“പാരഡി എന്നാല്‍ പാരിന് നടുവില്‍
കേവലമൊരു ചെറു പാട്ടല്ല
ജനകോടികള്‍ നമുക്ക്
ചിരിക്കുവാനായ്
ഉണ്ടാക്കിയതല്ലോ...”
പാരഡി പാട്ടുകളുടെ പൊന്നുതമ്പുരാന് സാക്ഷാല്‍ വി ഡി രാജപ്പന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ പാരഡി വിവാദത്തെ പറ്റി ഇങ്ങനെ പാടുമായിരുന്നു. ഒരു സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ അതേ ട്യൂണില്‍ നിര്‍ദോഷ ഹാസ്യത്തിലൂടെ സാമൂഹിക വിമര്‍ശനം ഉന്നയിക്കുന്നതാണ് പൊതുവേ പാരഡി ഗാനങ്ങള്‍.
എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന പല കാര്യങ്ങളും പാരഡിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചതോടെ പാരഡി ട്രാജഡി ആകുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെയാണ് വി.ഡി. രാജപ്പന് എന്ന ജീനിയസ് കാലത്തിന്റെ ചുരം കടന്നു പോയിട്ടും മരിക്കാതെ ജീവിക്കുന്നത്.
സിനിമയില്‍ ഹാസ്യ വേഷങ്ങള്‍ ചെയ്ത് ചിരിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ വി.ഡി. രാജപ്പൻ കേരളീയരെ ചിരിപ്പിച്ചത് തന്റെ പാരഡി ഗാനങ്ങളിലൂടെയാണ്.
ഒരു കവിയോ ഗാനരചയിതാവോ ഏറെ പാടുപെട്ട് സൃഷ്ടിച്ച എടുക്കുന്ന ഒരു പാട്ടിന് സംഗീതസംവിധായകര്‍ ദിവസങ്ങളോളം പാടുപെട്ട് ഉണ്ടാക്കിയെടുക്കുന്ന ഈണം അതേപടി നിലനിര്‍ത്തി വരികള്‍ മാറ്റിയെഴുതി സൃഷ്ടിക്കുന്ന പാരഡി ഗാനങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ടെങ്കിലും വി.ഡി.രാജപ്പന്റെ പാരഡി ഗാനങ്ങള്‍ പ്രമുഖരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും വരെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിട്ടുണ്ട്.
ജനകീയനായിരുന്നു പാരഡി ഗാനങ്ങളുടെ തമ്പുരാനായ വി.ഡി.രാജപ്പന്. പാട്ട് ഏതായാലും അതില്‍ എല്ലാം പാരഡി കണ്ടെത്തുന്ന ബ്രില്ല്യന്റ് ആയിരുന്നു വി.ഡി. രാജപ്പന്. അതൊട്ടും എളുപ്പമുള്ള ഒരു പണി ആയിരുന്നില്ല എന്നതുകൊണ്ട് തന്നെയാണ് അതിനെ ബ്രില്ല്യന്‍സ് എന്ന് വിശേഷിപ്പിക്കുന്നത്.
ഈണത്തിലേക്ക് ആവശ്യമായ വരികള്‍ ചേര്‍ക്കുക ഒരുപക്ഷേ എളുപ്പമാണെങ്കിലും താന്‍ ആ വരികളിലൂടെ ഉദ്ദേശിക്കുന്ന സാമൂഹിക വിമര്‍ശനമോ സാമൂഹികമായ തിരുത്തോ സാധ്യമാകണമെങ്കില്‍ പണി കുറച്ചെടുക്കണം. എന്നാല്‍ വി.ഡി.രാജപ്പന് അത് വളരെ ലാഘവത്തോടെ ലളിതമായി അനായാസം ചെയ്തു.
കടുംകട്ടി വാക്കുകള്‍ അദ്ദേഹം തന്റെ പാരഡി ഗാനങ്ങളില്‍ ഉപയോഗിച്ചില്ല. അഥവാ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നമ്മെ ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരല്പം അതിശയോക്തി കലര്‍ത്തി പറഞ്ഞാല്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം തന്റെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ വിമര്‍ശനാത്മകമായ കാഴ്ചപ്പാടോടെ നോക്കി കണ്ട് അത് ഒരു കലാരൂപത്തിലേക്ക് പറിച്ചു നട്ട് ഏറ്റവും ഭംഗിയായി ജനപ്രിയമായി അവതരിപ്പിക്കാന്‍ രാജപ്പന് സാധിച്ചു.
ഇന്നും വി.ഡി. രാജപ്പന്റെ പാരഡി ഗാനങ്ങള്‍ കേള്‍ക്കുന്ന മലയാളികള്‍ കേരളത്തിലും കേരളത്തിലും പുറത്തും ഉണ്ട് എന്നതാണ് സത്യം. ഓഡിയോ കാസറ്റുകള്‍ കേരളത്തില്‍ ഒരു തരംഗമായി മാറിയ കാലത്ത് ഏതു വീട്ടിലും ഒരു വി.ഡി. രാജപ്പന്റെ പാരഡി ഗാനത്തിന്റെ ഒരു കാസറ്റ് എങ്കിലും ഉണ്ടാവാറുണ്ട്.
ചെറുപ്പക്കാരും പ്രായമായവരും സ്ത്രീകളും കുട്ടികളുമൊക്കെ രാജപ്പന്റെ പാരഡി ഗാനങ്ങള്‍ ആസ്വദിച്ചു. അതിനൊരു കാരണം ആ ഗാനങ്ങളില്‍ അവര്‍ കേട്ടത് തങ്ങള്‍ക്ക് അറിയുന്ന നാടിന്റേയും നാട്ടാരുടെയും കഥകളാണ് അവരുടെ വേവലാതികളാണ്, സങ്കടപെയ്തുകളാണ്, ഒരു നാട്ടിട വഴിയിലെ വേലിക്ക് അപ്പുറവും ഇപ്പുറവും നിന്ന് പറഞ്ഞ കാര്യങ്ങളാണ്... അവരത് കണ്ണടച്ച് കേട്ട് ആസ്വദിച്ചു.. പരസ്പരം മൂളിപ്പാടി..
വെള്ളിക്കുഴിയില്‍ ദേവദാസന് രാജപ്പന് എന്ന വി.ഡി.രാജപ്പന് ഹാസ്യകഥാപ്രസംഗത്തിലൂടെ പാരഡി ഗാനങ്ങള്‍ ആസ്വാദക ഹൃദയങ്ങളില്‍ വീണ്ടും വീണ്ടും പാടാന്‍ കഴിയും വിധം നിറച്ചു. കോട്ടയത്തായിരുന്നു വി.ഡി.രാജപ്പന്റെ ജനനമെങ്കിലും കേരളം മുഴുവന്‍ രാജപ്പനെയും ഈണങ്ങളേയും ഇടനെഞ്ചിലേറ്റി.
തന്റെ പാരഡികളിലും ഹാസ്യ കഥാപ്രസംഗത്തിലും കഥാപാത്രങ്ങളായി അദ്ദേഹം കൂടുതലും കൊണ്ടുവന്നത മൃഗങ്ങള്‍, വാഹനങ്ങള്‍, നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് എന്നിവയൊക്കെയായിരുന്നു. ഒറ്റത്തവണ കേള്‍ക്കുമ്പോള്‍ തന്നെ ആസ്വാദകരുടെ മനസില്‍ കുരുങ്ങിക്കിടക്കുന്ന ടൈറ്റിലുകളിടാന് വി.ഡി.രാജപ്പന് പ്രത്യേക കഴിവായിരുന്നു.
പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ ഹാസ്യ കഥാപ്രസംഗങ്ങള്‍ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ സദസ് ചിരിച്ചാര്മാദിച്ചിളകി മറിയുമായിരുന്നു.
കേരളത്തിലും വിദേശത്തുമായി എത്രയോ വേദികളില്‍ വി.ഡി.രാജപ്പന് നിറഞ്ഞാടിയിരിക്കുന്നു. കാസറ്റുകളിലൂടെയാണ് രാജപ്പന് കൂടുതല്‍ പ്രശസ്തനായത്. അന്നത്തെ ബസുകളിലും കല്യാണ വീടുകളിലും ഉത്സവപ്പറമ്പുകളിലുമൊക്കെ അലയടിച്ചിരുന്നത് വി.ഡി.രാജപ്പന്റെ പാരഡികളുടേയും ഹാസ്യ കഥാപ്രസംഗങ്ങളുടെ യും ഓഡിയോ കാസറ്റുകളില്‍ നിന്നുള്ള സൂപ്പര്പാരഡികളായിരുന്നു.
അന്നൊക്കെ ഗള്‍ഫില്‍ നിന്നും വരുന്നവര്‍ കൊണ്ടുവന്നിരുന്ന ഓഡിയോ കാസറ്റുകളില്‍ വി.ഡി.രാജപ്പന്റെ കാസറ്റുകള്ക്കേറെ ഡിമാൻഡായിരുന്നു. പ്രത്യേക ശബ്ദമായിരുന്നു രാജപ്പന്റേത്. ശ്രുതിമധുരമോ സംഗതിയും ടെമ്പോയുമൊക്കെ ഒത്തു ചേര്‍ന്നതോ അല്ല, മറിച്ച് ചിരിപ്പിക്കാന്‍ കഴിവുള്ള ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ചെറിയമൂളലോ ചിരിയോ ധാരാളമായിരുന്നു മലയാളികളെ ചിരിപ്പിക്കാന്‍.

സൂപ്പര്‍ഹിറ്റ് ഗാനമായ പൂമുഖ വാതില്ക്കല് സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാണെന്റെ ഭാര്യ എന്ന സിനിമാഗാനത്തിന് പൂമുഖ വാതില്ക്കല് പുച്ഛിച്ചു നില്ക്കുന്ന പൂതനയാണെന്റെ ഭാര്യ എന്ന് വി.ഡി.രാജപ്പന് പാടുമ്പോള്‍ സദസിലിരുന്ന് അത് കേട്ട് പൊട്ടിച്ചിരിക്കുന്ന ഭര്ത്താക്കന്മാരെ അപ്പോള്‍ത്തന്നെ നുള്ളിയ എത്രയോ ഭാര്യമാര്‍ കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ ആക്ഷേപഹാസ്യത്തെ ഏറ്റവും ശക്തമായ വിമര്ശനായുധമാക്കി അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരിക്കുന്നവര്ക്കു നേരെ തൊടുത്തുവിട്ടിട്ടുണ്ട് രാജപ്പന്.
പാട്ടിലൂടെ സാമൂഹ്യവിമര്‍ശനം നടത്താന്‍ കഴിവും ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണക്കാരന് പറയാനും ചോദ്യം ചെയ്യാനും ആഗ്രഹിക്കുന്ന സാധാരണകാര്യങ്ങളെ വി.ഡി.രാജപ്പന് അവരാഗ്രഹിക്കുന്ന വിധത്തില്‍ ഇഷ്ടപ്പെടും വിധത്തില്‍ ശക്തവും രസകരവുമായി അവര്‍ക്കായ് അവതരിപ്പിച്ചു. ചിരിച്ചുകൊണ്ടും ചിരിപ്പിച്ചുകൊണ്ടും അദ്ദേഹമെയ്ത കൂരമ്പുകള്‍ കൊള്ളാത്തവരുണ്ടായിരുന്നില്ല.
രാജപ്പന് ഉന്നയിച്ച പല വിഷയങ്ങളും കൊള്ളേണ്ടിടത്ത് കൊണ്ടപ്പോള്‍ അതിന്റെ പ്രതിഫലനങ്ങളുമുണ്ടായി. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഇംപാക്ടുകള്‍ ഒരുപാടുണ്ടായി. രാജപ്പന് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ മാത്രമല്ല കിട്ടിയിരുന്നത്. പല മുന്‍നിര ഗായകരും വി.ഡി.രാജപ്പനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തങ്ങള്‍ പാടിയ ഒറിജിനല്‍ പാട്ടിനെ പാടി വികലമാക്കിയെന്നാരോപിച്ചിരുന്നു. മനോഹര ഗാനങ്ങളെ രാജപ്പന് നശിപ്പിച്ചെന്ന് വരെ പറഞ്ഞിരുന്നു. ഒറിജിനല്‍ പാട്ടിനേക്കാള്‍ സൂപ്പര്‍ഹിറ്റായത് വി.ഡി.രാജപ്പന് പാടിയ പാരഡി ഗാനങ്ങളായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം. അശ്ലീലമോ ദ്വയാര്‍ത്ഥമോ വിശ്വാസങ്ങളെ നോവിക്കുന്നതോ ആയ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുണ്ടായില്ല.
അതുകൊണ്ടുതന്നെ വി.ഡി.രാജപ്പന്റെ പാരഡി ഗാനങ്ങള്‍ ഇന്നും മലയാളക്കരയേറ്റു പാടുന്നു. ഹൃദയത്തില്‍ സ്വീകരിച്ച്....ഒരുപാടിഷ്ടത്തോടെ....
Tags : VD Rajappan Parody Songs Todays Story