കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവച്ചിട്ടാണ് അടുത്ത മാസം കാലാവധി പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
കണ്ണൂരിലെ പുതുയുഗ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ഗുണ്ടകളും അഴിഞ്ഞാടുകയാണെന്നും സമാധാനാന്തരീക്ഷം തകർന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളം പഴയ ബിഹാറായി മാറുകയാണോയെന്ന് ചോദിച്ച വി.ഡി. സതീശൻ തിരുവല്ലയിലെ സ്പാ പീഡനക്കേസിലും പ്രതികരിച്ചു. ഇത്തരം ക്രൂരകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുമ്പോൾ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും അദ്ദേഹം ആരാഞ്ഞു.
മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്നും ലീഗ് ദുർബലമായാൽ ആ സ്ഥാനം തീവ്രവാദ സംഘടനകൾ കൈയടക്കുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ലീഗിനെതിരെ പറയുന്നത് ആർക്കെതിരെയെന്നത് സാമാന്യബുദ്ധികൊണ്ട് മനസിലാകുമെന്നും സതീശൻ വ്യക്തമാക്കി.
ലീഗ് നിലനിൽക്കേണ്ടത് മതേതര വിശ്വാസികളുടെ ആവശ്യമാണെന്നും വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യു ഡിഎഫിനെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Tags : vd satheesan udf congress muslim league kannur