കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം വലത്തോട്ട് സഞ്ചരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനോപ്പം നിൽക്കുകയും ചെയ്യുന്ന ചരിത്രമാണു കണ്ണൂരിനുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രമാണു യുഡിഎഫിനൊപ്പമുള്ളത്. ബാക്കി ഒൻപതെണ്ണവും എൽഡിഎഫിനൊപ്പമാണ്. ഇതിൽ, ആറെണ്ണവും എൽഡിഎഫ് മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചുകൊണ്ടിരിക്കുന്നതാണ്. എംഎൽഎമാരുടെ ഭൂരിപക്ഷത്തിന്റെ റിക്കാർഡുകൾ പിറക്കുന്നതും എൽഡിഎഫിന്റെ ഈ കുത്തകമണ്ഡലങ്ങളിൽനിന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെയും തട്ടകമാണു കണ്ണൂർ ജില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞടുപ്പിലും എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ തങ്ങൾക്ക് മേൽക്കൈ നേടാൻ സാധിച്ചതിനാൽ ഇത്തവണ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ നഷ്ടപ്പെട്ട ഭൂരിപക്ഷ മേൽക്കോയ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് എൽഡിഎഫ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ബിജെപിയുടെ പാർട്ടിഗ്രാമങ്ങളുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനം ചെലുത്താൻ എൻഡിഎ മുന്നണിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലും ചില നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി നേടിയ വിജയം ഇരുമുന്നണികളുടെ ഭൂരിപക്ഷത്തെയും ഒരു പരിധിവരെ സ്വാധീനിച്ചേക്കാം.
ഇടതിന്റെ കരുത്ത് അടിയുറച്ച കോട്ടകളിൽ
ഭരണവിരുദ്ധ വികാരമോ യുഡിഎഫ് തരംഗമോ ഉണ്ടായാലും കണ്ണൂരിൽ എക്കാലവും ഇടതുപക്ഷത്തിന്റെ കോട്ടകൾ ഭദ്രമായിരിക്കും. ഈ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മണ്ഡലങ്ങളായ അഴീക്കോട്, കണ്ണൂർ, കൂത്തുപറന്പ്, തളിപ്പറന്പ് എന്നിവിടങ്ങളിൽ യുഡിഎഫിന്റെ മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും അഴീക്കോടും കണ്ണൂരും ഒഴികെ തദ്ദേശതെരഞ്ഞെടുപ്പിലെ കണക്കുകൾ സൂചിപ്പിക്കുന്നത് എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിലെ നില ഭദ്രമാണെന്നാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തലശേരി, കൂത്തുപറന്പ്, പയ്യന്നൂർ, കല്യാശേരി, ധർമടം എന്നിവിടങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ എൽഡിഎഫിന് സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തലശേരി മണ്ഡലത്തിൽ ബിജെപിയിലേക്കുള്ള വോട്ടിന്റെ ഒഴുക്ക് കുറയ്ക്കാനും സാധിച്ചു. തലശേരി മണ്ഡലത്തിലാണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ ലീഡുള്ളത്. അതിനാൽ, മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇടതിനു വലിയ പ്രതീക്ഷതന്നെയാണ് കണ്ണൂരിലെ മണ്ഡലങ്ങൾ.
കൂടുതൽ സീറ്റ് നേടാൻ യുഡിഎഫ്
കണ്ണൂർ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീതയതും ഭരണവിരുദ്ധ വികാരവും രണ്ട് സിറ്റിംഗ് സീറ്റുകൾക്കു പുറമേ അധികം രണ്ട് സീറ്റുകൾകൂടി നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇരിക്കൂറിനും പേരാവൂരിനും പുറമെ കണ്ണൂരും അഴീക്കോടും വിജയിക്കുമെന്നാണു പ്രതീക്ഷ. കണ്ണൂരിൽ കോൺഗ്രസും അഴീക്കോട് ലീഗുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച ഈ മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ. കണ്ണൂരിലും അഴീക്കോടും നേടിയ ലീഡ് പ്രതീക്ഷയുണർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടുതവണയായി യുഡിഎഫിനെ കൈവിട്ട കണ്ണൂരിൽ 10,459 വോട്ടിന്റെ ലീഡുണ്ട്. കഴിഞ്ഞ തവണ കൈവിട്ട അഴീക്കോട് 2489 വോട്ടിന്റെയും ലീഡ്. അതിനാൽ, ഈ രണ്ട് മണ്ഡലങ്ങളും തങ്ങളുടെ അക്കൗണ്ടിലാക്കാനുള്ള തയാറെടുപ്പിലാണു യുഡിഎഫ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിലാണു യുഡിഎഫ് ലീഡ് നേടിയത്.
തളിപ്പറന്പിൽ അട്ടിമറിവിജയമുണ്ടാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്റെ ലീഡ് നില കുറയുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നേടിയ ഭൂരിപക്ഷവുമാണ് യുഡിഎഫിന് പ്രതീക്ഷ നല്കുന്നത്.
മത്സരരംഗത്ത് കൂടുതലും സിറ്റിംഗ് എംഎൽഎമാർ
യുഡിഎഫ്-എൽഡിഎഫ് സിറ്റിംഗ് എംഎൽഎമാരെല്ലാം മത്സരിക്കാനാണ് സാധ്യത. യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎമാരായ സജീവ് ജോസഫ് ഇരിക്കൂറിലും പേരാവൂരിൽ സണ്ണി ജോസഫും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായി. എൽഡിഎഫിൽ ഇരിക്കൂർ നിലവിൽ കേരള കോൺഗ്രസ്-എമ്മിന്റെ സീറ്റാണ്. കഴിഞ്ഞ തവണ മത്സരിച്ച സജി കുറ്റിയാനിമറ്റം തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുക. പേരാവൂരിൽ സണ്ണി ജോസഫിനെ നേരിടാൻ എൽഡിഎഫ് കെ.കെ. ശൈലജയെ ഇറക്കുമെന്നു സൂചനയുണ്ട്. 2006 ൽ കെ.കെ. ശൈലജ വിജയിച്ച മണ്ഡലമാണ് പേരാവൂർ. അങ്ങനെയെങ്കിൽ, നിലവിൽ ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ സിപിഎം യുവസ്ഥാനാർഥിക്ക് അവസരം നല്കിയേക്കും.
കണ്ണൂരിൽ നിലവിൽ കെ. സുധാകരൻ മത്സരിക്കണമെന്നാണു കോൺഗ്രസ് തീരുമാനം. സുധാകരൻ മത്സരിച്ചില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, അമൃത രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി, സജീവ് മാറോളി എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂർ ഇത്തവണ പിടിക്കണമെന്ന നിലപാടിലാണു യുഡിഎഫ്. അതിനാൽ, സുധാകരനെ തന്നെ മത്സരിപ്പിക്കാനാണു സാധ്യത. കണ്ണൂരിൽ കോൺഗ്രസ്-എസ് സ്ഥാനാർഥിയായി കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും ജനവിധി തേടിയേക്കും. കടന്നപ്പള്ളി മത്സരിച്ചില്ലെങ്കിൽ കണ്ണൂർ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും.
മത്സരരംഗത്ത് രണ്ടു ടേം വ്യവസ്ഥ മാറ്റിയ സ്ഥിതിക്ക് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും തലശേരിയിൽ എ.എൻ. ഷംസീറും ഒരിക്കൽക്കൂടി ജനവിധി തേടിയേക്കും. കല്യാശേരിയിൽ എം. വിജിനും അഴീക്കോട് കെ.വി. സുമേഷും തുടരും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് തളിപ്പറന്പിൽ പി.കെ. ശ്യാമള, എൻ. സുകന്യ, ടി.കെ. ഗോവിന്ദൻ, എം.വി.ജയരാജൻ, എം.വി. നികേഷ്കുമാർ എന്നിവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.
രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന പയ്യന്നൂരിൽ ടി.ഐ. മധുസൂദനന് ഒരിക്കൽകൂടി മത്സരിക്കാൻ അവസരം കൊടുക്കുന്നതിനെക്കുറിച്ച് എൽഡിഎഫിൽ തീരുമാനമായില്ല.
മധുസൂദനൻ ഇല്ലെങ്കിൽ പി. ജയരാജനെ പയ്യന്നൂരിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. കൂത്തുപറന്പിൽ എൽഡിഎഫിൽ കെ.പി. മോഹനനൻതന്നെ മത്സരിക്കാനാണു സാധ്യത. അഴീക്കോട് മുസ്ലിം ലീഗിൽനിന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. അഴീക്കോടിനു പുറമേ കൂത്തുപറന്പിലും ലീഗാണു മത്സരിക്കുന്നത്. മട്ടന്നൂരിൽ നിലവിൽ, യുഡിഎഫിൽ ആർഎസ്പിയായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ, ഇക്കുറി കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും. എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ യുഡിഎഫ് സ്ഥാനാർഥികളെക്കുറിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. എങ്കിലും ധർമടത്തും തലശേരിയിലും മികച്ച സ്ഥാനാർഥികളെ നിർത്തണമെന്നാണു യുഡിഎഫ് തീരുമാനം.
രക്തസാക്ഷി ഫണ്ട് തട്ടിപ്പും വിഭാഗീയതയും
ഭരണവിരുദ്ധ വികാരത്തേക്കാൾ ജില്ലയിലെ സിപിഎമ്മിലുണ്ടായ വിഭാഗീയതയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. മുൻ ജില്ലാ കമ്മിറ്റിയംഗവും പയ്യന്നൂർ സ്വദേശിയുമായ വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലെ ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരേയും സിപിഎം നേതൃത്വത്തിനെതിരേയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി നടത്തിയ വെളിപ്പെടുത്തലുകൾ പയ്യന്നൂർ ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉറച്ച കോട്ടകളിൽ തിരിച്ചടിയായി.
കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്പോഴും വിശദീകരണം കൊടുക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. പയ്യന്നൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർഥിയുടെ വിജയവും സിപിഎമ്മിലെ വിഭാഗീതയത ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചാരണമാക്കുന്നതും രക്തസാക്ഷി ഫണ്ട് തട്ടിപ്പായിരിക്കും.
എന്നാൽ, പത്തുവർഷത്തെ ഭരണനേട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് എൽഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വികസനസദസുകൾ ആരംഭിച്ചു കഴിഞ്ഞു. പയ്യന്നൂർ, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ യുഡിഎഫിനും തലവേദനയായിരിക്കുകയാണ്.
കണ്ണൂരിലെ നിയമസഭാ മണ്ഡലങ്ങൾ
1. പയ്യന്നൂർ
2. കല്യാശേരി
3. തളിപ്പറന്പ്
4. അഴീക്കോട്
5. കണ്ണൂർ
6. ധർമടം
7. തലശേരി
8. കൂത്തുപറന്പ്
9. മട്ടന്നൂർ
10. ഇരിക്കൂർ
11. പേരാവൂർ
2021 നിയമസഭാ കക്ഷിനില
►► യുഡിഎഫ് : 02
►► എൽഡിഎഫ് : 09
►► എൻഡിഎ : 00
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയത്
►യുഡിഎഫ് : 06
►എൽഡിഎഫ് : 05
►എൻഡിഎ : 00
Tags : assumbly election Kannur Niyamasabha Election LDF UDF BJP