വൈറൽ സെക്രട്ടറി പതിയെ എഴുന്നേറ്റു:
“സഖാക്കളെ, തെരഞ്ഞെടുപ്പ് കെ-റെയിൽ പോലെ ഇങ്ങെത്തിക്കഴിഞ്ഞു. വോട്ടുപിടിത്തം അപ്പം വില്പനപോലെ അത്ര എളുപ്പമല്ല. സർവസന്നാഹങ്ങളുമായി നമ്മൾ ഇറങ്ങണം. അതിനു നമുക്കൊരു വാർ റൂം ഉണ്ടായിരിക്കണം.”
ഇതു കേട്ടതും മെയിൻ സഖാവ് ഒന്നു മുരടനക്കി. ഇതോടെ യോഗം ചേർന്ന മുറി സൈലന്റ് വാലിയായി. ഇനിയാരെങ്കിലും മിണ്ടിയാൽ സൈലന്റ് വാലി ടൈഗർ റിസർവ് ആയി മാറുമെന്നതിനാൽ എല്ലാവരും ശ്വാസമടക്കി. മെയിൻ സഖാവിനു മൈക്ക് കൊടുക്കാൻ സെക്രട്ടറി ആംഗ്യം കാണിച്ചു. മൈക്ക് ഭയന്നുവിറച്ചു ദയനീയമായി ഓപ്പറേറ്ററെ ഒന്നു നോക്കി. ഉൗരിപ്പിടിച്ച വാളുകൾക്കു നടുവിലൂടെ പോകുന്നതുപോലെയാണ് ഓപ്പറേറ്റർ മൈക്കുമായി എത്തിയത്.
ജീവൻ പണയംവച്ചു നിന്ന മൈക്കിനെ ഒന്നിരുത്തി നോക്കിയ ശേഷം സഖാവ് പറഞ്ഞുതുടങ്ങി: “ഈ വാർ റൂം എന്നതൊക്കെ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും ചെയ്യുന്ന ഏർപ്പാടല്ലേ. നമുക്കു കുറച്ചുകൂടി വെറൈറ്റിയായിട്ട് എന്തുണ്ട് മുന്നോട്ടുവയ്ക്കാൻ...”
ഇതുകേട്ടതും എക്സർസൈസ് മന്ത്രി ചാടിയെണീറ്റു. “സഖാവേ, ഈ വാർ റൂം എന്നതൊക്കെ സ്മോൾ ഇടപാടാണ്. നമുക്കൊരു ലാർജ് സംവിധാനമാണു വേണ്ടത്.” എല്ലാവരും ആകാംക്ഷയോടെ എക്സർസൈസിനെ നോക്കി. “നമുക്ക് ഇത്തവണ വാർ റൂം വേണ്ട, പകരം ‘ബാർ റൂം’തുറക്കാം. അതാകുന്പോൾ അണികൾക്കും നല്ല ആവേശമായിരിക്കും. രാവിലെ പത്തു മുതൽ രാത്രി മൂന്നു വരെ തടസമില്ലാതെ പ്രവർത്തിക്കുന്ന ഒരു ഫൈവ് സ്റ്റാർ ബാർ റൂം ആയിരിക്കും ഇത്തവണ നമ്മുടെ തെരഞ്ഞെടുപ്പ് പരിപാടികൾ നിയന്ത്രിക്കുന്നത്.”
“ഇലക്ഷൻ കഴിയുന്പോൾ നാട്ടുകാരുടെ കരൾ മിച്ചം കാണുമോ?” -ഒരാൾക്കു സംശയം.
“കരളും കിഡ്നിയും മാറ്റാനുള്ള ആശുപത്രി നമ്മൾ കോഴിക്കോട്ട് പണി തുടങ്ങിയിട്ടുണ്ട് സഖാവേ.” -മെയിൻ സഖാവ് ഓർമിപ്പിച്ചു.
“അതിപ്പം എല്ലാവരോടുംകൂടി ഒന്ന് ആലോചിക്കാതെ എങ്ങനെയാ പെട്ടെന്നു ബാർ റൂം തുറക്കുന്നത്?” -ചോദ്യം സെക്രട്ടറിയുടെ വക.
“നമ്മുടെ ഭരണം ഒരു കല്യാണം പോലെയാണ്. ആദ്യം കല്യാണം കഴിക്കാനുള്ള തീരുമാനമാണല്ലോ ഉണ്ടാകുന്നത്. ആലോചന അതിനു ശേഷമാണ്.” -മെയിൻ സഖാവ് ഇത്രയും പറഞ്ഞപ്പോൾ എല്ലാവർക്കും കാര്യം മനസിലായി.
അതേസമയം മറ്റൊരിടത്ത്...
“എല്ലാവരും ഇത്തിരി ഒതുങ്ങിക്കൊടുക്ക്. ഇതുവരെ നമ്മുടെ പ്രധാന നേതാവിനു യോഗം നടക്കുന്ന റൂമിലേക്കു കയറാൻ കഴിഞ്ഞിട്ടില്ല.” -വിടാതെ മൈക്കിൽ തൂങ്ങിക്കിടക്കുന്ന മണ്ഡലം പ്രസിഡന്റ് തൊണ്ടപൊട്ടുമാറ് അലറിവിളിച്ചു. വേദിയിലെയും മുറിയിലെയും തിക്കുംതിരക്കും കണ്ടപ്പോൾ കിട്ടിയ കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു മുതിർന്ന നേതാവിന്റെ കമന്റ്: “ഇത്രയും പേർ വർക്ക് ചെയ്യാനുണ്ടെങ്കിൽ നമ്മുടെ ഒരു സ്ഥാനാർഥിയും തോൽക്കില്ല!”
“നമ്മുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം പറഞ്ഞുകൊടുക്കുന്ന ഗുലുമാലുവിനോടു ചോദിച്ചാൽ ഈ ഉരുട്ടിപ്പിടിത്തം ഒഴിവാക്കാനുള്ള ഐഡിയ പറഞ്ഞുകൊടുക്കില്ലേ?” -യൂത്തന്റെ സംശയം ന്യായം.
“അതിന് ഈ ഇടിച്ചുകയറ്റവും ഉരുട്ടിപ്പിടിത്തവും കാരണം പുള്ളിക്കാരന് ഇന്നേവരെ നമ്മുടെ നേതാക്കളെ അടുത്തൊന്നു കാണാൻ പറ്റിയിട്ടില്ലെന്നാ കേട്ടത്. വേദിയിൽ ഇങ്ങനെ കിടന്ന് ഉരുട്ടിപ്പിടിച്ചാൽ ശരീരം കേടാവില്ലേ...” -ഒരു മുതിർന്ന നേതാവിനു രോഷം. ശരീരം കേടായാലെന്താ പാർട്ടി സെമി കേഡർ ആയി മാറിക്കൊണ്ടിരിക്കുകയല്ലേ!
ഇതിനിടെ, മാറാത്തത് മാറ്റുന്ന ആപ്പീസിൽ...
“മാറാത്തതു മാറണമെങ്കിൽ എഐ ടെക്നോളജി പ്രചാരണത്തിന് ഇറക്കണം”- പാർട്ടി പ്രസിഡന്റിനു സംശയമില്ല.
“നമ്മുടെ യുപിയിൽ പുതിയ എഐ റോബോട്ടുകളെ വികസിപ്പിച്ചിട്ടുണ്ടല്ലോ. നായ റോബോട്ടുകളുടെ കുര കേട്ട് ഡൽഹിയിൽ മീറ്റിംഗിനു വന്ന സായിപ്പുമാർ വരെ കണ്ടംവഴി ഓടിയത്രേ. വീടു കയറി വോട്ട് ചോദിക്കാൻ റോബോട്ടാ ബെസ്റ്റ്. ആരെങ്കിലും രണ്ടു ചീത്ത വിളിച്ചാലും ചിരിച്ചോണ്ടു നിന്നു കേട്ടോളും.” -ശാന്തപ്രചാരക പുതിയ ഐഡിയയെ പിന്തുണച്ചു.
“പക്ഷേ, റോബോട്ടാണെങ്കിലും കേരളത്തിൽ നായയ്ക്ക് ഒരു മതിപ്പില്ല, അതുകൊണ്ടു നമുക്ക് പശുവിനെ ഇറക്കാം. അവയുടെ കരച്ചിൽ എന്തു രസമായിരിക്കും, വോട്ട് ശർർർന്നു വീഴും. റോബോട്ട് ആയതിനാൽ ചാണകമെന്ന പേരുദോഷവും ഉണ്ടാകില്ല!” -ഇതു കേട്ടതോടെ എല്ലാവരും പറഞ്ഞു: ഇനി മാറാത്തത് അമറും!
മിസ്ഡ് കോൾ
കേരള കോണ്ഗ്രസിൽ റോ ഗ്രൂപ്പില്ലെന്നു റോഷി അഗസ്റ്റിൻ.
- വാർത്ത.
ബ്രോ ഗ്രൂപ്പ് ഉണ്ടാക്ക്!
Tags : Out of range war rooms