Editorial Audio
ഗെയിം ഇല്ലാതെ ജീവിക്കാനാകില്ലെന്നു പറഞ്ഞ് ഗാസിയാബാദിൽ മൂന്നു പെൺകുട്ടികളും ഭോപ്പാലിൽ ഒരു ആൺകുട്ടിയും ജീവനൊടുക്കിയെന്ന റിപ്പോർട്ട് തെറ്റാകട്ടെ. കാരണം, ഇത്തരം കളികളിൽ സ്വയംമറന്നിരിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളിൽ ഒരാൾ നമ്മുടെ പരിസരത്തോ വീട്ടിൽതന്നെയോ ഉണ്ടാകാം. അവരെ വിഷാദത്തിലേക്കും മതിഭ്രമങ്ങളിലേക്കും ലാസ്റ്റ് ടാസ്ക് അഥവാ അന്ത്യദൗത്യമായ മരണത്തിലേക്കും തള്ളിവിടുന്ന കൊലപാതകശ്രമങ്ങളെ ഓൺലൈൻ ഗെയിമെന്നു വിളിക്കരുത്. കളിയുടെ മറുവശത്ത് അധോലോകമുണ്ട്. കുട്ടികൾക്കു സമൂഹമാധ്യമനിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. മരണത്തിൽനിന്നു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ക്രിയാത്മകതകളിൽനിന്നും വലിച്ചകറ്റുന്ന സമൂഹമാധ്യമ-മൊബൈൽഫോൺ ആസക്തികളിൽനിന്നു കുട്ടികളെ മോചിപ്പിക്കണം. വേണ്ടിവന്നാൽ, മാതാപിതാക്കളും സമൂഹവും സർക്കാരും ഒരു മിന്നലാക്രമണത്തിനുപോലും വൈകരുത്.
ദുരൂഹതകളുണ്ടെങ്കിലും, ഓൺലൈൻ ഗെയിം മാതാപിതാക്കൾ നിഷേധിച്ചതിന്റെ പ്രതികരണമായിട്ടാണ് ഉത്തർപ്രദേശ് ഗാസിയാബാദിലെ പെൺകുട്ടികൾ ഫ്ലാറ്റിൽനിന്നു ചാടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറഞ്ഞത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പൂജാമുറിയിൽ കയറി വാതിൽ പൂട്ടിയശേഷം ജനാലയ്ക്കരികെ കസേരയിട്ട് ഓരോരുത്തരായി ഒമ്പതാംനിലയിൽനിന്നു ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവരുടേതെന്നു കരുതുന്ന ഡയറിക്കുറിപ്പിൽ ഇങ്ങനെയുണ്ട്: “സോറി മമ്മി, പപ്പ... നിങ്ങൾ ഞങ്ങളോട് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഗെയിമിനെ ഞങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നെന്നതിന്റെ തെളിവ് നിങ്ങൾക്ക് ഇപ്പോൾ കിട്ടിക്കാണുമല്ലോ. കൊറിയൻ നായകരെയും കെ-പോപ്പിനെയും (കൊറിയൻ യുവാക്കളുടെ ജനപ്രിയ സംഗീതം) പോലെ വീട്ടിലുള്ളവരെപോലും ഞങ്ങൾ സ്നേഹിച്ചിരുന്നില്ല”. ‘കൊറിയൻ ലവ് ഗെയി’മിന്റെ അവസാനത്തെ ദൗത്യമായിട്ടാണ് കുട്ടികൾ ജീവനൊടുക്കിയതെന്നാണ് പോലീസ് പറഞ്ഞത്.
അതേസമയം, രണ്ടു വർഷമായി സഹോദരിമാരായ പെൺകുട്ടികൾ സ്കൂളിൽ പോയിരുന്നില്ലെന്നതും പിതാവിനു വൻ കടബാധ്യത ഉണ്ടായിരുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലാണ്. കുട്ടികളുടെ ഡയറി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ഭോപ്പാലിൽ അധ്യാപക ദമ്പതികളുടെ ഏകമകൻ ജീവനൊടുക്കിയതും ഓൺലൈൻ ഗെയിം വിജയിക്കാനാകാത്തതിന്റെ സമ്മർദത്തിലാണെന്നാണ് വിവരം. മാതാപിതാക്കൾ മൊബൈൽ ഉപയോഗം വിലക്കുകയും ചെയ്തിരുന്നു.
ജീവനൊടുക്കുമ്പോൾ മാത്രം വാർത്തയാകേണ്ടുന്ന വിഷയമല്ല, ഗെയിമുകളിലും സമൂഹമാധ്യമങ്ങളിലുമുള്ള ആളുകളുടെ, പ്രത്യേകിച്ചു കുട്ടികളുടെ ആസക്തി. നിരവധി കുട്ടികൾ ജീവിതത്തിൽനിന്നുള്ള മരണതുല്യമായ പിൻവാങ്ങലിലാണ്. പഠിക്കാനോ ഭക്ഷിക്കാനോ ഉറങ്ങാനോ സ്നേഹിക്കാനോ ഒന്നും അവർക്കു കഴിയുന്നില്ല. 16 വയസിനു താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽ നിരോധിച്ച് ഓസ്ട്രേലിയ ഉത്തരവിറക്കിയത് കഴിഞ്ഞ നവംബറിലാണ്. തൊട്ടു പിന്നാലെ, 15 വയസിൽ താഴെയുള്ളവരെ സമൂഹമാധ്യമങ്ങളിൽനിന്നു വിലക്കാൻ ഫ്രാൻസും ഒരുങ്ങുകയാണ്. സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്ന ബിൽ സെപ്റ്റംബറിൽ നിയമമായേക്കും. കുട്ടികൾക്ക് പഠിക്കാനും അനുദിന ജോലികൾ ചെയ്യാനുള്ള വിമുഖത, അക്രമാസക്തി, വിഷാദം, മാതാപിതാക്കളിൽനിന്നു കുടുംബത്തിൽനിന്നുമുള്ള അകൽച്ച, ആത്മഹത്യാ പ്രവണത... തുടങ്ങിയവ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപരിധി ഓരോ രാജ്യങ്ങൾക്കും തീരുമാനിക്കാം. ബ്രിട്ടൻ, ഡെൻമാർക്ക്, സ്പെയിൻ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഇതിനുള്ള നീക്കമാരംഭിച്ചു. നിരോധനത്തിൽ എതിർപ്പുയർത്തുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം സമൂഹമാധ്യമ ആപ്പുകളുടെ ഉടമകളാണ്. ഓസ്ട്രേലിയൻ മാതൃകയിൽ തങ്ങളും കുട്ടികളെ സമൂഹമാധ്യമങ്ങളിൽനിന്നു രക്ഷിക്കുമെന്നു കഴിഞ്ഞദിവസം പറഞ്ഞ സ്പെയ്ൻ പ്രധാനമന്ത്രി പെട്രോ സാഞ്ചസിനെ എക്സ് ഉടമ ഇലോൺ മസ്ക് വിളിച്ചത് ഫാസിസ്റ്റ് എന്നാണ്.
ഇന്ത്യയിൽ 13 വയസിന് താഴെയുള്ള കുട്ടികള് സമൂഹമാധ്യങ്ങള് ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് 2025 ഏപ്രിലിൽ സന്നദ്ധ സംഘടനയായ സെപ് ഫൗണ്ടേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, സ്വയം ഉപദ്രവിക്കൽ, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കു സമൂഹമാധ്യമങ്ങൾ കാരണമാകുമെന്നായിരുന്നു വാദം. എന്നാൽ, നിയമനിർമാണം ആവശ്യമുള്ളതിനാൽ സർക്കാരാണ് നയപരമായ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മസിഹ് എന്നിവരുടെ ബെഞ്ച് മറുപടി നൽകിയത്. പുതിയൊരു ആപത്തുകൂടി ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ട്. അത്, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണമാണ്. വർഗീയതയുടെയും തീവ്രവാദത്തിന്റെയും വിളനിലമായി മാറിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. കുഞ്ഞുങ്ങളെയെങ്കിലും ഇതിൽനിന്നു രക്ഷിച്ചേ മതിയാകൂ.
കേരളത്തിലെ കുട്ടികളുടെ സുരക്ഷിത ഭാവി ഉറപ്പാക്കാൻ ഇക്കാര്യത്തിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കുമെന്നാണ് കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. പ്രാണനെടുക്കുന്ന കടശിക്കളിക്കുമുമ്പ് നടപ്പാക്കൂ എന്നേ പറയാനുള്ളു. ഏകാന്തതയുടെ ക്രിയാത്മക തീരങ്ങളിൽ തനിച്ചിരിക്കുന്നവരായി നാം കുട്ടികളെ കാണുന്നു. പക്ഷേ, അവരുടെ കൈയിലെ ഉപകരണത്തിനും മസ്തിഷ്കത്തിനുമിടയിൽ ഒരു യുദ്ധഭൂമി സജീവമാണ്. ‘കൊലപാതകമോ വീരമൃത്യുവോ’ വിജയമാനദണ്ഡങ്ങളാകാത്ത ബാല്യ- കൗമാരങ്ങൾ അവർക്കു തിരിച്ചുകൊടുക്കണം.
Tags : EDITORIAL