അടുക്കളയിലേക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ ഇരുപതുവർഷം മുമ്പ് ഈ വീട്ടമ്മയെടുത്ത തീരുമാനം ഇന്നു കാർഷിക കേരളത്തിനു മാതൃകയാണ്.
ഭർത്താവും രണ്ടും മക്കളും അടങ്ങുന്ന കൊച്ചുകുടുംബത്തിനായി പാലക്കാട് ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി പുളിക്കത്താഴെ സ്വപ്ന ജയിംസ് ജൈവകർഷകയായപ്പോൾ വിളകൾക്കൊപ്പം പുരസ്കാരങ്ങളും നൂറുമേനി വിളഞ്ഞു.
ആറേക്കർ സ്ഥലത്തു സ്വപ്ന തുടങ്ങിയ ജൈവകൃഷി ഇന്നു ഇരുപതേക്കറിലേക്കാണ് വ്യാപിച്ചിരിക്കുന്നത്. കൃഷിയിടത്തിൽ യന്ത്രങ്ങളും നൂതന സാങ്കേതികവിദ്യയും ഫലപ്രദമായി വിനയോഗിക്കുന്നതിനൊപ്പം മൂല്യവർധിത ഉത്പന്ന നിർമാണത്തിലും ഫാം ടൂറിസത്തിലും ഈ സ്വപ്ന പദ്ധതി വിജയംവരിച്ചു മുന്നേറുന്നു.
വീടിനോടു ചേർന്നുള്ള എട്ടേക്കർ തോട്ടത്തിൽ റബറും പച്ചക്കറിയും വാഴ, പപ്പായ, റംബൂട്ടാൻ, മംഗോസ്റ്റിൻ, പുലാസൻ, അവക്കാഡോ, കട്നട്ട്, നാരകം, പേര, ചാന്പ, വെള്ളഞാവൽ, മുള, ലാത്തിമുള എന്നിവ കൃഷി ചെയ്യുന്നു.
മൂന്നിടത്തായുള്ള കൃഷിഭൂമിയിൽ തെങ്ങ്, കമുക്, ജാതി, റബർ, കൊക്കോ, കാപ്പി, കുരുമുളക് എന്നിവയാണ് കൃഷി. റബറിനൊപ്പം കൊക്കോയും കാപ്പിയും തെങ്ങിനൊപ്പം ജാതി, മംഗോസ്റ്റിൻ, വാഴ, കൂവ, ആയുർവേദ മരുന്നുകൾ എന്നിവയും ഇടവിളയായി കൃഷി ചെയ്യുന്നു.

കൂവയിൽ മഞ്ഞ, നീല, വെള്ള മൂന്ന് ഇനങ്ങളുണ്ട്. പാലക്കാടൻ മണ്ണിൽ ഏലം വിളയുമോയെന്ന പരീക്ഷണവും നടത്തുന്നുണ്ട്. തട്ടുതട്ടായി തിരിച്ച ഭൂമിയിൽ മഴവെള്ളം പൂർണമായി സംഭരിച്ചാണ് കൃഷി നടത്തുന്നത്.
ഒരിഞ്ച് സ്ഥലംപോലും തരിശിടാതെയാണ് കൃഷി. കൃഷിയിടത്ത് കാട്ടുപന്നിയുടെ മയിലിന്റെയും ആക്രമണമുണ്ട്. സോളാർ ഫെൻസിംഗും പടക്കവും ഉപയോഗിച്ചാണ് വന്യജീവികളെ നേരിടുന്നത്.
മഴ വെള്ളം കൃഷിയിടത്തിലെ കുളത്തിലേക്കു സംഭരിച്ച് ഇതിൽനിന്ന് ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ് ചെടികൾക്ക് നൽകുന്നത്. ഡ്രിപ്പ് ഇറിഗേഷൻ റിമോർട്ട്സെൻസിംഗ് സാങ്കേതിക വിദ്യയിലാണ് നിയന്ത്രിക്കുന്നത്.
എല്ലാ തോട്ടത്തിലും ജലം സംഭരിക്കുന്നതിനായി കുളമോ പടുതാക്കുളമോ ഉണ്ട്. കുളത്തിൽ ജെയിന്റ് ഗൗരാമി, തിലോപ്പിയ മത്സ്യങ്ങളെ വളർത്തുന്നതിലൂടെയും ആദായം കണ്ടെത്തുന്നു.
വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ 18ത12 അടി വിസ്തീർണവും 12 അടി ആഴമുള്ള കുളമാണ് ഉള്ളത്. കൂടാതെ വീടിനോടുചേർന്ന് പശു, ആട്, കോഴി, മുയൽ, താറാവ് എന്നിവയെയും വളർത്തുന്നുണ്ട്. നാടൻ പശുക്കളിൽനിന്ന് വീട്ടിലേക്കുള്ള പാലും ജൈവകൃഷിക്കാവശ്യമായ ചാണകവും ലഭിക്കുന്നു.
വീട്ടിലെ ചകിരി ഗോവിന്ദാപുരത്ത് എത്തിച്ച് ചകിരിച്ചോറാക്കി മാറ്റി മീൻവെയ്സ്റ്റ്, പച്ചച്ചാണകം, കോഴിക്കാഷ്ഠം എന്നിവ ചേർത്ത് ജൈവളമുണ്ടാക്കി കൃഷിക്ക് ഉപയോഗിക്കും. കൂടാതെ പഞ്ചഗവ്യം, ജീവാമൃതം എന്നിവയും സ്വയം ഉത്പാദിപ്പിക്കുന്നു.
ആഴത്തിലുള്ള കുഴിയെടുത്ത് ജൈവവളം നിറച്ച് അതിൽ പിള്ളക്കുഴിയെടുത്താണ് തൈകൾ നടുന്നത്. കീടങ്ങളെ നേരിടുന്നതും ജൈവമാർഗത്തിലാണ്. ചീമക്കൊന്ന, മുരിങ്ങയില, ആര്യവേപ്പ് എന്നിവയുടെ ഇലകൾ ഗോമൂത്രത്തിൽ 15 ദിവസം ഇട്ടു വച്ച് പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ചു പ്രയോഗിക്കും. ബയോ ബൂസ്റ്ററുകളും ഫിഷ്അമിനോ ആസിഡും ഉപയോഗിക്കുന്നുണ്ട്.

കൃഷി കുടുംബകാര്യം
പാലാ പ്ലാശനാൽ പുളിക്കതാഴം വർക്കി-അന്നമ്മ ദമ്പതികളുടെ ഒന്പതു മക്കളിൽ ഒരാളായ ജയിംസുമായുള്ള വിവാഹശേഷമാണ് സ്വപ്ന കുളക്കാട്ടുകുറിശിയിൽ എത്തുന്നത്. വർക്കിച്ചേട്ടന് കുളക്കാട്ടുകുറിശിൽ നേരത്തേ കൃഷിഭൂമിയുണ്ടായിരുന്നു. ജയിംസിനു വീതമായി ലഭിച്ച ഇരുപത് ഏക്കർ ഭൂമിയിൽ റബറായിരുന്നു ആദ്യകൃഷി. റബറിനു വില കുറഞ്ഞതോടെ മറ്റു കൃഷിയിലേക്കു തിരിഞ്ഞു.
ആറേക്കറിലാണ് ആദ്യം സമ്മിശ്ര കൃഷി ആരംഭിച്ചത്. ഇതേസമയംതന്നെ റബർ സ്ലോട്ടറിൽനിന്നും വരുമാനം ലഭിച്ചതോടെ കൂടുതൽ കൃഷി ഭൂമി വാങ്ങി കൃഷി ആരംഭിച്ചു. കൃഷിക്കൊപ്പം ജയിംസ് റബർ പാൽ സംഭരണവും നടന്നുണ്ട്. പി.ജെ. ലാറ്റക്സ് എന്ന പേരിലാണ് കന്പനി പ്രവർത്തിക്കുന്നത്. കൃഷിപ്പണികൾക്കും റബർ പാൽ സംഭരണത്തിനുമായി മുപ്പതോളം ജീവനക്കാരാണ് ഉള്ളത്.
ജയിംസ് റബർ ലാറ്റസ് ബിസിനസിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തബിരുദം നേടിയ സ്വപ്ന പൂർണമായും ജൈവകൃഷിയിലേക്ക് ഇറങ്ങിയത്. മക്കളായ അലനും കെവിനും എംബിഎ ബിരുദധാരികളാണ്. അലന് അഗ്രി ബിസിനസിലാണ് എംബിഎ.
നമ്മൾ തന്നെ ഉത്പാദിപ്പിച്ച വിഷമില്ലാത്ത ഉത്പന്നങ്ങൾ നമ്മൾ ഭക്ഷിക്കുന്നതിലും നാട്ടുകാർക്കു നൽകുന്നതിലുമാണ് സന്തോഷം കണ്ടെത്തുന്നതെന്ന് സ്വപ്ന പറഞ്ഞു. 2016 ലെ സംസ്ഥാന സർക്കാരിന്റെ കർഷക തിലകം പുരസ്കാരം, കർഷകശ്രീ പുരസ്കാരം, 2021 ലെ ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്യൂട്ടിന്റെ ഇന്നോവേറ്റീവ് ഫാർമർ പുരസ്കാരം, ടാറ്റ വൈറോണ് പുരസ്കാരം എന്നിവയുൾപ്പെടെ നൂറോളം പുസ്കാരങ്ങൾ സ്വപ്നയ്ക്കു ലഭിച്ചിട്ടുണ്ട്.
വിളകൾ വിവിധം, വിലക്കുറവ് ബാധിക്കില്ല
വീടിനു സമീപം തുപ്പനാട്ട് പുഴയോരത്തെ ഒരേക്കർ പാടത്താണ് നെൽകൃഷി ചെയ്യുന്നത്. ജൈവകൃഷിയിൽ തവളക്കണ്ണൻ ഇനമാണ് പതിവായി നടുന്നത്; ഒറ്റത്തവണമാത്രമാണ് കൃഷി. വീട്ടാവശ്യത്തിനുശേഷമുള്ള അരി വിൽക്കും. നെൽകൃഷി നടത്തിയെന്ന വിവരമറിഞ്ഞ ഉപഭോക്താക്കൾ അരിക്കായി നേരിട്ടു സമീപിക്കുകയാണ് പതിവ്. ചാണകവും ഗോമൂത്രവുമാണ് പ്രധാനവളം.
ഒരു തോട്ടത്തിൽതന്നെ വിവിധ വിളകൾ ഉള്ളതിനാൽ കൃഷി ലാഭമാണെന്നും വിലക്കുറവിനെ പേടിക്കേണ്ടതില്ലെന്നും സ്വപ്നയും ഭർത്താവ് ജയിംസും പറഞ്ഞു. ജൈവ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.
പുളിക്കത്താഴെ ഫാമിലെ ഉത്പന്നങ്ങളുടെ വിളവെടുപ്പ് അറിയാവുന്ന ആവശ്യക്കാർ നേരിട്ട് എത്തുന്നതാണ് പതിവ്. സോഷ്യൽ മീഡിയവഴിയും ഫാം സന്ദർശിക്കാനെത്തുന്നവരും ഉത്പന്നങ്ങൾ വാങ്ങുന്നുണ്ട്.
കാപ്പിപ്പൊടി, മഞ്ഞൾപ്പൊടി, കൂവപ്പൊടി, ചമ്മന്തിപ്പൊടി, അരി, വെളിച്ചെണ്ണ, കുരുമുളക്, കപ്പ, ജാതിപത്രി, കുടംപുളി, വാളൻപുളി, തേൻ എന്നിവയാണ് വില്പന നടത്തുന്നത്. നെല്ലിക്കത്തേൻ, ഏലക്കാത്തേൻ, ഇഞ്ചിത്തേൻ എന്നിങ്ങനെ വ്യത്യസ്ത ഉത്പന്നങ്ങളും ഇവിടെയുണ്ട്.
ആട്ടിൻ കൂടിനും പ്രത്യേകത
കൂടിനടിയിൽ ചകിരിച്ചോർ നിരത്തിയാണ് ആടുകളെ പാർപ്പിച്ചിരുന്നത്. ആടുകളുടെ കാഷ്ഠവും മൂത്രവും വലിച്ചെടുത്ത ചകരിച്ചോർ പിന്നീട് വളമായി ഉപയോഗിക്കും. ഈ രീതിയിൽ ആടുകളെ വളർത്തുന്നത് കൊണ്ട് ദുർഗന്ധത്തിന്റെ പ്രശ്നമുണ്ടാകുന്നില്ല.
റബർ തോട്ടത്തിൽ വൻതേനീച്ചയെയും ചെറുതേനീച്ചയും വളർത്തുന്നുണ്ട്. വിവിധ തരം തൂന്പകൾ, കത്തികൾ, ഡ്രില്ലർ, കാട്-മരം വെട്ടുന്ന മെഷീൻ, കപ്പ അരിയുന്ന മെഷീൻ, കൂവ അരയ്ക്കുന്ന മെഷീൻ, ഡ്രയർ, ഡ്രീപ്പ് ഫ്രീസർ എന്നിവയും സ്വന്തമായി ഉണ്ട്. ഫ്രീസറിൽ വർഷം മുഴുവൻ മാന്പഴം, മുരിങ്ങയ്ക്കായ എന്നിവ സൂക്ഷിക്കാൻ സാധിക്കും.
നാലേക്കറിൽ ഫാം സ്റ്റേ
സ്വപ്നയുടെ ഉടമസ്ഥതയിൽ കടന്പഴിപുറത്തുള്ള നാലേക്കർ സ്ഥലത്തു ഫാം സ്റ്റേ നിർമാണം പുരോഗമിക്കുകയാണ്. നാലേക്കറിലും റംബൂട്ടാൻ, മംഗോസ്റ്റിൻ, അവക്കാഡോ തുടങ്ങിയ എക്സോടിക് വിളകളാണ് കൃഷി ചെയ്തിരിക്കുന്നത്.
കുളക്കാട്ടുകുറിശിയിലെ വീട്ടിലും നിലവിൽ ഫാം ടൂറിസം സൗകര്യമുണ്ട്. ഇവിടേക്ക് സ്കൂൾ, കോളജ് വിദ്യാർഥികൾ ഫാം വിസിറ്റുകൾ നടത്തുന്നുണ്ട്.
സ്വപ്ന ജയിംസ്
ഫോണ്: 9446369247
ചിത്രങ്ങൾ: അനിൽ കെ. പുത്തൂർ
Tags : karshakan