പതിനഞ്ച് വർഷം മുമ്പ് നടന്ന അലങ്കാര മത്സ്യവളർത്തൽ പരിശീലന ക്ലാസ് വാഴക്കുളം നടുക്കര തൈയിൽ മനോജിന്റെ കരിയർതന്നെ മാറ്റിമറിച്ചു.
ഐടിസി അധ്യാപകനിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങളുടെ ബ്രീഡറിലേക്കുള്ള മനോജിന്റെ യാത്ര തുടങ്ങാൻ കാരണമായത് ഇൻഫാമിന്റെ നേതൃത്വത്തിൽ വാഴക്കുളത്തു നടന്ന എംപിഇഡിഎ പരിശീലനമാണ്.
ഒരു ദിവസത്തെ പരിശീലന ക്ലാസിൽനിന്നു ലഭിച്ച അറിവുമായി ചെറിയ തോതിൽ അലങ്കാര മത്സ്യവളർത്തൽ ആരംഭിച്ചു. നിരവധി ഫാമുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
2010ൽ മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ (എംപിഇഡിഎ) സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ അന്‍പതു ശതമാനം സബ്സിഡിയോടെ 15,000 ലിറ്റർ ശേഷിയുള്ള കുളത്തിൽ മത്സ്യക്കൃഷി ആരംഭിച്ചു.
ഏഞ്ചൽ, ഗപ്പി മീനുകളെയാണ് ആദ്യം വളർത്തിയത്. മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് വില്‍ക്കുന്നതിലൂടെ ചെറിയ വരുമാനം ലഭിച്ചുതുടങ്ങി. വിപണി കണ്ടെത്തുന്നതിനാണ് ആദ്യകാലത്ത് ബുദ്ധിമുട്ടിയതെന്ന് മനോജ് പറഞ്ഞു.
വരുമാനത്തിന്റെ ഇരുപത് ശതമാനം ഫാം വിപുലീകരണത്തിന് മാറ്റിവച്ചു. പിന്നീട്, ഓസ്കാർ, ഡിസ്കസ് തുടങ്ങിയ മീനുകളുടെ ബ്രീഡിംഗും റെയറിംഗും ആരംഭിച്ചു.
മത്സ്യക്കൃഷി മേഖലയിൽ വിവിധ ബന്ധങ്ങളും വളർത്തിയെടുക്കാൻ ശ്രമിച്ചു. വിപണി കണ്ടെത്തുന്നതിന് ബന്ധങ്ങൾ സഹായിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി.
നിലവിൽ ആൽബിനോ, പിങ്ക്, ബ്ലാക്ക് ജെയിന്റ് ഗൗരാമി, അലങ്കാര മത്സ്യങ്ങളായ റെഡ് സ്പോർട്ട് സെവറം, പ്ലാറ്റി, പത്തിനം ഗപ്പികൾ, രണ്ടിനം സോൾ ടെയിൽ, നാലിനം ഷ്രിംബ്സ് എന്നിവയെ ബ്രീഡ് ചെയ്യുകയും വളർത്തി വില്പനയ്ക്കു യോഗ്യമാക്കുകയും ചെയ്യുന്നു.
വിപണിയുടെ ആവശ്യമനുസരിച്ചാണ് ബ്രീഡ് ചെയിക്കുന്നതും വളർത്തുന്നതും. വിപണിയിൽ കുറച്ചുമാത്രം എത്തുന്ന ബ്രീഡുകൾക്കാണ് മികച്ച വില ലഭിക്കുന്നത്. ഇതു നോക്കിയാണ് ഫാമിൽ ബ്രീഡിംഗ് നടത്തുന്നത്. കോവിഡ് കാലത്തിനു മുമ്പുതന്നെ സെവറം മീനുകളെ ബ്രീഡ് ചെയ്യിപ്പിച്ചിരുന്നു.
കോവിഡ് ലോക്ക്ഡൗണിന്റെ സമയത്ത് സെവറം നല്ല രീതിയിൽ വില്പന നടത്താൻ സാധിച്ചു. വാഴക്കുളത്തെ പൈനാപ്പിൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനൊപ്പം സെവറം മീനുകളെ പാഴ്സൽ അയയ്ക്കാൻ സാധിച്ചു.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അന്നു കൂടുതൽ മീൻ കുഞ്ഞുങ്ങൾ കയറിപ്പോയത്. എല്ലാ ആഴ്ചയിലും മീൻകുഞ്ഞുങ്ങളുടെ വില്പന നടത്തുന്നതിനാൽ ഓവർ സ്റ്റോക്കായി മീനുകൾ കെട്ടിക്കിടക്കുന്നില്ല.
ഗ്ലാസ്, ഫൈബർ, സിമന്റ്, പടുതാക്കുളങ്ങൾ, കുളങ്ങൾ എന്നിവയിലാണ് മീൻ വളത്തുന്നത്. സ്വാഭാവിക രീതിയിലും കൃത്രിമ രീതിയിലും ഫാമിൽ ബ്രീഡിംഗും റെയറിംഗും നടത്തുന്ന മനോജിന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.

പ്രതിസന്ധികൾ
ഒരേ ഇനം മീൻകുഞ്ഞുങ്ങൾ കൂടുതലായി വില്പനയ്ക്ക് ഉണ്ടെങ്കിൽ അതു പ്രതിസന്ധിയാണ്. എന്നിരുന്നാലും നല്ല ഹോൾസെയിൽ വില്പനക്കാരുടെ ബന്ധം മൂലം ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ സാധിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.
കാലാവസ്ഥയും പ്രതികൂലമാകാറുണ്ട്. വെള്ളത്തിന്റെ പിഎച്ച്, സലൈനിറ്റി, താപനില എന്നിവ ക്രമീകരിക്കേണ്ടതുണ്ട്. മീനുകൾക്കു രോഗം വരുന്നത് കൃഷിക്കു കടുത്ത ഭീഷണിയാണ്.
വില്പന കൂട്ടായ്മ വഴി
ഓണം മുതൽ ക്രിസ്മസ് വരെയാണ് അലങ്കാര മത്സ്യത്തിന്റെ വിപണി. പെരുന്പാവൂർ, കീഴില്ലത്ത് പ്രവർത്തിക്കുന്ന സഹ്യാദ്രി കർഷക ഉത്പാദന സംഘം വഴിയാണ് മത്സ്യക്കുഞ്ഞുങ്ങളുടെ വില്പന നടത്തുന്നത്.
എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ ഏഴു മുതൽ 12 വരെ കീഴില്ലത്തെ വിപണന കേന്ദ്രത്തിൽ വച്ചാണ് വില്പന. അപ്പോൾ തന്നെ കർഷകർക്കു പണവും ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. നിലവിൽ മനോജ് സഹ്യാദ്രി കർഷക ഉത്പാദന കന്പനിയുടെ ചെയർമാനാണ്.
ഗൗരാമി, സെവറം മീനുകൾ ഹോൾസെയിൽ കച്ചവടക്കാർക്കും നൽകുന്നുണ്ട്. ഓണ്‍ലൈനായി മീൻകുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് നൽകുന്ന സംവിധാനമുണ്ട്. മീൻ വളർത്തുന്നതിനുള്ള സഹായം കേന്ദ്ര-സംസ്ഥാന ഏജൻസികളിൽനിന്നും ലഭിക്കുന്നു.
എംപിഇഡിഎ, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവയുടെ വിവിധ പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്.

സഹ്യാദ്രിയുടെ വളർച്ച
201415ൽ പത്തു കൃഷിക്കാർ പതിനായിരം രൂപ വീതം മുതൽ മുടക്കിൽ സഹ്യാദ്രി കർഷക ഉത്പാദക കമ്പനി രജിസ്റ്റർ ചെയ്തു. ഇപ്പോൾ കന്പനിയിൽ 30 മത്സ്യക്കൃഷിക്കാരാണ് ഉള്ളത്. 201718 ൽ കീഴില്ലത്ത് അലങ്കാര മത്സ്യക്കുഞ്ഞുങ്ങളുടെ ഹോൾസെയിൽ വിപണി ആരംഭിച്ചു.
എല്ലാ ചൊവ്വാഴ്ചയുമാണ് വിപണി. അലങ്കാര മത്സ്യക്കുഞ്ഞുകളെ വില്‍ക്കുന്നതിനുള്ള പ്രതിസന്ധി മറികടക്കാൻ സഹ്യാദ്രിയിലൂടെ ഒരു പരിധിവരെ സാധിച്ചു.
മികച്ച ഉത്പാദകസംഘത്തിനുള്ള നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി) 2018ലെ പുരസ്കാരം സഹ്യാദ്രിക്കു ലഭിച്ചു.
മനോജിന്റെ മത്സ്യക്കൃഷിക്ക് അധ്യാപികയായ ഭാര്യ മഞ്ജുഷ പൂർണ പിന്തുണനൽകുന്നു. മെൽവിൻ, ജിയോ, ഇസ എന്നിവരാണ് മക്കൾ. മെൽവിന് പഞ്ചായത്തിന്റെ മികച്ച വിദ്യാർഥി കർഷകൻ പുരസ്കാരം ലഭിച്ചിരുന്നു.
മനോജ്: 9497277148
ചിത്രങ്ങൾ: അഖിൽ പുരുഷോത്തമൻ
Tags : Agriculture Karshakan