിയതാണെങ്കിൽ നിയന്ത്രിത സ്ഫോടനത്തിലൂടെയാകും തുരക്കൽ.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി അതിവേഗത്തിൽ. ഭീമൻപാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ ഉൾപ്പെടെയുള്ള യന്ത്രങ്ങളെത്തിച്ചു.
തുരങ്കം ആരംഭിക്കുന്ന മേപ്പാടി മീനാക്ഷിക്കുന്നിലേക്കുള്ള റോഡ് നിർമാണവും ഡംപിംഗ് യാർഡുകളുടെയും ക്രഷറുകളുടെയും പ്രവൃത്തിയും പുരോഗമിക്കുകയാണ് . കള്ളാടിയിൽനിന്ന് മലയടിവാരംവരെ റോഡ് വെട്ടികയറുകയാണ്.
നിരവധി തൊഴിലാളികളും യന്ത്രങ്ങളുമുണ്ട്. പവർസ്റ്റേഷനുള്ള ഉപകരണങ്ങളും എത്തിച്ചു.
റോക്ക് ഡ്രിൽ ബൂമറുകൾ എത്തി
ആനക്കാംപൊയിൽ ഭാഗത്ത് ഇരവഴിഞ്ഞിപ്പുഴയിൽ താൽകാലിക പാലം നിർമിച്ച് മെഷിനറികൾ എത്തിച്ചുതുടങ്ങി. യന്ത്രങ്ങൾ പൂർണമായി എത്തിക്കഴിഞ്ഞാൽ തുരങ്കം തുടങ്ങുന്ന സ്വർഗംകുന്നിലേക്കുള്ള റോഡിന്റെ പ്രവൃത്തി ആരംഭിക്കും.
ഇതോടൊപ്പം ഇരവഞ്ഞിപുഴയിൽ പാലം നിർമാണവും അപ്രോച്ച് റോഡ് പ്രവൃത്തിയും തുടങ്ങും. തുരങ്കപാത നിർമാണ കന്പനിയായ ദിലീപ് ബിൽഡ്കോൺ ഉത്തരാഖണ്ഡിലെ ഋഷികേശിൽനിന്നാണ് രണ്ട് റോക്ക് ഡ്രിൽ ബൂമർ വയനാട്ടിൽ എത്തിച്ചത്.
വലിയ ട്രക്കിൽ പ്രത്യേകമായി സ്ഥാപിച്ച പ്ലാറ്റ്ഫോമിലാണ് കൊണ്ടുവന്നത്. കൽപ്പറ്റ ബൈപ്പാസിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കിൽനിന്നിറക്കി ബൂമറുകൾ കള്ളാടിയിലേക്ക് എത്തിക്കും.
ബൂമർ പ്രവർത്തിപ്പിക്കുന്നതിൽ പരിശീലനം ലഭിച്ച രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികളും എത്തിയിട്ടുണ്ട്. ആനക്കാംപൊയിൽ ഭാഗത്തേക്കുള്ള ബൂമറും അടുത്തദിവസം കൊണ്ടുവരും. കൃത്യമായ അളവിലും ആഴത്തിലും റോക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ച് തുരങ്കം നിർമിക്കാനാകും.
Todays Story
സീനിയർ സിറ്റിസൺ ക്വാട്ടയിൽ ടിക്കറ്റെടുത്തിട്ടും ലോവർ ബെർത്ത് ലഭിച്ചില്ലേ.? കാരണം വിശദീകരിച്ച് റെയിൽവേയിലെ ട്രെയിൻ ടിക്കറ്റ് എക്സാമിനർ (ടിടിഇ) പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദിബ്രുഗഡ് രാജധാനി എക്സ്പ്രസിൽ ചിത്രീകരിച്ചതാണ് വീഡിയോ.
സീനിയർ സിറ്റിസൺ ക്വാട്ടയിൽ യാത്രക്കാരുടെ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമെന്ന കുറിപ്പോടെ നിരവധി പേരാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്തായാലും ആളുകള്‍ ഏറെ ശ്രദ്ധിക്കുന്ന വീഡിയോക്ക് താഴെ എല്ലാവരും ലൈക്ക് ചെയ്യുകയാണ്.
ലോവർ ബെർത്ത് ലഭിക്കാൻ എന്തുചെയ്യണം?
ട്രെയിൻ നമ്പർ 2424 ദിബ്രുഗഡ് രാജധാനിയിൽ യാത്രക്കാരായ നാല് മുതിർന്ന പൗരൻമാർക്ക് ലോവർ ബെർത്തിന് പകരം മധ്യ ബെർത്തുകളും അപ്പർ ബെർത്തുകളും അനുവദിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങൾക്കും സംശയങ്ങൾക്കുമാണ് ടിടിഇ വീഡിയോയിലൂടെ മറുപടി നൽകുന്നത്.
സീനിയർ സിറ്റിസൺ ക്വാട്ട ആനുകൂല്യങ്ങൾ പൂർണമായി ലഭിക്കാൻ ഒരു ടിക്കറ്റിൽ പരമാവധി രണ്ട് യാത്രക്കാരേ ഉണ്ടാകാവൂ എന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിക്കുമ്പോൾ മുൻഗണന ലഭിക്കും. രണ്ടിലധികം പേർ ഒരേ ടിക്കറ്റിൽ ബുക്ക് ചെയ്താൽ ക്വാട്ടാ ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
എങ്ങിനാണ് ബെർത്ത് അനുവദിക്കുന്നത്?
ഇന്ത്യൻ റെയിൽവേയുടെ കംപ്യൂട്ടർ അധിഷ്ഠിത റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരൻമാർക്കും 45നും മുകളിലുമുള്ളതോ ഗർഭിണികളായവരോ ആയ സ്ത്രീകൾക്കും ഓട്ടോമാറ്റിക് ആയി ലോവർ ബെർത്ത് അനുവദിക്കാൻ സജ്ജീകരണമുണ്ട്. ബുക്ക് ചെയ്യുന്ന സമയത്ത് ലഭ്യമായ അത്തരം ബെർത്തുകൾ കണക്കിലെടുത്താവും ഇത് അനുവദിക്കപ്പെടുക.
പുരുഷന്മാർക്ക് 60 വയസിന് മുകളിലുള്ളവർക്കും സ്ത്രീകൾക്ക് 45 വയസ്സിന് മുകളിലുള്ളവർക്കും ആണ് ലോവർ ബെർത്ത്/സീനിയർ സിറ്റിസൺ ക്വാട്ട സീറ്റുകൾ അനുവദിക്കുന്നത്. ഒറ്റയ്ക്കോ അല്ലെങ്കിൽ മറ്റൊരു മുതിർന്ന പൗരനൊപ്പമോ യാത്ര ചെയ്യുമ്പോൾ മാത്രമാണ് മുതിർന്ന പൗരന്മാർക്ക് സിസ്റ്റം ലോവർ ബെർത്ത് മുൻഗണന നൽകുന്നത്.
രണ്ടിൽ കൂടുതൽ മുതിർന്ന പൗരന്മാരോ, അല്ലെങ്കിൽ മുതിർന്ന പൗരനും അല്ലാത്തവരുമോ ഒരേ പിഎൻആറിൽ ബുക്ക് ചെയ്താൽ, ഇത് ജനറൽ ക്വാട്ട ആയി കണക്കാക്കപ്പെടും. പ്രായപരിധി ബാധകമാവുമ്പോഴും ഇത്തരം സാഹചര്യത്തിൽ ലോവർ ബെർത്ത് ലഭിക്കാനുള്ള സാധ്യത കുറയും.
ബുക്ക് ചെയ്തപ്പോൾ ഇത്തരത്തിൽ ലോവർ ബെർത്ത് കിട്ടാത്തവർക്ക് ലഭ്യത കണക്കിലെടുത്ത് അത് അനുവദിക്കാൻ ടിക്കറ്റ് പരിശോധകർക്കും അധികാരമുണ്ട്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...
ലോവർ ബെർത്ത് നിർബന്ധമായും ആവശ്യമുള്ളവർ അത് അനുവദിച്ചാൽ മാത്രം ബുക്കിംഗ് നടത്തുകയെന്ന് ഒപ്ഷൻ നൽകണമെന്ന് ടിടിഇ പറയുന്നു. ഇങ്ങനെ, ബുക്ക് ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിച്ചാൽ മാത്രമാണ് ടിക്കറ്റ് ബുക്ക് ആവുക.
കോച്ചുകളിലെ ക്വാട്ട ഇങ്ങനെ ഓരോ ട്രെയിൻ കോച്ചിലും സ്ലീപ്പർ ക്ലാസിൽ ആറ് മുതൽ ഏഴ് വരെ, എസി 3-ടയറിൽ നാല് മുതൽ അഞ്ച് വരെ, എ.സി. 2-ടയറിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്ത് സീറ്റുകൾ മുതിർന്ന പൗരന്മാർക്കും 45 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ഗർഭിണികൾക്കുമായി മാറ്റിവെച്ചിട്ടുണ്ട്.
ഇതിന് പുറമെ, സോണൽ റെയിൽവേകളിലെ സബർബൻ വിഭാഗങ്ങളിലെ ആദ്യത്തെയും അവസാനത്തെയും രണ്ടാം ക്ലാസ് ജനറൽ കംപാർട്ട്മെന്റുകളിൽ കുറഞ്ഞത് ഏഴ് സീറ്റുകൾ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യമില്ലെങ്കിലും യാത്രയിൽ ആവശ്യപ്പെടുന്ന പക്ഷം പ്രായം തെളിയിക്കാനുള്ള രേഖകൾ കൈയിൽ കരുതേണ്ടതുണ്ട്.
Todays Story
എട്ടു സെന്റിമീറ്റർ മാത്രം നീളമുള്ള ചോക്കിൽ ഇതൾ വിരിയുന്നത് ലോകനേതാക്കളും പുരാണ കഥാപാത്രങ്ങളും. ഇതിനു പുറമേ ഉണ്ണീശോ സെറ്റുൾപ്പെടെയുള്ളവയും ചോക്കിലൂടെ മെനഞ്ഞെടുക്കാൻ ഈ കലാകാരന് ചുരുങ്ങിയ സമയം മതി.
പുൽക്കൂട്ടിലെ ആട്ടിൻകുട്ടിയുടെ നീളം ഒന്നര സെന്റി മീറ്റർ മാത്രമാണ്. ചെറിയ ചോക്കിലെ വലിയ കാര്യങ്ങൾ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംപിടിച്ചു. മൂന്നാർ ഗവ. ഹൈസ്കൂൾ അധ്യാപകൻ എം. രഞ്ജിത് കുമാറാണ് ചോക്കുപയോഗിച്ച് വിസ്മയം തീർക്കുന്നത്. ഇദ്ദേഹം ചോക്കുകളിൽ പരീക്ഷണം ആരംഭിച്ചിട്ട് ആറു വർഷമായി.
മൊട്ടുസൂചി ഉപയോഗിച്ചാണ് രൂപങ്ങൾ മെനയുന്നത്. ലെൻസോ കണ്ണടയോ ഉപയാഗിക്കാറില്ല. 20 മിനിറ്റിൽ ഒരു സൃഷ്ടി പുറത്തുവരും. മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾ കലാം തുടങ്ങിയ രാഷ്ട്രനേതാക്കളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ദശാവതാരം പൂർണമായും ആവിഷ്കരിച്ചിട്ടുണ്ട്.
Todays Story
സർക്കാർ ഉദ്യോഗം ലഭിക്കുമ്പോൾ ശ്രീപത്മനാഭന്റെ നാല് ചക്രം ലഭിക്കുന്ന ജോലിയല്ലേ... മഹാഭാഗ്യം എന്ന് ഇന്നും പറയുന്നവർ കേരളത്തിൽ ഉണ്ടെന്ന് അറിയുമോ? അതിശയോക്തി അല്ല ഇത്, സത്യമാണ്.
തിരുവിതാംകൂറിലെ ജനങ്ങൾ കാലങ്ങളായി കൊണ്ടു നടന്നിരുന്ന ഒരു വിശ്വാസത്തിന്റെ തുടർച്ചയാണിതെന്നും അറിയുക. കമ്മ്യൂണിസ്റ്റ് സർക്കാർ തുടർഭരണം നടത്തുന്ന ഇക്കാലത്തുപോലും സർക്കാർ ജോലി എന്നത് ശ്രീപത്മനാഭന്റെ നാല് ചക്രം കിട്ടുന്ന പദവി എന്ന് പറയുന്നത് ഒരേസമയം വൈരുധ്യവും കൗതുകകരവുമാണ്.
എങ്ങനെയാണ് ശ്രീപത്മനാഭന്റെ ചക്രം ഇങ്ങനെ ഒരു വിശ്വാസത്തിന് കാരണമായതെന്ന് പട്ടം. ജി.രാമചന്ദ്രൻ നായരുടെ തിരുവനന്തപുരത്തിന്റെ ഇതിഹാസം എന്ന ഏറെ പ്രചാരം നേടിയ പുസ്തകത്തിലുണ്ട്.
പ്രശസ്ത ജീവചരിത്രകാരനും നിരൂപകനും എഴുത്തുകാരനും ആദ്യകാല പത്രപ്രവർത്തകനുമായ രാമചന്ദ്രൻ നായരുടെ തിരുവനന്തപുരത്തിന്റെ ഇതിഹാസം ഒരു ചരിത്ര നിയോഗം ഏറ്റെടുക്കുന്ന കൃതിയാണ്...
ഇനി ചക്രത്തിന്റെ കഥയിലേക്ക് കടക്കാം. തിരുവിതാംകൂർ ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് (1739- 1758)രാജ്യം തൃപ്പടിദാനത്തിലൂടെ ശ്രീപത്മനാഭന് അടിയറ വച്ചതോടെ നാട് ശ്രീപത്മനാഭന്റേതായി.
ശ്രീപത്മനാഭ ദാസന്മാരായിട്ടാണ് അന്നു മുതലുള്ള മഹാരാജാക്കന്മാർ തിരുവിതാംകൂർ ഭരിച്ചത്. തിരുവിതാംകൂറിന്റെ അവസാന നാടുവാഴിയായ ശ്രീചിത്തിര തിരുനാൾ മഹാരാജാവും ശ്രീപത്മനാഭദാസൻ ആയിട്ട് തന്നെയാണ് നാട് വാണത്.
ജനാധിപത്യ ഭരണത്തിന്റെ പുതുയുഗം മുന്നിൽ എത്തിയ നിമിഷങ്ങളിൽ പോലും ചിത്തിര തിരുനാൾ ശ്രീപത്മനാഭ ദാസനായി തന്നെ നിലകൊണ്ടു എന്നും അറിയുക. നാടുവാഴുന്ന മഹാരാജാവ് അല്ല, ശ്രീപത്മനാഭൻ ആണ് യഥാർഥ അന്നദാതാവ് എന്ന് ചിന്തിച്ചിരുന്ന "പ്രജകൾ' ആയിരുന്നു അന്ന് തിരുവിതാംകൂറിൽ ഉണ്ടായിരുന്നത്.
മാത്രമല്ല അന്നത്തെ നാണയങ്ങളിൽ ശ്രീപത്മനാഭന്റെ മുദ്രയാണ് പതിച്ചിരുന്നതും. അതിനാൽ ഭരണാധികാരികൾ നൽകുന്ന പ്രതിഫലം ശ്രീപത്മനാഭന്റെ ചക്രമായി ജനം സ്വീകരിച്ചു. 1957 ൽ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണം വന്നിട്ടും പിന്നീട് കോൺഗ്രസും കമ്മ്യൂണിസ്റ്റും മാറിമാറി ഭരിച്ചിട്ടും സർക്കാർ ജോലി കിട്ടുക എന്നാൽ ശ്രീപത്മനാഭന്റെ ചക്രം കിട്ടുക എന്ന വിശ്വാസത്തിന് വലിയ മാറ്റമൊന്നും വന്നില്ല.
ശ്രീപത്മനാഭന്റെ മുദ്രയുള്ളത് കൊണ്ട് തന്നെ ജനങ്ങൾ നാണയങ്ങളെ ഭക്തിപൂർവമാണ് കൈകാര്യം ചെയ്തിരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. രാജഭരണ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ വായ്പ എടുത്തിരുന്നതും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നായിരുന്നു.
പലിശ സഹിതം വായ്പ കൃത്യമായി തിരിച്ചടച്ച രേഖകളും ഉണ്ട്. അന്നത്തെ സർക്കാർ രേഖകൾ മതിലകം രേഖകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. (മതിലകം രേഖകളെ ആധാരമാക്കിയാണ് ഇന്നും പല ചരിത്ര ഗവേഷകരും ചരിത്രരചനകൾ നടത്തുന്നതും) ചക്രത്തിന്റെ കഥ പറയുമ്പോൾ തിരുവനന്തപുരത്തെ പട്ടത്തെ ഒരു ഹോട്ടലിൽ നിന്ന് അരച്ചക്രത്തിന് രണ്ട് (പൈസയിൽ കുറവ്) താൻ ഊണ് കഴിച്ച കഥയും പട്ടം ജി. രാമചന്ദ്രൻ നായർ പങ്കുവയ്ക്കുന്നുണ്ട്.
അക്കാലത്ത് പത്തു രൂപ ഉണ്ടെങ്കിൽ ഒരാൾക്ക് വളരെ സുഭിക്ഷതയോടെ ജീവിക്കാമായിരുന്നു. വായനക്കാർക്ക് അവിശ്വസനീയമായി തോന്നുന്ന ഇതു പോലുള്ള നിരവധി സത്യങ്ങളും ചരിത്രവും തിരുവനന്തപുരത്തിന്റെ ഇതിഹാസം പറഞ്ഞുവയ്ക്കുന്നുണ്ട്. രാജഭരണകാലത്ത് സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും മഹാരാജാവിനെ സ്തുതിക്കുന്ന വഞ്ചീശമംഗളം ആലപിച്ചിരുന്നു.
1938-ൽ രാജവാഴ്ചയ്ക്കെതിരേ പൊതുജനങ്ങൾ പ്രതിഷേധിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനായി വഞ്ചീശമംഗളം സർ സി.പി. രാമസ്വാമി അയ്യർ നിർബന്ധിതമാക്കിയതും രാമചന്ദ്രൻ നായർ പ്രതിപാദിക്കുന്നുണ്ട്. സർ സിപിയുടെ ദുർഭരണത്തിനെതിരേ തിരുവിതാംകൂറിലെ ജനങ്ങൾ പ്രക്ഷോഭങ്ങളുമായി ഇറങ്ങിയകാലത്ത് സർ സിപിക്ക് വെട്ടേറ്റ് സംഭവവും തിരുവിതാംകൂറിന്റെ ഇതിഹാസം പറയുന്നുണ്ട്.
തിരുവനന്തപുരത്ത് തൈക്കാടുള്ള ശ്രീ സ്വാതി തിരുനാൾ സംഗീത അക്കാദമിയുടെ (ഇന്നത്തെ സ്വാതി തിരുനാൾ സംഗീത കോളജ്) വാർഷികാഘോഷം നടക്കുന്ന ദിവസം. സമ്മേളന പന്തലിൽനിന്നു സർ സിപി പുറത്തിറങ്ങിയപ്പോൾ വൈദ്യുതി ദീപങ്ങൾ എല്ലാം നിലച്ചതും അദ്ദേഹത്തെ വെട്ടിയ സംഭവം നമുക്ക് തൊട്ട് മുന്നിൽ എന്ന പോലെ രാമചന്ദ്രൻ നായർ വരച്ചു കാട്ടുന്നു. വെട്ടേറ്റ സിപിയെ ചികിത്സിച്ച ഡോ. ആർ. കേശവൻ നായരുടെ വാക്കുകൾ പലർക്കും പുതിയ അറിവു ആയിരിക്കും.
കവിളിലും കഴുത്തിലും കൈവിരലുകളിലും മുറിവേറ്റ സർ സിപിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ചികിത്സിച്ചത്. ദിവാന്റെ പല്ലും നാവും പുറത്തു കാണാമായിരുന്നു എന്ന് ഡോ. പറഞ്ഞിട്ടുണ്ട്. പൾസ് കുറവായിരുന്നതിനാൽ അനസ്തേഷ്യ നൽകാൻ പ്രയാസമായിരുന്നു.
ഇത് അറിഞ്ഞ ദിവാൻ ഡോ. കേശവൻ നായരോട് അനസ്തേഷ്യ കൂടാതെ തനിക്ക് ശസ്ത്രക്രിയ നടത്തിക്കൊള്ളാൻ പറഞ്ഞു. അങ്ങനെ തിരുവിതാംകൂർ കണ്ട ഏറ്റവും കരുത്തനും വിവാദ പുരുഷനും ആയ ദിവാനായ സർ സി പി രാമസ്വാമി അയ്യർക്ക് അനസ്തേഷ്യ കൂടാതെയാണ് ശസ്ത്രക്രിയയും തുന്നിക്കെട്ടലും നടത്തിയത്!
ഇതേക്കുറിച്ച് പിന്നീട് സർ.സി.പി പറഞ്ഞത് വേദന സഹിക്കാനുള്ള കഴിവ് തനിക്ക് ലഭിച്ചത് 35 വർഷക്കാലമായി ശീലിച്ച യോഗാഭ്യാസത്തിലൂടെയാണെന്ന്. ഇവിടെ മറ്റൊരു കാര്യം കൂടി ചേർക്കേണ്ടതുണ്ട്.
കെ.സി.എസ്. മണി സർ സിപിയുടെ മൂക്ക് വെട്ടി എന്ന് പഴംകാലം മുതൽ നമ്മൾ കേൾക്കുന്ന കഥ ശരിയല്ല എന്നാണ് ഡോ. കേശവൻനായരുടെ നേർമൊഴി ഓർമപ്പെടുത്തുന്നത്. മൂക്കിൽ മുറിവ് ഉള്ളതായി ഡോക്ടർ രേഖപ്പെടുത്തിയിട്ടില്ല.
Todays Story
1980 കളിൽ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്ന സമയം. തെരഞ്ഞെടുപ്പിനു നിൽക്കുന്ന സ്ഥാനാർഥികൾ നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങൾ ഒരു വശത്ത് പ്രചാരണ വാഹനങ്ങളിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ മറു ഭാഗത്തും.
തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈൻആർട്സിൽ അന്ന് ചിത്രകലാ അധ്യാപകനാണ് കാട്ടൂർ ജി. നാരായണപിള്ള. ഈ രാഷ്ട്രീയ പുകമറകളുടെ ഇരുളിലൂടെ കോളജിൽ എത്തുന്പോൾ ഉള്ളിൽ നിറയുന്ന വേദനയും ആത്മ സംഘർഷവും കാട്ടൂർ പേപ്പറിലേക്കു പകർത്തും.
വായിലൂടെ തീപ്പുക ഊതുന്ന മനുഷ്യമുഖങ്ങൾ; വിഷ സർപ്പങ്ങളുടെ നാവ് പുളയുന്ന മനുഷ്യ രൂപങ്ങൾ എല്ലാം പേപ്പറിലേക്കു താനെ ഒഴുകിപ്പടരും. ഫൈൻ ആർട്സ് കോളജിലെ അന്നത്തെ വിദ്യാർഥിനി സജിത ശങ്കർ ഗുരുവിന്റെ ചിത്രരചന പലപ്പോഴും നോക്കി നിന്നിട്ടുണ്ട്.
അക്കാലത്ത് കേരളത്തിൽ കൊലപാതക പരന്പരകളും നടന്നിരുന്നു. മനുഷ്യ മനസിന്റെ വിസ്ഫോടനങ്ങളും കാട്ടൂർ കോളജിലിരുന്ന് കോറിയിടുന്നതു സജിത കണ്ടിട്ടുണ്ട്.
നാലു പതിറ്റാണ്ടുകൾക്കു ശേഷം മ്യൂസിയം ആർട്സ് ഗാലറിയിൽ നടന്ന പ്രഫ. കാട്ടൂർ ജി. നാരായണപിള്ളയുടെ പെയിന്റിംഗുകളുടെ പ്രദർശനത്തിൽ ഈ ചിത്രങ്ങൾ കണ്ടപ്പോൾ ശിഷ്യയും പ്രശസ്ത ചിത്രകാരിയുമായ സജിത ശങ്കറിനു അത്ഭുതവും അതിലേറെ ആഹ്ലാദവും
വളരെ ശ്രദ്ധയോടെ കുനിഞ്ഞിരുന്നു സാർ ഈ ചിത്രങ്ങൾ വരയ്ക്കുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. കോളജ് ഓഫ് ഫൈൻ ആർട്സ് മുൻ പ്രിൻസിപ്പലും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ പ്രഫ. കാട്ടൂർ ജി. നാരായണപിള്ളയുടെ കൈയൊപ്പ് അക്ഷരാർഥത്തിൽ പതിഞ്ഞ ’സിഗ്നേച്ചർ’ ഒരു വലിയ കാലത്തിന്റെ കഥപറയുന്നു.
1970 കൾ മുതൽ ഇതുവരെയുള്ള കാട്ടൂരിന്റെ പെയിന്റിംഗുകളുടെ ചരിത്രക്കാഴ്ചയാണ് സിഗ്നേച്ചർ ഒരുക്കിയത്. അരനൂറ്റാണ്ടിലൂടെ ഉള്ള ഒരു ചിത്രകാരന്റെ യാത്ര മാത്രമല്ല മാറുന്ന കാലവും നുഷ്യനും പ്രകൃതിയും കാട്ടൂരിന്റെ കാൻവാസുകളിൽ പ്രതിഷ്ഠിക്കപ്പെടുന്നു.
തിരുവനന്തപുരത്ത് നിന്നും അന്യമാക്കപ്പെട്ട പല പൈതൃകക്കാഴ്ചകളും അരനൂറ്റണ്ടിനു മുൻപ് വരച്ച പെയിന്റുംഗുകളിൽ കാണാം. എട്ടുകെട്ടും റോഡരികിലെ പൈപ്പും തെക്കേത്തെരുവിലെ പഴയ അഗ്രഹാരങ്ങളും ഉൾപ്പെടെയുള്ളവ ശിഷ്യരെ ഔട്ട്ഡോർ സ്റ്റഡിക്കു കൊണ്ടുപോയപ്പോൾ വരച്ചതാണ്.
അധ്യാപനത്തിന്റെ ഭാഗമായി വരച്ച സ്കെച്ചുകളിൽ പുതിയ ചിത്രകലാ തലമുറയ്ക്കു ആവശ്യമായ വിശദാംശങ്ങൾ കാണാം. പുറംകാഴ്ചകൾ കണ്ടിരുന്ന് തന്റെ ചിത്രകലാ വിദ്യാർഥിനികൾ ചിത്രരചന നടത്തുന്നതും കാട്ടൂർ വരച്ചിട്ടുണ്ട്.
ഗുരുവും ചിത്രകാരനും ഒന്നിക്കുള്ള ഇത്തരം പെയിന്റിംഗുകൾ ഏറെ ശ്രദ്ധേയമാണ്. ഹൃദയത്തിൽ നിറയുന്ന പൈതൃകമായ ബിംബങ്ങളും സംസ്കൃതിയുടെ സന്പന്നതകളും മിത്തുകളും തന്റേതായ ആധുനിക ശൈലിയിൽ ആവിഷ്ക്കരിച്ചിരിക്കുകയാണ് കാട്ടൂർ.
ശ്രീരാമൻ നൽകുന്ന, ജീവിതത്തിന്റെ നിരർഥകത നിറയുന്ന ലക്ഷ്മണോപദേശ പെയിന്റിംഗ് ഇത്തരത്തിൽപ്പെട്ടതാണ്. നാഗത്തറയും കളമെഴുത്തും തുടങ്ങിയ പാരന്പര്യ അനുഷ്ഠാനങ്ങളും പുതിയ കാല സാഹചര്യങ്ങളിൽ കാട്ടൂരിന്റെതായ ആവിഷ്ക്കാര ശൈലിയിലുടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
പാരന്പര്യത്തിന്റെ വേരുകളിൽനിന്നും തന്നെയാണു തുടക്കമെങ്കിലും ആധുനികകാല സമസ്യകളെ അവതരിപ്പിക്കുന്പോൾ നൂതനങ്ങളായ ചിത്രരചന സങ്കേതകങ്ങൾ തന്നെ വേണമെന്ന് കാട്ടൂർ ജി. നാരായണപിള്ള പറയുന്നു. മൂർത്തചിത്രങ്ങൾക്കും അമൂർത്ത ചിത്രങ്ങൾക്കുമിടയ്ക്കുള്ള സെമി ആബ്സ്ട്രാക്ട് ശൈലിയിലാണ് പെയിന്റിംഗുകൾ.
അധിനിവേശങ്ങളിൽ തകർപ്പെട്ട ഹംപിയിലെ ആയിരം വർഷം പഴക്കമുള്ള സംസ്കാരവും കാട്ടൂർ വരച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് ഇങ്ക് സങ്കേതത്തിലെ ഈ പെയിന്റിംഗ് 2010 ലാണ് സാക്ഷാത്കരിച്ചത്. 2024-ൽ വരച്ച പെയിന്റിംഗുകളിലും പ്രകൃതി നശീകരണത്തിന്റെയും സമകാലീന രാഷ്ട്രീയത്തിന്റെയും നഖപ്പാടുകൾ കാണാം.
അരനൂറ്റാണ്ടിൽ സംഭവിച്ച പരിണാമങ്ങൾ, മാറ്റമില്ലാതെ തുടരുന്ന മൂല്യത്തകർച്ചകൾ അങ്ങനെ പലതും സിഗ്നേച്ചർ ഒപ്പിയെടുക്കുന്നുണ്ട്. രഞ്ജു ലീഫ് ആയിരുന്നു ക്യൂറേറ്റർ.
കേരള ലളിതകലാ അക്കാദമിയുടെ അവാർഡ്, അഖിലേന്ത്യാ തലത്തിലുള്ള രാജസ്ഥാൻ ലളിതകലാ അക്കാദമിയുടെ പുരസ്കാരം, മദിരാശിയിലെ യംഗ് പെയിന്റേഴ്സ് ആൻഡ് സ്കൾപ്പ്ച്ചേഴ്സിന്റെ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളുടെ ജേതാവാണ് കാട്ടൂർ.ജി.നാരായണ പിള്ള
Todays Story
സിനിമയില്‍ നല്ല തിരക്കായിരുന്ന കാലത്ത് ചെന്നൈയിലായിരുന്നു അച്ഛന്. വര്‍ഷത്തില്‍ പത്തു ദിവസമായിരിക്കും പലപ്പോഴും വീട്ടിലുണ്ടാകുക. അന്നൊക്കെ അച്ഛന് നാട്ടിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ കുട്ടികളും മുത്തശിയമ്മയും എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തും.
കുടുംബകാര്യങ്ങളും വീട്ടിലെ ചുമതലകളും കാരണം അമ്മയ്ക്കു ഞങ്ങള്‍ക്കൊപ്പം എപ്പോഴും പുറപ്പെടാന്‍ കഴിയുമായിരുന്നില്ല. ഒരു കറുത്ത നക്ഷത്രം പോലെയാണ് അച്ഛന് വരുന്ന ട്രെയിന്‍ പ്രത്യക്ഷപ്പെടുക.
ട്രെയിനിന്റെ ഒരു പ്രത്യേകതരം മണവും, ഉച്ചത്തില്‍ ചൂളം വിളിച്ചു വരുംനേരം ഉള്ളിലുയരുന്ന അത്യാഹ്ലാദത്തിന്റെ തുടികൊട്ടും ഇന്നും മറന്നിട്ടില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിയാല്‍ ഉടനെ അച്ഛന് ഓടിവന്ന് മുത്തശിയമ്മയെ കെട്ടിപ്പിടിക്കും. ഞങ്ങള്‍ കുട്ടികളെ ചേര്‍ത്തണച്ച് പൊന്നുമ്മ നല്‍കും. അച്ഛന് വരുമ്പോള്‍ ഞങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഉത്സവമാണ്.
അച്ഛനെ കാണാന്‍ അന്ന് സ്റ്റേഷനില്‍ എത്തുന്നവരോടൊക്കെ കുശലം പറഞ്ഞ ശേഷം കാറില്‍ വയലാറിലെ ഞങ്ങളുടെ തറവാടായ രാഘവപറമ്പിലേക്കു പുറപ്പെടും. പോകുന്ന വഴി വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ കയറി ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം അച്ഛന് വാങ്ങിത്തരുന്നതും ഓര്‍മിക്കുന്നു.
വഴിയിലൂടെ അക്കാലത്ത് സൈക്കിളില്‍ പച്ചപ്പുല്ല് വച്ച്കെട്ടി ചെറിയ കച്ചവടക്കാര്‍ പോകുന്നുണ്ടാകും. അച്ഛന് ഉടനെ കാര്‍ നിര്‍ത്തി വീട്ടിലെ പശുക്കള്‍ക്ക് പുല്ല് വാങ്ങി കാറിന്റെ ഡിക്കിയില്‍ നിറയ്ക്കും. എല്ലാവരെയും അതിരറ്റ് സ്നേഹിച്ച അച്ഛന് സമസ്ത ജീവജാലങ്ങളോടും വലിയ സ്നേഹവും കാരുണ്യവുമായിരുന്നു.
വീട്ടിലെ പൊമറേനിയന്‍ നായ്ക്കളായ സാലിയും നീലിയും അച്ഛന് പ്രിയപ്പെട്ടവരായിരുന്നു. അച്ഛന് വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഓണം പോലെ ഉത്സവനാളുകളാണ്. ചേട്ടന് (വയലാര്‍ ശരത്ചന്ദ്ര വര്‍മ) അന്ന് സ്കൂള്‍ ബോര്‍ഡിംഗിലാണ്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്നു ചേട്ടനെ കാണാനായി സ്കൂളില്‍ പോകുന്നതും സന്തോഷകരമായ ഓർമയാണ്.
അച്ഛൻ ഉള്ളപ്പോൾ വീട്ടില്‍ എപ്പോഴും സന്ദര്‍ശകരാണ്. പ്രമുഖരായ സാഹിത്യകാരന്മാരും സിനിമാ പ്രവര്‍ത്തകരും നാട്ടുകാരും സാധാരണ തൊഴിലാളികളും ഇവരിൽ ഉൾപ്പെടും. അച്ഛനു പക്ഷേ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. എല്ലാവരെയും ഒരു പോലെ സത്കരിക്കും. വീട്ടിലെത്തുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നതും നിലത്ത് ഒന്നിച്ചിരുന്നുണ്ണുന്നതും പതിവായിരുന്നു.
ഞങ്ങള്‍ നാലു മക്കളോട് പറഞ്ഞറിയിക്കാനാവാത്ത സ്നേഹവാത്സല്യമായിരുന്നു അച്ഛന്. അന്നു തീരെ ചെറിയ കുട്ടികളായിരുന്ന യമുനയോടും സിന്ധുവിനോടും വാത്സല്യവും കരുതലും ഏറും. അച്ഛന്റെ സ്നേഹം തിരിച്ചറിയാനുള്ള പ്രായം പക്ഷേ ചേട്ടനും എനിക്കുമായിരുന്നു എന്നു തോന്നാറുണ്ട്.
അതുകൊണ്ടാവും അച്ഛനുമായി കൂടുതല്‍ സംസാരിക്കാനും അടുപ്പം സൂക്ഷിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തും അച്ഛന് എന്നെ എടുത്തുകൊണ്ടു നടന്നിരുന്നു എന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ.
അച്ഛനില്ലാത്ത ഒരു ജീവിതം എനിക്കു സങ്കല്പിക്കുവാനേ കഴിയുമായിരുന്നില്ല. എങ്കിലും തുലാവര്‍ഷം ഞങ്ങളുടെ അച്ഛനെ എങ്ങോട്ടോ കൊണ്ടുപോയി. അച്ഛന്റെ വിയോഗവാര്‍ത്ത ആകാശവാണിയിലൂടെ കേട്ടത് ഇപ്പോഴും ഓര്‍മിക്കുന്നു.