x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

07
JAN
2026

അവർക്കു താരാട്ടില്ല, ചരമഗീതവുമില്ല

Editorial Audio


Published: January 7, 2026 12:00 AM IST | Updated: January 6, 2026 10:17 PM IST

എന്‍റെ ശരീരം എന്‍റെ അവകാശമാണെങ്കിൽ മറ്റൊരു വ്യക്തിയുടെ ശരീരം അയാളുടെ അവകാശമാണ്. യുക്തിഭദ്രമാണ് ഈ വസ്തുത. പക്ഷേ, സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണെന്നു വാദിച്ച് ഗർഭഛിദ്രത്തെ ന്യായീകരിക്കുന്നവർ, ഗർഭസ്ഥശിശുവിന്‍റെ ശരീരം അതിന്‍റെ അവകാശമാണെന്നത് അംഗീകരിക്കാൻ തയാറല്ല. അതായത് അമ്മയ്ക്കു നീതി, കുഞ്ഞിന് അനീതി.

അങ്ങനെ ബലവാന്‍റെ അനീതി നിയമമാകുന്ന കാലത്ത്, പ്യൂർട്ടൊ റിക്കോ എന്ന രാജ്യം, ഗർഭസ്ഥശിശു ഒരു സ്വാഭാവിക വ്യക്തിയാണെന്ന് അംഗീകരിക്കുന്ന നിയമം പാസാക്കിയിരിക്കുന്നു. മാതൃഗർഭത്തിന്‍റെ സുഖസുഷുപ്തിയിലിരിക്കേ അവിടെയിട്ടു നശിപ്പിച്ച് പുറത്തേക്കു വലിച്ചെടുക്കുന്പോഴുള്ള ഗർഭസ്ഥശിശുവിന്‍റെ മരണപ്പിടച്ചിലിനെ മാത്രമല്ല, വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങളെയും അഭിസംബോധന ചെയ്യുന്നതാണ് പുതിയ നിയമം.

കാരണവും ന്യായവും പലതുണ്ടാകാം. പക്ഷേ, അതുകൊണ്ടൊന്നും ഗർഭഛിദ്രം കൊലപാതകമല്ലാതാകില്ല. സ്വയരക്ഷയ്ക്കുവേണ്ടിയുള്ള കൊലപാതകത്തെ ശിക്ഷയിൽനിന്നൊഴിവാക്കുമെങ്കിലും ഒരു നീതിപീഠവും അതു കൊലപാതകമല്ലെന്നു വിധിക്കില്ലല്ലോ. ഗർഭസ്ഥശിശു ഗർഭാവസ്ഥയുടെ ഏതു ഘട്ടത്തിലും ഒരു സ്വാഭാവിക വ്യക്തിയാണെന്ന നിയമമാണ് പ്യൂർട്ടൊ റിക്കോയിൽ പ്രാബല്യത്തിലായത്. കഴിഞ്ഞ ഡിസംബർ 22നാണ് ഗവർണർ ജെന്നിഫർ ഗൊൺസാലസ് ബില്ലിൽ ഒപ്പുവച്ചത്.

സാധാരണ വ്യക്തിക്കു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഗർഭസ്ഥശിശുവിനും ബാധകമാണെന്ന് നിയമം അടിവരയിടുന്നു. ഗർഭിണിയായ ഒരു സ്ത്രീക്കെതിരേ ഏതെങ്കിലും വിധത്തിലുള്ള ആക്രമണമോ ബലപ്രയോഗമോ നടക്കുകയും ഇതുമൂലം ഗർഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്താൽ അതു കൊലപാതകമായി കണക്കാക്കും. പുതിയ ലോകക്രമത്തിന് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള നിയമമാണിതെന്നതിൽ സംശയമില്ല.

ഗർഭിണിയുടെ മാനസികവും ശാരീരികവുമായ അനാരോഗ്യം, ഗർഭധാരണത്തിനിടയാക്കിയ ബലാത്സംഗം, പീഡിപ്പിച്ചയാളുടെ സ്മരണ തുടങ്ങിയ കാര്യങ്ങൾ ഗൗരവമുള്ളതാണ്. അത്തരം കേസുകളിൽ നിയമം ഗർഭഛിദ്രത്തിന് അനുവദിക്കുന്നുമുണ്ട്. പക്ഷേ, അവ മാത്രമായിരുന്നു കാരണമെങ്കിൽ ലോകത്ത് ദിവസം രണ്ടു ലക്ഷം ഗർഭഛിദ്രങ്ങൾ നടക്കില്ലായിരുന്നു.

‘എന്‍റെ ശരീരം, എന്‍റെ അവകാശം’ എന്നത്, ലോകത്തെ ഏറ്റവും നിസഹായ-ദുർബല വ്യക്തിയെ കൊല്ലാനുള്ള ഗർഭപാത്ര പ്രവേശനത്തിന്‍റെ പാസ്‌വേഡായി മാറിയെങ്കിൽ അതു ചർച്ച ചെയ്യപ്പെടണം. ഗർഭഛിദ്രത്തെ പാടേ നിരോധിക്കുന്ന നിയമമല്ല, പ്യൂർട്ടൊ റിക്കോ നടപ്പാക്കിയത്. അതിൽ അമ്മയുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് ഗർഭഛിദ്രം അനുവദിക്കുന്നുണ്ട്.

പക്ഷേ, അത് ഗർഭസ്ഥശിശുവിന്‍റെ അസ്തിത്വത്തെ തള്ളിയോ വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങളെ റദ്ദാക്കിയോ അല്ല. ഗർഭസ്ഥശിശു മാംസ-രക്ത ഉള്ളടക്കം മാത്രമുള്ള വെറുമൊരു കഷണമാണെന്ന നിലയിലുള്ള ചർച്ചകളെ പ്യൂർട്ടോ റിക്കോയിലെ നിയമം ഇനി അനുവദിക്കില്ല. 20 ആഴ്ചകൾക്കുശേഷം ഗർഭസ്ഥശിശുവിന് വേദന അനുഭവിക്കാൻ കഴിവുണ്ടെന്ന ശാസ്ത്രനിരീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് മിക്ക രാജ്യങ്ങളും അതിനു ശേഷമുള്ള ഗർഭഛിദ്രം അനുവദിക്കാത്തത്.

അമേരിക്കയിൽ ഇതുസംബന്ധിച്ച നിയമം Pain Capable Unborn Child Protection Act എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ 2021ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (ഭേദഗതി) നിയമം അനുസരിച്ച് ചില സന്ദർഭങ്ങളിൽ 20 ആഴ്ചയ്ക്കു പകരം 24 ആഴ്ചയിൽ ഗർഭം അലസിപ്പിക്കാൻ വരെ കോടതി അനുവദിച്ചിട്ടുണ്ട്. പക്ഷേ, 20 ആഴ്ചയ്ക്കു ശേഷം വേദനയെന്നതും തിരുത്തപ്പെട്ടു.

2020ൽ ജേണൽ ഓഫ് മെഡിക്കൽ എത്തിക്സിൽ ഗവേഷകരായ ഡോ. സ്റ്റ്യുവർട്ട് ഡെർബിഷെയർ, ഡോ. ജോൺ ബോക്മാൻ എന്നിവരെഴുതിയ ലേഖനത്തിൽ ഗർഭസ്ഥശിശു 12 ആഴ്ച വളർച്ചയെത്തുന്പോൾതന്നെ വേദന തിരിച്ചറിയുന്നുണ്ടെന്നു നിരീക്ഷിച്ചു. ഇത് ഗർഭഛിദ്ര ചർച്ചകളെ കൂടുതൽ ഗൗരവമുള്ളതാക്കി.

അമ്മയ്ക്കു മുൻഗണന കൊടുക്കുന്നതിനെ ആരും എതിർക്കുന്നില്ല. പക്ഷേ, കുഞ്ഞിനു പരിഗണനയേ ആവശ്യമില്ലെന്ന നിലപാട് എതിർക്കപ്പെടണം. സന്തോഷ, സന്താപ, വേദനകളെ തിരിച്ചറിയാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും നിസഹായനും ദുർബലനുമായ വ്യക്തിയെ, സുഖജീവിതത്തെയും സ്വാർഥതയെയും മാത്രം അടിസ്ഥാനപ്പെടുത്തി ഉന്മൂലനം ചെയ്യുന്ന സംസ്കാരം പുതിയതാകാം പക്ഷേ, ഹിംസയാണ്.

ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഗർഭസ്ഥശിശു മനുഷ്യജീവൻ തന്നെയാണെന്നു പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ നശിപ്പിക്കുന്നത് കൊലപാതകമല്ലാതാകുന്നത് എങ്ങനെയാണെന്ന് ഗർഭഛിദ്രവാദികൾ വിശദീകരിക്കേണ്ടിവരും. ‘എന്‍റെ ശരീരം, എന്‍റെ അവകാശം’ എന്നത് മറുപടിയല്ല, മറ്റൊരു ശരീരം നശിപ്പിക്കാനുള്ള ഗർഭഛിദ്രവാദികളുടെ ന്യായീകരണത്തിന്‍റെ രാഷ്‌ട്രീയ മുദ്രാവാക്യമാണ്; ഏറ്റുവിളിക്കാൻ എല്ലാവർക്കും ബാധ്യതയില്ലാത്ത ഒന്ന്.

നിങ്ങളിതു വായിക്കാനോ കേൾക്കാനോ തുടങ്ങിയിട്ട് അഞ്ചു മിനിറ്റായെങ്കിൽ 690 ഗർഭസ്ഥശിശുക്കൾ ഇതിനോടകം കൊല്ലപ്പെട്ടു. ഒരു താരാട്ടുപാട്ടിന്‍റെ സമയം! പക്ഷേ, അവർക്കായി ഒരു ചരമഗീതം പോലുമില്ല!

Tags : editorial

Recent News

Up