കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് എട്ടിന് നടക്കും എന്നാണു സൂചന. കേരളത്തിലെ മൂന്നു മുന്നണികളും തയാറെടുപ്പിലാണ്. ഭരണം പിടിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് ജനാധിപത്യമുന്നണി എല്ലാ കരുക്കളും നീക്കുന്നത്. പോരാട്ടം കടുത്തതാവും എന്നതൊഴിച്ചാൽ മൂന്നാമൂഴം തന്നെ എന്ന ഉറപ്പിലാണ് ഇടതുമുന്നണി. കേരളത്തിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാവും എന്ന പ്രതീക്ഷയിൽ ബിജെപി മുന്നണിയും. പല തിരിച്ചടികളും നീർച്ചുഴികളും രൂപംകൊണ്ടിരിക്കുന്നു എന്നത് മൂന്നു മുന്നണികളെയും അസ്വസ്ഥമാക്കുന്നുണ്ട്.
2021 ൽ ഇടതുമുന്നണിയിൽ 86 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 75 ഔദ്യോഗിക സ്ഥാനാർഥികളും 11 സ്വതന്ത്രരും. 67 പേർ ജയിച്ചു. സിപിഐ 25 സീറ്റിൽ മത്സരിച്ചു 17 സീറ്റിൽ വിജയിച്ചു. കേരള കോണ്ഗ്രസ് എമ്മിന് 13 സീറ്റ് കൊടുത്തു. 12 ഇടത്ത് മത്സരിച്ചു. അഞ്ചു സീറ്റ് നേടി. ജനതാദൾ നാല്, എൻസിപി മൂന്ന്, ആർജെഡി മൂന്ന് ഐഎൻഎൽ മൂന്ന്, ജനാധിപത്യകേരള കോണ്ഗ്രസ്, കേരള കോണ്ഗ്രസ് ബി, കോണ്ഗ്രസ് എസ്, ആർഎസ്പി ലെനിനിസ്റ്റ് എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. യുഡിഎഫിൽ കോണ്ഗ്രസ് 92 സീറ്റിലും ലീഗ് 27 സീറ്റിലും കേരള കോണ്ഗ്രസ് ജോസഫ് 10 സീറ്റിലും ആർഎസ്പി അഞ്ചു സീറ്റിലും കേരള കോണ്ഗ്രസ് ജേക്കബും എൻസിപി കാപ്പനും രണ്ടു സീറ്റിൽ വീതവും മത്സരിച്ചു. ഇടതുമുന്നണിക്കും എൻഡിഎയ്ക്കും സീറ്റ് വിഭജനം വലിയ വിഷയമാകില്ല. യുഡിഎഫിൽ അത്ര സുഗമമല്ല ഇപ്പോൾ കാര്യങ്ങൾ.
ഭരണവിരുദ്ധ വികാരം
പിണറായി സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ടു. അതിനൊപ്പമാണ് കോടതികളിൽ നിന്ന് അടുത്തകാലത്ത് സർക്കാരിനുണ്ടാകുന്ന തിരിച്ചടികൾ. തിരുവനന്തപുരം കോർപറേഷന് സവിശേഷമായി കേന്ദ്രത്തിൽനിന്ന് ഒന്നും കിട്ടിയില്ല എന്നതും കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടു എന്നതും ബിജെപിയെ വെട്ടിലാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടാവും കോണ്ഗ്രസ് മുന്നണിയുടെ നീർച്ചുഴികളിൽ ഏറ്റവും ഭയപ്പെടേണ്ടത്.
വന്യജീവി ആക്രമണം പെരുകുന്നതും സർക്കാർ അവാർഡ് നേടിയ കർഷകൻ ആത്മഹത്യ ചെയ്യേണ്ടിവന്നതും ആരോഗ്യമേഖലയെക്കുറിച്ച് ഉയരുന്ന പരാതികളും സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നുണ്ട്.സഖാക്കളുടെ ഭരണ വിരുദ്ധ വികാരംകൊണ്ടല്ല പിണറായിയുടെ മുസ്ലിം പ്രീണന സമീപനങ്ങൾകൊണ്ടാണ് ഈ തിരിച്ചടികൾ എന്നാണ് ഒരു വിലയിരുത്തൽ. അതുകൊണ്ടാണ് ഭരണവിരുദ്ധ വികാരം ഇല്ല എന്ന നിലപാട് ഇടതുമുന്നണി എടുക്കുന്നത്. പിണറായിയുടെ മുസ്ലിം പ്രീണന സമീപനത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റം മുതലാക്കി മുസ്ലിം വോട്ടുകളാകെ സമാഹരിക്കാൻ കോണ്ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ച് കോണ്ഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ കർണാടകത്തിലെപ്പോലെ മുസ്ലിം താത്പര്യങ്ങൾക്കനുസരിച്ചാവും ഭരണമുണ്ടാകാൻ പോകുന്നത് എന്ന സംശയം മറ്റു സമുദായങ്ങളിൽ ശക്തമാക്കപ്പെടുന്നുണ്ട്. ഇതെല്ലാം വലിയ നീർച്ചുഴികളായി രുപാന്തരപ്പെടുമോ എന്നാണ് അറിയേണ്ടത്.
കോടതികളിൽനിന്നു തിരിച്ചടികൾ
കോടതികളിൽനിന്ന് ശക്തമായ തിരിച്ചടികൾ ഏൽക്കേണ്ടിവന്നിട്ടും ഇടതുമുന്നണി പതറാതെ മുന്നോട്ടു പോവുകയാണ്. കോടതിയിൽ നിയമയുദ്ധം തുടരുന്നു. നവകേരള സർവേ റദ്ദാക്കിയതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസ് 2017ൽ നടന്ന കൊടിമര നിർമാണത്തിലെ തട്ടിപ്പുകളിലേക്ക് എത്തിച്ച് കോണ്ഗ്രസുകാരെയും സംശയനിഴലിലാക്കി. ശബരിമലയുടെ ഭരണത്തിൽ ഒരു കാര്യവും ഇല്ലാത്ത തന്ത്രിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇക്കാരണം പറഞ്ഞു കോടതി ജാമ്യം അനുവദിച്ചതും അന്വേഷണസംഘത്തിനു മാത്രമല്ല, സർക്കാരിനും വലിയ തിരിച്ചടിയായി. ശബരിമലയിൽ സ്ത്രീകൾ എത്തിയപ്പോൾ നട അടച്ചതിനുള്ള പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് എന്ന ആരോപണമുയർത്തി എൻഡിഎ കൃത്യമായ ഗെയിം പ്ലാനോടെ മുന്നേറുകയാണ്. ഇതുണ്ടാക്കാവുന്ന നീർച്ചുഴികൾ കൃത്യമായി വരുന്നതേയുള്ളൂ.
ജനാധിപത്യമുന്നണി
കോണ്ഗ്രസിന്റെ പുതുയുഗ ജാഥയിൽ വിസ്മയങ്ങൾ ഉണ്ടാകുന്നുണ്ട്. പതിവുപോലെ വേദിയിൽ ഇടം നേടാനും പ്രസംഗിക്കാൻ മൈക്കിനുമെല്ലാംവേണ്ടി നേതാക്കൾ തമ്മിലുള്ള സ്നേഹത്തള്ളൽ ഉണ്ടാകുന്നുണ്ടെങ്കിലും വേറെ നല്ലതു പലതും സംഭവിക്കുന്നുണ്ട്. മലന്പുഴയിൽ വി.എസിന്റെ മാനസപുത്രനായിരുന്ന വി.എ. സുരേഷ് ജാഥയിൽ ചേർന്നു. സഖാവ് അയിഷ പോറ്റി നേരത്തേ ചേർന്നു. സിനിമാ നടൻ പ്രേംകുമാർ സമ്മേളനത്തിലെത്തി. പാലക്കാട്ടെ പി.കെ. ശശി സിപിഎം വിട്ടു. പയ്യന്നൂരിലെ വി. കുഞ്ഞിക്കൃഷ്ണനും കോണ്ഗ്രസ് സ്വതന്ത്രനായി മത്സരിക്കാനാണിട. ഇവരിൽ കുപ്രസിദ്ധനായ ശശി കോണ്ഗ്രസ് സ്ഥാനാർഥിയായി വന്നാൽ തലവേദനയാകും. മലന്പുഴയിൽ വി.എസിന്റെ സുരേഷും മകൻ വി.എ. അരുണ്കുമാറും തമ്മിൽ മത്സരിക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം. നൂറുതവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതോടെ വേറെ വഴി തേടുകയാണ് സുരേഷ്. അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള പകയുടെ ഇരയാണ് ഞാൻ- സുരേഷ് വിലപിക്കുന്നു. വി.എസിനുവേണ്ടി മലന്പുഴയിൽ വോട്ടു തേടിയ സുരേഷ് ഇനി തനിക്കുവേണ്ടി വോട്ടു ചോദിക്കുന്പോൾ പഴയ സഖാക്കൾ എന്തു ചെയ്യും?
കോണ്ഗ്രസിൽ സ്ഥാനാർഥികളാകാൻ വലിയ ഇടിയുണ്ട്. അതു കുറയ്ക്കാൻ ദേശീയ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരു കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പുതിയ സർക്കാർ വന്നാൽ പദവികളുണ്ടാവില്ല. മാറിനിന്നവരെ പരിഗണിക്കും.
ഇടതുമുന്നണി
സർക്കാർ സംവിധാനങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് തിളങ്ങുന്നു. ഹൈക്കോടതി നവകേരള സർവേ റദ്ദാക്കിയെങ്കിലും ജനുവരി ഒന്നിന് ആരംഭിച്ച സർവേ ഏതാണ്ട് പൂർത്തിയായി. വിഷൻ 2031 അന്താരാഷ്ട്ര ശില്പശാലയും കഴിഞ്ഞു. നവകേരള സർവേയ്ക്കുവേണ്ടി സർക്കാർ നേട്ടങ്ങളുടെ എട്ടുപേജ് ലഘുലേഖയുടെ 80 ലക്ഷം കോപ്പികൾ ഉണ്ടാക്കി വിതരണം ചെയ്തതായാണ് കണക്ക്. ഇതിന് 6.7 കോടി രൂപ ചെലവായി. സംസ്ഥാനത്ത് ഒട്ടാകെ സർക്കാർ നേട്ടങ്ങളുടെ 627 ഹോർഡിംഗ് വച്ചു. ഇവയുടെ ജനുവരിയിലെ മാത്രം വാടക 3.7 കോടി രൂപയാണ്. കെഎസ്ആർടിസി പരസ്യത്തിന് ജനുവരി വാടക 1.7 കോടി വരും.
നവകേരളം പുതിയ വഴിയിലൂടെ എന്നു വാഗ്ദാനം ചെയ്തും, തുടരും ഈ മുന്നേറ്റം എന്ന് അവകാശപ്പെട്ടുമാണ് അവർ നടത്തുന്ന പ്രചാരണം. ബാറുകളുടെ സമയം വർധിപ്പിച്ചുകൊടുത്ത തീരുമാനം സർക്കാരിനു വരുമാനം കൂട്ടുന്നതുപോലെ ഭരണകക്ഷിക്കാർക്ക് തെരഞ്ഞെടുപ്പുഫണ്ടും ഉണ്ടാക്കും.
ഇതിന് പുറമെയാണ് കിഫ്ബിയുടെ പരസ്യങ്ങൾ. സർക്കാർ ഫണ്ട് ഉപയോഗിച്ചു പിണറായി സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു തെളിവാണ് കിഫ്ബി പരസ്യങ്ങൾ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സാന്പത്തികവർഷം മാത്രം 150 കോടി രൂപ പ്രചാരണത്തിന് ചെലവാക്കി. മസാല ബോണ്ട് വഴി 9.5 ശതമാനം പലിശയ്ക്കെടുത്ത പണമാണ് ഇങ്ങനെ ദുർവിനിയോഗിക്കുന്നത്. ധനകാര്യ വിപണിയിൽ വിശ്വാസ്യത ഉണ്ടാക്കാനും നിലനിർത്താനും മികച്ച രീതിയിൽ ബ്രാൻഡിംഗ് ചെയ്യണമെന്ന് 2018 മുതൽ തീരുമാനമുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിന് അനുപാതികമായി പരസ്യം ചെയ്യുന്നു -കിഫ്ബി വിശദീകരിച്ചു. തുടർഭരണം കിട്ടിയില്ലെങ്കിൽ ഇടതു സർക്കാർ തുടങ്ങിയതെല്ലാം നിലയ്ക്കും എന്നും അവർ പറയുന്നുണ്ട്.
മണിശങ്കർ അയ്യരും കെ.വി. തോമസും
പിണറായി മൂന്നാമതും വരും എന്നു പറഞ്ഞ രണ്ടു മുൻ കോണ്ഗ്രസുകാർ മാധ്യമശ്രദ്ധയിൽ വന്നു. മണിശങ്കർ അയ്യരും കെ.വി. തോമസും. രണ്ടു പേരും മുൻ കേന്ദ്രമന്ത്രിമാരാണ്. ഇപ്പോൾ അനഭിമതർ. പിണറായിയുടെ സ്വന്തക്കാരാണ് രണ്ടുപേരുമിപ്പോൾ. പിണറായിക്കു മൂന്നാമൂഴം കിട്ടുമെന്ന് പറയുന്നത് അവരുടെ കടമ.
ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതർ
ലോകത്ത് മുസ്ലിംകൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൾ ഹക്കിം അസ്ഹരി ഈ മാസം 18ന് ദുബായിൽ പറഞ്ഞത് മുസ്ലിംകളിൽ വരുന്ന മനംമാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 17ന് കാന്തപുരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം മതരാഷ്ട്രത്തെ എതിർക്കുന്ന മതനേതാവാണ് കാന്തപുരം. ഭാരതത്തിൽ മുസ്ലിം മതരാഷ്ട്രം ഉണ്ടാക്കാൻ വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് ആപത്താണെന്ന് മുന്നറിയിപ്പു നൽകിയ മുസ്ലിം നേതാവും. മലപ്പുറത്ത് നടക്കുന്ന സമസ്തയുടെ ശതാബ്ദി ആഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാന്തപുരം ക്ഷണിച്ചു. മോദി അനുകൂല സമീപനം സ്വീകരിച്ചതായും വാർത്തയുണ്ട്. കേരളത്തിലെ സുന്നികൾ എല്ലാം ഒന്നിക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. ജനാധിപത്യമുന്നണിയേക്കാൾ ദേശീയ മുന്നണിയാണ് നല്ലതെന്ന് മുസ്ലിം ലീഗിന് തോന്നുന്നതിലേക്ക് ഈ അടുപ്പം എത്തും എന്നുവരെ പറയുന്നവരുണ്ട്.
വിവാഹപൂർവ ബന്ധം അപകടം
വിവാഹത്തിനു മുന്പ് ആരെയും വിശ്വസിക്കരുതെന്ന് സുപ്രീംകോടതി ജഡ്ജിമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂ
Tags : Kerala Niyama sabha Election Kerala Assumbly Election UDF LDF NDA BJP CPM Congress