തൃശൂർ: കോളജുകളിലെ റാഗിംഗ് ഇല്ലാതാക്കാൻ ‘സിദ്ധാർഥ് സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്’, രാഷ്ട്രീയ അതിപ്രസരമില്ലാതാക്കാൻ സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കറ്റ് എന്നിവ ആരംഭിക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഡോ. അച്യുത് ശങ്കറിന്റെ നേതൃത്വത്തിൽ സർവകലാശാല അധ്യാപകരും വിദ്യഭ്യാസവിദഗ്ധരുമായി ചർച്ചചെയ്തു തയാറാക്കിയ ഉന്നതവിദ്യാഭ്യാസ നയരേഖ യുഡിഎഫ് പ്രകടനപത്രികാസമിതി അധ്യക്ഷൻ ബെന്നി ബഹനാനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളിൽ സ്വയംഭരണവും അക്കഡേമിക് നേതൃത്വവും ഉറപ്പാക്കും. ആഗോള തൊഴിൽവിപണി നിരീക്ഷിക്കാൻ ജോബ് വാച്ച് ടവർ ആരംഭിക്കും. സ്കില്ലിംഗിനും റീ സ്കില്ലിംഗിനും പ്രാധാന്യം നൽകും.
പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ റാഗിംഗിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർഥിന്റെ പേരിലാണ്, റാഗിംഗിനെതിരേ പരാതിപ്പെടാൻ ആപ്ലിക്കേഷൻ ആരംഭിക്കുന്നത്. സ്വതന്ത്ര സ്റ്റുഡന്റ് അക്കഡേമിക് ഇലക്ഷൻ കമ്മീഷൻ രൂപവത്കരിക്കും. മോഡൽ പാർലമെന്റ് പോലെ പ്രതിപക്ഷനേതൃസ്ഥാനം കൊണ്ടുവരും. സർവകലാശാലാ സമിതികളിൽ യൂണിയൻ ചെയർപേഴ്സണ്മാരെ റൊട്ടേഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തും. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കും.
അക്കഡേമിക് കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും. ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കാൻ ജവഹർലാൽ നെഹ്റു ശാസ്ത്രബോധകേന്ദ്രങ്ങൾ തുറക്കും. അധ്യാപകരുടെ ജോലിഭാരം പുനർനിർവചിക്കും. റിട്ട. അധ്യാപകരെയും എഐ സംവിധാനങ്ങളും മൂല്യനിർണയത്തിന് ഉപയോഗിക്കും. കോളജുകളിൽ എഐ വകുപ്പ് തുടങ്ങും. പഠനം കഴിഞ്ഞു കുട്ടികൾ എവിടേക്കു പോകുന്നെന്ന് അറിയാൻ ഗ്രാജ്വേറ്റ് എംപ്ലോയ്മെന്റ് ട്രാക്കിംഗ് ആരംഭിക്കും.
വിദേശവിദ്യാർഥികളെ ആകർഷിക്കാൻ അക്കഡേമിക് ടൂറിസം നടപ്പാക്കും. റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കും. പല കോഴ്സുകളും കാലഹരണപ്പെട്ടെന്നും വിദേശത്തു കുട്ടികൾ പഠിക്കുന്ന പ്രോഗ്രാമുകൾ കേരളത്തിലും ആരംഭിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Tags : Congress higher education policy VD Satheesan UDF