Editorial
വന്ദേമാതരം എന്നാൽ, മാതൃഭൂമിയെ വന്ദിക്കുന്നു എന്നാണ് (അമ്മേ, വന്ദനം). നമ്മുടെ ദേശീയഗീതത്തിന്റെ ശീർഷകവും ആദ്യവാക്കും അതാണ്. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം എല്ലാവർക്കും സ്വീകാര്യമാകുന്ന തരത്തിൽ, മതപരാമർശമുള്ള ഭാഗം ഒഴിവാക്കിയതിനെ മഹാകവിയായ രബീന്ദ്രനാഥ ടാഗോർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിപോലും വിയോജിച്ചിട്ടില്ല. 1950 ജനുവരി 24ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിക്കുകയും ചെയ്തു.
മഹാന്മാരായ സ്വാതന്ത്ര്യസമരനേതാക്കളും ഭരണഘടനാശിൽപികളും ഒഴിവാക്കിയത് ഇന്ന് എൻഡിഎ സർക്കാർ കൂട്ടിച്ചേർക്കുകയാണ്. ഒരു ബഹുസ്വര രാജ്യത്തെ ഉൾക്കൊള്ളാത്ത തീരുമാനം. ദേശീയഗാനത്തിനു തുല്യമായ പദവി ദേശീയഗീതത്തിനുമുണ്ടെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചിട്ടുള്ളതാണ്. പക്ഷേ, കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ പുതിയ ഉത്തരവനുസരിച്ച്, ദേശീയനേതാക്കൾ ഒഴിവാക്കിയ നാലു ഖണ്ഡങ്ങളും ഉൾപ്പെടുത്തി വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ആറു ഖണ്ഡങ്ങളും ഇനി ആലപിക്കണം.
മുന്‍പിത് ഒരു മിനിറ്റും ഒന്‍പതു സെക്കൻഡുമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക പരിപാടികളിലും രാഷ്ട്രപതിയോ ഗവർണർമാരോ ലെഫ്റ്റനൻഡ് ഗവർണർമാരോ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിലും ഉൾപ്പെടെ വിവിധ സന്ദർഭങ്ങളിൽ ഗീതം ആലപിക്കണമെന്നാണ് ഉത്തരവ്. ദേശീയഗാനവും പാടേണ്ടതുള്ളപ്പോൾ വന്ദേമാതരം ആദ്യം പാടുകയും എഴുന്നേറ്റു നിൽക്കുകയും വേണം. വന്ദേമാതരത്തിന് ദേശീയഗാനത്തിന്റേതിനു തുല്യമായ പദവി നൽകുന്നതിലല്ല, എല്ലാവരും ഒന്നിച്ചു പാടേണ്ട ആ രാഷ്ട്രവന്ദനത്തിലേക്ക് ഒരു മതത്തിന്റെ മാത്രം ഈശ്വരവന്ദനം ഉൾപ്പെടുത്തിയതിലാണ് വിയോജിപ്പ്.
അത് ഇന്ത്യയുടെ മതേതരത്വ ചട്ടക്കൂടിനെ ദുർബലമാക്കുമെന്നും മറ്റെല്ലാ മതസ്ഥരെയും ഉൾക്കൊള്ളാത്തതാണെന്നും മനസിലാക്കിയിട്ടായിരിക്കുമല്ലോ ഈ പിന്നോട്ടുള്ള ചുവട്. ബ്രിട്ടീഷ് ഇന്ത്യയിൽ ദേശഭക്തരുടെ ധ്രുവീകരണത്തിനുതകിയ "വന്ദേമാതരം' സ്വതന്ത്ര ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് ഉതകാതിരുന്നെങ്കിൽ! മതപരാമർശങ്ങളുള്ള നാലു ഖണ്ഡങ്ങൾ കൂട്ടിച്ചേർത്താൽ മതേതര രാഷ്ട്രത്തിനാണോ മതരാഷ്ട്രീയത്തിനാണോ ഗുണം? വന്ദേമാതരത്തിന്റേത്, ആവേശോജ്വലമായൊരു ഗീതത്തിന്റെയും സ്വാതന്ത്ര്യസമര നേതാക്കളുടെ പക്വമായ ഇടപെടലുകളുടെയും ചരിത്രമാണ്.
1875 നവംബറിൽ ബങ്കിം ചന്ദ്ര ചാറ്റർജി തന്റെ ബംഗാള്‍ മാസികയായ ബംഗദര്‍ശനില്‍ കവിത പ്രസിദ്ധീകരിച്ചെന്നാണ് ചില രേഖകളിൽ കാണുന്നത്. അന്ന്, അതിൽ രണ്ടു ഖണ്ഡങ്ങളേ ഉണ്ടായിരുന്നുള്ളൂ. 1870കളിൽ, "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ' എന്ന ഗാനം ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമാക്കിയതിൽ പ്രതിഷേധിച്ചാണ് ചാറ്റർജി വന്ദേമാതരം രചിച്ചതെന്നു പറയപ്പെടുന്നു. പിന്നീട്, 1882ൽ ചാറ്റർജി ആനന്ദമഠമെന്ന നോവൽ എഴുതിയപ്പോൾ ഹിന്ദുദേവതകളെ പ്രകീർത്തിക്കുന്ന കൂടുതൽ ഖണ്ഡങ്ങളോടെ ഗാനം അതിൽ ഉൾപ്പെടുത്തി.
1770ലെ ബംഗാൾ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷുകാർക്കെതിരേ നടന്ന സന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിലെഴുതിയ നോവലായതുകൊണ്ടാവാം അത്തരം കൂട്ടിച്ചേർക്കലുകൾ. 1885ലും 1896ലെ കോൺഗ്രസ് സമ്മേളനത്തിലും രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധേയമാകുകയും സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്ന ദേശഗീതമാകുകയും ചെയ്തത്. 1937 ഡിസംബറിൽ കോൺഗ്രസ് പ്രവർത്തകസമിതിയോഗത്തിലാണ് വന്ദേമാതരം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആലപിക്കാൻ തീരുമാനിച്ചത്.
"ആനന്ദമഠ'ത്തിലെ പൂർണ വന്ദേമാതരത്തിൽ ഹിന്ദുദേവതകളെ പ്രകീർത്തിക്കുന്ന ഭാഗമുള്ളതിനാൽ മുസ്ലിം നേതാക്കളിൽനിന്ന് വിയോജിപ്പുണ്ടായി. ദേശീയനേതാക്കൾക്ക് അതു ബോധ്യപ്പെട്ടതിനാൽ ഒഴിവാക്കുകയും ചെയ്തു. ഈ ഒഴിവാക്കലിനെയാണ് ബിജെപി 150-ാം വാർഷികത്തിൽ ദുർവ്യാഖ്യാനങ്ങളിലേക്കു വലിച്ചിഴച്ചത്. 1937ല്‍ വന്ദേമാതരത്തിന്റെ പ്രധാന ശ്ലോകങ്ങളെ, ജിന്നയുടെ എതിർപ്പുമൂലം മുസ്ലിംകള്ക്ക് അനിഷ്ടമാണെന്നു കണ്ട് നെഹ്റു എതിർത്തെന്നു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയാണ് 2025 നവംബറിൽ വിവാദത്തിനു തുടക്കമിട്ടത്.
വന്ദേമാതരത്തിന്റെ വിഭജനം ഇന്ത്യയിൽ വിഭജനത്തിന്റെ വിത്തുകള്‍ വിതച്ചെന്നും ഈ വിഭജന മനോഭാവം രാജ്യത്ത് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്നും മോദി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നാമത്, ദേശീയപ്രസ്ഥാനത്തിന്റെ ആ ഒഴിവാക്കൽ തീരുമാനം വിഭജനത്തിനല്ല, ഐക്യത്തിനാണ് കാരണമായത്. രണ്ടാമത്, വന്ദേമാതരത്തിലെ മത ഖണ്ഡങ്ങൾ ഒഴിവാക്കിയതിന്റെ പേരിൽ ഒരു വിഭജനവെല്ലുവിളിയും ഇപ്പോഴുള്ളതായി ആർക്കുമറിയില്ല.
മൂന്ന്, അതിന്റെ ഉത്തരവാദിത്വം നെഹ്റുവിനു മാത്രമല്ല. മഹാത്മാഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുൾ കലാം ആസാദ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ മഹാരഥന്മാർ എടുത്ത തീരുമാനം നെഹ്റുവിന്റെയും മുഹമ്മദാലി ജിന്നയുടെയും പേരിലേക്ക് ഒതുക്കുന്നതിൽ ചരിത്രവിരുദ്ധവും ഇടുങ്ങിയതുമായ രാഷ്ട്രീയം തെളിഞ്ഞുനിൽപ്പുണ്ട്. ഈ രാഷ്ട്രീയം പ്രത്യക്ഷത്തിൽ നെഹ്റുവിനെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കാണെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജി ഉൾപ്പെടെ അതിന്റെ മഹാന്മാരായ നേതാക്കളെയും അപകീർത്തിപ്പെടുത്തുന്നതാണ്.
ആനന്ദമഠം എന്ന നോവലിന്റെ പ്രമേയമായ 1770ലെ സന്യാസി കലാപം, ചരിത്രത്തിൽ സന്യാസി-ഫക്കീർ കലാപം എന്നുകൂടിയാണ് അറിയപ്പെടുന്നതെന്നു മറക്കരുത്. അതിൽ ഹിന്ദു-മുസ്ലിം പങ്കാളിത്തമുണ്ടായിരുന്നു. പ്രധാന നേതാക്കളുടെ പേരുകളും സൂചിപ്പിക്കാം. പണ്ഡിറ്റ് ഭബാനി ചരൺ പഥക്, സൂഫി ശ്രേഷ്ഠനായ മജ്നു ഷാ, ഇദ്ദേഹം പരിക്കേറ്റു പിൻവാങ്ങിയതോടെ ചുമതല ഏറ്റെടുത്ത അനന്തരവൻ മൂസാ ഷാ, ചിരാഗ് അലി ഷാ, ദുർഗാദേവീ ചൗധരി റാണി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ മതം ഘടകമായിരുന്നു.
സ്വാതന്ത്ര്യസമരത്തേക്കാൾ അത്തരം വിഭാഗീയതകളെ പ്രോത്സാഹിപ്പിച്ച സംഘടനകളും വ്യക്തികളും ചരിത്രത്തിലുണ്ട്. എങ്കിലും എല്ലാ മതങ്ങളും അവരുടെ ജനസംഖ്യാനുപാതത്തിനനുസരിച്ച് ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു. ആ ദേശീയോദ്ഗ്രഥനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് വന്ദേമാതരത്തിലെ മത ഖണ്ഡങ്ങൾ വിശാലവീക്ഷണമുള്ള നേതാക്കൾ ഒഴിവാക്കിയത്. അതൊക്കെയും ദേശീയ പ്രസ്ഥാനത്തിന്റെ കൂട്ടുത്തരവാദിത്വത്തിലാണ് നടപ്പായിട്ടുള്ളത്. മാത്രമല്ല, തങ്ങളുടേതല്ലാത്ത ആരാധനാമൂർത്തികളെ വന്ദിക്കാൻ മറ്റുള്ളവരെ ബാധ്യസ്ഥരാക്കുന്നത് നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതുമല്ല.
തെരഞ്ഞെടുപ്പുകളിൽ വോട്ടു ധ്രുവീകരണത്തിനു സഹായിച്ചേക്കാമെന്നല്ലാതെ, രാജ്യത്തിനോ ജനാധിപത്യത്തിനോ മതേതരത്വത്തിനോ ഒരു ഗുണവും ഇതുകൊണ്ട് ലഭിക്കില്ല. ഈ രാജ്യത്തെ പൗരന്മാരെ ഒന്നിപ്പിച്ച്, സ്വാതന്ത്ര്യസമരത്തിന്റെ നടുനായകത്വം വഹിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്ന ചരിത്രം നമുക്കിനി മാറ്റാനാകില്ല. ഹിന്ദുത്വയുടെ അക്കാലത്തെ പങ്ക് അത്ര അഭിമാനാർഹമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല. ഹിന്ദുത്വയുടെ ആ വിചാരധാരകളിൽനിന്നകന്ന്, ദേശീയോദ്ഗ്രഥനത്തിന്റെ പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടുന്ന പുരോഗതി ലക്ഷ്യമാക്കുകയുമാണു വേണ്ടത്.
വന്ദേമാതരം, വന്ദേ മതേതരത്വം!
Editorial
മതിയായ ചികിത്സയിലൂടെ ഭേദപ്പെടാത്ത മുറിവ്, ദേഹമാസകലം പുഴുവരിക്കുന്നത്ര വ്രണമായ സ്ഥിതിയാണ് ഇപ്പോൾ മണിപ്പുരിന്റേത്. മെയ്തെയ്-കുക്കി കലാപം തുടങ്ങി മൂന്നു വർഷത്തോടടുത്തിട്ടും സമാധാനം വീണ്ടെടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജിതരായി നിൽക്കുന്നതിനിടെ അക്രമം കുക്കി-നാഗ ഏറ്റുമുട്ടലിലേക്കു കടന്നിരിക്കുകയാണ്.
വംശീയ ശത്രുത, പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം, പ്രധാനമന്ത്രിയുടെ ഏറെനാൾ നീണ്ടുനിന്ന മൗനം, മെയ്തെയ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിരേൻസിംഗിന്റെ പക്ഷപാത നിലപാടുകൾ തുടങ്ങിയവയൊക്കെ പ്രശ്നം വഷളാക്കി. വൈ. ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ നിലവിൽ വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
അദ്ദേഹത്തിന്റെ ഇടപെടലുകൾ നിഷ്പക്ഷമാകുകയും മുൻവിധികളില്ലാതെ കേന്ദ്രം പിന്തുണ കൊടുക്കുകയും ചെയ്താൽ മണിപ്പുരിനെ വീണ്ടെടുക്കാനാകും. വംശീയപകയെന്ന യാഥാർഥ്യത്തിനുമേൽ വർഗീയ രാഷ്ട്രീയത്തിന്റെ ഇന്ധനമൊഴിച്ചെന്ന ആരോപണംപോലും ഇനിയുണ്ടാകാതിരിക്കട്ടെ.
നാഗ വിഭാഗത്തിൽപ്പെട്ട യുവാവിനെ കഴിഞ്ഞദിവസം ഒരുകൂട്ടം കുക്കി വംശജർ ആക്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തതെന്നു റിപ്പോർട്ടുണ്ട്. തുടർന്നുണ്ടായ അക്രമങ്ങളിൽ 25 വീടുകൾക്കു പരസ്പരം തീയിട്ടു. നിരവധി കുടുംബങ്ങൾ പലായനം ചെയ്തു. വെടിവയ്പും കല്ലേറുമുണ്ടായി. പ്രശ്നപരിഹാരത്തിനു സർക്കാർ ഇടപെട്ടിട്ടുണ്ട്.
പരിക്കേറ്റവരെ മുഖ്യമന്ത്രി ഖേംചന്ദ് സന്ദർശിക്കുകയും കൂടുതൽ സുരക്ഷാസേനയെ വിന്യസിക്കുകയും സംഘർഷബാധിതമായ ഉഖ്രൂലിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മെയ്തെയ്-കുക്കി സംഘർഷത്തിൽ ഉലഞ്ഞ സംസ്ഥാനത്തിന് കൂടുതൽ ബാധ്യതയായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ അക്രമങ്ങൾ.
കഴിഞ്ഞ ദിവസം ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്ഡാം ഗ്രാമത്തിനു സമീപമുള്ള കുന്നിന്‍പ്രദേശമായ ചെങ്ജെലില് നടത്തിയ തെരച്ചിലിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തിരുന്നു. മെയ്തെയ്-കുക്കി സംഘർഷം രൂക്ഷമായതിനു പിന്നിൽ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ആയുധങ്ങൾ കലാപകാരികൾ തട്ടിയെടുത്തതും അതു പൂർണമായി തിരിച്ചുപിടിക്കാതിരുന്നതും കാരണമായിരുന്നെന്നു മറക്കരുത്.
ഇത്തരം ഉത്തരവാദിത്വരഹിത ഭരണകൂടങ്ങൾ എങ്ങനെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നം പരിഹരിക്കുന്നതെന്ന ചോദ്യമുണ്ട്. ദീർഘകാലമായി കുക്കികളും മെയ്തെയ്കളും തമ്മിൽ മാത്രമല്ല, പിന്നീട് രാജ്യം സ്വാതന്ത്ര്യം നേടിയതു മുതൽ കുക്കികളും നാഗന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും ചരിത്രത്തിലുണ്ട്. കുന്നുകളുടെ അവകാശങ്ങളുടെ പേരിലാണ് പ്രധാനമായും കുക്കി-നാഗ ശത്രുത ഉടലെടുത്തത്.
ബ്രിട്ടീഷ് ഭരണകാലത്താണ് ഇതു സജീവമായതെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. പക്ഷേ, ശത്രുതയുടെ ചരിത്രത്തിൽനിന്നു മോചനം നേടിയിട്ടില്ലെന്നു മാത്രമല്ല, സഹവർത്തിത്വത്തിന്റെ ക്രിയാത്മക ശ്രമങ്ങളും മാറിമാറി വന്ന സർക്കാരുകൾ നടത്തിയിട്ടില്ല. താത്കാലിക വെടിനിർത്തലുകൾ സമാധാനശ്രമങ്ങൾ സജീവമാക്കാനുള്ള ഇടവേളകളാണെന്നു തിരിച്ചറിയാത്ത രാഷ്ട്രീയ പാർട്ടികൾ ശാശ്വത സമാധാനത്തിന്റെ വഴികൾ തുറന്നില്ല.
ഇതിനൊക്കെ പുറമേയാണ് ഗോത്രസംഘർഷങ്ങളിലേക്കു വർഗീയതയും കടന്നുവന്നത്. 2023 മേയിലെ കലാപത്തിന്റെ തുടക്കത്തിൽതന്നെ മെയ്തെയ്-കുക്കി വംശജരുടെ നിരവധി പള്ളികൾ ആക്രമിക്കപ്പെട്ടത് ആരോപണങ്ങളെ ദൃഢമാക്കി. എൻ. ബിരേൻ സിംഗിന്റെ ഭരണകാലത്തുണ്ടായ വർഗീയ രാഷ്ട്രീയത്തിന്റെ കുത്തിത്തിരിപ്പുകളും വിദ്വേഷ പരാമർശങ്ങളും കോടതിയിലുമെത്തി.
വൈ. ഖേംചന്ദ് സിംഗിന്റെ സർക്കാരിനു പ്രവർത്തിക്കാനുള്ള സമയം ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇടപെടലുകൾക്കായി രാജ്യം കാത്തിരിക്കെയാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നെങ്കിലും മെയ്തെയ് പക്ഷപാതം ആരോപിക്കപ്പെട്ടതിന്റെ തുടർച്ചയായിട്ടാണ് എൻ. ബിരേൻസിംഗിനെ മാറ്റി രാഷ്ട്രപതിഭരണം ഏർപ്പെടുത്തുകയും അതു പിൻവലിച്ച് ഇപ്പോൾ ബിജെപി പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തത്.
മെയ്തെയ്-കുക്കി പ്രശ്നം നിലനിൽക്കെ കുക്കി-നാഗാ ഏറ്റുമുട്ടലും തുടങ്ങിയത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സ്വയംഭരണ പ്രദേശമെന്ന തങ്ങളുടെ ആവശ്യം തള്ളി പുതിയ സർക്കാർ സ്ഥാപിച്ചതിലും അതിൽ തങ്ങളുടെ എംഎൽഎമാർ പങ്കാളികളായതും കുക്കികളെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്. കലാപം തുടങ്ങി രണ്ടേകാൽ വർഷത്തിനുശേഷം പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചെങ്കിലും പ്രശ്നപരിഹാരത്തിനുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്ന് മെയ്തെയ്കളും കുക്കികളും ആരോപിക്കുന്നു.
മണിപ്പുരിന് ഇങ്ങനെ തുടരാനാകില്ല. മെയ്തെയ്കളോ കുക്കികളോ നാഗന്മാരോ ആരുമാകട്ടെ, ഇങ്ങനെ പോയാൽ കലാപത്തിന്റെ പിന്നിലുള്ളവർക്കും വരാനിരിക്കുന്ന തലമുറകൾക്കും സമാധാനത്തോടെ ജീവിക്കാനാകില്ലെന്നു തിരിച്ചറിയണം. സർക്കാരുകൾ തങ്ങളുടെ രാഷ്ട്രീയം മാറ്റിവച്ച് ജനങ്ങളെ തുല്യരായി കാണണം.
സ്വയംഭരണ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും അതിന്റെ ഗുണദോഷങ്ങൾ ബന്ധപ്പെട്ട ജനവിഭാഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യണം. സ്വാതന്ത്ര്യം ലഭിച്ച് എട്ടു പതിറ്റാണ്ടെടുത്തിട്ടും രാഷ്ട്രീയക്കാർ പരിഹരിക്കാത്ത മണിപ്പുർ വിഷയം, നിഷ്പക്ഷരും ബന്ധപ്പെട്ട വിഭാഗങ്ങൾക്കു സമ്മതരുമായ വിദഗ്ധരെ ഉൾപ്പെടുത്തി തീർക്കണം.
കോടതിയുടെ മേൽനോട്ടം ഉറപ്പാക്കണം. മണിപ്പുരിലേതു വംശീയ വിഷയമാണ്, മുൻ സർക്കാരുകളുടെ കാലത്തും ഇതു സംഭവിച്ചിട്ടുണ്ട്, നുഴഞ്ഞുകയറ്റക്കാരും അയൽരാജ്യവുമാണ് പ്രശ്നം സൃഷ്ടിച്ചത് തുടങ്ങിയ വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും കലാപം പൊട്ടിപ്പുറപ്പെട്ട 2023 മേയ് മൂന്നുമുതൽ കേട്ടുകൊണ്ടിരിക്കുന്നതാണ്.
ഇനിയുമെത്ര കാലം? പഴയ പരാജയങ്ങളെക്കുറിച്ചു പ്രസംഗിക്കുന്നതിനേക്കാൾ കൂടുതൽ സമയം പുതിയ പരിശ്രമങ്ങൾക്കായി നീക്കിവയ്ക്കുകയാണു വേണ്ടത്. അടുത്തവർഷം മണിപ്പുരിൽ നിയമസഭാ തെരഞ്ഞെടുപ്പാണ്. രാഷ്ട്രീയ പാർട്ടികൾ അധികാരത്തേക്കാൾ വില മനുഷ്യർക്കു കൽപ്പിക്കുമോ?
Editorial
യാത്രികനും കണ്ടന്റ് ക്രിയേറ്ററുമായ വിഷ്ണു എന്ന യുവാവിന്റെ ഒരു ഇൻസ്റ്റഗ്രാം വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നു. ഇന്ത്യയുടെ ഏറ്റവും മനോഹരവും സ്വച്ഛവുമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലൂടെ യാത്ര ചെയ്യവേ അദ്ദേഹം കണ്ട കാഴ്ചയാണ് ദുഃഖവും ആശങ്കയുമുണ്ടാക്കിയിരിക്കുന്നത്. ഏതു കടൽത്തീരത്തേയും പതിവുകാഴ്ച.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നു. എന്നാൽ അവ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ആ തീരത്തുള്ള ഭൂരിഭാഗം മാലിന്യങ്ങളും തായ്ലൻഡ്, മ്യാൻമർ, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ രാജ്യങ്ങളിൽനിന്നുള്ളതാണെന്ന് വിഷ്ണുവിന് മനസിലായി.
ഇന്ത്യയേക്കാൾ കൂടുതൽ വൃത്തിയുള്ളവരാണെന്ന് അവകാശപ്പെടുന്ന രാജ്യങ്ങൾ, തങ്ങളുടെ മാലിന്യങ്ങൾ വിവേചനരഹിതമായി കടലിൽ തള്ളുകയാണെന്ന് വിഷ്ണു വീഡിയോയിൽ പറഞ്ഞു. നമ്മളും ഇതിലേക്ക് സംഭാവന ചെയ്യുന്നുണ്ട് എന്ന കാര്യം കാണാതിരുന്നുകൂടാ എന്നും വിഷ്ണു കൂട്ടിച്ചേർക്കുന്നു.
നദികളിലൂടെയും അഴുക്കുചാലുകളിലൂടെയും നേരിട്ടുള്ള മാലിന്യം തള്ളലും കോടിക്കണക്കിന് കിലോ പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകളും ഓരോ വർഷവും ലോകമെമ്പാടുമുള്ള സമുദ്രങ്ങളെ മലിനമാക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അതേസമയം, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തീരങ്ങളിൽ വിദേശ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് പരിസ്ഥിതി നാശഭീഷണിയുടെ പുതിയതും അത്യന്തം ആശങ്കയുണ്ടാക്കുന്നതുമായ ഒരു ഘട്ടത്തിന്റെ സൂചനയാണ്.
ഒരുകാലത്ത് പ്രാദേശികമായ ഒരു മാലിന്യപ്രശ്നം എന്ന രീതിയിൽ കൈകാര്യം ചെയ്തിരുന്ന ഇത് ഒരു ‘ആഗോള’ പ്രതിസന്ധിയായി മാറിയിരിക്കുന്നു. സമുദ്രപ്രവാഹങ്ങൾ രാജ്യാന്തര മാലിന്യങ്ങളുടെ വാഹകരായി.സമുദ്രപ്രവാഹങ്ങൾ, നദികൾ അല്ലെങ്കിൽ കാറ്റ് എന്നിവയിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദേശീയ അതിർത്തികൾ കടന്ന് സഞ്ചരിക്കുമ്പോഴാണ് ‘അതിർത്തി കടന്നുള്ള പ്ലാസ്റ്റിക് മലിനീകരണം’ ഉണ്ടാകുന്നത്. ആഗോള പ്രതിസന്ധിയാണിത്.
പരിഹാരത്തിന് രാജ്യാന്തര സഹകരണം അനിവാര്യവും. ഓരോ വർഷവും ഏകദേശം 11 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക്കാണ് ആഗോളതലത്തിൽ സമുദ്രങ്ങളിലെത്തുന്നത്. പ്രതിദിനം ഏകദേശം 25,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇതിൽ ഇന്ത്യയുടെ പങ്ക്. ഇന്ത്യയിലെ പ്ലാസ്റ്റിക്കിന്റെ 60% മാത്രമേ നിലവിൽ പുനരുപയോഗം ചെയ്യുന്നുള്ളൂ. ബാക്കി 40% പലപ്പോഴും പ്രകൃതിയിലെത്തുന്നു.
അഞ്ച് മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള ‘മൈക്രോപ്ലാസ്റ്റിക്’ ആൻഡമാൻ കടലിൽ വ്യാപകമായിട്ടുണ്ട്. ഇത് സമുദ്രഭക്ഷ്യശൃംഖലയ്ക്ക് വലിയ ഭീഷണിയാണ്. ഈ മാലിന്യങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതവും സാന്പത്തിക ആഘാതവും ആരോഗ്യപ്രശ്നങ്ങളും വിവരണാതീതമാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ മലാക്ക കടലിടുക്കിന് സമീപം ബംഗാൾ ഉൾക്കടലിലാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സ്ഥാനം. നോർത്ത് ഇക്വറ്റോറിയൽ കറന്റും മൺസൂൺ കാറ്റുകളും അയൽരാജ്യങ്ങളുടെ തീരങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളെ നേരിട്ട് ഈ ദ്വീപുകളിലേക്ക് എത്തിക്കുന്നു എന്നാണ് സമീപകാല റിപ്പോർട്ടുകൾ പറയുന്നത്.
2019ൽ നിലവിൽ വന്ന ഇറക്കുമതി നിയന്ത്രണങ്ങൾ, എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി, 2022ൽ ഭേദഗതി ചെയ്ത പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമം-2016, എന്നിവയൊക്കെ ഉണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലപ്രദമാകാത്ത അവസ്ഥയാണ്. ഇതിനു പുറമെയാണ് തീരദേശങ്ങൾ വൃത്തിയാക്കാനുള്ള ‘സ്വച്ഛ് സാഗർ, സുരക്ഷിത സാഗർ’ പോലുള്ള പദ്ധതികൾ.
ബദൽ സംവിധാനങ്ങളുടെ അഭാവവും നഗരസഭാതലത്തിലെ വീഴ്ചകളും കാരണം പ്ലാസ്റ്റിക് നിരോധനം പൂർണമായി വിജയിക്കുന്നില്ലെന്നതാണ് വസ്തുത. കൂടാതെ കടലിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് വേർതിരിക്കാനും സംസ്കരിക്കാനുമുള്ള പ്രത്യേക സൗകര്യങ്ങൾ തീരദേശ നഗരങ്ങളിൽ കുറവാണ്. അയൽരാജ്യങ്ങളിൽ നിന്നൊഴുകിവരുന്ന മാലിന്യങ്ങളെ തടയാൻ ദേശീയ നിയമങ്ങൾക്ക് കഴിയില്ലെന്നത് ഇതിന് അടിവരയിടുന്നു. നിലവിൽ ഇതുസംബന്ധിച്ച് ശക്തമായ രാജ്യാന്തര ഉടന്പടികളില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാൻ പൊതുവെ അംഗീകരിക്കപ്പെട്ട കാര്യങ്ങൾ കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക, വീണ്ടെടുക്കുക എന്നിവയാണ്. ഇതിന് തദ്ദേശീയ നടപടികളും പ്രാദേശിക, രാജ്യാന്തര ഉടന്പടികളും അനിവാര്യമാണ്.
പരിസ്ഥിതിക്ക് അതിർത്തികളില്ല എന്ന യാഥാർഥ്യത്തിലേക്കാണ് ആൻഡമാനിലെ പുതിയ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ബീച്ച് വൃത്തിയാക്കൽ എന്ന പതിവ് രീതിയിൽനിന്ന് ഉറവിടത്തിൽത്തന്നെ തടയുക എന്നതിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ‘പ്ലാസ്റ്റിക് മഹാമാരി’യാകും ഫലം.
Editorial
ഗെയിം ഇല്ലാതെ ജീവിക്കാനാകില്ലെന്നു പറഞ്ഞ് ഗാസിയാബാദിൽ മൂന്നു പെൺകുട്ടികളും ഭോപ്പാലിൽ ഒരു ആൺകുട്ടിയും ജീവനൊടുക്കിയെന്ന റിപ്പോർട്ട് തെറ്റാകട്ടെ. കാരണം, ഇത്തരം കളികളിൽ സ്വയംമറന്നിരിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളിൽ ഒരാൾ നമ്മുടെ പരിസരത്തോ വീട്ടിൽതന്നെയോ ഉണ്ടാകാം. അവരെ വിഷാദത്തിലേക്കും മതിഭ്രമങ്ങളിലേക്കും ലാസ്റ്റ് ടാസ്ക് അഥവാ അന്ത്യദൗത്യമായ മരണത്തിലേക്കും തള്ളിവിടുന്ന കൊലപാതകശ്രമങ്ങളെ ഓൺലൈൻ ഗെയിമെന്നു വിളിക്കരുത്. കളിയുടെ മറുവശത്ത് അധോലോകമുണ്ട്. കുട്ടികൾക്കു സമൂഹമാധ്യമനിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. മരണത്തിൽനിന്നു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ക്രിയാത്മകതകളിൽനിന്നും വലിച്ചകറ്റുന്ന സമൂഹമാധ്യമ-മൊബൈൽഫോൺ ആസക്തികളിൽനിന്നു കുട്ടികളെ മോചിപ്പിക്കണം. വേണ്ടിവന്നാൽ, മാതാപിതാക്കളും സമൂഹവും സർക്കാരും ഒരു മിന്നലാക്രമണത്തിനുപോലും വൈകരുത്.
ദുരൂഹതകളുണ്ടെങ്കിലും, ഓൺലൈൻ ഗെയിം മാതാപിതാക്കൾ നിഷേധിച്ചതിന്റെ പ്രതികരണമായിട്ടാണ് ഉത്തർപ്രദേശ് ഗാസിയാബാദിലെ പെൺകുട്ടികൾ ഫ്ലാറ്റിൽനിന്നു ചാടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറഞ്ഞത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പൂജാമുറിയിൽ കയറി വാതിൽ പൂട്ടിയശേഷം ജനാലയ്ക്കരികെ കസേരയിട്ട് ഓരോരുത്തരായി ഒമ്പതാംനിലയിൽനിന്നു ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവരുടേതെന്നു കരുതുന്ന ഡയറിക്കുറിപ്പിൽ ഇങ്ങനെയുണ്ട്: “സോറി മമ്മി, പപ്പ... നിങ്ങൾ ഞങ്ങളോട് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഗെയിമിനെ ഞങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നെന്നതിന്റെ തെളിവ് നിങ്ങൾക്ക് ഇപ്പോൾ കിട്ടിക്കാണുമല്ലോ. കൊറിയൻ നായകരെയും കെ-പോപ്പിനെയും (കൊറിയൻ യുവാക്കളുടെ ജനപ്രിയ സംഗീതം) പോലെ വീട്ടിലുള്ളവരെപോലും ഞങ്ങൾ സ്നേഹിച്ചിരുന്നില്ല”. ‘കൊറിയൻ ലവ് ഗെയി’മിന്റെ അവസാനത്തെ ദൗത്യമായിട്ടാണ് കുട്ടികൾ ജീവനൊടുക്കിയതെന്നാണ് പോലീസ് പറഞ്ഞത്.
അതേസമയം, രണ്ടു വർഷമായി സഹോദരിമാരായ പെൺകുട്ടികൾ സ്കൂളിൽ പോയിരുന്നില്ലെന്നതും പിതാവിനു വൻ കടബാധ്യത ഉണ്ടായിരുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്. കുട്ടികളുടെ ഡയറി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ഭോപ്പാലിൽ അധ്യാപക ദമ്പതികളുടെ ഏകമകൻ ജീവനൊടുക്കിയതും ഓൺലൈൻ ഗെയിം വിജയിക്കാനാകാത്തതിന്റെ സമ്മർദത്തിലാണെന്നാണ് വിവരം. മാതാപിതാക്കൾ മൊബൈൽ ഉപയോഗം വിലക്കുകയും ചെയ്തിരുന്നു.
ജീവനൊടുക്കുമ്പോൾ മാത്രം വാർത്തയാകേണ്ടുന്ന വിഷയമല്ല, ഗെയിമുകളിലും സമൂഹമാധ്യമങ്ങളിലുമുള്ള ആളുകളുടെ, പ്രത്യേകിച്ചു കുട്ടികളുടെ ആസക്തി. നിരവധി കുട്ടികൾ ജീവിതത്തിൽനിന്നുള്ള മരണതുല്യമായ പിൻവാങ്ങലിലാണ്. പഠിക്കാനോ ഭക്ഷിക്കാനോ ഉറങ്ങാനോ സ്നേഹിക്കാനോ ഒന്നും അവർക്കു കഴിയുന്നില്ല. 16 വയസിനു താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽ നിരോധിച്ച് ഓസ്ട്രേലിയ ഉത്തരവിറക്കിയത് കഴിഞ്ഞ നവംബറിലാണ്. തൊട്ടു പിന്നാലെ, 15 വയസിൽ താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽനിന്നു വിലക്കാൻ ഫ്രാൻസും ഒരുങ്ങുകയാണ്. സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്ന ബിൽ സെപ്റ്റംബറിൽ നിയമമായേക്കും. കുട്ടികൾക്ക് പഠിക്കാനും അനുദിന ജോലികൾ ചെയ്യാനുള്ള വിമുഖത, അക്രമാസക്തി, വിഷാദം, മാതാപിതാക്കളിൽനിന്നു കുടുംബത്തിൽനിന്നുമുള്ള അകൽച്ച, ആത്മഹത്യാ പ്രവണത... തുടങ്ങിയവ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപരിധി ഓരോ രാജ്യങ്ങൾക്കും തീരുമാനിക്കാം. ബ്രിട്ടൻ, ഡെൻമാർക്ക്, സ്പെയിൻ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഇതിനുള്ള നീക്കമാരംഭിച്ചു. നിരോധനത്തിൽ എതിർപ്പുയർത്തുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം സമൂഹമാധ്യമ ആപ്പുകളുടെ ഉടമകളാണ്. ഓസ്ട്രേലിയൻ മാതൃകയിൽ തങ്ങളും കുട്ടികളെ സമൂഹമാധ്യമങ്ങളിൽനിന്നു രക്ഷിക്കുമെന്നു കഴിഞ്ഞദിവസം പറഞ്ഞ സ്പെയ്ൻ പ്രധാനമന്ത്രി പെട്രോ സാഞ്ചസിനെ എക്സ് ഉടമ ഇലോൺ മസ്ക് വിളിച്ചത് ഫാസിസ്റ്റ് എന്നാണ്.
ഇന്ത്യയിൽ 13 വയസിന് താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് 2025 ഏപ്രിലിൽ സന്നദ്ധ സംഘടനയായ സെപ് ഫൗണ്ടേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, സ്വയം ഉപദ്രവിക്കൽ, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കു സമൂഹമാധ്യമങ്ങൾ കാരണമാകുമെന്നായിരുന്നു വാദം. എന്നാൽ, നിയമനിർമാണം ആവശ്യമുള്ളതിനാൽ സർക്കാരാണ് നയപരമായ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മസിഹ് എന്നിവരുടെ ബെഞ്ച് മറുപടി നൽകിയത്. പുതിയൊരു ആപത്തുകൂടി ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട്. അത്, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണമാണ്. വർഗീയതയുടെയും തീവ്രവാദത്തിന്റെയും വിളനിലമായി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. കുഞ്ഞുങ്ങളെയെങ്കിലും ഇതിൽനിന്നു രക്ഷിച്ചേ മതിയാകൂ.
കേരളത്തിലെ കുട്ടികളുടെ സുരക്ഷിത ഭാവി ഉറപ്പാക്കാൻ ഇക്കാര്യത്തിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കുമെന്നാണ് കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. പ്രാണനെടുക്കുന്ന കടശിക്കളിക്കുമുമ്പ് നടപ്പാക്കൂ എന്നേ പറയാനുള്ളു. ഏകാന്തതയുടെ ക്രിയാത്മക തീരങ്ങളിൽ തനിച്ചിരിക്കുന്നവരായി നാം കുട്ടികളെ കാണുന്നു. പക്ഷേ, അവരുടെ കൈയിലെ ഉപകരണത്തിനും മസ്തിഷ്കത്തിനുമിടയിൽ ഒരു യുദ്ധഭൂമി സജീവമാണ്. ‘കൊലപാതകമോ വീരമൃത്യുവോ’ വിജയമാനദണ്ഡങ്ങളാകാത്ത ബാല്യ- കൗമാരങ്ങൾ അവർക്കു തിരിച്ചുകൊടുക്കണം.
Editorial
കേന്ദ്രസർക്കാരിന്റെ പ്രവൃത്തികളും നയപരമായ തീരുമാനങ്ങളും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ് അറിയേണ്ടിവരികയും അതു സ്ഥിരീകരിക്കാൻ നിവൃത്തിയില്ലാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന് അഭിമാനകരമല്ല. ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ, 140 കോടി ഇന്ത്യക്കാർക്കു ഗുണകരമാണെന്ന വിശേഷണംകൊണ്ടല്ല സ്ഥിരീകരിക്കേണ്ടത്.
വർധിപ്പിച്ച തീരുവയുടെ ഒരു ഭാഗം മാത്രം കുറച്ചിരിക്കുന്ന കരാർ നമ്മുടെ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നറിയില്ല. റഷ്യൻ എണ്ണ ഇനി ഇന്ത്യ വാങ്ങില്ലെന്നതും ട്രംപ് പറഞ്ഞുള്ള അറിവേയുള്ളൂ. വിശദാംശങ്ങളറിയാൻ ഇന്ത്യക്കാർ ട്രംപിന്റെ ട്രൂത്ത് സോഷ്യൽ കുറിപ്പു കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതൊക്കെ ഇന്ത്യയെന്ന പരമാധികാര രാജ്യത്തിനു സ്വാതന്ത്ര്യാനന്തരം പരിചിതമല്ലാത്ത വിധേയത്വമാണ്. പുത്തൻ അധിനിവേശങ്ങൾ കുതിരപ്പുറത്ത് തോക്കേന്തിയാകില്ല വന്നുകയറുന്നത്; അനുവദിക്കരുത്.
ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ലെന്നും അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങുമെന്നും മോദി സമ്മതിച്ചെന്നുള്ളതാണ് കരാറിന്റെ അടിസ്ഥാനമായി ട്രംപ് പറയുന്നത്. അതുകൊണ്ട് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന അധികതീരുവ 25 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറയ്ക്കുമത്രേ. റഷ്യൻ എണ്ണ വാങ്ങിയതിന്റെ ശിക്ഷയായി ചുമത്തിയ 25 ശതമാനം പിഴത്തീരുവയും പിന്‍വലിച്ചേക്കും. ഇതിനു പകരമായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികളും മറ്റു തടസങ്ങളും "പൂജ്യം' ആക്കി കുറയ്ക്കാന്‍ ഇന്ത്യ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിൽ വിട്ടുപോകാൻ പാടില്ലാത്ത കാര്യം, 50ൽനിന്നു (25+25) 18 ശതമാനമായി തീരുവ കുറച്ചത് ആഘോഷിക്കുന്പോൾ, പകരം തീരുവയും പിഴത്തീരുവയും ഏർപ്പെടുത്തുന്നതിനുമുന്പ് ഇതു വെറും 2.5 ശതമാനം ആയിരുന്നെന്നു മറക്കരുത്. അതായത് തർക്കത്തിനു മുന്പുണ്ടായിരുന്നതിന്റെ എഴിരട്ടിയിലധികം. ട്രംപിന്റെ അവകാശവാദങ്ങൾ മുഖവിലയ്ക്കെടുത്താൽ അമേരിക്ക വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നു. കരാറുകളുടെ പിതാവെന്നും 140 കോടി ജനങ്ങൾക്കു ഗുണകരമെന്നുമൊക്കെയുള്ള സർക്കാർ വിശേഷണങ്ങൾ യാഥാർഥ്യമാണെങ്കിൽ ഈ കരാർ പാർലമെന്റിൽ ചർച്ച ചെയ്യാൻ എന്താണ് തടസം?
ഇതു കയറ്റിറക്കുമതിക്കാരെ മാത്രം ബാധിക്കുന്ന കാര്യമല്ല. അന്തരീക്ഷ മലിനീകരണത്തിന്റെ വിഷപ്പുക ഡൽഹിയെ മൂടിയെങ്കിൽ, ഇന്ത്യ-യുഎസ് കരാറിലെ പുകമറ രാജ്യത്തെയാകെ മൂടുന്നുണ്ട്. അമേരിക്കൻ കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസിന്റെ വെളിപ്പെടുത്തലുകൾ അതിജീവനപ്പോരാട്ടത്തിലുള്ള ഇന്ത്യൻ കർഷകരെ അസ്വസ്ഥരാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ കാർഷികവിപണി തുറന്നുകൊടുക്കാൻ അമേരിക്കയെ അനുവദിച്ചിട്ടുണ്ടെന്നാണ് റോളിൻസ് പറഞ്ഞത്.
ഇതു ശരിയാണെങ്കിൽ ആപ്പിൾ, വാൽനട്ട്, ബദാം, ക്ഷീരോത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ഇന്ത്യൻ വിപണിയിലെത്തും. ഇപ്പോൾതന്നെ ഈ മേഖലയിലെ കൃഷിക്കാർ വലിയ പ്രതിസന്ധിയിലാണ്. സബ്സിഡിയുടെ പിൻബലമുള്ള അമേരിക്കൻ കർഷകരോടു മത്സരിക്കാൻ ഇന്ത്യക്കാർക്കു കഴിയില്ല. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിന്റെ വിശദാംശങ്ങളും വരാനിരിക്കുന്നതേയുള്ളൂ. പൊതുവായ ചില ധാരണകൾ നൽകുന്നതിനപ്പുറം പാർലമെന്റിൽ വിശദാംശങ്ങൾ നൽകുകയും ഓരോ മേഖലയും ചർച്ച ചെയ്യപ്പെടുകയും വേണം.
കരാർ ബാധിക്കുന്ന മേഖലകളിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവർക്കല്ലാതെ മാധ്യമങ്ങൾക്കും രാഷ്ട്രീയനേതാക്കൾക്കുമൊന്നും സമസ്തമേഖലയിലെയും ലാഭനഷ്ടങ്ങൾ വിലയിരുത്താനാകില്ല. അതുകൊണ്ട്, ഈ പുകമറ മാറ്റാൻ വൈകുവോളം ശ്വാസംമുട്ടൽ വർധിക്കുമെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയണം. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിൽ ഈ ഒളിച്ചുകളിയൊന്നും ഉണ്ടായിരുന്നില്ല.
കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിൽ കഴന്പില്ലെന്നാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. പകരം തീരുവ ഏർപ്പെടുത്തിയത് അമേരിക്കയാണെന്നും അതു പിൻവലിക്കുന്ന പ്രഖ്യാപനവും അവരാണു നടത്തേണ്ടതെന്നുമാണ് ഗോയലിന്റെ ന്യായീകരണം.
പക്ഷേ, വർധിപ്പിച്ച അധികത്തീരുവയിൽനിന്നു അല്പം മാത്രം കുറവ് വരുത്തി മുന്പുണ്ടായിരുന്നതിനേക്കാൾ തീരുവ അമേരിക്ക സ്ഥാപിച്ചെന്നും നമ്മുടെ കാർഷികമേഖലയും വിദേശവിപണിക്കു തുറക്കപ്പെട്ടെന്നും ട്രംപിന്റെ ഏകപക്ഷീയ പ്രഖ്യാപനം ഇന്ത്യയെ ഒരു വിധേയരാജ്യത്തിന്റെ പരിവേഷത്തിലാക്കിയെന്നുള്ളത് അദ്ദേഹം മറന്നതല്ല, മറച്ചതാണ്. ഇന്ത്യ-പാക് യുദ്ധമുൾപ്പെടെ താനാണ് നിയന്ത്രിച്ചത് എന്നതുൾപ്പെടെയുള്ള അവകാശവാദങ്ങൾക്കു പിന്നാലെ കരാറിലും ആവർത്തിച്ച അമേരിക്കൻ ഏകപക്ഷീയതയും ഇന്ത്യയുടെ മറുപടിയില്ലായ്മയും ഇന്ത്യൻ ജനാധിപത്യത്തിന് അപരിചിതമാണ്.
റഷ്യൻ എണ്ണ ഇനി ഇറക്കുമതി ചെയ്യില്ലേ, 2.5 ശതമാനത്തിനു പകരം 18 ശതമാനം തീരുവ അംഗീകരിച്ചോ, അമേരിക്കയിൽനിന്നുള്ള ഇറക്കുമതി തീരുവ പൂജ്യം ശതമാനമാണോ, ഇന്ത്യൻ കാർഷികവിപണി തുറന്നുകൊടുക്കാൻ സമ്മതിച്ചോ, എന്തുകൊണ്ടാണ് സംയുക്ത പ്രസ്താവന നടത്താതെ വിധേയപ്പെട്ടത്, കരാർ പാർലമെന്റിൽ ചർച്ച ചെയ്യാനുള്ള തടസം എന്താണ്... തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തയുണ്ട്. കരാർ ഇന്ത്യക്കു ഗുണകരമോ ദോഷകരമോ എന്ന് അറിയാനുള്ള ആഗ്രഹത്തിനൊപ്പം സുതാര്യത നഷ്ടപ്പെട്ടെന്നു കരുതുന്ന ഒരു ജനാധിപത്യസമൂഹത്തിന്റെ ആശങ്കകളും രാജ്യത്തു പ്രകടമാണ്.
Editorial
വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെ വേട്ടയാടാൻ വർഗീയവാദികൾ ഈ നിയമത്തെ ആയുധമാക്കുന്പോഴൊക്കെ കേന്ദ്ര അധികാരികൾ വനവാസത്തിലാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അന്തർധാര മതേതര ഭരണഘടനയെ നോക്കുകുത്തിയാക്കിയതോടെ, നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മതപരിവർത്തന കേസുകൾ പരാജയപ്പെടുകയാണ്. ഉത്തരാഖണ്ഡിൽ ഈ നിയമപ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടെ എടുത്ത കേസുകളിൽ വിധിയായതിലെല്ലാം കുറ്റാരോപിതരെ കോടതി വെറുതെ വിട്ടു.
ഈ രാജ്യത്ത് ഒരവകാശവും കൂടുതലില്ലാത്തവർ, അധികാരത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ബലത്തിൽ കൈവരിക്കാൻ ശ്രമിക്കുന്ന പൗരത്വ മേൽക്കോയ്മ ഭരണഘടനാവിരുദ്ധമാണ്. ഫാസിസത്തോടു സദൃശവുമാണ്. പ്രശ്നം ന്യൂനപക്ഷങ്ങളുടേതു മാത്രമല്ല, യഥാർഥ രാജ്യസ്നേഹികളുടേതാണ്.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാൻ ഉത്തരവിട്ടത്. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഉൾപ്പെടെ മുന്‍പു നൽകിയിട്ടുള്ള സമാന ഹർജികൾക്കൊപ്പം എൻസിസിഐയുടേതും ഉൾപ്പെടുത്തുകയായിരുന്നു.
ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ സെപ്റ്റംബറിൽ നിർദേശം നൽകിയിരുന്നു. ബന്ധപ്പെട്ട കക്ഷികൾ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേന്ദ്രത്തിന്റെ മറുപടി തയാറായതായും ഉടൻ സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾക്കും മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിനുമെതിരേ ക്രൈസ്തവ സഭകൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉൾപ്പെടെ പലതവണ പരാതി നൽകിയിരുന്നു. ഒരു പ്രയോജനവും ഉണ്ടായില്ല. ന്യൂനപക്ഷങ്ങളുടെ അവസാന പ്രതീക്ഷയായി സുപ്രീംകോടതി മാറിയിരിക്കുകയാണ്; പ്രത്യേകിച്ച് പ്രതിപക്ഷം ദുർബലമായ അവസ്ഥയിൽ. മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള കേസുകൾ കോടതികളിൽ തള്ളിപ്പോകുന്നത് പതിവായി.
ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വിധി പറഞ്ഞതിലെല്ലാം കുറ്റാരോപിതരെ കോടതി വെറുതെവിട്ടതായി കഴിഞ്ഞദിവസം, ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കോടതി രേഖകൾ പ്രകാരം, 2018ൽ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇതുവരെ 62 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഞ്ചെണ്ണം മാത്രമാണ് ഇതുവരെ വിചാരണ പൂർത്തിയാക്കിയത്. അഞ്ചിലും പ്രതികൾ കുറ്റവിമുക്തരായി. ഏഴു കേസുകൾ വിചാരണയ്ക്കിടെത്തന്നെ തള്ളിപ്പോയി. 2022ലെ ഭേദഗതിയിലൂടെ നിയമം കൂടുതൽ കർശനമാക്കിയിട്ടും ശിക്ഷാനിരക്ക് പൂജ്യമായി തുടരുകയാണ്. പക്ഷേ, വർഗീയവാദികളുടെ ലക്ഷ്യം കുറ്റാരോപിതർ ശിക്ഷിക്കപ്പെടുകയല്ല, ന്യൂനപക്ഷവിരുദ്ധത ആളിക്കത്തിക്കുകയാണ്. നിലവിൽ രാജ്യത്തെ 12 സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്.
എല്ലായിടത്തും ഘർവാപ്പസി നിർബാധം നടക്കുന്നുമുണ്ട്. കേരളം താരതമ്യേന സുരക്ഷിതമാണെങ്കിലും സമൂഹമാധ്യമങ്ങളിലെ വിഷവ്യാപാരം, അസത്യങ്ങളും അർധസത്യങ്ങളും നിറച്ച വിദ്വേഷത്തിന്റെ പ്രസംഗകലകൾ, ഹിന്ദുത്വയുടെ ക്രൈസ്തവ ശുശ്രൂഷികൾ, എല്ലാ മതങ്ങളിലെയും പക്വതയില്ലാത്ത നേതാക്കൾ, മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് അലമുറയിടുന്നവർ, അവലും മലരും കുന്തിരിക്കവും വാങ്ങിപ്പിക്കാൻ ഓർമിപ്പിക്കുന്നവർ... ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്.
വർഗീയസംഘങ്ങൾക്കു ലഭിക്കുന്ന ഭരണകൂട പിന്തുണയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നെന്നും ഇതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമുള്ള, അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്.
മറ്റൊരു റിപ്പോർട്ട്, യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റേതാണ്. ഇന്ത്യയിൽ രണ്ടു വർഷങ്ങൾക്കകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാപട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യയാണെന്നുമായിരുന്നു ആ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന നിർമാർജന സമിതി (സിഇആർഡി) ഇന്ത്യക്കു മുന്നറിയിപ്പു നൽകിയെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.
മുസ്ലിം, ആദിവാസി, വനാശ്രയ സമുദായങ്ങൾക്കെതിരേ അവകാശലംഘനങ്ങൾ നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര കൺവൻഷൻ (ഐസിഇആർഡി) അനുസരിച്ചു സംരക്ഷിക്കപ്പെടേണ്ട അവകാശങ്ങളെ ഇന്ത്യ ലംഘിക്കുകയാണെന്നും കമ്മിറ്റി വിലയിരുത്തി. സിഇആർഡി, ജനീവയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധിക്കയച്ച ഔദ്യോഗിക കുറിപ്പുകളിലാണ് മുന്നറിയിപ്പ്.
2024ൽ രാജ്യത്ത് ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം നവംബർ വരെ 706 ആക്രമണങ്ങളുണ്ടായി. ഇതിലേറെയും മതപരിവർത്തനം ആരോപിച്ചാണെന്നു സംഘടന ഡിസംബറിൽ ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കു നൽകിയ കത്തിൽ സൂചിപ്പിച്ചു.
പാക്കിസ്ഥാനിലെ മതമൗലികവാദികൾ നടപ്പാക്കിയ മതനിന്ദാ നിയമങ്ങളുടെ ഇന്ത്യൻ പതിപ്പാകുകയാണ് ബിജെപിയുടെ മതപരിവർത്തന നിരോധന നിയമങ്ങൾ. രണ്ടിലും നിയമവും നീതിയുമില്ല, മതഭ്രാന്തേയുള്ളൂ. ഒരു തെളിവുമില്ലാതെ ഏതൊരു വർഗീയവാദിക്കും മതപരിവർത്തനം നടത്തിയെന്നോ നടത്താൻ ശ്രമിച്ചെന്നോ ആരോപിച്ച് ക്രൈസ്തവരുടെ വീടുകളിലോ ആരാധനാലയങ്ങളിലോ കടന്നുകയറി അക്രമം അഴിച്ചുവിടാമെന്നായി.
പ്രത്യേകിച്ചും, ക്രൈസ്തവർ അക്രമവഴി സ്വീകരിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ. വർഗീയവത്കരിക്കപ്പെട്ട പോലീസും ഇരകളെ സംരക്ഷിക്കില്ല. ബജ്രംഗ്ദൾ പോലുള്ള ഹിന്ദുത്വ സംഘടനകൾ ന്യൂനപക്ഷ വിരുദ്ധതയെ കലാപസാധ്യതകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ആഘോഷം മുതൽ മരിച്ചവരെ സംസ്കരിക്കുന്നതുപോലും തടയാൻ വർഗീയ സംഘടനകൾ ധൈര്യപ്പെട്ടു.
ഗുണഭോക്താക്കളായതിനാലാകാം, അരുതെന്നു പറയാനുള്ള ജനാധിപത്യധർമംപോലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പാലിച്ചിട്ടില്ല. നിർബന്ധിത മതപരിവർത്തനത്തെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, ഘർവാപ്പസിക്കാരുടെ മതപരിവർത്തന നിരോധന നിയമങ്ങൾ തുല്യതയ്ക്കുമേലുള്ള അധിനിവേശമാണ്.
ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കുന്ന ഫാസിസ്റ്റ് വിചാരധാരയ്ക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചനയാണുള്ളത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ബിജെപിക്ക് കൃത്യമായ പദ്ധതിയുണ്ടാകാം. പക്ഷേ, അതിനെ ചെറുക്കാൻ പ്രതിപക്ഷത്തിനൊരു പദ്ധതിയുമുള്ളതായി തോന്നുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് സഭകൾ കോടതിയെ അഭയം പ്രാപിച്ചത്. ഫാസിസം കോടതിവരാന്ത കടക്കില്ലെന്നു കരുതാം.
Editorial
കേരളത്തിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷ ബിജെപിക്ക് ഇല്ലെന്നു തോന്നിപ്പിക്കുന്ന ബജറ്റാണ് ഇന്നലെ കേന്ദ്രം അവതരിപ്പിച്ചത്. നേരിയ പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നെങ്കിൽ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങളെങ്കിലും ഉണ്ടാകുമായിരുന്നു. കാലങ്ങളായി ആവശ്യപ്പെടുന്നതും ഇപ്പം ശരിയാക്കുമെന്ന് ബിജെപി സംസ്ഥാനനേതാക്കൾ ആവർത്തിച്ചുകൊണ്ടിരുന്നതുമായ എയിംസ്പോലും അനുവദിച്ചില്ല.
കോർപറേഷൻ കൊടുത്ത തിരുവനന്തപുരത്തിനും ഒന്നുമില്ല. കേന്ദ്ര അവഗണന ആരോപണമാണെന്ന് സമർഥിക്കാനുള്ള കോപ്പുകളൊന്നും ഇനി ബിജെപിക്കില്ല. രണ്ടു കാര്യങ്ങൾ നിരീക്ഷിക്കാതെ വയ്യ. ഒന്ന്, തങ്ങൾക്കു ഭരണമില്ലാത്ത സംസ്ഥാനങ്ങളെ അവഗണിക്കുന്ന ബിജെപിയുടെ ഇടുങ്ങിയ രാഷ്ട്രീയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയർത്തുന്നു.
രണ്ട്, കോർപ്പറേറ്റുകളെയും വിദേശനിക്ഷേപകരെയും ശക്തീകരിച്ച് രാജ്യത്തെ നാലാം സാന്പത്തികശക്തിയാക്കുന്ന യത്നം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ആഘോഷത്തിനപ്പുറം ആളോഹരി വരുമാനത്തിന്റെ യാഥാർഥ്യങ്ങളിലേക്കു കടക്കുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ ഉദ്ദേശിച്ച ഗുണമൊന്നും മലയാളികൾക്കും രാജ്യത്തെ പാവങ്ങൾക്കും ബോധ്യപ്പെടുന്നില്ല.
രാജ്യത്തെ മൊത്തത്തിൽ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളുടെ നേട്ടം ലഭിക്കുമെന്നല്ലാതെ സംസ്ഥാനങ്ങളെ കൈപിടിച്ചുയർത്തുന്ന പരിഗണന തെരഞ്ഞെടുപ്പ് സമയമായിട്ടും കേരളത്തിനു ലഭിച്ചിട്ടില്ല. അതിവേഗപാതയും എയിംസുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. അതുപോലെ കഴിഞ്ഞ ദിവസം സംസ്ഥാനം അവതരിപ്പിച്ച ബജറ്റും കേന്ദ്രവിഹിതത്തിന്റെ അഭാവത്തിൽ പ്രതിസന്ധി നേരിടും.
പലതും നടപ്പാക്കാനാകില്ല. 16-ാം ധനകാര്യ കമ്മീഷന്റെ ശിപാർശപ്രകാരം 41 ശതമാനം വിഹിതമാണ് സംസ്ഥാനങ്ങൾക്കു നൽകാനിരിക്കുന്നത്. കേരളം ആവശ്യപ്പെട്ട 50 ശതമാനമെന്ന ആവശ്യം തള്ളിക്കളഞ്ഞു. ഇതനുസരിച്ചുള്ള 1.4 ലക്ഷം കോടി രൂപയിൽ കേരളത്തിന് എത്രയുണ്ടാകുമെന്നതിൽ അമിത പ്രതീക്ഷ വേണ്ട.
കേവലം ഒന്നോ രണ്ടോ പ്രഖ്യാപനങ്ങളല്ല സംസ്ഥാനത്തിന്റെ ദീർഘകാല പുരോഗതിയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നത് പൊള്ളയായ ന്യായമാണ്. കഴിഞ്ഞ ബജറ്റിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വാരിക്കോരി കൊടുത്തപ്പോൾ ഇതായിരുന്നില്ല ന്യായം. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ നേതൃത്വത്തിന് അമിത പ്രതീക്ഷയില്ലെന്നു വായിച്ചെടുക്കാവുന്നതാണ്.
രാസവളം നിർമാണത്തിന് ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവയുടെ താരിഫുമായി ബന്ധപ്പെട്ട ഇളവ് ഒഴിവാക്കിയതോടെ വളങ്ങളുടെ വില വർധിക്കുമെന്നത് കേരളത്തിലെ കർഷകർക്കും തിരിച്ചടിയാകും. വളം സബ്സിഡിക്കുള്ള വിഹിതത്തിലും കുറവുണ്ട്.
ഇലക്ട്രോണിക് വാഹന ഭാഗങ്ങൾ, സൗരോർജ പാനൽ എന്നിവയുടെ നികുതി കുറച്ചത് നേട്ടമാകും. പ്രമേഹത്തിനും അർബുദത്തിനും ഉൾപ്പെടെ 17 രോഗങ്ങൾക്കുള്ള മരുന്നുകൾക്കു വില കുറച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്ലറ്റുകൾ എന്നിവയ്ക്കും വില കുറയുന്പോൾ ഇറക്കുമതി ചെയ്യുന്നവയ്ക്ക് വില കൂടുന്നത് ഈ മേഖലയിലെ സംരംഭകർക്കു ഗുണകരമാകുന്നതാണ്.
വിദേശ നിക്ഷേപ പരിധി 10 ശതമാനത്തിൽനിന്ന് 24 ശതമാനമായി ഉയർത്തി. അതേസമയം, ഓഹരി അവധി വ്യാപാര ഇടപാടുകൾക്കുള്ള നികുതി നിലവിലുള്ള 0.02 ശതമാനത്തിൽനിന്ന് 0.05 ശതമാനം (50 ശതമാനത്തിലേറെ) ആക്കി ഉയർത്തിയപ്പോൾ ഓഹരിവിപണി ഇടിയുകയും ചെയ്തു. ഊഹക്കച്ചവടസാധ്യത കുറയ്ക്കാനാണെന്നാണ് സർക്കാർ വിശദീകരണം.
എയിംസിന്റെ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കാര്യം എടുത്തുപറയേണ്ടതാണ്. അതു വരുമോ ഇല്ലയോ എന്നതല്ല എവിടെ സ്ഥാപിക്കും എന്നതിനേക്കുറിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കുറച്ചുകാലമായി പറഞ്ഞുകൊണ്ടിരുന്നത്. എയിംസ് വന്നാൽ കേരളത്തിന് എല്ലാം ആകുമെന്നല്ല, പക്ഷേ അതുപോലും തടയുന്നു എന്നത് കേന്ദ്രത്തിന്റെ ശത്രുതാപരമായ നിലപാടായി വിലയിരുത്തപ്പെടും.
ആസൂത്രണത്തിൽ കേരളം സ്വന്തം വഴി തെളിച്ച് വെല്ലുവിളികളെ നേരിടേണ്ടതുണ്ട്. ധാതു ഇടനാഴി മുതൽ ഹൈടെക് അഗ്രിക്കൾച്ചറും ടൂറിസവും വരെ ബജറ്റിൽ പരാമർശിച്ചിരിക്കുന്നത് കേരളത്തിനും ഗുണകരമാക്കാനുള്ള കഠിനപരിശ്രമം ഉണ്ടാകണം. അതുപോലെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്തോ-യൂറോപ്യൻ വ്യാപാര ഉടന്പടിയുടെ നേട്ടങ്ങൾ എങ്ങനെ സ്വന്തമാക്കാമെന്നതിൽ ഗൃഹപാഠം വൈകരുത്.
സംസ്ഥാന വികസന ആസൂത്രണങ്ങൾ യാഥാർഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആകേണ്ടതുണ്ട്. കേന്ദ്രവിഹിതത്തെയും പരിഗണനയെയും അമിതമായി ആശ്രയിക്കാനാകില്ല. തനതുവരുമാനം വർധിപ്പിക്കാനുള്ള പുതുവഴികൾ തേടുന്നതിനൊപ്പം കേന്ദ്ര പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലും റിപ്പോർട്ട് സമർപ്പിക്കുന്നതിലും സംസ്ഥാനം വരുത്തിയ വീഴ്ചകൾ ആവർത്തിക്കരുത്.
അമേരിക്ക അധികതീരുവയിലൂടെ ഇന്ത്യയെ വെട്ടിലാക്കിയപ്പോൾ, യൂറോപ്പുമായുള്ള ചർച്ചകൾ ദ്രുതഗതിയിലാക്കി പുതിയ കരാറിലെത്തിയ കേന്ദ്രസർക്കാരിന്റെ കൂർമബുദ്ധി കേരളത്തിനും മാതൃകയാക്കാവുന്നതാണ്. കേന്ദ്രം അവഗണിക്കുന്നു എന്നു പറയാൻ തുടങ്ങിയിട്ടു വർഷങ്ങളായി. പക്ഷേ, ആ യാഥാർഥ്യം ഉൾക്കൊണ്ടുള്ള ആസൂത്രണം ഫലപ്രദമായി നടക്കുന്നു എന്നതിന്റെ സൂചനയൊന്നുമില്ല.
ബജറ്റ്, പാർട്ടിവക ആസ്തി-വരുമാന വിതരണമല്ലെന്നും രാജ്യത്തിന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ജനാധിപത്യധർമം പാലിക്കണമെന്നും ബിജെപി തിരിച്ചറിയേണ്ടതുണ്ട്. സന്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ബ്രിട്ടീഷ് ഭരണകാലത്തേക്കാളും വർധിച്ചെന്ന യാഥാർഥ്യം ആഗോള സാന്പത്തിക ശക്തിപ്രകടനത്തിലെ നാലാം സ്ഥാനത്തിന്റെ സർട്ടിഫിക്കറ്റുകൊണ്ട് മറയ്ക്കാനാകില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്തിന്റെ വാർഷിക വരുമാനത്തിന്റെ 21 ശതമാനം മുകൾതട്ടിലെ ഒരു ശതമാനത്തിന്റെ കൈയിലായിരുന്നു. ഇന്ന് ആ ഒരു ശതമാനത്തിന്റെ കൈയിൽ 22.6 ശതമാനം വരുമാനമെത്തി. ആകെ ധനത്തിന്റെ 58 ശതമാനവും ആ ഒരു ശതമാനത്തിന്റെ കൈയിലായി. ആഭ്യന്തര വരുമാനത്തിൽ (ജിഡിപി) ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്ത് നാലാം സ്ഥാനത്തെത്താൻ ശ്രമിക്കുന്പോഴും ആളോഹരി വരുമാനത്തിൽ വീണുകിടക്കുന്ന ദയനീയ കാഴ്ചയുണ്ട്.
ഐഎംഎഫ് കഴിഞ്ഞ മേയിൽ പുറത്തുവിട്ട കണക്കനുസരിച്ച്, 197 രാജ്യങ്ങളിൽ 141-ാം സ്ഥാനത്താണ് ഇന്ത്യ. ജിഡിപിയിൽ നാം പിന്നിലാക്കിയ ജപ്പാന്റെ ആളോഹരി വരുമാനം 28.8 ലക്ഷം രൂപ. ഇന്ത്യയുടേത് 2.45 ലക്ഷം. കൗശലംകൊണ്ടും പ്രസംഗം കൊണ്ടും വോട്ടു നേടാം. പക്ഷേ, പുരോഗതി തെളിയിക്കാൻ കണക്കുകളെ മാത്രമേ ആശ്രയിക്കാനാകൂ.
ബജറ്റിൽ കേരളത്തോടു കാണിച്ചത് വിലകുറഞ്ഞ രാഷ്ട്രീയമല്ലെന്ന് കേന്ദ്രം കണക്കുനിരത്തി പറയേണ്ടതാണ്. അല്ലെങ്കിൽ ഈ കറുത്ത ഞായർ കേരളത്തിലെ ബിജെപി നേതാക്കളെയും വിഷമവൃത്തത്തിലാക്കും.
Editorial
മനുഷ്യവംശത്തെ ആറാം നൂറ്റാണ്ടിലേക്കു തിരിച്ചെത്തിക്കാൻ പ്രതിജ്ഞാബദ്ധരായവർ അഫ്ഗാനിസ്ഥാനിൽ ചാതുർവർണ്യ വ്യവസ്ഥയും അടിമത്തവും പുനഃസ്ഥാപിച്ചിരിക്കുന്നു. യഥാർഥ മതേതര വിശ്വാസികൾ അപകടം തിരിച്ചറിയണം. താലിബാൻ മുട്ടകൾ ഇന്ത്യയിൽ വിരിയരുത്. മോശപ്പെട്ട മതരാഷ്ട്രമല്ല, മഹത്തായ ഇസ്ലാമിക രാഷ്ട്രമാണ് തങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതെന്ന് ജമാ അത്തെ ഇസ്ലാമിയുടെ ആചാര്യൻ പറഞ്ഞത് മധുരത്തിൽ പൊതിഞ്ഞ വിഷമാണ്.
അവരുടെയൊക്കെ വിസ്മയമായ താലിബാന്റെ അഫ്ഗാനിൽനിന്നുള്ള തത്സമയ സംപ്രേക്ഷണമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രീണനരാഷ്ട്രീയക്കാർ ഇത്തരക്കാരുമായുള്ള അവിഹിതബന്ധം ഉപേക്ഷിക്കുവോളം മതേതര സമൂഹം കാത്തിരിക്കരുത്. ഇത്തരം ഒളിച്ചുകടത്തലുകളുടെ കാലത്ത് പത്രമെന്ന നിലയിൽ നിങ്ങളുടെ നിലപാടും പ്രതിരോധവും എന്തായിരുന്നെന്ന ഭാവിതലമുറയുടെ ചോദ്യത്തിനു മറുപടിയായി ഈ മുഖപ്രസംഗവും ചരിത്രത്തിലിരിക്കട്ടെ.
ക്രൈസ്തവ-ഹിന്ദു-മുസ്ലിം മതഭ്രാന്തുകളിൽ ഒന്നിനെയെങ്കിലും കണ്ടില്ലെന്നു നടിക്കുന്ന മതേതരത്വം വ്യാജമാണ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഒപ്പിട്ട 10 അധ്യായങ്ങളും 119 അനുഛേദങ്ങളുമുള്ള ക്രിമിനൽ നടപടിക്രമത്തിലെ "ഇസ്ലാമികരാഷ്ട്ര പരിഷ്കാരങ്ങളി'ൽ ചിലത് ഇങ്ങനെയാണ്. അടിമത്തം നിയമവിധേയമാക്കി. അതിന്റെ അടിസ്ഥാനം ചാതുർവർണ്യമാണ്. ആർട്ടിക്കിൾ-9, സമൂഹത്തെ മതപണ്ഡിതർ (ഉലമ അല്ലെങ്കിൽ മുല്ല), വരേണ്യവർഗം (ഗോത്രത്തലവന്മാരും കമാൻഡർമാരും), മധ്യവർഗം, താഴ്ന്നവർഗം എന്നിങ്ങനെ നാലു വിഭാഗങ്ങളായി വിഭജിച്ചു.
ശിക്ഷ, കുറ്റമനുസരിച്ചല്ല, പ്രതിയുടെ സാമൂഹികപദവി അനുസരിച്ചാകും. ഇന്ത്യയിൽ കുറ്റങ്ങളെയും ശിക്ഷയെയും ചാതുർവർണ്യം വിവേചിച്ചിരുന്ന കാലത്തിന്റെ ഓർമയുണർത്തുന്നതാണ് ഈ പ്രാകൃത നിയമം. അഫ്ഗാനിസ്ഥാനിൽ ഇതിനായി പൗരന്മാരെ സ്വതന്ത്രരെന്നും അടിമകളെന്നും കോഡ് ഉപയോഗിച്ച് വേർതിരിക്കും. ഇസ്ലാമിക പണ്ഡിതൻ ഒരു കുറ്റകൃത്യം ചെയ്താൽ ശിക്ഷ "ഉപദേശ'ത്തിലൊതുങ്ങും. വരേണ്യവർഗത്തിൽപ്പെട്ടയാളാണെങ്കിൽ കോടതിയിലേക്ക് വിളിപ്പിച്ച് ഉപദേശിക്കും.
മധ്യവർഗക്കാർക്ക് തടവ് ശിക്ഷ. എന്നാൽ, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് തടവും ചാട്ടവാറടിയും തുടങ്ങി മുകളിലേക്കുള്ള ശിക്ഷകൾ..! താലിബാൻ വീണ്ടും അധികാരത്തിലെത്തി നാലര വർഷം പിന്നിട്ടപ്പോഴാണ് "ഇസ്ലാമിക ഭരണ മൂല്യങ്ങൾ' തിരിച്ചുപിടിക്കാനുള്ള നീക്കം. സ്ത്രീകൾക്കും മതന്യൂനപക്ഷങ്ങൾക്കും മനുഷ്യരെന്ന പദവിപോലും ഇല്ല. കുറ്റം ആരോപിക്കപ്പെടുന്നവർക്ക് അഭിഭാഷകനെ വയ്ക്കാന്‍ അവകാശമില്ല. തെറ്റായ ശിക്ഷാനടപടികൾക്ക് നഷ്ടപരിഹാരവുമില്ല.
തെളിവുകളേക്കാൾ കുറ്റസമ്മത മൊഴികൾക്കും സാക്ഷിമൊഴികൾക്കുമാണ് കോടതി പ്രാധാന്യം നൽകുന്നത്. പീഡിപ്പിച്ചു കുറ്റം സമ്മതിപ്പിച്ചാലും മതനേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പേടിക്കാനില്ല. ഭർത്താവിന്റെ അനുവാദമില്ലാതെ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളും സ്വന്തം വീട്ടുകാരെ സന്ദർശിക്കുന്ന ഭാര്യമാരും ജയിൽശിക്ഷ അനുഭവിക്കണം. ഭാര്യയെ ക്രൂരമായി മർദിക്കുന്പോൾ ഗുരുതരമായ പരിക്കുണ്ടായാലും ഭർത്താവിനു വെറും 15 ദിവസത്തെ തടവ്.
ഇസ്ലാം മതം ഉപേക്ഷിക്കുന്നവർ പിന്നെ വെളിച്ചം കാണില്ല. ആജീവനാന്ത തടവുശിക്ഷ കൂടാതെ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും പരസ്യമായ ചാട്ടവാറടിയുമുണ്ട്. ലോകത്തെ മനുഷ്യാവകാശ സംഘടനകൾ പലതും നടുക്കവും പ്രതിഷേധവുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫലവും ഉണ്ടാകാൻ സാധ്യതയില്ല. നമുക്കു ചെയ്യാവുന്ന ഒരു കാര്യം, അഫ്ഗാനിലെ സ്ഥിതഗതികളെ അപലപിക്കുന്നതിനപ്പുറം ഇന്ത്യയിലെ താലിബാൻ നുഴഞ്ഞുകയറ്റത്തെ തടയുകയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിനു പരിമിതിയുണ്ട്. തീവ്രവാദത്തെ എതിർത്താൽ മുസ്ലിം വോട്ട് നഷ്ടപ്പെടുമോയെന്ന, ആ സമുദായത്തെ വിലകുറച്ചു കാണുന്ന വികല രാഷ്ട്രീയമാണ് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികളെ പിന്തിരിപ്പിക്കുന്നത്. മറ്റു ചിലർക്ക് തങ്ങൾ തള്ളിപ്പറഞ്ഞിട്ടില്ലാത്ത ചാതുർവർണ്യമല്ലേ താലിബാൻ ഏറ്റെടുത്തത് എന്ന വർണ്യത്തിലാശങ്ക. പ്രത്യേകിച്ച്, കേന്ദ്രസർക്കാർ താലിബാനുമായി കരാറുകളിലേർപ്പെടാൻ നിർബന്ധിതമാകുകയും ചെയ്ത സാഹചര്യത്തിൽ.
മറ്റൊരു കറുത്ത ഫലിതംകൂടി പറയാതെ വയ്യ. മതരാഷ്ട്രവാദം അവർ ഉപേക്ഷിച്ചു എന്നവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാക്കൾ ജമാ ഇത്തെ ഇസ്ലാമിയെയും അതിന്റെ രാഷ്ട്രീയദളമായ വെൽഫെയർ പാർട്ടിയെയും ചേർത്തുനിർത്തി തെറ്റിദ്ധാരണ പരത്തുന്പോഴാണ്, ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാവില്ലെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ലത്രേ. മുന്‍പ് മറ്റൊരു വീഡിയോയിൽ അദ്ദേഹം പറഞ്ഞതു കേട്ടാൽ സംശയം തീരും. ജമാ അത്തെ ഇസ്ലാമി ഒരിക്കലും മതരാഷ്ട്രവാദം അംഗീകരിക്കുന്നില്ല, സ്ഥാപിക്കുകയെന്ന ലക്ഷ്യവുമില്ല. മതരാഷ്ട്രമെന്നതു പാശ്ചാത്യ ടെർമിനോളജിയാണ്. ഞങ്ങളുടേത് ഇസ്ലാമിക രാഷ്ട്രമാണ്.
ഇസ്ലാമിക രാഷ്ട്രം മതരാഷ്ട്രമല്ല, അതൊരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമാണ്! അതായത്, ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റും വിസ്മയ താലിബാനും ബൊക്കോ ഹറാമും ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും അസംഖ്യം ഇതരമത ഘാതകസംഘങ്ങളും നെഞ്ചേറ്റുന്ന മുസ്ലിം ബ്രദർഹുഡ് ലോകമെങ്ങും നടപ്പാക്കാനുദ്ദേശിക്കുന്ന ഇസ്ലാമിക രാഷ്ട്രത്തെ ജമാ അത്തെ ഇസ്ലാമി തള്ളിക്കളയുന്നില്ല.
ഈ ആശയത്തെയാണ് സിപിഎം തോളിൽനിന്നിറക്കി വച്ചപ്പോഴേ കോൺഗ്രസ് ചാടിയെടുത്തിരിക്കുന്നത്. എസ്ഡിപിഐ പോലുള്ള സംഘടനകളെ സിപിഎമ്മും വളർത്തുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തെയും അതുവഴി ഹിന്ദുത്വ വർഗീയതയെയും പോഷിപ്പിച്ചതിൽ, ഇന്ത്യയിലെ മതേതര പാരന്പര്യം അവകാശപ്പെടുന്ന ഇടതു-വലതു മുന്നണികളുടെ പങ്ക് പഠിക്കുന്നവർക്ക് ഈ യാഥാർഥ്യങ്ങളെക്കൂടി ചരിത്രം റഫറൻസായി നൽകും.
സത്യത്തിൽ ഇസ്ലാമിക തീവ്രവാദം ഇന്ത്യൻ ജനാധിപത്യത്തിൽ, പ്രത്യേകിച്ച് ബിജെപി ഭരണത്തിൽ, പത്തിയൊതുക്കി കഴിയുകയാണ്. തീവ്രവാദ പ്രസ്ഥാനങ്ങൾ സ്വന്തമായി ഒപ്പിട്ട സ്വഭാവ സർട്ടിഫിക്കറ്റും സാക്ഷ്യപത്രങ്ങളും വായിച്ചുനോക്കിയിട്ട്, രഹസ്യമോ പരസ്യമോ ആയിട്ടുള്ള നീക്കുപോക്കുകൾ നടത്തുന്നവരുടെയൊക്കെ കൈകളിൽ മതേതരത്വം എത്രകാലം ഭദ്രമായിരിക്കുമെന്ന് മതേതര സമൂഹം സ്വന്തം മക്കളെയോർത്തെങ്കിലും ചിന്തിക്കണം.
ഇന്ത്യയിലെ യഥാർഥ മതേതര വിശ്വാസികൾ ഇതുപോലെ ആശയക്കുഴപ്പത്തിലായ കാലമില്ല. ഭരണഘടനയെക്കുറിച്ചു പ്രസംഗിക്കുന്നതിലും അതുകൊണ്ടു പ്രദക്ഷിണം നടത്തുന്നതിലും ഒതുങ്ങുന്നതല്ല മതേതരത്വ സംരക്ഷണം. ചില പാർട്ടികൾ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും മറ്റു ചിലർ വോട്ടിനുവേണ്ടി മതഭ്രാന്തുകളോടൊത്തു ശയിക്കുകയും ചെയ്യുന്ന കാലത്ത്, മതരാഷ്ട്രം പിറക്കാതിരിക്കാൻ ആസൂത്രണം ആവശ്യമാണ്.
നാം ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമൊക്കെ വർഗീയതയിൽ കക്ഷിചേരാത്ത രാഷ്ട്രീയം പുറത്തെടുക്കണം. രാഷ്ട്രീയ പാർട്ടികളോടുള്ള ചോദ്യങ്ങൾ ആവർത്തിക്കണം. അഫ്ഗാനിസ്ഥാൻ ഒരു തമോഗർത്തമാകുന്പോൾ ഇന്ത്യ അതിന്റെ മതേതര ഭ്രമണപഥത്തിൽനിന്ന് ഒരിഞ്ചും മാറരുത്.
Editorial
ഇതുവരെ എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ചെയ്തിട്ടുള്ളതേ ഇന്നലെ ധനമന്ത്രി കെ.എൻ. ബാലഗോപാലും ചെയ്തിട്ടുള്ളു. കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുന്‍പുള്ള ബജറ്റ് ഇദ്ദേഹവും വോട്ട് അഭ്യർഥിക്കുന്നതാക്കി.
ദരിദ്രരെ പരിഗണിച്ച്, നികുതിഭാരം വർധിപ്പിക്കാതെ, ശന്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ച്, ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി, വികസനപദ്ധതികൾ പ്രഖ്യാപിച്ച്, നേരിയതെങ്കിലും ആശാ വർക്കർമാർക്കുപോലും പ്രതിഫലം വർധിപ്പിച്ച് ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്, തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ മുന്നൊരുക്കമായി.
അതുകൊണ്ട്, നടപ്പാക്കിയാൽ സംസ്ഥാനത്തിനു ഗുണകരമായ ബജറ്റാണിതെന്നു പറയാം. കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ തികച്ചും സംയമനത്തോടെ ബജറ്റ് അവതരിപ്പിക്കാൻ മന്ത്രിക്കു കഴിഞ്ഞിട്ടുമുണ്ട്. കെ -റെയിലിനു പകരമായുള്ള ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയാണ് ബജറ്റിലെ വികസനപ്രഖ്യാപനത്തിൽ പ്രധാനം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തുകയും ചെയ്തു.
കെ-റെയിൽ വരുത്തിവച്ച ക്ഷീണം ഈ പ്രഖ്യാപനംകൊണ്ടു മറികടക്കാനാകുമോയെന്നറിയില്ല. ഇ. ശ്രീധരന്റെ മുൻകൈയിൽ കേന്ദ്ര സർക്കാർ ഡിപിആർ തയാറാക്കാൻ പച്ചക്കൊടി കാണിച്ച തിരുവനന്തപുരം-കണ്ണൂർ വേഗപാത പരിഗണനയിലിരിക്കെയാണ് സംസ്ഥാനത്തിന്റെ പുതിയ പ്രഖ്യാപനം. "ശ്രീധരൻ വേഗപാത'യ്ക്ക് പൊന്നാനിയിൽ ഡിഎംആർസി ഓഫീസും തുറന്നിട്ടുണ്ട്. ആർആർടിഎസ് കേരളത്തിൽ പ്രായോഗികമല്ലന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.
അതായത്, കെ-റെയിൽ മുതൽ ആർആർടിഎസ് വരെയുള്ള പ്രഖ്യാപനങ്ങളിലൂടെ ഈ സർക്കാരിന്റെ കാലാവധി തീരുകയാണ്; ഒന്നും നടന്നിട്ടില്ല. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ നൽകുമെന്ന പ്രഖ്യാപനം ജനങ്ങളെ സ്പർശിക്കുന്നതാണ്. ജീവനക്കാരെ പരിഗണിച്ചെങ്കിലും വൈകിപ്പോയെന്ന അഭിപ്രായം അവർക്കിടയിലുണ്ട്. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷനൊപ്പം ഡിഎ കുടിശിക ഉള്‍പ്പെടെ നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്നുമുതൽ നടപ്പാക്കും. വരുന്ന സർക്കാരിന്റെ സാന്പത്തിക ബാധ്യത വർധിപ്പിക്കുന്നതാണിത്. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ചു.
മൂന്നു മാസം മുന്‍പ് ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതുകൊണ്ട് ബജറ്റിൽ അധികവർധനയില്ല. ക്ഷേമ പെൻഷനുകൾ നവംബർ മുതൽ കൊടുത്തുതുടങ്ങിയിട്ടുണ്ട്. സ്ത്രീസുരക്ഷാ പെൻഷന് 3,820 കോടി രൂപ വകയിരുത്തിയതും ശ്രദ്ധേയമായി. ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
കാരണം, ആശമാരുടെ സമരത്തെ സിപിഎമ്മും സർക്കാരും ഒരുപോലെ അവഹേളിച്ചതു കേരളം കണ്ടതാണ്. സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന് ഒരു വർഷത്തോളം ആവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടു തവണയായി 2000 രൂപ വർധിപ്പിച്ചു. ബജറ്റിൽ ആശമാർക്കും അങ്കണവാടി വർക്കേഴ്സിനും വേതനം 1000 രൂപ വീതം വർധിപ്പിച്ചു.
പുതിയ തീരുമാനപ്രകാരം സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് ഈ ആനുകൂല്യം ലഭിക്കും. ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടി രൂപയാണ് വകയിരുത്തിയത്. കേരളത്തിൽ പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രയോജനപ്പെടും.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചത്. 10 വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്നാണു പറഞ്ഞിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടത്തിയ വർഷത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പക്ഷേ, കേന്ദ്രസർക്കാരിന്റെ അവഗണനയെ മറികടന്ന് സംസ്ഥാനം വിജയകരമായ ബജറ്റ് പ്രഖ്യാപിച്ചെന്നും ബജറ്റിൽ വിശദാംശങ്ങളും ഡോക്യുമെന്റുകളും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ധനസ്ഥിതിയെക്കുറിച്ച് ഒരു ധവളപത്രത്തിന്റെപോലും ആവശ്യമില്ലെന്നുമാണ് ധനമന്ത്രി പ്രതികരിച്ചത്.
ഏതായാലും അവസാന നാളുകളിലുള്ള പ്രഖ്യാപനങ്ങൾ വോട്ടായി മാറുമോയെന്നും ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത ഉൾപ്പെടെ ബജറ്റിലെ പല വികസന പദ്ധതികളും നടപ്പാകുമോയെന്നും ഒരുറപ്പുമില്ല. സർക്കാരിന്റെ ബജറ്റിൽ ആക്ഷേപമുണ്ടെങ്കിൽ പ്രതിപക്ഷമാണ് ഇതേക്കുറിച്ചു പഠിച്ച് വിശദമായ റിപ്പോർട്ടും അതിനെ അടിസ്ഥാനമാക്കി അവരുടെ പ്രകടനപത്രികയും തയാറാക്കേണ്ടത്. രണ്ടും വിലയിരുത്തി തീരുമാനമെടുക്കാൻ രാഷ്ട്രീയബോധമുള്ള കേരളത്തിലെ ജനങ്ങൾക്കറിയാം.
Editorial
തങ്ങൾക്കു മാത്രം ലാഭവും പങ്കാളികൾക്കു നഷ്ടവുമുണ്ടാകുന്ന വിചിത്ര വ്യാപാരക്കരാറുകൾക്കു കാത്തിരിക്കുന്നവർക്കൊഴിച്ചാൽ പൊതുവെ രാജ്യത്തിനു ഗുണകരമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ. യൂറോപ്യൻ യൂണിയന്റെ താത്പര്യങ്ങൾക്ക് ഇന്ത്യ കീഴടങ്ങിയെന്നു പറഞ്ഞ് സിപിഎം ഇതിനെ എതിർത്തിട്ടുണ്ട്. ചൈനയ്ക്കും റഷ്യക്കും എതിർപ്പുണ്ട്.
ഇന്ത്യയും യൂറോപ്പുമായുള്ള ബന്ധം വഷളാക്കരുതെന്നു മുന്നറിയിപ്പു നൽകിയ അമേരിക്കക്കാർക്ക് ആശങ്കയും തന്നിഷ്ടക്കാരനായ ട്രംപിന് രോഷവും ഉണ്ടായേക്കാം. അത് അവരുടെ കാര്യം. കരാറനുസരിച്ച്, ഇന്ത്യയിൽനിന്നു യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന 99.5 ശതമാനം ഉത്പന്നങ്ങൾക്കും നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. അതുപോലെ, ഇറക്കുമതി ചെയ്യുന്ന 97.5 ശതമാനത്തിന് ഇന്ത്യയും ആനുപാതികമായ നികുതിയിളവു നൽകും. കയറ്റുമതി-പിഴ തീരുവകൾ വർധിപ്പിച്ച് മറ്റുള്ളവരുടെ വഴിമുടക്കാനിറങ്ങിയ ട്രംപിനോടു തർക്കിച്ചു സമയം കളയാതെ മോദിയും യൂറോപ്യൻ യൂണിയൻ നേതാക്കളും ബൈപാസ് തുറന്നിരിക്കുന്നു.
എല്ലാ വ്യാപാരക്കരാറുകളുടെയും മാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതിയ കരാർ, യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുടെയും യൂറോപ്യൻ പാർലമെന്റിന്റെയും അംഗീകാരംകൂടി ലഭിച്ചാൽ ഇക്കൊല്ലം അവസാനമോ അടുത്ത വർഷം ആദ്യമോ നിലവിൽ വരും. യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്‍ ദെർ ലെയ്നുമായി പ്രധാനമന്ത്രി മോദി ഡൽഹിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് വ്യാപാരക്കരാർ ഒപ്പുവച്ചത്.
ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ്, അമേരിക്കൻ തീരുവയിൽ കുടുങ്ങിയ തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് യൂറോപ്പിൽ വിപണിയുണ്ടാകും. ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ തൊഴിലുകാരുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും.
സോളാർ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും വീസ നിയന്ത്രണങ്ങളിൽ വഴിമുട്ടിയ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ അവസരങ്ങൾ വർധിക്കും. വിദ്യാർഥികൾക്ക് പഠനച്ചെലവിൽ ഗണ്യമായ കുറവുമുണ്ടാകും. മറുവശത്ത്, യൂറോപ്യൻ സർവകലാശാലകൾ ഇന്ത്യയിൽ കാന്പസുകൾ തുടങ്ങുന്നതോടെ ഉന്നതവിദ്യാഭ്യാസ നിലവാരം ഉയരുകയും കുടിയേറ്റ ലക്ഷ്യമില്ലാത്ത വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടരാനാകുകയും ചെയ്യും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, മദ്യം, വൈനുകൾ, പാനീയങ്ങൾ, കെമിക്കൽസ്, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ യൂറോപ്പ് ഇന്ത്യയിലെത്തിക്കും. യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ടിരിക്കുന്ന കരാർ എല്ലാംകൊണ്ടും തികഞ്ഞതാണെന്നല്ല, അത് നമ്മുടെ ആവശ്യമായിരുന്നു എന്നതാണ് പ്രധാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ കൃത്യമായി നിർവചിച്ചിട്ടുണ്ട്. അരക്ഷിതലോകത്ത് സുരക്ഷിതത്വം നൽകുന്ന ഉടന്പടികൂടിയാണ് യൂറോപ്യൻ യൂണിയനുമായുള്ള തന്ത്രപരമായ ബന്ധമെന്ന് അദ്ദേഹം വിശേഷിപ്പിച്ചതിൽ കരാറും അതിന്റെ അടിയന്തര സാഹചര്യവും സാധ്യതയും വ്യക്തമാണ്.
അതേസമയം, കാർഷികോത്പന്നങ്ങളെ കരാറിൽ ഉൾപ്പെടുത്തിയേക്കില്ല എന്നു പറയുന്പോൾ, ഇന്ത്യയുടെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല ഈ ഉടന്പടി എന്നു കരുതിയാൽ മതി. മറ്റു മേഖലകൾക്ക് കരാറിലൂടെ വഴി തുറക്കുന്പോൾ, കർഷകരോടുള്ള പ്രതിബദ്ധത സർക്കാർ ആഭ്യന്തരമായി പ്രകടിപ്പിച്ചാൽ രാജ്യത്ത് സമഗ്ര മാറ്റമുണ്ടാകും. തങ്ങൾക്കു പങ്കില്ലാത്ത ഏതൊരു കരാറിനെയും എതിർക്കുന്നത് സിപിഎമ്മിന്റെ തനത് രാഷ്ട്രീയമെന്നു നിരീക്ഷിക്കാമെങ്കിലും, പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കരാർ അവതരിപ്പിക്കുകയും ചർച്ചയ്ക്ക് തയാറാവുകയും വേണമെന്ന ആവശ്യം ജനാധിപത്യപരമായി അംഗീകരിക്കേണ്ടതാണ്.
വ്യാപാരത്തിനുവേണ്ടി തുടങ്ങിയ ചർച്ചയ്ക്ക് 18 വർഷത്തിനുശേഷം രാഷ്ട്രീയംകൊണ്ട് ഒപ്പിടേണ്ടിവന്ന ചരിത്രമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റേത്. 2007ൽ ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ യൂറോപ്പുമായി തുടങ്ങിവച്ച ചർച്ചകളാണ് 18 വർഷങ്ങൾക്കുശേഷം ഫലമണിഞ്ഞിരിക്കുന്നത്. 2013ൽ സ്തംഭിച്ചതിനുശേഷം, 2022 ജൂണിലാണു ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത്. ട്രംപിന്റെ അധിക തീരുവകളുടെ അനിശ്ചിതാവസ്ഥ ഇന്ത്യയുടെയും യൂറോപ്പിന്റെയും സാന്പത്തികരംഗത്തെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇത് ഇത്രവേഗം നടപ്പാകില്ലായിരുന്നു.
അമേരിക്കയുടെ പരന്പരാഗത ജനാധിപത്യ പ്രതിബദ്ധത മാറ്റിവച്ച്, എല്ലാ ബന്ധങ്ങൾക്കും ലാഭ-നഷ്ടങ്ങൾകൊണ്ട് മാർക്കിട്ട, വ്യാപാരികൂടിയായ ട്രംപാണ് ഈ കരാറിനെ രാഷ്ട്രീയ ആയുധമാക്കാൻ ഇന്ത്യയെയും യൂറോപ്പിനെയും നിർബന്ധിതരാക്കിയത്. എല്ലാവരും ഒന്നിച്ചു വളരുക എന്ന നയത്തിൽനിന്നു മാറി അപരിഷ്കൃത ശൈലിയിൽ അമേരിക്ക ഒന്നാമത് എന്ന പൊങ്ങച്ചം ഇതര രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമായിരുന്നു. ആ വെല്ലുവിളി, ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഉൾപ്പെടുന്ന കരാറിൽ ഒപ്പിട്ടുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും ഏറ്റെടുത്തിരിക്കുന്നു.
ഇതു സാധ്യമാക്കുന്നതിനായി വർഷങ്ങളായി പ്രതിബദ്ധതയോടെ പ്രവർത്തിച്ച യൂറോപ്പിലെ എല്ലാ നേതാക്കൾക്കും നന്ദി പറയുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഒപ്പം, ചർച്ചകൾ തുടങ്ങിവച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവരെയും, ചരിത്രപരമായ ഈ മുഹൂർത്തത്തിൽ രാജ്യത്തിനു മറക്കാനാകില്ല.
Editorial
കൽപ്പറ്റയിൽ 16കാരനെ വളഞ്ഞിട്ടു മർദിച്ച ഗുണ്ടകൾക്കു കുട്ടികളുടെ എന്തെങ്കിലും ലക്ഷണമുണ്ടോ? ആ ഭയാനകദൃശ്യം മുഴുവൻ കാണാൻ മുതിർന്നവർക്കുപോലും, പ്രത്യേകിച്ച്, മക്കളുള്ളവർക്കു സാധ്യമല്ല. ഈ അക്രമിസംഘത്തിനു നാളെ കൊലയാളിസംഘമാകാനുള്ള ലക്ഷണങ്ങളെല്ലാമുണ്ട്. പക്ഷേ, കൽപ്പറ്റ കുറ്റവാളികളിൽ ഒരാളൊഴികെ ആർക്കും പ്രായപൂർത്തിയായിട്ടില്ല. ശിക്ഷ ഉപദേശത്തിലും നല്ലനടപ്പിലും തീരും. അതായത്, പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്. പക്ഷേ, പ്രായപൂർത്തിയാകാത്ത ഇരകൾക്ക് ആരുമില്ല. അവരിനിയും തല്ലു കൊള്ളും, ചിലപ്പോൾ കൊല്ലപ്പെടും.
കൽപ്പറ്റ മാത്രമല്ല, കേരളത്തിന്റെ മുക്കും മൂലയും ഇത്തരം കുട്ടിക്കുറ്റവാളികളും മയക്കുമരുന്നടിമകളും ഭരിച്ചുതുടങ്ങിയത് സർക്കാരോ നിയമസംവിധാനങ്ങളോ അറിഞ്ഞിട്ടില്ല. കൊടുംക്രൂരരായ ‘പൊന്നുമക്കളെ’യും അവരെ ഇവ്വിധമാക്കി അഴിച്ചുവിട്ട മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെയും വിട്ടയയ്ക്കുന്പോൾ, ഇരകൾ അനീതിക്കിരയാകുകയാണ്. ഈ ഏർപ്പാട് പുനഃപരിശോധിക്കണം. കുറ്റകൃത്യമുണ്ട്, കുറ്റവാളിയില്ല എന്ന ദുരവസ്ഥ മാറണം.
കഴിഞ്ഞ 21നു വൈകുന്നേരം മൂന്നിനാണ് സംഭവം. ഇരട്ടപ്പേരു വിളിച്ചതിനാണ് ഫോണിലൂടെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി 16കാരനെ ഇടിച്ചും ചവിട്ടിയും വടിയൊടിയുവോളം തല്ലിയും വീഴ്ത്തിയത്. ക്രൂരത അതിരുകടന്നപ്പോൾ ദൃശ്യം പകർത്തിക്കൊണ്ടിരുന്നയാൾ മതിയെന്നു പറയുന്നുണ്ട്. പക്ഷേ, അക്രമികൾക്കു മതിയായില്ല. ഷൂസിട്ടു മുഖത്തു ചവിട്ടുന്നതും മർദിക്കുന്നവരുടെ ഓരോരുത്തരുടെയും കാലു പിടിപ്പിച്ചു മാപ്പു പറയിക്കുന്നതും ദൃശ്യത്തിലുണ്ട്. മാപ്പു പറയുമ്പോഴും മർദിക്കുകയാണ്. കുറ്റവാളികൾതന്നെ ദൃശ്യം പ്രചരിപ്പിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. അറസ്റ്റിലായ കൽപ്പറ്റ സ്വദേശി മുഹമ്മദ് നാഫി ഒഴികെയുള്ള മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. ജുവനൈൽ നിയമപ്രകാരം നടപടിയെടുക്കും. സംഭവം ചർച്ചയായതോടെ മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സ തേടി രക്ഷപ്പെടാൻ ശ്രമിച്ച നാഫിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ പത്താം ക്ലാസുകാരനെ മർദിക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
മർദിക്കുന്നവർ മാപ്പു പറയിക്കുന്നതിനൊപ്പം ഹല്ലേലുയ്യയും യേശുക്രിസ്തുവിന്റെ നാമവുമൊക്കെ ഏറ്റു ചൊല്ലിക്കുന്നതും പോലീസ് അന്വേഷിക്കേണ്ടതാണ്. കുറ്റവാളികൾക്കു മതപരമായ ദുരുദ്ദേശ്യമുണ്ടെങ്കിൽ അതു കൂടുതൽ ഗൗരവമുള്ളതാണ്. ഇല്ലെങ്കിൽ മതസ്പർധ പരത്താൻ തക്കം പാർത്തിരിക്കുന്നവർക്കു ദുർവ്യാഖ്യാനത്തിന് അവസരമുണ്ടാകും.
ദിവസങ്ങൾക്കു മുന്‍പാണ് എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരിൽ ഒന്‍പതാം ക്ലാസുകാരനെ സഹപാഠികൾ പോലീസ് എയ്ഡ് പോസ്റ്റിലിട്ടു മർദിക്കുന്ന ദൃശ്യം പുറത്തുവന്നത്. രാവിലെ സ്കൂളിലേക്കു പോകാനായി പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ വിദ്യാർഥിയെ സഹപാഠികളും മറ്റൊരു സ്കൂളിലെ രണ്ടു വിദ്യാർഥികളും, ഉപയോഗിക്കാതെ കിടന്ന എയ്ഡ്പോസ്റ്റിലേക്കു കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ചോരയൊലിപ്പിച്ചു ക്ലാസിലെത്തിയ വിദ്യാർഥിയെ, മാതാപിതാക്കളെ വിളിച്ചുവരുത്തി അധികൃതർ ആശുപത്രിയിലേക്കു വിട്ടു. തുടർന്നു പോലീസെത്തി കേസെടുത്തെങ്കിലും ഇരുകൂട്ടരുടെയും മാതാപിതാക്കൾ ഒത്തുതീർപ്പിലെത്തി. പക്ഷേ, അക്രമികൾതന്നെ ദൃശ്യം പുറത്തുവിട്ടതോടെ കുട്ടിയുടെ മാതാപിതാക്കൾ ക്രൂരത തിരിച്ചറിഞ്ഞ് വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതുകൊണ്ടു മാത്രം ചിലതു ശ്രദ്ധിക്കപ്പെടുന്നുവെന്നേയുള്ളൂ. സ്കൂളുകളിൽ ഉൾപ്പെടെ നാടാകെ കുട്ടിക്കുറ്റവാളി സംഘങ്ങൾ പെരുകുകയാണ്. ഉത്തരവാദിത്വമില്ലാത്തവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായ മാതാപിതാക്കളാണ് പ്രധാന ഉത്തരവാദികൾ. പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിയാതെ, കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും വെന്പൽകൊള്ളുന്ന പക്വതയില്ലാത്ത അധ്യാപകരും ഉത്തരവാദികളാണ്. ഇവരാരും മർദനത്തിനിരയാകുന്ന കുട്ടികളുടെ മാനസികാഘാതങ്ങൾ തിരിച്ചറിയുന്നില്ല.
കേരളം അതിഗുരുതരമായൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ഇവിടത്തെ ചില രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും നടത്തിയിരുന്ന ഗുണ്ടായിസം മയക്കുമരുന്നടിക്കുന്ന പ്രായപൂർത്തിയാകാത്തവർ ഏറ്റെടുത്തിരിക്കുന്നു. സഹജീവിയെ ആക്രമിക്കാൻ ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ആവശ്യമില്ല. മദ്യവും മയക്കുമരുന്നും വിതരണം ചെയ്യുന്നവർ വിദ്യാലയങ്ങളെ വലയം ചെയ്തിരിക്കുകയാണ്. അധ്യാപകർ ഭീതിയിലും നിസഹായതയിലുമായി. നാട്ടിൻപുറങ്ങളിൽപോലും ഈ കുട്ടിക്കുറ്റവാളികളെ നേരിടാൻ മുതിർന്നവർക്കും ഭയമാണ്. ഇത്തരക്കാരെ പേടിച്ച് ഉത്സവങ്ങളും പെരുന്നാളുകളും നടത്താനാകാത്ത സ്ഥിതിയായി. ചോദ്യംചെയ്താൽ സംഘം ചേർന്ന് ആക്രമിക്കും. മക്കളുടെ തോന്ന്യാസങ്ങളെ നിസാരമായി കണ്ട് അവഗണിച്ചിരുന്ന മാതാപിതാക്കൾക്കും നിയന്ത്രണം നഷ്ടമായി.
അധോലോകങ്ങളെ ലജ്ജിപ്പിക്കും വിധമുള്ള ക്രൂരതകൾക്കു മടിക്കാത്തവരെ പ്രായപൂർത്തിയായില്ലെന്ന പേരിൽ സംരക്ഷിക്കുന്ന നിയമങ്ങൾ അഴിച്ചുപണിയേണ്ടതാണ്. രാജ്യത്തെ നടുക്കിയ ‘നിർഭയ’ കൂട്ടമാനഭംഗ-കൊലപാതക കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കരുതെന്ന ഹർജിയുമായി 2015ൽ, ഡൽഹി വനിതാ കമ്മീഷൻ സമീപിച്ചപ്പോൾ സുപ്രീംകോടതി പറഞ്ഞത്, അയാളെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക പങ്കുവയ്ക്കുന്നെന്നും പക്ഷേ, നിലവിലുള്ള നിയമത്തിനപ്പുറത്തേക്കു പോകാൻ തങ്ങൾക്കാകില്ലെന്നുമാണ്. വനിതാ കമ്മീഷന്റെ ഹർജിയെ പിന്തുണയ്ക്കുന്നുവെന്നു ബോധിപ്പിച്ച സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്, ആദ്യം നിയമം ഉണ്ടാക്കൂ എന്നാണ്.
വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വിദ്യാർഥിസംഘടനാ ഗുണ്ടായിസ ന്യായീകരണവും അക്രമം കുത്തിനിറച്ച പുതുതലമുറ സിനിമകളും പക്വതയുള്ളതും അച്ചടക്കത്തിൽ വളർന്നതുമായ കുട്ടികളെപ്പോലും എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കണം. മനുഷ്യർ ചോരയൊലിച്ചും പേവിഷബാധയേറ്റും നരകിക്കുന്പോൾ, അവരെ കടിച്ചുകുടഞ്ഞ നായ്ക്കൾക്കുവേണ്ടി കണ്ണീരൊലിപ്പിക്കുന്നവർ, കേരളത്തെ മുൾമുനയിൽ നിർത്തുന്നതിനു തുല്യമാണ് സ്ഥിതി. പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്.
അവർ ചവിട്ടിക്കൂട്ടുന്ന പ്രായപൂർത്തിയാകാത്തവരും അല്ലാത്തവരുമായ ഇരകൾക്കു നീതിയില്ല. അനീതിയുടെ നൈയാമിക സംരക്ഷണമാണിത്. കാലഹരണപ്പെട്ട നിയമങ്ങളാണ് കോടതികളെയും നിസഹായരാക്കുന്നത്. കുട്ടികളുടെ ചെറിയ കുറ്റങ്ങൾക്ക് കഠിനശിക്ഷ നൽകണമെന്നല്ല, അവരുടെ സംഘടിതമായ കൊടുംക്രൂരതകൾക്ക് പ്രായക്കുറവിന്റെ ഇളവു നൽകി ഇരകളെ വീണ്ടും ശിക്ഷിക്കരുതെന്നാണ് പറയാനുള്ളത്. കൊടുംകുറ്റവാളികൾക്ക് പ്രായപൂർത്തിയാകാത്തതിനു നാട്ടുകാരെന്തു പിഴച്ചു?
Editorial
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പാത്രം കഴുകിയത് പിആർ വർക്കാണോ തെരഞ്ഞെടുപ്പ് അഭ്യാസമാണോ എന്നതൊക്കെ രാഷ്ട്രീയക്കാർ ചർച്ചചെയ്തുകൊള്ളട്ടെ. പക്ഷേ കേരളം, പ്രത്യേകിച്ചും പുരുഷന്മാർ ഇനിയും കൈവരിച്ചിട്ടില്ലാത്ത ഒരു അടിസ്ഥാനമാന്യതയെ അതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അവനവന്റെ ഉച്ഛിഷ്ടമുള്ള പാത്രം മറ്റുള്ളവരെക്കൊണ്ടു കഴുകിക്കുന്നവർക്ക് അസമത്വത്തിന്റെ കറ കഴുകിക്കളയാൻ ഇതൊരു ഓർമപ്പെടുത്തലാക്കാവുന്നതാണ്. ബേബി പാത്രം കഴുകിയതിന്റെ പേരിൽ എൽഡിഎഫിനു വോട്ടു കിട്ടുമോയെന്നതാണ് മറ്റു പാർട്ടികളുടെ ആശങ്കയെങ്കിൽ, മലയാളിയുടെ നന്പർ വൺ വീരവാദങ്ങൾക്കപ്പുറത്ത് ഇങ്ങനെ മറഞ്ഞിരിക്കുന്ന അസംഖ്യം മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ മുന്നിട്ടിറങ്ങി അവർക്കും വോട്ടു പിടിക്കാവുന്നതാണ്. പാത്രം കഴുകുന്നതിലും രാഷ്ട്രീയമുണ്ട്; ഉണ്ടാകണം.
സിപിഎം ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊടുങ്ങല്ലൂരിലെത്തിയ ബേബിക്ക് നൗഷാദ് എന്നയാളുടെ അഴീക്കോട്ടെ വീട്ടിലായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച് പാത്രവുമായി എഴുന്നേറ്റപ്പോള്‍ വീട്ടുകാർ തടഞ്ഞെങ്കിലും പാത്രം സ്വന്തമായി കഴുകുന്നതാണ് തന്റെ ശീലമെന്നുപറഞ്ഞ് അദ്ദേഹം തനിയെ ചെയ്തു.
അതുകേട്ടപ്പോള്‍ എതിര്‍ത്തില്ലെന്നും ബഹുമാനം തോന്നിയെന്നുമാണ് വീട്ടുകാർ പറഞ്ഞത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, അദ്ദേഹം പാത്രം കഴുകിയതോടെ പിന്നാലെ എഴുന്നേറ്റ മറ്റുള്ളവരും അതുതന്നെ ചെയ്തു എന്നതാണ്. പ്രധാന വ്യക്തികളുടെ ചെയ്തികളെ മറ്റുള്ളവർ കൂടുതൽ ശ്രദ്ധിക്കും. സ്ത്രീകൾ പാത്രം കഴുകുന്നത് മക്കൾ ഉൾപ്പെടെ ആരും ശ്രദ്ധിക്കുകയോ അതിലെന്തെങ്കിലും പ്രത്യേകത ഉള്ളതായി കരുതുകയോ ഇല്ല.
പക്ഷേ, കുടുംബനാഥൻ അതു ചെയ്യുന്പോൾ മക്കൾ അതു ശ്രദ്ധിക്കുക മാത്രമല്ല, അനുകരിക്കാൻ നിർബന്ധിതരാകുകയും ചെയ്യും. ഭക്ഷണബാക്കിയുള്ള പാത്രങ്ങൾ വീട്ടിലെ സ്ത്രീകൾക്കുവേണ്ടി ഉപേക്ഷിച്ചുപോകുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴുമുള്ളതിനാലാണ് കേരളത്തിൽ ഇതൊരു വാർത്തയായത്.
വീട്ടിലായാലും പാര്‍ട്ടി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്ന എത്ര നേതാക്കളുണ്ടാകും? എത്ര പാർട്ടിക്കാരെക്കുറിച്ച് ഇങ്ങനെ പറയാനാകും? ഇതേക്കുറിച്ചുള്ള സമൂഹമാധ്യമ കമന്റുകളിലൊന്ന്, “അച്ഛന് മുറ്റമടിച്ചാലും അമ്മ മുറ്റമടിച്ചാലും ഏട്ടന് മുറ്റമടിച്ചാലും ചൂല് പിണങ്ങില്ലാ’’ എന്ന ഒന്നാം ക്ലാസ് പാഠത്തിലെ വരികളാണ്. സമത്വത്തിന്റെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ ഈ ചർച്ച നിമിത്തമാക്കാവുന്നതാണ്.
പാത്രം കഴുകുന്നിടത്ത്, ശൗചാലയം വൃത്തിയാക്കുന്നിടത്ത്, മുറ്റമടിക്കുന്നിടത്ത്, തുണി അലക്കുന്നിടത്ത്, പാചകം ചെയ്യുന്നിടത്ത്... കാണാതായ കുടുംബാംഗങ്ങൾ എത്രയുംവേഗം ഹാജരാകേണ്ടതാണ്. ശുചിത്വം, മാലിന്യനിർമാർജനം, തുല്യത, യഥാർഥ സ്ത്രീശക്തീകരണം, പരസ്പരബഹുമാനം തുടങ്ങിയ കാര്യങ്ങൾ വീടുകളിൽനിന്നും വിദ്യാലയങ്ങളിൽനിന്നുമാണ് പഠിക്കേണ്ടത്.
ഉച്ചഭക്ഷണ പാത്രങ്ങൾ മുന്‍പ് കുട്ടികൾതന്നെ സ്കൂളുകളിൽ കഴുകുന്ന സന്പ്രദായമുണ്ടായിരുന്നു. പക്ഷേ, അന്നു വീട്ടിൽ കുട്ടികളെക്കൊണ്ട് അതു ചെയ്യിക്കാതിരുന്നതുകൊണ്ട് അതൊരു ശീലമായില്ല. ഇപ്പോൾ ജലക്ഷാമം ചൂണ്ടിക്കാട്ടി പല സ്കൂളുകളും അത് അനുവദിക്കുന്നില്ല. പക്ഷേ, വീട്ടിലെത്തിയാലുടൻ കുട്ടികളെക്കൊണ്ട് അതു കഴുകിക്കുന്നതിൽ ചില മാതാപിതാക്കളെങ്കിലും പരാജയപ്പെട്ടിട്ടുണ്ട്. അവർ, നാളെ അതു ചെയ്യില്ല.
നമ്മുടെ സമഗ്രഗുണമേന്മാവിദ്യാഭ്യാസം പാഠങ്ങളിലും പ്രസംഗങ്ങളിലും ഒതുങ്ങിപ്പോയി. ജപ്പാനിൽ രാവിലെ സ്കൂളിലെത്തിയാൽ ഉപയോഗിക്കുന്ന ചെരിപ്പ്, പുറത്ത് വിദ്യാർഥിയുടെ പേരെഴുതിയ ബോക്സിൽ വയ്ക്കണം. ക്ലാസിൽ വേറെ ചെരിപ്പാണ് ഉപയോഗിക്കുന്നത്. ആഴ്ചയിലൊരിക്കൽ ചെരിപ്പ് സൂക്ഷിക്കുന്ന പെട്ടി വീട്ടിൽ കൊണ്ടുപോയി ശുചിയാക്കണം.
ഓരോ ദിവസവും ക്ലാസ് മുറി വൃത്തിയാക്കിയശേഷമാണ് ചെറിയ ക്ലാസിലെ കുട്ടികളും വീട്ടിലേക്കു പോകുന്നത്. വീട്ടിലും ഇതിനു തുടർച്ചയുണ്ട്. ആരു കണ്ടാലും ഇല്ലെങ്കിലും അവർ മാലിന്യം വലിച്ചെറിയില്ല. ലോകകപ്പിൽ ഉൾപ്പെടെ തങ്ങളുടെ ടീം വിജയിച്ചാലും ഇല്ലെങ്കിലും സ്റ്റേഡിയത്തിൽനിന്നു മടങ്ങുന്നതിനുമുന്പ് ജപ്പാൻകാർ പരിസരമെല്ലാം വൃത്തിയാക്കുന്ന കാഴ്ച നിരവധിതവണ ലോകം കണ്ടു.
അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും യാത്രചെയ്യുന്ന നാം മാലിന്യമുക്തമായ തെരുവുകളും ജലാശയങ്ങളുമൊക്കെ കണ്ട് കോരിത്തരിക്കാറുണ്ട്. പക്ഷേ, ഒന്നും അനുകരിക്കാറില്ല. വിദ്യാലയങ്ങളിലും വീടുകളിലും ഒരുപോലെ പരിശീലിപ്പിച്ചാലേ പുതിയ തലമുറ പൗരസമത്വബോധമുള്ളവരായി വളർന്നുവരൂ.
പാത്രംകഴുകലിലേക്കു തിരിച്ചുവന്നാൽ, വീടുകളിൽ മാത്രമല്ല, ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ അവനവന്റെ പാത്രങ്ങൾ മറ്റുള്ളവരെക്കൊണ്ട് കഴുകിക്കുന്ന സന്പ്രദായം അവസാനിപ്പിച്ചേ പറ്റൂ. കുട്ടികളെയും പ്രായമായവരെയും മാത്രമേ ഒഴിവാക്കേണ്ടതുള്ളു. വീട്ടിൽപോലും പാത്രം കഴുകാത്തവർക്കു പൊതുഇടങ്ങളിൽ അതു ചിന്തിക്കാനായെന്നുവരില്ല.
അതു നമ്മുടെ പൊതുബോധ വൈകല്യമാണ്. തിരുത്താവുന്നതേയുള്ളു. സ്വന്തം ഉച്ഛിഷ്ടം നിറഞ്ഞ പാത്രം നാം വൃത്തിയാക്കാത്തിടത്തൊക്കെ സാന്പത്തികബുദ്ധിമുട്ടുള്ള ജോലിക്കാർ അല്ലെങ്കിൽ നിർബന്ധിതരാകുന്ന ഏതോ ഒരാൾ നമുക്കുവേണ്ടി അതു ചെയ്യുന്നുണ്ട്. വീട്ടിലും പൊതുസ്ഥലത്തുമൊക്കെ അവർ കരിപുരണ്ടുനിൽക്കുന്നു. അവരോടാണ് നാം നവോത്ഥാനത്തെക്കുറിച്ചു പ്രസംഗിക്കുന്നത്.
ആരു കഴുകിയാലും പാത്രം പിണങ്ങില്ലെങ്കിൽ, ആരു മുറ്റമടിച്ചാലും ചൂലു പിണങ്ങില്ലെങ്കിൽ, ആരു വൃത്തിയാക്കിയാലും ശൗചാലയം പിണങ്ങില്ലെങ്കിൽ, ആരു പാചകം ചെയ്താലും ഭക്ഷണം പിണങ്ങില്ലെങ്കിൽ നമ്മളെന്തിനാണ് എല്ലായിടത്തും അതു ചിലരെമാത്രം ഏൽപ്പിച്ചത്? ആ ചിലരെ നാം തുല്യരായി കാണാതിരുന്നതുകൊണ്ട്.
തിരിച്ചറിയാതെപോയ അനീതിയാണെങ്കിൽ ഇന്നുതന്നെ തിരുത്താം. പാത്രത്തിലെ അഴുക്കിനൊപ്പം നമ്മുടെ ദുഃശീലങ്ങൾകൊണ്ടു ക്ലാവ് പിടിച്ച ബോധവും ശുദ്ധിയാകട്ടെ.
Editorial
മനുഷ്യരെ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന വന്യജീവികളും തെരുവുനായ്ക്കളും പെറ്റുപെരുകുന്പോൾ ദയാവധം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വികസിത രാജ്യങ്ങളിലുൾപ്പെടെ ഇപ്പോഴും അതിനു മാറ്റമില്ല. പക്ഷേ, ഇന്ത്യയിലെ ഫൈവ് സ്റ്റാർ മൃഗസ്നേഹികളും അവയുടെ നാടൻ പതിപ്പുകളും ഇപ്പോൾ സമ്മതിക്കില്ല. പക്ഷേ, നിരുപദ്രവകാരികളായ ആടിനെയും കോഴിയെയുമൊക്കെ കൊന്ന് രുചിയോടെ അകത്താക്കുന്നുമുണ്ട്. ഈ കാപട്യത്തിനു വാലാട്ടി നിൽക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. നായവന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയും പരാജയമായി.
വിഷയം സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. വിധിയെക്കുറിച്ച് പ്രവചിക്കാനാകില്ലെങ്കിലും ശക്തമായ നിരീക്ഷണങ്ങൾ ഉണ്ടായിരിക്കുന്നു. കോടതിയുടെ പരാമർശങ്ങൾക്കെതിരേ ചാടിവീണ മേനക ഗാന്ധിയോട്, കോടതിയലക്ഷ്യത്തിനു കേസെടുക്കാത്തത് മഹാമനസ്കതകൊണ്ടാണെന്നു മുന്നറിയിപ്പും നൽകി. തെരുവുനായ്ക്കളെ സ്നേഹിക്കുന്നവർ സ്വന്തം വീട്ടിൽ കൊണ്ടുപോയി വളർത്തണമെന്നും നിരീക്ഷിച്ചു. ഇനി 28നാണ് കേസ് പരിഗണിക്കുന്നത്. രാജ്യം കാത്തിരിക്കുകയാണ്, ശാപമായി മാറിയ ഈ ഭരണപരാജയത്തെ കൂട്ടിലടച്ചിരുന്നെങ്കിൽ!
തെലുങ്കാനയിലെ റംദറെഡ്ഡിയിൽ നൂറു തെരുവുനായ്ക്കളെ കൊന്നെന്നാരോപിച്ച് പഞ്ചായത്ത് അധികൃതർക്കെതിരേ മൃഗസംരക്ഷണ പ്രവർത്തകർ കേസ് കൊടുത്തിരിക്കുകയാണ്. കടിയേറ്റു മരിക്കുന്നവർക്കുവേണ്ടി ഇത്തരക്കാർ ചെറുവിരലനക്കില്ല. 25 വർഷമായി നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി തുടങ്ങിയിട്ട്. കോടികൾ മുടിപ്പിച്ചതും വാക്സിൻ കന്പനികൾ കോടാനുകോടി രൂപ കൊയ്തതുമല്ലാതെ പൗരന്മാർക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. എബിസി നിയമത്തിന്റെ ചുവടു പിടിച്ചാണ് കോടതിവിധികളും വന്നുകൊണ്ടിരുന്നത്. നിയമം കാര്യക്ഷമമാക്കാനുള്ള ഉപദേശത്തിൽ വിധികൾ ഒതുങ്ങി. ഇതിലും ദുരന്തമാണ് 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം.
ആയിരക്കണക്കിനു മനുഷ്യർ ദാരുണമായി കൊല്ലപ്പെടുകയും പതിനായിരങ്ങൾക്കു പരിക്കേൽക്കുകയും കാർഷികമേഖല തകരുകയും ചെയ്തിട്ടും, 55 വർഷമായി ഈ നിയമം പരിഷ്കരിച്ചിട്ടില്ല. ഉള്ളതു പറഞ്ഞാൽ, ജാഥയും പ്രകടനങ്ങളുമല്ലാതെ ജനങ്ങളുമായി വലിയ ബന്ധമില്ലാത്ത ഭരണ-പ്രതിപക്ഷ നേതാക്കൾക്കറിയില്ല ജനങ്ങളുടെ ദുരിതം. നേതാക്കളോടു കാര്യം പറയാൻ പ്രാദേശിക നേതാക്കൾക്കും അണികൾക്കും കഴിവുമില്ല.
അമേരിക്കയില്‍ പ്രതിവർഷം ഏകദേശം 27 ലക്ഷം നായ്ക്കളെയും പൂച്ചകളെയും ദയാവധം നടത്തുന്നുണ്ട്.
പേവിഷബാധമുക്തമായ ജപ്പാനിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ ഷെല്‍ട്ടറുകളിലുമായി ഏകദേശം 50,000 നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 2023ൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അനുമതി കൊടുത്തു; ദയാവധം തന്നെ. പാക്കിസ്ഥാനിൽ സംരക്ഷണനിയമം അപ്രായോഗികമെന്നു കണ്ട് 2021 മുതൽ കൂട്ട ദയാവധം നടത്തുന്നുണ്ട്. തെരുവുകളിലെ 40 ലക്ഷം നായ്ക്കളെ സംരക്ഷിക്കാവുന്നവർ സംരക്ഷിക്കുക അല്ലെങ്കിൽ ദയാവധം നടത്താൻ 2024ൽ തുർക്കിയും തീരുമാനിച്ചു. ബ്രിട്ടനിൽ സംരക്ഷിക്കുന്നുമുണ്ട്, ചിലയിടത്ത് പിടികൂടി എട്ടുദിവസത്തിനകം ഉടമ വന്നില്ലെങ്കിൽ കൊല്ലുകയും ചെയ്യും.
സ്പെയിനിനും പോർച്ചുഗലിനുമൊപ്പം 2030ൽ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൊറോക്കോയും മറ്റെല്ലാ പരീക്ഷണങ്ങളും പരാജയപ്പെട്ടതോടെ 30 ലക്ഷം തെരുവുനായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടിരിക്കുകയാണ്. മൃഗസ്നേഹികളെ സർക്കാർ നിലയ്ക്കു നിർത്തി. അസർബൈജാൻ വെടിവച്ചു കൊന്നാണ് തെരുവുനായ ശല്യം പരിഹരിച്ചത്. സ്പെയിൻ, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങി ചില രാജ്യങ്ങൾ തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനാൽ തെരുവിൽ അലയുന്നില്ല.
ഇന്ത്യക്ക് സംരക്ഷിക്കാനുള്ള ശേഷിയില്ല, കൊല്ലാനൊട്ടു സമ്മതിക്കുകയുമില്ല; ജനം അനുഭവിച്ചുകൊള്ളണം. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയതിനാല്‍ എബിസി പ്രായോഗികമല്ലെന്നും പെട്ടെന്നു കൂട്ടിലടയ്ക്കുകയോ നശിപ്പിക്കുകയോ വേണമെന്നുമാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രഫഷണല്‍ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടത്. പക്ഷേ, വിദഗ്ധരല്ല, ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് വകതിരിവില്ലാത്ത രാഷ്ട്രീയക്കാരും മൃഗസ്നേഹികളുമായിപ്പോയി.
കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം 118 പേർ മരിച്ചെന്നാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ കണക്ക്. പരിക്കേറ്റവർ ഇതിന്റെ പതിന്മടങ്ങാണ്. ആറു കോടിയോളം തെരുവുനായ്ക്കളാണ് രാജ്യത്തുള്ളത്. ദിവസവും ആയിരങ്ങൾക്കു കടിയേൽക്കുന്നു. നായ്ക്കൾ പെരുകുന്നതിനനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾ ഉന്മൂലനം ചെയ്തിരുന്ന കാലത്ത് ജനങ്ങൾക്കു മരണഭീതിയില്ലായിരുന്നു.
ഒന്നാം മോദി സര്‍ക്കാരില്‍ മേനകാ ഗാന്ധി മൃഗസംരക്ഷണത്തിന്റെ ചുമതലകൂടിയുള്ള മന്ത്രിയായ ശേഷമാണ് പ്രതിസന്ധി രൂക്ഷമായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷത്തെയും വരച്ചവരയിൽ നിർത്താൻ അവർക്കു കഴിഞ്ഞു. ആദ്യമായാണ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽനിന്നെങ്കിലും തിരിച്ചടി കിട്ടിയത്. ആടിനെയും കോഴിയെയും പാചകം ചെയ്തു രുചിയോടെ ശാപ്പിടുന്ന വീഡിയോ ഇട്ടിട്ട്, തെരുവുനായ്ക്കൾക്കുവേണ്ടി കരയുന്ന പ്രതിപക്ഷ നേതാക്കളെയും കണ്ടു. ഇന്ത്യൻ രാഷ്ട്രീയം പ്രഹസനമായിരിക്കുകയാണ്.
പേവിഷബാധയേറ്റ് സെല്ലുകളിൽ ഒരു തുള്ളി വെള്ളം കുടിക്കാൻപോലും ആകാതെ നരകിച്ചു മരിക്കുന്ന മനുഷ്യരെയും അവരുടെ കുടുംബാംഗങ്ങളെയും കാണാതെ, തെരുവുനായ്ക്കൾക്കുവേണ്ടി കണ്ണീരൊഴുക്കുകയും കവിതയെഴുതുകയും ചെയ്യുന്നവർക്കും അവരെ പേടിച്ചു വാലാട്ടുന്ന ഭരണാധികാരിൾക്കും ചികിത്സയാണ് ആവശ്യം. സുപ്രീംകോടതി മരുന്നു കൊടുക്കുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്.
Editorial
ബിജെപി സർക്കാരുകളുടെ മൗനമുദ്രിത സമ്മതപത്രവുമായി അഴിഞ്ഞാടുന്ന രാജ്യവിരുദ്ധർ ഒഡീഷയിലെ ഒരു ക്രൈസ്തവനെ ചാണകം തീറ്റിച്ച് ‘ജയ് ശ്രീറാം’ വിളികളോടെ മടങ്ങിയിരിക്കുന്നു. പതിവുപോലെ ഇന്ദ്രപ്രസ്ഥം അതിശൈത്യത്തിലാണ്; ശിശിരത്തിന്റെയല്ല, വർഗീയ നിഷ്ക്രിയതയുടെ.
24 മണിക്കൂർപോലും വേണ്ട, ഭരണകർത്താക്കൾക്ക് ഈ വർഗീയവാദികളെ നിലയ്ക്കു നിർത്താൻ. പക്ഷേ, ചെയ്യില്ല. അതാണു ധ്രുവീകരണ രാഷ്ട്രീയം! ഇതര മതസ്ഥരെ വിസർജ്യം തീറ്റിക്കുന്നതിനോളം അധഃപതിച്ചിരിക്കുന്ന ഈ വർഗീയ മഹാമാരി കേരളത്തെയും തിന്നരുത്; ജാഗ്രതയുണ്ടാകണം. ഒഡീഷയിലെ ധെൻകനാൽ ജില്ലയിലെ പാർജാംഗ് ഗ്രാമത്തിൽ കഴിഞ്ഞ നാലിനു നടന്ന സംഭവം തിങ്കളാഴ്ചയാണു പുറംലോകമറിയുന്നത്.
വീട്ടിൽ പ്രാർഥനായോഗം നടക്കുന്നതിനിടെയാണ് മതപരിവർത്തനം ആരോപിച്ച് പാസ്റ്റർ ബിപിൻ ബിഹാരി നായികിനെ അവർ ആക്രമിച്ചത്. ജയ് ശ്രീറാം വിളികളുമായി എത്തിയ നാൽപ്പതംഗ ബജ്രംഗ്ദൾ സംഘമാണ് അതിക്രമം നടത്തിയതെന്നാണ് പാസ്റ്ററുടെ ഭാര്യ വന്ദന പറഞ്ഞത്. അക്രമികൾ അദ്ദേഹത്തെയും ഗ്രാമത്തിൽ ആകെയുള്ള ഏഴു ക്രൈസ്തവ കുടുംബങ്ങളിലെ അംഗങ്ങളെയും തല്ലിച്ചതച്ചു.
പാസ്റ്ററെ ക്രൂരമായി മർദിക്കുകയും ചെരുപ്പുമാല അണിയിച്ച് രണ്ടു മണിക്കൂറോളം നടത്തിക്കുകയും ചെയ്തു. ഭാര്യയും മക്കളും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി. കേണപേക്ഷിച്ചിട്ടും പോലീസ് സഹായത്തിനു തയാറായത് രണ്ടു മണിക്കൂർ കഴിഞ്ഞാണ്. പോലീസുമായി ഭാര്യ എത്തിയപ്പോൾ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ പാസ്റ്ററെ കൈകൾ പിന്നിൽ കെട്ടി ഇരുന്പുകന്പികൊണ്ട് ബന്ധിച്ചിരുന്നു.
മുറിവുകളിൽനിന്നു രക്തം വാർന്നുകൊണ്ടിരിക്കെ അദ്ദേഹത്തെ ചാണകം തീറ്റിക്കുകയും മർദിക്കുകയും ചെയ്തവർ ‘ജയ് ശ്രീറാം’ ഏറ്റുചൊല്ലാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടും ഒരു മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഏറെ സമ്മർദത്തിനൊടുവിലാണ് കേസുപോലും എടുത്തത്. അതേസമയം, മതപരിവർത്തനം ഉന്നയിച്ച് പാസ്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കുകയും ചെയ്തു.
ഏതു ഹിന്ദുത്വ സംഘടനയ്ക്കും ആൾക്കൂട്ട ആക്രമണത്തിന് ഉപയോഗിക്കാൻ ബിജെപി സർക്കാരുകളുടെ ആലയിൽനിന്നു വിതരണം ചെയ്ത മതപരിവർത്തന നിരോധന നിയമമാണ് പാസ്റ്ററെ ചാണകം തീറ്റിക്കാൻ ബജ്രംഗദൾ എന്ന ന്യൂനപക്ഷവിരുദ്ധ പ്രസ്ഥാനത്തിനു ധൈര്യം പകർന്നത്. ഗ്രാമത്തിലുള്ള ചിലരും ഇതിൽ പങ്കെടുത്തു.
വർഗീയഭ്രാന്ത് മനുഷ്യരെ എത്ര വേഗമാണ് മനുഷ്യത്വമില്ലാത്തവരാക്കുന്നത്! ഒരു മുദ്രാവാക്യംകൊണ്ട് എത്ര ക്രൂരമായാണ് അത് അയൽക്കാരെയും അന്യരാക്കുന്നത്! വെറുതെ സംഭവിക്കുന്നതല്ല. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായെന്നും അതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമായിരുന്ന ഇന്ത്യ ഹെയ്റ്റ് ലാബ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
ആ പ്രസംഗകർക്ക് എങ്ങനെയാണ് തങ്ങൾ വളർത്തിയ വർഗീയവാദികളോട് ‘മാ നിഷാദ’ എന്നു പറയാനാകുന്നത്! യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ടിൽ, ഇന്ത്യയിൽ രണ്ടു വർഷങ്ങൾക്കകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നും പറയുന്നു. ആരെങ്കിലും നടുങ്ങിയോ ഈ മതേതര രാജ്യത്ത്? നമ്മുടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ അറിഞ്ഞിട്ടുണ്ടെന്നുപോലും തോന്നുന്നില്ല.
വർഗീയമനസുകളെ ഒരുക്കുന്നത് വിഷം വമിപ്പിക്കുന്ന പ്രസംഗകലകളാണ്. അവ തടയാൻപോലും ശേഷിയില്ലാത്തവരാണ് കേരളത്തിൽ വർഗീയത അനുവദിക്കില്ലെന്നു വീരവാദം പറയുന്നത്. പാസ്റ്ററെ ക്രൂരമായി മർദിച്ചു ചാണകം തീറ്റിച്ച ഗ്രാമത്തിൽ ആകെ ഏഴു ക്രിസ്ത്യൻ കുടുംബങ്ങളാണുള്ളത്. വീടുകൾ കത്തിക്കുമെന്ന ബജ്രംഗ്ദൾ ഭീഷണിയെത്തുടർന്ന് അവരെല്ലാം മറ്റു ഗ്രാമങ്ങളിലെ ബന്ധുവീടുകളിലാണ് ജീവിക്കുന്നത്.
ആരുടേതാണ് ഈ ഇന്ത്യ? ഒരുത്തരമേയുള്ളു; നമ്മുടേതാണ്. മതേതര സമൂഹം ഉറങ്ങുന്പോഴാണ് വർഗീയത കള്ളപ്രമാണമുണ്ടാക്കി രാജ്യത്തെ തട്ടിയെടുക്കുന്നത്. ന്യൂനപക്ഷങ്ങളെ ഇത്ര അരക്ഷിതാവസ്ഥയിലാക്കിയതിൽ ഭരിക്കുന്നവർക്കൊപ്പം തങ്ങളുടെ അലസതയ്ക്കും പങ്കുണ്ടെന്നു പ്രതിപക്ഷം തിരിച്ചറിയണം. കോടതികളെ ഭരണഘടനകൊണ്ട് വിളിച്ചുണർത്തണം.
ചാണകം വെറും വിസർജ്യമാണ്; അതുപയോഗിച്ച് ഒരു സംസ്കാരത്തെ ദുർഗന്ധപൂരിതമാക്കാൻ മതരാഷ്ട്രീയത്തിന്റെ രോഗാണുവാഹകരെ അനുവദിക്കരുത്. കേരളം മുന്നിലിറങ്ങണം.
Editorial
സ്ഫോടനാത്മകമായ വാർത്തകൾ നിർവികാരമായി, ചിലപ്പോൾ ഒരു ചായ ഊതിക്കുടിച്ചുകൊണ്ട് ആസ്വദിച്ചു വായിക്കാനോ കേൾക്കാനോ കഴിയുന്നിടത്തേക്ക് നാം പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അത്തരം വാർത്തകളിൽ ഒന്ന് അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റേതായിരുന്നു. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നു.
88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. രണ്ടാമത്തെ വാർത്ത യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റേതാണ്. ഇന്ത്യയിൽ രണ്ടു വർഷത്തിനകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യയാണെന്നുമാണ് റിപ്പോർട്ട്. ഏതാനും വർഷങ്ങളായി രാജ്യത്തു ദൃശ്യമായിരുന്ന മാറ്റങ്ങളാണ് പുതിയ തലത്തിലെത്തിയിരിക്കുന്നത്.
സർക്കാർ എവിടെ എന്ന യാന്ത്രിക ചോദ്യത്തിനൊപ്പം പ്രതിപക്ഷങ്ങൾ, മാധ്യമങ്ങൾ, കോടതികൾ, മതനേതൃത്വങ്ങൾ, മതേതര പ്രസ്ഥാനങ്ങൾ ഒക്കെ എവിടെയെന്ന നിരാശാഭരിതമായ ചോദ്യവും ഉയരുന്നു. മുകളിൽ പറഞ്ഞ രണ്ടു വാർത്തകളും പരസ്പരബന്ധിതമാണ്. വിദ്വേഷപ്രസംഗങ്ങളും ഭരണകൂട നിഷ്ക്രിയതയുമാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണം.
2025ൽ 1,318 വിദ്വേഷപ്രസംഗങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2024ലെ 1,165 സംഭവങ്ങളെ അപേക്ഷിച്ച് 13 ശതമാനം വർധന. 2023ലെ 668 സംഭവങ്ങളെ കണക്കിലെടുത്താൽ 97 ശതമാനത്തിന്റെ വർധന. 2024 മുതൽ മുസ്ലിംകൾക്കെതിരായ വിദ്വേഷപ്രസംഗങ്ങളിൽ 12 ശതമാനം വർധനയുണ്ടായി. ക്രിസ്ത്യാനികൾക്കെതിരായ വിദ്വേഷപ്രസംഗങ്ങളിൽ മുൻ വർഷത്തേക്കാൾ ഏകദേശം 41 ശതമാനത്തിന്റെ വർധന.
88 ശതമാനവും, അതായത് 1,318 വിദ്വേഷപ്രസംഗ സംഭവങ്ങളിൽ 1,164 എണ്ണവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. ഹിന്ദുത്വ സംഘടനാ-രാഷ്ട്രീയ നേതാക്കൾ, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അവിശ്വസ്തരും ദേശവിരുദ്ധരും അപകടകാരികളും ജനസംഖ്യാഭീഷണി ഉയർത്തുന്നവരുമായി ചിത്രീകരിക്കാൻ, ഭയപ്പെടുത്തുന്ന ആഖ്യാനങ്ങൾ ഉപയോഗിക്കുന്നു.
ഇത്തരം ആഖ്യാനങ്ങൾ ഇപ്പോൾ പൊതുചർച്ചകളുടെയും തെരഞ്ഞെടുപ്പിന്റെയും ദേശസുരക്ഷയുടെയും മുഖ്യ പ്രമേയമാകുകയും ചെയ്തിരിക്കുന്നു. വിദ്വേഷപ്രസംഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഒന്നാമതും വിഎച്ച്പി ദേശീയ അധ്യക്ഷൻ പ്രവീൺ തെഗാഡിയ രണ്ടാമതുമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥുമൊക്കെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൽ ഇല്ലെങ്കിലും, പ്രസംഗത്തെ വിദ്വേഷകലയാക്കിയവർ കേരളത്തിലും എത്ര സ്വതന്ത്രരാണ്!
വിദ്വേഷപ്രചാരണം നമ്മെ എവിടെയെത്തിക്കുമെന്നതിന്റെ സൂചകമാണ് രണ്ടാമത്തെ റിപ്പോർട്ട്. ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയം റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ രണ്ടു വർഷത്തിനകം കൂട്ടക്കൊലകൾക്ക് 7.5 ശതമാനം സാധ്യതയുണ്ട്. വംശം, മതം, രാഷ്ട്രീയം, ഭൂമിശാസ്ത്രം എന്നിവ സായുധസംഘങ്ങൾ നടത്തുന്ന കൂട്ടക്കൊലകൾക്കു കാരണമാകാം. കൂട്ടക്കൊലകള്‍ നടക്കാന്‍ സാധ്യത കൂടുതലുള്ള 168 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
മ്യാന്മര്, ചാഡ്, സുഡാന് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിൽ. 2014 മുതല്‍ മ്യൂസിയം ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇറക്കുന്നുണ്ട്. മ്യാന്മറില് രോഹിംഗ്യകള്‍ക്കെതിരായ വംശഹത്യയെക്കുറിച്ചും ദക്ഷിണ സുഡാനിലെയും എത്യോപ്യയിലെയും കൂട്ടക്കൊലകളെക്കുറിച്ചും മുന്നറിയിപ്പുകളുണ്ടായിരുന്നെന്നും പക്ഷേ, അവയ്ക്കെതിരേ നടപടികളുണ്ടായില്ലെന്നും റിപ്പോർട്ട് പറയുന്നു.
കൂട്ടക്കൊലകള്‍ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾക്ക് ഉദ്യോഗസ്ഥരെയും സംഘടനകളെയും സഹായിക്കുകയാണ് റിപ്പോർട്ടിന്റെ ലക്ഷ്യമെന്ന് ഗവേഷണ ഡയറക്ടര്‍ ലോറന്‍സ് വൂച്ചര്‍ ആമുഖത്തില്‍ വ്യക്തമാക്കി. യൂറോപ്പിലെ ഹോളോകോസ്റ്റ് തടയാമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ വൂച്ചര്‍, മുന്നറിയിപ്പ് സൂചനകള്‍ ശ്രദ്ധിക്കുകയും നേരത്തേയുള്ള നടപടി സ്വീകരിക്കുകയും ചെയ്താൽ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നും പറഞ്ഞു.
വിദ്വേഷപ്രചാരണം വെറുതെ സംഭവിക്കുന്നതല്ല. അതിനൊരു ലക്ഷ്യമുണ്ട്. അത് അധികാരം നേടലിൽ തുടങ്ങി, അധികാരം നിലനിർത്തലും കൂട്ടക്കൊലകളും വംശഹത്യകളും പിന്നിട്ട് മതരാഷ്ട്രത്തെ വരെ ലക്ഷ്യം വയ്ക്കുന്ന ഭൂരിപക്ഷ പ്രലോഭനങ്ങൾ നിറച്ച രഥമാണ്. മുകളിൽ പറഞ്ഞ രണ്ടു റിപ്പോർട്ടുകളും ഈ സാധ്യതകൾ ഊന്നിപ്പറയുന്നതാണ്.
ഹിറ്റ്ലർ കോൺസൻട്രേഷൻ ക്യാന്പുകൾ തുടങ്ങുന്നതിനു വളരെ മുന്‍പ് വിദ്വേഷപ്രചാരണം തുടങ്ങിയിരുന്നു. ആര്യന്മാരുടെ വംശശുദ്ധിയും ഇതരവംശ വിദ്വേഷവും കുത്തിനിറച്ച മയിൻ കാംഫ് 1925ൽ പുറത്തിറക്കി. ആ വംശീയ വിചാരധാരയിൽനിന്നാണ് നാസി പാർട്ടിയെ ശക്തിപ്പെടുത്തിയത്. യഹൂദർ ശത്രുക്കളാണെന്നും രാജ്യത്തിനു ഭീഷണിയാണെന്നും സ്ഥാപിച്ചു.
ജനപിന്തുണയ്ക്കായി അവർ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുകയും തത്സമയം വിദ്വേഷപ്രചാരണങ്ങൾ നടത്തുകയും ചെയ്തു. നുണകൾ ആവർത്തിച്ചു പറഞ്ഞു സത്യമാക്കാൻ ശ്രമിച്ച, പ്രചാരണ മന്ത്രി ജോസഫ് ഗീബൽസിന്റെ തന്ത്രമാണ് ഇന്നും പലരും ആവർത്തിക്കുന്നത്. വെറുപ്പിന്റെ പ്രവാഹങ്ങളായിരുന്നു നാസികളുടെ പ്രസംഗങ്ങളെല്ലാം.
പിന്നീടുണ്ടായതു ചരിത്രമാണ്. ഇന്ത്യയിൽ അതു സംഭവിക്കുമോയെന്നല്ല, അതിനുള്ള സാധ്യതകൾപോലും സൃഷ്ടിക്കില്ലെന്നാണ് നാം ഉറപ്പാക്കേണ്ടത്. രാജ്യമൊട്ടാകെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്പോൾ, പ്രതിരോധം പ്രസ്താവനകളിലൊതുക്കരുത്. ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തുന്പോൾ തന്നെ, അധികാരത്തിലിരുന്ന് അവർ നടത്തുന്ന വിദ്വേഷവ്യാപനത്തെ എങ്ങനെ തടയാനാകുമെന്ന് രാജ്യം ഒന്നിച്ചിരുന്നു ചിന്തിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ സംഘപരിവാർ ആക്രമണങ്ങളൊക്കെ നിസാരമാണെന്നു വരുത്താൻ, വിദേശത്തെ ഇസ്ലാമിക തീവ്രാദത്തെ നോക്കാൻ പറയുന്ന വർഗീയ പോഷകസംഘടനകളെ - ന്യൂനപക്ഷ വിലാസത്തിലുള്ളതാണെങ്കിലും - വിശ്വസിക്കരുത്. ഒരു ഭ്രാന്തിനെ മറ്റൊന്നുകൊണ്ടു തടയാനാകില്ല. ഭരണഘടനയെയും കോടതികളെയും ആശ്രയിക്കണം. വർഗീയ-ആരാധനാലയ വിധികളിൽ ഒറ്റപ്പെട്ട വ്യതിയാനങ്ങളുണ്ടെങ്കിലും അന്തിമപരിഹാര സാധ്യതകളെ കൈവെടിയരുത്.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ന്യൂനപക്ഷ മതനേതൃത്വവും നിയമവിദഗ്ധരും അടങ്ങുന്ന സ്ഥിരം നിരീക്ഷണ-നിയമപരിഹാര സംവിധാനത്തിന് വിദ്വേഷരഥങ്ങൾ ലക്ഷ്യത്തോടടുക്കുന്പോഴെങ്കിലും നാം തയാറാകണം. ദക്ഷിണാഫ്രിക്കയിലെ വംശവെറിക്കെതിരേ പൊരുതിയ നെൽസൺ മണ്ടേലയുടെ വാക്കുകൾ കരുത്തുറ്റതും പ്രതീക്ഷ നൽകുന്നതുമാണ്.
“തൊലിനിറത്തിന്റെയോ മതത്തിന്റെയോ പേരിൽ മറ്റൊരാളെ വെറുത്തുകൊണ്ട് ആരും ജനിക്കുന്നില്ല. വെറുക്കാൻ നാം പിന്നീടു പഠിക്കുകയാണ്. വെറുക്കാൻ പഠിപ്പിക്കാമെങ്കിൽ സ്നേഹിക്കാനും പഠിപ്പിക്കാം. കാരണം, സ്നേഹം അതിന്റെ വിപരീതത്തേക്കാൾ സ്വാഭാവികമായി മനുഷ്യഹൃദയത്തിലേക്ക് വരുന്നു.” ശരിയാണ്, വിദ്വേഷം പഠിപ്പിക്കുന്നവർ ഇന്ത്യയിൽ ധാരാളമുണ്ട്.
പക്ഷേ, അതിലേറെപ്പേർ സ്നേഹം പഠിപ്പിക്കാതെ, വിദ്വേഷവിദ്യാലയങ്ങളെ തടയാതെ, നിയമപരിഹാരത്തിനു മുതിരാതെ നിഷ്ക്രിയരായിരിക്കുന്നു. കുറ്റക്കാർ അവർ മാത്രമല്ല.
Editorial
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ ചില നടപടികൾ എടുക്കുന്നുണ്ടെന്നു വരുത്താനെങ്കിലും സർക്കാർ ശ്രമിച്ചത് ആശാവഹമാണ്. പക്ഷേ, ദുരൂഹത വിട്ടൊഴിയുന്നില്ല. കമ്മീഷന്റെ ഒരു ശിപാർശ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാകാം ‘സൺഡേ സ്കൂൾ ക്ഷേമനിധി’ എന്ന ആശയം പരിഗണനയ്ക്കെടുത്തത്. ഇക്കാര്യത്തിൽ ജനുവരി 16നകം അഭിപ്രായം അറിയിക്കണമെന്ന് ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, ഇതുവരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ, അവ്യക്തതയുടെ ഇരുട്ടിലും ദുർവ്യാഖ്യാന സാധ്യതകളുടെ മഴയിലും നിന്ന് പ്രതികരിക്കേണ്ടതില്ലെന്നാണ് കത്തോലിക്കാ സഭയുടെ തീരുമാനം. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഈ നിലപാട് ക്രിയാത്മക മനോഭാവത്തോടെ ഉൾക്കൊള്ളുകയും വൈകിയ വേളയിലെങ്കിലും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള സുതാര്യ നടപടികളിലേക്കു കടക്കാൻ സർക്കാർ തയാറാകുകയും വേണം. ആശയക്കുഴപ്പമുണ്ടാക്കരുത്.
2020 നവംബർ അഞ്ചിന് നിയോഗിക്കുകയും 2023 മേയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചാണ് നാം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണാനാണ് കമ്മീഷൻ ശ്രമിച്ചതെങ്കിലും രണ്ടര വർഷത്തിനു ശേഷവും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഉള്ളടക്കം സർക്കാരിനറിയാം; ക്രൈസ്തവർക്കോ പൊതുസമൂഹത്തിനോ അറിയത്തുമില്ല.
എന്നിട്ടും വരൂ, അഭിപ്രായം പറയൂ എന്നു നിർബന്ധിക്കുന്നത് വിചിത്ര നടപടിയാണ്. അതിലേറെ വിചിത്രമാണ്, റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞെന്നും ബാക്കി ഉടനെ ശരിയാക്കുമെന്നുമുള്ള അറിയിപ്പ്. മറുവശം കേൾക്കാനുള്ള വിമുഖതയെ സൂചിപ്പിക്കുന്ന ‘മൻ കി ബാത്’കളുടെ പതിപ്പുകളാണിത്. സൺഡേ സ്കൂൾ ക്ഷേമനിധി പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അറിയാത്ത ഒന്നിനെക്കുറിച്ച് അഭിപ്രായം പറയുക അസാധ്യമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിലിന്റെ പ്രതികരണം ഇത്തരുണത്തിലാണ്. ക്രൈസ്തവസമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് കൗതുകവസ്തുക്കൾകൊണ്ട് ചെക്ക് പറയുന്നത് സ്വീകാര്യമല്ല.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ 29നു ചേർന്ന യോഗത്തിലാണ് കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചത്. നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയശേഷം അതിന്റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണമെന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ്, സഭകളോട് ആവശ്യപ്പെട്ടത്.
കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചെന്നപോലെ നിർദിഷ്ട ക്ഷേമനിധിയുടെ വിശദാംശങ്ങളും ക്രൈസ്തവർക്ക് അറിയില്ല. മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെക്കുറിച്ചൊക്കെ ദുരൂഹതയാണ്. പിന്നെങ്ങനെയാണ് അഭിപ്രായം പറയുന്നത്? രണ്ടാമത്തെ കാര്യം, കത്തോലിക്കാ സഭയിലെ വിശ്വാസപരിശീലനം ഒരു ജോലിയോ തൊഴിലോ ആയി സഭ കരുതിയിട്ടില്ലാത്തതിനാൽ വേതനമോ പാരിതോഷികമോ സ്വീകരിക്കുന്നുമില്ല.
സുവിശേഷപ്രഘോഷണ ദൗത്യത്തിൽ പൂർണമനസോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ. മതപഠനം, മതങ്ങളുടെ സ്വകാര്യ ഉത്തരവാദിത്വമായതിനാൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന സഭാ നിലപാട് മതേതര സമൂഹത്തോടുള്ള പ്രതിബദ്ധതകൂടിയാണ്. ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യണമെങ്കിൽപോലും പദ്ധതിയെക്കുറിച്ച് അറിയണം. അതൊക്കെ ഒഴിവാക്കി തെരഞ്ഞെടുപ്പിനു മുന്‍പ് തിടുക്കത്തിൽ ഓർഡിനൻസിലൂടെ ക്ഷേമനിധി നടപ്പാക്കരുത്.
ഇതൊക്കെയാണെങ്കിലും ക്രൈസ്തവസമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളെക്കുറിച്ച് സർക്കാരിനു മിണ്ടാട്ടമില്ല. ദയവായി ആദ്യം ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടൂ. സഭകൾക്ക് അതൊന്നു വായിക്കാനും ചർച്ച ചെയ്യാനും ഇത്തിരി സമയം അനുവദിക്കൂ. റിപ്പോർട്ടിലെ 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചത്.
പക്ഷേ, അവ ഏതൊക്കെയാണെന്ന് ക്രൈസ്തവർക്കുപോലും കണ്ടെത്താനാകുന്നില്ല. എന്തൊരവസ്ഥയാണിത്! റിപ്പോർട്ടും പുറത്തുവിടുന്നില്ല. എത്ര ദുരൂഹമാണിത്! സർക്കാർ ആരെയോ ഭയപ്പെടുന്നു എന്ന നിഗമനത്തിലെത്തേണ്ടിയിരിക്കുന്നു. ഭരണഘടനയെയോ മതേതരത്വത്തെയോ വെല്ലുവിളിക്കുന്ന ഒരു മതനിയമമോ ആനുകൂല്യമോ ക്രൈസ്തവർക്ക് ആവശ്യമില്ലെന്ന കത്തോലിക്കാ സഭയുടെ നിലപാട് സംസ്ഥാന സർക്കാരിനെ ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു. ക്ഷേമനിധിയായാലും നൊബേൽ സമ്മാനമായാലും അർഹതയില്ലാത്തതൊന്നും ക്രൈസ്തവർ കൈപ്പറ്റുകയുമില്ല.
Editorial
താജുദ്ദീൻ എന്ന നിരപരാധിയെ കള്ളനാക്കി അധിക്ഷേപിച്ച്, ജയിലിലിട്ട്, വിദേശത്തെ ജോലിയും നഷ്ടപ്പെടുത്തിയ കഥ വായിച്ച മലയാളികളിൽ പലരും ഇന്നലെ ചിന്തിച്ചത്, ഏതെങ്കിലും ഒരു രാത്രിയോ പകലോ തങ്ങളുടെ വാഹനത്തിനും പോലീസ് കൈ കാണിക്കുമോ എന്നാണ്. യഥാർഥ കള്ളൻ പിടിയിലായതോടെ കോടതിയിലെത്തിയ താജുദ്ദീനു നഷ്ടപരിഹാരം കൊടുക്കാൻ വിധിയുണ്ടായി.
കേട്ടാൽ അതിശയോക്തി കലർന്നൊരു അറബിക്കഥയെന്നു തോന്നുമെങ്കിലും പോലീസുകാരുടെ എഫ്ഐആറിൽനിന്നെടുത്തൊരു തലശേരിക്കഥയാണിത്. പക്ഷേ, പോലീസുമായുള്ള പോരാട്ടത്തിൽ എപ്പോഴും നിരപരാധികൾ വിജയിക്കണമെന്നില്ല. എല്ലാവരും കോടതിയിൽ പോകില്ല. ശാസ്ത്ര-സാങ്കേതികവിദ്യയുടെ വേലിയേറ്റക്കാലത്ത് സാമാന്യ ബുദ്ധിപോലും ഉപയോഗിക്കാതെ കേസുകൾ കൈകാര്യം ചെയ്യുന്ന പോലീസിനു കൂടുതൽ പരിശീലനം നൽകുന്നില്ല.
കുറ്റവാളികളെന്നറിഞ്ഞിട്ടും നിരവധി ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നു. കാക്കിപ്പട ചവിട്ടിയരച്ച ജീവിതങ്ങളുടെ പട്ടിക നീളുകയാണ്. 2018 ജൂലൈ 11ന് പുലര്‍ച്ചെയാണ് തുടക്കം. മകളുടെ വിവാഹാവശ്യത്തിനുവേണ്ടി രണ്ടാഴ്ചത്തെ അവധിക്കു ഖത്തറിൽനിന്നു നാട്ടിലെത്തിയതായിരുന്നു താജുദ്ദീൻ.
സഹോദരിയുടെ വീട്ടില്‍നിന്നു കുടുംബസമേതം മടങ്ങുമ്പോള്‍ കതിരൂരില്‍ വച്ച്, ചക്കരക്കല്‍ എസ്ഐയായിരുന്ന ബിജുവും സംഘവും കാര്‍ തടഞ്ഞു. പോലീസ് ജീപ്പ് താഴ്ന്നുപോയത് ഉയർത്താൻ സഹായിക്കണമെന്നായിരുന്നു ചെറിയൊരു ആവശ്യം. താജുദ്ദീന്റെ മകനും രണ്ട് സുഹൃത്തുക്കളും സഹായിക്കാൻ കാറിൽനിന്നിറങ്ങി. നടുവേദനയുള്ളതിനാൽ താജുദ്ദീൻ ഇറങ്ങിയില്ല. പോലീസ് അദ്ദേഹത്തെ പുറത്തിറക്കി വഴിയിൽ നിർത്തി ഫോട്ടോയെടുത്തു.
എന്താണു സംഭവമെന്നു ചോദിച്ചപ്പോൾ, അഞ്ചരപ്പവന്റെ മാല സ്കൂട്ടറിലെത്തി പൊട്ടിച്ച കേസാണ്, തിരികെ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നു പറഞ്ഞു. നിരപരാധിയാണെന്നു കരഞ്ഞു പറഞ്ഞിട്ടും താജുദ്ദീനെയും കുടുംബത്തെയും ബലമായി സ്റ്റേഷനിലെത്തിച്ചു. സ്കൂട്ടറിലെത്തിയ ഒരാള്‍ മാല പൊട്ടിക്കുന്ന ദൃശ്യങ്ങളും കാണിച്ചു. അത് മറ്റൊരാളാണെന്നും ടവര്‍ ലൊക്കേഷനടക്കം പരിശോധിക്കണമെന്നും ഹര്‍ജിക്കാരനും കുടുംബവും അപേക്ഷിച്ചെങ്കിലും അവഗണിച്ചു.
ഭാര്യയുടെ സ്വർണം പണയം വച്ചതിന്റെ 50,000 രൂപ താജുദ്ദീന്റെ അക്കൗണ്ടിലുണ്ടായിരുന്നു. മാല വിറ്റ പണമാണതെന്നു പോലീസ് കോടതിയിൽ വ്യാഖ്യാനിച്ചു. 54 ദിവസമാണ് താജുദ്ദീനു റിമാൻഡിൽ കഴിയേണ്ടിവന്നത്. തെളിവെടുപ്പിന്റെ പേരിൽ പൊതുജനമധ്യത്തിലും ബന്ധുവീടുകളിലും കൊണ്ടുപോയി ക്രൂരമായി അപമാനിക്കുകയും ചെയ്തു. പിന്നീട് യഥാർഥ മോഷ്ടാവ് പീതാംബരൻ അറസ്റ്റിലായി.
പക്ഷേ, താജുദ്ദീന്റെ നഷ്ടങ്ങളുടെ പട്ടിക നീളുകയായിരുന്നു. ജയിലിലായതിനെത്തുടര്‍ന്ന് നിശ്ചിത സമയത്ത് തിരികെ എത്താത്തതിനാല്‍ ഖത്തറിലെ കന്പനിയുടെ കേസിൽ 23 ദിവസം വീണ്ടും ജയിലിൽ. ജോലി നഷ്ടപ്പെട്ടു. കുറ്റവാളിയുടെ പരിവേഷത്തോടെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. കേസിനും മറ്റുമായി ഉള്ളതെല്ലാം വിറ്റുപെറുക്കി. താജുദ്ദീനും കുടുംബവും നഷ്ടപരിഹാരക്കേസുമായി മുന്നോട്ടു പോയതോടെയാണ് 14 ലക്ഷം രൂപ നൽകാൻ വിധിയുണ്ടായത്.
ഒരു പാസ്പോർട്ട് വെരിഫിക്കേഷനുപോലും പോലീസ് സ്റ്റേഷനിൽ കയറാൻ ഇടയാകരുതേയെന്നു പ്രാർഥിക്കുന്ന സ്ഥിതിയിലേക്ക് മലയാളിയെ എത്തിച്ചത് മാറിമാറി വന്ന സർക്കാരുകളാണ്. ഇപ്പോഴതു പാരമ്യതയിലെത്തി. പാസ്പോർട്ട് വെരിഫിക്കേഷനെന്നു പറഞ്ഞു വിളിച്ചുവരുത്തി യുവതിയെ കടന്നുപിടിച്ചത് കൊച്ചി പള്ളുരുത്തി സ്റ്റേഷനിലെ പോലീസാണ്.
മറച്ചുവച്ച സിസിടിവി ദൃശ്യങ്ങൾ സമീപകാലത്ത് കോടതി ഇടപെടലിൽ പുറത്തുവിട്ടപ്പോൾ പോലീസുകാരുടെ പല ക്രൂരതകളും കേരളം കണ്ടു. പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ രണ്ട് കൈക്കുഞ്ഞുങ്ങളുമായി എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു.
അതിനു നാലു മാസം മുന്‍പാണ്, യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് പോലീസുകാർ കുനിച്ചുനിർത്തി ഇടിക്കുന്ന ദൃശ്യം പുറത്തു വന്നത്. കഴിഞ്ഞ മേയിലാണ് തിരുവനന്തപുരം പേരൂർക്കടയിൽ മാല മോഷ്ടിച്ചെന്നു പറഞ്ഞ് ബിന്ദു എന്ന ദളിത് യുവതിയെ കുടിവെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിർത്തിയ സംഭവം.
ഒടുവിൽ പരാതിക്കാരിയുടെ, അതായത്, യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നുതന്നെ മാല കണ്ടെടുത്തു. കൽക്കണ്ടം, എൽഎസ്ഡി സ്റ്റാന്പ്, മ്ലാവിറച്ചി... പോലീസ് കെട്ടിച്ചമച്ച കള്ളക്കേസുകൾ ഒറ്റപ്പെട്ടതല്ല. സർക്കാരിന്റെ കൈയിൽ ക്രിമിനൽ പോലീസിന്റെ ആയിരത്തോടടുത്ത വലിയൊരു പട്ടികയുണ്ട്. വിരലിലെണ്ണാവുന്നവരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്.
ബാക്കിയുള്ളവർ സർക്കാരിന്റെ തണലിൽ സംസ്ഥാനത്തിന്റെ ‘ക്രമസമാധാനം’ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. കഴിവുള്ളവരും സത്സ്വഭാവികളുമാണ് സേനയിലേറെയും. അവർക്കും അപമാനമായ കുറ്റവാളികളുടെ കാക്കി യൂണിഫോം അഴിപ്പിക്കാതെ ഈ വകുപ്പിനെ പരിഷ്കരിക്കാനാകില്ല. പോലീസിലെ ഒഴിവുകൾ നികത്തുകയും അമിതജോലിയുടെ സമ്മർദം ഒഴിവാക്കുകയും വേണം.
കുറ്റാന്വേഷണത്തിൽ കാലാനുസൃതമായ പരിശീലനം നൽകണം. എല്ലാറ്റിലുമുപരി, സർക്കാർ തലം മുതൽ പ്രാദേശിക പാർട്ടി ഘടകം വരെ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണം. പോലീസ് സേനയെ ശുദ്ധീകരിച്ചില്ലെങ്കിൽ സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ സംരക്ഷണയുള്ള സന്പന്നർക്കുമൊന്നുമല്ല, നഷ്ടം സാധാരണക്കാരായ മനുഷ്യർക്കാണ്. ആ പട്ടികയിൽ താജുദ്ദീൻ പുതിയ ആളാണ്. നിർഭാഗ്യവശാൽ അവസാനത്തെ ആളായിരിക്കില്ല.
Editorial
കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതും. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. സർക്കാർ അനങ്ങിയില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; “റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.” അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാൾ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സർ, ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണ്.
2020 നവംബർ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2023 മേയിൽ രണ്ടാം പിണറായി സർക്കാരിനു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. അതിൽനിന്നു സർക്കാർ ക്രോഡീകരിച്ച ഉപശിപാർശകൾ ഉൾപ്പെടെയുള്ള 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.
ബാക്കിയുള്ള ശിപാർശകൾ ഉടനടി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് ആശയക്കുഴപ്പം തീർക്കാൻ ഫെബ്രുവരി ആറിന് ബന്ധപ്പെട്ട സംഘടനാ ഭാരവാഹികളുടെ യോഗം ചേരുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിലും പറഞ്ഞു. പക്ഷേ, റിപ്പോർട്ടിലെ ഏതെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ ലക്ഷണമോ ഫലമോ എത്ര ശ്രമിച്ചിട്ടും ആർക്കും കണ്ടുപിടിക്കാനാകുന്നില്ല. ഏതൊക്കെ ശിപാർശകൾ എപ്പോൾ, എവിടെ, എങ്ങനെ നടപ്പാക്കി എന്നറിയാനുള്ള അവകാശം ക്രൈസ്തവസമൂഹം കൈവെടിയില്ല.
4.87 ലക്ഷം പരാതികളും വിവിധ ക്രൈസ്തവസഭകളും സംഘടനകളും സമർപ്പിച്ച റിപ്പോർട്ടുകളും അപഗ്രഥിച്ച് തയാറാക്കിയ റിപ്പോർട്ടും നിർദേശങ്ങളുമാണ് കമ്മീഷൻ സമർപ്പിച്ചത്. സർക്കാർ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ ക്രൈസ്തവർ പ്രതിഷേധിച്ചു. തുടർന്ന് 2023 ഡിസംബർ 27ന് ന്യൂനപക്ഷമന്ത്രി വി. അബ്ദുറഹിമാൻ റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു.
2024 മാർച്ചിൽ, ശിപാർശകൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾക്ക് മുൻഗണന നൽകി, കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ സമിതി ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കുമെന്നും പറഞ്ഞു.
21 മാസത്തിനിടെ ഒന്നും സംഭവിച്ചില്ല. വീണ്ടും പ്രതിഷേധം ഉയർന്നതോടെയാണ് ശിപാർശകളിലേറെയും നടപ്പാക്കിയെന്ന അപ്രതീക്ഷിത മറുപടി. ഒരു കമ്മീഷൻ റിപ്പോർട്ടിൽ, ബന്ധപ്പെട്ട സമൂഹത്തെ ഇതുപോലെ ഇരുട്ടിൽ നിർത്തിയ ഉദാഹരണം രാജ്യത്തു വേറെ അധികമില്ല. ശരിക്കും എന്താണ് പ്രശ്നം? സർക്കാർ ആരെയാണു ഭയപ്പെടുന്നത്? ക്രൈസ്തവ ന്യൂനപക്ഷത്തിനു കൊടുത്തതും കൊടുക്കാനുള്ളതുമായ ക്ഷേമങ്ങളെക്കുറിച്ചു പറഞ്ഞാൽ ഈ സമൂഹത്തിൽ എന്തെങ്കിലും സംഘർഷമുണ്ടാകുമോ? അതോ നടപ്പാക്കിയെന്നു പറഞ്ഞതു വെറുതെയാണോ? ശിപാർശകൾ നടപ്പാക്കിയെങ്കിൽ അത് അർഹരായവർക്കു ലഭിച്ചോയെന്നുപോലും അറിയാനാകാത്ത സ്ഥിതിയാണ്.
ഒരു കാര്യം ഉറപ്പാണ്, നടപ്പാക്കിയെന്നു പറയുന്ന 220 ശിപാർശകൾ കേരളത്തിലെ ക്രൈസ്തവസമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയതായി ആർക്കുമറിയില്ല. സുപ്രീംകോടതിവിധിയുടെ പിന്തുണ ഉണ്ടായിട്ടുപോലും ഭിന്നശേഷി സംവരണത്തിന്റെ മറപിടിച്ച് ക്രൈസ്തവ മാനേജ്മെന്റുകളിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താതെ ഈ സർക്കാർ നടത്തിയ ഒളിച്ചുകളിയും ചതിയും കേരളം കണ്ടതാണ്. 16,000 അധ്യാപകരുടെ ജീവിതമാണ് അനിശ്ചിതത്വത്തിലാക്കിയത്.
യൂണിഫോം വിഷയത്തിൽ സ്കൂൾ മാനേജ്മെന്റുകളുടെ അവകാശത്തിൽ കടന്നുകയറി പ്രീണനത്തിന്റെ പേരിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയ അനാവശ്യപ്രതികരണങ്ങളും മറന്നിട്ടില്ല. സർക്കാരും തീവ്രസംഘടനകളും സൃഷ്ടിച്ച പുകമറയിൽനിന്നു രക്ഷിച്ചതു കോടതിയാണ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടില്ലെങ്കിലും ക്രൈസ്തവസമൂഹത്തോടുള്ള മനോഭാവം ഈ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
റിപ്പോർട്ട് പരസ്യമാക്കണം. അതിന്റെ പേരിലുണ്ടാകുന്ന ചർച്ചകളെ ക്രൈസ്തവസമൂഹം തെല്ലും ഭയപ്പെടുന്നില്ല. ഭരണഘടനാവിരുദ്ധമോ പൊതുസമൂഹത്തിനു ദോഷകരമോ ആയ കാര്യങ്ങൾ നടത്തിയെടുക്കാനല്ല ഒരു ജഡ്ജി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. ഒരു പിൻവാതിൽ ആനുകൂല്യവും ക്രൈസ്തവർക്കു വേണ്ട. അനാവശ്യ ദുരൂഹത സൃഷ്ടിക്കാതെ, സർക്കാർ ഇരുട്ടിൽനിന്നു മാറി നിൽക്കണം. “ചിലപ്പോൾ സംരക്ഷണവും നിയന്ത്രണവും ഒരുപോലെ തോന്നും” എന്ന എക്കോ സിനിമയിലെ നിരീക്ഷണം ഇവിടെയും മുഴങ്ങുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചപ്പോൾ അതു ക്രൈസ്തവന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണെന്നു തോന്നിപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് റിപ്പോർട്ട് വെളിപ്പെടുത്താതെ അതിന്റെ ശിപാർശകൾ നടത്തിക്കഴിഞ്ഞെന്ന് അവകാശപ്പെടുന്പോൾ അതു കാണിക്കുന്നത് നിയന്ത്രണത്തിന്റെ അടയാളങ്ങളാണ്. പക്ഷേ, ജനാധിപത്യത്തിൽ യഥാർഥ നിയന്ത്രണം ജനത്തിന്റെ വിരൽത്തുന്പിലല്ലേ!
Editorial
മതവർഗീയതയെ അധികാരമൂലധനമാക്കുന്ന ഒരു രാഷ്ട്രത്തിലും ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ബംഗ്ലാദേശും തെളിയിച്ചിരിക്കുന്നു. 35 ദിവസത്തിനുള്ളിൽ 11 ഹിന്ദുക്കൾ കൊല്ലപ്പെടുകയും സ്ത്രീയെ കൂട്ടബലാത്സംഗം നടത്തുകയും ചെയ്തെന്ന റിപ്പോർട്ട് ഹൃദയഭേദകമാണ്. മതഭ്രാന്ത് മൂത്തവരുടെ ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ടവിചാരണകളും മർദനങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുന്പോൾ കർശന നടപടി സ്വീകരിക്കാതെ മൗനം പാലിക്കുന്ന ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ഉൾപ്പെടെയുള്ള ഭരണനേതൃത്വമാണ് യഥാർഥ പ്രതികൾ. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഭൂരിപക്ഷവർഗീയസംഘങ്ങളുടെ ഇരകളാകുന്പോൾ നമുക്ക് നിശബ്ദരാകാനാകില്ല. ഇന്ത്യയുടെ ഇടപെടൽ കൂടുതൽ ശക്തമാക്കണം. പ്രധാനമന്ത്രി നേരിട്ട് ഇടപെടണം.
2024 ഓഗസ്റ്റ് അഞ്ചിന് നടന്ന പ്രക്ഷോഭത്തിനും ഭരണകൂട അട്ടിമറിക്കും പിന്നാലെ, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിൽ താത്കാലിക അഭയം നൽകിയതോടെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ ബംഗ്ലാദേശിൽ അക്രമങ്ങൾ പെരുകുകയാണ്. മധ്യ ബംഗ്ലാദേശിലെ ജെനൈദയിലെ കാളിഗഞ്ചിൽ കഴിഞ്ഞ ശനിയാഴ്ച 40 വയസുള്ള വിധവയായ ഹിന്ദു സ്ത്രീയെ രണ്ടു പുരുഷന്മാർ ബലാത്സംഗം ചെയ്യുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തിരുന്നു.
ഡിസംബർ 18ന് മൈമെൻസിംഗ് ജില്ലയിൽ വസ്ത്ര ഫാക്ടറി തൊഴിലാളിയും 25കാരനുമായ ദിപു ചന്ദ്രദാസിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. 24ന് കലിമോഹർ യൂണിയനിൽ മറ്റൊരു ഹിന്ദു യുവാവായ അമൃത് മൊണ്ടൽ (30) ആൾക്കൂട്ട കൊലപാതകത്തിനിരയായി. 1971ലെ വിമോചന സമര സേനാനിയും ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ജെസ്സോര്‍ ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകനായ റാണ പ്രതാപ് ബൈറാഗി കൊല്ലപ്പെട്ടത് രണ്ടു ദിവസം മുന്‍പാണ്.
കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം അറിയില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് മിക്ക കേസുകളിലും പോലീസിന്റെ എഫ്ഐആർ. സർക്കാർ നിഷ്ക്രിയതയുടെ സന്ദേശം ഉൾക്കൊള്ളുന്നിടത്തും വർഗീയവത്കരിക്കപ്പെട്ട പോലീസ് ഉള്ളയിടത്തു വേട്ടക്കാർ രക്ഷപ്പെടുന്നതും ഇരകൾക്കു നീതി കിട്ടാതെ പോകുന്നതും സ്വാഭാവികമാണ്. കൊലപാതകങ്ങൾ വർഗീയമല്ലെന്നാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന്റെ നിലപാട്. പക്ഷേ, വർഗീയ ആൾക്കൂട്ടങ്ങളാൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ന്യൂനപക്ഷങ്ങളാണെന്നത് അദ്ദേഹത്തിന് അറിയാം.
ഭരണകൂടത്തിന്റെ മൗനവും നിഷ്ക്രിയതയും ദുർവ്യാഖ്യാനങ്ങളുമാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കു പ്രോത്സാഹനമെന്നത് അറിയാത്തതായിരിക്കില്ല, അതിന്റെ രാഷ്ട്രീയലാഭമായിരിക്കാം മൗനകാരണം. ഹിന്ദുക്കൾ, ക്രൈസ്തവർ, ബുദ്ധമതക്കാർ എന്നിവരുൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരേ ബംഗ്ലാദേശിൽ തുടരുന്ന ശത്രുത ഗുരുതരമായ ആശങ്കയാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള വിദ്വേഷവും ശത്രുതയും ഗുരുതര ആശങ്കയാണെന്ന ഇന്ത്യയുടെ ഈ തിരിച്ചറിവ് കർശനമായ നടപടികൾക്കു പ്രേരകമാകട്ടെ.
തന്ത്രപരമായ ഇടപെടലാണ് ഇന്ത്യ നടത്തേണ്ടത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങള്‍ക്കെതിരേ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, ബംഗ്ലാദേശിന്റെ പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽനിന്ന് ഒഴിവാക്കിയതും പ്രശ്നങ്ങൾ വഷളാക്കി. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സമ്മർദത്തെത്തുടർന്നാണ് മുസ്തഫിസുറിനെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടത്. ഇതോടെ, ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനില്ലെന്നും തങ്ങളുടെ കളികൾ ഇന്ത്യയിൽനിന്നു മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു.
ഓരോ ടീമുകളുടെ ഇഷ്ടത്തിന് അനുസരിച്ച് ലോകകപ്പ് മത്സരക്രമം മാറ്റാൻ കഴിയില്ലെന്ന് ബിസിസിഐ തിരിച്ചടിക്കുകയും ചെയ്തു. അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് ഭീകരവാദികളെ കയറ്റി അയയ്ക്കുന്ന പാക്കിസ്ഥാനെപ്പോലെയല്ല ബംഗ്ലാദേശെന്നും കായികരംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നുമുള്ള ശശി തരൂരിന്റെ അഭിപ്രായം പ്രസക്തമാണ്. രാഷ്ട്രീയമോ അല്ലാത്തതോ ആയ കാരണങ്ങളാൽ ശത്രുത കായികരംഗത്തേക്കും വ്യാപിക്കുന്പോൾ നാം ആദ്യം കണക്കിലെടുക്കേണ്ടത് ഇന്ത്യയിലെ അപക്വമതികളുടെ ഈഗോയല്ല, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ്.
പാക്കിസ്ഥാന്റെ വിവേചനത്തിനും ആക്രമണത്തിനുമെതിരേ രക്ഷകരായെത്തി ബംഗ്ലാദേശിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത ഇന്ത്യയോടാണ് ബംഗ്ലാദേശിന്റെ നെറികേട്. വകതിരിവില്ലായ്മയ്ക്ക് അവരെ പ്രേരിപ്പിക്കുന്നത് ദേശീയതയുടെ മൂടുപടമിട്ട മതവർഗീയതയാണ്. ലോകത്തെവിടെയായാലും വർഗീയവാദികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനാകില്ല; അതു ഭ്രാന്താണ്. ബംഗ്ലാദേശിൽ അത്തരക്കാരെ തടയേണ്ടവർ മൗനത്തിലുമായതിനാൽ നാം കൂടുതൽ ജാഗ്രത പാലിക്കണം. ബംഗ്ലാദേശിന്റെ മതശൈലിയല്ല, ഇന്ത്യയുടെ മതേതര കരുത്താണ് പുറത്തെടുക്കേണ്ടത്.
Editorial
എന്റെ ശരീരം എന്റെ അവകാശമാണെങ്കിൽ മറ്റൊരു വ്യക്തിയുടെ ശരീരം അയാളുടെ അവകാശമാണ്. യുക്തിഭദ്രമാണ് ഈ വസ്തുത. പക്ഷേ, സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണെന്നു വാദിച്ച് ഗർഭഛിദ്രത്തെ ന്യായീകരിക്കുന്നവർ, ഗർഭസ്ഥശിശുവിന്റെ ശരീരം അതിന്റെ അവകാശമാണെന്നത് അംഗീകരിക്കാൻ തയാറല്ല. അതായത് അമ്മയ്ക്കു നീതി, കുഞ്ഞിന് അനീതി.
അങ്ങനെ ബലവാന്റെ അനീതി നിയമമാകുന്ന കാലത്ത്, പ്യൂർട്ടൊ റിക്കോ എന്ന രാജ്യം, ഗർഭസ്ഥശിശു ഒരു സ്വാഭാവിക വ്യക്തിയാണെന്ന് അംഗീകരിക്കുന്ന നിയമം പാസാക്കിയിരിക്കുന്നു. മാതൃഗർഭത്തിന്റെ സുഖസുഷുപ്തിയിലിരിക്കേ അവിടെയിട്ടു നശിപ്പിച്ച് പുറത്തേക്കു വലിച്ചെടുക്കുന്പോഴുള്ള ഗർഭസ്ഥശിശുവിന്റെ മരണപ്പിടച്ചിലിനെ മാത്രമല്ല, വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങളെയും അഭിസംബോധന ചെയ്യുന്നതാണ് പുതിയ നിയമം.
കാരണവും ന്യായവും പലതുണ്ടാകാം. പക്ഷേ, അതുകൊണ്ടൊന്നും ഗർഭഛിദ്രം കൊലപാതകമല്ലാതാകില്ല. സ്വയരക്ഷയ്ക്കുവേണ്ടിയുള്ള കൊലപാതകത്തെ ശിക്ഷയിൽനിന്നൊഴിവാക്കുമെങ്കിലും ഒരു നീതിപീഠവും അതു കൊലപാതകമല്ലെന്നു വിധിക്കില്ലല്ലോ. ഗർഭസ്ഥശിശു ഗർഭാവസ്ഥയുടെ ഏതു ഘട്ടത്തിലും ഒരു സ്വാഭാവിക വ്യക്തിയാണെന്ന നിയമമാണ് പ്യൂർട്ടൊ റിക്കോയിൽ പ്രാബല്യത്തിലായത്. കഴിഞ്ഞ ഡിസംബർ 22നാണ് ഗവർണർ ജെന്നിഫർ ഗൊൺസാലസ് ബില്ലിൽ ഒപ്പുവച്ചത്.
സാധാരണ വ്യക്തിക്കു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഗർഭസ്ഥശിശുവിനും ബാധകമാണെന്ന് നിയമം അടിവരയിടുന്നു. ഗർഭിണിയായ ഒരു സ്ത്രീക്കെതിരേ ഏതെങ്കിലും വിധത്തിലുള്ള ആക്രമണമോ ബലപ്രയോഗമോ നടക്കുകയും ഇതുമൂലം ഗർഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്താൽ അതു കൊലപാതകമായി കണക്കാക്കും. പുതിയ ലോകക്രമത്തിന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള നിയമമാണിതെന്നതിൽ സംശയമില്ല.
ഗർഭിണിയുടെ മാനസികവും ശാരീരികവുമായ അനാരോഗ്യം, ഗർഭധാരണത്തിനിടയാക്കിയ ബലാത്സംഗം, പീഡിപ്പിച്ചയാളുടെ സ്മരണ തുടങ്ങിയ കാര്യങ്ങൾ ഗൗരവമുള്ളതാണ്. അത്തരം കേസുകളിൽ നിയമം ഗർഭഛിദ്രത്തിന് അനുവദിക്കുന്നുമുണ്ട്. പക്ഷേ, അവ മാത്രമായിരുന്നു കാരണമെങ്കിൽ ലോകത്ത് ദിവസം രണ്ടു ലക്ഷം ഗർഭഛിദ്രങ്ങൾ നടക്കില്ലായിരുന്നു.
‘എന്റെ ശരീരം, എന്റെ അവകാശം’ എന്നത്, ലോകത്തെ ഏറ്റവും നിസഹായ-ദുർബല വ്യക്തിയെ കൊല്ലാനുള്ള ഗർഭപാത്ര പ്രവേശനത്തിന്റെ പാസ്വേഡായി മാറിയെങ്കിൽ അതു ചർച്ച ചെയ്യപ്പെടണം. ഗർഭഛിദ്രത്തെ പാടേ നിരോധിക്കുന്ന നിയമമല്ല, പ്യൂർട്ടൊ റിക്കോ നടപ്പാക്കിയത്. അതിൽ അമ്മയുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് ഗർഭഛിദ്രം അനുവദിക്കുന്നുണ്ട്.
പക്ഷേ, അത് ഗർഭസ്ഥശിശുവിന്റെ അസ്തിത്വത്തെ തള്ളിയോ വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങളെ റദ്ദാക്കിയോ അല്ല. ഗർഭസ്ഥശിശു മാംസ-രക്ത ഉള്ളടക്കം മാത്രമുള്ള വെറുമൊരു കഷണമാണെന്ന നിലയിലുള്ള ചർച്ചകളെ പ്യൂർട്ടോ റിക്കോയിലെ നിയമം ഇനി അനുവദിക്കില്ല. 20 ആഴ്ചകൾക്കുശേഷം ഗർഭസ്ഥശിശുവിന് വേദന അനുഭവിക്കാൻ കഴിവുണ്ടെന്ന ശാസ്ത്രനിരീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് മിക്ക രാജ്യങ്ങളും അതിനു ശേഷമുള്ള ഗർഭഛിദ്രം അനുവദിക്കാത്തത്.
അമേരിക്കയിൽ ഇതുസംബന്ധിച്ച നിയമം Pain Capable Unborn Child Protection Act എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ 2021ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (ഭേദഗതി) നിയമം അനുസരിച്ച് ചില സന്ദർഭങ്ങളിൽ 20 ആഴ്ചയ്ക്കു പകരം 24 ആഴ്ചയിൽ ഗർഭം അലസിപ്പിക്കാൻ വരെ കോടതി അനുവദിച്ചിട്ടുണ്ട്. പക്ഷേ, 20 ആഴ്ചയ്ക്കു ശേഷം വേദനയെന്നതും തിരുത്തപ്പെട്ടു.
2020ൽ ജേണൽ ഓഫ് മെഡിക്കൽ എത്തിക്സിൽ ഗവേഷകരായ ഡോ. സ്റ്റ്യുവർട്ട് ഡെർബിഷെയർ, ഡോ. ജോൺ ബോക്മാൻ എന്നിവരെഴുതിയ ലേഖനത്തിൽ ഗർഭസ്ഥശിശു 12 ആഴ്ച വളർച്ചയെത്തുന്പോൾതന്നെ വേദന തിരിച്ചറിയുന്നുണ്ടെന്നു നിരീക്ഷിച്ചു. ഇത് ഗർഭഛിദ്ര ചർച്ചകളെ കൂടുതൽ ഗൗരവമുള്ളതാക്കി.
അമ്മയ്ക്കു മുൻഗണന കൊടുക്കുന്നതിനെ ആരും എതിർക്കുന്നില്ല. പക്ഷേ, കുഞ്ഞിനു പരിഗണനയേ ആവശ്യമില്ലെന്ന നിലപാട് എതിർക്കപ്പെടണം. സന്തോഷ, സന്താപ, വേദനകളെ തിരിച്ചറിയാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും നിസഹായനും ദുർബലനുമായ വ്യക്തിയെ, സുഖജീവിതത്തെയും സ്വാർഥതയെയും മാത്രം അടിസ്ഥാനപ്പെടുത്തി ഉന്മൂലനം ചെയ്യുന്ന സംസ്കാരം പുതിയതാകാം പക്ഷേ, ഹിംസയാണ്.
ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഗർഭസ്ഥശിശു മനുഷ്യജീവൻ തന്നെയാണെന്നു പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ നശിപ്പിക്കുന്നത് കൊലപാതകമല്ലാതാകുന്നത് എങ്ങനെയാണെന്ന് ഗർഭഛിദ്രവാദികൾ വിശദീകരിക്കേണ്ടിവരും. ‘എന്റെ ശരീരം, എന്റെ അവകാശം’ എന്നത് മറുപടിയല്ല, മറ്റൊരു ശരീരം നശിപ്പിക്കാനുള്ള ഗർഭഛിദ്രവാദികളുടെ ന്യായീകരണത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യമാണ്; ഏറ്റുവിളിക്കാൻ എല്ലാവർക്കും ബാധ്യതയില്ലാത്ത ഒന്ന്.
നിങ്ങളിതു വായിക്കാനോ കേൾക്കാനോ തുടങ്ങിയിട്ട് അഞ്ചു മിനിറ്റായെങ്കിൽ 690 ഗർഭസ്ഥശിശുക്കൾ ഇതിനോടകം കൊല്ലപ്പെട്ടു. ഒരു താരാട്ടുപാട്ടിന്റെ സമയം! പക്ഷേ, അവർക്കായി ഒരു ചരമഗീതം പോലുമില്ല!
Editorial
റെയിൽവേയുടെയും അനുബന്ധ സംവിധാനങ്ങളുടെയും ആപത്കരമായൊരു പിഴവ് ചൂണ്ടിക്കാണിക്കാൻ 300 ഇരുചക്രവാഹനങ്ങൾ കത്തുന്നതിന്റെ വെളിച്ചം വേണ്ടിവന്നിരിക്കുന്നു. ഇനിയും കണ്ടില്ലെന്നു നടിച്ചാൽ, തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഭവിച്ചത് നാളെ കേരളത്തിലെ മാത്രമല്ല, രാജ്യത്തെ ആയിരക്കണക്കിനിടങ്ങളിൽ എവിടെയെങ്കിലും സംഭവിക്കാം.
പാർക്കിംഗ് ഫീസ് വാങ്ങിയവരും റെയിൽവേയും തങ്ങൾക്കീ തീയിൽ പങ്കില്ലെന്നു പറഞ്ഞു കൈയൊഴിയുകയാണ്. ഏറ്റവും എളുപ്പമുള്ള പണി! പക്ഷേ, തങ്ങളുടേതല്ലാത്ത കുറ്റത്താൽ ചാന്പലായ വാഹന ഉടമകളുടെ നഷ്ടം ആരു പരിഹരിക്കും? ഭാഗികമായി കത്തിയ ട്രെയിനിന്റെ നഷ്ടം റയിൽവേക്കു നിസാരമാണ്. പക്ഷേ, കത്തിയമർന്ന ഇരുചക്രവാഹന ഉടമകളിൽ മിക്കവരുടെയും സ്ഥിതി അതായിരിക്കില്ല.
അവരുടെ ജീവിതത്തിലേറ്റ പൊള്ളലാറ്റാൻ പാർക്കിംഗ് കരാറുകാരുടെയും ഇൻഷ്വറസ് കന്പനികൾ, റെയിൽവേ എന്നിവയുടെയും ഏകോപനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തണം. നഷ്ടപരിഹാരം ഉറപ്പാക്കണം. റെയിൽവേ ടിക്കറ്റ് കൗണ്ടർ, സിഗ്നൽ റൂം എന്നിവ ഉൾപ്പെടുന്ന ഭാഗത്തെ ഒരേക്കറോളം വരുന്ന സ്ഥലത്തു നിർമിച്ച ഇരുന്പുഷീറ്റിട്ട പാർക്കിംഗ് കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ ആറരയോടെയാണു തീപടർന്നത്.
വാഹനങ്ങളിലെ പെട്രോൾ ടാങ്കുകളും പൊട്ടിത്തെറിച്ചതോടെ വൻ സ്ഫോടനങ്ങളോടെ തീ ആളിപ്പടർന്നു. ടിക്കറ്റ് കൗണ്ടർ പൂർണമായും, സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിൻ ഭാഗികമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തി ഏകദേശം 30,000 ലിറ്റർ വെള്ളം പന്പ് ചെയ്തതിനാൽ, ഓട്ടോമാറ്റിക് സിഗ്നൽ റൂമിലേക്കും ഇരുപത്തഞ്ചോളം ബൈക്കുകളിലേക്കും തീപടർന്നില്ല.
വൈദ്യുതി ലൈനിന്റെ മുകളിൽനിന്നു തീപ്പൊരി വീണതാണു കാരണമെന്നു പാർക്കിംഗിലെ ജീവനക്കാരി പറഞ്ഞിരുന്നു. അതു തള്ളിക്കളഞ്ഞ റെയിൽവേ ഓവർഹെഡ് ലൈനിൽ നിന്നോ മറ്റു റെയിൽവേ വൈദ്യുതോപകരണങ്ങളിൽനിന്നോ അല്ല തീ പടർന്നതെന്നും വ്യക്തമാക്കി. ഒരന്വേഷണഫലവും വരുന്നതിനുമുന്‍പേ ഉത്തരവാദത്വത്തിൽനിന്ന് പിൻവലിഞ്ഞു.
സിസിടിവികളും കൺട്രോൾ യൂണിറ്റും ഹാർഡ് ഡിസ്കും കത്തിയമർന്നതിനാൽ തെളിവുമില്ല. കരാറുകാരും ഉപകരാറുകാരും ഉണ്ടായിരിക്കാമെങ്കിലും കത്തിയ വാഹനങ്ങളുടെ ഉടമകൾ കൊടുത്ത പാർക്കിംഗ് ഫീസിൽ മുന്തിയ പങ്കും റെയിൽവേയുടെ അക്കൗണ്ടിലുണ്ടെന്നു മറക്കരുത്. രാജ്യത്തെവിടെയും തീപിടിച്ചോ അല്ലാതെയോ ഏതുനിമിഷവും ഇത്തരം ആപത്തുകൾ സംഭവിക്കാം.
ആയിരക്കണക്കിനു വാഹനങ്ങൾ തിക്കിനിറച്ച നിരവധി പേ ആൻഡ് പാർക്കിംഗ് സ്ഥലങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. എന്തു സുരക്ഷയാണ് ഇതിനൊക്കെയുള്ളതെന്ന് വസ്തുതാന്വേഷണം നടത്തേണ്ടതാണ്. പലതും ആർക്കും കടന്നുകയറാവുന്ന സ്ഥലങ്ങളിലാണ്. പണം വാങ്ങാനും രസീതു കൊടുക്കാനുമുള്ള ഒന്നോ രണ്ടോ ജീവനക്കാരല്ലാതെ മറ്റാരും കാണുകയുമില്ല.
സാമൂഹികവിരുദ്ധരോ മദ്യ-മയക്കുമരുന്നടിമകളോ മനോനില തെറ്റിയവരോ വിചാരിച്ചാൽ പോലും അത്യാപത്തുകൾക്കു തീ കൊളുത്താൻ കഴിയും. വാഹനങ്ങളിൽനിന്ന് ഇന്ധനം ഊറ്റുന്നതും ഹെൽമെറ്റും ബാറ്ററിയും പോലും കവരുന്നതും സംബന്ധിച്ച പരാതി പുതിയതല്ല. രാത്രിയിലും പ്രത്യേക സുരക്ഷയൊന്നുമില്ല. അഗ്നിസുരക്ഷാ ഉപകരണങ്ങൾപോലുമില്ലെന്ന് തൃശൂർ സംഭവവും തെളിയിക്കുന്നു. ദിവസക്കൂലിക്കാരായ പിരിവുകാർക്ക് ഒന്നിലും ഒരു പരിശീലനവും കൊടുത്തിട്ടില്ലെന്നും കരുതേണ്ടിവരും.
തൃശൂരിൽ ട്രെയിനുകൾ കിടന്ന പാളത്തിനു തൊട്ടടുത്തായിരുന്നു തീപിടിത്തം. കേവലം ശുഭാപ്തിവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ടതാണോ ഇത്തരം പാർക്കിംഗ് സംവിധാനങ്ങളെന്ന് ആലോചിക്കണം. ഇതിനൊന്നും ഒരു വ്യവസ്ഥയുമില്ലെങ്കിൽ ഉടനുണ്ടാക്കണം. 2023 ഫെബ്രുവരിയിൽ, എലത്തൂരിൽ രണ്ടു കാറുകളും ഒരു ഇരുചക്രവാഹനവും കത്തിനശിച്ചിരുന്നു. ഒന്നും പാഠമാകുന്നില്ല.
സുരക്ഷ റെയിൽവേക്കു മാത്രം ബാധകമായ കാര്യമല്ല, യാതൊരു മാനദണ്ഡവുമില്ലാതെ നൂറുകണക്കിനു വാഹനങ്ങൾ പാർക്കു ചെയ്യുന്ന ഏതൊരിടത്തും സുരക്ഷ ഉറപ്പാക്കണം. ഇൻഷ്വറൻസ് പോളിസി കോംപ്രഹൻസീവ് ആണോ, മറ്റു പോളിസികൾക്കു നഷ്ടപരിഹാരം ലഭിക്കുമോ, ഇല്ലെങ്കിൽ സർക്കാരിന് ഏതുവിധത്തിൽ സഹായിക്കാനാകും തുടങ്ങിയ കാര്യങ്ങളാണ് ഉടൻ വ്യക്തമാക്കേണ്ടത്.
ഓരോ വാഹന ഉടമയും ഇൻഷ്വറൻസ് കന്പനികളെ സമീപിക്കുന്നതുപോലെയല്ല സർക്കാർ നേരിട്ടിടപെടുന്നത്. അത് ജനാധിപത്യ ഉത്തരവാദിത്വം മാത്രമല്ല, വാടകതന്ന് വാഹനം സൂക്ഷിക്കാനേൽപിച്ചവരോടുള്ള പ്രാഥമിക കടമയുമാണ്. പ്രത്യേകിച്ചും വാഹനങ്ങളുടെ രേഖകൾപോലും കത്തിപ്പോയിരിക്കാൻ സാധ്യതയുള്ളപ്പോൾ. വീഴ്ചകൾ അന്വേഷിക്കണം.
കത്തിയ വാഹനങ്ങളേക്കാൾ പൊള്ളലേറ്റ വാഹന ഉടമകളുണ്ടെന്നു മറക്കരുത്. ജനാധിപത്യത്തിലെ തവണയടവില്ലാത്ത ഇൻഷ്വറൻസ് സ്ഥാപനമാകണം സർക്കാരുകൾ; പ്രത്യേകിച്ചും അത്യാഹിതങ്ങളിൽ.
Editorial
“എണ്ണ സുഗമമായി ഒഴുകാൻ അമേരിക്ക വെനസ്വേലയെ താത്കാലികമായി ഭരിക്കും.’’ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ കടന്നുകയറി നാലാംകിട ഗുണ്ടാസംഘത്തെപ്പോലെ അവിടത്തെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും തട്ടിക്കൊണ്ടുപോയശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണിത്.
മയക്കുമരുന്നുവേട്ടയുടെ ‘നിഷ്കളങ്കത’അവിടെത്തന്നെ പൊളിഞ്ഞു. വെനസ്വേലയുടെ എണ്ണ സമ്പത്തിലാണ് കണ്ണ്. ആ രാജ്യത്ത് അമേരിക്കയുടെ പാവ സർക്കാരാണ് ലക്ഷ്യം. വെനസ്വേലയുടെ വമ്പിച്ച എണ്ണശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ആ രാജ്യത്തെ തകർച്ചയിലായ എണ്ണ വ്യവസായത്തെ പുനരുദ്ധരിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ അമേരിക്കൻ കമ്പനികളെ നിയോഗിക്കുമെന്നുമാണ് തട്ടിക്കൊണ്ടുപോകലിനുശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.
അമേരിക്കയുടെ ധാർഷ്ട്യം നിറഞ്ഞ, നഗ്നമായ സൈനിക അധിനിവേശം ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. ലഹരിയുടെ പേരിലുള്ള വാഷിംഗ്ടണിന്റെ ഒഴികഴിവ് സാമാന്യബുദ്ധിയുള്ളവരാരും മുഖവിലയ്ക്കെടുക്കില്ല. ഒരു പരമാധികാര രാജ്യത്തിന്റെ തലസ്ഥാനത്ത് കടന്നുകയറി അവരുടെ പ്രദേശങ്ങളിൽ ബോംബിട്ട്, അവിടത്തെ രാഷ്ട്രത്തലവനെ പുറത്താക്കുന്നതിന്, ഇത് നിയമപരമായ സാധുത നല്‍കുന്നുമില്ല.
ഡോണൾഡ് ട്രംപിന്റെ പ്രവൃത്തി രാജ്യാന്തര നിയമങ്ങളെയും വെനസ്വേലയുടെ പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുന്നതാണ്. കൂടാതെ ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ മേഖലയിലെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയുമാണ്. രാജ്യാന്തര ബന്ധങ്ങളിൽ അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്യും.
ട്രംപിന്റെ ന്യായവാദങ്ങൾ അംഗീകരിക്കപ്പെട്ടാൽ, അത് ശക്തർക്ക് ആരുടെമേലും സൈനിക ഇടപെടലുകൾ നടത്താനുള്ള സാർവത്രിക അനുമതിക്കു തുല്യമാകും. ഇത് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും നേർ വിരുദ്ധമാണ്. പക്ഷേ, എന്തു കാര്യം? രാജ്യാന്തര നിയമങ്ങളും സാമാന്യതത്വങ്ങളും മാനുഷിക പരിഗണനകളും തനിക്ക് ബാധകമല്ലെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ ട്രംപ്.
മയക്കുമരുന്നുത്പാദനത്തിന്റെ ഏറ്റവും പ്രധാന കേന്ദ്രം പോലുമല്ല വെനസ്വേല. അവിടത്തെ മയക്കുമരുന്നു മാഫിയകളെ നിയന്ത്രിക്കുന്നത് മഡുറോ ഭരണകൂടമാണെന്നതിന് അമേരിക്കയുടെ പക്കൽ തെളിവുകളുമില്ല. അതേസമയം, ലോകത്തെ ആകെ എണ്ണശേഖത്തിന്റെ 17 ശതമാനം വെനസ്വേലയിലാണ്. അമേരിക്കയുടെ എണ്ണശേഖരത്തിന്റെ നാലിരട്ടി. 1976ലാണ് ആ രാജ്യം എണ്ണ ഖനനം ദേശസാത്കരിച്ചത്.
അതുവരെ അമേരിക്കൻ എണ്ണക്കമ്പനികൾ അവിടെ സജീവമായിരുന്നു. 1990ൽ ഹ്യൂഗോ ഷാവേസ് അധികാരത്തിൽ വന്നതോടെ എണ്ണമേഖലയുടെ നിയന്ത്രണം കൂടുതൽ കർശനമായി.നിയന്ത്രണമില്ലാതെ എണ്ണ കൈവശപ്പെടുത്തുകയാണ് ട്രംപിന്റെ ആത്യന്തികലക്ഷ്യം. ഇതുവഴി ഗൾഫ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. കൂടാതെ ചൈനയെ വെനസ്വേലയിൽനിന്ന് പുറത്താക്കുകയും ചെയ്യാം.
“2021ൽ ഞാൻ അധികാരം വിടുമ്പോൾ വെനസ്വേല തകർച്ചയുടെ വക്കിലായിരുന്നു. അന്ന് ആ എണ്ണ മുഴുവൻ നമുക്ക് ലഭിക്കുമായിരുന്നു’’ എന്ന് 2023ൽ ട്രംപ് വിലപിച്ചത് ഇതോടു ചേർത്തുവായിക്കണം. പടിഞ്ഞാറൻ അർധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനഃസ്ഥാപിക്കുക എന്നത് ട്രംപിന്റെ മറ്റൊരു മോഹമാണ്. 1823ലെ ‘മൺറോ സിദ്ധാന്ത’ത്തിന്റെ ട്രംപ് പതിപ്പായി ഇതിനെ കാണുന്ന നിരീക്ഷകരുണ്ട്.
അമേരിക്കൻ ആധിപത്യത്തോടൊപ്പം ചൈനയുടെയും റഷ്യയുടെയും സ്വാധീനം ഇല്ലാതാക്കാനും അമേരിക്ക ആഗ്രഹിക്കുന്നു. ലാറ്റിൻ അമേരിക്കയിൽ ചൈനയ്ക്ക് വൻ നിക്ഷേപമുണ്ട്. മേഖലയിലെ മിക്ക രാജ്യങ്ങളുടെയും ഏറ്റവും വലിയ അല്ലെങ്കിൽ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. വെനസ്വേലയുടെ എണ്ണ കയറ്റുമതിയുടെ ഏകദേശം 80 ശതമാനവും ചൈനയിലേക്കാണെന്നതും ട്രംപിനെ വിറളി പിടിപ്പിക്കുന്ന കാര്യമാണ്.
ചരിത്രം നൽകുന്നത് മറക്കാനാകാത്ത പാഠങ്ങളാണ്. ഭരണം അട്ടിമറിക്കാൻ പുറത്തുനിന്നുള്ള സൈനിക ഇടപെടലുകൾ രാജ്യങ്ങളെ ദീർഘകാല അസ്ഥിരതയിലേക്കും മാനുഷിക ദുരിതങ്ങളിലേക്കുമാണ് തള്ളിവിട്ടിട്ടുള്ളത്. ഒറ്റരാത്രികൊണ്ട് ഭരണകൂടങ്ങളെ തകർക്കാൻ കഴിഞ്ഞേക്കും. എന്നാൽ തകർന്ന സമൂഹങ്ങളെ പുനർനിർമിക്കാനോ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനോ ആവില്ല.
പകരം, മേഖലയിൽ ശാശ്വത സംഘർഷങ്ങളുടെ വിത്തുകൾ പാകിയേക്കും. അമേരിക്കയുടെ നീതീകരിക്കാനാകാത്ത ഈ കടന്നുകയറ്റം അവർ അവകാശപ്പെട്ടിരുന്ന എല്ലാ ധാർമികാധികാരത്തെയും ഇല്ലാതാക്കുന്നു. ശക്തരായവർ നിയമത്തെ വകവയ്ക്കാതാകുമ്പോൾ, എല്ലാ നിയമവേലികളും പൊളിഞ്ഞുതുടങ്ങും. കൈയൂക്കുള്ളവനാകും കാര്യക്കാരൻ. സമാധാനത്തിലും വികസനത്തിലും വിശ്വസിക്കുന്ന ഒരു സമൂഹത്തിനും ഇത് അംഗീകരിക്കാനാകില്ല.
ഏകാധിപത്യമായാലും അഴിമതിയായാലും അതിരുവിടുമ്പോൾ അധികാരത്തിലേറ്റിയ ജനങ്ങൾതന്നെ ഭരിക്കുന്നവരെ ഇറക്കിവിട്ട കാഴ്ചകൾക്ക് ചരിത്രത്തിൽ പഞ്ഞമില്ല. വെനസ്വേലയുടേതെന്നല്ല, ഒരു രാജ്യത്തിന്റെയും ഭാവി തീരുമാനിക്കേണ്ടതു പുറത്തുനിന്നുള്ളവരല്ല. അവിടത്തെ ജനങ്ങളാണ്. രാജ്യാന്തര നിയമങ്ങൾ ഉയർത്തിപ്പിടിക്കുക എന്നത് ആഗോള സുസ്ഥിരതയുടെ അടിസ്ഥാനശിലയാണ്.
Editorial
അഞ്ചു കോടിയോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള തീരുമാനത്തിൽനിന്നു ലോക്പാൽ പിൻവാങ്ങിയത് ജനവികാരം എതിരായതുകൊണ്ടാണ്. എങ്കിലും, ആർഭാടവും ധൂർത്തും അഴിമതിതന്നെയാണെന്ന് ഓർമിപ്പിച്ച ജനത്തെ അഴിമതിവിരുദ്ധ സ്ഥാപനമായ ലോക്പാൽ അംഗീകരിച്ചത് ജനാധിപത്യത്തിൽ പ്രതീക്ഷയുണർത്തുന്നതാണ്.
ഇതേ മാതൃകയിൽ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഉദാഹരണമായ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാരിനും പിന്മാറിക്കൂടേ? ദുർവ്യാഖ്യാനങ്ങളല്ല; പറ്റുമോ ഇല്ലയോ എന്ന മറുപടിയാണ് ആവശ്യം. അതാണ് ഈ സർക്കാരിന്റെ അഴിമതിവിരുദ്ധതയും സുതാര്യതയും നിർവചിക്കുന്നത്.
നിയമനങ്ങൾ പിഎസ്സിക്കു വിടുമെന്ന രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തെ നോക്കുകുത്തിയാക്കിയാണ്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍, നഴ്സറികള്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെയും പതിനൊന്നിന പരിപാടിയുടെ ഭാഗമായി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. അഴിമതിക്ക് അംഗീകാരം നൽകുന്ന നീക്കമാണിത്. പ്രവൃത്തി ഇതാണെങ്കിലും അടുത്ത പ്രകടനപത്രികയിലും ഈ വാഗ്ദാനം പ്രതീക്ഷിക്കാം.
സംസ്ഥാനത്തെ സർവകലാശാലകളിലുൾപ്പെടെ വിവിധ വകുപ്പുകളിൽ രണ്ടു ലക്ഷത്തോളം താത്കാലിക-കരാർ ജീവനക്കാരുണ്ടന്നും മഹാഭൂരിപക്ഷവും ഇടത് അനുഭാവികളാണെന്നുമാണ് അറിയുന്നത്. ഇടതോ വലതോ എന്നതിനേക്കാൾ പ്രധാനം, നടപടിക്രമം പാലിക്കാതെയുള്ള നിയമനങ്ങൾ നഗ്നമായ അഴിമതിയാണ് എന്നതാണ്. പാർട്ടി ബന്ധങ്ങൾ യോഗ്യതകളെ മറികടക്കുന്നതും യോഗ്യതയുള്ളവരുടെ അവസരങ്ങൾ നഷ്ടമാക്കുന്നതുമൊക്കെ സുതാര്യഭരണത്തിന്റെ മുൻവാതിലുകൾ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ട്.
താത്കാലിക ജീവനക്കാർക്കു നീതി ഉറപ്പാക്കുന്നു എന്ന വ്യാഖ്യാനം പിൻവാതിൽ നിയമനങ്ങളുടെ സ്ഥിരം ന്യായീകരണമായി മാറ്റിയതിൽ മാറിമാറി വന്ന സർക്കാരുകൾക്കു പങ്കുണ്ടെങ്കിലും ഇപ്പോഴത്തെ സർക്കാർ ഈ അഴിമതിയെ പുതിയ തലത്തിലെത്തിച്ചു. താത്കാലിക ഒഴിവുകൾ നിയമന ഏജൻസികൾക്കു റിപ്പോർട്ട് ചെയ്യാതിരിക്കുക, പാർട്ടിയോടു കൂറുള്ള ജീവനക്കാരെ തിരുകിക്കയറ്റുക, പിന്നീട് നീതിയെക്കുറിച്ചു പ്രസംഗിച്ച് പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുക എന്നതൊക്കെ സർക്കാർ വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കക്ഷിരാഷ്ട്രീയവത്കരണത്തിനുള്ള കുറുക്കുവഴിയായി. 25 ലക്ഷത്തോളം ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു ചേർത്തു കാത്തിരിക്കുന്പോഴാണ് ഈ അഴിമതി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാർ വിശദപഠനം നടത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശിപാർശ സർക്കാരിനു സമർപ്പിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. പല വകുപ്പുകളും താത്കാലിക, കരാർ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളും കാത്തിരിപ്പിലാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പിഎസ്സിയുടെയും പണി പാർട്ടി ഓഫീസുകളെയും നേതാക്കളെയും ഏൽപ്പിക്കുന്നതിനു തുല്യമാണ് പിൻവാതിൽ നിയമനങ്ങൾ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 2006ൽ ഉമാദേവി കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ്, ‘അനധികൃത നിയമനങ്ങൾ’ നടത്താനുള്ള തത്രപ്പാട് അഴിമതിയുടെ അക്കൗണ്ടിലേ എഴുതിച്ചേർക്കാനാകൂ.
ഒഴിവുകൾ പാർട്ടി ഓഫീസുകൾക്കു പകരം, നിയമന സ്ഥാപനങ്ങൾക്കു റിപ്പോർട്ട് ചെയ്യുകയും വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഓൺലൈനിലൂടെ അപേക്ഷ സ്വീകരിക്കുകയും നടപടിക്രമങ്ങൾ സുതാര്യമാക്കുകയും ഫലം മാർക്ക് സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്താൽ നിയമനനടപടികൾ ലളിതവും സുതാര്യവുമാകും. പക്ഷേ, അത്, അഴിമതി ലക്ഷ്യമാക്കാത്ത ഇച്ഛാശക്തിയുള്ള സർക്കാരുകൾക്കേ കഴിയൂ. അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ അസാധുവാക്കുമെന്ന് പ്രതിപക്ഷത്തിനു വേണമെങ്കിൽ പ്രഖ്യാപിക്കാം. പക്ഷേ, അതിനും വേണം അഴിമതിവിരുദ്ധതയുടെ ഇച്ഛാശക്തി.
Editorial
ഏറ്റവുമൊടുവിൽ കെഎസ്ആർടിസി ബസ് കത്തിയത് പൊൻകുന്നത്താണ്. മലപ്പുറത്തുനിന്ന് ഗവിക്ക് പോയ ഉല്ലാസയാത്ര ബസിനാണ് കഴിഞ്ഞദിവസം തീപിടിച്ചത്. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. 31നുതന്നെയാണു കോട്ടയം അതിരന്പുഴയിൽ ഓടിക്കുന്നതിനിടെ സ്കൂട്ടറിനു തീപിടിച്ചത്. വാഹനങ്ങൾക്കു തീ പിടിക്കുന്നത് പുതിയ സംഭവമല്ലെങ്കിലും കെഎസ്ആർടിസിയുടേത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പാണ് മൈസൂരുവിൽ 40 യാത്രക്കാരുമായി വന്ന ബസ് കത്തിയമർന്നത്. അതിനു മുന്‍പും നിരവധി സംഭവങ്ങളുണ്ടായി. യാത്രാക്ലേശമുണ്ടാകുന്പോൾ നിരക്ക് നാലിരട്ടിയാക്കുന്നതിനെക്കുറിച്ചല്ല, യാത്രക്കാരുടെ ജീവൻ രക്ഷിക്കേണ്ടതിനെക്കുറിച്ചാണ് ‘വെള്ളാന’ ഗവേഷണം നടത്തേണ്ടത്.
പുതുവത്സരമാഘോഷിക്കാൻ മലപ്പുറത്തുനിന്നു ഗവിയിലേക്ക് 28 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് പൊൻകുന്നം ചെറുവള്ളിയിൽ പുലർച്ചെ നാലോടെ കത്തിയമർന്നത്. ബസിൽനിന്നു പുക ഉയരുന്നതായി പിന്നാലെയെത്തിയ മീൻവണ്ടിക്കാരൻ വിളിച്ചുപറഞ്ഞതു രക്ഷയായി. ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും ചേർന്നു വിളിച്ചുണർത്തി പുറത്തെത്തിച്ചശേഷം തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തിയമർന്നു. ഡിസംബർ 19നാണ് 40 യാത്രക്കാരുമായി ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് മൈസൂരു നഞ്ചൻഗോട്ട് പുലർച്ചെ രണ്ടിനു കത്തിനശിച്ചത്. തുടക്കത്തിലേ അറിഞ്ഞതിനാൽ ഉറക്കത്തിലായിരുന്ന 40 യാത്രക്കാരെയും രക്ഷിക്കാനായി. മൈസൂരു സംഭവത്തിന്റെ അന്നുതന്നെ നെടുമങ്ങാട്ടുനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഓർഡിനറി ബസ് വഴയിലയിൽവച്ച് നട്ടുച്ചയ്ക്കു കത്തി. 30 യാത്രക്കാരെയും അതിവേഗം പുറത്തിറക്കി.
ഒക്ടോബർ ആറിനാണ്, പുനലൂരിൽനിന്നു കോയമ്പത്തൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിനു പാലക്കാട്ടുവച്ചു തീപിടിച്ചത്. ഗിയർബോക്സിനു ചുവട്ടിൽനിന്നു പുക ഉയർന്നതു കണ്ട യാത്രക്കാരാണ് ഡ്രൈവറോടു പറഞ്ഞത്. അതിനു മൂന്നാഴ്ച മുന്‍പ്, മാളയിൽനിന്നു തൃശൂരിലേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് കത്തി. ഭയന്ന യാത്രക്കാര്‍ തിരക്കുകൂട്ടിയതോടെ, ബസിന്റെ ഒരു വാതില്‍ തകരാറിലായി. യാത്രക്കാരിൽ ചിലര്‍ വശങ്ങളിലെ ജനലുകള്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു. പലയിടത്തും യാത്രക്കാർക്കു പുറത്തിറങ്ങാൻ സമയം ലഭിച്ചതുകൊണ്ടാണ് ദുരന്തങ്ങൾ ഒഴിവായത്. ഇത് എല്ലായ്പോഴും സംഭവിച്ചുകൊള്ളണമെന്നില്ലെന്ന് കെഎസ്ആർടിസിക്ക് ഇതുവരെ മനസിലായിട്ടില്ല.
കെഎസ്ആർടിസിക്ക് ആകെയുള്ള 4,717 ബസുകളിൽ 1,261 എണ്ണവും 15 വർഷത്തിലേറെ പഴക്കമുള്ളതാണ്. 14നും 15നും ഇടയിൽ 698, 13നും 14നുമിടയിൽ 193, 12നും 13നുമിടയിൽ 519, 11നും 12നുമിടയിൽ 362, ഒന്‍പതിനും 10നുമിടയിൽ 857 എന്നിങ്ങനെയാണ് ബസുകളുടെ കാലപ്പഴക്കം. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരത്തിൽനിന്നു മാറ്റാൻ അവയ്ക്ക് ഇന്ധനം നിഷേധിക്കാനുള്ള നീക്കമാണ് ഡൽഹി സർക്കാർ നടത്തുന്നത്. പ്രധാനമായും വായൂമലിനീകരണം തടയാനാണെങ്കിലും പഴയ വാഹനങ്ങൾ സുരക്ഷിതമല്ലെന്നുള്ളതാണ് യാഥാർഥ്യം. യഥാസമയം കഴുകി വൃത്തിയാക്കുന്നുപോലുമില്ലാത്ത കെഎസ്ആർടിസി ബസുകളുടെ കാര്യത്തിൽ അറ്റകുറ്റപ്പണി അത്യാവശ്യ സമയത്തു മാത്രമാണെന്ന് ആരോപണമുണ്ട്.
വാഹനങ്ങൾക്കു തീ പിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ഒഴുകുന്നതും തീ പടരാനിടയാക്കും. ആക്സസറികള്‍ക്കായി ചെയ്യുന്ന കൃത്യമല്ലാത്ത വയറിംഗ്, സീലു പൊട്ടിയ വയറിംഗുകള്‍, അനധികൃത സിഎന്‍ജി-എല്‍പിജി കിറ്റുകള്‍, ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, സ്റ്റീരിയോ എന്നിവയും തീപിടിത്തത്തിനു കാരണമാകും. വാഹനങ്ങൾ യഥാസമയം അംഗീകൃത ഇടങ്ങളിൽ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തിയാൽ പ്രശ്നം വലിയൊരു പരിധിവരെ ഒഴിവാക്കാം. തീ പിടിച്ചാലുടനെ വാഹനം ഓഫാക്കുകയും പുറത്തിറങ്ങി അകലേക്കു മാറുകയും ചെയ്യണം. തീ കെടുത്താൻ സ്വയം ശ്രമിക്കരുത്. ബോണറ്റ് ഉയർത്താൻ ശ്രമിച്ചാലും തീ ആളിപ്പടരും.
യാത്രാക്ലേശം മുതലെടുത്ത് നിരക്ക് രണ്ടും മൂന്നും നാലും ഇരട്ടി വർധിപ്പിക്കുന്ന സ്വകാര്യ ബസുടമകളുടെ കൊള്ള കെഎസ്ആർടിസിയും നടത്തുകയാണ്. രണ്ടും മൂന്നും ഇരട്ടിയാണ് ക്രിസ്മസിനു നിരക്ക് വർധിപ്പിച്ചത്. വിശേഷാവസരങ്ങളിലെ ഈ കൊള്ള തിരക്കേറുന്പോഴൊക്കെ നടത്താനാണ് പുതിയ തീരുമാനം. യാത്രക്കാരുടെ ഗതികേടിനെ ചൂഷണം ചെയ്യാൻ തല പുകയ്ക്കുന്ന കോർപറേഷൻ ബസിലെ പുകയും യാത്രക്കാരുടെ ഭീതിയും കെടുത്താൻ ഒന്നും ചെയ്യുന്നില്ല. സർക്കാർ അടിയന്തരമായി ഇടപെടണം.
Editorial
“നാളെ മുതൽ ഞാൻ....” എന്നു തുടങ്ങുന്ന സത്യപ്രതിജ്ഞ ചൊല്ലി ഇന്നലെ ഉറങ്ങാൻ കിടന്ന മനുഷ്യരിതാ 2026ലേക്ക് ഉണർന്നിരിക്കുന്നു. ലക്ഷ്യത്തിലെത്താനായില്ലെങ്കിലും പ്രതിജ്ഞകൾ മാറ്റത്തിനുവേണ്ടിയുള്ള, മനുഷ്യന്റെ അടക്കാനാകാത്ത അഭിവാഞ്ഛയാണ്. 21-ാം നൂറ്റാണ്ടിന്റെ കാൽ ഭാഗം കഴിഞ്ഞിരിക്കുന്നു. വ്യക്തിപരം എന്നതിനപ്പുറം നാം മനുഷ്യവംശം എന്ന നിലയിൽ ചില പ്രതിജ്ഞകളെടുക്കാൻ സമയമായി. ഓരോ വർഷാന്ത്യരാത്രിയിലും പാപ്പാഞ്ഞിയെ കത്തിച്ച നമ്മൾ പൈതൃകമായി ലഭിച്ചതും ആർജിച്ചതുമായ വിദ്വേഷത്തെയും വംശവെറിയെയും അഹംബോധത്തെയും കത്തിച്ചില്ല.
ഉപയോഗിച്ചുപയോഗിച്ച് അത് 21-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ മറ്റൊരവയവമായി പരിണമിക്കുകയാണ്. നമുക്കു പാട്ടുപാടി, യാത്രകൾ ചെയ്ത്, വിശപ്പും വിരുന്നും പങ്കുവച്ച്, ഒന്നിച്ചാഘോഷിച്ചു ജീവിക്കാനാവില്ലേ? തീർച്ചയായും. കഴിഞ്ഞവർഷം പുതുവത്സരമാഘോഷിച്ച പലരും ഇപ്പോൾ കുരിശും കുറിയും നിസ്കാരത്തഴന്പുമില്ലാത്ത അസ്ഥികൂടങ്ങളാണെന്നോർത്താൽ സാഹോദര്യത്തിനൊരു തടസവുമില്ല. പറ്റില്ലെന്നു പറയുന്നത് രോഗമാണ്; എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
2025ൽ മുഖപ്രസംഗങ്ങളിൽ ഉൾപ്പെടെ ദീപിക ഏറ്റവുമധികം എഴുതിയത് ജനാധിപത്യം, വർഗീയത, തീവ്രവാദം, വന്യജീവി-തെരുവുനായശല്യം, കർഷകരുടെ പ്രതിസന്ധികൾ, അഴിമതി, വനംവകുപ്പിന്റെ ജനദ്രോഹങ്ങൾ, മാലിന്യനിർമാർജനം, ദളിത്-ആദിവാസി പിന്നാക്കാവസ്ഥ, മയക്കുമരുന്ന്, കുടുംബം തുടങ്ങിയ വിഷയങ്ങളാണ്. നോക്കൂ, ഇതേ വിഷയങ്ങൾ 2026ലും എഴുതേണ്ടിവന്നിരിക്കുന്നു. കാരണം, രാഷ്ട്രീയ പാർട്ടികളും സർക്കാരുകളും മാറ്റത്തിനു തയാറായില്ല. ജനങ്ങളുടെ അടിസ്ഥാനവിഷയങ്ങൾ പരിഹരിക്കുന്നില്ല.
കാടുകളും കൃഷിയിടങ്ങളും പങ്കുവയ്ക്കുന്ന സമാനതകൾ അവർക്കറിയില്ല. വനംവകുപ്പിന്റെ ചുമതല, വന്യജീവികളെ അയച്ച് കർഷകരെ വേട്ടയാടുകയും കൃഷിയിടങ്ങളിൽനിന്നു കുടിയിറക്കുകയും ചെയ്യുന്നതിലേക്കു ചുരുങ്ങി. നാലാം സാന്പത്തികശക്തിയെന്ന് അവകാശപ്പെട്ട രാജ്യത്തിന്റെ പുറന്പോക്കുകളിൽ ആളുകൾ പുഴുക്കളെപ്പോലെ നരകിക്കുന്നു. തെരുവുനായശല്യം പരിഹരിക്കാൻപോലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കഴിയുന്നില്ല.
മാലിന്യങ്ങൾ മണ്ണും ജലവും വിഷമാക്കി. ദളിതരും ആദിവാസികളും പിന്നാക്കാവസ്ഥയിലും വിവേചനത്തിലും ശ്വാസം മുട്ടുന്നു. മതങ്ങൾക്കു മുകളിൽ തീവ്രചിന്ത അപരവിദ്വേഷത്തിന്റെ നാസിക്കൊടി നാട്ടുന്നു. അതിർത്തിയിലൊതുങ്ങിയിരുന്ന യുദ്ധങ്ങൾ ഗ്രാമമുക്കുകളിലും നാൽക്കവലകളിലുമൊക്കെയെത്തി. ആൾക്കൂട്ടങ്ങൾ നിയമം കൈയിലെടുത്തു. സമൂഹമാധ്യമങ്ങൾ വിവരസാങ്കേതികവിദ്യകളുപയോഗിച്ച് കത്തികളും തോക്കുകളും പണിതു. മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഇരുചക്രവാഹനങ്ങളിലും കാൽനടയായും നാടു ചുറ്റുകയാണ്... ഇതൊക്കെ ചൂണ്ടിക്കാണിക്കാതെ, ഭരണാധികാരികൾക്കും നേതാക്കൾക്കും കീർത്തനമാലപിക്കുന്നതല്ലല്ലോ മാധ്യമപ്രവർത്തനം. പരിഹരിക്കാനേറെയുണ്ടെങ്കിലും മതത്തിന്റെ പേരിലുള്ള ധ്രുവീകരണത്തെയാണ് നാം ആദ്യം അഭിസംബോധന ചെയ്യേണ്ടത്.
പരിഹാരങ്ങളുണ്ട്. 2025ന്റെ അവസാനദിനങ്ങളിൽ ക്രിസ്മസ് ആഘോഷിക്കരുതെന്ന വർഗീയ ഉത്തരവുകൾക്കിടെ, അന്പലത്തിലെ ഭജനക്കാർ കരോൾഗാനം പാടി നമ്മെ വിളിച്ചുണർത്തിയിരിക്കുന്നു. യഥാർഥ വിശ്വാസികളായിരുന്നു അവർ. സാന്താക്ലോസ് വേഷം ധരിച്ച ഹിന്ദു-മുസ്ലിം മതവിശ്വാസികൾ സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളിട്ട് തങ്ങളിവിടെയുണ്ടെന്നു പറഞ്ഞു. പള്ളിയുടെ സെമിത്തേരിയിൽ ഹിന്ദുവിന്റെ സംസ്കാരം അവരുടെ ആചാരപ്രകാരം നടത്തിയ നാടാണിത്. കോവിഡിന്റെയും പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും കാലത്ത് പരസ്പരം താങ്ങായി നിന്നവരെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങൾ വിജയിക്കരുത്. വെറുപ്പിന്റെ ഫാക്ടറികൾ ഉത്പാദിപ്പിക്കുന്ന വിഷം പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നതെന്നു മറക്കരുത്.
കുറച്ചുപേരേ ഉള്ളെങ്കിലും അവർ രാപകൽ അവിടെയുണ്ട്. യഥാർഥ മതവിശ്വാസികൾ ആക്രോശവും അസഭ്യവും ഭയന്ന് പ്രതികരിക്കാറില്ല. സർക്കാരുകളും വിദ്വേഷവ്യാപാരികൾക്കെതിരേ ജാഗ്രത പാലിക്കണം. വിദ്വേഷപ്രസംഗത്തെ കലയായി കൊണ്ടുനടക്കുന്നവർക്കെതിരേ ഓരോന്നിനും കേസെടുക്കണം. കുട്ടികൾ എല്ലാ മതസ്ഥർക്കുമൊപ്പം പഠിക്കുകയും കളിക്കുകയും വേണം. എല്ലാവർക്കുമുണ്ട് ചുമതല. മതങ്ങൾ ഈ വിഷയത്തെ അടിയന്തരമായി നേരിടണം. മതനേതാക്കൾ സൗഹാർദത്തെയും സഹിഷ്ണുതയെയും കുറിച്ച് ആവർത്തിച്ചു പ്രസംഗിക്കണം. സമൂഹമാധ്യമങ്ങളിലെ വ്യക്തി-വർഗീയ-രാഷ്ട്രീയ മാലിന്യക്കെട്ടുകൾ ഒരാളും ഏറ്റെടുക്കരുത്.
ജീവിതത്തിന്റെ സൗന്ദര്യവും നൈമിഷികതയും സാഹോദര്യത്തിന്റെ ആനന്ദവുമോർത്ത് ഒരു നിമിഷം കണ്ണടയ്ക്കൂ. എന്നിട്ടു ഹൃദയം തുറക്കൂ. 2026 ഒരു അവസരംകൂടി തന്നിരിക്കുന്നു. പുതുവത്സരാശംസകൾ!
Editorial
2025 ഒടുവിലത്തെ മുഖപ്രസംഗം യുപിയിലെ കുപ്രസിദ്ധമായ ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്കു സമർപ്പിക്കുന്നു. ഇന്ത്യയിൽ സ്ത്രീശക്തീകരണം സാധ്യമാക്കാൻ അടിയന്തരമായി ചെയ്യേണ്ട കാര്യം ആ പെൺകുട്ടിയുടെ പോരാട്ടചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതാണ്.
ബലാത്സംഗികളും കുറ്റവാളികളും ഭരണകൂടവും വേട്ടയാടുകയും, നീതിയുടെ ചില പീഠങ്ങളിലിരിക്കുന്നവർ പുറംതിരിയുകയും ചെയ്തിട്ടും പോരാടിക്കൊണ്ടേയിരിക്കുന്ന വർത്തമാനകാലത്തെ വനിതകളാണ് ഈ തലമുറയോടു സംവദിക്കേണ്ടത്. ഉന്നാവോ പെൺകുട്ടി ഇന്നു കൂട്ടബലാത്സംഗത്തിന്റെ ഇരയല്ല, എട്ടു വർഷത്തിലേറെയായി തീക്കനലുകളിലൂടെ മാത്രം നടന്ന ഉരുക്കുവനിതയാണ്.
സ്ത്രീശക്തീകരണം ചരിത്ര ഉദാഹരണങ്ങളിൽനിന്നു മാത്രമല്ല, വർത്തമാനകാലത്തിന്റെ ചോരയും സ്രവങ്ങളും നഖക്ഷതങ്ങളും പേറി നിവർന്നു നിൽക്കുന്ന കേരളത്തിലേതുൾപ്പെടെയുള്ള അതിജീവിതകളിൽനിന്നുകൂടി പഠിച്ചാലേ പൂർണമാകൂ. സുപ്രീംകോടതിയുടെ അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂ. പക്ഷേ, അത് അവളുടെ പോരാട്ടത്തെ ബാധിക്കുന്നില്ല.
ഉത്തർപ്രദേശിലെ ഉന്നാവോയിലേക്കു പോയാൽ ആ പോരാട്ടതീവ്രതയുടെ ഒരു സൂചന ലഭിക്കും. ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ 2017 ജൂൺ നാലിന് ജോലി വാഗ്ദാനം ചെയ്തു വീട്ടിൽ വിളിച്ചുവരുത്തി 17കാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. ദിവസങ്ങൾക്കകം എംഎൽഎയുടെ ആളുകൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി.
പരാതി നൽകിയെങ്കിലും എംഎൽഎയെ ഒഴിവാക്കിയാണ് പോലീസ് കേസെടുത്തത്. പക്ഷേ, തൊട്ടുപിന്നാലെ പരാതിക്കാരിയുടെ പിതാവിനെ ഗുണ്ടകൾ തല്ലിച്ചതച്ചു. അതിനെതിരേയും പരാതി കൊടുത്തെങ്കിലും പെൺകുട്ടിയുടെ പിതാവിനെയാണ് 2018 ഏപ്രിൽ അഞ്ചിനു പോലീസ് അറസ്റ്റ് ചെയ്തത്. കേസ് പ്രതികൾക്കനുകൂലമായി പോകുകയാണെന്നു മനസിലാക്കിയ പെൺകുട്ടി ഏപ്രിൽ എട്ടിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി.
തൊട്ടടുത്ത ദിവസം, കസ്റ്റഡിയിലായിരുന്ന പിതാവ് പോലീസിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ മരിച്ചു. സർക്കാരിനെതിരേ ജനരോഷം ഉയർന്നതോടെ കേസ് സിബിഐക്കു വിട്ടു. അതിജീവിതയുടെ പോരാട്ടത്തിന്റെ ഒന്നാം ഘട്ടം അവിടെ അവസാനിച്ചു. ഏപ്രിൽ 13ന് സെൻഗാർ അറസ്റ്റിലായി. പക്ഷേ, പോലീസ് വിട്ടില്ല.
പിതാവില്ലാതായ പെൺകുട്ടിക്കുവേണ്ടി കേസിനിറങ്ങിയ അദ്ദേഹത്തിന്റെ സഹോദരനെ 18 വർഷം പഴക്കമുള്ള ഒരു കേസിന്റെ പേരിൽ അറസ്റ്റ് ചെയ്തു. 2019 ജൂലൈ 28ന് അതിജീവിതയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയതിനെത്തുടർന്ന് സാക്ഷികളായ രണ്ടു കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. അതീവഗുരതരാവസ്ഥയിൽ അതിജീവിത ആശുപത്രിയിലായി.
രജിസ്ട്രേഷൻ നന്പർ മറച്ച ട്രക്ക് ഓടിച്ചവർക്ക് പ്രതികളുമായുള്ള ബന്ധം പിന്നീട് പുറത്തുവന്നു. സുപ്രീംകോടതി അതിജീവിതയുടെ സുരക്ഷിതത്വത്തെ കണക്കിലെടുത്ത് കേസ് യുപിയിൽനിന്ന് ഡൽഹിയിലേക്കു മാറ്റി. 2019 ഡിസംബറിൽ സിബിഐ ഡൽഹി പ്രത്യേക കോടതി പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ബലാത്സംഗം, അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണം, ട്രക്ക് ഇടിപ്പിച്ചു കൊല്ലാൻ ശ്രമം എന്നീ കേസുകളിൽ ആജീവനാന്ത തടവും 25 ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു.
പക്ഷേ, ഇക്കഴിഞ്ഞ ഡിസംബർ 23ന് പ്രതി സെൻഗറിന്റെ അപ്പീലിൽ ഡൽഹി ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതാണ്, സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. എംഎൽഎ ആയിരുന്ന പ്രതി പൊതുപ്രവർത്തകൻ എന്ന നിർവചനത്തിനു കീഴിൽ വരില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.
പോക്സോ കേസുകളിൽ പ്രതിയാകുന്ന പൊതുസേവകർക്കു കൂടുതൽ ശിക്ഷ നൽകുന്ന വകുപ്പിൽനിന്ന് രക്ഷപ്പെടാനാണ് പൊതുസേവകനല്ലെന്നു പ്രതി വാദിച്ചത്. ഇതു ഹൈക്കോടതി അംഗീകരിച്ചത് നിയമവൃത്തങ്ങളെപ്പോലും അന്പരപ്പിച്ചിരിക്കുകയാണ്. ഭരണകൂടവുമായി ബന്ധപ്പെട്ട ഒരാൾ പോക്സോ കേസിൽ പ്രതിയായിട്ടും അധികാരികളും സർക്കാർ സംവിധാനങ്ങളും നിയമവ്യവസ്ഥയുംപോലും അയാൾക്കൊപ്പം നിൽക്കുന്ന ഭയാനകസ്ഥിതിയാണ് സുപ്രീംകോടതി ഇടപെടലോടെ വെളിപ്പെടുന്നത്.
എന്നിട്ടും എട്ടു വർഷത്തിലേറെ വേട്ടക്കാരെ പിന്തുടർന്ന ഈ അതിജീവിത ഒരു യുദ്ധത്തിന്റെ പേരായി മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ വസതിയിലെത്തി സ്വയം തീകൊളുത്തേണ്ടിവന്നിട്ടും സ്വന്തം പിതാവും സാക്ഷികളായ ബന്ധുക്കളുമുൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിട്ടും ദുരൂഹ അപകടത്തിൽ മരണാസന്നയായിട്ടും വെന്റിലേറ്ററിൽനിന്നിറങ്ങിവന്നുപോലും പൊരുതിയ ഈ പെൺകുട്ടിയേക്കാൾ സ്ത്രീശക്തീകരണത്തെക്കുറിച്ചു പറയാൻ ആർക്കാണു യോഗ്യത? ഒരു വനിതയ്ക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ അപമാനവും മുറിവുമാണ് ബലാത്സംഗികൾ വരുത്തിവയ്ക്കുന്നത്.
പക്ഷേ, അതോടെ നഷ്ടങ്ങളിലേക്കു മുഖം പൂഴ്ത്താതെ കുറ്റവാളിയെ അഭയകേന്ദ്രങ്ങളിൽനിന്നു പുറത്തിറക്കണമെന്നാണ് സുപ്രീംകോടതിയുടെ നടുത്തളത്തിൽനിന്ന് ഈ പെൺകുട്ടി പഠിപ്പിക്കുന്നത്. രാജ്യം ഇതു വായിച്ചു പഠിക്കേണ്ടതല്ലേ? ജനാധിപത്യസംവിധാനങ്ങളിലൂടെ നടത്തിയ ഈ മഹായുദ്ധമല്ലേ നമ്മുടെ പെൺകുട്ടികളെ ശക്തീകരിക്കാൻ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടത്? ഇരകൾക്കൊപ്പം നിൽക്കാനും ആളുണ്ടെന്നും അധികാരത്തിന്റെ അടിച്ചമർത്തൽശേഷി അജയ്യമല്ലെന്നും രാജ്യമറിയട്ടെ.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ദിവസം ഏകദേശം 86 ബലാത്സംഗങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ഇന്ത്യയിൽ നാളെ പുതിയൊരു സ്ത്രീശക്തി ഉദിച്ചുയരട്ടെ.
Editorial
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കൈവരിച്ച നേട്ടത്തിന്റെ ചൂടാറുംമുന്‍പ് അതിലേക്കു വീണ കരടായിരിക്കുന്നു തൃശൂർ മറ്റത്തൂരിലെ ബിജെപി ബാന്ധവം. എട്ട് കോൺഗ്രസ് അംഗങ്ങളാണ് രാജിവച്ചു ബിജെപി പിന്തുണയിൽ സ്വതന്ത്രയെ പ്രസിഡന്റാക്കിയത്.
എട്ട് അംഗങ്ങളെയും പ്രാഥമികാംഗത്വത്തിൽനിന്നു കോൺഗ്രസ് പുറത്താക്കി. അവരാരും ബിജെപിയിൽ ചേർന്നിട്ടില്ലെന്നു പ്രതിപക്ഷനേതാവ് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, അവർ ബിജെപിയുമായി നടത്തിയ അവിഹിതത്തിൽ പ്രസിഡന്റ് പിറന്നു എന്ന യാഥാർഥ്യം ഇല്ലാതാകില്ല. ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനുമുള്ള വോട്ടുകൾ കൊടുക്കാൻ വോട്ടർമാർക്കറിയാം.
അങ്ങനെ സമ്മാനമായി കിട്ടിയതു വിൽക്കുന്നത് ആരായാലും വോട്ടർമാരോടുള്ള ചതിയാണ്. മറ്റത്തൂരിൽ ആ കച്ചവടം കോൺഗ്രസാണു നടത്തിയത്. രാജ്യമെങ്ങും പ്രസംഗിച്ചതിനു കടകവിരുദ്ധം! എൽഡിഎഫ് ഭരണം പിടിക്കാതിരിക്കാനായിരുന്നു കോൺഗ്രസുകാർ ബിജെപിയെ പിന്തുണച്ചത്. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫ് 10, കോൺഗ്രസ് എട്ട്, ബിജെപിക്കു നാല്, യുഡിഎഫ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു അംഗബലം.
കോൺഗ്രസിന്റെ എട്ടും ബിജെപിയുടെ മൂന്നും വോട്ട് ലഭിച്ചതോടെ 12 വോട്ടിനു സ്വതന്ത്ര പ്രസിഡന്റായി. സംസ്ഥാനതലത്തിൽ നോക്കിയാൽ, ഒരു പഞ്ചായത്ത് ഭരണം ലഭിക്കുന്നതിനേക്കാൾ വലിയ രാഷ്ട്രീയനേട്ടമാണ് മറ്റത്തൂരിലെ കോൺഗ്രസുകാരുടെ ബിജെപി ബന്ധത്തിലൂടെ സിപിഎമ്മിനു ലഭിച്ചിരിക്കുന്നത്. അത്തരമൊരു ബന്ധം സംസ്ഥാനത്ത് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യുമെന്നു കോൺഗ്രസിനു തിരിച്ചറിവുണ്ടായുമില്ല.
വിജയിയുടെ ആത്മവിശ്വാസത്തിൽനിന്ന് സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടവന്റെ പ്രതിരോധത്തിലേക്കു കോൺഗ്രസിനെ തള്ളിയിട്ടതു പാർട്ടിക്കാർ തന്നെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയകരമായി പാർട്ടിയെ നയിച്ച സംസ്ഥാന നേതൃത്വത്തിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മറുപടി പറയേണ്ടിവരാവുന്ന ഗൗരവമുള്ള ചോദ്യമാണ് മറ്റത്തൂർ തയാറാക്കിക്കൊടുത്തത്.
പക്ഷേ, അഗളിയിൽ കോൺഗ്രസിൽനിന്നു കൂറുമാറിയ വനിതാ അംഗത്തെ പ്രസിഡന്റാക്കിയ എൽഡിഎഫ് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ചു സംസാരിക്കുന്നതിൽ വൈരുധ്യാത്മകതയുണ്ട്.
കൂറുമാറ്റ നിയമപ്രകാരം അയോഗ്യയാക്കുമെന്ന് ഉറപ്പായതോടെ, അഗളിയിൽ പാർട്ടിയെയും വോട്ടർമാരെയും ചതിച്ച് പ്രസിഡന്റായ വ്യക്തി രാജിവയ്ക്കുകയും കോൺഗ്രസിനോടുള്ള ആത്മാർഥത ആലപിച്ച് ഘർവാപ്പസി നടത്തുകയും ചെയ്തു. മറുവശത്ത്, രാജ്യം ഭരിക്കുന്ന ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ചു പറയുന്പോൾ ആത്മാഭിമാനം മുറിപ്പെടുന്ന എൽഡിഎഫും യുഡിഎഫും എസ്ഡിപിഐ ഉൾപ്പെടെയുള്ള മുസ്ലിം മൗലികവാദ പാർട്ടികളുടെ പിന്തുണ ഉളുപ്പില്ലാതെ സ്വീകരിക്കുകയും ചെയ്തു.
പത്തനംതിട്ട കോട്ടാങ്ങൽ, തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തുകളിലെ ഭരണസമിതി തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുഡിഎഫിനെയും മലപ്പുറം മാറഞ്ചേരിയിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും പിന്തുണയ്ക്കുകയും ചെയ്തു. വിവാദമായതോടെ കോട്ടാങ്ങലിലും പാങ്ങോട്ടും സത്യപ്രതിജ്ഞയ്ക്കുശേഷം യുഡിഎഫ് പ്രസിഡന്റുമാർ രാജിവച്ചു. മാറഞ്ചേരിയിൽ എസ്ഡിപിഐ പിന്തുണച്ചിട്ടും എൽഡിഎഫിനു ചീത്തപ്പേരു മാത്രം കിട്ടി.
കാരണം, വോട്ടുനില തുല്യമായതോടെ നറുക്കെടുപ്പിൽ യുഡിഎഫ് അംഗമാണ് വൈസ് പ്രസിഡന്റായത്. ചുരുക്കത്തിൽ, അധികാരത്തിനുവേണ്ടി വർഗീയ-തീവ്രവാദ പിന്തുണ സ്വീകരിക്കുന്നതിൽ ഇരുമുന്നണികൾക്കും മടിയില്ല. ചെയ്ത വോട്ട് തിരിച്ചെടുക്കാൻ ജനത്തിന് അവസരമില്ലെന്ന തിരിച്ചറിവാണ് ജനാധിപത്യ അട്ടിമറിയായ കൂറുമാറ്റങ്ങളെ സജീവമാക്കിയത്. ആദർശരാഷ്ട്രീയക്കാരുടെ എണ്ണം കുറഞ്ഞതോടെ കാലുമാറ്റക്കാരുടെ എണ്ണം കൂടി.
കൂടുതൽ ലാഭം എവിടെനിന്നു കിട്ടുമെന്നു ഗവേഷണം നടത്തി താക്കോൽസ്ഥാനം കൈക്കലാക്കിയശേഷം ആദർശം പ്രസംഗിക്കുന്നവരുമുണ്ട്. കൂറുമാറ്റം ജനാധിപത്യവിരുദ്ധമാണ്. തെരഞ്ഞെടുത്തവരെ തൊട്ടുപിന്നാലെ ചതിക്കുന്നതിനോളം കാപട്യം മറ്റെന്തുണ്ട്? ആർക്കെതിരെയാണോ തങ്ങൾ വോട്ട് ചെയ്തത് അവരുമായി ചേർന്ന്, തങ്ങൾ ജയിപ്പിച്ചവർ അധികാരം നുണയുന്നതിനോളം വോട്ടർമാരെ അവഹേളിക്കുന്ന മറ്റെന്തുണ്ട്? അക്കാര്യത്തിൽ ബിജെപി കുറേക്കൂടി സത്യസന്ധത കാണിക്കുന്നുണ്ട്.
കേരളത്തിൽ 35 സീറ്റ് കിട്ടിയാല്‍ എൻഡിഎ ഭരിക്കുമെന്നു പറഞ്ഞത് സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനാണ്. ജനാധിപത്യത്തിൽ ഭൂരിപക്ഷമില്ലാത്തവർക്കു കൂറുമാറ്റത്തിലൂടെയല്ലാതെ ഭരിക്കാനാകില്ലെന്ന് അദ്ദേഹത്തിന് അറിയാത്തതല്ലല്ലോ. ഉത്തേരന്ത്യയിൽ പല സംസ്ഥാനങ്ങളിലും അവർ ആ വിധം അധികാരം പിടിച്ചിട്ടുമുണ്ട്.
അതേസമയം, യുഡിഎഫും എൽഡിഎഫും സ്വയം വിശുദ്ധരാണെന്നു പ്രഖ്യാപിക്കുകയും അവിശുദ്ധ ബന്ധങ്ങളെ കൂടെപ്പാർപ്പിക്കുകയും ചെയ്യുന്നു. ഇതൊന്നും എല്ലാവരെയും പൊള്ളിക്കുന്നില്ല. പക്ഷേ, തീവ്രവാദവും വർഗീയതയും രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായെന്നു തിരിച്ചറിയുന്നവരെ ഇടതു-വലതു മുന്നണികളുടെ ഇരട്ടത്താപ്പ് നിരാശരാക്കുന്നുണ്ട്; പ്രത്യേകിച്ചും കേരളത്തിൽ.
ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെ കൂറുമാറ്റക്കാരുടെ ഗുഹയാക്കിയവരുടെ കസേരകൾ തട്ടിത്തെറിപ്പിക്കുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യണം.
Editorial
ഗോൾവൾക്കർ മുതൽ മോഹൻ ഭാഗവത് വരെ ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എഴുതിയതും പ്രസംഗിച്ചതുമൊക്കെ ലക്ഷ്യം കാണാതെപോയത് നമ്മുടെ ഭരണഘടന കോട്ടപോലെ കവചമൊരുക്കിയതിനാലാണ്. പക്ഷേ, ആ കോട്ടയുടെ കാവൽക്കാരാകേണ്ടിയിരുന്ന ഭരണകൂടത്തിന്റെ നിശബ്ദത, തടയപ്പെട്ടതിനെല്ലാം പിൻവാതിൽ പ്രവേശനം നൽകുകയാണ്.
ഈ ഒളിച്ചുകടത്തിന്റെ ഏറ്റവും പുതിയ നാൾവഴിയിലൂടെയാണ്, ക്രിസ്മസിനു ക്രൈസ്തവർക്കെതിരേ രാജ്യമൊട്ടാകെ ആക്രമണങ്ങളുമായി സംഘപരിവാർ കടന്നുപോയത്. അർഥഗർഭവും കുറ്റകരവുമായ ഭരണകൂട നിശബ്ദതയ്ക്കൊപ്പം ദുർബലമായ പ്രതിപക്ഷവും നിയമപരമായ പരിഹാരങ്ങൾ നടത്തുന്നതിനു ശക്തമായ സംവിധാനമില്ലാത്ത ന്യൂനപക്ഷ നേതൃത്വങ്ങളും സ്ഥിതി വഷളാക്കി.
ബിജെപി സർക്കാരുകൾക്കു നിവേദനം നൽകിയതുകൊണ്ടു മാത്രംപ്രശ്നപരിഹാരം സാധ്യമല്ല. ക്രിസ്മസിനു വർഗീയവാദികൾ അഴിച്ചുവിട്ട അക്രമങ്ങളെല്ലാം ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കുമെതിരാണ്; കോടതിയെ സമീപിക്കണം. രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിൽ ക്രൈസ്തവരും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.
കേരളത്തിലും പരീക്ഷണം നടത്തി. 11 വർഷത്തെ ബിജെപി ഭരണത്തിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണം പുതിയ സംഭവമല്ല. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ പ്രധാനമന്ത്രിയുടെ മൗനവും പുതിയതല്ല. ബിജെപി സർക്കാരുകൾക്കു കൊടുക്കുന്ന നിവേദനങ്ങൾ അവഗണിക്കപ്പെടുന്നതും പുതിയ കാര്യമല്ല. ചേർത്തുവായിക്കുമ്പോൾ പരസ്പരബന്ധം ദൃശ്യമാണ്.
ഹിന്ദുത്വ വർഗീയവാദികൾ പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തപ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർഥിക്കാനെത്തിയത് ഈ രാജ്യത്തെ പൗരന്മാരെ കാണിക്കാനാകില്ല, ഒരു പക്ഷേ വിദേശരാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകും. അല്ലായിരുന്നെങ്കിൽ ആക്രമണങ്ങളെ അപലപിക്കുകയോ അതിനെതിരേ കർശന നിലപാട് സ്വീകരിക്കുകയോ ചെയ്യുമായിരുന്നു.
സംഘപരിവാറിന്റെ ആക്രോശങ്ങളേക്കാൾ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് ഈ നിശബ്ദതയാണ്. സംഘടനകൾ മാത്രമല്ല, ബിജെപി സർക്കാരുകളും ഭരണഘടനയെ നോക്കുകുത്തിയാക്കി. യുപിയിൽ ക്രിസ്മസ് അവധി റദ്ദാക്കി. ഛത്തീസ്ഗഡിൽ മതപരിവർത്തനത്തിനെതിരേ എന്നു പറഞ്ഞ് ഹിന്ദു സേവാ സമാജ് ക്രിസ്മസ് തലേന്ന് ബന്ദ് നടത്തി. വിവാദമായപ്പോൾ നിർബന്ധമില്ലെന്നു വിശദീകരിച്ചെങ്കിലും കേരള ലോക്ഭവനിലും ക്രിസ്മസ് പ്രവൃത്തിദിനമാക്കിയിരുന്നു.
2024ൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം നവംബർ വരെ 706 അക്രമങ്ങളുണ്ടായി. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകൾ ആധികാരികമല്ലെന്നാണ് ബിജെപി പറയുന്നത്. പക്ഷേ, അതിലേതാണ് തെറ്റെന്നു വിശദീകരിക്കുന്നുമില്ല. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായ ആക്രമണം നാലും അഞ്ചും ഇരട്ടിയായി.
മിക്കതും മതപരിവർത്തനം ആരോപിച്ചാണ്. അതേസമയം, ഘർവാപ്പസിയെന്ന ഓമനപ്പേരിട്ടുള്ള ഹിന്ദുത്വയുടെ മതപരിവർത്തനത്തിനു തടസവുമില്ല. ബിജെപിയുടെ ദേശീയ നേതാക്കളിലേറെയും പഠിച്ചത്, ഈ ‘മതപരിവർത്തനക്കാരുടെ’ സ്കൂളിലായിരുന്നു. അന്നവർ നേതാക്കളായിരുന്നില്ല. മതം മാറിയുമില്ല.
ക്രൈസ്തവരുടെ ജനസഖ്യ വർധിക്കുന്നില്ലെന്ന കണക്കുകളെ ഖണ്ഡിക്കാൻ നിർബന്ധിത മതപരിവർത്തനത്തിന്റെ വ്യാജ വാധ്യാരന്മാർ കൊണ്ടുവന്ന പുതിയ പദമാണ് ക്രിപ്റ്റോ ക്രിസ്ത്യൻസ്! ക്രിസ്ത്യാനികളല്ലെങ്കിലും ക്രിസ്തുവിനെ അംഗീകരിക്കുകയോ ബൈബിൾ കൈവശം വയ്ക്കുകയോ ചെയ്യുന്നവരെയാകാം ഉദ്ദേശിച്ചത്.
അവരുടെ എണ്ണം സെൻസസിൽ ഇല്ലാത്തതുകൊണ്ടാണത്രേ ക്രൈസ്തവ വിശ്വാസികളുടെ ശതമാനം കുറഞ്ഞിരിക്കുന്നത്. എത്രയോ ക്രിസ്ത്യാനികളുടെ വീടുകളിലും പള്ളിമുറികളിലും പോലും ഭഗവദ്ഗീതയും രാമായണവും വേദങ്ങളുമൊക്കെയുണ്ട്.
എന്തുകൊണ്ട് വർഗീയവാദികൾ അവരെ ക്രിപ്റ്റോ ഹിന്ദുക്കളെന്നു വിളിക്കുന്നില്ല? ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോഴും കൊല്ലപ്പെടുമ്പോഴും സംഘപരിവാറിനെപ്പോലും ലജ്ജിപ്പിക്കുന്ന ന്യായീകരണവുമായി വരുന്ന, ക്രൈസ്തവനാമധാരികളായ വർഗീയവാദികൾ ക്രിപ്റ്റോ ഹിന്ദുക്കൾ എന്നോ ക്രിപ്റ്റോ സംഘപരിവാർ എന്നോ അല്ലല്ലോ അറിയപ്പെടുന്നത്.
നിർബന്ധിത മതപരിവർത്തനമെന്ന വ്യാജം പോലെ, ക്രിസ്മസിനുപോലും ക്രിസ്ത്യാനികളെ തുല്യപൗരരായി കാണാത്തവരുടെ പുത്തൻ വളച്ചൊടിക്കലാണ് ക്രിപ്റ്റോ ക്രിസ്ത്യൻസ്! ബിജെപിക്കു വോട്ട് ചെയ്ത ക്രൈസ്തവരെയും ക്രിപ്റ്റോ കൂട്ടി വിളിക്കുമോയെന്നറിയില്ല. മറ്റൊരു നാടകം, നൈജീരിയയിൽ നടക്കുന്നതു കണ്ടില്ലേ? സിറിയയിൽ നടക്കുന്നതു കണ്ടില്ലേ, പാക്കിസ്ഥാനിൽ നടക്കുന്നതു കണ്ടില്ലേ എന്ന സ്ഥിരം ചോദ്യമാണ്.
തെളിച്ചുപറയാം; കണ്ടു, നിങ്ങളേക്കാൾ മുമ്പ്. അതിനെതിരേ പറ്റാവുന്ന വിധത്തിലൊക്കെ പ്രതികരിക്കുന്നുമുണ്ട്. ക്രിസ്ത്യാനികൾ മാത്രമല്ല, ഇരട്ടത്താപ്പില്ലാത്ത ക്രൈസ്തവരും ഹിന്ദുക്കളും മുസ്ലിംകളും പ്രതികരിക്കുന്നുണ്ട്.
മാത്രമല്ല, മതേതര ഭരണഘടനയാൽ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന ഇന്ത്യയെ, ന്യൂനപക്ഷങ്ങൾക്കും സ്വന്തം മതത്തിലെ മൗലികവാദികളല്ലാത്തവർക്കും സ്ത്രീകൾക്കും സ്വാതന്ത്ര്യമോ സമാധാനമോ കൊടുക്കാത്ത മതരാഷ്ട്രങ്ങളുമായാണോ താരതമ്യപ്പെടുത്തേണ്ടത്? ആ മതമൗലികവാദികളായ ഭരണാധികാരികൾക്കു തുല്യരാണോ നമ്മുടെ ഭരണാധികാരികൾ? മതരാഷ്ട്രങ്ങളിൽ മാത്രം നടന്നുകൊണ്ടിരുന്നത് ഇപ്പോൾ ഇന്ത്യയിലും നടക്കുന്നു എന്നതാണ് നമ്മെ ആകുലപ്പെടുത്തേണ്ടത്.
ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതിനു ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നും ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത് കോൽക്കത്തയിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെ ഇതുമായി ചേർത്തുവായിക്കേണ്ടതാണ്. വർഗീയതയെയും തീവ്രവാദത്തെയും തടയാനാകും. നോം ചോംസ്കി പറഞ്ഞതുപോലെ, അതിൽ പങ്കെടുക്കാതിരിക്കുക.
ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു-ക്രിസ്ത്യൻ വർഗീയതയെയും ഒരുപോലെ എതിർക്കണം. ഒന്നിനെ താലോലിച്ചുകൊണ്ട് മറ്റുള്ളവയെ എതിർക്കുന്ന വ്യക്തികളും രാഷ്ട്രീയ പാർട്ടികളുമാണ് ഇന്ത്യയിലെ വർഗീയതയെയും തീവ്രവാദത്തെയും പനപോലെ വളർത്തിയത്.
അനുദിനം മാരകമായിക്കൊണ്ടിരിക്കുന്ന വിഷത്തെ നേരിടാൻ പ്രസ്താവനകൾക്കപ്പുറം മതേതര പാർട്ടികൾക്കു കാലാനുസൃതവും സമയബന്ധിതവുമായ പദ്ധതി വേണം. ന്യൂനപക്ഷ മതനേതാക്കൾ കോടതിയെ സമീപിക്കണം. ദേശീയതലത്തിൽ നിയമനടപടികൾ ക്രോഡീകരിക്കാൻ സംവിധാനമുണ്ടാകണം.
വികസനപദ്ധതികളോ ആത്മവിശ്വാസമോ ഇല്ലാത്ത പാർട്ടികൾക്കാണ് മതധ്രുവീകരണത്തിന്റെ ആവശ്യമുണ്ടാകുന്നതെന്ന് ജനം അറിയണം. കൈ കോർത്തു നിന്നാൽ വർഗീയതയെയും തീവ്രവാദത്തെയും തുരത്താനാകും. പക്ഷേ, കൈകോർക്കണം.
Editorial
രാഷ്ട്രീയ കൊലപാതകങ്ങളിൽ രാജ്യത്തെതന്നെ ഏറ്റവും കുപ്രസിദ്ധമായ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ജയിലിലെ സുഖവാസവും അടിക്കടിയുള്ള പരോളും വാർത്തയായിട്ടും സർക്കാരിനു കൂസലൊന്നുമില്ലായിരുന്നു. ആ ‘ഔദ്യോഗിക ജയിൽചാട്ട’ത്തിന്റെ പുതിയൊരധ്യായമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പ്രതിയുടെ പരോളിന് ജയിൽ ഡിഐജി കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് തന്നെ വെളിപ്പെടുത്തിയത്. ഏതായാലും പരോൾ കൊടുക്കണം, എങ്കിൽപ്പിന്നെ പണം വാങ്ങിയിട്ടായാലെന്താണെന്ന് ഡിഐജിക്കും തോന്നിയിട്ടുണ്ടാകും. സംസ്ഥാനത്തെ ക്രമസമാധാനത്തിനും നിയമവാഴ്ചയ്ക്കും സർവീസിലിരുന്നു സയനൈഡ് കൊടുക്കുന്ന കള്ളക്കാവൽക്കാരെ സസ്പെൻഡ് ചെയ്താൽ പോരാ, പരോളില്ലാതെ ജയിലിലാക്കണം.
ഇതിനുമുന്‍പും കൊടികെട്ടിയ കുറ്റവാളികൾക്കു യഥേഷ്ടം പരോൾ ലഭിച്ചിരുന്നതിനാൽ അതേക്കുറിച്ചും അന്വേഷിക്കാവുന്നതാണ്; പാർട്ടി സംവിധാനം ഉപയോഗിച്ചല്ല.
അവിശ്വസനീയമായ അഴിമതിക്കഥകളാണ് ജയിൽ ഡിഐജി വിനോദ് കുമാറിനെതിരേ വിജിലൻസ് വെളിപ്പെടുത്തിയത്.
ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽനിന്നു ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയെന്നാണ് വിവരം. പരോളിനും പരോൾ നീട്ടിനൽകാനും ജയിലിൽ സൗകര്യങ്ങളൊരുക്കാനുമൊക്കെയായി എട്ടു തടവുകാരുടെ ബന്ധുക്കളിൽനിന്ന് 1.80 ലക്ഷം രൂപ വാങ്ങിയത്രേ.
ഭരണ നേതൃത്വവുമായി അടുപ്പമുള്ള ഇദ്ദേഹം ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു. വിയ്യൂർ ജയിലിലെ തടവുകാർക്കു സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കിയെന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്തുസമ്പാദനവും അന്വേഷിക്കും.
സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ ഇദ്ദേഹം സസ്പെൻഷനിലായിട്ടുണ്ട്. വകുപ്പുതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡിഐജിയായ വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചു.
പരാതികളേറുകയും ജോലിയിൽ വീഴ്ച വരുത്തുകയും ചെയ്തപ്പോൾ ജയിൽ ആസ്ഥാനത്തുനിന്നു മാറ്റണമെന്ന് ജയിൽ മേധാവിമാർ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. വിരമിക്കാൻ നാല് മാസം ബാക്കിനിൽക്കെയാണ് വിജിലൻസ് കേസിൽ കുടുങ്ങിയത്.
യാതൊരു പങ്കും ഗൂഢാലോചനയുമില്ലെന്നു സിപിഎം ആണയിട്ട കേസാണ് ടി.പി. ചന്ദ്രശേഖരൻ വധം. പക്ഷേ, പാർട്ടി ഭരണത്തിൽ, പ്രതികൾക്കു ജയിലിൽ ലഭിച്ച സുഖവാസവും തോന്നുന്പോഴൊക്കെ പുറത്തിറങ്ങാനുള്ള പരോളും കുറ്റവാളിക്കു വിഐപി പരിവേഷം നൽകി.
2024 ഡിസംബര്‍ മുതല്‍ ജൂലൈ 21 വരെയുള്ള ഏഴു മാസത്തിനിടെ മൂന്ന് തവണയായി കൊടി സുനിക്ക് 60 ദിവസത്തെ പരോള്‍ അനുവദിച്ചു. പുറത്തിറങ്ങി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും തടസമായില്ല.
കഴിഞ്ഞ ജൂലൈയിൽ ആർഎസ്എസ് പ്രവർത്തകരെ വധിച്ച കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു തലശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ കൊടി സുനി ഉൾപ്പെടെയുള്ള പ്രതികൾ മദ്യപിച്ചത് പോലീസിന്റെ കാവലിലായിരുന്നു. ജയിലിൽ സ്വന്തം ഫോൺ ഉപയോഗിച്ചതും വിവാദമായിരുന്നു.
പക്ഷേ, ആ വിവാദബോംബുകളൊക്കെ പാർട്ടി നേതാക്കൾ വെറും പടക്കങ്ങളാക്കി മാറ്റി. ഇത്തരം പ്രോത്സാഹനങ്ങളാണ്, പഞ്ചായത്ത് തെരഞ്ഞെടുപ്പു തോൽവിപോലും അംഗീകരിക്കാനാകാതെ ഇന്നും വടിവാൾ പരേഡ് നടത്തുന്ന അടിമകളെ വളർത്തിയത്. ഈ രാഷ്ട്രീയത്തിന്റെ രുചിയറിഞ്ഞവരാണ് കാക്കിക്കുപ്പായമിട്ടു കാശുവാങ്ങി പരോൾ വിതരണം ചെയ്യുന്നത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 828 പോലീസുകാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടെന്നും എട്ടു പേരെ പിരിച്ചുവിട്ടെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് 2022 ഡിസംബറിലാണ്.
പിന്നീട് കാര്യമായൊന്നുമുണ്ടായില്ല. ‘ആത്മവീര്യം തകരും’ എന്ന ന്യായം പറഞ്ഞ്, ക്രിമിനൽ പോലീസുകാരെ സംരക്ഷിക്കുന്നതിനെ 2024 മേയിൽ കേരള ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. എന്നിട്ടും രക്ഷയില്ല. ദുഷിച്ച രാഷ്ട്രീയക്കാർക്ക് അക്രമത്തിനും അഴിമതിക്കുമെതിരേ പ്രസംഗിക്കാനല്ലാതെ പ്രവർത്തിക്കാനാകില്ല.
ഉദ്യോഗസ്ഥർക്ക് അതുറപ്പുണ്ട്. തത്കാലം ഒന്നു പുറത്തിരിക്കാൻ പറയുന്നതുപോലെയുള്ള സസ്പെൻഷനുകൾ അപഹാസ്യമായി മാറി. ഈ പരോൾ വില്പനക്കേസിലും വേണമെങ്കിൽ അഴിമതിക്കാരനെ ശിക്ഷിക്കാനാകും; അഴിമതിയെ തടയാനാകില്ല. അതിനു തത്കാലം രാഷ്ട്രീയം സമ്മതിക്കില്ല.
Editorial
ജനാധിപത്യത്തിന്റെ ഏറ്റവും സൗമ്യവും അന്തസാർന്നതുമായ മാർഗമുപയോഗിച്ച് ഭരിക്കുന്നവർക്കും പ്രതിപക്ഷത്തുള്ളവർക്കും കേരളത്തിലെ സമ്മതിദായകർ വ്യക്തമായൊരു സന്ദേശം കൊടുത്തിരിക്കുന്നു. യുഡിഎഫിന്റെ വന്പൻ വിജയം അവരുടെ ഉത്തരവാദിത്വം വർധിപ്പിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകൾ തങ്ങൾ കൈവശം വച്ചിരുന്ന സീറ്റുകൾപോലും നിഷ്കരുണം തിരിച്ചെടുത്ത് ജനം യുഡിഎഫിനു നൽകിയെന്ന് എൽഡിഎഫ് സമ്മതിക്കണം.
പരിമിതമെങ്കിലും തിരുത്താൻ സമയമുണ്ട്. പക്ഷേ, ആനുകൂല്യമെല്ലാം വാങ്ങിയിട്ടു നമുക്കിട്ടു വച്ചു എന്ന ജനാധിപത്യ അവഹേളനമാണ് ഉള്ളിലെങ്കിൽ അർഹിക്കുന്നത് ഇരന്നുവാങ്ങുമെന്നേ പറയാനുള്ളൂ. ഏതായാലും തെരഞ്ഞെടുപ്പു ഫലത്തോടെ രാഷ്ട്രീയ മത്സരം കഴിയണം, ഇനി മുന്നണിയേതായാലും വികസനത്തിൽ മത്സരിക്കാനുള്ള സമയമാണ്. കോർപറേഷന്, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ തൂത്തുവാരിയും ജില്ലാ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം നിന്നുമാണ് യുഡിഎഫ് തേരോട്ടം നടത്തിയത്.
ഒരുപക്ഷേ, ജനത്തിന്റെ ഈ ഉള്ളിലിരിപ്പ് യുഡിഎഫ് പോലും തിരിച്ചിറിഞ്ഞിട്ടുണ്ടാകില്ല. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനേക്കാൾ വലിയ വാർത്ത, അവിടെ അര നൂറ്റാണ്ടിനടുത്ത് ഭരിച്ച എൽഡിഎഫിന് അധികാരം നഷ്ടപ്പെട്ടെന്നും യുഡിഎഫ് നില മെച്ചപ്പെടുത്തി എന്നതുമാണ്. നിയമസഭയ്ക്കടുത്ത് താമര വിരിഞ്ഞത് ബിജെപിയുടെ വരവറിയിക്കുന്നതാണ്. രണ്ടു നഗരസഭകളിലും 26 ഗ്രാമപഞ്ചായത്തുകളിലും ബിജെപിക്ക് ഭരണം കിട്ടും.
കൂടാതെ, നിരവധി വാർഡുകളിലും അവർ വിജയിച്ചു. എന്നാൽ, ഇതൊരു വസന്താഗമത്തിന്റെ സൂചനയായി കരുതാനാകില്ല. അവർ ഭരിച്ച പാലക്കാട്ടും ശബരിമലയുടെ സ്വാധീനമുള്ള പന്തളം നഗരസഭയിലും അതിനടുത്തുള്ള കുളനട ഗ്രാമപഞ്ചായത്തിലും പിന്നോട്ടു പോകുകയും ചെയ്തു. പക്ഷേ, തിരുവനന്തപുരത്തെ രാജ്യം ശ്രദ്ധിച്ചു.
കേരളീയരുടെ ഒരേയൊരു പ്രതീക്ഷ എൻഡിഎ ആണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചത് ആത്മവിശ്വാസത്തിന്റെയും രാഷ്ട്രീയതന്ത്രത്തിന്റെയും പ്രകടനമാണ്. തിരുവനന്തപുരം കോർപറേഷനിലെ ഭരണപാളിച്ചകളും ധാർഷ്ട്യവുമൊക്കെ പലവട്ടം ജനം ചൂണ്ടിക്കാണിച്ചതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം പ്രാദേശിക വിഷയങ്ങളിലാണ് കൂടുതലും ഊന്നൽ നൽകാറുള്ളത്.
എന്നിട്ടും ഇത്തവണത്തെ ഫലം നിരീക്ഷിച്ചാൽ, വോട്ടർമാർ പൊതുവായെടുത്ത രാഷ്ട്രീയ തീരുമാനം ദൃശ്യമാണ്. കോൺഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയുടെ ഉജ്വലവിജയത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനയുണ്ട്. അതായത്, യുഡിഎഫ് വിചാരിച്ചാലല്ലാതെ മാറ്റാനാകാത്ത രാഷ്ട്രീയ മാറ്റം! സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്റെ താത്വികാവലോകനം, എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും പരസ്പരം വോട്ടുകൾ കൈമാറിയെന്നാണ്. അത്തരം അന്തർധാരകൾ ഇരുപക്ഷത്തുമുണ്ടായിരുന്നു.
പക്ഷേ, എന്തുകൊണ്ട് തോറ്റെന്നു ലളിതമായി പറഞ്ഞാൽ, ഭരണപരാജയം അതിനും മുകളിലായിരുന്നു! അവസാനനിമിഷത്തിലെ തട്ടിക്കൂട്ട് ക്ഷേമ പ്രഖ്യാപനങ്ങൾക്കും സ്ത്രീവിഷയവിവാദങ്ങൾക്കും ശ്രദ്ധതിരിക്കാനാവാത്തവിധമുള്ള അന്തർധാര ജനങ്ങളിൽ സജീവമായിരുന്നു. അതു തിരിച്ചറിയണം. തോറ്റ സ്ഥലങ്ങളിൽ വടിവാളുമായി റോന്തു ചുറ്റുന്നവരോട് അവർ യഥാർഥത്തിൽ സ്വന്തം പാർട്ടിയുടെ അന്തകരാണെന്നു പറഞ്ഞുകൊടുക്കുകയും വേണം.
ഈ വിജയം യുഡിഎഫിനു കൂടുതൽ ഉത്തരവാദിത്വം നൽകുന്നുണ്ട്. സംസ്ഥാനത്തിന്റെ സാന്പത്തികത്തകർച്ച, കടക്കെണി, കാർഷിക-വ്യാപാര മേഖലകളിലെ തകർച്ച, വന്യജീവി-തെരുവുനായ ശല്യം, വനം-ആരോഗ്യവകുപ്പുകളുടെ പരാജയം, അഴിമതി, ധൂർത്ത്, പാർട്ടിക്കാരുടെ ധാർഷ്ട്യം, ആശമാരോടുള്ള അവഹേളനം... തുടങ്ങിയവയെല്ലാം ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഈ വ്യാധികൾ യുഡിഎഫിനെയും ബാധിക്കാവുന്നതാണ്.
ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് ബന്ധം ഉജ്വലവിജയത്തിലും കറുത്ത പാടായി. മുസ്ലിം ലീഗിന്റെ ആത്മവിശ്വാസത്തിലും അവരിലുള്ള കോൺഗ്രസിന്റെ വിശ്വാസത്തിലും ഇടിവുണ്ടായെന്ന തോന്നലേ ഇത്തരം കൂട്ടുകെട്ടുകൾ മറ്റുള്ളവർക്കു കൊടുക്കൂ. ചുരുക്കം മണ്ഡലങ്ങളിലെ നിസാരവോട്ടുകളാണോ മതേതരത്വത്തിന്റെ സത്യസന്ധതയാണോ പ്രധാനമെന്ന് യുഡിഎഫ് വിലയിരുത്തേണ്ടിവരും. ഭരണവിരുദ്ധവികാരത്തിന്റെ വേലിയേറ്റത്തിൽ ഒളിപ്പിച്ചതൊക്കെ പിന്നീടു കരയ്ക്കടിയുമെന്നു മറക്കരുത്.
ദിവസങ്ങൾക്കകം പുതിയ തദ്ദേശസ്ഥാപന ഭരണസമിതികൾ നിലവിൽവരും. മാലിന്യസംസ്കരണവും തെരുവുനായ ശല്യവും മുതൽ നൂറായിരം ചുമതലകളുണ്ട്. സമയബന്ധിതമായി അതൊക്കെ പരിഹരിക്കുക. ഏതെങ്കിലും പാർട്ടിയുടെയല്ല, സ്വന്തം നാടിന്റെയും വീടിന്റെയും ഭാവിയാണ് സാധാരണക്കാരുടെ പ്രശ്നം. തോൽവിയെ അംഗീകരിച്ചു പാഠം പഠിക്കുകയും വിജയത്തിൽ അഹങ്കരിക്കാതെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയുമാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്.
ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും പരസ്പരം തോൽപിക്കാൻ ഇനി ശ്രമിക്കരുത്. മുന്നണിയേതായാലും ജനത്തെ പീഡിപ്പിച്ചാൽ കനത്ത ശിക്ഷ വിധിക്കുമെന്നും അതു പരമോന്നത കോടതിയായതിനാൽ അപ്പീലില്ലെന്നും മറക്കാതിരിക്കുക.
Editorial
അങ്ങനെ വന്ദേമാതരത്തെ രക്ഷിക്കാൻ പാർലമെന്റിൽ നവദേശസ്നേഹികൾ പോരാടുന്പോഴാണ് വേൾഡ് ഇക്വിറ്റി ലാബിന്റെ പുതിയ റിപ്പോർട്ട് പത്രങ്ങൾ അച്ചടിച്ചത്. ഇന്ത്യയിൽ ദരിദ്രരും സന്പന്നരും തമ്മിലുള്ള അന്തരം വലിയതോതിൽ നിലനിൽക്കുന്നു. 40 ശതമാനം വരുമാനവും ഒരു ശതമാനം ആളുകളുടെ കൈയിലാണത്രേ. 58 ശതമാനം വരുമാനം വെറും 10 ശതമാനത്തിന്റെ കൈയിൽ. ബാക്കി 90 ശതമാനം പേർക്കുള്ളത് 42 ശതമാനം! വീണ്ടും അരിച്ചുനോക്കിയാൽ ദിവസം 100 രൂപ പോലും വരുമാനമില്ലാത്ത കോടിക്കണക്കിനു മനുഷ്യരുണ്ടാകും.
എന്നിട്ടും നമ്മൾ ലോകത്തെ നാലാമത്തെ വലിയ സാന്പത്തികശക്തിയായി. ചങ്ങാത്ത മുതലാളിത്തം പുതിയ കാര്യമല്ല. എൻഡിഎ സർക്കാർ അവരെ കൂടുതൽ ചേർത്തുനിർത്തിയെന്നേയുള്ളൂ. സ്വതന്ത്ര ഇന്ത്യയുടെ മണ്ണിലൂടെ എത്രയെത്ര തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളും പ്രകടനപത്രികളും ഒഴുകിപ്പോയി! ഈ ദാരിദ്ര്യക്കണക്കുകൾ കേൾപ്പിക്കാതിരിക്കാനാണ് അവർ ദൈവത്തെയും മതത്തെയും ദേശീയതയെയും അധ്വാനവർഗത്തെയുമൊക്കെ ആണയിട്ടു നമ്മെ വിഭജിക്കുന്നതെന്നു നാം വിശ്വസിക്കുന്നുമില്ല.
ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പാരീസ് സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ റിക്കാര്‍ദോ ഗോമസ്-ക്വരേരയുടെ നേതൃത്വത്തിൽ 200 ഗവേഷകർ സമാഹരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. മിക്ക രാജ്യങ്ങളിലും ഈ അന്തരമുണ്ട്. ലോകജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ദരിദ്രര്‍ക്ക് സമ്പത്തിന്റെ രണ്ട് ശതമാനമേ കിട്ടുന്നുള്ളൂ. നാലു വര്‍ഷത്തിലൊരിക്കലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2022ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 57 ശതമാനമാണ് 10 ശതമാനം പേരുടെ കൈയിലായിരുന്നത്. ഇപ്പോഴത് 58 ശതമാനമായി. അതായത് മേൽത്തട്ടിലെ 10 ശതമാനത്തിന്റെ വരുമാനം ഒരു ശതമാനംകൂടി വർധിച്ചു.
പറഞ്ഞുവരുന്പോൾ അംബാനിക്കും അദാനിക്കും, ആംബുലൻസ് വിളിക്കാൻ പാങ്ങില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം 60 കിലോമീറ്റർ അകലെയുള്ളവീട്ടിലേക്ക് ചുമക്കേണ്ടിവന്ന ഒഡീഷയിലെ ദാനാ മാഞ്ചിക്കുമൊക്കെ ഒരു വോട്ടേയുള്ളൂ. പക്ഷേ, വോട്ട് ചെയ്തില്ലെങ്കിലും ആദ്യത്തെ രണ്ടു പേരും സർക്കാരുകൾക്കു വേണ്ടപ്പെട്ടവരായിരിക്കും. അവർക്കു വായ്പകൾ ഇളവുചെയ്തു കൊടുക്കും, രാജ്യം നടത്തേണ്ടിയിരുന്ന വികസന പദ്ധതികൾ അവരെ ഏൽപ്പിക്കും. പാർട്ടിഭേദമില്ലാതെ സർക്കാരുകൾ കരാർ നിബന്ധനകളിൽ വിട്ടുവീഴ്ച ചെയ്യും, ബാങ്കുകൾ ഉദാര സമീപനം ഉറപ്പാക്കും.
ബാക്കി വോട്ടർമാരിൽ മഹാഭൂരിപക്ഷവും മാഞ്ചിയെപ്പോലെയാണ്. സർക്കാർ തിരിഞ്ഞുനോക്കില്ല. അവരാണ് വണ്ടിയും വണ്ടിക്കൂലിയുമില്ലാത്തതിനാൽ കോവിഡ് കാലത്ത് സ്വന്തം പ്രാരാബ്ധങ്ങളും ചുമന്ന് നൂറുകണക്കിനു കിലോമീറ്റർ ജോലിസ്ഥലങ്ങളിൽനിന്നു വീടുകളിലേക്കു നടന്നത്. അവർക്കു വാക്സിൻ വാങ്ങാൻപോലും പണമില്ലാതിരുന്നപ്പോഴാണു ലോകത്തെ ഏറ്റവും വലിയ ദുരന്തം വാക്സിൻ മുതലാളിമാരുടെ ലോട്ടറിയായി മാറിയത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ സഹായങ്ങളിലൊന്നു മാത്രമാണത്.
പണ്ട്, കേരളത്തിൽ അതിദാരിദ്ര്യമുണ്ടായിരുന്ന കാലത്ത് അട്ടപ്പാടിയിൽ ജീവിച്ചിരുന്ന മധുവിന്റെ കഥയും ഇതോടു ചേർത്തുവായിക്കാവുന്നതാണ്. അയാൾ ജീവിച്ചിരിപ്പുണ്ടെന്നു സംസ്ഥാന-പഞ്ചായത്ത് അധികാരികൾക്കും അറിയില്ലായിരുന്നു. നാഴി അരിയെടുത്ത മധുവിനെ ആൾക്കൂട്ടം മോഷ്ടാവിന്റെ മുൾക്കിരീടം ധരിപ്പിച്ച്, കൈകൾ വരിഞ്ഞുകെട്ടി, മുഖത്തു തുപ്പി, പുത്തൻ നാഗരികതയുടെ 14 സ്ഥലങ്ങളിലൂടെയും വലിച്ചിഴച്ച് കൊന്നുകഴിഞ്ഞപ്പോഴാണ് സാന്പത്തിക അസമത്വത്തിന്റെ കാടുകളെക്കുറിച്ചു നാടറിഞ്ഞത്. ഈ രാജ്യത്തെ കോടിക്കണക്കിനു കടത്തിണ്ണകളിൽ, പാലങ്ങൾക്കു ചുവട്ടിൽ, പുഴുവരിക്കുന്ന ചേരികളിൽ, പുറന്പോക്കുകളിൽ, ഇരന്പിപ്പായുന്ന മെട്രോ ട്രെയിനുകളുടെ തൂണുകളിൽ ചാരി... അവർ ഇരിപ്പുണ്ട്. 2028ൽ മൂന്നാമത്തെ ലോകശക്തിയായാലും അവർ അവിടെത്തന്നെ ഉണ്ടാകും. ചിരിക്കണോ കരയണോ?
ഇതിനു പരിഹാരമുണ്ട്. ആകെ വരുമാനത്തിലും ആളോഹരി വരുമാനത്തിലും വർധനയുണ്ടായിട്ടു കാര്യമില്ല. വരുമാനത്തിലല്ല, അതിന്റെ വിതരണം ഏതാനും പേരുടെ ഗോഡൗണിലെത്തിക്കുന്ന രാഷ്ട്രീയത്തിലാണ് മാറ്റമുണ്ടാകേണ്ടത്. ആദ്യം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും സർക്കാരുകളും, ഈ രാജ്യത്തെ വർധിക്കുന്ന അസമത്വം സമ്മതിക്കണം. പരിഹരിക്കാനുള്ള ഇച്ഛാശക്തിയുണ്ടാകണം. ദീർഘവീക്ഷണമുള്ള നേതാക്കളുണ്ടാകണം. അടിസ്ഥാനവികസനത്തെയും സന്പത്തിന്റെ നീതിപൂർവകമായ വിതരണത്തെയുംകുറിച്ച് പദ്ധതികളുണ്ടാകണം. ചികിത്സ-വിദ്യാഭ്യാസ ചിലവുകൾ ലഘൂകരിക്കാൻ കൂടുതൽ നടപടികളുണ്ടാകണം. വന്യജീവികളെ നിയന്ത്രിച്ച്, ഉപേക്ഷിക്കപ്പെട്ട കൃഷിഭൂമികളിലേക്കു കർഷകരെ തിരികെയെത്തിക്കണം.
അതിസന്പന്നർക്കല്ല, രാജ്യത്തെ കർഷകരും ചെറുകിട കച്ചവടക്കാരും ദളിതരും ആദിവാസികളും ഉൾപ്പെടെയുള്ളവർക്കാണ് നികുതിയിളവും പലിശയിളവും നൽകേണ്ടത്. അവരുടെ വായ്പകളാണ് എഴുതിത്തള്ളേണ്ടത്. തൊഴിലില്ലായ്മ പരിഹരിക്കണം. പ്രസംഗിച്ചാൽ പോരാ, പദ്ധതികൾ സമയബന്ധിത രേഖയാക്കി പ്രസിദ്ധീകരിക്കണം. ചരിത്രത്തിന്റെ കുഴിമാടം മാന്തി ഭരണകൂടങ്ങൾ കൊണ്ടുവരുന്ന അമ്മൂമ്മക്കഥകളേക്കാൾ പ്രസക്തമാണ് പുരോഗതിയെന്നു ജനം തിരിച്ചറിയണം. അസമത്വ നിർമാർജനത്തിൽ പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും പങ്കെടുപ്പിക്കണം. ഈ അസമത്വവും അതു മറയ്ക്കാനുള്ള ശ്രമങ്ങളും ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് എല്ലാവരും തിരിച്ചറിയുകയും വേണം.
അറിയണം; ഇന്ത്യൻ രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പിനു മുന്‍പും അതിനുശേഷവും എന്നു രാഷ്ട്രീയ പാർട്ടികളും അധികാരകേന്ദ്രങ്ങളും വിഭജിച്ചിട്ടുണ്ട്. 90 ശതമാനം മനുഷ്യർക്കുള്ളതു തെരഞ്ഞെടുപ്പിനുമുന്പ് കൊടുക്കും. ചിലപ്പോൾ പാവങ്ങളുടെ അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി 10,000 രൂപയാകാം. മറ്റു ചിലപ്പോൾ ഗഡുക്കളായി ചില വാഗ്ദാനങ്ങൾ, കുടിശികയുള്ള പെൻഷൻ വിതരണം, ഇന്ധനവില വർധനയുടെ താത്കാലിക മരവിപ്പിക്കൽ, പലചരക്കിന്റെ കിറ്റ്... അങ്ങനെ പലതും.
തെരഞ്ഞെടുപ്പു ഫലത്തിന്റെ പിറ്റേന്നു മുതൽ ഭരണാധികാരികൾ ആദ്യത്തെ 90 ശതമാനത്തിൽനിന്നു കരം പിരിച്ച്, തങ്ങൾ ഉൾപ്പെടുന്ന ബാക്കി 10 ശതമാനത്തെ സഹായിക്കാൻ തുടങ്ങും. ഈ അഴിമതി ഇന്ത്യയെ ഗ്രസിച്ചിരിക്കുന്നു. സാന്പത്തിക അസമത്വം വർധിപ്പിച്ചിരിക്കുന്നു. ഒന്നുകിൽ കഠിനപരിശ്രമങ്ങളിലൂടെ അസമത്വം പരിഹരിക്കുക, അല്ലെങ്കിൽ എളുപ്പവഴികളിലൂടെ ലോക സാന്പത്തികശക്തിയാകുക. മറ്റൊരു മാർഗവുമില്ല.
Editorial
“പാർലമെന്റ് അംഗങ്ങൾ എപ്പോഴും എന്തിനെക്കുറിച്ചെങ്കിലും ബഹളംവച്ചുകൊണ്ടിരിക്കാൻ ഞാൻ ശ്രദ്ധ പുലർത്തും. അല്ലെങ്കിൽ അവർ ചിന്തിക്കാൻ തുടങ്ങും.”- ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു തൊട്ടുമുന്‍പും അതിനുശേഷവും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള വാക്കുകളാണ്. ഏതാണ്ട് അതേ പാർലമെന്ററി സംവിധാനമുള്ള ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി നോക്കാം.
2025 ഡിസംബർ ഒന്ന്. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുകയാണ്. തെലുങ്കാനയിലെ കോൺഗ്രസ് രാജ്യസഭാ എംപി രേണുക ചൗധരിയുടെ കാർ പാർലമെന്റ് വളപ്പിലെത്തി. കാറിനുള്ളിൽ ഒരു പട്ടിക്കുട്ടിയുമുണ്ട്.
അപകടത്തിൽ പെടാതിരിക്കാൻ വഴിയിൽനിന്നു കാറിൽ കയറ്റിയതാണെന്നായിരുന്നു രേണുകയുടെ മറുപടി. നായയെ വളപ്പിൽ കയറ്റിയത് അനാദരവാണെന്നു ഭരണപക്ഷം. പാർലമെന്റിൽ ഭരണ-പ്രതിപക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടി.
അതേസമയം, രാജ്യമാകെ നിറഞ്ഞ തെരുവുനായകളെക്കുറിച്ചോ അവയുടെ കടിയേറ്റ് കൊല്ലപ്പെട്ട മനുഷ്യരെക്കുറിച്ചോ ചർച്ചയില്ല. പിന്നെ 10 മണിക്കൂർ ‘വന്ദേമാതരം’ ചർച്ച. 150 വർഷം മുന്‍പ് എഴുതിയ പാട്ടിലെ ഒഴിവാക്കിയ വരികളുടെ പേരിൽ മരിച്ചുപോയ സ്വാതന്ത്ര്യസമര സേനാനികളെ വിചാരണ ചെയ്യുകയാണ്.
നായ ചർച്ചയുടെ സമയത്ത് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ചോദിച്ചത്, ഇതാണോ ഇന്ത്യ ചർച്ച ചെയ്യേണ്ട വിഷയമെന്നാണ്. പക്ഷേ, അടുത്ത വാർത്ത, രാഹുൽ ഗാന്ധി പാർലമെന്റ് സമ്മേളനം മുടക്കി ജർമനിക്കു പോകുകയാണെന്നാണ്. ഇന്ത്യയുടെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മറ്റുള്ളവരെ ഉപദേശിച്ച് അദ്ദേഹവും സ്ഥലം വിടുന്നു. ഉള്ളതാണ്... ചർച്ചിലിന്റെ പ്രേതം പഴയ കോളനിയിലുണ്ട്.
എംപിമാർ ബഹളം വച്ചുകൊണ്ടിരിക്കാൻ, അർഥശൂന്യമായ ചർച്ചകളിൽ സമയം കൊല്ലാൻ, ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കിയെടുക്കാൻ, സമ്മേളനങ്ങൾ ബഹിഷ്കരിക്കാൻ... അങ്ങനെ രാജ്യത്തെയും ജനങ്ങളെയുംകുറിച്ചു ചിന്തിക്കാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധ പുലർത്തുകയാണ്.
മിനിറ്റിനു കുറഞ്ഞതു 2.5 ലക്ഷം രൂപയെങ്കിലും ഖജനാവിൽനിന്നു ചെലവഴിക്കുന്ന പാർലമെന്റ് സമ്മേളനത്തെയാണ് അംഗങ്ങൾ സർക്കസ് കൂടാരമാക്കുന്നത്. പുറത്ത് മലിനവായു മനുഷ്യരെ കൊല്ലുന്നു, ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തെരഞ്ഞെടുപ്പുകൾ സംശയനിഴലിലാകുന്നു, ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും നിരന്തരം ആക്രമിക്കപ്പെടുന്നു, അന്വേഷണ ഏജൻസികൾ ഭരണകക്ഷിയുടെ ശത്രുക്കളെ തെരയുന്നു, വിശപ്പിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പട്ടികകളിൽ ലോകസമക്ഷം നാണംകെടുന്നു, തൊഴിലില്ലായ്മ രൂക്ഷമാകുന്നു, രൂപയുടെ മൂല്യം തകർന്നു തരിപ്പണമാകുന്നു, വിമാനമില്ലാതെ യാത്രക്കാർ ടിക്കറ്റുമായി അലയുന്നു, ദേശീയപാതകൾ ഒന്നിനുപിറകെ മറ്റൊന്നായി ഇടിഞ്ഞുതാഴുന്നു...
ചിന്തിക്കാനുള്ള അവസരം പാഴാകുന്നതിൽ സർക്കാർ ആനന്ദിച്ചുല്ലസിക്കുന്നു. ഇതിന്റെയൊന്നും ഗൗരവം തിരിച്ചറിയാത്ത പ്രതിപക്ഷ നേതാവ് ബർലിനിൽ ഏതോ മീറ്റിംഗിൽ എന്തോ പറയാൻ പോകുന്നു. രാഹുൽ, നിങ്ങൾ ആറു ദിവസത്തെ സന്ദർശനത്തിനു വിമാനത്താവളത്തിലേക്കു പാവങ്ങളുടെ ചേരിവഴി പോകൂ, ആ മനുഷ്യരുടെ മുഖത്തേക്കു നോക്കൂ, തെരുവുകൾ നിറഞ്ഞ അക്രമാസക്തരായ നായ്ക്കളെ കാണൂ, പുറത്തിറങ്ങി വിഷപ്പുകയുടെ കരിമേഘങ്ങളെ കാണൂ, നിങ്ങളുടെ മുത്തശിയുടെ പേരിലുള്ള വിമാനത്താവളത്തിലെത്തുന്പോൾ യാത്ര മുടങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരെ ഓർക്കൂ.
ഈ സമയത്ത് ബർലിനിലെ കുടുംബയോഗങ്ങൾക്കാണോ ഡൽഹിയിലെ പാർലമെന്റ് സമ്മേളനത്തിനാണോ നിങ്ങളെ ആവശ്യമുള്ളത്. നിങ്ങളും നിങ്ങളുടെ പാർട്ടിയും ചിന്തിക്കുന്നില്ലെങ്കിലും ജനം ചിന്തിക്കുന്നുണ്ട്, ഈ രാജ്യം നിങ്ങളെയൊക്കെ ഏൽപ്പിച്ചാൽ എന്ത് ഉത്തരവാദിത്വമായിരിക്കും ഉള്ളതെന്ന്.
പാർലമെന്റിന്റെ ഇരുസഭകളും വർഷത്തിൽ മൂന്നു തവണയാണ് സാധാരണ ചേരുന്നത്. അടിയന്തരഘട്ടങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ രാഷ്ട്രപതി വിളിച്ചുചേർക്കും. ഈ സമ്മേളനങ്ങളിലാണ് രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ഭാവിയും തീരുമാനിക്കുന്നത്.
നിർണായക വിഷയങ്ങളെ അപ്രസക്തമാക്കാൻ വിവാദങ്ങളെ ചർച്ചയ്ക്കെടുക്കുന്ന സർക്കാരിന്റെ ഇത്തവണത്തെ തന്ത്രങ്ങളിലാണ് ‘വന്ദേമാതരം’ വന്നത്. ഈ ആത്മാർഥത സ്വാതന്ത്ര്യസമരകാലത്ത് ഉണ്ടായിരുന്നെങ്കിലെന്നാണ് ഇന്ത്യക്കാരിലേറെയും ചിന്തിക്കുന്നത്.
പ്രധാനമന്ത്രി പ്രവര്‍ത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നതെന്നും പിന്നെന്തിനാണ് പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതെന്നുമുള്ള പ്രിയങ്കയുടെ മറുപടി മോദിയോടോ ബിജെപിയോടോ ആകാം.
പക്ഷേ, രാജ്യത്തിന് അതു പോരാ. 1952ൽ തുടങ്ങി 57ൽ അവസാനിച്ച ഒന്നാം ലോക്സഭയുടെ കാലത്ത് പ്രതിവർഷം 135 ദിവസം സഭ സമ്മേളിച്ചിരുന്നെങ്കിൽ 2019 മുതൽ 2024 വരെയുള്ള കഴിഞ്ഞ ലോകസഭയിൽ ശരാശരി 55 ദിവസമാണ് സഭ സമ്മേളിച്ചത്. അതിനിടെ വിവാദങ്ങൾ കൊഴുപ്പിച്ച സർക്കാർ ചർച്ചയില്ലാതെ സുപ്രധാന ബില്ലുകൾ പാസാക്കിയെടുക്കുകയും ചെയ്തു. സർക്കാരും പ്രതിപക്ഷവും ചേർന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്.
ജനാധിപത്യത്തെ പരാജയപ്പെടുത്താൻ വ്യാജവോട്ടർപട്ടികതന്നെ വേണമെന്നില്ല, അലസരും ഗൃഹപാഠം ചെയ്യാത്തവരും പാർട്ട്ടൈം രാഷ്ട്രീയക്കാരുമായ പാർലമെന്റംഗങ്ങളുണ്ടായാലും മതി. കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന ജോൺ ജോർജ് ഡിഫെൻബേക്കറുടെ വിഖ്യാതമായൊരു വാക്യമുണ്ട്.
“പാർലമെന്റ് എന്നാൽ, നടപടിക്രമങ്ങൾക്കപ്പുറം രാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ സൂക്ഷിപ്പുകാരാണ്.” പ്രിയപ്പെട്ട പാർലമെന്റ് അംഗങ്ങളേ, പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യത്തെ കാത്തുപരിപാലിക്കാൻ പോലും നിങ്ങൾക്കാകുന്നില്ലല്ലോ! വഴിമാറിക്കൊടുക്കുന്നുമില്ലല്ലോ!
Editorial
കുട്ടികളെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമോയെന്നു ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കേ ഓസ്ട്രേലിയ അതങ്ങു നിരോധിച്ചു.
16 വയസിനു താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽ നിരോധിക്കുന്ന ഉത്തരവ് ഇന്നലെ പ്രാബല്യത്തിലായി. ഇതോടെ, കുട്ടികൾക്കു സമൂഹമാധ്യമ നിരോധനം നടപ്പാക്കിയ ആദ്യ രാജ്യമായി ഓസ്ട്രേലിയ.
സഹജീവികളോടു നേരിട്ടു സംവദിക്കുന്നതിൽനിന്നും ഇടപഴകുന്നതിൽനിന്നും അകറ്റി ഏകാന്തതയിലേക്കു തള്ളുന്ന വലയിൽനിന്നു കുട്ടികളെ മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഫലങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ.
എതിരഭിപ്രായങ്ങളുമുണ്ട്. പക്ഷേ, അതൊന്നും കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും മുകളിലല്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഓസ്ട്രേലിയയുടെ വാക്സിൻ ഫലപ്രദമാകുമോയെന്നറിയാൻ ലോകത്തിന് ആകാംക്ഷയുണ്ട്.
കാരണം, പ്രശ്നം എല്ലായിടത്തുമുണ്ട്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്നാപ്ചാറ്റ്, ടിക്ടോക്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ അനുവദിക്കരുതെന്ന നിർദേശം ലംഘിച്ചാൽ കനത്ത പിഴയൊടുക്കേണ്ടിവരും.
കൗതുകകരമായ കാര്യം, നിരോധനത്തെ എതിർക്കുന്നതിൽ മുന്നിലുള്ളത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളാണെന്നതാണ്. സ്വാഭാവികമായും അഭിപ്രായസ്വാതന്ത്ര്യവാദികളും എതിർക്കുന്നുണ്ട്.
അതേസമയം, മാതാപിതാക്കളും രക്ഷിതാക്കളും അധ്യാപകരുമൊക്കെ സർക്കാരിനൊപ്പമാണ്. അതായത്, അഭിപ്രായസ്വാതന്ത്ര്യവാദികളെ ഒഴിവാക്കിയാൽ കച്ചവടക്കാരാണ് കുട്ടികളെ സമൂഹമാധ്യമങ്ങളിലേക്ക് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
പക്ഷേ, സമൂഹമാധ്യമങ്ങൾ കുട്ടികളിലുണ്ടാക്കുന്ന പ്രതിലോമകരമായ മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും കുടുംബങ്ങളിലെ ആധിക്കും കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യത്തിനും കച്ചവടത്തേക്കാൾ മുൻഗണന സർക്കാർ കൊടുത്തു.
പണ്ടൊക്കെ, ചായക്കടകളിലും ബാർബർ ഷോപ്പുകളിലും കള്ളുഷാപ്പിലും ഒഴിഞ്ഞ കോണുകളിലുമൊക്കെയിരുന്ന് പറയുകയും മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടാൽ പൊടുന്നനെ നിർത്തുകയും ചെയ്തിരുന്ന പരദൂഷണവും ഒളിഞ്ഞുനോട്ടക്കഥകളും അശ്ലീലങ്ങളുമൊക്കെയാണ് ഇന്നു മടിയില്ലാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നതിലേറെയും.
പണ്ടത്തെ അടക്കംപറച്ചിലിന് ഒരു കുറ്റബോധഭാവമുണ്ടായിരുന്നെങ്കിലും ഇന്നതില്ല. വൃത്തികേടുകൾ കേൾക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുമുണ്ട്. മുഖ്യധാരാ മാധ്യമങ്ങളിലെന്നപോലെ എഡിറ്റ് ചെയ്യപ്പെടുന്നുമില്ല.
ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും അവ കൂടുതൽ അരോചകവും വിഷലിപ്തവുമാകും. സ്വഭാവരൂപീകരണത്തിന്റെ ഘട്ടത്തിലുള്ള കുട്ടികളെയെങ്കിലും ഇതിൽനിന്നു രക്ഷിക്കേണ്ടതുണ്ട്. സമൂഹമാധ്യമ ഉപയോഗത്തിലെ ആസക്തി കുട്ടികളുടെ പഠനത്തിന്റെയും സമൂഹത്തിലെ ഇടപെടലുകളുടെയും സമയം അപഹരിക്കുന്നു.
ഈ ആസക്തിയിൽ ഉണ്ടാകുന്ന വിഘ്നങ്ങൾ അവരെ രോഷാകുലരാക്കും. “മതി”എന്നു പറയുന്ന മാതാപിതാക്കൾ ശത്രുപക്ഷത്താകും. ആധികാരികമല്ലാത്തതോ സമൂഹത്തിനു ഹാനികരമായതോ ശിക്ഷാർഹമായതോ ആയ കാര്യങ്ങൾ കുട്ടികൾ ഗൗരവമറിയാതെ ഷെയർ ചെയ്യും.
സമൂഹമാധ്യമങ്ങളിലെ എതിരഭിപ്രായങ്ങളും നിന്ദാപരമായ പരാമർശങ്ങളും കുട്ടികളുടെ ആത്മവിശ്വാസത്തെ തകർക്കാനിടയുണ്ട്. എല്ലാറ്റിലുമുപരി, സമൂഹമാധ്യമങ്ങളിൽ അവിശുദ്ധ കൂട്ടുകെട്ടുകളുടെ ക്ഷണപത്രവുമായെത്തുന്നവർ പലപ്പോഴും കുട്ടികളെ രക്ഷപ്പെടാനാകാത്ത കെണികളിൽ വീഴ്ത്തുകയും ചെയ്യും.
ഇന്ത്യയിൽ 13 വയസിനു താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യങ്ങള്‍ ഉപയോഗിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിലിൽ സെപ് ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
സമൂഹമാധ്യമങ്ങള്‍ അനിയന്ത്രിതമായി ഉപയോഗിക്കുന്നത് കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, സ്വയം ഉപദ്രവിക്കൽ, ആത്മഹത്യാപ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നായിരുന്നു പൊതുതാത്പര്യ ഹർജിക്കാരുടെ വാദം. എന്നാൽ, നിയമനിർമാണം ആവശ്യമുള്ളതിനാൽ ഇത്തരം വിഷയങ്ങളിൽ സർക്കാരാണ് നയപരമായ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മാസിഹ് എന്നിവരുടെ ബെഞ്ച് മറുപടി നൽകിയത്.
ചില രാജ്യങ്ങളിൽ കുട്ടികൾ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. ഏതായാലും ലോകം ചർച്ച തുടരുന്നതിനിടെ ഓസ്ട്രേലിയ തീരുമാനമെടുത്തു.
പക്ഷേ, ഒരു കാര്യം പ്രധാനമാണ്. മറ്റേതൊരു ആസക്തിയുടെയും കാര്യത്തിലെന്നപോലെ സമൂഹമാധ്യമങ്ങൾ ഒഴിവാക്കുന്നവർക്കും പിൻവാങ്ങൽ രോഗലക്ഷണങ്ങൾ ഉണ്ടാകാം. അപ്പോൾ, അവരോടു സംസാരിക്കാനും വിഷമങ്ങൾ പങ്കുവയ്ക്കാനും ഇഷ്ടം പ്രകടിപ്പിക്കാനും മറ്റൊരു മാധ്യമം ഉണ്ടാകണം. അതു വീട്ടിലുള്ളവർതന്നെയാകുന്നതാണ് ഉത്തമം.
നമുക്കിവിടെ നിരോധനമില്ലെങ്കിലും വ്യക്തിബന്ധങ്ങളും സമൂഹബന്ധങ്ങളും വളർത്തിയാൽ സമൂഹമാധ്യമ ബന്ധനങ്ങൾ കുറയും.
Editorial
വെള്ളിത്തിരയ്ക്കു പിന്നിലെ കറുത്ത തിരകളിലേക്കു വെളിച്ചം വീശിയതും ഒന്‍പതു വർഷത്തിനടുത്ത് സജീവമായിരുന്നതുമായ നടി ആക്രമണക്കേസിൽ ഒന്നുമുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. എന്നാൽ, അതിനേക്കാൾ ശ്രദ്ധേയമായത് എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടു എന്നതാണ്.
ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണു കോടതി വ്യക്തമാക്കിയത്. നീതി ലഭിച്ചില്ലെന്നു കരുതുന്നവർക്ക് മേൽകോടതിയെ സമീപിക്കാം. അത് അവരുടെ അവകാശമാണ്. പക്ഷേ, കുറ്റക്കാരെ ശിക്ഷിച്ച അതേ കോടതി, തെളിവില്ലാത്തതിനാൽ ഒരാളെ വെറുതെ വിടുന്പോൾ അസ്വസ്ഥരായിട്ടു കാര്യമില്ല. പൊതുബോധം കുറ്റക്കാരായി വിധിച്ചവരെ തെളിവില്ലാതെ ശിക്ഷിക്കുകയല്ല കോടതിയുടെ നീതിബോധം.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവീഡിയോ പകർത്തിയെന്നാണു കേസ്. തന്നെയും മറ്റൊരു നടിയെയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചുവെന്ന് നടൻ ദിലീപ് സംശയിച്ചെന്നും ഈ ബന്ധം ആദ്യഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകർന്നെന്നും തുടർന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയർ തകർക്കാൻ ശ്രമിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ ആരോപണം.
ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തിയ ദിലീപ് നടിയുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിർദേശിച്ചെന്നും ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തെന്നും 2013ൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ഇതിലാണ് ഗൂഢാലോചനക്കേസിനു തെളിവില്ലെന്നു പറഞ്ഞ് ഏഴു മുതൽ 10 വരെയുള്ള പ്രതികളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
മേൽക്കോടതിയെ സമീപിക്കുമെന്നു സർക്കാർ പറഞ്ഞിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ട സ്ഥിതിക്ക് പ്രതികൾ എന്തുകൊണ്ട് അതു ചെയ്തു എന്ന ചോദ്യത്തിനുത്തരമായിട്ടില്ല. പ്രതികൾ നഗ്നചിത്രം പകർത്തിയത് എന്തിനാണ്, ആർക്കുവേണ്ടിയാണ് എന്നതും തെളിയിക്കാൻ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. യഥാർഥത്തിൽ തനിക്കെതിരേയാണ് ഗൂഢാലോചന നടന്നതെന്നാണ് ദിലീപ് പ്രതികരിച്ചത്.
അത് ബോധ്യമുണ്ടെങ്കിൽ ദിലീപിനും കോടതിയെ സമീപിക്കാം. ആരായാലും പുകമറ സൃഷ്ടിക്കരുത്. വിധിയറിഞ്ഞശേഷം ദിലീപ് നടത്തിയ ആദ്യപ്രതികരണത്തിൽ പോലീസിനും മാധ്യമങ്ങൾക്കുമെതിരേയുള്ള രൂക്ഷ വിമർശനമുണ്ട്. ഇരുകൂട്ടരും വിമർശനാതീതരൊന്നുമല്ല. പക്ഷേ, ഒരു കാര്യമുള്ളത്, പോലീസും പിന്നീട് പ്രോസിക്യൂഷനും പറഞ്ഞതാണ് മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. കേസിന്റെ വിവരങ്ങൾ പത്രസമ്മേളനം നടത്തിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
സ്വാഭാവികമായും അതു വാർത്തയാകും. പോലീസ് കണ്ടെത്തിയ അത്തരം വിവരങ്ങളാണ് കുറ്റപത്രത്തിലുമുള്ളത്. മാധ്യമങ്ങളുടെ റിപ്പോർട്ടിംഗിൽ മനുഷ്യസഹജമായ പിഴവുകളുണ്ടാകും. പക്ഷേ, അതു പൂർണമായി ഒഴിവാക്കാനാകില്ല. അതേസമയം, സ്ത്രീവിഷയ കേസുകളിൽ ജനങ്ങളിൽ ഒരു വിഭാഗത്തിന്റെ അമിത താത്പര്യത്തെ തൃപ്തിപ്പെടുത്താൻ ചില മാധ്യമങ്ങൾ കഥകൾ മെനയുന്നതിനെയും മാധ്യമവിചാരണ നടത്തുന്നതിനെയും ന്യായീകരിക്കാനാകില്ല.
സിനിമയിലെ പിന്നാന്പുറങ്ങൾ അറിയാമെന്ന് അവകാശപ്പെടുകയും പൊടിപ്പും തൊങ്ങലും കള്ളത്തരങ്ങളും കൂട്ടിച്ചേർത്ത് അതിനെ വിൽപ്പനച്ചരക്കാക്കുകയും ചെയ്ത സമൂഹമാധ്യമങ്ങളിലെ മാലിന്യവിൽപ്പനക്കാരുമുണ്ട്. അക്കാര്യത്തിൽ മുഖ്യധാര-സമൂഹമാധ്യമങ്ങളിൽ ആത്മപരിശോധനയും തിരുത്തലും ആവശ്യമാണ്. അതുപോലെ സിനിമാരംഗത്തും ചില തിരുത്തലുകൾക്ക് ഈ കേസ് ഇടയാക്കിയിട്ടുണ്ട്.
സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പുരുഷ മേധാവിത്വത്തിനെതിരേ പ്രതികരിക്കാനും പ്രതിരോധിക്കാനും ഇതു പൂർവാധികം ധൈര്യം പകർന്നു. പലതിലും അന്വേഷണങ്ങളും കേസുകളുമുണ്ടായി. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഇച്ഛാശക്തിയാണ് അതിനൊക്കെ വഴിതെളിച്ചത്. കേരളം അതിജീവിതയ്ക്കൊപ്പമായിരുന്നു. കോടതി അതിജീവിതയ്ക്കും തെളിവുകൾക്കുമൊപ്പം നിന്നു.
കോടതി വെറുതെ വിട്ടവരെ വെറുതെ വിടാത്ത സമൂഹം ജനാധിപത്യത്തിന്റെ ഭാഗമല്ലെന്നും സമ്മതിക്കേണ്ടതുണ്ട്. നിലവിലെ കോടതിവിധിയനുസരിച്ച് ദിലീപ് കുറ്റക്കാരനല്ല. മേൽക്കോടതി തിരുത്തുവോളം അതാണ് യാഥാർഥ്യം. നിരപരാധികളെന്നു കോടതി വിധിച്ചിട്ടും പോലീസും മാധ്യമങ്ങളും വികാരജീവികളുമൊക്കെ ചേർന്നു സൃഷ്ടിച്ചെടുത്ത പൊതുബോധം വളഞ്ഞുവച്ച നിരവധി മനുഷ്യരുടെ നാടാണിത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കട്ടെ.
Editorial
കേരളത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായ പതിനായിരത്തിലധികം കുട്ടികളിൽ അറുനൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ നടുക്കുന്നതാണ്. 20 വർഷം മുന്‍പ് ആലപ്പുഴയിലെ വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ ഏഴുവയസുകാരൻ രാഹുൽ കേരളത്തിന്റെ തീരാനൊന്പരമാണ്.
പക്ഷേ, അതുപോലെ 607 കുട്ടികൾ കാണാമറയത്തുണ്ടെന്ന് അറിയുന്പോൾ, നാം വേദനയുടെയും നടുക്കത്തിന്റെയും വഴിയിൽനിന്നു മാറി ജാഗ്രതയിലാകുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണത്തിന്റെ പുതിയ ഫയൽ തുറക്കുകയും വേണം. കരയുന്ന കുട്ടികളെ പിടിക്കാൻ പിള്ളേരെ പിടിത്തക്കാർ വരുമെന്നു പറഞ്ഞിരുന്നത് വെറുതെ പേടിപ്പിക്കാനായിരുന്നു. പക്ഷേ, ഇപ്പോൾ മാതാപിതാക്കൾ പേടിച്ചു കരയുകയാണ്. കുട്ടികളെ കാണുന്നില്ല, പിള്ളേരെ പിടിത്തക്കാരെയും.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തുനിന്ന് കാണാതായ കുട്ടികളുടെ വിശദാംശങ്ങൾ തേടി കോണ്‍ഗ്രസ് എംപി രേണുക ചൗധരി ഉന്നയിച്ച ചോദ്യത്തിനാണ്, ലഭ്യമായ കണക്കുകൾ കേന്ദ്ര വനിത-ശിശുക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂർ രാജ്യസഭയിൽ സമർപ്പിച്ചത്. അന്പരപ്പിക്കുന്ന കണക്കായിരുന്നു അത്. 2018 മുതൽ 2023 വരെ രാജ്യത്ത് 6,14,432 കുട്ടികളെ കാണാതായതിൽ 3,81,044 പേരെ വീണ്ടെടുത്തു.
2,33,388 കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ല. പശ്ചിമബംഗാൾ, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതായിട്ടുള്ളത്. കേരളത്തിൽ 10,125 കുട്ടികളെ കാണാതായതിൽ 9,518 കുട്ടികളെ മാത്രമാണ് വീണ്ടെടുത്തത്. 607 കുട്ടികൾ കാണാമറയത്താണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കുട്ടികളെ കണ്ടെത്തുന്നതിൽ കേരളം മുന്നിലാണെന്നു പറയാം. പക്ഷേ, കാണാതായ കുട്ടികളുടെ കുടുംബങ്ങളോടുള്ള മറുപടിയല്ല.
2023 വരെയുള്ള കണക്കേ 2025 അവസാനിക്കുന്പോഴും സർക്കാരിന്റെ പക്കലുള്ളൂ അല്ലെങ്കിൽ അവതരിപ്പിച്ചുള്ളൂ. സാങ്കേതികവിദ്യ ചിലയിടത്ത് ഇഴയുകയാണോ? ഒരു കുട്ടിയെ കാണാതാകുന്ന വീടിന്റെ സ്ഥിതിയെന്തെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു 2005 മേയിൽ ആലപ്പുഴയിൽനിന്നു കാണാതായ രാഹുലിന്റേത്. ട്യൂഷൻ കഴിഞ്ഞു വന്നയുടനെ വീടിനടുത്തുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു. ഇടയ്ക്ക് ഭക്ഷണം കഴിക്കാനെത്തി മടങ്ങി.
മകനെ തിരിച്ചുവിളിക്കാൻ അമ്മ മൈതാനത്തെത്തിയപ്പോൾ അവൻ വെള്ളം കുടിക്കാനെന്നു പറഞ്ഞ് വീട്ടിലേക്കു പോയെന്നാണു കൂട്ടുകാർ പറഞ്ഞത്. പക്ഷേ, പിന്നീടാരും രാഹുലിനെ കണ്ടിട്ടില്ല. സിബിഐ രണ്ടുതവണ അന്വേഷിച്ചിട്ടും തുന്പില്ലാതെ വന്നതോടെ 2015ൽ കേസ് അവസാനിപ്പിച്ചു. വിദേശത്തായിരുന്ന രാഹുലിന്റെ അച്ഛൻ പിന്നീടു മടങ്ങിപ്പോയില്ല. കേസിനുവേണ്ടി ഓടിനടന്ന മുത്തച്ഛൻ 2019ൽ മരിച്ചു.
സംശയത്തിന്റെ സൂചന കിട്ടിയിടത്തെല്ലാം ഓടിയെത്തി മാതാപിതാക്കൾ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. അച്ഛൻ വിഷാദം സഹിക്കാനാകാതെ 2022ൽ ജീവനൊടുക്കി. ഒരു കുട്ടിയെ കാണാതാകുന്ന നിമിഷം മുതൽ ആ വീട് മറ്റൊന്നായി മാറുകയാണ്. മരണത്തേക്കാൾ ഭയാനകമാണ് ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ ഏതവസ്ഥയിലാണ് തന്റെ കുഞ്ഞ് എന്നൊക്കെ ചിന്തിക്കേണ്ടിവരുന്ന അനിശ്ചിതാവസ്ഥ. അങ്ങനെ കേരളത്തിലും നൂറുകണക്കിനു കുടുംബങ്ങൾ!
കാണാതാകുന്ന കുട്ടികളുടെ കേസുകൾ ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച് വർധിക്കുകയാണ്. എന്നാൽ, കാണാതാകുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനം മെച്ചപ്പെട്ടതിനാലാണ് കേസുകൾ വർധിച്ചതെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. കുട്ടികളുടെ തിരോധാനം കുറയ്ക്കുന്നതിനായി സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വനിത- ശിശുക്ഷേമ മന്ത്രാലയം സംയോജിത ഏകീകൃത മിഷൻ വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്.
കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന ‘ട്രാക്ക് ചൈൽഡ്’ പോർട്ടലും ‘ഖോയാ പായാ’ ആപ്ലിക്കേഷനും സംയോജിപ്പിച്ചാണ് ഏകീകൃത മിഷന് വാത്സല്യ പോർട്ടൽ വികസിപ്പിച്ചിട്ടുള്ളത്. 17 വയസ് വരെയുള്ളവരെ കുട്ടികളായിട്ടാണ് കണക്കാക്കുന്നത്. കാണാതാകുന്നവരെയെല്ലാം ആരെങ്കിലും തട്ടിക്കൊണ്ടുപോയി എന്നർഥമില്ല. ഭിക്ഷാടന മാഫിയ പഴയതുപോലെ സജീവമല്ല. സമൂഹമാധ്യമങ്ങളുടെ സ്വാധീനം വിലയിരുത്തണം.
മാതാപിതാക്കൾ ഉണ്ടാക്കുന്ന സംഘർഷം ഉൾപ്പെടെ വീട്ടിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളും ചീത്ത കൂട്ടുകെട്ടുകളും മൂലം സ്വമേധയാ ഒളിച്ചോടുന്നവരുമുണ്ട്. കാണാതാകുന്നവരിലും കണ്ടെത്താനാകാത്തവരിലും 70 ശതമാനത്തോളം പെൺകുട്ടികളാണെന്നതും അതീവഗൗരവമുള്ളതാണ്. ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും നിർബാധം തുടരുന്നുമുണ്ട്. രാജ്യസഭയിൽ കണക്കു വയ്ക്കുന്നതിൽ തീരുന്നില്ല സർക്കാരിന്റെ ഉത്തരവാദിത്വം. എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികളെ വീണ്ടെടുക്കാനാകാത്തത് എന്ന ചോദ്യം ബാക്കിയാണ്.
സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാണെന്നു പറയുന്പോഴും പുതിയ കണക്കുകൾ അതുമായി ചേരുന്നില്ല. മികച്ച അന്വേഷണസംവിധാനങ്ങൾ ആവിഷ്കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയുണ്ട്. ആരാണ് പിള്ളേരെ പിടിത്തക്കാരെന്നറിയണം. വീട്ടിൽനിന്നിറങ്ങുന്നതു മുതൽ കുട്ടികൾ എവിടെയാണെന്നും ആരാണ് കൂട്ടെന്നും എപ്പോൾ വരുമെന്നും മാതാപിതാക്കളും അറിയണം.
Editorial
വിൻസ്റ്റൻ സ്മിത്ത്: ബിഗ് ബ്രദർ (വല്യേട്ടൻ) ഉള്ളതാണോ?
ഒ’ബ്രിയൻ: ഉറപ്പായിട്ടും ഉണ്ട്.
വിൻസ്റ്റൻ സ്മിത്ത്: നിങ്ങളെയോ എന്നെയോ പോലെ അദ്ദേഹം നിലനിൽക്കുന്നുണ്ടോ?
ഒ’ബ്രിയൻ: നീ നിലനിൽക്കുന്നില്ല.
(ജോർജ് ഓർവെലിന്റെ 1984 എന്ന നോവലിൽനിന്ന്)
ഒരു പൗരന് താൻ ഉണ്ടെന്നു തോന്നുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അയാളുടെ സ്വകാര്യതയാണ്. മറ്റൊരാൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന ബോധം, ബിജെപി-കോൺഗ്രസ്-കമ്യൂണിസ്റ്റ് വ്യത്യാസമില്ലാതെ ഏതൊരാളെയും അലോസരപ്പെടുത്തും. നിരീക്ഷകൻ, വല്യേട്ടൻ അഥവാ സർക്കാരാണെന്നുകൂടി വരുന്പോൾ താൻ ഇല്ലാതായതുപോലെ പൗരനു തോന്നും. “നീ നിലനിൽക്കുന്നില്ല” എന്ന് പൗരനോട് ജനാധിപത്യ സർക്കാർ പറയാൻ പാടില്ലാത്തതാണ്.
സൈബർ സുരക്ഷ ഉറപ്പാക്കാൻ ‘സഞ്ചാർ സാഥി’ ആപ്പ് എല്ലാ ഫോണുകളിലും നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ സ്മാർട്ട് ഫോൺ നിർമാതാക്കളോട് നിർദേശിച്ചത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. നീക്കംചെയ്യാനോ നിഷ്ക്രിയമാക്കാനോ കഴിയാത്തവിധം 90 ദിവസത്തിനകം ഫോണിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. ഇതുസംബന്ധിച്ച ആശങ്ക ഇന്നലെ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചു.
ആവശ്യമില്ലാത്തവർക്ക് അതു ഫോണിൽനിന്ന് ഒഴിവാക്കാമെന്നാണ് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചത്. പ്രതിഷേധം കനത്തതുകൊണ്ടാകാം, സർക്കാർ തീരുമാനത്തിൽനിന്നു പിന്മാറി. അപ്പോഴും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്; ആവശ്യമുള്ളവർക്ക് ഉൾപ്പെടുത്താം എന്നു പറയുന്നതിനു പകരം, ആപ്പ് ഉൾപ്പെടുത്തിയ ഫോൺ മാത്രമേ വിൽക്കാവൂ എന്നു നിർബന്ധം പിടിച്ചത് എന്തിനാണ്? ഇതുവഴി എന്തിനാണ് സർക്കാർ സ്വയം സംശയനിഴലിലാകുന്നത്?
ആപ്പ് ഫോണിൽനിന്ന് ഒഴിവാക്കിയാലും അതിന്റെ രഹസ്യഘടകങ്ങൾ ഒഴിവാകില്ലെന്ന സംശയം ഉപയോക്താവിനുണ്ട്. ഫോണിലുണ്ടോ എന്നുപോലും അറിയാൻ എളുപ്പമല്ലാതിരുന്ന പെഗാസസ് സോഫ്റ്റ്വേർ സംബന്ധിച്ച 2019ലെ സംശയങ്ങൾ തീർന്നിട്ടില്ല. “പെഗാസസ് പിൻവാതിലിലൂടെ വന്നെങ്കിൽ ‘സഞ്ചാർ സാഥി’ മുൻവാതിലിലൂടെ വരുന്നു” എന്ന സിപിഎം നേതാവ് തോമസ് ഐസക്കിന്റെ ആക്ഷേപം ഗൗരവമുള്ളതാണ്. സ്വകാര്യതയിലേക്കുള്ള ഇത്തരം കരുനീക്കങ്ങൾക്കെതിരേ 21-ാം വകുപ്പു വച്ച് ഭരണഘടന ചെക്കു പറയുന്നുണ്ട്.
മലയാളത്തിൽ ഉൾപ്പെടെ ടെലിവിഷൻ പരിപാടികളിൽ ബിഗ് ബ്രദറിന് എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കാം. മോഹൻലാലിനോ വല്യേട്ടൻസ്ഥാനത്തുള്ള ആർക്കെങ്കിലുമോ ആളുകളെ പുറത്താക്കുകയും ചെയ്യാം. പക്ഷേ, പൗരത്വം നിരീക്ഷണത്തിനുള്ളതല്ല. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനയുടെ 21-ാം വകുപ്പിനൊപ്പം, മറ്റു മൗലികാവകാശങ്ങൾക്കും സ്വകാര്യതയ്ക്കുമുള്ള അവകാശം ഉൾപ്പെടുന്നുണ്ടെന്ന് 2017 ഓഗസ്റ്റിൽ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ആവർത്തിച്ചുറപ്പിച്ചിട്ടുണ്ട്.
സ്വകാര്യത മൗലികാവകാശമല്ലെന്ന കേന്ദ്രസർക്കാരിന്റെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും വാദങ്ങളാണ് അന്നു കോടതി തള്ളിയത്. വിധിയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: “അന്തസോടെയുള്ള ജീവിതം ഭരണഘടനാമൂല്യമാണ്. വ്യക്തിയാണു ഭരണഘടനയുടെ കേന്ദ്രബിന്ദു. തീർത്തും ഒഴിവാക്കാനാകാത്ത കാരണങ്ങളുള്ളപ്പോൾ നിയമാനുസൃത മാർഗങ്ങളിലൂടെ മാത്രമേ വ്യക്തികളുടെ സ്വകാര്യതയിൽ ഇടപെടാനാകൂ. അല്ലാതെ പൗരന്മാരുടെ ജീവിതത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും കടന്നുകയറാൻ ഭരണകൂടത്തിന് അവകാശമില്ല.’’കാര്യങ്ങൾ വ്യക്തമാണ്.
ലോകത്ത് ഒരു രാജ്യത്തും ഇത്തരത്തിലുള്ള നിർദേശം പാലിക്കുന്നില്ലെന്നും അതിനാൽ ഇന്ത്യയിലും പാലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സർക്കാർ നിർദേശത്തോട്, പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ ‘ആപ്പിൾ’ കമ്പനി പ്രതികരിച്ചത്. കമ്യൂണിസ്റ്റ് സർവാധിപത്യ ചൈനപോലും ഇത്തരത്തിലുള്ള നിർദേശം പുറപ്പെടുവിച്ചിട്ടില്ലെന്ന് ആപ്പിൾ കമ്പനി ചൂണ്ടിക്കാണിക്കുന്പോൾ നമ്മുടെ ജനാധിപത്യമാണു സംശയനിഴലിലാകുന്നത്.
ഫോണുകൾ ഇപ്പോൾതന്നെ കച്ചവടത്തിനുൾപ്പെടെ വ്യക്തിവിവരങ്ങൾ ചോർത്തുന്നുണ്ട്. ഡിജിറ്റൽ-ഇന്റർനെറ്റ് യുഗത്തിൽ അർഥനഗ്നനായിക്കഴിഞ്ഞ പൗരനെ പൂർണനഗ്നനാക്കുന്ന നടപടിക്കാണ് സർക്കാർ തുനിഞ്ഞത്. ‘സഞ്ചാർ സാഥി’ ആപ്പുകൊണ്ട് സർക്കാർ നിർബന്ധിച്ചു ‘രക്ഷാപ്രവർത്തനം’ നടത്തരുത്. പൗരന്മാരുടെ സ്വകാര്യത അറിയണമെന്ന സർക്കാരിന്റെ നിർബന്ധം, “നീ നിലനിൽക്കുന്നില്ല, ഞാൻ മാത്രമേയുള്ളൂ” എന്നു പറയുന്നതിനു തുല്യമാണ്.
അടിയന്തരാവസ്ഥയെ വിമർശിച്ചിട്ടുണ്ട് എന്നതുകൊണ്ടു മാത്രം നമ്മിൽ ഏകാധിപത്യത്തിന്റെ അംശമില്ലെന്നു പറയാനാകില്ല. ഏകാധിപത്യംപോലെ, അധികാരംകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ പലതുണ്ടല്ലോ മനുഷ്യന്റെ മനസിൽ.
Editorial
വനംവകുപ്പ് കിടപ്പാടം തട്ടിയെടുത്ത ചാലക്കുടിക്കാരൻ ജോൺസന്റെ അനുഭവം നാളെ കേരളത്തിൽ ആർക്കുമുണ്ടാകാം. പക്ഷേ, സുപ്രീംകോടതി വരെ കേസ് നടത്തി കിടപ്പാടം തിരിച്ചുപിടിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അല്ലെങ്കിൽ സൗജന്യമായി കേസ് നടത്തി ജോൺസനെ സഹായിച്ച വക്കീലിനെപ്പോലെ ആരെങ്കിലും ഉണ്ടാകണം.
എന്തായാലും, ഭരണകൂടം അഭയാർഥിയാക്കിയ കുടുംബത്തെ കോടതി തിരികെ വീട്ടിൽ കയറ്റി. പക്ഷേ, കൊള്ളമുതൽ തിരിച്ചുകൊടുത്താൽ കവർച്ച ഇല്ലാതാകുമോ? ഉത്തരവാദികളായ ഉദ്യോഗസ്ഥർ എന്തെടുക്കുകയാണ്? പുതിയ ഇരകളെ തേടി നടക്കുകയാണോ? വീടില്ലാതായ ജോൺസന്റെ ദുരിതം, മക്കളുടെ എന്നെന്നേക്കുമായി മുടങ്ങിയ വിദ്യാഭ്യാസം, കടത്തിണ്ണയിലും വാടകവീട്ടിലുമായി അവരൊഴുക്കിയ കണ്ണീർ... നഷ്ടപരിഹാരം കൊടുക്കേണ്ടതല്ലേ നവകേരള നിർമാതാക്കളേ?
2019 നവംബർ 22നാണ് ഭൂമികൈയേറ്റം ആരോപിച്ച് ചാലക്കുടി ഡിഎഫ്ഒയുടെ നേതൃത്വത്തിൽ സായുധരായ ഇരുപത്തഞ്ചോളം വനം-പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് തുന്പൂർമുഴി പാറോക്കാരൻ ജോണ്‍സനെയും ഭാര്യ റൊബീന, മൂന്നു മക്കൾ, വൃദ്ധരായ മാതാപിതാക്കൾ എന്നിവരെയും സ്വന്തം കിടപ്പാടത്തിൽനിന്നു ബലമായി ഇറക്കിവിട്ടത്. 32 വർഷം മുന്‍പ് ജോൺസൺ പണം കൊടുത്തു വാങ്ങിയ വീട്ടിലുണ്ടായിരുന്നതെല്ലാം ഉദ്യോഗസ്ഥർ വലിച്ചുവാരി പുറത്തിട്ടു.
വീടും ചേർന്നുണ്ടായിരുന്ന ചായക്കടയും പൂട്ടി സീൽ ചെയ്തു. ആ രാത്രിയിൽ ഉദ്യോഗസ്ഥർ സംതൃപ്തിയോടെ ഭാര്യക്കും മക്കൾക്കുമൊപ്പം ഉറങ്ങിയപ്പോൾ, ജോൺസൺ മാതാപിതാക്കൾക്കും ഭാര്യക്കും മക്കൾക്കും കാവലായി സ്വന്തം കടത്തിണ്ണയിൽ കുത്തിയിരുന്നു. ചായക്കടയിലെ വരുമാനംകൊണ്ട് അന്നന്നത്തെ കാര്യം നടത്തിയെന്നല്ലാതെ സന്പാദ്യമൊന്നുമില്ല. എവിടേക്കു പോകുമെന്നറിയില്ല.
പ്രായമായ മാതാപിതാക്കളെയുംകൊണ്ട് തണുപ്പത്ത് എത്ര ദിവസം ഇങ്ങനെ കിടക്കും? എട്ടു കിലോമീറ്റർ അകലെ 6,500 രൂപയ്ക്ക് അയാളൊരു ചെറിയ വീട് വാടകയ്ക്കെടുത്തു. സത്രത്തിൽ ഇടം കിട്ടാതെ കാലിത്തൊഴുത്തിൽ കയറിക്കൂടിയവരുടെ നിസഹായത ആ ക്രിസ്മസിനു ജോൺസൺ തിരിച്ചറിഞ്ഞു. ആറു വർഷം കടന്നുപോയി. കൈയിൽ നയാപൈസയില്ല. രണ്ട് ആൺമക്കളുടെയും പഠനം നിർത്തി. ഒടുവിൽ ജോൺസണും മക്കളും ഐസ്ക്രീം വിൽപ്പനക്കാരായി.
ജോൺസൺ ഉള്ള സന്പാദ്യമെല്ലാം കൊടുത്തു വാങ്ങിയ വീട് അപ്പോൾ തുന്പൂർമുഴി അണക്കെട്ടിനും തൂക്കുപാലത്തിനുമടുത്ത് അനാഥമായിക്കിടന്നു. അയാൾ കോടതിയെ സമീപിച്ചു. എതിർഭാഗത്ത് വനംവകുപ്പ് സർക്കാർ ഭരണകൂട സംവിധാനങ്ങളും പണവുമെല്ലാം വാരിക്കോരി ചെലവഴിച്ചു കേസ് നടത്തി. ഹൈക്കോടതിയിലും വനംവകുപ്പ് ജയിച്ചു.
സുപ്രീംകോടതിയിൽ അപ്പീൽ പോകണമെങ്കിൽ വലിയ തുക ചെലവാകും. റിട്ട. എസ്ഐ പ്രതാപൻ, ജോണ്‍സന്റെ അവസ്ഥ സംസ്ഥാന മനുഷ്യാവകാശകേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അഡ്വ. ജോസ് ഏബ്രഹാം സൗജന്യമായി കേസ് നടത്തി. സുപ്രീംകോടതി ഇതു വനഭൂമിയല്ലെന്നു കണ്ടെത്തി ഹൈക്കോടതി വിധി റദ്ദാക്കി, നാലാഴ്ചയ്ക്കകം ജോണ്‍സനു ഭൂമിയും സ്ഥലവും തിരിച്ചുനൽകണമെന്ന് ഉത്തരവിട്ടു.
പക്ഷേ, സർക്കാരിനു പണം പ്രശ്നമല്ലല്ലോ. ജോൺസൺ ഉൾപ്പെടെ അടച്ച നികുതിപ്പണം ഉപയോഗിച്ചു പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും അതും തള്ളിയ ജസ്റ്റീസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച്, വിധി നടപ്പാക്കി ഡിസംബർ രണ്ടിനു വിവരം അറിയിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ക്രിമിനൽ നടപടിയെടുക്കുമെന്ന് ഉത്തരവിട്ടു.
തിങ്കളാഴ്ച വനംവകുപ്പ് ഗതികെട്ടു വിധി നടപ്പാക്കി. പക്ഷേ, ഉത്തരവാദികൾ മറുപടി പറയണം. ആ കുടുംബത്തിന്റെ ആറു കണ്ണീർവർഷങ്ങളിലെ നഷ്ടത്തിനു സർക്കാർ നഷ്ടപരിഹാരം കൊടുക്കേണ്ടതല്ലേ? കള്ളക്കേസ് ചമച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണ്ടേ? ഈ സർക്കാർ നോക്കുകുത്തിയായപ്പോൾ, വന്യജീവികളെയും ധാർഷ്ട്യക്കാരായ ചില ഉദ്യോഗസ്ഥരെയും അഴിച്ചുവിട്ടു കേരളമൊട്ടാകെ കാട്ടുനീതി നടപ്പാക്കിയ വനംവകുപ്പിന്റെ ക്രൂരതകളിൽ ഒന്നു മാത്രമാണിത്.
തൊമ്മൻകുത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് പലയിടത്തും വനംവകുപ്പ് ഇത്തരം കൈയേറ്റങ്ങളിൽ അഭിരമിക്കുകയാണ്. ആലുവ-മൂന്നാർ രാജപാതയിലും നേര്യമംഗലം-വാളറ റോഡിലുമൊക്കെ അവർ വഴിമുടക്കുകയാണ്. പക്ഷേ, വന്യജീവികളുടെ ആക്രമണം തടയാൻ കഴിവുമില്ല. ഈ യുദ്ധം ജനങ്ങളോടാണ്. കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷമല്ല, വനംവകുപ്പ്-കർഷക സംഘർഷമാണുള്ളത്.
ഇരകളായ പാവപ്പെട്ട കർഷകർക്ക് സുപ്രീംകോടതി വരെ കേസ് നടത്താനൊന്നും സാധിക്കില്ല. ആ നിസഹായതയെ ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുകയാണ്. വനംവകുപ്പ് കൈയേറിയ റവന്യു, സ്വകാര്യ ഭൂമികളെക്കുറിച്ച് മുന്നണിയേതായാലും ഇനി വരുന്ന സർക്കാർ അന്വേഷണം നടത്തണം. സുതാര്യമായ തീരുമാനങ്ങളെടുക്കണം, കഴിവും ജനങ്ങളോടു പ്രതിബദ്ധതയുമുള്ളയാളെ മന്ത്രിയാക്കണം, ധിക്കാരികളും ജനദ്രോഹികളുമായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി നടപടിയെടുക്കണം. ബഹു. സർക്കാർ, ഗാസയിലെ മാത്രമല്ല, നിങ്ങൾ അഭയാർഥികളാക്കിയ കേരളത്തിലെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിൽ!
Editorial
സ്വർണപ്പാളി തട്ടിപ്പ്, വന്യജീവി-തെരുവുനായ ശല്യം, സാന്പത്തികത്തകർച്ച, കടക്കെണി, അഴിമതിയാരോപണങ്ങൾ, ആരോഗ്യ-കാർഷികമേഖലകളുടെ തകർച്ച, കെടുകാര്യസ്ഥത, വികസനമുരടിപ്പ് തുടങ്ങിയ അടിസ്ഥാനവിഷയങ്ങൾക്കു മുകളിലാണോ രാഷ്ട്രീയ നേതാക്കൾക്കെതിരേയുള്ള ലൈംഗികാരോപണങ്ങൾ? അല്ലെങ്കിൽ സർക്കാർ പറയേണ്ടത്, മേൽപ്പറഞ്ഞ വിഷയങ്ങൾക്കുള്ള മറുപടികളോ ഭരണനേട്ടങ്ങളോ ആണ്.
സമൂഹമാധ്യമങ്ങളിൽ ചിലതിന്റെ നിലവാരത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങളിൽ ചിലതു താഴുന്നതു ഖേദകരമാണ്. സോളാർ കേസ് മുതൽ കേരളത്തിൽ സജീവമായ അശ്ലീല രാഷ്ട്രീയത്തിനൊപ്പം ശയിക്കുന്നത് ആരായാലും ഓരോ തെരഞ്ഞെടുപ്പുകാലത്തും പിറക്കുന്നൊരു ജാരസന്തതിയായി സ്ത്രീവിഷയം മാറിയിരിക്കുന്നു.
അതിലും അരോചകമാണ്, പീഡനാരോപണങ്ങൾ കഴുകിക്കളയാത്ത സ്വന്തക്കാരെ ഒക്കത്തിരുത്തിക്കൊണ്ടുള്ള സദാചാര പ്രസംഗങ്ങൾ! നമ്മുടെ തെരഞ്ഞെടുപ്പ് മുൻഗണനാവിഷയങ്ങളെ ‘ചുവന്നതെരുവ്’ നാടകങ്ങൾ വഴിതെറ്റിക്കുകയാണോ? 2013 മുതൽ ഒമ്പത് വര്‍ഷം കേരള രാഷ്ട്രീയത്തെയും കോണ്‍ഗ്രസിനെയും മുൾമുനയിലാക്കിയ സോളാർ കേസ് രാഷ്ട്രീയ അപചയത്തിന്റെ കേരള സ്റ്റോറിയായിരുന്നു.
തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനവിഷയങ്ങളെ അതു വിഴുങ്ങിക്കളഞ്ഞു. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ അധികാരലബ്ധിക്ക് അതു സഹായിച്ചിട്ടുമുണ്ട്. കേരള പോലീസ്, ക്രൈംബ്രാഞ്ച്, സിബിഐ എന്നിവയുടെ അന്വേഷണങ്ങൾക്കൊടുവിൽ ഉമ്മൻ ചാണ്ടിക്കു ക്ലീൻ ചിറ്റ് നൽകിയെങ്കിലും വൈകിപ്പോയി.
പോലീസ് കസ്റ്റഡിയിലിരിക്കെ, സോളാർ കേസ് പ്രതി ലൈംഗികപീഡനമാരോപിച്ച് എഴുതിയെന്നു പറയപ്പെടുന്ന 25 പേജുള്ള കത്തിലെ അവസാന നാലു പേജാണ് ഉമ്മൻ ചാണ്ടിക്കെതിരേ ഉപയോഗിച്ചത്. എന്നാൽ, കത്തിന് 21 പേജേ ഉണ്ടായിരുന്നുള്ളൂ എന്നു കഴിഞ്ഞദിവസം, പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിൽ മൊഴി നൽകി.
നാലു പേജ് പിന്നീട് എഴുതിച്ചേർത്ത് ഉമ്മൻ ചാണ്ടിയെ കുടുക്കുകയായിരുന്നെന്ന ആരോപണത്തെ അതു ശരിവച്ചിരിക്കുകയാണ്. പക്ഷേ, ആ മനുഷ്യൻ നീതിമാനായിരുന്നെന്ന് ഇനി പറഞ്ഞിട്ടെന്തു കാര്യം? പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ കേരളത്തിൽ മറ്റൊരു പീഡനക്കേസ് സജീവമാക്കിയിരിക്കുകയാണ്. ലൈംഗിക അരാജകത്വം ഏതു രാഷ്ട്രീയ നേതാവിന്റേതാണെങ്കിലും വച്ചുപൊറുപ്പിക്കേണ്ടതില്ല.
കോൺഗ്രസ് ആരോപണവിധേയനെ പുറത്താക്കുകയും ചെയ്തു. കുറ്റാരോപിതനെ കോൺഗ്രസുകാർ പിന്തുണയ്ക്കരുതെന്നും നേതൃത്വത്തിന്റെ പിന്തുണ ഇല്ലെന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞത്. പാർട്ടിയിലില്ലാത്ത, തങ്ങൾ മാറ്റിനിർത്തിയ ആരെങ്കിലും ഒളിവിലുണ്ടെങ്കിൽ കണ്ടുപിടിക്കേണ്ടത് പോലീസാണെന്നു കെ. മുരളീധരനും പറഞ്ഞിരുന്നു.
അഴുക്കു പറ്റിയവരെ ചുമന്നാൽ ചുമക്കുന്നവരും നാറുമെന്ന് അവർക്കറിയാം. അതേസമയം, തങ്ങളുടെ എളിയിലിരിക്കുന്നവരുടെ ദുർഗന്ധം എൽഡിഎഫിന് അനുഭവപ്പെടുന്നില്ല. ആരോപണത്തിന്റെ പേരിൽ തങ്ങളുടെ എംഎൽഎ രാജിവച്ചാൽ പിന്നീടു കോടതി കുറ്റവിമുക്തനാക്കിയെങ്കിൽ എംഎൽഎ സ്ഥാനം തിരിച്ചുകൊടുക്കാനാകുമോയെന്നു ചോദിച്ച സിപിഎം, ഒരു സങ്കോചവുമില്ലാതെ ഇപ്പോൾ കോൺഗ്രസിലെ ആരോപണവിധേയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.
നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിലെ യുവതി നേതാക്കൾക്കെതിരേ ആരോപണം ഉന്നയിച്ചപ്പോഴും ഇടതുപക്ഷ ധാർമികത പെട്ടിയിലായിരുന്നു. ചില കോടതിവിധികൾകൂടി പരാമർശിക്കാതെ വയ്യ. വിവാഹിതരാകാതെ ഒരുമിച്ചു കഴിയുകയും പരസ്പര സമ്മതത്തോടെ പിരിയുകയും ചെയ്തശേഷം പുരുഷനെതിരേ ബലാത്സംഗക്കുറ്റം ആരോപിക്കാനാകില്ലെന്ന് സുപ്രീംകോടതി ദിവസങ്ങൾക്കു മുന്‍പും ആവർത്തിച്ചു.
ബലാത്സംഗ വകുപ്പുകളെ ദുരുപയോഗിക്കുന്നത് ഗുരുതര അനീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസിൽ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. കുറ്റമുക്തനാക്കിയാലും ഇത്തരം കേസുകൾ ജീവിതത്തെയാകെ ബാധിക്കുമെന്നും ജീവിതത്തിലൊരിക്കലും ആ കറ കഴുകിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധം ബലാത്സംഗമല്ലെന്നും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചത് 2024 നവംബറിലാണ്. അതായത്, ഇപ്പോൾ കേരളത്തിൽ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്ന ആരോപണത്തിലും കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതനെ ബന്ധപ്പെട്ട പാർട്ടി തള്ളിപ്പറയുകയു ചെയ്തു.
അതു പീഡനമോ ഉഭയസമ്മതപ്രകാരമുള്ള ബന്ധമോ എന്ന് കോടതി തീരുമാനിക്കട്ടെ. പാർട്ടി ഏതായാലും, ഗൗരവമാർന്ന തെരഞ്ഞെടുപ്പു വിഷയങ്ങളിൽനിന്നു രക്ഷപ്പെടാൻ ലൈംഗികാരോപണക്കേസുകളെ ഉപയോഗിക്കരുത്. അതിനെ ആശ്രയിക്കുന്നത് ഭരിക്കുന്നവരായാലും പ്രതിപക്ഷമായാലും രാഷ്ട്രീയത്തെ മലിനമാക്കുകയാണ്.
വർഷങ്ങളായി വന്യജീവികളും തെരുവുനായകളും നരഹത്യ തുടരുകയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ 1.57 ലക്ഷം കോടിയായിരുന്ന പൊതുകടം ഇപ്പോൾ 5.5 ലക്ഷം കോടിയായി. അഴിമതിയാരോപണങ്ങൾ വീടും നാടും വിട്ട് ശബരിമലയിൽ വരെയെത്തി. കർഷകരുടെ അവസ്ഥ ദയനീയമായി. നെല്ലുസംഭരണം വെള്ളത്തിലായി, പഞ്ചായത്തുകളെല്ലാം മയക്കുമരുന്നു കേന്ദ്രങ്ങളായി!
ആത്മവിശ്വാസമുണ്ടെങ്കിൽ സർക്കാർ ഈ വിഷയങ്ങളെ ജനങ്ങൾക്കു മനസിലാകുന്ന ഭാഷയിൽ വിശദീകരിക്കണം. ഇതൊന്നുമല്ല, ഒരു വ്യക്തിക്കെതിരേയുള്ള ലൈംഗികാരോപണമാണ് പ്രധാനമെന്ന നിലയിൽ പ്രതികരിക്കുന്പോൾ മേൽപ്പറഞ്ഞത് ഉൾപ്പെടെയുള്ള ഭരണകെടുകാര്യസ്ഥ ആരോപണങ്ങൾ ശരിയാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെടും.
പാർട്ടിയിൽനിന്നു പുറത്താക്കിയ ആളെക്കുറിച്ചു മറുപടി പറയാൻ നിൽക്കാതെ, പ്രതിപക്ഷവും അതിന്റെ ഉത്തരവാദിത്വം നിറവേറ്റണം. എന്തായാലും ഈ രാഷ്ട്രീയ മാനഭംഗം അവസാനിപ്പിക്കാൻ സമയമായി.
Editorial
മുനമ്പം:
414 രാപകലുകൾ!
610 കുടുംബങ്ങൾ!
ഇന്ത്യയിലെ ജനാധിപത്യ ഭരണഘടനയെ നോക്കുകുത്തിയാക്കി മതാധിഷ്ഠിത വഖഫ് നിയമം കൈയേറിയ സ്വന്തം മണ്ണ് തിരിച്ചുപിടിക്കാൻ പോരാടിയ രക്തരഹിത വിപ്ലവകാരികൾ ഒടുവിൽ സ്വന്തം വസ്തുപ്രമാണങ്ങളിൽ ചുംബിച്ചിരിക്കുന്നു. പ്രീണനരാഷ്ട്രീയത്തിന്റെ മുഖംമൂടികൾ വലിച്ചുകീറിയ മുനന്പം സമരം ഇന്ന് അവസാനിപ്പിക്കുകയാണ്.
മുനന്പത്തെ ഭൂമി വഖഫ് അല്ലെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതിനു പിന്നാലെ, ഭൂനികുതിയടയ്ക്കാൻ യഥാർഥ ഉടമകൾക്കു കഴിഞ്ഞതോടെയാണു സമരം അവസാനിപ്പിക്കുന്നത്. ഇന്നു മൂന്നിനു മുനന്പം വേളാങ്കണ്ണി മാതാ പള്ളിയിലെ സമരപ്പന്തലിൽനിന്നു സ്വന്തം വീടുകളിലേക്കു മടങ്ങുന്പോൾ മുനന്പം നിവാസികളേ, അധിനിവേശനിയമത്തിനും അതിന്റെ മതമൗലികവാദ-രാഷ്ട്രീയ കന്പനി ഭരണത്തിനുമെതിരേ നിങ്ങൾ നടത്തിയ സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കാനും ഒറ്റുകാരെ തുറന്നുകാണിക്കാനും നടത്തിയ മാധ്യമപ്രവർത്തനത്തിൽ ദീപികയും അഭിമാനിക്കുന്നു.
മറക്കേണ്ട, കരിനിയമത്തിന്റെ കാവൽക്കാർ ഉറങ്ങില്ല. കരമടച്ചതു തുടക്കമാണ്, നിങ്ങളുടെ വിയർപ്പ് മണക്കുന്ന നിയമരേഖകളെല്ലാം സകല റവന്യു അവകാശങ്ങളും ഉറപ്പാക്കുവോളം ജാഗ്രത തുടരാം. മതേതരത്വം വിജയിക്കട്ടെ! 2024 ഒക്ടോബർ 13നാണ് വഖഫ് ബോർഡ് അവകാശമുന്നയിച്ച സ്വന്തം ഭൂമിക്കുവേണ്ടി മുനന്പം ജനത അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങിയത്.
മുനന്പം, ചെറായി പ്രദേശത്തെ 610 കുടുംബങ്ങളാണ് തങ്ങളുടെ ഭൂമിക്കുമേൽ വഖഫ് ബോർഡ് അവകാശമുന്നയിച്ചതോടെ കുടിയിറക്കുഭീഷണിയിലായത്. കരമടയ്ക്കുന്നത് ഉൾപ്പെടെയുള്ള റവന്യു അവകാശങ്ങളെല്ലാം അവർക്കു നിഷേധിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ നിരാഹാരം ഇരുന്നതോടെ സമരം ദേശീയശ്രദ്ധയിലാകുകയും രാജ്യത്തൊട്ടാകെ പത്രങ്ങളും ചാനലുകളും വിഷയം റിപ്പോർട്ട് ചെയ്യുകയും ചർച്ചയാക്കുകയും ചെയ്തു.
പക്ഷേ, പരിഹാരം എളുപ്പമായിരുന്നില്ല. അതിന്റെ കുരുക്കുകൾ വിചിത്ര വകുപ്പുകൾ ഉൾക്കൊള്ളുന്ന വഖഫ് നിയമത്തിലായിരുന്നു. 1954ലാണ് വഖഫ് നിയമം പാസാക്കിയത്. കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുച്ഛേദ പ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം. ഇടപെടാൻ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂ.
പരാതിക്കാർ വഖഫ് ട്രൈബ്യൂണലുകളെയാണ് സമീപിക്കേണ്ടത്. അതാകട്ടെ, രാജ്യത്തെ മറ്റു നിയമസംവിധാനങ്ങൾപോലെ സുതാര്യമോ പക്ഷപാതരഹിതമോ വസ്തുനിഷ്ഠമോ അല്ല. ഇതിനു പുറമേ, ബോർഡിന്റെയും മതരാഷ്ട്രീയത്തിന്റെയും ബിനാമികളെപ്പോലെ രംഗത്തുവന്ന വഖഫ് സംരക്ഷണവേദിപോലുള്ളവയുടെ നിഴൽയുദ്ധവും സജീവമായി. പക്ഷേ, മുനന്പംകാർക്ക് ഇതു സമരമായിരുന്നില്ല, ജീവിക്കണോ വേണ്ടയോ എന്ന ചോദ്യമായിരുന്നു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലുള്ള വഖഫ് ബോർഡിന്റേതായി നിലവിൽ 8.7 ലക്ഷം വസ്തുവകകളിലായി ഏകദേശം 1.2 ലക്ഷം കോടി രൂപ വിലവരുന്ന 9.4 ലക്ഷം ഏക്കർ ഭൂമിയുണ്ട്. പലതും കേസിലാണ്. തമിഴ്നാട് തിരുച്ചിറപ്പള്ളി ജില്ലയിലെ തിരുച്ചെന്തുറ ഗ്രാമം പോലും വഖഫാണെന്ന വാർത്തകൾ രാജ്യത്തെ നടുക്കി. പക്ഷേ, മുനന്പത്തെ പാവപ്പെട്ട മനുഷ്യരുടെ സമരം രാജ്യത്തെ വഖഫ് ഇരകൾക്കു പ്രതീക്ഷയായി. ഒരു വർഷത്തോളം കേരള രാഷ്ട്രീയം മുനന്പത്തു നങ്കൂരമിട്ടു.
മുനന്പംകാർക്കൊപ്പമെന്നു തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫും യുഡിഎഫും യഥാർഥത്തിൽ വഖഫ് ബോർഡിനൊപ്പം വേട്ടയിലായിരുന്നു. മുനന്പത്ത് കണ്ണീരൊഴുക്കിയവർ നിയമസഭയിലും പാർലമെന്റിലും നിലവിലുണ്ടായിരുന്ന വഖഫ് നിയമത്തിനുവേണ്ടി വിയർപ്പൊഴുക്കി. അതേസമയം, കൈയേറ്റ വകുപ്പുകൾ ഉൾപ്പെടെ റദ്ദാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയെ എൽഡിഎഫും യുഡിഎഫും എതിർത്തു.
കൈയേറ്റവകുപ്പുകൾ ഒഴിവാക്കാൻപോലും അവർ സമ്മതിച്ചില്ല. പക്ഷേ, ബിജെപി സർക്കാർ ഭേദഗതി പാസാക്കി. നിർഭാഗ്യവശാൽ അതിൽ മുനന്പം പ്രശ്നത്തിനുള്ള പരിഹാരമോ ഭേദഗതിക്കു മുൻകാല പ്രാബല്യമോ ഇല്ലായിരുന്നു എന്നത് നിരാശയ്ക്കിടയാക്കി. എങ്കിലും, ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അപമാനവും മുസ്ലിംകൾ ഉൾപ്പെടെ ആയിരങ്ങൾക്കു ശാപവുമായിരുന്ന വഖഫ് നിയമത്തിൽ വരുത്തിയ ഭേദഗതി എൻഡിഎ ഭരണത്തിന്റെ മതേതര സംഭാവനയായിത്തന്നെ വിലയിരുത്തപ്പെടും.
മതേതരത്വത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ ഇസ്ലാമിക നിയമസംരക്ഷണത്തിനുവേണ്ടി പോരാടിയവരുടെ പിന്തുണയിൽ 140 ഹർജികൾ സുപ്രീംകോടതിയിലെത്തി. പക്ഷേ, മുനന്പത്ത് ഭൂമി തട്ടിയെടുക്കാൻ സഹായിച്ച 40-ാം വകുപ്പിന്റെ ഭേദഗതിയുൾപ്പെടെയുള്ളവ കോടതി റദ്ദാക്കാതിരുന്നത് മതേതര നാട്യക്കാർക്കു തിരിച്ചടിയായി. വീണ്ടും നിരാശയുടെ കടൽക്കാറ്റു വീശുന്നതിനിടെയാണ് കഴിഞ്ഞ മാസം, മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
1950ലെ ആധാരപ്രകാരം മുഹമ്മദ് സിദ്ദിഖ് സേട്ട്, കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനമായി നൽകിയതാണ് ഭൂമി. അതു തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ വഖഫ് അല്ലാതായി മാറിയെന്നും വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുനന്പംകാർക്കു കരമടയ്ക്കാൻ അനുമതി ലഭിച്ചത്.
മറ്റെല്ലാ റവന്യു അവകാശങ്ങളും പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇന്നു സമരം അവസാനിപ്പിക്കുന്നത്. പന്തലിലെ നിരാഹാര സമരം അവസാനിപ്പിച്ചാലും വീട്ടിലെ ജാഗ്രത അവസാനിപ്പിക്കാനാകില്ല. ഭേദഗതിക്കു മുമ്പുണ്ടായിരുന്ന വഖഫ് നിയമം ജനാധിപത്യവിരുദ്ധമാണ്, മതേതര രാഷ്ട്രത്തിന്റെ കടയ്ക്കൽ വച്ച കോടാലിയാണ്. മതമൗലികവാദികളും പ്രീണന രാഷ്ട്രീയക്കാരുമല്ലാത്ത എല്ലാവരും അതിനെതിരേ ജാഗ്രത പാലിക്കണം.
നാളെയും ദീപിക മുനന്പത്തെ മനുഷ്യർക്കൊപ്പമുണ്ടാകും. നിരാഹാരസമരം തുടങ്ങുന്നതിന്റെ തലേ മാസംതന്നെ, മുനന്പത്തെത്തിയ വഖഫ് ബോർഡിന്റെ ബുൾഡോസറിനെക്കുറിച്ച് ദീപിക മുഖപ്രസംഗവും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. പിന്നീട് 17 മുഖപ്രസംഗങ്ങളും വിദഗ്ധരെഴുതിയ ലേഖനങ്ങളും ‘മുനന്പം നീതിയുടെ നിലവിളി’ എന്ന സൂചികയോടെ വാർത്തകളും യഥാസമയം നൽകി.
മുനന്പംകാരുടേത് അധിനിവേശത്തിനെതിരേയുള്ള സ്വാതന്ത്ര്യസമരമാണ്. സാമ്രാജ്യത്വമല്ല, മതപ്രീണനമാണ് ജനങ്ങൾക്കേതിരേ യുദ്ധം പ്രഖ്യാപിച്ചത്. മുനന്പം, പൂർണസ്വരാജിന്റെ കൊടി ഉയർത്തുവോളം ദീപികയും ഒപ്പമുണ്ടാകും. മുനന്പം സൈനികരേ അഭിവാദ്യങ്ങൾ!
Kerala
തിരുവനന്തപുരം: വീക്ഷണം പത്രത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുവന്ന മുഖപ്രസംഗം കോൺഗ്രസ് നിലപാടിന് എതിരാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
പാര്‍ട്ടി മുഖപത്രത്തില്‍ വരാന്‍ പാടില്ലാത്ത കാര്യം തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വന്നിട്ടുള്ള മുഖപ്രസംഗം പാര്‍ട്ടിയുടെ നയത്തിനും തീരുമാനത്തിനും യോജിച്ചതല്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാര്‍ട്ടി പത്രത്തില്‍ വരാന്‍ പാടില്ലാത്തതായിരുന്നു അത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തത് സണ്ണി ജോസഫോ വി.ഡി. സതീശനോ ഒറ്റയ്ക്കല്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിലെ സമുന്നത നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമാണത്. ഒരാള്‍ക്കും ആ തീരുമാനത്തില്‍ വിയോജിപ്പുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന തലക്കെട്ടിൽ വീക്ഷണത്തില്‍ വന്ന മുഖപ്രസംഗം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നായിരുന്നു മുഖപ്രസംഗത്തിലുണ്ടായിരുന്നത്.
കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ വീണ ചാണകത്തുള്ളികൊണ്ട് മൂക്കുപൊത്തുംപോലെയാണ് സിപിഎം രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി സദാചാര പ്രസംഗം നടത്തുന്നതെന്നും വീക്ഷണം വിമര്‍ശിച്ചു.
എതിരാളികള്‍ക്കെതിരേ വ്യാജമായ ലൈംഗീകാരോപണങ്ങള്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണെന്നും മുഖപ്രസംഗത്തിലുണ്ട്.
Editorial
സമൂഹമാധ്യമങ്ങളിലെ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനു സ്വയംഭരണാധികാരമുള്ള നിഷ്പക്ഷ സ്ഥാപനം ആവശ്യമാണെന്ന് സുപ്രീംകോടതി വീണ്ടും അഭിപ്രായപ്പെട്ടിരിക്കുന്നു. വിദ്വേഷ-അശ്ലീല-നുണ വിതരണക്കാർ സകല സീമകളും ലംഘിച്ചെന്നതിൽ സംശയമില്ല.
അറിവിന്റെയും പുരോഗതിയുടെയും കുതിപ്പിനുപയോഗിക്കേണ്ടിയിരുന്ന വിവരസാങ്കേതികവിദ്യയുടെ അതിവേഗപാതയിൽ കുഴിബോംബ് വച്ച കുറ്റവാളികൾ എത്രയോ വ്യക്തികളെയും കുടുംബങ്ങളെയും സ്ഥാപനങ്ങളെയുമൊക്കയാണ് ചിതറിച്ചുകളഞ്ഞത്. അവർ കൃത്രിമ ശത്രുക്കളെ സൃഷ്ടിക്കുകയും അധമചിന്തയെ ഉണർത്തി സമൂഹത്തെ യുദ്ധസജ്ജ ചേരികളിലാക്കുകയുമാണ്. ഇതു നിയന്ത്രിച്ചേ തീരൂ.
പക്ഷേ, അതിനുള്ള നിഷ്പക്ഷ സ്ഥാപന രൂപീകരണം, അഭിപ്രായസ്വാതന്ത്ര്യ തുരുത്തുകൾ ലക്ഷ്യമാക്കി സർക്കാരുകളിറക്കുന്ന പടക്കപ്പലുകളാകരുത്. ‘ഇന്ത്യ ഗോട്ട് ലാറ്റന്റ്’ എന്ന യുട്യൂബ് ഷോയിൽ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾക്കെതിരേ ഷോ നടത്തിപ്പുകാരൻ രണ്‍വീർ അലഹബാദിയയും കൂട്ടരും സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് നിലപാട് അറിയിച്ചത്.
രൺവീറിനെതിരേ കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി കടുത്ത വിമർശനങ്ങൾ നടത്തിയിരുന്നു. “അയാളുടെ ഉള്ളിലെ വൃത്തികേടുകൾ പരിപാടിക്കിടെ ഛർദിക്കുകയാണ്. എന്ത് അശ്ലീലവും പറയാൻ നിങ്ങൾക്കു ലൈസൻസുണ്ടെന്നാണോ കരുതുന്നത്?” രൺവീറിന്റേത് അശ്ലീല പരാമർശങ്ങളാണെങ്കിൽ മറുവശത്ത് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ വിദ്വേഷം വിതയ്ക്കുകയാണ്.
സമൂഹമാധ്യമങ്ങളിലെ ഈ സ്ഥിരം അധോലോകത്തെ പേടിച്ചു പലരും സ്വന്തം അഭിപ്രായം പറയാത്ത സ്ഥിതിയാണ്. മാധ്യമങ്ങളെ ഉൾപ്പെടെ ചൊൽപ്പടിയിലാക്കാനാണ് ഇവരുടെ ശ്രമം. എതിരഭിപ്രായം പറയുന്നവരെയെല്ലാം അതിരാവിലെ എഴുന്നേറ്റ് രാജ്യദ്രോഹികളും മാവോയിസ്റ്റുകളുമാക്കുന്നതാണ് ചിലരുടെ ജോലി. ഇഡിയും എൻഐഎയുമൊക്കെ ഇടപെടേണ്ട വിഷയങ്ങളിൽ അവർ രാവിലെതന്നെ അവരുടെ കണ്ടെത്തലിന്റെ കുറിപ്പിറക്കും.
ഇതേസമയം, മറുവശത്തുള്ളവർ ഫാസിസ്റ്റ്-സംഘി ചാപ്പയുമായി ആളെ തെരയുകയാണ്. അതിനാൽ, സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന പരന്പരാഗത പത്രങ്ങൾക്കുപോലും ഒരേസമയം ഫാസിസ്റ്റ്, സംഘി, ജിഹാദി പട്ടം ചൂടേണ്ടുന്ന യുക്തിരഹിത സാഹചര്യമുണ്ട്. ഈ രാഷ്ട്രീയ-മത സദാചാര ഗുണ്ടകളും പണമുണ്ടാക്കാൻ അശ്ലീലം വിളന്പുന്നവരുമൊക്കെ സമൂഹമാധ്യമങ്ങളെ സമൂഹഹത്യക്ക് ഉപയോഗിക്കുകയാണ്.
വിദ്വേഷപ്രചാരകർ തനിച്ചല്ല; രാഷ്ട്രീയ-വർഗീയ-തീവ്രവാദ പിന്തുണ ആവോളമുണ്ട്. സാഹിത്യ-സാംസ്കാരിക നായകരും മതവ്യത്യാസമില്ലാതെ ആത്മീയനേതാക്കളും നിർലജ്ജം ഈ വിദ്വേഷപ്രകടനങ്ങൾക്ക് ഇറങ്ങുന്നതും അശ്ലീലസാഹിത്യം കുറിക്കുന്നതും കാണുന്പോഴാണ് ഇവരുടെയൊക്കെ ആടുവേഷം കെട്ടിയ ചെന്നായജീവിതം സമൂഹം തിരിച്ചറിയുന്നത്.
തങ്ങൾക്കനുകൂലമാണെങ്കിൽ സർക്കാരും വിഷം ഛർദിക്കുന്നവരുടെ പുറം തിരുമ്മിക്കൊടുക്കുന്നതേയുള്ളൂ. വിദ്വേഷപ്രചാരണങ്ങളിൽ ഭരണാധികാരികളും പങ്കെടുത്തുകൊണ്ടിരിക്കുന്ന കാലത്ത്, നിയന്ത്രണം സങ്കീർണമായ വിഷയമാണ്. അത് കോടതിക്കും അറിയാവുന്നതുകൊണ്ടാകാം, വിദഗ്ധ മാർഗങ്ങൾ ആരായുന്നതിനൊപ്പം, അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യത്തിനു തടസമായാൽ ആ വിഷയം പിന്നീട് പരിഗണിക്കുമെന്നു കൂട്ടിച്ചേർത്തത്.
ഇതുമായി ബന്ധപ്പെട്ടു പൊതുജനാഭിപ്രായങ്ങൾക്കായി സർക്കാർ കരട് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാനും ജുഡീഷൽ, പ്രസ്തുത മേഖലയിലെ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരിക്കാനും ബെഞ്ച് നിർദേശിച്ചു. ലേഖകന്മാരിൽനിന്നു ലഭിക്കുന്ന വാർത്തകൾ ഒന്നിലേറെ എഡിറ്റർമാർ കണ്ടതിനുശേഷം പ്രസിദ്ധീകരിക്കുന്ന പരന്പരാഗത മാധ്യമങ്ങളിലും മാനുഷിക പിഴവുകൾ സംഭവിക്കുന്നുണ്ട്.
അതുപോലും ഒഴിവാക്കാനുള്ള ശ്രമങ്ങൾക്കിടെ, ഉപരിപരിശോധനയേതുമില്ലാതെ അപക്വമതികൾ സമൂഹമാധ്യമങ്ങളിൽ അഴിഞ്ഞാടുന്നത്, മാധ്യമങ്ങളിലുൾപ്പെടെ അനാരോഗ്യകരമായ നിയന്ത്രണങ്ങൾക്കു കാരണമായേക്കാം. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ 180 രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പരിതാപകരമാംവിധം 151-ാമതാണെന്നും മറക്കരുത്.
സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ‘സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്ബുകള്‍’ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ അത് “ഭരണകൂട നിരീക്ഷണമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റു”മെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 2018 ജൂലൈയിൽ പരാമർശിച്ചിരുന്നു. ഏഴു വർഷം പിന്നിട്ടപ്പോഴേക്കും കോടതിക്കു മാറിച്ചിന്തിക്കേണ്ടി വന്നിരിക്കുന്നു.
കോടതി പറഞ്ഞതുപോലെ ഉത്തരവാദിത്വമുള്ള സമൂഹം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഭിന്നാഭിപ്രായങ്ങളെ മാനിക്കുന്നതും നാനാത്വത്തിൽ തെളിയുന്ന സൗന്ദര്യം ദർശിക്കാൻ ശേഷിയുള്ളതുമായ തലമുറയെ പരിശീലിപ്പിക്കണം. പാഠ്യപദ്ധതിയിലെ നേരംകൊല്ലി പാഠങ്ങളൊഴിവാക്കി കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരണം.
പൊങ്ങച്ചങ്ങൾ മാറ്റിവച്ച്, മതസഹിഷ്ണുതയും രാഷ്ട്രീയ സഹിഷ്ണുതയും നമുക്കു കൈമോശം വന്നെന്നു സാക്ഷരകേരളവും സമ്മതിക്കണം. സ്വയംനിയന്ത്രണത്തിന്റെ സമയപരിധി കഴിഞ്ഞതിനാൽ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാത്തതും ഭരണകൂട ഭീകരതയ്ക്കു വഴിതെളിക്കാത്തതുമായ നിയന്ത്രണം ആലോചിക്കാവുന്നതാണ്.
സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ എഴുന്നള്ളിക്കുന്പോൾ മാത്രമല്ല, കാണുന്നതെല്ലാം പങ്കുവയ്ക്കുന്പോഴും ഉത്തരവാദിത്വമില്ലെങ്കിലും ഉത്തരവാദിയാകുമെന്നു മറക്കാതിരിക്കുക. വെറുപ്പിന്റെ പുകപടലങ്ങൾക്കു താഴെ അഗ്നിപർവതങ്ങൾ രൂപപ്പെടുന്നതു കണ്ടില്ലെന്നു നടിക്കാനാകില്ല.
Editorial
കാമറക്കഥ പറയുംമുന്പ് കാര്യം പറയാം. കൂടുതൽ സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാനോ മുഖ്യമന്ത്രിമാരെ വാഴിക്കാനോ പരാജയപ്പെട്ട കോൺഗ്രസ്, കർണാടകത്തിൽ ഉള്ളതുകൂടി കളയുമോയെന്ന ആശങ്ക പാർട്ടി പ്രവർത്തകരെയും ബാധിച്ചിട്ടുണ്ട്.
സിദ്ധരാമയ്യയ്ക്കു പകരം, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി എംഎൽഎമാർ ഡൽഹിയിലെത്തിയത് ജനാധിപത്യ രാഷ്ട്രീയത്തിൽ സംഭവിക്കാൻ പാടില്ലാത്തതൊന്നുമല്ല. പക്ഷേ, പ്രശ്നം എത്രയും പെട്ടെന്നു രമ്യമായി പരിഹരിച്ചില്ലെങ്കിൽ കർണാടകത്തിലെ നേതാക്കളുടെ അധികാരമോഹം രാജ്യമൊട്ടാകെ കോൺഗ്രസിന്റെ അവശേഷിക്കുന്ന പ്രതിച്ഛായയ്ക്കും മങ്ങലേൽപിക്കും.
പിന്തുണയ്ക്കാൻ തയാറാണെന്ന ബിജെപിയുടെ വാഗ്ദാനം ശിവകുമാറിനുള്ള പിന്തുണ മാത്രമല്ല, ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാർക്കുള്ള ക്ഷണക്കത്തുമാണ്.
കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് 2023ൽ കർണാടകത്തിൽ കോൺഗ്രസ് തിരിച്ചുവരവു നടത്തിയത്. പക്ഷേ, തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചുകൊണ്ടിരിക്കവേതന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി തുടങ്ങിയിരുന്നു.
പിന്നീട് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും, ശിവകുമാറിനെ ഉപമുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമാക്കി താത്കാലിക യുദ്ധവിരാമം സാധ്യമാക്കി. അന്നുതന്നെ, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മിൽ അധികാരം പങ്കിടൽ കരാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
അതിന്റെ പശ്ചാത്തലത്തിലാകാം, ഇപ്പോൾ ഭരണം രണ്ടര വർഷമായതോടെ മുഖ്യമന്ത്രിസ്ഥാനം ശിവകുമാറിനു കൊടുക്കണമെന്ന ആവശ്യം വീണ്ടുമുയർന്നിരിക്കുന്നത്. ആറ് എംഎൽഎമാർ ഇതിനായി ഡൽഹിയിലെത്തി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണുകയും ചെയ്തു. പാർട്ടിയിൽ അനൈക്യമില്ലെന്ന് ശിവകുമാർ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും അതല്ല സ്ഥിതിയെന്നാണ് എംഎൽഎമാരുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.എന്‍. രാജണ്ണയുടെ പ്രസ്താവന വിഷയത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ്.
ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി അഞ്ചു വർഷം ഭരിക്കാമെന്ന സ്വപനവും അദ്ദേഹം പങ്കുവച്ചു. പക്ഷേ, അടുത്ത തെരഞ്ഞെടുപ്പിൽ ആരു വേണമെന്നു തീരുമാനിക്കുന്നതു ജനമാണെന്ന് അദ്ദേഹം മറന്നു.
ഇതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ വലയെറിഞ്ഞിട്ടുണ്ട്. പുറത്തുനിന്നു പിന്തുണ നൽകിയാൽ ശിവകുമാർ സ്വീകരിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ധൃതരാഷ്ട്രാലിംഗനത്തിനുള്ള തയാറെടുപ്പാണ്.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മോഷ്ടിക്കാൻ കയറിയ വീട്ടിൽനിന്ന് ഒന്നും കിട്ടാതായതിന്റെ രോഷത്തിൽ സിസിടിവി കാമറകൾ നശിപ്പിച്ച കള്ളൻ വീട്ടുടമയ്ക്കെഴുതിയ കത്ത് ഇന്നലെ കൗതുകവാർത്തയായിരുന്നു. “ചില്ലിക്കാശില്ലാത്ത വീട്ടിൽ എന്തിനാണിത്രയും സിസിടിവി കാമറകൾ?” കള്ളൻ നിരാശാഭരിതമായ കുറിപ്പെഴുതിയ വീടിനെ, തുച്ഛബാക്കിക്കുവേണ്ടി തമ്മിലടിക്കുന്ന കോൺഗ്രസുമായി താരതമ്യപ്പെടുത്തുന്നില്ല.
സ്വാതന്ത്ര്യസമര പാരന്പര്യമുള്ള മഹത്തായ പാർട്ടിയിൽ മൂന്നു സംസ്ഥാനങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള പലതും ബാക്കിയുണ്ട്. പക്ഷേ, അതുകൂടി നഷ്ടപ്പെടുത്തിയാൽ വിമർശനങ്ങളുടെ സിസിടിവി കാമറകൾപോലും ആവശ്യമില്ലാതെ വരും.
തെലുങ്കാനയേക്കാളും ഹിമാചൽ പ്രദേശിനേക്കാളും കരുത്തുണ്ട് പാർട്ടിക്കു കർണാടകത്തിൽ. എന്നിരിക്കിലും, കെട്ടുറപ്പിന്റെ ചടുലവേഗമുള്ള ബിജെപിക്കു നിർമിതബുദ്ധിവേഗത്തിൽ തീർക്കാവുന്നതേയുള്ളൂ അത്. തെരഞ്ഞെടുപ്പ് എൻജിനിയറിംഗ് മാത്രമല്ല ഭൂരിപക്ഷമില്ലാത്തിടത്തെ സ്ഥാനാരോഹണ എൻജിനിയറിംഗും തങ്ങൾക്കു വഴങ്ങുമെന്ന് അവർ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്.
ഇന്ത്യയിലെ ജനാധിപത്യം, ജനങ്ങളിൽ അഥവാ വിവിധ രാഷ്ട്രീയ പാർട്ടികളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളിലും പ്രതിപക്ഷ പാർട്ടികളിലുമൊക്കെയായി വൈവിധ്യങ്ങളോടെ തിളങ്ങുന്നതാണ്. വിജയിക്കുന്ന പാർട്ടിയുടേതാകാം അധികാരം.
പക്ഷേ, ജനാധിപത്യം തോൽക്കുന്നവരുടേതുമാണ്. ഭരിക്കുന്നവരേക്കാൾ കൂടുതൽ ഉത്തരവാദിത്വമാണ് പ്രതിപക്ഷത്തിനുള്ളത്. ആ ചുമതല കോൺഗ്രസോ ഇന്ത്യ മുന്നണിയോ നിർവഹിക്കുന്നുണ്ടെന്ന് അവർപോലും പറയില്ല.
നിങ്ങളിലാരാണ് മുഖ്യമന്ത്രിയെന്നത് ജനങ്ങളുടെ നീറുന്ന വിഷയമല്ല. കേരളത്തിലുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ, കസേരകളിയാണോ കാൽച്ചുവട്ടിലെ മണ്ണാണോ മുഖ്യമെന്ന് കോൺഗ്രസാണു തീരുമാനിക്കേണ്ടത്.
Editorial
എസ്ഐആറിൽ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) പങ്കെടുക്കുന്ന ബിഎൽഒമാർ (ബൂത്ത് ലെവൽ ഓഫീസർ) ജീവനൊടുക്കുന്ന വാർത്തകൾ ഒന്നിനു പിറകേ മറ്റൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. പലരും ആത്മഹത്യാഭീഷണി മുഴക്കുന്നു. ഇതൊന്നും കേട്ടുകേൾവിയില്ലാത്തതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനാവശ്യ തിടുക്കം ആദ്യംമുതലേ വിവാദത്തിലായിരുന്നു. അർഹരായ പലരും പട്ടികയിൽനിന്ന് ഒഴിവായെന്ന ആരോപണവും ഉണ്ടായി.
പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള സർക്കാർ, തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തിയപ്പോൾ വോട്ടർമാരെ മുൾമുനയിൽ നിർത്തിയും ഉദ്യോഗസ്ഥരെ മരണത്തിലേക്കു തള്ളിവിട്ടും യുദ്ധകാലാടിസ്ഥാനത്തിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. നിഗൂഢ നടപടികൾകൊണ്ടല്ല, എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടാകണം ജനാധിപത്യത്തെ സുതാര്യമാക്കേണ്ടത്.
ഗുജറാത്തിലും രാജസ്ഥാനിലും ബംഗാളിലും യുപിയിലും കേരളത്തിലുമൊക്ക ബിഎൽഒമാർ സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കി. യുപിയിലാണ് ഒടുവിലത്തെ സംഭവം. വിവാഹത്തിനുപോലും അവധി കൊടുത്തില്ലെന്നതിന്റെ മനോവേദനയിലാണ് സുധീർ കുമാർ എന്ന യുവാവ് ജീവനൊടുക്കിയത്. അവിടെത്തന്നെ മറ്റൊരു ബിഎൽഒയും വിഷം കഴിച്ചു ജീവനൊടുക്കി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ജീവനൊടുക്കിയതിൽ ഒരാൾ വനിതയാണ്. ഗുജറാത്ത് കൊടിനാർ ദേവ്ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ഭാര്യക്കെഴുതിയ ആത്മഹത്യാക്കുറിപ്പിൽ, ഭാര്യയെയും മകനെയും ഏറെ സ്നേഹിക്കുന്നെങ്കിലും എസ്ഐആറിന്റെ ജോലിഭാരവും മാനസിക സമ്മർദവും താങ്ങാനാകുന്നില്ലെന്നാണ് എഴുതിയിരിക്കുന്നത്.
കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജാണ് ജീവനൊടുക്കിയത്. ജോലിസമ്മർദത്തിനൊപ്പം ഇദ്ദേഹത്തിനെതിരേ സിപിഎം പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ആരോപണമുണ്ടായിരുന്നു. സമ്മർദം താങ്ങാനാകാതെ, ജീവനൊടുക്കുമെന്ന് പൂഞ്ഞാർ മണ്ഡലത്തിലെ ഒരു ബിഎൽഒ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യു ഉദ്യോഗസ്ഥരും ചൂഷണം ചെയ്യുകയാണെന്നും വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നിൽ ജീവനൊടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. മേലുദ്യോഗസ്ഥർ ബന്ധപ്പെട്ട് വിടുതൽ കൊടുക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം ജോലിയിൽ തുടരാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.
ജീവനക്കാർക്കുമേൽ സമ്മർദമേറുന്നതിനിടെ ജോലിയിൽ വീഴ്ച വരുത്തിയ 60 ബിഎൽഒമാർക്കും ഏഴു സൂപ്പർവൈസർമാർക്കുമെതിരേ യുപിയിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. വോട്ടർപട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷം ഉൾപ്പെടെ ആരും എതിരല്ല. വ്യാജ വോട്ടർമാരെ പുറത്താക്കുകയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും വേണം. പക്ഷേ, അനാവശ്യ തിടുക്കമാണ് സംശയത്തിനും ആശങ്കയ്ക്കുമൊക്കെ ഇടയാക്കിയത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലാണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണം.
2002ലെ പട്ടിക അടിസ്ഥാനമാക്കിയതും ബിഎൽഒമാർക്ക് ആവശ്യത്തിനു പരിശീലനം നൽകാത്തതുമൊക്കെ സ്ഥിതി സങ്കീർണമാക്കി. ഇതിനുമുന്‍പ് ബംഗാളിൽ എസ്ഐആർ നടത്തിയത് രണ്ടു വർഷമെടുത്താണെന്നും ഇപ്പോൾ എന്തിനാണ് കേന്ദ്രസർക്കാർ ഇത്ര വലിയ ധൃതി കാണിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി ചോദിക്കുന്നത്. ഏതു രാഷ്ട്രീയ പാർട്ടിയെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ആളുകളെ മരണത്തിലേക്കു തള്ളിവിടുന്നതെന്നും മമത ചോദിച്ചു.
ജനങ്ങളോടാണോ ഭരിക്കുന്ന പാർട്ടിയോടാണോ പ്രതിബദ്ധത എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയേറ്റതു മുതൽ ആവർത്തിക്കപ്പെടുന്നുണ്ട്. വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണ്. ജനങ്ങളെ മടുപ്പിക്കുകയല്ല, ആയാസരഹിതമായി തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. കഴിഞ്ഞദിവസം ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി, ജീവനക്കാർ ദിവസം 12 മണിക്കൂർ വീതം ആറു ദിവസവും ജോലിയെടുക്കണമെന്ന പഴയ അശാസ്ത്രീയ നിലപാട് ആവർത്തിച്ചിരുന്നു.
അനാരോഗ്യകരവും ആപത്കരവുമായ അത്തരം ചൂഷണം ജീവനക്കാരെ ക്ഷീണിതരാക്കുമെന്നു മാത്രമല്ല, ജോലിയുടെ ഗുണനിലവാരം കുറയ്ക്കുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചതൊന്നും അദ്ദേഹത്തിനു വിഷയമല്ല. മരിക്കാനല്ല, ജീവിക്കാനാണു മനുഷ്യർ പണിയെടുക്കുന്നതെന്നു മുതലാളിത്ത മൂർത്തിമാർക്കു മനസിലായില്ലെങ്കിലും ജനാധിപത്യ സർക്കാരിനു മനസിലാകണം. ബിഎൽഒമാരുടെ ആത്മഹത്യാക്കുറിപ്പുകൾപോലും തിരുത്തലുകൾക്കു പ്രേരിപ്പിക്കുന്നില്ലെങ്കിൽ, അവരുടെ പേരില്ലാത്ത വോട്ടർപട്ടിക ജനാധിപത്യത്തിന് അപമാനമാണ്. ചൂഷണത്തിന്റെ സമയം നീട്ടാൻ ആക്രോശിക്കുന്ന ചൂഷണമൂർത്തിയാകരുത് സർക്കാരുകൾ.
Editorial
ഇന്നു ഭരണഘടനാദിനമാണ്. ഇന്ത്യയുടെ ഭരണഘടന ഇത്ര ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാലമില്ല; അടിയന്തരാവസ്ഥയിലൊഴികെ. പക്ഷേ, കറുത്ത ദിനങ്ങളെന്നു വിളിച്ച് അടിയന്തരാവസ്ഥയെ നാം ചരിത്രത്തിന്റെ സ്ഥിരം ഗുണ്ടാപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ പരോക്ഷമാറ്റത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നു പ്രതിപക്ഷം വിമർശിക്കുന്നത്.
നിരീക്ഷിച്ചാൽ അതിനപ്പുറത്തേക്കും കാര്യങ്ങൾ മാറിയിട്ടുണ്ട്. ഭരണഘടന നമ്മെ സംരക്ഷിച്ചുകൊള്ളും എന്ന വിശ്വാസത്തിൽനിന്ന്, ഭരണഘടനയെ നാം സംരക്ഷിക്കണം എന്ന ഉത്തരവാദിത്വത്തിലേക്കുള്ള മാറ്റം ദൃശ്യമാണ്. ആധുനിക രാഷ്ട്രത്തെ പിന്നോട്ടടിക്കുന്ന ഭരണഘടനാ ഭേദഗതികളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഈ ദശാബ്ദത്തിലെ പൊതുബോധ ഭേദഗതിയാണത്. ജനാധിപത്യം, മതേതരത്വം എന്നീ ഭരണഘടനാ ഉറപ്പുകളെക്കുറിച്ചാണ് ആ ഉത്കണ്ഠ.
ലോകത്തെ ഏറ്റവും മികച്ച ഭരണഘടന ഇതാണെന്ന് അഭിമാനിക്കുന്ന നാം, ഇന്ത്യക്കാർക്ക് അതു തള്ളിക്കളയാനാകില്ല. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന, 1949 നവംബർ 26ന് ഭരണഘടനാ നിർമാണസഭ അംഗീകരിച്ചു. അതിന്റെ 76-ാം വാർഷികമാണിന്ന്. നമുക്ക് ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമില്ലാതെ പൗരബോധം നൽകിയത് ഈ ഭരണഘടനയാണ്.
ദൗർഭാഗ്യവശാൽ, ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന വിചാരധാരകളും സജീവമായി. പണ്ടേ നിലവിലുണ്ടായിരുന്ന മതപരിവർത്തന നിരോധന നിയമങ്ങളും ഗോസംരക്ഷണ നിയമങ്ങളുമൊക്കെ ന്യൂനപക്ഷങ്ങൾക്കെതിരേ അക്രമോത്സുകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി. ഇന്ത്യ ഹിന്ദു രാഷ്ട്രവും ഹിന്ദു സമൂഹവുമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവർത്തിച്ചത് കഴിഞ്ഞ ദിവസം ലക്നൗവിലാണ്.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊല, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വശർമ, ബിജെപി രാജ്യസഭാംഗം സുധാൻഷു ത്രിവേദി തുടങ്ങിയവർ ഭരണഘടനയിലെ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾക്കെതിരേ രംഗത്തെത്തിയവരിൽ ചിലരാണ്.
ഇതിനിടെ, പ്രതിപക്ഷത്തിന്റെ സംശയാസ്പദവും ഉത്തരവാദിത്വമില്ലാത്തതുമായ മതസംഘടനാ ബന്ധങ്ങൾ പ്രതിരോധത്തെ നിർവീര്യമാക്കുകയും ഹിന്ദുത്വയ്ക്ക് ന്യായങ്ങൾ സമ്മാനിക്കുകയും ചെയ്തു. ഭരണഘടനാദിനത്തിലെ അസ്വാസ്ഥ്യജനകമായ കാഴ്ചകളാണിത്. ഹിന്ദുരാഷ്ട്ര സങ്കൽപ്പത്തിന് സമാന്തരമായി വിവിധ മതമൗലികവാദ സംഘടനകൾ കൊണ്ടുനടക്കുന്ന ഇസ്ലാമികരാഷ്ട്ര സങ്കൽപ്പവും ഭയപ്പെടുത്തുന്നതാണ്.
ഇന്നലെ പ്രമുഖ മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള പത്രത്തിൽ വന്ന ‘ജമാ അത്തെ ഇസ്ലാമിയുടെ ധൃതരാഷ്ട്രാലിംഗനം’ എന്ന ലേഖനത്തിൽ പറയുന്നത്, ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രസങ്കല്‍പ്പവും മതേതര രാഷ്ട്രീയവും ഒരേ പാത്രത്തില്‍ വേവുമെന്നു തോന്നുന്നില്ലെന്നാണ്. ഈ മതരാഷ്ട്ര നിലപാടിന്റെ അപകടത്തെക്കുറിച്ചു ബോധവത്കരണം നടത്തിവരികയാണ് ഇവിടത്തെ സുന്നി മുസ്ലിംകളെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
നാലു വോട്ടിനുവേണ്ടി വെൽഫെയർ, പിഡിപി തുടങ്ങിയ പാർട്ടികളുടെയും സംഘടനകളുടെയും തോളിൽ കൈയിടുന്നവർ മറുകൈയിൽ ഭരണഘടന പിടിക്കുന്നതിനോളം നിന്ദാപരമായി മറ്റെന്തുണ്ട്? കഴിഞ്ഞ ഓഗസ്റ്റിൽ, എറണാകുളം ഗവണ്മെന്റ് ലോ കോളജിന്റെ 150-ാം വാര്‍ഷികാഘോഷത്തിൽ ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞത് ഓർമിക്കാം: “സോഷ്യലിസം, മതേതരത്വം എന്നിവ ഭരണഘടനയുടെ ആമുഖത്തിലുണ്ടോ ഇല്ലയോ എന്നതല്ല, അവ എന്തിനു മാറ്റുന്നു എന്നതാണ് വിഷയം.
സ്വാതന്ത്ര്യസമരകാലത്തെ ചർച്ചയുടെ തുടർച്ചയായിരുന്നു അത്. പുതിയ ചരിത്രം രചിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ വാക്കുകൾ ഒഴിവാക്കാൻ തോന്നുന്നത്. കടലാസിലെഴുതിയ രേഖയായിട്ടല്ല, ജാലിയൻവാലാ ബാഗിലെ രക്തസാക്ഷികളുടെ രക്തത്താൽ കുറിച്ച രേഖയായിട്ടാണ് ഭരണഘടനയെ മനസിലാക്കേണ്ടത്.”
ഭരണകൂട വിമർശനങ്ങളെ രാജ്യദ്രോഹമായി മനസിലാക്കാൻ മാത്രം ശേഷിയുള്ള സമൂഹമാധ്യമ മണ്ഡൂകങ്ങളും ഇതു മനസിലാക്കിയിരുന്നെങ്കിൽ! ഭരണഘടനയെ സംരക്ഷിക്കാൻ നാമെന്തു ചെയ്യണമെന്നു ചോദിച്ചാൽ, അതിന്റെ അന്തഃസത്ത മനസിലാക്കുക എന്നതാണ് ഉത്തരം. കീശയിലല്ല, ഹൃദയത്തിലാണ് ഭരണഘടന വയ്ക്കേണ്ടത്.
ഭരണഘടനയുടെ അടിസ്ഥാനശിലയെ പാർലമെന്റിനും തൊടാനാകില്ലെന്ന കേശവാനന്ദഭാരതി കേസിലെ സുപ്രീംകോടതി വിധി നിഷ്ക്രിയതയെ പ്രോത്സാഹിപ്പിക്കരുത്. മത-വംശീയ രാഷ്ട്രവാദം ഫാസിസത്തിന്റെ അമ്മയുടെ പ്രച്ഛന്നവേഷമാണെന്നു വിദ്യാലയങ്ങളിലും പുറത്തും പഠിപ്പിക്കണം.
ലോകത്തെല്ലായിടത്തും പരാജയപ്പെട്ട മതരാഷ്ട്രത്തിന്റെ പേറ്റുനോവ് കാത്തിരിക്കുന്നവർ ദാരിദ്ര്യ നിർമാർജനം, ദളിത്-ആദിവാസി-സ്ത്രീ ശക്തീകരണം, ശാസ്ത്രപുരോഗതി, അടിസ്ഥാന വികസനങ്ങൾ, സുരക്ഷിത നാട്, നിഷ്പക്ഷ ഭരണഘടനാ സ്ഥാപനങ്ങൾ തുടങ്ങിയ പരിഷ്കൃത ജനാധിപത്യ-മതേതര വളർച്ചകളുടെ ദുർമരണമാണ് ആവശ്യപ്പെടുന്നത്.
ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞതുപോലെ, നാം ആത്യന്തികമായി ഇന്ത്യക്കാരാണ്. നമുക്കു ചർച്ച ചെയ്യാനും കൈകോർത്തു പരിഹരിക്കാനും നീറുന്ന പ്രശ്നങ്ങളുണ്ടെന്നിരിക്കേ, മതരാഷ്ട്രീയത്തെ അസ്പൃശ്യമായി കാണണം. മറ്റുള്ളവരുടേതല്ല, ആദ്യം നമ്മുടെ കണ്ണു തുറക്കാം; ഇന്നുതന്നെ.
Editorial
നൈജീരിയയിലെ കെബ്ബി സംസ്ഥാനത്ത് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയ ഇസ്ലാമിക ഭീകരർ പിന്നാലേ, നൈജർ സംസ്ഥാനത്തെ 12 അധ്യാപകർ ഉൾപ്പെടെ 315 പേരെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ 15 വർഷത്തിനിടെ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1,25,000 പിന്നിട്ടു.
രണ്ടു കാര്യങ്ങൾ ശ്രദ്ധേയമാണ്. സമീപകാലത്തെ വിമർശനങ്ങളെ ഉൾക്കൊണ്ടിട്ടാണോയെന്നറിയില്ല, കേരളത്തിലെ പല മാധ്യമങ്ങളും മുൻകാലത്തേക്കാൾ പ്രാധാന്യം വാർത്തയ്ക്കു കൊടുത്തു. രണ്ടാമത്തെ കാര്യം, നൈജീരിയയിലേത് ക്രൈസ്തവ വംശഹത്യയല്ല, ഇസ്ലാമിക തീവ്രവാദികൾ മുസ്ലിംകളെയും ആക്രമിക്കാറുണ്ട് എന്ന നൈജീരിയൻ സർക്കാരിന്റെ വാദമാണ്.
മുസ്ലിംകളെ ആക്രമിച്ചു എന്നതുകൊണ്ട്, ലോകമെങ്ങും ക്രൈസ്തവരെ വംശഹത്യ ചെയ്യുന്ന ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളുടെ നൈജീരിയയിലെ ദളങ്ങളെ മതേതര കൊലപാതകികളാക്കുന്നത് യഥാർഥ വിഷയത്തിൽനിന്നുള്ള ശ്രദ്ധ മാറ്റലായിരിക്കും. ബോക്കോ ഹറാം ശക്തമായ 2019 മുതൽ ഭീകരർ തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും മാനഭംഗങ്ങളും മാത്രമല്ല നടത്തിയിട്ടുള്ളത്.
അവർ മോസ്കുകളല്ല, 19,100 ക്രൈസ്തവ ദൈവാലയങ്ങള്‍ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്. ഇസ്ലാമിക ഭീകരരുടെ ഇരകളായ മുസ്ലിംകളോടും ക്രൈസ്തവരോടും നമുക്ക് ഐക്യദാർഢ്യപ്പെടാം, ഭീകരപ്രസ്ഥാനങ്ങളെ വെളുപ്പിക്കാതെതന്നെ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അക്രമികൾ നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെന്റ് മേരീസ് ബോർഡിംഗ് കത്തോലിക്ക സ്കൂളിലെ പെൺകുട്ടികൾ ഉൾപ്പെടെ 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. അക്രമികൾ ഇസ്ലാമിക ഭീകരരാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകളില്ല. പക്ഷേ, ഇത്തരം തട്ടിക്കൊണ്ടുപോകലുകൾ ഇക്കാലമത്രയും നടത്തിയിട്ടുള്ളത് തീവ്ര ഇസ്ലാമിക സംഘടനകളാണ്.
പതിവുപോലെ അവർ വിദ്യാർഥികളെ സമീപത്തെ കാടുകളിലേക്കാണ് കൊണ്ടുപോയിട്ടുള്ളത്. തിങ്കളാഴ്ച കെബ്ബി സംസ്ഥാനത്ത് 25 വിദ്യാർഥിനികളെയും കാടുകളിലേക്കു തട്ടിക്കൊണ്ടുപോയിരുന്നു. കെബ്ബിയിലെ സ്കൂളിനടുത്ത് ചെക് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 20 മിനിറ്റോളം സ്ഥലത്തുണ്ടായിരുന്ന തീവ്രവാദികളെ നേരിടാൻ പോലീസ് എത്തിയില്ല. പോലീസും ഉദ്യോഗസ്ഥരും തീവ്രവാദികളെ പിന്തുണയ്ക്കുന്നു എന്ന ആരോപണം മുന്പേയുള്ളതാണ്.
അക്രമികളെ പിടികൂടിയില്ലെങ്കിലും നൈജറിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകൾ അനിശ്ചിതമായി അടച്ചു. 2014ൽ നൈജീരിയയിലെ ചിബോക്കിലുള്ള സ്കൂളിൽനിന്ന് ബോക്കോ ഹറാം 276 വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയതിലും എണ്ണത്തിൽ വലിയ സംഭവമായി മാറിയിരിക്കുകയാണ് നൈജറിലേത്. ചിബോക്കിലെ പെൺകുട്ടികളിൽ ഏറെയും രക്ഷപ്പെട്ടിരുന്നെങ്കിലും 100 പേരേക്കുറിച്ച് ഇന്നും ഒരു വിവരവുമില്ല.
രക്ഷപ്പെട്ടുവന്ന വിദ്യാർഥിനികളിലൊരാൾ കഴിഞ്ഞ ഏപ്രിൽ 13ന്, 10-ാം വാർഷികത്തിൽ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, സർക്കാരിന്റെ പുനരധിവാസ കേന്ദ്രം തീവ്രവാദികളുടേതിനേക്കാൾ മെച്ചമല്ല എന്നാണ്. തീവ്രവാദികളിൽ ഉണ്ടായ കുഞ്ഞുങ്ങളുമായിട്ടാണ് പലരും രക്ഷപ്പെട്ട് എത്തിയത്. അവർക്ക് ആവശ്യത്തിനു ഭക്ഷണംപോലും കേന്ദ്രത്തിൽ ലഭിക്കുന്നില്ല. നൈജീരിയയിലെ ജനങ്ങൾ തീവ്രവാദികളിൽനിന്നും സർക്കാരിൽനിന്നും ദുരന്തങ്ങൾ ഏറ്റുവാങ്ങുകയാണ്.
ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ്, ഫുലാനി, അൻസാറുൽ മുസ്ലീമിയ, ജമാ അത് നുസ്റത് അൽ ഇസ്ലാം, ലക്കുറാവാ തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങളൊക്കെ അടിസ്ഥാന ലക്ഷ്യമാക്കിയിരിക്കുന്നത് ഇസ്ലാമിക രാഷ്ട്ര നിർമിതിയാണ്. വിദ്യാഭ്യാസത്തെ നിഷിദ്ധമായി കരുതുന്ന ബോക്കോ ഹറാം അത് പലതവണ ആവശ്യപ്പെട്ടു കഴിഞ്ഞു.
മുസ്ലിം വിദ്യാർഥിനികളെ ഉൾപ്പെടെ അവർ തട്ടിക്കൊണ്ടുപോകുന്നതിന്റെ കാരണവും ഇസ്ലാമിക രാഷ്ട്ര സങ്കൽപമാണ്. ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ എന്നാണ് അറിയപ്പെടുന്നതെങ്കിലും അവിടെ മതഭീകരതയുടെ സമാന്തര ഭരണമാണ്. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ നൈജീരിയ സ്ഥാപകൻ എമെക്ക ഉമീഗ് ബലാസി ഇന്നലെ ആവർത്തിച്ച കണക്കനുസരിച്ച്, 15 വർഷത്തിനിടെ 1,25,000 ക്രിസ്ത്യാനികളെയും 60,000 മുസ്ലിംകളെയും വിവിധ തീവ്രവാദ സംഘടനകൾ വധിച്ചു. സർക്കാരിന്റെ കണക്കുകൾ യഥാർഥമല്ല.
19,100 ക്രൈസ്തവ ദൈവാലയങ്ങളും നിരവധി ക്രൈസ്തവ സ്കൂളുകളും നശിപ്പിച്ചുകഴിഞ്ഞു. ഇന്റര്‍ സൊസൈറ്റി എന്ന നൈജീരിയന്‍ എന്‍ജിഒയുടെ റിപ്പോര്‍ട്ട് പ്രകാരം 2015 മുതല്‍ കുറഞ്ഞത് 250 കത്തോലിക്കാ വൈദികരെങ്കിലും അക്രമത്തിനിരയായി. ലക്ഷക്കണക്കിനു ക്രൈസ്തവർ പലായനം ചെയ്തു.
നൈജീരിയയിൽ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണ്. വിവിധ അന്തർദേശീയ ഏജൻസികൾ ക്രൈസ്തവ വേട്ടയെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതു തുടർന്നാൽ സൈനികമായി ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നൽകിയത്. ഫുലാനി തീവ്രവാദികൾ ക്രൈസ്തവ കർഷകരെ കൂട്ടക്കൊല ചെയ്യുകയും അവരുടെ ഗ്രാമങ്ങൾതന്നെ കൈവശപ്പെടുത്തുകയും ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റ് ശൈലിയിൽ പലയിടത്തും ക്രൈസ്തവരുടെ കഴുത്തറക്കുകയോ പിന്നിൽനിന്നു വെടിവച്ചു വീഴ്ത്തുകയോ ചെയ്തു. ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് നൈജീരിയയിലെ തീവ്രവാദത്തിനു കാരണമെന്നു പറയുന്നവർ, ഇസ്ലാമിക തീവ്രവാദമുള്ള ഏതൊരു രാജ്യത്താണ് ദാരിദ്ര്യവും തൊഴിലില്ലായ്മയും അരാജകത്വവും ഇല്ലാത്തതെന്നുകൂടി പറയണം.
ദാരിദ്ര്യം ഇസ്ലാമിക തീവ്രവാദത്തെയല്ല, ഇസ്ലാമിക തീവ്രവാദം ദാരിദ്ര്യത്തെയും അസമാധാനത്തെയുമാണ് വളർത്തുന്നത്. ഭീകരവാദത്തിനു മതമില്ല എന്ന വാദം സമകാലിക യാഥാർഥ്യങ്ങളെ തിരസ്കരിക്കുന്നതും മതമുദ്രാവാക്യം വിളിച്ച് നിരപരാധികളെ വധിക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ മറയ്ക്കുന്നതുമാണ്.
ലോകമെങ്ങും ക്രൈസ്തവരെയും യഹൂദരെയും ഉന്മൂലനം ചെയ്യാൻ പ്രതിജ്ഞാബദ്ധമായ ഭീകര പ്രസ്ഥാനങ്ങൾ നൈജീരിയയിൽ മാത്രം മതേതരമാകുമെന്ന വാദം വിലപ്പോകില്ല. തീവ്ര ഇസ്ലാമിക സങ്കൽപങ്ങളെ പിന്തുണച്ചില്ലെങ്കിൽ മുസ്ലിംകളെയും അതു വെറുതേ വിടില്ല.
ലോകത്തെവിടെയുമെന്നപോലെ നൈജീരിയയിലും ക്രൈസ്തവർ ഉൾപ്പെടെയുള്ള മനുഷ്യരെ വെള്ള പുതപ്പിച്ചു കിടത്തുന്നവരെ വെളുപ്പിക്കാൻ തീവ്രവാദികൾക്കു മാത്രമേ ബാധ്യതയുള്ളൂ.
Editorial
ഭൂമിക്കു തീപിടിക്കുന്ന കാലത്ത് ബ്രസീലിലെ ബെലേമിൽ ആമസോൺ കാടുകളുടെ വാതിൽക്കലാണ് ഇത്തവണ കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം ഒന്നിച്ചത്. പക്ഷേ, ഒരു ദുർനിമിത്തംപോലെ, സമാപനദിവസമായ ഇന്നലെ സമ്മേളനവേദിക്കു തീപിടിച്ചു. അതു യാദൃച്ഛികമാണെങ്കിലും, ആഗോളതാപനത്തെ ചെറുക്കാനുള്ള ചർച്ചകൾക്കു തീപിടിക്കുകയും ഒടുവിൽ ഒന്നും വേവിച്ചെടുക്കാനാവാതെ ലക്ഷ്യങ്ങളിലേറെയും ചാരമാകുകയും ചെയ്യുന്ന യാഥാർഥ്യത്തിന്റെ പ്രതീകമായി മാറി.
താപനില വർധന 1.5 ഡിഗ്രി സെൽഷസിൽ താഴെ പിടിച്ചുനിർത്തണമെങ്കിൽ കാലാവസ്ഥാ പ്രവർത്തനങ്ങൾ ഊർജിതമാക്കിയേ തീരൂ. അതിനാണ് ഐക്യരാഷ്ട്രസഭയുടെ കീഴിൽ 197 രാജ്യങ്ങൾ സിഒപി (കോൺഫറൻസ് ഓഫ് പാർട്ടീസ്) സമ്മേനം നടത്തുന്നത്. 30-ാമത്തെ സമ്മേളനമായിരുന്നു ഇത്തവണത്തേത്. തീരുമാനങ്ങളിൽ പ്രത്യാശയുണ്ട്; പക്ഷേ, ആത്മാർഥതയും നടപ്പാക്കാനുള്ള പണവും സന്പന്നരാഷ്ട്രങ്ങളുടെ കാര്യമായ സഹകരണവുമില്ലാതെ സമ്മേളനം തീർന്നുപോയി.
സഹജീവികളോട് സഹവർത്തിത്വത്തിനു മടിക്കുന്ന മനുഷ്യൻ പ്രകൃതിയോടും സഹകരിക്കാത്തത് സ്വാഭാവികമായൊരു മാനസികാവസ്ഥയുടെ പരിണാമമായിരിക്കാം എന്നുകൂടി സന്ദർഭവശാൽ നിരീക്ഷിക്കട്ടെ. കാര്യങ്ങൾ എളുപ്പം മനസിലാകാൻ, അസർബൈജാനിൽ നടന്ന 29-ാമതു കോൺഫറൻസിൽ പങ്കെടുത്ത ചെറുദ്വീപ് രാഷ്ട്രങ്ങളുടെ സഖ്യത്തിന്റെ പ്രതിനിധി സെഡ്രിക് ഷൂസ്റ്റർ പറഞ്ഞതു കേട്ടാൽ മതി: “സൂര്യാസ്തമയത്തിലേക്ക് എത്താനാവാത്തവിധം ഞങ്ങളൊക്കെ മുങ്ങിക്കൊണ്ടിരിക്കുകയാണ്.
എന്നിട്ടും ഈ ഉച്ചകോടി ഞങ്ങളെ ബോധ്യപ്പെടുത്തുന്നത്, എന്തുമാത്രം വ്യത്യസ്തമായ വള്ളങ്ങളിലാണ് ഞങ്ങളും വികസിതരാജ്യങ്ങളും സഞ്ചരിക്കുന്നത് എന്നാണ്.” അതായത്, തങ്ങളെ വിഴുങ്ങാൻ തുടങ്ങിക്കഴിഞ്ഞ ആഗോളതാപനത്തിന്റെ ആപത്ത് മനുഷ്യർക്കു ബോധ്യപ്പെട്ടു; പക്ഷേ, പരിഹാരത്തിനു കൈകോർക്കാൻ തയാറല്ല. ആഗോളതാപനം ഏറ്റവുമധികം ചൂടാക്കുന്നത് കടലിനെയാണ്.
1961 മുതൽ 2003 വരെയുള്ള കണക്കനുസരിച്ച് ശരാശരി ഓരോ വർഷവും 1.8 മില്ലിമീറ്റർ വീതം സമുദ്രജലനിരപ്പ് ഉയരുകയാണ്. ഇപ്പോഴത് കൂടുതൽ ഉയർച്ചയിലാണ്. അതുകൊണ്ടാണ് ദ്വീപ് രാഷ്ട്രങ്ങൾ തങ്ങളുടെ അപ്രത്യക്ഷമാകാനിരിക്കുന്ന കിടപ്പാടത്തെക്കുറിച്ച് വേവലാതിപ്പെടുന്നത്. പക്ഷേ, സിഒപി 30ൽ പങ്കെടുക്കുന്നത് രാഷ്ട്രങ്ങളുടെ പ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും മത്രമല്ല, വ്യവസായികളും ഫാക്ടറിയുടമകളും കർഷകരല്ലാത്ത വൻകിട കാർഷികോത്പാദകരുമൊക്കെയാണ്.
ആഗോളതാപനം പൂർണമായും മനുഷ്യനിർമിതമല്ല. സൗരചക്രങ്ങളുടെ സ്വഭാവം, അഗ്നിപര്‍വത സ്ഫോടനങ്ങള്‍ തുടങ്ങിയ പ്രപഞ്ച പ്രതിഭാസങ്ങളുടെ പങ്കും സമാന്തരമായുള്ള മനുഷ്യന്റെ പങ്കും എത്രയാണെന്നു കൃത്യമായി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. പരിസ്ഥിതിയിലെ മനുഷ്യന്റെ അനിയന്ത്രിത ഇടപെടൽ മൂലം ഹരിതഗൃഹവാതക വര്‍ധന വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കുക മാത്രമാണ് കരണീയം.
2023ലെ ഹരിതഗൃഹവാതക പുറംതള്ളലിന്റെ 71 ശതമാനവും ജി 20 രാഷ്ട്രങ്ങളുടേതാണ്. അതിൽതന്നെ ആറ് അതിസന്പന്ന രാഷ്ട്രങ്ങളുടെ പങ്കാകട്ടെ 63 ശതമാനവും. പക്ഷേ, ഇരകളിലേറെയും അവികസിത-വികസ്വര രാജ്യങ്ങളിൽ! ട്രംപ് രണ്ടാമത് അധികാരത്തിലെത്തിയശേഷം കാലാവസ്ഥാ നയതന്ത്ര ഓഫീസുപോലും അടച്ചുപൂട്ടി. ഇത്തവണ ചരിത്രത്തിൽ ആദ്യമായി അമേരിക്ക പ്രതിനിധികളെ ഉച്ചകോടിയിലേക്ക് അയച്ചില്ല.
കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, ട്രംപിനെ വിമർശിക്കുകയും അനൗദ്യോഗികമായി കുറെ ഉദ്യോഗസ്ഥർക്കൊപ്പം പങ്കെടുക്കുകയും ചെയ്തു. പക്ഷേ, കാര്യമില്ല. ട്രംപ് സാന്പത്തികസഹായം നൽകില്ല. അതുകൊണ്ടാണ്, “എത്ര വ്യത്യസ്തമായ വള്ളങ്ങളിലാണ് നാം യാത്ര ചെയ്യുന്നത്” എന്ന സെഡ്രിക് ഷൂസ്റ്ററുടെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്. ആഗോളതാപനത്തിന്റെ പ്രധാന പ്രതികൾ ശിക്ഷയനുഭവിക്കാനോ നഷ്ടപരിഹാരം നൽകാനോ തയാറല്ല. അവരെ നിർബന്ധിക്കുന്ന സംവിധാനങ്ങളൊന്നും നിലവിലില്ലതാനും.
കോൺഫറൻസുകൾ വിജയിച്ചാലും ഇല്ലെങ്കിലും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർധിക്കുകയാണ്. ഇങ്ങനെപോയാൽ 21-ാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ അഞ്ച് ഡിഗ്രി സെല്‍ഷസിന്റെ വര്‍ധനയുണ്ടാകും. ഇപ്പോൾതന്നെ പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടുതൽ രൂക്ഷമാകും. വരള്‍ച്ചയും വെള്ളപ്പൊക്കവും കടലാക്രമണവുമെല്ലാം സാധാരണ സംഭവമാകും. ദ്വീപുകളും ചില മഹാനഗരങ്ങളും വെള്ളത്തില്‍ മുങ്ങും. സിഒപി 30ന്റെ തീരുമാനങ്ങളെക്കുറിച്ചോ സന്പന്നരാഷ്ട്രങ്ങളുടെ അട്ടിമറികളെക്കുറിച്ചോ ചർച്ച ചെയ്യുന്നതുപോലെ എളുപ്പമല്ലാത്ത ചില കാര്യങ്ങളുണ്ട്.
ആഗോളതാപനത്തിന്റെ ഏറ്റവും വലിയ കാരണം വാഹനങ്ങളിൽനിന്നുള്ള പുകയായതിനാൽ, സ്വകാര്യവാഹനങ്ങളിൽനിന്നു കഴിയുന്നത്ര പൊതുഗതാഗത സംവിധാനങ്ങളിലേക്കു മാറുക, വിറകടുപ്പുകൾ ഉപേക്ഷിക്കുകയും കരിയിലപോലും കൂട്ടിയിട്ടു കത്തിക്കാതിരിക്കുകയും ചെയ്യുക, ആവശ്യമുള്ളപ്പോൾ മാത്രം വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുക, മരങ്ങൾ വച്ചുപിടിപ്പിക്കുകയും അനിവാര്യമല്ലെങ്കിൽ വെട്ടിമാറ്റാതിരിക്കുകയും ചെയ്യുക, എസി, ഫ്രിഡ്ജ് തുടങ്ങിയവയുടെ ഉപയോഗം കഴിവതും ഒഴിവാക്കുക, പ്ലാസ്റ്റിക് ഉൾപ്പെടെ സാധ്യമായതെല്ലാം പുനരുപയോഗിക്കുക... തുടങ്ങിയ കാര്യങ്ങൾ ചെയ്യുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുക.
മനുഷ്യവംശത്തിന്റെ നിലനിൽപ്പിനായുള്ള ആഗോള ഉച്ചകോടി ബ്രസീലിലോ ഏതെങ്കിലും സ്ഥലത്തോ അല്ല; നാം ഓരോരുത്തരുടെയും തിരുത്തലുകളിലാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ, സഹവർത്തിത്വം ഒരു പരിഷ്കൃത മനോനിലയാണ്. അതിൽ സഹജീവികളെന്നോ പ്രകൃതിയെന്നോ വ്യത്യാസമില്ല. എങ്കിലും ഇപ്പോൾ പറയാനുള്ളത്, പ്രകൃതിയോടുള്ള വെറുപ്പും വിദ്വേഷവും ഒഴിവാക്കുക എന്നാണ്.
Editorial
ഈ വർഷത്തെ തീർഥാടനം തുടങ്ങിയ ആദ്യ ദിവസങ്ങളിൽതന്നെ ശബരിമല ഭക്തരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. അതോടെ സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണ സംവിധാനങ്ങളും താറുമാറായി.
വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങിയപ്പോഴേ ലക്ഷക്കണക്കിന് തീർഥാടകർ രജിസ്റ്റർ ചെയ്തുവെന്നത് വരാനിരിക്കുന്ന തിരക്കിന്റെ സൂചനയായിരുന്നു. എന്നാൽ, ദേവസ്വം ബോർഡിനും സർക്കാരിനും ഇതു തിരിച്ചറിയാനോ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താനോ കഴിഞ്ഞില്ല.
തീർഥാടകർക്കുണ്ടായ വിവരണാതീതമായ ദുരിതമായിരുന്നു ഫലം. തിരക്കിൽപ്പെട്ട് പലർക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായി. പലരും കുഴഞ്ഞുവീണു. കുട്ടികൾ കൂട്ടംതെറ്റി. പ്രാഥമിക സൗകര്യങ്ങൾപോലും വേണ്ടത്ര കിട്ടാതെ തീർഥാടകർ വലഞ്ഞു.
തിങ്കളാഴ്ച മുതൽതന്നെ ഈ കാനനക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നിലയ്ക്കലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞു. തിരക്കുമൂലം നടപ്പന്തലിൽനിന്ന് തീർഥാടകരെ പതിനെട്ടാംപടി വഴി കടത്തിവിടാൻ താമസമുണ്ടായി. എട്ടു മുതൽ പത്തു മണിക്കൂർ വരെയാണ് അയ്യപ്പന്മാർക്ക് കാത്തുനിൽക്കേണ്ടിവന്നത്.
മുന്നൊരുക്കങ്ങളുടെ അഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പുതുതായി ചുമതലയേറ്റ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സമ്മതിച്ചു. അതോടെ, വാചകക്കസർത്തിനപ്പുറം മുൻ ബോർഡ് കാര്യമായൊന്നും ചെയ്തില്ലെന്നും വ്യക്തമായി.
ശബരിമല എന്ന തീർഥാടനകേന്ദ്രത്തിന്റെ പ്രാധാന്യവും വർഷംതോറും അവിടെയെത്തുന്ന അയ്യപ്പഭക്തരുടെ തിരക്കും ഓരോ വർഷവും നേരിടുന്ന പ്രശ്നങ്ങളും ആർക്കും അറിയാത്തതല്ല. എന്നിട്ടും അവിടെയെത്തുന്ന ഭക്തർക്ക് നല്കുന്ന സേവനങ്ങളെല്ലാം തോന്നുംപടിയാണ്. ഒരു മാറ്റവുമില്ല. ആകെക്കൂടി ഓരോ വർഷവും പുതുതായി ഉണ്ടാകുന്നത് അമ്പരപ്പിക്കുന്ന അഴിമതിക്കഥകൾ മാത്രം!
വെർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗും വഴിയാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും തിരക്കു നിയന്ത്രിക്കാൻ തീരുമാനിച്ചത്. വെർച്വൽ ക്യൂ വഴി ദിവസം 70,000 പേരും സ്പോട്ട് ബുക്കിംഗിലൂടെ 20,000 പേരും. പക്ഷേ, വിശ്വാസീമനസുകൾക്ക് അയ്യപ്പദർശനം മാത്രമാണ് ലക്ഷ്യം. അവർ ദർശനത്തിനായി ഒഴുകിയെത്തും.
അത് മുൻകൂട്ടി കാണേണ്ടത് ദേവസ്വം ബോർഡാണ്, സർക്കാരാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റും ദീർഘയാത്ര ചെയ്ത്, പലവിധ കഷ്ടപ്പാടുകൾ സഹിച്ച്, മണിക്കൂറുകൾ വരിനിന്ന് അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരുന്ന അവസ്ഥ എത്ര ഹൃദയഭേദകമായിരിക്കും!
ശബരിമലയിൽ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ വിശാലമായ കാഴ്ചപ്പാടാണു വേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് വലിയൊരു ഭാഗം തീർഥാടകരെത്തുന്നത്. ശബരിമലയിൽ എത്തിച്ചേരാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കണം. അതിനു ചുറ്റുമുള്ള ചെറുപട്ടണങ്ങളുടെ അവസ്ഥ പരിഗണിക്കണം. കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുക്കണം.
അതിനനുസരിച്ച് ദീർഘകാലം നിലനില്‍ക്കുന്ന നല്ല റോഡുകളുണ്ടാകണം. ഭക്തർക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണം. പല ഭരണാധികാരികളും കരുതുന്നതുപോലെ, ഭണ്ഡാരം മാത്രം ലക്ഷ്യമിട്ടല്ല തീർഥാടകർ വരുന്നത്. അയ്യപ്പദർശനം അവരുടെ ജന്മസാഫല്യമാണ്. ആ വികാരംകൂടി അധികൃതർ കണക്കിലെടുക്കണം.
ശരിയാണ്, രാജ്യത്തെ തിരക്കേറിയ മറ്റു തീർഥാടനകേന്ദ്രങ്ങളെ അപേക്ഷിച്ച് ശബരിമലയ്ക്ക് ചില പരിമിതികളുണ്ട്. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തീർഥാടനകാലമല്ല ഇവിടെ. പരിമിതമായ സമയത്തിനുള്ളിൽ പരമാവധി പേർ എത്തുന്നു എന്ന സവിശേഷതയുണ്ട്. കൂടാതെ, ഇതൊരു കാനനക്ഷേത്രമാണ്. സംരക്ഷിത വനപ്രദേശത്താണ് നിലനിൽക്കുന്നത്.
അതുകൊണ്ടുതന്നെ സൗകര്യങ്ങളൊരുക്കുന്നതിന് ഭൂമി കണ്ടെത്താനും മറ്റും നിയമപരവും പ്രായോഗികവുമായ വിഷമങ്ങളുണ്ട്. പോരാത്തതിന്, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾ കണക്കിലെടുക്കണം. എങ്കിലും, നിലവിലുള്ള പരിമിതികൾ അംഗീകരിച്ചുകൊണ്ട് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ബാധ്യതയും ഉത്തരവാദിത്വവും അധികാരികൾക്കുണ്ട്.
തീർഥാടനകേന്ദ്രങ്ങളിലെ അമിതമായ തിരക്കുമൂലം ഉണ്ടാകുന്ന ദുരന്തങ്ങളുടെ വാർത്തകളൊക്കെ താത്കാലിക പ്രതികരണം മാത്രമേ എല്ലാവരിലും ഉണ്ടാക്കുന്നുള്ളൂ എന്നതാണ് ദുഃഖകരവും ആശങ്കാജനകവുമായ കാര്യം.
സ്വർണപ്പാളി അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കുകൾ, ദേവസ്വം ബോർഡിലെ ചുമതലാമാറ്റം... മുന്നൊരുക്കങ്ങളിലെ പാളിച്ചകൾക്ക് വിശദീകരണങ്ങൾ വന്നുതുടങ്ങി.
ഇത്രയധികം പേർ എത്തിച്ചേരുന്ന ഒരിടത്ത് ഒരുക്കേണ്ട സുരക്ഷയിൽ വന്ന വീഴ്ച വിശദീകരണങ്ങളിലും ഒഴികഴിവുകളിലും വ്യാഖ്യാനങ്ങളിലും മൂടിവയ്ക്കേണ്ട കാര്യമല്ല. തെറ്റുകൾ മനസിലാക്കി എത്രയും പെട്ടെന്ന് തിരുത്താൻ വേണ്ട നടപടികളാണാവശ്യം.
പാളിച്ചകളുണ്ടെന്ന് ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് തിരിച്ചറിഞ്ഞത് എന്തായാലും നല്ല കാര്യമാണ്. സ്ഥാനചലനം മനസിലാക്കി മുൻ ഭരണസമിതി കുറ്റകരമായ അനാസ്ഥ കാണിച്ചെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ പ്രസിഡന്റിന്റെ തിരിച്ചറിവ്.
ദ്രുതകർമസേനയും ദേശീയ ദുരന്തനിവാരണ സേനയും എത്തിയില്ലെന്നത് കാര്യങ്ങൾ വഷളാക്കിയെന്നാണ് റിപ്പോർട്ട്. ഭക്തരെ പതിനെട്ടാംപടി കയറ്റിവിടാൻ നിയോഗിച്ച പോലീസുകാരുടെ പരിചയക്കുറവും തിരക്കു വർധിക്കാൻ കാരണമായെന്നു പറയുന്നു.
സംസ്ഥാന സർക്കാരിന്റെ അപേക്ഷ ചെല്ലുമ്പോഴേക്ക് ദേശീയ സേന ബിഹാർ ഇലക്ഷൻ ഡ്യൂട്ടിക്കു പോയെന്നാണ് വാർത്തകൾ. സേന ഇന്നെത്തുമെന്ന് അധികൃതരുടെ വിശദീകരണവും കണ്ടു. പഴിചാരലുകളും കുറ്റപ്പെടുത്തലും നിർത്തി സർക്കാർ, സർക്കാരിതര സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട സമയമാണിത്.
സീസൺ തുടങ്ങിയിട്ടേയുള്ളൂ. തിരക്ക് ഇനിയും കൂടും. വേണ്ടതു ചെയ്യാൻ ഒരു ദുരന്തത്തിനായി കാത്തിരിക്കേണ്ട കാര്യമില്ല.
Editorial
2021ലെ പുതുവത്സരദിനത്തിൽ കേരളത്തിലെ സാധാരണക്കാർക്കായി നമ്മുടെ മുഖ്യമന്ത്രി പത്ത് പ്രഖ്യാപനങ്ങൾ നടത്തി. സമയബന്ധിതമായി നടപ്പാക്കുമെന്ന ആമുഖത്തോടെയായിരുന്നു അവതരണം. ‘അഴിമതിമുക്ത കേരളം’ എന്നതായിരുന്നു അതിലെ സുപ്രധാനമായ പ്രഖ്യാപനം.
“സർക്കാർ സർവീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികൾ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. അഴിമതിയെപ്പറ്റി കൃത്യമായി വിവരമുള്ളവർക്ക് ഇത് പരാതിപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും.”
ഇതായിരുന്നു മുഖ്യമന്ത്രി അന്ന് അഴിമതിയെക്കുറിച്ച് പറഞ്ഞതിന്റെ രത്നച്ചുരുക്കം. അതേ വർഷം മേയ് 20നാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്.“അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണു സർക്കാരിന്. ജനപക്ഷത്തായിരിക്കണം സർക്കാർ ജീവനക്കാർ. അഴിമതി നടത്തി രക്ഷപ്പെട്ട് എല്ലാക്കാലവും നടക്കാനാകില്ല.
സംസ്ഥാനത്തെ പൊതുവായ രീതി സ്വീകരിച്ച് ഉദ്യോഗസ്ഥർ മാറണം.” ഈ വാക്കുകളും മുഖ്യമന്ത്രിയുടേതുതന്നെ. പാലക്കാട് പാലക്കയത്തെ വില്ലേജ് ഓഫീസ് അഴിമതിയുമായി ബന്ധപ്പെട്ട് 2023 മേയ് 25ന് അദ്ദേഹം സർക്കാർ ജീവനക്കാർക്ക് നൽകിയ മുന്നറിയിപ്പ്.
“സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്നതെന്തിന്? ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അഴിമതി ഉണ്ടാകില്ലെന്ന പൊതുധാരണയുണ്ട്. ഇതില്‍ മാറ്റം വരുന്നത് പരിതാപകരമായ അവസ്ഥയാണ്.” ഇതാകട്ടെ കേരള ഹൈക്കോടതിയുടെ പരാമർശമാണ്. കഴിഞ്ഞ ദിവസം, അതായത് 2025 നവംബർ 17ന് കശുവണ്ടി വികസന കോര്പറേഷന് അഴിമതിയുമായി ബന്ധപ്പെട്ട ഉപഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റീസ് ബദറുദ്ദീന്റെ വിമര്‍ശനം.
നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടതെന്നും അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ എഴുതേണ്ടിവരുമെന്നുംകൂടി കോടതി പറഞ്ഞു. മേൽപ്പറഞ്ഞ മൂന്നു പ്രസ്താവനകളും ചേർത്തുവയ്ക്കുമ്പോൾ കിട്ടുന്നതാണ് നമ്മുടെ സർക്കാർ തലത്തിലെ അഴിമതിയുടെ നേർചിത്രം. ‘അഴിമതിമുക്ത കേരളം’ നടപ്പാക്കും എന്ന പ്രഖ്യാപനത്തിൽ ഭരണാധികാരിയുടെ നിശ്ചയദാർഢ്യത്തിന്റെ സ്വരമുണ്ട് എന്നത് സത്യം.
എന്നാൽ, രണ്ടു വർഷത്തിനുശേഷമുള്ള മുന്നറിയിപ്പിൽ പരാജയപ്പെടുന്ന അധികാരിയുടെ ഇടർച്ചയാണ് അനുഭവപ്പെടുന്നത്. ഹൈക്കോടതിയുടെ പരാമർശമാകട്ടെ ഈ നാട്ടിലെ ഏതു സാധാരണക്കാരന്റെയും ഉള്ളിലുള്ളതും. അഴിമതിക്കെതിരേ പറയാത്ത രാഷ്ട്രീയക്കാരോ ഭരണാധികാരികളോ ഭരണഘടനാ സ്ഥാപനങ്ങളോ കോടതികളോ പണ്ഡിതരോ സാമൂഹികശാസ്ത്രജ്ഞരോ ഇല്ല.
അഴിമതി ഇല്ലാതാക്കാൻ ഇവിടെ കാക്കത്തൊള്ളായിരം നിയമങ്ങളുണ്ട്. അവ നടപ്പാക്കാൻ നിരവധി നിയമസംവിധാനങ്ങളുണ്ട്. വിജിലൻസ്, ഓംബുഡ്സ്മാൻ, ലോകായുക്ത, കമ്മീഷനുകൾ എന്നിങ്ങനെ. എന്നിട്ടും അഴിമതിക്കൊരു കുറവുമില്ല. അഴിമതി ആഗോള സംഭവമാണ് എന്നു പറഞ്ഞ് കൈകഴുകിയ ഭരണാധികാരികൾ പോലുമുണ്ടായിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്തത് 665 അഴിമതി കേസുകളാണ്. തദ്ദേശ സ്വയംഭരണ വകുപ്പായിരുന്നു മുമ്പിൽ -97. റവന്യു വകുപ്പ്-91, സഹകരണം-57, ധനകാര്യം-52, ഭക്ഷ്യപൊതുവിതരണം-40, പോലീസ്-36, വിദ്യാഭ്യാസം-31, ആരോഗ്യം-26, പൊതുമരാമത്ത്, മോട്ടോർ വകുപ്പ്-19 എന്നിങ്ങനെയാണ് കണക്ക്.
ഇതിൽ 361 കേസുകളിൽ അന്വേഷണം പൂർത്തിയായെന്നും 304 എണ്ണത്തിൽ അന്വേഷണം നടക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ നിയമസഭയിൽ ചോദ്യോത്തരവേളയിൽ അറിയിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് 427 അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഒരു കണക്ക്. 95 കേസുകൾ തദ്ദേശ ഭരണ വകുപ്പില്‍ത്തന്നെ.
റവന്യു വകുപ്പിൽ-76, സഹകരണവകുപ്പിൽ-37, പോലീസ് വകുപ്പിൽ-22, പൊതുമരാമത്ത് വകുപ്പിലും ആരോഗ്യ വകുപ്പിലും-19 വീതം എന്നിങ്ങനെ പോകുന്നു കണക്ക്. അന്വേഷണം നടത്തിയതിൽ എത്രപേർ ശിക്ഷിക്കപ്പെട്ടുവെന്നതിന് കൃത്യമായ കണക്കുണ്ടോ എന്നറിയില്ല. ആദ്യത്തെ ചില ബഹളങ്ങൾക്കുശേഷം കേസുകൾ മാഞ്ഞുപോകുന്നതും പതിവു കാഴ്ചയാണ്.
അഴിമതിക്കേസുകളില്‍ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ആറു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ എത്താറുണ്ട്. ഭരണത്തിലെ സ്വാധീനമാണ് ഇതിനവരെ സഹായിക്കുന്നത്. വിജിലന്‍സ് പിടിച്ച കേസുകളേക്കാള്‍ എത്രയോ അധികമാണ് യഥാർഥ അഴിമതി കേസുകളെന്നതും എല്ലാവർക്കും നിത്യപരിചയത്തിൽനിന്ന് വ്യക്തമാണ്.
ഉദ്യോഗസ്ഥതലത്തിലെ അഴിമതിയേക്കാൾ ഭീകരമാണ് രാഷ്ട്രീയ ഭരണാധികാര തലത്തിലേത്. മഞ്ഞുമലയുടെ ചെറിയൊരംശം മാത്രമാണ് വല്ലപ്പോഴും പുറത്തുവരുന്നത്. അതുതന്നെ പലതരം സ്വാധീനങ്ങളാൽ കാലക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. വിരലിലെണ്ണാവുന്ന ഉന്നത രാഷ്ട്രീയനേതാക്കളെ അഴിമതിയുടെ പേരിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ.
അതുതന്നെ അവർ പ്രതിപക്ഷത്തായിരിക്കുമ്പോൾ മാത്രം.ചുരുക്കത്തിൽ, ഒരു വശത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളും മുന്നറിയിപ്പുകളും കോടതി നിരീക്ഷണങ്ങളും ഉത്തരവുകളും പ്രവഹിക്കുമ്പോൾ മറുവശത്ത് അഴിമതിയും നിർബാധം നടക്കുന്നു. സ്വന്തക്കാർ ചെയ്യുന്നതൊന്നും അഴിമതിയല്ല, എതിരാളികൾ ചെയ്യുന്നതു മാത്രമാണ് അഴിമതിയെന്നാണ് പൊതുവേ നമ്മുടെ സമൂഹത്തിലെ മനോഭാവം.
അതനുസരിച്ചുള്ള ന്യായീകരണങ്ങളും വ്യാഖ്യാനങ്ങളും കാപ്സൂളുകളും ഒഴുകിക്കൊണ്ടേയിരിക്കും. ഒറ്റതിരിഞ്ഞ ചില കോടതിവിധികളിലും കൂട്ടംതെറ്റിയ ചില ഭരണാധികാരികളുടെ ധീരമായ ഇടപെടലുകളിലും മാത്രം ആശ്വാസം കൊള്ളാനാണ് സാധാരണ ജനങ്ങളുടെ വിധി.
അഞ്ഞൂറ് കൊടുത്താലും വേണ്ടില്ല, കാര്യം വേഗം നടക്കണം എന്ന മനോഭാവമുള്ള സമൂഹത്തിൽനിന്ന് അഴിമതി പൂർണമായും തുടച്ചുനീക്കാനാകുമോ എന്ന ചോദ്യവും പ്രസക്തമാണ്. മനോഭാവത്തിലെ മാറ്റവും ഇച്ഛാശക്തിയുള്ള ഭരണകൂടവും മൂല്യബോധമുള്ള ഭരണസംവിധാനങ്ങളും വന്നേ തീരൂ. അതിനായി നിരന്തരം ശബ്ദമുയർത്തി പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ കർത്തവ്യം. അതിലേക്കുള്ള ഇന്ധനമാകട്ടെ ഇത്തരം കോടതിപരാമർശങ്ങൾ.
“കൈക്കൂലി വാങ്ങരുത്; അത് വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളം പറയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു” (പുറപ്പാട് 23:8) എന്ന വചനത്തിന് ഒരുകാലത്തും പ്രസക്തി നഷ്ടപ്പെടുന്നില്ല.
Editorial
എത്ര ലജ്ജാകരമാണിത്. പല കാരണങ്ങൾകൊണ്ടു വിവാദങ്ങളിൽ മുങ്ങിയ എസ്ഐആർ എന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം ഒടുവിൽ ഒരു ജീവനെടുത്തിരിക്കുന്നു. അമിത ജോലിഭാരവും പല കേന്ദ്രങ്ങളിൽനിന്നുള്ള സമ്മർദവുമാണ് ബൂത്ത് ലെവൽ ഒാഫീസറായ അനീഷ് ജോർജ് എന്ന നാൽപത്തഞ്ചുകാരൻ ജീവനൊടുക്കാൻ ഇടയാക്കിയതെന്നാണ് ആരോപണം.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിച്ചതാണ് പയ്യന്നൂർ മണ്ഡലം 18-ാം നന്പർ ബൂത്തിലെ ബിഎൽഒയും കുന്നരു സ്കൂളിലെ ഒാഫീസ് അസിസ്റ്റന്റുമായ അനീഷ് ജോർജ് ജീവനൊടുക്കാൻ കാരണമെന്നാണ് ബിഎൽഒമാരുടെ കൂട്ടായ്മ ആരോപിച്ചിരിക്കുന്നത്.
പ്രതിക്കൂട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ചോദ്യങ്ങൾക്കും ആക്ഷേപങ്ങൾക്കും ഉത്തരം പറഞ്ഞാൽ ഉടയാട ഉരിഞ്ഞുപോകുമോയെന്നു ഭയക്കുന്ന ഒരു സംവിധാനത്തിനു പ്രതിക്കൂട്ടിൽ നിൽക്കുന്നതിനും നാണമില്ലാതായിരിക്കുന്നുവോ? കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊടുന്പിരിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുനിഞ്ഞിറങ്ങിയത്.
ഇതു ശരിയായ സമയമല്ലെന്ന് സംസ്ഥാന സർക്കാരും രാഷ്ട്രീയ പാർട്ടികളും കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷണറും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയതാണ്. എന്നാൽ, ഇപ്പോൾത്തന്നെ നടത്തിയേ തീരൂ എന്ന പിടിവാശിയിലായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥ സംവിധാനവുമെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ മുഴുകിയിരിക്കുന്ന സമയത്തുതന്നെ വോട്ടർ പട്ടിക പരിഷ്കരണം നടത്തണമെന്നു ശഠിച്ചത് ജനാധിപത്യ മര്യാദയ്ക്കു നിരക്കുന്നതാണോ? ജനാധിപത്യ മര്യാദകളെക്കുറിച്ചു മറുപടി പറയാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗ്യത പോലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അന്തരീക്ഷത്തിൽ ഈ ചോദ്യം ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കാനാണ് സാധ്യത.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇടയിൽ ബിഎൽഒമാർ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഫോമുകളുമായി വീടുകളിൽ കയറിയിറങ്ങുന്നതുതന്നെ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു വരുന്നവർ എന്ന ചിന്തയിലാണ് പലരും ബിഎൽഒമാരെ വീടുകളിലേക്കു സ്വീകരിക്കുന്നത്.
മാത്രമല്ല, മേലുദ്യോഗസ്ഥരിൽനിന്ന് വലിയ സമ്മർദമാണ് നേരിടേണ്ടി വരുന്നതെന്നു ബിഎൽഒമാർ കുറ്റപ്പെടുത്തുന്നു. ഒരു മാസമാണ് വോട്ടർപട്ടിക ഫോം വിതരണം ചെയ്യാനും തിരികെ വാങ്ങാനുമായി അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഇതു പര്യാപ്തമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
ഒരു വീട്ടിൽത്തന്നെ പല ബൂത്തുകളിലെ വോട്ടർമാർ. പല വീടുകളിലും ചെല്ലുന്പോൾ ആളില്ലാത്തതിനാൽ പലവട്ടം പോകേണ്ടി വരുന്നു.2002ലെ വോട്ടർപട്ടികയിലെ തങ്ങളുടെ വിവരങ്ങൾ മിക്ക വോട്ടർമാരുടെയും പക്കൽ ഇല്ല. മാത്രമല്ല, ഫോറങ്ങൾ നൽകുന്പോഴും പിന്നീടും വോട്ടർമാർക്ക് നിരവധി സംശയങ്ങൾ. ബിഎൽഒമാർക്ക് ഫോൺ താഴെ വയ്ക്കാൻ സമയം കിട്ടുന്നില്ല... ഇങ്ങനെ നീളുന്നു ആക്ഷേപങ്ങൾ.
ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലാണ് സംശുദ്ധമായ വോട്ടർപട്ടിക എന്നതിൽ ആർക്കും തർക്കമില്ല. അത് യഥാസമയങ്ങളിൽ പരിഷ്കരിക്കേണ്ടത് അനിവാര്യവുമാണ്. എന്നാൽ, അതു സമയമെടുത്തു കൃത്യതയോടെയും വ്യക്തതയോടെയും സുതാര്യതയോടെയും ചെയ്യുമ്പോഴാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിനു തലയുയർത്തി നിൽക്കാനാകുന്നത്.
വലിച്ചുവാരിയും തിരക്കിട്ടും ഉദ്യോഗസ്ഥരെ ഞെക്കിപ്പിഴിഞ്ഞും ഇത്ര പരവേശത്തിൽ പരുവപ്പെടുത്തേണ്ടതല്ല വോട്ടർപട്ടിക. അർഹരായവർ എല്ലാവരും പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്നും അനർഹർ നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും വ്യക്തതയോടെ ഉറപ്പാക്കേണ്ടതുണ്ട്. ഇതു സുതാര്യമായി ചെയ്യാനാവശ്യമായ സമയം ഉദ്യോഗസ്ഥർക്കും അതു പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള അവസരം ജനങ്ങൾക്കും അനുവദിക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
ജോലിഭാരത്തെക്കുറിച്ചു പരാതി പറയുന്പോൾ ദൗത്യത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്ന ബിഎൽഒമാർ തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ജോലിയുടെ ഗൗരവം തിരിച്ചറിഞ്ഞ് മനപ്പൂർവം വീഴ്ച വരുത്താതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് ക്ലാസ് ഒന്ന്, ക്ലാസ് രണ്ട് ജോലിക്കാരെ നിയമിച്ചിരിക്കുന്പോൾ ക്ലാസ് മൂന്ന്, ക്ലാസ് നാല് ജീവനക്കാരാണ് എസ്ഐആറിനു നിയോഗിക്കപ്പെട്ടിരിക്കുന്നത്.
എസ്ഐആർ പൂർത്തിയാക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ മറ്റെല്ലാ ജോലികളിലും നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർ കൂട്ടായാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും ആർക്കും സമ്മർദമുള്ളതായി ഇതുവരെ അറിയിച്ചിട്ടില്ലെന്നുമാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു. കേൽക്കറുടെ നിലപാട്. കണ്ണൂരിൽ ഒരു ബിഎൽഒ ജീവനൊടുക്കിയ സാഹചര്യത്തിൽ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എന്തായാലും തിരക്കിട്ടും സമ്മർദം ചെലുത്തിയും തട്ടിക്കൂട്ടിയെടുക്കുന്ന ഒരു വോട്ടർപട്ടികയല്ല നമുക്ക് ആവശ്യം. സുതാര്യമായും സുഗമമായും കാര്യങ്ങൾ നടത്താൻ സമയം നീട്ടിനൽകണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അതിനു തയാറാകണം. ചില പ്രതിപക്ഷ കക്ഷികൾ തിരക്കിട്ടുള്ള വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും ശുദ്ധമാക്കാനെന്ന പേരിൽ അവിശുദ്ധ കാര്യങ്ങൾ നടന്നാൽ അതു ജനാധിപത്യത്തെ ഊന്നുവടിയിലാക്കുന്നതിനു തുല്യമായിരിക്കും.
Editorial
പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്നു പേർക്കു ജീവപര്യന്തവും ഓരോരുത്തർക്കും 6.08 ലക്ഷം രൂപ വീതം പിഴയും വിധിച്ചിരിക്കുന്നു. ഗുജറാത്തിലാണ് പശുവിനെ കൊന്നതിന് ഇത്ര കഠിനമായ ശിക്ഷ. നൂറുകണക്കിനു മനുഷ്യരെ വന്യജീവികളും തെരുവുനായകളും കൊല്ലുന്നതു തടയാത്ത പ്രാകൃതനിയമം തിരുത്താത്തവരാണ്, മൃഗങ്ങളുടെ പേരിൽ മനുഷ്യരെ ആജീവനാന്തം കൂട്ടിലിടാൻ ഗോഹത്യാ നിയമങ്ങളെ രാകിമിനുക്കി വേട്ടയ്ക്കിറങ്ങിയിരിക്കുന്നത്.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയുമൊക്കെ ദൈവദൂഷണ-മത-മതനിന്ദാ നിയമങ്ങൾ ആധുനികലോകത്തിനു ചേർന്നതല്ലെന്നു പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇല്ല. ആ മനോനിലയിലേക്കാണ് ചിലർ ഈ മതേതര-ജനാധിപത്യ രാജ്യത്തെയും കെട്ടിവലിക്കുന്നത്. അവർക്കത് അപമാനകരമായി തോന്നില്ല. പക്ഷേ, ബിജെപി സർക്കാരുകൾ മൂർച്ച കൂട്ടിയ ഗോഹത്യ, മതപരിവർത്തന നിരോധന നിയമങ്ങൾ ജനാധിപത്യത്തോടല്ല, മതാധിപത്യത്തോടാണു ചേർന്നുനിൽക്കുന്നതെന്നു തിരിച്ചറിയണം.
ഗോഹത്യ കേസിൽ കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് ഗുജറാത്തിലെ അമ്രേലി സെഷൻസ് കോടതി ശിക്ഷിച്ചത്. 2023 നവംബർ ആറിന് അമ്രേലി ജില്ലയിലെ ഖട്ട്കിവാഡയിലുള്ള മുഖ്യപ്രതി അക്രം സോളങ്കിയുടെ വീട്ടിൽ റെയ്ഡ് നടത്തി 40 കിലോ ബീഫ് പിടികൂടി. ഖാസിം സോളങ്കിയെ സംഭവസ്ഥലത്തും മറ്റുള്ളവരെ പിന്നീടും അറസ്റ്റ് ചെയ്തു.
2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേയാണ് ഗുജറാത്തിൽ ഗോഹത്യക്കെതിരേ കർശന നിയമം പാസാക്കിയത്. 2017ൽ ഭേദഗതി വരുത്തി ജീവപര്യന്തം തടവുകൂടി ചേർത്തു. കോടതിവിധിയെ ‘ചരിത്രപരം’ എന്നാണ് ഗുജറാത്ത് സർക്കാർ വക്താവ് ജിത്തു വഘാനി വിശേഷിപ്പിച്ചത്. “ഗോമാതാവിനെ ഉപദ്രവിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്ന ശക്തമായ സന്ദേശമാണിത്,’’ എന്ന് ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വിയും പ്രതികരിച്ചു.
ബിജെപി ഭരണവും അവർ പുതുക്കിയ ഗോഹത്യാ നിയമവും പോലീസും മറ്റു സർക്കാർ സംവിധാനങ്ങളുമുണ്ടെങ്കിൽ ഇത്തരം ചരിത്രപരമായ വിധികൾ അനായാസമാണ്. പക്ഷേ, ഇവരൊന്നും വിചാരിച്ചാൽ മനുഷ്യരെ നിർബാധം കൊന്നുകൊണ്ടേയിരിക്കുന്ന വന്യജീവികളെയും തെരുവുനായകളെയുമൊന്നും തൊടാനാകില്ല. മനുഷ്യരെ ഉപദ്രവിക്കുന്ന ഒരു മൃഗത്തെയും വെറുതെ വിടില്ലെന്നു പറയാൻ ഒരധികാരിയുമില്ല.
അതിനൊന്നും സമയമില്ലാത്തവർ, ഗോഹത്യ-മതപരിവർത്തന നിരോധന നിയമങ്ങളിലൂടെ, സർവമതാശ്ലേഷിയായ രാജ്യത്തെ തങ്ങളുടെ ഇടുങ്ങിയ തൊഴുത്തുകളിൽ കെട്ടാൻ ശ്രമിക്കുകയാണ്. ഗോഹത്യക്ക് ഇത്ര കഠിനശിക്ഷ രാജ്യത്ത് ആദ്യമാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷേ, മൃഗത്തെ കൊന്നതിനു ലോകത്ത് മറ്റൊരിടത്തും ആരെയും ജീവപര്യന്തം ശിക്ഷിച്ചതായി കാണുന്നില്ല.
അതുകൊണ്ട് ചരിത്രപരമെന്നു ബിജെപി നേതാക്കൾ വിശേഷിപ്പിച്ച ഈ വിധിയിലൂടെ പ്രസിദ്ധിയാണോ കുപ്രസിദ്ധിയാണോ ഇന്ത്യക്കു ജനാധിപത്യലോകം കൽപ്പിക്കുകയെന്നു ചിന്തിക്കുന്നതു നല്ലതാണ്. സംസ്കാരം എന്നത് മനസിന്റെയും ആത്മാവിന്റെയും വിശാലതയാണെന്നു പറഞ്ഞത്, ഈ രാജ്യത്തെ വർഗീയമുക്തവും ജനാധിപത്യപരവും സാന്പത്തികവുമായി വളർത്തിയെടുക്കാൻ ശ്രമിച്ച പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ്.
പരിഷ്കൃതലോകത്തിനു മുന്നിൽ നമ്മുടെ നാടിനെ ശിരസുയർത്തി നിർത്തിയ ആ ഭരണാധികാരിയുടെ ജന്മദിനമായ ഇന്ന് ഈ രാജ്യത്തിന്റെ സംസ്കാരത്തെ കെടുത്തുന്ന ശ്രമങ്ങളാണ് നിർഭാഗ്യവശാൽ കാണേണ്ടിവന്നിരിക്കുന്നത്. യുക്തിബോധവും പരിഷ്കൃതചിന്തയും അനുവദിച്ചാലും ഇല്ലെങ്കിലും, ഇതര മതസ്ഥരുടെ വികാരങ്ങളെ മാനിക്കുന്നത് പരസ്പര ബഹുമാനമാണ്. ഗോഹത്യ നിരോധിച്ചിരിക്കുന്നിടത്ത് നാം നിയമം മാനിക്കണം. പക്ഷേ, അതു മാനിക്കാത്തവർക്കുള്ള ശിക്ഷാരീതികൾ ആധുനികലോകത്തെ അപഹസിക്കുന്നതാകരുത്.
മോഷ്ടിക്കുന്നവരുടെ കൈ വെട്ടുകയും, നോട്ടംകൊണ്ടു സ്ത്രീകളെ അപമാനിച്ചാൽ കണ്ണ് ചൂഴ്ന്നെടുക്കുകയും, വ്യഭിചാരത്തിനു കല്ലെറിഞ്ഞു കൊല്ലുകയും, മതനിന്ദയ്ക്കു തലയറക്കുകയുമൊക്കെ ചെയ്യുന്ന ശിക്ഷാവിധികൾ ഹമ്മുറാബിയുടെ കാലത്തു മാത്രമല്ല, ഇപ്പോഴുമുണ്ട്. പക്ഷേ, അത്തരം നിയമങ്ങൾ എവിടെയൊക്കെയാണ് സംരക്ഷിക്കപ്പെടുന്നതെന്നു നാം മറക്കരുത്. അവരോടു താദാത്മ്യപ്പെടുകയുമരുത്.
Editorial
ഇന്ത്യക്കാരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന മറ്റൊരു ‘ഭീകരാക്രമണ’ത്തിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു ഓപ്പറേഷനും ഈ നിമിഷംവരെ പ്രഖ്യാപിച്ചിട്ടില്ല. വർഷംതോറും 17 ലക്ഷം പേരുടെ മരണത്തിനിടയാക്കുന്ന വായുമലിനീകരണത്തെക്കുറിച്ചാണ് പറയുന്നത്. അമിത മദ്യപാനംകൊണ്ടു മരിക്കുന്നവരേക്കാൾ ഏകദേശം ആറിരട്ടിയാണ് വായുമലിനീകരണംകൊണ്ടു മരിക്കുന്നവർ.
മെച്ചപ്പെട്ട വായു ഗുണനിലവാര സൂചിക പൂജ്യത്തിനും അന്പതിനും മധ്യേ ആണെന്നിരിക്കേ കഴിഞ്ഞദിവസം ഡൽഹിയിൽ ഇത് ഗുരുതരമായ 421ൽ എത്തി. ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിലാണെന്നാണ് ആഗോള റിപ്പോർട്ടുകൾ. എന്തുകൊണ്ടാണ് സർക്കാരുകൾ നിഷ്ക്രിയമായിരിക്കുന്നത്? എന്തുകൊണ്ടാണ് മരണവക്ത്രത്തിലുള്ള ജനങ്ങളും അതിനെ ഗൗരവത്തിലെടുക്കാത്തത്? 17 മുതൽ 20 ലക്ഷം മനുഷ്യരെ കരിന്പുക കൊല്ലുന്നത് ഒരൊറ്റ സ്ഫോടനംകൊണ്ടല്ല, ഇന്ത്യയെന്ന തുറന്ന പുകപ്പുരയിലെ മരണവാസത്തിലൂടെയാണത്.
ആർക്കും നേരേ വിരൽ ചൂണ്ടരുത്. ചപ്പും ചവറും കൂട്ടിയിട്ടു കത്തിക്കുന്ന നമ്മുടെ വീട്ടുപരിസരം മുതൽ വൻ വ്യവസായശാലകൾ വരെ ഈ വായുമലിനീകരണത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ചെങ്കോട്ടയ്ക്കടുത്ത് ഭീകരാക്രമണമുണ്ടാകുന്നതിനു തലേന്ന് ശുദ്ധവായു അവകാശമാണെന്നു പ്രഖ്യാപിച്ച് ഇന്ത്യാ ഗേറ്റിനടുത്ത് പ്രതിഷേധത്തിനെത്തിയവരെ പോലീസ് നീക്കം ചെയ്യുകയായിരുന്നു.
പക്ഷേ, കരിയില കൂട്ടിയിട്ടു കത്തിക്കുന്നവരോടും കൊയ്ത്തു കഴിഞ്ഞ പാടത്ത് കച്ചിയുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നവരോടും നാം അരുതെന്നു പറയാറില്ല. അങ്ങനെ അതീവ ഗുരുതരമായ കാർബൺ പുറംതള്ളലിനെതിരേ ഫലപ്രദമായ ഒരു നടപടിയുമെടുക്കാത്ത സർക്കാർ ഒന്നാം പ്രതിയും നമ്മളൊക്കെ കൂട്ടുപ്രതികളുമായൊരു കുറ്റപത്രമാണ് വായുമലിനീകരണക്കേസിൽ തയാറാക്കപ്പെടുന്നത്.
ഏതാനും ദിവസം മുന്‍പാണ്, ആഗോള തലത്തില്‍ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയിലാണെന്ന ലാന്‍സെറ്റ് കൗണ്ട് ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ചിന്റെ 2025ലെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പുറത്തു വന്നത്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ഇതനുസരിച്ച്, ആഗോളതലത്തില്‍ പ്രതിവര്‍ഷം 25 ലക്ഷം പേർ മരിക്കുന്നു. ഇതിൽ 17.2 ലക്ഷവും ഇന്ത്യയിൽ! വായുമലിനീകരണ മരണങ്ങളിൽ 44 ശതമാനവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്. കൽക്കരിയാണ് മുന്നിൽ. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി 2,98,000 മരണങ്ങള്‍ക്ക് കാരണമാകുന്നു. വാഹനങ്ങളിൽ പെട്രോള്‍ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന മലിനീകരണം 2,69,000 മരണങ്ങള്‍ക്ക് കാരണമാകുന്നു.
2020നും 2024നും മധ്യേ കാട്ടുതീ ഉണ്ടാക്കിയ മലിനീകരണം പ്രതിവര്‍ഷം ശരാശരി 10,200 മരണങ്ങള്‍ക്കു കാരണമായി. വീടുകളില്‍ പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ മലിനീകരണം മൂലം ലക്ഷം പേരിൽ ശരാശരി 113 മരണങ്ങള്‍ക്ക് കാരണമാകുന്നു. 2022ലെ കണക്കുകളാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം മരണനിരക്ക് കൂടുതല്‍. 2022ല്‍ ഇന്ത്യയില്‍ വായുമലിനീകരണം മൂലമുള്ള അകാല മരണത്തിന്റെ സാമ്പത്തികനഷ്ടം ജിഡിപിയുടെ 9.5 ശതമാനത്തിനു തുല്യമാണ്; 30 ലക്ഷം കോടി!
വായുമലിനീകരണത്തിലൂടെ ഇന്ത്യയിൽ 2023ൽ 20 ലക്ഷത്തിലധികം പേർ മരിച്ചെന്ന് വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിശകലനം നടത്തുന്ന ‘സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയർ 2025’ റിപ്പോർട്ടിൽ പറയുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം, പുക ശ്വസിച്ച് ഉടനെ കുഴഞ്ഞുവീണ് ആളുകൾ മരിക്കുകയല്ല. മലിനവായു രോഗങ്ങൾക്കു കാരണമാകുകയോ രോഗങ്ങളുള്ളവരെ അതിവേഗം മരണത്തിലേക്കു നയിക്കുകയോ ആണ്. ഇന്ത്യയിൽ വായുമലിനീകരണം മൂലമുള്ള മരണങ്ങളിൽ 89 ശതമാനവും ഹൃദയസ്തംഭനം, ശ്വാസകോശാർബുദം, സിഒപിഡി (ശ്വാസകോശസംബന്ധ അസുഖം), പ്രമേഹം തുടങ്ങിയവ മൂലമാണെന്ന് കണക്കുകൾ പറയുന്നു.
‘ഇന്ത്യൻ പുകപ്പുര’യിലെ ഈ അകാല മരണങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടുകയും ജനങ്ങൾക്ക് അടിയന്തര നിർദേശങ്ങൾ നൽകുകയും വേണം. മേഘാലയയിലെ ബർനിഹാട്ട് പട്ടണത്തിലാണ് ലോകത്തെ ഏറ്റവും മോശമായ വായുനിലവാരം. മലിനമായ തലസ്ഥാന നഗരങ്ങളിൽ ഡൽഹി ഒന്നാമതാണ്. ഫാക്ടറികളും വ്യവസായശാലകളുമാണ് പ്രധാന കാരണം. സർക്കാർ ഇടപെടാതെ അതിനു പരിഹാരമില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൺമുന്നിലാണ് സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നത്.
ജനങ്ങൾ കഴിവതും പൊതുഗതാഗതം ഉപയോഗിക്കുക, വാഹനങ്ങൾ ഉപയോഗിക്കാത്തപ്പോൾ ട്രാഫിക് ബ്ലോക്കിലും സിഗ്നലുകളിലും നിർത്തിയിടുക, വിറകുപയോഗിച്ചുള്ള പാചകം ഒഴിവാക്കുകയോ പുകയുന്നത് ഒഴിവാക്കുകയോ ചെയ്യുക, മാലിന്യങ്ങളോ പ്ലാസ്റ്റിക്കോ കരിയില പോലുമോ കത്തിക്കാതിരിക്കുക, കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുക, സംസ്കരണ-ഉത്പാദനച്ചെലവ് കുറയ്ക്കാൻ വസ്തുക്കൾ പുനരുപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രീയമായും നിർബന്ധിതമായും നടപ്പാക്കേണ്ടതാണ്.
അകാലമരണത്തിന് ഇനി ചുണ്ടിലൊരു ബീഡിയോ സിഗരറ്റോ വേണമെന്നില്ല; ശ്വാസമെടുക്കുകയേ വേണ്ടൂ.
Editorial
ഒരു ഡസനോളം നിരപരാധികളെ കൊന്ന് ഭീകരർ ഒരിക്കൽകൂടി അവരുടെ മനുഷ്യവിരുദ്ധത "ഭക്തിപൂർവം' നിർവഹിച്ചിരിക്കുന്നു. എത്ര വിദ്യാഭ്യാസം നേടിയാലും തകർക്കാനാകാത്തത്ര മതഭ്രാന്ത് പ്രാഥമിക മതവിദ്യാഭ്യാസങ്ങളിലൂടെ കൈവരിച്ചിട്ടുള്ളവരാണ് ഡൽഹിയിൽ പൊട്ടിത്തെറിച്ച തീവ്രവാദി ഡോക്ടറും സഹായികളായ ഡോക്ടർമാരുമൊക്കെ.
ഒരിടത്ത് അവരുടെ പേര് ജയ്ഷെ മുഹമ്മദ്, മറ്റൊരിടത്തവർ ഹമാസ്, ഹിസ്ബുള്ള, ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഫുലാനി, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്... എല്ലാം ഇതര മതസ്ഥരെ ജീവിക്കാൻ അനുവദിക്കാത്ത മുസ്ലിം ബ്രദർഹുഡിന്റെ വംശവെറി ശാഖകൾ മാത്രം. ഡൽഹി ഭീകരാക്രമണത്തിന്റെ അന്വേഷണവും തിരിച്ചടിയും കേന്ദ്രസർക്കാരിനു വിട്ടുകൊടുക്കാം.
ഈ രാജ്യത്തിന് അതിനുള്ള ശേഷിയുണ്ട്. പക്ഷേ, നാം ചർച്ച ചെയ്യേണ്ടത്, ഡൽഹിയിലും കത്തിയ ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ നാന്പുകളെ കേരളത്തിൽ ഉൾപ്പെടെ നട്ടുവളർത്തുന്നതിൽ നമുക്കു പങ്കുണ്ടോ എന്നാണ്. ഏതെങ്കിലും വർഗീയതയെ എതിർക്കുന്നുണ്ടോ എന്നല്ല, എല്ലാ വർഗീയതയെയും എതിർക്കുന്നോ എന്നതാണ് ചോദ്യം.
മതമൗലികവാദികൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെയും ആസ്ഥാന ബുദ്ധിജീവികളുടെയും സഹായത്തോടെ ഇരവേഷം കെട്ടിച്ച തീവ്രവാദ സംഘടനകൾ ഈ പഞ്ചായത്തു തെരഞ്ഞെടുപ്പിലും ആരുടെയൊക്കെ സ്വീകരണമുറിയിലാണ് ഇരിക്കുന്നതെന്നു നോക്കൂ. ചരിത്രം തെരഞ്ഞെടുപ്പു വിജയങ്ങളെ മാത്രമല്ല, അവിശുദ്ധ സഖ്യങ്ങളെയും കുറിച്ചുവയ്ക്കും.
രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച വൈകുന്നേരം 6.52നുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ വേരുകളുള്ള ജെയ്ഷെ മുഹമ്മദാണെന്നാണു സൂചനകൾ. സ്ഫോടനത്തിനു മണിക്കൂറുകൾക്കു മുൻപാണ് ജമ്മു കാഷ്മീർ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നായി മൂന്ന് ഡോക്ടർമാരടക്കം തീവ്രവാദികളെന്നു കരുതുന്ന എട്ട് പേർ അറസ്റ്റിലായത്.
360 ഗ്രാം ആർഡിഎക്സ് ഉൾപ്പെടെ 2900 കിലോ സ്ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. "ചുവരുകളുടെ നഗര'മെന്നാണ് ചാന്ദ്നി ചൗക്ക് അറിയപ്പെടുന്നത്. അതിനും ചെങ്കോട്ടയ്ക്കുമിടയിൽ നടന്ന ഭീകരാക്രമണത്തിന്റെ ചുവരെഴുത്തുകൾ നാം വായിച്ചേ തീരൂ.
കഴിഞ്ഞ ഏപ്രിൽ 22ന് പഹൽഗാമിൽ നടന്നത് ഉൾപ്പെടെ എത്രയെത്ര ഭീകരാക്രമണങ്ങൾ ഈ രാജ്യം കണ്ടു, പതിറ്റാണ്ടുകളായി എത്ര നിരപരാധികളാണ് കൊല്ലപ്പെട്ടത്, ഭീകരവിരുദ്ധതയ്ക്കുവേണ്ടി നാമെത്ര പണം ചെലവഴിച്ചു? ഇനിയെന്ത് എന്ന ചോദ്യമുണ്ട്. ഭീകരരുടെ ഇരയായ മലാല യൂസഫ് സായ് ഒരു പരിഹാരം പറഞ്ഞിട്ടുണ്ട്: “തീവ്രവാദികളെ വെടിവച്ചു കൊല്ലാനാകും.
പക്ഷേ, തീവ്രവാദത്തെ വിദ്യാഭ്യാസംകൊണ്ടേ കൊല്ലാനാകൂ.” തീവ്രവാദികളോടു ചോദിക്കൂ, നിങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം എവിടെയായിരുന്നെന്ന്. അതവിടെ നിൽക്കട്ടെ; നമ്മുടെ സ്കൂളുകളിലെ മതമൗലികവാദ നുഴഞ്ഞുകയറ്റത്തെപ്പോലും ചെറുക്കാൻ കോടതികളുടെ സഹായമില്ലായിരുന്നെങ്കിൽ സാധിക്കുമായിരുന്നോ? ഓരോ സന്ദർഭത്തിലും മതമൗലികവാദികൾ എത്ര അനായാസമായാണ് മതേതര നേതാക്കളെ വക്താക്കളായി ഇറക്കുന്നതെന്ന് അടുത്തയിടെയും കേരളം കണ്ടു.
മതേതര രാജ്യമായ ഇന്ത്യയിൽ വളരേണ്ടത് മതേതര പാർട്ടികളുടെ ചെലവിലാണെന്ന് തീവ്രവാദികൾക്കറിയാം.രാഷ്ട്രീയം തീവ്രവാദവുമായി രഹസ്യത്തിൽ ചെയ്യുന്നത് എന്താണ്? സ്വാതന്ത്ര്യസമരകാലത്തും ഇവിടെ വർഗീയതയും മതമൗലികവാദവുമുണ്ടായിരുന്നു. പക്ഷേ, വിഭജനാനന്തരം ഇസ്ലാമിക രാജ്യമായി പാക്കിസ്ഥാൻ രൂപപ്പെട്ടതിനുശേഷമാണ് അവിടേക്കു കുടിയേറിയ തീവ്രവാദം ഭീകരാകാരം പൂണ്ടത്.
അവിടത്തെ രാഷ്ട്രീയ പാർട്ടികളും മാറിമാറി വന്ന സർക്കാരുകളും സൈന്യവുമൊക്കെ തീവ്രവാദത്തെ വളർത്തി. അതായത്, രാഷ്ട്രീയ-ഭരണകൂട പിന്തുണയില്ലാതെ മതമൗലികവാദത്തിനു ഭീകരദംഷ്ട്രകൾ പുറത്തെടുക്കാനാകില്ല. മലാല പറഞ്ഞത് അടിസ്ഥാനമാക്കിയാൽ, തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ അതിർത്തി കടന്നും നമുക്കു സാധിച്ചിട്ടുണ്ട്.
പക്ഷേ, തീവ്രവാദമെന്ന ആശയത്തെ ചെറുക്കാൻ അതിർത്തിക്കുള്ളിലും നമുക്കാകുന്നില്ല. വിദ്യാഭ്യാസത്തിലൂടെയേ അതു സാധിക്കൂ. ആ മതേതര വിദ്യാഭ്യാസത്തെ പിന്നിൽനിന്നു കുത്തുന്നത് ഇവിടത്തെ മതേതര രാഷ്ട്രീയത്തിന്റെ കപട പതിപ്പുകളാണ്. അവരാണ് സ്കൂളുകളിലേക്കു മതമെത്തിക്കുന്ന സംഘടനകളുടെ അകന്പടിക്കാർ. അമിതമായ മതവിദ്യാഭ്യാസത്തിനു പകരം പൊതു വിദ്യാഭ്യാസമാണ് ഈ മതേതര രാജ്യത്തു വേണ്ടതെന്നു പറഞ്ഞാൽ, പറയുന്നവർ ഇസ്ലാമോഫോബിയ പരത്തുന്നവരാകും.
മതോന്മാദങ്ങളുമായുള്ള രഹസ്യവേഴ്ചകൾ സംസ്കാരികനായകരെ എന്നപോലെ രാഷ്ട്രീയക്കാരെയും സത്യസന്ധതയില്ലാത്തവരാക്കി. തീവ്രവാദത്തിന്റെ ഇരകളായ സൽമാൻ റുഷ്ദി, മലാല യൂസഫ് സായ്, തസ്ലിമ നസ്റിൻ, അയാൻ ഫിർസി അലി തുടങ്ങിയവരെയൊക്കെ വിയോജിപ്പുകളുടെ പേരിൽ കൊല്ലണമെന്നു പറയുന്നവർക്കൊപ്പമാണോ നിങ്ങളെന്ന്, മതവിശ്വാസികളോടല്ല, ഐക്യദാർഢ്യങ്ങളെ വോട്ടുപാധികളാക്കിയ നമ്മുടെ മതേതര രാഷ്ട്രീയക്കാരോടു ചോദിച്ചുനോക്കൂ.
രഹസ്യമായിട്ടല്ല, പൊതുവേദിയിൽ പരസ്യമായി ചോദിക്കണം. അപ്പോൾ വ്യാപിക്കുന്ന നിശബ്ദതയുടെ അല്ലെങ്കിൽ ഉത്തരമില്ലാത്ത ശബ്ദകോലാഹലത്തിന്റെ പേരാണ് കപട മതേതരത്വം അഥവാ വോട്ടിനുവേണ്ടിയുള്ള മതപ്രീണനം. ഒരു പഞ്ചായത്ത് വാർഡിൽ പോലും മതമൗലികവാദ സംഘടനകളെ അകറ്റിനിർത്താൻ ആത്മവിശ്വാസമില്ലാത്ത മതേതരത്വം!
അതുകൊണ്ട് നാം ചർച്ച ചെയ്യേണ്ടത്, ചെങ്കോട്ടയ്ക്കും ജുമാ മസ്ജിദിനും ചാന്ദ്നി ചൗക്കിനുമിടെ എത്ര നാശമുണ്ടായെന്നു മാത്രമല്ല; തന്റെ മതത്തിനും ‘സ്വർഗ’ത്തിനുംവേണ്ടി അവിടെ കൊലക്കളമൊരുക്കാൻ വന്നവരുടെ മാനസികാവസ്ഥ നമ്മുടെ പരിസരങ്ങളിലും രൂപപ്പെടുന്നുണ്ടോ എന്നാണ്. അതിനെയാണ്, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഭേദമേതുമില്ലാതെ നാം ചെറുക്കേണ്ടത്.
അതിനായി കൈ കോർക്കാൻ തടസമൊന്നുമില്ല നമുക്ക്, പ്രീണന രാഷ്ട്രീയത്തെ അകറ്റിനിർത്തുക എന്നതല്ലാതെ. വർഗീയതയെ വർഗീയതയെന്നും തീവ്രവാദത്തെ തീവ്രവാദമെന്നും അഭിസംബോധന ചെയ്യാൻ എളുപ്പമല്ല; പക്ഷേ അസാധ്യമല്ല.“തന്നെ അവസാനമേ തിന്നൂ എന്നു കരുതി മുതലയെ തീറ്റിപ്പോറ്റുന്നവരാണ് പ്രീണനക്കാർ”-വിൻസ്റ്റൺ ചർച്ചിൽ
Editorial
ഇനിയൊരു മലവെള്ളപ്പാച്ചിൽപോലെ തെരഞ്ഞെടുപ്പുരാഷ്ട്രീയം ഗ്രാമ-നഗരങ്ങളെ വിഴുങ്ങും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്ക് ലക്ഷക്കണക്കിനു സ്ഥാനാർഥികൾ മത്സരിക്കുന്ന വലിയൊരു തെരഞ്ഞെടുപ്പിനു തുടക്കമായി. ഡിസംബർ 9, 11 തീയതികളിലാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും. വന്യജീവി-തെരുവുനായ ശല്യവും മാലിന്യനിർമാർജനവും പോലെയുള്ള അടിസ്ഥാന വിഷയങ്ങളാണ് ജനം ഉന്നയിക്കേണ്ടത്. കാരണം, രാജ്യവും സംസ്ഥാനങ്ങളുമൊക്കെ ഭരിക്കുന്നവരാണ് പഞ്ചായത്തുകളിലും കൈകൂപ്പിയെത്തുന്നത്.
കാര്യങ്ങൾ തുറന്നുപറയാൻ ഇതാണു സമയം. അതേസമയം, വർഗീയ-തീവ്രവാദ ശക്തികളിലൂടെയുള്ള ഒരു പരിഹാരത്തിനും ശ്രമിക്കുകയുമരുത്. മത്സരിക്കുന്നവരും വോട്ട് ചെയ്യുന്നവരുമൊക്കെ അടുത്തറിയാവുന്നവരോ അയൽക്കാരോ ആയതിനാൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയതിനപ്പുറം, സ്വയം നിശ്ചയിച്ചുറപ്പിച്ച ഒരു പെരുമാറ്റച്ചട്ടം നാമെല്ലാം പാലിക്കേണ്ടതുമുണ്ട്. അപരന്റെ വ്യക്തിഹത്യകൊണ്ടല്ല, സ്വന്തം വ്യക്തിമാഹാത്മ്യംകൊണ്ടാകട്ടെ വിജയം. സമ്മതിദാനാവകാശം പാഴാക്കില്ലെന്നു പ്രതിജ്ഞയെടുത്ത്, ഈ ജനാധിപത്യോത്സവത്തിൽ ലക്ഷ്യബോധത്തോടെ പങ്കെടുക്കാം.
കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്ത മട്ടന്നൂർ ഒഴികെ 1,199 തദ്ദേശ സ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറത്തിറക്കും. പക്ഷേ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പേ സ്ഥാനാർഥികളും പാർട്ടികളുമൊക്കെ സജീവമായിരുന്നു. വളരെ കുറച്ചിടങ്ങളിൽ മാത്രമേ സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനുള്ളൂ. ഒരു വോട്ട് ചെയ്യുക, സ്വന്തം പാർട്ടിയോ സ്ഥാനാർഥിയോ ജയിക്കുക എന്നതിലപ്പുറം അടിസ്ഥാനപരമായ വികസന പ്രക്രിയയിൽ ജനം പങ്കെടുക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്.
രാഷ്ട്രീയ-വ്യക്തി താത്പര്യങ്ങൾക്കപ്പുറം നാടിന്റെ വികസനത്തിലാണ് വോട്ടർമാർ പങ്കെടുക്കുന്നത്. ഇനിയുള്ള അഞ്ചു വർഷം നമ്മുടെ ചുറ്റുവട്ടത്തെ കാര്യങ്ങൾ നടത്താനൊരാളെ തെരഞ്ഞെടുക്കുകയാണ്. ഓരോ നാടിനും അതിന്റേതായ ആവശ്യങ്ങളാണുള്ളത്. അതേസമയം, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുതാത്പര്യങ്ങളെ തളർത്തുകയുമരുത്. അതിൽ പ്രധാനം വർഗീയ-തീവ്രവാദ ശക്തികളെ അകറ്റിനിർത്തുക എന്നതാണ്. വർഗീയ പാർട്ടികളെ മാത്രമല്ല, മതേതര പാർട്ടികളുടെ മറവിൽ നുഴഞ്ഞുകയറുന്ന മതഭ്രാന്തരെയും ഒഴിവാക്കുകതന്നെ വേണം.
കേരളത്തിന്റെ പൊതുവായ ചില പ്രശ്നങ്ങളുണ്ട്. തെരുവുനായ-വന്യജീവിശല്യം അതിൽ പ്രധാനമാണ്. മനുഷ്യർ പൊറുതിമുട്ടി. മാലിന്യനിർമാർജനം വലിയ പ്രതിസന്ധിയാണ്. കുടുംബശ്രീക്കാർ മാസത്തിലൊരിക്കൽ പെറുക്കുന്ന പ്ലാസ്റ്റിക് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. നാട്ടിലെ ജലസ്രോതസുകളെല്ലാം കുപ്പത്തൊട്ടിയായി. ജീവിതശൈലീ രോഗങ്ങൾ കേരളത്തെ വിഴുങ്ങിയിട്ടും പൊതു കളിസ്ഥലങ്ങളോ മൈതാനങ്ങളോ പോലുമില്ലാത്തവയാണ് വാർഡുകളിലേറെയും.
അതിരാവിലെ നടക്കാനിറങ്ങുന്നവർക്ക് വാഹനമിടിച്ചും പട്ടി കടിച്ചും പരിക്കേൽക്കുന്നതു പതിവായി. അതുപോലെ, വർഗീയ-തീവ്രവാദ ശക്തികൾ എല്ലാ പാർട്ടികളിലും പിടിമുറുക്കി. അവയെ ഒപ്പം നിർത്തിയുള്ള എല്ലാ സഖ്യങ്ങളും തുറന്നുകാട്ടണം. ഇത്തരക്കാരെ ഒളിപ്പിച്ചു കടത്തുന്ന പാർട്ടികളെ തോൽപ്പിക്കുകയേ നിവൃത്തിയുള്ളൂ. വർഗീയവാദികളും അഴിമതിക്കാരുമൊന്നും പൂട്ടു പൊളിച്ചല്ല പഞ്ചായത്തുകളിലെത്തിയത്. നമ്മൾ ആനയിച്ചിരുത്തിയതാണ്.
പ്രചാരണത്തിനിടയിലും വോട്ടിംഗിനു തലേന്നുമൊക്കെ വ്യക്തിഹത്യകൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പതിവാണ്. പക്ഷേ, നിയമസഭയിലും ലോക്സഭയിലും ഉള്ളതുപോലെയല്ല, പഞ്ചായത്തുകളിലോ വാർഡുകളിലോ ഉള്ളവർ ഫലപ്രഖ്യാപനത്തിനുശേഷവും മുഖാമുഖം കാണുകയും സഹായിക്കുകയും ചെയ്യേണ്ടവരാണ്. സത്യം ചെരുപ്പിട്ടെത്തുന്പോഴേക്കും നുണ പഞ്ചായത്ത് മെംബറായിരിക്കരുത്. അതുകൊണ്ട് അടിസ്ഥാന മര്യാദയും മാന്യതയും പാലിക്കണം.
നാല് വോട്ടിനുവേണ്ടി വ്യക്തികളെ അധിക്ഷേപിക്കരുത്. സ്ഥാനാർഥികളുടെയും പാർട്ടികളുടെയും പെരുമാറ്റത്തിലേക്ക് ഉറ്റുനോക്കുന്നതിനിടെ തെരഞ്ഞെടുപ്പു കമ്മീഷൻ സുതാര്യമായ നടപടിക്രമങ്ങളിലൂടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും വേണം. ജനം ജാഗ്രത പാലിക്കുകയും ചെയ്യട്ടെ. വോട്ട് ചെയ്യാത്തവരും കള്ളവോട്ട് ചെയ്യുന്നവരുമാണ് ജനാധിപത്യത്തെ പരാജയപ്പെടുത്തുന്നത്. നാം അക്കൂട്ടത്തിലില്ലെന്ന് ഉറപ്പാക്കാം.
ഒരു പ്രധാന കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. വാഗ്ദാനങ്ങളോ പ്രകടന പത്രികകളോ എന്തുമാകട്ടെ, അവ എന്നു നടപ്പാക്കുമെന്നു പറയാത്തതൊക്കെ വ്യാജമാണ്. വന്യജീവി-തെരുവുനായ വിഷയങ്ങളിലുൾപ്പെടെ പാർട്ടികളെക്കൊണ്ട് അതു പറയിക്കാനായാൽ വലിയ മാറ്റമുണ്ടാകും. തുടങ്ങാം, വാർഡുകളിലൂടെ മികച്ച ഒരിന്ത്യയെ കെട്ടിപ്പടുക്കാനുള്ള ജനാധിപത്യ പങ്കാളിത്തം.
Editorial
പതിവുപോലെ നെല്ലുസംഭരണം ഇത്തവണയും വൈകി. പാലക്കാട്ടും ആലപ്പുഴയിലും കുട്ടനാട്ടിലുമൊക്കെ മില്ലുകാരുടെ ലോറിയെത്തുന്നതും കാത്ത് പാടത്ത് കർഷകർ കാവലിരിക്കുകയാണ്. 10 വർഷം അവസരം കിട്ടിയിട്ടും ഈ പ്രശ്നത്തിനു ശാശ്വതപരിഹാരമുണ്ടാക്കാൻ സർക്കാരിനു കഴിഞ്ഞില്ല.
നെൽകൃഷിയുടെ ചെലവും സംഭരിക്കുന്നതിലെ വീഴ്ചയും സംഭരണവില കൊടുക്കാനുള്ള താമസവുമൊക്കെ ഈവിധമാണ് തുടരുന്നതെങ്കിൽ ഏറെ വൈകാതെ മലയാളി ചോറുണ്ണണമെങ്കിൽ പത്തായം പെറേണ്ടിവരും. അല്ലെങ്കിൽ, കാര്യപ്രാപ്തിയുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നു സ്ഥിരമായി അരിയിറക്കണം.
ഒരു കൊയ്ത്തുകാലത്തെങ്കിലും കാര്യങ്ങൾ നേരേചൊവ്വേ നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ! സംസ്ഥാനത്തൊട്ടാകെ കൊയ്ത നെല്ല് കിളിർക്കാതിരിക്കാൻ പലരും പകൽ വെയിലു കൊള്ളിക്കുകയാണ്. 100 കിലോ നെല്ല് കുത്തി അരിയാക്കുമ്പോൾ 68 കിലോയാണ് സർക്കാരിനു തിരിച്ചു നൽകേണ്ടത്. നഷ്ടമായതുകൊണ്ട് സർക്കാർ നിബന്ധന ഇത്തവണ സമ്മതിക്കില്ലെന്നാണ് മില്ലുടമകൾ പറയുന്നത്.
എങ്കിൽ 65.5 കിലോയെങ്കിലും മതിയെന്നു വിട്ടുവീഴ്ച ചെയ്തിട്ടും 64.5 കിലോയിൽ അവർ ഉറച്ചുനിൽക്കുകയാണ്. വേറെ മാർഗം നോക്കുമെന്നു സർക്കാർ പറയുന്നതൊക്കെ ഒത്തിരി കേട്ടതാണെന്ന മട്ടിലാണ് മില്ലുകാർ. മാത്രമല്ല, കൊയ്ത് ഉണക്കിക്കൊണ്ടിരിക്കുന്ന നെല്ലിന്റെ തൂക്കം ദിവസം വൈകുന്തോറും കുറയുമെന്നും അവർക്കറിയാം.
കേരളത്തിലെ മുഴുവൻ നെല്ലും സംഭരിക്കാനുള്ള ചുമതല സപ്ലൈകോയ്ക്കാണ്. ഇത് അരിയാക്കി തിരികെ നൽകാൻ മില്ലുകളെയാണ് അവർ ചുമതലപ്പെടുത്തുന്നതെങ്കിലും ഓരോ കൊയ്ത്തുകാലത്തും വിവിധ വാദങ്ങളുന്നയിച്ച് മില്ലുടമകൾ വിലപേശും. ഇത്തവണ പഞ്ചായത്തു തെരഞ്ഞെടുപ്പ് ആസന്നമായതുകൊണ്ട് സർക്കാർ പതിവിലേറെ അനങ്ങുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ കാര്യമറിയാവുന്ന മില്ലുടമകളും തന്ത്രപരമായ നീക്കത്തിലാണ്.
നെല്ല് സംഭരിക്കാൻ തയാറാണെന്ന് 31 സഹകരണ സംഘങ്ങൾ അറിയിച്ചതായി മന്ത്രി വി.എൻ. വാസവൻ കഴിഞ്ഞദിവസം പാലക്കാട്ട് പറഞ്ഞിരുന്നു. ഗോഡൗൺ ഇല്ലാത്തവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും ബാങ്കുകൾ മില്ലുകൾക്ക് നെല്ല് കൊടുക്കുമെന്നുമാണ് മന്ത്രി അറിയിച്ചത്. സപ്ലൈകോയ്ക്ക് ഫണ്ട് ഉണ്ടെന്നും നെല്ലെടുത്ത് ഒരാഴ്ചയ്ക്കകം പണം നൽകുമെന്നുമാണ് അവകാശപ്പെട്ടത്.
ഫണ്ട് പ്രശ്നം ഉണ്ടെങ്കിൽ കേരള ബാങ്ക് സഹകരണ സംഘങ്ങൾക്ക് നൽകും, മറ്റ് ജില്ലകളിലും സമാന മാതൃക സ്വീകരിക്കും, ഇതൊരു സ്ഥിരം സംവിധാനമാക്കും... കാര്യങ്ങൾ ഇത്ര നിസാരമായിരുന്നെങ്കിൽ എന്തിനായിരുന്നു ഇക്കാലമത്രയും കർഷകരെ പാടത്തിരുത്തിയത്? 1,400 കോടി രൂപ കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നൽകാനുണ്ടെന്നാണ് സർക്കാർ പറയുന്നത്.
വയനാട് ദുരന്തത്തിലുൾപ്പെടെ പലതിലും കേന്ദ്രം കേരളത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുന്നത് പുതിയ കാര്യമല്ല. ചില കാര്യങ്ങളിലെങ്കിലും നടപടിക്രമങ്ങൾ സംസ്ഥാനം സമയത്തു പൂർത്തിയാക്കിയില്ലെന്ന ആരോപണം കേന്ദ്രവും ഉന്നയിക്കുന്നുണ്ട്. അതെന്തായാലും അനുഭവിക്കുന്നത് കർഷകരാണ്.
നെൽകൃഷിയല്ലാതെ മറ്റൊരു വരുമാനമാർഗവുമില്ലാത്ത ആയിരക്കണക്കിനു കർഷകരുണ്ട് കേരളത്തിൽ. വിതയും വളമിടലും കൊയ്ത്തും മെതിയുംപോലെ നെല്ല് സംഭരണം ആവശ്യപ്പെട്ടുള്ള സമരവും അവരുടെ കൃഷിയുടെ ഭാഗമായി. ഈ കർഷകരും അവരുടെ അധ്വാനഫലം വച്ചു വിലപേശുന്ന മില്ലുകാരും 10 കൊല്ലമായിട്ട് ഇതിനൊരു പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത സർക്കാരും കേരളത്തിലെ നെൽകൃഷിയുടെ ദുരന്തകാഴ്ചയാണ്.
പലരും പാടങ്ങൾ തരിശിട്ടുതുടങ്ങി. ബാക്കിയുള്ളവരെയും പാടത്തുനിന്നു കയറ്റുന്ന സമീപനമാണ് സർക്കാരിന്റേത്. അല്ലെങ്കിൽ കൊയ്ത്തുകാലത്തിനു മുന്‍പേ മില്ലുകളുമായി വ്യവസ്ഥയുണ്ടാക്കുമായിരുന്നു. വിറ്റ നെല്ലിന്റെ വില കിട്ടാത്തതിനാൽ വിതയ്ക്കാൻ വായ്പയെടുക്കേണ്ടി വരില്ലായിരുന്നു.
‘പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഉണ്ണി ഉണ്ണും’ എന്ന പഴഞ്ചൊല്ലിന്റെ നിസംഗത കേരളത്തിലെ നെൽകൃഷിയെ വിഴുങ്ങുകയാണ്. പത്തായം പെറില്ലെന്ന് ഈ സർക്കാരിനു മാത്രം മനസിലായിട്ടില്ല.
Editorial
മതേതര ഇന്ത്യയിൽ, മതവിവേചനത്തിന്റെയും അക്രമോത്സുകതയുടെയും പുതിയൊരു പരീക്ഷണംകൂടി ഹിന്ദുത്വ വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രൈസ്തവരെയും നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ്, സ്ഥാപനവത്കരിക്കപ്പെട്ട വർഗീയതയുടെ പുത്തൻ രഥയാത്ര. ഇതിനെതിരേയുള്ള ഹർജി തള്ളിക്കൊണ്ട്, സംഭവം ഭരണഘടനാവിരുദ്ധമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു.
ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ട വിചാരണക്കാരും കൊലപാതകികളും ദളിത്-ആദിവാസി പീഡകരും നിർബന്ധിത ഘർവാപ്പസിക്കാരുമൊന്നും നിരോധിക്കപ്പെട്ടിട്ടില്ലാത്ത രാജ്യത്തെ ഈ വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ്. പക്ഷേ, ഒരു മുന്നറിയിപ്പുണ്ട്; ഹിന്ദുത്വയുടെ ഈ അധിനിവേശത്തെ ചെറുക്കേണ്ടത് മറ്റു വർഗീയതകളെയും തീവ്രവാദത്തെയും ഒപ്പം നിർത്തിയല്ല. ‘അവസാനം അവർ നിങ്ങളെ തേടിയെത്തി’യെന്ന ഫാസിസ്റ്റ് വിരുദ്ധ കവിവാക്യങ്ങളെ ദുരുപയോഗിക്കുന്ന വർഗീയ-തീവ്രവാദത്തിന്റെയും പിന്തുണക്കാരുടെയും ഭീഷണി കലർന്ന പ്രലോഭനത്തിനു ചെവി കൊടുക്കരുത്. ഇന്ത്യയെ മതേതരമായി നിലനിർത്തേണ്ടത് ഒരു മതഭ്രാന്തിന്റെയും കൂട്ടുപിടിച്ചല്ല.
ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ കാൻകർ ജില്ലയിലുള്ള എട്ടു ഗ്രാമങ്ങളുടെയെങ്കിലും പ്രവേശന കവാടങ്ങളിൽ മതപരിവർത്തനക്കാരായ പാസ്റ്റർമാർക്കും പരിവർത്തിത ക്രൈസ്തവർക്കും പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിച്ചതിനെതിരേയുള്ള ഹർജി തള്ളിയതായി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിർബന്ധിത മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയവർ അതിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ച് ക്രൈസ്തവരെ വേട്ടയാടുന്നതിനിടെയാണ് നിയമത്തെ പുതിയ തലത്തിൽ എത്തിച്ചിരിക്കുന്നത്. ഇതിനെതിരേ കാൻകർ ജില്ലയിലെ ദിഗ്ബെൽ താൻഡി എന്നയാളാണ് കോടതിയിലെത്തിയത്.
ഒക്ടോബർ 28ന് ചീഫ് ജസ്റ്റീസ് രമേഷ് സിൻഹ, ജസ്റ്റീസ് ബിദു ദത്ത ഗുരു എന്നിവരടങ്ങിയ ഛത്തീസ്ഗഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അവിശ്വസനീയമായ പരാമർശങ്ങളോടെ പൊതുതാത്പര്യ ഹർജി തള്ളി. പ്രലോഭിപ്പിച്ചോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ നിർബന്ധിത മതപരിവർത്തനം തടയുക എന്ന ഉദ്ദേശ്യത്തോടെ ഗ്രാമസഭയെടുത്ത തീരുമാനം പെസ നിയമത്തിന്റെ (Panchayat (Extension to Scheduled Areas) Act, 1996) അടിസ്ഥാനത്തിൽ ഭരണഘടനാ വിരുദ്ധമല്ലെന്നു കോടതി നിരീക്ഷിച്ചു. ഫലകം സ്ഥാപിച്ചതിനെ അനുകൂലിച്ച് അഡിഷണൽ അഡ്വക്കറ്റ് ജനറലും കോടതിയിൽ നിലപാടെടുത്തു.
ഹർജിക്കാരന്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയ കോടതി ഹർജിക്കുമുന്പ് സാധ്യമായ മറ്റു പരിഹാരങ്ങൾക്കു ശ്രമിച്ചില്ലെന്നും പറഞ്ഞു. പക്ഷേ, നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം ഉണ്ടെന്നിരിക്കേ, ആദിവാസികളെ ഘർവാപ്പസിയെന്ന പേരിൽ മതപരിവർത്തനം നടത്തുന്നതു വ്യാപകമായിരിക്കേ... നിരോധനം ക്രൈസ്തവർക്കു മാത്രമാണ്. ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങളിലെല്ലാം പോലീസും മറ്റു സർക്കാർ സംവിധാനങ്ങളും സംഘപരിവാറിന് അനുകൂലമായി മാത്രം നിലകൊള്ളുന്നതിനിടെ, കോടതിയിൽനിന്നുള്ള പരാമർശം ക്രൈസ്തവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംഘപരിവാറിന്റെ ആലയിൽനിന്നുള്ള പുതിയ ആയുധത്തിനു ലൈസൻസ് കിട്ടിയെന്നോ?
നിർബന്ധിത മതപരിവർത്തന നിരോധന നിയമം, പാക്കിസ്ഥാനിലെ മത-പ്രവാചക നിന്ദാ നിയമങ്ങളുടെ വഴിയിലാണെന്ന് ഇതേ കോളത്തിൽ മുന്നറിയിപ്പു നൽകിയിരുന്നതാണ്. പക്ഷേ, പാക്കിസ്ഥാനിൽപോലും ന്യൂനപക്ഷങ്ങളെ ഏതെങ്കിലും പ്രദേശത്ത് നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിച്ചതായി കേട്ടിട്ടില്ല. മറ്റുള്ളവർക്കൊപ്പം യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ചു വളഞ്ഞുവച്ച് ആക്രമിക്കുന്നവർക്ക് ഛത്തീസ്ഗഡിലെ അതിർത്തി കടക്കുന്ന ഏതു ക്രൈസ്തവരെയും ഇനി കൈകാര്യം ചെയ്യാം! നാളെ മറ്റെവിടെയും ഈ ബോർഡ് വയ്ക്കാം.
ക്രൈസ്തവ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നിശ്ചിത വേഷത്തിൽ പൊതു ഇടങ്ങളിൽപോലും പ്രത്യക്ഷപ്പെടാനാകാത്ത, ബൈബിൾ കൊണ്ടുനടക്കാനാകാത്ത, ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കാനാകാത്ത, വർഗീയസംഘങ്ങളെ പേടിക്കാതെ ആരാധനാലയങ്ങളിൽ പ്രാർഥിക്കാനാകാത്ത, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്രമായി നടത്താനാകാത്ത, കാലിക്കടത്താരോപിച്ചും ഗോഹത്യ ആരോപിച്ചും മുസ്ലിംകളെ ഉൾപ്പെടെ തല്ലിക്കൊല്ലുന്ന, അധികാരത്തിന്റെ ബുൾഡോസറുകൾ ന്യൂനപക്ഷങ്ങൾക്കുമേൽ കയറ്റിയിറക്കുന്ന... പുതിയൊരിന്ത്യ യാഥാർഥ്യമാകുന്നു.
മതപരിവർത്തനം നടത്താനിടയുണ്ടെന്നാരോപിച്ച് ഏതെങ്കിലും പ്രദേശത്ത് ആളുകളെ നിരോധിക്കുന്നത് എങ്ങനെയാണ്? അങ്ങനെയെങ്കിൽ, നിയമം കൈയിലെടുത്ത് ന്യൂനപക്ഷങ്ങളെ ആൾക്കൂട്ടവിചാരണ നടത്തുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന വർഗീയ സംഘടനകളെയും, ഘർവാപ്പസിയെന്ന പേരിൽ ആദിവാസികളെ മതപരിവർത്തനം നടത്തുന്ന സംഘപരിവാറിനെയും, ദളിതരെയും ആദിവാസികളെയും മർദിക്കുകയും കൊല്ലുകയും ചെയ്യുന്ന സവർണരെയുമൊക്കെ എത്രയെത്ര ഇടങ്ങളിൽ നിരോധിക്കേണ്ടിവരും! വർഗീയതയുടെയും തീവ്രവാദത്തിന്റെയും മുൾവേലികൾക്കിടയിൽ ഞെരുങ്ങുന്ന മനുഷ്യർക്കുമുന്നിൽ അവസാനത്തെ രക്ഷാകവാടവും അടയുകയാണോ? ഒരു മതഭ്രാന്തിനെ ചെറുക്കാൻ അതിനോളം പോന്ന മറ്റൊന്നിനെ കൂട്ടുപിടിക്കാൻ ഇരകളിൽ ചിലരെയെങ്കിലും പ്രലോഭിപ്പിക്കുന്ന മതരാഷ്ട്രീയങ്ങളെയും അതിന്റെ സ്ഥാപനവത്കരണത്തെയും മതേതര പൗരന്മാരാണു തിരിച്ചറിയേണ്ടത്; സമാന്തര വർഗീയ-തീവ്രവാദ സംഘങ്ങളല്ല.
ഒരു പറ്റം മനുഷ്യരെ നിരോധിക്കുന്ന ഈ ബോർഡ് ഛത്തീസ്ഗഡിലല്ല, ഭരണഘടനയിലാണ് നാട്ടിയിരിക്കുന്നത്. രണ്ടാംതരം പൗരന്മാരെ ചൂണ്ടിക്കാണിക്കുന്ന ആ വിചാരധാരാ ഫലകം ഇന്ത്യാവിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ അതിർത്തിരേഖയാണ്. വിഭജനത്തിന്റെ ചോര പൊടിയുന്ന മുന്നറിയിപ്പു വായിച്ചു മടങ്ങുന്നവർ ചോദിക്കുന്നു: “ഞങ്ങളുടേതുമല്ലേ ഇന്ത്യ?’’
Editorial
ഒരിക്കൽ നമ്മുടെ കർഷകർ വന്യജീവികളെ ഭയക്കാതെ പണിയെടുക്കുകയും പ്രാണഭയമില്ലാതെ കിടന്നുറങ്ങുകയും ചെയ്യും. അവരുടെ വിളകൾക്ക് അധ്വാനത്തിനൊത്ത ഫലം കിട്ടും. വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനദ്രോഹികളാകാൻ അനുവദിക്കാത്ത സർക്കാർ വരും.
തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായകളുണ്ടാകില്ല. വഴികളും പുഴകളും പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞതായിരിക്കില്ല. മാലിന്യം തരംതിരിച്ചു നിക്ഷേപിക്കാൻ വീടുകൾക്കടുത്തു സ്ഥിരം സംവിധാനമുണ്ടാകും. അവ അന്നന്നു നിർമാർജനം ചെയ്യും.
വിനോദസഞ്ചാരികൾ വൃത്തികെട്ട കാഴ്ചകൾ കാണേണ്ടിവരില്ല. സ്ത്രീകൾ ഉൾപ്പെടെ ആരും ക്രിമിനലുകളെയും മയക്കുമരുന്നടിമകളെയും ഭയന്ന് ഓടിയൊളിക്കില്ല. സർവകലാശാലകൾ രാഷ്ട്രീയ കുറ്റവാളികളുടെ നിയന്ത്രണത്തിലായിരിക്കില്ല.
വിദ്യാർഥികൾ പഠിക്കാൻ നാടു വിടില്ല. പിൻവാതിൽ നിയമനങ്ങൾ പഴങ്കഥകളായി മാറും. അക്കാലത്ത് സർക്കാരുകൾ വർഗീയത വളർത്തില്ല. രാഷ്ട്രീയക്കാർ വോട്ടിനുവേണ്ടി വർഗീയതയുടെയും തീവ്രവാദത്തിന്റെയും പ്രായോജകരാകാതെ വികസനത്തിലൂന്നിയ പ്രചാരണം മാത്രം നടത്തും. അവർ വർഗീയ സംഘടനകളെ തള്ളിപ്പറയും.
സമൂഹമാധ്യമങ്ങൾ വെറുപ്പുത്പാദന കേന്ദ്രങ്ങളാകില്ല. ആദിവാസികളും ദളിതരും ഒരു വിവേചനവും അനുഭവിക്കില്ല. അഴിമതിക്കാർക്ക് ഭരണകർത്താക്കളോ ഉദ്യോഗസ്ഥരോ ആകാനാകില്ല... തുടങ്ങിയ കാര്യങ്ങൾ ഇന്നു ചിന്തിക്കാനാകില്ല.
പക്ഷേ, മാറിമാറി വന്ന ഭരണകൂടങ്ങൾ കെട്ടിത്താഴ്ത്തിയ പടുകുഴിയിൽനിന്ന് ഒരിക്കൽ നാം കര കയറും. അതിനായി സമയബന്ധിതമായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞയെടുക്കാനുള്ള ദിവസമാണിന്ന്; 70-ാമതു കേരളപ്പിറവിദിനം.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായി തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന് 1956 നവംബർ ഒന്നിനു കേരള സംസ്ഥാനം പിറന്നു. രാജാക്കന്മാരെ സ്ഥാനഭ്രഷ്ടരാക്കി ജനാധിപത്യ ഭരണകൂടങ്ങൾ യാഥാർഥ്യമായി. നാലു മാസത്തിനകം, 1957 ഫെബ്രുവരി 28ന് ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു.
ഇഎംഎസിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തി. ഇടതും വലതുമായി 23 സർക്കാരുകൾ മാറിമാറി ഭരിച്ചു. എന്നിട്ടും സ്വപ്നമായി അവശേഷിക്കുന്ന ചില കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. അവയെക്കുറിച്ചാണ് മാധ്യമങ്ങൾ ഏറ്റവും കൂടുതൽ മുഖപ്രസംഗങ്ങളെഴുതിയത്. അവ പരിഹരിക്കുമെന്ന നുണകൾ പറഞ്ഞാണ് പാർട്ടികൾ തെരഞ്ഞെടുപ്പുകളെ നേരിടുന്നത്.
പക്ഷേ, അവ സമയബന്ധിതമായി നടപ്പാക്കാൻ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഇല്ലാതെപോയി. ജനാധിപത്യ-മതേതര സംരക്ഷണവും വികസന ആസൂത്രണങ്ങളും ഭരണ-പ്രതിപക്ഷങ്ങളെ ഏൽപ്പിച്ച് ജനം വിമർശകരായി മാറിനിന്നു. നീറുന്ന വിഷയങ്ങളിൽപോലും കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി കെടുകാര്യസ്ഥതയുടെ ചുമതല തങ്ങൾക്കല്ലെന്നു ന്യായീകരിച്ചു. അങ്ങനെ 70 കേരളപ്പിറവിദിനങ്ങൾ!
വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ ആരവത്തിലേക്കു കേരളം ചുവടുവയ്ക്കുകയാണ്. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നിടം മുതൽ ജനം ഉത്തരവാദിത്വം നിറവേറ്റേണ്ടതുണ്ട്. മുകളിൽ പറഞ്ഞതുൾപ്പെടെയുള്ള വിഷയങ്ങളിലൂന്നി, വരുന്ന തെരഞ്ഞെടുപ്പെങ്കിലും നടത്താനായില്ലെങ്കിൽ കേരളപ്പിറവി ആഘോഷിച്ചുകൊണ്ടിരിക്കും; നവകേരളം പിറക്കില്ല.
വാഗ്ദാനങ്ങൾ നടപ്പാക്കാൻ സമയം നിശ്ചയിക്കാത്ത പ്രകടനപത്രികകളെല്ലാം വഞ്ചനയുടെ വിലകെട്ട കടലാസുകളാണെന്നു തിരിച്ചറിയണം. ഉദാഹരണത്തിന്, സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ദുരന്തമായി മാറിയ വന്യജീവിശല്യം എന്നു പരിഹരിക്കുമെന്ന് പാർട്ടികൾ പറയട്ടെ.
യഥാർഥ തടസമായ, കാലഹരണപ്പെട്ട 1972ലെ വനം-വന്യജീവി സംരക്ഷണ നിയമത്തെക്കുറിച്ചുള്ള നിലപാട് മുന്നണികൾ വിശദീകരിക്കട്ടെ. സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും രണ്ടു വർത്തമാനം പറയുന്ന കാപട്യം അവസാനിപ്പിക്കണം. ഭരണകാലാവധി കഴിയാറാകുന്പോൾ വന്യജീവി ശല്യം പരിഹരിക്കാനിറങ്ങുന്ന തെരഞ്ഞെടുപ്പു പൊറാട്ടുനാടകവും അനുവദിക്കരുത്.
വന്യജീവി-തെരുവുനായ വിഷയങ്ങളിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെങ്കിൽ തങ്ങൾക്കതിനു കഴിവില്ലെന്ന് തെരഞ്ഞെടുപ്പിനു മുന്‍പേ പറയട്ടെ. നിയമസഭയിലും പാർലമെന്റിലും പാർട്ടികൾക്കു രണ്ടു നിലപാട് പാടില്ല. നാടിനെ വിഴുങ്ങുന്ന വർഗീയ-തീവ്രവാദ വിഷയങ്ങളിൽ തെരഞ്ഞെടുപ്പിനു മുന്‍പ് മുന്നണികൾ അഭിപ്രായം പറയട്ടെ. സമ്മതിദായകർക്കു തീരുമാനം എടുക്കാമല്ലോ. മുഖംമൂടികൾ കീറേണ്ടതു ജനമാണ്.
കേരളത്തിന്റെ സാന്പത്തികനില മെച്ചപ്പെടുത്താനുള്ള പദ്ധതി മുന്നണികൾ പ്രഖ്യാപിക്കട്ടെ. അഴിമതിയും ധൂർത്തും നടത്തുന്ന ഭരണകൂടങ്ങൾ വരുത്തുന്ന കടത്തിനു പലിശയടയ്ക്കാനല്ല ജനം പണിയെടുക്കുന്നത്. സാന്പത്തിക വിദഗ്ധരെ ഉൾപ്പെടുത്തി വ്യക്തമായൊരു സാന്പത്തിക നയം പ്രഖ്യാപിക്കണം. കഴിവുകെട്ട രാഷ്ട്രീയക്കാരിൽനിന്ന് ആസൂത്രണങ്ങളെല്ലാം മാറ്റണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് രാഷ്ട്രീയ കുടിയാന്മാരെ ആട്ടിപ്പായിച്ച് വിദ്യാഭ്യാസ വിചക്ഷണരെ ഏൽപ്പിക്കണം. അഴിമതിക്കാരെന്നു തെളിയിക്കപ്പെട്ട ഉദ്യോഗസ്ഥരെ ജോലിയിൽ തുടരാൻ അനുവദിക്കരുത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് ആദ്യം. മാലിന്യ നിർമാർജനത്തിന്റെ പരീക്ഷണങ്ങളൊന്നും വിജയിച്ചിട്ടില്ല. മാസത്തിലൊരിക്കൽ പ്ലാസ്റ്റിക് പെറുക്കിയാലൊന്നും കേരളം വൃത്തിയാകില്ല. വീടുകൾക്കടുത്തു വിവിധ മാലിന്യങ്ങൾ തരംതിരിച്ചു നിക്ഷേപിക്കാനുള്ള സംഭരണികളും അവ അന്നന്നു ശേഖരിക്കാനുള്ള സംവിധാനവും എന്നുണ്ടാകുമെന്നു പറയട്ടെ. അവസാനത്തെ തെരുവുനായയെ വരെ മാറ്റുന്ന തീയതി പറയട്ടെ.
കേരളത്തിന്റെ പ്രശ്നങ്ങൾ നമുക്കറിയാം. 70 കൊല്ലമായിട്ട് അതിലേറെയും പരിഹരിക്കാനായിട്ടില്ലെന്നുമറിയാം. എന്നു പരിഹരിക്കുമെന്നു പറയാത്തതാണ് പ്രധാന കാരണം. എന്നു നടപ്പാക്കുമെന്നു പറഞ്ഞ് ഉത്തരവാദപ്പെട്ടവർ ഒപ്പുവയ്ക്കാത്ത പ്രകടനപത്രികകൾ അറബിക്കടലിലെറിയാൻ സമയമായി.
അഴിമതിക്കാരും കഴിവുകെട്ടവരുമായ ഭരണാധികാരികൾ കസേരയിൽ സ്വയം കയറിയിരുന്നതല്ല. പ്രസംഗങ്ങളും പ്രകടനപത്രികകളും വിശ്വസിച്ച ജനം കയറ്റിയിരുത്തിയതാണ്. ഒരു വോട്ട് ചെയ്ത് പ്രശ്നപരിഹാരമെല്ലാം ജനപ്രതിനിധികളെ ഏൽപ്പിച്ച് റീൽസും കണ്ടിരിക്കുന്ന നമുക്കു തെറ്റു തിരുത്താനുള്ള സമയമാണ് തെരഞ്ഞെടുപ്പുകൾ.
അതുകഴിഞ്ഞാൽ അഞ്ചു വർഷത്തെ നിസഹായാവസ്ഥയാണ്. ഞങ്ങളതു ചെയ്യുമെന്നു പറയുന്ന നേതാക്കളെക്കൊണ്ട് എന്നു ചെയ്യുമെന്നു പറയിക്കാനായാൽ പുതിയൊരു കേരളം പിറക്കും. സ്ഥാനാർഥികളുടെ കക്ഷിരാഷ്ട്രീയമല്ല, സമ്മതിദായകരുടെ രാഷ്ട്രീയബോധമാണ് ജനാധിപത്യത്തെ നിർവചിക്കേണ്ടത്.
സ്വാതന്ത്ര്യസമരാനന്തരം ജനം വിട്ടുകൊടുത്ത അധികാരം, ദുഷിപ്പിച്ചവരിൽനിന്നു തിരിച്ചുപിടിക്കാൻ സമയമായി.
Editorial
വിജ്ഞാപനം ഒരു ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നുവെന്ന് ജനത്തിനു ബോധ്യപ്പെടുന്നത് കേന്ദ്ര-സംസ്ഥാനങ്ങളുടെ ജനക്ഷേമ പ്രഖ്യാപനങ്ങളിലൂടെയും പതിവില്ലാത്ത വിട്ടുവീഴ്ചകളിലൂടെയുമാണ്.
പിഎം ശ്രീയിൽ സിപിഐയെ മാനിച്ചുള്ള തന്ത്രപരമായ വിട്ടുവീഴ്ചകൾ തെരഞ്ഞെടുപ്പുകാലത്ത് മുന്നണിയെ ദുർബലമാക്കാതിരിക്കാനാണ്. ക്ഷേമപ്രഖ്യാപനങ്ങൾ ആദ്യ വോട്ടഭ്യർഥനയുമാണ്. അതെന്തായാലും, പെൻഷൻ-താങ്ങുവില വർധനകൾ തീർച്ചയായും ആശ്വാസകരം തന്നെ.
വയനാട് ദുരന്തത്തിൽ പോലും കേന്ദ്രം പുലർത്തിയ ശത്രുതാപരമായ പരോക്ഷ സാന്പത്തിക ഉപരോധങ്ങളും, ദീർഘവീക്ഷണമില്ലാത്ത നയങ്ങളിലൂടെയും അല്ലാതെയും ശോഷിച്ച സംസ്ഥാന ഖജനാവും മറികടന്ന് ഇതെങ്കിലും പ്രഖ്യാപിക്കാനായിരിക്കുന്നു.
വോട്ടിനുള്ള ക്ഷേമാന്വേഷണമാണെങ്കിലും ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾക്കെങ്കിലും ചെറിയൊരു കൈത്താങ്ങാകട്ടെ.
സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സര്‍ക്കസ് രംഗത്തെ അവശകലാകാര പെന്‍ഷനുകള്‍ എന്നിവ 1,600 രൂപയിൽനിന്നു 2,000 രൂപയാക്കി. സാമൂഹികക്ഷേമ പദ്ധതികളില്‍ ഇല്ലാത്ത, ട്രാന്‍സ് വുമണ്‍ അടക്കമുള്ള 35-60 വയസുവരെയുള്ള നിർധന സ്ത്രീകള്‍ക്ക് 1,000 രൂപ സ്ത്രീസുരക്ഷാ പെന്ഷന്, പ്രാഥമിക പഠനത്തിനുശേഷം ജോലി അന്വേഷിക്കുന്ന യുവാക്കളെ സഹായിക്കാൻ 1,000 രൂപയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്നിവ ശ്രദ്ധേയമാണ്.
സംസ്ഥാന ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കുള്ള ഡിഎ, ഡിആര്‍ എന്നിവയുടെ ഒരു ഗഡുകൂടി നല്‍കും. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സാക്ഷരതാ പ്രേരക്മാരുടെയും ആശാ വർക്കർമാരുടെയും ഓണറേറിയവും പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനവും 1,000 രൂപ വർധിപ്പിക്കും.
ഗസ്റ്റ് ലക്ചറർമാരുടെ വേതനം പരമാവധി 2,000 രൂപയും പാചകത്തൊഴിലാളികളുടെ വേതനം ദിവസം 50 രൂപയും വർധിപ്പിച്ചു. വർധന നാമമാത്രമാണെങ്കിലും സമൂഹത്തിലെ ഏറ്റവും ക്ലേശമനുഭവിക്കുന്നവർക്കു വലിയ കാര്യമാണ്. കാരണം, തങ്ങൾക്കുള്ള ചെറിയ വരുമാനത്തിനൊപ്പം ഇതുകൂടി ചേർക്കാമല്ലോയെന്ന് പാവങ്ങൾക്ക് ആശ്വസിക്കാം.
അവഗണനയുടെ കൊയ്ത്തുകാരായ കർഷകരെ ഇനിയും അവഗണിക്കുന്നതു തിരിച്ചടിയാകുമെന്ന തിരിച്ചറിവുമുണ്ട്. നെല്ല് സംഭരണ വില 30 രൂപയാക്കിയും റബറിന്റെ താങ്ങുവില 200 രൂപയായും പ്രഖ്യാപിച്ചു. നെല്ലിന്റെ സംഭരണവില കേന്ദ്രം വർധിപ്പിക്കുന്പോൾ അനങ്ങാതിരിക്കുകയും യഥാസമയം നെല്ല് സംഭരിക്കാതിരിക്കുകയും സംഭരിച്ച നെല്ലിന്റെ വില അടുത്ത വിതക്കാലത്തുപോലും നൽകാതിരിക്കുകയുമൊക്കെ പതിവായതോടെ കൃഷിയേക്കാൾ കൂടുതൽ സമയം സമരത്തിനു ചെലവഴിക്കേണ്ടിവന്നവരാണ് നെൽക്കർഷകർ.
അതുപോലെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിച്ച അതേ മുന്നണിയാണ് അഞ്ചു വർഷത്തോടടുക്കുന്പോൾ 200 രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. ആശമാരുടെ മിനിമം കൂലി 700 രൂപയാക്കി വർധിപ്പിക്കുമെന്നു പറഞ്ഞിടത്ത് ഇപ്പോൾ പകുതിപോലുമില്ലാത്ത അവസ്ഥയാണ്.
മേൽപ്പറഞ്ഞ സമ്മാനങ്ങളും വാഗ്ദാനങ്ങളുമൊക്കെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമാണ്. നാടിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന ദീർഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയത്തിന് ഇതുമായി ബന്ധമില്ല. മറുവശത്ത്, സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പരിഹാരങ്ങളും നിർദേശിക്കുന്ന ക്രിയാത്മക രാഷ്ട്രീയത്തിൽ പ്രതിപക്ഷവും പങ്കെടുത്തു കാണുന്നില്ല.
ഉത്തരവാദിത്വം ഒരുപോലെയല്ലെങ്കിലും, തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങൾക്ക് കാത്തിരിക്കുന്ന പൗരസംഘം ഇരുകൂട്ടരുടെയും സൃഷ്ടിയാണ്.
ദിവസം വെറും 30-50 രൂപയുടെയൊക്കെ വർധന വലിയ കാര്യമാകുന്നിടത്ത് അതിദാരിദ്ര്യമില്ലെന്ന അവകാശവാദങ്ങൾക്ക് പ്രസക്തിയുണ്ടോയെന്നതു വേറെ കാര്യം. മറ്റൊന്ന്, ദൈനംദിന കാര്യങ്ങൾക്കുപോലും പാങ്ങില്ലാത്തൊരു സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ നാളെ മറ്റൊരു നികുതിബാധ്യതയായി തങ്ങൾതന്നെ ചുമക്കേണ്ടിവരുമെന്ന ജനങ്ങളുടെ ഭയവും അസ്ഥാനത്തല്ല. ഒരുകാലത്ത്, തെരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്കു നമ്മുടെ രാഷ്ട്രീയം വളർന്നേക്കാം.
Editorial
ഏറ്റവും കഴിവുള്ളവരാകണമെന്നില്ല, തോൽക്കാൻ മനസില്ലാത്തവരാണ് ജയിക്കുന്നതെന്നൊരു പഴമൊഴിയുണ്ട്. തിരുവനന്തപുരത്തു നമ്മളതു കണ്ടു. കഴിവുള്ളവരും തോൽക്കാൻ മനസില്ലാത്തവരുമായ കൗമാരക്കാർ തകർത്തെറിഞ്ഞ റിക്കാർഡുകൾ കായികകേരളത്തെ ഒളിന്പിക്സിലെത്തിക്കാൻ ശേഷിയുള്ളതാണ്. പരിമിതികളുടെ ട്രാക്കുകളിലൂടെ പന്തയക്കുതിരകളാകാൻ അവരെ പരിശീലിപ്പിച്ച കായികാധ്യാപകർക്കും അഭിനന്ദനങ്ങൾ! വലിയ പരാതികളില്ലാതെ കായികമേള പൂർത്തിയാക്കാൻ സർക്കാരിനും കഴിഞ്ഞു. പക്ഷേ, ഇന്നലെ വിജയികൾക്കു കൊടുത്ത സ്വർണക്കപ്പിൽ നിറയ്ക്കേണ്ട പലതും ബാക്കിയാണ്.
മികച്ച പരിശീലന സംവിധാനങ്ങളും ഉപയോഗയോഗ്യമായ ട്രാക്കുകളും ആവശ്യത്തിനു കായികാധ്യാപകരും കായികമേഖലയ്ക്കുള്ള ഫണ്ടുമൊക്കെ ഉറപ്പാക്കണം. ഇക്കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്ര മന്ത്രിസഭ ദേശീയ കായികനയം (എൻഎസ്പി) അംഗീകരിച്ചത്. ആഗോള കായികവേദി ലക്ഷ്യമിടുന്ന അതിനോടു ചേർന്നോ അല്ലാതെയോ സംസ്ഥാനവും അടിമുടി പുതുക്കേണ്ടിയിരിക്കുന്നു. ഒരു മെസിയെ ഇവിടെയെത്തിക്കാനുള്ള പ്രകടനപരതയേക്കാൾ എത്രയോ ശ്രേഷ്ഠമാകുമായിരുന്നു ഒന്നിലധികം മെസിമാരെ ലോക കായികവേദിക്കു സമ്മാനിക്കുന്നതിനുള്ള ആത്മാർഥ പ്രയത്നങ്ങൾ!
കൗമാര ഒളിന്പിക്സായ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇത്തവണ ആതിഥേയരായ തിരുവനന്തപുരമാണ് തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായത്. 203 സ്വര്‍ണവും 147 വെള്ളിയും 171 വെങ്കലവുമുള്‍പ്പെടെ 1825 പോയിന്റുമായാണ് അവർ, മുഖ്യമന്ത്രിയുടെ പേരിൽ ഓവറോൾ ചാന്പ്യന്മാർക്ക് ആദ്യമായി പ്രഖ്യാപിച്ച 117.5 പവന് തൂക്കമുള്ള സ്വര്‍ണക്കപ്പുയർത്തിയത്. തൃശൂർ രണ്ടാമതും കണ്ണൂർ മൂന്നാമതുമെത്തി. അത്ലറ്റിക്സില് മലപ്പുറം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി.
മികച്ച സ്കൂളുകളില്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് 78 പോയിന്റോടെ തുടര്‍ച്ചയായ നാലാം തവണയും ജേതാക്കളായി. സ്പോര്‍ട്സ് സ്കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജി.വി. രാജ 57 പോയിന്റുമായി ഒന്നാമതെത്തി. അത്ലറ്റിക്സില് 16 റിക്കാര്‍ഡുകള്‍ പിറന്നു. കഴിഞ്ഞ വർഷത്തെ എട്ടിൽനിന്ന് ഇരട്ടിക്കുതിപ്പ്. അതായത്, നമ്മുടെ വിദ്യാർഥികളും കായികാധ്യാപകരും തങ്ങളുടെ പരിശ്രമങ്ങളും നേട്ടങ്ങളും ഇരട്ടിയാക്കിയിരിക്കുന്നു. പക്ഷേ, അതേ മികവ് കായികവകുപ്പിന് അവകാശപ്പെടാനാകില്ല.
ഒളിന്പിക്സാണ് നമ്മുടെ ഗോൾ എന്നും അതിലേക്കുള്ള യാത്രയാണ് സ്കൂൾ കായികമേളയെന്നുമുള്ള സമാപന സമ്മേളനത്തിലെ മുഖ്യാതിഥി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ വാക്കുകൾ പ്രസക്തമാണ്. പക്ഷേ, അത്തരം വാക്കുകളുടെ ഉത്തരവാദിത്വബോധം ഏറ്റെടുക്കുന്നില്ലെങ്കിൽ വർത്തമാനകാലത്തെ ആഘോഷത്തിനപ്പുറം ഭാവിയുടെ പ്രതീക്ഷകളെ കേരളത്തിനു സാക്ഷാത്കരിക്കാനാകില്ല. 10 വർഷത്തിനിടെ 22 സിന്തറ്റിക് ട്രാക്കുകളാണ് കായികവകുപ്പ് നിർമിച്ചത്. ആഗോളനിലവാരത്തിലുള്ള സ്റ്റേഡിയങ്ങളെയും ട്രാക്കുകളെയും പരിചയപ്പെടുന്നതും പരിശീലനം നടത്തുന്ന അതേ മികവിൽ മത്സരത്തിനിറങ്ങുന്നതും കായികതാരങ്ങളുടെ ആത്മവിശ്വാസം ഉയർത്തും.
പക്ഷേ, ഈ സിന്തറ്റിക് ട്രാക്കുകളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അറ്റകുറ്റപ്പണിയില്ല. കോഴിക്കോട്ടും പാലായിലുമൊക്കെ ഇതാണു സ്ഥിതി. ദേശീയ ഗെയിംസിനു വരെ വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയം തകർന്നുകിടക്കുന്നതുകൊണ്ടാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ട്രാക്ക് മത്സരങ്ങൾ നടത്തിയത്. മുടക്കിയ കോടികളെ പിന്നിലാക്കി കെടുകാര്യസ്ഥത കപ്പടിക്കുന്നു.
റവന്യു-ജില്ലാ-സംസ്ഥാന മീറ്റുകൾ നടത്തുന്ന തീയതികളിൽ ഇടവേള കുറവാണെന്ന പരാതിയും പരിഹരിക്കേണ്ടതാണ്. ട്രാക്കിനു പുറത്ത് കുട്ടികളെ ഓടിക്കുന്ന തീരുമാനങ്ങൾ ഒഴിവാക്കണം. അതുപോലെ പ്രായത്തട്ടിപ്പും ദേശീയ മത്സരത്തിൽ പങ്കെടുത്തയാൾക്ക് അവസരം കിട്ടാതെ വന്നതുമൊക്കെ അന്വേഷിച്ച് കായികമേളയെ കൂടുതൽ സുതാര്യവും സൗഹാർദപരവുമാക്കണം. കായികാധ്യാപകരുടെ ഒഴിവു നികത്തുകയും അവരുടെ പരാതികൾ പരിഹരിക്കുകയും വേണം.
തസ്തിക മാനദണ്ഡം ശാസ്ത്രീയമായി പരിഷ്കരിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കി മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കായികാധ്യാപക സംഘടനകൾ സമരത്തിലായിരുന്നു. പ്രഥമ കോച്ചുകളായ കായികാധ്യാപകരില്ലാതെ കായികതാരങ്ങളില്ലെന്ന യാഥാർഥ്യം സർക്കാർ തിരിച്ചറിയാൻ വൈകരുത്.
കായികമേളയുടെ ബ്രാൻഡ് അംബാസഡർകൂടിയായ സഞ്ജു സാംസൺ, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്റർ റിക്കാർഡ് നേടിയ ഇടുക്കി സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റിക്കാർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസിലെ അതുൽ ടി. എമ്മിനെയും ഏറ്റെടുക്കുമെന്ന വാർത്ത പ്രതീക്ഷയുണർത്തുന്നതാണ്. ദേവപ്രിയയ്ക്ക് വീട് നിർമിച്ചു നൽകുമെന്ന സിപിഎം തീരുമാനവും അഭിനന്ദനാർഹമാണ്.
പക്ഷേ, കായിക കേരളത്തിന്റെ സമഗ്രമായ ഏറ്റെടുക്കലാണ് സർക്കാർ നടത്തേണ്ടത്. കഴിവുള്ളവർക്കെല്ലാം അവസരം നൽകുന്ന സ്ഥിരം സംവിധാനങ്ങൾ ഒരുക്കാൻ കായികവകുപ്പ് ഇന്നു തുടക്കമിട്ടാൽ ഈ കൗമാരം ഒരുനാൾ ഒളിന്പിക്സിൽ ഇന്ത്യയുടെ കൊടി പാറിക്കുമെന്നതിൽ സംശയമില്ല. ആത്മപ്രശംസകളുടെ ഗാലറിയിൽനിന്ന് പൊട്ടിപ്പൊളിഞ്ഞ കളിക്കളങ്ങളിലേക്കിറങ്ങിയാലും.
Editorial
ഹിജാബിന്റെ പേരിൽ കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിൽ ആശ്വസിക്കാം. യൂണിഫോം നിശ്ചയിക്കാനുള്ള അവകാശത്തിൽ ഉറച്ചുനിന്ന സെന്റ് റീത്താസ് സ്കൂളിന്റെ നിലപാടും പ്രശ്നം വഷളാക്കാൻ താത്പര്യമില്ലെന്ന വിദ്യാർഥിനിയുടെ പിതാവിന്റെ നിശ്ചയദാർഢ്യവും അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഹർജി തീർപ്പാക്കി.
സ്കൂൾ മാനേജ്മെന്റുകൾക്ക് വിദ്യാർഥികളുടെ യൂണിഫോം തീരുമാനിക്കാമെന്നു ഹിജാബ് വിഷയത്തിൽതന്നെ കോടതികൾ വിധിച്ചിട്ടുള്ളതാണ്. എന്നിട്ടും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ലംഘിച്ചെന്ന സ്ഥാപിതതാത്പര്യക്കാരുടെ ദുർവ്യാഖ്യാനങ്ങൾ പലരും അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തു. ഭാവിയിലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മത-രാഷ്ട്രീയ മുതലെടുപ്പിന്റെ വേദിയാക്കരുത്.
ഹിജാബ് വിഷയത്തിൽ മുൻ കോടതിവിധികളെ കണക്കിലെടുത്തും മതേതരത്വത്തെയും മതസൗഹാർദത്തെയും ഓർമിപ്പിച്ചുമുള്ള ഹൈക്കോടതിവിധി എല്ലാ സ്ഥാപിതതാത്പര്യങ്ങളെയും നിഷ്പ്രഭമാക്കുന്നതായി. “ഹിജാബ് വിഷയത്തിൽ കോടതി വാദം കേട്ടു. വിദ്യാര്‍ഥിനിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചെന്നു രക്ഷിതാക്കള്‍ അറിയിച്ചതിനാൽ ഹർജിയിലെ വിഷയങ്ങളിലേക്ക് കടക്കേണ്ടതില്ല. വിഷയം വഷളാക്കരുതെന്നാണ് താത്പര്യമെന്നു സർക്കാരും പറഞ്ഞിരിക്കുന്നു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ സാഹോദര്യം ശക്തമായി നിലനില്ക്കുന്നുവെന്നതും ഈ കോടതി ശ്രദ്ധിക്കുന്നു. ഇതോടെ ഹർജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയാണ്”.
ബന്ധപ്പെട്ടവർക്കെല്ലാം തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ കോടതിയിൽ അവസരം ലഭിച്ചു. തീവ്രവാദ സംഘടനകളാണ് വിഷയം ആളിക്കത്തിച്ചതെന്നും അത്തരം ആളുകൾക്കൊപ്പമാണ് രക്ഷിതാവ് സ്കൂളിലെത്തിയതെന്നും വാദിച്ച സ്കൂൾ, ഇത്തരം ഇടപെടലുകൾക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ ആണ് നേതൃത്വം നൽകിയതെന്നും വ്യക്തമാക്കി.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രമ്യമായി പരിഹരിച്ച വിഷയം വിദ്യാഭ്യാസമന്ത്രി വഷളാക്കിയെന്നും സെന്റ് റീത്താസ് സ്കൂളിനുവേണ്ടി ഹാജരായ വക്കീൽ ആരോപിച്ചു. “പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി. രാഷ്ട്രീയ ഇടപെടലുണ്ടായി. മന്ത്രിയുടെ ഓഫീസിൽനിന്നുപോലും വിദ്യാർഥിനിയുടെ പിതാവിനെ ഫോൺ വിളിച്ചു. രക്ഷിതാവിന്റെ ഫോൺകോളുകൾ പരിശോധിക്കണം. പല രാജ്യങ്ങളിലും ഹിജാബ് നിരോധിച്ചതാണ്”. വക്കീൽ ചൂണ്ടിക്കാട്ടി.
ലത്തീൻ കത്തോലിക്കാ മാനേജ്മെന്റ് രാജ്യത്ത് നിരവധി സ്കൂളുകൾ നടത്തുന്നുണ്ടെങ്കിലും ഇവിടെ മാത്രമാണ് പ്രശ്നമെന്നു വിദ്യാർഥിനിയുടെ അഭിഭാഷകനും പറഞ്ഞു. മകളുടെ ഭാവിയും തുടർപഠനവും ഉദ്ദേശിച്ചും സംഘർഷ സാധ്യതകൾ ഒഴിവാക്കാനും മറ്റൊരു സ്കൂളിലേക്കു മാറ്റാനാണു തീരുമാനമെന്ന വിദ്യാർഥിനിയുടെ പിതാവിന്റെ നിലപാട് പ്രശ്നപരിഹാരത്തെ ത്വരിതപ്പെടുത്തി.
കത്തോലിക്കാ സ്കൂളിൽ പഠിച്ച തനിക്ക് അവരുടെ പ്രവർത്തനരീതിയും സിസ്റ്റേഴ്സിനെയും അറിയാമെന്നും ജഡ്ജി വ്യക്തമാക്കി. സ്കൂളിന്റെ നൈയാമിക അവകാശങ്ങളിൽ ഉറച്ചുനിന്നതിന്റെ പേരിൽ മതമൗലികവാദികളിൽനിന്നും വിഷയത്തിൽ അജ്ഞരായ വികാരജീവികളിൽനിന്നും അപമാനം സഹിക്കേണ്ടിവന്ന സ്കൂൾ മാനേജ്മെന്റിനും പ്രിൻസിപ്പലിനും ആശ്വാസവും ആത്മവിശ്വാസവും പകരുന്നതായി ജഡ്ജിയുടെ നിരീക്ഷണവും വിധിയും.
ലോകോത്തരമായ ഒരു ജനാധിപത്യ-മതേതര ഭരണഘടന നമുക്കുണ്ട്. വിവാദങ്ങളോ തർക്കങ്ങളോ ഉണ്ടാകുന്പോൾ അതിനെ വ്യാഖ്യാനിക്കാൻ കോടതികളുമുണ്ട്. വിദ്യാർഥികളുടെ യൂണിഫോമിനെക്കുറിച്ചു പറയുന്പോൾ, കന്യാസ്ത്രീക്ക് തലമുണ്ട് ധരിക്കാമെങ്കിൽ വിദ്യാർഥിനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നൊക്കെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന താരതമ്യങ്ങൾ ഉയർന്നിരുന്നു.
അധ്യാപകർക്കും യൂണിഫോം നിർബന്ധിതമാക്കുകയും എല്ലാ മതങ്ങളുടെയും അടിസ്ഥാന ശൈലികൾ അനുവദിക്കുന്ന എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് നിരോധിക്കുകയും ചെയ്യുന്ന കാലത്ത് നമുക്ക് അതു ചർച്ച ചെയ്യാവുന്നതാണ്. ഹിജാബിൽ വരാനിരിക്കുന്ന സുപ്രീംകോടതിവിധിയും നാം അംഗീകരിക്കും.
ഹിജാബ് സംഭവം, സ്ത്രീകൾ പുരുഷന്മാർക്കൊപ്പമോ അതിലേറെയോ നേട്ടങ്ങൾ കൈവരിക്കുന്ന പരിഷ്കൃതകാലത്ത് ആത്മപരിശോധനകൾക്കും വഴിതെളിക്കണം. മെഹ്സ അമിനിയെന്ന യുവതിയെ, ഹിജാബിനു പുറത്ത് മുടി കണ്ടെന്നു പറഞ്ഞ് തടവിലിട്ടു കൊല്ലുകയും അതിന്റെ പേരിൽ സമരത്തിനിറങ്ങിയ നൂറുകണക്കിനു പെൺകുട്ടികളെ വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്ത ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയ്യുടെ മുതിര്‍ന്ന ഉപദേഷ്ടാവായ അലി ഷംഖാനിയുടെ മകള്‍ പശ്ചാത്യശൈലിയിലുള്ള സ്ട്രാപ്പ്ലെസ് വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടോയും വാർത്തയും പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
ഇവിടെ ഹിജാബ് വിവാദം നടന്നുകൊണ്ടിരിക്കുന്പോൾതന്നെ. പുരുഷന്മാർക്കൊപ്പം വിദ്യാർഥിനിയെ ഒരു വേദിയിൽ കയറാൻ അനുവദിക്കാത്ത, ആൺകുട്ടികളെപ്പോലെ സൗകര്യപ്രദമായ പാന്റ്സ് ധരിക്കാൻ അനുവദിക്കാത്ത, അധ്യാപകരുടെ മേൽനോട്ടത്തിൽപോലും ഒരു കായികനൃത്തത്തിന് അനുവദിക്കാത്ത... പുരുഷാധിപത്യം, സ്കൂൾ കുട്ടികളെ ഹിജാബ് ധരിപ്പിച്ചില്ലെങ്കിൽ ഭരണഘടനാ ലംഘനമാണെന്നു തർക്കിക്കുന്നതിൽ അതിശയമില്ല. അതാണ് അവരുടെ മതവീക്ഷണം. പക്ഷേ, വിചിത്രമെന്നു പറയട്ടെ, ആദ്യം പറഞ്ഞ മൂന്നു സംഭവങ്ങളിലും വായ തുറക്കാത്തവരും ഹിജാബ് വിഷയത്തിൽ ധാർമികരോഷം കൊണ്ടു. എന്തു സ്ത്രീ-പുരുഷ തുല്യതയും നവോത്ഥാനവുമാണ് ഇവരൊക്കെ കൊണ്ടുവരാനിരിക്കുന്നത്!
ഇനിയെങ്കിലും ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവർ സ്കൂളുകളിലെ യൂണിഫോം കോഡ് അറിഞ്ഞതിനുശേഷം മാത്രം ചേരുക. ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവരാകണമെന്നില്ല എല്ലാവരും. അത്തരം ചിലരും സെന്റ് റീത്താസിൽ ചേർന്നിട്ടുണ്ടാകാം. അവർക്കും അവസരമുണ്ടാകട്ടെ. ഈ സ്കൂളിലെ പ്രിൻസിപ്പൽ നാളെ സഭയുടെ കീഴിലുള്ള മറ്റൊരു സ്കൂളിലെത്തുന്പോൾ, ഹിജാബ് അനുവദനീയമാണെങ്കിൽ, അവിടത്തെ യൂണിഫോം നിബന്ധനകൾക്കുവേണ്ടി നിലകൊള്ളും. എല്ലാവരെയും ചേർത്തുനിർത്താൻ ഒരു മടിയും കാണിച്ചിട്ടില്ലാത്ത സഭാസ്ഥാപനങ്ങളുടെ അത്തരം അച്ചടക്ക നടപടികൾ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്തിയിട്ടേയുള്ളൂ. അച്ചടക്കം സ്നേഹ-സാഹോദര്യങ്ങൾക്കു വിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവർക്കു ലക്ഷ്യം വേറെയാണ്.
മതനിന്ദയ്ക്കും സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യക്കും ഇരയായിട്ടും നിലപാടിൽ ഉറച്ചുനിന്ന കന്യാസ്ത്രീയായ പ്രിൻസിപ്പലും മതസംഘടനയുടെയോ രാഷ്ട്രീയക്കാരുടെയോ സ്ഥാപിതതാത്പര്യത്തിനു വഴങ്ങാതെ പൊതുനന്മയ്ക്കായി നിലകൊണ്ട വിദ്യാർഥിനിയുടെ പിതാവും അഭിനന്ദനം അർഹിക്കുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത ആ വിദ്യാർഥിനി ആത്മവിശ്വാസത്തോടെ വിജയത്തിന്റെ പുതിയ പടവുകൾ കയറട്ടെ. വെള്ളം കലക്കിയവരും അതിൽ മീൻ പിടിക്കാനിറങ്ങിയവരും സ്ഥലം വിടട്ടെ.
Kerala
ഒരു കാര്യം ഉറപ്പായി, സർക്കാർ വിചാരിച്ചാൽ മാത്രമേ ഒരു നാടിനെ മദ്യത്തിലും മയക്കുമരുന്നിലും ഇതുപോലെ മുക്കാനാകൂ. അങ്ങനെ ഒരു സർക്കാർ വിചാരിച്ചാൽ നാടിനെ രക്ഷിക്കാനുള്ള മറ്റെല്ലാ ശ്രമങ്ങളും പാഴാകും. കേരളം അത്തരമൊരവസ്ഥയിലാണ്. അവസരങ്ങൾ വർധിച്ചതോടെ ലഹരിയടിമകളും കുറ്റവാളികളുമായ മനുഷ്യർ തീർത്ത ചെറുനരകങ്ങൾ പെരുകുകയാണ്. ഇതാപത്താണെന്ന് ഒരു ലഹരിയടിമയെ പറഞ്ഞു മനസിലാക്കുന്നതിലും ക്ലേശകരമായിരിക്കുന്നു, സർക്കാരിനെ ബോധ്യപ്പെടുത്താൻ! എങ്കിലും തകർന്നടിയുന്ന ഒരു തലമുറയെ ഓർത്ത് ഈ ലഹരിവിരുദ്ധ ദിനത്തിൽ സർക്കാരിനോട് അഭ്യർഥിക്കുന്നു, തിരുത്തിയാലും.
കഴിഞ്ഞ പുതുവത്സരത്തലേന്നു മാത്രം വിറ്റത് 108 കോടി രൂപയുടെ മദ്യമാണ്. തലേ വർഷത്തെക്കാൾ ഏതാണ്ട് 13 കോടി അധികം. ക്രിസ്മസ് ഉൾപ്പെടുന്ന ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ 712. 96 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേതിലും 15 കോടി അധികം. ഓണക്കാലത്ത് 818.21 കോടിയുടെ മദ്യം വിറ്റു. ഓരോ കണക്കു വരുന്പോഴും മദ്യവിൽപ്പനയിൽ സ്വന്തം റിക്കാർഡ് തിരുത്തിയ വാർത്ത കേട്ട് സംസ്ഥാനത്തെ ഏക മദ്യവ്യാപാരിയായ സർക്കാർ ഷൈലോക്കിനെപ്പോലെ ചിരിക്കാറുണ്ട്. പക്ഷേ, അതു ചോരക്കാശാണ്; സർക്കാർ പകരം മുറിച്ചെടുത്ത കരളിൽനിന്നും ഹൃദയങ്ങളിൽനിന്നും വാർന്നൊഴികിയത്. മദ്യവിൽപ്പനയിലെ പുതിയ കണക്കുകൾകൊണ്ടുപോലും കേരളത്തിലെ ലഹരിയുടെ ആഴമളക്കാനാകില്ല. കാരണം, മദ്യപാനത്തേക്കാൾ മാരകമായ മയക്കുമരുന്നിലേക്ക് ചുവടുതെറ്റിയവർ ലക്ഷക്കണക്കിനാണ്. രണ്ടുംകൂടി ചേർത്ത ഒരു കണക്ക് നമുക്കില്ല. വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നുപയോഗിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. 10 വർഷത്തിനുള്ളിൽ എത്ര കേസുകൾ രജിസ്റ്റർചെയ്തു, എന്താണ് പൊതുരീതി, ഏതു മേഖലയിലാണ് മയക്കുമരുന്നുപയോഗം കുടുതൽ, ഏതു പ്രായക്കാരാണ് കൂടുതൽ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തിയുള്ള പഠനം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
മാർച്ച് 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച രേഖകളനുസരിച്ച്, 2024ൽ പഞ്ചാബിൽ 9,025 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കേരളത്തിൽ 27,701 കേസുകൾ. പഞ്ചാബിലേതിന്റെ മൂന്നിരട്ടി! പഞ്ചാബിൽ പകുതി കേസുകൾപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന സർക്കാർ വാദം സമ്മതിച്ചാൽപോലും കേരളം കുതിക്കുകയാണ്. പഞ്ചാബിൽ മാത്രമല്ല, കേരളത്തിലും മുഴുവൻ കേസുകളും പിടിക്കപ്പെടുന്നില്ലെന്നതും മറക്കരുത്. സംസ്ഥാന എക്സൈസ് വകുപ്പ് എൻഡിപിഎസ് ആക്ട് പ്രകാരം 2016ൽ രജിസ്റ്റർ ചെയ്തത് 2,985 കേസുകളായിരുന്നെങ്കിൽ 2024ൽ ഇത് 8,160 ആയി ഉയർന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും പോലീസുകാരെയും ഉൾപ്പെടെ നിരവധിപ്പേരെ മയക്കുമരുന്നടിമകൾ സംസ്ഥാനത്ത് കൊന്നു തള്ളി. അക്രമങ്ങൾ, മാനഭംഗങ്ങൾ, വീടുകയറി ആക്രമണങ്ങൾ... കൗമാരക്കാരിലെ അക്രമോത്സുകതയും വർധിക്കുകയാണ്. പോലീസിനും ഭയം. പെൺകുട്ടികൾ മയക്കുമരുന്നടിമകളും വിതരണക്കാരുമായി. കുടുംബങ്ങളിലെയും നാട്ടിലെയും സമാധാനം കെട്ടു. ലഹരിയിൽ വാതിൽ തുറന്നെത്തുന്ന മക്കൾക്കും സഹോദരന്മാർക്കും മുന്നിൽ അമ്മമാരും സഹോദരിമാരും ഭയന്നുവിറയ്ക്കുകയാണ്. മുന്‍പെന്നത്തേക്കാളുമധികം മയക്കുമരുന്നുവേട്ട നടക്കുന്നുണ്ട്. പക്ഷേ, എവിടെയും സുലഭം.
പുതിയ ചില അവതാരങ്ങൾ വേഷംകെട്ടിയാടുന്നത് സമൂഹമാധ്യമങ്ങളിലാണ്. എളുപ്പത്തിൽ കൈയടിയും ലൈക്കും വാങ്ങാൻ സമൂഹ-കുടുംബ ഘടനകളെ തകർക്കുന്ന ഈ സമൂഹമാധ്യമ പണ്ഡിതരുടെ കണ്ടെത്തൽ മദ്യവും കഞ്ചാവും എംഡിഎംഎയും നിയമവിധേയമാക്കണമെന്നാണ്. നാലും നാലു വഴിക്കായ സ്വന്തം കുടുംബങ്ങളുടെ അവസ്ഥയാണ് മറ്റെല്ലാ കുടുംബങ്ങളിലുമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഈ എന്പുരാന്മാർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സമൂഹ-കുടുംബവിരുദ്ധ പൊതുബോധം, തികഞ്ഞ അരാജകത്വമാണെന്നു സർക്കാർ തിരിച്ചറിയണം. അവർക്കിനിയൊന്നും നഷ്ടപ്പെടാനില്ല.
സർക്കാർ വിദ്യാരംഭത്തിൽ നടത്തിയ, ഒരു മണിക്കൂർ ലഹരിവിരുദ്ധ ബോധവത്കരണം നല്ല തുടക്കമാണെങ്കിലും കാര്യമായ പ്രയോജനമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ് തുടർ ബോധവത്കരണം നൽകണം. കഴിഞ്ഞ ഏപ്രിലിൽ 138-ാം പിറന്നാൾദിനത്തിൽ ‘കിക് ഔട്ട്’ എന്ന പേരിൽ ദീപിക തുടങ്ങിയ ഒരു വർഷത്തെ ലഹരിവിരുദ്ധ പോരാട്ടം തുടരുകയാണ്. സർക്കാർ ഒപ്പമുണ്ടാകണം. വീര്യം കുറഞ്ഞ കൂടുതൽ മദ്യമിറക്കിയും കുടുതൽ മദ്യനിർമാണശാലകളുണ്ടാക്കിയും ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമൊക്കെ കള്ള് ലഭ്യമാക്കിയും മദ്യസൗഹൃദ കുടുംബങ്ങളെ സൃഷ്ടിച്ചുമല്ല; മയക്കുമരുന്നിന്റെ മൊത്തവ്യാപാരികളെ കുടുക്കിയും മദ്യലഭ്യത കുറച്ചുമേ നമുക്കീ നരകത്തിൽനിന്നു കരകയറാനാകൂ. സർക്കാർ ഇന്നു നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണങ്ങൾ തുടരട്ടെ. പക്ഷേ, നിങ്ങൾ ആ സ്പിരിറ്റു കന്നാസുകൾകൂടി വലിച്ചെറിഞ്ഞിരുന്നെങ്കിൽ! ലഹരിയിരകളുടെ ചോര കൈയിൽനിന്നു കഴുകിക്കളഞ്ഞിരുന്നെങ്കിൽ!