Editorial Audio
മികച്ച കർഷകനുപോലും പിടിച്ചുനിൽക്കാനാകുന്നില്ല. സംസ്ഥാന ഹോർട്ടികോർപിന്റെ ഹൈബ്രിഡ് കൃഷിക്കുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങിയ പച്ചക്കറി കർഷകൻ ഏലിയാസ് ജീവനൊടുക്കി. വിഷം കഴിച്ച് ആശുപത്രിയിലായതിനു പിന്നാലെ പച്ചക്കറി കൃഷിക്കുള്ള സബ്സിഡി തുകയിൽനിന്ന് 1,03,000 രൂപ അനുവദിക്കാൻ തീരുമാനിച്ചത്രേ. ഈ തുക നേരത്തേ അനുവദിച്ചിരുന്നെങ്കില് ഏലിയാസ് ഒരു പക്ഷേ ആത്മഹത്യ ചെയ്യില്ലായിരുന്നെന്നാണ് ബന്ധുക്കള് പറഞ്ഞത്. അതു ശരിയാണെങ്കിൽ, ചെറിയൊരു ആശ്വാസമാകേണ്ടിയിരുന്ന ആ തുക റീത്താക്കി മാറ്റിയതാരാണ്? ഉദ്യോഗസ്ഥരാണോ? സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തണലിൽ, വനം വകുപ്പിലേത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥപ്രഭുക്കൾ ഏതാണ്ട് അസാധ്യമാക്കിത്തീർത്ത, കാർഷികവൃത്തി കർഷകർക്കു തിരിച്ചുകൊടുക്കണം. ഇന്ത്യ-യുഎസ് കരാറിലെ കർഷകവിരുദ്ധ ഘടകങ്ങൾക്കെതിരേ സമരം നടത്തുന്നതിനൊപ്പം നാട്ടിലെ കാര്യംകൂടി പരിഗണിക്കണം.
കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനായിരുന്ന അമ്പാട്ട് ഏലിയാസിന്റെ കഥ കേരളത്തിലെ ആയിരക്കണക്കിനു കർഷകരുടെ ജീവിതത്തിന്റെ നേർചിത്രമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കു കാരണമെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകളായി പച്ചക്കറി ഉത്പാദിപ്പിച്ചുപോന്ന കർഷകനായിരുന്നെങ്കിലും കാർഷികമേഖലയിലെ വെല്ലുവിളികളും സാന്പത്തിക പ്രതിസന്ധികളും കാരണം മനോവിഷമത്തിലായിരുന്നെന്ന് ഏലിയാസിനു ഭൂമി പാട്ടത്തിന് നൽകിയ ജേക്കബ് എന്നയാൾ പറഞ്ഞു. കൃഷിക്കെടുത്ത വായ്പകളുടെ തിരിച്ചടവു മുടങ്ങി. മുൻകാല നഷ്ടങ്ങൾ പരിഹരിക്കാൻ കൂടുതൽ സ്ഥലത്ത് പണമിറക്കി കൃഷി ചെയ്തെങ്കിലും കൃഷി ലാഭകരമല്ലാതായി, കടം കുമിഞ്ഞുകൂടി. സംസ്ഥാന-ജില്ലാ-പ്രാദേശിക തലത്തിൽ നിരവധി അവാർഡുകൾ നേടിയ ഏലിയാസ് നിലവിൽ വാഴയും പച്ചക്കറിയും കൃഷി ചെയ്തു വരികയായിരുന്നു. നേന്ത്രക്കായയുടെ വില ഇപ്പോൾ കുത്തനെ ഇടിഞ്ഞതും ഏലിയാസിനു തിരിച്ചടിയായി. സർക്കാർ പിന്തുണയില്ലാതായതോടെ ലോട്ടറിയെടുക്കുന്നവരുടെ പ്രതീക്ഷപോലും കർഷകർക്കില്ലാതായി.
കർഷകർ നിലനിൽപ്പിനായി ഉന്നയിക്കുന്ന ആവശ്യങ്ങളെ സർക്കാരും രാഷ്ട്രീയ നേതാക്കളും എത്രമാത്രം അവഗണിക്കുന്നുവെന്നതിന് മറ്റൊരു ഉദാഹരണമാണ് കർഷക സ്വരാജ് സത്യഗ്രഹസമരത്തോടുള്ള സമീപനം. കഴിഞ്ഞ ഓഗസ്റ്റ് 15ന് കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നു. ഈ റിപ്പബ്ലിക് ദിനം മുതൽ ഈരാറ്റുപേട്ടയിലും സത്യഗ്രഹസമരം നടക്കുന്നു. കർഷക സ്വരാജ് സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട ഈരാറ്റുപേട്ടയിൽ അനുഷ്ഠിക്കുന്ന നിരാഹാര സത്യഗ്രഹം പന്ത്രണ്ട് ദിനം പിന്നിട്ടുകഴിഞ്ഞു. ഒരു ചർച്ചയ്ക്കുപോലും സർക്കാർ തയാറായിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും വേണ്ട പരിഗണന നൽകുന്നില്ല.
പന്നിയും ആനയുമുൾപ്പെടെയുള്ള വന്യജീവികൾ ഏതു നിമിഷവുമെത്തി കൃഷി നശിപ്പിക്കും, മനുഷ്യജീവനെടുക്കും. ഇന്നലെയും കാട്ടുപന്നി ഒരാളെ കൊന്നിരിക്കുന്നു. കഴിഞ്ഞദിവസം പുനലൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് നാടിനു ശല്യമായ പന്നിയെ വെടിവയ്ക്കാനുള്ള അനുമതി, കായികവിനോദത്തിനുള്ള തോക്ക് ലൈസൻസുകാരിൽനിന്നു പിൻവലിച്ച് വനംവകുപ്പ് ഉത്തരവിറക്കിയത്. ഏതാനും ഉദ്യോഗസ്ഥരുടെ യാഥാർഥ്യബോധമില്ലാത്ത തീരുമാനം വനം മന്ത്രി മരവിപ്പിച്ചതല്ലാതെ പിൻവലിച്ചിട്ടില്ല. വർഷങ്ങളായി നെൽകർഷകർ സമാധാനമറിഞ്ഞിട്ടില്ല. അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ചും വായ്പയെടുത്തും ഉത്പാദിപ്പിക്കുന്ന നെല്ലു സംഭരിച്ചതിന്റെ വില ഈ സർക്കാരിൽനിന്നു വാങ്ങിയെടുക്കുന്നത് കൃഷി നടത്തുന്നതിലും ശ്രമകരമായി. പ്രഖ്യാപനങ്ങളൊന്നും നടപ്പാകുന്നില്ല. വന്യജീവികളേക്കാൾ ശല്യമായി വനംവകുപ്പിന്റെ ശത്രുതാപരമായ ഇടപെടൽ. കേരളത്തിലെ പ്രധാന റോഡുകൾപോലും കൈയടക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ പലയിടത്തും കർഷകരുടെ മണ്ണിലും കൈവച്ചുതുടങ്ങി. നാളികേരം കരിക്കാകും മുന്പേ കുരങ്ങുകൾ നശിപ്പിക്കും. വളത്തിനും കീടനാശിനികൾക്കും വിലയേറി. പണിക്കൂലി വർധിച്ചു. കാലിത്തീറ്റയ്ക്കു വില വർധിച്ചതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലായി. കർഷകരുടെ അധ്വാനത്തിനു കൂലി കണക്കാക്കിയാൽ കൃഷിയിൽനിന്ന് ഒന്നും ലഭിക്കില്ലെന്നായി. അപ്രതീക്ഷിത വെള്ളപ്പൊക്കവും വരൾച്ചയും വിലയിടിവും ഉണ്ടാകുന്പോൾ കൈത്താങ്ങായി സർക്കാരില്ല. റബർ ഇറക്കുമതിയെക്കുറിച്ച് കേന്ദ്രവും താങ്ങുവിലയെക്കുറിച്ചു സംസ്ഥാനവും നുണ പറയുന്നതിനിടെ റബർകൃഷി ഏതാണ്ട് കടുംവെട്ടിലെത്തി. സർക്കാരിന്റെ കർഷക അവാർഡുകൾ കൃഷിക്കല്ല, ഞാണിന്മേൽ കളിക്കുള്ളതാണ്. ഭാഗ്യ-നിർഭാഗ്യങ്ങൾക്കിടയിലെ ആ മരണക്കളിയിൽ ഒടുവിൽ ഇടറിവീണ കർഷകനാണ് ഏലിയാസ്.
പറഞ്ഞുവരുന്പോൾ, ലോകത്തെ നാലാമത്തെ സാന്പത്തികശക്തിയാണ് ഇന്ത്യ. പക്ഷേ, നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഓരോ മണിക്കൂറിലും ഒരു കർഷകനോ കർഷകത്തൊഴിലാളിയോ ജീവനൊടുക്കുകയാണ്. 1995നും 2023നും ഇടയിൽ, ഇന്ത്യയിൽ കുറഞ്ഞത് 3,94,206 കർഷകരും കർഷകത്തൊഴിലാളികളും ജീവനൊടുക്കി. വർഷം ശരാശരി 13,600 മരണം. ഏലിയാസിനെപ്പോലെ എല്ലുമുറിയെ പണിയെടുക്കുകയും അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്യുന്നവർക്കുപോലും പിടിച്ചുനിൽക്കാനാകുന്നില്ല. അധികാരത്തിലെത്തിയാൽ ഇക്കാര്യത്തിലൊക്കെ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് പ്രതിപക്ഷത്തിനുമില്ല പഠനവും പദ്ധതിയും. ഇന്ത്യ-യുഎസ് കരാറിലെ കർഷകവിരുദ്ധതകളെക്കുറിച്ച് ട്രംപ് പറഞ്ഞുള്ള അറിവല്ലാതെ മറ്റൊന്നും കൃത്യതയോടെ വിശദീകരിക്കാൻ കഴിയാത്ത കേന്ദ്രത്തിൽനിന്നു ഭിന്നമല്ല സംസ്ഥാനത്തെ സ്ഥിതിയും.
കാർഷികമേഖലയെ മുടിപ്പിച്ച കെടുകാര്യസ്ഥതയുടെ മധ്യത്തിലും എങ്ങനെയാണ് കർഷകർ അതിജീവിക്കുന്നത്? നാട്ടിലോ വിദേശത്തോ ജോലിയുള്ള കുടുംബാംഗങ്ങളുടെ വരുമാനംകൊണ്ട്. മറ്റൊരു വരുമാനമാർഗവുമില്ലാത്ത പലരും ആത്മഹത്യാമുനന്പിലാണ്. സർക്കാർ കൊടുക്കേണ്ടത് അവാർഡല്ല; സംഭരിച്ച നെല്ലിന്റെ വില, വളത്തിനും കീടനാശിനിക്കുമുള്ള സബ്സിഡി, കൃഷിച്ചെലവും പണിക്കൂലിയുമെങ്കിലും ഉറപ്പാക്കുന്ന താങ്ങുവില, വിളനാശത്തിനു നഷ്ടപരിഹാരം തുടങ്ങിയവയാണ്. കർഷകരുടെ നികുതിപ്പണംകൊണ്ട് കുറെ വെള്ളാനകളെ തീറ്റിപ്പോറ്റിയതല്ലാതെ, ഈ കൃഷിവകുപ്പിനെക്കൊണ്ട് കൃഷിക്കാർക്കെന്തു കിട്ടിയെന്നാണ്. ജീവനൊടുക്കുന്ന കർഷകരുടെ മൃതദേഹങ്ങൾ സംസ്കരിക്കേണ്ടത് സെക്രട്ടേറിയറ്റ് വളപ്പിലാണ്. ഗതികെട്ട കർഷകരുടെ വോട്ട് വാങ്ങിയിട്ട് പ്രസ്താവനകളല്ലാതെ അവരുടെ നീറ്റലുകൾ പരിഹരിക്കാത്ത ഓരോ ജനപ്രതിനിധിയുടെയും പേരിൽ ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണം. എത്രകാലമാണ് കർഷകരെ ഇങ്ങനെ വിഷക്കുപ്പിയും കയറുമായി നിർത്തുന്നത്!
Tags : editorial Deepika Editorial