Editorial
അഞ്ചു കോടിയോളം രൂപ വിലവരുന്ന ബിഎംഡബ്ല്യു കാറുകൾ വാങ്ങാനുള്ള തീരുമാനത്തിൽനിന്നു ലോക്പാൽ പിൻവാങ്ങിയത് ജനവികാരം എതിരായതുകൊണ്ടാണ്. എങ്കിലും, ആർഭാടവും ധൂർത്തും അഴിമതിതന്നെയാണെന്ന് ഓർമിപ്പിച്ച ജനത്തെ അഴിമതിവിരുദ്ധ സ്ഥാപനമായ ലോക്പാൽ അംഗീകരിച്ചത് ജനാധിപത്യത്തിൽ പ്രതീക്ഷയുണർത്തുന്നതാണ്.
ഇതേ മാതൃകയിൽ, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഉദാഹരണമായ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന സർക്കാരിനും പിന്മാറിക്കൂടേ? ദുർവ്യാഖ്യാനങ്ങളല്ല; പറ്റുമോ ഇല്ലയോ എന്ന മറുപടിയാണ് ആവശ്യം. അതാണ് ഈ സർക്കാരിന്റെ അഴിമതിവിരുദ്ധതയും സുതാര്യതയും നിർവചിക്കുന്നത്.
നിയമനങ്ങൾ പിഎസ്സിക്കു വിടുമെന്ന രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനത്തെ നോക്കുകുത്തിയാക്കിയാണ്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍, നഴ്സറികള്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെയും പതിനൊന്നിന പരിപാടിയുടെ ഭാഗമായി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. അഴിമതിക്ക് അംഗീകാരം നൽകുന്ന നീക്കമാണിത്. പ്രവൃത്തി ഇതാണെങ്കിലും അടുത്ത പ്രകടനപത്രികയിലും ഈ വാഗ്ദാനം പ്രതീക്ഷിക്കാം.
സംസ്ഥാനത്തെ സർവകലാശാലകളിലുൾപ്പെടെ വിവിധ വകുപ്പുകളിൽ രണ്ടു ലക്ഷത്തോളം താത്കാലിക-കരാർ ജീവനക്കാരുണ്ടന്നും മഹാഭൂരിപക്ഷവും ഇടത് അനുഭാവികളാണെന്നുമാണ് അറിയുന്നത്. ഇടതോ വലതോ എന്നതിനേക്കാൾ പ്രധാനം, നടപടിക്രമം പാലിക്കാതെയുള്ള നിയമനങ്ങൾ നഗ്നമായ അഴിമതിയാണ് എന്നതാണ്. പാർട്ടി ബന്ധങ്ങൾ യോഗ്യതകളെ മറികടക്കുന്നതും യോഗ്യതയുള്ളവരുടെ അവസരങ്ങൾ നഷ്ടമാക്കുന്നതുമൊക്കെ സുതാര്യഭരണത്തിന്റെ മുൻവാതിലുകൾ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ട്.
താത്കാലിക ജീവനക്കാർക്കു നീതി ഉറപ്പാക്കുന്നു എന്ന വ്യാഖ്യാനം പിൻവാതിൽ നിയമനങ്ങളുടെ സ്ഥിരം ന്യായീകരണമായി മാറ്റിയതിൽ മാറിമാറി വന്ന സർക്കാരുകൾക്കു പങ്കുണ്ടെങ്കിലും ഇപ്പോഴത്തെ സർക്കാർ ഈ അഴിമതിയെ പുതിയ തലത്തിലെത്തിച്ചു. താത്കാലിക ഒഴിവുകൾ നിയമന ഏജൻസികൾക്കു റിപ്പോർട്ട് ചെയ്യാതിരിക്കുക, പാർട്ടിയോടു കൂറുള്ള ജീവനക്കാരെ തിരുകിക്കയറ്റുക, പിന്നീട് നീതിയെക്കുറിച്ചു പ്രസംഗിച്ച് പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുക എന്നതൊക്കെ സർക്കാർ വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കക്ഷിരാഷ്ട്രീയവത്കരണത്തിനുള്ള കുറുക്കുവഴിയായി. 25 ലക്ഷത്തോളം ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു ചേർത്തു കാത്തിരിക്കുന്പോഴാണ് ഈ അഴിമതി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാർ വിശദപഠനം നടത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശിപാർശ സർക്കാരിനു സമർപ്പിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. പല വകുപ്പുകളും താത്കാലിക, കരാർ ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളും കാത്തിരിപ്പിലാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പിഎസ്സിയുടെയും പണി പാർട്ടി ഓഫീസുകളെയും നേതാക്കളെയും ഏൽപ്പിക്കുന്നതിനു തുല്യമാണ് പിൻവാതിൽ നിയമനങ്ങൾ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 2006ൽ ഉമാദേവി കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും, നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ്, ‘അനധികൃത നിയമനങ്ങൾ’ നടത്താനുള്ള തത്രപ്പാട് അഴിമതിയുടെ അക്കൗണ്ടിലേ എഴുതിച്ചേർക്കാനാകൂ.
ഒഴിവുകൾ പാർട്ടി ഓഫീസുകൾക്കു പകരം, നിയമന സ്ഥാപനങ്ങൾക്കു റിപ്പോർട്ട് ചെയ്യുകയും വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ഓൺലൈനിലൂടെ അപേക്ഷ സ്വീകരിക്കുകയും നടപടിക്രമങ്ങൾ സുതാര്യമാക്കുകയും ഫലം മാർക്ക് സഹിതം പ്രസിദ്ധീകരിക്കുകയും ചെയ്താൽ നിയമനനടപടികൾ ലളിതവും സുതാര്യവുമാകും. പക്ഷേ, അത്, അഴിമതി ലക്ഷ്യമാക്കാത്ത ഇച്ഛാശക്തിയുള്ള സർക്കാരുകൾക്കേ കഴിയൂ. അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ അസാധുവാക്കുമെന്ന് പ്രതിപക്ഷത്തിനു വേണമെങ്കിൽ പ്രഖ്യാപിക്കാം. പക്ഷേ, അതിനും വേണം അഴിമതിവിരുദ്ധതയുടെ ഇച്ഛാശക്തി.
Kerala
ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.
ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം ലോക് ഭവൻ പുറത്തിറക്കിയിരുന്നു.
നേരത്തെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണറും അംഗീകരിച്ചിരുന്നില്ല. ഡോ.സജി ഗോപിനാഥിനെതിരെ ആരോപണമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പേര് വെട്ടിയത്.
ഒടുവിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിൽ സമവായത്തിൽ എത്തിയില്ലെങ്കിൽ കോടതി ഇടപെട്ട് രണ്ട് സർവകലാശാലയിലേക്കും വിസിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് ആദ്യഘട്ട സമവായ ചർച്ചയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന സമവായ ചർച്ചയിലാണ് വിസിമാരെ നിയമിക്കുന്നത് സംബന്ധിച്ചു ധാരണയായത്.
സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയാറാക്കിയ വിസിമാരുടെ പട്ടിക ബുധനാഴ്ച കോടതിയ്ക്ക് കൈമാറാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്.
National
ന്യൂഡൽഹി: ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിന്റായുള്ള നിതിൻ നബീന്റെ നിയമനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. നിതിൻ നബിനൊക്കെ പേരിന് മാത്രമുള്ള ആളാണെന്നും അദ്ദേഹത്തിന് തീരുമാനങ്ങൾ ഒന്നും എടുക്കാനാകില്ലെന്നും പവൻ ഖേര പറഞ്ഞു.
"ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിതീൻ നബിനെ നിയമിച്ചെന്ന് പറയുന്നു. ഇതൊക്കെ പ്രഹനസനമാണ്. റിമോട്ട് കൺട്രോളുള്ളത് അമിത് ഷായുടെ അടുത്താണ്. അദ്ദേഹം തന്നെയായിരിക്കും പാർട്ടിയെ നിയന്ത്രിക്കുക. അദ്ദേഹത്തിനാണെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രിക്കുന്നതിനെക്കാൾ ഇഷ്ടം പാർട്ടിയെ നിയന്ത്രിക്കാനാണ്.'-പവൻ ഖേര പറഞ്ഞു.
ജെ. പി. നദ്ദയുടെ കാര്യത്തിലും സമാനമായ കാര്യമാണ് നടക്കുന്നതെന്നും പവൻ ഖേര കൂട്ടിച്ചേർത്തു. നദ്ദയ്ക്ക് ബിജെപിയുടെ ദേശീയ അധ്യക്ഷനാണെന്ന പദവി മാത്രമാണുള്ളതെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് അമിത് ഷാ ആണെന്നും പവൻ ഖേര പറഞ്ഞു.
Kerala
തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്.
ശനിയാഴ്ചയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്സണ്‍ എന്ന സുപ്രീംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു.
സെപ്റ്റംബര്‍ 19 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 61 വയസില്‍ കൂടുതലാകരുത്. 10 വര്‍ഷം സര്‍വകലാശാലകളിലോ കോളജുകളിലോ പ്രഫസര്‍ പദവിയിലിരുന്ന ആളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളിലും പ്രഫസര്‍ പദവിയ്ക്ക് തുല്യമായ പദവിയിലിരുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.