സർക്കാർ ഉദ്യോഗം ലഭിക്കുമ്പോൾ ശ്രീപത്മനാഭന്റെ നാല് ചക്രം ലഭിക്കുന്ന ജോലിയല്ലേ... മഹാഭാഗ്യം എന്ന് ഇന്നും പറയുന്നവർ കേരളത്തിൽ ഉണ്ടെന്ന് അറിയുമോ? അതിശയോക്തി അല്ല ഇത്, സത്യമാണ്.
തിരുവിതാംകൂറിലെ ജനങ്ങൾ കാലങ്ങളായി കൊണ്ടു നടന്നിരുന്ന ഒരു വിശ്വാസത്തിന്റെ തുടർച്ചയാണിതെന്നും അറിയുക. കമ്മ്യൂണിസ്റ്റ് സർക്കാർ തുടർഭരണം നടത്തുന്ന ഇക്കാലത്തുപോലും സർക്കാർ ജോലി എന്നത് ശ്രീപത്മനാഭന്റെ നാല് ചക്രം കിട്ടുന്ന പദവി എന്ന് പറയുന്നത് ഒരേസമയം വൈരുധ്യവും കൗതുകകരവുമാണ്.
എങ്ങനെയാണ് ശ്രീപത്മനാഭന്റെ ചക്രം ഇങ്ങനെ ഒരു വിശ്വാസത്തിന് കാരണമായതെന്ന് പട്ടം. ജി.രാമചന്ദ്രൻ നായരുടെ തിരുവനന്തപുരത്തിന്റെ ഇതിഹാസം എന്ന ഏറെ പ്രചാരം നേടിയ പുസ്തകത്തിലുണ്ട്.
പ്രശസ്ത ജീവചരിത്രകാരനും നിരൂപകനും എഴുത്തുകാരനും ആദ്യകാല പത്രപ്രവർത്തകനുമായ രാമചന്ദ്രൻ നായരുടെ തിരുവനന്തപുരത്തിന്റെ ഇതിഹാസം ഒരു ചരിത്ര നിയോഗം ഏറ്റെടുക്കുന്ന കൃതിയാണ്...
ഇനി ചക്രത്തിന്റെ കഥയിലേക്ക് കടക്കാം. തിരുവിതാംകൂർ ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് (1739- 1758)രാജ്യം തൃപ്പടിദാനത്തിലൂടെ ശ്രീപത്മനാഭന് അടിയറ വച്ചതോടെ നാട് ശ്രീപത്മനാഭന്റേതായി.
ശ്രീപത്മനാഭ ദാസന്മാരായിട്ടാണ് അന്നു മുതലുള്ള മഹാരാജാക്കന്മാർ തിരുവിതാംകൂർ ഭരിച്ചത്. തിരുവിതാംകൂറിന്റെ അവസാന നാടുവാഴിയായ ശ്രീചിത്തിര തിരുനാൾ മഹാരാജാവും ശ്രീപത്മനാഭദാസൻ ആയിട്ട് തന്നെയാണ് നാട് വാണത്.
ജനാധിപത്യ ഭരണത്തിന്റെ പുതുയുഗം മുന്നിൽ എത്തിയ നിമിഷങ്ങളിൽ പോലും ചിത്തിര തിരുനാൾ ശ്രീപത്മനാഭ ദാസനായി തന്നെ നിലകൊണ്ടു എന്നും അറിയുക. നാടുവാഴുന്ന മഹാരാജാവ് അല്ല, ശ്രീപത്മനാഭൻ ആണ് യഥാർഥ അന്നദാതാവ് എന്ന് ചിന്തിച്ചിരുന്ന "പ്രജകൾ' ആയിരുന്നു അന്ന് തിരുവിതാംകൂറിൽ ഉണ്ടായിരുന്നത്.
മാത്രമല്ല അന്നത്തെ നാണയങ്ങളിൽ ശ്രീപത്മനാഭന്റെ മുദ്രയാണ് പതിച്ചിരുന്നതും. അതിനാൽ ഭരണാധികാരികൾ നൽകുന്ന പ്രതിഫലം ശ്രീപത്മനാഭന്റെ ചക്രമായി ജനം സ്വീകരിച്ചു. 1957 ൽ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണം വന്നിട്ടും പിന്നീട് കോൺഗ്രസും കമ്മ്യൂണിസ്റ്റും മാറിമാറി ഭരിച്ചിട്ടും സർക്കാർ ജോലി കിട്ടുക എന്നാൽ ശ്രീപത്മനാഭന്റെ ചക്രം കിട്ടുക എന്ന വിശ്വാസത്തിന് വലിയ മാറ്റമൊന്നും വന്നില്ല.
ശ്രീപത്മനാഭന്റെ മുദ്രയുള്ളത് കൊണ്ട് തന്നെ ജനങ്ങൾ നാണയങ്ങളെ ഭക്തിപൂർവമാണ് കൈകാര്യം ചെയ്തിരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. രാജഭരണ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ വായ്പ എടുത്തിരുന്നതും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നായിരുന്നു.
പലിശ സഹിതം വായ്പ കൃത്യമായി തിരിച്ചടച്ച രേഖകളും ഉണ്ട്. അന്നത്തെ സർക്കാർ രേഖകൾ മതിലകം രേഖകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. (മതിലകം രേഖകളെ ആധാരമാക്കിയാണ് ഇന്നും പല ചരിത്ര ഗവേഷകരും ചരിത്രരചനകൾ നടത്തുന്നതും) ചക്രത്തിന്റെ കഥ പറയുമ്പോൾ തിരുവനന്തപുരത്തെ പട്ടത്തെ ഒരു ഹോട്ടലിൽ നിന്ന് അരച്ചക്രത്തിന് രണ്ട് (പൈസയിൽ കുറവ്) താൻ ഊണ് കഴിച്ച കഥയും പട്ടം ജി. രാമചന്ദ്രൻ നായർ പങ്കുവയ്ക്കുന്നുണ്ട്.
അക്കാലത്ത് പത്തു രൂപ ഉണ്ടെങ്കിൽ ഒരാൾക്ക് വളരെ സുഭിക്ഷതയോടെ ജീവിക്കാമായിരുന്നു. വായനക്കാർക്ക് അവിശ്വസനീയമായി തോന്നുന്ന ഇതു പോലുള്ള നിരവധി സത്യങ്ങളും ചരിത്രവും തിരുവനന്തപുരത്തിന്റെ ഇതിഹാസം പറഞ്ഞുവയ്ക്കുന്നുണ്ട്. രാജഭരണകാലത്ത് സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും മഹാരാജാവിനെ സ്തുതിക്കുന്ന വഞ്ചീശമംഗളം ആലപിച്ചിരുന്നു.
1938-ൽ രാജവാഴ്ചയ്ക്കെതിരേ പൊതുജനങ്ങൾ പ്രതിഷേധിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനായി വഞ്ചീശമംഗളം സർ സി.പി. രാമസ്വാമി അയ്യർ നിർബന്ധിതമാക്കിയതും രാമചന്ദ്രൻ നായർ പ്രതിപാദിക്കുന്നുണ്ട്. സർ സിപിയുടെ ദുർഭരണത്തിനെതിരേ തിരുവിതാംകൂറിലെ ജനങ്ങൾ പ്രക്ഷോഭങ്ങളുമായി ഇറങ്ങിയകാലത്ത് സർ സിപിക്ക് വെട്ടേറ്റ് സംഭവവും തിരുവിതാംകൂറിന്റെ ഇതിഹാസം പറയുന്നുണ്ട്.
തിരുവനന്തപുരത്ത് തൈക്കാടുള്ള ശ്രീ സ്വാതി തിരുനാൾ സംഗീത അക്കാദമിയുടെ (ഇന്നത്തെ സ്വാതി തിരുനാൾ സംഗീത കോളജ്) വാർഷികാഘോഷം നടക്കുന്ന ദിവസം. സമ്മേളന പന്തലിൽനിന്നു സർ സിപി പുറത്തിറങ്ങിയപ്പോൾ വൈദ്യുതി ദീപങ്ങൾ എല്ലാം നിലച്ചതും അദ്ദേഹത്തെ വെട്ടിയ സംഭവം നമുക്ക് തൊട്ട് മുന്നിൽ എന്ന പോലെ രാമചന്ദ്രൻ നായർ വരച്ചു കാട്ടുന്നു. വെട്ടേറ്റ സിപിയെ ചികിത്സിച്ച ഡോ. ആർ. കേശവൻ നായരുടെ വാക്കുകൾ പലർക്കും പുതിയ അറിവു ആയിരിക്കും.
കവിളിലും കഴുത്തിലും കൈവിരലുകളിലും മുറിവേറ്റ സർ സിപിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ചികിത്സിച്ചത്. ദിവാന്റെ പല്ലും നാവും പുറത്തു കാണാമായിരുന്നു എന്ന് ഡോ. പറഞ്ഞിട്ടുണ്ട്. പൾസ് കുറവായിരുന്നതിനാൽ അനസ്തേഷ്യ നൽകാൻ പ്രയാസമായിരുന്നു.
ഇത് അറിഞ്ഞ ദിവാൻ ഡോ. കേശവൻ നായരോട് അനസ്തേഷ്യ കൂടാതെ തനിക്ക് ശസ്ത്രക്രിയ നടത്തിക്കൊള്ളാൻ പറഞ്ഞു. അങ്ങനെ തിരുവിതാംകൂർ കണ്ട ഏറ്റവും കരുത്തനും വിവാദ പുരുഷനും ആയ ദിവാനായ സർ സി പി രാമസ്വാമി അയ്യർക്ക് അനസ്തേഷ്യ കൂടാതെയാണ് ശസ്ത്രക്രിയയും തുന്നിക്കെട്ടലും നടത്തിയത്!
ഇതേക്കുറിച്ച് പിന്നീട് സർ.സി.പി പറഞ്ഞത് വേദന സഹിക്കാനുള്ള കഴിവ് തനിക്ക് ലഭിച്ചത് 35 വർഷക്കാലമായി ശീലിച്ച യോഗാഭ്യാസത്തിലൂടെയാണെന്ന്. ഇവിടെ മറ്റൊരു കാര്യം കൂടി ചേർക്കേണ്ടതുണ്ട്.
കെ.സി.എസ്. മണി സർ സിപിയുടെ മൂക്ക് വെട്ടി എന്ന് പഴംകാലം മുതൽ നമ്മൾ കേൾക്കുന്ന കഥ ശരിയല്ല എന്നാണ് ഡോ. കേശവൻനായരുടെ നേർമൊഴി ഓർമപ്പെടുത്തുന്നത്. മൂക്കിൽ മുറിവ് ഉള്ളതായി ഡോക്ടർ രേഖപ്പെടുത്തിയിട്ടില്ല.
Tags : Todays Story