Agriculture
പതിനഞ്ച് വർഷം മുമ്പ് നടന്ന അലങ്കാര മത്സ്യവളർത്തൽ പരിശീലന ക്ലാസ് വാഴക്കുളം നടുക്കര തൈയിൽ മനോജിന്റെ കരിയർതന്നെ മാറ്റിമറിച്ചു.
ഐടിസി അധ്യാപകനിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങളുടെ ബ്രീഡറിലേക്കുള്ള മനോജിന്റെ യാത്ര തുടങ്ങാൻ കാരണമായത് ഇൻഫാമിന്റെ നേതൃത്വത്തിൽ വാഴക്കുളത്തു നടന്ന എംപിഇഡിഎ പരിശീലനമാണ്.
ഒരു ദിവസത്തെ പരിശീലന ക്ലാസിൽനിന്നു ലഭിച്ച അറിവുമായി ചെറിയ തോതിൽ അലങ്കാര മത്സ്യവളർത്തൽ ആരംഭിച്ചു. നിരവധി ഫാമുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
2010ൽ മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ (എംപിഇഡിഎ) സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ അന്പതു ശതമാനം സബ്സിഡിയോടെ 15,000 ലിറ്റർ ശേഷിയുള്ള കുളത്തിൽ മത്സ്യക്കൃഷി ആരംഭിച്ചു.
ഏഞ്ചൽ, ഗപ്പി മീനുകളെയാണ് ആദ്യം വളർത്തിയത്. മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് വില്ക്കുന്നതിലൂടെ ചെറിയ വരുമാനം ലഭിച്ചുതുടങ്ങി. വിപണി കണ്ടെത്തുന്നതിനാണ് ആദ്യകാലത്ത് ബുദ്ധിമുട്ടിയതെന്ന് മനോജ് പറഞ്ഞു.
വരുമാനത്തിന്റെ ഇരുപത് ശതമാനം ഫാം വിപുലീകരണത്തിന് മാറ്റിവച്ചു. പിന്നീട്, ഓസ്കാർ, ഡിസ്കസ് തുടങ്ങിയ മീനുകളുടെ ബ്രീഡിംഗും റെയറിംഗും ആരംഭിച്ചു.
മത്സ്യക്കൃഷി മേഖലയിൽ വിവിധ ബന്ധങ്ങളും വളർത്തിയെടുക്കാൻ ശ്രമിച്ചു. വിപണി കണ്ടെത്തുന്നതിന് ബന്ധങ്ങൾ സഹായിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി.
നിലവിൽ ആൽബിനോ, പിങ്ക്, ബ്ലാക്ക് ജെയിന്റ് ഗൗരാമി, അലങ്കാര മത്സ്യങ്ങളായ റെഡ് സ്പോർട്ട് സെവറം, പ്ലാറ്റി, പത്തിനം ഗപ്പികൾ, രണ്ടിനം സോൾ ടെയിൽ, നാലിനം ഷ്രിംബ്സ് എന്നിവയെ ബ്രീഡ് ചെയ്യുകയും വളർത്തി വില്പനയ്ക്കു യോഗ്യമാക്കുകയും ചെയ്യുന്നു.
വിപണിയുടെ ആവശ്യമനുസരിച്ചാണ് ബ്രീഡ് ചെയിക്കുന്നതും വളർത്തുന്നതും. വിപണിയിൽ കുറച്ചുമാത്രം എത്തുന്ന ബ്രീഡുകൾക്കാണ് മികച്ച വില ലഭിക്കുന്നത്. ഇതു നോക്കിയാണ് ഫാമിൽ ബ്രീഡിംഗ് നടത്തുന്നത്. കോവിഡ് കാലത്തിനു മുമ്പുതന്നെ സെവറം മീനുകളെ ബ്രീഡ് ചെയ്യിപ്പിച്ചിരുന്നു.
കോവിഡ് ലോക്ക്ഡൗണിന്റെ സമയത്ത് സെവറം നല്ല രീതിയിൽ വില്പന നടത്താൻ സാധിച്ചു. വാഴക്കുളത്തെ പൈനാപ്പിൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനൊപ്പം സെവറം മീനുകളെ പാഴ്സൽ അയയ്ക്കാൻ സാധിച്ചു.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അന്നു കൂടുതൽ മീൻ കുഞ്ഞുങ്ങൾ കയറിപ്പോയത്. എല്ലാ ആഴ്ചയിലും മീൻകുഞ്ഞുങ്ങളുടെ വില്പന നടത്തുന്നതിനാൽ ഓവർ സ്റ്റോക്കായി മീനുകൾ കെട്ടിക്കിടക്കുന്നില്ല.
ഗ്ലാസ്, ഫൈബർ, സിമന്റ്, പടുതാക്കുളങ്ങൾ, കുളങ്ങൾ എന്നിവയിലാണ് മീൻ വളത്തുന്നത്. സ്വാഭാവിക രീതിയിലും കൃത്രിമ രീതിയിലും ഫാമിൽ ബ്രീഡിംഗും റെയറിംഗും നടത്തുന്ന മനോജിന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
Agriculture
അടുക്കളയിലേക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഇരുപതുവർഷം മുമ്പ് ഈ വീട്ടമ്മയെടുത്ത തീരുമാനം ഇന്നു കാർഷിക കേരളത്തിനു മാതൃകയാണ്.
ഭർത്താവും രണ്ടും മക്കളും അടങ്ങുന്ന കൊച്ചുകുടുംബത്തിനായി പാലക്കാട് ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി പുളിക്കത്താഴെ സ്വപ്ന ജയിംസ് ജൈവകർഷകയായപ്പോൾ വിളകൾക്കൊപ്പം പുരസ്കാരങ്ങളും നൂറുമേനി വിളഞ്ഞു.
ആറേക്കർ സ്ഥലത്തു സ്വപ്ന തുടങ്ങിയ ജൈവകൃഷി ഇന്നു ഇരുപതേക്കറിലേക്കാണ് വ്യാപിച്ചിരിക്കുന്നത്. കൃഷിയിടത്തിൽ യന്ത്രങ്ങളും നൂതന സാങ്കേതികവിദ്യയും ഫലപ്രദമായി വിനയോഗിക്കുന്നതിനൊപ്പം മൂല്യവർധിത ഉത്പന്ന നിർമാണത്തിലും ഫാം ടൂറിസത്തിലും ഈ സ്വപ്ന പദ്ധതി വിജയംവരിച്ചു മുന്നേറുന്നു.
വീടിനോടു ചേർന്നുള്ള എട്ടേക്കർ തോട്ടത്തിൽ റബറും പച്ചക്കറിയും വാഴ, പപ്പായ, റംബൂട്ടാൻ, മംഗോസ്റ്റിൻ, പുലാസൻ, അവക്കാഡോ, കട്നട്ട്, നാരകം, പേര, ചാന്പ, വെള്ളഞാവൽ, മുള, ലാത്തിമുള എന്നിവ കൃഷി ചെയ്യുന്നു.
മൂന്നിടത്തായുള്ള കൃഷിഭൂമിയിൽ തെങ്ങ്, കമുക്, ജാതി, റബർ, കൊക്കോ, കാപ്പി, കുരുമുളക് എന്നിവയാണ് കൃഷി. റബറിനൊപ്പം കൊക്കോയും കാപ്പിയും തെങ്ങിനൊപ്പം ജാതി, മംഗോസ്റ്റിൻ, വാഴ, കൂവ, ആയുർവേദ മരുന്നുകൾ എന്നിവയും ഇടവിളയായി കൃഷി ചെയ്യുന്നു.
Agriculture
ഇത് ശുഭകേശൻ. കഞ്ഞിക്കുഴി പയർ അഥവാ കുരുത്തോല പയർ വികസിപ്പിച്ച യുവകർഷകർ. ഇന്ന് കേരളത്തിൽ ഏറ്റവുമധികം കൃഷി വിപണിയുള്ളത് ശുഭകേശൻ വികസിപ്പിച്ച പയറാണ്. അസാധാരണ വലിപ്പവും രുചിയുമുള്ള പയറിന്റെ പേരും പ്രശസ്തിയും നാടും വീടും കടന്നു രാജ്യത്താകമാനവും വിദേശ രാജ്യങ്ങളിലും എത്താൻ അധികനാൾ വേണ്ടി വന്നില്ല.
അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ഇങ്ങനെയും നേടാൻ വൻവിജയം എന്നു തെളിയിച്ചിരിക്കുന്നു കഞ്ഞിക്കുഴി പോളക്കാടൻ കവലയിലുള്ള കുട്ടൻചാൽവെളി ശുഭകേശൻ. ശുഭകേശൻ വികസിപ്പിച്ച 37 ഇഞ്ചുനീളവും 80 ഗ്രാം തൂക്കവുമുള്ള കഞ്ഞിക്കുഴിപ്പയറിന്റെ പെരുമ കടൽ കടന്നും പന്തലിച്ചുനിൽക്കുന്നു.തീരുന്നില്ല ശുഭമണി മറ്റൊരു പയർ ഇനവും ശുഭകേശൻ വികസിപ്പിച്ചിട്ടുണ്ട്.
പത്താം ക്ലാസ് പഠനത്തിനുശേഷം കൃഷിയിടത്തിലേക്ക് ഇറങ്ങിയ ഈ ചെറുപ്പക്കാരൻ ഉദ്യോഗസ്ഥർക്കുപോലും വഴികാട്ടുന്നു. കൂടാതെ നിരവധി സ്കൂളുകളിൽ കുട്ടികളെ കൃഷി പഠിപ്പിക്കുന്നു.
പത്താം വയസിൽ രണ്ടു സെന്റിൽ തുടങ്ങിയ പച്ചക്കറി കൃഷി ഇപ്പോൾ മുഹമ്മയിലും കഞ്ഞിക്കുഴിയിലും പരിസരപ്രദേശങ്ങളിലുമായി 30 ഏക്കറിലേക്ക് വള്ളിവീശി പടർന്നിരിക്കുന്നു. പയറും മറ്റ് പലയിനം പച്ചക്കറികളും കൃഷി ചെയ്യുന്ന ശുഭകേശൻ കാർഷിക കേരളത്തിനൊരു വിസ്മയമാണ്.
ദിവസം 300 കിലോ വരെ പയർ വിളവെടുത്ത് മോശമല്ലാത്ത വരുമാനം നേടുന്നു. ആലപ്പുഴ കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ ഇദ്ദേഹത്തിന്റെ കൃഷി ഒരു വിസ്മയം തന്നെ.1995 ലാണ് ശുഭകേശൻ കഞ്ഞിക്കുഴിപ്പയർ വികസിപ്പിച്ചത്. ലീമാബീൻ, വെള്ളായണി ലോക്കൽ എന്നീ ഇനങ്ങൾ ചേർത്തായിരുന്ന പരീക്ഷണം.
1997ൽ കഞ്ഞിക്കുഴിയിലെ വിളവെടുപ്പിനെത്തിയ അന്നത്തെ കൃഷിമന്ത്രി കൃഷ്ണൻ കണിയാംപറന്പിലാണ് ശുഭകേശൻ വികസിപ്പിച്ച വിസ്മയപ്പയറിന് "കഞ്ഞിക്കുഴി പയർ' എന്നു പേരിട്ടത്. അതോടെ പുതിയ പയറിന്റെ പേരും പെരുമയും സംസ്ഥാനത്തിനകത്തും പുറത്തും വ്യാപിച്ചു. 13 പയർ പറിച്ചെടുത്താൽ ഒരു കിലോയോളമാണ് ഈ ഇനത്തിന്റെ തൂക്കം.
കഞ്ഞിക്കുഴി പയറിന്റെ പേറ്റന്റ് ശുഭകേശന് ലഭിച്ചതോടെ തോട്ടം കാണാനും വിത്തു വാങ്ങാനും ഏറെപ്പേരാണ് ദിവസവും എത്തുന്നത്. 20 ഏക്കർ കൃഷിയിൽ 15 ഏക്കറോളം പയർ വിത്തിനായാണ് നട്ടുവളർത്തുന്നത്.
ഒരു വർഷം എട്ടു ക്വിന്റലോളം വിത്ത് തയാറാക്കി വിദേശത്തേക്കു വരെ വിൽപനയ്ക്ക് അയയ്ക്കും. 10 മണിയോളം വരുന്ന ഒരു പായ്ക്കറ്റിന് 10 രൂപ വില. അങ്ങനെ പതിനായിരക്കണക്കിന് പായ്ക്കറ്റുകളിൽ കഞ്ഞിക്കുഴി വിത്ത് ശുഭകേശന്റെ പായ്ക്കിൽ വിറ്റുവരുന്നു.
വിവിധ ജില്ലകളിലെ പ്രദർശന സ്റ്റാളുകൾവഴിയും അല്ലാതെയും വർഷം പത്തുലക്ഷം രൂപയുടെവരെ വിത്ത് വിൽക്കുന്നുവെന്ന് ശുഭകേശൻ പറയുന്നു. തനിച്ചു തുടങ്ങിയ കൃഷിയിൽ സഹായത്തിന് ഇപ്പോൾ 20 പേർ ശുഭകേശനൊപ്പമുണ്ട്. സ്വന്തമായി ഒന്നര ഏക്കറേയുള്ളു കൃഷിയിടം.
ബാക്കി പാട്ടത്തിനെടുത്താണ് കൃഷി. വെള്ളമണലിൽ കാടു കയറിക്കിടന്ന ഇടങ്ങൾ വെട്ടിത്തെളിച്ച് മൾച്ചിംഗ് നടത്തി അതിൽ കോഴിവളവും ഇതര ജൈവളങ്ങളും നിറച്ച് പൈപ്പ് നന കൊടുത്താണ് കൃഷി. രാസവളം പ്രയോഗിച്ചുള്ള കൃഷിയെ ശുഭകേശൻ പ്രോത്സാഹിപ്പിക്കുന്നില്ല.
തീരുന്നില്ല ചൊരിമണലിലെ വിളവിന്റെ വിസ്മയം. പാവൽ, കോവൽ, വെള്ളരി, മത്തൻ, തക്കാളി, മുളക്, വെണ്ട തുടങ്ങി പത്തിരുപത് ഇനങ്ങൾ ശുഭകേശൻ കൃഷി ചെയ്യുന്നുണ്ട്. ആലപ്പുഴയിലെ മണ്ണിൽ പച്ചക്കറി മാത്രമല്ല വെളുത്തുള്ളിയും ചുവന്നുള്ളിയും, സവോളയും കൃഷി ചെയ്ത് വിളവെടുക്കുകയാണ് ഈ കർഷകൻ. ടണ് കണക്കിന് തണ്ണിമത്തനും ഇദ്ദേഹം വിളിയിക്കുന്നു.
പച്ചക്കറിക്കു പുറമെ പശു, കോഴി, കരിങ്കോഴി തുടങ്ങിവയെയും വളർത്തുന്നു.ശുഭകേശൻ പുലർച്ചെ നാാലിനു ഉറക്കമുണരും. ഇതിനുശേഷം ഭാര്യ ലതികയെയും ഒപ്പംകൂട്ടി കൃഷിയിടത്തിലെത്തി കൃഷിപ്പണിയോ വിളവെടുപ്പോ തുടങ്ങും. വിശ്രമം അറിയാത്ത ഈ ജോലി വൈകുന്നേകം ഏഴുവരെ തുടരും.
ഇതിനിടെ സമയം കണ്ടെത്തി വിവി സ്കൂളുകളിലും ക്ലബുകളിലും ക്ലാസെടുക്കും. സ്കൂളിൽ പഠിക്കുമ്പോൾ ചോറിന് കറിയില്ലാതെ വിഷമിച്ച ദിവസങ്ങളിൽ സ്വന്തം മുറ്റത്തു തുടങ്ങിയ പച്ചക്കറി കൃഷിയാണ് സ്വന്തമായി പേറ്റന്റുള്ള രണ്ട് പയർ ഇനങ്ങളും ടണ് കണക്കിന് ഇതര വിളവുകളുമായി ശുഭകേശനെ പെരുമയിലേക്ക് നയിച്ചത്.
കഞ്ഞിക്കുഴിയിലെ പച്ചക്കറിവിത്ത് ഫാക്ടറിയാണ് ശുഭകേശെന്റെ വീട്. പയറും ഇതര പച്ചക്കറികളും വിറ്റ് മെയിൻ റോഡിൽ സ്ഥലം വാങ്ങി ഇരുനില വീടും പണിയിച്ച മിടുമിടുക്കൻ.ശുഭകേശന്റെ വീടു നിറയെ പുരസ്കാരങ്ങളാണ്.
ഗവർണർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർ സംസ്ഥാന പുരസ്കാരങ്ങൾ നൽകുന്ന ചിത്രങ്ങൾ. മമ്മൂട്ടിയും കാവ്യാ മാധവനും യേശുദാസും മുൻ മന്ത്രി സുനിൽകുമാറുമൊക്കെ വന്നു ഇദ്ദേഹത്തിന്റെ കൃഷി ഹരിത വിസ്മയം കണ്ടാസ്വദിക്കാൻ.
കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ജനകീയ പച്ചക്കറി കൃഷി ചെയ്തതിനുള്ള സ്വർണമെഡൽ, സരോജിനി ദാമോദർ ഫൗണ്ടേ ഷൻ പുരസ്കാരം, കെ.ജെ. യേശുദാസ് ജൈവകർഷക പുരസ്കാരം, മികച്ച കർഷകനുള്ള അക്ഷയശ്രീ, സംസ്ഥാന സർക്കാരിന്റെ യുവകർഷകനുള്ള അവാർഡ്, ഹരിതമിത്ര അവാർഡ്... പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന ആ കർഷകന് കിട്ടിയ പുരസ്കാരങ്ങളുടെ ലിസ്റ്റ് നീളുന്നു.
Agriculture
കർഷകനാടായ പാലായിൽ കർഷകർക്കു താങ്ങായി സാന്തോം ഫുഡ് ഫാക്ടറി. കർഷകരിൽനിന്നു നേരിട്ട് ചക്കയും കപ്പയും കൈതച്ചക്കയും ഏത്തക്കയും ഇതര പഴവർഗങ്ങളും പച്ചക്കറികളും ന്യായവിലയ്ക്കു സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലിറക്കുകയാണ് ലക്ഷ്യം.
പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിന്റെ കാർഷികമൂല്യ വർധിത സംരംഭമായിട്ടാണ് പാലാ സാന്തോം ഫുഡ് ഫാക്ടറി പ്രവർത്തിക്കുന്നത്. കരൂർ മുണ്ടുപാലം സ്റ്റീൽ ഇന്ത്യ കാന്പസിലെ അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്.
രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ പിഎസ്ഡബ്ള്യുഎസിന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ കർഷക കൂട്ടായ്മകൾ നടത്തിവരുന്ന മൂല്യവർധിത ഉല്പന്ന സംരംഭങ്ങൾക്ക് ശക്തി പകരുന്നതിനൊപ്പം നൂതന സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളും വിനിയോഗിച്ചുള്ള മൂല്യവർധിത സംരഭമാണിത്.
സംസ്ഥാന കൃഷിവകുപ്പിന്റെ സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കണ്സോർഷ്യമെന്ന എസ്എഫ്എസിയിൽ നിന്നും കോട്ടയം ജില്ലയിൽ അനുവദിച്ച നാല് എഫ്പിഒകളിലൊന്നാണ് സാന്തോം എഫ്പിഒ.
കേവലം കർഷകർക്ക് അവരുടെ വിളകളോ ഉത്പന്നങ്ങളോ ഉണക്കുവാനുള്ള ഒരു യൂണിറ്റില്ല മറിച്ച് ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പുവരുത്തി വിൽക്കാനും അവയെ മൂല്യ വർധിത ഉത്പന്നങ്ങൾക്ക് ന്യായ വില ഉറപ്പുവരുത്തി വിൽക്കാനും അവയെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുമുള്ള സാധ്യതയാണ് ഫാക്ടറി ഉറപ്പുവരുത്തുന്നത്.
സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ കാൻ വേ പ്രൊഡക്ഷൻസ് യൂണിറ്റിലും മൂഴൂർ കാർഷിക വിള മൂല്യ വർധിത സംഭരണ കേന്ദ്രം, മൂഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റ്, മാൻവെട്ടം, വയല, വെള്ളിയാമറ്റം എന്നിവിടങ്ങളിലെ പ്രൊഡക്ഷൻ യൂണിറ്റുകളിലും ആയിരക്കണക്കിനു കിലോ കാർഷിക വിളകളുടെ പ്രാഥമിക സംസകരണം നടന്നുവരുന്നുണ്ട്.
ഈ യൂണിറ്റുകളുടെ മദർ യൂണിറ്റായിട്ടാണ് സാന്തോം പ്രവർത്തിക്കുന്നത്. പുതുതലമുറ കൃഷിയിൽനിന്ന് അകലുന്നതും വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പോകുന്നതുമായ സാഹചര്യമാണുള്ളത്.
പല വീടുകളിൽനിന്നും മാതാപിതാക്കൾ താത്കാലികമായോ സ്ഥിരമായോ പ്രവാസി ജീവിതത്തിനു നിർബന്ധിതരാകുന്നു. ഈ സാഹചര്യത്തിൽ ഒട്ടേറെ വീടുകൾ അടഞ്ഞു കിടക്കുകയും കൃഷിയിടങ്ങൾ കാടുകളായി മാറുകയും ചെയ്തു.
ഇപ്രകാരം പാഴായി കിടക്കുന്ന കൃഷിയിടങ്ങളിൽ സംഘകൃഷി സാധ്യതകൾ വളർത്തിയെടുക്കാനും വിഷരഹിതമായ കൃഷിയും മായം കലരാത്ത ഉത്പന്നങ്ങളുമുണ്ടാക്കി പ്രവാസിസമൂഹത്തിന് എത്തിക്കുന്നതിനുമാണ് ഫാക്ടറി ലക്ഷ്യം വയ്ക്കുന്നത്.
കർഷക ഉത്പാദക സംഘടനകൾ, കമ്പനികൾ, കർഷകദള ഫെഡറേഷനുകൾ, ഫാർമേഴ്സ് ക്ലബുകൾ, സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവ വഴി ചക്കയും കപ്പയും കൈതച്ചക്കയും ഏത്തക്കയും ഇതര പഴവർഗങ്ങളും പച്ചക്കറികളും കർഷകരിൽ നിന്നും ന്യായവിലയ്ക്ക് സംഭരിക്കും. ഇവയെ ഫാക്ടറിയിൽ സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കും.
ആഭ്യന്തരവിപണിയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിച്ച് ആരോഗ്യമുള്ള ഭക്ഷ്യവസ്തുക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തനതു ബ്രാൻഡിൽ എത്തിക്കുവാനുള്ള ഉദ്യമമാണ് ഫാക്ടറിയുടെ ലക്ഷ്യം.
ഫാക്ടറി കോമ്പൗണ്ടിൽ വിശാലമായ സ്ഥലത്ത് കപ്പയും വിവിധ തരം പഴവർഗങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നു. ഒന്നേമുക്കാൽ ഏക്കറിൽ കറുത്ത മിക്സ്ചർ കപ്പ വിളവെടുക്കാറായി കഴിഞ്ഞു.
രണ്ടര ഏക്കർ സ്ഥലത്താണ് പഴവർഗ കൃഷി. ഡ്രാഗണ്, ദുരിയാൻ, വിവിധതരം നാരകങ്ങൾ, ഹൈബ്രിഡ് പേരകൾ, വിവിധ തരം റംബുട്ടാൻ, ദുക്കോണ്, മംഗ്ഡോവ, ഫിലോസാൻ, വിവിധ തരം ആഞ്ഞിലി എന്നിവയാണ് പ്രധാന പഴവർഗങ്ങൾ.
എട്ടാം മാസത്തിൽ കുല വെട്ടാവുന്ന മഞ്ചേരി കുള്ളൻ വാഴത്തോട്ടവും ഫാക്ടറി കോന്പൗണ്ടിലുണ്ട്. കഴിഞ്ഞ ജൂലൈ 24ന് കൃഷി മന്ത്രി പി. പ്രസാദാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യവസ്തുക്കളുടെ പരിശോധയ്ക്കും മറ്റുമായുള്ള ലാബ് സൗകര്യം ഫാക്ടറിയോടു ചേർന്ന് ഉടൻ ആരംഭിക്കും.
പാലായുടെയും മീനച്ചിൽ താലൂക്കിന്റെയും കാർഷിക ഭൂപടത്തിലെ പുതിയ അധ്യായമാണ് സാന്തോം ഫുഡ് ഫാക്ടറിയെന്നും അധ്വാനമഹത്വത്താൽ മണ്ണിൽ പൊന്നു വിളയിക്കുന്ന മീനച്ചിൽ താലൂക്കിലെ കർഷകരെ ചേർത്തു പിടിക്കാൻ സാന്തോം ഫാക്ടറിക്കു കഴിയുമെന്നും ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ പറഞ്ഞു.
Agriculture
നല്ല മാധൂര്യമേറും മാമ്പഴത്തിനായി കൊതിയോടെ കാത്തിരിക്കാത്തവർ ആരുണ്ട്? അങ്ങനെയുള്ളവർ നിശ്ചയമായും കോഴിക്കോട് ജില്ലയിലെ കാരശേരി പോയിലിൽ അബ്ദുവിന്റെ വീട്ടുമുറ്റത്തെ അദ്ഭുത മാവ് ഒന്നു കാണണം.
ഒറ്റമാവിൽ 80 വ്യത്യസ്ത ഇനം മാങ്ങകൾ! ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ, എന്നാൽ വിശ്വസിച്ചേ മതിയാകൂ. മലയോര കർഷകനും പ്രവാസിയുമായ അബ്ദു നട്ടു പരിപാലിക്കുന്ന മാവിന്റെ ചില്ലകളിൽ അത്രയും ഇനം മാങ്ങകളാണു രുചി വൈവിധ്യമൊരുക്കി നിറഞ്ഞു കായ്ച്ചു നിൽക്കുന്നത്.
ഈ മാമ്പഴക്കാഴ്ച തേടി ഇതര ജില്ലകളിൽ നിന്നു പോലും നിരവധിപ്പേരാണ് എത്തുന്നത്. കണ്ണിനും മനസിനും കുളിർമയേകുന്ന അപൂർവ ദൃശ്യം.
മാവുകളുടെ ഇഷ്ടതോഴൻ
എട്ടാം ക്ലാസിൽ പഠിക്കുന്പോൾ അബ്ദു വീട്ടുമുറ്റത്ത് നട്ട മാവിലാണ് ഇപ്പോൾ ഓരോ കൊന്പിലും പല തരം മാങ്ങകൾ കായ്ച്ചു കിടക്കുന്നത്. മാവുകളോടും മാങ്ങകളോടും കുട്ടിക്കാലം മുതലുള്ള പെരുത്തിഷ്ടമാണ് വീട്ടു മുറ്റത്തും പരിസരത്തും മാവുകളുടെ ലോകം തന്നെ സൃഷ്ടിക്കാൻ അബ്ദുവിനെ പ്രേരിപ്പിച്ചത്.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അബ്ദു പോകുന്ന നാടുകളിൽ നിന്നൊക്കെ അവിടുത്തെ തനത് മാവിനത്തിന്റെ തൈകളുമായാണു മടങ്ങി എത്താറുള്ളത്. അവ വീട്ടുപരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്യും.
അവയിൽ നിന്നുള്ള കന്പുകളാണ് ബഡിംഗ്, ഗ്രാഫ്റ്റിംഗ്, അപ്രോച്ച് ഗ്രാഫ്റ്റ് തുടങ്ങിയ മാർഗങ്ങളിലൂടെ ഒറ്റമാവിൽ വച്ചുപിടിപ്പിച്ചത്.
മാമ്പഴവും കഴിക്കാം...തൈകളും കൊണ്ടുപോകാം...
കൊളന്പ്, രത്നഗിരി ഹാപൂസ്, ചന്ദ്രക്കാരൻ, ആപ്പിൾ റൊമാനിയ, ഗ്രാന്പൂ, ബനാന മാംഗോ, തായ്ലൻഡ് നാസി പസന്ത്, കാറ്റി മോണ് തുടങ്ങിയ വിദേശ ഇനങ്ങളും ചേലൻ, ചക്കരക്കട്ടി, വെള്ള മൂവാണ്ടൻ, നീലൻ, ഒട്ടുമാങ്ങ തുടങ്ങി വിവിധതരം നാട്ടുമാങ്ങകൾ... പേരറിയാത്തവയും ഏറെ.
മാങ്ങകൾ ആവശ്യക്കാർക്ക് നൽകുന്നതിനു പുറമെ തൈകൾ ഉത്പാദിപ്പിച്ചും വിതരണം ചെയ്യുന്നുണ്ട്. ബഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിലൂടെ മാവുകൾ ഉത്പാദിപ്പിക്കുന്ന രീതികൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യും.
പാഠ്യപദ്ധതിയിൽ കൃഷി ഒരു പാഠമാക്കണം എന്നതാണ് അബ്ദുവിന്റെ ആവശ്യം. പ്രദേശത്തെ മിക്ക വിദ്യാലയങ്ങളിലും കുട്ടികൾക്ക് അവധിക്കാലത്ത് അദ്ദേഹം പതിവായി കൃഷിപാഠം എടുക്കാറുണ്ട്.
സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ഒരുമാവെങ്കിലും നട്ടുപിടിപ്പിക്കാത്ത ആരുമുണ്ടാവരുത് എന്നതാണ് അബ്ദുവിന്റെ ആഗ്രഹം.
മാവിന്റെ എൻസൈക്ളോപീഡിയ
മാവിന്റെ കാര്യത്തിൽ എന്തു സംശയവും തീർക്കാൻ പറ്റുന്ന ഒരു എൻസൈക്ളോപീഡിയയാണ് അബ്ദു. മാവിനെയും മാങ്ങയെയും കുറിച്ച് ഗവേഷണം നടത്തുന്ന അബ്ദു മാവുകൾ തേടി ഇതിനോടകം നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
15 വർഷത്തോളം പ്രവാസിയായിരുന്നപ്പോഴും മനസ് നിറയെ കൃഷിയായിരുന്നു. പിന്നീട് നാട്ടിലെത്തി ഒട്ടും വൈകാതെ മണ്ണിലേക്കിറങ്ങുകയായിരുന്നു. 125 ലധികം വ്യത്യസ്ത പഴവർഗങ്ങളും അബ്ദു നട്ടു പരിപാലിക്കുന്നുണ്ട്.
പഴങ്ങൾ തിന്നാൻ എത്തുന്ന പക്ഷികളെയും വവ്വാലുകളെയും ഓടിക്കാറുമില്ല. പഴങ്ങൾ അവർക്കു കൂടി അവകാശപ്പെട്ടതാണെന്നാണ് അബ്ദുവിന്റെ നിലപാട്.
കർണാടകയിൽ പത്തേക്കർ
മാങ്ങകൾ വിളവെടുക്കുന്ന ദിവസം സുഹൃത്തുക്കൾ അബ്ദുവിന്റെ വീട്ടിൽ എത്തുന്നത് പതിവാണ്. വരുന്നവരൊക്കെ വയറു നിറച്ചു വ്യത്യസ്തയിനം മാന്പഴം കഴിച്ചാണു മടങ്ങുന്നത്. മാങ്ങകൾ ഇവിടെ വിൽക്കാറില്ല.
എന്നാൽ, കർണാടക ബേഗൂരിൽ അബ്ദുവടക്കം 14 പേർ ചേർന്നു പത്ത് ഏക്കർ സ്ഥലത്ത് മാവ്, ചിക്കു, പപ്പായ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ വിളവെടുപ്പ് ജുണ് 15 നോട് അടുത്താണ് നടക്കുന്നത്.
ഇവ കേരള വിപണിയിൽ എത്തിച്ച് വിൽപന നടത്തുകയും ചെയ്യും. സുബിനയാണ് അബ്ദുവിന്റെ ഭാര്യ. ഫാത്തിമ തമന്ന, തൻസിഹലി, ദിൻഷാനിയ, ഫാത്തിമ ബെൻഹ എന്നിവരാണ് മക്കൾ.
ഫോണ്: 9846300215.
Agriculture
ഉഴവൂർ എന്ന പേരിൽ തന്നെയുണ്ട് മണ്ണിന്റെ, ഉഴവിന്റെ, കൃഷിചര്യയുടെയൊക്കെ ഒരു സുഗന്ധം. പേരുപോലെ കൃഷിയാണ് ഉഴവൂരിന്റെ മുഖമുദ്ര. ജനതയുടെ പ്രധാന ഉപജീവന മാർഗവും കൃഷി തന്നെ. വാഴ, വിവിധയിനം പച്ചക്കറികൾ, കിഴങ്ങുവർഗ വിളകൾ തുടങ്ങിയവയുടെ കേന്ദ്രമാണിത്.
കാർഷികോത്പന്നങ്ങളുടെ സമൃദ്ധി സ്വാഭാവികമായ വിലയിടിവിനും കാരണമായി. വിലക്കുറവ് മാത്രമല്ല, കുറഞ്ഞ വിലയാണെങ്കിലും അതു കൃത്യമായി കിട്ടാതായതോടെ കർഷകരും കൃഷിവകുപ്പും ഉഴവൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി "കർഷകരുടെ സ്വന്തം കാർഷിക വിപണി' എന്ന ആശയവുമായി മുന്നിട്ടിറങ്ങുകയായിരുന്നു.
കർഷകർക്കായി കർഷകർ തന്നെ നടത്തുന്ന വിപണിയായിരുന്നു ലക്ഷ്യം. അതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് സ്റ്റീഫന്റെയും കൃഷി ഓഫീസർ തെരേസ അലക്സിന്റെയും നേതൃത്വത്തിൽ കർഷകരുടെ വിപുലമായ യോഗം ചേർന്നു.
നാട്ടുചന്തയുടെ നടത്തിപ്പിനാവശ്യമായ കർഷകരുടെ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും കൃഷി ഓഫീസർ കണ്വീനറായും കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.
അങ്ങനെ ഉഴവൂരിലെ പരന്പരാഗത നാട്ടുചന്തയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വെള്ളിയാഴ്ചകളിൽ കർഷകരുടെ സ്വന്തം വിപണിക്ക് തുടക്കമിട്ടു. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പൊതുസമൂഹത്തിന്റെയും നിറഞ്ഞ പിന്തുണയാണ് ഈ കർഷക വിപണിക്ക് ലഭിച്ചത്.
Agriculture
വെറ്റില ഇതുവരെ ശശിധരനെ ചതിച്ചിട്ടില്ല. അതുകൊണ്ടാവാം ആയുസിന്റെ നല്ല പങ്കും ഈ കൃഷിക്കുവേണ്ടി അദ്ദേഹം മാറ്റിവച്ചത്. വെറ്റില കൃഷിയിൽ ആഴ്ച്ചതോറും കുറഞ്ഞത് അയ്യായിരം രൂപ വരുമാനം കിട്ടും കോട്ടയം ജില്ലയിൽ നെടുംകുന്നം നെത്തല്ലൂർ പനയ്ക്കവയലിൽ കെ.എൻ.ശശിധരന്.
വെറ്റില വിറ്റു വീടുപോറ്റുന്ന ഇദ്ദേഹം മക്കളുടെ പഠനവും വിവാഹവുമൊക്കെ നടത്താൻ ആശ്രയിച്ചതും മറ്റൊന്നിനെയല്ല. വീട്ടു മുറ്റത്തേക്ക് കയറുന്പോൾ തന്നെ പടങ്ങുകളിലും മരങ്ങളിലും വള്ളിവീശി തിങ്ങി വളരുന്ന വെറ്റില ചെടികൾ കാണാം.
ഹരിതസമൃദ്ധിയുടെ നേർക്കാഴ്ച. രാപകൽ നട്ടുനനയ്ക്കാനും പാകമായ ഇലകൾ യഥാസമയം ജാഗ്രതയോടെ നുള്ളിയെടുത്ത് കെട്ടുകളാക്കാനും 74കാരനായ ശശിധരന് ഏറെ ഇഷ്ടമാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് വാഴയോ കപ്പയോ ചേനയോ ചേന്പോ നടാമെന്നു വിചാരിച്ചാണ് ശശിധരൻ ഈ മണ്ണു വാങ്ങിയത്.
മറ്റു കൃഷികൾക്കൊപ്പമാണ് വെറ്റിലയും തുടങ്ങിയത്. ഇപ്പോൾ 350 മൂട് ചെടികളുണ്ട്. എട്ടു ദിവസം ഇടവിട്ട് ഇല നുള്ളി വിൽക്കും. തളിരിലകൾ പാകമാകുന്ന മുറയ്ക്ക് നുള്ളിക്കൊണ്ടിരിക്കും. 120 രൂപയാണ് ഒരു കെട്ട് നാടൻ വെറ്റിലയ്ക്കു കച്ചവടക്കാർ നൽകുന്നത്.
സീസണ് അനുസരിച്ച് വില കൂടിയും കുറഞ്ഞും വരും. എന്നാൽ എല്ലാക്കാലത്തും ശരാശരി വില കിട്ടും. എന്നും വിപണിയുണ്ട് അതുകൊണ്ടാണ് വെറ്റില ചതിച്ചിട്ടില്ലെന്നു ശശിധരൻ പറയുന്നത്. നാട്ടിലെ കച്ചവടക്കാരും നാടൻ വെറ്റില അന്വേഷിച്ചെത്തുന്നവരുമാണ് ആവശ്യക്കാർ.
ഒരേക്കറിൽ വെറ്റിലയ്ക്കുപുറമെ ജാതി, കപ്പ, വാഴ, പച്ചകറികൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. 2018ലാണ് വെറ്റിലയ്ക്ക് ഏറ്റവും ഉയർന്ന വില കിട്ടിയത്. കെട്ടിന് 300 രൂപ. നാട്ടിലെ മുതിർന്ന കർഷകൻ എന്ന നിലയിൽ കഴിഞ്ഞ വർഷം നെടുംകുന്നം പഞ്ചായത്ത് ശശിധരനെ ആദരിച്ചിരുന്നു.
സ്റ്റെറാമില്ലും ചാണകവുമാണ് വെറ്റിലയ്ക്കു വളമായി നൽകുന്നത്. ചുവട്ടിൽ എപ്പോഴും നനവ് ഉണ്ടായിരിക്കണമെന്നതിനാൽ ഇടയ്ക്കിടെ നനച്ചു കൊടുക്കണം. വള്ളികൾ പന്തലിട്ടു പടർത്തിയാലാണ് കൂടുതൽ ആദായം കിട്ടുന്നത്.
മുൻകാലങ്ങളിൽ മുള ഉപയോഗിച്ചാണ് പന്തലിട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഇരുന്പു പൈപ്പുകളിലും. എല്ലാ വർഷവും മേട മാസത്തിലാണ് കൃഷിയുടെ തുടക്കം. വെറ്റില കൃഷി ലാഭത്തിലാകണമെങ്കിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും തനിയെ ചെയ്യണം.
രാവിലെ വെറ്റില തോട്ടത്തിലേക്ക് ഇറങ്ങിയാൽ വൈകുന്നേരമാണ് ശശിധരന്റെ മടക്കം. കൃഷിയിടത്തിൽ കരുത്ത് പകർന്ന് ഭാര്യ സുകുമാരിയും മക്കളും ഒപ്പമുണ്ട്.
കൃഷി ചെയ്യുന്ന വിധം
മറ്റു വിളകൾക്ക് ഇടയിലാണു വെറ്റില കൃഷി. പത്തു മുതൽ 15 സെന്റീമീറ്റർ നീളവും 25 സെന്റീമീറ്റർ വീതം വീതിയും ആഴവുമുള്ള ചാലുകൾ കീറിയാണ് കൃഷി ചെയ്യുന്നത്. ചാലുകൾ തമ്മിൽ ഒരു മീറ്റർ അകലം ഉണ്ടായിരിക്കണം.
ചാണകവും പച്ചിലയും ചാരവും മേൽമണ്ണുമായി കലർത്തി കൃഷി ആരംഭിക്കാം. മൂന്നു വർഷം പ്രായമായ കൊടികളുടെ തലപ്പ് കൃഷിക്ക് മികച്ചതാണ്. ആരോഗ്യമുള്ള മൂന്നു മുട്ടുകളും ഒരു മീറ്റർ നീളവുമുള്ള വള്ളികൾ നടാൻ ഉപയോഗിക്കാം.
ഒരു ഹെക്ടറിൽ നടാൻ ഏകദേശം 20000 മുതൽ 25000 വരെ തലപ്പുകൾ വേണ്ടിവരും. നേരത്തെ തയാറാക്കിയിട്ടുള്ള ചാലുകൾ നനച്ചശേഷം 20 സെന്റീമീറ്റർ അകലെ തലപ്പുകൾ നടാം. ഒരു മുട്ട് മണ്ണിനടിയിൽ ആകത്തക്ക വിധമാണ് നടേണ്ടത്.
അതിനുശേഷം ചുറ്റുമുള്ള മണ്ണ് അമർത്തി കൊടുക്കണം. നട്ട ഉടനെ തണൽ നൽകണം. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ കൊടികളിൽ വെള്ളം തളിച്ചുകൊടുക്കുന്നതു നല്ലതാണ്. രാവിലെയോ വൈകുന്നേരമോ ആണ് നനയ്ക്കേണ്ടത്.
ഫോണ് : 6238022475
Agriculture
ഈവർഷം പാലാ കടനാട് കൃഷിഭവൻ കുട്ടിക്കർഷകയായി തെരഞ്ഞെടുത്തത് നീലൂർ സെന്റ് ജോസഫ് യുപിഎസ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അലോണ സലേഷിനെയാണ്. കഴിഞ്ഞ വർഷം മികച്ച ജൈവ കർഷകനായി തെരഞ്ഞെടുക്കപ്പെട്ട നീലൂർ പാണ്ടിയംമാക്കൽ സലേഷ് സെബാസ്റ്റ്യന്റെ മകളാണ് അലോണ
അതിരാവിലെ കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന പിതാവിന്റെ സഹായിയായി അലോണയും കൂടെയുണ്ടാകും. പിതാവിനെ സഹായിച്ചാണ് അലോണ കൃഷിയിൽ സജീവമായത്. സ്കൂൾ വിട്ടു വന്നാൽ പിന്നെ പഠനവും വായനയുമൊക്കെയായി കഴിയും.
സ്ഥലത്തിന്റെ ചരിവിന് അനുസരിച്ചുള്ള കൃഷിയാണ് സലേഷ് ചെയ്യുന്നത്. നീലൂരും മുട്ടത്തുമായി നാലേക്കർ കൃഷിയുണ്ട്. ഒന്നര ഏക്കറിൽ റബറാണ് ബാക്കി സ്ഥലത്ത് തേക്ക്, കമുക് തെങ്ങ്, ചന്ദനം, വാഴ, പച്ചക്കറികൾ, ചേന, മരച്ചീനി, നാടൻ വരിക്കപ്ലാവ് എന്നിവ കൃഷി ചെയ്തുവരുന്നു.
അന്പതു സെന്റ് സ്ഥലത്ത് വേങ്ങ, പട്ട, പൊങ്ങല്യം, ഇരുപൂള്, പയ്യാനി എന്നിവയും പരിപാലിക്കുന്നുണ്ട്. തേയിലച്ചണ്ടി, അടുക്കള വേസ്റ്റ് സ്ലറി, ചാണകം, ചാരം എന്നിവയാണ് വളത്തിനായി ഉപയോഗിക്കുന്നത്.
വിഷരഹിതമായ ആഹാരം കഴിക്കുകയെന്ന ആഗ്രഹമാണ് 17 വർഷം റബർ വ്യാപാരിയായിരുന്ന സലേഷ് കൃഷിയിലേക്ക് നയിച്ചത്. ഭാര്യ ജിഷ ബേബി. മൂന്നു മക്കളാണ് ദന്പതികൾക്കുള്ളത്.