കാർ വീടാക്കിയൊരുക്കി ലോകംചുറ്റുന്ന വിദേശ യുവദമ്പതികൾ കേരളീയരുടെയും മനം കവരുന്നു. ഓസ്ട്രേലിയൻ സ്വദേശി 36 വയസുകാരനായ മാറ്റിഫെർനോണും 31 വയസുകാരി ബ്രസീലിയൻ സ്വദേശിനി നിക്കോലിയുമാണ് കാറിൽ ലോകം ചുറ്റി വൈക്കത്ത് എത്തിയത്.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ മാറ്റിക്ക് ലണ്ടനിൽ റസ്റ്ററന്റുണ്ട്. 40 രാജ്യങ്ങൾ ഇതിനകം ചുറ്റിക്കണ്ടു. ഒരു യാത്രയ്ക്കിടയിലാണ് മാർക്കറ്റിംഗിൽ ബിരുദധാരിയായ നിക്കോലിയെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്കു വഴിമാറിയതോടെ 2024 ഒക്ടോബറിൽ ഇരുവരും ലോകം ചുറ്റാൻ കാറിലേറി.
മാറ്റി ഇതിനായി തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ 78 സീരിയസിൽ ആവശ്യമായ ക്രമീകരണം വരുത്തി. ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും ഉറങ്ങാനുമൊക്കെ സൗകര്യമൊരുക്കി. മുകളിൽ സോളാർ പാനൽ സ്ഥാപിച്ചു.
ഓസ്ട്രേലിയയിലെ മെൽബൺ തുറമുഖത്തുനിന്നു കപ്പലിലാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലെത്തിയ ശേഷം കണ്ണൂരും വയനാടും ചുറ്റിക്കറങ്ങി. വയനാട്ടിലെ വട്ടക്കര ഗ്രാമത്തിലെത്തിയപ്പോൾ പ്രദേശവാസികളായ ദിയാൻ, രാഹുൽ എന്നിവരെ പരിചയപ്പെട്ടു.
.jpeg1769497478.jpg)
ഇവരുടെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി അവരുടെ സുഹൃത്തായ അരുണിന്റെ കേരള തനിമയോടെയുള്ള വിവാഹത്തിൽ പങ്കെടുത്ത് അഞ്ച് ദിവസം മലയാളിക്കുടുംബത്തിന്റെ സ്നേഹത്തണലിൽ ഉണ്ടുറങ്ങി. ഇതു ജീവിതത്തിലെ ഏറ്റവും അനുസ്മരണീയമായ അനുഭവമാണെന്ന് മാറ്റിയും നിക്കോലിയും പറയുന്നു.
സിംഗപ്പുരിലെ ബിസിനസുകാരനായ സിദ്ധാർഥൻ വൈക്കത്തു വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന ബന്ധു മധുസൂദനനെ ബന്ധപ്പെട്ട് ഇവർക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഇവർ കൊച്ചിയിലെത്തിയപ്പോൾ ഊഷ്മളമായി വരവേൽക്കാൻ മധുസൂദനനും ഭാര്യ വിദ്യയും കാത്തു നിന്നിരുന്നു. വൈക്കത്ത് എത്തിയ ശേഷം ടൂർ ഓപ്പറേർമാരായ ബേബി, വാസുദേവൻ എന്നിവർക്കൊപ്പം മുണ്ടാർ ചുറ്റി ആമ്പൽ വസന്തം കണ്ടു. നാട്ടുതോട്ടിലൂടെ തലയാഴം, വെച്ചൂർ ഭാഗങ്ങൾ കറങ്ങി.
ഉച്ചയോടെ തോട്ടകം ആറ്റുതീരത്തെത്തി കരിമീനും കാളാഞ്ചിയും ചെമ്മീൻ വിഭവങ്ങളും കൂട്ടി ഊണ്. വൈക്കത്തുനിന്നു ജങ്കാറിലേറി മാറ്റിയും നിക്കോലിയും ആലപ്പുഴയുടെ സൗന്ദര്യവും നുകർന്നു. മറ്റു ജില്ലകളും സന്ദർശിക്കും. മാർച്ച് ആദ്യം ഹിമാലയം സന്ദർശിച്ച് നേപ്പാളിലൂടെ മറ്റ് രാജ്യങ്ങളിലേക്കു യാത്ര തുടരും.

കേരളത്തിന്റെ മനോഹാരിതയും മലയാളിയുടെ സ്നേഹാദരങ്ങളും ഭക്ഷണത്തിലെ അനുപമമായ രുചിഭേദങ്ങളും ഏറെ ഹൃദ്യമായി. ലോകം ചുറ്റിസഞ്ചരിച്ചപ്പോൾ ഭാഷയ്ക്കും ദേശത്തിനും നിറത്തിനും മതത്തിനുമൊക്കെ അതീതമായി മനുഷ്യരെല്ലാം ഒന്നാണെന്നു മനസിലായി.
സ്നേഹവും ബഹുമാനവും നൽകിയാൽ നമുക്കും അതു തിരിച്ചുകിട്ടുമെന്ന് മാറ്റിഫെർനോൺ. കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാണെന്നു നിക്കോലി. കടൽത്തീരങ്ങളും ഉൾനാടൻ ജലാശയങ്ങളുമായി സുന്ദരം. കേരളത്തിലെ ബീഫ് കറിയും പൊറോട്ടയും സൂപ്പർ.
കേരളീയരുടെ സ്നേഹവായ്പും ആതിഥ്യമര്യാദയും മറ്റു രാജ്യക്കാർ കണ്ടു പഠിക്കണം. എന്നെങ്കിലും ഒരു വീട് നിർമിച്ചാൽ കേരളം പകർന്ന സ്നേഹത്തിന്റെ ഓർമയ്ക്കായി അവിടെ അതിഥി ദേവോ ഭവയെന്ന് എഴുതിവയ്ക്കുമെന്നും നിക്കോലി പറയുന്നു.
Tags : Travel Australian Couple Car Todays Story