സർക്കാർ ജോലി ലഭിച്ചിട്ടും അതിനു പോകാതെ കൃഷിയിലേക്ക് ഇറങ്ങിയ നടുവിൽ വേങ്കുന്ന് സ്വദേശി കല്ലിടുക്കനാനിക്കൽ മനോജ് ജോസഫ് കാർഷികവൃത്തിയിൽ തികഞ്ഞ സംതൃപ്തനാണ്.
ബിരുദവും ഇലക്ട്രിക്കൽ ഡിപ്ലോമയും കഴിഞ്ഞ മനോജ് ജോസഫിന് 2006 ലാണ് കഐസ്ഇബിയിൽ ജോലി ലഭിക്കുന്നത്. എന്നാൽ, പാരന്പര്യമായി കിട്ടിയ കൃഷി ജീവിതം തുടരാൻ ആയിരുന്നു മനോജിന്റെ തീരുമാനം.
അന്ന് മനോജിന്റെ കൂടെ ജോലി ലഭിച്ചവർ ഇപ്പോൾ സീനിയർ സബ് എൻജിനിയർമാരാണ്. എന്നാൽ സ്വന്തമായുള്ള ആറ് ഏക്കറിലും പാട്ടത്തിനെടുത്ത ഒരേക്കറിലും സമ്മിശ്ര കൃഷി ചെയ്ത് നൂറുമേനി നേട്ടം കൊയ്യുകയാണ് ഈ 54കാരൻ. വേങ്കുന്നിലുള്ള മനോജിന്റെ പുരയിടത്തിൽ എത്തിയാൽ നമ്മൾക്ക് അത് മനസിലാകും.
40 ഇനം കുരുമുളക്, റബർ, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, വിവിധ ഇനം പച്ചക്കറികൾ, പശുവളർത്തൽ, തേൻ ഉല്പാദനം അങ്ങനെ സകല കാർഷിക മേഖലയിലും ഇദ്ദേഹം കൈവയ്ക്കുന്നു.
അതുകൊണ്ടുതന്നെ ഒരു ഇനത്തിൽ അല്പം ഇടിവു വന്നാൽ മറ്റുള്ളവയിൽനിന്ന് അതു തരണം ചെയ്യുന്നു. ഈ രീതി തുടരുന്നതുകൊണ്ടു ലാഭമല്ലാതെ നഷ്ടം ഉണ്ടായിട്ടില്ലെന്ന് മനോജ് സാക്ഷ്യപ്പെടുത്തുന്നു.
2013ൽ നടുവിൽ പഞ്ചായത്തിലെ മികച്ച യുവകർഷകൻ. 2018ൽ തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച യുവ കർഷകൻ, 2024ൽ നടുവിൽ പഞ്ചായത്തിലെ മികച്ച കർഷകൻ എന്നീ പുരസ്കാരങ്ങളും മനോജിനു ലഭിച്ചിട്ടുണ്ട്.
അഞ്ചു വർഷമായി നടുവിൽ പഞ്ചായത്തിലും പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലും കഴിഞ്ഞ വർഷം ചെങ്ങളായി പഞ്ചായത്തിലും കർഷകർക്ക് ആവശ്യമായ മഞ്ഞൾ വിത്തുകൾ ഉല്പാദിപ്പിച്ചു നൽകുന്നത് മനോജാണ്.
സ്വന്തമായി ഉല്പാദിപ്പിക്കുന്ന മണ്ണിര കന്പോസ്റ്റാണ് പ്രധാന വളമായി ഉപയോഗിക്കുന്നത്. കൂടെ മറ്റു രാസവളങ്ങളും പ്രയോഗിക്കുന്നു. നടുവിൽ കൃഷിഭവന്റെ എല്ലാ സാങ്കേതിക സഹായങ്ങളും ലഭിക്കുന്ന മനോജ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 40 ഇനം കുരുമുളകുകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയും തൈകൾ ഉല്പാദിപ്പിച്ച് ആവശ്യക്കാർക്കു നൽകുകയും ചെയ്യുന്നു.
മണ്ണിര കന്പോസ്റ്റിനെക്കുറിച്ച് പഠിക്കാനെത്തുന്നവർക്ക് സാങ്കേതിക പരിജ്ഞാനം നൽകുകയും സൗജന്യമായി മണ്ണിരകളെ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി ആളുകളാണ് മനോജിന്റെ പക്കൽനിന്നു മണ്ണിരകളെ കൊണ്ടുപോകുന്നത്.
പൂർവികരിൽനിന്നു പകർന്നു കിട്ടിയ അനുഭവവും തന്റേതായ പരീക്ഷണങ്ങളുമായി ഓർമവച്ച കാലംതൊട്ട് മണ്ണിൽ പണിയെടുക്കുന്ന മനോജിന് കൃഷിതന്നെയാണു ജീവിതവും. രണ്ടു സ്ഥിരം തൊഴിലാളികൾക്കു പുറമെ ആവശ്യാനുസരണം മറ്റു തൊഴിലാളികളും മനോജിന്റെ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്.
തന്റെ ലാഭത്തേക്കാൾ അവർക്ക് നൽകുന്ന വേതനത്തിലാണ് മനോജിന്റെ സംതൃപ്തി. പുലിക്കുരുമ്പ ക്ഷീര സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ മനോജിന് എല്ലാ പിന്തുണയും നൽകി ഭാര്യ ലിനിയും മക്കളായ മൗറിനും ഫ്ളവറിനും ജോഷയും ഒപ്പമുണ്ട്.
കുരുമുളക് തൈ ഉൾപ്പടെ തന്റെ കൃഷിക്ക് ആവശ്യമായ എല്ലാ വിത്തുകളും സ്വന്തമായി ഉല്പാദിപ്പിക്കുന്ന മനോജ് ആവശ്യക്കാർക്ക് അതു നൽകാനും തയാറാണ്.

നിലവിൽ ആയിരത്തോളം കുരുമുളകുചെടികൾ മനോജിന്റെ കൃഷിയിടത്തിലുണ്ട്. കുരുമുളകിൽനിന്നു രണ്ടാം വർഷംതന്നെ വിളവ് ലഭിക്കും. ഇതിനാൽ തന്നെ ഇത് മറ്റു കൃഷികളെ അപേക്ഷിച്ച് ലാഭകരമാണെന്ന് മനോജ് സാക്ഷ്യപ്പെടുത്തുന്നു. കൊടി നശിച്ചു പോയാലും ഉടൻതന്നെ അടുത്ത കൊടിത്തലയിട്ട് കയറ്റിക്കൊണ്ടുവരാൻ സാധിക്കും.
പരമാവധി രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകളും മനോജ് സ്വീകരിക്കാറുണ്ട്. കാലവർഷ ആരംഭത്തിൽ കൊടിക്ക് ജൈവവളം നൽകിയാൽ ഇലകളും വള്ളികളും ശക്തമായി വളരും, അപ്പോഴാണ് കേടുപാടുകൾ കൂടുതൽ സംഭവിക്കുന്നതെന്ന് മനോജ് പറയുന്നു.
അതിനാൽതന്നെ രാസവളങ്ങളും കൃഷിയിടത്തിൽ ഉപയോഗിക്കാറുണ്ട്. മണ്ണിലെ രോഗാണുക്കൾ കുറയുന്നതിനായി കുമ്മായവും ഉപയോഗിക്കുന്നു. കടകളിൽനിന്നു കിട്ടുന്ന രാസവളങ്ങൾ ഗുണനിലവാരം കുറഞ്ഞതായതിനാൽ നേർവളം മേടിച്ചു മിക്സ് ചെയ്താണ് ഉപയോഗിക്കാറ്.
കുരുമുളകിന്റെ വ്യത്യസ്തമായ ഇനങ്ങൾ എവിടെ കണ്ടാലും അതു തന്റെ കൃഷിയിടത്തിലെത്തിച്ചു പരീക്ഷണത്തിന് വിധേയമാക്കും. നല്ല റിസൽട്ട് ലഭിച്ചാൽ അത് വ്യാപിപ്പിക്കുന്നതിനും മനോജ് മടികാണിക്കാറില്ല.
മനോജ് ഫോണ്: 9747140567
Tags : Karshakan Agriculture