x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13
DEC
2025

സാമ്പത്തികശക്തിയുടെ ‘വയറ്റിപ്പിഴപ്പുകൾ’

Editorial Audio


Published: December 13, 2025 12:00 AM IST | Updated: December 12, 2025 10:03 PM IST

അങ്ങനെ വന്ദേമാതരത്തെ രക്ഷിക്കാൻ പാർലമെന്‍റിൽ നവദേശസ്നേഹികൾ പോരാടുന്പോഴാണ് വേൾഡ് ഇക്വിറ്റി ലാബിന്‍റെ പുതിയ റിപ്പോർട്ട് പത്രങ്ങൾ അച്ചടിച്ചത്. ഇന്ത്യയിൽ ദരിദ്രരും സന്പന്നരും തമ്മിലുള്ള അന്തരം വലിയതോതിൽ നിലനിൽക്കുന്നു. 40 ശതമാനം വരുമാനവും ഒരു ശതമാനം ആളുകളുടെ കൈയിലാണത്രേ. 58 ശതമാനം വരുമാനം വെറും 10 ശതമാനത്തിന്‍റെ കൈയിൽ. ബാക്കി 90 ശതമാനം പേർക്കുള്ളത് 42 ശതമാനം! വീണ്ടും അരിച്ചുനോക്കിയാൽ ദിവസം 100 രൂപ പോലും വരുമാനമില്ലാത്ത കോടിക്കണക്കിനു മനുഷ്യരുണ്ടാകും.

എന്നിട്ടും നമ്മൾ ലോകത്തെ നാലാമത്തെ വലിയ സാന്പത്തികശക്തിയായി. ചങ്ങാത്ത മുതലാളിത്തം പുതിയ കാര്യമല്ല. എൻഡിഎ സർക്കാർ അവരെ കൂടുതൽ ചേർത്തുനിർത്തിയെന്നേയുള്ളൂ. സ്വതന്ത്ര ഇന്ത്യയുടെ മണ്ണിലൂടെ എത്രയെത്ര തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളും പ്രകടനപത്രികളും ഒഴുകിപ്പോയി! ഈ ദാരിദ്ര്യക്കണക്കുകൾ കേൾപ്പിക്കാതിരിക്കാനാണ് അവർ ദൈവത്തെയും മതത്തെയും ദേശീയതയെയും അധ്വാനവർഗത്തെയുമൊക്കെ ആണയിട്ടു നമ്മെ വിഭജിക്കുന്നതെന്നു നാം വിശ്വസിക്കുന്നുമില്ല.

ഐക്യരാഷ്‌ട്രസഭയുമായി സഹകരിച്ച് പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ റിക്കാര്‍ദോ ഗോമസ്-ക്വരേരയുടെ നേതൃത്വത്തിൽ 200 ഗവേഷകർ സമാഹരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. മിക്ക രാജ്യങ്ങളിലും ഈ അന്തരമുണ്ട്. ലോകജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ദരിദ്രര്‍ക്ക് സമ്പത്തിന്‍റെ രണ്ട് ശതമാനമേ കിട്ടുന്നുള്ളൂ. നാലു വര്‍ഷത്തിലൊരിക്കലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2022ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്‍റെ 57 ശതമാനമാണ് 10 ശതമാനം പേരുടെ കൈയിലായിരുന്നത്. ഇപ്പോഴത് 58 ശതമാനമായി. അതായത് മേൽത്തട്ടിലെ 10 ശതമാനത്തിന്‍റെ വരുമാനം ഒരു ശതമാനംകൂടി വർധിച്ചു.

പറഞ്ഞുവരുന്പോൾ അംബാനിക്കും അദാനിക്കും, ആംബുലൻസ് വിളിക്കാൻ പാങ്ങില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം 60 കിലോമീറ്റർ അകലെയുള്ളവീട്ടിലേക്ക് ചുമക്കേണ്ടിവന്ന ഒഡീഷയിലെ ദാനാ മാഞ്ചിക്കുമൊക്കെ ഒരു വോട്ടേയുള്ളൂ. പക്ഷേ, വോട്ട് ചെയ്തില്ലെങ്കിലും ആദ്യത്തെ രണ്ടു പേരും സർക്കാരുകൾക്കു വേണ്ടപ്പെട്ടവരായിരിക്കും. അവർക്കു വായ്പകൾ ഇളവുചെയ്തു കൊടുക്കും, രാജ്യം നടത്തേണ്ടിയിരുന്ന വികസന പദ്ധതികൾ അവരെ ഏൽപ്പിക്കും. പാർട്ടിഭേദമില്ലാതെ സർക്കാരുകൾ കരാർ നിബന്ധനകളിൽ വിട്ടുവീഴ്ച ചെയ്യും, ബാങ്കുകൾ ഉദാര സമീപനം ഉറപ്പാക്കും.

ബാക്കി വോട്ടർമാരിൽ മഹാഭൂരിപക്ഷവും മാഞ്ചിയെപ്പോലെയാണ്. സർക്കാർ തിരിഞ്ഞുനോക്കില്ല. അവരാണ് വണ്ടിയും വണ്ടിക്കൂലിയുമില്ലാത്തതിനാൽ കോവിഡ് കാലത്ത് സ്വന്തം പ്രാരാബ്ധങ്ങളും ചുമന്ന് നൂറുകണക്കിനു കിലോമീറ്റർ ജോലിസ്ഥലങ്ങളിൽനിന്നു വീടുകളിലേക്കു നടന്നത്. അവർക്കു വാക്സിൻ വാങ്ങാൻപോലും പണമില്ലാതിരുന്നപ്പോഴാണു ലോകത്തെ ഏറ്റവും വലിയ ദുരന്തം വാക്സിൻ മുതലാളിമാരുടെ ലോട്ടറിയായി മാറിയത്. ചങ്ങാത്ത മുതലാളിത്തത്തിന്‍റെ സഹായങ്ങളിലൊന്നു മാത്രമാണത്.

പണ്ട്, കേരളത്തിൽ അതിദാരിദ്ര്യമുണ്ടായിരുന്ന കാലത്ത് അട്ടപ്പാടിയിൽ ജീവിച്ചിരുന്ന മധുവിന്‍റെ കഥയും ഇതോടു ചേർത്തുവായിക്കാവുന്നതാണ്. അയാൾ ജീവിച്ചിരിപ്പുണ്ടെന്നു സംസ്ഥാന-പഞ്ചായത്ത് അധികാരികൾക്കും അറിയില്ലായിരുന്നു. നാഴി അരിയെടുത്ത മധുവിനെ ആൾക്കൂട്ടം മോഷ്‌ടാവിന്‍റെ മുൾക്കിരീടം ധരിപ്പിച്ച്, കൈകൾ വരിഞ്ഞുകെട്ടി, മുഖത്തു തുപ്പി, പുത്തൻ നാഗരികതയുടെ 14 സ്ഥലങ്ങളിലൂടെയും വലിച്ചിഴച്ച് കൊന്നുകഴിഞ്ഞപ്പോഴാണ് സാന്പത്തിക അസമത്വത്തിന്‍റെ കാടുകളെക്കുറിച്ചു നാടറിഞ്ഞത്. ഈ രാജ്യത്തെ കോടിക്കണക്കിനു കടത്തിണ്ണകളിൽ, പാലങ്ങൾക്കു ചുവട്ടിൽ, പുഴുവരിക്കുന്ന ചേരികളിൽ, പുറന്പോക്കുകളിൽ, ഇരന്പിപ്പായുന്ന മെട്രോ ട്രെയിനുകളുടെ തൂണുകളിൽ ചാരി... അവർ ഇരിപ്പുണ്ട്. 2028ൽ മൂന്നാമത്തെ ലോകശക്തിയായാലും അവർ അവിടെത്തന്നെ ഉണ്ടാകും. ചിരിക്കണോ കരയണോ?

ഇതിനു പരിഹാരമുണ്ട്. ആകെ വരുമാനത്തിലും ആളോഹരി വരുമാനത്തിലും വർധനയുണ്ടായിട്ടു കാര്യമില്ല. വരുമാനത്തിലല്ല, അതിന്‍റെ വിതരണം ഏതാനും പേരുടെ ഗോഡൗണിലെത്തിക്കുന്ന രാഷ്‌ട്രീയത്തിലാണ് മാറ്റമുണ്ടാകേണ്ടത്. ആദ്യം ഇന്ത്യയിലെ രാഷ്‌ട്രീയ പാർട്ടികളും സർക്കാരുകളും, ഈ രാജ്യത്തെ വർധിക്കുന്ന അസമത്വം സമ്മതിക്കണം. പരിഹരിക്കാനുള്ള ഇച്ഛാശക്തിയുണ്ടാകണം. ദീർഘവീക്ഷണമുള്ള നേതാക്കളുണ്ടാകണം. അടിസ്ഥാനവികസനത്തെയും സന്പത്തിന്‍റെ നീതിപൂർവകമായ വിതരണത്തെയുംകുറിച്ച് പദ്ധതികളുണ്ടാകണം. ചികിത്സ-വിദ്യാഭ്യാസ ചിലവുകൾ ലഘൂകരിക്കാൻ കൂടുതൽ നടപടികളുണ്ടാകണം. വന്യജീവികളെ നിയന്ത്രിച്ച്, ഉപേക്ഷിക്കപ്പെട്ട കൃഷിഭൂമികളിലേക്കു കർഷകരെ തിരികെയെത്തിക്കണം.

അതിസന്പന്നർക്കല്ല, രാജ്യത്തെ കർഷകരും ചെറുകിട കച്ചവടക്കാരും ദളിതരും ആദിവാസികളും ഉൾപ്പെടെയുള്ളവർക്കാണ് നികുതിയിളവും പലിശയിളവും നൽകേണ്ടത്. അവരുടെ വായ്പകളാണ് എഴുതിത്തള്ളേണ്ടത്. തൊഴിലില്ലായ്മ പരിഹരിക്കണം. പ്രസംഗിച്ചാൽ പോരാ, പദ്ധതികൾ സമയബന്ധിത രേഖയാക്കി പ്രസിദ്ധീകരിക്കണം. ചരിത്രത്തിന്‍റെ കുഴിമാടം മാന്തി ഭരണകൂടങ്ങൾ കൊണ്ടുവരുന്ന അമ്മൂമ്മക്കഥകളേക്കാൾ പ്രസക്തമാണ് പുരോഗതിയെന്നു ജനം തിരിച്ചറിയണം. അസമത്വ നിർമാർജനത്തിൽ പ്രതിപക്ഷത്തെയും സാന്പത്തിക വിദഗ്ധരെയും പങ്കെടുപ്പിക്കണം. ഈ അസമത്വവും അതു മറയ്ക്കാനുള്ള ശ്രമങ്ങളും ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് എല്ലാവരും തിരിച്ചറിയുകയും വേണം.

അറിയണം; ഇന്ത്യൻ രാഷ്‌ട്രീയത്തെ തെരഞ്ഞെടുപ്പിനു മുന്പും അതിനുശേഷവും എന്നു രാഷ്‌ട്രീയ പാർട്ടികളും അധികാരകേന്ദ്രങ്ങളും വിഭജിച്ചിട്ടുണ്ട്. 90 ശതമാനം മനുഷ്യർക്കുള്ളതു തെരഞ്ഞെടുപ്പിനുമുന്പ് കൊടുക്കും. ചിലപ്പോൾ പാവങ്ങളുടെ അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി 10,000 രൂപയാകാം. മറ്റു ചിലപ്പോൾ ഗഡുക്കളായി ചില വാഗ്ദാനങ്ങൾ, കുടിശികയുള്ള പെൻഷൻ വിതരണം, ഇന്ധനവില വർധനയുടെ താത്കാലിക മരവിപ്പിക്കൽ, പലചരക്കിന്‍റെ കിറ്റ്... അങ്ങനെ പലതും.

തെരഞ്ഞെടുപ്പു ഫലത്തിന്‍റെ പിറ്റേന്നു മുതൽ ഭരണാധികാരികൾ ആദ്യത്തെ 90 ശതമാനത്തിൽനിന്നു കരം പിരിച്ച്, തങ്ങൾ ഉൾപ്പെടുന്ന ബാക്കി 10 ശതമാനത്തെ സഹായിക്കാൻ തുടങ്ങും. ഈ അഴിമതി ഇന്ത്യയെ ഗ്രസിച്ചിരിക്കുന്നു. സാന്പത്തിക അസമത്വം വർധിപ്പിച്ചിരിക്കുന്നു. ഒന്നുകിൽ കഠിനപരിശ്രമങ്ങളിലൂടെ അസമത്വം പരിഹരിക്കുക, അല്ലെങ്കിൽ എളുപ്പവഴികളിലൂടെ ലോക സാന്പത്തികശക്തിയാകുക. മറ്റൊരു മാർഗവുമില്ല.

Tags : editorial

Recent News

Up