വന്യജീവിശല്യം മൂലമുള്ള കൃഷിനാശത്തിന് തുച്ഛമായ തുക നഷ്ടപരിഹാരം നല്കുന്ന വനംവകുപ്പിനെ മുട്ടുകുത്തിച്ച് കര്‍ഷകന്റെ ഒറ്റയാള്‍ നിയമപോരാട്ടം.
വയനാട് പനമരം പഞ്ചായത്തിലെ നീര്‍വാരം ഈസ്റ്റ് പരിയാരത്തെ പി.ടി. വേലായുധന് ഹൈക്കോടതിയില്‍ വനംവകുപ്പിന്റെ നടപടികള്‍ തുറന്നു കാട്ടിയതിനെത്തുടര്‍ന്ന് കൃഷികളുടെ ആയുസ് കണക്കിലെടുത്ത് നഷ്ടപരിഹാര നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനായി വിശദമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്കി.
വേലായുധന് ഉന്നയിച്ച ആവശ്യങ്ങളേറെയും ന്യായമാണെന്നു കണ്ട് വിഷയത്തില്‍ ഇടപെട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി വനംവകുപ്പിനു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരം വേലായുധനുമായി ഹിയറിംഗ് നടത്തിയ ശേഷമാണ് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
2014 മുതല്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും കൃഷിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും ആധികാരികമായ രേഖകള്‍ ശേഖരിച്ച് 2020ലാണ് വേലായുധന് ഹൈക്കോടതിയെ സമീപിച്ചത്.
ഒരു ലക്ഷത്തോളം രൂപ സ്വന്തം പോക്കറ്റില്‍നിന്നു ചെലവഴിച്ചു വേലായുധന് നടത്തിയ പോരാട്ടം കേരളത്തിലെ കര്‍ഷകര്‍ക്കെല്ലാം ഗുണകരമാകും. പക്ഷെ അതുകൊണ്ടു മാത്രം വേലായുധന് തൃപ്തനല്ല. തനിക്കു ഉചിതമായ തുക നഷ്ടപരിഹാരം ലഭിക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹംപറഞ്ഞു.
പൊളിച്ചടുക്കിയത് വനംവകുപ്പിന്റെ വാദങ്ങള്‍
വന്യജീവിശല്യം രൂക്ഷമായ പ്രദേശമാണ് പരിയാരം. കഷ്ടപ്പെട്ടു നട്ടുനനച്ചുവളര്‍ത്തുന്ന വിളകള്‍ ഒറ്റരാത്രികൊണ്ടു കാട്ടാനകള്‍ ചവിട്ടിയരയ്ക്കുന്നതിനു ലഭിക്കുന്ന തുച്ഛമായ തുക കൊണ്ട് എങ്ങനെ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന ചിന്തയില്‍നിന്നാണ് വേലായുധന് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
2008 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വേലായുധന്റെ 375ലധികം തെങ്ങുകള്‍ കാട്ടാന നശിപ്പിച്ചിരുന്നു. ഇക്കാര്യം ഹര്‍ജിയില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.
1980ലെ വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര നിയമപ്രകാരം പുറപ്പെടുവിച്ച 08.01.2015ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണെന്ന് വേലായുധന് കോടതിയെ ധരിപ്പിച്ചു.
വനംവകുപ്പില്‍നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം യഥാര്‍ഥ നഷ്ടത്തെ അപേക്ഷിച്ച് വളരെ കുറവാണെന്നായിരുന്നു അദ്ദേഹം സമർഥിച്ചത്. എന്നാല്‍ പരമാവധി നഷ്ടപരിഹാരത്തുക 50,000 രൂപയില്‍നിന്ന് യഥാക്രമം 2012ലും 2018ലും 75,000 രൂപയായും 1,00,000 രൂപയായും വര്‍ധിപ്പിച്ചതിനാല്‍ ഹര്‍ജിക്കാരന്റെ പരാതി പരിഹരിക്കപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പക്ഷെ ഒരു തെങ്ങിന് 770 രൂപ എന്ന കണക്കില്‍ നഷ്ടപരിഹാരം നിശ്ചയിച്ചതിനെയാണ് ഹര്ജിക്കാരന് പ്രധാനമായും ചോദ്യം ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് നല്കിയ വിവരങ്ങള്‍ പ്രകാരം ഒരു തെങ്ങിന്റെ ആയുസ് 80 മുതല്‍ 90 വര്‍ഷം വരെയാണെന്നും ഇത് പരിഗണിക്കാതെയാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
ഇതു കണക്കിലെടുത്ത കോടതി ഒരു തെങ്ങിന് 770 രൂപ എന്നത് ശരിയല്ലെന്നും മറ്റൊരു സര്‍ക്കാര്‍ ഏജന്‍സി മരം ഏറ്റെടുക്കുമ്പോള്‍ ഒരു തെങ്ങിന് 12,000 രൂപയിലധികം നല്‍കുന്നുണ്ടെന്നും നിരീക്ഷിച്ചു. അതിനാല്‍ തെങ്ങിന്റെ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
നഷ്ടപരിഹാരത്തിന്റെ ഉയര്‍ന്ന പരിധി നിശ്ചയിച്ചതിനെയും ഹര്ജിക്കാരന് ചോദ്യം ചെയ്തു. വേലായുധന് ഇതിനകം നഷ്ടപരിഹാരം കൈപ്പറ്റിയതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് കോടതി തള്ളി.
കൂടാതെ നഷ്ടപരിഹാരം നിശ്ചയിച്ചതിലെ യുക്തിരഹിതമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് നിയമപോരാട്ടം തുടരാമെന്നും കോടതി വ്യക്തമാക്കി.
ഹിയറിംഗിനൊടുവില്‍ അനുകൂല തീരുമാനം
കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വേലായുധന് വനംവകുപ്പിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 2025 സെപ്റ്റംബര്‍ മൂന്നിന് ഹിയറിംഗ് നടത്തി. വനം വകുപ്പ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അണ്ടര്‍ സെക്രട്ടറി നടത്തിയ ഹിയറിംഗില്‍ ഹര്ജിക്കാരന് വേണ്ടി മകന് പി.ടി.വികാസാണ് ഹാജരായത്.
വന്യജീവി ആക്രമണം മൂലമുണ്ടായ യഥാര്‍ഥ നഷ്ടവും വനംവകുപ്പില്‍നിന്ന് ലഭിച്ച കുറഞ്ഞ നഷ്ടപരിഹാരവും അദ്ദേഹം വിശദീകരിച്ചു. തെങ്ങിന്റെ ആയുസ് പരിഗണിക്കാതെയാണ് വനംവകുപ്പ് നിരക്ക് നിശ്ചയിക്കുന്നതെന്നും പവര്‍ ഗ്രിഡ് പോലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ തുക നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹര്ജിക്കാരന് അര്‍ഹമായ തുക നല്‍കിയിട്ടുണ്ടെന്നും അതിലധികം തുക നല്കാന് നിലവിലെ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ലെന്നും വനംവകുപ്പ് അറിയിച്ചു.
എങ്കിലും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഉന്നത വനപാലകര്‍ ഹിയറിംഗില്‍ വ്യക്തമാക്കി.
വേലായുധന്റെ നിയമയുദ്ധത്തെത്തുടര്ന്ന് നഷ്ടപരിഹാര തുക വര്‍ധനവ് പരിഗണിക്കുന്നതിനു പുറമെ, ഹര്‍ജിക്കാരന്റെയും മറ്റ് കര്‍ഷകരുടെയും കൃഷിയിടങ്ങള്‍ വന്യജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ നടപടിയെടുക്കാനും ഹര്ജിക്കാരന് ലഭിക്കാന്‍ ബാക്കിയുള്ള തുക ഉണ്ടെങ്കില്‍ അത് ഉടന്‍ നല്‍കാനും വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച ഉത്തരവ് അഞ്ചു ദിവസം മുമ്പാണ് ഇറക്കിയത്.
Tags : Todays Story Velayudhan Forest Department