ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ മകന് താരിഖ് റഹ്മാന് പുതിയ പ്രധാനമന്ത്രിയാകുന്നത് ഇന്ത്യക്കും നിര്‍ണായകമാണ്. പതിമൂന്നാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താരിഖ് റഹ്മാന് (60) ചെയര്‍മാനായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) വന്വിജയമാണു സ്വന്തമാക്കിയത്. പ്രഖ്യാപിച്ച 299 സീറ്റുകളില്‍ 213 എണ്ണവും തൂത്തുവാരിയ ബിഎന്‍പി സഖ്യത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ട്. അവാമി ലീഗിനെ വിലക്കിയ തെരഞ്ഞെടുപ്പായതിനാല്‍ ഈ വിജയത്തിനു ശോഭയില്ല. അമ്മ ഖാലിദയോടുള്ള ആദരസൂചകമായി വിജയാഘോഷം വേണ്ടെന്നും പ്രാര്‍ഥിക്കാനുമാണ് അണികളോട് താരിഖ് നിര്‍ദേശിച്ചത്.
►►താരിഖിന് മധുരപ്രതികാരം
ലണ്ടനിലെ പ്രവാസം അവസാനിപ്പിച്ച് ധാക്കയിലെത്തി രണ്ടു മാസത്തിനുള്ളിലാണ് താരിഖ് രാജ്യഭരണത്തിന്റെ അമരക്കാരനാകുന്നത്. ധാക്കയിൽ വിമാനമിറങ്ങിയ ഉടനെ നഗ്നപാദനായി ജന്മനാടിന്റെ മണ്ണില്‍ ചവിട്ടിയുള്ള ആ തുടക്കം ഫലിച്ചു. 2006ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് താരിഖിനെ തടഞ്ഞവര്‍ക്കുള്ള മധുരപ്രതികാരം കൂടിയാകും ഇത്തവണ രണ്ടു മണ്ഡലങ്ങളില്‍നിന്നുള്ള ജയം.
ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കു കൂപ്പുകുത്തിയ 2006ലായിരുന്നു കന്നിയങ്കത്തിനിറങ്ങാന്‍ താരിഖ് മോഹിച്ചത്. അന്നു നിഷേധിക്കപ്പെട്ട രാഷ്ട്രീയ അരങ്ങേറ്റം ഇപ്പോള്‍ ഉജ്വലമായി. രാഷ്ട്രീയ ശത്രുക്കളായ അവാമി ലീഗിനെതിരേ അതിരൂക്ഷ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിയാണ് താരിഖ് പ്രചാരണം തുടങ്ങിയത്. ജമാഅത്തെ ഇസ്ലാമിയും ഹസീനയെ പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ജെന്‍ സിയുടെ നാഷണല്‍ സിറ്റിസൺസ് പാര്‍ട്ടിയും ചേര്‍ന്ന സഖ്യം 77 സീറ്റുകളുമായി പ്രതിപക്ഷത്താകും.
►►ജമാ അത്തെ ഇസ്ലാമിയെ തള്ളേണ്ട
ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിക പാര്‍ട്ടിയായ ജമാ അത്തെ ഇസ്ലാമി പ്രതിപക്ഷത്താണെങ്കിലും താരിഖിന്റെ പിന്നിലെ മറ്റൊരു ശക്തിയാകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിനോടൊപ്പം നടത്തിയ റഫറണ്ടത്തിനു കിട്ടിയ ജനങ്ങളുടെ അംഗീകാരം തീവ്രനിലപാടുകള്‍ മയപ്പെടുത്താനും തടസമായേക്കും. പാക്കിസ്ഥാന് അനുകൂല, ഇന്ത്യാ വിരുദ്ധ നിലപാടുകളുള്ള ജമാ അത്തെ മുമ്പ് ഖാലിദ സിയയുടെ സഖ്യകക്ഷിയായിരുന്നു. താരിഖിനെതിരേയുള്ള കേസുകള്‍ റദ്ദാക്കിയതിലും അദ്ദേഹത്തെ തിരികെയെത്തിക്കുന്നതിലും ജമാ അത്തെയുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍, ഖാലിദ സിയയുടെ ഭരണകാലത്തു പിന്നില്‍നിന്ന് അധികാരം നിയന്ത്രിച്ചിരുന്ന താരിഖ് റഹ്മാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ മറക്കാനാകില്ല.
►►വാജ്പേയി മുതല്‍ മോദി വരെ
ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിലെ പ്രമുഖനായ മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് മുമ്പു പദവികളില്ലാതെ അധികാരം അമ്മാനമാടിയിരുന്നയാളാണ്. 1981ല്‍ വധിക്കപ്പെടുന്നതുവരെ സിയാവുര്‍ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു. ഖാലിദ സിയ മൂന്നു തവണ പ്രധാനമന്ത്രിയായിരുന്നു. 1978ല്‍ സിയാവുര്‍ ആണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. മുന്‍ ബിഎന്‍പി സര്‍ക്കാരുകളുടെ കാലത്ത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഊഷ്മളമായിരുന്നില്ല.
ഖാലിദ സിയയുടെ കീഴില്‍ ബിഎന്‍പി അവസാനമായി അധികാരത്തിലിരുന്നത് അടല്‍ ബിഹാരി വാജ്പേയിയുടെ കീഴില്‍ ബിജെപിയുടെ ഭരണകാലത്തായിരുന്നു. 2001 മുതല്‍ 2006 വരെയുള്ള ബിഎന്‍പി ഭരണം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. അക്കാലത്ത് പാക്കിസ്ഥാന്റെ പ്രതിരൂപമായി കരുതാവുന്ന ജമാ അത്തെ ബിഎന്‍പിയുടെ സഖ്യകക്ഷിയായിരുന്നു.
►► ഭൂതകാലത്തെ ഡാര്‍ക്ക് പ്രിന്‍സ്
ഇരുണ്ട ഭൂതകാലമുള്ള രാജകുമാരന് (ദി ഡാര്‍ക്ക് പ്രിന്‍സ്) എന്നാണ് 2005ല്‍ അമേരിക്കന്‍ നയതന്ത്ര കേബിള്‍ താരിഖിനെ വിശേഷിപ്പിച്ചത്. ഖാലിദ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വിവാദങ്ങളുടെ തോഴനായിരുന്നു താരിഖ്. സര്‍ക്കാരില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിച്ചിരുന്നില്ലെങ്കിലും തിരശീലയ്ക്കു പിന്നിലെ ശക്തനായിരുന്നു അക്കാലത്ത് താരിഖ്. ബിഎന്‍പിയുടെ ആക്ടിംഗ് ചെയര്മാന്, സീനിയര്‍ വൈസ് ചെയര്മാന്, സീനിയര്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ താരിഖ് പ്രവര്‍ത്തിച്ചു.
ധാക്കയില്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്ന് ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള "ഹവാ ഭബാന്' (വായു മന്ദിരം) യഥാര്‍ഥ തീരുമാനങ്ങള്‍ എടുക്കുന്ന സമാന്തര അധികാരകേന്ദ്രമായിരുന്നു. 2017ല്‍ ധാക്ക സന്ദര്‍ശിച്ചപ്പോള്‍ ഈ പ്രദേശങ്ങളിലൊക്കെ പോയതിന്റെ ഓര്‍മകള്‍ ലേഖകന്‍ ഇപ്പോഴും സജീവമാണ്.
►► ഇന്ത്യാ വിരുദ്ധത ഉപേക്ഷിക്കുമോ?
പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകള്‍ക്കു നേരേ അക്കാലത്തു കണ്ണടച്ചെന്നും വടക്കുകിഴക്കന്‍ കലാപകാരികള്‍ക്ക് ബംഗ്ലാദേശില്‍ അഭയം നല്‍കിയെന്നും ഇന്ത്യ ആരോപിച്ചിരുന്നു. 2004ലെ ചിറ്റഗോംഗ് ആയുധക്കടത്തിനു പിന്നില്‍ താരിഖാണെന്ന് ഇന്ത്യ കരുതുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ആസാമിലെ ഉള്‍ഫയുമായി നടത്തിയ ഗൂഢാലോചനയാണിത്.
►► താരിഖ് സിയയ്ക്ക് വെല്ലുവിളി
ബംഗ്ലാദേശില്‍ താരിഖ് സിയ എന്നാണ് താരിഖ് റഹ്മാന് അറിയപ്പെടുന്നത്. ഇംഗ്ലണ്ടില്‍നിന്നു തിരിച്ചെത്തിയ ശേഷം പഴയ നിലപാടുകളിലും രീതികളിലും താരിഖ് വലിയ മാറ്റം വരുത്തിയെന്നതിലാണ് പ്രതീക്ഷ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ "അമേരിക്ക ഫസ്റ്റ്' ആഖ്യാനം മാതൃകയാക്കി "ബംഗ്ലാദേശ് ഫസ്റ്റ്' അജന്‍ഡ നടപ്പാക്കുമെന്നായിരുന്നു പ്രതിജ്ഞ. മേഖലയിലെ ഇന്ത്യ, ചൈന, പാക്കിസ്ഥാന് തുടങ്ങിയ ശക്തികളില്‍നിന്നു തുല്യ അകലം പാലിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
►► ടീസ്റ്റ നദീജലം അനിവാര്യത
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദിയും താരിഖ് റഹ്മാനും ഒരേപോലെ താത്പര്യമുണ്ട്. ഊര്‍ജം, വെള്ളം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയുടെ സഹകരണം അനിവാര്യവുമാണ്. ബിഎന്‍പിയുടെ പ്രകടനപത്രികയില്‍ ഇന്ത്യ എന്ന പരാമര്‍ശം പോലുമില്ലെങ്കിലും ടീസ്റ്റ, പത്മ നദികളില്‍നിന്നു ന്യായമായ ജലം ഉറപ്പാക്കുമെന്നു പറയുന്നുണ്ട്. ബംഗ്ലാദേശിന്റെ നിലനില്‍പ്പിന്റെ കാര്യമാണിവയെന്നു വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ ഇന്ത്യക്കും എളുപ്പമാകില്ല.
►► മുള്ളാകുന്ന ഷെയ്ഖ് ഹസീന
ഭൂമിശാസ്ത്രപരമായി ഇന്ത്യ അനിവാര്യമായി തുടരുമെന്ന് താരിഖിന് നന്നായി അറിയാം. നാലായിരത്തിലേറെ കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം, വൈദ്യുതി, കണക്റ്റിവിറ്റി എന്നിവ മാത്രമല്ല, ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ അടുത്ത ബന്ധവും പെട്ടെന്നു മുറിച്ചെറിയാവുന്നതല്ല. കടുത്ത ഇന്ത്യാ വിരുദ്ധ മനോഭാവം തുടരുന്ന വിദ്യാര്‍ഥി നേതാക്കളെയും ജമാ അത്തെ ഇസ്ലാമിയെയും കൈകാര്യം ചെയ്യുക താരിഖിന് എളുപ്പമാകില്ല. ചൈനയുടെയും പാക്കിസ്ഥാന്റെയും സമ്മര്‍ദങ്ങളും നിലപാടുകളെ സ്വാധീനിക്കും.
എന്നാല്‍ ഇന്ത്യയിലുള്ള ഹസീനയെ വിട്ടുകൊടുക്കണമെന്ന സമ്മര്‍ദ്ദങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നതാണ് മോദിക്കും താരിഖിനുമുള്ള അടിയന്തര വെല്ലുവിളി. തെരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ ഇന്നലെയും ഹസീനയെ വിട്ടുതരണമെന്ന് ബിഎന്‍പി ആവശ്യപ്പെട്ടു.
►► ഒലിവിലയുമായി ആദ്യം മോദി
താരിഖ് റഹ്മാനെയും ബിഎന്‍പിയെയും അഭിനന്ദിക്കാനും നേരിട്ടു ടെലിഫോണില്‍ വിളിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിയില്ല. “നമ്മുടെ ബഹുമുഖ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊതു വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു” എന്നാണ് മോദി ട്വീറ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉടനെ അഭിനന്ദിച്ചു. “ശുഭോനന്ദന്, താരിഖ് ഭായി” എന്നു പറഞ്ഞാണ് മമതയുടെ ട്വീറ്റ്.
താരിഖിന്റെ അമ്മയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയ മരിച്ചശേഷം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ധാക്കയില്‍ നേരിട്ടു ചെന്നതു നല്ല സന്ദേശമായി. പ്രധാനമന്ത്രി മോദിയുടെ സ്വകാര്യ കത്തും കൈമാറി. 2024ലെ കലാപത്തിനുശേഷം ധാക്ക സന്ദര്‍ശിച്ച ആദ്യ പ്രമുഖ നേതാവാണ് ജയശങ്കര്‍. തീവ്രവാദി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വേരൂന്നിയ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്താതിരിക്കാന്‍ അക്കാര്യങ്ങള്‍ താരിഖ് തന്റെ ആദ്യ പൊതുപ്രസംഗത്തില്‍ ഒഴിവാക്കിയതും ശുഭസൂചകമായി.
►► എല്ലാവരുടേതുമാകണം രാഷ്ട്രം
എല്ലാവര്ക്കും സുരക്ഷിതമായ ബംഗ്ലാദേശ് നിര്‍മിക്കുമെന്ന താരിഖ് റഹ്മാന്റെ പ്രഖ്യാപനം ആശാവഹവും സ്വാഗതാര്‍ഹവുമാണ്. “മതം വ്യക്തിപരമാണ്, പക്ഷേ രാഷ്ട്രം എല്ലാവരുടേതുമാണ്” എന്ന താരിഖിന്റെ പ്രസ്താവനയിലും വലിയ സന്ദേശമുണ്ട്. ബംഗ്ലാദേശിനു മാത്രമല്ല, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെല്ലാം ഇതൊരു പാഠമാകേണ്ടതുണ്ട്. അതിര്‍ത്തിയിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുമെന്നും ബിഎന്‍പി മേധാവി വാഗ്ദാനം ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ അടക്കം അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്നു.
ഇന്ത്യയോടും പാക്കിസ്ഥാനോടും ചൈനയോടും തുല്യ അകലവും തുല്യ സ്നേഹവുമെന്ന താരിഖിന്റെ പ്രസ്താവന നല്ല സൂചകമാണെങ്കിലും പ്രായോഗികമാകില്ല.
Tags : Tariq Rahman' Bangladesh BNP