നേരം പുലർന്നുവരുന്നതേയുള്ളൂ, മൊബൈൽ ഫോണ് റിംഗ് ടോണ്... കഴിഞ്ഞ ആഴ്ചവരെ ഇതു കേൾക്കുന്പോൾ മനസിനൊരു സന്തോഷമായിരുന്നു. ഇതിപ്പോൾ ഓരിയിടൽ പോലെയാണ് തോന്നുന്നത്.
ഇന്നലെ രാത്രി ഫോണ് ചെവിയിൽനിന്നു താഴെ വച്ചപ്പോൾ രാത്രി പന്ത്രണ്ട്. ഇപ്പോൾ നാട്ടിലെ ഏറ്റവും ജനപ്രിയതാരമായ ബിഎൽഒ മാഡം പതുക്കെ എഴുന്നേറ്റു. മൊബൈൽ അപ്പോഴും നിലവിളി നിർത്തിയിട്ടില്ല. നാട്ടുകാർ മുഴുവൻ സംശയരോഗികളായി മാറിയോയെന്തോ? പരിചയമില്ലാത്ത നന്പർ... പതുക്കെ ചെവിയോടു ചേർത്തു. ഇന്നലത്തെ തീവ്രപീഡനം ഇന്നുമുണ്ടോയെന്ന മട്ടിൽ ശബരിമലയിലെ ഭക്തനെപ്പോലെ ചെവി ഫോണിനടിയിൽ ഞെരിഞ്ഞമർന്നു.
“ഹലോ ബിഎൽഒ അല്ലേ?”
“അതെ. ആരാണ്? എന്തിനാണ് വിളിച്ചത്?”
“ഞാൻ ഗോമതിവളവിലെ ഒരു വോട്ടറാണ്. വീട്ടിൽ തന്നിരുന്ന ഫോമിന്റെ മുകളിൽ ബിഎൽഒയുടെ നന്പർ കണ്ടു. വേറെയൊന്നുമില്ല; വിളിച്ചാൽ കിട്ടുന്ന നന്പറാണോയെന്നറിയാൻ ചുമ്മാ വിളിച്ചുനോക്കിയതാ. അപ്പോ ശരി”- ഇതും പറഞ്ഞു തീവ്രവോട്ടർ ഫോണ് കട്ട് ചെയ്തു.
മുന്നിലെങ്ങാനും കിട്ടിയാൽ അവന്റെ സ്വർണപ്പാളി അടിച്ചുപൊട്ടിക്കാനുള്ള ദേഷ്യം വന്നെങ്കിലും ബിഎൽഒയുടെ ചെന്പ് തെളിഞ്ഞെന്നു നാട്ടുകാർ ബഹളംകൂട്ടാൻ സാധ്യതയുള്ളതുകൊണ്ട് ഇരച്ചുവന്ന കലിപ്പ് തീർത്തത് കൈയിൽ കഥ പറഞ്ഞിരുന്ന മൊബൈൽ ഫോണിനോടാണ്. എടുത്തൊരേറ്. ആരെന്തു ചീത്ത വിളിച്ചാലും കേൾക്കാൻ വിധിക്കപ്പെട്ട ഫോണ് ചെന്നു വീണത് ബിഹാറിലെ വോട്ടർപട്ടികപോലെ ചുരുണ്ടുകൂടിക്കിടന്ന കെട്ടിയോന്റെ മുതുകത്ത്. പിന്നിൽനിന്ന് കുത്തു കിട്ടിയ സ്ഥാനാർഥിയെപ്പോലെ കെട്ടിയോൻ ചാടിയെണീറ്റു. മോട്ടിവേഷണൽ ഇൻഫ്ളുവൻസറെപ്പോലെയുള്ള ഭാര്യയുടെ നിൽപ്പു കണ്ടപ്പോൾത്തന്നെ കാര്യം പന്തിയല്ലെന്നു പുള്ളിക്കാരനു മനസിലായി. ഏതു പ്രശ്നത്തെയും ഒരു ബിഎൽഒ സംയമനത്തോടെ നേരിടണമെന്ന് ഉപദേശിക്കണമെന്ന് പുള്ളിക്കാരനു തോന്നിയെങ്കിലും ഇൻഫ്ളുവൻസറുടെ അരികിൽ ടിവിയുടെ സെറ്റ് ടോപ്പ് ബോക്സ് ഇരിക്കുന്നതു കണ്ടതിനാൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത സെലിബ്രിറ്റിയെപ്പോലെ അദ്ദേഹം രംഗം വിട്ടു.
രാവിലെ വെയിലിനു നല്ല ചൂട്. ഇനിയും കൊടുത്തുതീർക്കാൻ പറ്റാത്ത ഫോമുകളുടെ ഒരു കെട്ട് കൈയിൽ. വോട്ടുപിടിക്കാൻ നടക്കുന്ന സ്ഥാനാർഥിയെപ്പോലെ ബിഎൽഒ മാഡം ആഞ്ഞുനടന്നു. ചില വീടുകളിൽ മൂന്നും നാലും തവണ ചെന്നിട്ടും ആരെയും കണ്ടുകിട്ടിയിട്ടില്ല. രാവിലെ എഴുന്നേറ്റതിനു ശേഷം സംശയങ്ങളുമായി പത്തു പേരുടെ വിളിയെത്തിക്കഴിഞ്ഞു. ഇന്നലെ രാത്രി അരമണിക്കൂർ സംസാരിച്ച് മുഴുവൻ സംശയവും തീർത്തവൻ രാവിലെ വീണ്ടും വിളിച്ചിരിക്കുന്നു, അതേ സംശയവുമായി. വേറൊരുത്തന് ഉത്തരം വാട്ട്സ്ആപ്പിൽ വോയ്സ് ആയി ഇട്ടു കൊടുക്കണമത്രേ. വിയർത്തുകുളിച്ചുള്ള നടപ്പിനിടയിൽ വഴിയേ പോകുന്ന ചിലർ സഹതാപത്തോടെ നോക്കുന്നതു കണ്ടു. അതിനിടയിൽ ഒരു വിളി. സമീപത്തെ വീട്ടിലെ ചേച്ചിയാണ്. “ഫോം പൂരിപ്പിച്ചു തിരികെ തന്നതാണല്ലോ... ഇനിയെന്താണ് പ്രശ്നം... ?”
ചേച്ചി പൂരിപ്പിച്ചു തന്നതിൽ എന്തെങ്കിലും തെറ്റുണ്ടോയെന്നു ഭർത്താവിനൊരു സംശയം... അതുകൊണ്ടു പൂരിപ്പിച്ച ഫോം ബിഎൽഒ തിരികെ കൊണ്ടുവന്ന് ഒന്നുകൂടി കാണിക്കണം പോലും!
ആഗോള യുദ്ധം തീർക്കാൻ ഇടപെടുന്ന ട്രംപിനെപ്പോലെ ചേട്ടനെയും ചേച്ചിയെയും പറഞ്ഞു സമാധാനിപ്പിച്ചിട്ട് ആളെ കണ്ടുകിട്ടാത്ത ഒരു വീടിന്റെ മുറ്റത്തേക്ക് ഫോമുമായി ബിഎൽഒ ഓടിക്കയറി. ഇതിനിടയിൽ വീണ്ടും ഫോണ്, നന്പർ കണ്ടപ്പോഴേ ടെൻഷൻ. കളക്ടറേറ്റിലെ സാറാണ്. ഫോണിൽ ശ്രദ്ധിച്ച് മുറ്റത്തേക്കു കാലെടുത്തുവച്ചതും പതുങ്ങിക്കിടന്നിരുന്ന, ഒരു പട്ടികയിലും പേരില്ലാത്ത ഒരു നാടൻ പട്ടി കുരച്ചുകൊണ്ട് ഒരു ചാട്ടം. ഫയലും ഫോണുമെല്ലാം വാരിപ്പിടിച്ച് ഒറ്റപ്പാച്ചിലായിരുന്നു. എവിടെയൊക്കെയോ തട്ടിയും മറിഞ്ഞും ഒരുവിധം റോഡിലെത്തി. കട്ടാകാത്ത ഫോണ് വീണ്ടും ചെവിയിലേക്കു വച്ചപ്പോൾ അതിനേക്കാൾ വലിയ കുര... “നിങ്ങളൊക്കെ എന്തു ചെയ്യുവാ അവിടെ? ഇതുവരെ ഫോം കൊടുത്തുതീർന്നില്ലേ... ബിഎൽഒ ആണെന്നു പറഞ്ഞു നടന്നാൽ പോരാ, പണിയെടുക്കണം... ഇന്നെനിക്കു റിസൾട്ട് കിട്ടിയേപറ്റൂ!” അന്ത്യശാസനം കേട്ട ബിഎൽഒ മാഡം സ്വന്തം ബിപി ലെവലിൽ ഒാഫീസറായി വീണ്ടും ആഞ്ഞു നടന്നു.
മിസ്ഡ് കോൾ
ഇലക്ഷൻ വിവരങ്ങൾ വളരെ നേരത്തേ വന്നിരുന്നല്ലോ, സെലിബ്രിറ്റി പത്രം
വായിക്കാറില്ലേയെന്നു സംവിധായകൻ വിനുവിനോടു ഹൈക്കോടതി.
- വാർത്ത.
സോറി, ഞാൻ ഇന്നത്തെ പത്രം വായിച്ചില്ല!
Tags : Out of Renge BLO BP level officer