Editorial Audio
വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെ വേട്ടയാടാൻ വർഗീയവാദികൾ ഈ നിയമത്തെ ആയുധമാക്കുന്പോഴൊക്കെ കേന്ദ്ര അധികാരികൾ വനവാസത്തിലാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അന്തർധാര മതേതര ഭരണഘടനയെ നോക്കുകുത്തിയാക്കിയതോടെ, നാഷണൽ കൗണ്സിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മതപരിവർത്തന കേസുകൾ പരാജയപ്പെടുകയാണ്. ഉത്തരാഖണ്ഡിൽ ഈ നിയമപ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടെ എടുത്ത കേസുകളിൽ വിധിയായതിലെല്ലാം കുറ്റാരോപിതരെ കോടതി വെറുതെ വിട്ടു.
ഈ രാജ്യത്ത് ഒരവകാശവും കൂടുതലില്ലാത്തവർ, അധികാരത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ബലത്തിൽ കൈവരിക്കാൻ ശ്രമിക്കുന്ന പൗരത്വ മേൽക്കോയ്മ ഭരണഘടനാവിരുദ്ധമാണ്. ഫാസിസത്തോടു സദൃശവുമാണ്. പ്രശ്നം ന്യൂനപക്ഷങ്ങളുടേതു മാത്രമല്ല, യഥാർഥ രാജ്യസ്നേഹികളുടേതാണ്.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ സാധുത പരിശോധിക്കാൻ ഉത്തരവിട്ടത്. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഉൾപ്പെടെ മുന്പു നൽകിയിട്ടുള്ള സമാന ഹർജികൾക്കൊപ്പം എൻസിസിഐയുടേതും ഉൾപ്പെടുത്തുകയായിരുന്നു.
ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ സെപ്റ്റംബറിൽ നിർദേശം നൽകിയിരുന്നു. ബന്ധപ്പെട്ട കക്ഷികൾ നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേന്ദ്രത്തിന്റെ മറുപടി തയാറായതായും ഉടൻ സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾക്കും മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിനുമെതിരേ ക്രൈസ്തവ സഭകൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉൾപ്പെടെ പലതവണ പരാതി നൽകിയിരുന്നു. ഒരു പ്രയോജനവും ഉണ്ടായില്ല. ന്യൂനപക്ഷങ്ങളുടെ അവസാന പ്രതീക്ഷയായി സുപ്രീംകോടതി മാറിയിരിക്കുകയാണ്; പ്രത്യേകിച്ച് പ്രതിപക്ഷം ദുർബലമായ അവസ്ഥയിൽ. മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള കേസുകൾ കോടതികളിൽ തള്ളിപ്പോകുന്നത് പതിവായി.
ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വിധി പറഞ്ഞതിലെല്ലാം കുറ്റാരോപിതരെ കോടതി വെറുതെവിട്ടതായി കഴിഞ്ഞദിവസം, ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കോടതി രേഖകൾ പ്രകാരം, 2018ൽ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇതുവരെ 62 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഞ്ചെണ്ണം മാത്രമാണ് ഇതുവരെ വിചാരണ പൂർത്തിയാക്കിയത്. അഞ്ചിലും പ്രതികൾ കുറ്റവിമുക്തരായി. ഏഴു കേസുകൾ വിചാരണയ്ക്കിടെത്തന്നെ തള്ളിപ്പോയി. 2022ലെ ഭേദഗതിയിലൂടെ നിയമം കൂടുതൽ കർശനമാക്കിയിട്ടും ശിക്ഷാനിരക്ക് പൂജ്യമായി തുടരുകയാണ്. പക്ഷേ, വർഗീയവാദികളുടെ ലക്ഷ്യം കുറ്റാരോപിതർ ശിക്ഷിക്കപ്പെടുകയല്ല, ന്യൂനപക്ഷവിരുദ്ധത ആളിക്കത്തിക്കുകയാണ്. നിലവിൽ രാജ്യത്തെ 12 സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്.
എല്ലായിടത്തും ഘർവാപ്പസി നിർബാധം നടക്കുന്നുമുണ്ട്. കേരളം താരതമ്യേന സുരക്ഷിതമാണെങ്കിലും സമൂഹമാധ്യമങ്ങളിലെ വിഷവ്യാപാരം, അസത്യങ്ങളും അർധസത്യങ്ങളും നിറച്ച വിദ്വേഷത്തിന്റെ പ്രസംഗകലകൾ, ഹിന്ദുത്വയുടെ ക്രൈസ്തവ ശുശ്രൂഷികൾ, എല്ലാ മതങ്ങളിലെയും പക്വതയില്ലാത്ത നേതാക്കൾ, മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് അലമുറയിടുന്നവർ, അവലും മലരും കുന്തിരിക്കവും വാങ്ങിപ്പിക്കാൻ ഓർമിപ്പിക്കുന്നവർ... ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്.
വർഗീയസംഘങ്ങൾക്കു ലഭിക്കുന്ന ഭരണകൂട പിന്തുണയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായിരിക്കുന്നെന്നും ഇതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമുള്ള, അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്.
മറ്റൊരു റിപ്പോർട്ട്, യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റേതാണ്. ഇന്ത്യയിൽ രണ്ടു വർഷങ്ങൾക്കകം കൂട്ടക്കൊലകൾക്കു സാധ്യതയുണ്ടെന്നും 168 രാജ്യങ്ങളുടെ സാധ്യതാപട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യയാണെന്നുമായിരുന്നു ആ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന നിർമാർജന സമിതി (സിഇആർഡി) ഇന്ത്യക്കു മുന്നറിയിപ്പു നൽകിയെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.
മുസ്ലിം, ആദിവാസി, വനാശ്രയ സമുദായങ്ങൾക്കെതിരേ അവകാശലംഘനങ്ങൾ നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര കൺവൻഷൻ (ഐസിഇആർഡി) അനുസരിച്ചു സംരക്ഷിക്കപ്പെടേണ്ട അവകാശങ്ങളെ ഇന്ത്യ ലംഘിക്കുകയാണെന്നും കമ്മിറ്റി വിലയിരുത്തി. സിഇആർഡി, ജനീവയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധിക്കയച്ച ഔദ്യോഗിക കുറിപ്പുകളിലാണ് മുന്നറിയിപ്പ്.
2024ൽ രാജ്യത്ത് ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം നവംബർ വരെ 706 ആക്രമണങ്ങളുണ്ടായി. ഇതിലേറെയും മതപരിവർത്തനം ആരോപിച്ചാണെന്നു സംഘടന ഡിസംബറിൽ ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കു നൽകിയ കത്തിൽ സൂചിപ്പിച്ചു.
പാക്കിസ്ഥാനിലെ മതമൗലികവാദികൾ നടപ്പാക്കിയ മതനിന്ദാ നിയമങ്ങളുടെ ഇന്ത്യൻ പതിപ്പാകുകയാണ് ബിജെപിയുടെ മതപരിവർത്തന നിരോധന നിയമങ്ങൾ. രണ്ടിലും നിയമവും നീതിയുമില്ല, മതഭ്രാന്തേയുള്ളൂ. ഒരു തെളിവുമില്ലാതെ ഏതൊരു വർഗീയവാദിക്കും മതപരിവർത്തനം നടത്തിയെന്നോ നടത്താൻ ശ്രമിച്ചെന്നോ ആരോപിച്ച് ക്രൈസ്തവരുടെ വീടുകളിലോ ആരാധനാലയങ്ങളിലോ കടന്നുകയറി അക്രമം അഴിച്ചുവിടാമെന്നായി.
പ്രത്യേകിച്ചും, ക്രൈസ്തവർ അക്രമവഴി സ്വീകരിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ. വർഗീയവത്കരിക്കപ്പെട്ട പോലീസും ഇരകളെ സംരക്ഷിക്കില്ല. ബജ്രംഗ്ദൾ പോലുള്ള ഹിന്ദുത്വ സംഘടനകൾ ന്യൂനപക്ഷ വിരുദ്ധതയെ കലാപസാധ്യതകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ആഘോഷം മുതൽ മരിച്ചവരെ സംസ്കരിക്കുന്നതുപോലും തടയാൻ വർഗീയ സംഘടനകൾ ധൈര്യപ്പെട്ടു.
ഗുണഭോക്താക്കളായതിനാലാകാം, അരുതെന്നു പറയാനുള്ള ജനാധിപത്യധർമംപോലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പാലിച്ചിട്ടില്ല. നിർബന്ധിത മതപരിവർത്തനത്തെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, ഘർവാപ്പസിക്കാരുടെ മതപരിവർത്തന നിരോധന നിയമങ്ങൾ തുല്യതയ്ക്കുമേലുള്ള അധിനിവേശമാണ്.
ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കുന്ന ഫാസിസ്റ്റ് വിചാരധാരയ്ക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചനയാണുള്ളത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ബിജെപിക്ക് കൃത്യമായ പദ്ധതിയുണ്ടാകാം. പക്ഷേ, അതിനെ ചെറുക്കാൻ പ്രതിപക്ഷത്തിനൊരു പദ്ധതിയുമുള്ളതായി തോന്നുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് സഭകൾ കോടതിയെ അഭയം പ്രാപിച്ചത്. ഫാസിസം കോടതിവരാന്ത കടക്കില്ലെന്നു കരുതാം.
Tags : EDITORIAL