തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും നിയമസഭയിൽ ബഹളം വച്ചു.
രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾത്തന്നെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളി തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസാന്നിധ്യത്തിൽ കെ.ബാബുവായിരുന്നു ഇന്നലെ സഭയിൽ പ്രസംഗിച്ചത്. ദേവസ്വം മന്ത്രി രാജിവയ്ക്കും വരെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും സ്വർണക്കൊള്ളക്കേസിൽ പ്രതികളെല്ലാം പുറത്തിറങ്ങുകയാണെും ബാബു പറഞ്ഞു. ചോദ്യോത്തര വേള തുടരുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിരുന്നു മുദ്രാവാക്യം വിളിച്ചു. സ്പീക്കർ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോയി.
മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും പ്രതിപക്ഷാംഗങ്ങൾ സഭാ നടപടികൾ തടസപ്പെടുത്തുന്നതിനെ ഇന്നലെയും രൂക്ഷമായി വിമർശിച്ചു. കെ. ബാബുവിനു പ്രസംഗിക്കാൻ ഒരവസരം കിട്ടിയതാണ് സഭയിലുണ്ടായ പ്രധാന കാര്യമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടിയുടെ അന്വേഷണം നടക്കുകയാണ്. തെറ്റുചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. ഇതു നേരത്തേതന്നെ വ്യക്തമാക്കിയതാണ്. ഇത് പ്രതിപക്ഷത്തിനു മാത്രം മനസിലാകുന്നില്ല. ഹൈക്കോടതിക്കെതിരേയാണ് ഇവരുടെ പരാമർശമെന്നും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടുള്ളതാണു സമരമെന്നും മന്ത്രി രാജീവ് പറഞ്ഞു. കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രിയെയും രാജീവ് വിമർശിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തതു മുതൽ യുഡിഎഫും ബിജെപിയും അസ്വസ്ഥരാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള അവസാനിച്ചതിനു പിന്നാലെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി അംഗങ്ങളെ വിളിച്ചു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി ശക്തമാക്കി. അയ്യപ്പന്റെ സ്വർണം കട്ടവൻ, അന്പലം വിഴുങ്ങികൾ എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്. ദേവസ്വം മന്ത്രി രാജി വച്ചു പുറത്തുപോകുക എന്ന മുദ്രാവാക്യം വിളി തുടർന്നു. സ്പീക്കർ സഭാ നടപടികൾ തുടർന്നു മുന്നോട്ടുകൊണ്ടുപോയതോടെ പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി സഭ വേഗത്തിൽ പിരിഞ്ഞു.
Tags : Sabarimala gold theft Opposition Legislative Assembly UDf Sabarimala Gold Pali Sabarimala Swarna Pali