എംഎസ്ഡബ്ല്യു റാങ്കോടെ പാസായ മരിയയോടും മരീനയോടും ഇനി എന്താണു ഭാവി പരിപാടിയെന്ന് ചോദിച്ചവരോട് അവർ പറഞ്ഞു ഞങ്ങൾ കൃഷിയിലേക്കു തിരിയുകയാണെന്ന്. ഇതു കേട്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. എന്തിനാണ് കൃഷിയിലേക്ക് എന്നു ചോദിച്ചവരുണ്ട്.
പക്ഷേ, ഇതൊക്കെ മുന്നോട്ടുള്ള കുതിപ്പിനുള്ള ഊർജമാണെന്ന് അവർ മനസിലാക്കി. ഇന്ന് അഞ്ചേക്കറോളം വരുന്ന സ്വന്തം പുരയിടത്തിൽ കൃഷി ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇടുക്കി ചേറ്റുകുഴി കുഴിക്കണ്ടം സ്വദേശികളും ഇരട്ട സഹോദരിമാരുമായ മരിയയും മരീനയും.
കൃഷി ചെയ്താൽപ്പോരാ മാർക്കറ്റിംഗും നല്ല രീതിയിൽ ചെയ്താൽ മാത്രമേ മികച്ചനേട്ടം കൊയ്യാൻ കഴിയൂ. അതിനു വ്യത്യസ്തമായ ഒരു രീതി ഈ മിടുക്കികൾ കണ്ടെത്തി. "തനി ഇടുക്കിക്കാരി’ എന്ന ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത് അങ്ങനെയാണ്.
തുടർന്ന് സ്വന്തം ഉത്പന്നങ്ങളായ ഏലവും കുരുമുളകും ഗ്രാന്പൂവും സ്വന്തം ബ്രാൻഡിൽ ഇറക്കാൻ ഇരുവരും തീരുമാനിച്ചു. ഇതിനായി ഇൻസ്റ്റഗ്രാം പേജിനൊപ്പം ഹെവൻലി സ്പൈസസ് എന്ന വെബ്സൈറ്റും ആരംഭിച്ചു.
കളിച്ചു നടക്കുന്ന പ്രായത്തിൽ കൃഷിയിടത്തിലിറങ്ങി
കൃഷി ഞങ്ങളുടെ കുടുംബകാര്യമാണ്. അത് ആരും പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് ഇവർ പറയുന്നു. ചെറു പ്രായത്തിൽ മാതാപിതാക്കളുടെ കൈയുംപിടിച്ച് പറമ്പിൽ ഇറങ്ങിയ ഇവർക്ക് കൃഷിയുടെ എ ടു സെഡ് കാര്യം കാണാപ്പാഠമാണ്.
ഏലത്തിനു പുറമെ കുരുമുളക്, ഗ്രാന്പൂ, പുളി, കൊക്കോ, പച്ചക്കറികൾ, തേൻ കൃഷി തുടങ്ങിയവയും ഇവർക്കുണ്ട്. ഏലത്തിനു ചിന്പുപൊട്ടുന്നതു മുതൽ വിളവെടുക്കുന്നതുവരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇവർക്കറിയാം. ഏലയ്ക്കാ വിളവെടുത്തു കഴിഞ്ഞാൽ അത് സ്റ്റോറിൽ എത്തിക്കുന്നതും വിൽപന നടത്തുന്നതും ഇവർ തന്നെയാണ്.
ഇൻസ്റ്റഗ്രാം പേജിലൂടെയും ഹെവൻലി സ്പൈസസ് എന്ന വെബ് സൈറ്റിലൂടെയും ഉത്പന്നങ്ങളെക്കുറിച്ച് അറിഞ്ഞ് ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ബന്ധപ്പെടാറുണ്ട്. ദൂരെയുള്ള ആളുകൾക്ക് കൊറിയർ വഴി ഉത്പന്നങ്ങൾ എത്തിച്ചു നൽകും.
ഇതു കൂടാതെ എക്സ്പോർട്ടിംഗ് ലൈസൻസ് നേടാനുള്ള ശ്രമങ്ങളും ഇവർ ആരംഭിച്ചു. ഫാം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ചും പഠനം ആരംഭിച്ചു.
ഫാം ടൂറിസത്തിന് അനന്തസാധ്യത
ഫാം ടൂറിസത്തിന് അനന്തസാധ്യതയുണ്ട്. ഇതു പ്രയോജനപ്പെടുത്താനുള്ള ആലോചനയിലാണ് ഇവർ. ഇൻസ്റ്റഗ്രാം പേജ് കണ്ട് നിരവധിപേർ കൃഷി സ്ഥലം കാണാൻ സാധിക്കുമോയെന്നു ചോദിച്ച് വിളിക്കാറുണ്ട്.
ഇത് പ്രയോജനപ്പെടുത്താനാണ് ഇവരുടെ തീരുമാനം. അവധിക്കാലത്ത് കൃഷിയിടങ്ങളിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരിൽ കൂടുതലും. ഇത്തരം ആളുകളെ ആകർഷിക്കാനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണിവർ.
ബ്രാൻഡായി തനി ഇടുക്കിക്കാരി
തനി ഇടുക്കികാരി എന്ന ബ്രാൻഡിലാണ് ഏലക്കയും കാപ്പിപ്പൊടിയും കുരുമുളകും തേനും ഗ്രാന്പൂവും ഒക്കെ വിപണിയിലെത്തിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയെ നേരിൽകണ്ട് ബ്രാൻഡ് പരിചയപ്പെടുത്താനും ഇവർക്ക് കഴിഞ്ഞു.
ഉത്പന്നങ്ങൾ വാങ്ങിയവരിൽനിന്നു ലഭിച്ച പ്രതികരണങ്ങളും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായെന്നും ഇവർ പറയുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കൃഷി ആരംഭിക്കാം എന്നുവിചാരിച്ചാൽ വിജയിക്കണമെന്നില്ല. കൃഷി പരീക്ഷണമാണ്.
ആദ്യം ചെറിയരീതിയിൽ ചെയ്ത് ആത്മവിശ്വാസം നേടിയതിനുശേഷം മാത്രമേ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാവൂ.
തോട്ടത്തിൽനിന്ന് അധിക വരുമാനം
ഏലത്തോട്ടങ്ങളിൽനിന്ന് കർഷകന് അധിക വരുമാനം നേടാൻ കഴിക്കുമെന്ന് മരീനയും മരിയയും പറയുന്നു. ഏലത്തിന് തണൽ ആവശ്യമുള്ളതിനാൽ തോട്ടങ്ങളിൽ കർഷകർ മരങ്ങൾ വച്ചുപിടിപ്പിക്കാറുണ്ട്.
ഈ മരങ്ങളിൽ കുരുമുളക് കയറ്റിയാൽ മികച്ച വിളവു ലഭിക്കും. ഇതിലൂടെ അധിക വരുമാനം നേടാം. തോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നതുകൊണ്ട് രണ്ടു ഗുണങ്ങളുണ്ട്.
പരാഗണം എളുപ്പമാക്കാൻ തേനീച്ചകൾ സഹായിക്കും. ഇതിനു പുറമെ തേൻ വിൽപ്പനയിലൂടെ അധിക വരുമാനം നേടാനും കഴിയും.
ഫോണ്: 8137050948
Tags : Agriculture Karshakan