Editorial Audio
അഞ്ചു കോടിയോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള തീരുമാനത്തിൽനിന്നു ലോക്പാൽ പിൻവാങ്ങിയത് ജനവികാരം എതിരായതുകൊണ്ടാണ്. എങ്കിലും, ആർഭാടവും ധൂർത്തും അഴിമതിതന്നെയാണെന്ന് ഓർമിപ്പിച്ച ജനത്തെ അഴിമതിവിരുദ്ധ സ്ഥാപനമായ ലോക്പാൽ അംഗീകരിച്ചത് ജനാധിപത്യത്തിൽ പ്രതീക്ഷയുണർത്തുന്നതാണ്.
ഇതേ മാതൃകയിൽ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഉദാഹരണമായ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാരിനും പിന്മാറിക്കൂടേ? ദുർവ്യാഖ്യാനങ്ങളല്ല; പറ്റുമോ ഇല്ലയോ എന്ന മറുപടിയാണ് ആവശ്യം. അതാണ് ഈ സർക്കാരിന്റെ അഴിമതിവിരുദ്ധതയും സുതാര്യതയും നിർവചിക്കുന്നത്.
നിയമനങ്ങൾ പിഎസ്സിക്കു വിടുമെന്ന രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തെ നോക്കുകുത്തിയാക്കിയാണ്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍, നഴ്സറികള്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെയും പതിനൊന്നിന പരിപാടിയുടെ ഭാഗമായി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. അഴിമതിക്ക് അംഗീകാരം നൽകുന്ന നീക്കമാണിത്. പ്രവൃത്തി ഇതാണെങ്കിലും അടുത്ത പ്രകടനപത്രികയിലും ഈ വാഗ്ദാനം പ്രതീക്ഷിക്കാം.
സംസ്ഥാനത്തെ സർവകലാശാലകളിലുൾപ്പെടെ വിവിധ വകുപ്പുകളിൽ രണ്ടു ലക്ഷത്തോളം താത്കാലിക-കരാർ ജീവനക്കാരുണ്ടന്നും മഹാഭൂരിപക്ഷവും ഇടത് അനുഭാവികളാണെന്നുമാണ് അറിയുന്നത്. ഇടതോ വലതോ എന്നതിനേക്കാൾ പ്രധാനം, നടപടിക്രമം പാലിക്കാതെയുള്ള നിയമനങ്ങൾ നഗ്നമായ അഴിമതിയാണ് എന്നതാണ്. പാർട്ടി ബന്ധങ്ങൾ യോഗ്യതകളെ മറികടക്കുന്നതും യോഗ്യതയുള്ളവരുടെ അവസരങ്ങൾ നഷ്ടമാക്കുന്നതുമൊക്കെ സുതാര്യഭരണത്തിന്റെ മുൻവാതിലുകൾ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ട്.
താത്കാലിക ജീവനക്കാർക്കു നീതി ഉറപ്പാക്കുന്നു എന്ന വ്യാഖ്യാനം പിൻവാതിൽ നിയമനങ്ങളുടെ സ്ഥിരം ന്യായീകരണമായി മാറ്റിയതിൽ മാറിമാറി വന്ന സർക്കാരുകൾക്കു പങ്കുണ്ടെങ്കിലും ഇപ്പോഴത്തെ സർക്കാർ ഈ അഴിമതിയെ പുതിയ തലത്തിലെത്തിച്ചു. താത്കാലിക ഒഴിവുകൾ നിയമന ഏജൻസികൾക്കു റിപ്പോർട്ട് ചെയ്യാതിരിക്കുക, പാർട്ടിയോടു കൂറുള്ള ജീവനക്കാരെ തിരുകിക്കയറ്റുക, പിന്നീട് നീതിയെക്കുറിച്ചു പ്രസംഗിച്ച് പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുക എന്നതൊക്കെ സർക്കാർ വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കക്ഷിരാഷ്ട്രീയവത്കരണത്തിനുള്ള കുറുക്കുവഴിയായി. 25 ലക്ഷത്തോളം ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു ചേർത്തു കാത്തിരിക്കുന്പോഴാണ് ഈ അഴിമതി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാർ വിശദപഠനം നടത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശിപാർശ സർക്കാരിനു സമർപ്പിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. പല വകുപ്പുകളും താത്കാലിക, കരാർ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളും കാത്തിരിപ്പിലാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പിഎസ്സിയുടെയും പണി പാർട്ടി ഓഫീസുകളെയും നേതാക്കളെയും ഏൽപ്പിക്കുന്നതിനു തുല്യമാണ് പിൻവാതിൽ നിയമനങ്ങൾ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 2006ൽ ഉമാദേവി കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ്, ‘അനധികൃത നിയമനങ്ങൾ’ നടത്താനുള്ള തത്രപ്പാട് അഴിമതിയുടെ അക്കൗണ്ടിലേ എഴുതിച്ചേർക്കാനാകൂ.
ഒഴിവുകൾ പാർട്ടി ഓഫീസുകൾക്കു പകരം, നിയമന സ്ഥാപനങ്ങൾക്കു റിപ്പോർട്ട് ചെയ്യുകയും വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഓൺലൈനിലൂടെ അപേക്ഷ സ്വീകരിക്കുകയും നടപടിക്രമങ്ങൾ സുതാര്യമാക്കുകയും ഫലം മാർക്ക് സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്താൽ നിയമനനടപടികൾ ലളിതവും സുതാര്യവുമാകും. പക്ഷേ, അത്, അഴിമതി ലക്ഷ്യമാക്കാത്ത ഇച്ഛാശക്തിയുള്ള സർക്കാരുകൾക്കേ കഴിയൂ. അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ അസാധുവാക്കുമെന്ന് പ്രതിപക്ഷത്തിനു വേണമെങ്കിൽ പ്രഖ്യാപിക്കാം. പക്ഷേ, അതിനും വേണം അഴിമതിവിരുദ്ധതയുടെ ഇച്ഛാശക്തി.
Tags : BMW era backdoor Appointment editorial