25-02-2026
കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ കാണാനെത്തിയത്.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ആരോഗ്യമന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.
വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്തുവച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിരുന്നു.
25-02-2026
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
25-02-2026
കോഴിക്കോട്: കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍, ലിസി ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്.
കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥിനിയാണ്. ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് അഞ്ചരയോടെ കോളജില്‍നിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാന്‍ മാതാപിതാക്കള്‍ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയില്‍ കണ്ടത്.
ജനലിലൂടെ നോക്കിയപ്പോള്‍ മകള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
25-02-2026
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പീക്കർ എ.എൻ. ഷംസീർ.
സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചത്. പ്രതിഷേധിക്കാം പക്ഷേ കൈയേറ്റം ചെയ്യാൻ പാടില്ല. മന്ത്രിയെ കൈയേറ്റം ചെയ്യുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം.
മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.
കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. സ്ഥലത്ത് പ്രതിഷേധവുമായെത്തിയ കെഎസ്യു പ്രവർത്തകരുമായി മന്ത്രി വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെയാണ് സംഭവം.
25-02-2026
തിരുവനന്തപുരം: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ തർക്കം മുറുകുന്നു. കോൺഗ്രസ് നേതാവ് ശശി തരൂരാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. സംസ്ഥാനത്തിന്റെ പേര് മാറ്റിയാൽ മലയാളികളെ ഇംഗ്ലീഷിൽ എന്ത് വിളിക്കുമെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
നിലവിൽ കേരളത്തിലുള്ളവരെ 'കേരളൈറ്റ്' എന്നാണ് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്നത്. എന്നാൽ പേര് 'കേരളം' എന്നാക്കി മാറ്റുമ്പോൾ ഇത് 'കേരളമൈറ്റ്' എന്നോ 'കേരളമിയൻ' എന്നോ മാറ്റേണ്ടി വരുമോ എന്ന് തരൂർ ചോദിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഈ ഭാഷാപരമായ സംശയം പങ്കുവെച്ചത്.
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. മലയാള ഭാഷയിൽ 'കേരളം' എന്നാണ് പറയുന്നതെങ്കിലും മറ്റ് ഭാഷകളിൽ ഇത് ഇപ്പോഴും 'കേരള' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വ്യത്യാസം ഒഴിവാക്കി എല്ലാ ഭാഷകളിലും 'കേരളം' എന്നാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എന്നാൽ, പേര് മാറ്റം കൊണ്ടുവരുമ്പോൾ ഇംഗ്ലീഷിലെ പ്രയോഗങ്ങളിൽ ആശയക്കുഴപ്പമുണ്ടാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. തരൂരിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. 'മലയാളി' എന്ന വാക്ക് തന്നെ ഇംഗ്ലീഷിലും ഉപയോഗിച്ചാൽ പോരേ എന്ന് ചിലർ ചോദിക്കുമ്പോൾ, പേര് മാറ്റം അനാവശ്യമാണെന്ന് വാദിക്കുന്നവരും കുറവല്ല.
കേരള എന്നുള്ള പ്രയോഗം കേരളം എന്നാക്കി എന്ന് കരുതി കേരള ഹൈക്കോടതിയുടേ പേര് ഇംഗ്ലീഷിൽ ഹൈക്കോർട്ട് ഓഫ് കേരള എന്നു തന്നെ തുടരുമെന്നാണ് നിയമവദഗ്ധർ നൽകുന്ന വിവരം. ഹൈക്കോടതിയുടെ പേര് മാറ്റണമെങ്കിൽ അതിന് പ്രത്യേകം നിയമം പാർലമെന്റിൽ പാസാക്കണമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ പേരുമാറ്റം അതിന്റെ ഐഡന്റിറ്റിയുടെ പ്രശ്നമാണ് അതൊരു സ്പെല്ലിംഗ് മത്സരം ആക്കേണ്ടതില്ലെന്നുമാണ് സിപിഎം രാജ്യസഭാംഗം ജോൺബ്രിട്ടാസ് പ്രതികരിച്ചത്.
25-02-2026
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം.
മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.
25-02-2026
കൊച്ചി: ദ കേരള സ്റ്റോറി-2 സിനിമ ഹൈക്കോടതി കാണുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിര്‍മാതാവ് വിപുല്‍ അമൃത്ലാലിന്റെ സത്യവാംഗ്മൂലം. കേസ് പരിഗണിക്കുന്നതിന് മുമ്പ് നല്കിയ മറുപടി സത്യവാംഗ്മൂലത്തിലാണ് നിര്‍മാതാവ് ഹൈക്കോടതി സിനിമ കാണുന്നതിനെ എതിര്‍ത്തത്.
സെന്‍സര്‍ ബോര്‍ഡിന് പകരമായി ഹൈക്കോടതി സിനിമയെ വിലയിരുത്തരുത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമ കണ്ടു ചട്ടങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പു വരുത്തിയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതെന്നും നിര്‍മാതാവ് വാദിച്ചു.
രണ്ടു മിനിറ്റുള്ള ടീസര്‍ കണ്ട് സിനിമ കേരളത്തിന് എതിരാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. സാമുദായിക ഐക്യം ശക്തിപ്പെടുത്തി കൊണ്ടാണ് സിനിമ എടുത്തത്. തങ്ങളില്‍ നിന്നും പണം തട്ടാനായാണ് ഇങ്ങനൊരു ഹര്‍ജി നല്‍കിയതെന്നും സത്യവാംഗ്മൂലത്തില്‍ പറയുന്നുണ്ട്.
അല്പസമയത്തിനകം കേസ് ഹൈക്കോടതി പരിഗണിക്കും. ഈ വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യാനിരിക്കുന്നത്. സിനിമ ഇന്ന് കാണുമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. കേരളത്തെ വര്‍ഗീയതയുടെയും മതപരിവര്‍ത്തത്തിന്റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നത് എന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
ചൊവ്വാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോള്‍, ഹര്‍ജിക്കാരുടെ ആശങ്കകള്‍ ന്യായമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ഇതിവൃത്തത്തിന് കേരളവുമായി യഥാർഥ ബന്ധമില്ലാതിരുന്നിട്ടും, സിനിമ യഥാർഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടത് എന്ന് അവകാശപ്പെടുന്നതും സിനിമയ്ക്ക് സംസ്ഥാനത്തിന്റെ പേര് ഉപയോഗിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ന്ന്, സിനിമ കോടതിക്കായി എപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെയും നിര്‍മാതാക്കളുടെയും അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിരുന്നു. പ്രദര്‍ശനം നടത്താമെന്ന് നിര്‍മാതാക്കളുടെ അഭിഭാഷകന് അപ്പോള്‍ സമ്മതിച്ചിരുന്നു.
25-02-2026
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
25-02-2026
കല്പറ്റ: വയനാട് പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്, കെപിസിസി അംഗം പി.പി. ആലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ഭവന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഓരോ ഗുണഭോക്താവിനും എട്ട് സെന്റ് സ്ഥലവും 1,100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടും നല്‍കും. മണ്ണ്, നീരൊഴുക്ക് പരിശോധന, എന്വയണ്മെന്റല് എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
ദുരന്തത്തില്‍ കെട്ടിടം നശിച്ച 40 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതംപാര്‍ട്ടി നല്‍കും. കെട്ടിടം പൂര്‍ണമായും ഭാഗികമായും നശിച്ചവരെ സര്‍ക്കാര്‍ 19 മാസമായി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികത്വത്തിന്റെയും മാനദണ്ഡങ്ങളുടെയും പേരില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടം ലഭിക്കാത്തവരും എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്നവരും ഭവന പദ്ധതി ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.
ദുരന്തവിവരം അന്നുതന്നെ പാര്‍ലമെന്റില്‍ ഉന്നയിച്ച രാഹുല്‍ഗാന്ധി തൊട്ടടുത്ത ദിവസം പ്രിയങ്ക ഗാന്ധിയോടൊപ്പം ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിന് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുകയുണ്ടായി. കോണ്‍ഗ്രസും മുസ്ലിംലീഗും പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ സിപിഎം നടത്തിയ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.
25-02-2026
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ നിർണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ഒരാൾക്ക് കലയിലോ സാമൂഹിക സേവനത്തിലോ ഉള്ള വൈദഗ്ധ്യം എത്രത്തോളമുണ്ടെന്ന് പരിശോധിക്കാൻ കോടതിക്ക് സാങ്കേതികമായി കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ വർഷം രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത നാല് പ്രമുഖരിൽ ഒരാളായിരുന്നു സി. സദാനന്ദൻ മാസ്റ്റർ. എന്നാൽ, ഭരണഘടനയുടെ 80(3) അനുച്ഛേദം അനുശാസിക്കുന്ന തരത്തിലുള്ള പ്രത്യേക അറിവോ പ്രായോഗിക പരിചയമോ അദ്ദേഹത്തിന് ഇല്ലെന്നും കേവലം രാഷ്ട്രീയ താത്പര്യത്തിന്റെ പേരിലാണ് ഈ നിയമനമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ സുഭാഷ് തെക്കേടൻ ആണ് കോടതിയെ സമീപിച്ചത്.
രാഷ്ട്രപതിയുടെ വിവേചനാധികാരത്തിൽ ഉൾപ്പെടുന്ന ഇത്തരം നിയമനങ്ങളിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ബെഞ്ച് സൂചിപ്പിച്ചു. സദാനന്ദൻ മാസ്റ്റർക്കൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ട ഉജ്ജ്വൽ നികം, ഹർഷ വർദ്ധൻ ശൃംഗ്ല, ഡോ. മീനാക്ഷി ജെയിൻ എന്നിവരുടെ കാര്യത്തിലും സമാനമായ ചോദ്യങ്ങൾ ഹർജിക്കാരൻ ഉയർത്തിയിട്ടുണ്ട്. എന്നാൽ പ്രാഥമിക ഘട്ടത്തിൽ ഹർജിയിലെ വാദങ്ങൾ നിലനിൽക്കുമോ എന്ന കാര്യത്തിൽ കോടതി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കും.
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ ഇരു കാലുകളും നഷ്ടപ്പെട്ട സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലെത്തിച്ചത് ബിജെപിയുടെ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെട്ടിരുന്നത്.
25-02-2026
കൊച്ചി: കടവന്ത്രയില്‍ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാനുള്ള ശ്രമത്തിനിടെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. സഫ്ന എന്ന യുവതിയും അമല്‍ എന്ന മറ്റൊരു പ്രതിയുമാണ് പിടിയിലായത്. സഫ്നയാണ് കേസിലെ ഒന്നാം പ്രതി. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.
സഫ്ന ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് അമലിനെ മര്‍ദിച്ചത്. രണ്ടു പ്രതികളെ കടവന്ത്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തിയത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവതിയും മുഖത്തടിച്ചു.
മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. അമല്‍ ദേവിന്റെ മുതുകത്ത് ചവിട്ടിയതിന്റെയും ഷോള്ഡറില് ടോര്‍ച്ച് വച്ച് അടിച്ചതിന്റെയും പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
25-02-2026
ന്യൂഡൽഹി: യുവതിയെയും മൂന്ന് പെൺമക്കളെയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സമയ്പുർ ബദ്ലിയിലെ ചന്ദൻ പാർക്ക് പ്രദേശത്തായിരുന്നു സംഭവം.
മൂന്ന് മുതൽ അഞ്ച് വയസ് വരെയാണ് കുട്ടികളുടെ പ്രായം. നാലുപേരെയും കഴുത്തറത്ത നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവായ പാറ്റ്ന സ്വദേശി മുഞ്ചുൻ കെവാത്ത് ആണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് നിഗമനം.
നാല് പേരെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
25-02-2026
ചെന്നൈ: സ്വാതന്ത്ര്യ സമരസേനാനിയും മുതിർന്ന സിപിഐ നേതാവുമായ ആർ. നല്ലകണ്ണ്(110) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 13 വർഷം സിപിഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.
ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ഈ മാസം ഒന്നാം തീയതി നല്ലകണ്ണിനെ പ്രവേശിപ്പിച്ചിരുന്നു. അണുബാധയ്ക്ക് പുറമെ വൃക്കസംബന്ധമായ തകരാറുകളും സംഭവിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലൻ ഉൾപ്പടെയുള്ള പ്രമുഖർ ആശുപത്രിയിലെത്തി നല്ലകണ്ണിനെ സന്ദർശിച്ചിരുന്നു.
തമിഴ്നാട്ടിൽ കർഷക പ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് നല്ലകണ്ണ്. 15-ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ നല്ലകണ്ണ്, ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു.
ജാതി കലാപങ്ങൾക്കെതിരെ പദയാത്ര നടത്തിയിട്ടുണ്ട്. 1999ൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.
25-02-2026
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ സൈനികനടപടിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറെടുക്കുന്നതിനിടെ, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിലെ സൈനികർ വൻ ദുരിതത്തിലെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ.
ഇറാനുമായുള്ള യുദ്ധത്തേക്കാൾ കപ്പലിലെ അയ്യായിരത്തോളം വരുന്ന സൈനികരെ വലയ്ക്കുന്നത് തകരാറിലായ ശൗചാലയങ്ങളും പ്ലംബിംഗ് തകരാറുകളും. കപ്പലിലെ സൈനികർക്കിടയിൽ പ്രതിഷേധങ്ങൾ ഉടലെടുക്കുന്നതായും റിപ്പോർട്ട്.
നീളുന്ന ദൗത്യം
കഴിഞ്ഞ ജൂൺ മുതൽ കടലിലുള്ള യുഎസ്എസ് ഫോർഡിന്റെ സേവനകാലാവധി രണ്ടാം തവണയും നീട്ടിയതോടെയാണ് കപ്പലിലെ പ്രശ്നങ്ങൾ രൂക്ഷമായത്. വെനസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിൽ നിർണായക പങ്കുവഹിച്ച കപ്പലിനെ, ഇറാനെതിരായ നീക്കങ്ങൾക്കായി പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുകയാണ്.
സാധാരണ ആറുമാസം നീളുന്ന കപ്പലിലെ സൈനികരുടെ സേവനം എട്ടുമാസം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഇപ്പോൾ പതിനൊന്നുമാസം വരെ നീളാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ, അമേരിക്കൻ യുദ്ധക്കപ്പലിലെ സൈനികരുടെ റിക്കാർഡ് സേവനകാലയളവാകുമെന്നും വിരമിച്ച റിയർ അഡ്മിറൽ മാർക്ക് മോണ്ട്ഗോമറി പറഞ്ഞു.
ടോയ്ലറ്റ് കുഴപ്പത്തിൽ
യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന പടുകൂറ്റൻ യുദ്ധക്കപ്പൽ അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനി കപ്പലാണ്. 13 ബില്യൺ ഡോളർ ചിലവിൽ നിർമിച്ച ആധുനിക കപ്പലിലെ വാക്വം അധിഷ്ഠിത ശൗചാലയങ്ങളുടെ പ്രവർത്തനം അവതാളത്തിലായതാണ് സൈനികരെ വലയ്ക്കുന്നത്.
പ്ലംബിംഗ് സംവിധാനത്തിലെ തകരാറുകൾ കാരണം 650-ലേറെ ശൗചാലയങ്ങളാണ് പ്രവർത്തനരഹിതമായത്. ഒരു ഭാഗത്തെ ശുചിമുറിക്കു സംഭവിക്കുന്ന തകരാർ ആ ഭാഗത്തെ മുഴുവൻ ശുചിമുറികളെയും ബാധിക്കുന്നു. പ്ലംബിംഗ് സംവിധാനത്തിൽ മറ്റു വസ്തുക്കൾ കുടുങ്ങുന്നതും ശുചിമുറിയുടെ ഭാഗങ്ങൾ വേർപെട്ടുപോകുന്നതുമാണു പ്രധാന പ്രതിസന്ധി. അറ്റകുറ്റപ്പണികൾക്കായി സൈനികർക്കു കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ദീർഘകാലം വീട്ടിൽനിന്നു മാറിനിൽക്കുന്നതും കപ്പലിലെ സാഹചര്യങ്ങളും സൈനികരുടെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ട്. രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതിനാൽ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തതും യുവസൈനികരെ നിരാശരാക്കുന്നു. ദൗത്യം അവസാനിച്ചാലുടൻ നാവികസേനയിൽനിന്നു വിരമിക്കാനാണ് പലരും ആലോചിക്കുന്നതെന്ന് കപ്പലിലെ ചില സൈനികർ വെളിപ്പെടുത്തി.
നിലവിൽ പശ്ചിമേഷ്യയിൽ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പന്ത്രണ്ടോളം യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഏതു നിമിഷവും ഇറാനെ ആക്രമിക്കാൻ പൂർണ സജ്ജവുമാണ് അമേരിക്കൻ സേന.
25-02-2026
കോഴിക്കോട്: വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം. ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്.
ഇന്ന് രാവിലെ 10.30 ടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. ഉമ്മര്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. പ്രധാന വ്യാപാര കേന്ദ്രത്തിന്റെ സമീപത്തുള്ള വാടിയില്‍ ലൈനിലാണ് സംഭവം,
കെട്ടിടത്തിന്റെ ഇരുമ്പ് സ്ലാബ് താഴെ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ക്ക് മുകളിലേക്കാണ് വീണത്. ഇതോടെ മേല്‍ക്കൂരയും തകര്‍ത്ത് സ്ലാബ് താഴെ വീണു. അപകട സമയത്ത് ആളുകള്‍ ഉണ്ടാകാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. മൂപ്പത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമാണിത്.
25-02-2026
ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭയിൽ അവതരിപ്പിച്ച നിർണ്ണായക പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യുക്രെയ്ൻ ആണ് പ്രമേയം കൊണ്ടുവന്നത്.
193 അംഗങ്ങളുള്ള പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നു. 107 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ റഷ്യ ഉൾപ്പെടെ 12 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎഇ തുടങ്ങി 51 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുക്രെയ്നിന്റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് പ്രമേയം മുന്നോട്ടുവെച്ചത്. റഷ്യൻ സേന യുക്രെയ്നിൽ നിന്ന് പൂർണമായും ഉപാധികളില്ലാതെയും പിന്മാറണം. പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്നിന് തിരികെ നൽകണം. യുദ്ധത്തടവുകാരെയും നാടുകടത്തപ്പെട്ട കുട്ടികളെയും ഉടൻ കൈമാറണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രമേയം.
എന്നാൽ ഈ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും മറിച്ച് സമാധാനത്തിന്റെ പക്ഷത്താണെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.തോക്കിൻമുനയിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന് ഇന്ത്യ ആവർത്തിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടിയെങ്കിലും, റഷ്യയുമായുള്ള തന്ത്രപരമായ ബന്ധവും സ്വതന്ത്ര വിദേശനയവും കണക്കിലെടുത്താണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
25-02-2026
മാവേലിക്കര: കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു. മകൾക്ക് ഗുരുതര പരിക്ക്. വെട്ടിയാർ പുത്തൻവീട്ടിൽ തെക്കേതിൽ സന്തോഷ് കുമാർ (52) ആണ് മരിച്ചത്. പ്ലസ്ടു വിദ്യാർഥിനിയായ മകൾക്ക് ഗുരുതര പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി പത്തിന് ശേഷം പന്തളം -മാവേലിക്കര റോഡിൽ കൊച്ചാലുംമൂട് ജംഗ്ഷനിൽ ആയിരുന്നു അപകടം. അലക്ഷ്യമായി ഓടിച്ചുവന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.
പൈനുംമൂട് ജംഗ്ഷനിലുള്ള ട്യൂഷൻ സെന്ററിൽ നിന്നും മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു സന്തോഷ്. ഗുരുതര പരിക്കേറ്റ സന്തോഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
25-02-2026
വാഷിംഗ്ടൺ: അമേരിക്കയിലെ ട്രക്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർക്ക് ഭീഷണിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പരിഷ്കാരം. അനധികൃത കുടിയേറ്റക്കാർക്ക് കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിരോധിക്കുന്ന 'ഡെലൈല നിയമം' നടപ്പിലാക്കാൻ ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
2024-ൽ അമേരിക്കയിൽ നടന്ന ഒരു അപകടത്തെ തുടർന്നാണ് ഈ നിയമത്തിന് രൂപം നൽകിയത്. അനധികൃതമായി രാജ്യത്തെത്തിയ പ്രതാപ് സിംഗ് എന്ന ഇന്ത്യൻ വംശജൻ ഓടിച്ച ട്രക്കിടിച്ച് ഏഴ് വയസുകാരിയായ ഡെലൈല കോൾമാന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ അപകടത്തിൽ കുട്ടിക്ക് സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. അനധികൃത കുടിയേറ്റക്കാർ വ്യാജരേഖകളിലൂടെ ലൈസൻസ് സമ്പാദിക്കുന്നത് തടയുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
അമേരിക്കൻ ട്രക്കിംഗ് മേഖലയിലെ നിർണായക ശക്തിയായ ഇന്ത്യക്കാരെ, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന സ്വദേശികളെ ഈ നിയമം സാരമായി ബാധിക്കും. അമേരിക്കയിലെ ആകെ ട്രക്ക് ഡ്രൈവർമാരിൽ 20 ശതമാനത്തോളം (ഏകദേശം 1.5 ലക്ഷം പേർ) ഇന്ത്യക്കാരാണ്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും മതിയായ രേഖകളില്ലാത്തവർക്കും ഇനി ലൈസൻസ് ലഭിക്കില്ല.
25-02-2026
കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസി സണ്ണി (55) ആണ് മരിച്ചത്.
പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ജെസി റോഡിലേക്ക് തെറിച്ചുവീണു. ഉടൻതന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
25-02-2026
കൊച്ചി: തൃപ്പൂണിത്തുറയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഗവണ്മെന്റ് ബോയ്സ് സ്കൂളിലെ വിദ്യാര്‍ഥി ആരോണ്‍ ജോഷിയെ (18) ആണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ സ്പെഷല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
എരൂര്‍ ഇല്ലിക്കപ്പടിയില്‍ മുല്ലപ്പറമ്പില്‍ ജോഷിയുടെ മകനാണ് ആരോണ്‍. യൂണിഫോം ധരിച്ചാണ് അരുണ്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. കൈവശം ഒരു ടി ഷര്‍ട്ടും കുട്ടി കരുതിയിരുന്നു. സ്പെഷല്‍ ക്ലാസ് കഴിഞ്ഞ ശേഷം കായിക പരിശീലനത്തിനായാണ് ടി ഷര്‍ട്ട് എടുത്തത് എന്നായിരുന്നു വീട്ടുകാര്‍ കരുതിയത്.
എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും കുട്ടി മടങ്ങിയെത്തിയില്ല. ബന്ധുക്കളുടെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കുട്ടി എത്തിയിട്ടില്ല. ഇന്ന് രാവിലെയും കുട്ടി മടങ്ങി വരാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
25-02-2026
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 'രണ്ട് ടേം' വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഎമ്മിൽ ധാരണ. ഇതോടെ പ്രമുഖ നേതാക്കളും ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും വീണ്ടും ജനവിധി തേടും. നിലവിലെ 62 എംഎൽഎമാരിൽ 50 പേരും ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
പാർട്ടി സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളിൽ 13 പേരും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, സജി ചെറിയാൻ തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ . കഴിഞ്ഞ തവണ മാറിനിന്ന മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് ഇക്കുറി വീണ്ടും സ്ഥാനാർത്ഥിയാകും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവർ മത്സരത്തിനുണ്ടാകില്ല. എം.എം. മണി, എം. മുകേഷ്, യു. പ്രതിഭ, ദലീമ ജോജോ, എ.സി. മൊയ്തീൻ, എം. രാജഗോപാൽ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ഷൊർണൂരിൽ പി. മമ്മിക്കുട്ടിയെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കാനും പാർട്ടി ആലോചിക്കുന്നു.
ഈ ആഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥി പട്ടികയിൽ ഔദ്യോഗികമായ അന്തിമ തീരുമാനമുണ്ടാകും. സിറ്റിങ് എംഎൽഎമാർ മണ്ഡലങ്ങളിൽ സജീവമാകാൻ പാർട്ടി ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്
25-02-2026
ചണ്ഡിഗഡ്: ചണ്ഡിഗഡിലെ ഫൈദാൻ നിസാംപുരിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം. ഓട്ടോ ഡ്രൈവർ ലളിത്, സുഹൃത്ത് സാരംഗ് എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫൈദാനിലെ ഇരുമ്പ് പാലത്തിനടിയിൽ ലളിതും സാരംഗും ഇരിക്കുന്പോഴാണ് ആക്രമണം ഉണ്ടായത്. ഏകദേശം പത്ത് പേർ ചേർന്നാണ് ഇരുവരെയും മർദിച്ചത്.
പ്രതികൾ ആദ്യം അസഭ്യം പറഞ്ഞതായും പിന്നീട് ആയുധങ്ങളും വടികളും ഉപയോഗിച്ച് ആക്രമിച്ചതായുമാണ് പരാതി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
25-02-2026
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വികസനത്തിന്റെ ഭാഗമായി വിമാനത്താവള പരിസരത്തെ 32 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് പകരം ശാസ്ത്രീയമായി മാറ്റി നടാൻ വനംവകുപ്പ് അനുമതി നൽകി.
വിമാനത്താവളത്തിലെ ഏപ്രൺ മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ മേഖലകളുടെ വികസനത്തിനായാണ് ഈ നടപടി. ഡൽഹി പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് (1994) പ്രകാരമാണ് ഈ അനുമതി നൽകിയിരിക്കുന്നത്.
34 മരങ്ങൾ മുറിക്കാനോ മാറ്റി നടാനോ ആയിരുന്നു അപേക്ഷ നൽകിയിരുന്നതെങ്കിലും പരിശോധനയ്ക്ക് ശേഷം 32 മരങ്ങൾ മാറ്റി നടനാണ് അനുമതി ലഭിച്ചത്. മാറ്റി നടുന്ന ഓരോ മരത്തിന് പകരമായി 10 പുതിയ തൈകൾ വീതം നടണം. ഇതുപ്രകാരം 320 തൈകൾ നടാൻ ഉത്തരവിട്ടു.
നടുന്ന ഓരോ മരവും തൈയും ജിയോ ടാഗ് ചെയ്യും. കൂടാതെ എല്ലാ മരങ്ങളുടെയും തൈകളുടെയും വിശദാംശങ്ങൾ വനം വകുപ്പിന്റെ പോർട്ടലിൽ ഉൾപ്പെടുത്തും. മരങ്ങൾ മാറ്റി നടുന്നതിനും അവയുടെ പരിപാലനത്തിനുമായി അപേക്ഷകർ 18.24 ലക്ഷം രൂപ വനംവകുപ്പിൽ കെട്ടിവച്ചു.
25-02-2026
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ റിമാൻഡ് കാലാവധി കോടതി നീട്ടി. പ്രതികളായ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയത്.
പ്രതികളുടെ നിലവിലെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വീണ്ടും 14 ദിവസത്തേക്ക് കൂടി റിമാൻഡ് നീട്ടാൻ കോടതി ഉത്തരവിട്ടത്.കേസിലെ പ്രധാന പ്രതിയായ കെ.എസ്. ബൈജു നാളെ കോടതിയിൽ സ്വാഭാവിക ജാമ്യത്തിനായി അപേക്ഷ നൽകും.
ശബരിമലയിലെ ദ്വാരപാലക ശില്പം നിർമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബൈജു ഇപ്പോൾ ജാമ്യത്തിനായി നീക്കം നടത്തുന്നത്. കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ ഇയാൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങളിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും മറ്റ് പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുമായി അന്വേഷണസംഘം നടപടികൾ തുടരുകയാണ്.
25-02-2026
ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വേറിട്ട രീതിയിൽ സ്വാഗതം പറഞ്ഞ് ഇസ്രേലി പത്രമായ 'ദി ജറുസലേം പോസ്റ്റ്. പത്രത്തിന്റെ മുൻപേജിൽ 'നമസ്തേ' എന്ന് വലിയ അക്ഷരത്തിൽ കുറിച്ചുകൊണ്ടാണ് മോദിയെ ഇസ്രായേൽ മാധ്യമങ്ങൾ വരവേറ്റത്. 2017-ന് ശേഷം ഇസ്രേലിലെത്തുന്ന മോദിയുടെ സന്ദർശനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പത്രം ഇത്തരമൊരു പ്രത്യേക കവർ പേജ് തയ്യാറാക്കിയത്.
പത്രത്തിന്റെ എഡിറ്റർ-ഇൻ-ചീഫ് സവിക ക്ലീൻ ആണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചത്. സന്ദർശന വേളയിൽ ഇസ്രേൽ പാർലമെന്റിനെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം.ഇന്ത്യൻ സമയം ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ മോദി ഇസ്രേലിലെത്തും.
ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തുന്ന ചർച്ചയിൽ പ്രതിരോധം, സാങ്കേതിക വിദ്യ, മേഖലയിലെ സമാധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഇന്ത്യയും ഇസ്രേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതാകും സന്ദർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രിക്ക് മികച്ച വരവേൽപ്പ് നൽകാൻ ഇന്ത്യൻ പ്രവാസികളും ഇസ്രേൽ സർക്കാരും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്.
25-02-2026
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹണിട്രാപ് സംഘം. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് മര്‍ദനമേറ്റത്. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്.
യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മര്‍ദനം. സംഭവത്തില്‍ രണ്ടു പ്രതികളെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തുകയായിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ യുവാവിനെ ആദ്യം മര്‍ദിച്ചു. യുവതിയും മുഖത്തടിച്ചു. മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു.
അമല്‍ ദേവിന്റെ മുതുകത്ത് ചവിട്ടിയതിന്റെയും ഷോള്ഡറില് ടോര്‍ച്ച് വച്ച് അടിച്ചതിന്റെയും പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിക്കായുള്ള അന്വേഷണം തുടരുകയാണ്. യുവതി കൊച്ചിയില്‍ തന്നെയുണ്ട് എന്നാണ് വിവരം. വധശ്രമത്തിന് അടക്കം പോലീസ് കേസ് എടുത്തിട്ടുണ്ട്.
25-02-2026
ടെൽ അവീവ്: ആഗോള ഭീകരവാദത്തെ നേരിടാൻ പുതിയ ഭൗമരാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഹെക്സഗൺ സഖ്യം' എന്ന് പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മയിൽ ഇന്ത്യയെ ഒരു സുപ്രധാന പങ്കാളിയായാണ് ഇസ്രായേൽ അടയാളപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
ഭീകരതയ്ക്കെതിരായ ഈ പോരാട്ടത്തിൽ ഇന്ത്യ, ഇസ്രേൽ, ഗ്രീസ്, സൈപ്രസ് എന്നീ നാല് രാജ്യങ്ങളാണ് സഖ്യത്തിന്റെ നെടുംതൂണുകൾ. ഭാവിയിൽ കൂടുതൽ അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളെ ഈ സഖ്യത്തിന്റെ ഭാഗമാക്കാനാണ് ഇസ്രേൽ ലക്ഷ്യമിടുന്നത്. സുരക്ഷ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, പ്രതിരോധം എന്നീ മേഖലകളിൽ അതിശക്തമായ സഹകരണം ഉറപ്പാക്കുകയാണ് സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്നും നാളെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രേൽ സന്ദർശിക്കും. ഇസ്രേലും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇസ്രേൽ സന്ദർശനം. ഇസ്രേലുമായുള്ള തന്ത്രപ്രധാന പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും പുതിയ കരാറുകളിൽ ഒപ്പിട്ടേക്കും. പ്രതിരോധത്തിന് പുറമേ കൃഷി, ജലസംരക്ഷണം, ശാസ്ത്ര സാങ്കേതിക വിദ്യ, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലും സഹകരണം വർധിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.
25-02-2026
തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരെ ശാരീരിക അസ്വസ്ഥകളെയും ബുദ്ധിമുട്ടുകളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലാണ് തന്ത്രി ചികിത്സ തേടിയിരുന്നത്.
എന്നാല്‍ ജാമ്യവ്യവസ്ഥ അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തന്ത്രി തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് ചികിത്സ തേടിയത്.
25-02-2026
കോഴഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ഒപി ആന്‍ഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന വിദേശ കുത്തകമരുന്ന് കമ്പനികളുടെ പ്രചാരണം മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി. കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ മിക്കവയും വിദേശ കമ്പനികള്‍ ഏറ്റെടുത്തുകഴിഞ്ഞു.
വിദേശത്ത് ആശുപത്രികള്‍ നടത്തുന്ന കമ്പനികളല്ല, മറിച്ച് മരുന്നുകമ്പനികളാണ് പല സ്വകാര്യ ആശുപത്രികളിലും 80ഉം 90 ഉം ശതമാനം ഓഹരികള്‍ കൈവശപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ മുടക്കിയ പണം തിരികെപ്പിടിക്കണമെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ മേഖല തകരണം. ഇതു മുന്നില്‍കണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും മന്ത്രി പറഞ്ഞു.
25-02-2026
ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിച്ചതിനെതിരെ കടുത്ത വിയോജിപ്പുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഭരണഘടനാ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയുടെ അന്തസിനെയും കുട്ടികൾക്കിടയിൽ മോശമായി ചിത്രീകരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് വിവാദ പരാമർശങ്ങൾ ഉള്ളത്. ഇന്ത്യയിലെ കോടതികളിൽ കുന്നുകൂടിക്കിടക്കുന്ന കേസുകളെക്കുറിച്ചും, നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിൽ നിലനിൽക്കുന്ന അഴിമതിയെക്കുറിച്ചും പാഠഭാഗത്തിൽ വിവരിക്കുന്നുണ്ട്. നീതി തേടി കോടതികളെ സമീപിക്കുന്ന സാധാരണക്കാർക്ക് അഴിമതി വലിയ തടസമാകുന്നുവെന്നാണ് പുസ്തകത്തിൽ പറഞ്ഞിരുന്നത്.
മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി എന്നിവർ കോടതിയിൽ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇതിനകം തന്നെ പാഠപുസ്തകത്തിലെ ഈ വരികളെക്കുറിച്ച് നിരവധി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ അവഹേളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.