x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11
FEB
2026

മണിപ്പുർ: മാറിമറിയുന്ന പോർമുഖങ്ങൾ

Editorial Audio


Published: February 11, 2026 12:00 AM IST | Updated: February 10, 2026 08:48 PM IST

മതിയായ ചികിത്സയിലൂടെ ഭേദപ്പെടാത്ത മുറിവ്, ദേഹമാസകലം പുഴുവരിക്കുന്നത്ര വ്രണമായ സ്ഥിതിയാണ് ഇപ്പോൾ മണിപ്പുരിന്‍റേത്. മെയ്തെയ്-കുക്കി കലാപം തുടങ്ങി മൂന്നു വർഷത്തോടടുത്തിട്ടും സമാധാനം വീണ്ടെടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജിതരായി നിൽക്കുന്നതിനിടെ അക്രമം കുക്കി-നാഗ ഏറ്റുമുട്ടലിലേക്കു കടന്നിരിക്കുകയാണ്.

വംശീയ ശത്രുത, പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം, പ്രധാനമന്ത്രിയുടെ ഏറെനാൾ നീണ്ടുനിന്ന മൗനം, മെയ്തെയ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിരേൻസിംഗിന്‍റെ പക്ഷപാത നിലപാടുകൾ തുടങ്ങിയവയൊക്കെ പ്രശ്നം വഷളാക്കി. വൈ. ഖേംചന്ദ് സിംഗിന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ നിലവിൽ വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.

അദ്ദേഹത്തിന്‍റെ ഇടപെടലുകൾ നിഷ്പക്ഷമാകുകയും മുൻവിധികളില്ലാതെ കേന്ദ്രം പിന്തുണ കൊടുക്കുകയും ചെയ്താൽ മണിപ്പുരിനെ വീണ്ടെടുക്കാനാകും. വംശീയപകയെന്ന യാഥാർഥ്യത്തിനുമേൽ വർഗീയ രാഷ്‌ട്രീയത്തിന്‍റെ ഇന്ധനമൊഴിച്ചെന്ന ആരോപണംപോലും ഇനിയുണ്ടാകാതിരിക്കട്ടെ.

നാഗ വിഭാഗത്തിൽപ്പെട്ട യുവാവിനെ കഴിഞ്ഞദിവസം ഒരുകൂട്ടം കുക്കി വംശജർ ആക്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തതെന്നു റിപ്പോർട്ടുണ്ട്. തുടർന്നുണ്ടായ അക്രമങ്ങളിൽ 25 വീടുകൾക്കു പരസ്പരം തീയിട്ടു. നിരവധി കുടുംബങ്ങൾ പലായനം ചെയ്തു. വെടിവയ്പും കല്ലേറുമുണ്ടായി. പ്രശ്‌നപരിഹാരത്തിനു സർക്കാർ ഇടപെട്ടിട്ടുണ്ട്.

പരിക്കേറ്റവരെ മുഖ്യമന്ത്രി ഖേംചന്ദ് സന്ദർശിക്കുകയും കൂടുതൽ സുരക്ഷാസേനയെ വിന്യസിക്കുകയും സംഘർഷബാധിതമായ ഉഖ്രൂലിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മെയ്തെയ്-കുക്കി സംഘർഷത്തിൽ ഉലഞ്ഞ സംസ്ഥാനത്തിന് കൂടുതൽ ബാധ്യതയായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ അക്രമങ്ങൾ.

കഴിഞ്ഞ ദിവസം ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്‌ഡാം ഗ്രാമത്തിനു സമീപമുള്ള കുന്നിന്‍പ്രദേശമായ ചെങ്‌ജെലില്‍ നടത്തിയ തെരച്ചിലിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തിരുന്നു. മെയ്തെയ്-കുക്കി സംഘർഷം രൂക്ഷമായതിനു പിന്നിൽ പോലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന ആയുധങ്ങൾ കലാപകാരികൾ തട്ടിയെടുത്തതും അതു പൂർണമായി തിരിച്ചുപിടിക്കാതിരുന്നതും കാരണമായിരുന്നെന്നു മറക്കരുത്.

ഇത്തരം ഉത്തരവാദിത്വരഹിത ഭരണകൂടങ്ങൾ എങ്ങനെയാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നം പരിഹരിക്കുന്നതെന്ന ചോദ്യമുണ്ട്. ദീർഘകാലമായി കുക്കികളും മെയ്തെയ്കളും തമ്മിൽ മാത്രമല്ല, പിന്നീട് രാജ്യം സ്വാതന്ത്ര്യം നേടിയതു മുതൽ കുക്കികളും നാഗന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും ചരിത്രത്തിലുണ്ട്. കുന്നുകളുടെ അവകാശങ്ങളുടെ പേരിലാണ് പ്രധാനമായും കുക്കി-നാഗ ശത്രുത ഉടലെടുത്തത്.

ബ്രിട്ടീഷ് ഭരണകാലത്താണ് ഇതു സജീവമായതെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. പക്ഷേ, ശത്രുതയുടെ ചരിത്രത്തിൽനിന്നു മോചനം നേടിയിട്ടില്ലെന്നു മാത്രമല്ല, സഹവർത്തിത്വത്തിന്‍റെ ക്രിയാത്മക ശ്രമങ്ങളും മാറിമാറി വന്ന സർക്കാരുകൾ നടത്തിയിട്ടില്ല. താത്കാലിക വെടിനിർത്തലുകൾ സമാധാനശ്രമങ്ങൾ സജീവമാക്കാനുള്ള ഇടവേളകളാണെന്നു തിരിച്ചറിയാത്ത രാഷ്‌ട്രീയ പാർട്ടികൾ ശാശ്വത സമാധാനത്തിന്‍റെ വഴികൾ തുറന്നില്ല.

ഇതിനൊക്കെ പുറമേയാണ് ഗോത്രസംഘർഷങ്ങളിലേക്കു വർഗീയതയും കടന്നുവന്നത്. 2023 മേയിലെ കലാപത്തിന്‍റെ തുടക്കത്തിൽതന്നെ മെയ്തെയ്-കുക്കി വംശജരുടെ നിരവധി പള്ളികൾ ആക്രമിക്കപ്പെട്ടത് ആരോപണങ്ങളെ ദൃഢമാക്കി. എൻ. ബിരേൻ സിംഗിന്‍റെ ഭരണകാലത്തുണ്ടായ വർഗീയ രാഷ്‌ട്രീയത്തിന്‍റെ കുത്തിത്തിരിപ്പുകളും വിദ്വേഷ പരാമർശങ്ങളും കോടതിയിലുമെത്തി.

വൈ. ഖേംചന്ദ് സിംഗിന്‍റെ സർക്കാരിനു പ്രവർത്തിക്കാനുള്ള സമയം ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ഇടപെടലുകൾക്കായി രാജ്യം കാത്തിരിക്കെയാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നെങ്കിലും മെയ്തെയ് പക്ഷപാതം ആരോപിക്കപ്പെട്ടതിന്‍റെ തുടർച്ചയായിട്ടാണ് എൻ. ബിരേൻസിംഗിനെ മാറ്റി രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തുകയും അതു പിൻവലിച്ച് ഇപ്പോൾ ബിജെപി പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തത്.

മെയ്തെയ്-കുക്കി പ്രശ്നം നിലനിൽക്കെ കുക്കി-നാഗാ ഏറ്റുമുട്ടലും തുടങ്ങ‍ിയത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സ്വയംഭരണ പ്രദേശമെന്ന തങ്ങളുടെ ആവശ്യം തള്ളി പുതിയ സർക്കാർ സ്ഥാപിച്ചതിലും അതിൽ തങ്ങളുടെ എംഎൽഎമാർ പങ്കാളികളായതും കുക്കികളെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്. കലാപം തുടങ്ങി രണ്ടേകാൽ വർഷത്തിനുശേഷം പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചെങ്കിലും പ്രശ്നപരിഹാരത്തിനുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്ന് മെയ്തെയ്കളും കുക്കികളും ആരോപിക്കുന്നു.

മണിപ്പുരിന് ഇങ്ങനെ തുടരാനാകില്ല. മെയ്തെയ്കളോ കുക്കികളോ നാഗന്മാരോ ആരുമാകട്ടെ, ഇങ്ങനെ പോയാൽ കലാപത്തിന്‍റെ പിന്നിലുള്ളവർക്കും വരാനിരിക്കുന്ന തലമുറകൾക്കും സമാധാനത്തോടെ ജീവിക്കാനാകില്ലെന്നു തിരിച്ചറിയണം. സർക്കാരുകൾ തങ്ങളുടെ രാഷ്‌ട്രീയം മാറ്റിവച്ച് ജനങ്ങളെ തുല്യരായി കാണണം.

സ്വയംഭരണ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും അതിന്‍റെ ഗുണദോഷങ്ങൾ ബന്ധപ്പെട്ട ജനവിഭാഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യണം. സ്വാതന്ത്ര്യം ലഭിച്ച് എട്ടു പതിറ്റാണ്ടെടുത്തിട്ടും രാഷ്‌ട്രീയക്കാർ പരിഹരിക്കാത്ത മണിപ്പുർ വിഷയം, നിഷ്പക്ഷരും ബന്ധപ്പെട്ട വിഭാഗങ്ങൾക്കു സമ്മതരുമായ വിദഗ്ധരെ ഉൾപ്പെടുത്തി തീർക്കണം.

കോടതിയുടെ മേൽനോട്ടം ഉറപ്പാക്കണം. മണിപ്പുരിലേതു വംശീയ വിഷയമാണ്, മുൻ സർക്കാരുകളുടെ കാലത്തും ഇതു സംഭവിച്ചിട്ടുണ്ട്, നുഴഞ്ഞുകയറ്റക്കാരും അയൽരാജ്യവുമാണ് പ്രശ്നം സൃഷ്‌ടിച്ചത് തുടങ്ങിയ വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും കലാപം പൊട്ടിപ്പുറപ്പെട്ട 2023 മേയ് മൂന്നുമുതൽ കേട്ടുകൊണ്ടിരിക്കുന്നതാണ്.

ഇനിയുമെത്ര കാലം? പഴയ പരാജയങ്ങളെക്കുറിച്ചു പ്രസംഗിക്കുന്നതിനേക്കാൾ കൂടുതൽ സമയം പുതിയ പരിശ്രമങ്ങൾക്കായി നീക്കിവയ്ക്കുകയാണു വേണ്ടത്. അടുത്തവർഷം മണിപ്പുരിൽ നിയമസഭാ തെരഞ്ഞെടുപ്പാണ്. രാഷ്‌ട്രീയ പാർട്ടികൾ അധികാരത്തേക്കാൾ വില മനുഷ്യർക്കു കൽപ്പിക്കുമോ?

Tags : EDITORIAL

Recent News

Up