Out of Range
നേരം പുലർന്നുവരുന്നതേയുള്ളൂ, മൊബൈൽ ഫോണ്‍ റിംഗ് ടോണ്‍... കഴിഞ്ഞ ആഴ്ചവരെ ഇതു കേൾക്കുന്പോൾ മനസിനൊരു സന്തോഷമായിരുന്നു. ഇതിപ്പോൾ ഓരിയിടൽ പോലെയാണ് തോന്നുന്നത്.
ഇന്നലെ രാത്രി ഫോണ്‍ ചെവിയിൽനിന്നു താഴെ വച്ചപ്പോൾ രാത്രി പന്ത്രണ്ട്. ഇപ്പോൾ നാട്ടിലെ ഏറ്റവും ജനപ്രിയതാരമായ ബിഎൽഒ മാഡം പതുക്കെ എഴുന്നേറ്റു. മൊബൈൽ അപ്പോഴും നിലവിളി നിർത്തിയിട്ടില്ല. നാട്ടുകാർ മുഴുവൻ സംശയരോഗികളായി മാറിയോയെന്തോ? പരിചയമില്ലാത്ത നന്പർ... പതുക്കെ ചെവിയോടു ചേർത്തു. ഇന്നലത്തെ തീവ്രപീഡനം ഇന്നുമുണ്ടോയെന്ന മട്ടിൽ ശബരിമലയിലെ ഭക്തനെപ്പോലെ ചെവി ഫോണിനടിയിൽ ഞെരിഞ്ഞമർന്നു.
“ഹലോ ബിഎൽഒ അല്ലേ?”
“അതെ. ആരാണ്? എന്തിനാണ് വിളിച്ചത്?”
“ഞാൻ ഗോമതിവളവിലെ ഒരു വോട്ടറാണ്. വീട്ടിൽ തന്നിരുന്ന ഫോമിന്റെ മുകളിൽ ബിഎൽഒയുടെ നന്പർ കണ്ടു. വേറെയൊന്നുമില്ല; വിളിച്ചാൽ കിട്ടുന്ന നന്പറാണോയെന്നറിയാൻ ചുമ്മാ വിളിച്ചുനോക്കിയതാ. അപ്പോ ശരി”- ഇതും പറഞ്ഞു തീവ്രവോട്ടർ ഫോണ്‍ കട്ട് ചെയ്തു.
മുന്നിലെങ്ങാനും കിട്ടിയാൽ അവന്റെ സ്വർണപ്പാളി അടിച്ചുപൊട്ടിക്കാനുള്ള ദേഷ്യം വന്നെങ്കിലും ബിഎൽഒയുടെ ചെന്പ് തെളിഞ്ഞെന്നു നാട്ടുകാർ ബഹളംകൂട്ടാൻ സാധ്യതയുള്ളതുകൊണ്ട് ഇരച്ചുവന്ന കലിപ്പ് തീർത്തത് കൈയിൽ കഥ പറഞ്ഞിരുന്ന മൊബൈൽ ഫോണിനോടാണ്. എടുത്തൊരേറ്. ആരെന്തു ചീത്ത വിളിച്ചാലും കേൾക്കാൻ വിധിക്കപ്പെട്ട ഫോണ്‍ ചെന്നു വീണത് ബിഹാറിലെ വോട്ടർപട്ടികപോലെ ചുരുണ്ടുകൂടിക്കിടന്ന കെട്ടിയോന്റെ മുതുകത്ത്. പിന്നിൽനിന്ന് കുത്തു കിട്ടിയ സ്ഥാനാർഥിയെപ്പോലെ കെട്ടിയോൻ ചാടിയെണീറ്റു. മോട്ടിവേഷണൽ ഇൻഫ്ളുവൻസറെപ്പോലെയുള്ള ഭാര്യയുടെ നിൽപ്പു കണ്ടപ്പോൾത്തന്നെ കാര്യം പന്തിയല്ലെന്നു പുള്ളിക്കാരനു മനസിലായി. ഏതു പ്രശ്നത്തെയും ഒരു ബിഎൽഒ സംയമനത്തോടെ നേരിടണമെന്ന് ഉപദേശിക്കണമെന്ന് പുള്ളിക്കാരനു തോന്നിയെങ്കിലും ഇൻഫ്ളുവൻസറുടെ അരികിൽ ടിവിയുടെ സെറ്റ് ടോപ്പ് ബോക്സ് ഇരിക്കുന്നതു കണ്ടതിനാൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത സെലിബ്രിറ്റിയെപ്പോലെ അദ്ദേഹം രംഗം വിട്ടു.
രാവിലെ വെയിലിനു നല്ല ചൂട്. ഇനിയും കൊടുത്തുതീർക്കാൻ പറ്റാത്ത ഫോമുകളുടെ ഒരു കെട്ട് കൈയിൽ. വോട്ടുപിടിക്കാൻ നടക്കുന്ന സ്ഥാനാർഥിയെപ്പോലെ ബിഎൽഒ മാഡം ആഞ്ഞുനടന്നു. ചില വീടുകളിൽ മൂന്നും നാലും തവണ ചെന്നിട്ടും ആരെയും കണ്ടുകിട്ടിയിട്ടില്ല. രാവിലെ എഴുന്നേറ്റതിനു ശേഷം സംശയങ്ങളുമായി പത്തു പേരുടെ വിളിയെത്തിക്കഴിഞ്ഞു. ഇന്നലെ രാത്രി അരമണിക്കൂർ സംസാരിച്ച് മുഴുവൻ സംശയവും തീർത്തവൻ രാവിലെ വീണ്ടും വിളിച്ചിരിക്കുന്നു, അതേ സംശയവുമായി. വേറൊരുത്തന് ഉത്തരം വാട്ട്സ്ആപ്പിൽ വോയ്സ് ആയി ഇട്ടു കൊടുക്കണമത്രേ. വിയർത്തുകുളിച്ചുള്ള നടപ്പിനിടയിൽ വഴിയേ പോകുന്ന ചിലർ സഹതാപത്തോടെ നോക്കുന്നതു കണ്ടു. അതിനിടയിൽ ഒരു വിളി. സമീപത്തെ വീട്ടിലെ ചേച്ചിയാണ്. “ഫോം പൂരിപ്പിച്ചു തിരികെ തന്നതാണല്ലോ... ഇനിയെന്താണ് പ്രശ്നം... ?”
ചേച്ചി പൂരിപ്പിച്ചു തന്നതിൽ എന്തെങ്കിലും തെറ്റുണ്ടോയെന്നു ഭർത്താവിനൊരു സംശയം... അതുകൊണ്ടു പൂരിപ്പിച്ച ഫോം ബിഎൽഒ തിരികെ കൊണ്ടുവന്ന് ഒന്നുകൂടി കാണിക്കണം പോലും!
ആഗോള യുദ്ധം തീർക്കാൻ ഇടപെടുന്ന ട്രംപിനെപ്പോലെ ചേട്ടനെയും ചേച്ചിയെയും പറഞ്ഞു സമാധാനിപ്പിച്ചിട്ട് ആളെ കണ്ടുകിട്ടാത്ത ഒരു വീടിന്റെ മുറ്റത്തേക്ക് ഫോമുമായി ബിഎൽഒ ഓടിക്കയറി. ഇതിനിടയിൽ വീണ്ടും ഫോണ്‍, നന്പർ കണ്ടപ്പോഴേ ടെൻഷൻ. കളക്ടറേറ്റിലെ സാറാണ്. ഫോണിൽ ശ്രദ്ധിച്ച് മുറ്റത്തേക്കു കാലെടുത്തുവച്ചതും പതുങ്ങിക്കിടന്നിരുന്ന, ഒരു പട്ടികയിലും പേരില്ലാത്ത ഒരു നാടൻ പട്ടി കുരച്ചുകൊണ്ട് ഒരു ചാട്ടം. ഫയലും ഫോണുമെല്ലാം വാരിപ്പിടിച്ച് ഒറ്റപ്പാച്ചിലായിരുന്നു. എവിടെയൊക്കെയോ തട്ടിയും മറിഞ്ഞും ഒരുവിധം റോഡിലെത്തി. കട്ടാകാത്ത ഫോണ്‍ വീണ്ടും ചെവിയിലേക്കു വച്ചപ്പോൾ അതിനേക്കാൾ വലിയ കുര... “നിങ്ങളൊക്കെ എന്തു ചെയ്യുവാ അവിടെ? ഇതുവരെ ഫോം കൊടുത്തുതീർന്നില്ലേ... ബിഎൽഒ ആണെന്നു പറഞ്ഞു നടന്നാൽ പോരാ, പണിയെടുക്കണം... ഇന്നെനിക്കു റിസൾട്ട് കിട്ടിയേപറ്റൂ!” അന്ത്യശാസനം കേട്ട ബിഎൽഒ മാഡം സ്വന്തം ബിപി ലെവലിൽ ഒാഫീസറായി വീണ്ടും ആഞ്ഞു നടന്നു.
മിസ്ഡ് കോൾ
ഇലക്ഷൻ വിവരങ്ങൾ വളരെ നേരത്തേ വന്നിരുന്നല്ലോ, സെലിബ്രിറ്റി പത്രം
വായിക്കാറില്ലേയെന്നു സംവിധായകൻ വിനുവിനോടു ഹൈക്കോടതി.
- വാർത്ത.
സോറി, ഞാൻ ഇന്നത്തെ പത്രം വായിച്ചില്ല!
Out of Range
മേനാശേരി മന... രാവിലെ മുതല്‍ കാരണവര്‍ അസ്വസ്ഥനായി തെക്കുവടക്ക് ഉലാത്തുന്നു. ആരോ വരാനുള്ളതുപോലെ ഇടയ്ക്കിടെ പുറത്തേക്കു നോക്കുന്നു. ഇതു പതിവില്ലാത്തതാണ്. സാധാരണ എല്ലാവരും മേനാശേരി മനയിലേക്കു ചെന്നാണ് മുഖം കാണിക്കാറുള്ളത്. ഖദറിട്ടവരും കളറിട്ടവരും നാടനും മറുനാടനുമൊക്കെ ക്യു നിൽക്കാനെത്തുന്ന മന. ചുരുട്ടിപ്പിടിച്ച തോൾസഞ്ചിയുമായി പെട്ടെന്നൊരാൾ ഒാടിക്കിതച്ചെത്തി
“താന്‍ ഇതുവരെ എവിടെയായിരുന്നു?” അക്ഷമയോടെ കാർന്നോരുടെ ചോദ്യം.
“ഒന്നും പറയേണ്ട സാറേ... നമ്മുടെ ആയുധം കവടി രാവിലെ കൊച്ചുമക്കള്‍ ഉരുട്ടിക്കളിക്കാന്‍ കൊണ്ടുപോയി. ഉരുട്ടാൻ മൊബൈല്‍ ഫോണ്‍ തരാമെന്നു പറഞ്ഞ് ഒരു വിധത്തില്‍ പിടിച്ചുമേടിച്ചുകൊണ്ടു വരികയാ.”
“എന്തായാലും കിടന്നുരുളാതെ താൻ കവടി ഉരുട്ടാന്‍ നോക്ക്.”
തിരുവനന്തപുരത്തേക്കു ദിശ നോക്കി കവടിക്കാരൻ ഒറ്റ ഇരുപ്പ്. പിന്നെ പലകയിൽ കവടിയുടെ പലവിധ സംഗമങ്ങൾ. ആ മുഖത്തു വിരിയുന്ന ഏതാനും രസങ്ങൾ അത്ര രസമില്ലാതെ വീക്ഷിച്ചുകൊണ്ടുനിൽക്കുകയാണ് കാരണവർ. ഏതാനും മിനിറ്റുകൾ നീണ്ട ഭാവസംഗമത്തിനൊടുവിൽ കവടിക്കാരൻ മുഖമുയർത്തി.
“സാറേ ആ കസേര നമ്മുടെ ഏരിയ വിട്ടു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. പറവൂർ പ്രദേശത്താണ് ഇപ്പോൾ കസേര കറങ്ങിനിൽക്കുന്നത്. അവിടെ ഉറച്ചുപോയാൽ പിന്നെ ഇളക്കാൻ ആർക്കും കഴിയില്ല.”
“അപ്പോൾ നമ്മൾ കസേരയിൽ വയ്ക്കാനൊരുക്കിയ ചെന്നിനായകം പുരട്ടിയ തല എവിടെപ്പോയി?”
“അതിപ്പോള്‍ തലയല്ലാത്തതെല്ലാം അളയിലായി എന്ന അവസ്ഥയില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്.”
“കറങ്ങുന്ന തലകൂടി അളയിലാക്കാന് എന്തെങ്കിലും വഴിയുണ്ടോ?”
“ഇത്തിരി കടുത്ത പ്രയോഗം വേണ്ടിവരും. ആഗോള സംഗമക്രിയ എന്നൊരു പ്രതിവിധിയുണ്ട്. ഇതുവരെ ആരും ചെയ്യാത്ത കര്‍മമാണ്. പക്ഷേ, അതു നമുക്കുതന്നെ ചെയ്യാന്‍ കഴിയില്ല. നാടിന്റെ നാനാദിക്കില്‍നിന്നു മന്ത്രവാദികളെ വരുത്തേണ്ടിവരും. കാശിത്തിരി പൊടിയും. കണ്ണൂരുള്ള ഒരു എഐ മന്ത്രവാദി ഇത്തരം കര്‍മങ്ങള്‍ ചെയ്യുന്നതില്‍ വിദഗ്ധനാ.” ഇതു കേട്ടതും കാരണവരുടെ ആകാംക്ഷ കൂടി.
“ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് ട്രെയിൻ പോലും ഒറ്റ അപ്പം കാണിച്ചു നിര്‍ത്തിക്കാന്‍ കഴിവുള്ള മഹാതന്ത്രശാലി. എണ്ണതേച്ചു പരത്തിയ പത്തു തലയാ ആളിന്. തനി രംഗണ്ണന്!”
-Advertisement-
“എങ്കില്‍ പുള്ളിയെ വിളിച്ചാലോ?”
“വിളിച്ചാല്‍ വരുമോയെന്നറിയില്ല. നമുക്ക് അങ്ങോട്ടു ചെല്ലേണ്ടിവരും.”
“അതിനെന്താ, പോകണമെങ്കില്‍ പോകണം. കക്ഷത്തിലുള്ള തല പോകാതെ വേണമല്ലോ കസേരയിലുള്ളത് എടുക്കാന്‍. താൻ ബാക്കികൂടി നോക്ക്. ഞാനൊന്നു വിളിച്ചുനോക്കട്ടെ.”
കാര്ന്നോര് മൊബൈല്‍ ഫോണിൽ തോണ്ടി അകത്തേക്കു നടന്നു. കവടിക്കാരന്‍ കവടിയില്‍ തോണ്ടി അടുത്ത അസൈന്മെന്റിലേക്കു തല പൂഴ്ത്തി.
രണ്ടു മിനിറ്റ് കഴിഞ്ഞതേ കാരണവര്‍ സൂപ്പർ ഫാസ്റ്റ് പോലെ തിരികെ വന്നു.
“കിട്ടിയെടോ കിട്ടി. അവർക്കു സന്തോഷം. വെറും സന്തോഷമല്ല ‘ബഹു’സന്തോഷം. മാത്രമല്ല, കസേരപ്രശ്നത്തില് അവരൊരു ആഗോള സംഗമക്രിയ നടത്താന്‍ മന്ത്രവാദികളെ തേടിക്കൊണ്ടിരിക്കുകയായിരുന്നത്രേ. പൂരം പോലെ കലക്കിയേക്കാമെന്നാ പുള്ളി പറഞ്ഞത്. പക്ഷേ, ഒരു പ്രശ്നമുണ്ട്. നമ്മള് തനിയെ ചെന്നാല്‍ പറ്റില്ലത്രേ. ചേരാത്തല ഭാഗത്ത് എവിടെയോ ഒരു കൊടുംമന്ത്രവാദി ഉണ്ടത്രേ. പുള്ളിയുടെ തന്ത്രമന്ത്രങ്ങള്‍ ബഹുകേമമെന്നാണ് ‘എഐ തന്ത്രി’ പറഞ്ഞത്. മൈക്രോതന്ത്ര വിധികളില്‍ അഗ്രഗണ്യനാണത്രേ. പക്ഷേ, ഒരു കുഴപ്പമുണ്ട്. പണ്ട് നമുക്കിട്ടൊരു ക്ഷുദ്രകര്‍മം ചെയ്ത ആളാ. അതുകൊണ്ടു കുറേക്കാലമായി വലിയ അടുപ്പമില്ല. എന്തു പറയുമോയെന്തോ?”
“സാറേ ഞാനൊന്നു വിളിച്ചുനോക്കാം. ഞാനാണ് അവിടത്തെയും കൺസൾട്ടന്റ്.”
കവടിക്കാരന്‍ ഫോണെടുത്തു കുത്തി. എന്നിട്ടൊരു ആത്മഗതം. “ചെവി വട്ടം പിടിച്ചു നില്‍ക്കണം. അല്ലെങ്കില്‍ പറയുന്നതു കിട്ടില്ല. വര്‍ത്തമാനം ‘നാരിയല്‍ കാ പാനി’ പോലെയാ.
പതഞ്ഞങ്ങു പൊങ്ങും.”
“ഹലോ... ഇതു ഞാനാ. ആശാനെ ഒന്നുകിട്ടുമോ? ഓ ശരി ശരി. മേനാശേരി മനയിലെ സാറ് വിളിച്ചെന്നൊന്നു പറഞ്ഞേക്കണം.”
“സാറേ, പുള്ളി ഇന്നു ചീത്ത വിളിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കിക്കൊണ്ടിരിക്കുവാ. അതുകഴിഞ്ഞു വിളിക്കാമെന്ന്.”
അല്പം കഴിഞ്ഞതും മൊബൈല്‍ ഫോൺ ചിലച്ചു. കവടിക്കാരന്‍ ഫോണ്‍ കാർന്നോർക്കു നീട്ടി. ആദ്യം സാദാ സ്ട്രീറ്റ് പോസ്റ്റിലെ ലൈറ്റുപോലെ നിന്ന കാർന്നോരുടെ മുഖം വൈകാതെ ഹൈമാസ്റ്റ് ലൈറ്റ് പോലെ കത്തി.
“ഇന്ത്യ-ചൈന വീണ്ടും ഭായി ഭായി...”അപ്പോള്‍ ഒരു പാട്ടുപാടി അവസാനിപ്പിക്കാം...
“സംഗമം സംഗമം ത്രിവേണീ സംഗമം കസേരപദമാടും യാമം ആഗോളസംഗമയാമം...”
മിസ്ഡ് കോൾ
ശബ്ദരേഖാ വിവാദം: ഡിവൈഎഫ്ഐ നേതാവിനെ തരം താഴ്ത്തി.
- വാർത്ത
ഇനി ശബ്ദം താഴ്ത്തി രേഖപ്പെടുത്താം.
Out of Range
റോഡിലിറങ്ങുന്ന വണ്ടികള്‍ക്കു മാത്രം പുക സര്‍ട്ടിഫിക്കറ്റ് മതിയെന്നായിരുന്നു ഇതുവരെ നാട്ടുകാരുടെ ധാരണ. എന്നാല്‍, വണ്ടികള്‍ക്കു മാത്രമല്ല റോഡിലിറങ്ങി കിറുങ്ങിയ കുട്ടികള്‍ക്കും പുക സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുകയാണ് നമ്മുടെ പുകപരിശോധനാ മന്ത്രി. പൊലൂഷന്‍ തീരെയില്ലാത്ത പുക ആയിരുന്നു പിള്ളേരുടെ തലയ്ക്കു മുകളിലൂടെ വട്ടത്തില്‍ കറങ്ങിയിരുന്നതെന്നാണ് മന്ത്രിയുടെ പരിശോധനാ റിപ്പോർട്ട്.
പുകയുടെ ആകാരവടിവിനെക്കുറിച്ചു മന്ത്രിയുടെ വാതോരാതെയുള്ള പലവക വേറെയും. തന്റെ തലയ്ക്കു മുകളിലൂടെയും ചിലപ്പോള്‍ പുക പറക്കാറുണ്ടത്രേ. അതുകണ്ടു മന്ത്രി ഭരണകാര്യങ്ങളെക്കുറിച്ചു തലപുകഞ്ഞു ചിന്തിക്കുകയാണോയെന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്... നമ്മുടെ മന്ത്രി ആ ടൈപ്പല്ല! ആ തലയ്ക്കു മുകളിൽ നിങ്ങൾ കാണുന്നത്, നേരമ്പോക്കിനുള്ള വെറും കട്ടന്‍ ബീഡിപ്പുക മാത്രം. ‘പരിപ്പുവടയും ബീഡിപ്പുകയും’ എന്നൊരു പുസ്തകം അടുത്ത തെരഞ്ഞെടുപ്പു കാലത്തു പ്രതീക്ഷിക്കാം.
എംഎല്‍എയുടെ മകന് ഉള്‍പ്പെടെയുള്ള പ്രതിഭകളെ, വഴിയോരത്തു വട്ടത്തിലിരുന്ന് ഇഷ്ടമായതെന്തോ പുകച്ചതിനാണ് എക്സൈസുകാര് കൈയോടെ പിടിച്ചത്. പകച്ചുനിന്ന പിള്ളേരുടെ പോക്കറ്റില്‍നിന്നു പുകച്ചുവിട്ട നീലച്ചടയന്റെ ‘നീലപ്പെട്ടി’യും കിട്ടി. തീയില്ലാതെ പുകയുണ്ടാകുമോയെന്നു ചോദിച്ചു നാട്ടുകാര്‍ മൂക്കത്തു വിരൽവച്ചിരിക്കുന്പോഴാണ് പിള്ളേര്‍ക്കു മന്ത്രിയുടെ വക പുകഴ്ചയും പുളകവും.
പുകഞ്ഞ കൊള്ളി പുറത്ത് എന്നതാണ് നാട്ടുനടപ്പ് എങ്കിലും കൊള്ളി ഇത്തിരി കൊള്ളാവുന്ന ഏതെങ്കിലും പുള്ളിയാണെങ്കില്‍ ആ ഫിലോസഫിയില്‍ ചെറിയ മാറ്റം വരും. അതോടെ പുകഞ്ഞ കൊള്ളി അകത്തും പിടിച്ച പുള്ളി മലപ്പുറത്തും പോയി ഇരിക്കും. ഇവിടെ പുകയല്ല പ്രശ്നം, മാധ്യമങ്ങളുടെ പകയാണെന്നാണ് പുകില് മന്ത്രിയുടെ വക കണ്ടെത്തല്‍.
നാട്ടില്‍നിന്നു ലഹരിയെ പുകച്ചുചാടിക്കാന്‍ നാലു കാലും പറിച്ചോടുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്ന ഒരു സര്‍ക്കാരിലെ മന്ത്രിയാണ് എക്സൈസ് പിടിച്ച പുകയ്ക്കു വെള്ള പെയിന്റ് പൂശാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതിനിടെ, ഈ പുകച്ചുരുളുകള്‍ എങ്ങനെയെങ്കിലും പാർട്ടിക്കു പരിക്കില്ലാതെ അഴിക്കാന്‍ പറ്റുമോയെന്നുള്ള ഗവേഷണത്തിലാണ് സഖാക്കള്‍. എന്തായാലും എംഎല്‍എയുടെ സങ്കടം ആർക്കും മനസിലാകും, “എന്തു പുകഞ്ഞാലും നീ എന്റേതല്ലേ വാവേ” എന്നു പാടാനല്ലേ അമ്മമാര്‍ക്കു കഴിയൂ. പക്ഷേ, ആ പുകയുടെ കറ മായിക്കാൻ മന്ത്രി പ്രയോഗിച്ച തന്ത്രങ്ങൾ കാണുന്പോൾ “എന്തൊരു പ്രഹസനമാണ് സജീ...” എന്നുള്ള സിനിമാ ഡയലോഗ് പാഴായിപ്പോയില്ലെന്നു കരുതാം.
വഴിയിൽ പുകച്ചതു കേസാക്കിയ എക്സൈസുകാരുടെയും അതു വാര്‍ത്തയാക്കിയ മാധ്യമങ്ങളുടെയും പുക കണ്ടേ അടങ്ങൂയെന്ന മട്ടിലാണ് മന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്. മന്ത്രിയുടെ വക ജഗപൊക കണ്ടാൽ തോന്നും വൈകുന്നേരം കൊതുകിനെ ഒാടിക്കാൻ പുകച്ചുകൊണ്ടിരുന്ന സാമൂഹ്യപ്രവർത്തകരെയാണ് എക്സൈസുകാർ വലയിട്ടു പിടിച്ചതെന്ന്.
പതിനെട്ടിന്റെ പടി കടക്കാത്തവർ പുകവലിക്കുന്നതു കുറ്റകരമായ ഒരു നാട്ടിലെ മന്ത്രിയാണ് പിള്ളേർ ഇത്തിരി പുകച്ചാലും അത് ഊതിപ്പറപ്പിച്ചാൽ പോരേയെന്നു ചോദിക്കുന്നത്. എം.ടി. വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി പുകയ്ക്കുമായിരുന്നെന്നു പറഞ്ഞ് പുകയ്ക്കൊരു സാംസ്കാരിക മാനം കൊടുത്തു മാനം കെടാനും മന്ത്രി മറന്നില്ല. ഏതു വിഷപ്പുകയെയും പാർട്ടി നോക്കി പറത്തുന്ന പഹയൻമാർ ഈ നാട്ടിലുള്ളതാണ് പുകയന്മാരുടെ ഏക പ്രതീക്ഷ. എന്തായാലും ഇങ്ങനെ രണ്ടു മൂന്നു മന്ത്രിമാരുണ്ടെങ്കിൽ ജനങ്ങളുടെ കാര്യം കട്ടപ്പൊക!
മിസ്ഡ് കോൾ
പ്രതിഷേധം നടത്തിയ സ്കൂളുകളെ കായികമേളയിൽ വിലക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കം വിവാദത്തിൽ.
- വാർത്ത
മേശപ്പുറത്തായിരുന്നെങ്കിൽ ക്ഷമിക്കാമായിരുന്നു!
Out of Range
നേരം പരപരാ വെളുത്തുവരുന്പോൾ മുറ്റത്താരെങ്കിലും വന്നെന്നു തോന്നിയാൽ ഉടനെ ചാടിയിറങ്ങിയേക്കരുത്. പാലുകാരനോ പത്രക്കാരനോ ആണെന്നു ധരിച്ചു ചിരിച്ചുകൊണ്ടു മുറ്റത്തേക്കു ചെന്നാൽ ചിലപ്പോൾ ചിരിച്ചിരിക്കുന്ന പടം പിറ്റേന്നു പത്രത്തിൽ വരും.
ആ പടം കാണാനുള്ള ഭാഗ്യം നമുക്കു കിട്ടുമോയെന്നു ചോദിച്ചാൽ അതുമില്ല. ചരമക്കോളത്തിലാണ് വരുന്നതെങ്കിൽ പിന്നെ ചാഞ്ഞും ചരിഞ്ഞും വിരിഞ്ഞും നിന്നു ചിരിച്ചതുകൊണ്ട് എന്തു കാര്യം? കാരണം മുറ്റത്തെ കാൽപെരുമാറ്റം ഒരുപക്ഷേ, നടക്കാനിറങ്ങിയ കടുവയോ പെടുക്കാനിറങ്ങിയ പുലിയോ കറങ്ങാൻ വന്ന കാട്ടുപോത്തോ ബോറടി മാറ്റാൻ വന്ന കാട്ടാനയോ ആയിരിക്കാം. പിരിവിനു നിൽക്കുന്ന വെഹിക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ വണ്ടിയുമായി പെട്ട അവസ്ഥയായിരിക്കുംപിന്നെ. എക്സ്ട്രാ ഫിറ്റിംഗ്സ് മാത്രമല്ല ഇൻബിൽറ്റ് ആക്സസറീസ് പോലും മിച്ചം കാണില്ല.
കാട്ടാനയും കടുവയുമൊക്കെ മനുഷ്യനെ കൈകാര്യം ചെയ്യുന്നതു കണ്ടാൽ ഇതൊക്കെ രാവിലെ മാർക്കോ സിനിമ കണ്ടിട്ടാണോ പണിക്കിറങ്ങിയതെന്നു തോന്നിപ്പോകും. അയൽക്കാരന്റെ പറന്പിൽ അതിക്രമിച്ചു കേറിയാൽ മനുഷ്യനാണെങ്കിൽ കേസിൽപ്പെട്ട് അകത്തുപോകും. കടുവയോ പുലിയോ ആണെങ്കിൽ അയൽക്കാരൻ അകത്തുപോകും. മുടിയോ തുണിയോ തലയോട്ടിയോ വല്ലതും മിച്ചം കിട്ടിയാൽ ഭാഗ്യം.
കാട്ടിൽ ആനയ്ക്കു ബോറടിച്ചാൽ അന്നു നാട്ടിൽ മനുഷ്യനു കബറടക്കം എന്നതാണിപ്പോൾ കേരള നാട്ടിലെ സ്ഥിതി. ഒാരോ മരണവും കഴിയുന്പോഴും കാടിറങ്ങുന്ന വന്യമൃഗങ്ങളെ വരച്ചവരയിൽ നിർത്തുമെന്നു മന്ത്രി പ്രഖ്യാപിക്കും. വനംവകുപ്പിന്റെ വര തെളിയാത്തതാണോ നാട്ടുകാരുടെ തലവര മായാത്തതാണോയെന്നറിയില്ല മൃഗങ്ങളുടെ വര വേറെ, നാട്ടുകാരുടെ തല വേറെ.
നാട്ടിലെ മനുഷ്യനെ എന്തും വിളിക്കാം, മൂന്നോ നാലോ കേസുണ്ടെങ്കിൽ കാപ്പ ചുമത്തി നാടുകടത്താം, കൂടുതൽ ശല്യമായാൽ തൂക്കിയെടുത്ത് അകത്തിടാം. എന്നാൽ, രണ്ടോ മൂന്നോ ആളെ തട്ടിയാലും കടുവയെ നരഭോജി എന്നെങ്ങാനും വിളിച്ചാൽ വിളിച്ചവനെ കാടുകയറ്റും. അങ്ങനെ വിളിക്കണമെങ്കിൽ സർക്കാരിന്റെ സർട്ടിഫിക്കറ്റ് വേണമത്രേ. ആദ്യം കാമറ വച്ചു കടുവയുടെ ഫോട്ടോയെടുക്കും. കാമറയിൽ നോക്കി വേണ്ടവിധം പോസ് ചെയ്തില്ലെങ്കിൽ പിറ്റേന്നു വീണ്ടുമെടുക്കും, സ്മൈൽ പ്ലീസ്... ഫോട്ടോയെടുത്തിട്ടു വേണം വന്ന കടുവയും കൊന്ന കടുവയും ഒന്നാണോയെന്ന് വരയെണ്ണി തീരുമാനിക്കാൻ.
മനുഷ്യന്റെ വിരലടയാളം പോലെ, മമ്മൂട്ടിയും മോഹൻലാലും പോലെ, കടുവാ വരകളും വ്യത്യസ്തമാണത്രേ. കടുവയ്ക്കു വരയാണെങ്കിൽ പുലിക്കു പുള്ളിയാണ് വെറൈറ്റി. വരയായാലും പുള്ളിയായാലും സ്വന്തം പറന്പിൽ വരത്തൻമാരും നോട്ടപ്പുള്ളികളും നാട്ടുകാർ മാത്രം. ഇതെല്ലാം കഴിഞ്ഞുവേണം കൂടുവച്ചു ക്ഷണിക്കാൻ. കൂട്ടിനിളംകിളിയായോ താമരപ്പൈങ്കിളിയായോ എങ്ങനെയെങ്കിലും കൈയും വാലും പിടിച്ചു കാട്ടിലേക്കു തിരികെ വിടുക എന്നുള്ളതാണ് പിന്നത്തെ നടപടിക്രമം. ഇതിനൊന്നും വഴങ്ങാത്ത ‘ചെന്താമര’യായി മാറിയാൽ മാത്രമേ കടുവയെ നരഭോജി എന്നു വിളിക്കാൻ വനംവകുപ്പ് സമ്മതിക്കുകയുള്ളൂപോലും.
വന്യമൃഗങ്ങൾ കാടിറങ്ങുന്നതു പെരുകിയിട്ടാണെന്നു മന്ത്രി പണ്ടെങ്ങോ അറിയാതെ പറഞ്ഞുപോയിരുന്നു. ആ നിലപാട് നമുക്കുതന്നെ പാരയാകുമെന്ന് ഉപദേശകർ പറഞ്ഞതോടെ ഇപ്പോൾ കാരണം വരച്ചുപഠിച്ചു വരുന്നതേയുള്ളൂ എന്ന മട്ടിലാണ് പ്രതികരണം. കർഷകർ പ്ലാവ് വയ്ക്കുന്നതുകൊണ്ടാണ് ആന ഇറങ്ങി വരുന്നതെന്നായിരുന്നു നേരത്തേ വനം വിദഗ്ധരുടെ കണ്ടെത്തൽ. ചോരയും നീരുമുള്ള മനുഷ്യർ നാട്ടിലുള്ളതാണ് കടുവയും പുലിയും കാടിറങ്ങാൻ കാരണമെന്നു കണ്ടെത്തിയാലും അതിശയിക്കാനില്ല. അതുകൊണ്ട് അങ്ങനെയുള്ളവരെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മാറ്റി പുനരധിവസിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കണം.
ഈ നാട്ടിൽ മൃഗങ്ങൾക്കു സമാധാനത്തോടെ ജീവിക്കണമല്ലോ. നാട്ടിൽ റേഷൻ കടയും സിവിൽ സപ്ലൈസ് മാർക്കറ്റും കാലിയാണെങ്കിലും വന്യജീവിക്ക് ഒന്നിനും കുറവുണ്ടാകരുത്. അതുകൊണ്ട് എത്രയും വേഗം കാട്ടിൽകൂടി ബ്രൂവറിക്ക് അനുമതി കൊടുക്കണം...!
മിസ്ഡ് കോൾ
നാലു വർഷംകൊണ്ട് അഞ്ചു ലക്ഷം ലിറ്റർ മദ്യം ഒഴുക്കിക്കളഞ്ഞെന്ന് എക്സൈസ്.
-വാർത്ത
വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം!
Out of Range
അഭിമുഖം പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം, ഇന്നത്തെ നമ്മുടെ പ്രത്യേക അതിഥി പ്രമുഖ വിദ്യാർഥി സംഘടനാ നേതാവ് ഈർഷ്യയാണ്. സകലതും ഈർഷ്യ, സകലതിനോടും ഈർഷ്യ, സകലർക്കും ഈർഷ്യ... ഇങ്ങനെ പറയുന്നതിൽ ദേഷ്യം തോന്നാറുണ്ടോ?
ഈർഷ്യ: മനുഷ്യർക്ക് എന്തും പറയാമല്ലോ. പക്ഷേ, എനിക്കു ദോഷം വന്നാൽ ചിലപ്പോൾ ദേഷ്യം വന്നേക്കാം.
അവതാരകൻ: അതായത് ഈർഷ്യക്കു ദേഷ്യം വരാതെ നോക്കിയാൽ മനുഷ്യർക്കു വലിയ ദോഷമില്ലാതെ ജീവിക്കാം.
ഈർഷ്യ: വരുണേ, നിങ്ങൾ വളച്ചൊടിക്കരുത്. എനിക്കു ജലദോഷം വന്നാൽ ചിലപ്പോൾ ദേഷ്യം വരാറുണ്ടെന്നാണ് ഞാൻ ഉദ്ദേശിച്ചത്. അവിടെ നിങ്ങൾ അതിന്റെമേൽ വിദ്വേഷത്തിന്റെ മഷി കുടയരുത്.
അവതാരകൻ: ഒാ, ഞാനതു മറന്നു, തടയാനും കുടയാനും കടിച്ചുകുടയാനുമുള്ള അവകാശം നിങ്ങൾക്കുള്ളതാണല്ലോ. അതിരിക്കട്ടെ, സ്വകാര്യ സർവകലാശാലകൾക്ക് സംസ്ഥാന സർക്കാർ അനുമതി... വാർത്ത കേട്ടിട്ട് ഈർഷ്യക്കും നിങ്ങളുടെ സംഘടനയ്ക്കും ഞെട്ടലും പൊട്ടലും മുട്ടലും ഒന്നുമില്ലേ?
ഈർഷ്യ: ഞങ്ങൾ എന്തിനു ഞെട്ടണം? ഇത്തരം ഛോട്ടാ കാര്യങ്ങൾ കേട്ടു ഞെട്ടാൻ ഞങ്ങൾ പൊട്ടന്മാരൊന്നുമല്ല. ഇനി നിങ്ങൾക്കു ഞെട്ടണമെന്നുണ്ടെങ്കിൽ ഞെട്ടിക്കോ. അതിനു ഞങ്ങളെ കൂട്ടുപിടിക്കേണ്ട.
അവതാരകൻ: പത്തു വർഷം മുന്‍പ് സ്വകാര്യ സർവകലാശാല വരുന്നതിനെ അനുകൂലിച്ച ഒരു വിദഗ്ധന്റെ കരണം അന്നു വാട്ടർ അഥോറിറ്റി പൈപ്പുപോലെ തനിയെ പൊട്ടിയതായിരിക്കുമോ?
ഈർഷ്യ: ചട്ടീം കലോം ആയാൽ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കുമെന്നു കേട്ടിട്ടില്ലേ. അതിങ്ങനെ കൊട്ടിഘോഷിക്കാനൊന്നുമില്ല.
അവതാരകൻ: അതായത്, നാട്ടുകാരെ ചട്ടിയെടുപ്പിക്കുന്നതാണ് കുട്ടിനേതാക്കളുടെ ഇഷ്ടം... പണ്ട് സ്വകാര്യ സർവകലാശാല എന്നു കേട്ടപ്പോൾത്തന്നെ നാട്ടിൽ കൊടികുത്തി വെടി പൊട്ടിച്ചവരല്ലേ നിങ്ങൾ? ആ സമരത്തിന്റെ പേരിൽ എത്രയോ പേരുടെ നട്ടെല്ല് പഞ്ചായത്ത് റോഡായി. എന്നിട്ടും ഇപ്പോൾ ഒരു മുദ്രാവാക്യം പോലും വിളിക്കാതെ നിങ്ങൾക്ക് എങ്ങനെ പിടിച്ചുനിൽക്കാൻ കഴിയുന്നു? അതോ ഇനി ഇരട്ടച്ചങ്ക് ഇടയുമെന്നു പേടിച്ച് കോളജിന്റെ ബാത്ത്റൂമിൽ കയറി കണ്ണാടിയിൽ നോക്കി മുദ്രാവാക്യം വിളിച്ചും ചുവന്ന ബക്കറ്റ് തല്ലിപ്പൊട്ടിച്ചും ദേഷ്യം തീർക്കുകയാണോ?
ഈർഷ്യ: പറഞ്ഞാൽ വിശ്വസിക്കുമോയെന്നറിയില്ല. അന്നു കരണത്ത് അടിച്ചതല്ല, സ്വകാര്യ സർവകലാശാല വരുന്നെന്നു കേട്ടപ്പോൾ കൈ കൂട്ടിയടിച്ചതാ, അതിന്റെ ഇടയിൽ വിദഗ്ധന്റെ കരണം വന്നു ഭ്രമണം നടത്തുമെന്ന് ആരും കരുതിയില്ല. ഭരണം നടത്തുന്നവരുടെ വികസനത്തെ അനുകൂലിക്കുന്നതാ ഞങ്ങളുടെ ചരിത്രം. കാലത്തിനൊത്തു കോലം മാറണമെന്ന നിലപാടാണ് പണ്ടുമുതലേയുള്ളത്.
അവതാരകൻ: അതുകൊണ്ടാണോ കംപ്യൂട്ടർ വരുന്നതിനെതിരേ പാടവരന്പത്തു കോലം കെട്ടി നിന്നത്?
ഈർഷ്യ: കംപ്യൂട്ടർ... ആ പേരുതന്നെ ആദ്യം ഒരു പുരുഷമേധാവിത്വത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ, പിന്നീട് അതിൽ "ആന്റിവൈറസ്' ഉണ്ടെന്നു കണ്ടപ്പോൾ ഞങ്ങൾ സ്വീകരിച്ചു. അങ്ങനെ സ്ത്രീപങ്കാളിത്തം ഉറപ്പാക്കി. അതിലെന്താണു തെറ്റ്?
അവതാരകൻ: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ പൊട്ടിത്തെറിച്ചതും നിങ്ങളുടെ സംഘടന തന്നെയല്ലേ..?
ഈർഷ്യ: നാട്ടിൽ കുടുംബശ്രീയുടെ അടക്കം എത്രയോ സ്വാശ്രയ സംഘങ്ങളുണ്ട്. ആയിരക്കണക്കിനു കുടുംബങ്ങൾക്ക് ഉപജീവനംകൂടിയാണത്. അതിനിടെ, കോളജുകളിൽ കൂടി സ്വാശ്രയസംഘം വന്നാൽ അവരൊക്കെ പട്ടിണിയിലാകില്ലേ... ആ മാനുഷികപ്രശ്നമാണ് ഞങ്ങൾ ഏറ്റെടുത്തത്. അതിലെന്താണു തെറ്റ്?
(മറുപടി കേട്ട് അവതാരകൻ പച്ചവെള്ളം ആർത്തിയോടെ കുടിക്കുന്നു).
അവതാരകൻ: സ്വകാര്യ സർവകലാശാലകളെ എങ്ങനെ സമീപിക്കാനാണ് നിങ്ങളുടെ സംഘടനയുടെ തീരുമാനം?
ഈർഷ്യ: സർവ കലയും സ്വകാര്യമായി ചെയ്യാൻ ശേഷിയുള്ളവരാണ് ഞങ്ങളുടെ വിദ്യാർഥിസംഘം. പിന്നെ സ്വകാര്യ സർവകലാശാല വന്നിട്ട് കൂടുതലെന്തു ചെയ്യാൻ... നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണു വേണ്ടത്. കുട്ടികൾക്ക് ആവശ്യത്തിനു ലോഷൻ കിട്ടുന്നുണ്ടോ? ഉപയോഗിക്കുന്ന ഡിവൈഡറുകൾ മൂർച്ചയുള്ളതാണോ? കൂടുതൽ വിദ്യാർഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുംവിധം ഡംബൽ ലഭ്യമാണോ? ശബ്ദം പുറത്തേക്കു പോകാത്ത രീതിയിലാണോ ഹോസ്റ്റൽ റൂമുകളുടെ നിർമാണം? സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനു മുന്‍പ് ഇക്കാര്യങ്ങൾ പരിശോധിച്ചു പരിഹരിച്ചുകൊടുക്കുകയാണ് അധികൃതർ ചെയ്യേണ്ടത്. കുട്ടികൾക്കു "മാർക്കോ' താരങ്ങളായി വളരാനുള്ള അന്തരീക്ഷം കലാലയത്തിൽ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ "പണി' മുടക്കരുത്. വിരിയട്ടെ, ചോരച്ചാലുകൾ നീന്തിക്കയറിയ ചെന്താമരകൾ!
മിസ്ഡ് കോൾ
കാട്ടാന ആക്രമണങ്ങളെച്ചൊല്ലി
കൊന്പുകോർത്ത് എൽഡിഎഫും
യുഡിഎഫും.
- വാർത്ത
എന്തെങ്കിലും കാട്ടേണ്ടേ!
Out of Range
വണ്ടിയുമെടുത്ത് ആർഡിഒ പായുന്നതു കണ്ടപ്പോൾ നാട്ടുകാർ അന്പരന്നു, അടിയന്തരമായി എന്തോ ഉണ്ട്. വണ്ടി നേരേ പോയത് ഒരു കോഴിക്കൂട് തേടി. അയൽവീട്ടിലെ കോഴി കൂവി ശല്യമുണ്ടാക്കുന്നെന്ന് പരാതി.
പോകാതിരിക്കാൻ പറ്റുമോ? ആർഡിഒ വണ്ടിയും പിടിച്ചു നേരിട്ടുവന്നു. കോഴിയെ മാത്രമല്ല, കോഴിക്കൂട് കൂടി മാറ്റാൻ ഉത്തരവ്. അതേസമയം, ഏതെങ്കിലും ആരാധനാലയത്തിലെ കോളാന്പി അയൽക്കാരന്റെ മാത്രമല്ല നാട്ടുകാരുടെ മുഴുവൻ ചെവി തുളയ്ക്കും വിധം മണിക്കൂറുകൾ അലറിയാലും ആരെങ്കിലും മൈൻഡ് ചെയ്യുന്നതായി കേട്ടിട്ടുണ്ടോ? കോഴിയേക്കാൾ ശബ്ദം കോളാന്പിക്കല്ലേയെന്നു ചോദിക്കരുത്, ഇവിടത്തെ രീതി ഇങ്ങനെയാണ് ഭായി.
നാട്ടുകാരുടെ കൃഷിയും കിടപ്പാടവും ചവിട്ടിമെതിച്ച് മേഞ്ഞു നടന്ന കാട്ടാനയുടെ മസ്തകത്തില്‍ ഒരു കൊതുകു കുത്തിയാല്‍ പോലും വനംവകുപ്പിന് പിന്നെ ഇരിക്കപ്പൊറുതിയില്ല. വെടിയും പുകയും പോലെ മയക്കുവെടി സംഘമെത്തും. ചങ്കുവിരിച്ച് കുങ്കിയാനകള്‍ രണ്ടോ മൂന്നോ എണ്ണം. എലിഫന്റ് ആംബുലന്‍സും എണ്ണിയാല്‍ തീരാത്ത പരിവാരങ്ങളും റെഡി. ആനയെ പാർപ്പിക്കാൻ കാട്ടിലെ തടിവെട്ടി ആനക്കൊട്ടില്‍. ആന ചിമ്മുന്നുണ്ടോ തുമ്മുന്നുണ്ടോ ആടുന്നുണ്ടോ എന്നൊക്കെ അറിയാന്‍ വാച്ച് ആൻഡ് വാർഡ് ഉറക്കമിളച്ച് 24 മണിക്കൂർ കാട്ടിൽ കാവല്‍. തീറ്റയും മരുന്നും എത്തിക്കാന്‍ പരക്കംപാച്ചിൽ...
അതേസമയം, കാട്ടാന ഒരുത്തനെ ചവിട്ടി കൈയും കാലും ഒടിച്ചിട്ടാല്‍ ആംബുലന്‍സുമില്ല, ആള്പ്പടയുമില്ല. എങ്ങനെയെങ്കിലും അറിഞ്ഞുകേട്ടു നാട്ടുകാര്‍ വന്നു തോളില്‍ എടുത്തിട്ടു കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചാല്‍ അവിടെ അപ്പോള്‍ ഡോക്ടര്‍ ഉണ്ടെങ്കില്‍ എന്തെങ്കിലും ചികിത്സ കിട്ടും. അല്ലെങ്കില്‍ ഏതെങ്കിലും വണ്ടി വിളിച്ചുകൊണ്ടുവന്നു രോഗിയെ ഡോക്ടറും മരുന്നുമുള്ള ആശുപത്രിയിലേക്ക് എത്തിച്ചാൽ ചിലപ്പോൾ രക്ഷപ്പെടും. ഈ സമയം ആളെ ചവിട്ടിയ ആനയുടെ മൂഡ് ശരിയല്ലാത്തതു കാരണം ജനം ജാഗ്രത പാലിക്കണമെന്ന വനംവകുപ്പ് മുന്നറിയിപ്പ് കിട്ടിയാല്‍ അത്രയും ഭാഗ്യം. ഇനി ആളു തട്ടിപ്പോയാല് തട്ടിപ്പോയവന്റെ ബോഡിയുമായി പെരുവഴിയില്‍ കുത്തിയിരുന്നാല്‍ അധികാരികള്‍ ചിലപ്പോൾ ഉണരാം. എന്തെങ്കിലും പ്രഖ്യാപിക്കും, എന്നെങ്കിലും കിട്ടിയാല്‍ ഭാഗ്യം. ആനയ്ക്കു കൊടുക്കുന്ന പ്രാധാന്യം ആളിനും കൊടുക്കേണ്ടതല്ലേയെന്നു ചോദിക്കരുത്, ഞങ്ങളുടെ രീതികള്‍ ഇങ്ങനെയാണ് ഭായി.
ഇന്‍ഷ്വറന്‍സും പുക സര്‍ട്ടിഫിക്കറ്റുമില്ലാതെ ഏതെങ്കിലും ഒരുത്തന് വണ്ടിയുമായി റോഡിലിറങ്ങിയാല്‍ അവന്റെ കാര്യം കട്ടപ്പുക. പെറ്റി സെറ്റാക്കി വീട്ടിലെത്തിച്ച് സര്‍ക്കാര്‍ കൈയോടെ കാശുവാങ്ങി കീശയിലിടും. എന്നാല്‍, ഇതേ സര്‍ക്കാരിന്റെ വക ആനവണ്ടി ഇന്‍ഷ്വറന്‍സുമില്ല, പുക സര്‍ട്ടിഫിക്കറ്റ് എന്നു കേട്ടിട്ടുപോലുമില്ലാതെ തെക്കുവടക്ക് പോലീസിന്റെ മീശയ്ക്കു മുകളിലൂടെ പാഞ്ഞാലും പെറ്റിയുമില്ല, കുറ്റിയുമില്ല. ഇത് അനീതിയല്ലേ എന്നു ചോദിക്കരുത്, ഇവിടത്തെ കാര്യങ്ങൾ ഇങ്ങനെയാണ് ഭായി.
നാട്ടുകാർക്കു ശല്യമായ ഒരു കാട്ടുപന്നിയെ എവിടെയെങ്കിലും വച്ചു വെടിവച്ചു കൊന്നാൽ ഉടൻ വരും കന്നാസുമായി വനം മുതലാളിമാർ. കാട്ടുപന്നിയുടെ ബോഡി ഒരുത്തനും തൊടാതെ കുഴിച്ചിടണം, അതാണ് ആചാരം. കുഴിമാന്തിപ്പോലും ആരും എടുക്കാതിരിക്കാൻ “തളിയാനെ മണ്ണെണ്ണ...” എന്നു പറഞ്ഞ് മണ്ണെണ്ണയും കൂടി തളിച്ച് മണ്ണിട്ടു മൂടിയിട്ട് നാട്ടുകാരെ നോക്കി ചുണ്ടുകോട്ടി ഒരു ചിരി ചിരിക്കും.
അതേസമയം, മൃഗശാലയിലെ കടുവയ്ക്കും പുലിക്കുമൊക്കെ തിന്നാന്‍ ദിവസവും ലക്ഷക്കണക്കിനു രൂപയുടെ ഇറച്ചി സര്‍ക്കാര്‍ കാശു കൊടുത്തുവാങ്ങും. എന്നാല്‍, പിന്നെ ഈ പന്നികളുടെ ഇറച്ചി മൃഗശാലയിലെ മൃഗങ്ങള്‍ക്കു കൊടുത്താല്‍ പോരേ ആ കാശു ലാഭിക്കരുതോ എന്നു ചോദിക്കരുത്... ഇവിടുത്തെ ആചാരങ്ങള്‍ വിചിത്രമാണ് ഭായി...
മിസ്ഡ് കോൾ
ഖജനാവ് കാലി; ഇഷ്ടക്കാർക്കു വാരിക്കോരി കൊടുത്ത് സർക്കാർ
- വാർത്ത.
ഇഷ്ടം തന്നിഷ്ടം, ശിഷ്ടം കഷ്ടം!
Out of Range
ആശാ വർക്കർ! ആരാണോ ആ പേരിട്ടത്? പേരു പോലെതന്നെ ഇതുവരെ വർക്ക് ചെയ്തിട്ടും അവർക്ക് ആശയ്ക്കു വകയൊന്നും കാണുന്നില്ല. ആശാ വർക്കർമാർ ആശയറ്റു നിൽക്കുന്പോൾ അവർക്കു മുന്നിൽ തമാശ വർക്കർമാരായി മാറിയിരിക്കുകയാണ് അധികൃതർ.
സ്റ്റാർട്ടപ്പുകളുടെ കാലമല്ലേ, പാവപ്പെട്ട സമരക്കാരുടെ ആശയ്ക്കല്ല, പിഎസ്സിക്കാരുടെ മീശയ്ക്കാണ് ബ്രാൻഡ് മൂല്യം. അതുകൊണ്ടാണ് ആശയ്ക്കു വയ്ക്കുമെന്നു പ്രതീക്ഷിച്ചത് മീശയ്ക്കു കൊടുത്തത്. ആശിച്ചതിലുമേറെ മേശപ്പുറത്തു കിട്ടിയതിന്റെ ആവേശത്തിലായിപ്പോയി ആശാൻമാർ, ഖജനാവ് നാശമായാലും മോശമാകരുതല്ലോ വേണ്ടപ്പെട്ടവരുടെ കീശകൾ!
അതിനിടെ, ആരോഗ്യമന്ത്രിയുടെ തകർപ്പൻ തമാശ. ആശമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയാറാണത്രേ. ആർക്കും ചിരി വന്നില്ലെങ്കിലും കുലുങ്ങിച്ചിരിച്ച ചിലരുണ്ട്, ചില എളമരങ്ങളും മൂത്ത മരങ്ങളും. ആളും പരിവാരങ്ങളുമായി ഡൽഹിയിൽ പോയി സമരത്തിനു ചെലവാക്കുന്ന കാശ് ആ പാവങ്ങൾക്കു വീതിച്ചു കൊടുത്താൽ അവർ സമരം നിർത്തി എഴുന്നേറ്റു പോയ്ക്കോളും മാഷേ...
ചിരി നിർത്താൻ പറ്റാഞ്ഞിട്ടാണോയെന്നറിയില്ല എളമരത്തിന്റെ വക നരച്ചു മൂത്ത തമാശ കേട്ടാണ് പിന്നെ കേരളം ഉണരുന്നത്. തലസ്ഥാനത്തു സമരം നടത്തുന്ന ആശാ വർക്കർമാരുടേത് “ഈർക്കിലി സംഘടന” എന്നതായിരുന്നു കരിംജിയുടെ കണ്ടെത്തൽ.
“കനൽ ഒരു തരി മതി” എന്നു ദിവസവും നാലു നേരം പരിപ്പുവടയിൽ നോക്കി പറയുന്ന പാർട്ടിയുടെ നേതാവാണ് ആശാ വർക്കർമാരെ ഈർക്കിലിയിൽ കയറ്റാൻ രംഗത്തിറങ്ങിയതെന്നതാണ് കൗതുകം. ഈർക്കിലിയാണെങ്കിലും ഈയാംപാറ്റയാണെങ്കിലും കൊള്ളേണ്ടിടത്തു കൊണ്ടാൽ വേദനിക്കും സഖാവേ. ഈർക്കിലിപ്പുരാണം കൂടുതൽ പറഞ്ഞാൽ മരമായാലും മനുഷ്യനായാലും ഇവിടെ ചിരിച്ചുകൊണ്ടു നിൽക്കാൻ ധൈര്യപ്പെടില്ല എന്നതാണ് മറ്റൊരു സത്യം.
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ് ചൊല്ല്. ഇവിടെ വർക്കർമാർക്ക് ആശ ഇഷ്ടം പോലെ കൊടുത്തു. ആന കൊടുത്തോ എന്നു ചോദിച്ചാൽ ഇപ്പോൾ ആറളത്ത് അടക്കം മലയോര മേഖലയിൽ ഇടയ്ക്കിടെ കൊടുക്കുന്നുണ്ട്. അതുകൊണ്ട് അവിടെ നാട്ടുകാർക്കു ജീവിക്കാനുള്ള ആശ തന്നെ തീർന്ന മട്ടാണ്. ഈ നാട്ടിൽ മനുഷ്യന്റെ ആശയല്ല, ആനയുടെ ആമാശയമാണ് വർക്ക് ചെയ്യേണ്ടത്! ആനയുടെ ആശയെങ്കിലും സഫലമാകുന്നുണ്ടല്ലോ എന്നോർത്ത് മനുഷ്യന് ആശ്വസിക്കാം.
ആശമാർ വർക്ക് ചെയ്യുന്നുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കുന്നോളം ആശിച്ചാൽ കുന്നിക്കുരുവോളമെങ്കിലും കിട്ടുമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. കുന്നിക്കുരുവും നാണ്യവിളയുമൊന്നും വേണ്ട ഒരു കടുകുമണിയോളമെങ്കിലും കിട്ടിയാൽ മതിയെന്നാണ് ആശാ വർക്കർമാരുടെ ആശ. ഈ കടുകുമണി ആരു കൊടുക്കുമെന്നതിനെച്ചൊല്ലിയാണ് ഇപ്പോൾ സംസ്ഥാനവും കേന്ദ്രവും തമ്മിൽ തർക്കം.
ആശയറ്റ് സമരത്തിന് ഇറങ്ങിയിരിക്കുന്ന ആശാ വർക്കർമാരുടെ ആവശ്യത്തിനു ചെവി കൊടുക്കാതിരിക്കുന്നതു മോശമാണെന്ന് ഇനിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു തോന്നുന്നില്ലെങ്കിൽ അവർക്ക് ഒരു ഉപകാരമെങ്കിലും നിങ്ങൾ ചെയ്തു കൊടുക്കണം. അവർക്കു ചാർത്തിക്കൊടുത്ത ‘ആശാ വർക്കർ’ എന്ന പേരെങ്കിലും ഒന്നു മാറ്റിക്കൊടുക്കണം. ‘നിരാശാ വർക്കർ’... അതാണ് ഇപ്പോൾ അവർക്കു ചേരുന്ന പേര്.
മിസ്ഡ് കോൾ
പത്തു മാസംകൊണ്ടു തീരേണ്ട ആറളത്തെ ആനമതിൽ അഞ്ചാം വർഷവും പണി തുടരുന്നു.
- വാർത്ത.
‘ആനമതിൽ’ അല്ലേ.. വൈകും!
Out of Range
സമരക്കാർ ഇരച്ചുവരുന്നു, പോലീസ് ജീപ്പ് പാഞ്ഞുവരുന്നു, ചോദ്യപേപ്പർ പറന്നുവരുന്നു, അധ്യാപകർ വിറച്ചുവരുന്നു, പിള്ളേർ ചിരിച്ചുവരുന്നു... ഏതെങ്കിലും ആക്ഷൻ മൂവിയിലെ ക്ലൈമാക്സ് സീനാണെന്നു കരുതി ത്രില്ലടിക്കേണ്ട. ഇതു നാട്ടിൽ സീനുണ്ടാക്കുന്ന ഇൻസ്റ്റഗ്രാം കാലത്തെ പിള്ളേർക്കുവേണ്ടിയുള്ള സ്പെഷൽ പരീക്ഷയാണ്.
പൊരിവെയിൽ കൊള്ളേണ്ട, സമയത്തു ബസ് പിടിക്കാൻ പരക്കം പായേണ്ട, ഹാൾ ടിക്കറ്റ് എടുത്തോയെന്ന ടെൻഷൻ വേണ്ടേ വേണ്ട... ‘പ്രതി’ഭകളെത്തേടി പരീക്ഷാ സെന്റർ ഇങ്ങോട്ടുവരും, അതാണ് ഈ നാട്ടിലെ നടപ്പ്. എന്തായാലും ഇത്ര റിസ്ക് എടുത്തു പരീക്ഷയെഴുതുന്ന പ്രതിഭകൾക്കായി പ്രത്യേക ട്യൂഷനും കംബൈൻഡ് സ്റ്റഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം നമുക്കു ട്യൂഷൻ ക്ലാസിലേക്കു പോകാം.
ട്യൂഷൻ മാഷ്: എല്ലാവരും വന്നിട്ടുണ്ടല്ലോ അല്ലേ, പേനയും പെൻസിലുമൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?
പ്രതിഭ: പേനയും പേനാക്കത്തിയുമൊക്കെ പഴയ സെറ്റപ്പ് അല്ലേ സാറേ. നഞ്ചക്ക് ഉണ്ട്. ബെഞ്ചിനടിയിൽ വച്ചിട്ടുണ്ട്, മതിയോ? (ഇതും പറഞ്ഞ് ഒരു പ്രതിഭ ബെഞ്ചിനടിയിൽ പരതുന്നു).
ട്യൂഷൻ മാഷ്: വേണ്ട, ഇപ്പോ ഒന്നും പുറത്തേക്കെടുക്കേണ്ട. വരയ്ക്കാനോ കുറിക്കാനോ ഉണ്ടെങ്കിൽ പറയാം. അപ്പോളെടുത്താൽ മതി.
മറ്റൊരു പ്രതിഭ: വരയാൻ നഞ്ചക്ക് പറ്റില്ല സാറേ, വടിവാളാണു നല്ലത് അല്ലെങ്കിൽ പിന്നെ മലപ്പുറം കത്തി കിട്ടും.
ട്യൂഷൻ മാഷ്: പത്താം ക്ലാസ് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന കടന്പയാണ്. കളിയും ചിരിയുമൊക്കെ മാറ്റിവച്ചു നമ്മൾ സീരിയസ് ആകേണ്ട സമയം. ഇപ്പോൾ ആഞ്ഞുപിടിച്ചാൽ പിന്നെ വിഷമിക്കേണ്ടിവരില്ല.
പ്രധാന പ്രതിഭ: സാറിനങ്ങനെ പറയാം... ഞങ്ങൾ കഴിഞ്ഞ ദിവസം കളിയും ചിരിയും വിട്ട് അല്പം സീരിയസ് ആയെന്നു പറഞ്ഞ് എന്തൊരു പുകിലാണ് ഈ നാട്ടിൽ നടക്കുന്നത്. മാഷ് പറഞ്ഞതുപോലെ ആഞ്ഞുപിടിച്ചപ്പോൾ അത് ആർക്കും പിടിച്ചില്ല. ദേ ഇപ്പം പോലീസ് പിടിച്ചു പരീക്ഷ എഴുതിക്കുന്നു. ഇങ്ങനെയാണോ ഭാവിയുടെ വാഗ്ദാനമായ കുട്ടികളോടു പെരുമാറേണ്ടത്.
അല്പം മനുഷ്യത്വമൊക്കെ വേണ്ടേ... ഞങ്ങളും മനുഷ്യരല്ലേ... ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടിട്ട് എത്ര ദിവസമായെന്നറിയാമോ സാറിന്. നാട്ടിൽ പലരുടെയും അടുപ്പ് പുകയുന്നുണ്ടോയെന്ന് നോക്കാൻ നൂറു സംവിധാനങ്ങളുണ്ട്. എന്നാൽ, കുറെ ദിവസമായി ഞങ്ങളുടെ ചുണ്ടിലെന്തെങ്കിലും പുകയുന്നുണ്ടോയെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? അതിനെന്തെങ്കിലും ഒരു വഴി ആരെങ്കിലും പറയുന്നുണ്ടോ!
ട്യൂഷൻ മാഷ്: സിലബസിലുള്ള കാര്യമാണ് പ്രധാനം. പത്താം ക്ലാസിന്റെ പടി കടക്കുക എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം.
പ്രതിഭ: സാറേ ഒരു സംശയമുണ്ട്. ക്രമസമാധാനം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ പത്തു മാർക്കോയുടെ ചോദ്യം വരുമെന്ന് ഇവൻ പറയുന്നു. ശരിയാണോ?
ട്യൂഷൻ മാഷ്: മാർക്കോ അല്ലെടാ മാർക്ക്.
പ്രതിഭ: സാറിനും മറ്റു പിള്ളേർക്കുമൊക്കെ മാർക്ക് ആയിരിക്കും. പക്ഷേ, ഞങ്ങൾക്ക് ഇതൊക്കെ മാർക്കോയാണ്.
ട്യൂഷൻ മാഷ്: മാർക്ക് ആയാലും മാർക്കോ ആയാലും ഉപന്യാസം ചോദിച്ചാൽ എഴുതണം. ചോദ്യപേപ്പറിൽ വരുന്നത് ക്രമസമാധാനമാണോ അക്രമസമാധാനമാണോയെന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പിന്നെ, മുകുന്ദൻ ഉണ്ണിമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരോ വാചകം തീരുന്പോഴും കുത്തിടാൻ വിട്ടുപോകരുത്.
മുഖ്യപ്രതിഭ: പക്ഷേ, സാറേ കുത്തിയിട്ടാൽ പിന്നെ അവിടെ നിൽക്കരുത് വിട്ടുപോരണം എന്നാണല്ലോ ഞങ്ങൾ കേട്ടിട്ടുള്ളത്...
ട്യൂഷൻ മാഷ്: അതു കേട്ടതുകൊണ്ടാ ഇപ്പോൾ ഇവിടെ കുത്തിയിരിക്കേണ്ടി വന്നത്. പിന്നൊരു കാര്യം, ഇത്തവണ ചരിത്രപുസ്തകത്തിൽനിന്നുള്ള ക്വട്ടേഷനുകൾ ചോദിക്കാനുള്ള സാധ്യതയുണ്ട്. അതു നന്നായി നോക്കിയിട്ടു വേണം പോകാൻ.
കുഞ്ഞുപ്രതിഭ: ക്വട്ടേഷൻ ആണെങ്കിൽ ദേ ഇവന്റെ അച്ഛനോടു പറഞ്ഞാൽ മതി മാഷേ. ഇവന്റെ അച്ഛൻ ക്വട്ടേഷനാ. ഫോട്ടോയൊക്കെയുണ്ട്. പണിക്കു പോകുമ്പോൾ കൂടെ വരികയും ചെയ്യും.
ഇതു കേട്ട് തലയിൽ കൈവച്ച് ട്യൂഷൻ മാഷ് മുകളിലേക്കു നോക്കുന്പോൾ ഒരു അശരീരി: “കേരളത്തിന്റെ ഓരോ സ്പന്ദനവും പൂജപ്പുരയിലാണ്. വിത്തൗട്ട് പൂജപ്പുര, കേരളം വെറുമൊരു വട്ടപ്പൂജ്യം! - മാർക്കോ മാഷ്!
മിസ്ഡ് കോൾ
മൂന്നാം ഇടതുഭരണം ഉറപ്പെന്ന് എം.വി. ഗോവിന്ദൻ.
- വാർത്ത
കെ റെയിൽ അപ്പവും ഉറപ്പ്!
Out of Range
പണ്ടു കാലത്ത് നമ്മൾ അതിനെ കാൽച്ചട്ട എന്നു വിളിച്ചു. കാലിൽ ഇടുന്നതുകൊണ്ടാണോ കാലിന്റെ കാൽ ഭാഗം മാത്രം മറയ്ക്കുന്നതുകൊണ്ടാണോ ആ പേരു വന്നതെന്ന് തയ്ച്ചവർക്കും അറിയില്ല ഇട്ടവർക്കും അറിയില്ല. പിന്നീടതിന്റെ എല്ലൂരിയ നാട്ടുകാർ കാച്ചട്ടയാക്കി. അത് ഇട്ടു നടന്ന പോലീസിന് കാച്ചട്ടപ്പോലീസ് എന്ന വിളിപ്പേരും വീണുകിട്ടി. കാച്ചട്ട വിളിക്കു പരിഷ്കാരം പോരെന്നു തോന്നിയവർ അതിനെ നിക്കർ എന്നു വിളിച്ചു ബഹുമാനിച്ചു.
നിക്കറിനെ ഭാഷാസ്നേഹികൾ കളസം എന്നും എക്സ്ട്രാ ഫിറ്റിംഗ് ഉള്ളതിനെ വള്ളിക്കളസമെന്നും വിശേഷിപ്പിച്ചു പോന്നു. ഇതിനിടെ, കാച്ചട്ടപ്പോലീസ് എന്ന പേരുദോഷം മാറ്റാൻ പോലീസുകാർ കാക്കിക്കാച്ചട്ട വലിച്ചുനീട്ടി പാന്റ്സ് ആക്കി. എന്നിട്ടും പല സ്കൂളുകളിലെയും പിള്ളേർക്ക് കാക്കിക്കാച്ചട്ട ഇട്ടു നടക്കാനായിരുന്നു യോഗം. പരിഷ്കാരം ഗേറ്റ് കടന്നുവന്നതോടെ പോലീസ് മാറിയതുപോലെ പിള്ളേരും മാറി. കാച്ചട്ട വളർന്ന് പാന്റ്സ് ആയി. കാക്കി കൈയേറി നീലയും വെള്ളയും കാപ്പിപ്പൊടിയുമൊക്കെയെത്തി.
നാട്ടിൽ പലരും കാക്കിക്കാച്ചട്ടയെ കൈവിട്ടിട്ടും കൈവിടാൻ മടിച്ച ഒരു കൂട്ടരുണ്ടായിരുന്നു. നാട്ടുകാർ അവരെ മിത്രങ്ങൾ എന്നു വിളിച്ചു. മുയലിന്റെ ചെവി പോലെ രണ്ടു വശത്തേക്കും വിടർന്നു നിൽക്കുന്ന കാച്ചട്ടയും കൈയിലെ കന്പും അഭിമാനമായി കരുതിയിരുന്ന അവർ കാലം മാറിയിട്ടും കാക്കിക്കാച്ചട്ടയുമിട്ട് കളത്തിലിറങ്ങി. അതോടെ കാക്കിനിക്കർ മിത്രങ്ങളുടെ പ്രതീകമായി ചിരപ്രതിഷ്ഠനേടി.
പിന്നെയും നിക്കർ ഇടണമെന്നു മോഹമുള്ളവർക്കായി ഇതിനകം കാച്ചട്ട കളറടിച്ചും വലിച്ചുനീട്ടിയും പരിഷ്കാരി ബർമുഡയായി അവതരിച്ചിരുന്നു. ഞങ്ങൾ ഇട്ടാൽ വള്ളിക്കളസവും നിങ്ങൾ ഇട്ടാൽ ബർമുഡയും പോലുള്ള ചൊല്ലുകളും നാട്ടിൽ പാട്ടായി. ഇത്രയുമായിട്ടും കാച്ചട്ടയിലെ പിടിവിടാൻ തയാറാകാതിരുന്ന മിത്രങ്ങളെ കളിയാക്കാൻ എതിരാളികൾ കാക്കിനിക്കർ കഥകൾ പലതുമിറക്കി.
ഇതിനിടെ, ബർമുഡയുഗത്തിൽ പിറന്ന കുട്ടികൾക്കു കാക്കിനിക്കറിനോട് അത്ര പ്രിയമില്ലെന്നു മിത്രങ്ങൾ സർവേ നടത്തി കണ്ടെത്തി. കാച്ചട്ടയിൽത്തന്നെ കാലുടക്കി നിൽക്കുന്നത് അബദ്ധമാണെന്നും കാലത്തിനൊത്തു കളസം മാറണമെന്നും ഏതോ ബുദ്ധിചാലക് അവരെ ഉപദേശിച്ചു.
അങ്ങനെ 90 വർഷമിട്ട നിക്കറിൽനിന്ന് അവരും ഒരുവിധത്തിൽ പുറത്തുചാടി. കാക്കിയെത്തന്നെ കൈവിട്ടു ബ്രൗണ്‍ പാന്റ്സിലേക്കായിരുന്നു മിത്രങ്ങളുടെ ചാട്ടം. കാക്കിനിക്കറിനെ കൈവിട്ടിട്ട് എട്ടു വർഷം കഴിഞ്ഞെങ്കിലും ഇന്നും എതിരാളികൾക്കു മിത്രങ്ങളെ ചൊറിയാൻ കാക്കിനിക്കർ നിർബന്ധം.
ഇലക്ഷൻ പ്രചാരണത്തിനിടയിൽ ഒരു മൂത്ത സഖാവ് ഒാർമയുടെ ഇരുന്പുപെട്ടിയിൽ ഭദ്രമായി വച്ചിരുന്ന ഒരു കാക്കിനിക്കർ പുറത്തെടുത്തതാണ് പുതിയ വർത്തമാനം. പഴയ കാക്കിനിക്കർ കണ്ടപ്പോൾ തട്ടിക്കുടഞ്ഞ് ഒന്നിട്ടു നോക്കിയാൽ കൊള്ളാമെന്നു മൂപ്പർക്കു തോന്നിപ്പോയത്രേ.
ഒരു കാൽ ഇട്ടപ്പോൾത്തന്നെ പ്രതിപക്ഷം ചാടിവീണു. ഇടാനും വയ്യ ഉൗരാനും വയ്യ എന്ന അവസ്ഥയിൽ ഒറ്റക്കാലിൽനിന്നു വട്ടം കറങ്ങുന്ന സഖാവിനെയാണ് പിന്നെ നാട്ടുകാർ കാണുന്നത്.
കട്ടൻ ചായയും പരിപ്പുവടയും കുടിച്ചവരൊന്നും കാക്കിനിക്കർ ഇട്ട ചരിത്രമില്ലെന്ന ഇരട്ടച്ചങ്കിന്റെ മിടിപ്പുകൂടി കേട്ടതോടെ ഇട്ട കാൽ എങ്ങനെയെങ്കിലും ഊരിയാൽ മതിയെന്ന അവസ്ഥയിലായി മൂത്ത സഖാവ്.
എതിരാളികൾ ഇതാ ജമാത്തെ ഇസ്ലാമിയുടെ കുപ്പായത്തിൽ കയറിക്കൂടിയിരിക്കുകയാണെന്നു ബഹളമുണ്ടാക്കിയപ്പോൾ ഇങ്ങനെയൊരു നിക്കർ തങ്ങളുടെ നീലപ്പെട്ടിയിലും ഇരിപ്പുണ്ടെന്ന കാര്യം പാവം സഖാക്കൾ മറന്നുപോയി. ആദ്യം പറഞ്ഞ ചൊല്ല് ഒരിക്കൽകൂടി ഒാർമ വരുന്നു, നിങ്ങൾ ഇടുന്പോൾ വള്ളിക്കളസം, ഞങ്ങൾ ഇടുന്പോൾ ബർമുഡ!
മിസ്ഡ് കോൾ
ഒരു കുട്ടിക്ക് 6.78 രൂപ; കൊടുക്കേണ്ടത് ഫ്രൈഡ് റൈസും ബിരിയാണിയും.
-വാർത്ത
അര പരിപ്പുവടയ്ക്ക് ആയിരം ബിർയാണി!
Out of Range
ഓരോ ഫയലും ഓരോ ജീവിതമാണ്... ഒരിടത്തൊരു ഫയൽവാൻ ഇതു പറയുന്നതു കേട്ടപ്പോൾ മേശപ്പുറത്ത് ഇരിക്കുകയായിരുന്ന ഫയൽ കുമാരിക്കു രോമാഞ്ചം വന്നു. എല്ലാം ശരിയാക്കുന്ന നാട്ടിൽ ഒരു സർക്കാർ ഫയലിന് ഇനി അഭിമാനത്തോടെ ജീവിക്കാം. ഇങ്ങനെ ചിന്തിച്ചിരിക്കുന്നതിനിടെ ആരോ അവളെ വാരിയെടുത്തു. എന്നിട്ട് അപ്പുറത്തു കണ്ട മേശപ്പുറത്തേക്ക് ഒരു തട്ട്.
വയ്ക്കുകയായിരുന്നോ എറിയുകയായിരുന്നോ എന്നുറപ്പില്ല. എന്തായാലും ആ വീഴ്ചയിൽ നടുഭാഗത്തേറ്റ പരിക്കു മായാതെ അവിടെയുണ്ട്. ജീവിതമാണ് ഉള്ളിലുള്ളതെന്നു പറഞ്ഞിട്ട് ഫയൽവാൻ എതിരാളിയെ എറിയുംപോലെയാണല്ലോ തന്നെ എടുത്തെറിഞ്ഞതെന്ന് അവൾക്കു തോന്നി.
എങ്കിലും പുതുമോടി മായാത്തതിന്റെ അഭിമാനത്തോടെയാണ് അവൾ മേശപ്പുറത്ത് ഇരുന്നത്. തന്നെ ചുറ്റിയിരുന്ന ചുവപ്പുനാട കണ്ടപ്പോൾ മിസ് ഇന്ത്യ മത്സരത്തിനു വിന്നർ സാഷ് അണിഞ്ഞു സുന്ദരിമാർ നിൽക്കുന്നതുപോലെയാണ് അവൾക്കു തോന്നിയത്. എന്നാൽ, പിന്നീട് അപ്പുറത്തെ മേശയിലെ പെൻഷൻ ഫയലനാണു പറഞ്ഞത്, അതു ചുവപ്പുനാടയല്ല, ഒരിക്കലും അഴിയാത്ത ജാടയാണെന്ന്.
അവൾ അപ്പുറത്തെ മേശപ്പുറത്തേക്കു നോക്കി. അവിടെ മുഴുവൻ പ്രായം ചെന്നവരാണെന്നു തോന്നുന്നു. പൊടിയൊക്കെ പിടിച്ച് ഒരു ചന്തവുമില്ലാതെയാണ് ഇരിപ്പ്. ഇവർക്കൊക്കെ അല്പം വൃത്തിയായി ഇരുന്നുകൂടേ. തന്റെ തിളക്കവും മിനുക്കവുമൊക്കെ കണ്ടപ്പോൾ തെല്ല് അഹങ്കാരവും തോന്നി. ഫയലുകൾ ജീവിതമായ സ്ഥിതിക്കു തനിക്കിനി വച്ചടി വച്ചടി കയറ്റമായിരിക്കും. ഇപ്പോൾ ക്ലർക്കിന്റെ മേശയിലാണ്. അടുത്ത ദിവസം ഹെഡ് ക്ലർക്കിന്റെ മേശയിലേക്ക്. അവിടെനിന്നു സെക്ഷൻ ഹെഡിന്റെ മേശ. പിന്നെ സൂപ്രണ്ടിന്റെ പക്കൽ. ഒടുവിൽ എസി മുറിയിലെ മേധാവിയുടെ മുന്നിൽ.
വിദേശത്തേക്കു പോകാൻ വീസയടിച്ചു കിട്ടിയ പതിനെട്ടുകാരിയെപ്പോലെ ഫയൽകുമാരി ആവേശംകൊണ്ടു. അവിടെനിന്നു സെക്രട്ടേറിയറ്റിലേക്കു പറക്കണം. അവിടെ ഐഎഎസുകാരും ഐപിഎസുകാരുമൊക്കെ തന്നെ ഇരുകൈയും നീട്ടി വാങ്ങുന്നതും ഭവ്യതയോടെ തന്റെ തലയിൽ കുറിക്കുന്നതുമൊക്കെ അവൾ സ്വപ്നം കണ്ടു. അതു കഴിഞ്ഞുവേണം മന്ത്രിമാരുടെയും പറ്റിയാൽ മുഖ്യമന്ത്രിയുടെയും മേശപ്പുറത്തൊന്നു വിലസാൻ.
ഇങ്ങനെ ദിവാസ്വപ്നം കണ്ടു മയങ്ങിപ്പോയതിനിടെ ഒരു ബഹളം കേട്ടാണ് ഉണർന്നത്. തൊട്ടപ്പുറത്തെ മേശ ഉപയോഗിക്കുന്ന സുന്ദരി ക്ലർക്കാണ് തലങ്ങും വിലങ്ങും ഒാടുന്നത്. അവരുടെ ബഹളം കേട്ടതും പ്യൂൺ ചേട്ടൻ ഒരു നീളൻ വടിയുമായി വന്നു. മേശപ്പുറത്തും റാക്കിലുമിരിക്കുന്ന ഫയലുകൾ അയാൾ നിർദാക്ഷിണ്യം കുത്തിമറിച്ചു. നാട്ടുകാരനെ കണ്ട കാട്ടാനയുടെ ഭാവത്തോടെയാണ് ക്ലര്‍ക്കിന്റെ നില്‍പ്പും ഭാവവും. ഒടുവിൽ പ്യൂൺ പ്രതിയെ കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ഒരു പന്നിയെലി. കുത്തുകിട്ടിയതും ഫയലിന് ഇടയിൽനിന്ന് അതു മേശപ്പുറത്തേക്കൊരു ചാട്ടം. സമാധാനമായി കഴിഞ്ഞിരുന്ന തന്നെ കുടിയിറക്കിയതിന്റെ ദേഷ്യത്തിൽ ക്ലർക്കിനെ രൂക്ഷമായൊന്നു നോക്കിയ ശേഷം കഥാനായകൻ പുറത്തേക്കു പാഞ്ഞു. വീണ്ടും, എലി വരും എല്ലാം ശരിയാകും... എന്ന മട്ടിൽ വടി ഭിത്തിയിൽ ചാരി വച്ചിട്ട് പ്യൂൺ തിരിഞ്ഞുനടന്നു.
ഇത്രയും ബഹളങ്ങൾ നടന്നിട്ടും ക്ലർക്കും പ്യൂണും അല്ലാതെ ആരും അനങ്ങിയതുപോലുമില്ല. ഇതിവിടത്തെ സ്ഥിരം പരിപാടിയാണെന്ന് ഫയൽ കുമാരിക്കു തോന്നി. ഇതിനിടെ, ചില ഫയൽ ഫ്രണ്ട്സ് സ്വിഫ്റ്റ് ബസ് പോകുന്നതുപോലെ അകത്തേക്കും പുറത്തേക്കും പോകുന്നതു കാണാം. അതൊക്കെ വേണ്ടപ്പെട്ടവരുടെ ബ്രോകൾ ആണത്രേ. തന്നെ അടുത്ത സീറ്റിലേക്ക് ആനയിച്ചുകൊണ്ടുപോകാൻ നാളെ പ്യൂൺ വരുന്നതും കാത്ത് അവളിരുന്നു. ആ ഇരിപ്പ് ഇപ്പോൾ അഞ്ചു വർഷത്തോട് അടുക്കുന്നു. പതിവുപോലെ പ്യൂൺ ചേട്ടൻ നീളൻ വടിയുമായി വരുന്നുണ്ട്.
ഇത്തവണ കുത്ത് കിട്ടിയത് ഫയൽ കുമാരിക്കായിരുന്നു. അതാ ഫയലിൽ അവൾ പോലും അറിയാതെ ഒരെലിയും രണ്ടു മൂന്നു കുഞ്ഞുങ്ങളും രണ്ടു മൂന്നു പാറ്റകളും. അവൾക്കും തോന്നി, ശരിയാണ്, ഓരോ ഫയലും ഓരോ ജീവിതമാണ്!
മിസ്ഡ് കോൾ
മഴക്കോട്ട് മോഷണം: കണ്ണൂരിൽ പോലീസുകാരനു സ്ഥലംമാറ്റം.
- വാർത്ത
റെഡ് അലർട്ട്!
Out of Range
ഫോൺ റിംഗ് ചെയ്യുന്നു.
“ഹലോ പാതാളമല്ലേ? ആരാണ് ഫോൺ എടുത്തിരിക്കുന്നത്?”
“അതെ പാതാളമാണ്. ഇതു മാവേലിയുടെ മന്ത്രിയാണ്. എന്താണു കാര്യം...?”
ഫോൺ വച്ച ശേഷം മന്ത്രി: “പ്രഭോ, ഭൂമിയിൽനിന്ന് ഒരു പെൺകുട്ടി വിളിച്ചിരുന്നു.”
“പെൺകുട്ടിയോ എന്നെയോ? പേര് വല്ലതും പറഞ്ഞോ?”
“ഒരു മോണിക്ക ആണെന്നാണു പറഞ്ഞത്.”
“എടോ അതു വല്ല പെൺകുട്ടിയുമല്ല. കേരളത്തിലേക്ക് ഇത്തവണയുള്ള നമ്മുടെ യാത്ര അറേഞ്ച് ചെയ്യുന്ന ട്രാവൽ ഏജൻസിയാ. അവരെന്താ പറഞ്ഞത്?’”
“തിരുമേനി ഇത്തവണ നേരത്തേ ഇറങ്ങണമെന്നു പറയാനാ അവർ വിളിച്ചത്.”
“നേരത്തെയോ? നോം സാധാരണ അത്തദിനത്തിലാണല്ലോ കേരളത്തിലേക്കു യാത്ര തിരിക്കാറ്.”
“അത്തദിനത്തിൽ പുറപ്പെടാനിരുന്നാൽ ഈ ഒാണം പോയിട്ട് അടുത്ത ഒാണത്തിനു പോലും അങ്ങ് എത്തില്ലെന്നാ പറയുന്നത്.”
“അതെന്താണ് അങ്ങനെയൊരു പുതുമ.”
“ഇത്തവണ ദേശീയപാതയിലൂടെയാണ് നമ്മുടെ റൂട്ട് മാപ്പ്. തിരുമേനി പത്രത്തിൽ കണ്ടില്ലേ. അവിടെ മണിക്കൂറുകൾ ബ്ലോക്കും കുരുക്കുമാണ്. ഒരുറക്കം കഴിഞ്ഞാലേ ഒരു ജംഗ്ഷൻ കടക്കാൻ പറ്റുകയുള്ളത്രേ.”
“ എന്നാൽ, താനൊരു കാര്യം ചെയ്യ്. നമ്മൾ ടൂർ പോകുന്പോൾ എടുക്കാറുള്ള ആ ടെന്റ് കൂടി എടുത്തോ. വണ്ടിയിൽ കുത്തിയിരുന്ന് ഉറങ്ങാൻ വയ്യ. ബ്ലോക്കിലെങ്ങാനും പെട്ടാൽ സൈഡിൽ എവിടെങ്കിലും ടെന്റടിച്ചു കിടക്കാം. ബ്ലോക്കു മാറുന്പോൾ എഴുന്നേറ്റു പോയാൽ മതിയല്ലോ.”
“അതു കലക്കൻ ഐഡിയ. ലോഡ്ജും ഹോട്ടലും തപ്പി നടക്കേണ്ടല്ലോ. പിന്നെ തിരുമേനി, അങ്ങ് കേരളത്തിലേക്കു പോകുന്പോൾ എനിക്കു കുറച്ചുദിവസം ലീവ് കിട്ടിയാൽ കൊള്ളാമായിരുന്നു.”
“താനെന്താണീ പറയുന്നത്. തനിക്ക് ലീവോ? എടോ ചെയ്യുന്ന ജോലിയോട് ഉത്തരവാദിത്വ ടൂറിസം വേണം. നമ്മൾ ഒന്നിച്ചല്ലേ ഇതുവരെ പോയിട്ടുള്ളത്. ഇത്തവണ തനിക്കെന്താ ഒരു മനംമാറ്റം?”
“അതു തിരുമേനി, വാർത്തകളൊക്കെ വായിച്ചപ്പോൾ ഒരു പേടി. നാട്ടിൽ കാലു കുത്തിയാൽ അപ്പോൾ പട്ടി കടിക്കുമെന്നാണു കേട്ടത്. ജയിലിലെ നടയടി എന്നതുപോലെ നടകടി തന്നിട്ടാണ് കേരളത്തിലേക്കു കയറ്റുന്നതത്രേ. പട്ടി വന്നാൽ ഒാടിക്കാൻ തിരുമേനിയുടെ കൈയിൽ കൊടയും വടിയുമൊക്കെയുണ്ട്. ഞാനെന്തു ചെയ്യും?”
“ശെടാ, ജനങ്ങളോടു വരാമെന്നു പണ്ടു വാക്കു കൊടുത്തതല്ലേ. അന്ന് ഇതുപോലെ പട്ടിയും പന്നിയുമൊന്നും നാട്ടിൽ ഇല്ലായിരുന്നല്ലോ. ഇനിയിപ്പോൾ എന്തു ചെയ്യും?”
“എന്തു ചെയ്യാൻ, തിരുമേനിയും ഒന്നു സൂക്ഷിക്കുന്നതു നല്ലതാ. ഈ താറു പാച്ചിയതുപോലെയുള്ള വേഷമൊക്കെ ഇട്ടു ചെന്നാൽ പട്ടിക്കു ബുഫെ കിട്ടിയതുപോലെയായിരിക്കും.”
“പട്ടി കടിച്ചാൽ കുത്തിവയ്പ് എടുക്കേണ്ടിവരില്ലേ?”- മാവേലിക്ക് ആശങ്ക.
“അതു കടിയുടെ ഗതിപോലെയിരിക്കും. കടിച്ചതിനു ശേഷം ബോഡിയിൽ വല്ലതും ബാക്കിയുണ്ടെങ്കിൽ കുത്തിവയ്ക്കാം. അല്ലെങ്കിൽ എല്ലും പല്ലും കുഴിയെടുത്തു മൂടാം.”
“എങ്കിൽ ഇത്തവണ വേഷമൊന്നു മാറ്റിപ്പിടിച്ചാലോ? കട്ടിയുള്ള ജീൻസ് ആയാലോ? പട്ടി കടിച്ചാലും അത്രയങ്ങോട്ട് എൽക്കില്ലല്ലോ. അല്ല, മന്ത്രീ എനിക്കൊരു സംശയം. ഈ രാഷ്ട്രീയക്കാർ മുണ്ടും ചുറ്റിയല്ലേ കേരളത്തിലൂടെ തേരാപാരാ നടക്കുന്നത്. എന്നിട്ട് അവരെയൊന്നും അങ്ങനെ പട്ടി കടിച്ചതായി കേൾക്കുന്നില്ലല്ലോ?”
“പിന്നേ, കരിങ്കല്ലിൽ കടിച്ച് പല്ലുകളയാൻ പട്ടിക്കു ഭ്രാന്തല്ലേ. തിരുമേനി, രാഷ്ട്രീയക്കാരൻ ആകാനുള്ള പ്രധാന യോഗ്യതകളിലൊന്ന് അപാര തൊലിക്കട്ടിയാണ്. കടിച്ചാൽ ഏൽക്കില്ലെന്നു പട്ടിക്കുപോലും അറിയാം.”
“എന്തായാലും പട്ടി കടിയേറ്റവരുടെ പട്ടികയിൽ മാവേലിയുടെ പേരു വരുന്നത് മലയാളിക്കു നാണക്കേടല്ലേ മന്ത്രീ. അവരെന്തെങ്കിലും പരിഹാരം കാണുമായിരിക്കും.”
“അവരെന്തു ചെയ്യാൻ... കടി കിട്ടിയാലും ഇല്ലെങ്കിലും അവർ പട്ടികയിൽനിന്നു പേരങ്ങു വെട്ടും. അതാണല്ലോ ഇപ്പോൾ ട്രെൻഡ്.”
“ഏതു പട്ടികയുടെ കാര്യമാ താനീ പറയുന്നത്?”
“അതാണ് തിരുമേനി വോട്ടർപട്ടിക. നാട്ടുകാരെ പട്ടിയാണ് കടിക്കുന്നതെങ്കിൽ രാഷ്ട്രീയക്കാരെ പട്ടികയല്ലേ കടിച്ചുകൊണ്ടിരിക്കുന്നത്. പട്ടിക്ക് എബിസി ആണെങ്കിൽ ചില വോട്ടർമാർക്ക് എബിസിഡി ആണത്രേ.”
“ഞാനും കേട്ടു. ഒരിടത്തു കൂട്ടത്തോടെ വെട്ടുന്നു, മറ്റൊരിടത്തു കൂട്ടത്തോടെ കയറ്റുന്നു. പട്ടിക്കു വന്ധ്യംകരണം, പട്ടികയ്ക്ക് അന്തംകരണം. ശരിക്കും പേയിളകിയിരിക്കുന്നത് പട്ടിക്കാണോ പട്ടികയ്ക്കാണോ? അതോ രണ്ടിനുമാണോ?”
മിസ്ഡ് കോൾ
ടെലികോം കന്പനികൾ മൊബൈൽ ഫോൺ നിരക്കുകൾ വീണ്ടും കൂട്ടുന്നു.
- വാർത്ത
യുവനേതാക്കളെ കുത്തുപാളയെടുപ്പിക്കുമോ?
Out of Range
രാവിലെ നടക്കാന്‍ ഇറങ്ങുകയാണെന്നാണ് പറച്ചിലെങ്കിലും മിക്കവാറും ഓട്ടമാണ് കൂടുതല്‍. തനിയെ ഒാടുന്നതല്ല, തെരുവുനായ്ക്കള്‍ ഓടിക്കുന്നതാണ്. അങ്ങനെയൊരു ഓട്ടം കഴിഞ്ഞ് കിതപ്പു മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വാര്‍ഡിലെ ലോക്കല്‍ നേതാക്കളില്‍ ഒരാള്‍ വിയര്‍ത്തുകുളിച്ച് പരിഭ്രാന്തനായി വരുന്നതു കണ്ടത്.
ആൾ ജെൻ സി ആണെങ്കിലും രാഷ്ട്രീയക്കാരുടെ ഫാൻസിഡ്രസിനോടാണ് താത്പര്യം. ഏതു കാലാവസ്ഥയിലും ഖദർ ഉടയാതെ നടക്കുന്നതിൽ ശ്രദ്ധാലുവായ നേതാവ് തിരക്കിട്ടു പായുന്നതു കണ്ടപ്പോൾ ആരെങ്കിലും ‘ക്ലിപ് ഇട്ടോ’ എന്നായിരുന്നു ആദ്യത്തെ സംശയം. “എന്താ നേതാവേ മുഖം വല്ലാതിരിക്കുന്നത്? അതിരാവിലെ എങ്ങോട്ടാ...? ആകെ വിയര്‍ത്തു കുളിച്ചല്ലോ.”
“ഒന്നും പറയേണ്ട ചേട്ടാ. രാവിലെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളെ ജാമ്യത്തിലിറക്കാന്‍ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തോ കാര്യം സംസാരിക്കാനാണത്രേ.”
“അതിനെന്താ നേരേയങ്ങ് ചെന്നാല്‍ പോരേ. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കു പോലീസ് സ്റ്റേഷന് പുത്തരിയാണോ?”
“ചേട്ടാ ഭരണകക്ഷിക്കു മാത്രമാ പുത്തരിയല്ലാത്തത്. പ്രതിപക്ഷമാണേൽ ചിലപ്പോൾ പൂരത്തെറി ആയിരിക്കും.”
“അതെന്താ അങ്ങനെയൊരു വര്‍ത്തമാനം. ഇപ്പോള്‍ മൊത്തം ജനമൈത്രി പോലീസ് അല്ലേ... സ്റ്റേഷന്റെയൊക്കെ വാതില്ക്കല് എഴുതിവച്ചിട്ടുണ്ടല്ലോ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന്...”
“ഭിത്തിയിലങ്ങനെ പലതുമെഴുതും. അതും വായിച്ച് ആവേശത്തിൽ ചെന്നു കയറിക്കൊടുത്താല്‍ ചിലപ്പോള്‍ വൈകാതെ മാലയിട്ട് ഭിത്തിയില്‍ ഇരിക്കേണ്ടി വരും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.”
“ജനമൈത്രിയെന്നാല് ജനങ്ങളോടു മൈത്രി എന്നല്ലേ അര്‍ഥം. പിന്നെയെന്താ പ്രശ്നം?”
“മൈത്രി കൂടിയതാണോയെന്നറിയില്ല, അവിടെ കയറിയിറങ്ങിയ പലർക്കും മൂത്രം പെൻഡിംഗ് ആണത്രേ. മൈത്രി വന്നാലും മന്ത്രി വന്നാലും ഓരോരോ ആചാരങ്ങളാകുമ്പോള്‍ അതു പാലിക്കേണ്ടതല്ലേ എന്നാണ് ചില എമാന്മാരുടെ ചോദ്യം.”
“പോലീസ് ആകെ മാറിയെന്നാണല്ലോ പൊതുവേ പറഞ്ഞുകേട്ടിരുന്നത്. അവര്‍ പാട്ടുപാടുന്നു, ട്രോള്‍ ഉണ്ടാക്കുന്നു, ഡാന്‍സ് കളിക്കുന്നു, കൃഷി ചെയ്യുന്നു, ആളുകളെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്നു... ഇങ്ങനെ പലതും അടുത്ത കാലത്തു കണ്ടിരുന്നു.”
“കൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. കൂടുതലും ചൊറിയണമാണെന്ന കേള്‍വി.”
“അതെന്താ ചൊറിയണത്തിനു വല്ല പോഷകഗുണവുമുണ്ടോ അതില്‍ ശ്രദ്ധ വയ്ക്കാന്‍... അതോ തോരന്‍ വയ്ക്കാനാണോ?”
“പോഷകഗുണമല്ല, അതിനുള്ളതു പോലീസ് ഗുണമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. അടിമുടി ചൊറിച്ചില്‍. കാക്കി ബോഡിയിലേക്കു പറ്റിപ്പിടിച്ചാല്‍ പിന്നെ ചില ഏമാന്മാര്ക്കു സാധാരണക്കാരെ കണ്ടാല്‍ വല്ലാത്ത ചൊറിച്ചില്‍ ആണത്രേ. അപ്പോള്‍ അവര്‍ക്കു നാട്ടുകാരെ ചൊറിയണമെന്നു തോന്നും. പോലീസ് ജീപ്പില്‍ത്തന്നെ ഗ്രോ ബാഗില്‍ ചൊറിയണം വളര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ ചില ഏമാന്മാര് അന്വേഷിച്ചുകൊണ്ടിരിക്കുന്നതത്രേ. പിന്നെ തോരന്‍ വേണോ തോരെത്തോരെ വേണോ എന്നതൊക്കെ ഏമാന്റെ മൂഡ് പോലിരിക്കും.”
“ചങ്ങനാശേരിയില്‍ ഒരാൾക്കു വിരല്‍ കൊടുക്കേണ്ടി വന്നെന്നു കേട്ടിരുന്നു. ഏകലവ്യനോടു ദ്രോണാചാര്യര്‍ ചോദിച്ചതുപോലെ ഗുരുദക്ഷിണ വല്ലതുമാണോ?”
“ഇതു ദ്രോണാചാര്യര്‍ അല്ല, ദ്രോഹാചാര്യന്മാരാണ്. നല്ല പോലീസുകാരെക്കൂടി ചീത്ത കേൾപ്പിക്കുന്ന കാക്കിക്കുള്ളിലെ ചൊറിയണങ്ങൾ. ഏകലവ്യനോടു ഗുരുദക്ഷിണയായി ഒരു വിരലല്ലേ ചോദിച്ചുള്ളൂ. ഇവിടെയൊരു ദ്രോഹാചാര്യര്‍ രണ്ടു വിരലാണ് ചവിട്ടിയെടുത്തത്. ബൂട്ട് ഇത്തിരി തേഞ്ഞതായിരുന്നു അല്ലെങ്കില്‍ അഞ്ചു വിരലും കിട്ടിയേനെയെന്നാണ് ഏമാന് പിന്നീട് പറഞ്ഞതെന്നാണ് അറിയുന്നത്.”
ഇതെല്ലാം കേട്ടു തരിച്ചുനിന്ന പൗരനെ നോക്കി നേതാവ് ഇത്രയുംകൂടി പറഞ്ഞു. “സാര്‍ ഒരു ഉപകാരം ചെയ്യണം. ഞാന്‍ എന്തായാലും സ്റ്റേഷനിലേക്കു പോകാന്‍തന്നെ തീരുമാനിച്ചു. സാര്‍ ഈ വിവരം അറിയിക്കേണ്ടവരെയെല്ലാം ഒന്നറിയിച്ചേക്കണം. ബാക്കിയുണ്ടേല്‍ വീണ്ടും കാണാം.”
മിസ്ഡ് കോൾ
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’ എന്നു സംബോധന ചെയ്യണമെന്നു സർക്കുലർ.
- വാർത്ത.
ബഹുത് അച്ഛാ വിനയം!
Out of Range
എന്റെ പൊന്നേ, എന്റെ തങ്കമേ എന്നൊക്കെ സ്വർണത്തെ നോക്കി തലയിൽ കൈവച്ചു നാട്ടുകാർ നിർത്താതെ വിളിച്ചുകൊണ്ടിരിക്കുന്ന സമയം. പൊന്നമ്മയെന്നും തങ്കമ്മയെന്നും സ്വർണമ്മയെന്നുമൊക്കെ പേരു വീണവർ തല കുറച്ചുകൂടി ഉയർത്തിപ്പിടിച്ചു നടക്കുന്ന കാലം. മുകളിലേക്കു പോയ സ്വർണവില ബഹിരാകാശ നിലയം ലക്ഷ്യമാക്കി കുതിക്കുകയാണോയെന്നാണ് ഇപ്പോൾ നാട്ടുകാരുടെ സംശയം. ഇലോൺ മസ്കിന്റെ ആകാശവണ്ടിക്കു പോലും പിടികൊടുക്കാതെയുള്ള പോക്ക്. “പൊന്നിൽ കുളിച്ചുനിന്നു ചന്ദ്രികാവസന്തം...” എന്ന പാട്ട് വൈകാതെ ചന്ദ്രനിൽ കേൾക്കുമോ എന്നതേ അറിയാനുള്ളൂ.
അടിമുടി പൊന്നിൽ പൊതിഞ്ഞ് കല്യാണപ്പന്തലുകളിൽ വിലസിയ സീനിയറത്തികൾ ഇപ്പോഴത്തെ ജെൻസികളെ നോക്കി ചുണ്ടുകോട്ടി ചിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാം. അല്ലെങ്കിലും ജെൻസികൾക്കു സ്വർണമരത്തിൽ കയറുന്നതിനേക്കാൾ പ്രിയം ഡയമണ്ടിന്റെ മണ്ടയിൽ തോണ്ടിക്കൊണ്ട് ഇരിക്കുന്നതാണത്രേ. ഇങ്ങനെ തൊട്ടാൽ പൊള്ളുന്ന സ്വർണക്കഥകൾ പറഞ്ഞു നാട്ടുകാർ ത്രില്ലടിച്ചിരിക്കുന്നതിനിടയിലാണ് ശബരിമലയിൽനിന്ന് ഒരു സ്വർണക്കഥ പൊട്ടിവീണിരിക്കുന്നത്. ദ്വാരപാലക വിഗ്രഹത്തെ പൊതിഞ്ഞ സ്വർണപ്പാളിയുടെ ചരിത്രമാണ് അടിമുടി പാളിയിരിക്കുന്നത്. കോടതികൂടി ഇടപെട്ടതോടെ പാളിയെ പൂളിയ പുള്ളികൾക്ക് പള്ളയിൽ ഒരു ആന്തൽ തുടങ്ങിയിട്ടുണ്ടാവണം.
ഇവിടെ ഭാരം കുറയ്ക്കാൻ മനുഷ്യൻ നടന്നും ഒാടിയും പട്ടിണി കിടന്നും കഷ്ടപ്പെടുന്നതിനിടയിലാണ് ചെന്നൈ വരെ പോയിട്ടു വന്ന സ്വർണപ്പാളി ഒറ്റയടിക്ക് നാലു കിലോ കുറച്ചത്. അങ്ങോട്ടു പോയപ്പോൾ 42 കിലോ ഉണ്ടായിരുന്ന സ്വർണപ്പാളി തിരിച്ചെത്തിയപ്പോൾ 38 കിലോ!
കൊടുത്തുവിട്ട സ്വർണം നാലു കിലോ കുറഞ്ഞിട്ടും ദേവസ്വം മുതലാളിമാർക്കൊന്നും ഒരു കുലുക്കവുമുണ്ടായില്ല എന്നതാണ് അതിശയകരം. അതോ അറിയാത്തതുപോലെ കണ്ണടച്ചു കിടന്നേക്കാം എന്നു കരുതിയതാണോ? പാളി മാത്രമല്ല, സ്വർണപീഠവും കാണാനില്ലെന്നാണ് സ്പോൺസർ ചെയ്ത ഭക്തന്റെ ഒടുവിലത്തെ ആരോപണം. ചിലർക്ക് മിനുക്കും അറ്റകുറ്റപ്പണിയുമൊക്കെ നറുക്കെടുപ്പിനു മുന്നേ അടിക്കുന്ന ബംപർ പോലെയാണോയെന്നൊരു സംശയം ഇല്ലാതില്ല. സ്വർണപ്പാളി മങ്ങിയെന്നും പറഞ്ഞ് വീണ്ടും പൊളിച്ചെടുത്ത് ചെന്നൈക്കു വിടുന്ന കാര്യം കോടതിയും നാട്ടുകാരും ഒക്കെ അറിഞ്ഞുവന്നപ്പോഴേക്ക് അവിടെ ഉരയ്ക്കലും ഉരുക്കലും കഴിഞ്ഞിരുന്നു. ദേവസ്വം ബോർഡിന്റെ ഉരുളൽ മാത്രമാണ് പിന്നെ ദൃശ്യമായത്.
പെട്രോൾ ആയിരുന്നെങ്കിൽ ആവിയായി പോയതാണെന്നു കരുതാമായിരുന്നെന്നും എന്നാൽ, സ്വർണം പോയത് എങ്ങനെയെന്നു കണ്ടെത്തണമെന്നും ഹൈക്കോടതി. സ്വർണം ആവിയായതാണോ ഏതെങ്കിലും മായാവിയുടെ നാവിലായതാണോ എന്നതാണ് സംശയം. ഇനി ചെന്നൈയിലെ കനത്ത ചൂടിലെങ്ങാനും ഉണങ്ങിപ്പോയതാകുമോ? തലച്ചോറു തിന്നുന്ന അമീബയെപ്പോലെ സ്വർണച്ചോറ് കഴിക്കുന്ന ഏതോ അമീബ ദേവസ്വം ബോർഡിന്റെ മൂക്കിൽ കയറിയിട്ടുണ്ടെന്നു തോന്നുന്നു. എങ്കിൽ കാര്യമായ ക്ലോറിനേഷൻ വേണ്ടിവരും. അന്വേഷണം കഴിയുമ്പോൾ ചെന്നൈയിൽ പോയ സ്വർണപ്പാളി ഡയറ്റിംഗിൽ ആയിരുന്നെന്നും അങ്ങനെ നാലു കിലോ കുറച്ചതാണെന്നും ഭക്തർ വിശ്വസിക്കേണ്ടി വരുമോയെന്തോ?
മിസ്ഡ് കോൾ
ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർ ഫോട്ടോ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
- വാർത്ത
ചോരില്ലാ കളർ!
Out of Range
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
ഓരോ ഫയലും ഓരോ ജീവിതമാണ്... ഒരിടത്തൊരു ഫയൽവാൻ ഇതു പറയുന്നതു കേട്ടപ്പോൾ മേശപ്പുറത്ത് ഇരിക്കുകയായിരുന്ന ഫയൽ കുമാരിക്കു രോമാഞ്ചം വന്നു. എല്ലാം ശരിയാക്കുന്ന നാട്ടിൽ ഒരു സർക്കാർ ഫയലിന് ഇനി അഭിമാനത്തോടെ ജീവിക്കാം. ഇങ്ങനെ ചിന്തിച്ചിരിക്കുന്നതിനിടെ ആരോ അവളെ വാരിയെടുത്തു. എന്നിട്ട് അപ്പുറത്തു കണ്ട മേശപ്പുറത്തേക്ക് ഒരു തട്ട്.
വയ്ക്കുകയായിരുന്നോ എറിയുകയായിരുന്നോ എന്നുറപ്പില്ല. എന്തായാലും ആ വീഴ്ചയിൽ നടുഭാഗത്തേറ്റ പരിക്കു മായാതെ അവിടെയുണ്ട്. ജീവിതമാണ് ഉള്ളിലുള്ളതെന്നു പറഞ്ഞിട്ട് ഫയൽവാൻ എതിരാളിയെ എറിയുംപോലെയാണല്ലോ തന്നെ എടുത്തെറിഞ്ഞതെന്ന് അവൾക്കു തോന്നി.
എങ്കിലും പുതുമോടി മായാത്തതിന്റെ അഭിമാനത്തോടെയാണ് അവൾ മേശപ്പുറത്ത് ഇരുന്നത്. തന്നെ ചുറ്റിയിരുന്ന ചുവപ്പുനാട കണ്ടപ്പോൾ മിസ് ഇന്ത്യ മത്സരത്തിനു വിന്നർ സാഷ് അണിഞ്ഞു സുന്ദരിമാർ നിൽക്കുന്നതുപോലെയാണ് അവൾക്കു തോന്നിയത്. എന്നാൽ, പിന്നീട് അപ്പുറത്തെ മേശയിലെ പെൻഷൻ ഫയലനാണു പറഞ്ഞത്, അതു ചുവപ്പുനാടയല്ല, ഒരിക്കലും അഴിയാത്ത ജാടയാണെന്ന്.
അവൾ അപ്പുറത്തെ മേശപ്പുറത്തേക്കു നോക്കി. അവിടെ മുഴുവൻ പ്രായം ചെന്നവരാണെന്നു തോന്നുന്നു. പൊടിയൊക്കെ പിടിച്ച് ഒരു ചന്തവുമില്ലാതെയാണ് ഇരിപ്പ്. ഇവർക്കൊക്കെ അല്പം വൃത്തിയായി ഇരുന്നുകൂടേ. തന്റെ തിളക്കവും മിനുക്കവുമൊക്കെ കണ്ടപ്പോൾ തെല്ല് അഹങ്കാരവും തോന്നി. ഫയലുകൾ ജീവിതമായ സ്ഥിതിക്കു തനിക്കിനി വച്ചടി വച്ചടി കയറ്റമായിരിക്കും. ഇപ്പോൾ ക്ലർക്കിന്റെ മേശയിലാണ്. അടുത്ത ദിവസം ഹെഡ് ക്ലർക്കിന്റെ മേശയിലേക്ക്. അവിടെനിന്നു സെക്ഷൻ ഹെഡിന്റെ മേശ. പിന്നെ സൂപ്രണ്ടിന്റെ പക്കൽ. ഒടുവിൽ എസി മുറിയിലെ മേധാവിയുടെ മുന്നിൽ.
വിദേശത്തേക്കു പോകാൻ വീസയടിച്ചു കിട്ടിയ പതിനെട്ടുകാരിയെപ്പോലെ ഫയൽകുമാരി ആവേശംകൊണ്ടു. അവിടെനിന്നു സെക്രട്ടേറിയറ്റിലേക്കു പറക്കണം. അവിടെ ഐഎഎസുകാരും ഐപിഎസുകാരുമൊക്കെ തന്നെ ഇരുകൈയും നീട്ടി വാങ്ങുന്നതും ഭവ്യതയോടെ തന്റെ തലയിൽ കുറിക്കുന്നതുമൊക്കെ അവൾ സ്വപ്നം കണ്ടു. അതു കഴിഞ്ഞുവേണം മന്ത്രിമാരുടെയും പറ്റിയാൽ മുഖ്യമന്ത്രിയുടെയും മേശപ്പുറത്തൊന്നു വിലസാൻ.
ഇങ്ങനെ ദിവാസ്വപ്നം കണ്ടു മയങ്ങിപ്പോയതിനിടെ ഒരു ബഹളം കേട്ടാണ് ഉണർന്നത്. തൊട്ടപ്പുറത്തെ മേശ ഉപയോഗിക്കുന്ന സുന്ദരി ക്ലർക്കാണ് തലങ്ങും വിലങ്ങും ഒാടുന്നത്. അവരുടെ ബഹളം കേട്ടതും പ്യൂൺ ചേട്ടൻ ഒരു നീളൻ വടിയുമായി വന്നു. മേശപ്പുറത്തും റാക്കിലുമിരിക്കുന്ന ഫയലുകൾ അയാൾ നിർദാക്ഷിണ്യം കുത്തിമറിച്ചു. നാട്ടുകാരനെ കണ്ട കാട്ടാനയുടെ ഭാവത്തോടെയാണ് ക്ലര്‍ക്കിന്റെ നില്‍പ്പും ഭാവവും. ഒടുവിൽ പ്യൂൺ പ്രതിയെ കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ഒരു പന്നിയെലി. കുത്തുകിട്ടിയതും ഫയലിന് ഇടയിൽനിന്ന് അതു മേശപ്പുറത്തേക്കൊരു ചാട്ടം. സമാധാനമായി കഴിഞ്ഞിരുന്ന തന്നെ കുടിയിറക്കിയതിന്റെ ദേഷ്യത്തിൽ ക്ലർക്കിനെ രൂക്ഷമായൊന്നു നോക്കിയ ശേഷം കഥാനായകൻ പുറത്തേക്കു പാഞ്ഞു. വീണ്ടും, എലി വരും എല്ലാം ശരിയാകും... എന്ന മട്ടിൽ വടി ഭിത്തിയിൽ ചാരി വച്ചിട്ട് പ്യൂൺ തിരിഞ്ഞുനടന്നു.
ഇത്രയും ബഹളങ്ങൾ നടന്നിട്ടും ക്ലർക്കും പ്യൂണും അല്ലാതെ ആരും അനങ്ങിയതുപോലുമില്ല. ഇതിവിടത്തെ സ്ഥിരം പരിപാടിയാണെന്ന് ഫയൽ കുമാരിക്കു തോന്നി. ഇതിനിടെ, ചില ഫയൽ ഫ്രണ്ട്സ് സ്വിഫ്റ്റ് ബസ് പോകുന്നതുപോലെ അകത്തേക്കും പുറത്തേക്കും പോകുന്നതു കാണാം. അതൊക്കെ വേണ്ടപ്പെട്ടവരുടെ ബ്രോകൾ ആണത്രേ. തന്നെ അടുത്ത സീറ്റിലേക്ക് ആനയിച്ചുകൊണ്ടുപോകാൻ നാളെ പ്യൂൺ വരുന്നതും കാത്ത് അവളിരുന്നു. ആ ഇരിപ്പ് ഇപ്പോൾ അഞ്ചു വർഷത്തോട് അടുക്കുന്നു. പതിവുപോലെ പ്യൂൺ ചേട്ടൻ നീളൻ വടിയുമായി വരുന്നുണ്ട്.
ഇത്തവണ കുത്ത് കിട്ടിയത് ഫയൽ കുമാരിക്കായിരുന്നു. അതാ ഫയലിൽ അവൾ പോലും അറിയാതെ ഒരെലിയും രണ്ടു മൂന്നു കുഞ്ഞുങ്ങളും രണ്ടു മൂന്നു പാറ്റകളും. അവൾക്കും തോന്നി, ശരിയാണ്, ഓരോ ഫയലും ഓരോ ജീവിതമാണ്!
മിസ്ഡ് കോൾ
മഴക്കോട്ട് മോഷണം: കണ്ണൂരിൽ പോലീസുകാരനു സ്ഥലംമാറ്റം.
- വാർത്ത
റെഡ് അലർട്ട്!
Out of Range
നേരം പരപരാ വെളുത്തുവരുന്പോൾ മുറ്റത്താരെങ്കിലും വന്നെന്നു തോന്നിയാൽ ഉടനെ ചാടിയിറങ്ങിയേക്കരുത്. പാലുകാരനോ പത്രക്കാരനോ ആണെന്നു ധരിച്ചു ചിരിച്ചുകൊണ്ടു മുറ്റത്തേക്കു ചെന്നാൽ ചിലപ്പോൾ ചിരിച്ചിരിക്കുന്ന പടം പിറ്റേന്നു പത്രത്തിൽ വരും.
ആ പടം കാണാനുള്ള ഭാഗ്യം നമുക്കു കിട്ടുമോയെന്നു ചോദിച്ചാൽ അതുമില്ല. ചരമക്കോളത്തിലാണ് വരുന്നതെങ്കിൽ പിന്നെ ചാഞ്ഞും ചരിഞ്ഞും വിരിഞ്ഞും നിന്നു ചിരിച്ചതുകൊണ്ട് എന്തു കാര്യം? കാരണം മുറ്റത്തെ കാൽപെരുമാറ്റം ഒരുപക്ഷേ, നടക്കാനിറങ്ങിയ കടുവയോ പെടുക്കാനിറങ്ങിയ പുലിയോ കറങ്ങാൻ വന്ന കാട്ടുപോത്തോ ബോറടി മാറ്റാൻ വന്ന കാട്ടാനയോ ആയിരിക്കാം. പിരിവിനു നിൽക്കുന്ന വെഹിക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ വണ്ടിയുമായി പെട്ട അവസ്ഥയായിരിക്കുംപിന്നെ. എക്സ്ട്രാ ഫിറ്റിംഗ്സ് മാത്രമല്ല ഇൻബിൽറ്റ് ആക്സസറീസ് പോലും മിച്ചം കാണില്ല.
കാട്ടാനയും കടുവയുമൊക്കെ മനുഷ്യനെ കൈകാര്യം ചെയ്യുന്നതു കണ്ടാൽ ഇതൊക്കെ രാവിലെ മാർക്കോ സിനിമ കണ്ടിട്ടാണോ പണിക്കിറങ്ങിയതെന്നു തോന്നിപ്പോകും. അയൽക്കാരന്റെ പറന്പിൽ അതിക്രമിച്ചു കേറിയാൽ മനുഷ്യനാണെങ്കിൽ കേസിൽപ്പെട്ട് അകത്തുപോകും. കടുവയോ പുലിയോ ആണെങ്കിൽ അയൽക്കാരൻ അകത്തുപോകും. മുടിയോ തുണിയോ തലയോട്ടിയോ വല്ലതും മിച്ചം കിട്ടിയാൽ ഭാഗ്യം.
കാട്ടിൽ ആനയ്ക്കു ബോറടിച്ചാൽ അന്നു നാട്ടിൽ മനുഷ്യനു കബറടക്കം എന്നതാണിപ്പോൾ കേരള നാട്ടിലെ സ്ഥിതി. ഒാരോ മരണവും കഴിയുന്പോഴും കാടിറങ്ങുന്ന വന്യമൃഗങ്ങളെ വരച്ചവരയിൽ നിർത്തുമെന്നു മന്ത്രി പ്രഖ്യാപിക്കും. വനംവകുപ്പിന്റെ വര തെളിയാത്തതാണോ നാട്ടുകാരുടെ തലവര മായാത്തതാണോയെന്നറിയില്ല മൃഗങ്ങളുടെ വര വേറെ, നാട്ടുകാരുടെ തല വേറെ.
നാട്ടിലെ മനുഷ്യനെ എന്തും വിളിക്കാം, മൂന്നോ നാലോ കേസുണ്ടെങ്കിൽ കാപ്പ ചുമത്തി നാടുകടത്താം, കൂടുതൽ ശല്യമായാൽ തൂക്കിയെടുത്ത് അകത്തിടാം. എന്നാൽ, രണ്ടോ മൂന്നോ ആളെ തട്ടിയാലും കടുവയെ നരഭോജി എന്നെങ്ങാനും വിളിച്ചാൽ വിളിച്ചവനെ കാടുകയറ്റും. അങ്ങനെ വിളിക്കണമെങ്കിൽ സർക്കാരിന്റെ സർട്ടിഫിക്കറ്റ് വേണമത്രേ. ആദ്യം കാമറ വച്ചു കടുവയുടെ ഫോട്ടോയെടുക്കും. കാമറയിൽ നോക്കി വേണ്ടവിധം പോസ് ചെയ്തില്ലെങ്കിൽ പിറ്റേന്നു വീണ്ടുമെടുക്കും, സ്മൈൽ പ്ലീസ്... ഫോട്ടോയെടുത്തിട്ടു വേണം വന്ന കടുവയും കൊന്ന കടുവയും ഒന്നാണോയെന്ന് വരയെണ്ണി തീരുമാനിക്കാൻ.
മനുഷ്യന്റെ വിരലടയാളം പോലെ, മമ്മൂട്ടിയും മോഹൻലാലും പോലെ, കടുവാ വരകളും വ്യത്യസ്തമാണത്രേ. കടുവയ്ക്കു വരയാണെങ്കിൽ പുലിക്കു പുള്ളിയാണ് വെറൈറ്റി. വരയായാലും പുള്ളിയായാലും സ്വന്തം പറന്പിൽ വരത്തൻമാരും നോട്ടപ്പുള്ളികളും നാട്ടുകാർ മാത്രം. ഇതെല്ലാം കഴിഞ്ഞുവേണം കൂടുവച്ചു ക്ഷണിക്കാൻ. കൂട്ടിനിളംകിളിയായോ താമരപ്പൈങ്കിളിയായോ എങ്ങനെയെങ്കിലും കൈയും വാലും പിടിച്ചു കാട്ടിലേക്കു തിരികെ വിടുക എന്നുള്ളതാണ് പിന്നത്തെ നടപടിക്രമം. ഇതിനൊന്നും വഴങ്ങാത്ത ‘ചെന്താമര’യായി മാറിയാൽ മാത്രമേ കടുവയെ നരഭോജി എന്നു വിളിക്കാൻ വനംവകുപ്പ് സമ്മതിക്കുകയുള്ളൂപോലും.
വന്യമൃഗങ്ങൾ കാടിറങ്ങുന്നതു പെരുകിയിട്ടാണെന്നു മന്ത്രി പണ്ടെങ്ങോ അറിയാതെ പറഞ്ഞുപോയിരുന്നു. ആ നിലപാട് നമുക്കുതന്നെ പാരയാകുമെന്ന് ഉപദേശകർ പറഞ്ഞതോടെ ഇപ്പോൾ കാരണം വരച്ചുപഠിച്ചു വരുന്നതേയുള്ളൂ എന്ന മട്ടിലാണ് പ്രതികരണം. കർഷകർ പ്ലാവ് വയ്ക്കുന്നതുകൊണ്ടാണ് ആന ഇറങ്ങി വരുന്നതെന്നായിരുന്നു നേരത്തേ വനം വിദഗ്ധരുടെ കണ്ടെത്തൽ. ചോരയും നീരുമുള്ള മനുഷ്യർ നാട്ടിലുള്ളതാണ് കടുവയും പുലിയും കാടിറങ്ങാൻ കാരണമെന്നു കണ്ടെത്തിയാലും അതിശയിക്കാനില്ല. അതുകൊണ്ട് അങ്ങനെയുള്ളവരെ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മാറ്റി പുനരധിവസിപ്പിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കണം.
ഈ നാട്ടിൽ മൃഗങ്ങൾക്കു സമാധാനത്തോടെ ജീവിക്കണമല്ലോ. നാട്ടിൽ റേഷൻ കടയും സിവിൽ സപ്ലൈസ് മാർക്കറ്റും കാലിയാണെങ്കിലും വന്യജീവിക്ക് ഒന്നിനും കുറവുണ്ടാകരുത്. അതുകൊണ്ട് എത്രയും വേഗം കാട്ടിൽകൂടി ബ്രൂവറിക്ക് അനുമതി കൊടുക്കണം...!
മിസ്ഡ് കോൾ
നാലു വർഷംകൊണ്ട് അഞ്ചു ലക്ഷം ലിറ്റർ മദ്യം ഒഴുക്കിക്കളഞ്ഞെന്ന് എക്സൈസ്.
-വാർത്ത
വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം!
ജോൺസൺ പൂവന്തുരുത്ത്
Out of Range
തള്ളൽ! അതില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്നാണ് പൊതുവേയുള്ള അന്ധവിശ്വാസം. അതിനാൽ മറക്കാതെയുള്ള തള്ളിമറിക്കലുകൾ ഒരു രാഷ്ട്രീയക്കാരന്റെ ഭാവിയുടെ മുതൽക്കൂട്ടാണ്.
പബ്ലിക് ടോയ്ലറ്റിന്റെ ഭിത്തിയിൽ കാണപ്പെടുന്ന സാഹിത്യം പൊതുവേ രണ്ടുതരം. ഒന്ന് അശ്ലീലസാഹിത്യം. മറ്റൊന്ന് തള്ളൽസാഹിത്യം. തള്ളൽസാഹിത്യമെന്നു പറഞ്ഞാൽ തുള്ളൽ പോലെ എന്തോ ഒന്നാണെന്നു കരുതിയേക്കരുത്. ഇതു കണ്ണുമടച്ചുള്ള തള്ളിമറിക്കലുകളാണ്.
ബഹുമാനപ്പെട്ട നേതാവിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയാൽ നിർമിച്ച മൂത്രപ്പുര! ഇത്തരം ‘സാഹത്യശകലം’ കാണാത്തവർ ചുരുക്കമായിരിക്കും. ഇതു വായിച്ചുകൊണ്ടു മൂത്രമൊഴിച്ചാൽ ഉള്ളിൽ നേതാവിനോടുള്ള മതിപ്പ് നിറയുമത്രേ.
മൂത്രപ്പുരയുടെ ഭിത്തിയിൽ മാത്രമല്ല, ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തലയ്ക്കലും സ്കൂൾ കെട്ടിടത്തിന്റെ പള്ളയ്ക്കുമൊക്കെ ഈ തള്ളൽസാഹിത്യം ധാരാളമായി കാണാം. പുള്ളിയുടെ അസ്ഥിക്കോ ആസ്തിക്കോ തേയ്മാനമില്ലാതെ അനുവദിച്ച തുകയാണെങ്കിലും ഈ തള്ളൽ ഇല്ലെങ്കിൽ നേതാവിനെ കൊള്ളില്ലെന്നെങ്ങാനും നാട്ടുകാർ പറഞ്ഞാലോ?
ഈ ഡിജിറ്റൽ യുഗത്തിലും ഇങ്ങനെയൊരു ‘സാഹത്യശാഖ’യെ പരിപോഷിപ്പിക്കുന്നതിൽ സത്യത്തിൽ നമ്മുടെ നേതാക്കളെ അഭിനന്ദിക്കേണ്ടതാണ്. ലൈറ്റിലും കെട്ടിടത്തിലും മാത്രമല്ല ഈ തള്ളൽശാഖ, നമ്മുടെ റോഡുകളിലും അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ്. റോഡിലെവിടെങ്കിലും ഇത്തിരി ടാർ ഒഴിച്ചാൽ വഴിയോരത്തെ ഫ്ലെക്സിൽ കാണാം പ്രതിനിധിയുടെ വികൃതി. വഴിയേ പോകുന്ന നാട്ടുകാർ ഈ കൃതി വായിച്ചു കൃതാർഥരാകണം.
എന്നാൽ, ഇങ്ങനെ തള്ളിമറിച്ചു പണിത ഏതെങ്കിലും റോഡിൽ വിള്ളൽ വീണാൽ അതോടെ കളിമാറും. പിന്നെ തള്ളൽ നിർത്തി തുള്ളൽ തുടങ്ങും. ഇതു മറ്റവന്റെ റോഡാണ്. കൊള്ളില്ല, വിള്ളൽ വീണില്ലെങ്കിലേ അതിശയമുള്ളൂ എന്നു പറഞ്ഞു കലിതുള്ളും. ഈ തള്ളലും തുള്ളലും തടിതപ്പലുമാണ് ഇപ്പോൾ വിള്ളൽ വീണ ദേശീയപാതകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതു പൊതുവേ വിള്ളൽ സീസണ് ആണെന്നു തോന്നുന്നു. സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തെച്ചൊല്ലി മന്ത്രിമാർക്കിടയിൽ വിള്ളൽ വീണെന്നാണ് മറ്റൊരു വാർത്ത. തദ്ദേശവകുപ്പ് കാശ് മുടക്കിയിട്ടും ചടങ്ങിൽനിന്നു തദ്ദേശ മന്ത്രിയെ തള്ളിയതാണ് പൊള്ളൽ ആയതത്രേ.
ഇതിനിടെ, സിന്ദൂറിനെക്കുറിച്ചു മറുനാട്ടിൽ പോയി നല്ല വാക്കുപറയാനുള്ള സംഘത്തിലേക്കു കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ തരൂരിനെ കേന്ദ്രം തള്ളിക്കയറ്റിയതോടെ നാഷണൽ ഹൈവേയിൽ മാത്രമല്ല നാഷണൽ കോണ്‍ഗ്രസിലും വിള്ളൽ വീഴ്ത്താൻ തങ്ങളുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കേന്ദ്രം. ആ വിള്ളലിലേക്കു വീഴാതിരിക്കാൻ തള്ളിപ്പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ. ആ വിള്ളലിൽ വീണ ആരെങ്കിലും അള്ളിപ്പിടിച്ച് മറുകര കയറുമോയെന്നതാണ് ഇനി കാണാനുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസിലാണെങ്കിൽ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചതോടെ ചിലർക്ക് അനുഭവപ്പെട്ടത് വിള്ളലാണോ വിങ്ങലാണോ എന്ന് അണികൾക്ക് ഇനിയും തിരിച്ചറിയാനായിട്ടില്ല.
അതേസമയം, തള്ളലുകാരുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ ബിജെപിക്കു വിള്ളലായിരിക്കുന്നത്. വീരസ്യം തള്ളിമറിക്കാനായി കൊള്ളാത്ത വർത്തമാനം പറഞ്ഞ് പാർട്ടിയെ വെള്ളത്തിലാക്കിയ മധ്യപ്രദേശിലെ നേതാക്കളെ ഒടുവിൽ പ്രസംഗം പഠിപ്പിക്കാൻ തള്ളിവിടുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് മണ്‍സൂണ്‍ അടുത്തുവരികയാണ്, തള്ളലും വിള്ളലും കൊള്ളലും കിള്ളലും നുള്ളലും പൊള്ളലും കൂടാൻ തന്നെയാണ് സാധ്യത.
മിസ്ഡ് കോൾ
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരുന്പോൾ കേരളത്തിന്റെ കടഭാരം 4.65 ലക്ഷം കോടിയാകും.
- വാർത്ത.
കെ കടം, അഭിമാനം!
ജോൺസൺ പൂവന്തുരുത്ത്
Out of Range
സമരക്കാർ ഇരച്ചുവരുന്നു, പോലീസ് ജീപ്പ് പാഞ്ഞുവരുന്നു, ചോദ്യപേപ്പർ പറന്നുവരുന്നു, അധ്യാപകർ വിറച്ചുവരുന്നു, പിള്ളേർ ചിരിച്ചുവരുന്നു... ഏതെങ്കിലും ആക്ഷൻ മൂവിയിലെ ക്ലൈമാക്സ് സീനാണെന്നു കരുതി ത്രില്ലടിക്കേണ്ട. ഇതു നാട്ടിൽ സീനുണ്ടാക്കുന്ന ഇൻസ്റ്റഗ്രാം കാലത്തെ പിള്ളേർക്കുവേണ്ടിയുള്ള സ്പെഷൽ പരീക്ഷയാണ്.
പൊരിവെയിൽ കൊള്ളേണ്ട, സമയത്തു ബസ് പിടിക്കാൻ പരക്കം പായേണ്ട, ഹാൾ ടിക്കറ്റ് എടുത്തോയെന്ന ടെൻഷൻ വേണ്ടേ വേണ്ട... ‘പ്രതി’ഭകളെത്തേടി പരീക്ഷാ സെന്റർ ഇങ്ങോട്ടുവരും, അതാണ് ഈ നാട്ടിലെ നടപ്പ്. എന്തായാലും ഇത്ര റിസ്ക് എടുത്തു പരീക്ഷയെഴുതുന്ന പ്രതിഭകൾക്കായി പ്രത്യേക ട്യൂഷനും കംബൈൻഡ് സ്റ്റഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യം നമുക്കു ട്യൂഷൻ ക്ലാസിലേക്കു പോകാം.
ട്യൂഷൻ മാഷ്: എല്ലാവരും വന്നിട്ടുണ്ടല്ലോ അല്ലേ, പേനയും പെൻസിലുമൊക്കെ കൊണ്ടുവന്നിട്ടുണ്ടോ?
പ്രതിഭ: പേനയും പേനാക്കത്തിയുമൊക്കെ പഴയ സെറ്റപ്പ് അല്ലേ സാറേ. നഞ്ചക്ക് ഉണ്ട്. ബെഞ്ചിനടിയിൽ വച്ചിട്ടുണ്ട്, മതിയോ? (ഇതും പറഞ്ഞ് ഒരു പ്രതിഭ ബെഞ്ചിനടിയിൽ പരതുന്നു).
ട്യൂഷൻ മാഷ്: വേണ്ട, ഇപ്പോ ഒന്നും പുറത്തേക്കെടുക്കേണ്ട. വരയ്ക്കാനോ കുറിക്കാനോ ഉണ്ടെങ്കിൽ പറയാം. അപ്പോളെടുത്താൽ മതി.
മറ്റൊരു പ്രതിഭ: വരയാൻ നഞ്ചക്ക് പറ്റില്ല സാറേ, വടിവാളാണു നല്ലത് അല്ലെങ്കിൽ പിന്നെ മലപ്പുറം കത്തി കിട്ടും.
ട്യൂഷൻ മാഷ്: പത്താം ക്ലാസ് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന കടന്പയാണ്. കളിയും ചിരിയുമൊക്കെ മാറ്റിവച്ചു നമ്മൾ സീരിയസ് ആകേണ്ട സമയം. ഇപ്പോൾ ആഞ്ഞുപിടിച്ചാൽ പിന്നെ വിഷമിക്കേണ്ടിവരില്ല.
പ്രധാന പ്രതിഭ: സാറിനങ്ങനെ പറയാം... ഞങ്ങൾ കഴിഞ്ഞ ദിവസം കളിയും ചിരിയും വിട്ട് അല്പം സീരിയസ് ആയെന്നു പറഞ്ഞ് എന്തൊരു പുകിലാണ് ഈ നാട്ടിൽ നടക്കുന്നത്. മാഷ് പറഞ്ഞതുപോലെ ആഞ്ഞുപിടിച്ചപ്പോൾ അത് ആർക്കും പിടിച്ചില്ല. ദേ ഇപ്പം പോലീസ് പിടിച്ചു പരീക്ഷ എഴുതിക്കുന്നു. ഇങ്ങനെയാണോ ഭാവിയുടെ വാഗ്ദാനമായ കുട്ടികളോടു പെരുമാറേണ്ടത്.
അല്പം മനുഷ്യത്വമൊക്കെ വേണ്ടേ... ഞങ്ങളും മനുഷ്യരല്ലേ... ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഇട്ടിട്ട് എത്ര ദിവസമായെന്നറിയാമോ സാറിന്. നാട്ടിൽ പലരുടെയും അടുപ്പ് പുകയുന്നുണ്ടോയെന്ന് നോക്കാൻ നൂറു സംവിധാനങ്ങളുണ്ട്. എന്നാൽ, കുറെ ദിവസമായി ഞങ്ങളുടെ ചുണ്ടിലെന്തെങ്കിലും പുകയുന്നുണ്ടോയെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? അതിനെന്തെങ്കിലും ഒരു വഴി ആരെങ്കിലും പറയുന്നുണ്ടോ!
ട്യൂഷൻ മാഷ്: സിലബസിലുള്ള കാര്യമാണ് പ്രധാനം. പത്താം ക്ലാസിന്റെ പടി കടക്കുക എന്നതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം.
പ്രതിഭ: സാറേ ഒരു സംശയമുണ്ട്. ക്രമസമാധാനം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ പത്തു മാർക്കോയുടെ ചോദ്യം വരുമെന്ന് ഇവൻ പറയുന്നു. ശരിയാണോ?
ട്യൂഷൻ മാഷ്: മാർക്കോ അല്ലെടാ മാർക്ക്.
പ്രതിഭ: സാറിനും മറ്റു പിള്ളേർക്കുമൊക്കെ മാർക്ക് ആയിരിക്കും. പക്ഷേ, ഞങ്ങൾക്ക് ഇതൊക്കെ മാർക്കോയാണ്.
ട്യൂഷൻ മാഷ്: മാർക്ക് ആയാലും മാർക്കോ ആയാലും ഉപന്യാസം ചോദിച്ചാൽ എഴുതണം. ചോദ്യപേപ്പറിൽ വരുന്നത് ക്രമസമാധാനമാണോ അക്രമസമാധാനമാണോയെന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. പിന്നെ, മുകുന്ദൻ ഉണ്ണിമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരോ വാചകം തീരുന്പോഴും കുത്തിടാൻ വിട്ടുപോകരുത്.
മുഖ്യപ്രതിഭ: പക്ഷേ, സാറേ കുത്തിയിട്ടാൽ പിന്നെ അവിടെ നിൽക്കരുത് വിട്ടുപോരണം എന്നാണല്ലോ ഞങ്ങൾ കേട്ടിട്ടുള്ളത്...
ട്യൂഷൻ മാഷ്: അതു കേട്ടതുകൊണ്ടാ ഇപ്പോൾ ഇവിടെ കുത്തിയിരിക്കേണ്ടി വന്നത്. പിന്നൊരു കാര്യം, ഇത്തവണ ചരിത്രപുസ്തകത്തിൽനിന്നുള്ള ക്വട്ടേഷനുകൾ ചോദിക്കാനുള്ള സാധ്യതയുണ്ട്. അതു നന്നായി നോക്കിയിട്ടു വേണം പോകാൻ.
കുഞ്ഞുപ്രതിഭ: ക്വട്ടേഷൻ ആണെങ്കിൽ ദേ ഇവന്റെ അച്ഛനോടു പറഞ്ഞാൽ മതി മാഷേ. ഇവന്റെ അച്ഛൻ ക്വട്ടേഷനാ. ഫോട്ടോയൊക്കെയുണ്ട്. പണിക്കു പോകുമ്പോൾ കൂടെ വരികയും ചെയ്യും.
ഇതു കേട്ട് തലയിൽ കൈവച്ച് ട്യൂഷൻ മാഷ് മുകളിലേക്കു നോക്കുന്പോൾ ഒരു അശരീരി: “കേരളത്തിന്റെ ഓരോ സ്പന്ദനവും പൂജപ്പുരയിലാണ്. വിത്തൗട്ട് പൂജപ്പുര, കേരളം വെറുമൊരു വട്ടപ്പൂജ്യം! - മാർക്കോ മാഷ്!
മിസ്ഡ് കോൾ
മൂന്നാം ഇടതുഭരണം ഉറപ്പെന്ന് എം.വി. ഗോവിന്ദൻ.
- വാർത്ത
കെ റെയിൽ അപ്പവും ഉറപ്പ്!
ജോൺസൺ പൂവന്തുരുത്ത്
Out of Range
ആശാ വർക്കർ! ആരാണോ ആ പേരിട്ടത്? പേരു പോലെതന്നെ ഇതുവരെ വർക്ക് ചെയ്തിട്ടും അവർക്ക് ആശയ്ക്കു വകയൊന്നും കാണുന്നില്ല. ആശാ വർക്കർമാർ ആശയറ്റു നിൽക്കുന്പോൾ അവർക്കു മുന്നിൽ തമാശ വർക്കർമാരായി മാറിയിരിക്കുകയാണ് അധികൃതർ.
സ്റ്റാർട്ടപ്പുകളുടെ കാലമല്ലേ, പാവപ്പെട്ട സമരക്കാരുടെ ആശയ്ക്കല്ല, പിഎസ്സിക്കാരുടെ മീശയ്ക്കാണ് ബ്രാൻഡ് മൂല്യം. അതുകൊണ്ടാണ് ആശയ്ക്കു വയ്ക്കുമെന്നു പ്രതീക്ഷിച്ചത് മീശയ്ക്കു കൊടുത്തത്. ആശിച്ചതിലുമേറെ മേശപ്പുറത്തു കിട്ടിയതിന്റെ ആവേശത്തിലായിപ്പോയി ആശാൻമാർ, ഖജനാവ് നാശമായാലും മോശമാകരുതല്ലോ വേണ്ടപ്പെട്ടവരുടെ കീശകൾ!
അതിനിടെ, ആരോഗ്യമന്ത്രിയുടെ തകർപ്പൻ തമാശ. ആശമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയാറാണത്രേ. ആർക്കും ചിരി വന്നില്ലെങ്കിലും കുലുങ്ങിച്ചിരിച്ച ചിലരുണ്ട്, ചില എളമരങ്ങളും മൂത്ത മരങ്ങളും. ആളും പരിവാരങ്ങളുമായി ഡൽഹിയിൽ പോയി സമരത്തിനു ചെലവാക്കുന്ന കാശ് ആ പാവങ്ങൾക്കു വീതിച്ചു കൊടുത്താൽ അവർ സമരം നിർത്തി എഴുന്നേറ്റു പോയ്ക്കോളും മാഷേ...
ചിരി നിർത്താൻ പറ്റാഞ്ഞിട്ടാണോയെന്നറിയില്ല എളമരത്തിന്റെ വക നരച്ചു മൂത്ത തമാശ കേട്ടാണ് പിന്നെ കേരളം ഉണരുന്നത്. തലസ്ഥാനത്തു സമരം നടത്തുന്ന ആശാ വർക്കർമാരുടേത് “ഈർക്കിലി സംഘടന” എന്നതായിരുന്നു കരിംജിയുടെ കണ്ടെത്തൽ.
“കനൽ ഒരു തരി മതി” എന്നു ദിവസവും നാലു നേരം പരിപ്പുവടയിൽ നോക്കി പറയുന്ന പാർട്ടിയുടെ നേതാവാണ് ആശാ വർക്കർമാരെ ഈർക്കിലിയിൽ കയറ്റാൻ രംഗത്തിറങ്ങിയതെന്നതാണ് കൗതുകം. ഈർക്കിലിയാണെങ്കിലും ഈയാംപാറ്റയാണെങ്കിലും കൊള്ളേണ്ടിടത്തു കൊണ്ടാൽ വേദനിക്കും സഖാവേ. ഈർക്കിലിപ്പുരാണം കൂടുതൽ പറഞ്ഞാൽ മരമായാലും മനുഷ്യനായാലും ഇവിടെ ചിരിച്ചുകൊണ്ടു നിൽക്കാൻ ധൈര്യപ്പെടില്ല എന്നതാണ് മറ്റൊരു സത്യം.
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ് ചൊല്ല്. ഇവിടെ വർക്കർമാർക്ക് ആശ ഇഷ്ടം പോലെ കൊടുത്തു. ആന കൊടുത്തോ എന്നു ചോദിച്ചാൽ ഇപ്പോൾ ആറളത്ത് അടക്കം മലയോര മേഖലയിൽ ഇടയ്ക്കിടെ കൊടുക്കുന്നുണ്ട്. അതുകൊണ്ട് അവിടെ നാട്ടുകാർക്കു ജീവിക്കാനുള്ള ആശ തന്നെ തീർന്ന മട്ടാണ്. ഈ നാട്ടിൽ മനുഷ്യന്റെ ആശയല്ല, ആനയുടെ ആമാശയമാണ് വർക്ക് ചെയ്യേണ്ടത്! ആനയുടെ ആശയെങ്കിലും സഫലമാകുന്നുണ്ടല്ലോ എന്നോർത്ത് മനുഷ്യന് ആശ്വസിക്കാം.
ആശമാർ വർക്ക് ചെയ്യുന്നുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കുന്നോളം ആശിച്ചാൽ കുന്നിക്കുരുവോളമെങ്കിലും കിട്ടുമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. കുന്നിക്കുരുവും നാണ്യവിളയുമൊന്നും വേണ്ട ഒരു കടുകുമണിയോളമെങ്കിലും കിട്ടിയാൽ മതിയെന്നാണ് ആശാ വർക്കർമാരുടെ ആശ. ഈ കടുകുമണി ആരു കൊടുക്കുമെന്നതിനെച്ചൊല്ലിയാണ് ഇപ്പോൾ സംസ്ഥാനവും കേന്ദ്രവും തമ്മിൽ തർക്കം.
ആശയറ്റ് സമരത്തിന് ഇറങ്ങിയിരിക്കുന്ന ആശാ വർക്കർമാരുടെ ആവശ്യത്തിനു ചെവി കൊടുക്കാതിരിക്കുന്നതു മോശമാണെന്ന് ഇനിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു തോന്നുന്നില്ലെങ്കിൽ അവർക്ക് ഒരു ഉപകാരമെങ്കിലും നിങ്ങൾ ചെയ്തു കൊടുക്കണം. അവർക്കു ചാർത്തിക്കൊടുത്ത ‘ആശാ വർക്കർ’ എന്ന പേരെങ്കിലും ഒന്നു മാറ്റിക്കൊടുക്കണം. ‘നിരാശാ വർക്കർ’... അതാണ് ഇപ്പോൾ അവർക്കു ചേരുന്ന പേര്.
മിസ്ഡ് കോൾ
പത്തു മാസംകൊണ്ടു തീരേണ്ട ആറളത്തെ ആനമതിൽ അഞ്ചാം വർഷവും പണി തുടരുന്നു.
- വാർത്ത.
‘ആനമതിൽ’ അല്ലേ.. വൈകും!
ജോൺസൺ പൂവന്തുരുത്ത്