മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മുൻകാല വൈരാഗ്യത്തെ തുടർന്ന് 16 വയസുകാരൻ ആഡംബര വാഹനം സ്കൂട്ടറിൽ ഇടിപ്പിച്ച് രണ്ടുപേരെ പരിക്കേൽപ്പിച്ചു. 14 വയസുള്ള രണ്ടു കുട്ടികൾക്കാണ് പരിക്കേറ്റത്.
ഏഴു മാസം മുമ്പുണ്ടായ തർക്കത്തെ തുടർന്ന് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 16കാരനെതിരെ ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഴു മാസം മുമ്പ് പരാതികാരനും സുഹൃത്തും ഒരു കടയിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ 16കാരൻ ഇവരെ തുറിച്ചു നോക്കുകയും ഇതേതുടർന്ന് തർക്കമുണ്ടാകുകയും ചെയ്തു. മറ്റുള്ളവർ ഇടപെട്ട് വഴക്ക് അവസാനിപ്പിച്ചെങ്കിലും 16കാരൻ ഭീഷണി മുഴക്കിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം പരാതിക്കാരനും സുഹൃത്തും ഗംഗാപൂർ റോഡിലൂടെ സ്കൂട്ടറിൽ പോകുമ്പോൾ പതിനാറുകാരൻ പിന്നിൽ വന്ന് തുടർച്ചയായി ഹോൺ മുഴക്കി. പതിനാറുകാരന് വഴികൊടുക്കാനായി സ്കൂട്ടർ ഇടത് വശത്തേക്ക് ഒതുക്കുമ്പോഴാണ് കാർ സ്കൂട്ടറിന്റെ പിന്നിൽ വന്ന് ഇടിച്ച് കയറ്റിയത്. സംഭവത്തിൽ ഒരാളുടെ രണ്ട് കാലുകളിലും മറ്റൊരാളുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.