കരിണ്ണൂർ സ്വദേശി ജെഫിൻ കെ. അഗസ്റ്റിന് കൃഷി ഒരു പാഷനാണ്. കൃഷിയെ സ്നേഹിച്ചാൽ കൃഷി ലാഭകരമാകുമെന്ന അഭിപ്രായക്കാരനാണ് ഈ യുവാവ്. എട്ടേക്കറോളം സ്ഥലത്തു നേന്ത്രവാഴയും കപ്പയും കൃഷി ചെയ്യുന്നു.
ഇലക്ട്രിക്കൽ-കണ്സ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന ജെഫിൻ ഇപ്പോൾ മുഴുവൻസമയ കർഷകനാണ്. കൃഷിയിൽനിന്ന് മനസംതൃപ്തി ലഭിക്കുമെന്ന പക്ഷക്കാരനാണിയാൾ. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലുമായാണ് കൃഷി.
കപ്പയും വാഴയും ലാഭം
നാലേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ജെഫിൻ നേന്ത്രവാഴക്കൃഷി ചെയ്യുന്നത്. കണ്ടത്തിൽ കാന കീറിയാണ് വാഴ നട്ടിരിക്കുന്നത്. വാഴക്കുലകളുടെ വിളവെടുപ്പ് നടന്നുവരുന്നു. വാഴയും കപ്പയും കൂടാതെ ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ, ചെറുകിഴങ്ങ്, വെള്ളരി, കുക്കുംബർ, പയർ എന്നിവ കൃഷി ചെയ്യുന്നു.
ചേനക്കൂമ്പലിനു മുകളിലും പത്തു സെന്റ് സ്ഥലത്തു മാത്രമായും ചെറുകിഴങ്ങ് കൃഷിയുണ്ട്. ഒരേക്കറിൽ എഴുനൂറു വാഴ കൃഷി ചെയ്യാം. ശരാശരി പതിമൂന്നു കിലോ തൂക്കമുള്ള കുല ലഭിച്ചാൽ വിലയുള്ള സമയത്ത് 580 രൂപ ലഭിക്കും. ചെലവ് 180 രൂപയാണ് വരുന്നത്. ഒരു വാഴയ്ക്കു 30 രൂപയാണ് പാട്ടം.
രണ്ടാം വർഷം ഒരു ചുവടിൽ രണ്ട് വാഴക്കുഞ്ഞ് നിലനിർത്തും. ശരാശരി ഒമ്പതു കിലോയുള്ള കുലകൾ ഇതിൽനിന്നും ലഭിക്കും. രണ്ടാം വർഷത്തെ വാഴക്കൃഷി ലാഭകരമാണെന്നും ജെഫിൻ പറഞ്ഞു. മൂന്നേക്കറോളം സ്ഥലത്താണ് കപ്പക്കൃഷി നടത്തുന്നത്. കപ്പക്കൃഷിയിൽ ഒരേക്കറിന് 6,000 രൂപയാണ് ചെലവ്.
ഒരു ഏക്കറിൽ എണ്ണൂറു മുതൽ തൊള്ളായിരം മൂടു വരെ കപ്പ നടാം. ഒരു ഏക്കറിൽനിന്ന് മൂന്നു ടണ് കപ്പ ലഭിക്കും. ഒരേക്കറിൽനിന്ന് ചെലവ് കഴിഞ്ഞ് 80,000 രൂപ ലഭിക്കും. കൃഷിയിൽ ഏറ്റവും ലാഭം കപ്പക്കൃഷിയാണെന്ന് ജെഫിൻ പറഞ്ഞു.
വീട്ടിൽ ജാതി, കമുക്, തെങ്ങ്, റബർ എന്നിവയുണ്ട്. പാലക്കാട് എട്ടേക്കറോളം സ്ഥലമുണ്ട്. റബർ, തെങ്ങ് എന്നിവയാണ് ഇവിടെ കൃഷി. 300 തെങ്ങും 550 റബറും ഇതിലുണ്ട്.
പാട്ടക്കൃഷിയും കൂട്ടുകൃഷിയും
കരിമണ്ണൂർ പഞ്ചായത്തിൽ സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ 11 ഇടങ്ങളാണ് കൃഷി നടത്തുന്നത്. കർഷക കൂട്ടായ്മ രൂപീകരിച്ചും കപ്പയും വാഴയും കൃഷി ചെയ്യുന്നുണ്ട്. കൃഷിക്കൂട്ടം വഴി കൃഷി നടത്തിയാൽ കേന്ദ്ര-സംസ്ഥാന സർക്കാരുടെ കൂടുതൽ സഹായം ലഭിക്കുമെന്നും ജെഫിൻ പറഞ്ഞു.
ഇടുക്കി കുളമാവിൽ വാഴക്കൃഷി നടത്തിയപ്പോൾ കാറ്റുപിടിച്ച് വാഴ നശിച്ചിരുന്നു. കൃഷിവകുപ്പിൽനിന്ന് ദുരിതാശ്വാസം ലഭിച്ചതിനാൽ അധികം ബാധ്യത വരാതെ രക്ഷപ്പെട്ടു. ഒരുവിള മാത്രം കൃഷി ചെയ്യുന്പോഴാണ് കൃഷി നഷ്ടമാകുന്നത്. സമ്മിശ്ര കൃഷി നടത്തിയാൽ കൃഷി ഒരിക്കലും നഷ്ടമാകില്ല.
കൃഷി ചെയ്ത വിളകൾ വളരുന്പോഴും വിളവെടുക്കുന്പോഴും മനസിന് നല്ല സംതൃപ്തിയാണ് ലഭിക്കുന്നതെന്ന് ജെഫിൻ പറഞ്ഞു. അന്യനാട്ടിൽനിന്നുവരുന്ന വിഷമുള്ള പച്ചക്കറികൾക്കു പകരം സ്വന്തമായി ഉത്പാദിപ്പിക്കാമെന്ന ചിന്തയിൽനിന്നാണ് ഇദ്ദേഹം കൃഷിക്ക് ഇറങ്ങിയത്.
ജെഫിന്റെ കാർഷികരംഗത്തെ പ്രവർത്തനങ്ങളിൽ ഭാര്യ റീനും മക്കളായ അന്ന റോസും ആഗ്നസ് മരിയയും ഒപ്പമുണ്ട്.
ഫോണ്: 9947865115
Tags : karshakan agriculture