ഇത് ശുഭകേശൻ. കഞ്ഞിക്കുഴി പയർ അഥവാ കുരുത്തോല പയർ വികസിപ്പിച്ച യുവകർഷകർ. ഇന്ന് കേരളത്തിൽ ഏറ്റവുമധികം കൃഷി വിപണിയുള്ളത് ശുഭകേശൻ വികസിപ്പിച്ച പയറാണ്. അസാധാരണ വലിപ്പവും രുചിയുമുള്ള പയറിന്റെ പേരും പ്രശസ്തിയും നാടും വീടും കടന്നു രാജ്യത്താകമാനവും വിദേശ രാജ്യങ്ങളിലും എത്താൻ അധികനാൾ വേണ്ടി വന്നില്ല.
അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ഇങ്ങനെയും നേടാൻ വൻവിജയം എന്നു തെളിയിച്ചിരിക്കുന്നു കഞ്ഞിക്കുഴി പോളക്കാടൻ കവലയിലുള്ള കുട്ടൻചാൽവെളി ശുഭകേശൻ. ശുഭകേശൻ വികസിപ്പിച്ച 37 ഇഞ്ചുനീളവും 80 ഗ്രാം തൂക്കവുമുള്ള കഞ്ഞിക്കുഴിപ്പയറിന്റെ പെരുമ കടൽ കടന്നും പന്തലിച്ചുനിൽക്കുന്നു.തീരുന്നില്ല ശുഭമണി മറ്റൊരു പയർ ഇനവും ശുഭകേശൻ വികസിപ്പിച്ചിട്ടുണ്ട്.
പത്താം ക്ലാസ് പഠനത്തിനുശേഷം കൃഷിയിടത്തിലേക്ക് ഇറങ്ങിയ ഈ ചെറുപ്പക്കാരൻ ഉദ്യോഗസ്ഥർക്കുപോലും വഴികാട്ടുന്നു. കൂടാതെ നിരവധി സ്കൂളുകളിൽ കുട്ടികളെ കൃഷി പഠിപ്പിക്കുന്നു.
പത്താം വയസിൽ രണ്ടു സെന്റിൽ തുടങ്ങിയ പച്ചക്കറി കൃഷി ഇപ്പോൾ മുഹമ്മയിലും കഞ്ഞിക്കുഴിയിലും പരിസരപ്രദേശങ്ങളിലുമായി 30 ഏക്കറിലേക്ക് വള്ളിവീശി പടർന്നിരിക്കുന്നു. പയറും മറ്റ് പലയിനം പച്ചക്കറികളും കൃഷി ചെയ്യുന്ന ശുഭകേശൻ കാർഷിക കേരളത്തിനൊരു വിസ്മയമാണ്.
ദിവസം 300 കിലോ വരെ പയർ വിളവെടുത്ത് മോശമല്ലാത്ത വരുമാനം നേടുന്നു. ആലപ്പുഴ കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ ഇദ്ദേഹത്തിന്റെ കൃഷി ഒരു വിസ്മയം തന്നെ.1995 ലാണ് ശുഭകേശൻ കഞ്ഞിക്കുഴിപ്പയർ വികസിപ്പിച്ചത്. ലീമാബീൻ, വെള്ളായണി ലോക്കൽ എന്നീ ഇനങ്ങൾ ചേർത്തായിരുന്ന പരീക്ഷണം.
1997ൽ കഞ്ഞിക്കുഴിയിലെ വിളവെടുപ്പിനെത്തിയ അന്നത്തെ കൃഷിമന്ത്രി കൃഷ്ണൻ കണിയാംപറന്പിലാണ് ശുഭകേശൻ വികസിപ്പിച്ച വിസ്മയപ്പയറിന് "കഞ്ഞിക്കുഴി പയർ' എന്നു പേരിട്ടത്. അതോടെ പുതിയ പയറിന്റെ പേരും പെരുമയും സംസ്ഥാനത്തിനകത്തും പുറത്തും വ്യാപിച്ചു. 13 പയർ പറിച്ചെടുത്താൽ ഒരു കിലോയോളമാണ് ഈ ഇനത്തിന്റെ തൂക്കം.
കഞ്ഞിക്കുഴി പയറിന്റെ പേറ്റന്റ് ശുഭകേശന് ലഭിച്ചതോടെ തോട്ടം കാണാനും വിത്തു വാങ്ങാനും ഏറെപ്പേരാണ് ദിവസവും എത്തുന്നത്. 20 ഏക്കർ കൃഷിയിൽ 15 ഏക്കറോളം പയർ വിത്തിനായാണ് നട്ടുവളർത്തുന്നത്.
ഒരു വർഷം എട്ടു ക്വിന്റലോളം വിത്ത് തയാറാക്കി വിദേശത്തേക്കു വരെ വിൽപനയ്ക്ക് അയയ്ക്കും. 10 മണിയോളം വരുന്ന ഒരു പായ്ക്കറ്റിന് 10 രൂപ വില. അങ്ങനെ പതിനായിരക്കണക്കിന് പായ്ക്കറ്റുകളിൽ കഞ്ഞിക്കുഴി വിത്ത് ശുഭകേശന്റെ പായ്ക്കിൽ വിറ്റുവരുന്നു.
വിവിധ ജില്ലകളിലെ പ്രദർശന സ്റ്റാളുകൾവഴിയും അല്ലാതെയും വർഷം പത്തുലക്ഷം രൂപയുടെവരെ വിത്ത് വിൽക്കുന്നുവെന്ന് ശുഭകേശൻ പറയുന്നു. തനിച്ചു തുടങ്ങിയ കൃഷിയിൽ സഹായത്തിന് ഇപ്പോൾ 20 പേർ ശുഭകേശനൊപ്പമുണ്ട്. സ്വന്തമായി ഒന്നര ഏക്കറേയുള്ളു കൃഷിയിടം.
ബാക്കി പാട്ടത്തിനെടുത്താണ് കൃഷി. വെള്ളമണലിൽ കാടു കയറിക്കിടന്ന ഇടങ്ങൾ വെട്ടിത്തെളിച്ച് മൾച്ചിംഗ് നടത്തി അതിൽ കോഴിവളവും ഇതര ജൈവളങ്ങളും നിറച്ച് പൈപ്പ് നന കൊടുത്താണ് കൃഷി. രാസവളം പ്രയോഗിച്ചുള്ള കൃഷിയെ ശുഭകേശൻ പ്രോത്സാഹിപ്പിക്കുന്നില്ല.
തീരുന്നില്ല ചൊരിമണലിലെ വിളവിന്റെ വിസ്മയം. പാവൽ, കോവൽ, വെള്ളരി, മത്തൻ, തക്കാളി, മുളക്, വെണ്ട തുടങ്ങി പത്തിരുപത് ഇനങ്ങൾ ശുഭകേശൻ കൃഷി ചെയ്യുന്നുണ്ട്. ആലപ്പുഴയിലെ മണ്ണിൽ പച്ചക്കറി മാത്രമല്ല വെളുത്തുള്ളിയും ചുവന്നുള്ളിയും, സവോളയും കൃഷി ചെയ്ത് വിളവെടുക്കുകയാണ് ഈ കർഷകൻ. ടണ് കണക്കിന് തണ്ണിമത്തനും ഇദ്ദേഹം വിളിയിക്കുന്നു.
പച്ചക്കറിക്കു പുറമെ പശു, കോഴി, കരിങ്കോഴി തുടങ്ങിവയെയും വളർത്തുന്നു.ശുഭകേശൻ പുലർച്ചെ നാാലിനു ഉറക്കമുണരും. ഇതിനുശേഷം ഭാര്യ ലതികയെയും ഒപ്പംകൂട്ടി കൃഷിയിടത്തിലെത്തി കൃഷിപ്പണിയോ വിളവെടുപ്പോ തുടങ്ങും. വിശ്രമം അറിയാത്ത ഈ ജോലി വൈകുന്നേകം ഏഴുവരെ തുടരും.
ഇതിനിടെ സമയം കണ്ടെത്തി വിവി സ്കൂളുകളിലും ക്ലബുകളിലും ക്ലാസെടുക്കും. സ്കൂളിൽ പഠിക്കുമ്പോൾ ചോറിന് കറിയില്ലാതെ വിഷമിച്ച ദിവസങ്ങളിൽ സ്വന്തം മുറ്റത്തു തുടങ്ങിയ പച്ചക്കറി കൃഷിയാണ് സ്വന്തമായി പേറ്റന്റുള്ള രണ്ട് പയർ ഇനങ്ങളും ടണ് കണക്കിന് ഇതര വിളവുകളുമായി ശുഭകേശനെ പെരുമയിലേക്ക് നയിച്ചത്.
കഞ്ഞിക്കുഴിയിലെ പച്ചക്കറിവിത്ത് ഫാക്ടറിയാണ് ശുഭകേശെന്റെ വീട്. പയറും ഇതര പച്ചക്കറികളും വിറ്റ് മെയിൻ റോഡിൽ സ്ഥലം വാങ്ങി ഇരുനില വീടും പണിയിച്ച മിടുമിടുക്കൻ.ശുഭകേശന്റെ വീടു നിറയെ പുരസ്കാരങ്ങളാണ്.
ഗവർണർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർ സംസ്ഥാന പുരസ്കാരങ്ങൾ നൽകുന്ന ചിത്രങ്ങൾ. മമ്മൂട്ടിയും കാവ്യാ മാധവനും യേശുദാസും മുൻ മന്ത്രി സുനിൽകുമാറുമൊക്കെ വന്നു ഇദ്ദേഹത്തിന്റെ കൃഷി ഹരിത വിസ്മയം കണ്ടാസ്വദിക്കാൻ.
കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ജനകീയ പച്ചക്കറി കൃഷി ചെയ്തതിനുള്ള സ്വർണമെഡൽ, സരോജിനി ദാമോദർ ഫൗണ്ടേ ഷൻ പുരസ്കാരം, കെ.ജെ. യേശുദാസ് ജൈവകർഷക പുരസ്കാരം, മികച്ച കർഷകനുള്ള അക്ഷയശ്രീ, സംസ്ഥാന സർക്കാരിന്റെ യുവകർഷകനുള്ള അവാർഡ്, ഹരിതമിത്ര അവാർഡ്... പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന ആ കർഷകന് കിട്ടിയ പുരസ്കാരങ്ങളുടെ ലിസ്റ്റ് നീളുന്നു.
Tags : karshakan