യാന്ത്രികയുഗത്തിലെ മത്സരജീവിതത്തിൽ എത്ര കഷ്ട-നഷ്ടങ്ങളുണ്ടായാലും പെട്ടെന്ന് പണക്കാരനാകാനും പേരും പ്രശസ്തിയും നേടാനും അധികാരം സ്ഥാപിക്കാനുമുള്ള ആക്രാന്തത്തിൽ മനുഷ്യന് നഷ്ടമാകുന്നത് നിത്യജീവിതത്തിലെ കൊച്ചു സ്വർഗങ്ങളാണെന്നു തിരിച്ചറിയാനാകാത്തതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ ഏറ്റവും പുതിയ പഠനത്തിൽ, മുപ്പത്തഞ്ചു വയസിൽ താഴെയുള്ള യുവതലമുറയിലാണ് മാനസിക പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളതെന്ന കണ്ടെത്തൽ ഒട്ടും ശുഭപ്രതീക്ഷ നൽകുന്ന കാര്യമല്ല. ഇതിന്റെ ഫലമായി രാഷ്ട്രനിർമാണത്തിനാവശ്യമുള്ള, യുവാക്കളിലുള്ള മനുഷ്യ മൂലധനത്തിന്റെ അംശങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനു ബദലായും പുതിയ പദങ്ങൾ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.
സ്ലോ വാക് (സാവധാന നടത്തം), സ്ലോ ലിവിംഗ് അഥവാ സാവധാന ജീവിതം എന്നൊക്കെയുള്ള വാക്കുകൾ പുറത്തുവന്നു. ഫാസ്റ്റ് ഫുഡിന്റെയും (അതിവേഗ ഭക്ഷണം) ഫാസ്റ്റ് വർക്കിന്റെയും (അതിവേഗ ജോലി) അതിവേഗ റെയിൽവേയുടെയും ഫാസ്റ്റ് ട്രാവലിന്റെയും (അതിവേഗ യാത്ര) ഒക്കെ കാലത്ത്, ഇത്ര വേഗത്തിൽ ഈ കാര്യങ്ങളെല്ലാം ചെയ്തിട്ട് എങ്ങോട്ടു പോകുന്നു എന്ന് മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമായി 1960കളിൽ ഉണ്ടായ പുതിയ വാക്കുകളാണ് സ്ലോ ഫുഡ്, സ്ലോ വർക്ക്, സ്ലോ ട്രാവൽ എന്നിവ.
മത്സരത്തിൽ ജയിക്കുക എന്നതല്ല, മറിച്ചു സന്തോഷത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം. അതിനു വേണ്ടത്, ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും പെട്ടെന്ന് കാര്യങ്ങൾ ചെയ്യുക എന്നതല്ല, അവനവന്റെ സമയമെടുത്തുകൊണ്ട്, അവനവനെക്കൊണ്ടാവും വിധം, സമാധാനത്തോടെ, സാവധാനത്തിൽ, മറ്റുള്ളവരെയുംകൂടി പരിഗണിച്ചുകൊണ്ട്, സംതൃപ്തിയോടെ കാര്യങ്ങൾ ചെയ്യുക എന്നതാണ്. ആരേയും തോൽപ്പിക്കുക എന്നതല്ല, എല്ലാവരും സമാധാനത്തോടെ ജീവിക്കുക എന്നതാണ് ഈ പുതിയ വാക്കുകളുടെ ഉദ്ദേശ്യം.
ഇങ്ങനെ സാവധാനത്തിലും സമാധാനത്തിലും കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രമേ സഹജീവികളുടെ കഷ്ടപ്പാടുകളെക്കുറിച്ചും പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ചുമൊക്കെ മനുഷ്യന് ചിന്തിക്കാൻ സമയം ലഭിക്കുകയുള്ളൂ. അപ്പോൾ മാത്രമേ നമ്മൾ ആരാണെന്നും ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്നും പ്രപഞ്ചത്തിന്റെ രഹസ്യമെന്താണെന്നും ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തിയെന്താണെന്നുമൊക്കെ ചിന്തിക്കുകയുള്ളൂ. എങ്കിൽ മാത്രമേ, ബുദ്ധിവികാസത്തിനൊപ്പം ഹൃദയ വിശാലതയും മൂല്യ സങ്കൽപ്പങ്ങളും വളർന്ന ഒരു പൂർണ മനുഷ്യനായി, പ്രകൃതിയുടെ ഭാഗമായി, മനുഷ്യ സമൂഹത്തിനു സർവനാശത്തിന്റെ വക്കിൽനിന്നു നിലനിൽപിന്റെ രാജവീഥിയിലൂടെ മുന്നോട്ടുപോകാൻ കഴിയൂ. വികസനത്തിന്റെ വിശാല വീഥികൾ കുത്തഴിഞ്ഞ കൂത്താട്ടക്കാർക്കുള്ളതല്ല, അത് അച്ചടക്കവും മൂല്യ ബോധവുമുള്ള യുവതലമുറയ്ക്കുള്ളതാണ്. ഇവയെ ഉൾക്കൊള്ളുന്ന അനേകം വാക്കുകൾ ഇനിയും നമ്മുടെ ഭാഷകൾ വഹിക്കട്ടെ.
കാര്യവും കാരണങ്ങളും
ഇന്ന് സംഭവിക്കുന്ന പല ദുരന്തങ്ങളുടെയും യഥാർഥ കാരണങ്ങളിലേക്കു മേൽപറഞ്ഞ പഠനങ്ങൾക്ക് വെളിച്ചം വീശാൻ കഴിയും. വിവരവും അറിവും ഇന്ന് താത്കാലിക നേട്ടങ്ങളുടെയും നീക്കുപോക്കുകളുടെയും ഇരട്ടത്താപ്പുകളുടെയും സ്വാർഥതാത്പര്യങ്ങളുടെയും മുഖസ്തുതികളുടെയും അധികാരം നിലനിർത്തുന്നതിന്റെയും ഉപകരണങ്ങളായി അധഃപതിച്ചിരിക്കുന്നു. അതുകൊണ്ടുംകൂടിയാണ് പരിഹാരം കാണാൻ എളുപ്പമായിരുന്ന പല പ്രശ്നങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പ്രതിസന്ധികളായിത്തീർന്നത്.
റിച്ചാർഡ് പനക് എന്ന പ്രസിദ്ധനായ അമേരിക്കയിലെ ശാസ്ത്ര സാഹിത്യകാരൻ പറയുന്നത് മനുഷ്യന്റെ ഇത്രകാലമുള്ള അറിവ് മുഴുവൻ സമാഹരിച്ചിട്ടും പ്രപഞ്ചത്തിന്റെ വെറും നാല് ശതമാനം മാത്രമേ അറിയാൻ സാധിച്ചിട്ടുള്ളൂ എന്നാണ് (The Four Percent Universe, 2014). ഇതിന്റെ മറുവശം എന്തെന്നാൽ 96 ശതമാനം അറിവില്ലായ്മയിൽ അല്ലെങ്കിൽ മുറിയറിവുകൊണ്ടാണ് മനുഷ്യൻ മുഴുവൻ നിഗമനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
സാമ്പത്തിക ശാസ്ത്രജ്ഞന് എന്തുകൊണ്ടാണ് ഹിമാലയത്തിലെ മഞ്ഞുപാളികൾ ക്രമാതീതമായി ഉരുകുന്നതെന്നു പറയാൻ കഴിയില്ല, അതിനൊരു ഹിമപഠന ശാസ്ത്രജ്ഞൻ വേണം. ഹിമപഠന ശാസ്ത്രജ്ഞനാകട്ടെ, പണപ്പെരുപ്പത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആധികാരികമായി അറിയില്ല. കൂടുതൽ കൂടുതൽ അറിവ് കുറച്ചു വിഷയങ്ങളെ സംബന്ധിച്ച് നേടുന്നതാണ് സ്പെഷലൈസേഷൻ. അതായത് ഏതെങ്കിലും ഒരു വിഷയത്തിലെ പ്രാവീണ്യം പ്രപഞ്ചത്തെക്കുറിച്ചുള്ള സമഗ്രമായ അറിവല്ല. അപ്പോൾ സകലതിനെയും ഉൾക്കൊള്ളുന്ന സാകല്യദർശനത്തിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളുടെ സമാന്തരമായ പഠനംകൊണ്ടു മാത്രമേ ലോകം നേരിടുന്ന ബഹുതല സ്പർശികളായ പ്രശ്നങ്ങൾക്ക് സമാധാനം കണ്ടെത്താൻ കഴിയൂ.
അൻപതു വർഷത്തോളം മസ്തിഷ്കത്തെക്കുറിച്ചു ഗവേഷണ പഠനങ്ങൾ നടത്തിയ സെമിർ സെകി അദ്ദേഹത്തിന്റെ മസ്തിഷ്ക ദർശനമെന്ന ഗ്രന്ഥത്തിൽ പറയുന്നത്, “എന്താണ് ഞാൻ കാണുന്നതെന്നോ എന്തുകൊണ്ടാണ് ഞാൻ കാണുന്നതെന്നോ, കൃത്യമായി പറയാൻ കഴിയുന്നില്ല” എന്നാണ്. പ്രസിദ്ധ ന്യൂറോ സയന്റിസ്റ്റ് ഡോ. കെ. രാജശേഖരൻ നായർ പറയുന്നത്, സൗരയൂഥത്തെക്കുറിച്ച് പഠിക്കുന്നതിനേക്കാൾ സങ്കീർണമാണ് മനുഷ്യ മസ്തിഷ്കത്തെക്കുറിച്ചുള്ള പഠനമെന്നാണ്. ആന്തരികമായ സ്വന്തം മസ്തിഷ്കത്തെക്കുറിച്ചും ബാഹ്യമായ പ്രപഞ്ചത്തെക്കുറിച്ചും മനസിലാക്കണമെങ്കിൽ വെറും വിവരവും അറിവും മാത്രം പോരാ, അവയ്ക്കുപരി, വിവേകം കൂടിയുണ്ടായിരിക്കണമെന്ന്, മനുഷ്യബുദ്ധി സൃഷ്ടിച്ച ആധുനിക പ്രതിസന്ധികൾ പഠിപ്പിക്കുന്നു.
വിവരങ്ങളും ഭൗതികമായ അറിവും യാന്ത്രികചിന്തയും മനുഷ്യകേന്ദ്രീകൃത പ്രവർത്തനവുംകൊണ്ട് നേടിയത്, നമ്മൾ സൃഷ്ടിക്കാത്ത വിഭവങ്ങളുടെയും പരിസ്ഥിതിയുടെയും ശോഷണവും നാശവുമാണ്. മാത്രമല്ല, ഈ യാന്ത്രിക ചിന്തയുടെ ഫലമായി,1920കളിലെ സാനിറ്ററി നാപ്കിൻ തൊട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നിർമിത ബുദ്ധി വരെയുള്ള ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളിൽ ഭൂരിഭാഗവും നടത്തിയത്, യുദ്ധാവശ്യങ്ങൾക്കു വേണ്ടിയായിരുന്നു എന്നുള്ളതാണ് മറ്റൊരു വിരോധാഭാസം.
2025ലെ യുഎൻ ദുരന്തപഠന റിപ്പോർട്ട് അനുസരിച്ച് മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനംപോലെയുള്ള പ്രകൃതിദുരന്തങ്ങളുടെ സാമ്പത്തിക ആഘാതം ഓരോ വർഷവും ശരാശരി രണ്ടു ലക്ഷത്തി മുപ്പതിനായിരം കോടി ഡോളറാണ്. സ്റ്റോക്ക്ഹോം സമാധാന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച്, 2024ൽ കൂനിന്മേൽ കുരു എന്നപോലെ, മനുഷ്യന്റെ മാത്രം തിന്മയുടെ ഫലമായ യുദ്ധങ്ങൾക്കുവേണ്ടി രണ്ടു ലക്ഷത്തി എഴുപതിനായിരം കോടി ഡോളറാണ് ചെലവഴിച്ചത്. അതായത് അഞ്ചുലക്ഷത്തിൽപരം കോടി ഡോളർ മനുഷ്യ നിർമിത ദുരന്തങ്ങൾക്കുവേണ്ടി ചെലവഴിക്കേണ്ടി വരുമ്പോൾ അത് ലോക വരുമാനത്തിന്റെ (117.2 ട്രില്യൻ ഡോളർ) അഞ്ചു ശതമാനത്തോളം വരും.
പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തിന്റെ പല മടങ്ങു വരും ഈ തുക. ഒരു ഗ്ലാസ് പാലിൽ ഒരു തുള്ളി വിഷം ചേർത്താൽ ഗ്ലാസിലെ മുഴുവൻ പാലും ഉപയോഗശൂന്യമാകുന്നതുപോലെ, നമ്മൾ നേടുന്ന മുഴുവൻ പുരോഗതിയും ഈ അഞ്ചു ശതമാനം വരുന്ന, അഞ്ചു ലക്ഷം കോടി ഡോളറിന്റെ ചെലവിലൂടെ ഉപയോഗശൂന്യമാകുന്നു. മാത്രമല്ല, വർധിച്ചുവരുന്ന ഈ ദുരന്തച്ചെലവുകൾ ഒരിക്കലും കുറയാനുള്ള സാധ്യതയില്ല. അതുകൊണ്ടാണ് പ്രകൃതിധ്വംസനവും യുദ്ധങ്ങളും വികസനത്തിന്റെയും പുരോഗതിയുടെയും ബദ്ധശത്രുക്കളായി കണക്കാക്കപ്പെടുന്നത്.
വിവരം, അറിവ്, വിവേകം
വിദ്യയെന്നാൽ വിവരവും അറിവും മാത്രമല്ല, ഇവ രണ്ടിനേക്കാളും ഉയർന്ന വിവേകവുംകൂടി ഉൾപ്പെടുന്നുവെന്നു നേരത്തേതന്നെ സൂചിപ്പിച്ചുവല്ലോ. വിവരവും അറിവും വെറും യാന്ത്രികവും സാങ്കേതികവുമായ പദങ്ങളാണ്. എന്നാൽ, വിവേകത്തിലേക്കെത്തുമ്പോൾ ഇവ രണ്ടും കൂടുതൽ മാനുഷികവും പ്രകൃതിദത്തവുമാകുന്നു. ഉദാഹരണത്തിന് കംപ്യൂട്ടർ വളരെയധികം വിവരം സൂക്ഷിച്ചുവയ്ക്കാനും വിതരണം ചെയ്യാനും വിശകലനം ചെയ്യാനും കഴിവുള്ള യന്ത്രമാണ്. ഒപ്പംതന്നെ പലതിനെക്കുറിച്ചുമുള്ള താത്വികമായ അറിവ് പകർന്നുതരാനും അതിന്റെ പ്രയോഗത്തിനും സഹായിക്കുന്നു.
ന്യൂക്ലിയർ സാങ്കേതികവിദ്യയുടെ വിവരം തേടാനും നേടാനും അതിന്റെ പ്രയോഗത്തിനും കംപ്യൂട്ടർ മോഡൽസും സിമുലേഷനും സഹായിക്കുന്നുണ്ട്. അറിവ് താത്വികവും പ്രായോഗികവുമാണെങ്കിൽ, വിവരം അവ വെറും ഡാറ്റാ (എണ്ണ-ഗുണങ്ങളുടെ സംഖ്യാരൂപം) മാത്രമാണ്. എന്താണ് തത്ത്വമെന്നും അവയെ എങ്ങിനെ പ്രയോഗിക്കണമെന്നും കംപ്യൂട്ടറിനു പറഞ്ഞുതരാനാകും. പക്ഷേ, ആണവ ഊർജം സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണോ, അതോ യുദ്ധത്തിനു വേണ്ടിയാണോ പ്രയോഗിക്കേണ്ടത് എന്നതിൽ വിവേകപൂർണമായ തീരുമാനമെടുക്കാൻ മനുഷ്യനു മാത്രമേ സാധിക്കൂ.
യന്ത്ര പരിമിതികൾ
വിവേകം എന്ന ഗുണം മനുഷ്യ നിർമിതമായ യന്ത്രങ്ങളിലേക്കു ഫലപ്രദമായി സന്നിവേശിപ്പിക്കുന്നതിനു പരിമിതികളുണ്ട്. വിവേകം, ജഡ (വസ്തു) പരിണാമം, ജൈവഗുണങ്ങൾ, ബോധം എന്നീ ഘടകങ്ങളുടെ സംയുക്ത പ്രതിഫലനമാണ്. കോടാനുകോടി വർഷങ്ങളുടെ ജഡ-ജൈവ-ബോധ പരിണാമത്തിലൂടെ നിലനിൽപിനു വേണ്ടി രൂപപ്പെട്ട മനുഷ്യന്റെ മൂല്യബോധം മുഴുവനും, ഇ