കെസിബിസി മദ്യവിരുദ്ധ സമിതി അർധവാര്‍ഷിക സമ്മേളനം ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാട
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടത്, വലത്, എൻഡിഎ മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട് വ്യക്തമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അർധവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മദ്യനയത്തില്‍ മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ പ്രകടനപത്രികകള്‍ പ്രഹസന പത്രികകളായി മാറുകയാണ്. മദ്യത്തിനു പേരിടാനും ലോഗോ നിര്‍മിക്കാനും അപേക്ഷ ക്ഷണിച്ച സര്‍ക്കാരാണിത്. മദ്യം ഹോം ഡെലിവറി ചെയ്യാന്‍ പദ്ധതി ആസൂത്രണം ചെയ്തു പരാജയപ്പെട്ടു.
കള്ളുഷാപ്പുകള്‍ ഒന്നാകെ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളായി മാറി. നഗ്നമായ അബ്കാരി ലംഘനങ്ങള്‍ മദ്യവകുപ്പിനു കീഴില്‍ നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്നു. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നുകള്‍ വര്‍ധിക്കുന്നതിനു കാരണമെന്നു പ്രചരിപ്പിച്ചവര്‍ക്ക് യഥേഷ്ടം മദ്യം ലഭ്യമാക്കിയിട്ടും നാട് മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയതിനു മറുപടിയില്ല.
തെരഞ്ഞെടുപ്പില്‍ മദ്യനയവും രാസലഹരികളുടെ വ്യാപനവും പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്കി.
പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കാലാവധി പൂര്‍ത്തിയാക്കിയ മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന് യാത്രയയപ്പും പുതുതായി നിയമിതനായ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് വരവേല്പും നൽകി.
കമ്മീഷന് സെക്രട്ടറി ഫാ. തോമസ് ഷൈജു അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ആന്റണി ജേക്കബ്, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍, മേരി ദീപ്തി, കെ.പി. മാത്യു, തോമസ് കോശി, റോയി മുരിക്കോലില്‍, എ.ജെ. ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : KCBC Anti Liquor Committee UDF LDF NDA liquor policy