കേരളത്തിൽ കുടംപുളി മാത്രം കൃഷി ചെയ്യുന്ന ഒരു ഗ്രാമമുണ്ട്. അതിന്റെ പേരാണ് പുളിക്കത്തടം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടുക്കി ജില്ലയിലെ മലയോര ഗ്രാമം.
തൊടുപുഴ-മൂലമറ്റം-വാഗമണ്‍ റോഡിൽ ഇടാടുനിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പുളിക്കത്തടം ഗ്രാമമായി. മൂലമറ്റത്തു നിന്ന് 13.5 കിലോമീറ്റർ മാത്രം.
ഇവിടെ എല്ലാവരും കൂടി ഒരു വർഷം വിളവെടുക്കുന്നത് 35 ടണ്‍ കുടംപുളി.
ഉപജീവനമാർഗം
ഈ ഗ്രാമത്തിലെ നാൽപതോളം കുടുംബങ്ങളെ അന്നമൂട്ടുന്നത് കുടംപുളിയാണ്. 50 ഏക്കറോളം സ്ഥലത്താണ് കുടംപുളി തഴച്ചു വളർന്നു നിൽക്കുന്നത്. പ്രതിവർഷം 7075 ലക്ഷം രൂപയുടെ വരുമാനമാണ് പുളിക്കത്തടം നിവാസികൾക്ക് കുടംപുളി സമ്മാനിക്കുന്നത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹാരിത ആവോളമുണ്ട് ഈ ഗ്രാമത്തിന്. പച്ചപ്പട്ടണിഞ്ഞ് തണൽ വിരിച്ചു നിൽക്കുന്ന നൂറു കണക്കിന് പുളിമരങ്ങൾ. ഇതിനു സമീപം കളകളാരവം മുഴക്കി പാലരുവിയായി ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ.
മഞ്ഞിൽ നനയുന്ന പ്രഭാതങ്ങൾ. ചെന്നെത്തിയാൽ പിന്നെ മടങ്ങാൻ തോന്നാത്തത്ര വശ്യ സൗന്ദര്യമുള്ള ഇടം.
പുളി വന്ന വഴി
പുളിക്കത്തടംകാരുടെ പുളിപ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 125 വർഷം മുന്‍പേ അവർ ഇതിന്റെ രുചിയും രസവും ഗുണവും തിരിച്ചറിഞ്ഞിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.
പണ്ടെങ്ങോ പക്ഷികൾ കൊത്തിക്കൊണ്ടുവന്ന കായ്കൾ വീണാണ് പുളിക്കത്തടത്ത് പുളിമരങ്ങൾ കിളിർത്തു തുടങ്ങിയത്. നല്ല വിളവും വരുമാനവും ലഭിച്ചതോടെ ഇവിടത്തുകാർ കൂടുതൽ പുളിമരങ്ങൾ നട്ടുപിടിപ്പിക്കുകയായിരുന്നു.
ബഡ് ചെയ്ത ഒരു പുളി പോലും ഇവിടെയില്ല. ബഡ്പുളി മൂന്നാം വർഷം കായ്ഫലം നൽകുമെങ്കിലും തൂക്കക്കുറവും കേടു വരാനുള്ള സാധ്യതയും കൂടുതലാണെന്ന് കർഷകർ പറയുന്നു.
ജനുവരി, മാർച്ച് മാസങ്ങളിലാണ് പൂവിടുന്നത്. മറ്റ് സ്ഥലങ്ങളിൽ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് വിളവെടുപ്പെങ്കിൽ ഇവിടെ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സീസണ്. കടുത്ത വേനലിൽപ്പോലും ഇവിടുത്തെ പുളിമരങ്ങളുടെ ഇലകൾ പൊഴിയാറില്ല.

പുളി വിളയും മണ്ണ്
മണൽ കലർന്ന എക്കൽ മണ്ണിലാണ് കുടംപുളി മരങ്ങൾ സമൃദ്ധമായി വളരുന്നത്. പുളിക്കത്തടത്തെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണും പാറകളും നിറഞ്ഞ സ്ഥലം കുടംപുളിക്ക് ഏറെ അനുയോജ്യമാണ്. 100 ഇഞ്ച് വണ്ണമുള്ള പുളിമരങ്ങൾ വരെ ഇവിടെയുണ്ട്.
12 മുതൽ 15 മീറ്റർ വരെ ഉയരമുള്ള മരങ്ങളാണ് കൂടുതലും. വിളവെടുപ്പുകാലം ഗ്രാമത്തിന്റെ ഉത്സവമാണ്. മെയ്വഴക്കത്തോടെ പുളിമരക്കൊന്പുകളിൽ കയറി പുളി ശേഖരിക്കുന്നത് കൗതുകം പകരുന്ന കാഴ്ചയാണ്.
കായ പഴുത്താൽ കൊഴിഞ്ഞു വീഴും. അതിനു മുന്‍പേ വിളവെടുക്കുന്നതാണ് ഇവിടുത്തെ രീതി. കുടുംബാംഗങ്ങൾ എല്ലാവരും വിളവെടുപ്പിൽ പങ്കാളികളാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.
എല്ലാവീട്ടിലും അട്ടികൾ
ഗ്രാമത്തിൽ എല്ലാവർക്കും കുടംപുളിയുള്ളതിനാൽ ഓരോ വീട്ടിലും പുളി ഉണക്കാനുള്ള അട്ടികളുണ്ട്. അതിൽ 400 കിലോ മുതൽ 1000 കിലോ വരെ ഉണങ്ങാം. അട്ടിക്ക് നാലു തട്ടുകൾ വരെയുണ്ടാകും.
അതിലാണ് പുളിനിരത്തുന്നത്. വിറക് കത്തിച്ചാണ് ഉണക്കുന്നത്. കായ് പഴുത്ത് മഞ്ഞ നിറമാകുന്നതോടെ മരത്തിൽനിന്ന് പറിച്ചെടുക്കും. പിന്നീടു തോട് പൊട്ടിച്ച് കുരു മാറ്റി അട്ടിക്ക് മുകളിൽ നിരത്തും.
നല്ല ചൂട് ലഭിച്ചാൽ അഞ്ചുദിവസങ്ങൾക്കുള്ളിൽ ഉണക്കിക്കിട്ടും. ഉണക്കിയെടുത്ത പുളി സംസ്കരിച്ച് ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം.

ഔഷധമൂല്യം
മലയാളിയുടെ ഇഷ്ടവിഭവമായ മീൻ കറിക്ക് രുചി കൂട്ടണമെങ്കിൽ കുടംപുളി കൂടിയേ തീരൂ. കുടംപുളി ഔഷധമായും ഭക്ഷണപദാർത്ഥങ്ങളിൽ ചേരുവയായും പരന്പരാഗതമായി ഉപയോഗിച്ചുവരുന്നു.
ഇതിൽ അമ്ലങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, അന്നജം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കാത്സ്യം, പൊട്ടാസ്യം എന്നിവയുടെ കലവറയാണ്. വാതം, കഫം എന്നിവ ശമിപ്പിക്കാനും, ദഹന ശക്തി വർധിപ്പിക്കാനും, ഹൃദയാരോഗ്യത്തിനും ഉത്തമം.
രക്തശുദ്ധീകരണത്തിനും കൊളസ്ട്രോൾ നിയന്ത്രണത്തിനും ഫലപ്രദമാണ്. ഇതിലെ ഹൈഡ്രോക്സി സിട്രിക് ആസിഡിന് ശരീരത്തിലെ കൊഴുപ്പിനെ അലിയിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങളിൽ പറയുന്നു. കുടംപുളിസത്ത് ആയുർവേദ മരുന്നുകളിലെ ചേരുവയാണ്.
വിപണി
പെരുന്പാവൂർ, തിരുവല്ല, എറണാകുളം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും പുളി കയറ്റിപ്പോകുന്നത്. ഇടാട്, മൂലമറ്റം എന്നിവിടങ്ങളിലെ കടകളിലും വിൽപനയുണ്ട്.
പുളിക്കത്തടം പുളിക്ക് കൃഷിവകുപ്പിന്റെ ഇടപെടലിൽ ബ്രാൻഡിംഗ് ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ആയുർവേദ കമ്പനികൾ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾ കുടംപുളി വാങ്ങാൻ എത്തുന്നുണ്ട്.
നേരത്തേ ലഭിച്ചിരുന്നതിനെക്കാൾ ഉയർന്ന വില പുളിക്കത്തടം പുളിക്ക് ലഭിച്ചു തുടങ്ങിയത് കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാനും കാരണമായിട്ടുണ്ട്. പുളിക്കത്തടം പുളിയുടെ ഗുണമേന്മയുടെ രഹസ്യം എന്താണെന്ന് ചോദിച്ചാൽ ഇവിടുത്തുകാർക്ക് നൂറു നാവാണ്.
രാസവളമോ, ജൈവവളമോ ഒരു തരി പോലും ചേർക്കാത്ത ഫലഭൂയിഷ്ഠമായ മണ്ണും കാലാവസ്ഥയും തനതുസംസ്കരണ രീതിയുമാണ് ഇവിടെ ഉത്പാദിപ്പിക്കുന്ന കുടംപുളിക്ക് നാട്ടിലും പുറത്തും പേരും പെരുമയും നൽകുന്നത്.
ഫോണ്‍: 9020067478