Editorial Audio
മുനമ്പം:
414 രാപകലുകൾ!
610 കുടുംബങ്ങൾ!
ഇന്ത്യയിലെ ജനാധിപത്യ ഭരണഘടനയെ നോക്കുകുത്തിയാക്കി മതാധിഷ്ഠിത വഖഫ് നിയമം കൈയേറിയ സ്വന്തം മണ്ണ് തിരിച്ചുപിടിക്കാൻ പോരാടിയ രക്തരഹിത വിപ്ലവകാരികൾ ഒടുവിൽ സ്വന്തം വസ്തുപ്രമാണങ്ങളിൽ ചുംബിച്ചിരിക്കുന്നു. പ്രീണനരാഷ്ട്രീയത്തിന്റെ മുഖംമൂടികൾ വലിച്ചുകീറിയ മുനന്പം സമരം ഇന്ന് അവസാനിപ്പിക്കുകയാണ്.
മുനന്പത്തെ ഭൂമി വഖഫ് അല്ലെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതിനു പിന്നാലെ, ഭൂനികുതിയടയ്ക്കാൻ യഥാർഥ ഉടമകൾക്കു കഴിഞ്ഞതോടെയാണു സമരം അവസാനിപ്പിക്കുന്നത്. ഇന്നു മൂന്നിനു മുനന്പം വേളാങ്കണ്ണി മാതാ പള്ളിയിലെ സമരപ്പന്തലിൽനിന്നു സ്വന്തം വീടുകളിലേക്കു മടങ്ങുന്പോൾ മുനന്പം നിവാസികളേ, അധിനിവേശനിയമത്തിനും അതിന്റെ മതമൗലികവാദ-രാഷ്ട്രീയ കന്പനി ഭരണത്തിനുമെതിരേ നിങ്ങൾ നടത്തിയ സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കാനും ഒറ്റുകാരെ തുറന്നുകാണിക്കാനും നടത്തിയ മാധ്യമപ്രവർത്തനത്തിൽ ദീപികയും അഭിമാനിക്കുന്നു.
മറക്കേണ്ട, കരിനിയമത്തിന്റെ കാവൽക്കാർ ഉറങ്ങില്ല. കരമടച്ചതു തുടക്കമാണ്, നിങ്ങളുടെ വിയർപ്പ് മണക്കുന്ന നിയമരേഖകളെല്ലാം സകല റവന്യു അവകാശങ്ങളും ഉറപ്പാക്കുവോളം ജാഗ്രത തുടരാം. മതേതരത്വം വിജയിക്കട്ടെ! 2024 ഒക്ടോബർ 13നാണ് വഖഫ് ബോർഡ് അവകാശമുന്നയിച്ച സ്വന്തം ഭൂമിക്കുവേണ്ടി മുനന്പം ജനത അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങിയത്.
മുനന്പം, ചെറായി പ്രദേശത്തെ 610 കുടുംബങ്ങളാണ് തങ്ങളുടെ ഭൂമിക്കുമേൽ വഖഫ് ബോർഡ് അവകാശമുന്നയിച്ചതോടെ കുടിയിറക്കുഭീഷണിയിലായത്. കരമടയ്ക്കുന്നത് ഉൾപ്പെടെയുള്ള റവന്യു അവകാശങ്ങളെല്ലാം അവർക്കു നിഷേധിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ നിരാഹാരം ഇരുന്നതോടെ സമരം ദേശീയശ്രദ്ധയിലാകുകയും രാജ്യത്തൊട്ടാകെ പത്രങ്ങളും ചാനലുകളും വിഷയം റിപ്പോർട്ട് ചെയ്യുകയും ചർച്ചയാക്കുകയും ചെയ്തു.
പക്ഷേ, പരിഹാരം എളുപ്പമായിരുന്നില്ല. അതിന്റെ കുരുക്കുകൾ വിചിത്ര വകുപ്പുകൾ ഉൾക്കൊള്ളുന്ന വഖഫ് നിയമത്തിലായിരുന്നു. 1954ലാണ് വഖഫ് നിയമം പാസാക്കിയത്. കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുച്ഛേദ പ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം. ഇടപെടാൻ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂ.
പരാതിക്കാർ വഖഫ് ട്രൈബ്യൂണലുകളെയാണ് സമീപിക്കേണ്ടത്. അതാകട്ടെ, രാജ്യത്തെ മറ്റു നിയമസംവിധാനങ്ങൾപോലെ സുതാര്യമോ പക്ഷപാതരഹിതമോ വസ്തുനിഷ്ഠമോ അല്ല. ഇതിനു പുറമേ, ബോർഡിന്റെയും മതരാഷ്ട്രീയത്തിന്റെയും ബിനാമികളെപ്പോലെ രംഗത്തുവന്ന വഖഫ് സംരക്ഷണവേദിപോലുള്ളവയുടെ നിഴൽയുദ്ധവും സജീവമായി. പക്ഷേ, മുനന്പംകാർക്ക് ഇതു സമരമായിരുന്നില്ല, ജീവിക്കണോ വേണ്ടയോ എന്ന ചോദ്യമായിരുന്നു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലുള്ള വഖഫ് ബോർഡിന്റേതായി നിലവിൽ 8.7 ലക്ഷം വസ്തുവകകളിലായി ഏകദേശം 1.2 ലക്ഷം കോടി രൂപ വിലവരുന്ന 9.4 ലക്ഷം ഏക്കർ ഭൂമിയുണ്ട്. പലതും കേസിലാണ്. തമിഴ്നാട് തിരുച്ചിറപ്പള്ളി ജില്ലയിലെ തിരുച്ചെന്തുറ ഗ്രാമം പോലും വഖഫാണെന്ന വാർത്തകൾ രാജ്യത്തെ നടുക്കി. പക്ഷേ, മുനന്പത്തെ പാവപ്പെട്ട മനുഷ്യരുടെ സമരം രാജ്യത്തെ വഖഫ് ഇരകൾക്കു പ്രതീക്ഷയായി. ഒരു വർഷത്തോളം കേരള രാഷ്ട്രീയം മുനന്പത്തു നങ്കൂരമിട്ടു.
മുനന്പംകാർക്കൊപ്പമെന്നു തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫും യുഡിഎഫും യഥാർഥത്തിൽ വഖഫ് ബോർഡിനൊപ്പം വേട്ടയിലായിരുന്നു. മുനന്പത്ത് കണ്ണീരൊഴുക്കിയവർ നിയമസഭയിലും പാർലമെന്റിലും നിലവിലുണ്ടായിരുന്ന വഖഫ് നിയമത്തിനുവേണ്ടി വിയർപ്പൊഴുക്കി. അതേസമയം, കൈയേറ്റ വകുപ്പുകൾ ഉൾപ്പെടെ റദ്ദാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയെ എൽഡിഎഫും യുഡിഎഫും എതിർത്തു.
കൈയേറ്റവകുപ്പുകൾ ഒഴിവാക്കാൻപോലും അവർ സമ്മതിച്ചില്ല. പക്ഷേ, ബിജെപി സർക്കാർ ഭേദഗതി പാസാക്കി. നിർഭാഗ്യവശാൽ അതിൽ മുനന്പം പ്രശ്നത്തിനുള്ള പരിഹാരമോ ഭേദഗതിക്കു മുൻകാല പ്രാബല്യമോ ഇല്ലായിരുന്നു എന്നത് നിരാശയ്ക്കിടയാക്കി. എങ്കിലും, ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അപമാനവും മുസ്ലിംകൾ ഉൾപ്പെടെ ആയിരങ്ങൾക്കു ശാപവുമായിരുന്ന വഖഫ് നിയമത്തിൽ വരുത്തിയ ഭേദഗതി എൻഡിഎ ഭരണത്തിന്റെ മതേതര സംഭാവനയായിത്തന്നെ വിലയിരുത്തപ്പെടും.
മതേതരത്വത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ ഇസ്ലാമിക നിയമസംരക്ഷണത്തിനുവേണ്ടി പോരാടിയവരുടെ പിന്തുണയിൽ 140 ഹർജികൾ സുപ്രീംകോടതിയിലെത്തി. പക്ഷേ, മുനന്പത്ത് ഭൂമി തട്ടിയെടുക്കാൻ സഹായിച്ച 40-ാം വകുപ്പിന്റെ ഭേദഗതിയുൾപ്പെടെയുള്ളവ കോടതി റദ്ദാക്കാതിരുന്നത് മതേതര നാട്യക്കാർക്കു തിരിച്ചടിയായി. വീണ്ടും നിരാശയുടെ കടൽക്കാറ്റു വീശുന്നതിനിടെയാണ് കഴിഞ്ഞ മാസം, മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
1950ലെ ആധാരപ്രകാരം മുഹമ്മദ് സിദ്ദിഖ് സേട്ട്, കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനമായി നൽകിയതാണ് ഭൂമി. അതു തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ വഖഫ് അല്ലാതായി മാറിയെന്നും വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുനന്പംകാർക്കു കരമടയ്ക്കാൻ അനുമതി ലഭിച്ചത്.
മറ്റെല്ലാ റവന്യു അവകാശങ്ങളും പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇന്നു സമരം അവസാനിപ്പിക്കുന്നത്. പന്തലിലെ നിരാഹാര സമരം അവസാനിപ്പിച്ചാലും വീട്ടിലെ ജാഗ്രത അവസാനിപ്പിക്കാനാകില്ല. ഭേദഗതിക്കു മുമ്പുണ്ടായിരുന്ന വഖഫ് നിയമം ജനാധിപത്യവിരുദ്ധമാണ്, മതേതര രാഷ്ട്രത്തിന്റെ കടയ്ക്കൽ വച്ച കോടാലിയാണ്. മതമൗലികവാദികളും പ്രീണന രാഷ്ട്രീയക്കാരുമല്ലാത്ത എല്ലാവരും അതിനെതിരേ ജാഗ്രത പാലിക്കണം.
നാളെയും ദീപിക മുനന്പത്തെ മനുഷ്യർക്കൊപ്പമുണ്ടാകും. നിരാഹാരസമരം തുടങ്ങുന്നതിന്റെ തലേ മാസംതന്നെ, മുനന്പത്തെത്തിയ വഖഫ് ബോർഡിന്റെ ബുൾഡോസറിനെക്കുറിച്ച് ദീപിക മുഖപ്രസംഗവും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. പിന്നീട് 17 മുഖപ്രസംഗങ്ങളും വിദഗ്ധരെഴുതിയ ലേഖനങ്ങളും ‘മുനന്പം നീതിയുടെ നിലവിളി’ എന്ന സൂചികയോടെ വാർത്തകളും യഥാസമയം നൽകി.
മുനന്പംകാരുടേത് അധിനിവേശത്തിനെതിരേയുള്ള സ്വാതന്ത്ര്യസമരമാണ്. സാമ്രാജ്യത്വമല്ല, മതപ്രീണനമാണ് ജനങ്ങൾക്കേതിരേ യുദ്ധം പ്രഖ്യാപിച്ചത്. മുനന്പം, പൂർണസ്വരാജിന്റെ കൊടി ഉയർത്തുവോളം ദീപികയും ഒപ്പമുണ്ടാകും. മുനന്പം സൈനികരേ അഭിവാദ്യങ്ങൾ!
Tags : editorial