Editorial Audio
തങ്ങൾക്കു മാത്രം ലാഭവും പങ്കാളികൾക്കു നഷ്ടവുമുണ്ടാകുന്ന വിചിത്ര വ്യാപാരക്കരാറുകൾക്കു കാത്തിരിക്കുന്നവർക്കൊഴിച്ചാൽ പൊതുവെ രാജ്യത്തിനു ഗുണകരമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ. യൂറോപ്യൻ യൂണിയന്റെ താത്പര്യങ്ങൾക്ക് ഇന്ത്യ കീഴടങ്ങിയെന്നു പറഞ്ഞ് സിപിഎം ഇതിനെ എതിർത്തിട്ടുണ്ട്. ചൈനയ്ക്കും റഷ്യക്കും എതിർപ്പുണ്ട്.
ഇന്ത്യയും യൂറോപ്പുമായുള്ള ബന്ധം വഷളാക്കരുതെന്നു മുന്നറിയിപ്പു നൽകിയ അമേരിക്കക്കാർക്ക് ആശങ്കയും തന്നിഷ്ടക്കാരനായ ട്രംപിന് രോഷവും ഉണ്ടായേക്കാം. അത് അവരുടെ കാര്യം. കരാറനുസരിച്ച്, ഇന്ത്യയിൽനിന്നു യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന 99.5 ശതമാനം ഉത്പന്നങ്ങൾക്കും നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. അതുപോലെ, ഇറക്കുമതി ചെയ്യുന്ന 97.5 ശതമാനത്തിന് ഇന്ത്യയും ആനുപാതികമായ നികുതിയിളവു നൽകും. കയറ്റുമതി-പിഴ തീരുവകൾ വർധിപ്പിച്ച് മറ്റുള്ളവരുടെ വഴിമുടക്കാനിറങ്ങിയ ട്രംപിനോടു തർക്കിച്ചു സമയം കളയാതെ മോദിയും യൂറോപ്യൻ യൂണിയൻ നേതാക്കളും ബൈപാസ് തുറന്നിരിക്കുന്നു.
എല്ലാ വ്യാപാരക്കരാറുകളുടെയും മാതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതിയ കരാർ, യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുടെയും യൂറോപ്യൻ പാർലമെന്റിന്റെയും അംഗീകാരംകൂടി ലഭിച്ചാൽ ഇക്കൊല്ലം അവസാനമോ അടുത്ത വർഷം ആദ്യമോ നിലവിൽ വരും. യൂറോപ്യൻ കൗണ്സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ് ദെർ ലെയ്നുമായി പ്രധാനമന്ത്രി മോദി ഡൽഹിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് വ്യാപാരക്കരാർ ഒപ്പുവച്ചത്.
ഫാർമസ്യൂട്ടിക്കൽസ്, എൻജിനിയറിംഗ് സാധനങ്ങൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, ഇലക്ട്രോണിക്സ്, അമേരിക്കൻ തീരുവയിൽ കുടുങ്ങിയ തുണിത്തരങ്ങൾ, ആഭരണങ്ങൾ, തുകൽ വസ്തുക്കൾ തുടങ്ങിയവയ്ക്ക് യൂറോപ്പിൽ വിപണിയുണ്ടാകും. ഇന്ത്യൻ ഐടി, സേവന കയറ്റുമതിക്കും വിദഗ്ധ തൊഴിലുകാരുടെ കുടിയേറ്റത്തിനും കരാർ സഹായകമാകും.
സോളാർ വ്യവസായങ്ങൾക്കും അനുകൂല വിപണി ലഭിക്കും. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും വീസ നിയന്ത്രണങ്ങളിൽ വഴിമുട്ടിയ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ അവസരങ്ങൾ വർധിക്കും. വിദ്യാർഥികൾക്ക് പഠനച്ചെലവിൽ ഗണ്യമായ കുറവുമുണ്ടാകും. മറുവശത്ത്, യൂറോപ്യൻ സർവകലാശാലകൾ ഇന്ത്യയിൽ കാന്പസുകൾ തുടങ്ങുന്നതോടെ ഉന്നതവിദ്യാഭ്യാസ നിലവാരം ഉയരുകയും കുടിയേറ്റ ലക്ഷ്യമില്ലാത്ത വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടരാനാകുകയും ചെയ്യും.
വിമാനം, ഓട്ടോമൊബൈൽസ്, ഇലക്ട്രിക്കൽ മെഷിനറികൾ, മദ്യം, വൈനുകൾ, പാനീയങ്ങൾ, കെമിക്കൽസ്, വജ്രങ്ങൾ, ആഡംബരവസ്തുക്കൾ തുടങ്ങിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ യൂറോപ്പ് ഇന്ത്യയിലെത്തിക്കും. യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ടിരിക്കുന്ന കരാർ എല്ലാംകൊണ്ടും തികഞ്ഞതാണെന്നല്ല, അത് നമ്മുടെ ആവശ്യമായിരുന്നു എന്നതാണ് പ്രധാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ കൃത്യമായി നിർവചിച്ചിട്ടുണ്ട്. അരക്ഷിതലോകത്ത് സുരക്ഷിതത്വം നൽകുന്ന ഉടന്പടികൂടിയാണ് യൂറോപ്യൻ യൂണിയനുമായുള്ള തന്ത്രപരമായ ബന്ധമെന്ന് അദ്ദേഹം വിശേഷിപ്പിച്ചതിൽ കരാറും അതിന്റെ അടിയന്തര സാഹചര്യവും സാധ്യതയും വ്യക്തമാണ്.
അതേസമയം, കാർഷികോത്പന്നങ്ങളെ കരാറിൽ ഉൾപ്പെടുത്തിയേക്കില്ല എന്നു പറയുന്പോൾ, ഇന്ത്യയുടെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല ഈ ഉടന്പടി എന്നു കരുതിയാൽ മതി. മറ്റു മേഖലകൾക്ക് കരാറിലൂടെ വഴി തുറക്കുന്പോൾ, കർഷകരോടുള്ള പ്രതിബദ്ധത സർക്കാർ ആഭ്യന്തരമായി പ്രകടിപ്പിച്ചാൽ രാജ്യത്ത് സമഗ്ര മാറ്റമുണ്ടാകും. തങ്ങൾക്കു പങ്കില്ലാത്ത ഏതൊരു കരാറിനെയും എതിർക്കുന്നത് സിപിഎമ്മിന്റെ തനത് രാഷ്ട്രീയമെന്നു നിരീക്ഷിക്കാമെങ്കിലും, പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കരാർ അവതരിപ്പിക്കുകയും ചർച്ചയ്ക്ക് തയാറാവുകയും വേണമെന്ന ആവശ്യം ജനാധിപത്യപരമായി അംഗീകരിക്കേണ്ടതാണ്.
വ്യാപാരത്തിനുവേണ്ടി തുടങ്ങിയ ചർച്ചയ്ക്ക് 18 വർഷത്തിനുശേഷം രാഷ്ട്രീയംകൊണ്ട് ഒപ്പിടേണ്ടിവന്ന ചരിത്രമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റേത്. 2007ൽ ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ യൂറോപ്പുമായി തുടങ്ങിവച്ച ചർച്ചകളാണ് 18 വർഷങ്ങൾക്കുശേഷം ഫലമണിഞ്ഞിരിക്കുന്നത്. 2013ൽ സ്തംഭിച്ചതിനുശേഷം, 2022 ജൂണിലാണു ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത്. ട്രംപിന്റെ അധിക തീരുവകളുടെ അനിശ്ചിതാവസ്ഥ ഇന്ത്യയുടെയും യൂറോപ്പിന്റെയും സാന്പത്തികരംഗത്തെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇത് ഇത്രവേഗം നടപ്പാകില്ലായിരുന്നു.
അമേരിക്കയുടെ പരന്പരാഗത ജനാധിപത്യ പ്രതിബദ്ധത മാറ്റിവച്ച്, എല്ലാ ബന്ധങ്ങൾക്കും ലാഭ-നഷ്ടങ്ങൾകൊണ്ട് മാർക്കിട്ട, വ്യാപാരികൂടിയായ ട്രംപാണ് ഈ കരാറിനെ രാഷ്ട്രീയ ആയുധമാക്കാൻ ഇന്ത്യയെയും യൂറോപ്പിനെയും നിർബന്ധിതരാക്കിയത്. എല്ലാവരും ഒന്നിച്ചു വളരുക എന്ന നയത്തിൽനിന്നു മാറി അപരിഷ്കൃത ശൈലിയിൽ അമേരിക്ക ഒന്നാമത് എന്ന പൊങ്ങച്ചം ഇതര രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമായിരുന്നു. ആ വെല്ലുവിളി, ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഉൾപ്പെടുന്ന കരാറിൽ ഒപ്പിട്ടുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും ഏറ്റെടുത്തിരിക്കുന്നു.
ഇതു സാധ്യമാക്കുന്നതിനായി വർഷങ്ങളായി പ്രതിബദ്ധതയോടെ പ്രവർത്തിച്ച യൂറോപ്പിലെ എല്ലാ നേതാക്കൾക്കും നന്ദി പറയുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഒപ്പം, ചർച്ചകൾ തുടങ്ങിവച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവരെയും, ചരിത്രപരമായ ഈ മുഹൂർത്തത്തിൽ രാജ്യത്തിനു മറക്കാനാകില്ല.
Tags : Editorial DEEPIKA EDITORIAL