ചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഭിന്നശേഷി സംവരണ വിഷയം ഉള്‍പ്പെടെ അധ്യാപകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഭിന്നശേഷി സംവരണ വിഷയത്തില്‍ എന്‍എസ്എസ് സുപ്രീം കോടതിയില്‍നിന്നും ഉത്തരവ് സമ്പാദിച്ചു. ഏതെങ്കിലും പൊതുവായ വിഷയത്തില്‍ ഒരുവിധിയുണ്ടായാല്‍ ആ വിധി അതേ പ്രശ്നമുള്ള എല്ലാവര്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഈ വിധി നിലനില്‍ക്കേ അഡ്വേക്കേറ്റ് ജനറലിന്‍റെയും നിയമ പണ്ഡിതരുടെയും ഉപദേശം വാങ്ങി കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി കാര്യങ്ങള്‍ മനപൂര്‍വം വൈകിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്ത് അധ്യാപകനിയമനം നടത്താതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു നിയമ തടസവുമില്ലാതെ ഈ അധ്യാപക നിയമനങ്ങള്‍ നടത്തുമെന്ന് ഉറപ്പു നല്‍കുന്നതായും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഡിഎ അവകാശമല്ലെന്നു പറഞ്ഞ് കോടതിയില്‍ പോയ സര്‍ക്കാര്‍ ഇനി നാളെ എട്ടുമണിക്കൂര്‍ ജോലി അവകാശമല്ലന്നും പറഞ്ഞ് കോടതിയില്‍ പോകുമോ എന്നും സതീശൻ പരിഹസിച്ചു. അനാവശ്യമായ യോഗ്യതാ പരീക്ഷകള്‍ നടത്തി മനപൂര്‍വമായി അധ്യാപകരെ ദ്രോഹിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.
അടുത്തകാലത്തുണ്ടായ ചില ഉത്തരവുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. എയ്ഡഡ് വിദ്യഭ്യാസ മേഖലയോട് സര്‍ക്കാരിനു ശത്രുതാ മനോഭാവമാണുള്ളത്. കേരളത്തിലെ വിദ്യാഭ്യസ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയും വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയേയും എയ്ഡഡ് മേഖലയേയും രണ്ടായി കാണുന്ന സമീപനം യുഡിഎഫിനില്ല. എയ്ഡഡ് സ്‌കൂളുകള്‍ക്ക് എംഎല്‍എ ഫണ്ട് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്‍റ് ടോം മാത്യു അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖ പ്രസംഗം നടത്തി. സഭയുടെ ഹൃദയത്തിലാണ് അധ്യാപകരുടെ കരുതലെന്ന് മാര്‍ തോമസ് തറയിൽ പറഞ്ഞു.
നീതിക്കുവേണ്ടിയാണ് അധ്യാപകര്‍ പ്രതികരിച്ചതെന്നും കത്തോലിക്ക വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഗൂഡശ്രമം നടക്കുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശേരി പറഞ്ഞു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സര്‍ക്കാരിന്‍റെ ഏറ്റവും വലിയ അഭ്യൂദയകാംഷികളാണ് എയ്ഡഡ് മാനേജ്മെന്‍റ്. വിവിധ ഉത്തരവുകളിലൂടെ എയ്ഡഡ് മേഖലയെ തകര്‍ക്കാനുള്ള ശ്രമം സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നതായി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സംസ്ഥാന ഡയറക്ടര്‍ ഫാ.ആന്‍റണി അറയ്ക്കല്‍ അവാര്‍ഡു പ്രഖ്യാപനം നടത്തി. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. സ്‌കറിയ കന്യാകോണില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ്, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്‍, ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി ഷൈനി കുര്യാക്കോസ്, ചങ്ങനാശേരി അതിരുപത പ്രസിഡന്‍റ് ഈശോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ജി.ബിജു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചങ്ങനാശേരി അതിരൂപത കോര്‍പററ്റ് മാനേജര്‍ ഫാ. ജബി ആന്‍റണി മൂലയില്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ റോബിന്‍ മാത്യു നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നിന്നും എസ്ബി കോളജിലേക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലിയും നടന്നു. റാലി കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. റാലിയിലും സമ്മേളനത്തിലും കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്തു.
Tags : vd Satheesan teachers UDF